ശാസ്ത്രം വെളിച്ചമാകുന്നു

Sunday 8 April 2012

അര്‍ദ്ധചാരിത്ര്യം ആഘോഷിക്കുമ്പോള്‍

Indian secularism:A miserable mockery
ഇന്ത്യയില്‍ 'മതേതരത്വം'(secularism) നിശബ്ദത കൊണ്ട് വിശദീകരിക്കപ്പെട്ടിരിക്കുന്നു. 'കടലാസ് സെക്കുലറിസ'മെന്ന് അത് ആക്ഷേപിക്കപ്പെടുന്നുണ്ട്. 'തത്വത്തില്‍ ഉണ്ട് പ്രയോഗത്തില്‍ ഇല്ല' എന്ന ദുരവസ്ഥയാണതിന് കാരണം. ഭരണഘടനയില്‍ തുന്നിപ്പിടിപ്പിച്ച 'മതേതരത്വം'എന്ന പദം മതശക്തികള്‍ക്ക് മനംമറിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. മതേതരത്വം ഒരുതരം 'മതസംരക്ഷണനിയമം' ആണെന്ന വാദവുമായി മതപ്രീണനവാദികളും രംഗത്തുണ്ട്. 'ഇന്ത്യന്‍ മതേതരത്വം' എന്ന പേരില്‍ ഒരു സവിശേഷ ഇനമുണ്ടെന്നും അതിന്റെ അര്‍ത്ഥം 'സര്‍വമതപ്രീണനം' എന്നാണെന്നും ഇക്കൂട്ടര്‍ തട്ടിവിടുന്നു. വാസ്തവത്തില്‍ ലോകമെങ്ങും 'മതതേരതരത്വ'ത്തിന് അങ്ങനെയൊരു വിവക്ഷയില്ല. ഇന്ത്യന്‍ ഭരണഘടനയിലും അങ്ങനെയൊരു പരാമര്‍ശമില്ല.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഭരണഘടന ഒട്ടനവധി ഭേദഗതികള്‍ക്കും പരിഷ്‌ക്കരണങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. 'ഇന്ത്യന്‍ മതേതരത്വം' വ്യത്യസ്തമാണെങ്കില്‍ ആയത് രേഖപ്പെടുത്താനോ പുനര്‍നിര്‍വചിക്കാന്‍ ഭരണഘടന പരിഷ്‌ക്കരണസമിതികളോ കോടതികളോ ഇന്നുവരെ ഉദ്യമിച്ചിട്ടില്ല. മതേതരത്തിന് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട നിര്‍വചനത്തില്‍ നിന്നും ഭിന്നമായ ഒരു 'ഇന്ത്യന്‍ പതിപ്പ്' ഉണ്ടെന്ന വാദത്തെ നനച്ചുകളയുന്ന വസ്തുതയാണിത്. മതനവോത്ഥാനത്തിന്റെ ഉന്മാദത്തില്‍ രാജ്യത്തെ പല സാമൂഹികസ്ഥാപനങ്ങളും പരിതാപകരമായ തോതില്‍ മതവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. മാനവികതയുടെ സന്തതിയായ മതേതരത്വത്തേയും കേവലം 'മതസേവ'യാക്കി മുക്കി താഴ്ത്താന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു.
 

Holyoake
1851 ല്‍ വിഖ്യാത ബ്രിട്ടീഷ് ചിന്തകനായ ജോര്‍ജ്ജ് ഹോളിയോക്കാണ് (George Jacob Holyoake) 'മതേതരത്വം' എന്ന പദം ആദ്യമായി ലോകസമക്ഷം അവതരിപ്പിച്ചത്. 'ഭരണകൂടത്തിന് മതമില്ല' (‘state is not religious’)എന്നു തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. അതുതന്നെ ലോകം അംഗീകരിക്കുകയും ചെയ്തു. 'മതേതരത്വം' ഒരു ഭാരതീയ ആശയമല്ലെന്ന് നമുക്കറിയാം. യൂറോപ്പില്‍പോലും അതൊരു മാറ്റത്തിന്റെ കുളിര്‍തെന്നലായിരുന്നു. അതു പൊലൊരു ആശയം പരുവപ്പെടാനുള്ള സാമൂഹിക-സാംസ്‌ക്കാരിക പശ്ചാത്തലം ഇന്ത്യയിലുണ്ടായിരുന്നില്ലെന്ന് പറയുന്നതാവും കൂടുതല്‍ ശരി. കീഴാളരെ 'ഹരിജന'ങ്ങളെന്ന് വിളിച്ച് അധിക്ഷേപിച്ച് മഹത്വം സമ്പാദിച്ചവരുടെ രാഷ്ട്രീയമാണിവിടെ തഴച്ചത്. വൈദേശിക രാഷ്ട്രീയദര്‍ശനങ്ങളെ നമ്മുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിക്കുന്നതില്‍ ഭംഗികേടുണ്ട്. ഇംഗ്‌ളീഷ് ഭാഷ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി അതിന്റെ അടിസ്ഥാനവ്യാകരണം പ്രാദേശികമായി പൊളിച്ചെഴുതാന്‍ ആരും തുനിയാറില്ല. മതേതരത്വത്തിന്റെ അടിസ്ഥാന വ്യാകരണം സ്വീകരിക്കാന്‍ ഇന്ത്യയും ബാധ്യസ്ഥമാണെന്ന് സാരം. നാം മതേതരത്വം സ്വീകരിച്ചുകൊളളണമെന്ന് യു.എന്‍ രക്ഷാസമിതി പ്രമേയമൊന്നും പാസ്സാക്കിയിട്ടില്ലെന്നോര്‍ക്കുക. ഈ മഹത്തായ ആശയം ഭരണഘടനയില്‍ വിളക്കിച്ചേര്‍ത്തത് നമുക്കത് ആവശ്യമുണ്ടായിട്ടാണ്. അതുകൊണ്ടുതന്നെ അതിന് ലോകം കല്‍പ്പിക്കുന്ന അര്‍ത്ഥമല്ല നാം വിധിക്കുന്നതെന്ന് പറയുന്നതില്‍ ഔചിത്യക്കുറവുണ്ട്. മതവും രാഷ്ട്രീയവും സാര്‍വജനീനമാണ്. മതനിരപേക്ഷം, മതേതരം എന്നൊക്കെ പറയുമ്പോള്‍ ലോകമെമ്പാടും ഒരേ ആശയം തന്നെയാണ് പരാമര്‍ശിക്കപ്പെടുന്നത്. ഒന്നുകില്‍ ഒരു രാജ്യം മതപരമാണ്, അല്ലെങ്കില്‍ മതേതരമാണ്. 'മതപരമായ മതേതരത്വം' (‘Religious secularism’) 'അമ്പതു ശതമാനം ചാരിത്ര്യം' പോലെ വികലമാകുന്നു. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ അര നൂറ്റാണ്ടായി ഈ 'അര്‍ദ്ധചാരിത്ര്യം' ആഘോഷിക്കാനാണ് നാം ഏറെ ബദ്ധപ്പെട്ടിട്ടുള്ളത്.    
'മതമൈത്രി'യെ (communal amity) മതേതരത്വമായി തെറ്റിദ്ധരിക്കുന്നവരുണ്ട്. മതപരമായ സൗഹാര്‍ദ്ദം ബഹുമതസമൂഹങ്ങളില്‍ അനിവാര്യമായും സംഭവിക്കും. ഏതെങ്കിലും ഒരു മതത്തിന് മൃഗീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ മതമൈത്രിക്കും മതേതരത്വത്തിനും വേണ്ടിയുള്ള മുറവിളി പുറത്ത് കേള്‍ക്കാറില്ല. വെള്ളമില്ലാത്തിടത്ത് നീന്താന്‍ ശ്രമിക്കുന്നതില്‍ കഥയില്ലല്ലോ?! പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മതമൈത്രിയുണ്ട്; പക്ഷെ സിലബസ്സ് നിശ്ചയിക്കുന്നത് പ്രബലമതമാണെന്ന് മാത്രം. മതങ്ങള്‍ പരസ്പരം ബഹുമാനിച്ചും സഹകരിച്ചും മുന്നോട്ടുപോയാല്‍ അതിന്റെ നേട്ടം മതങ്ങള്‍ക്ക് തന്നെ ലഭിക്കും. മൈത്രിയുടെ അഭാവം കൂടുതല്‍ പരിക്കേല്‍പ്പിക്കുന്നതും മതങ്ങളെ തന്നെ. അതുകൊണ്ടുതന്നെ മതമൈത്രി മതത്തിന്റെ ഔദാര്യമല്ല. നാം പൊരിച്ച മീന്‍ തിന്നുന്നത് പൂച്ചയ്ക്ക് മുള്ളു കൊടുക്കാനാണെന്ന് ആരും വാദിക്കില്ലല്ലോ. എത്ര ശാഠ്യമതമായാലും ബഹുസ്വരസമൂഹങ്ങളില്‍ അതിജീവനത്തിനായി മതമൈത്രി തെരഞ്ഞെടുക്കുകയല്ലാതെ വേറെ പോംവഴിയില്ലെന്നതാണ് വസ്തുത. ആക്രമണോത്സുക നിലപാടുകള്‍ രംഗം കലുഷിതമാകും. ആര്‍ക്കും സ്വസ്ഥമായി ഉറങ്ങാനാവില്ലെന്ന അവസ്ഥയാണവിടെ സംജാതമാകുന്നത്. മതസാഹിത്യം സസൂക്ഷമം പരിശോധിച്ചാല്‍ അവിടെ മതമൈത്രിക്ക് വലിയ സ്ഥാനമൊന്നുമില്ലെന്ന് മനസ്സിലാക്കാം. എങ്കിലും പ്രായോഗികമായി മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ ‘Live and Let Live’ നിലപാടിലേക്ക് മതങ്ങള്‍ അനിവാര്യമായും തെന്നിവീഴും. 

