ശാസ്ത്രം വെളിച്ചമാകുന്നു

Thursday 31 May 2012

31. ബുദ്ധന് നേരെ വലിച്ചെറിഞ്ഞ കല്ല്

Emperor Asoka (304–232 B.C.E)
ഭഗവദ് ഗീത അഹിംസക്ക് എതിരെയുള്ള ബ്രാഹ്മണഗൂഡാലോചനയാണെന്ന വാദത്തിന് പഴക്കമേറെയുണ്ട്. ബൗദ്ധദര്‍ശനങ്ങള്‍ക്കെതിരെയുള്ള ബ്രാഹ്മണമതത്തിന്റെ ആശയപ്രചരണത്തിന്റെ ഭാഗമായാണ് ഗീത എന്ന രണഗീതം ആദ്യഘട്ടത്തില്‍ വായ്‌മൊഴിയായി രൂപം കൊള്ളുന്നത്. വന്‍തോതില്‍ വിപുലീകരിച്ച് ശേഷം പില്‍ക്കാലത്ത് അത് മഹാഭാരതത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു. പ്രാരംഭദശയില്‍ കേവലം 15000 ശ്‌ളോകം മാത്രമുണ്ടായിരുന്ന ജയം എന്ന കുടുംബകലഹകഥ ലക്ഷത്തിലധികം ശ്‌ളോകങ്ങളുള്ള മഹാഭാരതമായി വികസിച്ചപ്പോള്‍ സംഭവിച്ച കൂട്ടിച്ചേര്‍ക്കലുകളില്‍ ഒന്നുതന്നെയാണ് ഗീതയും. ബൗദ്ധനായിരുന്ന മൗര്യ ചക്രവര്‍ത്തി അശോകന്റെ വിഷാദം തന്നെയാണ് അര്‍ജുനവിഷാദയോഗമായി ഗീതയില്‍ പുനര്‍ജനിക്കുന്നത്. ഉപനിഷത്തുകളുടെ സത്താസംഗ്രഹമാണ് ഗീതയെന്ന വിഖ്യാതമായ പശു-കറവക്കാരന്‍-കുട്ടി ഉപമ കേവലമായ ഒരു ചുരുക്കികാണലാണ്. വാസ്തവത്തില്‍ ബൗദ്ധദര്‍ശനമായ അഹിംസാധര്‍മ്മത്തെ ഇകഴ്ത്തിക്കാട്ടുകയാണ് ഗീതയുടെ ജന്മലക്ഷ്യം. പരിത്യജിക്കാന്‍ (renounce) ആവശ്യപ്പെടുന്ന ബൗദ്ധദര്‍ശനങ്ങളേക്കാള്‍ വെട്ടിപ്പിടിക്കാനും കത്തിക്കരിക്കാനും ഉദ്ദീപിപ്പിക്കുന്ന ഹിംസാതത്വങ്ങള്‍ക്ക് മതപ്രചരണമേഖലയില്‍ പ്രായോഗികമൂല്യം കൂടുതലാണെന്ന് ബ്രാഹ്മണമതം തെളിയിച്ചു. ജയിച്ചാല്‍ രാജ്യം മരിച്ചാല്‍ സ്വര്‍ഗ്ഗം എന്ന ഗീതാവാഗ്ദാനം സാധാരണജനത്തെ പെട്ടെന്ന് കീഴ്‌പ്പെടുത്തുമെന്ന തിരിച്ചറിവായിരുന്നുവത്. ഇതുതന്നെയാണ് പില്‍ക്കാലത്ത് മുഹമ്മദും കത്തോലിക്കാമതവും അടിവരയിട്ട് തെളിയിച്ചത്. ഹിംസയും കൊള്ളയും മുറുകെ പിടിക്കാത്ത മതങ്ങള്‍ കാലന്തരത്തില്‍ തളരുമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു; ഘോരമതങ്ങള്‍ അതിജീവിക്കുമെന്നും.


ജേതാവായിട്ടും യുദ്ധത്തിന്റെ ബീഭത്സമുഖം കണ്ട് കരള് തകര്‍ന്ന അശോകനെ ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന അര്‍ജ്ജുനനിലൂടെ പുനര്‍സൃഷ്ടിച്ച ശേഷം അര്‍ജുനനില്‍ ഉറങ്ങിക്കിടന്ന മാനവികമൂല്യങ്ങളും തരളവികാരങ്ങളും പ്രായോഗികതയ്ക്ക് വിരുദ്ധമാണെന്ന് സ്ഥാപിച്ച് അതിനെ തല്ലിക്കെടുത്തുകയാണ് സാരഥിയായ കൃഷ്ണന്‍ ചെയ്യുന്നത്. മനുഷ്യനെപോലെ ചിന്തിക്കുന്നതാണ് അര്‍ജുനന്റെ കുറ്റം! മരണയന്ത്രം പോലെ ആഞ്ഞടിക്കാന്‍ പര്യാപ്തമായ രീതിയില്‍ അര്‍ജുനനെ അമാനവവല്‍ക്കരിക്കുകയാണ് (dehumanise)ഗീതകാരന്റെ ലക്ഷ്യം. കണ്ണില്‍ ചോരയില്ലാത്ത ജിഹാദിയെപ്പോലെ പാര്‍ത്ഥനെ മാറ്റിയെടുക്കുന്ന മതദൗത്യം കൃഷ്ണനും നിര്‍വഹിക്കുന്നു. ധര്‍മ്മസങ്കടത്തിനടിപ്പെട്ടാല്‍ സൈനികന് ഉദ്ദേശലക്ഷ്യം നേടാനാവില്ലെന്ന പ്രായോഗികസത്യമാണ് ഗീതയില്‍ ആഘോഷിക്കപ്പെടുന്നത്. ഗീത എന്ന രണഗീതം വിഷ്ണു അവതാരമായ കൃഷ്ണന്റെ വായില്‍ തിരുകിയതിലൂടെ ദൈവികത മറയാക്കി ഹിംസാസിദ്ധാന്തം ന്യായീകരിക്കുകയായിരുന്നു. കൃഷ്ണന്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ലെന്ന ലോജിക്കാണ് അതിനായി ബ്രാഹ്മണപ്രഭുക്കള്‍ മുറുകെ പിടിച്ചത്.

ബി.സി.ഇ 298 ലാണ് മൗര്യ ചക്രവര്‍ത്തിയായ ചന്ദ്രഗുപ്തന്‍ ബ്രാഹ്മണമതം ഉപേക്ഷിച്ച് ജൈനനായത്. ഇന്നത്തെ കര്‍ണ്ണാടക സംസ്ഥാനത്തെ ശ്രാവണ ബലഗോളയില്‍ പോയി അദ്ദേഹം മരണം വരെ ഉപവസിക്കുകയായിരുന്നു. ചന്ദ്രഗുപ്തന്റെ പുത്രനായ ബിന്ദുസാരനാകട്ടെ ബ്രാഹ്മണമതം ഉപേക്ഷിച്ച് അജിവാക സംഘത്തിനൊപ്പം (Ajivika sect) ചേര്‍ന്നു. ബിന്ദുസാരന്റെ പുത്രനാണ് വിഖ്യാതനായ അശോക ചക്രവര്‍ത്തി(BCE 304–232). 272 ബി.സി.ഇ യിലാണ് അശോകന്‍ മഗധയയുടെ അധികാരം ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തത്. മൂത്ത സഹോദരനായിരുന്ന സുസിമ (Susima) ആയിരുന്നു യഥാര്‍ത്ഥ കിരീടവകാശി. ചെറുപ്പകാലത്ത് തക്ഷശിലയിലും ഉജ്ജയിനിയിലും ഭരണാധികാരം കയ്യാളിയതിലൂടെ തനിക്ക് മെച്ചപ്പെട്ട ഭരണനിര്‍വഹണശേഷി സിദ്ധിച്ചിട്ടുണ്ടെന്നായിരുന്നു അധികാരം കയ്യടക്കാന്‍ അശോകന്‍ ചൂണ്ടിക്കാട്ടിയ ന്യായം. ഫലമാകട്ടെ ജേഷ്ഠനും അനുജനും തമ്മിലുള്ള അധികാര വടംവലിയും.

മഹാഭാരതത്തില്‍ കാണുന്ന സഹോദരര്‍ക്കിടയില്‍ അരങ്ങേറുന്ന അധികാരതര്‍ക്കവും കുടുംബകലഹവും പ്രചാരമുള്ള ഒരു സെമറ്റിക്ക് മിത്താണ്. അശോകന്റെ ജീവിതത്തിലും ഏറെക്കുറെ ഇതുതന്നെ സംഭവിച്ചു. രാജ്യഭരണം കയ്യടക്കിയതോടെ അശോകനും അദ്ദേഹത്തിന്റെ അര്‍ദ്ധസഹോദരരുമായി നിരന്തരമായ അവകാശതര്‍ക്കയുദ്ധങ്ങള്‍ നടന്നു. സംഘര്‍ഷം നേര്‍പ്പിക്കപ്പെടാതെ തുടര്‍ന്നതിനാല്‍ ബി.സി.ഇ 272 ല്‍ രാജ്യം കയ്യടക്കിയ അശോകന്റെ കിരീടധാരണം നടന്നത് ബി.സി.ഇ 269-68 ല്‍ മാത്രമാണ്. യുദ്ധാവസാനം ഏതാണ്ട് മുഴുവന്‍ അര്‍ദ്ധ സഹോദരന്‍മാരേയും അശോകന്‍ വധിച്ചുവെങ്കിലും ഒരു ഇളയ സഹോദരന്‍ ബാക്കിയുണ്ടായിരുന്നു. അയാളെ നാടു കടത്തിയാണ് ഉന്മൂലനം പൂര്‍ത്തിയാക്കുന്നത്. അശോകന്റെ വാള്‍ത്തലപ്പില്‍ നിന്നും രക്ഷപെട്ട മറ്റൊരു അര്‍ദ്ധ സഹോദരന്‍ സമീപത്തുള്ള കലിംഗ രാജ്യത്ത് അഭയം പ്രാപിച്ചു. ശ്രീലങ്കന്‍ ബുദ്ധകഥകളനുസരിച്ച് അശോകന്റെ അധികാരത്തിലേക്കുള്ള വഴി അദ്ദേഹത്തിന്റെ 100 അര്‍ദ്ധസഹോദരന്‍മാരുടെ രക്തത്താല്‍ പങ്കിലമായിരുന്നു. ഒരു ക്ഷത്രിയനെപ്പോലെ കൊന്നൊടുക്കിയും പ്രതിഷേധം അമര്‍ച്ച ചെയ്തുമാണ് അശോകന്‍ തന്റെ അധികാരം ഉറപ്പിച്ചത്. സമ്പത്തും അധികാരവും വെട്ടിപ്പിടിക്കാനായി എന്തും ചെയ്യാനും പിന്നീടത് ക്ഷത്രിയധര്‍മ്മമാണെന്ന് (Kshatriya Dharma)പറഞ്ഞ് ന്യായീകരിക്കാനും അശോകന്‍ മടിച്ചില്ല. കുരുക്ഷേത്രയുദ്ധം ശ്രദ്ധിക്കുക, വന്‍കെടുതി ഒഴിവാക്കാനായി പല ഘട്ടങ്ങളിലും യുദ്ധം നിറുത്താമായിരുന്നുവെങ്കിലും എതിര്‍പക്ഷ സഹോദരുടെ ഉന്മൂലനം ഉറപ്പാക്കിയിട്ടേ യുദ്ധം അവസാനിക്കുന്നുള്ളു.

മഗധയുടെ അധികാരം പിടിച്ചടക്കുന്നതിന് മുമ്പ് അശോകന്‍ രക്തരൂക്ഷിതമായ വന്‍യുദ്ധങ്ങള്‍ ചെയ്തതായി രേഖയില്ല. മഗധ കീഴടക്കി എട്ടുവര്‍ഷം കഴിഞ്ഞാണ് അദ്ദേഹം ഇന്നത്തെ ഒഡിഷ സംസ്ഥാനമെന്ന് പറയാവുന്ന കലിംഗരാജ്യം ആക്രമിക്കുന്നത്. ആക്രമണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. ഒരുപക്ഷെ ഏതാണ്ട് കലിംഗയായിരിക്കണം അദ്ദേഹത്തിന്റെ അധികാരപ്രഭാവത്തിന് മുന്നില്‍ മുട്ടുമടക്കാതിരുന്ന ഏക രാജ്യം. അശോകന്റെ വാള്‍മുനയില്‍ നിന്ന് രക്ഷപെട്ട ഒരു അര്‍ദ്ധ സഹോദരന്‍ അഭയം നല്‍കിയതും കലിംഗയായിരുന്നുവല്ലോ. മഗധയുടെ അധികാരമേല്‍ക്കുന്നതിന് മുമ്പ് രണ്ടുവര്‍ഷം കലിംഗയില്‍ വസിക്കുകയും അവിടെനിന്ന് മുക്കുവ യുവതിയായ കൗര്‍വാകിയെ (Kaurwaki)വിവാഹം ചെയ്യുകയും ചെയ്ത ചരിത്രവും അശോകനുണ്ട്. രാജാവ് മുക്കുവ യുവതിയെ പാണിഗ്രഹണം ചെയ്യുന്ന കഥ നാം മഹാഭാരത്തിലുമുണ്ടല്ലോ. താരതമ്യേന ദുര്‍ബലരായിരുന്നുവെങ്കിലും ആക്രമിക്കപ്പെട്ടപ്പോള്‍ കലിംഗ പെട്ടെന്ന് കീഴടങ്ങാന്‍ തയ്യാറായില്ല. അവര്‍ അശോകസൈന്യത്തിനെതിരെ സുധീരം പോരാടി. രണഭൂമിയില്‍ രക്തം നദിപോലെ വാര്‍ന്നൊഴുകി, കബന്ധങ്ങള്‍ മലപോലെ കുന്നുകൂടി. ബൗദ്ധകഥകളനുസരിച്ച് അശോകന്റെ ഭാര്യ ബൗദ്ധാശയങ്ങളോട് ആഭിമുഖ്യം ഉള്ള വനിതയായിരുന്നു. കലിംഗയുദ്ധത്തിന്റെ ഘോരദൃശ്യങ്ങള്‍ കണ്ട് അവര്‍ എന്നന്നേക്കുമായി അശോകനെ വിട്ടുപോയത്രെ. കലിംഗയുദ്ധത്തിന് കുറഞ്ഞത് രണ്ട് വര്‍ഷത്തിന് മുമ്പ് അശോകന്‍ ബുദ്ധമതം സ്വീകരിച്ചതായാണ് ബ്രഹ്മിലിപിയില്‍ (Brahmi script) എഴുതപ്പെട്ടതും ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളിലെ മുപ്പതിലധികം സ്ഥലങ്ങളിലായി വ്യപിച്ചു കിടക്കുന്നതുമായ അദ്ദേഹത്തിന്റെ ശിലാശാസനങ്ങള്‍ (Asoka's edicts) സൂചിപ്പിക്കുന്നത്. ആരംഭത്തില്‍ ബൗദ്ധദര്‍ശനങ്ങളോട് കാര്യമായ പ്രതിബന്ധതയൊന്നും അദ്ദേഹം കാട്ടിയിരുന്നില്ലെന്നതില്‍ നിന്നും രാഷ്ട്രീയലക്ഷ്യം മുന്നില്‍ കണ്ട് നടത്തിയ മതംമാറ്റമായിരുന്നു അതെന്ന് ഊഹിക്കുന്നതില്‍ തെറ്റില്ല. ശിലാശാസനങ്ങള്‍ അശോകന്‍ തന്നെ എഴുതിയ വ്യക്തിഗത കുറിപ്പുകളാണെന്ന് വിലയിരുത്തപ്പെടുന്നു. ഉന്നതമായ സാഹിത്യഗുണമോ ആഡ്യഭാഷാശൈലിയോ അവയില്‍ കാണാനാവില്ല.

ഭാര്യയാല്‍ പരിത്യജിക്കപ്പെട്ടത് അശോകനെ ഏറെ ദു:ഖിപ്പിച്ചു. തന്റെ സൈന്യത്തിന്റെ വിജയം നേരില്‍ കാണാനായി സമരഭൂമിയിലെത്തിയ അശോകന്‍ അവിടുത്തെ ദൃശ്യങ്ങള്‍ കണ്ട് നില വിട്ട് വിലപിക്കുകയായിരുന്നു. മഹാഭാരതത്തിലാകട്ടെ ഏതാണ്ട് സമാനമായ സന്ദര്‍ഭത്തിലൂയെ കടന്നുപോകുന്ന കഥാപാത്രം ഗാന്ധാരിയാണ്. ശോകം കൊണ്ട് യുദ്ധഭൂമിയില്‍ തളര്‍ന്നുവീണ അശോകന് അവിശ്വസനീയമായ ഹൃദയപരിവര്‍ത്തനമുണ്ടായി. ക്ഷത്രിയ ഹിംസാത്മകതയില്‍ നിന്നും ബൗദ്ധചിന്തയിലേക്ക് ആ മനം മാറി മറഞ്ഞു. യുദ്ധത്തിന്റെ ഭയാനകത അദ്ദേഹത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളഞ്ഞു. തന്റെ നിഷ്ഠൂര കൃത്യത്തെ ഓര്‍ത്തപ്പോള്‍ അശോകന്റെ ഹൃദയം തേങ്ങി. (“Beloved-of-the-Gods, King Piyadasi, conquered the Kalingas eight years after his coronation. One hundred and fifty thousand were deported, one hundred thousand were killed and many more died (from other causes). After the Kalingas had been conquered, Beloved-of-the-gods came to feel a strong inclination towards the Dhamma, a love for the Dhamma and for instruction in Dhamma. Now Beloved-of-the-Gods feels deep remorse for having conquered the Kalingas./Ashoka’s Rock Edict 13). ലോകത്ത് അന്നുവരെ ഒരു ഭരണാധികാരിയും വിധേയമായിട്ടില്ലാത്ത മനംമാറ്റത്തിനാണ് അശോകന്‍ അടിപ്പെട്ടത്. അറിയപ്പെടുന്ന മനുഷ്യചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവം. അധികാരം പിടിച്ചെടുത്ത ശേഷം കൊന്നും കൊലവിളിച്ചും സ്വന്തം സാമ്ര്യാജ്യവും മതവും പടര്‍ത്താനാണ് പില്‍ക്കാലത്തുള്ള എല്ലാ യുദ്ധപ്രഭുക്കളെല്ലാം തുനിഞ്ഞിട്ടുള്ളത്. പക്ഷെ വിജയിച്ച യുദ്ധത്തോടെ അശോകന്‍ യുദ്ധത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞ് ബുദ്ധമതം സ്വീകരിച്ചു. സമാധാനപരമായി ബുദ്ധസന്ദേശം പ്രചരിപ്പിക്കാനായി ബാക്കി ജീവിതം ഉഴിഞ്ഞുവെച്ച അശോകന്റെ തീരുമാനത്തെ ഖണ്ഡിക്കാനുള്ള ബ്രാഹ്മണ തീരുമാനമാണ് ഗീത എന്ന പടപ്പാട്ടില്‍ പ്രതിഫലിക്കുന്നത്.

