ശാസ്ത്രം വെളിച്ചമാകുന്നു

Friday 9 March 2012

മതം ചുവപ്പ് കാണുന്നു-ഭാഗം-2

പിണറായി എന്ന ആണ്‍കുട്ടി
Kanthapuram AP Abubaker


മതത്തെ തൊടാന്‍ പാടില്ലെന്ന കാന്തപുരം എ.പി.അബുബക്കര്‍ മുസലിയാരുടെ പ്രസ്താവന പൊതുസമൂഹത്തിലേക്ക് വലിച്ചെറിഞ്ഞ ഒരു ഭീഷണിക്കത്താണ്. മതകാര്യത്തില്‍ വേഷമൊന്നുമില്ലെന്നും ഇസ്‌ളാമികമായ എന്തിലും മുസ്‌ളീങ്ങള്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്നുമുള്ള താക്കീത് ഫലത്തില്‍ കേരളസമൂഹത്തിനെതിരെയുള്ള ഫത്‌വ തന്നെ. എന്നാല്‍ അതും സ്വത്വസംരക്ഷണപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് പ്രീണനവാദികള്‍ വിലയിരുത്തുന്നത്. ഇസ്‌ളാം മതസ്ഥാപകനായ മുഹമ്മദിന്റെ മുടിയുടെ പേരില്‍ കോഴിക്കോട്ട് ഒരു വാണിജ്യകേന്ദ്രവും ജലചികിത്സയും എ.പി സുന്നികള്‍ പ്രഖ്യാപിക്കുമ്പോള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത നിലാപാടാണതെന്ന ബോധ്യം കേരളത്തിലെ മഹാഭൂരിപക്ഷത്തിനുമുണ്ട്. ജനത്തെ മൊത്തമായും ചില്ലറയായും പ്രതിനിധീകരിക്കേണ്ട രാഷ്ട്രീയശക്തികള്‍ മതഭയം മൂലം നിശബ്ദത പാലിച്ചു പോന്നത് 'എന്തുമാകാം' എന്ന ചിന്ത മതനേതൃത്വങ്ങളില്‍ ജനിപ്പിച്ചിട്ടുണ്ട്. അധികാരവും സ്വാധീനവും വെട്ടിപ്പിടിക്കാന്‍ ഏതുതരം വിട്ടുവീഴ്ചയ്ക്കും അവര്‍ തയ്യാറാവുമെന്ന് സ്വഭാവികമായും കാന്തപുരം കരുതിയിട്ടുണ്ടാവാം.


Pinarayi Vijayan
 'മുടി ആരുടേതായാലും കത്തിച്ചാല്‍ കത്തും' എന്ന സി.പി.എം. ജനറല്‍ സെക്രട്ടറി പിണറായി വിജയന്റെ വാക്കുകള്‍ ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പ്രസ്താവനയാകുന്നു. അദ്ദേഹം പറഞ്ഞതില്‍ ചോദ്യം ചെയ്യപ്പെടേണ്ടതായി എന്തെങ്കിലുമുള്ളതായി സാമാന്യബുദ്ധിയുള്ള ആരും പറയില്ല. മകരജ്യോതി തട്ടിപ്പാണെന്ന് ചിലര്‍ക്ക് ബോധ്യപ്പെട്ടപ്പോഴേക്കും നൂറുകണക്കിന് ജീവനുകള്‍ പൊലിഞ്ഞിരുന്നു. ദുരന്തം നിര്‍മ്മിക്കാനും അതില്‍ ഇരയാകുന്നവരെ സഹായിക്കാനും നികുതിപ്പണം ചെലവിടുമ്പോള്‍ അത് സര്‍വരേയും ബാധിക്കുന്ന വിഷയമായി മാറുകയാണ്. മതപ്രശ്‌നങ്ങള്‍ മതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുമെന്ന ചിന്ത ചപലമാണ്. എല്ലാ മതകലഹങ്ങളും ആത്യന്തികമായി പൊതുസമൂഹത്തിലേക്ക് തന്നെ പൊട്ടിയൊലിക്കും.

കേശവിവാദം കേവലം എ.പി-ഇ.കെ വിഭാഗം സുന്നികള്‍ തമ്മിലുള്ള തര്‍ക്കമല്ല. അതിനുപരിയായി കേരള സമൂഹത്തിനാകാമാനം ലജ്ജിപ്പിക്കുന്ന പലതും ഈ വിവാദത്തിലുണ്ട്. കാന്തപുരത്തിന്റെ കേശവ്യവസായത്തെ എതിര്‍ക്കുന്ന ഇ.കെ വിഭാഗം സുന്നികള്‍ക്ക് കേശത്തിന്റെ സനതിന്റെ കാര്യത്തില്‍ മാത്രമേ സംശയമുള്ളു! ബാക്കിയൊക്കെ നൂറുശതമാനം സ്വീകാര്യം. സനത് മനുഷ്യനിര്‍മ്മിതരേഖയാണ്. അതുകൊണ്ടുതന്നെ പൊതുസമൂഹം ശ്രദ്ധിക്കേണ്ട യാതൊന്നും ഈ നിയമപ്രശ്‌നത്തിലില്ല. സാങ്കേതികതടസ്സങ്ങളല്ല മറിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യന് മുഖംപൊത്തി ചിരിക്കാതെ കേട്ടു നില്‍ക്കാനാവാത്ത ചില അസംബന്ധങ്ങള്‍ ഈ വ്യാപാരയുദ്ധത്തില്‍(business war) ഉണ്ടെന്നത് തന്നെയാണ് ഇവിടെ കാതലായ വിഷയം. ഒരു നാഗരികസമൂഹത്തിന് ഇത്രയും പിറകോട്ട് പോകാനാവുമോ? 



തങ്ങള്‍ക്കിടയില്‍ മാത്രമേ മുടിതര്‍ക്കം പാടുള്ളുവെന്ന് കാന്തപുരം പറയുന്നത് വെറുതെയല്ല. കളമറിഞ്ഞുള്ള കളിയാണത്. അതോടെ തര്‍ക്കം സ്വയമേ റദ്ദാക്കപ്പെടുമെന്ന് അദ്ദേഹത്തിനറിയാം. കാരണം മുടിപള്ളി നിര്‍മ്മിക്കുന്നതിനോ അതുപയോഗിച്ച് ഭക്തിവ്യാപാരം നടത്തുന്നതിനോ തത്വത്തില്‍ ഇ.കെ സുന്നികള്‍ എതിരല്ല. സ്വന്തം നിലയ്ക്ക് മുഹമ്മദിന്റെ മുടി മുക്കിയ വെള്ളം പണ്ട് ലേലം ചെയ്തുകൊടുത്ത ചരിത്രവും അവര്‍ക്കുണ്ട്. അതായത് മുഹമ്മദിന്റെ മുടി 1400 വര്‍ഷം അതിജീവിച്ചെന്നും, അതിന് നിഴല്‍ ഉണ്ടാവില്ലെന്നും, അതില്‍ ഈച്ച വന്നിരിക്കില്ലെന്നും, അതിനെ അഗ്നിക്കിരയാക്കാനാവില്ലെന്നും, അത് മുക്കിയ ജലം കുടിച്ചാല്‍ പുണ്യം ലഭിക്കുമെന്നും അവരും ആണയിടുന്നു. മുടി അസ്സല്‍ ആകണമെന്ന് മാത്രം! പണ്ട് ഇത്തരത്തില്‍ മുഹമ്മദിന്റെ മുടി കത്തിക്കാന്‍ ശ്രമിച്ചിട്ട് കത്തിയില്ലെന്ന് കൂടി അവര്‍ പ്രചരിപ്പിക്കുന്നു. ഭാഗ്യവശാല്‍ കാന്തപുരത്തിന് അത്തരം ദുര്‍വാശികളൊന്നുമില്ല. കേശം കത്തിച്ചാല്‍ കത്തില്ലെങ്കിലും വെറുതെ റിസ്‌ക്കെടുക്കുന്നത് അനിസ്‌ളാമികമാണെന്നാണ് അദ്ദേഹത്തിന്റെ മറുവാദം. 


സാമാന്യബുദ്ധിയെ പരിഹസിക്കുന്ന കേശപ്രകീര്‍ത്തനം അനായാസം വെട്ടിവിഴുങ്ങാമെങ്കില്‍ കാന്തപുരം ഹാജരാക്കുന്ന തെളിവുകള്‍ വിശ്വസിക്കാനാണോ പ്രയാസം?! തമ്മില്‍ ഭേദം കാന്തപുരമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റു പറയാനാവില്ല. വിശ്വാസകാര്യത്തില്‍ യുക്തിയും തെളിവുമൊന്നുമല്ല പ്രധാനമെന്ന് സദാ വീമ്പിളക്കുന്നവര്‍ കാന്തപുരത്തോട് മാത്രം തെളിവ് ആവശ്യപ്പെടുന്നത് ദയാശൂന്യമായ പ്രവര്‍ത്തിയാണ്. സനത് കൃത്രിമമായി ഉണ്ടാക്കുന്നതിലും പ്രയാസകരമല്ലേ  മുടിയുണ്ടാക്കാന്‍!? പറയണം സര്‍, അന്ധവിശ്വാസം; അതല്ലേ എല്ലാം?!


മുഹമ്മദ് എല്ലാ അര്‍ത്ഥത്തിലും ഒരു മനുഷ്യനായിരുന്നുവെന്നാണ് കുര്‍-ആന്‍ സാക്ഷ്യപ്പെടുത്തുന്നത്. അദ്ദേഹത്തിന് രോഗംകൊണ്ട് കഷ്ടപ്പെടേണ്ടി വന്നതും യുദ്ധത്തില്‍ പല്ലിന് പരിക്കേറ്റതുമൊക്കെ നാമവിടെ വായിക്കുന്നു. കേരളത്തിലെ പല മുസ്‌ളീം സംഘടനകളും മുഹമ്മദിന്റെ 'മനുഷ്യത്വം' അംഗീകരിക്കാന്‍ മടിക്കുന്നില്ലെങ്കിലും സുന്നികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ദിവ്യത്വം സംബന്ധിച്ച് അതിശയോക്തിപരമായ ചില വിശ്വാസങ്ങള്‍ നിലവിലുണ്ട്. ഹജ്ജ് കാലത്ത് മുഹമ്മദ് തന്നെ തന്റെ മുടി മുറിച്ച് സഹാബിമാര്‍ക്കിടയില്‍ വിതരണം ചെയ്തതായും ആ മുടി മുക്കിയ വെള്ളം കുടിച്ചാല്‍ പുണ്യകരമാണെന്ന് ഉദ്‌ബോധിപ്പിച്ചതായും ഹദീസുകളുണ്ട്(ബുഖാരി, ഹജ്ജ്-540). 


