ശാസ്ത്രം വെളിച്ചമാകുന്നു

Sunday 17 February 2013

61. നക്ഷത്രപ്രസവങ്ങള്‍

Nalappattu Narayana Menon
''2013 ല്‍ കേരളത്തില്‍ മഴ പെയ്യും''എന്ന് ഒരാള്‍ പറഞ്ഞാല്‍ വിജയസാധ്യത ഏതാണ്ട് 100%. പക്ഷെ അതൊരു പ്രവചനമാണോ എന്നു നാം തിരിച്ച് ചോദിക്കും. ''2013 ജൂണില്‍ കേരളത്തില്‍ മഴ പെയ്യും''എന്ന് പറഞ്ഞാലും വിജയസാധ്യത കനത്തതാണ്. എന്നാല്‍ ''2013 ജൂണ്‍ ആദ്യപകുതിയില്‍ കൊല്ലം ജില്ലയില്‍ മഴ പെയ്യും''എന്ന് പറഞ്ഞാല്‍ സാധ്യത മങ്ങിത്തുടങ്ങുന്നു. ''2013 ജൂണ്‍ ആദ്യവാരം കൊല്ലം താലൂക്കില്‍ മഴ പെയ്യും''എന്നു പറഞ്ഞാല്‍ സംഗതി മുറുകി. ''2013 ജൂണ്‍ ഒന്നാം തീയതി കൊല്ലം മുനിസിപ്പാലിറ്റി മേഖലയില്‍ മഴ പെയ്യും''എന്നായാല്‍ സാധ്യത തീരെ മങ്ങുകയാണ്. '''2013 ജൂണ്‍ ഒന്നാം തീയതി രാവിലെ ഒമ്പത് മണിക്ക് കൊല്ലം ടൗണില്‍ മഴ പെയ്യും''എന്ന് പ്രഖ്യാപിച്ചാല്‍ അതൊരു ഭേദപ്പെട്ട പ്രവചനമാണ്. പക്ഷെ നടക്കാനുള്ള സാധ്യത തീരെക്കുറവും. അടുത്തകാലത്തായി ജൂണില്‍ മഴ പിണങ്ങിനില്‍ക്കുന്നതിനാല്‍ പ്രത്യേകിച്ചും. പ്രവചനം കൃത്യമാകുന്തോറും സാധ്യത കുറഞ്ഞുവരുമെന്ന ജ്യോതിഷനിയമം തന്നെയാണ് ഇവിടെയും പ്രകടമാകുന്നത്. ദിവസവും സമയവും സ്ഥാനവും കൃത്യമായി പറഞ്ഞതാണ് പ്രവചനാര്‍ത്ഥിയെ കുടുക്കിലാക്കുന്നത്.

പക്ഷെ ഭേദപ്പെട്ടതെങ്കിലും ലക്ഷണമൊത്ത പ്രവചനമായി അപ്പോഴുമതിനെ കാണാനാവില്ല. കാരണം ജൂണില്‍ മഴ പെയ്യുക, ജൂണ്‍ ഒന്നിന് രാവിലെ സ്‌ക്കൂള്‍ തുറക്കുന്ന ദിവസം തന്നെ മഴയുണ്ടാകുക എന്നതൊക്കെ മുമ്പ് നിരവധി വര്‍ഷങ്ങളില്‍ സംഭവിച്ച കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ പശ്ചാത്തല സാധൂകരണങ്ങളും മുന്‍ അനുഭവങ്ങളുടേയും വെളിച്ചത്തില്‍ രൂപംകൊണ്ട ഒരു നിഗമനം മാത്രമാണത്. മഴ പെയ്യുമോ ഇല്ലയോ എന്ന് കൃത്യമായി പറയാന്‍ കാലവസ്ഥാ നിരീക്ഷകര്‍ ചിലപ്പോഴൊക്കെ പരാജയപ്പെടാറുണ്ട്. പലവിധ ഡേറ്റകള്‍ വിശകലനം ചെയ്താണ് അവര്‍ പ്രവചനം നടത്തുക. അയാള്‍ ഉപകരണങ്ങളുടെ സഹായത്തോടെ മനുഷ്യസഹജമായി ഗണിക്കുകയാണ്. അത് തന്നെയാണ് ജ്യോതിഷിയും ചെയ്യുന്നതെങ്കില്‍ അയാള്‍ ഗ്രഹങ്ങളെയും നക്ഷത്രങ്ങളേയും വെച്ച് നടത്തുന്നത് ദിവ്യശേഷിയുടെ സഹായത്തോടെയല്ല മറിച്ച് തട്ടിപ്പ് തന്നെയാണ്. തനിക്കില്ലാത്ത ശേഷിയും ജ്ഞാനവും ഉണ്ടെന്നാണ് അയാള്‍ അവകാശപ്പെടുന്നത്.

ഇനി, കേരളത്തിലെ ഒരു സൂപ്പര്‍ ജ്യോതിഷിയായി അറിയപ്പെടുന്ന ദിവഗംതനായ ശ്രീമാന്‍ ശൂലപാണിവാര്യരെ കുറിച്ച്. 1117 ചിങ്ങമാസം ഒന്നാം തീയതിയാണ്(ഏതാണ്ട് 71 വര്‍ഷങ്ങള്‍ക്ക് മുമ്പ്) താന്‍ ആദ്യമായി നാലപ്പാട്ട് കുടുംബത്തിലേക്ക് കവി ഇടശ്ശേരിയുമൊത്ത് പോകുന്നതെന്ന് വാര്യര്‍ കൃത്യമായി ഓര്‍ക്കുന്നു. നാലപ്പാട്ട് നാരായണമേനോനൊപ്പം(1888-1954) കൂടിയാണ് താന്‍ പ്രാഗത്ഭ്യം നേടിയതെന്ന് പറയുന്ന വാര്യര്‍ ആ കുടുംബത്തെ കുറിച്ച് നിരവധി വിജയകരമായ പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ടത്രെ. ആദ്യം ചെന്ന ദിവസം തന്നെ രാത്രിയത്താഴത്തിന് ശേഷം അവിടയിരുന്ന ''പത്തായത്തിനുള്ളില്‍ എന്ത്?'' എന്ന് നാലപ്പാടന്‍ ചോദിച്ചപ്പോള്‍ ശരിയുത്തരം അപ്പോഴത്തെ സമയം ഗണിച്ച് പറഞ്ഞിവെന്നാണ് വാര്യരുടെ അവകാശവാദം. പില്‍ക്കാലത്ത് ശ്രീമതി സുവര്‍ണ്ണാ നാലപ്പാടിന്റെ പ്രസവം മേടമാസം 21 രാവിലെ 10 നും 12 നും ഇടയ്ക്കായിരിക്കുമെന്ന് താന്‍ പ്രവചിച്ചെന്നും സുവര്‍ണ്ണ 11.55 തന്നെ പിറന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്. ഈ പ്രവചനവിജയം ശ്രീമതി സുവര്‍ണ്ണയുള്‍പ്പെടെയുള്ള പലരേയും കടുത്ത ജ്യോതിഷവിശ്വാസികളായി മാറ്റിയെന്നും പറയപ്പെടുന്നു. ഈ സംഭവത്തെ കുറിച്ച് പലപ്പോഴും പലയിടത്തും ശ്രീ. വാര്യര്‍ വാചാലമായിട്ടുണ്ട്:

''ഭര്‍ത്തൃമതിയായ സ്ത്രീയുടെ ജാതകത്തിലൂടെ ഗര്‍ഭാര്‍ത്തവനക്ഷത്രം, ഗര്‍ഭധാനക്ഷത്രം, പ്രസവനക്ഷത്രം, പ്രസവലഗ്നം എന്നിവയുണ്ട്. ഇതില്‍നിന്നും കുട്ടിയെപ്പറ്റി അറിയാം. ഇത് അമ്മയുടെ ജാതകത്തില്‍ നിന്നറിയാന്‍ ഒരു കണക്കുകൂട്ടുണ്ട്. അതുവെച്ച് മേടം 21 ന് പ്രസവിക്കുമെന്ന് ഞാന്‍ പറഞ്ഞു. ഇടവമാസം പ്രസവിച്ച അമ്മ മേടമാസം പ്രസവിക്കുമെന്നാണ് പറയുന്നത്. പത്ത് മാസമേ വരൂ. മേടം 21 ന് മുമ്പേ എന്ന് പറഞ്ഞാല്‍ പോരെ വാര്യരെ എന്നായി നാലപ്പാടന്‍ . അതുപോര മേടം 21 ന് പകല്‍ എന്നായി ഞാന്‍ . കുറച്ചൂകൂടെ ശരിയായിക്കോട്ടെ എന്നുപറഞ്ഞിട്ട് പറഞ്ഞു: അന്ന് പത്തിനും പന്ത്രണ്ടിനും ഇടയ്ക്ക് പ്രസവിക്കും.
നാലപ്പാടന്‍ : ഇല്ലെങ്കില്‍?
ഇത് വികസിപ്പിച്ചെടുത്താല്‍ ഗര്‍ഭസ്ഥശിശുവിന്റെ ജാതകമെഴുതാം. അത് ചെയ്യാം.
അപ്പോള്‍ 21-ാം തീയതി ഊണ് കഴിഞ്ഞാല്‍ എന്റെ ആദ്യത്തെ പണി വാര്യര്‍ക്ക് കത്തെഴുതുകയായിരിക്കും അല്ലേ?
അതെ എന്ന് ഞാന്‍ . ജ്യോതിഷത്തിന്റെ മഹത്വം കൊണ്ടാവാം 11.55 ന് അവര്‍ പ്രസവിച്ചു.''
(ഒരു ജ്യോത്സ്യന്റെ അനുഭവങ്ങള്‍ : ഫലശ്രുതി/മലയാളമനോരമ-വിഷുക്കണി, 2004 തയ്യാറാക്കിയത് ശ്രീ.കെ.മോഹന്‍ലാല്‍ )

പ്രിയ സുഹൃത്ത് ഡോ.മനോജ് കോമത്താണ് 2004 ലെ ഈ അഭിമുഖം അയച്ചുതന്നത്. നോക്കൂ, കണ്ണടിച്ച് പോകുന്ന പ്രവചനം! ഇതിന് സാക്ഷ്യം വഹിക്കുന്നവര്‍ തലമുറകളോളം ഈയൊരൊറ്റ അച്ചട്ട് പ്രവചനത്തില്‍ മുങ്ങി ജ്യോതിഷതമസ്സിലാണ്ട് പോകും. ഇതിന്റെ അടുത്തെങ്ങും വരാത്ത കാര്യങ്ങള്‍ ആലോചിച്ച് ശരിയാക്കിയെടുത്ത് ജ്യോതിഷിയുടെ തിണ്ണനിരങ്ങുന്നവരാണ് വിശ്വാസികളില്‍ ഭൂരിപക്ഷവും. എന്തുപറഞ്ഞാലും ബോധ്യപ്പെടാത്ത മാനസികാവസ്ഥയായിരിക്കും അവര്‍ക്കുണ്ടാവുക. ഈ അഭിമുഖത്തില്‍ ശരിക്കും വാര്യര്‍ മാത്രമേ സംസാരിക്കുന്നുള്ളു. മറുചോദ്യമോ വിശദീകരണമോ ഇല്ല. തന്റെ കേമത്തരത്തെക്കുറിച്ചും ജ്യോതിഷത്തിന്റെ മഹത്വത്തെക്കുറിച്ചുമാണ് അദ്ദേഹത്തിന് പറയാനുള്ളത്.