ഇതെന്റെ ധര്‍മ്മമാണെങ്കില്‍ പിന്നെ എന്താണ് അധര്‍മ്മമെന്ന് അശോകന്റെ പ്രസിദ്ധമായ ആത്മഗതം ശിലാലിഖിതമാക്കപ്പെട്ടിട്ടുണ്ട്. ഞാനെന്താണ് ചെയ്തിരിക്കുന്നത്? ഇത് വിജയമാണെങ്കില്‍ എന്താണ് പരാജയം? ഇത് നീതിയോ അനീതിയോ? വീരത്വമോ സര്‍വനാശമോ? നിരപരാധികളായ സ്ത്രീകളേയും കുട്ടികളേയും കൊന്നൊടുക്കുന്നതാണോ ധീരത? എന്റെ സാമ്രാജ്യം വിപുലമാക്കാനാണോ മറ്റുള്ളവരുടെ രാജ്യവും സമ്പത്തും നശിപ്പിക്കാനാണോ ഞാനിത് ചെയ്തത്? ചിലര്‍ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു, ചിലര്‍ക്ക് കുട്ടികളെ, ചിലര്‍ക്ക് ഗര്‍ഭസ്ഥശിശുക്കളെ. ഈ ശവശരീരങ്ങളുടെ അവശിഷ്ടങ്ങള്‍ പറയുന്നതെന്ത്? ഇതൊക്കെയാണോ വിജയചിഹ്നങ്ങള്‍? ഈ കഴുകന്‍മാര്‍... ഈ കാക്കകള്‍...പരുന്തുകള്‍.. മരണത്തിന്റേയും തിന്മയുടേയും സന്ദേശവാഹകരല്ലേ ഇവര്‍? (“What have I done? If this is a victory, what’s a defeat then? Is this a victory or a defeat? Is this justice or injustice? Is it gallantry or a rout? Is it valor to kill innocent children and women? Do I do it to widen the empire and for prosperity or to destroy the other’s kingdom and splendor? One has lost her husband, someone else a father, someone a child, someone an unborn infant…. What’s this debris of the corpses? Are these marks of victory or defeat? Are these vultures, crows, eagles the messengers of death or evil?”). മഹാനായ ആ ചക്രവര്‍ത്തി വിതുമ്പി. ഇതേ വാചകങ്ങള്‍ വേറൊരു രൂപത്തില്‍ ഗീതാകാരന്‍ അര്‍ജുനന്റെ വായില്‍ തിരുകി കൊടുക്കുന്നതാണ് നാം ഗീതയില്‍ കാണുന്നു.

അശോകന്റെ ശാസനങ്ങളില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന ധമ്മ (Dhamma) എന്ന വാക്ക് തന്നെയാണ് ഗീതയില്‍ ക്ഷത്രിയധര്‍മ്മമായി മൊഴിമാറ്റം ചെയ്യപ്പെടുന്നത്. താനും തന്റെ പിന്‍ഗാമികളും ലോകാവസാനം വരെ നിറവേറ്റേണ്ട കര്‍ത്തവ്യങ്ങളും ഉത്തരവാദിത്വങ്ങളുമാണ് അശോകന്‍ ഈ വാക്കിലൂടെ വിവക്ഷിക്കുന്നത് (“These and many other kinds of Dhamma practice have been encouraged by Beloved-of-the-Gods, King Piyadasi, and he will continue to promote Dhamma practice. And the sons, grandsons and great-grandsons of Beloved-of-the-Gods, King Piyadasi, too will continue to promote Dhamma practice until the end of time; living by Dhamma and virtue, they will instruct in Dhamma.”/4 th of the major 14 Rock edicts/http://www.cs.colostate.edu/~malaiya/ashoka.html). തന്റെ ശാസനങ്ങളിലുടനീളം ബ്രാഹ്മണസന്യാസിമാരോട് അങ്ങേയറ്റം കരുതലും ആദരവും വേണമെന്ന് നിര്‍ദ്ദേശിക്കുന്ന അശോകന്‍ തന്റെ മതം മാത്രമാണ് ശ്രേഷ്ഠമെന്ന് ഘോഷിക്കുകയും അപരമതങ്ങളെ ഇകഴ്ത്തുകയും ചെയ്യുന്നവന്‍ യഥാര്‍ത്ഥത്തില്‍ സ്വമതത്തെ തന്നെയാണ് നിന്ദിക്കുന്നതെന്ന് എഴുതിവെച്ചു(‘Whoever praises his own religion, due to excessive devotion, and condemns others with the thought 'Let me glorify my own religion,' only harms his own religion.’{12*}).

തന്നെ ആരാധിക്കാത്തവന്‍ മൂഡനാണെന്ന് വിളിച്ചോതുന്ന ഗീതാദൈവത്തിന് അന്യമായ മതസഹിഷ്ണുതയും(‘Beloved-of-the-Gods, King Piyadasi, desires that all religions should reside everywhere, for all of them desire self-control and purity of heart’{7}*)) ദേവപ്രീതിക്കായി മിണ്ടാപ്രാണികളെ കൂട്ടക്കൊല ചെയ്യുന്ന യജ്ഞസംസ്‌ക്കാരത്തെ അട്ടിമറിച്ചുകൊണ്ട് മൃഗങ്ങളൈ കൊന്നുതിന്നുന്നതും വേട്ടയാടുന്നതും അവസാനിപ്പിച്ചു കൊണ്ടുള്ള നിശ്ചയദാര്‍ഡ്യവുമാണ് അശോകന്‍ പ്രഖ്യാപിക്കുന്നത് (‘Formerly, in the kitchen of Beloved-of-the-Gods, King Piyadasi, hundreds of thousands of animals were killed every day to make curry. But now with the writing of this Dhamma edict only three creatures, two peacocks and a deer are killed, and the deer not always. And in time, not even these three creatures will be killed.’{1}*)

അശോകന്‍ ജനങ്ങളിലുണ്ടാക്കിയ ഈ അവബോധം തകര്‍ക്കാനായാണ് യജ്ഞസംസ്‌ക്കാരത്തേയും ഹിംസയേയും ന്യായീകരിച്ചുകൊണ്ട് ഗീത അവതരിക്കപ്പെട്ടത്. അശോകന്‍ മുന്നോട്ടുവെക്കുന്ന സഹിഷ്ണുതയിലെ അപകടം മനസ്സിലാക്കിയ ബ്രാഹ്മണമതം വിഷ്ണുവല്ലാത്ത ദൈവത്തെ ആരാധിക്കുന്നവരെ പരിഹസിക്കുന്ന ഗീതാദൈവത്തെയാണ് പരിചയപ്പെടുത്തുന്നത്:ബുദ്ധികുറഞ്ഞവര്‍ ഞാനല്ലാതെയുള്ള അര്‍ദ്ധ/വ്യാജ ദൈവങ്ങളെ ആരാധിക്കുന്നു. അവരുടെ ഫലം പരിമിതവും താല്‍ക്കാലികവുമാണ്. വ്യാജദൈവങ്ങളെ ആരാധിക്കുന്നവര്‍ വ്യാജദൈവങ്ങളുടെ ഗ്രഹത്തിലേക്ക് പോകുന്നു, എന്റെ ഭക്തരാകട്ടെ എന്റെ ആത്യന്തികമായ വാസസ്ഥലം പൂകുന്നു(“Men of small intelligence worship the demigods, and their fruits are limited and temporary. Those who worship the demigods go to the planets of the demigods, but My devotees ultimately reach My supreme planet.” (B.Gita 7.23).

ആധുനിക മനശാസ്ത്രജ്ഞന്‍മാര്‍ ദുരന്തഹേതുവായ മാനസികഭ്രശംനം (posttraumatic stress disorder)അനുഭവിക്കുന്ന വ്യക്തിയായി അശോകനെ വിശേഷിപ്പിച്ചേക്കും. പക്ഷെ അത് സംഭവിക്കണമെങ്കില്‍ ഹിംസ തെറ്റാണെന്ന ബോധം അശോകനിലുണ്ടായേ തീരു. അശോകന്‍ ഒരു ദാര്‍ശനികരാജാവാണ്. അഹിംസയായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം. മഹാമാത്ര(Mahamatra), യുക്ത (Yukta), രജുക്ക (Rajjuka), പ്രാദേശിക(Pradesika) തുടങ്ങിയ പദവികള്‍ നല്‍കി അദ്ദേഹം ബുദ്ധമതപ്രചരണത്തിനായി ഉദ്യേഗസ്ഥരെ നിയമിച്ചു. ആവേശം മൂത്ത് വിദേശരാജ്യങ്ങളിലേക്ക് വരെ അശോകന്‍ ബുദ്ധമതം പ്രചരിപ്പിച്ചു. ശിലാലിഖിതങ്ങളുണ്ടാക്കി നാടിന്റെ നാനാഭാഗത്തും സ്ഥാപിച്ചു. തന്റെ ദര്‍ശനമെന്തെന്നും ജനങ്ങളില്‍ നിന്ന് താന്‍ പ്രതീക്ഷിക്കുന്നതെന്തെന്നും അദ്ദേഹം അതിലൂടെ വിശദീകരിച്ചു. മൃഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു ജീവിയേയും കൊല്ലരുതെന്നും നല്ല പ്രവര്‍ത്തിയും പെരുമാറ്റവുമാണ് യാഗത്തോക്കാളും ഹോമത്തേക്കാളും ഉത്കൃഷ്ടമെന്നും ജനത്തെ പഠിപ്പിച്ചു. അശോകന്‍ ജനങ്ങളോട് അവരുടെ ഭാഷയില്‍ തന്നെയാണ് സംവദിച്ചത്. യാഗവും ഹോമവും ഹിംസയും വഴി ഉപജീവനം നടത്തിവന്ന ബ്രാഹ്മണമതക്കാരെ അരിശം കൊള്ളിക്കുന്ന രീതിയില്‍ അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ജനത്തെ കീഴടക്കി. പക്ഷെ പ്രതികാരം ചെയ്യാതിരിക്കാന്‍ ബ്രാഹ്മണര്‍ക്കാവുമായിരുന്നില്ല.

അശോകന്‍ നിലകൊണ്ട മിക്ക ആശയങ്ങളേയും ബ്രാഹ്മണര്‍ നിര്‍ലജ്ജം വെറുത്തു. കാരണം ഫലത്തില്‍ അവര്‍ക്കെതിരെയുള്ള കുറ്റപത്രമായിരുന്നു അവയൊക്കെ. ക്ഷത്രിയന്റെ യുദ്ധവിരുതിന്റെ ഫലം ഉണ്ണുന്നവനാണ് ബ്രാഹ്മണന്‍. യുദ്ധവിമുഖതയും സംശയവും ക്ഷത്രിയനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണെന്ന് അവര്‍ പ്രഖ്യാപിച്ചു. ക്ഷത്രിയധര്‍മ്മം കലര്‍പ്പില്ലാതെ നടപ്പിലാക്കപ്പെട്ടില്ലെങ്കില്‍ സ്വന്തം സുരക്ഷ തന്നെ അപകടത്തിലാകുമെന്ന് അവര്‍ ഭയന്നു. പെട്ടെന്ന് ഓര്‍ത്തിരിക്കാനും പാടാനും കഴിയുന്നവിധം മനോഹരമായ ഒരു ലഘുഗാനമായി ഗീതയെ ചിട്ടപ്പെടുത്തി നിരന്തരം വികസിച്ചുകൊണ്ടിരുന്ന ജനകീയകഥാസാഹിത്യമായ മഹാഭാരതത്തിലേക്കത് കൂട്ടിച്ചേര്‍ത്തു. അങ്ങാടിമധ്യത്തില്‍ കൊണ്ടുവെച്ച കാളത്തല പോലെ ഗീത ശ്രദ്ധിക്കപ്പെട്ടു. മഹാഭാരതം അക്ഷരാര്‍ത്ഥത്തില്‍ ഗീതയുടെ പരസ്യപ്പലകയായി മാറുകയായിരുന്നു. മഹാഭാരതയുദ്ധത്തില്‍ ഇന്നു നാം കാണുന്ന ഗീത പോലൊരു സുദീര്‍ഘ മതപ്രഭാഷണത്തിന് യാതൊരു പ്രസക്തിയുമില്ലെന്നതില്‍ രണ്ടു പക്ഷമുണ്ടാവാനിടയില്ല. തീര്‍ത്തും കഥാവിരുദ്ധവുമാണത്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ലക്ഷക്കണക്കിന് സൈനികര്‍ക്കിടയില്‍നിന്ന് രണ്ടു മനുഷ്യര്‍ 700 ശ്‌ളോകങ്ങള്‍ തമ്മില്‍ കൈമാറുകയെന്നത് അസംഭവ്യവും യുക്തിഹീനവുമാണെന്ന് പറയേണ്ടതില്ല. മഹഭാരതകഥയുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്ന ഭാഷയോ വിവരണരീതിയോ അല്ല ഗീതയുടേത്. മഹാഭാരതത്തില്‍ വേറെങ്ങും സമാനമായ താത്വികവിചിന്തനം വരുന്നുമില്ല. സഞ്ജയന്‍ ധൃതരാഷ്ട്രരോട് വര്‍ണ്ണിക്കുന്ന രൂപത്തിലാണ് ഗീതയും അവതരിപ്പിക്കപ്പെടുന്നതെങ്കിലും മഹാഭാരതകഥയില്‍ ഏച്ചുകെട്ടിയതിനാല്‍ മുഴച്ചുനില്‍ക്കുന്ന കഥാസന്ദര്‍ഭമാണ് ഗീതാഭാഷണമെന്ന കാര്യത്തില്‍ ഭക്തിത്തിമിരം ബാധിച്ചവരൊഴികെ ആരും തര്‍ക്കിക്കാറില്ല. അല്ലാത്തവര്‍ വ്യഖ്യാനഫാക്ടറി പ്രവര്‍ത്തിപ്പിച്ച് പുറപ്പെടുവിക്കുന്ന മതഫലിതങ്ങള്‍ വിട്ടുകളയുക. ഗീത തന്നെ പല തരമുണ്ടെന്നൊക്കെയുള്ള ആധുനിക വ്യാഖ്യാനങ്ങളും സമാന ജനുസ്സില്‍പ്പെട്ടതാണ്.

ഗീത മഹാഭാരതത്തില്‍ കൂട്ടിച്ചേര്‍ത്തതാണെങ്കിലും ഒരു സ്വതന്ത്ര സാഹിത്യകൃതിയെന്ന നിലയില്‍ അതിന് വ്യതിരിക്തമായ അസ്തിത്വമുണ്ട്. ഗീത ചേര്‍ത്താലും നീക്കം ചെയ്താലും മഹാഭാരതകഥയ്ക്ക് യാതൊരു മാറ്റവും സംഭവിക്കില്ല. വര്‍ണ്ണവ്യവസ്ഥയും ക്ഷത്രിയധര്‍മ്മവും ന്യായീകിരച്ച് സ്വന്തം അപ്രമാദിത്വം ഊട്ടിയുറപ്പിക്കാനുള്ള ബ്രാഹ്മണരുടെ ഗൂഡാലോചനയാണ് ഗീതയുടെ അടിത്തട്ട് സിലബസ്സ്. ബൗദ്ധദര്‍ശനങ്ങള്‍ക്കെതിരെയുള്ള ആസൂത്രിതമായ കടന്നാക്രമണമാണത്. കുറ്റബോധത്താല്‍ വെന്തെരിയുന്ന അശോകനെ അവര്‍ അര്‍ജുനനില്‍ പ്രതിഷ്ഠിച്ചു. അഹിംസാ ദര്‍ശനത്തെ തകര്‍ക്കാനായി അര്‍ജുനനെ യാഥാര്‍ത്ഥ്യബോധമില്ലാത്ത മഠയനായി ചിത്രീകരിക്കുന്നു. അശോകന്റെ ജീവിത ഇതിവൃത്തം ഗീതാസന്ദര്‍ഭത്തിലും പ്രകടമാണ്. അശോകന് 99 അര്‍ദ്ധസഹോദരന്‍മാരേയും ഒരു അസ്സല്‍ സഹോദരനേയും (ninety-nine half-brothers and one real brother) ഉള്‍പ്പെടെ നൂറു സഹോദരരെ മറികടക്കേണ്ടി വന്നപ്പോള്‍ പിതൃരാജ്യം സ്വന്തമാക്കാനായി 100 അര്‍ദ്ധസഹോദരന്‍മാരെ അര്‍ജുനനും നേരിടേണ്ടിവന്നു. ഒപ്പം ഒരു അസ്സല്‍ സഹോദരനേയും(കര്‍ണ്ണന്‍). രാജ്യാധികാരം പിടിച്ചടക്കുന്നതിന് മുമ്പ് അശോകന് 13 വര്‍ഷം രാജ്യത്തിന് പുറത്ത് കഴിയേണ്ടി വന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അര്‍ജുനന്‍ ഉള്‍പ്പെടെയുള്ള പാണ്ഡവരുടെ വനവാസവും 13 വര്‍ഷമായിരുന്നുവല്ലോ. അശോകന്‍ യുദ്ധഭൂമിയിലെ ദുരന്തമാണ് വീക്ഷിക്കുന്നതെങ്കില്‍ യുദ്ധം ചെയ്താല്‍ സംഭവിക്കാനിടയുള്ള ദുരന്തമാണ് അര്‍ജുനനെ തളര്‍ത്തുന്നത്.

