ശാസ്ത്രം വെളിച്ചമാകുന്നു

Friday 4 April 2014

81. പുഴുത്തു തൂങ്ങുന്ന കറുത്ത പഴങ്ങള്‍


മലയാളി മതത്തിന് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു. മതത്തിന്റെ പേരിലുള്ള എന്തിനേയും അവന്‍ നിര്‍ലജ്ജം പേടിക്കുന്നു. ആത്മീയം എന്ന ഓമനപ്പേരില്‍ മുഖ്യധാരമാഫിയ സമൂഹത്തില്‍ പിടി മുറുക്കികഴിഞ്ഞു. പണ്ട് കുട്ടികളെ മാമുണ്ണിക്കാനായി ഉക്കൂക്കി വരുന്നു എന്ന് ഭീഷണിപ്പെടുത്തിയിരുന്നിടത്ത് ഇന്ന് എണ്ണപ്പെട്ട മത-ആത്മീയ മാഫിയകളുടെ പേര് പറഞ്ഞാല്‍ മതി എന്നായിരിക്കുന്നു! എല്ലാത്തരം മതതമോശക്തികളും അക്രമവും ഭീഷണിയും സര്‍വാധിപത്യത്തിന്റെ മാര്‍ഗ്ഗമായി തിരഞ്ഞെടുത്തിരിക്കുന്നു. 

പ്രൊഫ. ടി.ജെ.ജോസഫിന്റെ ഭാര്യ ആത്മഹത്യ ചെയ്തപ്പോള്‍ മധുരം വിതരണം ചെയ്ത മനുഷ്യമൃഗങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടി വരുന്നത് അക്ഷരാര്‍ത്ഥത്തില്‍ നമ്മെ ഭീതിപ്പെടുത്തുന്നില്ലേ?! ഇത് കേരളമാണ് എന്ന വിശ്വാസത്തില്‍ ഒരു ചാനല്‍ അഭിമുഖത്തിന്റെ ശബ്ദരേഖ പുസ്തകരൂപത്തിലിറക്കിയ പ്രസാധകനെതിരെ മതനിന്ദാക്കുറ്റത്തിന്റെ വാള്‍ വീശാന്‍ ആത്മീയമാഫിയ തയ്യാറെടുക്കുന്നുവത്രെ. ചിന്തിച്ചു നോക്കൂ, എത്ര വര്‍ഷമാണ് നാം പിറകോട്ട് നടന്നിരിക്കുന്നത്? കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി മതനവോത്ഥാനം എന്ന ഓമനപ്പേരില്‍ ഇവിടെ അരങ്ങേറിയ പ്രാകൃതമായ കോപ്രായവല്‍ക്കരണത്തിന്റെ കറുത്ത പഴങ്ങള്‍ പാകമായി മലയാളിയുടെ തലയ്ക്ക് മേല്‍ പുഴുത്തു തൂങ്ങുകയാണ്.

നിങ്ങള്‍ പറയുന്നതിനോട് വിയോജിക്കുന്നു, പക്ഷെ അത് പറയാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ജീവന്‍ ത്യജിക്കാന്‍ പോലും ഞാന്‍ തയ്യാറാണെന്ന്('I disapprove of what you say, but I will defend to the death your right to say it') വോള്‍ട്ടയറിന്റെ ജീവചരിത്രത്തില്‍ അദ്ദേഹത്തിന്റെ ബൗദ്ധിക നിലപാടുകള്‍ സംഗ്രഹിച്ചുകൊണ്ട് ഇവ്‌ലിന്‍ ബിയാട്രീസ് ഹോള്‍ (Evelyn Beatrice Hall)എഴുതുകയുണ്ടായി. ബാലഗംഗാധര തിലകന്റെ പ്രിയപ്പെട്ട വരികളായിരുന്നു ഇവ. അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണം മനുഷ്യരാശിക്ക് നേരെയുള്ള പരമമായ അധിക്ഷേപമാകുന്നു. 


ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മതനിന്ദ(blasphemy) സംബന്ധിച്ച 295 (എ) എന്ന കിരാത വകുപ്പ് മതശക്തികളും ആത്മീയവ്യാപരികളും ഇന്ന് ആസുരമായി ആഘോഷിക്കുകയാണ്. ഐ.പി.സി 295 (എ) അനുസരിച്ച് മന:പൂര്‍വം മതവികാരം വ്രണപ്പെടുത്തുന്നതും മതവികാരം കുത്തിയിളക്കി ബോധപൂര്‍വം മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതും ഒന്നാം ക്‌ളാസ്സ് മജിസ്‌ട്രേറ്റിന് മാത്രം വിധിപറയാന്‍ അധികാരമുള്ള, ജാമ്യമില്ലാത്ത, പരമാവധി മൂന്നുവര്‍ഷം വരെ തടവോ പിഴയോ രണ്ടുകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്('Whoever, with deliberate and malicious intention of outraging the religious feelings of any class of citizens of India, by words, either spoken or written, or by signs or by visible representations or otherwise, insults or attempts to insult the religion or the religious beliefs of that class, shall be punished with imprisonment of either description for a term which may extend to three years, or with fine, or with both’’). 

1860 ല്‍, പ്രധാനമായും,ഹിന്ദു-മുസ്‌ളീം ലഹള നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ പീനല്‍കോഡില്‍ കുത്തിതിരുകിയ കരിനിയമമാണിത്. ഇവിടെ, deliberate and malicious intention എന്ന വാചകം ആര്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന രീതിയില്‍ അവ്യക്തവും ദുരൂഹവുമാണ്. വാക്ക്, എഴുത്ത്, സംസാരം, ആംഗ്യം, മറ്റെന്തെങ്കിലും ദൃശ്യരൂപങ്ങളിലൂടെയോ വ്യക്തമാക്കപ്പെടുന്ന വിമര്‍ശനം എന്നിവയൊക്കെ മതനിന്ദയുടെ പരിധിയില്‍ വരുമെന്നതിനാല്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്യാപ്പെടാനുളള സാധ്യത അനന്തമാണ്. അഭിപ്രായസ്വാതന്ത്യം സംബന്ധിച്ച് ഭരണഘടനാപരമായി അവകാശങ്ങളുടെ(ആര്‍ട്ടിക്കിള്‍ 19/(a)All citizens shall have the right to freedom of speech and expression) നഗ്നമായ നിഷേധമാണിത്. 


ശിക്ഷാനിയമത്തിലെ ഏതെങ്കിലും നിയമമോ വ്യവസ്ഥയോ ഭരണഘടനയുമായി ഏറ്റുമുട്ടിയാല്‍ ഭരണഘടനയുടെ അപ്രമാദിത്വം സംരക്ഷിക്കപ്പെടേണ്ടതാണ്. ആ നിലയ്ക്ക് ആര്‍ട്ടിക്കിള്‍ 19 പ്രകാരം അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പരിശ്രമിക്കുന്ന ഒരാള്‍ക്ക് 295 (എ) യുടെ മുകളില്‍ വിജയം തീര്‍ച്ചായായും ലഭിക്കേണ്ടതാണ്. പക്ഷെ ആ വിജയം ജാമ്യമില്ലാത്ത ജയില്‍വാസവും നീണ്ടകാലത്തെ നിയമപ്രക്രിയയും കഴിഞ്ഞു മാത്രമേ ലഭിക്കൂ എന്നു വരുന്നത് എത്ര അപഹാസ്യമാണ്?!

അതേസമയം, ഐ.പി.സി 296 വകുപ്പ് പ്രകാരം ഒരു മതസമ്മേളനമോ ആരാധനയോ തടസ്സപ്പെടുത്തുകയോ അലങ്കോലപ്പെടുത്തുകയോ ചെയ്താല്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷ കേവലം ഒരു വര്‍ഷം മാത്രം! ഏത് മജിസ്‌ട്രേറ്റിനും വിധി പറയാം, ജാമ്യം ലഭിക്കുകയും ചെയ്യും. അതായത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ശക്തമായ കടന്നാക്രമണത്തിന് താരതമ്യേന ലഘുവായ ശിക്ഷ! എന്താണതിനര്‍ത്ഥം?! ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ശവമടക്കാണ് 295(എ) ലക്ഷ്യമിടുന്നത്. എഴുത്തുകാരെയും പ്രസാധകരെയും പ്രാസംഗികരെയും നിശബ്ദരാക്കാന്‍ മതശക്തികള്‍ക്ക് പരിമിതിയില്ലാത്ത അവകാശം നല്‍കുന്ന താലിബാന്‍ നിയമമാണിതെന്ന് വ്യക്തം.

