ശാസ്ത്രം വെളിച്ചമാകുന്നു

Sunday 6 April 2014

83.'' ശ്രീരാമനും സീതയും പ്രാകൃത അറബികള്‍'' Part-2

ആര്‍.എസ്.എസും ആള്‍ദൈവങ്ങളും
ചോദ്യം-സാര്‍, ഇപ്പറഞ്ഞതുപോലെ ലളിതമല്ല കാര്യങ്ങള്‍. ഏത് ആള്‍ദൈവത്തെയോ ആദ്ധ്യാത്മികനേതാവിനെയോ എടുത്തുനോക്കിയാലും ഹിന്ദു-ആര്‍.എസ്.എസ്-സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ നിന്നാണ് പോഷകം ആഗിരണം ചെയ്യുന്നത്. ഏതൊരു ആള്‍ദൈവത്തിന്റെയും ഫോണ്‍ലിസ്റ്റ് എടുത്ത് നോക്കിയാലും മുകളില്‍ തന്നെ സംസ്ഥാനത്തെ പ്രധാനപ്പെട്ട ആര്‍.എസ്.എസ് സംഘപരിവാര്‍ നേതാക്കളുടെ നമ്പരായിക്കും ഉണ്ടാവുക...?
സോമശേഖരന്‍ - അത്തരക്കാരോട് താല്‍പര്യമുള്ളവര്‍ ആര്‍. എസ്.എസ് തലപ്പത്തുണ്ടാവാം. പക്ഷെ അത് ആര്‍.എസ്.എസിന്റെ നയമല്ല. ഞാന്‍ പണ്ടു മുതലേ അവര്‍ക്കെല്ലാം എതിരാണ്...
ചോദ്യം-താങ്കള്‍ ഒരുവിധപ്പെട്ട എല്ലാറ്റിനെയും എതിര്‍ക്കുന്നു....ഒറ്റപ്പെട്ട ഒരു വിചാരധാരയെ പ്രതിനിധാനം ചെയ്യുന്നു..
സോമശേഖരന്‍ - അല്ല, ഒറ്റപ്പെട്ട വിചാരധാരയല്ല...എല്ലാ സംഘടനകളിലും ഇവരെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്. പക്ഷെ 
അതൊക്കെ വ്യക്തിഗത ഇഷ്ടം എന്ന നിലയില്‍ ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നിസ്സാരവല്‍ക്കരിക്കുന്നു.

ചോദ്യം- ഞാനത് കൂടുതല്‍ വ്യക്തമാക്കാം. ഉദാഹണമായി സന്ദീപാനന്ദഗിരി കൊല്ലത്തുവെച്ച് മറ്റൊരു ആള്‍ദൈവത്തിനെതിരെ സംസാരിച്ചുവെന്ന് ആരോപിച്ച് പ്രാദേശിക ആര്‍.എസ്.എസ് കാര്‍ അദ്ദേഹത്തോട് തട്ടിക്കയറുകയും തെറി പറയുകയും ചെയ്തതായി വാര്‍ത്ത വന്നു. സന്ദീപാനന്ദഗിരി പറയുന്നത് താന്‍ എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്ക തനിക്ക് ആര്‍.എസ്.എസിന്റെ ശല്യമുണ്ടെന്നാണ്. ഒരു ആള്‍ദൈവത്തിനെതിരെ തിരിയുമ്പോള്‍ ആര്‍.എസ്.എസ് രംഗത്ത് എത്തുന്നുവെങ്കില്‍ അതിനര്‍ത്ഥം ആ ദൈവത്തിന് ആര്‍.എസ്.എസ് കുട പിടിച്ചു കൊടുക്കുന്നുവെന്നല്ലേ?
സോമശേഖരന്‍ -അങ്ങനെയൊന്നും ആവണമെന്നില്ല. ലോക്കലായിട്ടുള്ള കാര്യമാണത്. എതിര്‍ക്കുന്ന പ്രാദേശികരായ ആള്‍ക്കാര്‍ക്ക് മാത്രം ഈ ആള്‍ദൈവത്തില്‍ താല്‍പര്യം ഉള്ളതുകൊണ്ടാവാമല്ലോ... ഈ ദൈവത്തെ രക്ഷിച്ചുകൊള്ളണമെന്നത് 
ആര്‍.എസ്.എസിന്റെ ഔദ്യോഗികമായ നിലപാടല്ലല്ലോ. ഇവരെയാരെയും രക്ഷിക്കലല്ല ആര്‍.എസ്.എസിന്റെ ജോലി. അങ്ങനെയൊരു ദൗത്യം ഏറ്റെടുത്തിട്ടുണ്ടെന്നും തോന്നുന്നില്ല.
ചോദ്യം- താങ്കള്‍ പറയുന്നത് കേട്ടാല്‍ പ്രാദേശികനേതൃത്വവും സംസ്ഥാനനേതൃത്വവുമായി യാതൊരു ബന്ധമില്ലെന്ന് വരുന്നു. ആര്‍.എസ്.എസ് പോലുള്ള ഒരു കേഡര്‍ സംവിധാനത്തില്‍ അങ്ങനെ സാധ്യമാണോ?
സോമശേഖരന്‍ - ഇതെല്ലാം വ്യക്തിപരമാണ്. കേഡര്‍ സംഘടനയ്ക്കും വ്യക്തിയുടെ വികാരങ്ങളും വിചാരങ്ങളും മുഴുവന്‍ കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞെന്നു വരില്ല.


ചോദ്യം-ഒരിനം ജനതാദള്‍ പോലെയാണോ ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നത്.....?!
സോമശേഖരന്‍ - വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍, കൂറുകള്‍ അതൊന്നും ഒരു കാലത്തും ഇല്ലാതാക്കാനാവില്ല
ചോദ്യം- ഒ.കെ. അതൊക്കെ അങ്ങ് വ്യക്തിപരമായി ചുരുക്കികാണുന്നു. ഗോള്‍വാ
ള്‍ക്കറൊക്കെ പറഞ്ഞത് ജര്‍മ്മനിയിലേക്ക് നോക്കൂ, അവിടെ ദേശീയബോധത്താല്‍ ഉദ്ബുദ്ധരായ ജനത വസന്തം തീര്‍ക്കുന്നു, സെമറ്റിക്കുകാരായ ജൂതന്‍മാരെ നശിപ്പിക്കുന്നതില്‍ അവര്‍ വിജയം വരിച്ചിരിക്കുന്നു, ദേശീയത അവിടെ പതഞ്ഞൊഴുകുന്നു, അതില്‍നിന്നും നാം ആവേശം ഉള്‍ക്കൊള്ളണം.......എന്നൊക്കെയാണ്. പ്രതിലോമകരമായ ആശയങ്ങള്‍ നിറഞ്ഞ അദ്ദേഹത്തിന്റെ വീ ആന്‍ഡ് ഔര്‍ നേഷന്‍ ഡിഫൈന്‍ഡ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ പോലും ഇന്ന് സംഘപരിവാര്‍ തയ്യാറാകുന്നില്ല. ചിന്ത പബ്‌ളിക്കേഷന്‍സ് അത് മലായാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. അവര്‍ പ്രസിദ്ധീകരിക്കാത്തതുകൊണ്ട് ഞങ്ങളത് ചെയ്യുന്നു എന്നായിരുന്നു ചിന്തയുടെ അവകാശവാദം.
സോമശേഖരന്‍ -ആ പുസ്തകമൊക്കെ സംഘവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ്

ചോദ്യം-ഗോള്‍വാള്‍ക്കര്‍ 1940-മുതല്‍ 73 വരെ ആര്‍.എസ്.എസിന്റെ സമുന്നത നേതാവായിരുന്നു....?
സോമശേഖരന്‍ -അതിനെന്താ? ഞാന്‍ മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥി ഫെഡറേഷനില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ചെയ്യുകയും പറയുകയും ചെയ്ത കാര്യങ്ങള്‍ സംഘം ഏറ്റെടുക്കുമോ?
ചോദ്യം-എസ്.എഫ് ആയിരുന്നപ്പോള്‍ പറഞ്ഞത് ഏറ്റെടുക്കേണ്ടതില്ല. പക്ഷെ 
ഗോള്‍വാള്‍ക്കര്‍ ആര്‍.എസ്.എസ് പ്രമുഖായിരുന്നു. ആ പുസ്തകത്തില്‍ ന്യൂനപക്ഷം അവകാശമോ പരാതിയോ ഉന്നയിക്കാതെ, എന്തിനേറെ പൗരാവകാശങ്ങള്‍ക്ക് പോലും അവകാശമുന്നയിക്കാതെ അടങ്ങിയൊതുങ്ങി കഴിയണമെന്ന് ഗോള്‍വാള്‍ക്കര്‍ പറയുന്നില്ലേ?
സോമശേഖരന്‍ - സെക്കുലര്‍ ആയ രാജ്യത്ത് മതപരമായഅവകാശങ്ങള്‍ പാടില്ലല്ലോ. രാജ്യം മതങ്ങള്‍ക്ക് വിഭജിച്ച് കൊടുത്താല്‍ ദേശീയതയെവിടെ?

ചോദ്യം-സെക്കുലര്‍ എന്ന ആശയം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതുപോലും ഇന്ദിരാഗാന്ധിയുടെ കാലത്താണ്.. അതല്ലാതെ വളരെ അവ്യക്തമായ ഒരു പരാമര്‍ശം മാത്രമേ അതിനു മുമ്പുള്ളു
സോമശേഖരന്‍ - പദം ഉള്‍പ്പെടുത്തിയോ എന്നുള്ളത് പ്രശ്‌നമല്ല. സെക്കുലര്‍ എന്ന സ്പിരിറ്റാണ് പ്രധാനം. മതം ഒരിക്കലും ദേശീയത ഉണ്ടാക്കില്ല. ന്യൂനപക്ഷാവകാശം എന്നൊന്ന് ലോകത്ത് ഇന്ത്യയിലല്ലാതെ മറ്റെവിടെയെങ്കിലും ഉള്ളതായി കേട്ടിട്ടുണ്ടോ?
ചോദ്യം-പാകിസ്താനിലും സൗദിയിലുമൊക്കെ മതം തന്ന ദേശീയതയായി രാഷ്ട്രത്തെ ഒരുമിച്ച് നിറുത്തുന്നതായി വാദമുണ്ടല്ലോ?
സോമശേഖരന്‍ - ഏയ് ഇല്ല മതത്തിന് ഒരിക്കലും ദേശീയതയെ പോഷിപ്പിക്കാനാവില്ല. അത് ദേശീയതയ്ക്ക് ഹാനികരമാണ്. പാകിസ്ഥാനില്‍ ദേശീയതയുണ്ടാകണമെങ്കില്‍ മറ്റ് മതങ്ങളെയും നാസ്തികരെയും തുല്യര്യായി കണ്ട് തുല്യ പരിഗണന നല്‍കാന്‍ തയ്യാറാകേണ്ടിവരും. അവിടെയൊക്കെ മതമേ ഉള്ളൂ ദേശീയത ഇല്ല അതല്ലേ അത് കാണിക്കുന്നത്?