ബന്ധുക്കളെയും ഗുരുജനങ്ങളേയും കൊലപ്പെടുത്തിയാല്‍ ലഭിച്ചേക്കാവുന്ന അവരുടെ കണ്ണീരിലും ജീവരക്തത്തിലും നനഞ്ഞു കുതിര്‍ന്ന രാജലാഭ്യം കൊണ്ടെന്തു നേട്ടമെന്ന് അര്‍ജുനന്‍ കൃഷ്ണനോട് ചോദിക്കുന്നുണ്ട്. ബന്ധുക്കളുടേയും നാനാജാതിയില്‍ പെട്ട ആബാലവൃത്തം ജനങ്ങളുടേയും ജീവിതം കടപുഴക്കുന്ന യുദ്ധവിജയം തന്റെ മനസ്സിനെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് അശോകന്‍ രേഖപ്പെടുത്തിയതില്‍ അര്‍ജുനദു:ഖത്തിന്റെ ജനിതകം കൃത്യമായി വായിച്ചെടുക്കാം (“Indeed, Beloved-of-the-Gods is deeply pained by the killing, dying and deportation that take place when an unconquered country is conquered. But Beloved-of-the-Gods is pained even more by this -- that Brahmans, ascetics, and householders of different religions who live in those countries, and who are respectful to superiors, to mother and father, to elders, and who behave properly and have strong loyalty towards friends, acquaintances, companions, relatives, servants and employees -- that they are injured, killed or separated from their loved ones. Even those who are not affected (by all this) suffer when they see friends, acquaintances, companions and relatives affected. These misfortunes befall all (as a result of war), and this pains Beloved-of-the-Gods.”{13}).

മഹാദുരന്തം മുന്നില്‍ തുറിച്ചുനോക്കവെ എന്തിന് യുദ്ധം ചെയ്യണമെന്ന് അര്‍ജുനന്റെ ചോദ്യം മഹാഭാരതത്തിന്റെ പൊതു കഥഗതിയുമായി പൊരുത്തപ്പെടാത്ത ഒന്നാണ്. അന്നുവരെ പ്രകടപ്പിക്കാത്ത അനിതരസാധാരണമായ വൈകാരികശൈഥില്യമാണ് പാര്‍ത്ഥന്‍ പ്രകടമാക്കുന്നത്. വനവാസത്തിന്റെ അന്ത്യഘട്ടത്തില്‍ വിരാട രാജാവിന് വേണ്ടിയുള്ള യുദ്ധത്തില്‍ ആളറിഞ്ഞുകൊണ്ടുതന്നെ ഭീഷ്മര്‍, ദ്രോണര്‍, ദുര്യാധനന്‍, ശകുനി, കര്‍ണ്ണന്‍ എന്നിവരെ നിഷ്പ്രയാസം പരാജയപ്പെടുത്തിയ വിശ്വവിജയിയാണയാള്‍. അന്നൊന്നും അര്‍ജുനന്‍ ആ ചോദ്യം ചോദിച്ചിരുന്നില്ല. സ്വന്തം ധനുര്‍ശേഷി കൊണ്ട് വിരാടരാജാവിനുവേണ്ടി യുദ്ധം ജയിച്ച വ്യക്തിക്കാണ് തനിക്ക് കൂടി അര്‍ഹതപ്പെട്ട രാജ്യം നേടാനായി അന്തിമയുദ്ധത്തിനിറങ്ങുമ്പോള്‍ അതേ എതിരാളികളെ മുന്നില്‍ കാണുമ്പോള്‍ ദേഹം വിറച്ച് തേര്‍തട്ടില്‍ തളര്‍ന്നിരിക്കേണ്ടി വരുന്നത്. കോടിക്കണക്കിന് വരുന്ന പാണ്ഡവ-കൗരവ പോരാളികളില്‍ ആര്‍ക്കും സമാനമായ മാനസികപ്രശ്‌നമില്ല. അശോകനെയും ബൗദ്ധദര്‍ശനത്തേയും മന:പൂര്‍വം കളിയാക്കാനായി പില്‍ക്കാലത്ത് കുത്തി തിരുകിയതാണ് ഈ രംഗമെന്ന് ഇവിടെ പകല്‍പോലെ വ്യക്തമാണ്. വമ്പന്‍ എതിരാളികളുടെ മുന്നില്‍ പോലും അര്‍ജുനന് കൈ വിറച്ചിട്ടില്ല. പിതാവായ ദേവേന്ദ്രനോടും ബന്ധുവും ആത്മമിത്രവുമായ കൃഷ്ണനോടും വരെ അചഞ്ചലനായി യുദ്ധം ചെയ്ത വ്യക്തിയാണദ്ദേഹം. ബലരാമന്റെ കുപ്രസിദ്ധമായ ക്രോധം സുഭദ്രയെ സ്വന്തമാക്കുന്നതില്‍ നിന്ന് അര്‍ജുനനെ തടഞ്ഞതുമില്ല. മഹാഭാരതകഥയിലുടനീളം എടുത്തുചാട്ടക്കാരനും അഹംഭാവിയുമായി പ്രത്യക്ഷപ്പെടുന്ന അര്‍ജുനന്‍ ഒരുഘട്ടത്തില്‍ ജേഷ്ഠനായ യുധിഷ്ഠിരന് നേരേപോലും ഊരിയ വാളുമായി ചാടിവീഴുന്നുണ്ട്. അത്തരമൊരു വ്യക്തിയാണ് കുരുക്ഷേത്ര ഭൂമിയില്‍ തത്വചിന്ത പറഞ്ഞ് മോഹാലസ്യപ്പെട്ട് വീഴുന്നത്! ജീവിതത്തില്‍ ആദ്യമായി അര്‍ജുനന് ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനും ആത്മവീര്യം പകരാനും ബ്രാഹ്മണപിന്തുണ ആവശ്യമായി വരുന്നു.

കലിംഗയുദ്ധം വരെ അശോകനും യുദ്ധം ഹരമായിരുന്നു. തന്റെ വിജയങ്ങളില്‍ അദ്ദേഹം വല്ലാതെ ഉന്‍മാദിച്ചിരുന്നു. ക്ഷത്രിയനായ അശോകനെ തന്റെ ചെയ്തികളുടെ കര്‍മ്മഫലമാണ് വിവശനാക്കുന്നതെങ്കില്‍ തന്റെ കര്‍മ്മഫലത്തിന്റെ ഭവിഷ്യത്തുകളാണ് അര്‍ജുനനെ ധര്‍മ്മസങ്കടത്തിലാക്കുന്നത്. ജീവിതത്തില്‍ പലപ്പോഴും ബന്ധുക്കളേയും നേരിടുകയും കൊല്ലുകയും ചെയ്ത അര്‍ജുനന് ബന്ധുജനങ്ങളെ കൊല്ലുന്നത് പാപമാണെന്ന തിരിച്ചറിവുണ്ടാകുന്നത് തികച്ചും നാടകീയമായാണ്. അശോകന്റെ കഥ കേട്ടിട്ടുള്ള ഒരാളാണ് ഗീതാകാരനെന്ന് സ്പഷ്ടം. തന്റെ ജീവിതത്തില്‍ അശോകന്‍ അക്രമവും ഹിംസയും ഉപേക്ഷിക്കുമ്പോള്‍ അങ്ങനെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ് അര്‍ജുനന്‍. ഇവിടെ കൃഷ്ണന്‍ ബുദ്ധന്റെ എതിര്‍ കഥാപാത്രമായി കടന്നുവരുന്നു. ബ്രാഹ്മണധര്‍മ്മത്തിന്റെയും വര്‍ണ്ണവ്യവസ്ഥയുടേയും വിട്ടുവീഴ്ചയില്ലാത്ത സംരക്ഷകനാണദ്ദേഹം.

ഗീതാരചന ബി.സി. ഇ രണ്ട് മുതല്‍ എ.ഡി നാലു വരെയുള്ള കാലഘട്ടത്തിനുള്ളിലാണ് സംഭവിച്ചിട്ടുള്ളതെന്ന നിരീക്ഷണത്തിന് പരക്കെ സ്വീകാര്യതയുണ്ട്. മഹാഭാരതത്തില്‍ കൃഷ്ണന്‍ എന്ന യാദവരാജന്‍ കേവലം ഒരു ഉപകഥാപാത്രം മാത്രമാണ്. ചന്ദ്രഗുപ്ത മൗര്യന്റെ ഗുരുവും കൗടില്യന്‍, വിഷ്ണുഗുപ്തന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ട ചാണക്യന്‍ (B.C.E 370–283) പ്രചരിപ്പിച്ച രാജ്യതന്ത്രവും യുദ്ധതന്ത്രവുമാണ് കൃഷ്ണന്‍ ഗീതയില്‍ അവതരിപ്പിക്കുന്നത്. ചന്ദ്രഗുപ്തനെ കരുത്തുറ്റ ഭരണാധികാരിയാക്കുന്നതില്‍ ബ്രാഹ്മണനായ ചാണക്യന്റെ ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിര്‍ണ്ണായക പങ്ക് വഹിക്കുകയുണ്ടായി. കുതന്ത്രങ്ങളും ചതികളും ന്യായീകരിക്കുകയും അവസരം കിട്ടുമ്പോള്‍ ധര്‍മ്മാധര്‍മ്മം നോക്കാതെ എതിരാളികളെ നിര്‍ദാക്ഷിണ്യം തകര്‍ക്കണമെന്ന് വാദിക്കുകയും ചെയ്യുന്ന ചാണക്യന്റെ ശരിയായ പിന്‍മുറക്കാരനായാണ് കൃഷ്ണന്‍ ഗീതയില്‍ വേഷമിടുന്നത്. ഭരണാധികാരിയേയും സൈനികനേയും മാനസികവും താത്വികവുമായി സജ്ജമാക്കുന്ന ബ്രാഹ്മണവേഷമാണ് ഇരുവര്‍ക്കും. ചാണക്യനെപ്പോലെ ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്ന നിലപാട് തന്നെയാണ് കൃഷ്ണനും പഥ്യം. ബുദ്ധന്റെ ബ്രാഹ്മണവിരുദ്ധപോരാട്ടത്തിന് എതിരെയുള്ള ആശയപരമായ പ്രതിരോധമാണ് ഗീതയുടെ അന്തസത്ത.

ക്ഷത്രിയന്‍ രക്തവും കബന്ധവും കണ്ട് ഭയന്ന് ഓടരുതെന്നും യുദ്ധംചെയ്യുകയാണ് അവന്റെ ധര്‍മ്മമെന്നും മറയില്ലാതെ വിശദീകരിക്കപ്പെടുന്നു. യുദ്ധത്തില്‍നിന്ന് പിന്‍മാറിയാല്‍ അത് അപഖ്യാതിയും അപമാനവുമുണ്ടാക്കും. ലക്ഷ്യപ്രാപ്തി മുന്നില്‍ കാണുന്ന ഏതൊരു സാധാരണക്കാരനും മുന്നോട്ടുവെക്കുന്ന പ്രായോഗികയുക്തിയാണിത്. ഒരിടത്ത് ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യാന്‍ പറയുന്ന ഗീത യുദ്ധം ചെയ്താല്‍ ഒന്നുകില്‍ രാജ്യം അല്ലെങ്കില്‍ വീരസ്വര്‍ഗ്ഗം (“Victorious you would inherit your kingdom; dead you would go to heaven (2:37)എന്ന സമ്മോഹന വാഗ്ദാനം അവതരിപ്പിച്ച് ഫലേച്ഛയെ പ്രോജ്ജ്വലിപ്പിക്കുന്നു. കൃഷ്ണനെ കൊണ്ട് ചാതുര്‍വര്‍ണ്യം സ്ഥിരീകരിക്കാനും സാധൂകരിക്കാനും ബ്രാഹ്മണമതത്തിന് സാധിച്ചു. മനുഷ്യകുലത്തെ വിഭജിക്കുന്നവനും ഏകോപിപ്പിക്കുന്നതും താനാണെന്ന് കൃഷ്ണന്‍ പറഞ്ഞുവെച്ചു. കൃഷ്ണന്‍ ഗീതയില്‍ പറയുന്ന ചാതുര്‍വര്‍ണ്യം ഗുണപരമായ ഭിന്നതയാണെന്നും വര്‍ണം കര്‍മ്മസിദ്ധമാണെന്നുമൊക്കെയുള്ള മണവും ഗുണവുമില്ലാത്ത ആധുനിക മതഫലിതങ്ങള്‍ തല്‍ക്കാലം വിട്ടുകളയുക. ചെയ്യേണ്ട കാര്യം ചെയ്യുക തന്നെ വേണമെന്ന ഗീതോപദേശത്തില്‍ മഹത്തരമോ അസാധാരണമോ ആയി യാതൊന്നുമില്ല. കേവലമായ പ്രായോഗികബുദ്ധിയുള്ള ഏതൊരാളും ഇതുതന്നെയാവും പറയുക. കൊന്നും കൊലവിളിച്ചും അറപ്പ് മാറിയ വിശ്വവിജയിയായ അര്‍ജുനന് അതൊന്നും അറിയില്ലായിരുന്നുവെന്ന് വരുത്തി തീര്‍ത്താണ് ഗീതഭാഷണം തരപ്പെടുത്തുന്നത്.

ഗീതാസന്ദര്‍ഭം മഹാഭാരതകഥയുമായി ഒത്തുപോകാത്തതിനാല്‍ അതിന്റെ പ്രസക്തി എക്കാലത്തും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഗീതയില്ലാത്ത മഹാഭാരതം സാഹിത്യപരമായി എന്തുകൊണ്ടും മികച്ചാതാണെന്ന കാര്യത്തില്‍ നിരൂപകര്‍ക്കിടയിലും രണ്ടഭിപ്രായമുണ്ടാകാന്‍ വഴിയില്ല. ഗീതാഭാഷണം തുടങ്ങുന്നതുവരെ കൃഷ്ണന് ഒപ്പം നില്‍ക്കുന്ന സഖാവാണ് അര്‍ജുനനെങ്കില്‍ ഗീതാഭാഷണവേളയില്‍ അദ്ദേഹം വെറുമൊരു നാലാംകിട ഭക്തനായി അധ:പതിക്കുന്നു. ജീവിതത്തില്‍ ഒരിക്കലും ശിശുപാലനെപോലുള്ള സാധാരണ ശത്രുക്കളെ പോലും പരാജയപ്പെടുത്താനാവാത്ത ശരാശരി യോദ്ധാവാണ് കൃഷ്ണന്‍. ശിശുപാലനാകട്ടെ പ്രപഞ്ചപരിപാലകനായ കൃഷ്ണനുമായുള്ള യുദ്ധംതന്നെ ഒരു ഹരമാണ്! എവിടെകണ്ടാലും അദ്ദേഹം കൃഷ്ണന്റെ പോരാട്ടവിമുഖതയേയും ഭീരുത്വത്തേയും കണക്കറ്റ് അപഹസിക്കും. അവസാനം സദ്ദസ്സില്‍ വെച്ച് ന്യായമായ കാര്യം പറഞ്ഞതിനാണ് അസഹിഷ്ണുത പൂണ്ട കൃഷ്ണന്‍ വിശേഷ ആയുധമായ ചക്രം കൊണ്ട് ശിശുപാലന്റെ തലയറുക്കുന്നത്. തനിക്കൊരിക്കലും കീഴ്‌പ്പെടുത്താനാവില്ലെന്ന് പൂര്‍ണ്ണബോധ്യമുണ്ടായിരുന്ന ജരാസന്ധനെ വധിക്കാന്‍ കൃഷ്ണനിലെ തന്ത്രശാലി കണ്ടെത്തിയത് ഭീമന്റെ കരുത്താണ്. ഭീഷ്മരെ കൊല്ലാനാവില്ലെന്ന് കാണുമ്പോള്‍ സാരഥിയാണെന്ന ബോധം പോലും നഷ്ടപ്പെട്ട ആ വന്ധ്യ വയോധികന്റെ നേരെ ഊരിയ വാളും ചോരക്കണ്ണുകളുമായി പാഞ്ഞടുക്കുന്ന കൃഷ്ണനെ കുരുക്ഷേത്രയുദ്ധത്തില്‍ നാം കാണുന്നു. ഗീത ചൊല്ലിക്കൊടുത്ത പുരുഷോത്തമനാണ് ഭീഷ്മര്‍ക്ക് മുന്നില്‍ വിളറേണ്ടിവരുന്നത്! കര്‍ണ്ണന്റെ മരണം കപടന്യായം പറഞ്ഞ് ന്യായീകരിക്കാനും അദ്ദേഹം മടിക്കുന്നില്ല. മിക്ക കൗരവനേതാക്കളെയും ചതിയും കുതന്ത്രവും വഴി കൊല്ലിക്കുന്ന കൃഷ്ണന്‍ പാണ്ഡവശകുനിയായാണ് മഹാഭാരതത്തിലുടനീളം പ്രത്യക്ഷപ്പെടുന്നത്. ഇത് കൃത്യമായി മനസ്സിലാക്കിയത് കൊണ്ടാവണം കുടുംബഛിദ്രത്തിനും കൂട്ടക്കുരുതിക്കും പൂര്‍ണ്ണ ഉത്തരവാദിയായി ഗാന്ധാരി മറ്റാരെയും കാണാത്തത്. കൃഷ്ണനില്ലെങ്കില്‍ യുദ്ധമേ ഉണ്ടാകില്ലെന്ന് ചിന്തിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. കൃഷ്ണന് കൊല്ലിക്കലാണ് രസമെന്ന് ഗാന്ധാരി പറഞ്ഞതായി ഭക്തകവികള്‍ക്കുപോലും എഴുതേണ്ടിവന്നു. ഗാന്ധാരിയുടെ ക്രോധവും ദു:ഖവും ശമിപ്പിക്കാനായി വിശ്വപരിപാലകനായ കൃഷ്ണന് സാധുവായ ഒരൊറ്റ എതിര്‍വാദം പോലും ഉന്നയിക്കാനാവന്നില്ല. അര്‍ജുനനോട് വിളമ്പിയ ഭാരമേറി ദര്‍ശനസാഹിത്യം ഗാന്ധാരിയുടെ മുന്നില്‍ ചെലവാകുന്നില്ല. ആ മാതൃശാപമാണ് പിന്നീട് കൃഷ്ണന്റെ യാദവകുലം മുച്ചൂടും തകര്‍ത്തുകളയുന്നതായി മഹാഭാരതം പറയുന്നു. ഗീത ഉപദേശിച്ച കൃഷ്ണനും കേട്ട വിജയനും ജീവിതം കൊണ്ടു മുറിവേല്‍ക്കുന്നതാണ് നാം പിന്നീട് കാണുന്നത്. ജയിച്ചവര്‍ തോല്‍ക്കുകയും തോറ്റവന്‍ സ്വര്‍ഗം പൂകുകയും ചെയ്യുന്ന കുരുക്ഷേത്രയുദ്ധത്തില്‍ ഗീതാസന്ദര്‍ഭം തന്നെ അപ്രസ്‌കതമാണ്.