രക്തം പാനം ചെയ്യുന്ന കൊമ്പുചികിത്സയില്‍ ആഗാധമായ വിശ്വാസവും മുഹമ്മദിനുണ്ടായിരുന്നുവത്രെ(മുസ്‌ളീം റിവ്യൂ, പേജ് 49, 1999 ജൂണ്‍). ഒരിക്കല്‍ തനിക്ക് രോഗം വന്നത് ചീര്‍പ്പ് ഉപയോഗിച്ച് ആരോ തനിക്കെതിരെ കൂടോത്രം ചെയ്തതു കൊണ്ടാണെന്ന് മുഹമ്മദ് പരാതിപ്പെട്ടതായും ഹദീസുകള്‍ സാക്ഷ്യപ്പെടുത്തുന്നു(ബുഖാരി, തിബ്ബ്, 1345). അതായത് കാന്തപുരം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ആധികാരികമായ ഇസ്‌ളാമികവിശ്വാസങ്ങള്‍ തന്നെയാണ്. ഈ കഥകളെ 'അന്ധവിശ്വാസം' എന്ന ഗണത്തില്‍ പെടുത്തുന്ന മുസ്‌ളീങ്ങളുണ്ടാവാം. ഹദീസുകളെ അടിസ്ഥാനപ്രാമാണമായി അംഗീകരിക്കുന്നവരാണ് ഇ.കെ-മുജാഹിദ്-ജമാ അത്ത് വിഭാഗക്കാര്‍. ആ നിലയ്ക്ക് അവര്‍ ഇത്തരം ആചാരങ്ങള്‍ക്കെതിരെ പ്രചരണം നടത്തുന്നതില്‍ കഥയില്ല. ഒരുപക്ഷെ കൊല്ലപ്പെട്ടെ ചേകന്നൂര്‍ മൗലവിയുടെ ശിഷ്യരായ കുര്‍-ആന്‍ സുന്നത്ത് സൊസൈറ്റിക്കാര്‍ മാത്രമാണ് ഔദ്യോഗികമായി ഹദീസുകളെ തള്ളിപ്പറയുന്നത്. 


അധികാരത്തിന്റെ തുരുത്തുകള്‍

ജനാധിപത്യവ്യവസ്ഥയില്‍ രാഷ്ട്രീയകക്ഷികള്‍ സഹജവും അനിവാര്യവുമായ ഘടകമാണ്. മതമാകട്ടെ, അനിവാര്യമല്ലെന്ന് മാത്രമല്ല അത് പലപ്പോഴും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താറുമുണ്ട്. അധികാരവിഭജനം (separation of powers)എന്നതുകൊണ്ട് രാഷ്ട്രത്തേയും മതത്തേയും വേര്‍തിരിച്ചു നിര്‍ത്തുകയും രാഷ്ട്രീയത്തില്‍ നിന്ന് മതസ്വാധീനം നീക്കുകയും ചെയ്യുക എന്ന അര്‍ത്ഥമാണുള്ളത്. രാഷ്ട്രീയത്തില്‍ മതം നേരിട്ട് ഇടപെടരുതെന്ന് പറയുന്നതുപോലെ മതകാര്യങ്ങളില്‍ നിന്ന് രാഷ്ട്രവും മാറിനില്‍ക്കണമെന്ന വാദം നിലനില്‍ക്കുന്ന ഒന്നല്ല. രാഷ്ട്രീയം മതമുള്‍പ്പെടെ സര്‍വതും ഉള്‍ക്കൊള്ളുന്ന ഒരു പ്രക്രിയയാകുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയശക്തികള്‍ക്ക് എല്ലാത്തിലും ഇടപേടേണ്ടിവരും, നിലപാട് സ്വീകരിക്കേണ്ടി വരും. ശരിയാണ്, മതകോപം ഭയന്ന് മതം കാട്ടികൂട്ടുന്നതെന്തിനേയും വാഴ്ത്തിപ്പാടുകയോ അവയ്ക്കുനേരെ മൗനം അവലംബിക്കുകയോ ആണ് സാധാരണഗതിയില്‍ രാഷ്ട്രീയകക്ഷികള്‍ അവലംബിക്കുന്ന പ്രായോഗികതന്ത്രം. 



തങ്ങളുടെ അവകാശാധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ നിന്ന് രാഷ്ട്രീയകക്ഷികള്‍ ഒളിച്ചോടാറുണ്ട് എന്നതുകൊണ്ടു മാത്രം ആ മേഖലകളില്‍ നിന്നൊക്കെ അവരെ ആട്ടിപ്പായിക്കുന്നത് ന്യായീകരിക്കാനാവില്ല. രാഷ്ട്രീയശക്തികള്‍ സ്വയം വരുത്തിവെച്ച വിനയാണിത്. മതപ്രീണനത്തിന്റെ കൊടുമുടികളില്‍ സ്വയം മറന്നുല്ലസിക്കവെ കാല്‍ച്ചുവട്ടില്‍ നിന്ന് മണ്ണ് ചോര്‍ന്ന് പോകുന്നത് ഒരുപക്ഷെ അവര്‍ അറിയുന്നുണ്ടായിരുന്നിരിക്കില്ല. ഭിക്ഷ കൊടുത്ത് ഭിക്ഷാടനം ഇല്ലാതാക്കാനാവില്ലെതുപോലെ മതത്തെ പ്രീണിപ്പിച്ച് അതിനെ മെരുക്കാനുമാവില്ല. പ്രീണനം കൊഴുക്കുന്നതനുസരിച്ച് മതശാഠ്യങ്ങളും നിര്‍ബന്ധങ്ങളും തിളച്ചുപൊന്തും.
ഛിന്നവല്‍ക്കരിക്കുന്ന സമൂഹത്തില്‍ പ്രാദേശികവും വംശീയവുമായ അധികാരതുരുത്തുകള്‍ സൃഷ്ടിച്ച് സ്വന്തം സ്വാധീനവും അധീശത്വവും ഊട്ടിയുറപ്പിക്കാനാണ് സ്വത്വസംരക്ഷകര്‍ അദ്ധ്വാനിക്കുന്നത്. രാഷ്ട്രബോധം, ദേശീയത, സാമൂഹികപ്രതിബന്ധത തുടങ്ങിയ വിശാലതാല്‍പര്യങ്ങളെ അട്ടിമറിക്കുന്ന സങ്കുചിതവും വര്‍ഗ്ഗീയവുമായ കൂട്ടായ്മബോധമാണവിടെ ലക്ഷ്യം. മണ്‍മറഞ്ഞ നാടുവാഴി-ഗോത്ര വ്യവസ്ഥയുടെ നവീനപതിപ്പുകള്‍ക്ക് വേണ്ടിയുള്ള നിലവിളിയാണിത്. നാഗരികമനുഷ്യരുടെ മസ്തിഷ്‌ക്കത്തിലേക്ക് വംശബോധവും ഗോത്രസംസ്‌കൃതിയും കുത്തിനിറയ്ക്കുന്നത് അവരെ രക്ഷിക്കാനുള്ള മോഹം കൊണ്ടല്ല. പ്രസ്തുത ജനതകളുടെ മേല്‍ അധികാരം സ്ഥാപിക്കുന്നതിന്റെ ബലത്തില്‍ പൊതുസമൂഹത്തെ വെല്ലുവിളിക്കാനുളള അമിത വ്യഗ്രതയാണിവിടെ പ്രകടമാകുന്നത്. ആഫ്രിക്കയിലെ പിന്നാക്ക രാജ്യങ്ങളില്‍ നിരന്തരം സ്വയം പരാജയപ്പെടുത്തുന്ന സ്വത്വബോധത്തില്‍ അധിഷ്ഠിതമായ സമൂഹങ്ങളെ കാണാനാവും. പാകിസ്ഥാനുകളും അഫ്ഗാനിസ്ഥാനുകളും രൂപപ്പെടുന്നതും ഇതേ മൂശയിലാണെന്നറിയണം. സ്വത്വബോധം കനക്കുമ്പോള്‍ സമൂഹം ശിഥിലമാകുകയും രാജ്യം ചെറുതാകുകയും ചെയ്യുന്നു. 'ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കികൊള്ളാം വേറാരും അതില്‍ അഭിപ്രായം പറയേണ്ടതില്ല' എന്ന കാന്തപുരം മാതൃകയിലുള്ള തീട്ടൂരം പരിധിയില്ലാത്ത അധികാരത്തിന്റെ സ്വകാര്യതുരുത്തുകള്‍ ഇവിടെയും സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
 

പൊതുസമൂഹം രാഷ്ട്രശരീരമാകുന്നു. മറ്റ് കൂട്ടായ്മകളും സ്വത്വങ്ങളും ഉപസത്വങ്ങളും ശരീരത്തിന്റെ ഭാഗമല്ലാതെ പ്രവര്‍ത്തിക്കില്ല. പൊതുസമൂഹം എന്നത് നീക്കംചെയ്യാനാവാത്ത യാഥാര്‍ത്ഥ്യമാണെന്ന് (undeletable reality)ബോധ്യമുള്ള വ്യക്തിയാണ് പിണറായി വിജയന്‍. പാര്‍ട്ടിയില്‍ സമഗ്രാധിപത്യം സ്ഥാപിച്ചിട്ട് വര്‍ഷങ്ങളായിട്ടും കൃത്യമായും താന്‍ ഉദ്ദേശിച്ച സ്ഥലത്ത് കാര്യങ്ങളെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെങ്കില്‍ അതിന് കാരണം പാര്‍ട്ടിക്ക് ബാഹ്യമായി നിലകൊള്ളുന്ന പൊതുസമൂഹം തന്നെയാണ്. 'പാര്‍ട്ടി പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി' മാത്രമല്ലാത്തതു പോലെ മതവും സ്വകാര്യസ്വത്തല്ല. രണ്ടും സമൂഹത്തില്‍ ജീവിക്കുന്നവയാണ്. രാഷ്ട്രീയത്തിലെ ദുഷ്പ്രവണതകളേയും അപചയങ്ങളേയും വിമര്‍ശിക്കാന്‍ ആവേശം കാണിക്കുന്ന മതം തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെടുന്നത് ഇരട്ടത്താപ്പാണ്. 

രാജ്യത്തേയും ഭരണാധികാരികളേയും ഭരണഘടനയേയും നിര്‍ദ്ദയം വിമര്‍ശിക്കാന്‍ അധികാരമുള്ള പൗരന് മതത്തെ മാത്രം വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് വരുന്നത് ഭരണഘടന ഉറപ്പുതരുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് ശവക്കുഴി തോണ്ടും.

മതപരിഷ്‌ക്കരണശ്രമങ്ങളില്‍ പലതും ആഭ്യന്തരസമ്മര്‍ദ്ദം കൊണ്ട് മാത്രം ഫലവത്തായേക്കില്ല. മിക്കപ്പോഴും അതിന് ബാഹ്യപിന്തുണ അത്യന്താപേക്ഷിതമായി വരാം. മതം സ്വയം പരിഷ്‌ക്കരിക്കുമെന്ന വാദം അസ്ഥാനത്താണ്. മതം മനുഷ്യനെ പരിഷ്‌ക്കരിക്കുകയല്ല മറിച്ച് മനുഷ്യന്‍ മതത്തെ പരിഷ്‌ക്കരിക്കുകയാണ് ചെയ്യുന്നതെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. മതം ഒരുകാലത്തും മാറ്റത്തെ സ്വാഗതം ചെയ്തിട്ടില്ല. മറ്റ് ഗത്യന്തരമില്ലാതെ വരുമ്പോള്‍ മാത്രമാണ് വൈമനസ്യത്തോടെ അത് പരിവര്‍ത്തനവിധേയമാകുന്നത്. മതവും പൊതുസമൂഹവുമായുള്ള അതിര്‍ത്തി നേര്‍ത്തതും സുതാര്യവുമാകുന്നു. ഇരുകൂട്ടരും പലതും പങ്കുവെക്കുകയും പരസ്പരം പോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. മതം ഒരു പരമാധികാര റിപബ്‌ളിക്കല്ല, അത് സമൂഹത്തിലേക്കാണ് തുറന്നിരിക്കുന്നത്. 



സമൂഹം മതത്തിലേക്കും തിരിച്ചും പരസ്പരം മാലിന്യങ്ങള്‍ വലിച്ചെറിയുന്നുണ്ട്. ആ നിലയ്ക്ക് മതകാര്യത്തില്‍ പൊതുസമൂഹത്തിനുള്ള അധികാരവും ഉത്തരവാദിത്വവും ബാധ്യതയും സുവ്യക്തമാണ്. മതമോചനവും മതബോധനവും ഉറപ്പു നല്‍കുന്ന ഭരണഘടനയാണ് രാജ്യത്ത് നിലവിലുള്ളത്. മതം രാഷ്ട്രത്തിനും രാഷ്ട്രീയത്തിനും വിധേയമായിരിക്കണം; മറിച്ചുള്ള വാദം ദേശവിരുദ്ധമാകുന്നു.  

അന്ധവിശ്വാസം എന്നാല്‍ അന്യന്റെ വിശ്വാസം


തങ്ങളുടെ കളരിയില്‍ മറ്റുള്ളവര്‍ കസര്‍ത്തു കാട്ടേണ്ടെന്ന് കാന്തപുരം പറയുമ്പോള്‍ ഫലത്തില്‍ അത് പൊതുസമൂഹത്തിനെതിരെ നീട്ടിയെറിയുന്ന ഫത്‌വയായി പരിണമിക്കുന്നു. അദ്ദേഹം പ്രകോപിതനാകുന്നതിന് കാരണങ്ങള്‍ പലതാണ്. തന്റെ അധികാരസീമയിലേക്ക് അന്യശക്തികള്‍ കടന്നുകയറിയതായി അദ്ദേഹം സങ്കല്‍പ്പിക്കുന്നു. പള്ളികള്‍ക്ക് ക്ഷാമമില്ലാത്ത കേരളത്തില്‍ മറ്റൊരു പള്ളി കൂടി നിര്‍മ്മിച്ചതുകൊണ്ട് കാര്യമില്ല. മുടിപ്പള്ളിയും ജലചികിത്സയുമൊക്കെ മുസ്‌ളീംങ്ങള്‍ക്കിടയില്‍ തുടങ്ങിവെച്ചത് കാന്തപുരമല്ല. കാശ്മീരിലെ ഹസ്രത്ത്ബല്‍ ഉള്‍പ്പെടെ മുഹമ്മദിന്റെ മുടി സൂക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന പള്ളികള്‍ വേറെയുണ്ട്. കേരളത്തിലെ മുഖ്യധാര മുസ്‌ളീങ്ങള്‍ക്കിടയില്‍ പണ്ടേ ജലചികിത്സയ്ക്ക് നല്ല പ്രചാരമുള്ളതാണ്. പല്ല്, നഖം, മുടി, അസ്ഥി തുടങ്ങിയ ശാരീരിക അവശിഷ്ടങ്ങളെ ആധാരമാക്കിയുള്ള ഭക്തിതട്ടിപ്പുകളുടെ കാര്യത്തില്‍ ഇസ്‌ളാമിതര മതങ്ങളും പിന്നാക്കമല്ല. 



ഈ വര്‍ഷം ശബരിമലയിലെ നടവരവും ആള്‍വരവും കുറയാനുള്ള പ്രധാന കാരണം കഴിഞ്ഞകൊല്ലമുണ്ടായ മകരജ്യോതി ദുരന്തമാണല്ലോ. അന്ന് ഭക്തരുടെ കൂട്ടക്കൊല അരങ്ങേറിയപ്പോള്‍ നാസ്തികരും മതേതരവാദികളും അടക്കമുള്ള മതബാഹ്യസമൂഹം അതിന് പിന്നിലെ നഗ്നമായ ചൂഷണത്തെ ശക്തിയുക്തം ചോദ്യം ചെയ്യുകയുണ്ടായി. അപ്പോഴും മറ്റ് പ്രബല സമുദായ സംഘടനകള്‍ വാചാലമായ നിശബ്ദത പാലിക്കുകയായിരുന്നു. പക്ഷെ ആ സമുദായങ്ങളില്‍ പെട്ടവര്‍ ഫേസ്ബുക്കും ബ്‌ളോഗും അടക്കമുള്ള സൈബര്‍ലോകത്ത് തങ്ങളുടെ പരിഹാസവും അമര്‍ഷവും പൊട്ടിച്ചൊഴുക്കുന്നതില്‍ പിശുക്ക് കാട്ടിയതുമില്ല. സ്വമതത്തില്‍ ഒട്ടനവധി അന്ധവിശ്വാസങ്ങള്‍ ആഘോഷിക്കുന്നവര്‍ക്ക് മുസ്‌ളീങ്ങളുടെ വിശ്വാസത്തെ കുറ്റം പറയാന്‍ അവകാശമില്ലെന്ന് തന്നെയാണ് കാന്തപുരം വാദിക്കുന്നത്. 'നിങ്ങള്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ മിണ്ടുന്നില്ല, എന്തുകൊണ്ട് ഞങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ ശബ്ദമുയര്‍ത്തുന്നു?' എന്ന ലളിതമായ ചോദ്യമാണ് അദ്ദേഹമുന്നയിക്കുന്നത്. 


പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ഈ ഉപദേശം രാജ്യം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് പെട്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. മുടി കത്തുമോ ഇല്ലയോ എന്നു പറയാനുള്ള ജ്ഞാനം പോലും തനിക്കില്ലെന്ന് അദ്ദേഹം വിനയാനിത്വനായി വിലപിച്ചു. അപ്പോസ്തലന്‍മാരുടെ എല്ലും പല്ലും സൂക്ഷിക്കുന്നിടത്തേക്ക് തീര്‍ത്ഥയാത്ര നടത്തുന്ന ഒരാള്‍ക്ക് മുടിപ്പള്ളിയെ വിമര്‍ശിക്കാന്‍ പ്രയാസമുണ്ടാവുക സ്വാഭാവികം മാത്രം. പക്ഷെ പൊതു സമൂഹത്തിന്, വിശേഷിച്ചും പിണറായി വിജയനെ പോലുള്ള ഒരു ശുദ്ധ മതേതരവാദിക്ക് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അര്‍ഹതയില്ലെന്ന നിലപാട് കലര്‍പ്പില്ലാത്ത ഫാഷിസമാണ്. 

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിയിലെ സ്വത്വവാദം എന്നറിയപ്പെട്ട ഉത്തരാധുനിക മതപ്രേമത്തെ അര്‍ഹിക്കുന്ന സ്ഥാനത്ത് കുടിയിരുത്തുക വഴി കേരളത്തിലെ മതേതരബോധത്തിന് മികച്ച സംഭാവനയാണ് പിണറായി വിജയന്‍ നല്‍കിയത്. 2006-11 നിയമസഭയില്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത രണ്ട് സി.പി.എം എം.എല്‍.എ മാരെ കുറ്റപ്പെടുത്തിക്കൊണ്ട് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് സര്‍ക്കുലറയച്ചതും സഖാവ് മത്തായി ചാക്കോ Ex MLA യെ മരണവേളയില്‍ അപമാനിക്കാന്‍ ശ്രമിച്ച ക്രൈസ്തവ പുരോഹിതനെ സഭ്യതയുടെ സീമ ലംഘിച്ചുകൊണ്ട് തന്നെ ശകാരിച്ചതിലും മതധാര്‍ഷ്ട്യത്തിനെതിരെയുള്ള പിണറായിയുടെ കമ്മ്യൂണിസ്റ്റ് നിലപാട് നിഴലിച്ചിരുന്നു. ഇന്ന് 'മുടി ഏതായാലും കത്തിച്ചാല്‍ കത്തുമെന്ന്' തുറന്നടിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും വോട്ടുബാങ്ക് രാഷ്ട്രീയത്തിനുപരിയായി കാര്യങ്ങളെ സമീപിക്കാന്‍ സ്ഥൈര്യം കാണിക്കുന്ന അപൂര്‍വം രാഷ്ട്രീയക്കാരിലൊരാളായി സ്വയം അടയാളപ്പെടുത്തുകയാണദ്ദേഹം. 



പാര്‍ട്ടി സംസ്ഥാനസമ്മേളനം കഴിഞ്ഞുള്ള പത്രസമ്മേളനത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് പോരാടുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വന്ന മുടിപ്പള്ളിചോദ്യത്തില്‍ നിന്ന് പിണറായി തന്ത്രപരമായി ഒഴിഞ്ഞുമാറിയിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ കേശപരാമര്‍ശം കാന്തപുരം ഭീഷണിപ്പെടുത്തിയപ്പോള്‍ വല്ലാതെ മയപ്പെടുത്തിയെന്നും ആരോപണവുമുണ്ട്. പക്ഷെ ഓര്‍ക്കുക, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ മതത്തെ മെരുക്കാന്‍ കഴിവുള്ള നേതാക്കളുടെ അഭാവം വര്‍ദ്ധിക്കുകയാണ്. മതത്തിന് മുന്നില്‍ നിരുപാധികമായി കീഴടങ്ങാനും അതിനെ വാഴ്ത്തി തളരാനും പരിശീലനം സിദ്ധിച്ച പ്രായോഗികമതികള്‍ പെരുകുമ്പോള്‍ പാര്‍ട്ടി ദുര്‍ബലപ്പെടുകയും മതം മദഭരിതമാകുകയും ചെയ്യുന്നതില്‍ അത്ഭുതമില്ല. 

C.Kesavan
'ഒരു ആരാധനാലയം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന്' പണ്ട് സി. കേശവന്‍ പറഞ്ഞതുപോലെ ഇന്നാര്‍ക്കെങ്കിലും പറയാനാകുമോ എന്നാണ് ചോദ്യം. എന്താണിവിടെ സംഭവിച്ചത്? മതം കണ്ണുരുട്ടുമ്പോള്‍ തുണി നനയ്ക്കുന്ന നിലയിലേക്ക് രാഷ്ട്രീയകക്ഷികള്‍ അധ:പതിച്ചു. ജനം പോകുന്ന വഴിക്ക് അടിക്കാനും നല്ലതും ചീത്തയും ഉള്‍പ്പെടെ അവര്‍ക്ക് താല്‍പര്യമുള്ള എന്തിനേയും അന്ധമായി പിന്തുണയ്ക്കാനുമുള്ള അതിബുദ്ധി കാട്ടിയതിന്റെ ഫലമാണിത്. തെരഞ്ഞെടുപ്പ് നഷ്ടം മുന്നില്‍ കാണുന്നതിനാല്‍ തിരുത്തല്‍ശക്തികളാകാന്‍ രാഷ്ട്രീയകക്ഷികള്‍ തയ്യാറല്ല.സ്വഭാവികമായും സി.കേശവന്‍മാര്‍ റദ്ദാക്കപ്പെട്ടു.  

ഇനി നമുക്ക് ഏതെങ്കിലും മതപരമായ അന്ധവിശ്വാസങ്ങളോ അനാചാരങ്ങളോ നീക്കം ചെയ്യാനാവുമോ? ചെയ്തതൊക്കെ ചെയ്തു-ഇനിയൊന്നും നടപ്പില്ല എന്ന അവസ്ഥ സംജാതമാകുകയാണോ? സതിയും നരബലിയും അയിത്തവുമുള്‍പ്പെടെയുള്ള മതമാലിന്യങ്ങള്‍ ഇന്നും നിലവിലുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ വിശുദ്ധമായി അവ സഹിക്കപ്പെടുമായിരുന്നു. എതിര്‍പ്പിന്റെ ദുര്‍ബലസ്വരങ്ങളെ കൈകാര്യം ചെയ്യാനായി സ്വത്വവാദികളും പ്രീണനപ്രഭുക്കളും ചാടിവീഴും. എന്തേ അനാചാരം നിലനിര്‍ത്താന്‍ ഒരു ജനതയന്ന നിലയില്‍ അവര്‍ക്ക് അവകാശമില്ലേ?! അവര്‍ അന്ധവിശ്വാസം ആചരിക്കുന്നെങ്കില്‍ നിങ്ങള്‍ക്കെന്ത് ചേതം?!.. ചപലമായ ഇത്തരം ചോദ്യങ്ങളുമായി അവര്‍ അരങ്ങു തകര്‍ക്കും.രാഷ്ട്രീയക്കാരനാവട്ടെ, എണ്ണം നോക്കി ഗുണം നിര്‍ണ്ണയിക്കും. മതത്തെ നോവിക്കാതിരിക്കുക എന്നത് രാഷ്ട്രീയവിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് നേതാക്കളും ഭരണാധികാരികളും ഗീര്‍വാണമടിക്കുമ്പോള്‍ ഏറെ കെട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ മതേതര രാഷ്ട്രീയത്തിന് ഉടയാടകള്‍ നഷ്ടപ്പെടുകയാണ്. പാകിസ്ഥാനുകളും റുവാണ്ടകളും ഉണ്ടാകുന്നത് എങ്ങനെയെന്ന് ഇനിയും തിരിച്ചറിയാന്‍ നമുക്ക് കഴിയില്ലെന്നോ?! 



 ഏവരും മതസേവയ്ക്കായി ഉഴറി നടക്കുമ്പോള്‍, മതത്തിന് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന 'നല്ലവശങ്ങള്‍' പര്‍വതീകരിച്ച് പ്രതിരോധം ചമയ്ക്കുമ്പോള്‍, പണയപ്പെടുത്താന്‍ ഏറെയൊന്നും ബാക്കിയില്ലാത്ത പൊതുസമൂഹവും ജനാധിപത്യവും നഷ്ടബോധം കൊണ്ട് വിതുമ്പുകയാണ്. 'മലപ്പുറം നമ്മുടേത്, കോട്ടയം അവരുടേത്' എന്ന നിലയില്‍ അധികാരവിഭജനവുമായി മതം പിടിമുറുക്കുമ്പോള്‍, സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും അഭിപ്രായം പറയാനും വിമര്‍ശിക്കാനും ജന്മാവകാശമുള്ള തങ്ങള്‍ മതം ഏര്‍പ്പെടുത്തുന്ന ഫത്‌വകള്‍ പരാതികളില്ലാതെ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണെന്ന് രാഷ്ട്രീയ ശക്തികള്‍ ഏറ്റുപറയുമ്പോള്‍ നമ്മുടെ ജനാധിപത്യം മതാധിപത്യം അക്ഷരതെറ്റോടെ പരിചയപ്പെടുത്തുന്ന ഒരു അനാചാരമായി പരിമിതപ്പെട്ടുപോകുന്നു.***

Wednesday 7 March 2012

27.മതം ചുവപ്പ് കാണുന്നു

ഭാഗം-1: സ്വത്വവാദപ്രഘോഷണങ്ങള്‍
കേരളമാകെ വന്യമായ ഒരുതരം മതപൂജയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. മതം ചിലര്‍ക്ക് ഓക്‌സിജനാണെങ്കില്‍ മറ്റ് ചിലര്‍ക്ക് അത് മൂല്യങ്ങളുടെ 'പ്രവഭവസ്ഥാന'മാണ്. ഒരു മനുഷ്യ നിര്‍മ്മിതസ്ഥാപനം(a man made social institution) എന്ന നിലയില്‍ പൂര്‍ണ്ണമായും മോശമാവുക (completely evil)എന്നത് മതത്തെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. മതം മൂല്യസാഗരമാണെന്ന അബദ്ധധാരണയുടെ പ്രഭവകേന്ദ്രം മനുഷ്യന്റെ സഹജധാര്‍മ്മികത(essential morality)യാണ്. ഏതൊരു മതവും അതിന്റെ നിര്‍മ്മിതികാലത്തെ പ്രതിനിധീകരിക്കുന്ന ഒരു സാംസ്‌ക്കാരിക ഫോസിലാകുന്നു. അതായത് ഇസ്‌ളാം ഏഴാംനൂറ്റാണ്ടിലെ അറേബ്യയിലേക്കുള്ള ഒരു ക്ഷണക്കത്താണ്. എല്ലാ മനുഷ്യനിര്‍മ്മിത സാമൂഹികസ്ഥാപനങ്ങളേയും പോലെ മതവും അതിന്റെ ഉത്പത്തികാലത്തെ സംസ്‌ക്കാരവും ധാര്‍മ്മികമൂല്യങ്ങളും കുറെയൊക്കെ ആഗിരണം ചെയ്തിട്ടുണ്ട്. നല്ലതും ചീത്തയും ആചാരവും അനാചാരവും മതമെന്ന ഓരുവലയില്‍ കുടുങ്ങിയിരിക്കുന്നു. നരബലിയും സതിയും മുതല്‍ അന്നദാനവും സക്കാത്തും വരെ അതില്‍ കടന്നുകൂടി. 

മതം മാത്രമല്ല മനുഷ്യനിര്‍മ്മിതമായ എല്ലാ സാമൂഹികസ്ഥാപനങ്ങളിലും അവയുടെ നിര്‍മ്മിതിപശ്ചാത്തലം പ്രതിഫലിക്കുന്നുണ്ട്. കുടുംബം, വിവാഹം, കൃഷി, കല എന്നിവയില്‍ മാത്രമല്ല മത്സ്യബന്ധനത്തിലും മദ്യപാനത്തിലും വരെ ആചാരങ്ങളും മൂല്യങ്ങളും സമ്മേളിച്ചിരിക്കുന്നു. നീണ്ടകാലം നിലനില്‍ക്കുന്ന എല്ലാ സാമൂഹികസ്ഥാപനങ്ങളിലും മനുഷ്യസംസ്‌ക്കാരത്തിന്റെയും അവന്റെ ധാര്‍മ്മികതയുടേയും കയ്യൊപ്പുണ്ടായിരിക്കുമെന്ന് സാരം. സാമൂഹികസ്ഥാപനങ്ങള്‍ എതിര്‍ക്കപ്പെടുന്നത് അവയില്‍ നന്മയുടെ അംശം കുറയുകയും തിന്മയുടെ അംശം കൂടുകയും ചെയ്യുമ്പോഴാണ്. മതം അടിസ്ഥാനപരമായി തിന്മയും അപൂര്‍വമായി നന്മയുമാണ്(Religion is essentially bad and occasionally good). ഈ ഗുണമാകട്ടെ ഏറ്റവും കിരാതമായ സാമൂഹികസ്ഥാപനങ്ങളില്‍ പോലും ആരോപിക്കാവുന്നതുമാണ്. മതത്തിന്റെ'നല്ല വശങ്ങള്‍' ചൂണ്ടിക്കാട്ടി അതിനെ അന്ധമായി പ്രതിരോധിക്കുന്ന മതപ്രേമികള്‍ നന്മയും തിന്മയും ഇടകലര്‍ന്ന മറ്റ് സ്ഥാപനങ്ങളെ സമാനമായ ശൈലിയില്‍ പ്രതിരോധിക്കാറില്ലെന്നതാണ് രസകരം. രാജഭരണത്തിനും യുദ്ധത്തിനും അഴിമതിക്കും സ്ത്രീധനത്തിനും 'നല്ല വശങ്ങള്‍' ചൂണ്ടിക്കാണിക്കാന്‍ പ്രായസമില്ലെന്നിരിക്കെ എന്തിനവയെ എതിര്‍ക്കുന്നു? അവയിലൊക്കെ നന്മ പരിമിതവും തിന്മ വിപുലവുമാണ് എന്നതാണ് കാരണം. എന്നാല്‍ മതത്തിന്റെ കാര്യത്തില്‍ ഈ തിരിച്ചറിവ് പലര്‍ക്കും സ്വീകാര്യമാകത്തിന്റെ കാരണം മതഭയം എന്ന ആഗോളരോഗമാകുന്നു.

മതത്തെ 'സംസ്‌ക്കാരത്തിന്റെ ജീവനുള്ള ഫോസില്‍'(‘Living cultural fossil’) എന്നു വിശേഷിപ്പിക്കുമ്പോഴും വിമര്‍ശനാതീതമായി സ്വീകരിക്കപ്പെടേണ്ട നന്മ മാത്രമാണ് അതിലുള്ളത് എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. വാച്യാര്‍ത്ഥപരമായി തെറ്റിദ്ധാരണയുണ്ടാക്കുമെങ്കിലും 'സംസ്‌ക്കാരം'എന്ന വാക്കിന് 'സംസ്‌ക്കരിക്കപ്പെട്ടത്' എന്ന ലളിതനിര്‍വചനം പാടില്ല. 'ശേഖരക്കപ്പെട്ടത്'എന്ന വിശേഷണമായിരിക്കും കൂടുതല്‍ ഉചിതം. സംസ്‌ക്കാരം അടിസ്ഥാനപരമായി ഒരു ശേഖരമാകുന്നു, അതില്‍ നല്ലതും ചീത്തയുമുണ്ടാകാം. മതത്തിന്റെ സാംസ്‌ക്കാരികപരതയ്ക്കും(culturality) അതിനപ്പുറമുള്ള പ്രാധാന്യമില്ല. ഒരിക്കല്‍ സംസ്‌ക്കാരത്തിന്റെ ഭാഗമായിരുന്ന തിന്മകളും ദുരാചാരങ്ങളും കയ്യൊഴിഞ്ഞുകൊണ്ടാണ് മനുഷ്യന്‍ മുന്നോട്ട് കുതിച്ചത്. എന്നാല്‍ ഇത്തരം പുഴുക്കുത്തുകള്‍ നീക്കം ചെയ്യുന്നതില്‍നിന്ന് മനുഷ്യനെ വിലക്കുന്ന സ്ഥാപനമായി മതം നിലകൊള്ളാറുണ്ട്. മനുഷ്യനിര്‍മ്മിതമായ മറ്റൊരു സാമൂഹികസ്ഥാപനത്തിലും സ്വാംശീകരിക്കപ്പെട്ട തിന്മ റദ്ദാക്കുന്നതിന് ഇത്രയധികം തടസ്സമില്ല. ഗതകാല തിന്മകളെ സ്ഥാപനവല്‍ക്കരിക്കുന്ന അധികാരകേന്ദ്രമായി മതം വര്‍ത്തിക്കുന്നുവെന്ന ആരോപണം വരുന്നത് അങ്ങനെയാണ്.

മതപ്രീണനം ജനാധിപത്യത്തിന്റെ ശൈശവസഹജമായ ദൗര്‍ബല്യമാകുന്നു. ഇന്ന് കേരളത്തില്‍ പ്രീണനഭീകരത (appeasement terrorism) അനുദിനം മൂര്‍ച്ഛിക്കുന്നത് കാണുക. മതേതരത്തോലണിഞ്ഞ് ബൗദ്ധികനാട്യങ്ങളിലൂടെ ഏതുവിധേനെയും മതാധിപത്യത്തെ ക്ഷണിച്ചുവരുത്തുക എന്നതാണ് പ്രീണനപ്രഭുക്കളുടെ പരോക്ഷ അജണ്ട. 