ഐ.പി.സി യിലെ 153 (എ) അനുസരിച്ച് മതവികാരം മാത്രമല്ല ഭാഷ, വംശം, വീട്, ജന്മസ്ഥലം തുടങ്ങിയവയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പോലും കുറ്റകരമാണ് (Whoever by words, either spoken or written, or by signs or by visible representations or otherwise, promotes or attempts to promote, on grounds of religion, race, place of birth, residence, language, caste or community or any other ground whatsoever, disharmony or feelings of enmity, hatred or ill-will between different religious, racial, language or regional groups or castes or communities.. /IPC Section-153A).


ഇവിടെയും സമാനമായ തോതില്‍ അവ്യക്തതയുണ്ട്. നിന്റെ സ്ഥലം ഒരു പട്ടിക്കാടാണ്, അല്ലെങ്കില്‍ നിന്റെ ഭാഷ വെറും കൂതറയാണ് എന്നൊക്കെ തമാശ പറയുന്നവര്‍ ശ്രദ്ധിക്കണമെന്ന് സാരം. എങ്കിലും മതവികാരം പോലെ സ്ഥലവികാരവും ഭാഷാവികാരവും വികസിച്ചിട്ടില്ലാത്തതിനാല്‍ ജനം കഷ്ടിച്ച് രക്ഷപെട്ട് പോകുന്നുവെന്ന് മാത്രം.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും ബംഗ്‌ളാദേശുമൊക്കെ പൊതുവായി സ്വീകരിച്ച 1860 ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പല വകുപ്പുകളും വ്യവസ്ഥകളും നാം കാലോചിതമായി പരിഷ്‌ക്കരിച്ചിട്ടുണ്ട്. അന്തരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളിലും മാനദണ്ഡങ്ങളിലും വന്ന മാറ്റങ്ങള്‍ പലതും അതില്‍ പ്രതിഫലിച്ചിട്ടുണ്ട്. മൃഗങ്ങളുടേയും പക്ഷികളുടേയും കാര്യത്തില്‍ വരെ ഐ.പി.സി കാലികമായി പരിഷ്‌ക്കരിക്കപ്പെട്ടു. പക്ഷെ രാജ്യമൊരു മതേതര റിപ്പബ്‌ളിക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടും കാലഹരണപ്പെട്ട മതനിന്ദ വകുപ്പില്‍ മാത്രം തൊട്ടില്ല.

ഈ നിയമം ഇന്നുവരെ ഒരു വര്‍ഗ്ഗീയലഹള തടഞ്ഞതായി കേട്ടിട്ടില്ല, ഇനിയൊട്ട് തടയാനും പോകുന്നില്ല. 295(എ) ഉണ്ടായാലും ഇല്ലെങ്കിലും വര്‍ഗ്ഗീയലഹളകള്‍ കൃത്യമായ ഇടവേളകളില്‍ അരങ്ങേറുക തന്നെചെയ്യും. ആരെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ജയിലില്‍ അടയ്ക്കാന്‍ മതശക്തികള്‍ക്ക് അധികാരം നല്‍കുകയാണിവിടെ. 295 എ കാലഹരണപ്പെട്ടതാണെന്ന് വാദിക്കുന്നവരെ കൂടി ഈ വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞാല്‍ ചിരിക്കരുത്. പ്രസ്തുത നിയമത്തിനെതിരെയുള്ള വിമര്‍ശനം തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍ മതിയാകും. അവസാനം കോടതി വെറുതെ വിട്ടേക്കാം-പക്ഷെ ജാമ്യമില്ലാത്ത അറസ്സ് ഉറപ്പാണ്!