വിഷ്ണുവിന്റെ അവതാരമെന്ന പരിഗണനയില്‍ ലഭ്യമായ സുദര്‍ശനചക്രമാണ് കൃഷ്ണന്റെ പോരാട്ടവീര്യത്തിന്റെ ചിഹ്നം. ചക്രം ഉണ്ടെങ്കില്‍ ആര്‍ക്കും നേടാമെന്ന് കൃഷ്ണന്‍ തന്നെ സ്ഥാപിക്കുന്നുണ്ട്. കുരുക്ഷേത്രയുദ്ധത്തിന് മുമ്പ് തന്നെ സന്ദര്‍ശിക്കുന്ന ദ്രോണപുത്രനായ അശ്വത്ഥാമാവിനോട് എന്തുവേണമെങ്കിലും ചോദിച്ചുകൊള്ളാന്‍ അനുവദിച്ച ശേഷം ദ്രോണപുത്രന്‍ സുദര്‍ശനചക്രം തന്നെ ചോദിക്കുമ്പോള്‍ കൃഷ്ണന്‍ വിസമ്മതിക്കുന്നത് ചക്രമില്ലാത്ത താന്‍ വെറും വട്ടമാണെന്ന ബോധ്യം കാരണമാവണം. ഇതേ ബോധ്യം അശ്വത്ഥാമാവിനും ഉണ്ടായിരുന്നുവെന്ന് വ്യക്തം. തനിക്ക് മാത്രമേ ചക്രം ഉപയോഗിക്കാനാവൂ എന്നൊക്കെ ഒഴികഴിവ് പറയുകയാണ് കൃഷ്ണന്‍ ചെയ്യുന്നത്. ഗത്യന്തരമില്ലാതെ വന്നാല്‍ നേരിട്ട് യുദ്ധം, അല്ലെങ്കില്‍ കഴിവതും ഭീരുവിനെപ്പോലെ തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് കുതന്ത്രങ്ങളും ചരടുവലികളും-അതാണ് മഹാഭാരതത്തിലെ കൃഷ്ണന്റെ പൊതുനിലപാട്. ചക്രായുധമെന്ന ബൂമറാങ് കയ്യിലുണ്ടെങ്കിലും ഗയന് വേണ്ടിയുള്ള യുദ്ധത്തില്‍ അര്‍ജുനനോട് പോലും ജയിക്കാനാവാത്ത കൃഷ്ണന്‍ തന്റെ സഹോദരിയെകൊണ്ട് യുദ്ധത്തില്‍ നിന്ന് പിന്‍മാറാന്‍ അര്‍ജുനന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. സുഭദ്രയെ അര്‍ജുനന് ഭാര്യയായി നല്‍കിയതുതന്നെ ബന്ധുബലം കൂട്ടുന്നതിന്റെ ഭാഗമായിട്ടായിരുന്നു. കൃഷ്ണന്റെ ഒട്ടുമിക്ക വിവാഹങ്ങളുടെ പിന്നിലും സമാനമായ ലക്ഷ്യം കാണാനാവും. കൃഷ്ണനെ ഒരു താരമായി അംഗീകരിക്കാന്‍ കൗരവര്‍ എക്കാലത്തും മടിച്ചതാണ് ആ പക്ഷത്തോട് കൃഷ്ണന് അസഹിഷ്ണുത തോന്നാന്‍ മുഖ്യകാരണം. കൃഷ്ണന്‍ നിലവാരമില്ലാത്ത പോരാളിയും കുതന്ത്രശാലിയുമാണെന്ന ധാരണ കൗരവര്‍ക്കുണ്ടായിരുന്നു. യാദവസൈന്യത്തിന് കൃഷ്ണനെക്കാള്‍ മാര്‍ക്കിടാന്‍ ദുര്യോധനന്‍ തയ്യാറായതിന്റെ കാരണമതാണ്. ചതിപ്രയോഗങ്ങളുടെ കാര്യത്തില്‍ ശകുനി പോലും കൃഷ്ണന് മുന്നില്‍ ഒന്നുമല്ല. എന്നാല്‍ അതിനൊക്കെ ന്യായീകരണം പറഞ്ഞ് വായനക്കാരെ വെറുപ്പിക്കിന്നില്ലെന്നതാണ് ശകുനിയുടെ ഗുണം.

കേവലം 76 ശ്‌ളാകങ്ങളുണ്ടായിരുന്ന പടപ്പാട്ടാണ് പില്‍ക്കാലത്ത് 700 ശ്‌ളോകങ്ങളുള്ള ഭഗവദ്ഗീതയായി പരിണമിച്ചതെന്ന നിരീക്ഷണമുണ്ട്. 700 ശ്‌ളോകങ്ങളുള്ള(745?) ഒരു ഗാനം ഓര്‍ത്തിരിക്കാനോ കേട്ടിരിക്കാനോ എളുപ്പമല്ല, മഹാഭാരതം പോലെ ഗീതയും കാലാന്തരത്തില്‍ വണ്ണം വെക്കുകയായിരുന്നുവെന്ന് വേണം ഊഹിക്കാന്‍. മഹാഭാരതത്തില്‍ ഗീത കുത്തിതിരുകിയതുപോലെ ഗീതയിലും കുത്തിത്തിരിപ്പുകള്‍ അസംഖ്യമാണ്. നൂറ്റാണ്ടുകളായി സംഭവിച്ച സാമൂഹികമാറ്റങ്ങളും പ്രതിവിപ്‌ളവങ്ങളും ഗീതയെ നിരന്തരം പുതിക്കിപണിഞ്ഞിട്ടുണ്ട്. ബ്രാഹ്മണഭാഷയായ സംസ്‌കൃതത്തില്‍ സാമാന്യജനത്തിന് പാണ്ഡിത്യമില്ലാതിരുന്നതിനാല്‍ കൂട്ടിച്ചേര്‍ക്കലിന്റെ കുത്തക അവര്‍ക്ക് മാത്രമായിരുന്നു. വര്‍ണാധിപത്യം കാരണം അവരുടെ വ്യാഖ്യാനങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടതുമില്ല. 



ഹിംസയും വര്‍ണധര്‍മ്മവും യാഗഹോമാദികളും ന്യായീകരിക്കാനായി ബ്രാഹ്മണര്‍ കൊണ്ടുവന്ന വരികളാണ് ഗീതയില്‍ ഏറെയും പ്രക്ഷിപ്തമായിട്ടുള്ളത്. ബ്രാഹ്മണമതത്തിന് വിരുദ്ധമായ വരികള്‍ ഗീതയില്‍ ഉണ്ടായിരുന്നുവെന്നു. പരസ്പരവിരുദ്ധമായ വാദങ്ങളും സൂചനകളും കൊണ്ട് സമ്പന്നമാണ് ഭഗവദ് ഗീതയെന്ന് നമുക്കറിയാം. സന്ദേശപരമായ ഐക്യമോ ഏകതാനതയോ അതില്‍ കാണാനാവില്ല. കൊല്ലാനും കൊല്ലാതിരിക്കാനും ഉതകുന്ന വ്യാഖ്യാനങ്ങള്‍ കണ്ടെത്താനാവുന്ന ഗീത ജാതകരചന പോലെയാണ്. നല്ലതും മോശവുമായ കാര്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യത ജാതകക്കുറിപ്പിലുണ്ടാവുമല്ലോ. ജാതകക്കാരന് ഏന്ത് സംഭവിച്ചാലും ജ്യോതിഷിക്ക് പൂച്ചയെ പോലെ നാലുകാലില്‍ തറതൊടാം. ഹെന്ദവവല്‍ക്കരണത്തിന്റെ മുഖ്യ പ്രചരണായുധമായ ഗീത ബുദ്ധനെയും അശോകനെയും പരിഹസിച്ച് ബ്രാഹ്മണമതത്തിന്റെ പ്രതിലോമകരമായ മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ നല്ല വിജയം നേടി. സെമറ്റിക് മതങ്ങളുടെ അധിനിവേശത്തെ ചെറുക്കാനുള്ള പടപ്പാട്ടായി ഹിന്ദുനേതൃത്വം പില്‍ക്കാലത്തതിനെ പ്രയോജനപ്പെടുത്തി. പില്‍ക്കാലത്ത് തിലകനും ഗാന്ധിജിയും അതിന്റെ സമരോത്സുകതയും രണവീര്യവും തിരിച്ചറിഞ്ഞ് കരുക്കള്‍ നീക്കി. ഗോഡ്‌സെകളും ഗാന്ധിമാരും അതില്‍നിന്ന് പുറത്തുവന്നു. ഒരിക്കല്‍ ബുദ്ധനെതിരെ വലിച്ചെറിഞ്ഞ ആ കല്ല് ഇന്നും ബൂമറാങ് പോലെ ഉപയോഗിക്കപ്പെടുകയാണ് ***

Tuesday 22 May 2012

30. താരം കണ്ണീര്‍ കൊടുക്കുന്നു

ഒഞ്ചിയം രക്തസാക്ഷി സഖാവ്‌ T. P ചന്ദ്രശേഖരന്റെ അമ്മയേയും തന്റെ അമ്മയേയും താരതമ്യപ്പെടുത്തി സിനിമാതാരം മോഹന്‍ലാല്‍ ബ്ളോഗെഴുതിയരിക്കുന്നു. ഈ നാട് ജീവിക്കാന്‍ കൊള്ളില്ലെന്ന് കൊലപാതകത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഉറുമ്പിന് പോലും ജീവന്‍ കൊടുക്കാന്‍ കഴിയാത്തവര്‍ വെട്ടി കൊല്ലുന്നത് ശരിയാണോ എന്ന് ലാല്‍ ചോദിക്കുന്നു. വാര്‍ത്താമാധ്യമങ്ങള്‍ ലാലിനെ വാഴ്ത്തിപ്പാടി തുടങ്ങി. വളരെ നല്ലത് ! ലാലിനെപ്പോലൊരു കലാകാരന്‍ ഇങ്ങനെയൊക്കെ എഴുതുന്നത് നമ്മുടെ ഹൃദയതലങ്ങളെ കൂടുതല്‍ ആര്‍ദ്രമാക്കട്ടെ.

പക്ഷെ ഒന്നാലോചിക്കുക, അക്രമത്തിന്റെ ആള്‍രൂപങ്ങളാണ് മലയാളസിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച് നിരവധി കഥാപത്രങ്ങള്‍ . ഇത്തരം ചിത്രങ്ങളില്‍ വരച്ചു കാണിക്കുന്ന അളവിലുള്ള അക്രമം ഈ സമൂഹത്തിലുണ്ടെന്ന് പറയാനാവില്ല. മനുഷ്യനെ കത്തിക്കരിച്ചും വെട്ടിക്കീറിയും ചിന്നിചിതറിപ്പിച്ചും വെള്ളിത്തിരയില്‍ കൊലവിളിക്കുന്ന ലാല്‍ കഥാപാത്രങ്ങള്‍ ഈ നാടിന്റെ സഹനശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ടാവുമോ?! അത്തരം സിനിമകള്‍ കേരളത്തെ 'അധിവാസയോഗ്യ'മാക്കുന്നതിന് എത്രമാത്രം സഹായിച്ചിട്ടുണ്ടാവും? പണം നല്‍കിയാല്‍ എന്തും ചെയ്യുമെന്ന ആപ്തവാക്യം ക്വട്ടേഷന്‍ സംസ്‌ക്കാരത്തില്‍ നിന്ന് ഉരുത്തിരിയുന്നതാണ്. അത് സിനിമയിലായാലും രാഷ്ട്രീയത്തിലായാലും വ്യത്യാസമില്ല. 

സിനിമ കണ്ടിട്ട് ആരും അക്രമികളാകില്ലെന്ന് പൊതുതത്വമെന്ന നിലയില്‍ പറയാം. സിനിമ മൂലം നല്ലവരാകുന്നവരുടെ എണ്ണവും കുറവാണ്, ചീത്തയാകുന്നവരുടേയും. എങ്കിലും കൊലയേയും അക്രമത്തേയും മഹത്വപ്പെടുത്തുന്ന കലാരൂപങ്ങള്‍ സമൂഹമനസാക്ഷിയെ ഒട്ടും സ്വാധീനിക്കില്ലെന്ന് പറയാനാവില്ല. സ്വര്‍ണ്ണം വാങ്ങാനും മദ്യപിക്കാനും അച്ചാറ് കൂട്ടാനുമൊക്കെ മലയാളിയോട് കെഞ്ചുന്ന താരങ്ങളും അതിനവര്‍ക്ക് കൂലി കൊടുക്കുന്നവരും സാക്ഷ്യപ്പെടുത്തുന്നത് താരങ്ങള്‍ക്ക് സമൂഹത്തെ സ്വാധീനിക്കാനാവുമെന്ന് തന്നെയല്ലേ?  സത്യത്തില്‍ 'സാംസ്‌ക്കാരിക നായകര്‍ ' എന്ന പദത്തിന്റെ ഉത്പത്തി തന്നെ രസകരമാണ്. സാംസ്‌ക്കാരിക നായകര്‍ പ്രതികരിക്കണമെന്ന നിര്‍ബന്ധം എന്നു മുതലാണ് മലയാളിക്ക് ഉണ്ടായി തുടങ്ങിയത്? പ്രതികരിച്ചേ പറ്റൂ എന്ന് ചിലര്‍ വാശി പിടിക്കാന്‍ കാരണമെന്ത്? പ്രതികരിച്ചാല്‍ കുറ്റം, പ്രതികരിച്ചില്ലെങ്കില്‍ കുറ്റം എന്ന അവസ്ഥയാണ് ഇന്ന് സംജാതമായിരിക്കുന്നത്. 

പ്രതികരിക്കുന്ന വിഷയത്തെ കുറിച്ച് മിനിമം ബോധ്യം പോലുമില്ലാതെ ഒച്ചയുണ്ടാക്കി ജനശ്രദ്ധ ആകര്‍ഷിക്കുന്ന താരങ്ങളേയും സാഹിത്യകാരന്‍മാരേയും ഏറെ നാളായി മലയാളി വിശുദ്ധമായി സഹിക്കുകയാണ്. സുകുമാര്‍ അഴീക്കോട് മുതല്‍ ലക്ഷ്മി ഗോപാലസ്വാമി വരെയുള്ളവര്‍ ഇത്തരത്തില്‍ മലയാളിയുടെ ക്ഷമാശേഷി പരിശോധിച്ചിട്ടുണ്ട്. മൂല്യബോധം കൊണ്ട് ശ്വാസം മുട്ടി 'പ്രതികരിച്ച് കൊടുക്കപ്പെടും' എന്ന ബോര്‍ഡുമായി നടക്കുന്നവര്‍ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള ദൂരം പരമാവധി കുറയ്ക്കാന്‍ യജ്ഞിക്കേണ്ടതുണ്ട്. കേരളത്തിലെ സമൂഹത്തിലെ സര്‍വവിധ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കുട പിടിക്കുന്നതില്‍ അര്‍മാദിക്കുന്നവരാണ് മിക്ക താരങ്ങളും.  

പ്രതികരിക്കണം പ്രതികരിക്കണം എന്ന് പറയുമ്പോള്‍ ആര്‍ക്കെതിരെ എന്ന ചോദ്യം വരുന്നുണ്ട്. TP യുടെ അരുംകൊലയെ അപലപിക്കുന്ന കാര്യമാണെങ്കില്‍ കൊലയാളികള്‍ ഒഴികെയുള്ള മറ്റ് മലയാളികളൊക്കെ ഇതിനകം അത് ചെയ്തു കഴിഞ്ഞു. അക്കാര്യം ചെയ്യാന്‍ മോഹന്‍ലാല്‍ രണ്ടാഴ്ച എടുത്തു എന്നു മാത്രം. തനിക്കതിന് പിന്നിലുള്ളവരെക്കുറിച്ച് ഒന്നും പറയാനില്ലെന്നും എടുത്തുപറഞ്ഞാണ് ലാല്‍ പ്രതികരിച്ചിരിക്കുന്നത്. മറ്റാരും പ്രതികരിക്കാത്തിടത്ത് താരം ധൈര്യമായി പ്രതികരിച്ചു എന്നാണ് മാധ്യമ വിലയിരുത്തല്‍. ആര്‍ക്കെതിരിയാണ് പ്രതികരിച്ചതെന്ന് മാത്രം മനസ്സിലാകുന്നില്ല. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെയാണോ? 

