ശാസ്ത്രം വെളിച്ചമാകുന്നു

Sunday 6 April 2014

82. ''ശ്രീരാമനും സീതയും പ്രാകൃത അറബികള്‍''- Part 1

(അഭിമുഖസംവാദം:ടി.ആര്‍.സോമശേഖരന്‍/രവിചന്ദ്രന്‍ സി/ Published in Pachakutira, March issue, 2014)
കഴിഞ്ഞ വര്‍ഷം ഡിസമ്പറില്‍(15.12.13) കോഴിക്കോട്ട് വെച്ച് നടന്ന നരേന്ദ്ര ധഭോല്‍ക്കര്‍ അനുസ്മരണ ചടങ്ങില്‍ വെച്ചാണ് ശ്രീ.ടി.ആര്‍.സോമശേഖരനെ നേരിട്ട് പരിചയപ്പെടുന്നത്. ആര്‍.എസ്.എസിന്റെ ബൗദ്ധികപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ബൗദ്ധിക്ക് ശിക്ഷണ്‍ പ്രമുഖ് എന്ന പദവിയില്‍ ദീര്‍ഘകാലമുണ്ടായിരുന്ന സംസ്‌കൃത പണ്ഡിതനും വേദസാഹിത്യവിശാരദനുമായ ഇദ്ദേഹം കേരളത്തിലെ സംഘപരിവാര്‍ രംഗത്തെ ഒരു അതികായനാണ്. കോളേജ് വിദ്യാഭ്യാസകാലത്ത് കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി യൂണിയനായ എസ്.എഫിന്റെ പ്രവര്‍ത്തകനായിരുന്നു. 1969 ല്‍ ശാഖാപ്രവര്‍ത്തനം ആരംഭിച്ച സോമശേഖരന്‍ ആലുവ FACT ലെ ജീവനക്കാരനായിരുന്നുവെങ്കിലും മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി 1986 ല്‍ ജോലി രാജിവെച്ചു. 

1984 ല്‍ രൂപീകരിച്ച ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ഏതാണ്ട് 25 വര്‍ഷവും കേസരി വാരികയുടെ പത്രാധിപരായി 12 വര്‍ഷവും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഒരു വര്‍ഷത്തിലധികം ജയില്‍വാസമനുഷ്ഠിച്ച ഈ അവിവാഹിതന്‍ കഴിഞ്ഞ 3 വര്‍ഷമായി ആര്‍. എസ്.എസ് സംഘടനാ രാഷ്ട്രീയത്തില്‍ നിന്ന് അല്‍പ്പം പിന്‍വലിഞ്ഞ് ഭാരതീയ വിദ്യാപ്രതിഷ്ഠാനം എന്ന സംഘടനയുമായി മുന്നോട്ടുപോവുകയാണ്. പ്രതിഷ്ഠാനം രണ്ടു വര്‍ഷമായി ചിതഗ്നി എന്ന പേരിലുള്ള ഒരു ത്രൈമാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. മനസ്സിലാക്കിയിടത്തോളം ആര്‍.എസ്.എസിന്റെ ബൗദ്ധികനേതൃത്വത്തിലുള്ള പലരും പ്രതിഷ്ഠാനവുമായി സഹകരിക്കുന്നുണ്ട്. സമൂഹത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉച്ചാടനം ചെയ്യാന്‍ ഭഗീരഥപ്രയത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സോമശേഖരന്‍ അതേസമയം ഹിന്ദുദേശീയതയുടെ ശക്തനായ വക്താവായും നിലകൊള്ളുന്നു. 25.1.2014 രാവിലെ അദ്ദേഹത്തിന്റെ എറണാകുളത്ത് ഇടപ്പള്ളിയിലെ വസതിയില്‍ വെച്ച് നടത്തിയ അഭിമുഖത്തില്‍ നിന്നും:

ചോദ്യം-താങ്കള്‍ സര്‍വീസില്‍ നിന്നും വിരമിച്ചിട്ട് ഏറെക്കാലമായി. മാതാപിതാക്കള്‍ ഇരുവരും നേരത്തെതന്നെ നിര്യാതരായി. സുദീര്‍ഘമായ സംഘടനാപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ മറന്നുപോയ അല്ലെങ്കില്‍ അവശ്യം ചെയ്യേണ്ടിയിരുന്നതും സാധിക്കാതെ പോയതുമായ എന്തെങ്കിലും ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ?
സോമശേഖരന്‍-ഇല്ല, അങ്ങനെയൊന്നുമില്ല. ഞാന്‍ FACT ലെ ഫാക്ടിലെ ജോലി രാജിവെക്കുകയായിരുന്നു.
ചോദ്യം-ഒരു വിവാഹം?
സോമശേഖരന്‍-(ചിരിക്കുന്നു)...അതിനെ ഒരു മറവി എന്നു പറയാന്‍ സാധിക്കില്ലല്ലോ..
ചോദ്യം-ഒരു ഘട്ടത്തിലും അങ്ങനെയൊരു താല്‍പര്യം തോന്നിയിട്ടില്ല....?
സോമശേഖരന്‍-ഇല്ല. വലിയ ഏകാഗ്രത ആവശ്യപ്പെടുന്ന വിഷയമാണ് സംഘടനാപ്രവര്‍ത്തനം. അതുകൊണ്ട് മറ്റൊന്നും ചിന്തിക്കാന്‍ സമയം കിട്ടിയിട്ടില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആര്‍.എസ്.എസ് സംഘടനാ പ്രവര്‍ത്തനവുമായി സജീവമായി ബന്ധപ്പെടുന്നില്ല.