''ജ്യോതിഷം ഒരു ശാസ്ത്രവും ജ്യോതിഷി ഒരു കള്ളനും, എന്താ വാര്യരുടെ അഭിപ്രായം?'' എന്ന് ആദ്യം കണ്ട വേളയില്‍ നാലപ്പാടന്‍ വാര്യരോട് ചോദിച്ചുവത്രെ. ''കളവ് പറഞ്ഞേ തീരൂ എന്ന് ശാഠ്യം പിടിക്കുന്ന ചില ആളുകളുണ്ട്. അവരുടെ മുന്നില്‍ വിശന്ന് വയറുമായി നില്‍ക്കുന്ന ജ്യോതിഷി കുറച്ച് കളവ് പറഞ്ഞാലെന്താ?'' എന്നായിരുന്നു വാര്യരുടെ മറുപടി. ഈ റിപ്പോര്‍ട്ടിന്റെ വേറൊരുഭാഗത്ത് വാര്യര്‍ ഇങ്ങനെയും പറയുന്നു: ''ആണ് എന്നോ അല്ല എന്നോ അല്ലാതെ ആകാം എന്നൊരു വാക്ക് ഞാന്‍ ഉപയോഗിക്കാറില്ല.തെറ്റാത്ത സംഭവങ്ങളില്ല എന്നല്ല അര്‍ത്ഥം.''

ചതുരനായ വാര്യരുടെ മറ്റൊരു പ്രസ്താവം കൂടി കേട്ടുകൊള്ളുക: ''നിങ്ങള്‍ക്ക് കിണറ്റില്‍ വീഴാന്‍ വിധിയുണ്ടെന്ന് കരുതുക, ഏത് കിണറ്റില്‍ എപ്പോള്‍ വീഴുമെന്ന് ചോദിക്കും. പറഞ്ഞുകൊടുക്കണം. ആ സമയമാകുമ്പോഴേക്കും കിണര്‍ തട്ടിത്തൂര്‍ത്തിട്ടിട്ട് അതിന്റെ മീതെക്കൂടി നടന്നുപോകാനാണ്.''

നാലപ്പാടന്‍ ''ജ്യോതിഷി കള്ളനാണ്'' എന്ന് പറയുന്നത് അദ്ദേഹത്തിന് ജ്യോതിഷക്കാരന്റെ സൂത്രപ്പണി മനസ്സിലായാതുകൊണ്ടാണ് എന്നു ധരിക്കരുത്. ജ്യോതിഷിക്ക് ജ്യോതിഷത്തെ കൊണ്ട് നേട്ടമുണ്ട്, പക്ഷെ ജ്യോതിഷത്തിന് ജ്യോതിഷിയെകൊണ്ട് നേട്ടമില്ല, ആ നിലയ്ക്ക് ജ്യോതിഷി ജ്യോതിഷത്തെ ചൂഷണംചെയ്യുന്ന കള്ളനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതായത് കുറെക്കൂടി ഫലഭാഗവിശേഷം കൂട്ടിച്ചേര്‍ത്ത് ജ്യോതിഷത്തെ കൊഴുപ്പിക്കാന്‍ ജ്യോതിഷികള്‍ ഉത്സാഹിക്കണം. ഇംഗര്‍സോളിനെ വായിച്ച് അവിശ്വാസിയായി തീരുകയും പിന്നീട് വിവേകാന്ദനിലൂടെ ആസ്തിക്യവാദിയാവുകയും ചെയ്ത ഈ പണ്ഡിതശ്രേഷ്ഠന്‍ ജീവിതത്തിലുടനീളം വൈകാരികമായും ബൗദ്ധികമായും ആടിയുലഞ്ഞ വ്യക്തിയാണ്. ജീവിതത്തില്‍ താങ്ങേണ്ടിവന്ന കടുത്ത യാതനകള്‍ വികാരജീവിയായ അദ്ദേഹത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അദ്ദേഹം ഒരിക്കല്‍ നാടുവിടുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പ്രേയസി മരിച്ചപ്പോള്‍ നാലപ്പാടന്‍ എഴുതിയ 'കണ്ണുനീര്‍ത്തുള്ളി' എന്ന വിലാപകാവ്യം ആ ജനുസ്സില്‍ മലയാളത്തിലെ ഒരു ക്‌ളാസ്സിക്കാണ്. വിഗ്രഹാരാധനയെ എതിര്‍ത്ത അദ്ദേഹത്തിന് ജ്യോതിഷത്തിലും വിധിയിലും വിശ്വാസമുണ്ടായിരുന്നു. ശൂലപാണി വാര്യര്‍ നാലപ്പാടന്റെ സഹചാരിയായി കുറെക്കൊല്ലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

സുവര്‍ണ്ണ നാലാപ്പാടിന്റെ ജനനസമയം കൃത്യമായി പറയാന്‍ ശൂലപാണി വാര്യര്‍ക്ക് സാധിച്ചുവെങ്കില്‍ അതിന് അദ്ദേഹത്തെ സഹായിക്കുന്ന ഒരു ഗണിതക്രിയയോ അത്ഭുതസിദ്ധിയോ ഉണ്ടാകണം. അത് സുവര്‍ണ്ണയുടെ കാര്യത്തില്‍ മാത്രം പ്രയോഗസാധുത ഉള്ളതാവില്ല. അങ്ങനെയെങ്കില്‍ ജനനസമയം കൃത്യമായി പ്രവചിച്ച ആയിരക്കണക്കിന് സംഭവങ്ങള്‍ വാര്യരുടെ ജീവിതത്തിലുണ്ടാകണം. അല്ലെങ്കില്‍ ഇത് വെറും പൊട്ടക്കണ്ണന്റെ മാവേലെറി മാത്രം. അതല്ലെങ്കില്‍ വാര്യര്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ വെച്ച് പുതിയതായി ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ജനനസമയം കൃത്യമായി പ്രവചിക്കാന്‍ ഇന്നത്തെ ജോത്സ്യന്‍മാര്‍ക്കും കഴിയണം. ഒരൊറ്റ ജ്യോതിഷിയും ഈ വെല്ലുവിളി ഏറ്റെടുക്കില്ലെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ശ്രീ. വാര്യര്‍ക്ക് മാത്രം പ്രയോഗിക്കാവുന്ന ഗാണ്ഡീവമൊന്നുമല്ല ജ്യോതിഷമെന്ന് ആരും സമ്മതിക്കും. അങ്ങനെയാണെങ്കില്‍ വേറെയാരും ആ പണിയെടുത്തിട്ട് കാര്യമില്ല. അപ്പോള്‍ ആ നിര്‍ദ്ദിഷ്ട ഗണനക്രിയ പഠിച്ചാല്‍ അവിശ്വാസിക്ക് പോലും വിജയമുണ്ടാകണം. ഇനി അവിശ്വാസിക്ക് സാധിച്ചില്ലെങ്കിലും ഒരു വിശ്വാസിക്കെങ്കിലും സാധിക്കണം. കുറഞ്ഞപക്ഷം ശ്രീ വാര്യര്‍ക്കെങ്കിലും സ്ഥിരമായി ഈ പ്രവചനവിജയം ആവര്‍ത്തിക്കാനാവണം. എന്തെന്നാല്‍ അതൊരു 'ശാസ്ത്ര'മാണെന്നാണല്ലോ ജ്യോതിഷികളുടെ അവകാശവാദം. ഒരിക്കല്‍ മാത്രമായോ ഓര്‍ക്കാപ്പുറത്തോ സംഭവിക്കുന്ന വിജയങ്ങള്‍ക്ക്(one off event) ആധികാരിക കല്‍പ്പിക്കാനാവില്ല. എല്ലായിടത്തും(Universality) എല്ലായ്‌പ്പോഴും എല്ലാവരുടേയും കാര്യത്തില്‍ ഈ വിജയം ആവര്‍ത്തിക്കാന്‍ (Repeatability) കഴിയില്ലെങ്കില്‍ അവിടെ യാതൊന്നും തെളിയിക്കപ്പെടുന്നില്ല. അത്തരം പ്രവചനങ്ങള്‍ക്ക് അസത്യവല്‍ക്കരണക്ഷമതയും(Falsifiability) ഉണ്ടാവണം. മനുഷ്യസഹജമായ പിഴവുകള്‍ മൂലമെന്ന് വ്യാഖ്യാനിച്ച് കുറെയേറെ പരാജയങ്ങള്‍ തള്ളിക്കളയാം. പക്ഷെ അപ്പോഴും ഭൂരിഭാഗം പ്രവചനങ്ങളും വിജയിച്ചിരിക്കണം. എന്തായാലും ശ്രീ. വാര്യര്‍ക്ക് അത്തരത്തിലൊന്നും പറയാനില്ല.

നാലപ്പാട്ട് അമ്മിണിയമ്മയുടെയുടേയും കെ.ജി കരുണകരമേനോന്റെയും വിവാഹം വൈകിയായാണ് നടന്നത്. ഇവരുടെ മൂത്തകുട്ടിയുടെ ജാതകം എഴുതിയത് താനാണെന്ന് ശ്രീ.വാര്യര്‍ പറയുന്നുണ്ട്. മൂത്തകുട്ടിയുടെ ജാതകം കൊണ്ടുചെന്നപ്പോള്‍ കുട്ടിയുടെ ''സഹോദരഭാവം എങ്ങനെ?''എന്ന് നാലപ്പാടാന്‍ ചോദിച്ചുവത്രെ. തരക്കേടില്ല എന്നായിരുന്ന വാര്യരുടെ മറുപടി. എത്രാം മാസം ഗര്‍ഭം എന്നുചോദിച്ചപ്പോള്‍ ആറ്,ഏഴ് എന്ന് താന്‍ മറുപടി പറഞ്ഞുവെന്നും അപ്പോള്‍ തെറ്റിപ്പോയെന്ന് നാലപ്പാടന്‍ വെറുതെ പറയുകയും പ്രായശ്ചിത്തമായി കുട്ടിയുടെ ജനനദിനം പ്രവചിക്കുവാന്‍ ആവശ്യപ്പെട്ടുമെന്നാണ് വാര്യര്‍ പറയുന്നത്. ഈ ഗര്‍ഭസ്ഥശിശുവിന്റെ ജനനമാണ് വാര്യര്‍ കൃത്യമായി പ്രവചിച്ചത്. ജനനം മാത്രമല്ല ഗര്‍ഭംപോലും താന്‍ പ്രവചിച്ചുവെന്ന മട്ടിലാണ് വാര്യര്‍ മുന്നോട്ടുപോകുന്നത്. സാധാരണഗതിയില്‍ ഗര്‍ഭം സ്ഥിരീകരിച്ച ശേഷമേ ജ്യോതിഷികള്‍ കുട്ടിയുടെ ലിംഗം കൂടി പ്രവചിക്കാറുള്ളു.