ക്വട്ടേഷന്‍ സംഘങ്ങള്‍ ജീവന് വിലയിടുന്ന ഈ കാലത്ത്  ഇക്കാര്യത്തില്‍ മോഹന്‍ലാലിന് ഉണ്ടായ അസ്വസ്ഥത നമുക്കും പങ്കുവെക്കാം. ഒപ്പം പണ്ട് സംവിധായകന്‍ വിനയന്‍ (ഇദ്ദേഹത്തിന് ക്വട്ടേഷന്‍ സ്വഭാവമുണ്ടെന്ന് താരവാദികള്‍ തിരിച്ചും ആക്ഷേപിച്ചിരുന്നു) പറഞ്ഞതു മറക്കാതിരിക്കുക.. മലയാള സിനിമയിലെ രണ്ട് ക്വട്ടേഷന്‍ സംഘങ്ങളുടെ തലവന്‍മാരാണത്രെ മമ്മൂട്ടിയും ലാലും. ക്വട്ടേഷന്‍ സംസ്‌ക്കാരം മലയാള സിനിമയില്‍ കൊണ്ടുവന്നതും ഇവരാണത്രെ. സംവിധായകര്‍ തൊട്ട് തിയേറ്റര്‍ ഉടമകള്‍ വരെ ഇക്കൂട്ടരെ ഭയക്കുന്നു. സുകുമാര്‍ അഴിക്കോടിനെതിരെ ലാലിന്റെ ഫാന്‍സുകാര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ഉദാത്തവും ശ് ളാഘനീയവുമായിരുന്നു! അദ്ദേഹം മരിച്ചപ്പോള്‍പോലും സൈബര്‍ലോകത്ത് ലാല്‍ ഫാന്‍സുകാര്‍ അഴീക്കോടിനെ കൊത്തിക്കീറി, ശപിച്ചു.

ലാലിനേയോ മമ്മൂട്ടിയേയോ കാര്യമായി വിമര്‍ശിച്ച് എന്തെങ്കിലും പറയുന്നവരെ ഈ ക്വട്ടേഷന്‍ സംഘം നോട്ടപ്പുള്ളികളാക്കും, ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തും. കൈകാര്യം ചെയ്യേണ്ടിടത്ത് അതിനും മടിക്കാറില്ല. ഇവരുടെ ചിത്രം റിലീസ ചെയ്യുന്ന ആദ്യ ദിവസങ്ങളില്‍ താരങ്ങള്‍ ചെല്ലും ചെലവും കൊടുത്തു പോറ്റുന്ന ഈ ടീം ദിവസക്കുലിക്ക് തിയേറ്റര്‍ നിറയ്ക്കും. എതിര്‍ താരത്തിന്റെ സിനിമയ്ക്ക്‌ കയറി കൂകി വിളിക്കും. പോസ്റ്റര്‍ കീറും, ചാണകമെറിയും. രാഷ്ട്രീയ കക്ഷികള്‍ ഗുണ്ടകളെ കൊണ്ട് ചെയ്യിക്കുന്നത് തന്നെയാണ് താരങ്ങളും ഫാന്‍സുകാരെ കൊണ്ട് ചെയ്യിക്കുന്നതെന്ന് പറഞ്ഞാല്‍ അതിയോക്തിയാവില്ല. സിനിമ ഫാന്‍സുകാര്‍ ഇതുവരെ ആരേയും കൊന്നിട്ടില്ല. പക്ഷെ ഈ മേഖലയിലും കാര്യമായ റിസള്‍ട്ട് അത്ര വൈകിയേക്കില്ല. ക്വട്ടേഷന്‍ സംസ്‌ക്കാരത്തെ ഇന്ന് താരങ്ങള്‍ വെറുത്തു തുടങ്ങിയെങ്കില്‍ ഗുണകരമായ മാറ്റം ഫാന്‍സുകാര്‍ എന്ന പേരിലറിയപ്പെടുന്ന അര്‍ദ്ധ-ക്രിമിനല്‍ സംഘത്തിനും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
 

അക്ഷയ ത്രിതീയ ആയാലും വേണ്ടില്ല മത്സ്യത്രിതീയ ആയാലും വേണ്ടില്ല സ്വന്തം കീശ വീര്‍ത്താല്‍ മതിയെന്ന് ചിന്തിക്കുന്നവര്‍ ദാര്‍ശനിക താരപ്രഭുക്കള്‍ വിലപിക്കുന്നു- "ഈ നാട് ജീവിക്കാന്‍ കൊള്ളില്ല!" അക്രമം ആഘോഷമാക്കുന്ന സിനിമകള്‍ സമൂഹത്തിലേക്ക് വലിച്ചെറിയുന്നവര്‍ തന്നെ ചോര കണ്ട് വിറങ്ങലിച്ചതായി അറിയിക്കുന്നു. ക്വട്ടേഷന്‍ ഫാന്‍സുകളെ കൊണ്ട് സിനിമാലോകത്തെ മര്യാദ പഠിപ്പിക്കുന്നവര്‍ തന്നെ ക്വട്ടേഷന്‍ സംസ്‌ക്കാരത്തെ തള്ളിപ്പറയുന്നു. സഹപ്രവര്‍ത്തകനെ വിലക്കിയും അവനെ തൊഴില്‍രഹിതനാക്കിയും അര്‍മാദിക്കുന്നവരും ഈ നാടിനെ കുറ്റം പറയുകയാണ്. നോക്കൂ, അവര്‍ പലതിനും വേണ്ടിയും കണ്ണീര്‍ കൊടുക്കുന്നു. ഈ നാട് അങ്ങനെയെങ്കിലും രോഗവിമുക്തി നേടട്ടെ എന്ന കരുണയോടെ.***

Friday 18 May 2012

29. വിലങ്ങ് വീണ ദൈവം

N.N Pillai
വിഖ്യാത നാടകകൃത്തും 'ഗോഡ്ഫാദര്‍ ' (god father)എന്ന മലയാള ചലച്ചിത്രത്തിലൂടെ നമുക്ക് സുപരിചിതനുമായ ദിവംഗതനായ ശ്രീ എന്‍ . എന്‍ . പിള്ളയുടെ 'ഈശ്വരന്‍ അറസ്റ്റില്‍ ' എന്ന നാടകം 2009 ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ വെച്ച് ഇംഗ്‌ളീഷ് ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചിരുന്നു. 26 വര്‍ഷങ്ങള്‍ക്കുമുമ്പ് മലയാളി സമൂഹത്തെയാകെ പിടിച്ചുലച്ച ഈ നാടകം ഇന്നലെകളുടേതല്ല മറിച്ച് ഇന്നിന്റേതാണെന്ന തിരിച്ചറിവായിരുന്നു ആ സപര്യയ്ക്ക് പിന്നില്‍ . കുട്ടികള്‍ വളരെ ആവേശത്തോടെയാണ് നാടകാവതരണത്തില്‍ പങ്കുകൊണ്ടത്. 3 മണിക്കൂര്‍ വരുന്ന അസ്സല്‍ നാടകത്തിന്റെ സാരംശം ചോര്‍ന്നുപോകാതെ പുനരാവിഷ്‌ക്കരിക്കുന്ന ദൗത്യം ഞാനേറ്റെടുത്തു. സംഭാഷണവും രംഗങ്ങളും പരിഷ്‌ക്കരിച്ചു;പുതിയ ഒരു കഥാപാത്രത്തേയും ഉള്‍പ്പെടുത്തി. കേവലം 20 മിനിറ്റ് കൊണ്ട് പിള്ള സാറിന്റെ നാടകത്തിന്റെ സന്ദേശം കൈമാറുകയായിരുന്നു ലക്ഷ്യം. 

അനൗണ്‍സ്‌മെന്റ് (ബാസ് കൂട്ടി വായിക്കാന്‍ അപേക്ഷ)
അഭിവന്ദ്യ ഗുരുജനങ്ങളെ, പ്രിയമിത്രങ്ങളെ, ഏവര്‍ക്കും യൂണിവേഴ്‌സിറ്റി കോളജിലെ ഇംഗ്‌ളീഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഹൃദ്യമായ സ്വാഗതം.

പണ്ടൊരു മഹാന്‍ കേരളത്തെ ഭ്രാന്താലമെന്ന് വിളിച്ചതായി നാം പഠിക്കുന്നു. പക്ഷെ ഇന്ന് പലര്‍ക്കും അതൊരു മുത്തശ്ശിക്കഥയാണെന്ന് ഞങ്ങള്‍ ഭയക്കുന്നു. നാം അന്ധരല്ല, പക്ഷെ നമ്മുടെ കാഴ്ചകള്‍ കറുത്തിരുളുന്നു. 

നോക്കൂ....അതേ വൃത്തം....അതേ പദവിന്യാസം...അതേ വ്യാകരണ നിയമങ്ങള്‍ ....
നവോത്ഥാനമൂല്യങ്ങള്‍ ഒന്നൊന്നായി കയ്യൊഴിഞ്ഞ് മതതിമിരത്തിന്റെ തമോഗുഹകളിലേക്ക് തിരിഞ്ഞോടുന്ന മലയാളി ഇന്നിന്റെ വേദനയാണ്. 
ജാതിയുടേയും മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ നമുക്കിടിയില്‍ ഇരുട്ട് വ്യാപിക്കുന്നു, മതിലുകള്‍ ജനിക്കുന്നു...ഒക്കെ കേട്ട് തഴമ്പിച്ച വാചകങ്ങള്‍ അല്ലേ? ഹ ഹ

മാറാടും വലിയതുറയും അയോദ്ധ്യയും കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കപ്പെടുന്ന ഈ നാട്ടില്‍ കൊലക്കളങ്ങള്‍ തീര്‍ക്കുന്നതാരാണ്?...ദൈവമോ...ചെകുത്താനോ...അതോ മനുഷ്യനോ....

ഞങ്ങളുടെ അന്വേഷണം നിങ്ങളുടെ ന്യായവിധിക്കായി സാദരം സമര്‍പ്പിക്കുന്നു.
 

പ്രിയമുള്ളവരെ.....ഈശ്വരന്‍ അറസ്റ്റില്‍!!!!'' (പശ്ചാത്തല സംഗീതം)
രംഗം ഒന്ന്:
മരണാനന്തരമേഖല. സമീപം സ്വര്‍ഗ്ഗനരകങ്ങള്‍
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവേശിക്കുന്നു. സ്ഥലകാലഭ്രമം.
 
മരണദേവത കടന്നുവരുന്നു.
 
ഐന്‍സ്റ്റീന്‍ -(അതിശയഭവത്തോടെ) ഭവതി ആര്? ഈ സ്ഥലം ഏത്?
മരണദേവത-ഇത് മരണാനന്തരമേഖല. മരിച്ച മനുഷ്യന്‍ ഇവിടെയെത്തുന്നു. ഭൂമിയില്‍ ചെയ്ത പാപത്തിന്റെ തോതനുസരിച്ച് ഇവിടെനിന്നും സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ പോകാം. ഞാന്‍ മരണദേവതയാണ്. താങ്കളുടെ പരിചരണത്തിനുള്ള ചുമതല എനിയ്ക്കാണ്.
ഐന്‍സ്റ്റീന്‍ -സുന്ദരിയാണല്ലോ?! ആട്ടെ, എങ്ങനെയാണ് പരിചരിക്കാന്‍ ഉദ്ദേശിക്കുന്നത്?(അടിമുടി നോക്കുന്നു)
മരണദേവത-(ആത്മഗതം)കിളവന്റെ പൂതി കൊള്ളാം. (ഉച്ചത്തില്‍) ഏത് തരത്തിലുള്ള പരിചരണമാണ് പ്രതീക്ഷിക്കുന്നത്?
ഐന്‍സ്റ്റീന്‍ -അല്ല ഞാനുദ്ദേശിച്ചത്....മൊത്തത്തില്‍ സുന്ദരിയായിട്ടുണ്ടെന്നാണ്... അതല്ലാതെ...
മരണദേവത-ശരി, ശരി താങ്കള്‍ക്ക് എന്ത് കുറവുണ്ടെങ്കിലും എന്നോട് പറയാം. ഭക്ഷണം,വസ്ത്രം,കുളി ..അങ്ങനെയെന്തും. ഒന്നും പറയാന്‍ മടിക്കേണ്ട
ഐന്‍സ്റ്റീന്‍ (പുഞ്ചിരിക്കുന്നു)-ആയിക്കോട്ടെ
(മരണദേവത മെല്ലെ പിറകിലേക്ക് നീങ്ങുന്നു.)

ചിന്താമഗ്നനായി ഇരിക്കുന്ന ഐന്‍സ്റ്റീന്‍ . പിശാച് കടന്നുവരുന്നു.
പിശാച്- ഹലോ! ഹലോ ഡിയര്‍ !
ഐന്‍സ്റ്റീന്‍ - ആരാ? മനസ്സിലായില്ല
പിശാച്-മൈ നെയിം ഈസ് ഡെവിള്‍ . പിശാചെന്നും വിളിക്കാം. താങ്കളെ മനസ്സിലായില്ലല്ലോ? പുതിയ ആളാണല്ലേ? എന്താ പേര്?
ഐന്‍സ്റ്റീന്‍ -ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നറിയപ്പെട്ടു..
പിശാച്-ഓ ഓ! കേട്ടിട്ടുണ്ട്. ആപേക്ഷികാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. ഭൂമിയില്‍ വലിയ പ്രശസ്തനായിരുന്നു അല്ലേ?
ഐന്‍സ്റ്റീന്‍ -അതെ. താങ്കളിവിടെ?
പിശാച്-ഓ ഞാനോ? ഞാനെന്റെ സഹോദരനെ കാണാനായി വന്നതാണ്?
ഐന്‍സ്റ്റീന്‍ -താങ്കളുടെ സഹോദരനോ? ആരാണത്?
പിശാച്-അറിയില്ലേ? "ഈശ്വരന്‍ ", ദൈവം...ഗോഡ്!
ഐന്‍സ്റ്റീന്‍ -ഓ കേട്ടിട്ടുണ്ട്. ഭൂമിയില്‍ ആ പുള്ളിയുടെ പേരാണ് കൂടുതലും ഉച്ചരിക്കപ്പെടുന്നത്...ആ ഈശ്വരന്‍ നിങ്ങളുടെ സഹോദരനാണോ?
പിശാച്-ആണെന്നോ. ഞങ്ങള്‍ ഏകോദര സോദരങ്ങളാണ്. വീ ആര്‍ ട്വിന്‍ ബ്രദേഴ്‌സ്... (സിഗരറ്റ് വലിക്കാന്‍ ശ്രമിക്കുന്നു. ഒരെണ്ണം ഐന്‍സ്റ്റീന് നീട്ടുന്നു) മിത്രമേ, എന്താ ഒരെണ്ണം വലിക്കുന്നോ?
ഐന്‍സ്റ്റീന്‍ -സോറി,വേണ്ട ഞാന്‍ സിഗരറ്റ് വലിക്കാറില്ല
പിശാച്-ഹ ഹ! പൈപ്പായിരിക്കും കൂടുതല്‍ പഥ്യം. പക്ഷെ ഞാനിതൊക്കെ ചെയ്യാറുണ്ട്. ഏദന്‍തോട്ടം മുതല്‍... ദാ ഇവിടെ വരെ...ഞാനൊരു ചീത്തക്കുട്ടിയാണ്. എങ്കിലും ഞാനെന്നും മനുഷ്യന്റെ കൂടെയായിരുന്നു. അവന്റെ സുഖദു:ഖങ്ങളില്‍, വികാരവിചാരങ്ങളില്‍, പരിണാമസന്ധികളില്‍ എന്നും അവനൊപ്പം ഞാനുണ്ടായിരുന്നു. അവനോടൊപ്പം ഞാനും വളരുകയായിരുന്നു. 
ഐന്‍സ്റ്റീന്‍-പക്ഷെ ഇന്നുവരെ ഞാന്‍ നിങ്ങളെ കണ്ടിട്ടില്ലല്ലോ?
പിശാച്-ഹേ മിത്രമേ! നാം ഇരുവരും വ്യത്യസ്ത പാതകളില്‍ കൂടിയാണ് സഞ്ചരിച്ചിരുന്നത്. താങ്കള്‍ വിശ്വപ്രസിദ്ധനായ ഒരു ശാസ്ത്രജ്ഞന്‍,...കിടയറ്റ ഒരു മാത്തമാറ്റീഷ്യന്‍. ഞാനാകട്ടെ...ഒരു പൊളിറ്റീഷ്യനും! പക്ഷെ എക്കാലത്തും നിങ്ങള്‍ എന്റെ നിയന്ത്രണത്തിലായിരുന്നു.
ഐന്‍സ്റ്റീന്‍ -ഇല്ല ഒരിക്കലുമില്ല. ശാസ്ത്രവും ശാസ്ത്രജ്ഞനും ആരുടേയും നിയന്ത്രണത്തിലല്ല. അത് സത്യത്തിന്റെ മാത്രം നിയന്ത്രണത്തിലാണ്.
പിശാച്-(ചിരിക്കുന്നു) ഹ ഹ! താങ്ക്യൂ മി. ഐന്‍സ്റ്റീന്‍! താങ്ക് യു വെരിമച്ച്
ഐന്‍സ്റ്റീന്‍ -മനസ്സിലായില്ല. നിങ്ങളെന്തിനാണ് ഇത്ര ആഹ്‌ളാദിക്കുന്നത്?
പിശാച്-താങ്കള്‍ ഇപ്പറഞ്ഞത് എവിടെയും പറയുമല്ലോ?
ഐന്‍സ്റ്റീന്‍ -തീര്‍ച്ചയായും. പ്രപഞ്ചഭിത്തികളില്‍ തട്ടി പ്രതിദ്ധ്വനിക്കുമാറ് ഉച്ചത്തില്‍ ഞാന്‍ വിളിച്ചുപറയാം. ശാസ്ത്രം സത്യമാണ്. അത് സത്യത്തെ മാത്രം അനുസരിക്കുന്നു.
പിശാച്-ഹ ഹ ഹ! എങ്കില്‍ ഞാന്‍ വിജയിച്ചു.
ഐന്‍സ്റ്റീന്‍ -അതെങ്ങനെ?
പിശാച്-എന്റെ സഹോദരന്‍ എപ്പോഴും വീമ്പിളക്കുന്നത് അവനാണ് സകലതിനേയും നിയന്ത്രിക്കുന്നതെന്നാണ്
ഐന്‍സ്റ്റീന്‍-പ്രപഞ്ചത്തേയും അതിലെ സര്‍വവസ്തുക്കളേയും ആരും നിയന്ത്രിക്കുന്നില്ല. എല്ലാം സ്വയം നിയന്ത്രിതമാണ്. പരസ്പരാശ്രയമാണ് പ്രപഞ്ചനിലനില്‍പ്പിന് ആധാരം. മാറ്റങ്ങള്‍ക്ക് വിധേയമാണത്. പണ്ടുമുതലേ അങ്ങനെയായിരുന്നു. എക്കാലത്തും അങ്ങനെതന്നെയായിരിക്കുകയും ചെയ്യും.
പിശാച്-സമ്മതിച്ചല്ലോ?
ഐന്‍സ്റ്റീന്‍ -സമ്മതിച്ചു
പിശാച-ശ് ശ്, എന്റെ സഹോദരന്‍ വരുന്നുണ്ട്.
ഐന്‍സ്റ്റീന്‍ -(ആശ്ചര്യത്തോടെ) എവിടെ?