ആര്‍.എസ്.എസും കര്‍മ്മയോഗി നിര്‍മ്മാണവും
ചോദ്യം-1969 മുതല്‍ തുടങ്ങിയ ആര്‍.എസ്.എസ് രാഷ്ട്രീയത്തില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉള്‍വലിയണമെങ്കില്‍ അതിന് വ്യക്തമായ എന്തെങ്കിലും കാരണമുണ്ടാകുമല്ലോ?
സോമശേഖരന്‍- കാരണം പ്രധാനമായും എന്റെ വീക്ഷണത്തില്‍ വന്ന മാറ്റമാണ്. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആത്മീയതലത്തിലുള്ള ഗവേഷണം, പഠനം, പാഠനം...അതിനൊക്കെ വളരെയേറെ സമയം ആവശ്യമുണ്ട്. ഭാരതീയ വിദ്യാപ്രതിഷ്ഠാനം ഞാന്‍ മുന്‍കയ്യെടുത്ത് സ്ഥാപിച്ചതാണ്. ഫലത്തില്‍ വേറൊന്നും ശ്രദ്ധിക്കാന്‍ നേരമില്ലാതെ വന്നു....അങ്ങനെയാണ് സജീവമായ സംഘരാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയത്.
ചോദ്യം-ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അനുഗ്രഹാശ്ശിസുകളോടെയാണോ ഭാരതീയവിദ്യാപ്രതിഷ്ഠാനം ആരംഭിച്ചത്?
സോമശേഖരന്‍-അങ്ങനെ പറയാന്‍ സാധിക്കില്ല. ആ തലത്തില്‍ ഒരു ചര്‍ച്ച ഉണ്ടായിട്ടില്ല. എന്റെ ജന്മഗുണത്തിന് അനുരൂപമായ കാര്യമാണിപ്പോള്‍ ചെയ്യുന്നത്. കുട്ടിക്കാലത്തേ ഉപനിഷത്തുകള്‍, വേദങ്ങള്‍, ന്യായം, വൈശേഷികം..തുടങ്ങിയ ചിന്താപദ്ധതികളില്‍ താല്‍പര്യമുണ്ടായിരുന്നു. ജയിലില്‍ വെച്ചാണ് സംസ്‌കൃതം പഠിച്ചത്.
ചോദ്യം-സംസ്ഥാനത്തെ ആര്‍.എസ്സ്.എസ്സു മായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ടോ?
സോമശേഖരന്‍-ബന്ധമുണ്ട്. പക്ഷെ എന്റെ ആദ്ധ്യാത്മികപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ചര്‍ച്ച ഉണ്ടായിട്ടില്ല. സംഘപ്രവര്‍ത്തനം അതിന്റെ ഏകാഗ്രതയോടെ ചെയ്യേണ്ട ഒന്നാണ്. പണ്ട് സംഘപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്ന പലരും ഇന്ന് ഭാരതീയ വിദ്യാപ്രതിഷ്ഠാനത്തിന് ഒപ്പമുണ്ട്. അതുകൊണ്ട് ആര്‍ക്കുമൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല....
ചോദ്യം-ആര്‍.എസ്സ്.എസ്സ് നേതൃത്വത്തിന് താങ്കള്‍ ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് യോജിപ്പില്ലെന്ന് പറഞ്ഞാല്‍...?
TR.സോമശേഖരന്‍-യോജിപ്പില്ലെന്ന് പറയാന്‍ പറ്റില്ല. യോജിപ്പുള്ളവരും ഇല്ലാത്തവരും കാണും. ഒരു വലിയ പ്രസ്ഥാനത്തില്‍ എല്ലാവരും ഒരു വിദ്യയുടെ താത്വിക അടിത്തറ മനസ്സിലാക്കിയവരാണെന്ന് പറയാനാവില്ലല്ലോ.
ചോദ്യം- അവിടെ,വാക്കുകളില്‍ ഒരു അസ്വാരസ്യം നിഴലിക്കുന്നുണ്ടല്ലോ....?
സോമശേഖരന്‍ -അല്ല, ആര്‍. എസ്സ്.എസ്സിന്റെ പ്രവര്‍ത്തനം മുഴുവന്‍ ദേശീയതയുടെ അടിസ്ഥാനത്തിലാണ്. ആത്മവിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലല്ല. പക്ഷെ ഭാരതത്തിന്റെ ദേശീയത ആത്മിവിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് നാം എക്കാലത്തും വിശദീകരിച്ച് പോന്നിട്ടുള്ളത്. ദേശീയപ്രസ്ഥാനത്തിലുള്ള മുഴുവന്‍ പ്രവര്‍ത്തകരും ആത്മവിദ്യയുടെ മഹത്വം മനസ്സിലാക്കിയിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല. പിന്നെ, സംഘത്തിന്റെ പ്രവര്‍ത്തനം നോക്കിയാല്‍ അത് കര്‍മ്മയോഗികളെ നിര്‍മ്മിക്കുന്നതിലാണ് ശ്രദ്ധയൂന്നിയിട്ടുള്ളത്. അതായത് Manmaking-അതാണ് ആര്‍.എസ്.എസ്സി ന്റെ ദൗത്യം. നിസ്വാര്‍ത്ഥമായി പൊതുഹിതമനുസരിച്ച് സേവനം നടത്തുക. അതിനായാണ് ഡോ.ഹെഡ്‌ഗെവാര്‍ സംഘം ആരംഭിക്കുന്നത്...
ചോദ്യം-നിലവിലുള്ള ആര്‍.എസ്.എസ് നേതൃത്വത്തെ കുറിച്ച് എന്താണഭിപ്രായം? അവരവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടോ?
സോമശേഖരന്‍-അവരവരുടെ ജോലി ചെയ്യുന്നുണ്ട്. സംഘത്തിന് വേണ്ട കര്‍മ്മയോഗികളെ അഥവാ കേഡറിനെ നിര്‍മ്മിക്കുക, ദൈനംദിന പരിപാടികള്‍ നടത്തുക..അതൊക്കെ അവര്‍ ചെയ്യുന്നുണ്ട്...
ചോദ്യം-കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ആര്‍.എസ്.എസി ന്റെ കേഡര്‍ നിര്‍മ്മാണത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്,പല ശാഖകളും പ്രവര്‍ത്തനരഹിതമായി....?
സോമശേഖരന്‍-- വലുതല്ലെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ട്;അതിന് കാരണവുമുണ്ട്. സംഘടനയില്‍ ഒരു ഡൈല്യൂഷന്‍ വന്നിട്ടുണ്ട്. അത് മാന്‍മേക്കിംഗില്‍ വന്ന പിഴവാണ്. എന്തുതരം കര്‍മ്മയോഗികളെ പിരശീലനത്തിലൂടെ നിര്‍മ്മിക്കാനാണ് ഡോക്ടര്‍ജി ഉദ്ദേശിച്ചത് എന്നത് പ്രധാനമാണ്...

സംഘപ്രവര്‍ത്തനവും മതവും
ചോദ്യം-അപ്പോഴും ഉന്നയിച്ച വിഷയത്തിലേക്ക് വന്നില്ല. ഞാന്‍ ചോദിച്ചത് ആര്‍.എസ്. എസ് എന്താണോ ചെയ്യേണ്ടത് ആ രീതിയിലുള്ള ഒരു പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അവര്‍ക്കിപ്പോള്‍ സാധിക്കുന്നുണ്ടോ?
സോമശേഖരന്‍- ആത്മവിജ്ഞാനമാണ് ഭാരതീയസംസ്‌ക്കാരത്തിന്റെ അന്തസത്ത. ആര്‍.എസ്സ്.എസ്സിന്റെ ലക്ഷ്യം കര്‍മ്മയോഗികളെ ഉണ്ടാക്കുകയും. കര്‍മ്മയോഗി എന്നു പറയുമ്പോള്‍ മതചിന്ത പാടില്ല. ഒരു തരത്തിലുള്ള മതവുമായും അയാള്‍ ബന്ധപ്പെടാന്‍ പാടില്ല.
ചോദ്യം-പക്ഷെ മതപരമായ ചിന്ത ആര്‍.എസ്.എസ് അണികളിലുണ്ട്.....
സോമശേഖരന്‍- ഉണ്ട്. വ്യക്തികളിലുണ്ട്. പക്ഷെ സംഘടനയെന്ന നിലയില്‍ ആര്‍.എസ്.എസിന് മതമില്ല. മതമുള്ള ആള്‍ക്കാര്‍ക്ക് ബാക്കിയുള്ളവരും മതത്തെ അനുകൂലിച്ചാല്‍ കൊള്ളാം എന്നുണ്ടാവും. ഇങ്ങനെ മതപരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞാല്‍, അതല്ലെങ്കില്‍ രാഷ്ട്രീയപരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞാല്‍ അടിസ്ഥാനപരമായ കര്‍ത്തവ്യനിര്‍വഹണത്തില്‍ വീഴ്ചയുണ്ടാവും. ശ്രദ്ധ വ്യതിചലിച്ച് പോയതിനാലുണ്ടായ ഒരു പ്രശ്‌നം ആര്‍.എസ്.എസില്‍ ഉണ്ടായിട്ടുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു.