മാതൃരാജ്യം, ഭരണഘടന, ഭരണാധികാരികള്‍, രാഷ്ട്രീയക്കാര്‍...എന്തിനേറെ ദൈവത്തിന് എതിരെ വരെ വിമര്‍ശനമുയര്‍ത്താം, പരിഹസിക്കാം. പക്ഷെ മതത്തെ മാത്രം ദിവ്യമായി കണ്ടുകൊള്ളണം. അതല്ലെങ്കില്‍ മതത്തിലെ നല്ല വശം മാത്രം ചുരണ്ടിയെടുത്ത് പ്രദര്‍ശിപ്പിച്ച് സംതൃപ്തിയടഞ്ഞുകൊള്ളണം. മതനിന്ദ കുറ്റമാണെങ്കിലും ദൈവനിന്ദ കുറ്റമല്ല!! ദൈവം അന്ധനാണെന്നോ കോമാളിയാണെന്നോ പരിഹസിച്ചാല്‍ വിഷയമില്ല-പക്ഷെ അതും തന്റെ 'മതവികാര'ത്തെ മുറിപ്പെടുത്തുന്നതായി ഒരാള്‍ പരാതിപ്പെട്ടാല്‍ മാത്രം പ്രശ്‌നമാകും!!

മതവിമര്‍ശനവും മതനിന്ദയും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ നിര്‍ണ്ണായകമെന്ന് ആര്‍ക്കും തോന്നാം. മതവിമര്‍ശനം ആകാം-നിന്ദ പാടില്ല എന്ന സദുദ്ദേശ്യമാണ് പിന്നിലുളളതെന്നു വ്യാഖ്യാനിക്കാം. പക്ഷെ അപ്പറയുന്നതില്‍ യാതൊരു കഥയുമില്ല. മതനിന്ദയും മതവിമര്‍ശനവും തമ്മിലുള്ള വ്യത്യാസം തീരുമാനിക്കാനുള്ള അവകാശം ഇവിടെ പരാതിക്കാരന് മാത്രമാണുള്ളത്!! ജാമ്യമില്ലാതെ അറസ്റ്റ് ജയിലില്‍ ഇട്ട് കഴിഞ്ഞ ശേഷമേ വിസ്താരവും വിധി പറച്ചിലുമൊക്കെ വരുന്നുള്ളു. തന്റെ വികാരം 'വ്രണപ്പെട്ടു'എന്നൊരാള്‍ അവകാശവാദമുന്നയിച്ചാല്‍ അത് പ്രഥമദൃഷ്ട്യാ അസത്യവല്‍ക്കരിക്കാനാവില്ല((not falsifiable)-അതായത് മറിച്ച് തെളിയിക്കാനാവില്ല. വാക്ക്, നോക്ക്, ആംഗ്യഭാഷ തുടങ്ങിയ നിസ്സാര കാര്യങ്ങള്‍ പോലും ചൂണ്ടിക്കാട്ടാം. ബ്രിട്ടീഷുകാര്‍ പോയിട്ടും അവരുടെ നിയമം പോയില്ല-മതത്തിന് അമിതവും അനിയന്ത്രിതവുമായ ആനുകൂല്യം നല്‍കുന്നതിനാല്‍ തൊട്ടുകളിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കും താല്‍പര്യമില്ല. തിരിച്ചായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു എന്നു കാണാന്‍ വിഷമമില്ല.

നിന്ദയാണോ വിമര്‍ശനമാണോ മതവികാരികളുടെ മുഖ്യ പ്രശ്‌നം? ഉത്തരം കണ്ടെത്താന്‍ പ്രയാസമില്ല: നിന്ദയല്ല വിമര്‍ശനമാണ് പ്രശ്‌നം!! പരമതനിന്ദയുടെ കാര്യത്തില്‍ അതിസമ്പന്നമാണ് മിക്ക മതഗ്രന്ഥങ്ങളും. ഓരോ മതപ്രഭാഷണവും സത്താപരമായി അന്യമതനിന്ദയുടെ ആഘോഷമാണ്. പരമതപുച്ഛമില്ലാത്ത ഏത്ര മതനേതാക്കളുണ്ട്? ചിലരത് ഒളിച്ചുവെച്ച് തന്ത്രപൂര്‍വം നീങ്ങുമ്പോള്‍ മറ്റുചിലര്‍ക്ക് പലപ്പോഴും അറിയാതെ നിയന്ത്രണം നഷ്ടപ്പെടുമെന്ന വ്യത്യാസമേയുള്ളൂ. 