ചോദ്യം-അപ്പോള്‍ അവരെക്കൂടി അക്കോമൊഡേറ്റ് ചെയ്യെണ്ടേ?
സോമശേഖരന്‍ -ചെയ്യണം, അക്കോമൊഡേറ്റ് ചെയ്യണം
ചോദ്യം-ന്യൂനപക്ഷങ്ങള്‍ പൗരാവകാശങ്ങള്‍ പോലും ത്യജിക്കാന്‍ തയ്യാറായിരിക്കണമെന്ന് 
ഗോള്‍വാള്‍ക്കര്‍ എഴുതിവെച്ചതോ?
സോമശേഖരന്‍ - ഏയ്, തുല്യപരിഗണനയില്ലെന്ന് ഗോള്‍വാള്‍ക്കറോ സംഘത്തിലുള്ള ആരെങ്കിലുമോ പറഞ്ഞിട്ടില്ല
തുല്യമേ ഉള്ളൂ, അതില്‍ കൂടുതല്‍ ഇല്ലെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ തുല്യമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഈ ന്യൂനപക്ഷാവകാശം എവിടെ നിന്ന് വന്നു?! ലോകത്തെവിടെയെങ്കിലും ഇങ്ങനെയൊന്ന് ഉള്ളതായി കേട്ടിട്ടുണ്ടോ?! ഇത് പൂര്‍ണ്ണമായും മതത്തിന്റെ അടിസ്ഥാനത്തിലാണ്. സെക്കുലറിസത്തിന്‌ പൂര്‍ണ്ണമായും വിരുദ്ധമാണത്. എണ്ണത്തില്‍ കുറവാണ് എന്ന പേരില്‍ പ്രത്യേക പദവി കൊടുക്കുക എന്നു പറഞ്ഞാല്‍ അവിടെ രാഷ്ട്രം ബലികഴിക്കപ്പെടുകയാണ്. തുറന്നുപറയട്ടെ, സെക്കുലറിസം എന്ന ആശയമാണ് യൂറോപ്പിനെ പ്രാകൃതത്വത്തില്‍ നിന്ന് രക്ഷിച്ചത്. അവിടെ സാധാരണപൗരനും സ്റ്റേറ്റും ഒരുപോലെ സെക്കുലറായി. അങ്ങനെയാണ് അന്ധകാരയുഗത്തില്‍ നിന്നും അവര്‍ ശാസ്ത്രയുഗത്തിലേക്ക് മുന്നേറിയത്. സെക്കുലറിസം ഒരു വലിയ രക്ഷാകവചമാണെന്നതില്‍ സംശയമില്ല. പക്ഷെ ഇന്ത്യയില്‍ ഇപ്പോഴും സെക്കുലറിസമെന്നാല്‍ മൈനോരിറ്റിസമാണ്...ഇതെങ്ങനെ ശരിയാവും?

ആര്‍.എസ്.എസും സെക്കുലറിസവും
ചോദ്യം-ആര്‍.എസ്.എസിന്റെ ഭരണഘടനയില്‍ സെക്കുലറിസം എന്ന ആശയമുണ്ടോ?
സോമശേഖരന്‍- ഉണ്ടല്ലോ, അത് പറയുമ്പോള്‍ ആര്‍.എസ്.എസിന് ഭരണഘടന എന്നൊരു സാധനം തന്നെയില്ല
ചോദ്യം-1949 ല്‍ ആര്‍.എസ്.എസിന് ഭരണഘടന ഉണ്ടായല്ലോ...?
സോമശേഖരന്‍- അതെ. പക്ഷെ രാഷ്ട്രീയപാര്‍ട്ടികളെപ്പോലെ ഭരണഘടന പ്രകാരമല്ല സംഘം പ്രവര്‍ത്തിക്കുക
ചോദ്യം-അപ്പോള്‍ ആര്‍.എസ്.എസ് ഭരണഘടനയില്‍ സെക്കുലര്‍ എന്ന പദമോ ആശയമോ ഇല്ല?
സോമശേഖരന്‍ -പദമുണ്ടാകില്ല. പക്ഷെ നാഷണല്‍ എന്നു പറയുമ്പോള്‍ തന്നെ സെക്കുലര്‍ എന്ന കാര്യം തീര്‍ച്ചപ്പെടുകയാണ്. സെക്കുലര്‍ അല്ലെങ്കില്‍ നാഷണല്‍ അല്ല.
ചോദ്യം- അത് താങ്കളുടെ ഒരു വ്യാഖ്യാനം...ഞാനത് മാനിക്കുന്നു. എന്നാല്‍ 1948 ല്‍ ഗാന്ധിവധത്തെ തുടര്‍ന്ന് നിരോധിക്കപ്പെട്ടതിന് ശേഷം 49 ല്‍ വന്ന ആര്‍.എസ്.എസി ന്റെ ഭരണഘടനയില്‍ താങ്കള്‍ പറയുന്നതുപോലെ ഇത്തരത്തില്‍ ഉദാരപരമായ ഒരു സമീപനം കാണാനാവില്ല. നാസി മാതൃകയിലുള്ള അമിതദേശീയബോധമാണ് അവിടെ പിന്തുണയ്ക്കപ്പെട്ടു കാണുന്നത്.

സോമശേഖരന്‍ -ദേശീയതയ്ക്ക് ഒരിക്കലും അമിതമാകാന്‍ പറ്റില്ല. പക്ഷെ ചരിത്രാതീതം കാലം മുതലേ രാഷ്ട്രദ്രോഹം ഇന്ത്യയുടെ പൊതുസ്വഭാവമാണ്. ഏത് വിദേശി വന്നാലും എതിര്‍ക്കുന്നവരെക്കാളും കൂടുതല്‍ അനുകൂലിക്കുന്നവരായിരിക്കുമിവിടെ. ശിവജിയുടെ കാലത്ത് പോലും അദ്ദേഹത്തിന്റെ മുഗള്‍ ശത്രുക്കളെ അനുകൂലിക്കുന്നവര്‍ക്കായിരുന്ന മഹാരാഷ്ട്രയില്‍ പോലും പ്രാമുഖ്യം. വലിയ പ്രമാണിമാര്‍ പോലും മുഗള്‍സാമ്രാജ്യത്തിനൊപ്പമായിരുന്നു. ബംഗാളും മഹാരാഷ്ട്രയുമൊക്കെയാണ് ദേശീയതയുടെ ഹൃദയഭൂമിയായി നാം ഉയര്‍ത്തിക്കാട്ടുന്നത്. പക്ഷെ അതൊക്കെ വെറുതെയാണ്, അവിടെയൊക്കെ ദേശീയവിരുദ്ധശക്തികള്‍ക്കായിരുന്നു മേധാവിത്വം.
ചോദ്യം- വീര്‍സവാര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതികൊടുത്ത സംഭവം നോക്കൂ. സ്വാതന്ത്രസമരം എന്ന ഏറ്റവും വലിയ ദേശീയസമരത്തില്‍ നിന്നാണ് അദ്ദേഹം നിരുപാധികം പിന്‍വലിയുന്നത്
സോമശേഖരന്‍ -സവാര്‍ക്കര്‍ സംഘക്കാരനല്ല, അദ്ദേഹത്തിന് സംഘവുമായി യാതൊരു ബന്ധവുമില്ല. ഹിന്ദുമഹാസഭയും ആര്‍.എസ്.എസുമായി ബന്ധമില്ല

ചോദ്യം-ആ അര്‍ത്ഥത്തില്‍ സേവാഭാരതിക്കും ബജ്രറംഗദളിനും ആര്‍.എസ്.എസുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാമല്ലോ...?’
സോമശേഖരന്‍ -അങ്ങനെയല്ല, അതൊക്കെ സംഘം തന്നെ ഉണ്ടാക്കിയതാണ്.
അത്‌പോലെ ഹിന്ദുമഹാസഭ സംഘത്തെ ഉണ്ടാക്കിയിട്ടില്ല. പിന്നെ, സവര്‍ക്കറെ പോലുള്ളവര്‍ ആര്‍.എസ്.എസിന്റെ രൂപീകരണത്തെ സഹായിച്ചിട്ടുണ്ട്, പിന്തുണച്ചിട്ടുണ്ട്-അത്രമാത്രം.

ചോദ്യം-ഹിന്ദുമഹാസഭയുടെ കേഡര്‍ നല്ലൊരു പങ്ക് ആര്‍.എസ്.എസിലേക്ക് വന്നില്ലേ?
സോമശേഖരന്‍ -ഇല്ല
ചോദ്യം-അപ്പോള്‍ അതൊരു ചരിത്രപരമായ തുടര്‍ച്ചയല്ല...?
സോമശേഖരന്‍ -ചരിത്രപരമായും ആശപരമായും സംഘടനാപരമായും ആര്‍.എസ്.എസ് ഹിന്ദുമഹാസഭയുടെ തുടര്‍ച്ചയല്ല.

ചോദ്യം- സവര്‍ക്കറിന് ആര്‍.എസ്.എസിന്റെ ഐഡിയോളജിയുമായി ബന്ധമേയില്ല...?
സോമശേഖരന്‍ -സവര്‍ക്കാറിന് ആര്‍.എസ്.എസ് ഐഡിയോളജിയുമായി യാതൊരു ബന്ധവുമില്ല. പക്ഷെ ദേശീയദൃഷ്ടി ബോധത്തോടെ ചരിത്രമെഴുതാന്‍ ശ്രമിച്ച ഒരാള്‍ എന്ന നിലയില്‍ സവര്‍ക്കറെ അംഗീകരിക്കുന്നുണ്ട്. അങ്ങനെ ചരിത്രമെഴുതിയവര്‍ അധികമില്ല

ചോദ്യം- ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഏകാന്ത ജയില്‍വാസത്തിനിടെ ഹതാശനായി സവര്‍ക്കാര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് സമരത്തില്‍നിന്ന് പിന്‍വലിഞ്ഞു. ഇതിനെ താങ്കളെങ്ങനെ കാണുന്നു?
സോമശേഖരന്‍ - എന്ത് മാപ്പ്?
ചോദ്യം-ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞ് അദ്ദേഹം അവര്‍ക്കെതിരെയുള്ള സമരത്തില്‍ നിന്ന് രാജിയായില്ലേ?
സോമശേഖരന്‍ - ഇല്ല എനിക്കറിയില്ലത്. അതില്‍ എത്രമാത്രം വാസ്തവം ഉണ്ടെന്ന് അന്വേഷിക്കണം. മാപ്പെഴുതി കൊടുത്തെങ്കില്‍ അത് തെറ്റാണ്..