ചോദ്യം-കേരളത്തിലെ ആര്‍.എസ്. എസിന്റെ ചരിത്രം പരിശോധിച്ചാല്‍ അമ്പലങ്ങളെ കേന്ദ്രീകരിച്ചാണ് ആ സംഘടന വളര്‍ന്നത്. അമ്പലത്തിലെ ശാഖാപ്രവര്‍ത്തനങ്ങള്‍, ഉത്സവനടത്തിപ്പ്, മതചടങ്ങുകളിലെ സജീവമായ പങ്കാളിത്തം...അങ്ങനെ മതത്തെ ചാരി നിന്നാണ് ഈ പ്രസ്ഥാനമിവിടെ വളരുന്നത്. അങ്ങുണ്ടായിരുന്ന കാലത്തും അതങ്ങനെയായിരുന്നു........
സോമശേഖരന്‍- അതൊരു തെറ്റിദ്ധാരണയാണ്. അമ്പലങ്ങളില്‍ മിക്കയിടത്തും വലിയ മൈതാനങ്ങളുണ്ടാകും. ഉത്സവകാലത്ത് മാത്രമേ അതിനുപയോഗമുള്ളു. അല്ലാത്തപ്പോഴൊക്കെ ഒഴിഞ്ഞ് കിടക്കും

ചോദ്യം-മൈതാനങ്ങളുള്ളത് ക്ഷേത്രങ്ങള്‍ക്ക് മാത്രമല്ലല്ലോ?! ചര്‍ച്ചിനും മോസ്‌ക്കിനും മൈതാനങ്ങളുണ്ട്. പൊതു സ്ഥലങ്ങളും കളിസ്ഥലങ്ങളും സ്റ്റേഡിയങ്ങളുമുണ്ട്.....?
സോമശേഖരന്‍-അതെ, വേറെയും മൈതാനങ്ങളുണ്ട്. പക്ഷെ കാര്യമെന്താണെന്നു വെച്ചാല്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ വരെ ക്ഷേത്രങ്ങള്‍ ധാരാളമുണ്ട്. അതിനുംപുറമെ കുടുംബ ക്ഷേത്രങ്ങളുണ്ട്. അവിടെയൊക്കെയുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ ഉപയോഗിച്ചുവെന്നല്ലാതെ RSSപ്രവര്‍ത്തനം മതപരമേയല്ല. മതപരമല്ലെന്ന് മാത്രമല്ല, കുറച്ച് കാലം മുമ്പ് വരെയുള്ള അനുഭവം കണക്കിലെടുത്താല്‍ ശാഖാപ്രവര്‍ത്തകര്‍ക്ക് പലര്‍ക്കും ക്ഷേത്രകാര്യങ്ങളിലോ കര്‍മ്മങ്ങളിലോ താല്‍പര്യമുള്ളതായും കണ്ടിട്ടില്ല. അമ്പലത്തില്‍വെച്ച് തൊഴുന്നവര്‍ വരെ കുറവായിരുന്നു. ശാഖ നടത്തുക, തിരിച്ചുപോകുക-അതില്‍ക്കവിഞ്ഞൊന്നുമുണ്ടായിരുന്നില്ല-അതാണ് എന്റെ അനുഭവം.
ചോദ്യം-അതത്ര നിസ്സാരമായി പറയാന്‍ പറ്റുമോ? ഒഴിഞ്ഞ സ്ഥലം വേറെ പലയിടത്തുമുണ്ട്. എന്നിട്ടും ആര്‍.എസ്.എസ് ക്ഷേത്രത്തിലെത്തുന്നു...മതത്തെ ചാരി നിന്ന് വളരുന്നു...
സോമശേഖരന്‍- -മതത്തെ ചാരി നിന്ന് വളരാന്‍ ശ്രമിച്ചിട്ടില്ല. ശ്രമിച്ചാലൊട്ട് നടക്കുകയുമില്ല....ക്ഷേത്രങ്ങള്‍ പ്രാദേശിക നേതൃത്വത്തിന് കീഴിലായിരിക്കും. ശാഖാപ്രവര്‍ത്തകര്‍ പലരും ഇത്തരം ക്ഷേത്ര സമിതികളിലുണ്ടാകാം. വേറെതെങ്കിലും മതസ്ഥാപനത്തിന്റെയോ സര്‍ക്കാരിന്റെയോ മൈതാനങ്ങള്‍ സ്ഥിരമായി വിട്ടുകിട്ടാന്‍ സാങ്കേതികമായി പ്രയാസമായിരിക്കും.
ചോദ്യം-അപ്പോള്‍ ആര്‍.എസ്.എസുകാര്‍ ക്ഷേത്രഭരണസമിതിയില്‍ മാത്രമാണുള്ളത്! ഒ.കെ, അതങ്ങനെയിരിക്കട്ടെ. മതപരമായ എല്ലാ ബന്ധവും സംഘം ഉപേക്ഷിക്കുകയാണല്ലേ....?
സോമശേഖരന്‍-തീര്‍ച്ചയായും. സംഘത്തില്‍ മതമില്ല. സംഘത്തിലെ മതം ദേശീയതയാണ്.
ചോദ്യം-ആര്‍.എസ്.എസി ലെ ഏതെങ്കിലും നേതാവ് മതപ്രീണനം നടത്തുകയോ മതപരമായി ഉദ്ദീപിപ്പിക്കുന്ന വൈകാരികപ്രസംഗം നടത്തുകയോ ചെയ്താല്‍ അത് തെറ്റാണ്.............?
സോമശേഖരന്‍-തെറ്റാണ്...നേതൃത്വത്തില്‍ മതപരമായ കാഴ്ചപ്പാട് വന്നാല്‍ അതിന്റെയര്‍ത്ഥം അതിന്റെ ദേശീയ വീക്ഷണം ക്ഷയിച്ചുവെന്നാണ്.....
ചോദ്യം-അങ്ങനെയൊരു ക്ഷയം സംഭവിച്ചിട്ടില്ലെന്നാണോ അങ്ങ് വാദിക്കുന്നത്?
സോമശേഖരന്‍-വന്നിട്ടുണ്ട്.....അതിന്റെയൊരു ഫലമാണ് ഇപ്പോള്‍ ശാഖകള്‍ കുറഞ്ഞു എന്നൊക്കെയുള്ള പരാതികള്‍ ഉയരാന്‍ കാരണം...മതവീക്ഷണമുള്ളയാള്‍ തലപ്പത്ത് വന്നാല്‍ അയാള്‍ മറ്റുള്ളവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.