അന്യമതനിന്ദയാണ് കുറ്റമെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് മതഗ്രന്ഥങ്ങളും അനുബന്ധ രചനകളുമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അമുസ്‌ളീങ്ങള്‍ക്ക് എതിരെ കുര്‍ആനിലും ഹദീസുകളിലുമുള്ള വരികള്‍ക്കെതിരെ ആരെങ്കിലും 295 (എ) പ്രയോഗിച്ചാല്‍ എങ്ങനെയുണ്ടാകും?! ഇതര മതഗ്രന്ഥങ്ങളുടെ കാര്യവും ഏറെ ഭിന്നമല്ല. മതങ്ങള്‍ പരസ്പരം പരാതിപ്പെടാത്തതിനാലും മതവിമര്‍ശകരെ പൊതുശത്രുവായി കാണുന്നതിനാലും മിക്കപ്പോഴും ഈ കരിനിയമത്തിന് ഇരയാകുന്നത് മതവിമര്‍ശകരാണ്.

പരിഹാസ്യവും അപകടകരവുമായ ഈ കൊളോണിയല്‍ ശാസനത്തിനെതിരെ ശബ്ദിക്കാന്‍ ആരും തയ്യാറാകാത്തത് മതഭയം കൊണ്ടുതന്നെയാണ്. 'ന്യൂനപക്ഷ'ങ്ങള്‍ക്ക് വേണ്ടി സ്വനപേടകം പൊട്ടിച്ച് അലറിത്തിമിര്‍ക്കുന്നവര്‍ക്ക് നാസ്തികര്‍ 'ന്യൂനപക്ഷ'മാണെന്ന് മനസ്സിലാകാതിരിക്കാന്‍ ന്യായമില്ല. പക്ഷെ വെറും ന്യൂനപക്ഷമായതുകൊണ്ട് മാത്രമായില്ലല്ലോ. മറിച്ച് പ്രസ്തുത ന്യൂനപക്ഷം ഒരു മതമായിരിക്കണം, വോട്ട് ബാങ്കായിരിക്കണം, സമൂഹത്തെ മുള്‍മുനയില്‍ നിറുത്തുന്നതായിരിക്കണം. ജൈന-ബുദ്ധ മതക്കാരും പാഴ്‌സികളും ജൂതരുമൊക്കെ ഇന്ത്യയിലെ യഥാര്‍ത്ഥ 'മതന്യൂനപക്ഷ'മായിരിക്കാം. പക്ഷെ അവരുടെ കാര്യത്തിലും മേല്‍പ്പറഞ്ഞ ഗുണങ്ങളെല്ലാം ഒത്തുചേരാത്തതിനാല്‍ ആരാധകരുടെ എണ്ണം കുറവാണ്.

സത്യത്തില്‍ ഈ നിയമം വാഗ്ദാനം ചെയ്യുന്ന പ്രധാന ശിക്ഷ കുറ്റവിചാരണ(prosecution)യാണ്. ഒന്നുരണ്ട് റാലികളും കുറച്ച് അക്രമവും നടത്തുന്നതോടെ മതസംഘടനകളുടെ ജോലി കഴിയും. പരാതി വ്യാജവും നിലനില്‍ക്കാത്തതുമാണെന്ന് പിന്നീട് തെളിഞ്ഞാലും പരാതിക്കാരന് നിസ്സാരമായി കൈ കഴുകാം. ഇത്തരം മിക്ക കേസുകളിലും ആരോപണം 'തോന്നലുകളെ' ആസ്പദമാക്കിയായതിനാല്‍ കോടതിയില്‍ നിലനില്‍ക്കില്ല. ജയില്‍വാസവും നീണ്ട വിചാരണയും കഴിഞ്ഞ് കോടതി വെറുതെവിട്ടാലും അനുഭവിച്ച പീഡനത്തിനും അപമാനത്തിനും ഒറ്റപ്പെടലിനും പരിഹാരമുണ്ടാവില്ലല്ലോ.

ഡി.സി ബുക്‌സ് പ്രസാധകനെ നിയമക്കുരുക്കില്‍ പെടുത്താന്‍ ശ്രമിക്കുന്നത് ആക്രമിച്ച് വശം കെടുത്തിയ ശേഷമാണ്. എന്നാല്‍ ഇതേ ആത്മീയ മാഫിയയ്ക്ക് അഭിപ്രായസ്വാതന്ത്ര്യം പ്രാണവായുവാണ്. സ്വന്തം തെറ്റിനെ ന്യായീകരിക്കാനായി ഭക്തജനത്തെ വണ്ടിയില്‍ അടിച്ചിറക്കി നഗരഗതാഗതം തടസ്സപ്പെടുത്താനും മിഥ്യാലോകത്ത് ജീവിക്കുന്ന പൗരപ്രമുഖരെ കെട്ടുകാഴ്ചയാക്കി ഇറക്കി പിന്തുണയുറപ്പിക്കാനും ചിന്താശേഷിയില്ലാത്ത ഭക്തജനത്തിന്റെ ആസക്തി ഊതികത്തിക്കാനും മാധ്യമങ്ങളെ ഒന്നടങ്കം പര്‍ച്ചേസ് ചെയ്ത് വരുതിയാലാക്കാനും സ്വന്തം മാധ്യമങ്ങളിലൂടെ അനുസ്യൂതമായി വിലക്ഷണമായ പ്രകീര്‍ത്തനസാഹിത്യം വിളമ്പി സായൂജ്യമടയാനും സൈബര്‍ലോകത്തും മാധ്യമലോകത്തും എതിരാളികള്‍ക്കെതിരെ വന്‍തോതില്‍ വ്യക്തിഹത്യാശ്രമങ്ങള്‍ അഴിച്ചുവിടാനും...എന്തിനേറെ ഐ.പി.സി 295 (എ) വിലക്കുന്ന, മതസ്പര്‍ദ്ധയും മതഭിന്നതയും ഉളവാക്കുന്ന രീതിയില്‍ മതംതിരിഞ്ഞും ജാതിതിരിഞ്ഞും പ്രചരണങ്ങള്‍ സംഘടിപ്പിച്ച് തങ്ങളുടെ ചക്കരദൈവങ്ങളെ സംരക്ഷിക്കാനും അവര്‍ക്ക് അവകാശമുണ്ടാകണം, അവസരമുണ്ടാകണം........ പക്ഷെ അവര്‍ക്കെതിരെ ആരുമൊന്നും ശബ്ദിക്കരുത്!! തങ്ങള്‍ക്കെതിരെയുള്ള ഏതൊരു ആരോപണത്തെയും മതവല്‍ക്കരിച്ചും ജാതിവല്‍ക്കരിച്ചും നിര്‍വീര്യമാക്കാന്‍ മത-ആത്മീയ ശക്തികള്‍ തുനിഞ്ഞിറങ്ങുമ്പോള്‍ 295(എ) ചെളിയില്‍ കുത്തിയ വടിയായി മാറുന്നു.

ശ്രീ.സന്ദീപാനന്ദഗിരി അറിയപ്പെടുന്ന ഒരു ഗീതാപ്രഭാഷകനാണ്. മതഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കാനും ഭക്തരെ ബോധവത്ക്കരിക്കാനും രാജ്യത്തെ ഭരണഘടന അദ്ദേഹത്തിന് അവകാശം നല്‍കുന്നുണ്ട്(ആര്‍ട്ടിക്കിള്‍ 25-27). പൊതുക്രമസമാധാനത്തിനും പൊതു ആരോഗ്യത്തിനും രാജ്യതാല്‍പര്യത്തിനും വിരുദ്ധമല്ലാതിരിക്കുന്നിടത്തോളം ഏതുതരം മതപ്രചരണത്തിനും അദ്ദേഹത്തിനും അവകാശമുണ്ട്(25-a gives every person the freedom of conscience and right to profess, practice and propagate religion. This right is however, subjected to public order, morality and health and to the other provisions of Part III of constitution). അത്തരം ദൗത്യങ്ങളില്‍ മുഴുകിയിരിക്കെ ഈയിടെ അദ്ദേഹത്തിനെതിരെ പലതവണ പരസ്യമായ അധിക്ഷേപപ്രകടനങ്ങളുണ്ടായി, വേദി അലങ്കോലപ്പെടുത്തപ്പെട്ടു, പ്രഭാഷണപരിപാടി തടസ്സപ്പെടുത്തപ്പെട്ടു....ഇപ്പോള്‍ അദ്ദേഹത്തിന്റെ മേല്‍ ശാരീരികമായ ആക്രമണവുമുണ്ടായിരിക്കുന്നു. മതത്തിന്റെ പേരില്‍ ആത്മീയഭീരുക്കള്‍ നടത്തുന്ന ഈ ആക്രമണം അങ്ങേയറ്റം നിന്ദ്യവും അപലപനീയവുമാണ്. ഇത്തരമൊരവസരത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കാനുള്ള ബാധ്യത അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്ന നിയമബോധമുള്ള എല്ലാ മലയാളികള്‍ക്കുമുണ്ട്. കേവലം വലിയദൈവവും ചെറിയദൈവവുമായുള്ള കിടമത്സരമായോ അമ്മയും മകനും തമ്മിലുള്ള സൗന്ദര്യപ്പിണക്കമായോ ഇത് പരിമിതപ്പെടുത്താനാവില്ല. സന്ദീപാനന്ദഗിരിക്കും രവി ഡി.സി ക്കും എതിരെ ഉയരുന്ന കരങ്ങള്‍ സത്യത്തില്‍ ഓങ്ങി നില്‍ക്കുന്നത് ഈ സമൂഹത്തിനെതിരെയാണ്. വിരുദ്ധമായ അഭിപ്രായങ്ങള്‍ പറയുന്നവരെ കായികമായി ആക്രമിക്കുന്നവര്‍ സ്വയം ലജ്ജിക്കാന്‍ പോലും ശേഷിയില്ലാത്ത അധമജന്മങ്ങളാണ്. അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥ ഇവിടെ പുലര്‍ന്നു കാണാന്‍ അവരാഗ്രഹിക്കുന്നു.**