ചോദ്യം- ഇനി, സമകാലിക രാഷ്ട്രീയത്തിലേക്ക് വന്നാല്‍ നരേന്ദ്രമോദി അടുത്ത പ്രധാനമന്ത്രിയാകാന്‍ തയ്യാറെടുക്കുകയാണ്.... അദ്ദേഹം ഏറ്റവും കൂടുതല്‍ ആക്ഷേപിക്കപ്പെടുന്നത് ഗുജറാത്ത് കലാപത്തിന്റെ പേരിലാണ്. ഗുജറാത്ത് കലാപത്തില്‍ മോദി കുറ്റക്കാരനാണെന്ന് കരുതുന്നുണ്ടോ?
സോമശേഖരന്‍ - ഇല്ല
ചോദ്യം-എന്തുകൊണ്ട്?
സോമശേഖരന്‍ -വര്‍ഗ്ഗീയലഹളകള്‍ ഇന്ത്യയില്‍ എല്ലായിടത്തും എല്ലാക്കാലത്തും ഉണ്ടാകുന്നുണ്ട്. പക്ഷെ അതിന് വര്‍ഗ്ഗീയലഹള എന്ന പേര് വരുന്നത് മുസ്‌ളീങ്ങള്‍ക്ക് തല്ലുകൊള്ളുമ്പോള്‍ മാത്രമാണ്. ഹിന്ദുക്കളെ കത്തിച്ചാലും കൊന്നാലും അത് വര്‍ഗ്ഗീയകലാപമാണെന്ന് അംഗീകരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും പ്രസ്ഥാനവും തയ്യാറല്ല. അങ്ങനെ ഹിന്ദുക്കള്‍ മാത്രമായി സഹിക്കേണ്ട കാര്യമൊന്നുമില്ല. അടിച്ചാല്‍ തിരിച്ചടിക്കണം. എനിക്ക് അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല


ചോദ്യം- അടിച്ചാല്‍ തിരിച്ചടിക്കണം...?
സോമശേഖരന്‍ -എന്താ സംശയം? അടി കൊള്ളാതെ ജീവിക്കാന്‍ തിരിച്ചടിക്കുന്നവര്‍ക്ക് മാത്രമെ സാധിക്കുള്ളു. തിരിച്ചടിക്കാത്തവര്‍ തല്ലുകൊണ്ട് കിടക്കുകയേ ഉള്ളൂ. ഹിന്ദുസമൂഹത്തിന് അതിന്റെ ആവശ്യമൊന്നുമില്ല.
ചോദ്യം- ആര്‍.എസ്.എസ് ഏറെ വിമര്‍ശിക്കപ്പെടുന്ന നിലപാടാണ് അങ്ങ് സൂചിപ്പിച്ചത്...?
സോമശേഖരന്‍ - പിന്നെ അടിച്ചാല്‍ തിരിച്ചടിക്കേണ്ടേ? അങ്ങനെയാണോ മറ്റ് സംഘടനകളൊക്കെ പ്രവര്‍ത്തിക്കുന്നത്?
ചോദ്യം- ഹിന്ദു ഉണരണം എന്ന് ചില തീവ്ര ജനകീയ നേതാക്കള്‍ പറയുന്നതായി കേള്‍ക്കാറുണ്ട്. ഹിന്ദു ഉണര്‍ന്നാല്‍, ഫേസ് ബുക്കിലൊക്കെ പറയുന്നതുപോലെ, പല്ല് തേച്ച് കുളിച്ച് കാപ്പി കുടിക്കും എന്നല്ലാതെ വേറെന്തെങ്കിലും ഗുണമുള്ളതായി കരുതുന്നുണ്ടോ?
സോമശേഖരന്‍ - ഉണ്ട്, ഹിന്ദു ഉണരുന്നതുകൊണ്ട് ഗുണമുണ്ട്. പക്ഷെ ഈ ഉണരല്‍ എന്താണ് ഏത് രീതിയിലാണ് എങ്ങോട്ടാണ് എന്നതാണ് വിഷയം. ഉണരുക എന്ന വാക്കിന് അര്‍ത്ഥം തനിക്ക് ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളെ വേണ്ടപോലെ മനസ്സിലാക്കുക എന്നതാണ്.ഭാരതത്തില്‍ 85 ശതമാനം വിശാലാര്‍ത്ഥത്തില്‍ ഹിന്ദുക്കളാണ്. 85 ശതമാനം ഉണര്‍ന്ന് നേരാവണ്ണം ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഭാരതത്തിന്് ഗുണമുണ്ടാകും. അങ്ങനെ വന്നാല്‍ ബാക്കി 15 ശതമാനം എന്തുചെയ്താലും ഭാരതത്തിന് പ്രശ്‌നമില്ല.

ഹിന്ദുക്കള്‍ അരക്ഷിതരോ?
ചോദ്യം- ഇന്ത്യയില്‍ ഹിന്ദുക്കള്‍ അരക്ഷിതരാണെന്ന് കരുതുന്നുണ്ടോ?
സോമശേഖരന്‍ -അരക്ഷിതരാണ്, മിക്ക സ്ഥലങ്ങളിലും അരക്ഷതിരാണ്. അതുകൊണ്ടാണ്ടാണ് ഹിന്ദുക്കളെ കൊന്നാല്‍ ചോദ്യമില്ല. ഹിന്ദു മുസല്‍മാനെ കൊന്നാലേ വര്‍ഗ്ഗീയകലാപമാകൂ. മുസ്‌ളീം ഹിന്ദുവിനെ കൊന്നാല്‍ സെക്കുലറിസം, ഹിന്ദു മുസ്‌ളീമിനെ കൊന്നാല്‍ കമ്മ്യൂണലിസം. ...ഈ വാക്കുകളൊക്കെ നിലനില്‍ക്കുന്നത് ന്യൂനപക്ഷത്തെ ചുറ്റിപ്പറ്റിയാണ്....മുഗള്‍ഭരണത്തിന്റെ പിന്‍മുറക്കാരാണ് തങ്ങളെന്നാണ് ഇന്ത്യിലെ ശരാശരി മുസല്‍മാന്‍ ചിന്തിക്കുന്നത്. ഇന്ത്യ ഭരിച്ചത് ഞങ്ങളാണ് എന്നവര്‍ ചിന്തിക്കുന്നു.

ചോദ്യം- ഇന്ത്യ ഭരിക്കേണ്ടത് അവരാണെന്ന് മുസ്‌ളീങ്ങള്‍ ചിന്തിക്കുന്നു...അവരുടെ രാജ്യമാണിത്, അതാണോ പറഞ്ഞത്?
സോമശേഖരന്‍ -പിന്നല്ലാതെ? അല്ലെന്നാകില്‍ അവരിത്രയും അവകാശവാദങ്ങള്‍ ഉന്നയിക്കില്ലല്ലോ. എല്ലാവരെയും പോലെ തങ്ങളും എന്നല്ലേ കരുതൂ.
ചോദ്യം-അങ്ങനെയെങ്കില്‍ ക്രിസ്ത്യാനികളും ഈ രാജ്യത്ത് ന്യൂനപക്ഷമല്ലേ. അവരും തങ്ങളാണ് രാജ്യം ഭരിക്കേണ്ടതെന്ന് കരുതുണ്ടാവുമോ?
സോമശേഖരന്‍ -കരുതുന്നുണ്ടാവാം.

ചോദ്യം- ന്യൂനപക്ഷത്തെ കുറിച്ച് അങ്ങനെ പറഞ്ഞാല്‍ യഥാര്‍ത്ഥ ന്യൂനപക്ഷമായ ബുദ്ധ-ജൈന-പാഴ്‌സി വിഭാഗക്കാര്‍ ഇത്തരം അവകാശങ്ങളുണ്ടോ?
സോമശേഖരന്‍ -ഇല്ല, അവര്‍ക്കില്ല. അതെന്തെന്തുകൊണ്ടെന് ചോദിച്ചാല്‍ ഉത്തരം പറയേണ്ടത്, ഭരണഘടന ഉണ്ടാക്കിയവരാണ്. അതിന്റെ ഉത്തരം എനിക്കോ സാറിനോ മാത്രമായി കണ്ടുപിടിക്കാനാവില്ല. അതായത് സെക്കുലറിസം എന്നത് ഒരു വഞ്ചന ആയിരുന്നുവെന്ന് വരുന്നു. അത് ആക്രമാസക്തരായ വൈദേശിക മതങ്ങളെയും അവരുടെ വൈദേശികപിന്തുയേയും തൃപ്തിപ്പെടുത്താന്‍ മെനഞ്ഞ ഒരു രാഷ്ട്രീയ നാടകമായിരുന്നു എന്നതാണ് വാസ്തവം. അതല്ലായിരുന്നുവെങ്കില്‍ മറ്റ് യഥാര്‍ത്ഥ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശാധികാരങ്ങള്‍ കിട്ടുമായിരുന്നു. പക്ഷെ അധികാരം പങ്കിട്ടെടുക്കുന്ന സമയത്ത് ബുദ്ധ-ജൈന-സിക്കു മതസ്ഥരെ ഹിന്ദുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ബോധപൂര്‍വം മാറ്റി നിര്‍ത്തി.....അതാണ് സംഭവിച്ചത്. ചരിത്രപരവും ആചാരാനുഷ്ഠാനപരവുമായ വൈജാത്യങ്ങളും വൈരുദ്ധ്യങ്ങളും മാറ്റി നിര്‍ത്തി ഇവരെയൊക്കെ ഹിന്ദുക്കളായി കാണാമെങ്കില്‍ ക്രൈസ്തവ-മുസ്‌ളീം വിഭാഗങ്ങളെയും ഹിന്ദുവായി കാണുന്നതില്‍ യാതൊരു കുഴപ്പവുമില്ല. കാരണം ഹൈന്ദവതയെന്നാല്‍ ദേശീയതയാണ്. ഹിന്ദുവെന്നാല്‍ ഭാരതീയനെന്നേ അര്‍ത്ഥമുള്ളു. അതാണ് സംഘത്തിന്റെ കാഴ്ചപ്പാട്. അല്ലെങ്കില്‍ എന്നെയൊന്നും സംഘത്തില്‍ കയറ്റില്ലല്ലോ... കാരണം 1969 മുതല്‍ ഞാന്‍ മതവിദ്വേഷിയാണ്....


ചോദ്യം-മതവിദ്വേഷിയാണ്....?
സോമശേഖരന്‍ -മതവിദ്വേഷിയാണ്. ഒരു മതവുമായി എനിക്ക് പൊരുത്തപ്പെടാനാവില്ല. മതത്തോട് പൊരുത്തപ്പെടണമെന്ന് സംഘം എന്നോടൊരിക്കലും പറഞ്ഞിട്ടുമില്ല.
ചോദ്യം-അപ്പോള്‍ താങ്കളൊരു വിശ്വാസി അല്ലേ?
സോമശേഖരന്‍ -അല്ല. ഒരുകാലത്തും ആയിരുന്നില്ല. ആരാധനാലയങ്ങളിലൊന്നും പോയിട്ടുമില്ല. വിശ്വാസമുണ്ടാകണം എന്ന നിബന്ധന സംഘത്തിന് വെക്കാനുമാവില്ല. ദേശീയപ്രസ്ഥാനത്തിന് അതിലെ അംഗങ്ങള്‍ക്ക് വിശ്വാസമുണ്ടാകണമെന്ന് ശഠിക്കാനാവില്ല. ഹിന്ദുമതത്തില്‍ വിശ്വസിക്കണമെന്നോ കുറഞ്ഞപക്ഷം ഹിന്ദുമതത്തിന് എതിരാകാതെ ഇരിക്കണമെന്നോ സംഘത്തിന് നിര്‍ബന്ധിക്കാനാവില്ല. വിശ്വാസമുണ്ടാകേണ്ടത് സംഘത്തിന്റെ തത്വത്തിലാണ്. സംഘത്തിന് വിഷയം ദേശീയത മാത്രമാണ്. ഹിന്ദു എന്നാല്‍ അര്‍ത്ഥം ഭാരതീയന്‍ എന്നു മാത്രമാണ്.