ചോദ്യം-അപ്പോള്‍ അതൊരു കുറ്റസമ്മതമാണ്...അതാവാം അങ്ങ് സജീവപ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിയാന്‍ കാരണം?
സോമശേഖരന്‍-എനിക്ക് മതത്തോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ ശക്തമായ അഭിപ്രായവ്യത്യാസമുണ്ട്. പക്ഷെ പിന്തിരിയാന്‍ കാരണമതല്ല. മതചായ്‌വ് ഉള്ളവര്‍ സംഘത്തിന്റെ ഉന്നതങ്ങളില്‍ വരാന്‍ പാടില്ല
ചോദ്യം-പക്ഷെ വന്നിട്ടുണ്ട്?
സോമശേഖരന്‍-വന്നിട്ടുണ്ട്. അതാണ് നേരത്തെ പറഞ്ഞ ഡയല്യൂഷന്റെ കാരണം. ഞാനാണ് ഇന്ന് സംഘത്തിന്റെ ബൗദ്ധിക് പ്രമുഖ് എന്നുകരുതുക. ശുദ്ധമായ ആത്മവിദ്യയില്‍ ഊന്നിക്കൊണ്ടുള്ള കാര്യങ്ങള്‍ മാത്രമാവും പറയുക, നടപ്പിലാക്കുക. മതത്തിന് അവിടെ യാതൊരു സ്ഥാനവുമില്ല. മുമ്പുണ്ടായിരുന്ന വേദാന്തം മുതലായ ദര്‍ശനങ്ങള്‍ ശരിയായ ആത്മീയതയാണെന്ന് ഇന്ന് എനിക്ക് അഭിപ്രായമില്ല. എല്ലാവരും ശുദ്ധമായ ആത്മീയതയിലേക്ക് വരണമെന്നാണ് എന്റെ അഭിപ്രായം. വേദാന്തം പോലുള്ള ആത്മീയ ആഭാസങ്ങള്‍ വര്‍ജ്ജിക്കണം.
ചോദ്യം-ആര്‍.എസ്.എസില്‍ ഒരു ആന്തരികപരിഷ്‌ക്കരണം താങ്കള്‍ ലക്ഷ്യമിട്ടു...പക്ഷെ നടന്നില്ല
സോമശേഖരന്‍- ഇല്ല....ഈ പരിഷ്‌ക്കരണം വേണമെന്ന തോന്നല്‍ ശരിക്കും ഇപ്പോഴാണ് വന്നിരിക്കുന്നത്. മതപരമായി ആഭിമുഖ്യമുള്ളവര്‍ സംഘത്തിലേക്ക് വരിക, മതമാണ് ദേശീയത എന്ന തോന്നലുണ്ടാവുക...ഒക്കെ ഇപ്പോഴാണ്.....ഇത് മുമ്പുണ്ടായിരുന്നില്ല. മതം എന്നുമുണ്ടായിരുന്നു. പക്ഷെ അത് ദേശീയതയുടെ ഭാഗമാണെന്ന് സംഘത്തിലാരും ധരിച്ചിരുന്നില്ല. എല്ലാ മതക്കാരും ചേരുന്നതാണ് രാഷ്ട്രം. രാഷ്ട്രവാദിക്ക് ഒരു മതത്തോടും ചായ്‌വുണ്ടാകാന്‍ സാധ്യമല്ല. ഒരു മതത്തിന്റെയും അനുയായി ആകാന്‍ പറ്റില്ല. അയാള്‍ സെക്കുലര്‍ ആയിരിക്കണം.
ചോദ്യം- ഒ.കെ. 1925 ലാണ് ആര്‍.എസ്.,എസിന് സംഘടനാ രൂപം വരുന്നത്. അതിന്മുമ്പ് ഹിന്ദുമഹാസഭയൊക്കെ ഉണ്ടായിരുന്നു. ഡോ. മോഞ്ചി, ഹെഡ്‌ഗേവാര്‍, പിന്നെ ഗോല്‍ക്കോവാര്‍. 1940 വരെ ഹെഡ്‌ഗെവാറും അവിടുന്നങ്ങോട്ട് 73 വരെ ഗോല്‍ക്കെവാറും സംഘത്തെ നയിച്ചു. ഏതാനും ബ്രാഹ്മണരുടെ ഒരു സഭയായി പൂനെയില്‍ തുടങ്ങിയ ആര്‍.എസ്.എസ് ഇന്ത്യയിലെങ്ങും പടര്‍ന്ന് പന്തലിച്ചത് മതേതര രാഷ്ട്രീയം പ്രചരിപ്പിച്ചുകൊണ്ടായിരുന്നു എന്ന് അങ്ങേയ്ക്ക് നെഞ്ചില്‍ കൈവെച്ച് പറയാന്‍ സാധിക്കുമോ?
സോമശേഖരന്‍-ബ്രാഹ്മണരുടെ സഭയായിട്ടല്ല ആര്‍.എസ്.എസ് തുടങ്ങിയത്.
ചോദ്യം-അതില്‍ ആദ്യം ബ്രാഹ്മണര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു....
സോമശേഖരന്‍-ഡോ. ഹെഡ്‌ഗെവാര്‍ തുടങ്ങിയ സംഘം ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ കൂട്ടായ്മ ആയിരുന്നില്ല. ഡോക്ടര്‍ജി സ്വയം ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല. ജീവിതകാലം മുഴുവന്‍ അദ്ദേഹം അങ്ങനെയായിരുന്നു. മതവിശ്വാസം ഉണ്ടാകണമെന്നോ മതത്തെ മാനിക്കണമെന്നോ അദ്ദേഹം ആരോടും പറഞ്ഞിട്ടുമില്ല...നാസ്തികന്‍മാരും ആസ്തികന്‍മാരുമായ ഭാരതീയര്‍ക്ക് മാതൃരാജ്യത്തോട് ഒരു ഭാവനയുണ്ടാവുക-രാഷ്ടത്തിന് വേണ്ടി ചിന്തിക്കുക, രാഷ്ട്രത്തിന് വേണ്ടി ജീവിക്കുക-ഇതു മാത്രമാണ് ഡോക്ടര്‍ജി പറഞ്ഞത്...
ചോദ്യം- ഡോ.മോഞ്ചിയെപ്പോലുള്ളവര്‍ യൂറോപ്പ്, വിശേഷിച്ചും ഇറ്റലി സന്ദര്‍ശിക്കുകയും മുസ്സോളിനിയുടെ ഫാസിസ്റ്റ് സംഘടനയുടെ ഡ്രില്ലിംഗ്, പരേഡ്, തൊപ്പി, വടി, സായുധചട്ടക്കൂട്...അതൊക്കെ പഠിച്ച് മനസ്സിലാക്കി ഇന്ത്യയില്‍ തിരിച്ചെത്തി അത് ആര്‍.എസ്.എസില്‍ ആരോപിക്കുകയുമല്ലോ ചെയ്തത്...?
സോമശേഖരന്‍- ഡോ. മോഞ്ചി ഒരിക്കലും സംഘത്തിലുണ്ടായിരുന്നിട്ടേയില്ല
ചോദ്യം-ഉണ്ടായിരുന്നിട്ടില്ല. പക്ഷെ അദ്ദേഹം സംഘടനയുടെ ഇന്നത്തെ നില കൈവരിക്കാന്‍ ബൗദ്ധിക ഉപദേശം നല്‍കിയിട്ടുണ്ട്....
സോമശേഖരന്‍- പിന്നെ വടി മനുഷ്യന്‍ ആദ്യമായെടുത്ത ഉപകരണമായിരുന്നു
ചോദ്യം-എന്തിന് വടി?
സോമശേഖരന്‍- വടി പ്രധാനമായും വ്യായാമത്തിനും ആത്മരക്ഷയ്ക്കുമാണ്.വടി ഉപയോഗിച്ച് ചെയ്യാവുന്ന നിരവധി വ്യായാമമുറകളുണ്ട്....
ചോദ്യം-വടി ഒരു പ്രതീകമല്ലേ സര്‍? വടി ഒരായുധം കൂടിയാണ്...?
സോമശേഖരന്‍-വടി ആത്മരക്ഷാര്‍ത്ഥം കൂടിയാണ്. ബാക്കിയുള്ളവര്‍ക്ക് എ.കെ 47 നും ആര്‍.ഡി.എക്‌സും കൊണ്ടു നടക്കാമെങ്കില്‍ ഹിന്ദുക്കള്‍ക്ക് വടി കൊണ്ടു നടന്നുകൂടെ? മുസ്‌ളീങ്ങള്‍ എ.കെ 47 കൊണ്ടു നടന്നാല്‍ ഒരു പ്രശ്‌നവുമില്ല. ഹിന്ദു വടി കൊണ്ടു നടന്നാല്‍ അത് ദോഷം. അതെന്ത് സെക്കുലറിസമാണ്? അതെന്ത് സ്വതന്ത്രവീക്ഷണമാണ്...?
ചോദ്യം- ങും..അതുശരി....അങ്ങനെ..!
സോമശേഖരന്‍- എ.കെ 47 കാരാണ് ഇന്ന് രാഷ്ട്രീയം നിയന്ത്രിക്കുന്നത്. അവരടുത്ത് ഈ വടിയും കൊണ്ടുപോയിട്ട് കാര്യമില്ലെന്നറിയുക....
ചോദ്യം-പക്ഷെ 1925 മുതല്‍ ഈ വടിയുണ്ടായിരുന്നവല്ലോ....?
സോമശേഖരന്‍-വടി മാത്രമല്ല, തോക്കുമുണ്ടായിരുന്നു... 1925 ല്‍ തുടങ്ങുന്ന കാലത്ത് റൈഫിള്‍ ഉണ്ടായിരുന്നു. ബ്രീട്ടീഷുകാരുടെ കാലമാണത്. അന്ന് പറഞ്ഞിരുന്ന പ്രധാനലക്ഷ്യങ്ങളില്‍ ഒന്നാമത്തേത് ഭാരതത്തിന്റെ സ്വാതന്ത്ര്യം ആയിരുന്നു. റൈഫിളുണ്ടായിരുന്നു, വാളുണ്ടായിരുന്നു, ശൂലമുണ്ടായിരുന്നു.... റൈഫിള്‍ ട്രെയിനിംഗ് പിന്നീടാണ് ഉപേക്ഷിക്കുന്നത്.