വൈകി നടന്ന വിവാഹത്തില്‍ രണ്ടാമത്തെ കുട്ടി വൈകില്ലെന്ന സാമാന്യധാരണയുടെ അടിസ്ഥാനത്തിലാവാം 6-7 മാസം ഗര്‍ഭം എന്നു പറഞ്ഞതാണെന്ന് കരുതാം. എന്തായാലും മകള്‍ക്ക് ഗര്‍ഭം ഉണ്ടെന്ന് നാലപ്പാടന്റെ ചോദ്യത്തില്‍ തന്നെ വ്യക്തമാണ്. പക്ഷെ ഏതൊരാളെപ്പോലെയും അതിന്റെ പ്രായം ഊഹിച്ച് പറയാനേ വാര്യര്‍ക്കും സാധിക്കുന്നുള്ളു. ആറ്-ഏഴു മാസം എന്നു പറയുമ്പോള്‍ 60 ദിവസത്തെ അനിശ്ചിതത്വമുണ്ട്. കൗതുകകരമായ കാര്യമെന്തെന്നാല്‍ ഗര്‍ഭത്തിന്റെ കാര്യത്തില്‍ നിശ്ചയമില്ലാത്ത വാര്യര്‍ പ്രസവസമയം കൃത്യമായി പറയുന്നവെന്നതാണ്. അതിലേക്ക് താന്‍ എത്തിച്ചേര്‍ന്നത് ഗര്‍ഭാര്‍ത്തവനക്ഷത്രം, ഗര്‍ഭധാനനക്ഷത്രം എന്നിവയൊക്കെ പരിശോധിച്ച് ഗണിച്ചാണെന്നും പറയുന്നു. പക്ഷെ അപ്പോഴും ഗര്‍ഭത്തെ കുറിച്ച് നിശ്ചയം 6-7 മാസം എന്നു മാത്രം! കൃത്യമായ കണക്കില്‍നിന്നല്ലേ കൃത്യമായ ഫലം ലഭിക്കാവൂ. ജ്യോതിഷത്തില്‍ ഇങ്ങനെയുള്ള ചില ബഹുകേമമായ കണക്കുകളാണ് തന്നെക്കൊണ്ട് ജനനസമയം കൃത്യമായി പ്രവചിപ്പിച്ചതെന്ന് പറയുന്ന ആള്‍ക്ക് ഏകദേശ ഡേറ്റ കൃത്യമായ ഫലം തന്നുവെന്ന് പറയാന്‍ കഴിയുന്നതെങ്ങനെ?

ഇനി, സിസേറിയന്‍ വഴി കുഞ്ഞിനെ പുറത്തെടുക്കാമെന്നിരിക്കെ വാര്യര്‍ ഈ പറയുന്ന കണക്കുകൂട്ടലുകള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ലെന്ന് വ്യക്തമാണ്. സിസേറിയന്‍ വന്നതോടെ ഗര്‍ഭാര്‍ത്തവനക്ഷത്രവും ഗര്‍ഭധാനനക്ഷത്രവും അവരുടെ പണി നിര്‍ത്തിപ്പോയെന്ന് കാണേണ്ടിവരും.

വാര്യരുടെ ജ്യോതിഷത്തിന് ജനനസമയം കൃത്യമായി പറയാന്‍ സാധിക്കുമെങ്കില്‍ ശ്രീമതി.സുവര്‍ണ്ണ നാലപ്പാടിന്റെ കാര്യം മാത്രം എടുത്ത് പറയേണ്ട കാര്യമെന്ത്? അത്തരമൊരു പ്രവചനവിജയം ജ്യോതിഷിയെ സംബന്ധിച്ചിടത്തോളം അപൂര്‍മായ മഹാത്ഭുതമാണോ? അതോ സുവര്‍ണ്ണ നാലപ്പാട് മാത്രമാണോ ശ്രീ വാര്യര്‍ക്ക് ജനനസമയം പ്രവചിക്കേണ്ടിവന്ന ഉയര്‍ന്ന് കുടുബത്തില്‍പെട്ട ഏക വ്യക്തി? എന്തുകൊണ്ട് സമാനമായ നേട്ടങ്ങള്‍ മറ്റ് ജ്യോതിഷികള്‍ അവകാശപ്പെടുന്നില്ല. ഉത്തരം വ്യക്തമാണ്. ജ്യോതിഷികളെ സംബന്ധിച്ചിടത്തോളം അത്യപൂര്‍വമായ വിജയമാണ് ശ്രീ. വാര്യര്‍ക്കുണ്ടായിരിക്കുന്നത്. അതദ്ദേഹത്തിനുമറിയാം. അതുകൊണ്ട് തന്നെ മരണം വരെ പറഞ്ഞുനടക്കുകയും ചെയ്തു. തീര്‍ച്ചയായും ശ്രീ. വാര്യര്‍ ഇതേ സാങ്കേതികവിദ്യ മറ്റു പലരുടേയും കാര്യത്തില്‍ പയറ്റിയിട്ടുണ്ടാവും. ഒറ്റ വിജയത്തില്‍ എല്ലാം അവസാനിപ്പിക്കാന്‍ മാത്രം ഉദാരശീലനായിരുന്നു അദ്ദേഹമെന്ന് വെറുതെ സങ്കല്‍പ്പിച്ചാലും ഇത്ര കൃത്യമായി പ്രവചിക്കുന്ന ആളെ വെറുതെവിടാന്‍ ജ്യോതിഷവിശ്വാസികള്‍ തയ്യാറാവില്ലല്ലോ. കള്ളം പറയണമെന്ന് നിര്‍ബന്ധിക്കുന്നവരാണ് ജ്യോതിഷ വിശ്വാസികളില്‍ പലരുമെന്ന് അദ്ദേഹം തന്നെ പറയുന്നുമുണ്ട്.

ഇക്കാലത്ത് ആര്‍ത്തവമുറ നിലച്ചതു മുതലുള്ള കാലയളവിന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭധാരണസമയവും പ്രസവസമയവും പ്രവചിക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്. സാധാരണപ്രസവത്തിന്റെ കാര്യത്തിലേ ഇത് പ്രസക്തമാകുന്നുള്ളു. സിസേറിയന്‍ വന്നതോടെ കുട്ടിയുടെ ജനനസമയം മൈക്രോ സെക്കന്‍ഡിന്റെ വ്യത്യാസമില്ലാതെ ആര്‍ക്കും പ്രവചിക്കാമെന്ന് വന്നിട്ടുണ്ട്. ഡോക്ടര്‍മാര്‍ നിശ്ചയിക്കുന്ന പ്രസവതീയതിയിലോ അതിന് അടുത്ത ഏതെങ്കിലും ദിവസങ്ങളിലോ ആണ് മിക്ക പ്രവസവങ്ങളും നടക്കുക. പ്രസവദിവസം ഡോക്ടര്‍ പറഞ്ഞുകഴിഞ്ഞാല്‍ ഗര്‍ഭിണി ആ ദിവസം മനസ്സിലില്‍ താലോലിക്കാനും ആ ദിവസം തന്നെ പ്രസവിക്കണമെന്ന ബോധത്തോടെ മനസ്സിനേയും ശരീരത്തേയും തയ്യാറാക്കാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത്തരം പൊലിപ്രഭാവം(Placebo Effect)എല്ലാവരുടേയും കാര്യത്തില്‍ പ്രസക്തമാണെന്ന് വാദമില്ല. പക്ഷെ ചിലരുടെയെങ്കിലും കാര്യത്തില്‍ അങ്ങനെ സംഭവിക്കാം. ശ്രീ.നാലപ്പാടനും കുടുംബവം കടുത്ത ജ്യോതിഷവിശ്വാസികളായിരുന്നതിനാലും അവര്‍ക്ക് വാര്യരില്‍ വലിയ വിശ്വാസമുണ്ടായിരുന്നതിനാലും അദ്ദേഹം അറുത്ത് മുറിച്ച് പറഞ്ഞപ്പോള്‍ അത്തരമൊരു തയ്യാറെടുപ്പ് അമ്മിണിക്കുട്ടിയമ്മയുടെ മനസ്സില്‍ ഉണ്ടാകാനിടയുണ്ട്. ഇന്നും ഡോക്ടര്‍ നിര്‍ണ്ണിയിക്കുന്ന അതേ ദിവസം, അതേ സമയംതന്നെ നടക്കുന്ന പ്രസവങ്ങളുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ആധികാരിക പഠനങ്ങളൊന്നും നടന്നതായി അറിവില്ലെങ്കിലും 5-10% വരെ കേസുകളില്‍ ഡോക്ടര്‍ പറയുന്ന അതേ ദിവസത്തില്‍ തന്നെ പ്രസവം നടക്കാറുണ്ടെന്നാണ്
വൈദ്യലോകം  പൊതുവെ വിലയിരുത്തുന്നത്. ശ്രീ. വാര്യര്‍ക്ക് 5-10% പോയിട്ട് ഒരു ശതമാനമെങ്കിലും ശരിയാക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. ചരിത്രപരമായി അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാണ്. അദ്ദേഹം അങ്ങനെ അവകാശപ്പെടുന്നുമില്ല. ജ്യോതിഷവിശ്വാസി മാത്രമല്ല ജ്യോതിഷിയും തന്റ വിജയങ്ങള്‍ ഓര്‍ത്തിരിക്കുകയും പരാജയങ്ങള്‍ മറക്കുകയു ചെയ്യും.

പ്രസവം സംബന്ധിച്ച പ്രവചനങ്ങളില്‍ വളരെയധികം ജ്ഞേയമായ ഘടകങ്ങളുണ്ട്(Known variables). ആര്‍ത്തവചക്രം നിലച്ചത്, മുന്‍പ്രസവങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍, കുടുംബത്തിലെ മറ്റ് സ്ത്രീകളുടെ പ്രസവചരിത്രം, ഗര്‍ഭിണിയുടെ ശരീരപ്രകൃതി, ആരോഗ്യാവസ്ഥ എന്നിവയൊക്കെ പ്രവചനത്തെ സഹായിക്കുന്ന കാര്യങ്ങളാണ്.

തനിക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന് പറയുന്നതല്ലാതെ എന്തൊക്കെയാണ് അവയെന്ന് ഉദാഹരണസഹിതം ഒന്നെങ്കിലും പറയാന്‍ ശ്രീ. വാര്യര്‍ ഈ അഭിമുഖത്തില്‍ തയ്യാറാവുന്നില്ല. സ്വന്തം പരസ്യം ലക്ഷ്യമിടുന്ന ഒരു ലേഖനത്തില്‍ അത്തരമൊരു സമീപനം പ്രതീക്ഷിക്കാനുമാവില്ല. പരേതനായ ശ്രീ. വി.ടി. ഭട്ടതിരിപ്പാടിന്റെ മരണം പ്രവചിച്ച് തെറ്റുകയും വി.ടി യുടെ ബന്ധുക്കളുടെ അതൃപ്തിക്ക് പാത്രമാകുകയും ചെയ്ത ചരിത്രം വാര്യര്‍ക്ക് ഉണ്ടെന്ന് കേട്ടിട്ടുണ്ട്. സുവര്‍ണ്ണ നാലപ്പാടിന്റെ കാര്യത്തില്‍ സംഭവിച്ചതു പോലെ മറ്റേതെങ്കിലും കാര്യത്തില്‍ ഇങ്ങനെ സംഭവിച്ചതായും അദ്ദേഹം പറയുന്നില്ല. സഖാവ് ഇമ്പിച്ചി ബാവ ലോക്‌സഭ ഇലക്ഷന് ജയിക്കുമെന്ന് താന്‍ പ്രവചിച്ചത് ഫലിച്ചുവെന്നൊക്കെ വരെ അദ്ദേഹം ഇതേ അഭിമുഖത്തില്‍ പറയുന്നുണ്ട്. നിയമസഭാ തെരഞ്ഞടുപ്പാണെങ്കില്‍ പോകട്ടെ എന്നുവെക്കാം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു മുന്നണിയുടെ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് പ്രവചിക്കുന്നത് ഒരു കഴിവാണെങ്കില്‍ ആ മണണ്ഡലത്തിലെ പതിനായിരക്കണക്കിന് പേര്‍ക്ക് അത്തരം പ്രവചന വിജയമുണ്ടായിട്ടുണ്ടാവും. മറ്റൊന്ന് 1970 ല്‍ സഖാവ് ഇം.എം.എസ് മുഖ്യമന്ത്രിയാവില്ലെന്ന് പ്രവചിച്ചതാണ്! ഇം.എം.എസ്സിന് രണ്ട് സാധ്യതയാണ് ആ ഇലക്ഷന് ശേഷം ഉണ്ടായിരുന്നത്: മുഖ്യമന്ത്രി ആകാനും ആകാതിരിക്കാനും. ഏതാണ്ട് 50:50 സാഹചര്യം. അതിലൊന്ന് ശൂലപാണി പറഞ്ഞുവെന്ന് കരുതിയാല്‍മതി. കിണറില്‍ വീഴുമെന്ന് ജ്യോതിഷി പ്രവചിച്ചാല്‍ ജനം കിണറു മൂടി ജ്യോതിഷത്തെ തോല്‍പ്പിക്കുമെന്ന നഗ്നസത്യം പറയുന്ന ഇദ്ദേഹം വിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ലെന്ന ജ്യോതിഷപ്രമാണം അംഗീകരിക്കുന്ന ആള്‍ തന്നെയാണ്! (തുടരും)