തൊടുപുഴ കോളേജിലെ പ്രൊഫ. ടി.ജെ.ജോസഫിനെ മതവെറിയന്‍മാര്‍ മതശിക്ഷയക്ക് വിധേയമാക്കിയപ്പോള്‍ കേരളം മരവിച്ചു നിന്നുപോയി. ഇരയുടെ സെക്കുലര്‍ തീവ്രവാദമാണ് അക്രമത്തിന്റെ കാരണമായതെന്നാണ് കേരളത്തിലെ അറിയപ്പെടുന്ന പ്രീണനവാദി എഴുതിവിട്ടത്. സെക്കുലറായ ഒരാളുടെ കൈ മതത്തിന് വെട്ടിയെടുക്കാം എന്ന് പച്ചയായി പറഞ്ഞില്ലെന്നേയുള്ളു. കമ്മ്യൂണിസ്റ്റും നാസ്തികനുമായതുകൊണ്ടാണ് പ്രൊഫ.ജോസഫ് വിവാദചോദ്യം തെരഞ്ഞെടുത്തതെന്നും ഇരസ്‌നേഹിയെന്ന് സ്വയം അവകാശപ്പെടുന്ന ഈ മാന്യദേഹം ജ്ഞാനദൃഷ്ടി കൊണ്ട് കണ്ടുപിടിച്ചുകളഞ്ഞു. എന്നാല്‍ വസ്തുതയെന്താണ്? പ്രൊഫ.ജോസഫിന് ഒരു നാസ്തികചരിത്രമില്ല. വേദപുസ്തകം തലയിണക്കീഴില്‍ വെച്ചുറങ്ങുന്ന ഒരു ശുദ്ധ ക്രിസ്തുമത വിശ്വാസിയാണദ്ദേഹം; സഹോദരിയാകട്ടെ കന്യാസ്ത്രീയും. മാതാവും സഹോദരിയുമൊത്ത് ഞായാറാഴ്ച പള്ളിയില്‍ പോയി തിരികെ വരുമ്പോഴാണ് മതശിക്ഷ അവതരിച്ചത്. വര്‍ദ്ധിതമാകുന്ന പ്രീണനഭീകരതയ്ക്ക് ഉത്തമ ഉദാഹരണമാണ് ഉത്തരവാദിത്വരഹിതമായ ഇത്തരം പ്രസ്താവനകള്‍.

ഒന്നുരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളിയെ വല്ലാതെ ഇക്കിളിപ്പെടുത്തിയ സ്വത്വവാദ മുറവിളികള്‍ക്ക് പിന്നിലും ശുദ്ധമായ മതപ്രീണനവും മതസംരക്ഷണവും തന്നെയായിരുന്നു നിഴലിച്ചിരുന്നത്. ബോധം, സ്വത്വം, സംസ്‌കൃതി...എന്നൊക്കെ നീട്ടിപ്പരത്തി പറഞ്ഞെങ്കിലും യാതൊരുവിധ ബാഹ്യ ഇടപെടലുകളും ശുദ്ധീകരണശ്രമങ്ങളുമില്ലാതെ മതം ധാതുരൂപത്തില്‍തന്നെ സദാ ആചരിക്കപ്പെടണമെന്നും ജനം സംഘടിക്കേണ്ടത് മത-ജാതി പരിഗണനകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും സ്വത്വവാദമതപ്രേമികള്‍ പറയാതെ പറഞ്ഞു. സ്വന്തം ജീവിതത്തില്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന പലതിനോടും മതപ്രീതി ലാക്കാക്കി ഇക്കൂട്ടര്‍ അനുഭാവം പ്രകടിപ്പിക്കും. ഇവരുടെ ആചാരാനുഷ്ഠാനപ്രേമം പലപ്പോഴും സ്‌തോഭജനകമാണ്.
The Mummy from Peru
സൂര്യദേവനെ (Sun God) ആരാധിക്കുന്ന പ്രാചീന മെക്‌സിക്കന്‍ ഗോത്രക്കാരാണ് ഇന്‍കകള്‍ (Inca Tribe). 1995-ല്‍ പെറുവിലെ പര്‍വ്വതനിരകളില്‍നിന്ന് 500 വര്‍ഷം പഴക്കം തോന്നിക്കുന്ന ഇന്‍ക പെണ്‍കുട്ടിയുടെ (Inca girl) അവശിഷ്ടം ഖനനം ചെയ്‌തെടുക്കുകയുണ്ടായി. നരബലി അനുഷ്ഠിച്ചതിന് വ്യക്തമായ തെളിവുകള്‍ അവശിഷ്ടത്തില്‍ പ്രകടമാണെന്ന് കണ്ടെത്തിയ നരവംശശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തെ ആധാരമാക്കി'ഹിമകന്യക' (Ice Maiden) എന്ന പേരില്‍ ഒരു ഡോക്കുമെന്ററി പല അമേരിക്കന്‍ ടെലിവിഷന്‍ചാനലുകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. ശരിക്കും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ദൃശ്യാനുഭവമായിരുന്നു അത്. ആത്മീയമായ സമര്‍പ്പണബോധത്തോടെ പുരോഹിതന്‍മാര്‍ പറഞ്ഞതനുസരിച്ച് ഭക്തിപൂര്‍വ്വം തന്റെ വിധി ഏറ്റുവാങ്ങുന്ന പെണ്‍കുട്ടിയെയാണ് 'ഹിമകന്യക'യില്‍ കാണാനാവുക. അവള്‍ക്ക് ഭയം അശേഷമില്ല. ഒരു ബഹുമതിയായാണ് അവള്‍ ബലിയെ നോക്കിക്കാണുന്നത്. ബലി ഒരു സാംസ്‌ക്കാരികവിപ്ലവമാണെന്നാണ് പരിപാടിയൂടെ നിര്‍മ്മിതാക്കള്‍ പറയാന്‍ ശ്രമിക്കുന്നത്. മനുഷ്യസംസ്‌കൃതിയുടെ മഹത്തായ കണ്ടുപിടുത്തമാണത്. ഒരാള്‍ സമൂഹത്തിന്റെ മുഴുവന്‍ ഐശ്വര്യത്തിനും വേണ്ടി അനുഷ്ഠിക്കുന്ന മഹാത്യാഗമാണ് ബലി!...ഈ രീതിയിലുള്ള ആശയപ്രചരണമായിരുന്നു 'ഹിമകന്യക'യുടെ പരോക്ഷ അജണ്ട. 
ശരിക്കും മതാധിഷ്ഠിതമായ ഒരു ആസൂത്രിതകൊലപാതകമാണ് നരബലി. മതത്തിന്റെ ഭീകരമുഖമാണ് പരിപാടിയില്‍ ദൃശ്യമാകുന്നത്. മുതിര്‍ന്നവരെ ആശ്രയിച്ച് ജീവിക്കുന്ന നിഷ്‌കളങ്കയും നിസ്സഹായയുമായ ഒരു പെണ്‍കുട്ടിയെ നരാധമന്‍മാരും അന്ധവിശ്വാസികളുമായ ഒരു കൂട്ടം മനുഷ്യര്‍ ചേര്‍ന്ന് തങ്ങളുടെ സാങ്കല്‍പ്പികമായ മൂഡവിശ്വാസങ്ങള്‍ക്കനുസരിച്ച് പൈശാചികമായി കൊലപ്പെടുത്തുകയാണ്. 

ഇത്തരമൊരു പരിപാടി പ്രക്ഷേപണം ചെയ്യുന്നതുപോലും ന്യായീകരിക്കാനാവില്ല. നമ്മുടെ ഇന്നത്തെ സാംസ്‌കാരിക നിലവാരമനുസരിച്ച് പെണ്‍കുട്ടിയുടെ ബലി പ്രാകൃതവും ഞെട്ടിപ്പിക്കുന്നതുമായിരിക്കാം. പക്ഷേ, ഇന്‍കകളുടെ നിലവാരമനുസരിച്ചോ? നമ്മുടെ 

നാഗരികവിശ്വാസപ്രമാണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്‍കാ പുരോഹിതരെ കൊലയാളികളെന്ന് വിളിക്കുന്നത് ശരിയാണോ? മതപ്രീണനവാദികള്‍ കുതിര്‍ന്നുതുടങ്ങും. ഒരുപക്ഷേ, ബലിവേളയില്‍ ഈ പെണ്‍കുട്ടി ഉന്മാദലഹരിയിലായിരുന്നിരിക്കണം. താനുടനെ നേരിട്ട് സൂര്യദേവന്റെ സ്വര്‍ഗ്ഗത്തേക്ക് പോകുമെന്നും അവള്‍ നിനച്ചിട്ടുണ്ടാവണം. മറ്റാര്‍ക്കുമില്ലാത്ത ഭാഗ്യം ലഭിച്ചതില്‍ അവള്‍ ആനന്ദിക്കുകയും അഭിമാനിക്കുകയും കൂടി ചെയ്തിരുന്നിരിക്കാം. എന്തിനേറെ, ബലി നടന്നതുപോലും അവളുടെ ആഗ്രഹപ്രകാരമായിരുന്നിരിക്കാം.

എന്നാല്‍ ഇവിടെ തിരിച്ചറിയേണ്ട കാര്യം മറ്റൊന്നാണ്. പെണ്‍കുട്ടി സ്വന്തം സമ്മതപ്രകാരമാണ് ബലിക്ക് തയ്യാറായതെന്ന് കരുതുക. എന്തുകൊണ്ടത് സംഭവിച്ചു? സൂര്യന്‍ എന്നത് ഹൈഡ്രജന്‍ നിറഞ്ഞ ഒരു ഗോളമാണെന്നും അതിന്റെ ഊഷ്മാവ് പതിനായിരക്കണക്കിന് ഡിഗ്രി സെല്‍ഷ്യസാണെന്നും ബലിയര്‍പ്പിക്കപ്പെട്ട കുട്ടിക്കറിയാമായിരുന്നു എന്ന് സങ്കല്‍പ്പിക്കുക. ന്യൂക്ലിയര്‍ഫ്യൂഷനിലൂടെ ഹൈഡ്രജന്‍ കത്തി ഹീലിയമാകുന്ന പ്രക്രിയയാണവിടെ നടക്കുന്നതെന്നും കുറെക്കഴിയുമ്പോള്‍ മുഴുവന്‍ ഇന്ധനവും കത്തിത്തീര്‍ന്ന് സൂര്യന്‍ ഇന്നത്തെ നിലയിലല്ലാതാകുമെന്നും ഈ കന്യകയ്ക്ക് അറിയാമായിരുന്നുവെന്ന് കരുതുക...അവള്‍ ബലിക്ക് സമ്മതിക്കുമോ? തിര്‍ച്ചയായുമില്ല. കേവലം ഒരു നക്ഷത്രമായ സൂര്യനെ ദൈവമായി ആരാധിക്കാനും അതിനെ പ്രീതിപ്പെടുത്താനായി സ്വയം ബലിയനുഷ്ഠിക്കാനും അവള്‍ തയ്യാറാവില്ല. 

മതപരമായ തുടര്‍ച്ചയും ബാല്യത്തിലേയുള്ള മതബോധവല്‍ക്കരണവും ജിഹാദ്ഫാക്ടറികളെ പോലെ നിരവധി ഇന്‍കാപെണ്‍കുട്ടികളെയും സൃഷ്ടിക്കുന്നു. ഇന്‍കാപുരോഹിതരെയും നമുക്ക് കുറ്റപ്പെടുത്താനാവില്ല. അവരുടെ അജ്ഞതയും അറിവില്ലായ്മയും പരിഗണിക്കണം. തങ്ങളേതോ മഹത്തായ സംരംഭത്തിന് സംവിധായകരും സാക്ഷികളുമാകുന്നുവെന്നായിരിക്കും അവര്‍ ചിന്തിച്ചിരിക്കുക. പക്ഷേ, സ്വന്തം അന്ധവിശ്വാസം നിഷ്‌കളങ്കയും നിരപരാധിയുമായ ഒരു പെണ്‍കുട്ടിയുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അതിന്റെ ഫലം നുകരാന്‍ കൊതിച്ച അവരുടെ ഹൃദയശൂന്യത മുഴച്ചുനില്‍ക്കുന്നു. ബലി എപ്പോഴും സ്വയം ചെയ്യുന്നതാണ് മര്യാദ. ശിശുവിനെ ബലിയര്‍പ്പിക്കണം, കന്യകയുടെ ചോര വേണം എന്നൊക്കെ പറയുന്നതല്ലാതെ അമ്പത് വയസ്സായ ഒരു പുരോഹിതനെ ബലിയര്‍പ്പിക്കണമെന്ന് എങ്ങുമിതുവരെ പറഞ്ഞ് കേട്ടിട്ടില്ല! എന്തുകൊണ്ട്? 