ഈശ്വരന്റെ രംഗപ്രവേശം(പശ്ചാത്തല സംഗീതം)

പിശാച്-ഹലോ മൈ ഡീയര്‍ ബ്രദര്‍ ! ഹൗ ആര്‍ യൂ? (ഹസ്തദാനത്തിന് കൈ നീട്ടുന്നു. ദൈവം താല്പര്യരാഹിത്യത്തോടെ അവഗണിക്കുന്നു)
ഈശ്വരന്‍ -ങും! പോടാ. മുമ്പില്‍ നിന്ന്. പോ! ഇവിടെ വരരുതെന്ന് നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ? കണ്‍മുമ്പില്‍ നിന്ന് പോ, അശ്രീകരം!
പിശാച്-ഇതാണിവന്റെ കുഴപ്പം. പെരുമാറാന്‍ അറിയില്ല. നോ ഡിപ്‌ളമസി. നോ ഡീകോറം....കഷ്ടം! അല്ലാതെന്തു പറയാന്‍?
ഈശ്വരന്‍ -(അനിഷ്ടത്തോടെ) ങും! ഇപ്പോഴെന്തിന് എഴുന്നള്ളി?
പിശാച്-ഒന്നുമില്ല. വെറുതെ നിന്നെ ഒന്ന് കാണാന്‍
ഈശ്വരന്‍ -എനിക്ക് നിന്നെ കാണണ്ട. (ഉച്ചത്തില്‍) ദൂരെ പോ സാത്താനെ!
പിശാച്-ഇതാണ് അനിയാ,നിന്റെ തകരാറ്....നീയൊരു വികാരജീവിയാണ്. എപ്പോഴും കുട്ടികളെപ്പോലെ ശുണ്ഠിയും അസഹിഷ്ണുതയും.
ഈശ്വരന്‍ -ഇതൊക്കെ ഞാനെപ്പോഴും പറഞ്ഞിട്ടുണ്ട്. എനിക്ക് എന്നും സ്ഥിരമായ അഭിപ്രായങ്ങളുണ്ട്.
പിശാച്-ഹ ഹ! ഇതാണ് ഏറ്റവും വലിയ കുഴപ്പം! വളര്‍ച്ച മുരടിച്ചതിന്റെ ലക്ഷണമാണത്. ചിന്തിക്കുന്നവന്‍ മാറ്റേണ്ട അഭിപ്രായങ്ങള്‍ മാറ്റും. (ഐന്‍സ്റ്റീനെ നോക്കി മന്ദഹസിച്ചുകൊണ്ട്) അല്ലേ ഐന്‍സ്റ്റീന്‍ ?
(ഈശ്വരന്‍ ഐന്‍സ്റ്റീനെ നോക്കുന്നു. ഐന്‍സ്റ്റീന്‍ ദൈവത്തെ അഭിവാദ്യം ചെയ്യുന്നു. എന്നിട്ട് കൈ മുകളിലേക്ക് ചൂണ്ടുന്നു.)
ഐന്‍സ്റ്റീന്‍ -ദേ അത് കണ്ടോ? സ്ഥലകാലങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ചുകൊണ്ടുള്ള മനുഷ്യമനീഷയുടെ പ്രയാണം
ഈശ്വരന്‍ -എന്താ അത്?
ഐന്‍സ്റ്റീന്‍ -അത് മനുഷ്യന്‍ തൊടുത്തുവിട്ട ഒരു ഉപഗ്രഹമാണ്. അത് ഭൂമിയെ വണങ്ങി ചുറ്റിക്കറങ്ങുകയാണ്
പിശാച്-ഹ ഹ! കണ്ടോ അനിയാ. ഞാന്‍ പറഞ്ഞില്ലേ! അഭിപ്രായങ്ങള്‍ സ്ഥിരമായിരുന്നുവെങ്കില്‍ മനുഷ്യന്‍ ഈ നിലയിലെത്തുമായിരുന്നോ? ഒരിക്കലുമില്ല. ഒരിക്കല്‍ ഭൂമി പരന്നതായിരുന്നുവെന്നായിരുന്നു മനുഷ്യരുടെ അഭിപ്രായം. ആ അഭിപ്രായം അന്ന് നീയും ശരിവെച്ചു. പിന്നീട് ഭൂമി ഉരുണ്ടാതാണെന്ന് ഒരു മനുഷ്യന്‍ കണ്ടെത്തി. സത്യം കണ്ടെത്തിയ ആദ്യത്തെ മനുഷ്യന്റെ ജീവന്‍ നഷ്ടപ്പെട്ടു-നിന്നെ സാക്ഷിയാക്കി, നിന്റെ പേരില്‍
ഈശ്വരന്‍ -വിവേകമില്ലാത്ത മനുഷ്യന്റെ തെറ്റായ വ്യാഖ്യാനങ്ങളായിരുന്നു അവയൊക്കെ.
പിശാച്-പക്ഷെ നിന്റെ പേരിലായിരുന്നു ഒക്കെ
ഈശ്വരന്‍-നോണ്‍സെന്‍സ്. മനുഷ്യന്റെ അവിവേകത്തിന് ഞാനെങ്ങനെ ഉത്തരവാദിയാകും.
പിശാച്- ഹ ഹ! ആ നോണ്‍സെന്‍സ് പലതും സെന്‍സായി മാറിയതിന്റെ ചിഹ്നമാണ് ആ കാണുന്ന ഉപഗ്രഹം. വിജ്ഞാനത്തിന്റെ പ്രതീകം. ഇന്ന് നിനക്കറിയാവുന്നതിലും ഏറെക്കാര്യങ്ങള്‍ മുഷ്യനറിയാം. നീ അവകാശവാദങ്ങളില്‍ അഭിരമിക്കുന്നു. മനുഷ്യന്‍ മെല്ലെ ഓരോന്നും ചെയ്ത് കാണിക്കുന്നു...(ഐന്‍സ്റ്റീനോടായി) അല്ലേ മി.ഐന്‍സ്റ്റീന്‍ ?
ഐന്‍സ്റ്റീന്‍ -(മന്ദഹസിക്കുന്നു) തീര്‍ച്ചയായും
ഈശ്വരന്‍ -ഹ ഹ! പ്രപഞ്ചപൊരുളായ എന്റെ ജ്ഞാനത്തെപ്പറ്റി നിസ്സാരനായ മനുഷ്യന്‍ എന്തറിയാന്‍?!! ആട്ടെ, മനുഷ്യന്റെ ജ്ഞാനം അവനെ എവിടെ എത്തിച്ചുവെന്നാണ് നീ പറയുന്നത്?
ഐന്‍സ്റ്റീന്‍ -ദാ അവിടെ വരെ. ഗുരുത്വാകര്‍ഷണമേഖലകളെ അതിലംഘിച്ച്, പ്രകൃതിതത്വങ്ങളെ ആവാഹിച്ച് ലോകലോകാന്തരങ്ങളെ പിടിച്ചടക്കുന്നതുവരെ.
ഈശ്വരന്‍ -ഇഡിയറ്റ്, പ്രപഞ്ചസമസ്യങ്ങള്‍ ഇന്നും എന്നും മനുഷ്യനജ്ഞാതമായിരിക്കും. എല്ലാം പിടിച്ചടക്കിയെന്ന് അഹങ്കരിക്കുന്ന മനുഷ്യന് ഒരു പരാമാണുവിനെയെങ്കിലും നിയന്ത്രിക്കാനായിട്ടുണ്ടോ?
പിശാച്-അനിയാ സൂക്ഷിച്ച്...സൂക്ഷിച്ച്.. നീ പറയുന്ന ഈ പരമാണുവിനെ ചറപറാ പൊട്ടിക്കാനും കൂട്ടിയോജിപ്പിക്കാനും അതിനുള്ളില്‍ നിന്ന് ഊര്‍ജ്ജത്തിന്റെ പുതിയ സൂര്യബിംബങ്ങളെ സൃഷ്ടിക്കാനും പഠിച്ചവനാണ് ഈ നില്‍ക്കുന്ന മനുഷ്യന്‍ . ഭൂമിയിലെ ഏറ്റവും മഹാനായ ശാസ്ത്രജ്ഞരിലൊരാള്‍! മി. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ !
ഈശ്വരന്‍ -(ഈര്‍ഷ്യയോടെ) ങും! ഐന്‍സ്റ്റീന്‍ . എന്നിട്ടെന്തായി? അയാളും മരിച്ചില്ലേ?
ഐന്‍സ്റ്റീന്‍ -മരിച്ചോ! ആര് പറഞ്ഞു ഞാന്‍ മരിച്ചെന്ന്. ഞാന്‍ ഇപ്പോഴും ജീവിക്കുകയാണ്. വരുംതലമുറകളെ പഠിപ്പിക്കാനുള്ള പ്രപഞ്ചവിജ്ഞാനം ശേഖരിക്കുകയാണ്.
ഈശ്വരന്‍ -പക്ഷെ നിങ്ങള്‍ക്കിനി ഒരിക്കല്‍കൂടി ജനിക്കാനാവുമോ?
ഐന്‍സ്റ്റീന്‍ -ഒന്നല്ല. ഞാന്‍ തുടര്‍ച്ചയായി ജനിച്ചുകൊണ്ടിരിക്കും. പൈതഗോറസ്സും യൂക്‌ളിഡും ഗലീലിയോയും ന്യൂട്ടണും ഡാര്‍വിനും മാര്‍ക്‌സും ഐന്‍സ്റ്റീനും
ഹൈസന്‍ബര്‍ഗും ഡോക്കിന്‍സുമായി ഞാന്‍ ജനിച്ചു കഴിഞ്ഞു. ഇനിയും പല പേരുകളില്‍ ഞാന്‍ ജനിച്ചുകൊണ്ടേയിരിക്കും. ഒരായിരം തവണ... അന്വേഷിക്കുന്ന മനുഷ്യന്‍..ചിന്തിക്കുന്ന മനുഷ്യന്‍... അവന് മരണമില്ല
ഈശ്വരന്‍ -ങും! ഞാന്‍ അനുവദിച്ചാല്‍ മാത്രം
ഐന്‍സ്റ്റീന്‍ -അനുവദിച്ചാലും ഇല്ലെങ്കിലും
ഈശ്വരന്‍ -അപ്പോള്‍ നിങ്ങള്‍ എന്നെ തോല്‍പ്പിക്കുമെന്നാണോ?
ഐന്‍സ്റ്റീന്‍ -അല്ല സത്യം ജയിക്കുമെന്ന്. അത്രമാത്രം.
ഈശ്വരന്‍ -എന്റെ ശാസനകളാണ് സത്യം,അതാണ് കൃത്യം.
ഐന്‍സ്റ്റീന്‍ -ഈ പ്രകൃതിയില്‍ ശാസനകളില്ല. വാസനകളേയുള്ളു. അതനുസരിച്ചാണ് നിയമങ്ങള്‍. അതനുസരിച്ചാണ് പരിണാമം, അതനുസരിച്ചാണ് പുരോഗതി. അത് എനിക്കും താങ്കള്‍ക്കും ബാധകമാണ്
ഈശ്വരന്‍ -(ഉച്ചത്തില്‍ ) ഷട്ട് അപ്പ്! ഭൂമിയില്‍ ഇന്നും എന്റെ വാക്കിനാണ് വില. എന്നെ ഉപാസിക്കുന്നവര്‍ക്കാണ് ഭൂരിപക്ഷം.
പിശാച്- നില്‍ക്ക് നില്‍ക്ക്... അങ്ങനങ്ങ് തറപ്പിച്ച് പറയാന്‍ വരട്ടെ. ഇക്കാര്യത്തിലുള്ള വിശദമായ ഒരു റിപ്പോര്‍ട്ടുമായാണ് ഞാന്‍ നിന്നെ കാണാന്‍ വന്നിട്ടുള്ളത്.
ഈശ്വരന്‍ -ങും! എന്തു റിപ്പോര്‍ട്ട്?
പിശാച്-നമ്മുക്കിരുവര്‍ക്കും ഭൂമിയിലുള്ള സ്വാധീനം വ്യക്തമാക്കുന്ന ഒരു റിപ്പോര്‍ട്ട്
(ഈശ്വരന്‍ പിശാചിന്റെ പക്കല്‍നിന്നും ഫയല്‍ പിടിച്ച് വാങ്ങുന്നു. വായിച്ചിട്ട് ആഹ്‌ളാദത്തോടെ പൊട്ടിച്ചിരിക്കുന്നു)
ഈശ്വരന്‍ -ഹ ഹ! നിനക്ക് വായിക്കാന്‍ അറിയില്ലേ? ഇതില്‍ കാര്യങ്ങള്‍ വ്യക്തമല്ലേ? 282000 പള്ളികള്‍...165000 മോസ്‌ക്കുകള്‍....115000 അമ്പലങ്ങള്‍...എന്താ പോരെ? എല്ലാം എന്റെ വാസസ്ഥലങ്ങളാണ്. പക്ഷെ നീയോ? നിനക്കെന്തുണ്ട്? എന്താണ് നിന്റെ മേല്‍വിലാസം? 
പിശാച്- ഒകെ ഒകെ! എല്ലാം സമ്മതിച്ചു. ഇനി ഇതിനൊക്കെ പുറമേ ഒരു മൂന്ന് ലക്ഷം വേറെയുണ്ട്
ഈശ്വരന്‍ -അറിയാമല്ലോ. ഇതാണോ നിന്റെ സ്വാധീനത്തിന്റെ തെളിവ് ?! കഷ്ടം. മനുഷ്യന്‍ എന്റെ കൂടെയാണെന്ന് പകല്‍പോലെ വ്യക്തമല്ലേ?
പിശാച്- സമ്മതിച്ചേ..സമ്മതിച്ചു. പക്ഷെ ഒരു കുഴപ്പമുണ്ട്. ഈ പറഞ്ഞ സ്ഥലത്തൊക്കെ നിന്റെ ബോര്‍ഡേയുള്ളു. അകത്ത് നടക്കുന്ന ബിസിനസ്സ് മുഴുവന്‍ എന്റെയാ..(ചിരിക്കുന്നു). ലോട്ടറി മുതല്‍ വ്യഭിചാരം വരെ. സത്യത്തില്‍ ഭൂമിയില്‍ നിന്നെ അംഗീകരിക്കുന്നവരില്ല. സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി നിന്നെ ആരാധിക്കുന്നുവെന്ന് നടിക്കുകയാണെല്ലാവരും. എന്തിനേറെ പറയുന്നു! നിന്നെ കണ്ടാല്‍ പോലും മനുഷ്യര്‍ തിരിച്ചറിയില്ല. നീ വെറുമൊരു പദം മാത്രമാണ്. ..ആര്‍ക്കും നിന്നെ അറിയില്ല
ഈശ്വരന്‍ -(അതീവ കോപാകുലനായി)...ആര് പറഞ്ഞു ഈ അസംബന്ധം പിശാചേ? (പെട്ടെന്ന് ആരോ കടന്നുവരുന്ന ശബ്ദം)
പിശാച്- ശ് ശ് !! ദേ, ആരോ വരുന്നു. ഏതോ മനുഷ്യരാണെന്ന് തോന്നുന്നു.
ഈശ്വരന്‍ -അത് ഇന്ന് ചക്കരമുക്കില്‍ നടന്ന ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മനുഷ്യരാണ്.
ഐന്‍സ്റ്റീന്‍ -നിങ്ങള്‍ പരസ്പരം തര്‍ക്കിക്കേണ്ട. ഈ വരുന്നവരില്‍ നിന്ന് നമ്മുടെ തര്‍ക്കത്തിന് ഒരുത്തരം കണ്ടെത്താം.

(എല്ലാവരും പിറകോട്ട് മാറിനില്‍ക്കുന്നു. അപകടത്തില്‍ കൊല്ലപ്പെട്ട രണ്ട് പേര്‍ കടന്നുവരുന്നു. സ്ഥലകാലബോധമില്ലാതെ പരസ്പരം പകച്ച് നോക്കുന്നു. ഈശ്വരനും പിശാചും ഐന്‍സ്റ്റീനും പിന്നിലേക്ക് മാറി നില്‍ക്കുന്നു.  