മതമൈത്രിയും മതേതരത്വവുമായി പൊക്കിള്‍ക്കൊടി ബന്ധമുണ്ട്. ബഹുമതസമൂഹങ്ങളില്‍ മതങ്ങള്‍ക്കിടയിലുള്ള പരസ്പരസൗഹാര്‍ദ്ദം സംരക്ഷിക്കാന്‍ ഭരണകൂടം മതേതരമായിരിക്കേണ്ടതുണ്ട്. അനുഭവത്തിലൂടെ ബോധ്യപ്പെട്ട യാഥാര്‍ത്ഥ്യമാണത്. സര്‍ക്കാര്‍ മതേതരകാഴ്ചപ്പാടിലൂടെ രാഷ്ട്രീയത്തില്‍ നിന്ന് മതത്തെ ശ്രദ്ധാപൂര്‍വം വേര്‍പെടുത്തിയില്ലെങ്കില്‍ ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നതില്‍ തര്‍ക്കമില്ല. ഭരണകൂടത്തിന് ഒരു വിഭാഗത്തോടും രാഗമോ ദ്വേഷമോ പാടില്ലെന്ന് വരുമ്പോള്‍ രാഷ്ട്രം മതപരമായി ഉദാസീനമായേ(indifferent) മതിയാകൂ. അതല്ലെങ്കില്‍ എല്ലാ മതങ്ങളേയും ഏറ്റക്കുറച്ചിലില്ലാതെ തുല്യനിലയില്‍ പ്രീണിപ്പിക്കേണ്ടി വരും. ഇത് തീര്‍ത്തും അപ്രായോഗികമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. നികുതിപ്പണം ചെലവിട്ട് സര്‍ക്കാര്‍ മതസംരക്ഷണത്തിന് ഒരുമ്പെട്ടാല്‍ സ്വഭാവികമായും പ്രബലമതങ്ങള്‍ക്ക് മുന്തിയ പരിഗണന ലഭിക്കാനിടയുണ്ട്. സര്‍വമതപ്രീണനം മനുഷ്യസാധ്യമല്ലെന്ന കാര്യം പോകട്ടെ, അതില്‍ മതേതരപരമായി യാതൊന്നുമില്ലെന്നതാണ് കാണേണ്ടത്. സര്‍വമതപരിലാളന തത്വത്തില്‍ തീവ്രമതപരത (extreme religiosity)തന്നെയാകുന്നു. മതങ്ങളെ മാത്രം പോഷിപ്പിക്കുന്ന സര്‍ക്കാരിന് മതനിരാസപരമായ എന്തിനേയും എതിര്‍ക്കേണ്ട ഗതികേടുമുണ്ടാകും. ഫലത്തില്‍ മതസംരക്ഷണാര്‍ത്ഥമുള്ള കുരുശുയുദ്ധമായി രാജ്യഭരണം തരംതാഴുന്നു. മതപ്രീണനത്തെ ബഹുമതസമൂഹങ്ങളിലെ ജനാധിപത്യത്തിന്റെ ബാലാരിഷ്ടതയായി കാണാമെങ്കിലും മധ്യവര്‍ത്തിയാകേണ്ട സര്‍ക്കാര്‍ ഇറങ്ങിക്കളിച്ചാല്‍ കളി അപ്പാടെ കുഴയും. മതത്തോട് മാത്രമല്ല മതനിഷേധത്തോടും സമാനമായ നിലപാട് സ്വീകരിക്കാന്‍ മതേതര ഭരണകൂടം ബാധ്യസ്ഥമാണ്. ഭരണകൂടത്തിന് മതമില്ലെങ്കില്‍ മതമുള്ളവരും ഇല്ലാത്തവരും തുല്യനിലയില്‍ പരിഗണിക്കപ്പെടണം. അല്ലാത്തതെന്തും മതഭരണത്തിന്റെ (Theocracy) സിലബസ്സില്‍ മാത്രം വരുന്ന കാര്യങ്ങളാണ്.

മതേതരരാഷ്ട്രം മതവിമുക്തമാണ്. 'മതവിമുക്തം' എന്നാല്‍ 'മതരഹിതം' എന്ന അര്‍ത്ഥം കല്‍പ്പിക്കേണ്ടതില്ല. ഒരാള്‍ ജയില്‍വിമുക്തമാകുന്നതുകൊണ്ട് ജയിലുകള്‍ ഇല്ലാതാകുന്നില്ലെന്നോര്‍ക്കുക. മതേതരത്വത്തില്‍ മതമുണ്ട്. മതവിരുദ്ധമല്ലെന്ന് മാത്രമല്ല മതസ്വാതന്ത്ര്യം ഉറപ്പാക്കപ്പെടുന്ന രാഷ്ട്രീയവ്യവസ്ഥ കൂടിയാണത്. രാഷ്ട്രം മതവിമുക്തമെങ്കിലും വ്യക്തിക്ക് മതവിശ്വാസം നിലനിര്‍ത്താന്‍ യാതൊരു തടസ്സവുമില്ലെന്നതാണ് മതേതരവ്യവസ്ഥയുടെ കാതല്‍. മതസ്വാതന്ത്ര്യത്തില്‍ (Freedom of religion) മതത്തിനുള്ള സ്വാതന്ത്ര്യം (Freedom for religion) പോലെതന്നെ മതത്തില്‍ നിന്നുള്ള സ്വാതന്ത്ര്യവും (Freedom from Religion) പരമപ്രധാനമാണ്. മതേതരത്വത്തില്‍ മതത്തിന് സ്ഥാനമില്ലെന്ന പരാതി വ്യാജവും അടിസ്ഥാനരഹിതവുമാണ്. പലപ്പോഴും യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. മതേതരത്വത്തില്‍ മതത്തിനൊപ്പം മതനിരാസവും അംഗീകരിക്കപ്പെടുന്നതാണ് പലരേയും വിമ്മിട്ടപ്പെടുത്തുന്നത്. മതേതരരാഷ്ട്രമായ അമേരിക്കയിലെ അവിശ്വാസികളെ അവിടുത്തെ പൗരന്‍മാരായി പോലും കാണാനാവില്ലെന്ന് പറയാനുള്ള ധാര്‍ഷ്ട്യം 

George Bush Sr
എണ്‍പതുകളുടെ അവസാനം പ്രസിഡിന്റായിരുന്ന ജോര്‍ജ്ജ് ബുഷിന് (George Bush Sr) ഉണ്ടായതും ഈ വിമ്മിട്ടം കാരണമാണ് (“No, I don't know that atheists should be regarded as citizens, nor should they be regarded as patriotic. This is one nation under God.’’-reported by Robert I. Sherman from the press conference Bush held at O'Hare Airport on 27 August 1987). 
ഇന്ത്യയില്‍ നാമിന്ന് കാണുന്ന മതേതരത്വവിചാരണയുടെ തിരക്കഥയുടെ ഉത്ഭവകേന്ദ്രവും മറ്റൊന്നല്ല. മതേതരത്വം 'മതപര'മാകണമെന്ന വാദം അരസികന്റെ സാഹസികഫലിതമാണ്. ജനാധിപത്യത്തെ കേവലം ഭൂരിപക്ഷ ഭീകരതയായി (tyranny of majority) പരിമിതപ്പെടുത്താനാവില്ല. എണ്ണം നോക്കി മാത്രം തീരുമാനിക്കാനാവാത്ത കാര്യങ്ങള്‍ നിരവധിയുണ്ട്. ധാര്‍മ്മികതയും നീതിന്യായവും അവയില്‍പ്പെടും. കൂടുതല്‍ പേര്‍ ചേര്‍ന്നാല്‍ എപ്പോഴും ശരി നിര്‍മ്മിക്കാമെന്നത് അബദ്ധധാരണയാണ്. തുര്‍ക്കി പോലുള്ള പല മുസ്‌ളീം ഭൂരിപക്ഷ രാജ്യങ്ങളും സെക്കുലര്‍ റിപ്പബ്‌ളിക്കുകളായി തുടരുന്നത് മതനിരപേക്ഷ ആധുനികനാഗരികതയുടെ പ്രാണവായുവായതിനാലാണ്.

സെക്കുലറിസം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത വേളയിലും അതിന് മുമ്പും ശേഷവും ഇന്ത്യയില്‍ മതശക്തികള്‍ക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. അന്നൊന്നും സമൂഹത്തെ മതഭയം ഇത്രയധികം തീണ്ടിയിരുന്നില്ലെന്ന് മാത്രം. മതേതരത്വമെന്നാല്‍ സര്‍വമതപ്രീണനമാണെന്ന വാദവുമായി മതപ്രീണനവാദികള്‍ ഉറഞ്ഞുതുള്ളുന്നതില്‍ രാഷ്ട്രത്തെ മഹത്വം പുതപ്പിക്കുന്ന അവസാനത്തെ ഉടയാടകള്‍ കൂടി വലിച്ച് കീറാനുള്ള വെമ്പലുണ്ട്. 'മതത്തിന് അതീതമായ', 'മതത്തിന് ഉപരിയായ' നിലപാടാണ് മതേതരത്വമെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി തന്നെ ധാരാളം. കുട്ടികള്‍ക്ക് പോലും മനസ്സിലാകുന്ന ഈ ലളിതനിര്‍വചനം മതക്കലി പൂണ്ടവര്‍ക്ക് സ്വീകാര്യമല്ല. കെട്ടുകഥകള്‍ക്ക് ഭരണഘടനാസാധുത നല്‍കുന്ന സുകുമാരകലയാണ് 'ഇന്ത്യന്‍ സെക്കുലറിസ'മെന്നവര്‍ പ്രചരിപ്പിക്കുന്നു. 'മതേതരം' എന്നാല്‍ 'മതപരം' എന്ന് വ്യാഖ്യാനിക്കാമെങ്കില്‍ 'മദ്യേതരം' എന്നാല്‍ 'സര്‍വയിനം മദ്യപരേയും തുല്യനിലയില്‍ പരിലാളിക്കുന്ന മോഹനസംവിധാനം' എന്ന് പേര് മാറ്റിയെഴുതാം. മദ്യം കഴിക്കുന്നവര്‍ക്ക് സമൂഹത്തില്‍ നല്ല ഭൂരിപക്ഷമുള്ളതിനാല്‍ ചര്‍ച്ചകളും പുഷ്ടിപ്പെടും. 

മതവിധേയമായ മതേതരത്വമെന്ന വൈരുധ്യോക്തിയില്‍ മതശക്തികള്‍ മുറുകെ പിടിക്കുന്നതിനാലാവണം പാശ്ചാത്യലോകത്തും ഇന്ത്യന്‍ മതേതരത്വത്തെ കുറിച്ച് വലിയ മതിപ്പില്ല. സദാനന്ദ ധൂമിനെ (Sadanand Dhume) പോലുള്ള എഴുത്തുകാര്‍ ഇന്ത്യന്‍ മതേതരത്വം വ്യാജവും (fraud) പരാജയവുമാണെന്ന (failure) വാദക്കാരാണ്. സെക്കുലറിസം ഇന്ത്യയില്‍ മതപ്രീണനത്തിന്റെ മറുപേരാണെന്നും ഇക്കൂട്ടര്‍ തുറന്നടിക്കുന്നു (Dhume, Sadanand('The Trouble with Dr. Zakir Naik'. The Wall Street Journal,(June 20, 2010). 

Sadanand Dhume
വിഖ്യാത ചരിത്രകാരനായ റോനാള്‍ഡ് ഇന്‍ഡനാകട്ടെ (Ronald Inden), ഒരുപടി കൂടി മുന്നോട്ടുപോയി ഇന്ത്യന്‍ മതേതരത്വം ഭരണകൂടത്തിന്റെ 'ഹിന്ദുവിരുദ്ധത'യാണെന്ന് (Anti-Hinduism) ആരോപിക്കുകയുണ്ടായി. ഏകീകൃത സിവില്‍കോഡ് ഭരണഘടന നിര്‍ദ്ദേശിക്കുമ്പോഴും മുസ്‌ളീം വ്യക്തിനിയമം അനുവദിച്ചുകൊടുക്കുന്നതാണ് ഇന്‍ഡനെ ഏറെ ചൊടിപ്പിക്കുന്നത് (Imagining India,? by Ronald Inden. Indiana University Press. 2000. p.xii).