ചോദ്യം- പറഞ്ഞു വരുമ്പോള്‍ താങ്കള്‍ ഒരു നാസ്തികനാണ്. പക്ഷെ താങ്കള്‍ ഉന്നയിക്കുന്നത് ഹിന്ദുത്വരാഷ്ട്രവാദമാണ്. അതിന്റെ അടിസ്ഥാനം ഹിന്ദുമതമാണ്. താങ്കള്‍ പറയുന്ന ഭാരതീയന്‍ എന്ന അര്‍ത്ഥമല്ല അതിനുള്ളത്. അതിന്റെ സാധ്യതകള്‍ ന്യൂനപക്ഷവിരുദ്ധമാണ്. എത്തിയിസ്റ്റും ഹ്യുമനിസ്റ്റുമായ ഒരാള്‍ക്ക് എങ്ങനെ ഇത്തരത്തില്‍ ചിന്തിക്കാനാവുന്നു?
സോമശേഖരന്‍ -എത്തിയിസ്റ്റും ഹ്യൂമനിസ്റ്റുമായ ഒരാള്‍ക്ക് അനീതിയെ എതിര്‍ക്കാന്‍ പാടില്ലേ? മതത്തിന്റെ പേരില്‍ ആനുകൂല്യം കൊടുക്കുന്നത് വിഡ്ഢിത്തമാണ്, അനീതിയാണ്, രാഷ്ട്രദ്രോഹമാണ്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.... മതത്തിന്റെ പേരില്‍ ആനുകൂല്യം കൊടുക്കുന്നത് ഇന്ത്യയില്‍ മാത്രമല്ലേയുള്ളു. അവരെ ഈ രാജ്യത്തെ പൗരന്‍മാരല്ലെന്ന് ചിന്തിക്കാന്‍ ഭരണഘടന പോലും പ്രേരിപ്പിക്കുകയാണ്.

ചോദ്യം-ബ്രിട്ടണിലൊക്കെ ഏകമതവിശ്വാസം പിന്തുടരുന്ന മതങ്ങള്‍ക്ക് പ്രതക്യേക പരിഗണനയുണ്ട്. ഇസ്‌ളാമിക രാജ്യങ്ങളില്‍ ഇസ്‌ളാമിന് പ്രത്യേക പരിഗണനയുണ്ട്. മതത്തിന് പ്രത്യേക പരിഗണന കൊടുക്കുന്ന രീതി പല രാജ്യങ്ങളിലുമില്ലേ?
സോമശേഖരന്‍ - ഇസ്‌ളാമികരാജ്യങ്ങളില്‍ തിയോക്രസിയാണ്, ഇന്ത്യയില്‍ ഡമോക്രസിയാണ്. അങ്ങനെയൊരു രാജ്യത്ത് സവിശേഷ പൗരന്‍മാരുണ്ടാകാന്‍ പാടില്ല

ചോദ്യം-അത് ഭരണഘടനയുടെ പ്രീയാമ്പിളില്‍ വ്യക്തമാക്കുന്നുണ്ടല്ലോ...?
സോമശേഖരന്‍ -പ്രീയാമ്പിളില്‍ പറഞ്ഞതു കൊണ്ടായില്ല. അങ്ങനെയെങ്കില്‍ പിന്നെയെങ്ങനെ ന്യൂനപക്ഷാവകാശം വന്നു? കാശ്മീരിന് പ്രത്യേക പദവി വന്നു? നാഗലാന്‍ഡിന് പ്രത്യേക പദവി വേണമെന്ന് ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ വന്നു?


ചോദ്യം- ഇതൊക്കെ സംഘപരിവാര്‍ രാഷ്ട്രീയക്കാര്‍ പറയുന്ന കാര്യമാണ്. അവിടെയാണ് താങ്കള്‍ ഇപ്പോഴും നില്‍ക്കുന്നത്? ഹിന്ദു 'ദേശീയത'യാണെന്ന് പറയുന്നു. പക്ഷെ പറഞ്ഞു വരുമ്പോള്‍ അത് ശരിക്കും'ഹിന്ദുമത'ത്തിന്റെ കാര്യമാണ്. ഇതൊക്കെ തമ്മില്‍ പലയിടത്തും കൂട്ടിമുട്ടുന്നില്ല......
സോമശേഖരന്‍ -ഞാനൊരു പൂര്‍ണ്ണ മതനിഷേധിയാണ്. എന്നുകരുതി സംഘപരിവാര്‍ സത്യം പറഞ്ഞാല്‍ എനിക്കങ്ങനെ നിഷേധിക്കാനാവും? കമ്മ്യൂണിസത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ ശരിയാണെങ്കില്‍ കമ്മ്യൂണിസമാണെന്ന് കരുതി എതിര്‍ക്കാനാവില്ല.

വൈരുദ്ധ്യാത്മക ഭൗതികവാദവും സംഘരാഷ്ട്രീയവും



ചോദ്യം-കമ്മ്യൂണിസത്തില്‍ താങ്കള്‍ക്ക് സ്വീകാര്യമായതെന്താണ് ?
സോമശേഖരന്‍ -പ്രധാനമായും വര്‍ഗ്ഗസമരവാദം. ഇല്ലാത്തവന് കിട്ടണമെങ്കില്‍ ഉള്ളവന്റെ കയ്യില്‍ നിന്ന് ബലംപ്രയോഗിച്ച് എടുത്ത് കൊടുത്തേ മതിയാകൂ. ആദ്യം സമൂഹം ഉണ്ടാകുമ്പോള്‍ ഉള്ളവനും ഇല്ലാത്തവനുമില്ല-അങ്ങനെ ആക്കിത്തീര്‍ത്തതാണ്
ചോദ്യം-സമൂഹത്തെ പരസ്പരം രമ്യതപ്പെടാത്ത രണ്ട് വിഭാഗങ്ങളായി തിരിച്ച് അവര്‍ക്കിടയിലുള്ള സംഘര്‍ഷമായി സാമൂഹികചലനത്തെ നിര്‍വചിക്കുകയാണവിടെ. ഉള്ളവര്‍ക്ക് എന്തെല്ലാം ഇല്ലാതെയുണ്ട്! ഇല്ലാത്തവര്‍ക്ക് എന്തെല്ലാം ഉള്ളതായിട്ടുണ്ട്! ഇല്ലാത്തവന് ഉണ്ടായെന്നും ഉള്ളവന് ഇല്ലാതായെന്നും വരാം. ഇത്തരം വിഭജനങ്ങള്‍ അശാസ്ത്രീയമല്ലേ...?
ടി.പി.സോമശേഖരന്‍ -രണ്ട് വര്‍ഗ്ഗങ്ങളായി മാര്‍ക്‌സ് വിഭജിച്ചിട്ടില്ല. നിലനിന്ന വിഭജനം നോക്കി കാര്യം പറയുകയാണ് മാര്‍ക്‌സ് ചെയ്തത്? ഇല്ലാത്തവന് ബുദ്ധിയുണ്ട്, കവിത്വമുണ്ട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. കാരണം അവന്‍ പട്ടിണിയിലാണ്...


ചോദ്യം-സാമ്പത്തികസമവാക്യങ്ങളിലേക്ക് എല്ലാം പരിമിതപ്പെടുത്തുകയാണവിടെ....
സോമശേഖരന്‍ -സാമ്പത്തികസമവാക്യം പരമപ്രധാനമാണ്
ചോദ്യം-ലോകത്തെവിടെയെങ്കിലും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനം അല്ലെങ്കില്‍ ഭരണം ഇല്ലാത്തവന് വേണ്ടിയായിരുന്നിട്ടുണ്ടോ? അങ്ങനെയൊരു നിലപാട് ഏതെങ്കിലും രാജ്യത്തെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഉണ്ടായിരുന്നുവോ?
സോമശേഖരന്‍ -ഇല്ല, അങ്ങനെയെങ്ങും ഉണ്ടായിട്ടില്ല. ആദ്യകാല നേതാക്കള്‍ ആശയപ്രതിബന്ധതയുള്ളവരായിരിക്കും. അവര്‍ ജീവന്‍ ബലി കൊടുത്തിട്ടാണ് പ്രസ്ഥാനം ഉണ്ടാക്കുന്നത്. പക്ഷെ അവര്‍ക്ക് ശേഷം പ്രസ്ഥാനം ബാക്കിയാവുന്നു, ആശയം അനാഥമാകുന്നു, പ്രസ്ഥാനം വഴി തെറ്റുന്നു...


ചോദ്യം-മാര്‍ക്‌സിസം താത്വികമായി ശരിയാണെന്ന് താങ്കള്‍ സൂചിപ്പിക്കുന്നു. അപ്പോള്‍ അതിന്റെ താത്വിക അടിത്തറയായ വൈരുദ്ധ്യാത്മക ഭൗതികവാദം ശാസ്ത്രീയമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
സോമശേഖരന്‍ - ഇല്ല. വൈരുദ്ധ്യാത്മക ഭൗതികവാദം ശാസ്ത്രീയമല്ല.
ചോദ്യം-അശാസ്ത്രീയപരമായ അല്ലെങ്കില്‍ അന്ധവിശ്വാസപരമായ ഒരു ദര്‍ശനം അടിസ്ഥാനമാക്കിയ പ്രമാണം താത്വികമായി ശരിയാകുന്നതെങ്ങനെ?
സോമശേഖരന്‍ -ഡയലക്റ്റിക്‌സ് പരിണാമസിദ്ധാന്തത്തിന് വിരുദ്ധമാണ്.
ചോദ്യം- പരിണാമവിരുദ്ധമായതു കൊണ്ടാണോ താങ്കള്‍ വൈരുദ്ധ്യാത്മികവാദം അശാസ്ത്രീയമെന്ന് പറയുന്നത്?
സോമശേഖരന്‍-നമുക്ക് ഇപ്പോള്‍ മാര്‍ക്‌സിസം എന്ന പേരില്‍ കിട്ടുന്നതൊക്കെ മാര്‍ക്‌സിന്റയാണോ എന്നറിയാന്‍ മാര്‍ഗ്ഗമില്ല. മാര്‍ക്‌സും ഏംഗല്‍സും തമ്മില്‍ വ്യക്തിത്വത്തിലും കാഴ്ചപ്പാടിലും ഏറെ വ്യത്യാസമുണ്ട്. മാര്‍ക്‌സ് സമൂഹത്തിലെ ദരിദ്രന്റെ ഉന്നമനത്തിന് വേണ്ടിയിട്ടുള്ള വാദങ്ങളാണ് കൊണ്ടുവന്നത്, ഏംഗല്‍സിന്റെതാകട്ടെ മുഴുവന്‍ വരട്ടുവാദവും. ഡയലെക്റ്റിക്കല്‍ മെറ്റീരിലിയസം ഏംഗല്‍സിന്റെ അശാസ്ത്രീയമായ വരട്ടുവാദമാണെന്നാണ് ഞാന്‍ കരുതുന്നത്. മാര്‍ക്‌സ് അടിസ്ഥാനപരമായി ഇക്കണോമിക്കല്‍ ഫിലോസഫറാണ്.