സെമറ്റിക് മതങ്ങളും സംഘവും
ചോദ്യം- സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസ് പങ്കെടുത്തു എന്നു പറയുമ്പോള്‍ സമരങ്ങളില്‍ ഇഷ്ടമുള്ളവ തെരഞ്ഞെടുക്കുക, ഉദാ-ഉപ്പുസത്യാഗ്രഹവുമായി സഹകരിക്കുക, അല്ലാത്തവ തള്ളുക എന്നതായിരുന്നില്ലേ ലൈന്‍? പിന്നെ, ഗാന്ധിയില്‍ ആര്‍.എസ്.എസ് ആരോപിച്ചിരുന്ന അമിതമുസ്‌ളീംപ്രീണനനയത്തെ എതിര്‍ക്കുക...ഒരു തരം പിക്ക് ആന്‍ഡ് ചൂസ്...?
സോമശേഖരന്‍- അങ്ങനെയല്ല. ഭാരതത്തിലെ ഹിന്ദുക്കളെയും മുസ്‌ളീംങ്ങളെയും കൂട്ടിയാല്‍ ലഭിക്കുന്ന തുകയാണ് ഇന്ത്യന്‍ ദേശീയത എന്നൊരു ധാരണ പ്രബലമായിരുന്നു. ഈ ആശയത്തെ ഡോക്ടര്‍ജി താത്വികമായി എതിര്‍ത്തു... ഹിന്ദു-മുസ്‌ളീം ഐക്യം എന്ന വാക്ക് തന്നെ വിനാശകരമാണ്. അതിന്റയര്‍ത്ഥം ഭാരതം എന്നൊരു വസ്തുവില്ലെന്നാണ്. ഭാരതത്തിന്റെ ഏകത്വത്തിന് മുന്നില്‍ മതപരമായ ഭിന്നത ഇല്ലാതാവണം
ചോദ്യം-ഹിന്ദു-മുസ്‌ളീം ഐക്യം എന്നു പറയുമ്പോള്‍ ഇസ്‌ളാം സെമറ്റിക് റിലീജിയനാണ്, ഹിന്ദുമതത്തിന്റെ ചട്ടക്കൂട് വേറെയാണ്
സോമശേഖരന്‍- അത് വലിയൊരു തെറ്റിദ്ധാരണയാണ്. സെമറ്റിക്ക് നോണ്‍സെമറ്റിക്ക് എന്നു പറയുന്നതേ ശരിയല്ല. മതം എന്നു പറയുന്ന സാധനമേ സെമറ്റിക്കാണ്. ആര്യന്‍-സെമറ്റിക്ക് വിഭജനം തന്നെ അബദ്ധമാണ്. ഷെം എന്ന വ്യക്തിയുടെ വംശക്കാരാണ് സെമറ്റിക്കുകള്‍. ഷെം നൂഹിന്റെ മകനാണ്. സെമറ്റിക്ക് സംസ്‌ക്കാരം തന്നെയാണ് സത്യത്തില്‍ ആര്യന്‍ സംസ്‌ക്കാരം. നൂഹ് ആര്യനാണ്, ഷെം ആര്യനാണ്, ആര്യന്‍മാരും സെമറ്റിക്കുകളും രണ്ടല്ല.
ചോദ്യം- മതം സെമറ്റിക്കാണ്, തത്വത്തില്‍ അംഗീകരിച്ചു. പക്ഷെ ആധുനികയുഗത്തില്‍ മുസ്‌ളീം-ഹിന്ദു-ക്രിസ്ത്യന്‍ തുടങ്ങിയ വ്യതിരിക്തമായ ഐഡന്റിറ്റികള്‍ യാഥാര്‍ത്ഥ്യമാണ്. അവര്‍ക്കിടയിലുള്ള ഐക്യമല്ലാതെ മറ്റെന്താണ് നമുക്ക് ആഗ്രഹിക്കാനാവുക?
സോമശേഖരന്‍-മതമല്ല, മതരാഷ്ട്രീയമാണ് പ്രശ്‌നം. ക്രിസ്ത്യാനിറ്റി-ഇസ്‌ളാം എന്നൊക്കെ പറയുമ്പോള്‍ ഒരു സോഷ്യോ-പൊളിറ്റിക്കല്‍ സ്വത്വമായിട്ടാണ് നലകൊള്ളുന്നത്...സംഘടിക്ക് ശക്തരാവുക, വിലപേശുക, ബലാല്‍ക്കാരത്തിലൂടെ വേണ്ടത് എന്നിങ്ങനെ.....അങ്ങനെയാണത് നിലനില്‍ക്കുന്നത്. അല്ലാതെ വിശ്വാസത്തിലൂടെയും ആചാരത്തിലൂടെയും അല്ല.
ചോദ്യം- രാഷ്ട്രീയമെന്നാല്‍ അധികാരമാണ്. അധികാരം എല്ലാവരും ഇഷ്ടപ്പെടുന്നു. അപ്പോള്‍ രാഷ്ട്രീയത്തിലേക്ക് മതം പ്രവേശിക്കുന്നത് താറാവ് വെള്ളത്തിലേക്ക് പോകുന്നതിന് സമമല്ലേ?
സോമശേഖരന്‍- എന്നാല്‍പ്പിന്നെ എന്തിനാണ് സെക്കുലറിസം എന്നൊക്കെ പറയുന്നത്? രാഷ്ട്രീയത്തിലേക്ക് മതം വരാന്‍ പാടില്ലെന്ന് പറയുന്നതല്ലേ സെക്കുലറിസം...?
ചോദ്യം-ഇപ്പോള്‍ ആര്‍. എസ്.എസിന്റെ ചരിത്രം നോക്കിയാല്‍ തുടക്കംമുതല്‍ രാഷ്ട്രീയത്തില്‍ ഒളിഞ്ഞുംതെളിഞ്ഞും അവര്‍ ഇടപെട്ടിട്ടില്ലേ? കഴിഞ്ഞ 85 വര്‍ഷത്തെ ചരിത്രം നോക്കിയാല്‍ നേരിട്ടും പോഷകസംഘടനകളും വഴി ആര്‍.എസ്.എസ് നിരന്തരമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടെപെട്ടുകൊണ്ടിരിക്കുകയാണ്......