(For comments-https://www.facebook.com/photo.php?fbid=656366247733433&set=a.337796342923760.70291.100000801901801&type=1&theater)

2 comments:

ajith said...

സന്ദീപാനന്ദഗിരിയ്ക്ക് കൊടുത്തതും ഡി സിയ്ക്ക് കൊടുത്തതും ഒരു കോപപ്രതികരണം മാത്രമല്ല. ഇനി ഒരുത്തന്‍ ഇവരുടെ വഴി പിന്തുടര്‍ന്ന് ഞങ്ങളെ വിമര്‍ശിക്കരുത് എന്ന മുന്നറിയിപ്പ് ആണ്. ആ ഭയം എല്ലാവരിലും ജനിപ്പിക്കാന്‍ ഹീനമായ ആ പ്രവര്‍ത്തികള്‍ കൊണ്ട് സാധിക്കുകയും ചെയ്തു. എന്തിനും ചാടിവീഴുന്ന സോഷ്യല്‍ മിഡിയപ്രതികരണക്കാര്‍ പോലും മൌനം വലംബിക്കുകയാണ്. ഭയം കൊണ്ട് തന്നെ.

ആര്‍വി said...

മനുഷ്യസമൂഹത്തിൽ മതത്തിന്റെ ആവശ്യകതയെ കുറിച്ച് വലിയ തോതിൽ സംവാദങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ മതം മനുഷ്യന് മുൻപിൽ നിരത്തുന്ന മോഹനവഗ്ദ്ധനങ്ങളെ കുറിച്ചും നമ്മൾ ചര്ച്ച ചെയ്യുന്നു . അതിൽ പ്രധാനം വലിയ കഷ്ടപാടുകളിലും ജീവിതത്തെ മുന്നോട്ടുനയിക്കുവനുള്ള പ്രചോദനം നല്കുന്നു എന്നുള്ളതാണ്. മെഡിക്കൽ സയൻസ് തന്റെ അറിവുകൾക്ക് കണ്ടുപിടിക്കാൻ പറ്റാത്ത രോഗിയെ ഇനിയൊന്നും ചെയ്യാനില്ലാതെ ഉപേക്ഷിക്കുമ്പോൾ സ്വന്തം പ്രാഥമിക കർതവ്യങ്ങൾ പോലും ചെയ്യാനാവാതെ, മരണമല്ലാതെ മറ്റൊരു വഴിയും മുന്നിലി ല്ലാത്ത ഒരു മനുഷ്യൻ വർഷങ്ങളോളം സ്വാഭഗമരണത്തി നു വേണ്ടി പരിച രിക്ക പെടുന്നത്യു ദൈവഹിതo