Friday 8 February 2013

60. അഭിലാഷിന്റെ അനുഭവങ്ങള്‍

Abhilash A.P
പ്രിയ രവിചന്ദ്രന്‍ സാര്‍,

കൊച്ചിന്‍ യൂനിവേര്‍സിറ്റിയില്‍ അവസാന സെമസ്റ്റര്‍ എം-ടെക്ക്

(ഇലക്ട്രോണിക്സ്) വിദ്യാര്‍ത്ഥി ആണ് ഞാന്‍. അതിലുപരി ഒരു സത്യാന്വേഷി
കൂടിയാണ് ‍. സാറിന്‍റെ 'നാസ്തികനായ ദൈവം' ബ്ലോഗിന്‍റെ സ്ഥിരം
സന്ദര്‍ശകനാണ്. ഒരുപാട് അന്ധവിശ്വാസങ്ങളില്‍ മുഴുകി അനാചാരങ്ങള്‍ക്കും
അനുഷ്ഠാനങ്ങള്‍ക്കുമായി ജീവിതം ഉഴിഞ്ഞു വെച്ച ഒരു ജനതയെ ഉദ്ദീപിക്കാന്‍
ശ്രമിക്കുന്ന അങ്ങയുടെ പ്രവര്‍ത്തനം അത്യന്തം സ്തുത്യര്‍ഹമാണ്. DC ബുക്സ്
പബ്ലിഷ് ചെയ്ത താങ്കളുടെ മൂന്നു പുസ്തകങ്ങളും ഞാന്‍ വായിക്കുകയുണ്ടായി.
അങ്ങയുടെ സത്യാന്വേഷണ ത്വരയും ഉദ്ദേശ
ദ്ധി യും എന്നെ വല്ലാതെ
ആകര്‍ഷിച്ചു.

ഈയിടെ 'നാസ്തികനായ ദൈവം'ബ്‌ളോഗില്‍ നാഡീജ്യോതിഷത്തെ കുറിച്ച് രണ്ടു മൂന്ന് ആര്‍ട്ടിക്കിളുകള്‍ വായിച്ചതിനെ കുറിച്ചാണ് ഈ കത്ത്. നാഡീജ്യോതിഷത്തെ കുറിച്ച് പണ്ടേ ധാരാളം അനുഭവകഥകള്‍ കേട്ടിട്ടുണ്ട്. പണ്ട് അബ്ദുള്ളക്കുട്ടി എം.എല്‍.എ യുടെ അനുഭവകഥ വായിച്ച ഓര്‍മ്മയുമുണ്ടായിരുന്നു. ബ്‌ളോഗ് വായിച്ചതോടെ ഇക്കാര്യത്തിലുള്ള എന്റെ സംശയവും ജിജ്ഞാസയും ഇരട്ടിച്ചു. അങ്ങനെ സംഗതി നേരിട്ട് പരീക്ഷിച്ചറിയണമെന്ന് തന്നെ ഞാന്‍ തീരുമാനിച്ചു. എനിക്കുണ്ടായ രസകരമായ ഒരനനുഭവം ഞാന്‍ അങ്ങയുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുകയാണ്.
ഭൂമിയിലെ എല്ലാ മനുഷ്യരുടെ (ജനിച്ചവരുടെയും
ജനിക്കാന്‍ ഇരിക്കുന്നവരുടെയും) ഭൂതവും ഭാവിയും വര്‍ത്തമാനവും
അഗസ്ത്യമുനി പ്രാചീന തമിഴ് ലിപിയാല്‍ പനയോലകളില്‍ രേഖപ്പെടുത്തിയിരിക്കുന്നുവെന്
നാണ് നാഡീ ജ്യോതിഷികളുടെ അവകാശവാദം. അത്തരം പനയോല നോക്കി ഒരാളുടെ ജീവിതം വിശദീകരിക്കുന്ന വിദ്യയാണിത്. ഈ ഭൂമുഖത്തെ
ഓരോ വ്യക്തിക്കും അയാളുടെ ജീവിതരഹസ്യം ആലേഖനം ചെയ്ത ഒരു ഓല
ഉണ്ടായിരിക്കുമത്രെ. ഇതിന്‍റെ മഹത്തരം കേട്ടറിഞ്ഞു ഞാന്‍ പ്രശ്നപരിഹാരാര്‍ത്ഥം ഒരുപാട് പ്രതീക്ഷകളോടെ ചെങ്ങന്നൂരിലെ അതി പ്രശസ്ത
നാഡീജ്യോതിഷിയുടെ അടുക്കല്‍ പോവുകയുണ്ടായി.

തുടക്കത്തില്‍ തന്നെ എന്‍റെ
പേരും ജന്മദിനവും സമയവും വിരലടയാളവും ശരിയായ ഓല കണ്ടുപിടിക്കാനായി
ചോദിച്ചു വാങ്ങിയിരുന്നു. ആദ്യമായി ഒരു കെട്ട് പനയോല (50 ഓലകള്‍) എടുത്ത്
മുന്നിലിട്ട് തെരഞ്ഞുതുടങ്ങുന്ന ജ്യോതിഷി നിരന്തരം  ചില ചോദ്യങ്ങള്‍ ചോദിക്കും. ഈ ചോദ്യങ്ങള്‍ക്കൊക്കെ ''അതെ'' അല്ലെങ്കില്‍
''അല്ല'' എന്ന ഉത്തരമാണ് നാം നല്‍കേണ്ടത്.

"അതെ" എന്ന ഉത്തരമാണ് നാം
നല്‍കുന്നതെങ്കില്‍, അതെ ഓലയിലെ ബാക്കി ഭാഗം വായിച്ചു വീണ്ടും ചോദ്യം
ഉന്നയിക്കും. ഇല്ലെന്നാണ് ഉത്തരമെങ്കില്‍, അടുത്ത ഓല എടുത്ത് ചോദ്യം തുടരും.
ശരിയായ ഓല കണ്ടെത്താനായി അച്ഛന്‍റെ പേര് കണ്ടുപിടിക്കാ
നായി ആദ്യം
ജ്യോതിഷി ഇങ്ങനെ ചോദിച്ചു:

"കൃഷ്ണന്‍" എന്ന് അര്‍ത്ഥം വരുന്ന പേരാണോ
പിതാവിന് ?

അല്ലെന്നു ഞാന്‍ മറുപടി നല്‍കി. 
(സ്വതവേ, കേരളത്തില്‍ കൃഷ്ണന്‍റെ
അര്‍ത്ഥം വരുന്ന പേരുകള്‍ അനവധിയാണ്. ജനാര്‍ദ്ദനന്‍, അച്യുതന്‍,
ദാമോദരന്‍, ഹരി, ഗോവിന്ദന്‍, ഗോപാലന്‍, ഗോപിനാഥന്‍, ജഗന്നാഥന്‍, കേശവന്‍,
മാധവന്‍, മധുസൂദനന്‍, മുകുന്ദന്‍, ബാലകൃഷ്ണന്‍, ജഗദിഷ്, ജഗന്നാഥന്‍,
മോഹനന്‍, മഹേന്ദ്രന്‍, മന്‍മോഹന്‍, നന്ദകുമാര്‍.etc)

അച്ഛന്‍റെ പേര് കണ്ടുപിടിക്കാനായി പിന്നീട് അവര്‍ ഇങ്ങനെ ചോദിച്ചു. M, L,V, S എന്നീ ലെറ്ററില്‍ ഏതെങ്കിലും അച്ഛന്‍റെ പേരില്‍ ഉണ്ടോ?
ഇല്ലെന്നു ഞാന്‍.

പിന്നീട് എന്‍റെ ശ്രദ്ധ മാറ്റാനായി  പ്രവര്‍ത്തന
മേഖലയെക്കുറിച്ചായി ചോദ്യം. ടെക്നിക്കല്‍ വിദ്യാഭ്യാസമാണ് ഞാന്‍
നേടിയതെന്ന് ചോദിച്ചറിഞ്ഞ അവര്‍ എന്നോട് ഇപ്രകാരം ചോദിച്ചു:

"B.Tech, ITI, ഡിപ്ലോമ ഇവയില്‍ എതെങ്കിലുമാണോ മേഖല" ??

മൂന്നാമതായി "ഡിപ്ലോമ" എന്ന് പറഞ്ഞപ്പോള്‍
ഞാന്‍ മുഖത്തൊരു കൃത്രിമ സന്തോഷം
ഉണ്ടാക്കിയിരുന്നു. വിചാരിച്ചപോലെ അവര്‍ അതില്‍ കേറി കൊത്തി!
അവരുടെ അടുത്ത ചോദ്യം എന്‍റെ പഠനം ഡിപ്ലോമയല്ലേ എന്നായിയിരുന്നു.
അല്ലെന്നു ഞാനും.

എങ്കിലും അടുത്ത ചോദ്യത്തിലൂടെ ബി ടെക്കില്‍ അവരെത്തി. പിന്നീടവര്‍ വീണ്ടും അച്ഛനിലേക്ക് തിരിച്ചെത്തി.

"അച്ഛന്റെ പേരില്‍ K, T എന്നീ അക്ഷരങ്ങളില്‍ ഏതെങ്കിലും ഉണ്ടോ?"
ഉണ്ടെന്നു ഞാന്‍.

"പേരിന്‍റെ തുടക്കം K, T എന്നീ അക്ഷരങ്ങളില്‍ ആണോ?"

k കഴിഞ്ഞു T പറഞ്ഞപ്പോള്‍ മുന്‍പത്തെ പോലെ ഞാന്‍ ഒരു ഞെട്ടല്‍ ഉണ്ടാക്കി.

അവരുടെ അടുത്ത ചോദ്യം ഇതായിരുന്നു.

"പേര് ആരംഭിക്കുന്നത് T യില്‍ അല്ലെ?"
അല്ലെന്നു ഞാനും.