ചോദ്യം-അതെങ്ങനെ?! ഡയലെക്റ്റിക്‌സ് എന്നുപറയുമ്പോള്‍ ഗ്രീക്കുകാരനായ ഹെറാക്‌ളിറ്റസില്‍ തുടങ്ങി ഹെഗല്‍ വഴി മാര്‍ക്‌സിലെത്തിയ സാധനമാണ്. അത് താത്വികമായി നിലനില്‍ക്കുന്നതല്ലെന്ന് താങ്കള്‍ പറയുന്നു. അതെങ്ങനെ ഏംഗല്‍സിന്റെ മാത്രമാകും?!
സോമശേഖരന്‍ -അതെ. വൈരുദ്ധ്യാത്മകവാദം തീര്‍ച്ചയായും അശാസ്ത്രീയവും നിലനില്‍ക്കാത്തതുമാണ്. അത് ശരിയായാല്‍ പരിണാമം മുഴുവന്‍ അസാധുവാകും. പക്ഷെ ഈ സ്യൂഡോ സയന്‍സ് സിദ്ധാന്തത്തില്‍ കൊണ്ടുവന്നത് ഏംഗല്‍സാണ്. മാര്‍ക്‌സിന്റെ സാമ്പത്തികസിദ്ധാന്തം മാത്രം പരിഗണിച്ചാല്‍ മതി. മാര്‍ക്‌സിനെപ്പോലെ ഇത്രയും വിവരമുള്ള ഒരാള്‍, അതും പരിണാമസിദ്ധാന്തം വന്നതിന് ശേഷം, ഇത്തരമൊരു സിദ്ധാന്തം തന്റെ എക്കണമിക്ക് തിയറിയുടെ കൂടെച്ചേര്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല


ചോദ്യം-മാര്‍കിസിസത്തിലെ പിഴവുകള്‍ മുഴുവന്‍ ഏംഗല്‍സിന്റെ പണി ആണെന്നാണോ താങ്കളുടെ വാദം?
സോമശേഖരന്‍ -അതെ.
ചോദ്യം-വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അടിസ്ഥാന സമവാക്യങ്ങളായ വൈരുദ്ധ്യങ്ങളുടെ ഐക്യവും സമരവും,അളവിലുള്ള മാറ്റം ഗുണത്തിലുള്ള മാറ്റം, നിഷേധത്തിന്റെ നിഷേധം... ഇവയൊക്കെ ശാസ്ത്രീയമാണോ പ്രായോഗികമായ തെളിയിക്കപ്പെട്ടതാണോ താത്വികമായി ശരിയാണോ? ഇവല്യൂഷന് വിരുദ്ധമാണെന്നത് മാത്രമാണോ താങ്കളിതിലൊക്കെ കാണുന്ന ഏക ന്യൂനത?
സോമശേഖരന്‍ -ഇവല്യൂഷനെ അംഗീകരിക്കുകയും അതിനെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്ന ധാരാളം തത്വങ്ങള്‍ പ്രകൃതിയിലുണ്ട്. പക്ഷെ ഡയലക്റ്റിക്‌സ് അതിന് വിരുദ്ധമാണ്. ഡയലക്റ്റിക്കല്‍ മെറ്റീരിയലിസത്തിന് സയന്റിഫിക്കാക്ക യാതൊരു തെളിവുമില്ല, സാധൂകരണവുമില്ല.

ചോദ്യം-അപ്പോള്‍ ഡയലക്റ്റിക്കല്‍ മെറ്റീരിയലിസം അശാസ്ത്രീയമെന്ന് പറയുന്ന താങ്കള്‍ ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള വര്‍ഗ്ഗസമരത്തില്‍ വിശ്വസിക്കുന്നു. ഇല്ലാത്തവന്റെ കൂടെയാണ് മാര്‍ക്‌സ് എന്നാണല്ലോ അതിനര്‍ത്ഥം. അങ്ങനെയെങ്കില്‍ തൊഴിലാളിവര്‍ഗ്ഗ പക്ഷപാതം അവകാശപ്പെടുന്ന മാര്‍ക്‌സിസം എവിടെയങ്കിലും തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയുണ്ടാക്കിയിട്ടുണ്ടോ? അവര്‍ക്ക് വേണ്ടി ഭരിച്ചിട്ടുണ്ടോ?
സോമശേഖരന്‍ -ഇല്ല. വീണ്ടും പറയട്ടെ, എനിക്ക് കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയെ അംഗീകരിക്കാന്‍ സാധിക്കില്ല. വിദ്യാഭ്യാസകാലത്ത് ഞാന്‍ എസ്.എഫില്‍ 3 കൊല്ലം പ്രവര്‍ത്തിച്ചത് തന്നെ നീതിക്ക് വേണ്ടിയാണ്. ഞാന്‍ പഠിച്ചിരുന്ന കോളേജില്‍ കെ.എസ്.യു വളരെ ശക്തമായിരുന്നു. പഠിപ്പുമുടക്കുക, അലമ്പുണ്ടാക്കുക, കോളേജിനെ ഒരു കക്കൂസാക്കി മാറ്റുക എന്ന കാര്യപരിപാടി മാത്രമെ അവര്‍ക്കുണ്ടായിരുന്നുള്ളു. അതിന് അറുതിവരുത്തിയത് ഞങ്ങളാണ്.

ഗാന്ധിയും ഗോഡ്‌സെയും
ചോദ്യം-ഗാന്ധിവധത്തെ ചുറ്റിപ്പറ്റി സംഘത്തിന് പഴി കേള്‍ക്കേണ്ടി വന്നു. 1948 ല്‍ ഇക്കാരണത്താല്‍ സംഘം നിരോധിക്കപ്പെട്ടു. പിന്നീട് ആര്‍.എസ്.എസിനെ കോടതികള്‍ കുറ്റവിമുക്തമാക്കി. പില്‍ക്കാലത്ത് ആര്‍.എസ്.എസിനെ ഗാന്ധിവധവുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നത് കോടതിയലക്ഷ്യമാണെന്നും വ്യക്തമാക്കപ്പെട്ടു. പക്ഷെ ഇപ്പോഴും ആര്‍.എസ്.എസ് ഗാന്ധിയുടെ ഘാതകരാണെന്ന പൊതുധാരണ മായുന്നില്ല...?
സോമശേഖരന്‍ -നാഥുറാം ഗോഡ്‌സെ ഗാന്ധിവധത്തിന് വളരെ മുമ്പെതന്നെ ആര്‍.എസ്.എസില്‍ നിന്ന് വിട്ടുപോയ ആളാണ്. സംഘത്തിന്റെ പ്രവര്‍ത്തനം ഫലശൂന്യമാണെന്നും സായുധവിപ്‌ളവം വേണമെന്നും വാദിച്ച പക്ഷത്തായിരുന്നു ഗോഡ്‌സെ. സംഘമത് അംഗീകരിച്ചില്ല. കോണ്‍ഗ്രസ്സ് നേതാക്കളില്‍ ദേശീയബോധം ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്ന വ്യക്തികളില്‍ ഒരാളായിരുന്നു ഗാന്ധിജി. വധത്തെ തുടര്‍ന്ന് ആര്‍.എസ്.എസിന്റെ അന്നത്തെ അഖില ഭാരതീയ ബൗദ്ധിക പ്രമുഖായിരുന്ന ബാബാസാഹിബ് ആപ്‌തെ പറഞ്ഞത് ഗാന്ധിവധത്തോടെ രാഷ്ട്രവാദികള്‍ക്ക് കോണ്‍ഗ്രസ്സില്‍ ഉണ്ടായിരുന്ന ഒരേയൊരു മിത്രം ഇല്ലാതെയായി എന്നാണ്. ഗാന്ധിയുടെ വധം ഒരിക്കലും ആര്‍.എസ്.എസിന്റെ ആവശ്യമായിരുന്നില്ല. കോണ്‍ഗ്രസ്സിലെ ഹിന്ദുത്വത്തിന്റെ സുഹൃത്തായിരുന്നു ഗാന്ധി. ഗാന്ധി മുസ്‌ളീംപ്രീണനക്കാരനാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് രാഷ്ട്രം എന്നൊരു ഭാവന ഉണ്ടായിരുന്നു. ചരിത്രം പരിശോധിക്കുന്നവര്‍ ഗോഡ്‌സെയുടെ ചരിത്രം പരിശോധിക്കാറില്ല.


ചോദ്യം-അപ്പോള്‍ ഗോഡ്‌സെ ഒരു വ്യതിയാനമായിരുന്നു? എന്തിനാവാം ഗോഡ്‌സെ അത് ചെയ്തതെന്ന് താങ്കള്‍ വിചാരിക്കുന്നു. 
സോമശേഖരന്‍ -തീര്‍ച്ചയായും ഗോഡ്‌സെ ഒരു വ്യതിയാനമായിരുന്നു. ആര്‍.എസ്.എസില്‍ നിന്ന് വിട്ട് രാമരാജ്യപരിഷത്ത് എന്ന സംഘടനയും പത്രവുമൊക്കെ നടത്തി വരുന്ന കാലത്താണ് ഗാന്ധിവധം. ഗാന്ധി വധം ഒരു വ്യക്തിയുടെ കാഴ്ചപ്പാടാണ്. അതിന് സംഘത്തിന്റെ കാഴ്ചപ്പാടുമായി ബന്ധമില്ലെന്ന് മാത്രമല്ല വിരുദ്ധവുമാണ്. മാന്‍മേക്കിംഗ് എന്ന സംഘത്തിന്റെ അടിസ്ഥാന തത്വത്തെ അട്ടിമറിക്കാനായി സായുധവിപ്‌ളവമെന്ന ഉട്ടോപ്പിയന്‍ നിലപാട് സ്വീകരിച്ച ഗോഡ്‌സെ സംഘവിരുദ്ധനുമാണ്. അതായത് സംഘടനാബന്ധമില്ല, ആശയബന്ധവുമില്ല.

ചോദ്യം-പരസ്യമായിത് പറയുമ്പോഴും രഹസ്യമായി ഗാന്ധിവധത്തില്‍ ആര്‍.എസ്.എസ് അഭിമാനിക്കാറില്ലേ. ശാഖകളിലൊക്കെ ഇത് സംബന്ധിച്ച് നല്‍കുന്ന പ്രബോധനം രാഷ്ട്രത്തിനെതിരെ നിന്നതിനാല്‍ ഗാന്ധിയെപ്പോലും ഞങ്ങള്‍ നീക്കം ചെയ്തു എന്നൊക്കെയല്ലേ? രഹസ്യമായി അതില്‍ അഭിമാനിക്കുന്ന രീതി സംഘക്കാര്‍ക്കിടയിലില്ലേ...?
സോമശേഖരന്‍ -അറിയില്ല. അങ്ങനെയുണ്ടെങ്കില്‍ അത് തെറ്റാണ്. ഗാന്ധിവധത്തില്‍ സംഘത്തിന് അഭിമാനിക്കാനൊന്നുമല്ല, അഭിമാനിക്കാന്‍ പാടില്ല. അത് സംഘത്തിന്റെ ആവശ്യമല്ല, സംഘതാല്‍പര്യത്തിന് എതിരുമാണ്. അങ്ങനെ ആരെങ്കിലും ചെയ്യുന്നുവെങ്കില്‍ അത് രാഷ്ട്രവിരുദ്ധമാണ്. മുസ്‌ളീംപ്രീണനം ഉള്ളപ്പോള്‍ തന്നെ ഗാന്ധിജി രാജ്യത്തിന് വേണ്ടി പലതും ചെയ്ത വ്യക്തിയാണ്. ഗാന്ധിയേയും പട്ടേലിനെയും ശാസ്ത്രിയേയും അംഗീകരിക്കാും. പക്ഷെ നെഹ്രുവിനെയും ഇന്ദിരയേയും അംഗീകരിക്കാനാവില്ല. അത് കുടുംബവാഴ്ചയാണ്. അത് ഇന്ത്യയുടെ ശാപമാണ്.