ഏതാണ്ട് 45 വയസ്സുള്ള ഒരു മുസ്‌ളീം സ്ത്രീയും എട്ടുവയസ്സുള്ള ഒരു കുട്ടിയും ആദ്യം കടന്നു വരുന്നു)

കുട്ടി-എനിക്ക് എന്റെ ഉമ്മയെ കാണണം...ഉമ്മേക്കാണണം....ഉമ്മേ ഉമ്മേ...(നിറുത്താതെ കരയുന്നു)
മുസ്‌ളീം സ്ത്രീ- മുണ്ടാതെ മോളെ..മുണ്ടാതെ... കരയണ്ടാന്ന്.... മോക്കിപ്പോ പടച്ചോനെ കാണാമല്ലോ
കുട്ടി-വേണ്ട...വേണ്ട.. എനിക്കെന്റെ ഉമ്മയെ കണ്ടാല്‍ മതി...എനിക്കെന്റെ ഉമ്മയെ കണ്ടാല്‍ മതി
മുസ്‌ളീം സ്ത്രീ-ശരി ശരി.. നീ ഒന്ന് കരയാണ്ടിരി...പൊന്നെ...ഇനി ഉമ്മയെ കാണാന്‍ ബല്ല ബയീം ഒണ്ടോന്ന് ഞമ്മളൊന്ന് ചോയ്ക്കട്ടെ..(എല്ലാവരോടുമായി)..ഇതെവിടെയാണെന്റെ റബ്ബേ?
ഐന്‍സ്റ്റീന്‍ (മുന്നോട്ട് വന്ന്)-ഇത് മരണാനന്തരമേഖല. നിങ്ങള്‍ ഭൂമിയില്‍ മരിച്ച് ഇവിടെ എത്തിയതാണ്.
മുസ്‌ളീം സ്ത്രീ-കണ്ടോ കണ്ടോ ഇപ്പം ഞമ്മള് പറഞ്ഞത് ശരീയായില്ലേ? ബല്ല ബെത്യാസവുമുണ്ടോ? ഞമ്മളൊക്കെ ചത്ത് സുബര്‍ക്കത്തിലേക്കുള്ള പെരുവയിയിലാ......മോള് കരച്ചില് നിറുത്ത്.....ഇപ്പോ പടച്ചോനെ കാണാം. (ഐന്‍സ്റ്റീനോടായി) അതൊക്കെപ്പോട്ടെ, ഇങ്ങളാരാപ്പാ?
ഐന്‍സ്റ്റീന്‍ -ഞാന്‍ ഐന്‍സ്റ്റീന്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
മുസ്‌ളീം സ്ത്രീ-അയന്‍സ്റ്റനോ, അതെന്ത് കുന്ത്രാണ്ടമാ, ഇങ്ങള് പേര് പറയീന്‍
ഐന്‍സ്റ്റീന്‍ - പേരാണ് പറഞ്ഞത്
കുട്ടി-എനിക്ക് എന്റെ ഉമ്മയെ കണ്ടാല്‍ മതി.. ഉമ്മേ ഉമ്മേ...
മുസ്‌ളീം സ്ത്രീ-ശും! മുണ്ടാണ്ടാരി...അങ്ങനെ പറയല്ലേ മോളെ പടച്ചോന്‍ ശപിക്കും. നരകത്തീട്ട് വറുക്കും. പടച്ചോനെക്കാള്‍ ബലുതാണോ ഉമ്മ
കുട്ടി- ങും! എനിക്ക് ഉമ്മയെ കണ്ടാല്‍ മതി.(കരയുന്നു)
മുസ്‌ളീം സ്ത്രീ- ശെ ശെ! മുണ്ടാണ്ടിരി... പടച്ചോന്‍ കേക്കും
കുട്ടി-കേട്ടോട്ടെ....എനിക്കുമ്മ മതി...ഉമ്മേ...
മുസ്‌ളീം സ്ത്രീ- ഹെന്റെ റബ്ബേ കൊയഞ്ഞല്ലോ. പടച്ചോനെ! ഇനിയിപ്പം എന്താ ചെയ്യ്വാ?! (അല്പനേരം ചിന്തിച്ചശേഷം) മോളൊരു കാരിയം ചെയ്യ്. പടച്ചോനെ കാണുമ്പോം ഉറക്കെ കരഞ്ഞോളീ...യെന്റെ ഉമ്മാനെ തരണമെന്ന് പറഞ്ഞ് കര...പടച്ചോന്‍ തരും...കേട്ടോ..
കുട്ടി-കരഞ്ഞാല്‍ ഉമ്മയെ കിട്ടുമോ..എന്നാ ഞാനങ്ങനെ ചെയ്യാം
മുസ്‌ളീം സ്ത്രീ-പിന്നില്ലേ..പടച്ചോന്‍ മനസ്സ് ബെച്ചാ എന്താ നടക്കാത്തേ? പുള്ളീന്റെ മനസ്സ് വെണ്ണമാതിരിയാണ്...പെട്ടെന്നലിയും (ചുറ്റും നോക്കുന്നു)..ശെ! ഈ കൊച്ചിന്റെ കാര്യത്തിലൊരു തീരുമാനമുണ്ടാക്കണമല്ലോ....ആരേയും കാണുന്നില്ലല്ലോ...റബ്ബേ

ഒരു നമ്പൂതിരി പ്രവേശിക്കുന്നു

നമ്പൂതിരി-സ്വാമിയേ ശരണമയ്യപ്പാ ശ്വാമിയെ ശരണമയ്യപ്പ...ഭഗവാനേ..ഗുരുവായൂരപ്പാ...കൃഷ്ണാ..മഹാദവാ....
മുസ്‌ളീം സ്ത്രീ-കേട്ടോ ബിളിക്കണ കേട്ടോ.. ഒരു വിളിക്ക് ഒമ്പത് പേരെയാണ് ബിളക്കണത്. ബയിയോട് ബയിയെല്ലാം ഇങ്ങനെ തന്നെ വിളിച്ച് കീറലായിരുന്നു.
കുട്ടി-എനിക്കുമ്മേ കാണണം(കരച്ചില്‍ തുടരുന്നു)
മുസ്‌ളീം സ്ത്രീ-കണ്ടാ...കൊച്ചിത്തിരി അടങ്ങിയതായിരുന്നു...അതിനേ കരയിപ്പിച്ചു...ഓന്റെ ഒരു ഒടുക്കത്തെ വിളി....
ഐന്‍സ്റ്റീന്‍ -കടന്നുവരൂ
നമ്പൂതിരി-കൃഷ്ണാ..മഹാദേവാ..മാധവാ...
ഐന്‍സ്റ്റീന്‍ -അധികം ശബ്ദമുണ്ടാക്കരുത്. ഇത് നിങ്ങളുടെ വീടല്ല. ആട്ടെ, എന്താ പേര്
നമ്പൂതിരി-ഈശ്വരന്‍ നമ്പൂതിരി
ഐന്‍സ്റ്റീന്‍ -ഈശ്വരന്‍ നമ്പൂതിരി?....ജോലി?..
നമ്പൂതിരി-ജോലീന്ന് പറയാന്‍... വിശേഷിച്ചൊന്നും ഇല്യ. ഇല്ലത്തെ നമ്പൂതിരിയാ... ധാരാളം സംസ്‌കൃത ശ്‌ളോകങ്ങളും കീര്‍ത്തനങ്ങളും രചിച്ചിട്ടുണ്ടേ. ലേശം കളിഭ്രാന്തുമുണ്ട്. കളീംന്ന് വെച്ച് കഥകളി തന്നെ...മഹാപണ്ഡിതന്‍....ഞാനായിട്ട് പറയാണ്ടല്ലോ....മനസ്സിലായില്ലെന്നുണ്ടോ
മുസ്‌ളീം സ്ത്രീ-എന്തൊരു സ്വാമിയായാലും ലേശം കൂടി തുണി ഉടുത്തിരുന്നെങ്കില്‍ ചൊവ്വായിരുന്നു.
നമ്പൂതിരി-കൃഷ്ണാ, നീ ഇതൊന്നും കേള്‍ക്കുന്നില്ലേ
മുസ്‌ളീം സ്ത്രീ-മിണ്ടാണ്ടിരി...ഇവിടെ കൃഷ്ണനും രാമനൊന്നുമില്ല..പടച്ചോന്‍ മാത്രമേയുള്ളു
നമ്പൂതിരി-ആര് പറഞ്ഞു...(രോഷത്തോടെ)...ആര് പറഞ്ഞു...നിങ്ങളാരാ...അത് പറയ് ഇവിടെയും എവിടെയും കൃഷ്ണനേയുള്ളൂ...ഒക്കെ ഗീതയിലുണ്ട്...ഭക്തവല്‍സലനായ ഉണ്ണിക്കണ്ണന്‍...അവനാ വിശ്വം മുഴുവന്‍ അവന്റെ ലീല(മുകളിലേക്ക് മിഴി നട്ട്..കൈകൂപ്പികൊണ്ട്) ഭഗവാനേ...കൃഷ്ണാ...
മുസ്‌ളീം സ്ത്രീ-ഒലക്കേടെ മൂട്!
ഐന്‍സ്റ്റീന്‍ -ശബ്ദമുണ്ടാക്കാതെ.. ദേ അങ്ങോട്ട് മാറിനില്‍ക്ക്

ഉപദേശി പ്രവേശിക്കുന്നു

ഉപദേശി-ഹല്ലേലുയ്യാ..ഹല്ലേലുയ്യാ....എനിക്കുണ്ടേലെന്താ...ഇല്ലേലെന്താ....
ഐന്‍സ്റ്റീന്‍ -നിങ്ങളാരാ?
സ്‌നേഹിതാ....സഹോദരാ...ഏതാണീ സ്ഥലം...ആരാണെന്നെ ഇങ്ങോട്ട് നയിച്ചത്
ഐന്‍സ്റ്റീന്‍ -മരണശേഷം മനുഷ്യരെത്തുന്ന സ്ഥലം. നിങ്ങളുടെ പേര്?
ഉപദേശി-എന്റെ പേര് യോഹന്നാന്‍ വര്‍ക്കി
ഐന്‍സ്റ്റീന്‍ -ജോലി?
ഞാന്‍ തിരുവചനങ്ങള്‍ പ്രസംഗിച്ച് നടന്ന ഒരുപദേശിയാകുന്നു. പാപികളെ സ്വര്‍ഗ്ഗരാജ്യത്തിലെത്തിക്കാന്‍ പണിപ്പെട്ട ദൈവദാസന്‍ .
ഐന്‍സ്റ്റീന്‍ -ഒരുപാട്‌പേര്‍ക്ക് സ്വര്‍ഗ്ഗവഴി കാണിച്ചെന്നോ? എത്രപേര് നിങ്ങളുടെ വഴിക്ക് വന്നു?
ഉപദേശി- ഉവ്വുവ്വ് വഴി കൊറെ കാണിച്ചു. ഒക്കെ അവനവന്റെ വഴിക്ക് പോയി. ഞാനിവിടെ കര്‍ത്താവിന്റെ സന്നിധിയിലും. ഒക്കെ പോട്ടെ എന്റെ നാഥനായ കര്‍ത്താവ് എവിടെ?
മുസ്‌ളീം സ്ത്രീ-ഛെ! ഇങ്ങേരെന്തുവാ പറയുന്നേ? ഇവിടെ കര്‍ത്താവും ഭര്‍ത്താവുമൊന്നുമില്ല...ഇവിടെ പടച്ചോന്‍ മാത്രമേയുള്ളു. പടച്ചോന്‍ മാത്രം മതി
നമ്പൂതിരി-നിങ്ങള്‍ വെറുതെ അലമ്പുണ്ടാക്കാതെ ...ഞാനല്പനേരംഗുരുവായൂരപ്പനെ ധ്യാനിക്കട്ടെ. ഭഗവാനെ...ഭക്തവല്‍സലാ...അമ്പാടിക്കണ്ണാ..
മുസ്‌ളീം സ്ത്രീ-അപ്പോ ശബരിമല ഉപ്പാപ്പാനെ ബിട്ടോ?
ഉപദേശി-സഹോദരങ്ങളെ നിങ്ങള്‍ വീണ്ടും പാപം പ്രവര്‍ത്തിക്കുന്നു. അവിടുത്തേക്ക് ഇതൊന്നും ഇഷ്ടമല്ല. കര്‍ത്താവിന്റെ കോപം നിങ്ങള് താങ്ങുകേലേ
നമ്പൂതിരി-ശപ്പന്‍...ഏഭ്യന്‍ ഇയ്യാളൊന്ന് മിണ്ടാതിരി
ഉപദേശി-കന്നംതിരിവ് പറയാതെ കുഞ്ഞാടെ. നിന്റെ അറിവില്‍ എത്ര ദൈവങ്ങളുണ്ട്?
നമ്പൂതിരി-മുപ്പത്തിമുക്കോടിയുണ്ടെന്നാണ് പ്രമാണം
മുസ്‌ളീം സ്ത്രീ-എന്റെ റബ്ബേ...ഇങ്ങക്ക് പിരാന്തുണ്ടോ? ഇതൊക്കെ എവിടെ ഒതുങ്ങണ്? 
നമ്പൂതിരി-പുച്ഛിക്കരുത്....എന്റെ വികാരത്തെ വ്രണപ്പെടുത്തരുത്....സൃഷ്ടി,സ്ഥിതി,സംഹാരക്രിയകള്‍...അത് ബ്രഹ്മ-വിഷ്ണു-മഹേശ്വരന്‍മാരാണ്
ഉപദേശി-എന്നാര് പറഞ്ഞു? ദൈവം മൂന്നാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. ഒക്കെ ചേര്‍ന്നാല്‍ ഒരു ദൈവം. കര്‍ത്താവായ യഹോവ...അവനാണ് സ്വര്‍ഗ്ഗത്തിന്റെ തമ്പുരാന്‍
നമ്പൂതിരി-അജ്ഞാനികളോട് സംസാരിക്കാന്‍ നോമില്യ. ഞാന്‍ മാധവനെ ഭജിക്കട്ടെ...കൃഷ്ണാ...ഗോവിന്ദാ
മുസ്‌ളീം സ്ത്രീ-ഈ ബടക്ക് വര്‍ത്താനം ഒന്ന് നിര്‍ത്തീന്‍
ഉപദേശി-ആരാടാ ആജ്ഞാനീ? പാപി, നിന്റെ ശമ്പളം മരണം. ഞങ്ങളുടെ പള്ളീലെ ഭദ്രാസന അറയിലേക്ക് നോക്ക്... ദൈവത്തെ അവിടെക്കാണാം. കര്‍ത്താവേ ഇവനോടൊക്കെ ക്ഷമിക്കണേ....
മുസ്‌ളീം സ്ത്രീ-ഞമ്മന്റെ പള്ളീന്റെ അമ്പത് മയില് ചുറ്റളവില് മുയുവന്‍ അത്തറിന്റെ പെരുത്ത ബാസനയാണ്. അതാണ് പടച്ചോന്റെ പള്ളി....അവിടെ കളി ബേണ്ടെന്റെ മനുശ്യരെ
നമ്പൂതിരി-ഗുരുവായൂരിന്റെ അയലത്ത് വരുന്ന പള്ളിയുണ്ടോ? അതാണ് ശരിക്കും ദൈവസ്ഥാനം. സാക്ഷാല്‍ വൈകുണ്ഡമല്ലേ...കണ്ണാ..ഗുരുവായൂരപ്പാ...ഇരുപത്തിയൊമ്പത് പ്രതിഷ്ഠകളാണവിടെ...ഗോപാലകൃഷ്ണന്‍ മുതല്‍ മഹാഗണപതി വരെ....അവിടെയാണ് ഈശ്വരചൈതന്യം...യഥാര്‍ത്ഥ ദേവാലയം
ഉപദേശി-അമ്മമ്മോ 29 ദൈവങ്ങളെ ഒരുമിച്ച് വെക്കണമെങ്കില്‍ അത് ദേവലയമല്ല....ദേവ-ലായമാ...കുതിരലായം പോലെ
നമ്പൂതിരി-ഞാന്‍ എന്തും സഹിക്കും...ഈശ്വരനിന്ദയൊഴികെ..
ഉപദേശി-എനിക്കിതൊന്നും കേള്‍ക്കേണ്ടേ അതിന് മുമ്പ് മരിച്ചാ മതിയേ(ചെവി പൊത്തുന്നു)

പുറത്ത് കാല്‍പ്പെരുമാറ്റത്തിന്റെ ശബ്ദം.  ഒരു യുവാവ് പ്രവേശിക്കുന്നു. എല്ലാവരും കൗതുകത്തോടെ അയാളെ തുറിച്ച് നോക്കൂന്നു.
 