സോമശേഖരന്‍-ഉണ്ട്.. ഇടെപെടേണ്ടിവരും
ചോദ്യം-രണ്ടും സാറാണ് പറയുന്നത്!
സോമശേഖരന്‍- ...അത്...ഈ ഹിന്ദു എന്നു പറയുന്ന ഒരു മതമില്ല. ഹിന്ദു എന്നു പറയുന്ന ഒരു മതമാകന്‍ സാധിക്കുകയുമില്ല. ഹിന്ദുമതമാകണമെങ്കില്‍ ഇസ്‌ളാം എന്നു പറയുന്നതുപോലെ അതിന് ഒരു ഐഡന്റിറ്റി ഉണ്ടാകണം. പക്ഷെ അതില്ല. പരസ്പരം കലഹിക്കുന്ന ഡസന്‍ കണക്കിന് മതങ്ങള്‍ ചേര്‍ന്നതാണ് ഹിന്ദു എന്ന സങ്കല്‍പ്പം. ആചാര്യന്‍മാര്‍ എന്നു പറയുന്ന ചില സാമൂഹികവിരുദ്ധന്‍മാരുണ്ട്. ഇവര്‍ കയ്യടക്കിവെച്ചിരിക്കുന്ന ചില കൂട്ടങ്ങള്‍ അഥവാ ഗാംങുകള്‍ ഉണ്ട്. ഓരോരുത്തരും അവരുടെ സ്വാര്‍ത്ഥത്തിന് വേണ്ടി പൊരുതിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, മതപരമായ ഒരു അസ്തിത്വം ഹിന്ദു എന്ന വാക്കിന് ഇല്ലെന്ന് മനസ്സിലാക്കണം.
ചോദ്യം- ഹിന്ദു മതമല്ലെന്ന് പറഞ്ഞു, ആര്‍.എസ്.എസ് രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന് പറഞ്ഞു...അതെല്ലാം അവിടെ നില്‍ക്കട്ടെ. ദേശീയത എന്ന പരികല്‍പ്പന പരിഗണിക്കാം. രണ്ടാം മഹായുദ്ധത്തിന്റെ കാരണങ്ങളില്‍ പ്രധാനമായി ചൂണ്ടക്കാട്ടപ്പെടുന്നത് അമിതമായ ദേശീയതാവാദമാണ്. സങ്കുചിതവും തീവ്രവുമായ ദേശീയബോധം നിലനിന്ന രാഷ്ട്രങ്ങളൊക്കെ അനുഭവിച്ചിട്ടുണ്ട് എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ഇന്ത്യയിലും അത്തരമൊരു പരീക്ഷണത്തിനാണ് ആര്‍.എസ്.എസ് മുതിരുന്നതെങ്കില്‍ അത് എത്രമാത്രം ശരിയായിരിക്കും?
സോമശേഖരന്‍-ദേശീയതയാണ് യുദ്ധമുണ്ടാക്കിയതെന്നത് അബദ്ധവിശകലനമാണ്. യുദ്ധമുണ്ടാക്കിയത് ദേശീയതയല്ല...
ചോദ്യം-അമിതദേശീയത യുദ്ധഹേതുവായി എന്നത് ചരിത്രപണ്ഡിതരുടെ വിശകലനമാണ്.
സോമശേഖരന്‍-സത്യത്തില്‍ ചരിത്രാതീത കാലം മുതലേയുള്ള ആര്യന്‍മാര്‍ എന്നറിയപ്പെടുന്ന ബാര്‍ബേറിയന്‍മാരുടെ അധിനിവേശ ശ്രമങ്ങളാണ് യുദ്ധം കൊണ്ടുവന്നത്. ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ പറഞ്ഞത് തങ്ങള്‍ ആര്യന്‍മാരാണെന്നാണ്...
ചോദ്യം-ഗോള്‍വാള്‍ക്കര്‍ക്കൊക്കെ അത് വലിയ അഭിമാനമായിരുന്നല്ലോ?
സോമശേഖരന്‍-ആര്യന്‍ എന്ന വാക്കിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണത്. ആര്യന്‍ എന്ന വാക്കിന് നോമാഡിക് അഥവാ അലഞ്ഞുതിരിഞ്ഞു നടക്കുന്നവന്‍ എന്നാണര്‍ത്ഥം. മനുഷ്യന്‍ കൃഷി ആരംഭിച്ച് ആവാസവ്യവസ്ഥയുണ്ടാക്കിയപ്പോഴും ആര്യന്‍മാര്‍ അലഞ്ഞുതിരിഞ്ഞ് തന്നെ നടക്കുകയാണ്. കൃഷി ചെയ്ത് സത്യസന്ധരായി ജീവിച്ചിരുന്ന ആള്‍ക്കാരെ പോയി ആക്രമിക്കുക, കൊള്ളയടിക്കുക, തീയിടുക ഇതൊക്കെയാണ് അവര്‍ ചെയ്തത്. ജന്മോദ്ദേശംതന്നെ വിധ്വംസനമായിട്ടുള്ള ഒരു വര്‍ഗ്ഗമായിരുന്നു ആര്യന്‍മാര്‍. ആര്യന്‍മാരുടെ അവശിഷ്ടങ്ങളാണ് ഈ ലോകത്തെ യുദ്ധങ്ങളൊക്കെ ഉണ്ടാക്കിയുട്ടള്ളത്. മുതലാളിത്തം, നാടുവാഴിത്തം, കൊളോണിയലിസം, അടിമത്തം ഇവയൊക്കെ ഇക്കൂട്ടരുടെ വംശപാരമ്പര്യമാണ്.
ചോദ്യം-സീത ഭര്‍ത്താവിനെ വിളിക്കുന്നത് ആര്യപുത്രാ എന്നാണ്..!
സോമശേഖരന്‍- അതെ അക്രമികളുടെ മറ്റൊരു പേരാണത്.