ഇന്നത്തെ പുരോഹിതര്‍ക്ക് കുറേക്കൂടി യുക്തിബോധമുണ്ടാവും. ഇല്ലെങ്കിലും ഇത്തരം നിഷ്ഠൂരകര്‍മ്മങ്ങള്‍ ചെയ്യാന്‍ പൊതുസമൂഹം അവരെയനുവദിക്കില്ല. പ്രാകൃതവും ബീഭത്സവുമായ മതാചാരങ്ങളില്‍പ്പോലും കാല്‍പ്പനികതയും സൗന്ദര്യവും കാണാന്‍ ശ്രമിക്കണമെന്ന സന്ദേശമാണ് ഇത്തരം ഡോക്കുമെന്ററികള്‍ നല്‍കുന്നത്. പഴമയെ വാരിപ്പുണരാന്‍ ആധുനികസമൂഹത്തിലെ ചില ലിബറല്‍ ബുദ്ധിജീവികള്‍ അമിതമായി ഉത്സാഹിക്കുന്നതും ഇതേ മതക്ഷേമപദ്ധതിയുടെ ഭാഗമായാണ്. ഒക്കെ നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ (cultural diversity)ഭാഗമല്ലേ?! പരമ്പരാഗതവിശ്വാസങ്ങളിലും ആചാരങ്ങളിലും സംസ്‌ക്കാരത്തിന്റെ സുഗന്ധമുണ്ട്. അതിനാല്‍ അവയെ നാം തൊട്ടുകളിക്കരുത്; ശുദ്ധീകരിക്കാനും ശ്രമിക്കരുത്. ബലിയെങ്കില്‍ ബലി! നടക്കാനുള്ളത് നടക്കട്ടെ. നമുക്ക് മാറിനിന്ന് വിലയിരുത്തി കളിക്കാം. 
ആസൂത്രിതശ്രമങ്ങളിലൂടെ കൊടുംക്രൂരതകളേയും പൈശാചിക സങ്കല്‍പ്പങ്ങളേയും വെള്ളപൂശുന്നത് മനുഷ്യത്വഹീനമാണ്. ഈ ഉദാരമനസ്‌ക്കരുടെ വിട്ടുവീഴ്ച വിചിത്രമാണ്. ഇന്‍കാ പെണ്‍കുട്ടിയുടെ ബലിയെ അവര്‍ സംസ്‌ക്കാരത്തിന്റെ സൗരഭ്യവും പാരമ്പര്യത്തിന്റെ സൗന്ദര്യവുമായി വാഴ്ത്തിപ്പാടും. ബലിയര്‍പ്പിക്കുന്നത് ഇന്‍കാ പെണ്‍കുട്ടിയെ അല്ല മറിച്ച് സ്വന്തം മകളെയാണെന്നിരിക്കട്ടെ; അവര്‍ ഉള്‍വലിയും. സംസ്‌ക്കാരത്തനിമയും പാരമ്പര്യത്തിന്റെ മണവുമൊക്കെ തല്‍ക്കാലം അവര്‍ മറക്കും. കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്! സ്വയം സഹിക്കാനാവാത്തത് അന്യരുടെ കാര്യത്തില്‍ സംഭവിക്കുമ്പോള്‍ വാഴ്ത്തിപ്പാടുന്നത് കാപട്യമല്ലാതെ മറ്റെന്താണ്? 

സ്ത്രീകളുടെ ചേലാകര്‍മം (Circumcision) അത്യന്തം വേദനാജനകവും സ്ത്രീലൈംഗികതയെ വളരെയധികം ദുര്‍ബലപ്പെടുത്തുന്നതുമാണ്. ഒരുപക്ഷേ, സ്ത്രീയുടെ ലൈംഗികസുഖം കുറയ്ക്കുകയെന്ന ദുരുദ്ദേശംവെച്ച് പ്രാകൃതാചാര്യന്‍മാര്‍ അവതരിപ്പിച്ച ഒരു സംഗതിയാവാനും വഴിയുണ്ട്. ഈജിപ്റ്റ് ഉള്‍പ്പെടെയുള്ള പല ആഫ്രിക്കന്‍-ഗള്‍ഫ് രാജ്യങ്ങളിലും സ്ത്രീകളുടെ ചേലാകര്‍മം ഇന്നും മതപരമായ ആചാരമാണ്. ബ്രിട്ടണില്‍പോലും മുസ്‌ളീം പെണ്‍കുട്ടികളെ ചേലാകര്‍മത്തിന് വിധേയമാക്കുന്നത് വര്‍ദ്ധിച്ചുവരികയാണത്രെ. നരബലിയുടെ ലോപിച്ച രൂപമായി കരുതപ്പെടുന്ന ചേലാകര്‍മം വാസ്തവത്തില്‍ ഒരു ജൂതാനുഷ്ഠാനമാണ്. ജൂതനായ യേശു അത് നിര്‍വഹിച്ചിട്ടുണ്ടത്രെ. എന്നാല്‍ മുഹമ്മദിന്റെ ചേലാകര്‍മത്തെക്കുറിച്ച് ഖുര്‍-ആന്‍ നിശബ്ദമാണ്. ശരിയാണ്, നമുക്ക് വാചാലരാകാം, ചേലാകര്‍മം ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്; അന്യസംസ്‌കാരങ്ങളെയും വംശീയവൈജാത്യങ്ങളേയും മാനിക്കാന്‍ നമുക്ക് കഴിയണം. അവര്‍ക്കവരുടെ പെണ്‍കുട്ടികളുടെ അവയവങ്ങളില്‍ കൈ വെയ്ക്കണമെങ്കില്‍ ആയിക്കൊള്ളട്ടെ, നാം ഇടപെടരുത്, അവരുടെ സ്വത്വബോധത്തില്‍ നാം കൈ വെക്കരുത്..എന്നുള്ള ന്യായവാദങ്ങളായിരിക്കും മതപ്രീണനവാദികളായ ഉദാരമനസ്‌ക്കര്‍ ഇവിടെയും ഉയര്‍ത്തുക.'അവരുടെ പെണ്‍കുട്ടികളെ' എന്തും ചെയ്‌തോട്ടെ 'നമ്മുടെ പെണ്‍കുട്ടികളുടെ' കാര്യം നാം നോക്കിയാല്‍ മതിയെന്നാണ് ഈ വാദത്തിന്റെ രത്‌നച്ചുരുക്കം. ചുരുക്കിപ്പറഞ്ഞാല്‍ സ്വന്തം കാര്യം സിന്ദാബാദ്! പോരാത്തതിന് മതപ്രീതി സമ്മാനവും. രാക്ഷസീയമായ സ്വാര്‍ത്ഥതയും നട്ടെല്ലില്ലായ്മയുമാണ് നിഷ്പക്ഷമതികളുടെ അടിത്തട്ട് വികാരമെന്ന വാദം ബലപ്പെടുന്നതിവിടെയാണ്. 
ചേലാകര്‍മം ചെയ്യാന്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു പെണ്‍കുട്ടി മുന്നോട്ട് വന്നാലോ? ഉത്തരം പറയുക വിഷമമാണ്. പക്ഷേ, ശരീരശാസ്ത്രം നന്നായി പഠിക്കുകയും മതാചാരങ്ങളുടെ നിഷ്ഫലത തിരിച്ചറിയുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയും അതിന് തയ്യാറാവില്ല. മതഭരിതമായ മനസ്സുകള്‍ക്ക് മാത്രമേ ഭ്രാന്തമായ തീരുമാനങ്ങള്‍ സ്വീകാര്യമാവൂ. വിശ്വാസിയുടെ ഹൃദയവിശാലത കൊണ്ടല്ല ഇത്തരം കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നത്. അതിന്റെ പിന്നില്‍ സ്വര്‍ഗ്ഗം, പുണ്യം തുടങ്ങിയ ഭൗതികാസക്തികളും സ്വാര്‍ത്ഥലക്ഷ്യങ്ങളുണ്ട്. 

മതപ്രീണനവാദികള്‍ സന്തുഷ്ടരല്ല

പരിത്യജിക്കേണ്ട തിന്മകളെ സംരക്ഷിച്ചും കയ്യൊഴിഞ്ഞവയെ പുനരുദ്ധരിച്ചും വര്‍ത്തമാനത്തെ മലീമസപ്പെടുത്തുന്ന ദൗത്യം മതം ഇന്നും പൂര്‍വാധികം ഭംഗിയോടെ നിര്‍വഹിക്കുന്നുണ്ട്. നിലവിലുണ്ടായിരുന്ന സര്‍വതിന്റെയും പരിശോധയില്ലാത്ത തുടര്‍ച്ച വേണമെന്ന വാശിയില്ലെങ്കിലും മതസംരക്ഷണം ഉറപ്പാക്കുന്ന ഒന്നും ഉപേക്ഷിക്കാന്‍ പാടില്ലെന്ന സ്വാര്‍ത്ഥബുദ്ധിയും ദുര്‍വാശിയും മതത്തിനുണ്ട്. ഇസ്‌ളാമികവേഷമായ ബുര്‍ഖയുടെ (burqa or hijab: the full veil)കാര്യമെടുക്കാം. ഏറെ പറഞ്ഞ് പതപ്പിച്ച വിഷയമാണത്. ബുര്‍ഖ ഒരു ഇസ്‌ളാമികവസ്ത്രമാണെന്ന വാദത്തിന് വാസ്തവത്തില്‍ യാതൊരു ചരിത്ര പിന്‍ബലവുമില്ല. മതലഹരി മൂത്ത് 'ബുര്‍ഖ ധരിക്കാനും ധരിക്കാതിരിക്കാനുമുള്ള അവകാശവും' സംരക്ഷിക്കപ്പെടണമെന്ന വാദിച്ച് മിടുക്കരാവാന്‍ പ്രീണനവാദികള്‍ ശ്രദ്ധവെക്കാറുണ്ട്. എന്നുകരുതി ബുര്‍ഖ ധരിക്കാതിരിക്കാനുള്ള അവകാശത്തിനായി ഇക്കൂട്ടര്‍ ശബ്ദമുയര്‍ത്തിക്കളയുമെന്ന പേടി വേണ്ട. അത്തരം ഇടപെടലുകള്‍ ആവശ്യപ്പെടുന്ന അവസരങ്ങള്‍ കേരളത്തില്‍ പലപ്പോഴും മിന്നിമറഞ്ഞെങ്കിലും മതഭയം അവരുടെ ചുണ്ടുകളെ കൂട്ടിക്കെട്ടി. സ്‌ക്കാര്‍ഫ്, തട്ടം മുതലായ 99.99% ഇസ്‌ളാമിക വേഷവിധാനങ്ങളും വിമര്‍ശിക്കപ്പെടുന്നില്ല. മതാചാരപ്രകാരമുള്ള സ്ത്രീ-പുരുഷ വേഷങ്ങളിലും പൊതുസമൂഹം ഇടപെടുന്നില്ല. മുഖം പൂര്‍ണ്ണമായി മറയ്ക്കാത്ത ഹിജാബിനെക്കുറിച്ചും ആര്‍ക്കും പരാതിയില്ല. മതസ്വാതന്ത്ര്യത്തില്‍ പെടുന്ന കാര്യങ്ങളായ് പൊതുവെ അവ പരിഗണിക്കപ്പെടുന്നു. എന്നാല്‍ ബുര്‍ഖയുടെ കാര്യം ഇതില്‍ നിന്നെല്ലാം ഭിന്നമാണ്. 

മുസ്‌ളീങ്ങളുടെ സ്വത്വബോധത്തിന്റെ അടയാളമായ ബുര്‍ഖ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിരോധിക്കുന്നത് ഇസ്‌ളാമിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പ്രീണനവാദികള്‍ വ്യാഖ്യാനിക്കുന്നുണ്ട്. തികച്ചും അതിശയോക്തി കലര്‍ന്ന കുപ്രചരണമാണിത്. ഒന്നാമതായി, ബുര്‍ഖ ഇസ്‌ളാമിക ശാസനമനുസരിച്ച് നിര്‍ബന്ധമാക്കിയിട്ടുള്ള ഒരു വേഷമല്ല. ലോകത്തെ മഹാഭൂരിപക്ഷം മുസ്‌ളീം വനിതകളും അത് ഉപയോഗിക്കുന്നുമില്ല. ഒരു ബുര്‍ഖാധാരിക്ക് മറ്റൊരു ബുര്‍ഖാധാരിയോട് സംവദിക്കേണ്ടി വരുമ്പോഴാണ് സ്വന്തം വേഷത്തിന്റെ പ്രത്യേകത ശരിക്കും മനസ്സിലാവുക. മെക്കയില്‍ ഹജ്ജിനെത്തുന്ന സ്ത്രീകള്‍ക്ക് ബുര്‍ഖ വിലക്കിയിട്ടുണ്ട്. മാന്യമായ വസ്ത്രധാരണം ബുര്‍ഖയാണെന്ന് വാദിക്കുന്നവര്‍ ബുര്‍ഖേതര വേഷങ്ങള്‍ ഉപയോഗിക്കുന്ന കോടിക്കണക്കിന് മുസ്‌ളീം സഹോദരിമാരിലും അന്യമതസ്ഥരിലും പരോക്ഷമായി കുറ്റം ആരോപിക്കുകയാണ്. 

വാസ്തവത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള മതഗൂഡാലോചനയുടേയും ലിംഗപരമായ വിവേചനത്തിന്റെയും കൊടിയടയാളമാണ് ബുര്‍ഖ. കേവലം ലൈംഗികഉപകരണമായോ അണ്‌ഡോല്‍പ്പാദന യൂണിറ്റായോ സ്ത്രീയെ പരിമിതപ്പെടുത്ത മാനസികജീര്‍ണ്ണതയിലാണ് ബുര്‍ഖ തുന്നപ്പെടുന്നത്.സ്ത്രീ ബുര്‍ഖയിട്ടില്ലെങ്കില്‍ പുരുഷന്‍മാര്‍ ഗോവിന്ദച്ചാമിമാരാകും എന്നൊരു മതഫലിതം നിലവിലുണ്ട്. 1400 വര്‍ഷം നീണ്ട മതബോധനത്തിന് ശേഷവും കുറഞ്ഞപക്ഷം ഇസ്‌ളാമിക രാജ്യങ്ങളിലെങ്കിലും പുരുഷന്‍മാര്‍ എന്തുകൊണ്ടങ്ങനെ പെരുമാറുന്നു എന്ന ഉപചോദ്യം മാത്രമാണ് ഈ പ്രാകൃത വിശകലനം കൊണ്ടുവരുന്നത്. 
Hi jab-Partial veil
ബുര്‍ഖാധാരി ആണോ പെണ്ണാ ആകാം. ക്രിമിനലാണോ വി.ഐ.പി ആണോ അതിനുള്ളിലെന്നും അറിയാനാവില്ല. വേഷം ഏതായാലും വ്യക്തിത്വത്തെ സമ്പൂര്‍ണ്ണമായും റദ്ദാക്കിയാല്‍ അത് അസ്വീകാര്യമായിത്തീരും. മാംസവും ശവവുമാണ് നാം സാധാരണ ആരും കാണാതെ കെട്ടിപ്പൊതിഞ്ഞു കൊണ്ടുപോകുന്നത്. ജീവനുള്ള മനുഷ്യരെ അത്തരത്തില്‍ പരിഗണിക്കാന്‍ നാഗരികസമൂഹം വിസമ്മതിക്കും. ബുര്‍ഖയുടെ ഈ നിരാകരണഭാവം പരിഗണിക്കാത്തവരാണ് മതപ്രേമവുമായി ഉറഞ്ഞുതുള്ളുന്നത്. 'ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം' എന്ന വാദം ബുര്‍ഖയുടെ കാര്യത്തില്‍ അപ്രസക്തമാണ്. ആള്‍മാറാട്ടം നടത്താനും നടത്താതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലേ ഈ വാദത്തിന് പ്രസക്തിയുള്ളു.

ബുര്‍ഖ നിരോധിക്കാന്‍ തീരുമാനിച്ച ഫ്രഞ്ച് സര്‍ക്കാര്‍ 
അതൊരിക്കലും മുസ്‌ളീങ്ങള്‍ക്കെതിരെയുള്ള നീക്കമല്ലെന്ന് 
വിശദീകരിച്ചിട്ടുണ്ട്. സാംസ്‌ക്കാരിക വൈവിധ്യത്തിന് എക്കാലത്തും മുന്തിയ പ്രാധാന്യം കൊടുക്കുന്നവരാണ് തങ്ങളെന്ന് അവര്‍ ആവര്‍ത്തിക്കുന്നു. ഫ്രാന്‍സിലെ 44 ലക്ഷം വരുന്ന മുസ്‌ളീങ്ങളില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുന്നു. കേവലം രണ്ടായിരത്തില്‍ താഴെ മുസ്‌ളീം സ്ത്രീകള്‍ക്കേ അവിടെ ബുര്‍ഖ വേണമെന്ന ശാഠ്യമുള്ളു. ഫ്രഞ്ച് നാഷണല്‍ അസംബ്‌ളിയിലെ ഭൂരിപക്ഷ വിഭാഗത്തിന്റെ നേതാവായ ഴാങ് ഫ്രാങ്ക് കോപയുടെ അഭിപ്രായത്തില്‍ സത്യത്തില്‍ 'ബുര്‍ഖ ഒരു വസ്ത്രമേയല്ല, മറിച്ച് ഒരു മുഖംമൂടിയാണ്. എല്ലായ്‌പ്പോഴും മുഖംമൂടി ഉപയോഗിച്ചാല്‍ തിരിച്ചറിയലും സാമ്പത്തിക-സാമൂഹിക രംഗങ്ങളിലുള്ള പങ്കാളിത്തവും ഏറെക്കുറെ അസാധ്യമായി തീരും' (“This is not an article of clothing — it is a mask, a mask worn at all times, making identification or participation in economic and social life virtually impossible”-Jean Francois Cope, majority leader in the French National Assembly and the mayor of Meaux wrote in the Newyork Times dt 4.5.2010) 
ഒരു വ്യക്തി എന്ന നിലയില്‍ നിലനില്‍ക്കാനുള്ള വൈമനസ്യത്തെയാണ് ബുര്‍ഖ പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒരു ബുര്‍ഖാധാരി 20 കിലോ സ്‌ഫോടകവസ്തു മറച്ചുവെച്ചാലും തിരിച്ചറിയാനാവില്ലത്രെ. ഡ്രൈവിംഗിനും ട്രാഫിക്ക് സിഗ്നലുകള്‍ മനസ്സിലാക്കുന്നതിനും അതൊരു തടസ്സവുമാണ്. പുരികം പോലുള്ള ജൈവഅടയാളങ്ങള്‍ നീക്കം ചെയ്തുകളയുന്നതുപോലും കുറ്റകരമാണെന്നിരിക്കെ കണ്ണുള്‍പ്പെടെ മുഴുവന്‍ ശരീരവും കെട്ടിമറച്ച് ഒരാള്‍ സദാ പൊതുസമൂഹത്തില്‍ പ്രത്യക്ഷപെടുന്നത് ന്യായീകരിക്കുന്നതെങ്ങനെ? 

ഫ്രാന്‍സും ബല്‍ജിയവും നെതര്‍ലന്‍ഡ്‌സും ഓസ്‌ട്രേലിയയുമൊക്കെ ബുര്‍ഖ നിരോധിക്കുന്നത് പൊതുസ്ഥലങ്ങളില്‍ മാത്രമാണെന്നറിയണം. സ്‌ക്കൂള്‍, യൂണിവേഴ്‌സിറ്റി, പോലീസ് സ്റ്റേഷന്‍,
തിരിച്ചറിയല്‍ കേന്ദ്രങ്ങള്‍, ബാങ്ക്‌,
കോടതി, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പൊതുഗതാഗതം തുടങ്ങിയ ഇടങ്ങളാണ് പൊതുസ്ഥലത്തിന്റെ പരിധിയില്‍ വരിക. എല്ലാവരും സ്വന്തം മുഖം പുറത്തുകാട്ടി ഉത്തരവാദിത്വബോധത്തോടെ ജീവിക്കുമ്പോള്‍ ഒരു വിഭാഗത്തിന് മാത്രം പ്രച്ഛന്നജീവിതം അനുവദിക്കുന്നതില്‍ ഇരട്ടനീതിയുടെ പ്രശ്‌നവുമുണ്ട്. വിവാഹമുള്‍പ്പെടെയുള്ള സ്വകാര്യചടങ്ങുകളിലും മതപരിപാടികളിലും ബുര്‍ഖ വിലക്കിയിട്ടില്ല. അതായത് മതമനസ്സുള്ള മുതിര്‍ന്ന ബന്ധുക്കളേയും പുരുഷന്‍മാരേയും ബുര്‍ഖ ധരിച്ച് പ്രസാദിപ്പിക്കണമെന്ന് നിര്‍ബന്ധമുള്ള വനിതകള്‍ക്ക് സ്വകാര്യജീവിതത്തില്‍ അതാകാമെന്ന് തന്നെയാണ് യൂറോപ്പിലെ മതേതര സര്‍ക്കാരുകള്‍ പറയുന്നത്. തുര്‍ക്കി, ടുണീഷ്യ പോലുള്ള മുസ്‌ളീം ഭൂരിപക്ഷരാജ്യങ്ങളിലും പൊതുഇടങ്ങളില്‍ ബുര്‍ഖനിരോധനം നിലവിലുണ്ട്. സിറിയ 2010 ല്‍ ബുര്‍ഖയുടെ സിറിയന്‍ പതിപ്പായ നിഖാബ് (Niqab) യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെയുള്ള പൊതു ഇടങ്ങളില്‍ വിലക്കുകയുണ്ടായി.കൃത്യമായി പറഞ്ഞാല്‍ ബുര്‍ഖ വേണമെന്ന മതശാഠ്യം സൗദി അറേബ്യയൊഴികെയുള്ള ഒരു ഇസ്‌ളാമികരാജ്യത്തും പ്രബലമല്ല.