മുസ്‌ളിം സ്ത്രീ- ഇതാരപ്പാ, ഈ പുതിയ അവതാരം? നമ്പൂരിയും ഉപദേശിയും ആയി ഇനിയിപ്പം പാള്‍സി ആയിരിക്കും? (ആഗതന് അടുത്തേക്ക് ചെന്നിട്ട്) ഏയ് മനുശനെ, ഇങ്ങടെ മതോം ജാതീം ഏതാ? (ആത്മഗതം) ......കണ്ടിട്ട് ഒരു പിടീം കിട്ടണില്ലല്ലോ റബ്ബേ
ആഗതന്‍ -  മതം മനുഷ്യന്‍ , ജാതി പുരുഷന്‍
മുസ്‌ളീം സ്ത്രീ - ഇതാപ്പം നന്നേയേ! പിന്നെ ഞങ്ങളൊക്കെ എന്താ പോത്തുകളാ? ഒ! ഒരു ബലിയ മനുശന്‍ വന്നിരിക്കുന്നു.
ആഗതന്‍ -(മന്ദഹാസത്തോടെ) - നിങ്ങളും മനുഷ്യര്‍ തന്നെ, പക്ഷെ നിങ്ങളത് മറക്കുന്നു
നമ്പൂതിരി- (ചീറിക്കൊണ്ട്) താനായിട്ട് ഓര്‍മ്മിപ്പിച്ചത് നന്നായി. കണ്ടിട്ട് ഈശ്വരചിന്തയില്ലാത്ത ഏതോ വഷളനാണെന്ന് തോന്നുന്നു. (ആഗതനോടായി) ഏയ് മിസ്റ്റര്‍ , കുളീം ജപവുമൊക്കെ ഒണ്ടോ? അതോ വിപ്‌ളാവാരിഷ്ടം തലയ്ക്ക്
കയറി മണ്ടരി പിടിച്ച വകുപ്പാണോ?
ആഗതന്‍ - മനുഷ്യനാണെന്റെ വിഷയം. മനുഷ്യന്‍ ! എത്ര മനോഹരമായ പദം! ദൈവവും പ്രേതവും ഡിങ്കനും മായാവിയും പോലെ.
മുസ്‌ളീം സ്ത്രീ (ആശ്ചര്യത്തോടെ) - ഡിങ്കയോ അതെന്തോന്ന് സുനാപ്പിയാണെന്റെ റബ്ബേ?
ആഗതന്‍ - ദൈവം നിങ്ങളുടെ ഭാവനാകഥാപാത്രം മാത്രം. ലോകത്തെ ഏറ്റവും ജനകീയമായ നുണ! 
ഉപദേശീ-(ഈര്‍ഷ്യയോടെ) ആഹാ അപ്പോ തനി നാസ്തികനാണല്ലേ? പിശാചിന്റെ സന്തതി. നിനക്ക് നരകം തന്നെ, സംശയമില്ല
നമ്പൂതിരി- ശപ്പന്‍ ! മരിച്ച് കഴിഞ്ഞാല്‍ മതോം ദൈവോം ഇല്ലാത്ത നീയൊക്കെ എങ്ങോട്ടും പോകും?
ഞാനെങ്ങും പോകില്ല. ഞാനെന്നും എന്റെ മാതാവായ ഭൂമിക്കൊപ്പമുണ്ടാകും. മണ്ണായും മലരായും ഞാനവിടെ ഉണ്ടാകും.
മുസ്‌ളിം സ്ത്രീ - മയ്യത്ത് മണ്ണടിഞ്ഞാല്‍ പിന്നെ ആല്‍മാവില്ലാത്ത കാഫിറ് എങ്ങോട്ട് പോകാന്‍ ?
ആഗതന്‍ - ഞാന്‍ ഒരിക്കലും മരിക്കുന്നില്ല.  ഈ ഭൂമിയില്‍ നിരന്തരം പുനര്‍ജനിക്കും! എന്റെ ശരീരം സസ്യങ്ങള്‍ക്ക് വളമാകും. എന്നെ ആഹാരമാക്കി ഒരു വാകപ്പൂമരം വളര്‍ന്ന് പൊങ്ങും.(കൈ മുകളിലോട്ട് ഉയര്‍ത്തി)..ദേ....
ദേ... അതിന്റെ അറ്റത്ത് മനോഹരമായ ഒരു വാകപ്പൂവായി ഞാന്‍ വീണ്ടും വിടര്‍ന്ന് പരിലസിക്കും. ഞാനങ്ങനെ വീണ്ടും ഭൂമിയില്‍ ജീവിക്കും. മണ്ണായി മലരായി തേനായി വണ്ടായി....ഭൂമി നിലനില്‍ക്കുന്നതുവരെ ഞാനുണ്ടാകും. ഞാനൊരിക്കലും മരിക്കുന്നില്ല ചങ്ങാതിമാരെ... ഹ ഹ..
ഉപദേശി- നിന്റെയൊരു
വാകപ്പൂവ് ! മണ്ണാങ്കട്ട! ഇല്ലെടാ മുടിഞ്ഞവനെ. നീയൊന്നും ഒരുകാലത്തും രക്ഷപെടില്ല. ദൈവത്തെ മറികടക്കാന്‍ നിനക്കാവില്ലെടാ പിശാചേ... നീ ഈ പറഞ്ഞ വാകപ്പൂമരമുണ്ടല്ലോ. ഞങ്ങടെ ആള്‍ക്കാര്‍ ഒരു മഴു വെച്ച് വെട്ടി വെട്ടി (ആക്ഷന്‍ കാണിക്കുന്നു) അതിനെ നിലത്തിടും. എന്നിട്ട് തടി മില്ലില്‍ കൊണ്ടുപോയി ഘര്‍ ..ഘര്‍ ....(ശബ്ദം പുറപ്പെടുവിക്കുന്നു) പീസു..പീസാക്കും. എന്നിട്ട് അതെടുത്ത് മെഷീനില്‍വെച്ച് ചതച്ചരച്ച് ..ചതച്ചരച്ച്...(ആക്ഷന്‍ കാണിക്കുന്നു) പള്‍പ്പാക്കി അതില്‍ നിന്നും നല്ല ഒന്നാന്തരം മേനിക്കടലാസ് ഉണ്ടാക്കും. ആ കടലാസ് വെച്ച് ഞങ്ങള്‍ തമ്പുരാന്റെ നാമത്തില്‍ വേദപുസ്തകം അടിച്ചിറക്കി വിതരണം ചെയ്യും. (വിജയഭാവത്തോടെ) ....അങ്ങനെ നിന്നെപ്പോലുള്ള പിശാചുക്കള്‍ക്ക് അവസാനം കര്‍ത്താവിന് കീഴിലാകും.(നമ്പൂതിരിയും മുസ്‌ളീം സ്ത്രീയും ഉപദേശിയെ ഹസ്തദാനം നടത്തി അഭിനന്ദിക്കുന്നു) 
 
ആഗതന്‍ -(ചെറുചിരിയോടെ)- സഹോദരാ അവസാനം ആ വേദപുസ്തകം വായിച്ച് ജനം നിരീശ്വരവാദികളായി തീരും..ഹ ഹ..
ഉപദേശി- എന്താടാ പിശാചേ നീ പറഞ്ഞത്? (ആക്രമിക്കാനായി മുന്നോട്ടടുക്കുന്നു. ആക്രമണഭാവത്തില്‍ നമ്പൂതിരിയും മുസ്‌ളീം സ്ത്രീയും ആഗതന് നേരെ നേരെ പാഞ്ഞടുക്കുന്നു. അവര്‍ക്കിടയില്‍ ഐന്‍സ്റ്റീന്‍ ചാടി വീഴുന്നു.

ഐന്‍സ്റ്റീന്‍ - നിങ്ങലെന്ത് കോപ്രായമാ കാണിക്കുന്നത് ? നിങ്ങള്‍ക്ക് ഇനി മനുഷ്യരെപ്പോലെ കലഹിക്കാനാവില്ല. നിങ്ങളെല്ലാം മരിച്ചവരാണ്.

മുസ്‌ളീം സ്ത്രീ-അള്ളോ!
ഉപദേശി-കര്‍ത്താവേ!
നമ്പൂതിരി-ഗുരുവായൂരപ്പാ!
എല്ലാവരും-എവിടെ ഈശ്വരന്‍ ?
ഐന്‍സ്റ്റീന്‍ -പരിഭ്രമിക്കേണ്ട നിങ്ങള്‍ക്ക് ഈശ്വരനെ ഞാന്‍ കാട്ടിത്തരാം.
മുസ്‌ളീം സ്ത്രീ-ഞമ്മടെ പടച്ചോനെയോ? യെവിടെ..യെവിടെ?
ഉപദേശി-കര്‍ത്താവായ പൊന്നു തമ്പുരാനെയോ എവിടെ?
നമ്പൂതിരി-സാക്ഷാല്‍ ഗുരുവായൂരപ്പനെയോ?
ഐന്‍സ്റ്റീന്‍ -അതെനിക്കറിയില്ല. ഞാന്‍ നിങ്ങളെ കാണിച്ച് തരുന്നത് ഒരാളെയായിരിക്കും. അതായിരിക്കും ഈശ്വരന്‍
മുസ്‌ളീം സ്ത്രീ-അങ്ങനെ പറഞ്ഞ് കൊടുക്കീന്‍. ആ ഒരാള് തീര്‍ച്ചയായി ഞമ്മന്റെ പടച്ചോന്‍ തന്നെ. പടച്ചോന്‍ ഒന്നേയുള്ളു. അതാണ് ഞമ്മന്റെ പടച്ചോന്‍
ഉപദേശി-ഒന്നേയുള്ളു....ഒന്നു മാത്രം..അത് ആകാശങ്ങളുടെ അധിപനായ യഹോവയാണ്
നമ്പൂതിരി-സാക്ഷാല്‍ വിഷ്ണു തന്നെയാണത്..!! എവിടെ? കണ്‍കുളിര്‍ക്കെ കാണാന്‍ കൊതിയായി!
ഐന്‍സ്റ്റീന്‍ -അദ്ദേഹത്തെ നേരിട്ട് കണ്ടാല്‍ നിങ്ങള്‍ തിരിച്ചറിയുമോ?
മുസ്‌ളീം സ്ത്രീ-പടച്ചോനെയോ? നിങ്ങളെന്ത് ബര്‍ത്താനമാ ഈ പറയുന്നത്? ഏത് പെരുവയി കണ്ടാലും ഞമ്മന്റെ അള്ളാനെ നമുക്കറിയാം. പാതിരാക്ക് വിളിച്ചൊണത്തി ചോദിച്ചാലും ഞമ്മള് തിരിച്ചറിയും... ആ താടി കണ്ടാ മതീല്ലോ... ബെള്ളീന്റെ നെറമുള്ള തറവരെയുള്ള ആ മൊഞ്ച് താടിം മൊകോം....
ഉപദേശി-കര്‍ത്താവിന്റെ താടിക്ക് അത്രേം നീളമില്ല സഹോദരാ
നമ്പൂതിരി-എത്ര അസംബന്ധം! സാക്ഷാല്‍ വൈകുണ്‌ഠേശ്വരന് താടിയില്ല.
മുസ്‌ളീം സ്ത്രീ-ഒന്നു മുണ്ടാണ്ടിരി...സുറുമ എഴുതിയ ആ കണ്ണുകള്‍ക്ക് സൂര്യന്റെ പ്രഫയാണ്...
ഐന്‍സ്റ്റീന്‍ -ബഹളമുണ്ടാക്കരുത്...നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈശ്വരനെ പറ്റി ഇത്രയ്ക്ക് നിശ്ചയമുണ്ടെന്ന് എനിക്ക് മനസ്സിലായി...ഞാന്‍ ഈശ്വരനെ കാണിച്ച് തരാന്‍ പോവുകയാണ്.
മുസ്‌ളീം സ്ത്രീ-ലാ ഇലാഹാ ഇല്ലള്ള...
ഉപദേശി-ഹാലേലുയ്യാ
നമ്പൂതിരി-ഓം നവശിവായ
ഐന്‍സ്റ്റീന്‍ -ശബ്ദമുണ്ടാക്കാതെ...ശ്രദ്ധിച്ചു നോക്കിക്കൊള്ളു...ദേ ആ ഇരിക്കുന്ന താടിക്കാരനാണ് സാക്ഷാല്‍ ദൈവം
(
മൂവരും ആ ദിശയിലേക്ക് നോക്കുന്നു. വിശ്വാസം വരാത്തപോലെ) 
മുസ്‌ളീം സ്ത്രീ-യിതോ? ഏയ്! പടച്ചോന്റെ യാതൊരു ലച്ചനോ കാണുന്നില്ലല്ലോ
നമ്പൂതിരി-ഇത് ഈശ്വരചൈതന്യമല്ല..... ഈശ്വരചൈതന്യം ഒന്നുവേറെയാ...ഇതേതോ പാടത്ത് നോക്കുകുത്തിയെപ്പോലെ
ഉപദേശി-ഇനി ആ മുപ്പത്തി മുക്കോടിയില്‍ പെട്ട ഏതെങ്കിലും അവതാരമാണോ? നമ്പൂരിശ്ശന്‍ ഒന്ന് സൂക്ഷിച്ച് നോക്കിക്കേ
നമ്പൂതിരി-ഏയ് അതൊന്നുമല്ല...ഇതേതോ കരിക്കോലം!
മുസ്‌ളീം സ്ത്രീ-അത്തറിന്റെ ബാസന വല്ലതും വരുന്നുണ്ടോന്ന് നോക്കിയേ
ഉപദേശി- എവിടുന്ന്! വിയര്‍പ്പിന്റെ നാറിയ മണം!
ആഗതന്‍ -ഈശ്വരവിശ്വാസികളുടെ തനിനിറം...!!! ഹ ഹ ദൈവവും ഡിങ്കനും മായാവിയും!!! ഹ ഹ......

ഈശ്വരന്‍ -വൃത്തികെട്ട ജീവികള്‍ . വകതിരിവില്ലാത്ത വിഡ്ഢികള്‍ ...ഞാന്‍ തന്നെയാണ് ഈശ്വരന്‍
നമ്പൂതിരി-ഭ്രാന്ത് അറുപത്തിനാല് വിധമുണ്ടെന്ന് കേട്ടിരിക്കുന്നു. ഒരു ദൈവം വന്നിരിക്കുന്നു! ദൈവമാണത്രെ ദൈവം!
ഉപദേശി-ദൈവം തമ്പുരാന്റെ വല്ല ഛായയും കാണണമെങ്കില്‍ ദേ (
പിശാചിന്റെ നേര്‍ക്ക് ചൂണ്ടി) അങ്ങോട്ട് നോക്കണം...ആ ആള്‍ക്ക് ദൈവത്തിന്റെ ഒരുമാതിരി ഗെറ്റപ്പ് ഉണ്ട്. പറ്റിക്കാന്‍ പറഞ്ഞതായിരിക്കും. ചെലപ്പം പുള്ളിയായിരിക്കും ശരിക്കും ദൈവം....
മുസ്‌ളീം സ്ത്രീ-അത് ചെരിയാണ് കേട്ടാ. ഓനെ കണ്ടാല് റബ്ബിന്റെ ചേലുണ്ട്..!!
നമ്പൂതിരി-അതെയതെ...! അത് തന്നെ! സാക്ഷാല്‍ ഈശ്വരചൈതന്യം. തര്‍ക്കീല്യ...

(പിശാചിന്റെ മുഖത്ത് മന്ദഹാസം വിരിയുന്നു. അത് മെല്ലെ ഒരു പൊട്ടിച്ചിരിയിലേക്ക് വളരുന്നു. ഈശ്വരന്‍ ജാള്യതയും ദു:ഖവും സഹിക്കാനാവാതെ താടിക്ക് കൈകൊടുത്തിരിക്കുന്നു. പിന്നീട് എഴുന്നേറ്റ് അമ്പരപ്പോടെ അവിശ്വസനീയതയോടെ ചുറ്റും നോക്കുന്നു)

ഈശ്വരന്‍ -എന്ത് എനിക്ക് വിശ്വസിക്കാനാവുന്നില്ല!! ഇങ്ങനെയാണോ മനുഷ്യന്‍ ...? ഇതാണോ മനുഷ്യന്‍ ......??? ആയുസ്സ് മുഴുവന്‍ എന്റെ സാക്ഷാത്ക്കാരത്തിനെന്നും പറഞ്ഞ് എനിക്ക് ആരാധനാലയങ്ങള്‍ പണിയിച്ചവര്‍ ...ഉപാസനകൊണ്ടെന്നെ ശ്വാസം മുട്ടിച്ചവര്‍ ...അപദാനങ്ങള്‍ ചൊരിഞ്ഞ് എന്നെ കുളിപ്പിച്ചവര്‍ !!....അവസാനം...അവസാനം...ഈ സ്വര്‍ഗ്ഗവാതിലനടുത്ത് വെച്ച് എന്നെ അടുത്ത് കണ്ടിട്ടും തിരിച്ചറിയില്ലെന്നോ....എന്റെ മഹത്വം മനസ്സിലാക്കുന്നില്ലെന്നോ...എത്ര ലജ്ഞാവഹം! എത്ര ദയനീയം!.....

പിശാച്-(വിജയഭാവത്തില്‍) ഇപ്പോള്‍ എന്തുപറയുന്നു സഹോദരാ? ഞാന്‍ പറഞ്ഞില്ലേ നിന്നെ ആരും അറിയില്ലെന്ന്, നിന്നെ ആരും അംഗീകരിക്കില്ലെന്ന്...ഹ ഹ!! ഇപ്പോള്‍ ആരാണ് വിജയിച്ചത്...?ഹ ഹ ഹ...ഈ ഭൂമിയുടെ നിയന്ത്രണം എന്റെ കൈയിലാണ്, മനുഷ്യമനസ്സുകളില്‍ വസിക്കുന്നത് ഞാനാണ് ഹ ഹ ഹ!( പിശാചിന്റെ ചിരി മുഴങ്ങുന്നു...)

എല്ലാ അധമപ്രവര്‍ത്തനങ്ങളും എന്റെ കുറ്റം കൊണ്ടാണെന്നല്ലോ നീ പറയാറുള്ളത്. നല്ല കാര്യങ്ങളുടെയൊക്കെ ക്രെഡിറ്റ് എപ്പോഴും നീ അവകാശപ്പെടുകയും ചെയ്യുന്നു. മനുഷ്യന്‍ ഭൂമിയില്‍ പരസ്പരം കുത്തിമലര്‍ത്തുന്നതും കത്തിക്കരിക്കുന്നതും പൊട്ടിത്തെറിപ്പിക്കുന്നതും നീ കാണുന്നില്ലേ? നീ കേള്‍ക്കുന്നില്ലേ ആ ശബ്ദം...ഹ ഹ നോക്കൂ എനിക്ക് പള്ളികളില്ല.....എനിക്ക് വിശുദ്ധപുസ്തകങ്ങളില്ല.....എന്റെ അപദാനങ്ങള്‍ വാഴ്ത്താന്‍ സുവിശേഷകരുമില്ല.......എന്നിട്ടും എല്ലാവരുടേയും മനസ്സില്‍ ഞാനുണ്ട്. പരസ്യം വേണ്ടാത്ത മദ്യത്തെപ്പോലെ എല്ലാവരും എന്നെ തേടിയെത്തുന്നു.

പക്ഷെ നീയോ? നിന്നെ ആരും അംഗീകരിക്കുന്നില്ല. നീ കേവലം ഒരു പദം മാത്രം.... മനുഷ്യന്റെ ആര്‍ത്തിയും അത്യാഗ്രഹവും പ്രകടിപ്പിക്കാനുള്ള ഒരു പദം! മനുഷ്യരെല്ലാം എന്റെ കൂടെയാണ്, എല്ലാവരും എന്റെ പിന്നാലെയാണ്....
നീ സ്വന്തം അഹംബോധത്തിന്റെ തടവുകാരന്‍ ....ഹ ഹഹ ഞാനാണ് ഭൂമി നിയന്ത്രിക്കുന്നത്....ഞാന്‍ ...ഞാന്‍ മാത്രം...!!!ഹ ഹ ഹ....ഹ ........ഹ ഹ ഹ ഹ ഹ ഹ ഹ.... തിരശ്ശീല.)*********