പിന്നീട് സഹോദരങ്ങളുടെ എണ്ണത്തെക്കുറിച്ചും മറ്റും ചോദിച്ചു. ശെരിയായ

വിവരങ്ങള്‍ ഞാന്‍ പറഞ്ഞു കൊടുത്തു. അതിനു ശേഷം വീണ്ടും അച്ഛനിലേക്ക്.

"അച്ഛന്റെ പേര് കൊച്ചു, കുഞ്ഞു, കുമാരന്‍ ആണോ?"
അല്ലെന്നു ഞാന്‍.

"അച്ഛന്റെ പേര് അവസാനിക്കുന്നത് ചില്ലക്ഷരത്തില്‍ (ണ്‍, ന്‍, ല്‍) ആണോ?"

ആണെന്നും "ന്‍" ആണെന്നും ഞാന്‍ പറഞ്ഞു.
 
"കുട്ടപ്പന്‍?"
അതെ..!!

എന്‍റെ അമ്മയുടെ പേര് കണ്ടുപിടിക്കാനും ഇതേപോലെ ഒരു കലാപരിപാടി കുറെ നേരം

നടത്തി. ഏതാനും ചോദ്യങ്ങളിലൂടെ അമ്മയുടെ പേരിന്‍റെ ഒരു ഏകദേശരൂപം
അവരിപ്രകാരം മനസിലാക്കി. 'അമ്മയുടെ പേരിനെ രണ്ടു ഭാഗം ആക്കാമെന്നും
ആദ്യത്തെ ഭാഗം പുഷ്പ എന്നാണെന്നും രണ്ടാമത്തെ ഭാഗം അവസാനിക്കുന്ന
അക്ഷരത്തില്‍ "ല" ഉണ്ടെന്നും മനസിലാക്കി'. (അമ്മയുടെ പേര്‍ തുടങ്ങുന്നത്
P യില്‍ ആണെന്ന ചോദിച്ചറിഞ്ഞതിനാല്‍ പ്രേമ, പങ്കജ മുതലായ പേരുകള്‍
മുന്‍പേ പയറ്റി നോക്കിയിരുന്നു).
ഉടനെ അവര്‍ ചോദിച്ചു:

"അമ്മയുടെ പേരു "പുഷ്പകല" എന്നാണോ ?"

അമ്മയുടെ പേര് "പുഷ്പവല്ലി" എന്നാണെന്ന് ഞാന്‍ തിരുത്തി.

ഇതേപോലെ അച്ഛന്‍റെ പ്രൊഫഷന്‍ കണ്ടുപിടിക്കാന്‍ പെടാപ്പാട് നടത്തി.
പലപ്പോഴായി അവര്‍ ഇത്രേം ചോദിച്ചു.
"അച്ഛനു ഗവന്മെന്റു ജോലി ആണോ?"
അല്ല..
"കച്ചവടം ഓര്‍ ബിസിനസ് ആണോ?"
അല്ല.
"മെക്കാനിക്കല്‍ സംബന്ധമായ ജോലി?"
അല്ല.
"വിദേശ ജോലി ആണോ?"
അല്ല..
"അച്ഛന്‍ രണ്ടു ജോലികള്‍ ഒരുമിച്ച് ചെയ്യുന്നുണ്ടോ?"
ഇല്ല.
"ടെക്നിക്കല്‍ സംബന്ധമായ ജോലി?"
അല്ല.
"പത്തു വര്‍ഷത്തിലേറെയായി ഇപ്പോഴുള്ള ജോലിയാണോ?"
അതെ.
അച്ഛന്‍റെ പ്രൊഫഷനെ (എന്‍റെ പിതാശ്രീ LIC ഏജെന്റ് ആണ്) കുറിച്ച് ചോദിച്ചു
ചോദിച്ചു തുമ്പ് കിട്ടാതെ അടുത്ത നമ്പര്‍ ഇറക്കാന്‍ തുടങ്ങി.

നമ്മുടെ കുടുംബത്തിലുള്ളവര്‍ക്ക് മാത്രമറിയാവുന്ന നമ്മള്‍ ഒരിക്കലും

സുഹൃത്തുകളോട് ഷെയര്‍ ചെയ്യാന്‍ സാധ്യതയില്ലാത്ത ചില ചോദ്യങ്ങളും അവര്‍ ചോദിക്കുകയുണ്ടായി. 


ചോദ്യങ്ങള്‍ ഇങ്ങനെയൊക്കെ:


1) ഏതെങ്കിലും സഹോദരങ്ങള്‍ ചെറുപ്രായത്തില്‍ മരിക്കുകയോ, അമ്മയുടെ
ഏതെങ്കിലും ഗര്‍ഭം പ്രസവിക്കും മുന്‍പേ അലസിപ്പോകുകയോ ചെയ്തിട്ടുണ്ടോ?

2) ശരീരത്തില്‍ ഏതെങ്കിലും ഓപ്പറേഷന്‍ നടത്തിയിട്ടുണ്ടോ?

3) അമ്മയുടെ യൂട്ടറസ് എടുത്തു കളഞ്ഞതാണോ?

4) കുടുംബത്തില്‍ ആര്‍ക്കെങ്കിലും ദുര്‍മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടോ?
എന്താ ഇതൊക്കെ എന്നോട് ചോദിക്കുന്നതെന്ന് തീര്‍ച്ചയായും ഞാന്‍ അത്ഭുതപ്പെടും. ഏതെങ്കിലും ശരിയാണെന്ന് പറയുകയാണെങ്കില്‍ അത് താന്‍ അറിഞ്ഞിരിക്കുന്നു, അതുകൊണ്ടാണ് പറഞ്ഞത് എന്ന് പറഞ്ഞ് സര്‍വജ്ഞാനിയാകാനാണ് പുള്ളിക്കാരന്റെ പോക്കെന്ന് എനിക്ക് മനസ്സിലായി. ഇങ്ങനെയുള്ള ചോദ്യങ്ങളുടെ മുന്‍പില്‍ ഏതൊരു ശരാശരി വിശ്വാസിയും അന്തിച്ചു പോവും. കാരണം മുകളില്‍ പറഞ്ഞ ചോദ്യങ്ങളില്‍ ഏതെങ്കിലും ഒരാളുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കാനുള്ള സാധ്യത 99 ശതമാനമാണ്.

ഒരു അന്ധവിശ്വാസി ഇപ്രകാരം ആയിരിക്കും ചിന്തിക്കുക, "തികച്ചും ഇത്രയും
പേര്‍സണല്‍ ആയ കാര്യം വരെ ജ്യോതിഷി കൃത്യമായി അറിഞ്ഞിരിക്കുന്നു. മഹാ സംഭവം"..!! എന്‍റെ ശിവനേ..!!
ഇവയില്‍ ഏതെങ്കിലും ഒരെണ്ണം ഭക്തന്‍റെ മര്‍മ്മത്ത് തന്നെ കൊള്ളും. അതോടെ
അയാളുടെ വിശ്വാസവും ഭക്തിയും ജ്യോതിഷിയോടുള്ള ആരാധനയും അനന്യമായി ആളിക്കത്തും അവിടെയാണു ഒരു നാഡീജ്യോതിഷിയുടെ വിജയം....!!!!

പിന്നീട് ചോദിച്ചു തുടങ്ങിയത് ചേട്ടന്‍റെയും ചേച്ചിയുടെയും ജോലി

സംബന്ധമായ കാര്യങ്ങള്‍ ആണ്.
എന്തും അവര്‍ ചോദ്യരൂപേണയാണ് ചോദിക്കുക.
ഉദാഹരണത്തിന്, 'അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും ഈ അടുത്തായി അപകടം
സംഭവിച്ചിട്ടുണ്ടോ' ?
ഉണ്ടെന്നു പറഞ്ഞാല്‍, അതവര്‍ കണ്ടുപിടിച്ചതെന്നു ഭക്തശിരോമണി മനസിലാക്കണം. ഇനി അഥവാ വീട്ടിലെ ആര്‍ക്കും അപകടം
സംഭവിച്ചിട്ടില്ലെങ്കില്‍ ഒരു കാഷ്വല്‍ ചോദ്യമെന്ന പോലെ അടുത്ത
ഓലയിലെക്കും ചോദ്യത്തിലെക്കും കടക്കും.. എന്താ കഥ! ഒരു ശരാശരി വിശ്വാസിയെ
ഇതുപോലുള്ള ചോദ്യങ്ങളാല്‍ അത്ഭുതപ്പെടുത്തുന്നതിലെ യുക്തി അതാണ്‌...!!!!

ഏകദേശം മുക്കാല്‍ മണിക്കൂര്‍ നീണ്ടു നിന്ന ഓല തപ്പലിനു ശേഷം എന്നെക്കുറിച്ച് അവര്‍ ഇതൊക്കെയാണ് മനസിലാക്കിയത്:

1) ബി-ടെക്ക് 2 വര്‍ഷം മുന്‍പേ കഴിഞ്ഞതാണ് ഞാന്‍.
2) ഇപ്പോള്‍ ജോലി ഒന്നും ഇല്ല. ജോലി അന്വേഷിക്കുന്നുണ്ട്.
3) അച്ഛന് ജോലി ഉണ്ടെങ്കിലും അത് എന്താണെന്ന് (LIC Agent) കണ്ടെത്താന്‍ പറ്റിയില്ല.
4) ചേട്ടന്‍ വിദേശത്തു ജോലി ചെയ്യുന്നു. അതുകൊണ്ട് എനിക്കും വിദേശത്ത്
ജോലി സാധ്യതയുണ്ട്.
5) ഉപരിപഠനത്തിനു ആഗ്രഹമുണ്ട്.
6) ചേച്ചി ജോലി ചെയ്യുന്നു.
7) നിലവില്‍ എനിക്ക് പ്രണയമൊന്നും ഇല്ല.

ഒടുവില്‍ എന്‍റെയും എന്‍റെ ഫാമിലിയുടെയും ഒരു ഏകദേശ പ്ലോട്ട് മനസിലാക്കിയ
ജ്യോതിഷ ശിരോമണി ഓല കിട്ടിയെന്നും ഇനിയങ്ങോട്ട് ഭാവി പ്രവചനമാണെന്നും
പറഞ്ഞു. ശേഷം അവര്‍ ഒരു റൂമില്‍ കയറി തമിഴില്‍ ഏതാണ്ടെല്ലോ കുത്തിക്കുറിച്ച് കൊണ്ടുവന്നു. ഭഗവാന്‍ ശിവന്‍ നേരിട്ട് പാര്‍വതിയോട് പറഞ്ഞതാണത്രേ അതെല്ലാം. ജ്യോതിഷി അത് വായിച്ചു ഭാവിപ്രവചനം
തുടര്‍ന്നു...!!!

കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ജനിച്ചത്‌ വംഗദേശത്താണെന്നും (ബംഗാള്‍)
ഉന്നതകുല ജാതനായിരുന്ന ഞാന്‍ അടിമകളെ ക്രൂരമായി തൊഴില്‍ സംബന്ധമായി
പീഡിപ്പിച്ചതിന്‍റെ ഫലമായാണത്രേ എനിക്ക് ഇപ്പോള്‍ തൊഴില്‍ തേടി അലയേണ്ട
അവസ്ഥ വന്നതെന്നും. താമസിയാതെ എല്ലാം ശരിയാകുമെന്നും. വിദേശ ജോലിക്ക്
സാധ്യതയേറെയുള്ള എനിക്ക് രണ്ടു വര്‍ഷത്തിനകം ഉന്നതവിദ്യാഭ്യാസത്തിനു (M.Tech) ഭാഗ്യമുണ്ടെന്നും (നിലവില്‍ ഞാന്‍ എം ടെക്ക് ഫൈനല്‍ സെമസ്റ്റര്‍
വിദ്യാര്‍ത്ഥിയാണ്), ഉടനെ തന്നെ ചെറിയ ജോലികള്‍ പല പല സ്ഥലത്ത് കിട്ടാന്‍
വിധിയുണ്ടെന്നും അവര്‍ പ്രവചിച്ചു. ഇതിനു പുറമേ 28-30 വയസില്‍ എന്‍റെ
വിവാഹം നടക്കാന്‍ സാധ്യത വളരെ കൂടുതലാണെന്നും മറ്റുമുള്ള സ്ഥിരം ജ്യോതിഷ
നമ്പര്‍ നിര്‍ദാക്ഷണ്യം അവര്‍ വിളമ്പി.

ഞാന്‍ വിവാഹം ചെയ്യുന്ന
പെണ്‍കുട്ടി എന്‍റെ അതേ മേഖലയില്‍ നിന്നായിരിക്കുമെന്നും, അവള്‍ക്ക്
എന്നേക്കാള്‍ പൊക്കം കുറവായിരിക്കുമെന്നും, ഇരുണ്ട നിറമായിരിക്കുമെന്നും,
വടക്ക് കിഴക്ക് ദിക്കിലായിരിക്കും അവളുടെ വീടെന്നും മറ്റുള്ള ഭീകര
പ്രവചനം സഹിച്ചിരിക്കാന്‍ ശേഷി എനിക്കുണ്ടായിരുന്നു....!!!!
ശുഭം പറഞ്ഞു നിര്‍ത്തുന്ന അവരുടെ കയ്യിലേക്ക് ആയിരം രൂപ വച്ച്
കൊടുത്തതോടെ 'ഓല'ക്കളി അവസാനിച്ചു.

എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം അവിടെ അനുഭവപ്പെട്ട
തിരക്കാണ്. ആള്‍ക്കാര്‍ ഊണുപോലും കഴിക്കാതെ ക്യൂ നില്‍ക്കുകയാണ് ജ്യോതിഷിയെ കാണാന്‍.
ഏകദേശം മൂന്നു ആഴ്ച മുന്‍പേ ബുക്ക്
ചെയ്യണം അവരുടെ അപ്പോയിന്റ്മെന്‍റ് ലഭിക്കാന്‍. അത്ര തിരക്കാണ് കക്ഷികള്‍ക്ക്. പൊതുവേ "പിച്ചാണ്ടി" എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ
യഥാര്‍ത്ഥ നാമം K.R ശേഖരന്‍. ഭാര്യ പത്മം ശേഖരന്‍. ചെങ്ങന്നൂര്‍(Kottayam District, Kerala)
ബസ്‌ സ്റ്റാന്‍ഡിലോ റെയില്‍വേ സ്റ്റെഷനിലോ എത്തിയ ശേഷം, മഹാദേവ
ക്ഷേത്രത്തിനടുത്തുള്ള പിച്ചാണ്ടി (മഹാശിവനാഡി) യുടെ വീടെന്നു പറഞ്ഞാല്‍
ഏതു ഓട്ടോക്കാരനും കൃത്യമായി നമ്മെ അവിടെത്തിക്കും.

അവിടെ ഭാര്യയും ഭര്‍ത്താവും കൂടി ദിനവും കുറഞ്ഞത്‌ പത്തു കേസ് എങ്കിലും നോക്കാറുണ്ട്. എങ്ങനെപോയാലും അവര്‍ക്ക് ഒരു ദിവസം
10,000 രൂപ ഉണ്ടാക്കാം...!!! That means Rs.3 lakhs in a month!!  വല്ല വാര്‍ക്കപ്പണിക്കോ മറ്റോ പോയിരുന്നേല്‍ ഇതിന്‍റെ പത്തിലൊന്നു പോലും അവര്‍ക്ക് കിട്ടില്ല!! അവരെ ഈ മേഖലയില്‍
എത്തിച്ചതും ഇക്കാര്യമായിരിക്കാം.. !

05.02.2013                                                                                                               

                                                            സസ്നേഹം,
                                                  
അഭിലാഷ് എ പി

                                                                                                                         ഒപ്പ്
അഭിലാഷിന്റെ കത്ത് രസകരമാണ്. എഴുതിയത് സാധാരണഗതിയില്‍ നാഡിജ്യോതിഷികളില്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ തന്നെ. തമിഴ്‌നാട്ടില്‍ നാഡിക്കാരുടെ ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ അവിടെയവരെ തട്ടി നടക്കാന്‍ വയ്യെന്ന അവസ്ഥയായിട്ടുണ്ട്. തിരക്ക് കാരണം ഒരാള്‍ പുതിയ മേച്ചില്‍പ്പുറം തേടി കേരളത്തിലെത്തിയതാണെന്ന് കണ്ടാല്‍മതി. പിന്നില്‍ ചില ലോക്കല്‍ വി.ഐ.പി കളും ആസൂത്രകരും ഉറപ്പാണ്. അവര്‍ പുള്ളിക്കാരനെ ക്ഷണിച്ചുകൊണ്ട് വന്ന് ചെങ്ങന്നൂരില്‍ കുടിയിരുത്തിയതാകാനാണ് എല്ലാ സാധ്യതയും. ഇതു സംബന്ധിച്ച് കഥകള്‍ പലതുണ്ട്. പക്ഷെ ഒന്നും ഇവിടെ ഉദ്ധരിക്കുന്നില്ല. കാരണം, എല്ലായിടത്തും ഇതൊക്കെ തന്നെ സ്ഥിതി. കേരളത്തിലെ ഒന്നു രണ്ട് വി.ഐ.പി കളുടെ സാക്ഷ്യപത്രവും അകമഴിഞ്ഞ പിന്തുണയുമുണ്ടെങ്കില്‍ കുശാലായി കേരളത്തില്‍ ഈ വ്യവസായം നടത്തിക്കൊണ്ടുപോകാം. അന്ധവിശ്വാസം മാത്രം വിറ്റ് ജീവിക്കുന്ന മുഖ്യധാരാ പത്രങ്ങളും മാഗസിനുകളുമുള്ളപ്പോള്‍ പുറംനാട്ടുകാര്‍ക്ക് ഇങ്ങോട്ട് വരാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. സത്യത്തില്‍ എന്തുകൊണ്ട് കേരളത്തിലുള്ള ഒരാള്‍ക്ക് ഇതേ വ്യവസായം കുറേക്കൂടി ഭേദപ്പെട്ട രീതിയില്‍ ഇവിടെ നടത്തിക്കൂടാ?!

തന്റെ ജീവിതത്തിലെ 80 ശതമാനം കാര്യങ്ങള്‍ നാഡിക്കാരന്‍ കൃത്യമായി പ്രവചിച്ചുവെന്ന് അവകാശപ്പെട്ട് നടക്കുന്ന ഒരാളോടാണ് ഞാനിത് ചോദിച്ചത്. ''മലായാളിയാണെങ്കില്‍ അവനവിടെ പോയി പഠിച്ചെടുത്തതായിരിക്കും. തമിഴനാണെങ്കില്‍ ജന്മസിദ്ധി ഉണ്ടായിരിക്കും''-ഇതായിരുന്നു മറുപടി. നാഡിജ്യോതിഷത്തില്‍ തമിഴന്‍ തന്നെ പറ്റിച്ചാലേ അതിനൊരു ഗുമ്മുള്ളു! ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്! തമിഴ് നാട്ടില്‍ ചെന്ന് അവിടെ വലിയ കച്ചവടമൊന്നുമില്ലാതെ ഈച്ചയടിച്ചിരിക്കുന്ന ഒരു നാഡിക്കാരനെ വിളിച്ചുകൊണ്ട് സ്വന്തം നാട്ടില്‍ കുടിയിരുത്തി ചെല്ലുംചെലവും കൊടുത്ത് കമ്മീഷന്‍ അടിസ്ഥാനത്തില്‍ പണിയെടുപ്പിക്കുന്ന കാര്യം ഒന്നോര്‍ത്തു നോക്കിക്കേ! ഇന്ന് നിങ്ങളെ പുച്ഛിച്ച് നടക്കുന്ന നാട്ടുകാരുടെ പണം കൊണ്ട് തന്നെ ശിഷ്ടകാലം ആനന്ദതന്തുലിതമാക്കാം! കൊണ്ടുവരുന്ന നാഡിക്കാരന്റെ മുകളില്‍ എപ്പോഴും ഒരു കണ്ണുവേണമെന്ന് മാത്രം. പണവും പ്രശസ്തിയുമൊക്കെ ആയിക്കഴിഞ്ഞാല്‍ ചിലപ്പോള്‍ അവന്‍മാര്‍ നമുക്കിട്ട് തന്നെ പണിയും!

അഭിലാഷിന്റെ മുന്നില്‍
മാതാപിതാക്കളുടെ  പേര്, തൊഴില്‍ ഇതൊക്കെ അറിയാനായി നടത്തപ്പെടുന്ന ഈ ചെങ്ങന്നൂര്‍ നാഡിക്കാരന്‍ നടത്തിയതായി പറയപ്പെടുന്ന 'റിവേഴ്‌സ് ക്വിസ്'പരമദയനീയമാണ്. ഇതിലും ഭേദം നേരിട്ട് ചോദിച്ച് മനസ്സിലാക്കി അതനുസരിച്ച് ഓല എടുത്ത് ഫലം പ്രഖ്യാപിക്കുന്നതല്ലേ എന്ന് ആര്‍ക്കും തോന്നിപ്പോകും. ഈ ബദ്ധപ്പാട് കണ്ടുകൊണ്ടിരിക്കേണ്ട കാര്യമില്ലല്ലോ. ഇരുകൂട്ടരുടേയും സമയവും ലാഭിക്കാം!
എല്ലാ നാഡിക്കാരുടേയും അഭ്യാസം ഇതൊക്കെ തന്നെ ആയതിനാല്‍ അത് തല്‍ക്കാലം വിടാം. അച്ഛന്റെയും അമ്മയുടേയും പേര് പറഞ്ഞ് വിശ്വാസികളെ ഞെട്ടിത്തരിപ്പിക്കുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ജനനത്തീയതി കൃത്യമായി പറയുന്നതും സമാനമായ നമ്പരാണ്. പ്രവചനത്തിലെ 'കൃത്യത'കണ്ട് ഒരുമാതിരി അന്ധവിശ്വാസികളൊക്കെ നാഡിലഹരിയുടെ ആജീവനാന്ത അടിമയാകും. 

സത്യത്തില്‍ ജനനത്തീയതി പറയുന്നത് കുറേക്കൂടി എളുപ്പവുമാണ്. അതിന് മുമ്പ് തന്നെ മിക്കപ്പോഴും പ്രായവും ജന്മനാളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രവചനാര്‍ത്ഥി വ്യക്തിമാക്കിയിട്ടുണ്ടാവും. ജന്മനാള് അറിഞ്ഞില്ലെങ്കില്‍ പോലും മറ്റ് സൂചനകളില്‍ നിന്ന് ജന്മദിനത്തിലെത്താം.

"അതാണോ ഇതാണോ, രണ്ടും കൂടി കൂട്ടി കിട്ടുന്ന സംഖ്യയാണോ?" എന്നൊക്കെ ചോദിക്കുന്ന നാഡി ജ്യോതിഷി പറയാതെ പറയുന്നത് ഇതാണ്: 'എനിക്കിതിനെ പറ്റി ഒന്നുമറിയില്ല. ഞാന്‍ പരമ്പരാഗതമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് കിളച്ചുനോക്കുകയാണ്!'ഇതിലും അനായാസം ജനനത്തീയതി പറയാന്‍ തങ്ങള്‍ക്കു കഴിയുമെന്ന് മുഖ്യധാരാ ജ്യോതിഷികള്‍ അവകാശപ്പെടും. അത് ശരിയാണ് താനും. നാളും പ്രായവുമൊക്കെ ഏതാണ്ടറിഞ്ഞാല്‍ ഗ്രഹനിലയുണ്ടാക്കി ജനനത്തീയതി മാത്രമല്ല ജനനസമയം കൂടി പറയാന്‍ അവര്‍ക്ക് സാധിക്കും-അല്‍പ്പം സമയം കൊടുക്കണമെന്ന് മാത്രം.

ഇന്റര്‍ നാഷണല്‍ ഹ്യൂമനിസ്റ്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് ഡോ. ബാബു ഗോഗിനേനിയുമായി ഇതേ വിഷയം സംസാരിക്കാന്‍ ഇട വന്നിട്ടുണ്ട്. അദ്ദേഹം ചിദംബരത്ത് പോയി നിരവധി നാഡിജ്യോതിഷികളെ സന്ദര്‍ശിച്ച് കാര്യം മനസ്സിലാക്കിയ ആളാണ്. ജന്മത്തീയതി കൃത്യമായി പറഞ്ഞുകൊടുത്ത ഒരു കേസ് രസകരമാണ്. പരീക്ഷിക്കാന്‍ ചെന്ന 52 വയസ്സുള്ള പ്രവചനാര്‍ത്ഥിയെ കണ്ടാല്‍ അധികം പ്രായം പറയുകില്ല. പിന്നെ, അത്യാവശ്യം ഡൈ ചെയ്ത് നല്ല കുട്ടപ്പനായി ഷോര്‍ട്ട്‌സും ടീ ഷര്‍ട്ടുമൊക്കെയിട്ട് എന്‍ഫീല്‍ഡ് ബൈക്കില്‍ നല്ല ചുള്ളനായാണ് ചെന്നത്. നാഡിക്കാരന്റെ ജന്മദിനം അറിയാനുള്ള സര്‍ക്കസിനോട് പുള്ളിക്കാരന്‍ വളരെ കാര്യക്ഷമമായി പ്രതികരിച്ചു. ഇങ്ങോട്ട് ചോദിക്കാതെ തന്നെ വേണ്ട സൂചനകള്‍ മന:പൂര്‍വം വാരിവിതറി. നാഡിക്കാരന്‍ സസന്തോഷം പണി പറ്റിച്ചു. പക്ഷെ ഫലം എഴുതിക്കിട്ടിയപ്പോള്‍ ജന്മത്തീയതിയും മാസവും കിറുകൃത്യം-പക്ഷെ വര്‍ഷം 13 വര്‍ഷം വ്യത്യാസം! എഴുതിയത് തെറ്റാണോ എന്നറിയാനായി എടുത്തു ചോദിച്ചിട്ടും അതേ എന്ന് മറുപടി. പ്രവചനാര്‍ത്ഥിയുടെ രൂപഭാവങ്ങള്‍ കണ്ട് തെറ്റിദ്ധരിച്ചാണ് ജനനത്തീയതിയില്‍ 13 വര്‍ഷത്തെ കുറവ് വരുത്താന്‍ നാഡിക്കാരന്‍ തയ്യാറായത്!

അഭിലാഷിന്റെ വിദ്യാഭ്യാസം സാങ്കേതികമാണെന്ന് അറിഞ്ഞതോടെ ബി.ടെക്ക്-ഐ.റ്റി.ഐ-ഡിപ്‌ളോമ എന്നു ചോദിച്ചതില്‍ നിന്നും കേരളത്തില്‍ കൂടുതല്‍ ആണ്‍കുട്ടികളും ചേര്‍ന്ന് പഠിക്കുന്ന കോഴ്‌സുകളെ കുറിച്ച് നാഡിക്കാരന്‍ പഠിച്ചുമനസ്സിലാക്കിയിരിക്കുന്നു എന്നാണര്‍ത്ഥം. എല്ലാക്കാര്യത്തിലും ഇങ്ങനെയുള്ള തയ്യാറെടുപ്പുകളും പഠനങ്ങളും അയാളും ഭാര്യയും നടത്തിയിട്ടുണ്ട്, കൂടെ വിലമതിക്കാനാവാത്ത മുന്‍ പരിചയവും. ഏത് കൊലകൊമ്പന്‍ വന്നാലും പാസ്സ് മാര്‍ക്ക് വാങ്ങാനുള്ള വക അവര്‍ കണ്ടെത്തുകയും ചെയ്യും. പക്ഷെ ചെല്ലുന്ന ഇതുപോലെ അഭിലാഷുമാരാണെങ്കില്‍ വമ്പന്‍ കോമഡി സൃഷ്ടിക്കപ്പെടുമെന്ന് മാത്രം. ഫലം പറയാനായി അകത്തുപോയതും ഒരു കുറിപ്പുമായി വന്ന് അത് പണ്ട് ശിവന്‍ പാര്‍വതിയോട് പറഞ്ഞ കാര്യങ്ങളാണെന്ന് അവകാശപ്പെടുന്ന നാഡിക്കാരന്‍ സാമാന്യയുക്തിയില്‍ സഹതാപം അര്‍ഹിക്കുന്നു. എന്നാല്‍ അതാണോ വാസ്തവം? ഇങ്ങനെ ചെയ്തിട്ടും അതൊക്കെ മുന്‍പിന്‍ നോക്കാതെ വെട്ടിവിഴുങ്ങി ആരദവോടെ വാങ്ങിപ്പോയി പ്രശ്‌നപരിഹാരമായി തീര്‍ത്ഥാടനം നടത്താനും അഞ്ചുതിരിയിട്ട് വിളക്ക് കൊളുത്തി യജ്ഞം നടത്താനും മന്ദബുദ്ധികള്‍ കാത്തിരിക്കുമ്പോള്‍, അയാളെ കാണാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് അന്ധവിശ്വാസികള്‍ ക്യൂ നില്‍ക്കുമ്പോള്‍ എന്തുകൊണ്ട് ഇതൊക്കെ ചെയ്തുകൂടാ? വലിയ വിദ്യഭ്യാസം പോലുമില്ലാത്ത തന്റെ മുന്നില്‍ വന്ന് പ്രവചനം യാചിക്കുന്ന ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചവരും സമൂഹത്തില്‍ പ്രബലരുമായ അന്ധവിശ്വാസികളെ കുറിച്ച് സാമാന്യബുദ്ധിയുള്ള ഒരു നാഡിക്കാരന്റെ ഉള്ളില്‍ എന്തായിരിക്കും? പരമപുച്ഛവും സഹതാപവും മാത്രം! അങ്ങനെ അയാള്‍ക്ക് തോന്നിയില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം താന്‍ നടത്തുന്ന തട്ടിപ്പിനെ കുറിച്ച് പോലും വേണ്ടവണ്ണം മനസ്സിലാക്കാന്‍ കഴിയാത്തവിധം പരമ അന്ധവിശ്വാസിയായിരിക്കും ആ പ്രവാചകന്‍!

അസ്സല്‍
നാഡിക്കാരന്‍ എവിടെ?

ഇവിടെയെല്ലാം അടിയുറച്ച് വിശ്വാസികള്‍ സ്ഥിരമുന്നയിക്കുന്ന പ്രതിരോധമുണ്ട്. അതായത് നിങ്ങള്‍ കണ്ട് ശരിക്കും അസ്സല്‍ ജ്യോതിഷിയെയല്ല. ഞങ്ങളെല്ലാം വിശ്വസിക്കുന്നത് അസ്സല്‍ ജ്യോതിഷിയെ കണ്ട് പ്രവചനം കേട്ട് അനുഭവിച്ചറിഞ്ഞാണ്. ഈ മേഖലയില്‍ ധാരാളം ചൂഷണമുണ്ട്...... ഇങ്ങനെ പോകും ആവര്‍ത്തനവിരസമായ ഈ അന്ധവിശ്വാസ ന്യായീകരണം. പക്ഷെ ഈ ചെങ്ങന്നൂര്‍ ജ്യോതിഷി ഉള്‍പ്പെടെ എല്ലാ ജ്യോതിഷികളും പലരെ സംബന്ധിച്ചും അസ്സല്‍ ജ്യോതിഷി തന്നെയാണ്. നിങ്ങള്‍ അസ്സല്‍ ജ്യോതിഷിയെക്കുറിച്ച് കാട്ടുന്ന അതേ ബഹുമാനാരാധനയോടു കൂടിയാണ് അവര്‍ ചെങ്ങന്നൂര്‍ ജ്യോതിഷിയെ കുറിച്ച് സംസാരിക്കുന്നത്. അതായത് ശരി പറഞ്ഞതായി നിങ്ങള്‍ക്ക് തോന്നിയാല്‍ അയാള്‍ "സൂപ്പര്‍ ജ്യോതിഷി"യായി! ഇതേ പുള്ളിയില്‍ നിന്ന് പലര്‍ക്കും ദയനീയമായ അനുഭവം ഉണ്ടായിക്കാണും.

അസ്സല്‍ ജ്യോതിഷികളെ കുറിച്ച് പറയുമ്പോള്‍ നിങ്ങളോര്‍ക്കുന്നത് ഇദ്ദേഹത്തെയായിരിക്കും. വ്യാജനെ കുറിച്ച് പറയുമ്പോള്‍ മറ്റു ചിലര്‍ക്ക് ചൂണ്ടിക്കാട്ടാനുള്ളതും ഇദ്ദേഹത്തെ തന്നെയായിരിക്കും! അതറിയാതെ നിങ്ങള്‍ സ്വന്തം അനുഭവത്തിന്റെയോ സമാനമനസ്‌ക്കരുടെ പ്രചരണത്തിന്റെയും വെളിച്ചത്തില്‍ പ്രസ്തുത ജ്യോതിഷിയുടെ പാണനായി ജീവിക്കുന്നു. ഏതെങ്കിലും ചില സൂപ്പര്‍ പ്രവചനവിജയം(മിക്കപ്പോഴും വി.ഐ.പി കളുടെ കാര്യത്തില്‍) മിക്ക ജ്യോതിഷികളും അവകാശപ്പെടാറുണ്ട്.

വി.ഐ.പി കളുമായി നില്‍ക്കുന്ന ഫോട്ടോ പ്രദര്‍ശിപ്പിക്കാതെ ജീവിക്കുക എന്നത് മിക്ക ജ്യോതിഷികളെ സംബന്ധിച്ചിടത്തോളവും ഓക്‌സിജനില്ലാതെ ജീവിക്കുന്നതിലും കഠിനതരമായിരിക്കും. അറിയുക, എല്ലായ്‌പ്പോഴും എല്ലാവരുടേയും മുന്നില്‍ ഒരു ജ്യോതിഷിയും പൂര്‍ണ്ണമായും പരാജയപ്പെടുന്നില്ല; പരാജയപ്പെട്ടിട്ടുമില്ല. അങ്ങനെ കൃത്യമായി പരാജയപ്പെടാന്‍ സാധിക്കുമെങ്കില്‍ അവര്‍ക്ക് കാര്യമായെന്തോ ദിവ്യശേഷിയുണ്ട്! നിങ്ങള്‍ തട്ടിപ്പുകാരനെന്ന് പറയുന്നവന്‍ ശരിക്കും ദേവതുല്യനാണെന്ന് പറയാന്‍ ആളുണ്ട്. അതുകൊണ്ട് തന്നെയാണ് അവര്‍ ഈ ഫീല്‍ഡിലുള്ളത്.