സുന്ദരിയായ സ്ത്രീ ബുര്‍ഖ ഇഷ്ടപ്പെടുമോ എന്ന കാല്‍പ്പനികചോദ്യം തല്‍ക്കാലം വിട്ടുകളയാം. ചര്‍മ്മരോഗം പോലുള്ള ശാരീരിക ക്‌ളേശങ്ങള്‍ അനുഭവിക്കുന്നവര്‍ക്കത് സഹായകരമായി തോന്നാം. എങ്കിലും പൊതുവേഷമെന്ന നിലയില്‍ അതൊരു വികലമായ തെരഞ്ഞെടുപ്പാണ്. പ്രണയത്തിന്റെ വ്യാകരണം നേത്രങ്ങളില്‍ ഉറങ്ങുന്നുവെന്ന അഭിപ്രായമുണ്ടോ? എങ്കിലറിയുക, ബുര്‍ഖ ധരിച്ച സ്ത്രീ പ്രണയം വിലക്കപ്പെട്ടവളാണ്. അവള്‍ക്ക് മുഖമില്ല, വ്യക്തിത്വവും. പുരുഷന്റെ മതവേഷങ്ങളെ ബുര്‍ഖയുമായി താരതമ്യപ്പെടുത്താനുള്ള വിഫലശ്രമം സാധാരണയായി മതപ്രീണനവാദികളുടെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്. ബുര്‍ഖയെ നിരുത്സാഹപ്പെടുത്തുന്നവര്‍ക്ക് പുരുഷന്റെ മതവേഷമായ തലപ്പാവും താടിയും സ്വീകാര്യമാകുന്നതെങ്ങനെ എന്നാണ് ചോദ്യം. എതിര്‍പ്പ് മതത്തിനോ മതവേഷത്തിനോ എതിരെയല്ലെന്നാണ് ഇവിടെ പ്രാഥമികമായി മനസ്സിലേക്കേണ്ടത്. ബുര്‍ഖ ഒരു മനുഷ്യജീവിയുടെ വ്യക്തിത്വത്തെ മുച്ചൂടും നിരാകരിക്കുന്നു എന്നതാണ് പ്രശ്‌നം. മതരഹിതര്‍ ഇത്തരം വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടാലും പ്രശ്‌നം സമാനമാണ്. 

ഓര്‍ക്കുക, തലപ്പാവും താടിയുമൊന്നും വ്യക്തിത്വത്തെ അസാധുവാക്കുന്ന മുഖംമൂടികളല്ല. തലപ്പാവും താടിയും പുരുഷസൗന്ദര്യം കൂട്ടുകയും വൈരൂപ്യങ്ങള്‍ മറയ്ക്കുകയും ചെയ്യുമെന്ന് വാദിക്കുന്ന രസികന്‍മാരുമുണ്ട്. കവിളൊട്ടിയവര്‍ക്ക് താടിമീശ അനുഗ്രഹമാണ്, കഷണ്ടി കയറിയവര്‍ക്ക് തലപ്പാവും! രണ്ടായാലും പൊതുസമൂഹത്തിന് ചില പ്രയാസങ്ങളുണ്ടെങ്കില്‍കൂടി ഇവയൊന്നും ആളെ 
തിരിച്ചറിയാനാവാത്ത 'ബഹിരാകാശവേഷ'ങ്ങളല്ല. 
അതേസമയം കൃപാണം കൊണ്ടുനടക്കണമെന്ന മതവാശി സമാന പട്ടികയില്‍ പെടില്ല. ഭൂരിഭാഗവും നിരായുധരായി വിഹരിക്കുന്ന ഒരു സമൂഹത്തില്‍ ഒരു കൂട്ടര്‍ മാത്രം അലാങ്കാരികമായെങ്കിലും ആയുധവുമായി നടക്കുന്നത് മറ്റുള്ളവര്‍ക്ക് അസുഖകരമായ അനുഭവം തന്നെയാണ്. പരസ്യമായി ആയുധം പ്രദര്‍ശിപ്പിക്കുന്ന ഒരാളോട് തമാശ പറയാന്‍പോലും ഒരുപക്ഷെ നിങ്ങള്‍ മടിച്ചേക്കാം! തലപ്പാവ് ധരിക്കുന്ന സിക്കുകാരായ മോട്ടോര്‍സൈക്കിള്‍ യാത്രികര്‍ക്ക് ഹെല്‍മെറ്റ് വേണ്ടെന്ന മതവാശിയും നമ്മെ ചിരിപ്പിച്ച് കൊന്നുകളയും. ഹെല്‍മെറ്റിന്റെ സ്ഥാനത്ത് തുണി ചുറ്റിയാല്‍ മതിയെന്ന വികലയുക്തിയും സ്വത്വസംരക്ഷണത്തിന്റെ ഭാഗമായി അനുവദിക്കണമെന്നാവും മതപ്രീണനവാദികളുടെ അലമുറ.

ആചാരങ്ങളും മൂല്യങ്ങളും മുറുകെ പിടിച്ചുകൊണ്ട് ജീവിക്കാനും സ്വത്വബോധം നിലനിര്‍ത്തി മുന്നോട്ട് പോകാനും ഏത് ജനതയ്ക്കും അവകാശമുണ്ടെന്ന ഉത്തരാധുനിക സങ്കല്‍പ്പങ്ങള്‍ ഒന്നാന്തരം മതസംരക്ഷണനിയമങ്ങളായി രൂപപ്പെട്ടുകഴിഞ്ഞു. മതപക്ഷപാതികള്‍ ഈ നിലപാടുമായി പതഞ്ഞൊഴുകുമ്പോള്‍ സാമൂഹികപരിഷ്‌ക്കരണം എന്ന പദം പോലും ബാഷ്പീകരിക്കപ്പെടുകയാണ്. പരിഷ്‌ക്കരിക്കാനും മോചനം നേടാനും ഒരു ജനതയ്ക്ക് അനുവാദമില്ലെന്ന വാദം വരുന്നു. പ്രാചീനവും പ്രാകൃതവുമായ ജീവിത-സാംസ്‌ക്കാരിക പരിസരങ്ങള്‍ പോലും കയ്യൊഴിയാന്‍ പാടില്ല. പൊതുസമൂഹം ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടാനും പാടില്ല. കാരണം? ആധുനികനാഗരികതയില്‍ മാറ്റങ്ങളായിക്കൊള്ളട്ടെ, പക്ഷെ നല്ലതാകട്ടെ മോശമാകട്ടെ, എല്ലാ പ്രാചീന സംസ്‌ക്കാരികസ്വത്വങ്ങളും സംരക്ഷിക്കപ്പെടണം. എലിയെ തിന്നുന്നവര്‍ തിന്നുകൊണ്ടിരിക്കണമെന്നര്‍ത്ഥം. എന്തിന് ഇത്തരം വികലമായ നിര്‍ബന്ധം? ഉത്തരം ലളിതം-ആധുനിക കാലത്ത് സ്വത്വസംരക്ഷണമെന്നാല്‍ ഭൂതകാലത്തോടുള്ള പ്രണയമല്ല മറിച്ച് മറയില്ലാത്ത മതസംരക്ഷണയജ്ഞമാകുന്നു. മതത്തെ അതിന്റെ സര്‍വ മാലിന്യങ്ങളോടും കൂടി നിലനിര്‍ത്തുക 

 എന്നാണതിന്റെ പിന്നിലെ അജണ്ട. 

സ്വത്വസംരക്ഷണവാദത്തില്‍ തൂങ്ങിക്കിടന്നിരുന്നുവെങ്കില്‍ സതിയും ശൈശവവിവാഹവും അയിത്തവും നരബലിയും നാമെങ്ങനെ വലിച്ചെറിയുമായിരുന്നു?! ആന്തരികസമ്മര്‍ദ്ദവും ബാഹ്യപിന്തുണയും മതത്തിന്റെ കരിനിയമങ്ങള്‍ മാറ്റിയെഴുതുന്നതില്‍ നിര്‍ണ്ണായകമാണ്. നരബലിയും സ്ത്രീകളുടെ ചേലാകര്‍മ്മവുമൊക്കെ സ്വത്വസംരക്ഷണത്തിന്റെ പേരില്‍ ന്യായീകരിക്കാനായേക്കും. പക്ഷെ ഓര്‍ക്കുക, ചരിത്രത്തിലെമ്പാടും ജനതകളുടെ സ്വത്വബോധത്തെ ഉടച്ചുവാര്‍ത്തും കാലികമായി പരിഷ്‌ക്കരിച്ചുമാണ് നവസ്വത്വങ്ങള്‍ ഉദയംകൊണ്ടത്. ഹിന്ദുമതതത്തിന്റെ പടയോട്ടം ബുദ്ധമതസ്വത്വത്തിന് ഗുരുതരമായ പരിക്കേല്‍പ്പിച്ചു. അവരുടെ സാംസ്‌ക്കാരികചിഹ്നങ്ങളും അസ്തിത്വവും ദയാശൂന്യമായി ചിതറിക്കപ്പെട്ടു. അമേരിക്കയിലും ഓസ്‌ട്രേലിയയിലും അധിനിവേശം നത്തിയ വെള്ളക്കാരന്‍ തദ്ദേശീയ നാഗരികതകളെ ഉന്മൂലനം ചെയ്യുകയായിരുന്നു. ഇസ്‌ളാം പടര്‍ന്നു കയറിയിടത്തൊക്കെ തദ്ദേശീയ ഗോത്രങ്ങളുടെ അവകാശാധാരികങ്ങളും മൂല്യവ്യവസ്ഥയും നിര്‍ദ്ദയം വെല്ലുവിളിക്കപ്പെട്ടു. മുഹമ്മദിന്റെ ആദ്യഭാര്യയായ ഖദീജയെ പോലൊരു സ്ത്രീയുടെ വളര്‍ച്ചയ്ക്ക് പോഷകമേകിയ ജാഹിലിയ യുഗത്തിന്റെ സാംസ്‌ക്കാരികപരിസരത്തെ അട്ടിമറിച്ചുകൊണ്ടാണ് ജന്മദേശത്തുപോലും ഇസ്‌ളാം കരുത്ത് കാട്ടിയത്. ജാഹിലിയ സംസ്‌ക്കാരം ഒട്ടുമുക്കാലും പകര്‍ത്തി സ്വന്തം പേരിലാക്കിയിട്ടുണ്ടെന്ന് വാദിച്ചാല്‍പോലും അവരുടെ സ്വതബോധത്തേയും മൂല്യവ്യവസ്ഥയേയും ഇസ്‌ളാം തൃണവല്‍ക്കരിച്ചുവെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവാനിടയില്ല. 

സത്യത്തില്‍ നമ്മുടെ ആദിവാസികളോടും ഗോത്രജനതയോടും നാഗരികരാവാനാണ് ഇന്നും നാം ആവശ്യപ്പെടുന്നത്. ലോകമെമ്പാടും ഇത്തരം തിരുത്തലുകളും പരിഷ്‌ക്കാരങ്ങളും ഉടച്ചുവാര്‍ക്കലുകളും നടന്നിട്ടുണ്ട്. മനുഷ്യനാഗരികത മുന്നോട്ടു പായുന്ന ഒരു തീവണ്ടിയാണ്. അതില്‍ പുറംതിരിഞ്ഞിരിക്കുന്നവനും സഞ്ചരിക്കുന്നത് മുന്നോട്ടുതന്നെ. ഗുഹാമനുഷ്യനെ തിരുത്തിയാണ് ഗോത്രമനുഷ്യന്‍ വന്നത്. സ്വത്വങ്ങള്‍ ജഡമായി നിലനിറുത്തുകയല്ല കാലികമായി പരിഷ്‌ക്കരിച്ച് നവചൈതന്യം ആര്‍ജ്ജിക്കുകയാണ് വേണ്ടത്. അപരിഷ്‌കൃതവും അസഹനീയവുമായവ തിരസ്‌ക്കരിക്കുക എന്നത് കാലം നടത്തുന്ന തെരഞ്ഞെടുപ്പാണെന്നറിയണം.***