Ronald Inden
മതവിധേയത്വമുള്ള മതേതരത്വം എന്ന സങ്കല്‍പ്പം ഹിന്ദുപക്ഷപാതിയായിരുന്ന ഡോ.എസ്. രാധാകൃഷ്ണന്റെ പല ലേഖനങ്ങളിലും നിഴലിക്കുന്നുണ്ട്. ഇന്ത്യ മത-ജാതികളാല്‍ കെട്ടുപിണഞ്ഞ് കിടക്കുന്ന രാഷ്ട്രമാണ്, ഇവിടെ മതവും രാഷ്ട്രീയവും വേര്‍തിരിക്കുക പ്രായോഗികമല്ല, മതം യാഥാര്‍ത്ഥ്യമാണ്-ജാതി യാഥാര്‍ത്ഥ്യമാണ് തുടങ്ങിയ ക്‌ളീഷെകളും സുലഭമാകാന്‍ തുടങ്ങി. മതത്തിന് വിഷചികിത്സ നടത്താനും അതിനെ കൂടുതല്‍ വിമലീകരിക്കരിക്കാനും(detoxify) ഭരണകൂടം ക്രിയാത്മകമായി സഹകരിക്കണമെന്ന് മാത്രമല്ല മതതര്‍ക്കങ്ങളില്‍ സൃഷ്ടിപരമായി ഇടപെടണമെന്നും വ്യാഖ്യാനിക്കപ്പെട്ടു. വാസ്തവത്തില്‍ ഇത്തരം വ്യാഖ്യാനങ്ങളൊന്നും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നവയായിരുന്നില്ല. മതം സ്വയം തിരുത്തില്ലെന്ന് മാത്രമല്ല ബാഹ്യശക്തികളെ അതിന് അനുവദിക്കാറുമില്ല. മതപ്രീണനവുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരുകള്‍ക്ക് വിധേയവേഷമേ സാധ്യമാകൂ. മതകാര്യങ്ങളില്‍ ഇടപെട്ട് വിജയിക്കാന്‍ ഇന്ത്യന്‍ സ്റ്റേറ്റിന് ഒരിക്കലും സാധിച്ചിട്ടില്ല. കുറച്ചെങ്കിലും നവീകരണം കൊണ്ടുവരാനായത് പ്രബലമതമായ ഹിന്ദുമതത്തിന്റെ കാര്യത്തിലാണ്; അതാകട്ടെ ഏറെക്കുറെ ബ്രിട്ടീഷ് സ്വാധീനത്തിലും. മുസ്‌ളീം സമുദായത്തിന്റെ കാര്യത്തില്‍ ഭരണകൂട ഇടപെടലുകള്‍ നിഷ്ഫലമായി. കാശ്മീരിന് സ്വന്തം ഭരണഘടനയും മുസ്‌ളീങ്ങള്‍ക്ക് സ്വന്തം വ്യക്തിനിയമവും തുടരുന്നു. മേരിറോയ് കേസുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോടതിയാണ് മതനവീകരണം നിര്‍ദ്ദേശിച്ചത്. മറുവാക്ക് പറയാതെ മതത്തെ സേവിക്കുകയും തര്‍ക്കങ്ങള്‍ മുഴുവന്‍ കോടതിയുടെ മേല്‍ കെട്ടിവെച്ച് കയ്യൊഴിയുകയുമായിരുന്നു ഭരണകൂടം കണ്ടെത്തിയ രക്ഷാമാര്‍ഗ്ഗം. സ്വഭാവികമായും കോടതികളും സര്‍ക്കാരിനെ കണ്ടുപഠിച്ച് സ്വന്തം നില ഭദ്രമാക്കി.

ഇന്ത്യന്‍ ഭരണഘടനയുടെ മതേതരത്വം എന്ന പദം ആദ്യമായി കടന്നുവരുന്നത് ആര്‍ട്ടിക്കിള്‍ 25 ലാണ്. മതേതരത്വത്തെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ ഭരണഘടനയിലേക്ക് സ്വാംശീകരിക്കുന്നതില്‍ മുഖ്യ ചാലകശക്തിയായത് അടിയുറച്ച മതേതരവാദിയായ ജവഹര്‍ലാല്‍ നെഹ്‌റുവാണ്. അവിശ്വാസിയായിരുന്നെങ്കിലും എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണനയെന്ന വാദം അംബേദ്ക്കര്‍ക്ക് സ്വീകാര്യമായിരുന്നില്ല. അധസ്ഥിതവിഭാഗത്തിന് അനുകൂലമായ നിലപാടുകള്‍ (preferential treatment) ഉണ്ടാകണമെന്ന് ശഠിച്ച അദ്ദേഹം ഇന്ത്യന്‍ ഭരണഘടന സെക്കുലര്‍ ആണെന്ന വാദം തത്വത്തില്‍ അംഗീകരിച്ചിരുന്നില്ല. മതേതരത്വം സംബന്ധിച്ച ആഗോളധാരണയ്ക്കും നെഹ്‌റുവിന്റ കാഴ്ച്ചപ്പാടിനും അനുസരണമായാണ് 1976 ലെ 42 ാം ഭരണഘടന ഭേദഗതിയിലൂടെ(Constitution (42nd Amendment) Act, 1976) ശ്രീമതി ഇന്ദിരാഗാന്ധി മതേതരത്വം എന്ന പദം ഭരണഘടനയുടെ ഭാഗമാക്കിയത്. 'Secular' എന്ന പദം ആമുഖത്തില്‍ ചേര്‍ത്തെങ്കിലും അതെന്താണെന്ന് നിര്‍വചിക്കപ്പെട്ടിരുന്നില്ല. മതേതരത്വം സാര്‍വത്രികമായ അംഗീകരിക്കപ്പെട്ട ഒന്നായതിനാല്‍ വിശേഷിച്ചൊരു നിര്‍വചനം ആവശ്യമുണ്ടെന്ന് സര്‍ക്കാര്‍ കരുതിയിട്ടുണ്ടാവില്ല. അടിയന്തരാവസ്ഥയില്‍ കാര്യങ്ങള്‍ കൃത്യമായി നിര്‍വചിക്കേണ്ട ബാധ്യത ഇന്ദിരാഗാന്ധിക്ക് ഉണ്ടായിരുന്നില്ലെന്നത് വേറെ കാര്യം. അതുകൊണ്ട് തന്നെ മതേതരത്വം സംബന്ധിച്ച ആഗോളധാരണ തന്നെയാണ് നമ്മുടെ ഭരണഘടന സ്വീകരിച്ചതെന്ന് കരുതുന്നതാണ് എന്തുകൊണ്ടും ന്യായയുക്തം. 

റഷ്യന്‍ ഊര്‍ജ്ജതന്ത്രവും അമേരിക്കന്‍ ബയോളജിയും ഇല്ലാത്തതുപോലെ ഇന്ത്യയ്ക്ക് മാത്രമായൊരു മതേതരത്വവും യുക്തിഹീനമാണ്. പകരം മറ്റെന്തെങ്കിലും വാക്ക് കണ്ടെത്തുകയാണ് കൂടുതല്‍ അഭികാമ്യം. മതേതരത്വത്തിന് മതപക്ഷപാതിത്വമുളള ഒരു നിര്‍വചനവുമായാണ് 1978 ല്‍ ജനതാപാര്‍ട്ടി സര്‍ക്കാര്‍ 45 ാം ഭരണഘടന ഭേദഗതി കൊണ്ടുവന്നത്. ഒരു മതത്തിനെതിരെയും വിവേചനം ഉണ്ടാകില്ല എന്ന പരമ്പരാഗത നിര്‍വചനത്തിന് പകരം എല്ലാ മതങ്ങളേയും 'തുല്യമായി ബഹുമാനിക്കും' (‘equal respect for all religions’)എന്നായിരുന്നു ഭേദഗതി. ബി.ജെ.പി-യുടേയും ഇടതുപക്ഷത്തിന്റെയും സഹായത്തോടെ ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയെങ്കിലും പ്രസ്തുത ബില്ലിനെ രാജ്യസഭയില്‍വെച്ച് കോണ്‍ഗ്രസ്സ് പരാജയപ്പെടുത്തി. നാമിന്നും പിന്തുടരുന്ന മതേതരത്വം അടിസ്ഥാനപരമായി ഹോളിയോക്കിന്റെ നിര്‍വചനാനുസാരിയാണെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നുമാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. ‘equal respect for all religions’ എന്ന പരിപ്രേഷ്യം പുറമെ നിരുദ്രവപരമായി തോന്നാമെങ്കിലും എല്ലാ മതങ്ങള്‍ക്കും തുല്യബഹുമാനം സാമ്പത്തികവും സാമൂഹികവുമായി തര്‍ജമ ചെയ്യുമ്പോള്‍ അത് പ്രബലമതങ്ങള്‍ക്ക് അനുകൂലമായി തീരാനിടയുണ്ട്. കുംഭമേളയ്ക്ക് കൊടുക്കുന്ന അതേ തുക ഒരു ബുദ്ധപൂര്‍ണ്ണിമയ്ക്ക് നല്‍കാനാവില്ല. ഫലത്തില്‍ ചെറിയ മതങ്ങള്‍ക്ക് എതിരായിരിക്കും അത്തരം വ്യാഖ്യാനങ്ങള്‍. മാത്രമല്ല സംവരണവും ന്യൂനപക്ഷാവകാശവുമുള്‍പ്പെടയുള്ള ഭരണഘടനാ ശാസനങ്ങള്‍ക്ക് കടകവിരുദ്ധവുമാണത്.

എല്ലാ മതങ്ങളോടും തുല്യ ആദരവ് എന്ന നിര്‍വചനം പ്രബലമതത്തെ സഹായിക്കുമായിരുന്നുവെങ്കിലും ഇന്ത്യന്‍ ഭരണഘടനയിലെ പ്രകടമായ ന്യൂനപക്ഷ ചായ്‌വ് (pronounced pro-minority slant)മായിച്ചു കളയാന്‍ അതിനാവുമായിരുന്നില്ല. മാത്രമല്ല 'ആദരവ്'എന്നൊക്കെ പറയുന്നത് വ്യക്തിനിഷ്ഠമായ ഒരു മനോവികാരമാണ്. യാഥാര്‍ത്ഥ്യത്തിന്റെ തലത്തില്‍ തുല്യ അളവില്‍ അവകാശാധികാരങ്ങള്‍ നല്‍കിയാലേ പ്രയോജനമുള്ളു. നിസ്വരായ പട്ടികജാതി-പട്ടികവര്‍ഗ്ഗത്തിന് പോലും അനുവദിക്കാത്ത അവകാശാധികാരങ്ങളാണ് ആര്‍ട്ടിക്കിള്‍ 29, 30 എന്നിവയിലൂടെ ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് കരഗതമായത്. ആര്‍ട്ടിക്കിള്‍ 29, 30 എന്നിവയുടെ മേല്‍ സുപ്രീംകോടതി പില്‍ക്കാലത്ത് നടത്തിയ വ്യാഖ്യാനങ്ങള്‍ ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 'ന്യൂനപക്ഷപ്രീണന'മാണ് ഇന്ത്യന്‍ മതേതരത്വമെന്ന പരാതി ഇതുമൂലം സംജാതമായി. ഇമാമുമാര്‍ക്കും മുസലിയാര്‍മാക്കും ശമ്പളം നല്‍കാന്‍ സബ്‌സിഡി നല്‍കിയ സര്‍ക്കാര്‍ ഹിന്ദുക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കും ഗുരുദ്വാരയിലെ ഗ്രന്ഥികള്‍ക്കും അത് നിഷേധിച്ചു. വര്‍ഷംതോറും കോടിക്കണക്കിന് രൂപ (600 കോടി രൂപയെന്ന് ശ്രീരാമജന്മഭൂമി ന്യായാസനത്തിന്റെ (Shri Ram Janmabhoomi Nyasa) ആരോപണം) ചെലവ് വരുന്ന ഈ സബ്‌സിഡി നിശ്ചയിച്ചതും സുപ്രീംകോടതി തന്നെയായിരുന്നു. ദേശീയ പൗരാണികസ്മാരക സമ്പത്തില്‍ ഉള്‍പ്പെടാതിരുന്നിട്ടും ഡല്‍ഹിയിലെ ജുമാ മസ്ജിദിന് മാത്രം 70 ലക്ഷം രൂപയാണ് ഇന്ദിര ഗാന്ധിയുടേയും വി.പി. സിംഗിന്റേയും സര്‍ക്കാരുകള്‍ ചെലവിട്ടത്. ആര്‍ക്കിയോളജിക്കല്‍ വകുപ്പാകട്ടെ 1990-96 കാലഘട്ടത്തില്‍ ഒരു കോടി രൂപ ഇതേ മന്ദിരത്തിനായി മാറ്റിവെച്ചിരുന്നു. പല ഹിന്ദു അമ്പലങ്ങളിലും സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയപ്പോഴും ഹസ്രത്ത്ബല്‍, ഷരാര്‍ ഇ ഷെരീഫ് പള്ളികള്‍ (Hazratbal and Charar-e-Sharif) എക്കാലത്തും അത്തരം നിയന്ത്രണങ്ങള്‍ക്ക് അതീതമായി നിലകൊണ്ടു. മുഹമ്മദിന്റെ ജന്മദിനം ഇന്ത്യയില്‍ പൊതു അവധിയായി പ്രഖ്യാപിച്ചത് വി.പി.സിംഗായിരുന്നു. ഇസ്‌ളാമികരാജ്യങ്ങള്‍ പോലും സ്വന്തം പൗരന്‍മാര്‍ക്ക് ഇത്തരമൊരു ആനുകൂല്യം അനുവദിച്ചിട്ടില്ലെന്നതാണ് രസകരം. 

കേരളത്തിലാകട്ടെ, ശബരിമലയിലും ആറ്റുകാലിലും നികുതിപ്പണം നല്‍കി അവിടങ്ങളിലെ ഭൂരിപക്ഷ സമുദായങ്ങളുടെ ഉത്സവനടത്തിപ്പിനെ സര്‍ക്കാര്‍ സഹായിക്കുന്നു. ഭാവിയില്‍ മറ്റ് മതോത്സവങ്ങളോടും ഇതേ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥവുമാവുകയാണ്. ഇതൊക്കെയായിട്ടും പാര്‍ലമെന്റിന് മാറ്റി മറിക്കാനാവാത്ത ഭരണഘടനയുടെ ശക്തിസ്തൂപങ്ങളില്‍ ഒന്നായിട്ടാണ് 1973 ല്‍ (Kesavananda Bharati majority judgment ,1973) ഇനിയും നിര്‍വചിക്കപ്പെട്ടില്ലാത്ത ഇന്ത്യന്‍ സെക്കുലറസത്തെ സുപ്രീംകോടതി വാഴ്ത്തിപ്പാടിയത്. 1994 ല്‍ ബൊമ്മെ കേസിലെത്തുമ്പോള്‍ (S R Bommai v Union of India (1994)സെക്കുലറിസം ഇന്ത്യന്‍ ഭരണഘടയുടെ അടിസ്ഥാനഭാവമായി (“basic feature of our Constitution”) ഇതേ കോടതി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. 1994 ലെ ഭരണഘടനാ പരിഷ്‌ക്കാരസമിതി സെക്കുലര്‍ പദത്തിന്റെ നിര്‍വചിക്കുന്നതില്‍ നിന്ന് ഒളിച്ചോടിയത് രാഷ്ട്രത്തിന്റെയും ജുഡീഷ്യറിയുടേയും നിശ്ചയദാര്‍ഡ്യമില്ലായ്മ തന്നെയാണ് വെളിവാക്കിയത്. പകരം പരിഷ്‌ക്കരണ സമിതി തലവനായിരുന്ന ജസ്റ്റീസ് വെങ്കിടചെല്ലയ്യ (M N Venkatachaliah) ആ പദത്തിന്റെ ഇലാസ്തികതയെ കുറിച്ച് വാചാലനായി. 

എന്തൊക്കെ പറഞ്ഞാലും സെക്കുലറിസം ഒരിക്കലും 'ഭൂരിപക്ഷവിരുദ്ധ'മാകില്ലെന്ന് 1994 ല്‍ പി.റ്റി.ഐ ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രസ്താവിച്ചത്(‘secularism cannot mean anti-majority’) ഗോധ്‌റ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. 

മതേതരത്വത്തിന്റെ അര്‍ത്ഥം ചുരുക്കി പറഞ്ഞാല്‍ സ്റ്റേറ്റിന് മതമില്ല എന്നത് തന്നെയാണെന്ന് (“The concept of secularism, to put into anutshell, that the state will have no religion”(Balpatil Vs Union of India, 6scc, 690(2005) 2005 ല്‍ വീണ്ടും വ്യക്തമാക്കിയ സുപ്രീം കോടതി നിര്‍വചനം ഇല്ലാത്തതല്ല യഥാര്‍ത്ഥപ്രശ്‌നമെന്ന് നമ്മെ ബോധ്യപ്പെടുത്തി. കേരളത്തില്‍ മുഹമ്മദിന്റെ കേശം സംബന്ധിച്ച വിവാദത്തോടനുബന്ധിച്ച് മതത്തിന്റെ കാര്യത്തില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടന്നും മതം തങ്ങള്‍ക്ക് മാത്രം കൈകാര്യം ചെയ്യാനുള്ള അധികാരകേന്ദ്രമാണെന്നും കാന്തപുരം അബുബക്കര്‍ മുസലിയാര്‍ക്ക് പറയാന്‍ കഴിയുന്നിടത്തേക്ക് മതേതരത്തിന്റെ ഇന്ത്യന്‍ പതിപ്പ് എത്തിപ്പെട്ടിട്ടുണ്ട്. പ്രീണിപ്പിച്ച് മതത്തെ മെരുക്കാനാവില്ല. പ്രീണിപ്പിക്കുന്നതനുസരിച്ച് കൂടുതല്‍ പരിലാളനയ്ക്കായത് ശാഠ്യം പിടിക്കും. പ്രീണിപ്പിക്കുകയും പോഷിപ്പിക്കുയും ചെയ്യുന്ന ധര്‍മ്മം മാത്രമാണ് ജനാധിപത്യസര്‍ക്കാരിന് മതം കല്‍പ്പിക്കുന്നുള്ളു. രാഷ്ട്രത്തിന് മതകാര്യത്തില്‍ ഇടപെടാനാവില്ലെന്ന് ശഠിക്കുന്നവരും ഉപോല്‍ബലകമായി മതേതരഭരണഘടന തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. 

മതേതരത്വത്തിന്റെ മറവില്‍ ഇന്ത്യയില്‍ ഹിന്ദുമതത്തിന് അപ്രാമാദിത്വം കൈവരിക്കാനുള്ള വ്യഖ്യാനങ്ങളാണ് രാധാകൃഷ്ണനെപ്പോലുള്ളവര്‍ മുന്നോട്ടു വെച്ചതെങ്കിലും ഫലത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ അനുഭവമാണ് തങ്ങള്‍ക്കുണ്ടായതെന്നാണ് ഹിന്ദുക്കളുടെ പരാതി. പക്ഷെ ഹിന്ദുമതമല്ലാതെ മറ്റാരും ബാബ്‌റി മസ്ജിദും ഗുജറാത്തും സൃഷ്ടിക്കാന്‍ ഉദ്യമിച്ചിട്ടില്ലെന്നത് ഭരണഘടനയുടെ പ്രകടമായ ന്യൂനപക്ഷ ചായ് വിനെ സാധൂകരിക്കുന്നുവെന്ന് വാദിക്കുന്നവരുമുണ്ട്. ബാബ്‌റി മസ്ജിദ് കേസ് അന്വേഷിച്ച ലിബ്ര്‍ഹാന്‍ കമ്മീഷന്‍ (Liberhann Commission) മതവും രാഷ്ട്രീയവും സമ്പൂര്‍ണ്ണമായും വിഭജിതമാകണമെന്ന പരമ്പരാഗത നിര്‍ദ്ദേശം ഊന്നിപ്പറഞ്ഞ് സായൂജ്യമടഞ്ഞു. ജാതി അടിസ്ഥാനത്തില്‍ വോട്ടു പിടിക്കുന്നതും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതും നിയമം മൂലം നിരോധിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പില്‍ക്കാലത്ത് ആ വകുപ്പില്‍ സ്ഥാനം നഷ്ടപ്പെട്ടയാളാണ് മൂവാറ്റുപുഴ എം.പി ആയിരുന്ന ശ്രീ. പി.സി തോമസ്. സത്യത്തില്‍ ലിബ്ര്‍ഹാന്‍ പറഞ്ഞത് തന്നെയല്ലേ മതേതരത്വം സംബന്ധിച്ച് ലോകം അംഗീകരിച്ചിട്ടുള്ളതും?! 'സെക്കുലറായ' രാജ്യത്തെ വീണ്ടും സെക്കുലറാന്‍ തീരുമാനിക്കേണ്ട ഗതികേടാണ് നമുക്കുണ്ടായതെന്ന് സാരം. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ ഗതികേട് ഇനിയും തുടരും.

മതേതരത്വത്തെ 'മതപരത്വം' എന്ന് തിരുത്തി എഴുതാമെന്ന പൂതി ഭാരതത്തിലെ മതപ്രചാരകര്‍ ഇന്നും വെച്ചുപുലര്‍ത്തുന്നുണ്ട്. മതം ആനയെപ്പോലെ. സുഖിപ്പിക്കാന്‍ വലിയ ഭാവനയോ ബുദ്ധിയോ ആവശ്യമില്ല. കരിമ്പും വെള്ളവും കൊടുക്കുന്നവരാട് പെട്ടെന്ന് പ്രീതിപ്പെടും. എപ്പോഴുമത്  കൊടുത്തുകൊണ്ടിരിക്കണമെന്ന് മാത്രം. മദമിളകിയാല്‍, ചെറിയ പിഴവ് വന്നാല്‍ കൊടുക്കുന്നവനെ കൊമ്പില്‍ കൊരുക്കാനുള്ള സാധ്യതയും സമൃദ്ധം. നല്ലതാകട്ടെ ചീത്തയാകട്ടെ, ജനം കൂടുതല്‍ അഭിരമിക്കുന്ന ചിന്തയെ വാഴ്ത്തിപ്പാടി സ്വന്തം അവസരങ്ങളും സാധ്യതകളും ഭദ്രമാക്കുക എന്ന പ്രായോഗികബുദ്ധി മാത്രമേ ആധുനികകാലത്തും മതപ്രീണനവാദികള്‍ പ്രകടിപ്പിക്കുന്നുള്ളു. 


ഇക്കൂട്ടരുടെ മുന്‍ഗാമികള്‍ പണ്ട് ബ്രിട്ടീഷുകാരോട് ഇതേ വിധേയത്വം കാണിച്ച് നല്ല തോതില്‍ അറ്റാദായം ഉണ്ടാക്കിയിരുന്നു. 'ഭാരതഭാഗ്യവിധാതാ' എന്ന് ദേശീയകവി വാഴ്ത്തിയത് ബ്രിട്ടണിലെ ജോര്‍ജ്ജ് അഞ്ചാമനെ ആയിരുന്നുവെന്ന ആരോപണം പോലും പിറന്നത് ഇത്തരക്കാരുടെ തിക്കിത്തിരക്ക് കാരണമായിരുന്നു. യുക്തിവാദികളെക്കൂടി അതിശയിപ്പിക്കുന്ന ഒരിനം അതിയുക്തിയെന്നേ ഇതിനെ വിശേഷിപ്പിക്കാവൂ. സര്‍വതും മതത്തിന്റെ കയ്യില്‍, ആ കരങ്ങള്‍ എന്നെയും താങ്ങട്ടെ എന്നിവര്‍ സങ്കല്‍പ്പിച്ചു പോകുന്നു. മതത്തെ വാഴ്ത്തി മഹത്വം ഇരന്നുവാങ്ങാനുള്ള ഇത്തരം കുറുക്കുവഴി ദിക്കുകള്‍ കറുക്കുമ്പോള്‍ വിവസ്ത്രരായി അഴിഞ്ഞാടാനുള്ള ആസുരബോധത്തെയാണ് അടയാളപ്പെടുത്തുന്നത്.  
P.J.Antony in 'Nirmalyam

'നിര്‍മാല്യം'എന്ന മലയാള ചലച്ചിത്രത്തില്‍ (Starred by the Late PJ Antony) പരാജിതയായ ഭഗവതിയുടെ മുഖത്തേക്ക് ഭക്തന്‍ ആട്ടിത്തുപ്പുന്ന രംഗമുണ്ട്. ആ സിനിമയുടെ നിര്‍മ്മാണഘട്ടത്തില്‍ നിലവിലിരുന്ന നവോത്ഥാനപരതയുടെ സാക്ഷ്യപത്രം തന്നെയാണ് ആ ദൃശ്യം. ഉത്പത്തിഘട്ടത്തിലെ വംശീയവും ചരി്രതപരവും സാംസ്‌ക്കാരികവുമായ മൂല്യധാരസമുച്ചയമാണ് ഏതൊരു കലാസൃഷ്ടിയുടേയും പേറെടുക്കുന്നതെന്ന് വിഭാവനം ചെയ്യാന്‍ ഫ്രഞ്ച് വിമര്‍ശകനായ ടെയ്‌ന്റെ വിമര്‍ശനപ്രതിഭയൊന്നും ആവശ്യമില്ല. ഇന്ന് കേരളം 'നിര്‍മാല്യത്തിന്' തയ്യാറല്ലെങ്കില്‍ അതിനെ പിന്തുണച്ച സാമൂഹിക-സാംസ്‌ക്കാരിക ഘടകങ്ങള്‍ അപ്രത്യക്ഷമായെന്ന് തീര്‍ച്ചയാക്കാം. എക്കാലത്തും മതഭക്തന്‍ മതദൈവത്തോട് പരിഭവിക്കാറുണ്ട്. കയര്‍ക്കുന്നതും മാപ്പിരക്കുന്നതും സാധാരണം. അന്നുമിന്നും ഇതൊക്ക തന്നെയാണ് മതഭക്തിയുടെ അടിസ്ഥാന സിലബസ്സ്. സമൂഹം എല്ലാത്തരം ജീര്‍ണ്ണതകള്‍ക്കും വര്‍ദ്ധിതമായി അടിപ്പെടുന്നുവെന്ന ആവലാതി ഉയരുന്ന ഈ മതനവോത്ഥാന കാലത്ത് ഈയൊരു കാര്യത്തില്‍ മാത്രം മതഭക്തന് സ്‌തോഭജനകമായ തോതില്‍ ആത്മനിയന്ത്രണബോധം കൈവന്നുവെങ്കില്‍ അതിന് കാരണം 'മതഭയ'മല്ലാതെ മറ്റൊന്നുമല്ല. ഭക്തന്‍ വിഗ്രഹത്തില്‍ തുപ്പി കാണാന്‍ മതേതരവാദി തപസ്സിരിക്കില്ല. ഭക്തന്‍ ദേവിയുടെ ആര്‍ത്തവരക്തം പുരണ്ട ചേലയ്ക്കായി കടിപിടി കൂടുന്നത് കണ്ട് ആനന്ദിക്കണമെന്ന ദുര്‍വാശിയും അവനില്ല. ആട്ടിതുപ്പുന്നതും മുത്തി കറുപ്പിക്കുന്നതും മതഭക്തന്റെ സ്വാതന്ത്ര്യത്തില്‍ പെട്ടത്. എന്നാല്‍ ഭക്തന് 'ഭക്തിസ്വാതന്ത്ര്യം' പോലുമില്ലാത്ത കാലത്തിനെതിരെയുള്ള കലഹം അടയാളപ്പെടുത്താനാണ് മതേതരവാദി ഉദ്യമിക്കുന്നത്. ഇന്ന് മതഭക്തന് ദൈവത്തോട് കലഹിക്കാനുള്ള ഇച്ഛ അസ്തമിച്ചിട്ടുണ്ടാവുമെന്ന് സങ്കല്‍പ്പിക്കുന്നവരുണ്ടാകാം. മലബന്ധം ഒരു സൗകര്യമാണെന്ന് പ്രചരിപ്പിക്കുന്നവരും ഉപയോഗിക്കുന്നത് സമാനമായ വിശകലനബുദ്ധിയാണ്.

മതാനുഷ്ഠാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേണ്ടി നികുതി പിരിക്കരുതെന്ന ഭരണഘടനാശാസനം(ആര്‍ട്ടിക്കിള്‍ 27) മതേതരത്വം എഴുതിച്ചേര്‍ക്കുന്നതിനും മുമ്പുള്ളതാണ്. ഭരണകൂടം ഈ നിയമം ആസൂത്രിതമായി ലംഘിക്കുന്നത് നികുതി പിരിച്ച ശേഷം അത് മതകാര്യങ്ങള്‍ക്കായി വക മാറ്റി ചെലവിട്ടുകൊണ്ടാണ്. 1925 ലെ സിക്ക് ഗുരുദ്വാരാ ആക്റ്റ് (Sikh Gurdwara Act) നിലവില്‍ വന്നശേഷം അകാലി രാഷ്ട്രീയത്തിന്റെ നിയാമകശക്തിയായ ഗുരുദ്വാര പ്രബന്ധക് കമ്മറ്റിയുടെ Shiromani Gurdwara Parbandhak Committe) ഭരണസമിതിയെ തെരഞ്ഞെടുക്കാനായും മറ്റും ദശലക്ഷക്കണിക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. 12 കോടി രൂപയാണത്രെ കേരളസര്‍ക്കാര്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് നല്‍കിയത്;അതും പൊങ്കാലയുടെ അവസാന ദിനങ്ങളില്‍. സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളുമാണ് പൊങ്കാലപരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതെന്നാണ് നോട്ടീസ് വായിച്ചാല്‍ മനസ്സിലാവുക. കൂടാതെ കോടികള്‍ കവിയുന്ന അമ്പലത്തിലെ വരുമാനം വേറെയും. ഇതിനും പുറമെയാണ് ഈ 12 കോടിയെന്ന് പറയുമ്പോള്‍ മതപ്രീണനവാദികള്‍ പോലും അമ്പരക്കും. 12 കോടി ചെലവിട്ടാല്‍ വിളപ്പില്‍ശാല പ്രശ്‌നം ഒരളവു വരെ പരിഹരിക്കാമെന്ന് ഓര്‍ക്കുക. 