ചോദ്യം-ഗാന്ധി മുസ്‌ളീംപ്രീണനവും രാജ്യതാല്‍പര്യവും ഒരുമിച്ചുകൊണ്ടു പോയെന്ന് താങ്കള്‍ പറഞ്ഞു. അങ്ങനെ ചെയ്യാന്‍ കോണ്‍ഗ്രസ്സിന് കഴിയുമെങ്കില്‍ ആര്‍.എസ്.എസ് എന്തിനാണ്?
സോമശേഖരന്‍ -മുസ്‌ളീം പ്രീണനം നടത്തിയ എത്രയോ നേതാക്കള്‍ യാതൊരു നേതൃത്വ-വ്യക്തി ഗുണവുമില്ലാതെ കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് എത്തിയിരിക്കുന്നു.

ബാബ്‌റി മസ്ജിതും ദേശീയഗാനവും
ചോദ്യം- ഒ.കെ. ബാബ്‌റി മസ്ജിദിലേക്ക് വന്നാല്‍ 1993 ല്‍ ഒന്നരലക്ഷം വരുന്ന കര്‍സേവകര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തത് ഒരു ഭൂരിപക്ഷ ഭീകരത തന്നെയല്ലേ?
സോമശേഖരന്‍ -ഞാനന്ന് രാമജന്മഭൂമി മോചനം, രാമന്റെ ജന്മഭൂമിയൊന്നുമല്ലത്, സംബന്ധിച്ച് വളരെ കര്‍മ്മനിരതനായിരുന്ന വ്യക്തിയാണ്
ചോദ്യം- താങ്കള്‍ അവിശ്വാസിയാണ്, താങ്കള്‍ക്കെന്ത് രാമന്‍!!? സീതയുടെ അടുക്കളയെക്കുറിച്ചൊക്കെ കഥയുണ്ട്. താങ്കള്‍ക്ക് ഇതിലൊക്കെയുള്ള താല്‍പര്യമെന്താണ്...
സോമശേഖരന്‍ -അത് ശരിയാണ്. സീതയുടെ അടുക്കളയൊന്നുമില്ല. സീത കഥാപാത്രമാണ്. പക്ഷെ ബാബറി മസ്ജിദ് ബാബര്‍ കയ്യടക്കിയെന്ന പേരിലാണ് അവിടെ അവകാശവാദം ഉയര്‍ന്നത്. അത് അധിനിവേശത്തിന്റെ സ്വരമാണ്... അത് ദേശീയദൃഷ്ടിയില്‍ അനുവദിക്കാന്‍ പറ്റില്ല...

ആര്യന്‍മാര്‍ പ്രാകൃത അറബികള്‍
ചോദ്യം-താങ്കള്‍ ഈ അധിനിവേശം എന്നൊക്കെ പറയുന്നത്, എത്ര പിന്നോട്ട് വരെ പോയാല്‍ താങ്കള്‍ ഒരു ജനവിഭാഗത്തെ സ്വഭാവികപൗരന്‍മാരായി സര്‍ട്ടിഫിക്കറ്റ് നല്‍കി അംഗീകരിക്കും? ഉദാഹരണമായി മുസ്‌ളീ കച്ചവടക്കാര്‍ എട്ടാം നൂറ്റാണ്ടില്‍ തന്നെ ഇന്ത്യയിലെത്തുന്നുണ്ട്...ഔട്ട് ഓഫ് ആഫ്രിക്ക സിദ്ധാന്തം വെച്ചു നോക്കിയാല്‍ ഇവിടെയുള്ള എല്ലാവരും പുറത്തു നിന്ന് വന്നവരാണ്... അധിനിവേശകര്‍-ഇവിടെയുണ്ടായിരുന്നവര്‍ എന്നിങ്ങനെയൊക്കെ വ്യാഖ്യാനിക്കുന്നതില്‍ കഥയുണ്ടോ?
സോമശേഖരന്‍ -അധിനിവേശം ഉണ്ടായിട്ടുണ്ട്. അതറിയാന്‍ കുറേശ്ശെ പിറകോട്ട് പോകണം. ഈ ആര്യന്‍മാര്‍ എന്നു പറയുന്ന പ്രാകൃതര്‍ മുഴുവന്‍ ഇന്ത്യയിലെത്തിയത് അറേബ്യയില്‍ നിന്നാണ്. പ്രാചീനഅറേബ്യക്കാരാണ് ആര്യന്‍മാര്‍.


ചോദ്യം-അപ്പോള്‍ ഈ സീതയും രാമനുമൊക്കെ പ്രാകൃതരാണോ?
സോമശേഖരന്‍ -സംശയമെന്താ? അറേബ്യന്‍ പ്രാകൃതരുടെ പിന്‍ തലമുറക്കാരാണ് സീതയും രാമനുമൊക്കെ. ഇന്‍ഡോളജിസ്റ്റുകളുടെ ഗവേഷണം അനുസരിച്ച് ഈ അറേബ്യന്‍ പ്രാകൃതര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്...
ചോദ്യം- രാമനും സീതയും അറേബ്യന്‍ പ്രാകൃതരായിരുന്നുവെന്ന് പറഞ്ഞാല്‍ ആര്‍.എസ്.എസുകാര്‍ അംഗീകരിക്കുമോ?
സോമശേഖരന്‍ -രാമനും സീതയും അറേബ്യന്‍ പ്രാകൃതരുടെ സന്തതിപരമ്പരയില്‍ പെട്ടവര്‍ തന്നെയാണ്. പക്ഷെ ഇവിടെ സീതയും രാമനും ഹനുമാനുമൊന്നുമല്ല പ്രശ്‌നം. പണ്ട് മുഗള്‍സാമ്രാജ്യം ഭരിച്ചതൊക്കെ മുസ്‌ളീങ്ങള്‍ക്കു ബ്രിട്ടീഷുകാര്‍ ഭരിച്ചതൊക്കെ ക്രിസ്ത്യാനികള്‍ക്കും കൊടുക്കണമെന്ന് പറഞ്ഞാലെങ്ങനെയാ? പറയുന്നതിനൊക്കെ എന്തെങ്കിലും യുക്തി വേണ്ടേ?


ചോദ്യം-1526 ലാണ് ബാബര്‍ ഇവിടെ വരുന്നത്. 1857 ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നടക്കുമ്പോള്‍ ബഹദൂര്‍ഷാ ദല്‍ഹിയില്‍ ഭരണത്തിലാണ്.... പിന്നെയും പലരും...ഹൈദരാബാദിലെ നൈസാം..... ഇവരൊക്കെ ഇവിടെ ഉണ്ടായിരുന്നവരാണ്. രാമനും സീതയും പ്രകൃതരായ അറബികളാണെന്ന് താങ്കള്‍ പറയുന്നു...പിന്നെ, ആരാണ് ഇവിടുത്തെ യഥാര്‍ത്ഥ അവകാശികള്‍?
സോമശേഖരന്‍ -അതെ, യഥാര്‍ത്ഥ അവകാശികളെ കണ്ടുപിടിക്കണം. അത് പറയാനാണ് ഞാന്‍ ഇത്രയും പറഞ്ഞത്. പക്ഷെ അതിന് ആധുനികചരിത്രത്തില്‍ രേഖയൊന്നുമില്ല
ചോദ്യം-അപ്പോഴും താങ്കള്‍ക്ക് സംശയമില്ല, തെളിവും!
സോമശേഖരന്‍ -അങ്ങനെയൊരു വിഭാഗം ഉണ്ടെന്നുള്ളതിനു യാതൊരു സംശയവുമില്ല. എല്ലാ നാടുകളിലും ആ നാടിന്റെ ശരിയായ മണ്ണിന്റെ മക്കള്‍ ഉണ്ടായിരിക്കും. അവരെ അടിച്ചമര്‍ത്തി,നശിപ്പിച്ച്, അധകൃതരാക്കി മാറ്റിയ അധിനിവേശകരും എല്ലായിടത്തുമുണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ ഇതിനെക്കുറിച്ച് ഇത്രയും പഠനം നടക്കുന്നത് ഇന്‍ഡോളജിസ്റ്റുകള്‍ വന്നതിന് ശേഷമാണ്. ഇന്ത്യയില്‍ നടത്തിയ പോലെയുള്ള പഠനം യൂറോപ്പിലും ഓസ്‌ട്രേലിയയിലും അമേരിക്കയിലുമൊക്കെ നടത്തിയാല്‍ എല്ലാ രാജ്യങ്ങളിലും സംഭവിച്ചത് സമാനമാണെന്ന് മനസ്സിലാകും.


ചോദ്യം-ആഫ്രിക്കന്‍ രാജ്യങ്ങളുടെ ചരിത്രസാംസ്‌ക്കാരിക പാരമ്പര്യത്തെക്കുറിച്ച് ഇന്ത്യയെ പഠിക്കുന്നതുപോലെ തന്നെ പാശ്ചാത്യ നരംവശശാസ്ത്രജ്ഞരും സാംസ്‌ക്കാരികഗവേഷകരും പഠിക്കുന്നുണ്ട്. ഇന്ത്യയില്‍ അതിരാത്രം ഷൂട്ട് ചെയ്യാന്‍ മാത്രമല്ല പാശ്ചാത്യരെത്തുന്നത്. അവര്‍ ആഫ്രിക്കയിലും ഗോത്ര സമൂഹങ്ങളിലും പോകുന്നുണ്ട്.
സോമശേഖരന്‍ -ആഫ്രിക്കയിലെ ആര്യന്‍ ആക്രമണത്തെക്കുറിച്ച് ആരെങ്കിലും കാര്യമായി പഠിച്ചിട്ടുണ്ടോ?
ചോദ്യം-സാര്‍, അങ്ങു പറയുന്നതുപോലെ ഒരു പ്രാകൃഗോത്രം 

മറ്റുള്ള സമൂഹങ്ങളെയൊക്കെ നശിപ്പിപ്പിച്ച് തങ്ങളുടെ അധീശത്വം ഉറപ്പിക്കണമെന്ന കേന്ദ്രീകൃതലക്ഷ്യം മനസ്സില്‍ വെച്ച് മറ്റ് സ്ഥലങ്ങളിലേക്ക് അധിനിവേശം നടത്തിയെന്ന് പറയുന്നതൊക്കെ ഒരുതരം മതാത്മകമായ അതിഭാവനയല്ലേ... ഇത്തരം പാറ്റേണ്‍ സീക്കിംഗിലൂടെയാണോ ചരിത്രം വായിക്കേണ്ടത്? അങ്ങനെയാണോ മനുഷ്യന്‍ ലോകമെമ്പാടും വ്യാപിച്ചത്?
സോമശേഖരന്‍ -പാറ്റേണ്‍ സീക്കിംഗല്ല. ഭാഷാപരമായി, ആര്യന്‍ എന്ന പേരു തന്നെയുണ്ടായത് എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന എന്ന അര്‍ത്ഥത്തില്‍ നിന്നാണ്. ബാക്കി അര്‍ത്ഥമൊക്കെ പിന്നീട് ആരോപിക്കപ്പെട്ടതാണ്. വാക്കിന്റെ അര്‍ത്ഥം പറയുമ്പോള്‍ പഴയപ്രമാണം വെച്ച് പറയണം. അതല്ലാതെ അമരകോശം നോക്കി പറഞ്ഞാല്‍ പറ്റില്ല.