സേവനം ചെയ്യാന്‍ ആയുധമെന്തിന്?!
ചോദ്യം-മുമ്പ് സൂചിപ്പിച്ച രാഷ്ട്രസേവനത്തിലേക്ക് തിരിച്ചുവന്നാല്‍ വിടി, റൈഫിള്‍, വാള്‍ എന്നിവയുടെ ഉപയോഗം പരിഗണിക്കുക. നിസ്വാര്‍ത്ഥമായ രാഷ്ട്രസേവനത്തില്‍ ഇത്തരം ആയുധങ്ങളുടെ പങ്കെന്താണ്?
സോമശേഖരന്‍-മനുഷ്യന്റെ ഭീരുത്വമാണ് ഏറ്റവും വലിയ പ്രശ്‌നം. ആയുധമെടുക്കുന്നത് ഭീരുത്വത്തില്‍ നിന്നാണ്
ചോദ്യം-ഭീരുത്വപ്രകടനമാണോ ആര്‍.എസ്.എസ് കാഴ്ച്ചവെക്കുന്നത്?
സോമശേഖരന്‍ -ആയുധമെടുക്കുന്നത് നമുക്ക് നമ്മെ സംരക്ഷിക്കാന്‍ പറ്റുന്നില്ലെന്ന തോന്നലുണ്ടാകുമ്പോഴാണ്. എനിക്കെന്റെ ശരീരത്തെ പ്രതിരോധിക്കാനാവില്ല, രാഷ്ട്രത്തെ പ്രതിരോധിക്കാനാവില്ല...എന്നൊക്കെ തോന്നലുണ്ടാകുമ്പോവാണ് പ്രശ്‌നം
ചോദ്യം-അത്തരമൊരു പ്രശ്‌നം ആര്‍.എസ്.എസിന് ഉണ്ടോ?
സോമശേഖരന്‍- ഞാന്‍ എന്തുവന്നാലും നേരിടും എന്ന തരത്തില്‍ ഒരു താന്‍പോരിമയുടെ ബോധം വ്യക്തിയില്‍ ഉണ്ടാക്കിയെടുത്തെങ്കിലേ അവനെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുള്ളു.
ചോദ്യം-ആര്‍.എസ്.എസിന്റെ ആയുധീകരണത്തോട് താങ്കള്‍ക്ക് യോജിപ്പില്ലെന്നാണോ?
സോമശേഖരന്‍-ആയുധീകരണം എന്നൊന്നും അതിനെക്കുറിച്ച് പറയാനാവില്ല. വടിയൊന്നും ഒരായുധമല്ല
ചോദ്യം-റൈഫിളുകളെക്കുറിച്ചൊക്കെ താങ്കള്‍ സൂചിപ്പിച്ചു...
സോമശേഖരന്‍-റൈഫിളൊക്കെ ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്നതാണ്....
സോമശേഖരന്‍-എന്തിനായിരുന്നവത്?
സോമശേഖരന്‍-എന്‍.സി.സി യിലൊക്കെ എന്തിനാണ് റൈഫിള്‍ ഉപയോഗിക്കുന്നത്?
ചോദ്യം- അത് ശരിക്കും യുദ്ധപരിശീലനമാണ്. യുദ്ധം വിഷ്വലൈസ് ചെയ്താണ് ഓരോ കേഡറ്റും ആയുധപരിശീനം നടത്തുന്നത്
സോമശേഖരന്‍- അതെ യുദ്ധം തന്നെ. യുദ്ധമുണ്ടാകും. യുദ്ധമുണ്ടാകില്ലെന്ന് ആര്‍ക്കെങ്കിലും പറയാനാവുമോ?
ചോദ്യം-ആരുമായിട്ടാണ് ആര്‍.എസ്.എസിന് യുദ്ധം ചെയ്യാനുള്ളത്?
സോമശേഖരന്‍ -യുദ്ധം ആരുമായിട്ടും ഉണ്ടാകാം. ചിലപ്പോള്‍ അയല്‍-ശത്രുരാജ്യങ്ങളുമായിട്ടുണ്ടാവാം
ചോദ്യം-ശത്രുരാജ്യങ്ങളുമായി യുദ്ധം ചെയ്യാന്‍ ആര്‍മിയുണ്ട്..
സോമശേഖരന്‍- രാജ്യത്തിന്റെ ആവശ്യമാണ് സിവില്‍ ഡിഫന്‍സ്. സിവില്‍ ഡിഫന്‍സിന്റെ ചുമതല സര്‍ക്കാര്‍ തന്നെ നിര്‍വഹിക്കേണ്ടതാണ്. ഫലത്തില്‍ അതിനാണ് എന്‍.സി.സി, സ്‌ക്കൗട്ട് എന്നിവയൊക്കെ
ചോദ്യം-എന്‍.സി.സിയും ആര്‍മിയുമൊക്കെ ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറെടുക്കുന്നവരാണ്. സിവില്‍ഡിഫന്‍സ് എന്നതുകൂടി അങ്ങ് കൃത്യമായി എന്താണ് ഉദ്ദേശിക്കുന്നത്? ആര്‍ക്കെതിരെയാണ് ഡിഫന്‍ഡ് ചെയ്യേണ്ടത്?
സോമശേഖരന്‍-ആര്‍ക്കെതിരെയും
ചോദ്യം-അപ്പോള്‍ ഒരു ശത്രുവിനെ മുന്നില്‍ കാണുന്നുണ്ട്....
സോമശേഖരന്‍- ശത്രുവുണ്ട്..എന്താ സംശയം...?
ചോദ്യം-ആരാണത്....