ഒന്നോ രണ്ടോ "അച്ചട്ട് പ്രവചനം" നടത്തിയെന്ന പേരില്‍ ജീവിതകാലം മുഴുവന്‍ ആ നേട്ടം ചൂഷണം ചെയ്ത് നിലനില്‍ക്കുന്ന ജ്യോതിഷികള്‍ നിരവധിയാണ്. ഇവര്‍ നടത്തിയെന്ന് പറയുന്ന അച്ചട്ട് പ്രവചനം മിക്കപ്പോഴും കേവലമായ ഊഹപോഹമോ യാദൃശ്ചികതയോ ആയിരിക്കും. അതുകൊണ്ട് തന്നെ അവര്‍ക്കത് ആവര്‍ത്തിക്കാനാവില്ല. ഗ്രഹജ്യോതിഷം കൈകാര്യം ചെയ്യുന്ന ഒരു തലസ്ഥാന ജ്യോതിഷി ടെക്‌നോപാര്‍ക്കുകാരനെ ഞെട്ടിപ്പിച്ച കഥയോടെ അവസാനിപ്പിക്കാം. ടെക്‌നോപാര്‍ക്കുകാരന്‍ അമേരിക്കയില്‍ പോകുമെന്നും ജോലി കിട്ടുമെന്നും ഇന്ന നഗരത്തില്‍ ജോലി കിട്ടുമെന്നും ജ്യോതിഷി കൃത്യമായി പ്രവചിച്ചു കളഞ്ഞു.  ഇവിടെ പ്രവചനം ജ്യോതിഷവിമര്‍ശകര്‍ പറയുന്നതു പോലെ അവ്യക്തമായ ഊഹാപോഹമൊന്നുമല്ല. മറിച്ച് ജോലി കിട്ടുന്ന നഗരം വരെയാണ് കൃത്യമായി പറഞ്ഞത്. പിന്നീട് കഥാനായകന് അമേരിക്കയില്‍ പറഞ്ഞ നഗരത്തില്‍ തന്നെ ജോലി കിട്ടി! അക്ഷരാര്‍ത്ഥത്തില്‍ കണ്ണടിച്ചുപോയ അയാള്‍ വിശ്വാസം മൂര്‍ച്ഛിച്ച് ജ്യോതിഷിയുടെ 'പാണനാ'യി മാറി.

വരുന്നവരോടും പോകുന്നവരോടും ജ്യോതിഷിയുടെ അപദാനം പാടാനേ പുള്ളിക്കാരന് നേരമുള്ളു എന്ന അവസ്ഥ. നാട്ടില്‍ അവധിക്കു വരുമ്പോഴൊക്കെ ജ്യോതിഷിയെ സ്ഥിരഭ്രമണം ചെയ്യും. സ്വന്തം ഭാവിയെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള അത്യാഗ്രഹം കാരണം സമ്മാനങ്ങള്‍ കൊണ്ട് ജ്യോതിഷിയെ വീര്‍പ്പുമുട്ടിച്ചു. അങ്ങനെ നായകന് കല്യാണകാലമായി. ആലോചനയുടെ പൊരുത്തം നോക്കാനായി ടി.ജ്യോതിഷിയെ തന്നെ ഏല്‍പ്പിച്ചു. വിശദമായി പരിശോധിച്ചു അത്യുത്തമമെന്ന് ജ്യോതിഷി മൊഴിഞ്ഞു. "കണ്ണുമടച്ച് കെട്ടിക്കോ"എന്നായിരുന്നു നിര്‍ദ്ദേശം.

കല്യാണം കഴിഞ്ഞു, സ്ഥിരമുള്ള പൊരുത്തക്കേട്. ഭാര്യയായി വന്ന പെണ്‍കുട്ടിക്ക് മനോവൈകല്യം, പക്വതയില്ലായ്മ, ചപലത... മുഴുഭ്രാന്തൊഴികെ മറ്റെല്ലാം. പരസ്പരമുള്ള ആരോപണങ്ങള്‍ കുമിഞ്ഞുകൂടി. വീട്ടുകാര്‍ തമ്മിലിടഞ്ഞു. ഭര്‍ത്താവിന് ഭാര്യയെ വേണ്ട. ഭാര്യ 'ഗംഗ' പോലെ പിറകെ. എങ്ങനെയെങ്കിലും ഒഴിഞ്ഞാല്‍ മതിയെന്ന് ഭര്‍ത്താവ്, 'വിടില്ല ഞാന് ‍' എന്ന് ഭാര്യ. വഴക്ക്-വക്കാണം-തമ്മിലടി-പിണങ്ങിപ്പോക്ക്. ഇപ്പോള്‍ അവധിക്ക് നാട്ടില്‍ വരുന്നത് ഭര്‍ത്താവ് ഭാര്യയെ അറിയിക്കാറില്ല. വന്നാല്‍ ഹോട്ടലില്‍ ബിന്‍ ലാദനെപ്പോലെ ഒളിച്ചു താമസം!

അപ്പോഴൊക്കെ ചക്കരജ്യോതിഷിയെ കണ്ട് പ്രതിവിധി ആരായുന്നുണ്ടായിരുന്നു. 'അതങ്ങനെ വരാന്‍ ന്യായമില്ലല്ലോ'എന്നായി ജ്യോതിഷി. ജാതകപ്പൊരുത്തം വീണ്ടും പരിശോധിച്ചു. 'ഒരു കുഴപ്പവുമില്ല, ഇത് തന്നെ നിങ്ങള്‍ക്ക് വിധിച്ച മംഗല്യം, ഭാവിയില്‍ എല്ലാം ശരിയായിക്കൊള്ളും'എന്ന് ജ്യോതിഷി. ജ്യോതിഷിയുടെ ന്യായം കഥാനായകന് ദഹിക്കാതെയായി. ക്രമേണ ജ്യോതിഷി കഥാനായകന്റെ'പരിധിക്ക് പുറത്തായി'!

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നിന്ന് പലര്‍ക്കും അമേരിക്കയില്‍ ജോലി കിട്ടുക സാധാരണയാണ്. അതു മിക്കപ്പോഴും ചില പ്രത്യേക നഗരങ്ങളിലേക്കായിരിക്കും. പല
ടെക്‌നോസിംഹങ്ങളും മുമ്പ് ഇതേ ജ്യോതിഷിയുടെ സന്ദര്‍ശകരായിരുന്നതിനാല്‍ ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ഈ ജ്യോതിഷിക്ക് സാമാന്യം നല്ല പേരായിരുന്നു. അവരെ സംബന്ധിച്ച് സാമാന്യേനയുള്ള വിവരശേഖരം ജ്യോതിഷിയുടെ പക്കലുമുണ്ടായിരുന്നു. അവിടെ നിന്നുള്ള പ്രവചനാര്‍ത്ഥികളെ കൈകാര്യം ചെയ്ത് മുന്‍പരിചയമുണ്ടായിരുന്ന ജ്യോതിഷിക്കും ഇത്തരമൊരു ധാരണ ഉണ്ടായിരുന്നുവെന്ന് സാരം. കഥാനായകന്റെ യോഗ്യതയും വൈദഗ്ധ്യവും പരിഗണിച്ച്  അമേരിക്കയില്‍ ജോലി കിട്ടുമെന്നും അവിടെ തന്നെ ഇന്ന നഗരത്തിലേക്ക് തന്നെയാവുമെന്നും പ്രവചിച്ചാണ് ജ്യോതിഷി ആദ്യം കഥാനായകനെ കീഴ്‌പ്പെടുത്തിയത്.

പണ്ട് ഇതുപോലെ 'നാടുവിട്ടു പോകും, മദ്രാസില്‍ പണി കിട്ടും' എന്ന് പലരുടെ കാര്യത്തിലും പ്രവചിച്ച് 'അച്ചട്ട് മാമന്‍'മാരായി മാറിയ ജ്യോതിഷികള്‍ നാട്ടില്‍ സാധാരണയായിരുന്നു. കുറെക്കാലം കഴിഞ്ഞപ്പോള്‍ മദ്രാസിന് പകരം 'ബോംബെയില്‍ പണി കിട്ടുന്നവരുടെ' ഊഴമായി. അതും കഴിഞ്ഞപ്പോള്‍ 'ഗള്‍ഫില്‍ ജോലി കിട്ടുമെന്ന് " പ്രവചിക്കുന്നവരുടെ എണ്ണം കൂടിവന്നു. നിലവിലുള്ള വസ്തുനിഷ്ഠ സാഹചര്യം അപഗ്രഥിച്ച് മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ഊഹപോഹമാണിത്. അതല്ലാതെ ജ്യോതിഷത്തില്‍ നിന്ന് അമേരിക്കയും സോമാലിയയുമൊന്നും കിട്ടില്ല. ഇവിടെങ്ങളിലെ തൊഴിലവസരം വിലയിരുത്താനുള്ള സോഫ്റ്റ്‌വെയറും കവടിശാസ്ത്രത്തിലില്ല. കാമറൂണിലോ പരാഗ്വയിലോ ജോലി കിട്ടുമെന്ന വാഗ്ദാനം മലയാള ജ്യോതിഷികള്‍ ഇന്നേവരെ ആര്‍ക്കും നല്‍കിയിട്ടില്ലെന് ഓര്‍ക്കുക.

സത്യത്തില്‍ ജ്യോതിഷത്തില്‍ അമേരിക്കന്‍ ഭൂഖണ്ഡമേ ഇല്ല. ജ്യോതിഷം വേരുറപ്പിക്കുമ്പോള്‍ ഭൂമിക്ക് അങ്ങനൊരു വശമേ ഇല്ല! ജ്യോതിഷിയുടെ ഊഹാപോഹത്തിന്റെ വിജയം ജ്യോതിഷിത്തിന്റെ മഹത്വമായി തെറ്റിദ്ധരിച്ചാണ് കഥാനായകന്‍ കുടുക്കില്‍ പെട്ടത്. ജ്യോതിഷഭ്രമം ഇല്ലാതിരുന്നെങ്കില്‍, വിവാഹത്തിന് മുമ്പ് വിശദമായി അന്വേഷിച്ചിരുന്നെങ്കില്‍ മാനസിക അസ്വസ്ഥതയുള്ള പെണ്‍കുട്ടിയെ ജീവിതസഖിയാക്കുന്നത് ഒരുപക്ഷെ ഒഴിവാക്കാമായിരുന്നു, അല്ലെങ്കില്‍ വിവാഹം ചെയ്തിട്ട് ചികിത്സിക്കാമായിരുന്നു. പക്ഷെ അന്ധമായ വിശ്വാസം കാരണം അയാള്‍ക്കതൊന്നും ശ്രദ്ധിക്കാനായില്ല. വിവാഹവും വിജയിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ അയാള്‍ ജ്യോതിഷിക്ക് പത്മശ്രീ തന്നെ വാങ്ങിക്കൊടുക്കുമായിരുന്നു! 
****