ചോദ്യം-തല്‍ക്കാലം ഭാഷ അവിടെ നില്‍ക്കട്ടെ, ഒരു രാജ്യം അവകാശപ്പെടാനുള്ള ഒരു ജനതയുടെ അവകാശം എങ്ങനെ ലഭിക്കുന്നു, എപ്പോള്‍ ലഭിക്കുന്നു എന്നതാണവിടെ പ്രശ്‌നം. മനുഷ്യവ്യാപനത്തിന്റെ ഉത്പത്തിയും ചരിത്രവും പരിശോധിച്ചാല്‍ ഹോമോ സ്പീഷിസും കടന്ന് ഓസ്ട്രലോപിത്തിക്കസിലേക്കൊക്കെ നമുക്ക് പോകേണ്ടിവരും! ചരിത്രത്തിലെ ഏതോ ഒരു ഘട്ടത്തില്‍ ഇവിടെയുണ്ടായിരുന്നവരാണ് രാജ്യത്തിന്റെ അവകാശികള്‍-ബാക്കിയുള്ളവരെല്ലാം പുറത്തുള്ളവരായിരുന്നു എന്നൊക്കെ വാദിക്കുന്നത് വളരെ സങ്കുചിതമായി തോന്നുന്നു....
സോമശേഖരന്‍ -പുറത്തുനിന്നുള്ള ആള്‍ക്കാര്‍ എന്നതല്ല. സാംസ്‌ക്കാരിക വൈരുദ്ധ്യം ഉണ്ടായിരിക്കുന്നു എന്നതാണ് പ്രശ്‌നം. അത് സമൂഹത്തില്‍ അശാന്തിയും സംഘര്‍ഷവും ജനിപ്പിക്കുന്നു. പുരോഗതിക്ക് തടസ്സം നില്‍ക്കുന്നു. ഇത്തരം പാരമ്പര്യങ്ങള്‍ കുഴിച്ച് മൂടിയാണ് യൂറോപ്പ് രക്ഷപെട്ടത്. ഇവിടെയും നവോത്ഥാനം ഉണ്ടാകണം. ഈ മതങ്ങളെയും പാരമ്പര്യത്തെയും മുഴുവന്‍ കുഴിച്ച് മൂടണം. വിശ്വയാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പുതിയ ജീവിതവീക്ഷണം ഉണ്ടാകണം.


ചോദ്യം-താങ്കള്‍ പറയുന്നത് നോക്കുക, ഏകതാനനതയുള്ള ഒരു സംസ്‌ക്കാരം വേണം. വൈരുദ്ധ്യങ്ങളെയും വൈവിധ്യങ്ങളെയും ഭയക്കുന്നു. ഇതു തന്നെയാണ് നാസിസവും ആവശ്യപ്പെട്ടത്...ലോകം മുഴുവന്‍ ഒരേ ചിന്താധാരയും സംസ്‌ക്കാരവും വംശശുദ്ധിയുമുള്ള ഒരൊറ്റ ജനതയാല്‍ നിബിഡമാക്കണമെന്നാണ് ഹിറ്റ്‌ലറും പറഞ്ഞത്....
സോമശേഖരന്‍ -ഹിറ്റ്‌ലര്‍ അതല്ല പറഞ്ഞത്, ഹിറ്റ്‌ലര്‍ പറഞ്ഞത് ആര്യന്‍ പാരമ്പര്യമാണ്......
ചോദ്യം-ഏകതാനതയുള്ള സംസ്‌ക്കാരം ആര്യന്‍ ആണെന്നത് മാത്രമാണ് അവിടെയുള്ള ഏക വ്യത്യാസം..
സോമശേഖരന്‍ -അല്ല ഞാന്‍ പറഞ്ഞത് ഒരു സംസ്‌ക്കാരമുണ്ടാകണമെന്നല്ല....യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുക്കുന്ന പൊതുഹിതത്തെ കാംക്ഷിക്കുന്ന ഒരു ജീവിതരീതി ഉണ്ടാകണം എന്നാണ്...


ചോദ്യം-വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും അവിടെ എന്തുകൊണ്ട് പ്രശ്‌നമാകണം?
സോമശേഖരന്‍ -അതുണ്ടാകണമെങ്കില്‍ ചില വൈരുദ്ധ്യങ്ങളെ അടിച്ചമര്‍ത്തിയേ മതിയാകൂ. അതില്‍ ഏറ്റവും പ്രധാനാണ് മതം, മറ്റൊന്ന് ജാതിയാണ്. ജാതിയും മതവും കൊണ്ട് ആയിരക്കണക്കിന് കഷണങ്ങളായി മുറിഞ്ഞു കിടക്കുന്ന ഒരു സമൂഹത്തെ ചൂണ്ടിക്കാട്ടി ഇതൊരു രാഷ്ട്രമാണ്, ഇതിനൊരു ചരിത്രവും പാരമ്പര്യവുമുണ്ട് എന്നൊക്കെ പറയുന്നത് ശുദ്ധ ഭോഷ്‌ക്കാണ്....
ചോദ്യം-സര്‍, രാജ്യമെന്ന് പറയുമ്പോള്‍ വത്തിക്കാന്‍ രാഷ്ട്രമാണ്, മെക്‌സിക്കോ രാഷ്ട്രമാണ്, ഇന്ത്യ രാഷ്ട്രമാണ്. വംശീയവും സാംസ്‌ക്കാരികവുമായി ഏകതാനന്തയുള്ള, ഒന്നും വിട്ടുപോകാന്‍ പാടില്ലാത്ത,അധിനിവേശ സ്വഭാവമുള്ള ഒരു വമ്പന്‍ രാഷ്ട്രമാണ് താങ്കളുടെ മനസ്സിലുള്ളതെന്ന് തോന്നുന്നു. ഇതു തന്നെയല്ലേ സത്യത്തില്‍ സാമ്രാജ്യത്വവീക്ഷണമായി രൂപംപ്രാപിക്കുന്നത്? ഒരു പാന്‍ ഇന്ത്യന്‍ ഫീലിംഗ്, അല്ലെങ്കില്‍ ഒരു പാന്‍ ഹിന്ദു ഫീലിംഗ് ...അതൊക്കെയല്ലേ താങ്കള്‍ പറഞ്ഞുവെക്കുന്നത്...? ഇന്നത്തെ കാലത്ത് ഇതിനൊക്കെ എന്ത് സാംഗത്യമാണുള്ളത്? നാം എവിടെയൊക്കെ വിഹരിക്കുന്നു? എവിടെയൊക്കെ ജോലി നോക്കുന്നു...അമേരിക്കയിലുണ്ട്, യൂറോപ്പിലുണ്ട്, ഗള്‍ഫിലുണ്ട്...

സോമശേഖരന്‍ -ജോലി ചെയ്യുന്നുണ്ടാവും. ഒരു രാഷ്ട്രത്തിന്റെ അസ്തിത്വപ്രശ്‌നവും അവിടുത്തെ പൗരന്‍മാര്‍ പുറത്തുപോയി ജോലി ചെയ്യുന്നതുമായി കൂട്ടിക്കുഴക്കാനാവില്ല. ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ വിദേശികള്‍ ഇതുപോലെ ഇന്ത്യയിലേക്ക് വന്നേനെ. ബംഗാളിയും ബീഹാറിയും ഇപ്പോള്‍ കേരളത്തിലേക്ക് വരുന്നു. തൊഴില്‍ ചെയ്ത് ജീവിക്കുന്നതും മതത്തിന്റെ പേരില്‍ അവകാശവാദം ഉന്നയിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. മതത്തിന്റെ പേരിലല്ലേ ഇന്ത്യ വിഭജിച്ചത്?

''ചായക്കച്ചവടക്കാരന്‍ പ്രധാനമന്ത്രി''
ചോദ്യം- നരേന്ദ്രമോദിക്ക് അമേരിക്ക പ്രവേശനാനുമതി നിഷേധിച്ച സംഭവമുണ്ടായി? എന്തുകൊണ്ട് താങ്കളെപ്പോലുള്ളവര്‍ക്ക് സ്വീകാര്യനായ മോദിയെ അമേരിക്കയിലെ പൊതുസമൂഹം നിരസിക്കുന്നു?
സോമശേഖരന്‍ -അമേരിക്കയല്ല അമേരിക്കയിലെ ക്രിസ്റ്റ്യന്‍ മതമൗലികവാദികളാണ് ആ തീരുമാനത്തിന് പിന്നില്‍. അമേരിക്ക പ്രകൃതവും സങ്കുചിതവുമായ സംസ്‌ക്കാരമുള്ള രാജ്യമാണ്. യൂറോപ്പിലുണ്ടായ നവോത്ഥാനമോചനം അമേരിക്കയിലുണ്ടായിട്ടില്ല. മതനിഷേധികളാണ് യൂറോപ്പില്‍ ആ ലിബറേഷന്‍ ഉണ്ടാക്കിയത്. അമേരിക്കയില്‍ അതൊന്നും ഉണ്ടായിട്ടില്ല. അമേരിക്കയില്‍ അതിലും വലിയ ഭീകരവാദം സമൂഹത്തില്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് അവിടുത്തെ മതഭീകരവാദം പുറത്തുകാണാത്തത്.