സോമശേഖരന്‍ -പാകിസ്ഥാനികളും ബംഗ്‌ളാദേശികളും കേരളത്തിന്റെ പല ഭാഗങ്ങളിലും സ്ഥിരതാമസം നടത്തുന്നുണ്ട്. അവര്‍ക്ക് വിസയുമില്ല....കടലാസുമില്ല...അവര്‍ക്കെതിരെ ചോദിക്കാനുമാരുമില്ല. സി.ഐ.ഐ ക്കാര്‍ വരുന്നുണ്ട്. ആദ്ധ്യാത്മികകച്ചവടത്തിന്റെ മറവില്‍ വിദേശചാരന്‍മാര്‍ ഇവിടെ വന്ന് തമ്പടിക്കുന്നു. ആദ്ധ്യാത്മികേന്ദ്രങ്ങളൊക്കെ സി.ഐ.ഐ ക്കാരുടെ കൈകളിലാണ്. ഏത് ആദ്ധ്യാത്മികക്കാരന്റെ ആശ്രമത്തിലാണ് സി.ഐ.ഐ ക്കാര്‍ വന്ന് പാര്‍ക്കാത്തത്? ഇക്കൂട്ടര്‍ വന്ന് പോകുന്നതിന് വല്ല രേഖയുമുണ്ടോ? നാളെ ഇതുപോലെ സമൂഹത്തിന് നേരെ ഒരാക്രമണമുണ്ടായാല്‍ സമൂഹം ഡിഫന്‍ഡ് ചെയ്യണം. അതിന് പട്ടാളത്തെ വിളിക്കാന്‍ പറ്റില്ല
ചോദ്യം-കേരളത്തിലെ ആദ്ധ്യാത്മികകേന്ദ്രങ്ങളിലൊക്കെ അമേരിക്കന്‍ ചാരന്‍മാരെ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്? 
സോമശേഖരന്‍-സംശയമെന്താ? ഈ വിദേശികളൊക്കെ വന്നുമറിയുന്നത് ആദ്ധ്യാത്മികത പഠിക്കാനാണോ?
ചോദ്യം-എനിക്കറിയില്ല...താങ്കള്‍ക്കതിന് വസ്തുനിഷ്ഠമായ തെളിവ് വല്ലതുമുണ്ടോ?
സോമശേഖരന്‍- ആദ്ധ്യാത്മികതയെ നിലനിറുത്തുന്നത് വിദേശപ്പണം കൊണ്ടാണ്. വന്‍കുത്തകകളുടേയും മള്‍ട്ടിനാഷണലിസ്റ്റുകളുടേയും പണം കൊണ്ടാണ് ആദ്ധ്യാത്മികം എന്ന് തെറ്റായി വിളിക്കപ്പെടുന്ന പ്രസ്ഥാനങ്ങളെല്ലാം നിലനില്‍ക്കുന്നത്. ഇവര്‍ പണംകൊടുക്കുന്നത് വെറുതെയല്ല. പണത്തിന് പിന്നാലെ ഒരു പിടിയുണ്ട്
ചോദ്യം-അപ്പോള്‍ ശത്രു അകത്തു തന്നെയാണ്....?
സോമശേഖരന്‍- ഒരു വിദേശി വന്ന് ഹോട്ടലില്‍ താമസിച്ചാല്‍ പോലീസ് അന്വേഷിക്കും. അതല്ലെങ്കില്‍ ഹോട്ടലുടമ തന്നെ പരിശോധിക്കും. പക്ഷെ ആദ്ധ്യാത്മികക്കാരനെന്ന് പറഞ്ഞ് ഒരു സി.ഐ.ഐ ക്കാരന്‍ ഒരു ആശ്രമത്തില്‍ വന്ന് താമസിച്ചാല്‍ പോലീസിനെ അറിയിക്കേണ്ടതില്ല. അയാള്‍ സുഖമായി താമസിക്കും, സുഖമായിട്ട് തിരിച്ചുപോകും.
ചോദ്യം-ഇത്തരം ആദ്ധ്യാത്മിക ആചാര്യന്‍മാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കും ശക്തമായ പിന്തുണ കൊടുത്തുവരുന്നത് ഇവിടുത്തെ ആര്‍.എസ്.എസ് രാഷ്ട്രീയമല്ലേ?
സോമശേഖരന്‍- അല്ല അതിനവര്‍ക്ക് സ്വന്തമായി ആളുകളുണ്ട്, സ്വന്തമായി പിടികളും ഉണ്ട്. ആര്‍.എസ്.എസ് അത് ചെയ്യുന്നില്ല. ആര്‍.എസ്.എസ് ഇല്ലെങ്കിലും അവര്‍ നിലനില്‍ക്കും. ആര്‍.എസ്. എസ് ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഇക്കൂട്ടര്‍ ഇവിടെയുണ്ടായിരുന്നു, അവര്‍ സമൂഹത്തെ സ്വാധീനിച്ചിരുന്നു, വഴി തെറ്റിച്ചിരുന്നു. സ്വന്തം കാര്യം നേടാനായി സമൂഹത്തിന്റെ അധികാരത്തിന്റെ തങ്ങളുടേതായ തുരുത്തുകള്‍ ഉണ്ടാക്കുകയാണ് ആദ്ധ്യാത്മികനേതാക്കള്‍ ചെയ്യുന്നത്. ഈ ആദ്ധ്യാത്മികപ്രസ്ഥാനങ്ങളൊന്നും ഹിന്ദു താല്‍പര്യങ്ങളെയോ ഐക്യത്തേയോ പ്രതിനിധാനം ചെയ്യുന്നില്ല.*******
(to be continued)

1 comment:

Unknown said...

HINDUKKALKKU VADIKONDUNADANNUKOODE?MATTULLAVARKKU KONDUNADAKKAM?........EE MARUPADIYIL THANNEYUNDU R S S ARUDETHENNU AARKKUVENDIYENNU....PINNE AADMAVIDHYAYUDE KARYAM....AADMAVIDHYAYUDE AALKKARKKU VADI,RIFLE,SOOLAM AVAR,IVAR,MATTAVAR....BHESH BHESH