വൈദ്യുതിക്ഷാമം മൂലം നരകിച്ചാലും ജലവൈദ്യുതി പദ്ധതിക്ക് ഒരിഞ്ച് വനം പോലും വിട്ടുകൊടുക്കാത്ത മതേതരസര്‍ക്കാര്‍ നൂറ് കണക്കിന് ഏക്കര്‍ വനഭൂമി ശബരിമല തീര്‍ത്ഥാടനത്തിന് തീറെഴുതുമ്പോള്‍ പരിസ്ഥിതിവാദികള്‍ പോലും മൗനം ഭജിക്കുന്നു. മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള ഏതൊരു പൗരനുമുള്ള അവകാശം പൊതുക്രമസമാധാനം, പൊതുധാര്‍മ്മികത, പൊതു ആരോഗ്യം എന്നിവയ്ക്ക് വിധേയമായിരിക്കണമെന്ന് (‘Subject to public order, morality and health’) നിഷ്‌ക്കര്‍ഷിക്കുന്ന ഭരണഘടനാശാസനം (ആര്‍ട്ടിക്കിള്‍ 25) നാം ചെറിയ ക്‌ളാസ്സുകളില്‍ പഠിക്കുന്നതാണ്. സഞ്ചാരസ്വാതന്ത്ര്യം മുടക്കി പാതകള്‍ക്ക് കേടുവരുത്തുന്ന രീതിയില്‍ അടുപ്പ് കൂട്ടി തീ കത്തിച്ച് നിര്‍വഹിക്കുന്ന പൊങ്കാല വ്യവസ്യായത്തിന് നിയമപരിരക്ഷയില്ലെന്ന് പകല്‍പോലെ വ്യക്തമാണ്. മതത്തിനെതിരെയുള്ള ചെറിയ കുറ്റങ്ങള്‍ക്കെതിരെപോലും വന്യമായി പ്രതികരിക്കുന്ന സര്‍ക്കാരുകള്‍ മതം നിയമം ലംഘിക്കുമ്പോള്‍ നാക്ക് വിഴുങ്ങി മിടുക്ക് കാട്ടുന്നു. ആംബുലന്‍സ് തടഞ്ഞിട്ടും പൊങ്കാലയിടണമെന്ന മതാസക്തിയെ രണ്ടു ദിവസം പൊതുഅവധി പ്രഖ്യാപിച്ച് പ്രതിരോധിക്കുന്നത് തികഞ്ഞ ഭാവനയില്ലായ്മ തന്നെ. നിയമം ലംഘിച്ച് നഗരം കയ്യേറി നഗരവീഥി അടുക്കളയാക്കാന്‍ മതമൊഴികെ മറ്റാര്‍ക്കും അനുവാദമില്ലെന്നോര്‍ക്കുക. കേസ് രജിസ്റ്റര്‍ ചെയ്യുകയല്ലാതെ മറ്റ് പോംവഴിയൊന്നും പോലീസിനില്ലായിരുന്നു. പൊതുനിരത്ത് കയ്യേറിയതിന്റെ പേരില്‍ സമാനമായ നൂറ് കണക്കിന് എഫ്.ഐ.ആറുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളപ്പോലീസ് കോടതികളില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ശരി ചെയ്ത ഉദ്യോഗസ്ഥനെ ശിക്ഷിച്ച് സര്‍ക്കാര്‍ മതഭയം പ്രദര്‍ശിപ്പിച്ചതു കൊണ്ട് മാത്രം ഒന്നും പരിഹരിക്കപ്പെടുന്നില്ല. മതം എല്ലാ നിയമത്തിനും അതീതമാണോ? ഒരു പക്ഷെ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും മാത്രമേ ഇതിലും ശോചനീയമായ അവസ്ഥയുള്ളു. നഗരം മുഴുവന്‍ പുക മൂടി, ടണ്‍ക്കണക്കിന് ഖരമാലിന്യങ്ങള്‍ ബാക്കിയാക്കുന്ന ഈ 'ആത്മസമര്‍പ്പണ'ത്തെ നിയന്ത്രിക്കുന്നതില്‍ (regulate) നിന്നും മതേതര സര്‍ക്കാര്‍ ഒളിച്ചോടിയപ്പോള്‍ വെട്ടേറ്റ് വീണത് സത്യത്തില്‍ രാജ്യത്തെ മതേതര ഭരണഘടന തന്നെയാണ്. 

'പുഷ്പിക്കാത്ത സസ്യ'മെന്നോ 'രതിരഹിത വിവാഹമെന്നോ'(sexless marriage) ഇന്ത്യന്‍ മതേതരത്വത്തെ വിശേഷിപ്പിച്ചുകൊള്ളു. പക്ഷെ അപ്പോഴും അത് ഈ രാഷ്ട്രത്തിന്റ അതിജീവനത്തിന്റെ സൂത്രവാക്യം മാത്രമല്ല ഭാവിയുടെ പ്രതീക്ഷ കൂടിയാണെന്നത് മറക്കാന്‍ പാടില്ല. മതപ്രീണനലഹരിയില്‍ മതേതരത്വത്തെ കുഴിച്ച് മൂടാന്‍ വെമ്പുന്നവര്‍ ഭാവിതലമുറയ്ക്ക് വേണ്ടി താലിബാന്‍കോട്ടകള്‍ നിര്‍മ്മിക്കുകയാണ്. രാജ്യത്തെ മതവല്‍ക്കരിക്കാന്‍ പ്രയാസമില്ല, പക്ഷെ പേസ്റ്റ് ട്യൂബിലേക്ക് തിരികെ കയറ്റാന്‍ പ്രയാസമായിരിക്കുമെന്ന് ലോകമെമ്പാടും തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യമാണ്. പാകിസ്ഥാനികള്‍ക്ക് മതേതരത്വം അലര്‍ജിയാണെങ്കില്‍ ഇന്ത്യന്‍ മുസ്‌ളീമിനത് ആപ്ത്യവാക്യമാകുന്നതിന്റെ കാരണം അന്വേഷിക്കേണ്ടതുണ്ട്. കഴിക്കുന്ന ആഹാരവും ധരിക്കുന്ന വസ്ത്രവും പഠിക്കുന്ന പുസ്തകവും അതിരൂക്ഷമായ മതപ്രസരണത്തിന് വിധേയമാകുമ്പോള്‍ ഇന്ത്യന്‍ മതേതരത്വം തികഞ്ഞ ആഭിചാരമായി പരിണമിക്കുകയാണ്. മതേതരത്വം മാനവികമാണെന്നും കുത്തഴിഞ്ഞ മതേതതരത്വം മതഭരണത്തേക്കാള്‍ മോശമായിരിക്കുമെന്നും തിരിച്ചറിയേണ്ടതുണ്ട്;മതേതരത്വത്തിലെ വികല പരീക്ഷണങ്ങള്‍ രാഷ്ട്രശരീരത്തിന് സമ്മാനിക്കുന്ന മുറിവുകള്‍ ഒരിക്കലും പൊറുക്കില്ലെന്നും.***

(*Article is published in Pachakkuthira Magazine dt March, 2012)