ചോദ്യം- അപ്പോള്‍ നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതില്‍ താങ്കള്‍ക്ക് താല്‍പര്യമുണ്ട്.?
ടി.പി.സോമശേഖരന്‍ -സംശയമെന്താ! ഒരു ചായക്കച്ചവടക്കാരന്റെ കയ്യിലേക്ക് വരണം ഇന്ത്യയുടെ ഭരണചക്രം

ചോദ്യം- ചായ വില്‍ക്കുകയും നിലംതുടയ്ക്കുകയുമൊക്കെ ചെയ്യുന്ന മറ്റാരുടെയോ പടത്തില്‍ മോദിയുടെ തല ഫോട്ടോഷോപ്പ് ചെയ്ത് കയറ്റിയ ചിത്രം ഫേസ് ബുക്കിലൊക്കെ വ്യാപകമായി അപഹസിക്കപ്പെടുന്നുണ്ട്.. ചായ വില്‍ക്കലാണ് പ്രധാനമന്ത്രിസ്ഥാനത്തിനുള്ള പരമമായ യോഗ്യത?
ടി.പി.സോമശേഖരന്‍ -യോഗ്യതയാണെന്നല്ല. ചായക്കടക്കാരനും കല്ലുവെട്ടുകാരനും മുടിവെട്ടുകാരനുമൊക്കെ പ്രധാനമന്ത്രിയാകാന്‍ കഴിയുന്ന ഒരു ഇന്ത്യയുണ്ടെങ്കിലേ അതിനെ ആധുനികമന്ന് വിളിക്കാനാവൂ, അല്ലാത്ത ഇന്ത്യ പ്രാകൃതമാണ്. ഒരു കുടുംബത്തില്‍ നിന്ന് മാത്രമേ പ്രധാനമന്ത്രിയുണ്ടാകാവൂ എന്ന നിര്‍ബന്ധം ശരിയല്ലല്ലോ

ചോദ്യം-നെഹ്രു കുടുംബത്തിന് പുറത്തു നിന്ന് കഴിഞ്ഞ രണ്ടര ദശകത്തിനുളളില്‍ നിരവധി പ്രധാനന്ത്രിമാരുണ്ടായി..വജ്‌പേയ്, വി.പി.സിംഗ്, ഗൗഡ, ഗുജ്‌റാള്‍, ചന്ദ്രശേഖര്‍, നരസിംഹറാവൂ, മന്‍മോഹന്‍ സിംഗ്......
ടി.പി.സോമശേഖരന്‍ -അതെല്ലാം വെറും സ്റ്റോപ്പ് ഗ്യാപ് അറേഞ്ച്‌മെന്റല്ലേ...അവസാനം അധികാരം നെഹ്രു കുടുംബത്തില്‍ ചെന്നു നില്‍ക്കുകയല്ലേ....സീതാറാം കേസരിയെയൊക്കെ കറിവേപ്പില വലിച്ചെറിയുന്നതു പോലെയല്ലേ സോണിയയ്ക്ക് വേണ്ടി പുറത്തെറിഞ്ഞത്....?!


ചോദ്യം- പറഞ്ഞു പഴയ ചോദ്യത്തിലേക്ക് തിരിച്ചു വെന്നാല്‍ ബാബ്‌റി മസ്ജിദ് പള്ളി പൊളിച്ചതിനെ കുറിച്ച് താങ്കളുടെ വീക്ഷണമെന്താണ്?
സോമശേഖരന്‍ -സംശയമില്ല അത് പൊളിക്കുക തന്നെ വേണമായിരുന്നു. ഇസ്‌ളാമിക ആധിപത്യത്തിന്റെ അവശിഷ്ടമായിരുന്നുവത്. അത് പൊളിക്കുക തന്നെ വേണമായിരുന്നു. ദേശീയ അപമാനമമാണത്. ഇന്ത്യാഗേറ്റിലെ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിമയെന്തിനാണ് 1947 ല്‍ അടിച്ചുപൊളിച്ച് കളഞ്ഞത്? ഒരു പ്രതിമയല്ലേ, അതിവിടെ നിന്നോട്ടെ എന്ന് കരുതിക്കൂടെ?

ചോദ്യം-ദേശീയ അപമാനം! ഇപ്പോഴത്തെ ദേശീയഗാനത്തില്‍ ആരെയാണ് പുകഴ്ത്തുന്നത്?
സോമശേഖരന്‍ -പുകഴ്ത്തുന്നത് ജോര്‍ജ്ജ് അഞ്ചാമനെ തന്നെയാണ്...
ചോദ്യം- അപ്പോള്‍ ആ ദേശീയഗാനം വാഴ്ത്തികൊണ്ടു നടക്കുന്നതിനാല്‍ പ്രശ്‌നമില്ലേ?
ടി.പി.സോമശേഖരന്‍ -അത് ദേശീയഗാനമായി തുടരുന്നിടത്തോളം മാനിക്കണം. ഭരണഘടനയുടെ കാര്യവും അങ്ങനെതന്നെ. ദേശീയഗാനത്തില്‍ എന്തൊക്കെ പാളിച്ചകളുണ്ടെങ്കിലും അത് നിലനില്‍ക്കുന്നിടത്തോളം കാലം ആ രീതിയില്‍ തന്നെ കാണണം. പക്ഷെ പാളിച്ചകള്‍ തിരുത്തപ്പെടേണ്ടതാണ്

ചോദ്യം-പക്ഷെ പള്ളിപൊളിക്കുന്ന ആര്‍.എസ്.എസ് എന്തുകൊണ്ട് അത്തരമൊരു ആവശ്യം ഉന്നയിക്കുന്നില്ല? ബി.ജെ.പി ഭരിച്ചപ്പോഴും അത് മാറ്റിയില്ല
സോമശേഖരന്‍ -ദേശീയഗാനം തിരുത്തണമെന്ന വാദം പണ്ടേയുണ്ട് ആര്‍.എസ്.എസില്‍...

ചോദ്യം-അടുത്തിടെയൊന്നും കേട്ടിട്ടില്ല...
സോമശേഖരന്‍ -അടുത്തിടെയൊന്നും ഉന്നയിച്ചിട്ടുണ്ടാവില്ല. ബി.ജെ.പി ക്ക് ദേശീയഗാനം മാറ്റാനുള്ള ഭൂരിപക്ഷം പാര്‍ലമെന്റിലുണ്ടായിരുന്നില്ല. ഇത്തരം വിഷയങ്ങളൊന്നും പട്ടിണി, വിദേശകടം, അധിനിവേശം തുടങ്ങിയവ പോലെ ചൂടുപിടിച്ച ചര്‍ച്ചയാവില്ലല്ലോ. അതിന് അടിയന്തര പ്രാധാന്യമില്ല. എന്നാല്‍ താത്വികമായി നോക്കിയാല്‍ പട്ടിണി പോലെ പ്രധാനമാണ് ദേശീയഗാനം മാറ്റുന്നത്. പക്ഷെ മാറ്റുന്നതുവരെ മാനിച്ചേ പറ്റൂ. പക്ഷെ ദേശീയഗാനമാക്കി വെച്ചുകൊണ്ട് അതിനെ അപമാനിക്കാന്‍ അനുവദിക്കരുത്.

ചോദ്യം-താങ്കള്‍ അവിടെയെത്തി.. ദേശീയഗാനം പിഴവു നിറഞ്ഞതെങ്കിലും നിലനിറുത്തുന്നതില്‍ കുഴപ്പമില്ല, അതിനെ അപമാനിക്കരുത്. എന്നാല്‍ ബാബ്‌റി മസ്ജിദ് ദേശീയ അപമാനമാണ്..എത്ര സാങ്കേതികമായ വാദമാണത്?
സോമശേഖരന്‍ -സാങ്കേതികമാണത്, തീര്‍ത്തും സാങ്കേതികമാണ്.....നിങ്ങള്‍ ആ പദവിയെ മാനിക്കണം. പദവിയെ മാനിച്ചില്ലെങ്കില്‍ നാളെ ആ പദവിയില്‍ എന്തു കൊണ്ടുവെച്ചിട്ടും കാര്യമില്ല....അതുപോലല്ല ആര്‍ട്ടിക്കിള്‍ 370 ഉം ബാബ്‌റി മസ്ജിദും പോലുള്ള കാര്യങ്ങള്‍...
ചോദ്യം- പാകിസ്ഥാന് അടുത്ത് കിടക്കുന്ന മുസ്‌ളീം ഭൂരിപക്ഷ പ്രദേശം ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുകയല്ലേ കാശ്മീരില്‍ സംഭവിച്ചത്.
സോമശേഖരന്‍ -അങ്ങനെ മുസ്‌ളീം ഭൂരിപക്ഷം-മുസ്‌ളീം ന്യൂനപക്ഷം എന്നൊന്നുമില്ല, ഭാരതീയരെന്ന ഒരു വിഭാഗമേയുള്ളു. മറിച്ചാണെങ്കില്‍ ന്യൂനപക്ഷവകാശം കിട്ടേണ്ടത് നാസ്തികര്‍ക്കും മതനിഷേധികളുമാണ്. എല്ലാവര്‍ക്കും മുറിച്ച് മുറിച്ച് കൊടുക്കാമെങ്കില്‍ ഞങ്ങള്‍ക്കും കിട്ടണം. അതോടെ എല്ലാവരും പുറത്തുവരും. ഈ നിലപാടിനോട് ഇവിടുത്തെ രാഷ്ട്രീയക്കാരും സര്‍ക്കാരും യുക്തിവാദികളുമൊക്കെ എന്ത് നിലപാടാണ് എടുക്കുന്നതെന്ന് അറിയാന്‍ താല്‍പര്യമുണ്ട്...ഞങ്ങള്‍ മതനിഷേധികള്‍ക്കും ന്യൂനപക്ഷാവകാശം വേണം...
ചോദ്യം- കുറഞ്ഞപക്ഷം കുറെ സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജുകളെങ്കിലും നടത്താനുള്ള അധികാരം വേണം, അല്ലേ...?
സോമശേഖരന്‍- അതെ...(ചിരിക്കുന്നു)..

ശ്രീ.ടി.ആര്‍ .സോമശേഖരനുമായ രാഷ്ട്രീയ ചര്‍ച്ച ഏതാണ്ടിങ്ങനെ അവസാനിച്ച ശേഷം ഉച്ച തിരിഞ്ഞ്, വേദാന്തം ഭഗവത് ഗീത തുടങ്ങിയ വിഷയങ്ങളിലേക്ക് സംഭാഷണം നീണ്ടു. കര്‍മ്മയോഗത്തെ സംബന്ധിച്ച 93 ശ്‌ളോകങ്ങള്‍ ഒഴിച്ചുനിറുത്തിയാല്‍ ഗീത പ്രതിലോമകരവും കഥയില്ലാത്തതുമാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. വൈദികസാഹിത്യത്തെ മൊത്തത്തില്‍ ഇകഴ്ത്തി കെട്ടിയ അദ്ദേഹം ആത്മവിദ്യയുടെ പല തത്വങ്ങളും ഉപനിഷത്തുകളില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ടെന്ന് വാദിച്ചു. ഒരു വ്യാഴവട്ടക്കാലം താന്‍ ആത്മാര്‍ത്ഥമായി പഠിച്ച റെയ്ക്കി എന്ന ചികിത്സാവിദ്യ ശുദ്ധ തട്ടിപ്പാണെന്ന് തനിക്ക് അവസാനം ബോധ്യമായ കാര്യം അദ്ദേഹം തുറന്ന് സമ്മതിച്ചു. ശാസ്ത്രബോധവും അന്ധവിശ്വാസവിരുദ്ധതയും മുറുകെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ചില ആഭ്യന്തരവൈരുദ്ധ്യങ്ങള്‍ നിലപാടുകളില്‍ മുഴച്ചു നില്‍ക്കുന്നുണ്ടായിരുന്നു. സവര്‍ക്കാറിന്റെ ശബ്ദത്തില്‍ സംസാരിക്കുന്ന ഒരു നാസ്തികനെയാണ് ശ്രീ ടി.ആര്‍.. സോമശേഖരനില്‍ കണ്ടെത്താനായത്. *****

(The Third part on vedanta and gita will be posted later) 

No comments: