ശാസ്ത്രം വെളിച്ചമാകുന്നു

Showing posts with label Ravichandran C. Show all posts
Showing posts with label Ravichandran C. Show all posts

Sunday, 6 April 2014

82. ''ശ്രീരാമനും സീതയും പ്രാകൃത അറബികള്‍''- Part 1

(അഭിമുഖസംവാദം:ടി.ആര്‍.സോമശേഖരന്‍/രവിചന്ദ്രന്‍ സി/ Published in Pachakutira, March issue, 2014)
കഴിഞ്ഞ വര്‍ഷം ഡിസമ്പറില്‍(15.12.13) കോഴിക്കോട്ട് വെച്ച് നടന്ന നരേന്ദ്ര ധഭോല്‍ക്കര്‍ അനുസ്മരണ ചടങ്ങില്‍ വെച്ചാണ് ശ്രീ.ടി.ആര്‍.സോമശേഖരനെ നേരിട്ട് പരിചയപ്പെടുന്നത്. ആര്‍.എസ്.എസിന്റെ ബൗദ്ധികപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ബൗദ്ധിക്ക് ശിക്ഷണ്‍ പ്രമുഖ് എന്ന പദവിയില്‍ ദീര്‍ഘകാലമുണ്ടായിരുന്ന സംസ്‌കൃത പണ്ഡിതനും വേദസാഹിത്യവിശാരദനുമായ ഇദ്ദേഹം കേരളത്തിലെ സംഘപരിവാര്‍ രംഗത്തെ ഒരു അതികായനാണ്. കോളേജ് വിദ്യാഭ്യാസകാലത്ത് കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി യൂണിയനായ എസ്.എഫിന്റെ പ്രവര്‍ത്തകനായിരുന്നു. 1969 ല്‍ ശാഖാപ്രവര്‍ത്തനം ആരംഭിച്ച സോമശേഖരന്‍ ആലുവ FACT ലെ ജീവനക്കാരനായിരുന്നുവെങ്കിലും മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി 1986 ല്‍ ജോലി രാജിവെച്ചു. 

1984 ല്‍ രൂപീകരിച്ച ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ഏതാണ്ട് 25 വര്‍ഷവും കേസരി വാരികയുടെ പത്രാധിപരായി 12 വര്‍ഷവും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഒരു വര്‍ഷത്തിലധികം ജയില്‍വാസമനുഷ്ഠിച്ച ഈ അവിവാഹിതന്‍ കഴിഞ്ഞ 3 വര്‍ഷമായി ആര്‍. എസ്.എസ് സംഘടനാ രാഷ്ട്രീയത്തില്‍ നിന്ന് അല്‍പ്പം പിന്‍വലിഞ്ഞ് ഭാരതീയ വിദ്യാപ്രതിഷ്ഠാനം എന്ന സംഘടനയുമായി മുന്നോട്ടുപോവുകയാണ്. പ്രതിഷ്ഠാനം രണ്ടു വര്‍ഷമായി ചിതഗ്നി എന്ന പേരിലുള്ള ഒരു ത്രൈമാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. മനസ്സിലാക്കിയിടത്തോളം ആര്‍.എസ്.എസിന്റെ ബൗദ്ധികനേതൃത്വത്തിലുള്ള പലരും പ്രതിഷ്ഠാനവുമായി സഹകരിക്കുന്നുണ്ട്. സമൂഹത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉച്ചാടനം ചെയ്യാന്‍ ഭഗീരഥപ്രയത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സോമശേഖരന്‍ അതേസമയം ഹിന്ദുദേശീയതയുടെ ശക്തനായ വക്താവായും നിലകൊള്ളുന്നു. 25.1.2014 രാവിലെ അദ്ദേഹത്തിന്റെ എറണാകുളത്ത് ഇടപ്പള്ളിയിലെ വസതിയില്‍ വെച്ച് നടത്തിയ അഭിമുഖത്തില്‍ നിന്നും:

ചോദ്യം-താങ്കള്‍ സര്‍വീസില്‍ നിന്നും വിരമിച്ചിട്ട് ഏറെക്കാലമായി. മാതാപിതാക്കള്‍ ഇരുവരും നേരത്തെതന്നെ നിര്യാതരായി. സുദീര്‍ഘമായ സംഘടനാപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ മറന്നുപോയ അല്ലെങ്കില്‍ അവശ്യം ചെയ്യേണ്ടിയിരുന്നതും സാധിക്കാതെ പോയതുമായ എന്തെങ്കിലും ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ?
സോമശേഖരന്‍-ഇല്ല, അങ്ങനെയൊന്നുമില്ല. ഞാന്‍ FACT ലെ ഫാക്ടിലെ ജോലി രാജിവെക്കുകയായിരുന്നു.
ചോദ്യം-ഒരു വിവാഹം?
സോമശേഖരന്‍-(ചിരിക്കുന്നു)...അതിനെ ഒരു മറവി എന്നു പറയാന്‍ സാധിക്കില്ലല്ലോ..
ചോദ്യം-ഒരു ഘട്ടത്തിലും അങ്ങനെയൊരു താല്‍പര്യം തോന്നിയിട്ടില്ല....?
സോമശേഖരന്‍-ഇല്ല. വലിയ ഏകാഗ്രത ആവശ്യപ്പെടുന്ന വിഷയമാണ് സംഘടനാപ്രവര്‍ത്തനം. അതുകൊണ്ട് മറ്റൊന്നും ചിന്തിക്കാന്‍ സമയം കിട്ടിയിട്ടില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആര്‍.എസ്.എസ് സംഘടനാ പ്രവര്‍ത്തനവുമായി സജീവമായി ബന്ധപ്പെടുന്നില്ല.

ആര്‍.എസ്.എസും കര്‍മ്മയോഗി നിര്‍മ്മാണവും
ചോദ്യം-1969 മുതല്‍ തുടങ്ങിയ ആര്‍.എസ്.എസ് രാഷ്ട്രീയത്തില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉള്‍വലിയണമെങ്കില്‍ അതിന് വ്യക്തമായ എന്തെങ്കിലും കാരണമുണ്ടാകുമല്ലോ?
സോമശേഖരന്‍- കാരണം പ്രധാനമായും എന്റെ വീക്ഷണത്തില്‍ വന്ന മാറ്റമാണ്. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആത്മീയതലത്തിലുള്ള ഗവേഷണം, പഠനം, പാഠനം...അതിനൊക്കെ വളരെയേറെ സമയം ആവശ്യമുണ്ട്. ഭാരതീയ വിദ്യാപ്രതിഷ്ഠാനം ഞാന്‍ മുന്‍കയ്യെടുത്ത് സ്ഥാപിച്ചതാണ്. ഫലത്തില്‍ വേറൊന്നും ശ്രദ്ധിക്കാന്‍ നേരമില്ലാതെ വന്നു....അങ്ങനെയാണ് സജീവമായ സംഘരാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയത്.
ചോദ്യം-ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അനുഗ്രഹാശ്ശിസുകളോടെയാണോ ഭാരതീയവിദ്യാപ്രതിഷ്ഠാനം ആരംഭിച്ചത്?
സോമശേഖരന്‍-അങ്ങനെ പറയാന്‍ സാധിക്കില്ല. ആ തലത്തില്‍ ഒരു ചര്‍ച്ച ഉണ്ടായിട്ടില്ല. എന്റെ ജന്മഗുണത്തിന് അനുരൂപമായ കാര്യമാണിപ്പോള്‍ ചെയ്യുന്നത്. കുട്ടിക്കാലത്തേ ഉപനിഷത്തുകള്‍, വേദങ്ങള്‍, ന്യായം, വൈശേഷികം..തുടങ്ങിയ ചിന്താപദ്ധതികളില്‍ താല്‍പര്യമുണ്ടായിരുന്നു. ജയിലില്‍ വെച്ചാണ് സംസ്‌കൃതം പഠിച്ചത്.
ചോദ്യം-സംസ്ഥാനത്തെ ആര്‍.എസ്സ്.എസ്സു മായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ടോ?
സോമശേഖരന്‍-ബന്ധമുണ്ട്. പക്ഷെ എന്റെ ആദ്ധ്യാത്മികപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ചര്‍ച്ച ഉണ്ടായിട്ടില്ല. സംഘപ്രവര്‍ത്തനം അതിന്റെ ഏകാഗ്രതയോടെ ചെയ്യേണ്ട ഒന്നാണ്. പണ്ട് സംഘപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്ന പലരും ഇന്ന് ഭാരതീയ വിദ്യാപ്രതിഷ്ഠാനത്തിന് ഒപ്പമുണ്ട്. അതുകൊണ്ട് ആര്‍ക്കുമൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല....
ചോദ്യം-ആര്‍.എസ്സ്.എസ്സ് നേതൃത്വത്തിന് താങ്കള്‍ ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് യോജിപ്പില്ലെന്ന് പറഞ്ഞാല്‍...?
TR.സോമശേഖരന്‍-യോജിപ്പില്ലെന്ന് പറയാന്‍ പറ്റില്ല. യോജിപ്പുള്ളവരും ഇല്ലാത്തവരും കാണും. ഒരു വലിയ പ്രസ്ഥാനത്തില്‍ എല്ലാവരും ഒരു വിദ്യയുടെ താത്വിക അടിത്തറ മനസ്സിലാക്കിയവരാണെന്ന് പറയാനാവില്ലല്ലോ.
ചോദ്യം- അവിടെ,വാക്കുകളില്‍ ഒരു അസ്വാരസ്യം നിഴലിക്കുന്നുണ്ടല്ലോ....?
സോമശേഖരന്‍ -അല്ല, ആര്‍. എസ്സ്.എസ്സിന്റെ പ്രവര്‍ത്തനം മുഴുവന്‍ ദേശീയതയുടെ അടിസ്ഥാനത്തിലാണ്. ആത്മവിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലല്ല. പക്ഷെ ഭാരതത്തിന്റെ ദേശീയത ആത്മിവിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് നാം എക്കാലത്തും വിശദീകരിച്ച് പോന്നിട്ടുള്ളത്. ദേശീയപ്രസ്ഥാനത്തിലുള്ള മുഴുവന്‍ പ്രവര്‍ത്തകരും ആത്മവിദ്യയുടെ മഹത്വം മനസ്സിലാക്കിയിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല. പിന്നെ, സംഘത്തിന്റെ പ്രവര്‍ത്തനം നോക്കിയാല്‍ അത് കര്‍മ്മയോഗികളെ നിര്‍മ്മിക്കുന്നതിലാണ് ശ്രദ്ധയൂന്നിയിട്ടുള്ളത്. അതായത് Manmaking-അതാണ് ആര്‍.എസ്.എസ്സി ന്റെ ദൗത്യം. നിസ്വാര്‍ത്ഥമായി പൊതുഹിതമനുസരിച്ച് സേവനം നടത്തുക. അതിനായാണ് ഡോ.ഹെഡ്‌ഗെവാര്‍ സംഘം ആരംഭിക്കുന്നത്...
ചോദ്യം-നിലവിലുള്ള ആര്‍.എസ്.എസ് നേതൃത്വത്തെ കുറിച്ച് എന്താണഭിപ്രായം? അവരവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടോ?
സോമശേഖരന്‍-അവരവരുടെ ജോലി ചെയ്യുന്നുണ്ട്. സംഘത്തിന് വേണ്ട കര്‍മ്മയോഗികളെ അഥവാ കേഡറിനെ നിര്‍മ്മിക്കുക, ദൈനംദിന പരിപാടികള്‍ നടത്തുക..അതൊക്കെ അവര്‍ ചെയ്യുന്നുണ്ട്...
ചോദ്യം-കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ആര്‍.എസ്.എസി ന്റെ കേഡര്‍ നിര്‍മ്മാണത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്,പല ശാഖകളും പ്രവര്‍ത്തനരഹിതമായി....?
സോമശേഖരന്‍-- വലുതല്ലെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ട്;അതിന് കാരണവുമുണ്ട്. സംഘടനയില്‍ ഒരു ഡൈല്യൂഷന്‍ വന്നിട്ടുണ്ട്. അത് മാന്‍മേക്കിംഗില്‍ വന്ന പിഴവാണ്. എന്തുതരം കര്‍മ്മയോഗികളെ പിരശീലനത്തിലൂടെ നിര്‍മ്മിക്കാനാണ് ഡോക്ടര്‍ജി ഉദ്ദേശിച്ചത് എന്നത് പ്രധാനമാണ്...

സംഘപ്രവര്‍ത്തനവും മതവും
ചോദ്യം-അപ്പോഴും ഉന്നയിച്ച വിഷയത്തിലേക്ക് വന്നില്ല. ഞാന്‍ ചോദിച്ചത് ആര്‍.എസ്. എസ് എന്താണോ ചെയ്യേണ്ടത് ആ രീതിയിലുള്ള ഒരു പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അവര്‍ക്കിപ്പോള്‍ സാധിക്കുന്നുണ്ടോ?
സോമശേഖരന്‍- ആത്മവിജ്ഞാനമാണ് ഭാരതീയസംസ്‌ക്കാരത്തിന്റെ അന്തസത്ത. ആര്‍.എസ്സ്.എസ്സിന്റെ ലക്ഷ്യം കര്‍മ്മയോഗികളെ ഉണ്ടാക്കുകയും. കര്‍മ്മയോഗി എന്നു പറയുമ്പോള്‍ മതചിന്ത പാടില്ല. ഒരു തരത്തിലുള്ള മതവുമായും അയാള്‍ ബന്ധപ്പെടാന്‍ പാടില്ല.
ചോദ്യം-പക്ഷെ മതപരമായ ചിന്ത ആര്‍.എസ്.എസ് അണികളിലുണ്ട്.....
സോമശേഖരന്‍- ഉണ്ട്. വ്യക്തികളിലുണ്ട്. പക്ഷെ സംഘടനയെന്ന നിലയില്‍ ആര്‍.എസ്.എസിന് മതമില്ല. മതമുള്ള ആള്‍ക്കാര്‍ക്ക് ബാക്കിയുള്ളവരും മതത്തെ അനുകൂലിച്ചാല്‍ കൊള്ളാം എന്നുണ്ടാവും. ഇങ്ങനെ മതപരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞാല്‍, അതല്ലെങ്കില്‍ രാഷ്ട്രീയപരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞാല്‍ അടിസ്ഥാനപരമായ കര്‍ത്തവ്യനിര്‍വഹണത്തില്‍ വീഴ്ചയുണ്ടാവും. ശ്രദ്ധ വ്യതിചലിച്ച് പോയതിനാലുണ്ടായ ഒരു പ്രശ്‌നം ആര്‍.എസ്.എസില്‍ ഉണ്ടായിട്ടുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു.

ചോദ്യം-കേരളത്തിലെ ആര്‍.എസ്. എസിന്റെ ചരിത്രം പരിശോധിച്ചാല്‍ അമ്പലങ്ങളെ കേന്ദ്രീകരിച്ചാണ് ആ സംഘടന വളര്‍ന്നത്. അമ്പലത്തിലെ ശാഖാപ്രവര്‍ത്തനങ്ങള്‍, ഉത്സവനടത്തിപ്പ്, മതചടങ്ങുകളിലെ സജീവമായ പങ്കാളിത്തം...അങ്ങനെ മതത്തെ ചാരി നിന്നാണ് ഈ പ്രസ്ഥാനമിവിടെ വളരുന്നത്. അങ്ങുണ്ടായിരുന്ന കാലത്തും അതങ്ങനെയായിരുന്നു........
സോമശേഖരന്‍- അതൊരു തെറ്റിദ്ധാരണയാണ്. അമ്പലങ്ങളില്‍ മിക്കയിടത്തും വലിയ മൈതാനങ്ങളുണ്ടാകും. ഉത്സവകാലത്ത് മാത്രമേ അതിനുപയോഗമുള്ളു. അല്ലാത്തപ്പോഴൊക്കെ ഒഴിഞ്ഞ് കിടക്കും

ചോദ്യം-മൈതാനങ്ങളുള്ളത് ക്ഷേത്രങ്ങള്‍ക്ക് മാത്രമല്ലല്ലോ?! ചര്‍ച്ചിനും മോസ്‌ക്കിനും മൈതാനങ്ങളുണ്ട്. പൊതു സ്ഥലങ്ങളും കളിസ്ഥലങ്ങളും സ്റ്റേഡിയങ്ങളുമുണ്ട്.....?
സോമശേഖരന്‍-അതെ, വേറെയും മൈതാനങ്ങളുണ്ട്. പക്ഷെ കാര്യമെന്താണെന്നു വെച്ചാല്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ വരെ ക്ഷേത്രങ്ങള്‍ ധാരാളമുണ്ട്. അതിനുംപുറമെ കുടുംബ ക്ഷേത്രങ്ങളുണ്ട്. അവിടെയൊക്കെയുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ ഉപയോഗിച്ചുവെന്നല്ലാതെ RSSപ്രവര്‍ത്തനം മതപരമേയല്ല. മതപരമല്ലെന്ന് മാത്രമല്ല, കുറച്ച് കാലം മുമ്പ് വരെയുള്ള അനുഭവം കണക്കിലെടുത്താല്‍ ശാഖാപ്രവര്‍ത്തകര്‍ക്ക് പലര്‍ക്കും ക്ഷേത്രകാര്യങ്ങളിലോ കര്‍മ്മങ്ങളിലോ താല്‍പര്യമുള്ളതായും കണ്ടിട്ടില്ല. അമ്പലത്തില്‍വെച്ച് തൊഴുന്നവര്‍ വരെ കുറവായിരുന്നു. ശാഖ നടത്തുക, തിരിച്ചുപോകുക-അതില്‍ക്കവിഞ്ഞൊന്നുമുണ്ടായിരുന്നില്ല-അതാണ് എന്റെ അനുഭവം.
ചോദ്യം-അതത്ര നിസ്സാരമായി പറയാന്‍ പറ്റുമോ? ഒഴിഞ്ഞ സ്ഥലം വേറെ പലയിടത്തുമുണ്ട്. എന്നിട്ടും ആര്‍.എസ്.എസ് ക്ഷേത്രത്തിലെത്തുന്നു...മതത്തെ ചാരി നിന്ന് വളരുന്നു...
സോമശേഖരന്‍- -മതത്തെ ചാരി നിന്ന് വളരാന്‍ ശ്രമിച്ചിട്ടില്ല. ശ്രമിച്ചാലൊട്ട് നടക്കുകയുമില്ല....ക്ഷേത്രങ്ങള്‍ പ്രാദേശിക നേതൃത്വത്തിന് കീഴിലായിരിക്കും. ശാഖാപ്രവര്‍ത്തകര്‍ പലരും ഇത്തരം ക്ഷേത്ര സമിതികളിലുണ്ടാകാം. വേറെതെങ്കിലും മതസ്ഥാപനത്തിന്റെയോ സര്‍ക്കാരിന്റെയോ മൈതാനങ്ങള്‍ സ്ഥിരമായി വിട്ടുകിട്ടാന്‍ സാങ്കേതികമായി പ്രയാസമായിരിക്കും.
ചോദ്യം-അപ്പോള്‍ ആര്‍.എസ്.എസുകാര്‍ ക്ഷേത്രഭരണസമിതിയില്‍ മാത്രമാണുള്ളത്! ഒ.കെ, അതങ്ങനെയിരിക്കട്ടെ. മതപരമായ എല്ലാ ബന്ധവും സംഘം ഉപേക്ഷിക്കുകയാണല്ലേ....?
സോമശേഖരന്‍-തീര്‍ച്ചയായും. സംഘത്തില്‍ മതമില്ല. സംഘത്തിലെ മതം ദേശീയതയാണ്.
ചോദ്യം-ആര്‍.എസ്.എസി ലെ ഏതെങ്കിലും നേതാവ് മതപ്രീണനം നടത്തുകയോ മതപരമായി ഉദ്ദീപിപ്പിക്കുന്ന വൈകാരികപ്രസംഗം നടത്തുകയോ ചെയ്താല്‍ അത് തെറ്റാണ്.............?
സോമശേഖരന്‍-തെറ്റാണ്...നേതൃത്വത്തില്‍ മതപരമായ കാഴ്ചപ്പാട് വന്നാല്‍ അതിന്റെയര്‍ത്ഥം അതിന്റെ ദേശീയ വീക്ഷണം ക്ഷയിച്ചുവെന്നാണ്.....
ചോദ്യം-അങ്ങനെയൊരു ക്ഷയം സംഭവിച്ചിട്ടില്ലെന്നാണോ അങ്ങ് വാദിക്കുന്നത്?
സോമശേഖരന്‍-വന്നിട്ടുണ്ട്.....അതിന്റെയൊരു ഫലമാണ് ഇപ്പോള്‍ ശാഖകള്‍ കുറഞ്ഞു എന്നൊക്കെയുള്ള പരാതികള്‍ ഉയരാന്‍ കാരണം...മതവീക്ഷണമുള്ളയാള്‍ തലപ്പത്ത് വന്നാല്‍ അയാള്‍ മറ്റുള്ളവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.

ചോദ്യം-അപ്പോള്‍ അതൊരു കുറ്റസമ്മതമാണ്...അതാവാം അങ്ങ് സജീവപ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിയാന്‍ കാരണം?
സോമശേഖരന്‍-എനിക്ക് മതത്തോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ ശക്തമായ അഭിപ്രായവ്യത്യാസമുണ്ട്. പക്ഷെ പിന്തിരിയാന്‍ കാരണമതല്ല. മതചായ്‌വ് ഉള്ളവര്‍ സംഘത്തിന്റെ ഉന്നതങ്ങളില്‍ വരാന്‍ പാടില്ല
ചോദ്യം-പക്ഷെ വന്നിട്ടുണ്ട്?
സോമശേഖരന്‍-വന്നിട്ടുണ്ട്. അതാണ് നേരത്തെ പറഞ്ഞ ഡയല്യൂഷന്റെ കാരണം. ഞാനാണ് ഇന്ന് സംഘത്തിന്റെ ബൗദ്ധിക് പ്രമുഖ് എന്നുകരുതുക. ശുദ്ധമായ ആത്മവിദ്യയില്‍ ഊന്നിക്കൊണ്ടുള്ള കാര്യങ്ങള്‍ മാത്രമാവും പറയുക, നടപ്പിലാക്കുക. മതത്തിന് അവിടെ യാതൊരു സ്ഥാനവുമില്ല. മുമ്പുണ്ടായിരുന്ന വേദാന്തം മുതലായ ദര്‍ശനങ്ങള്‍ ശരിയായ ആത്മീയതയാണെന്ന് ഇന്ന് എനിക്ക് അഭിപ്രായമില്ല. എല്ലാവരും ശുദ്ധമായ ആത്മീയതയിലേക്ക് വരണമെന്നാണ് എന്റെ അഭിപ്രായം. വേദാന്തം പോലുള്ള ആത്മീയ ആഭാസങ്ങള്‍ വര്‍ജ്ജിക്കണം.
ചോദ്യം-ആര്‍.എസ്.എസില്‍ ഒരു ആന്തരികപരിഷ്‌ക്കരണം താങ്കള്‍ ലക്ഷ്യമിട്ടു...പക്ഷെ നടന്നില്ല
സോമശേഖരന്‍- ഇല്ല....ഈ പരിഷ്‌ക്കരണം വേണമെന്ന തോന്നല്‍ ശരിക്കും ഇപ്പോഴാണ് വന്നിരിക്കുന്നത്. മതപരമായി ആഭിമുഖ്യമുള്ളവര്‍ സംഘത്തിലേക്ക് വരിക, മതമാണ് ദേശീയത എന്ന തോന്നലുണ്ടാവുക...ഒക്കെ ഇപ്പോഴാണ്.....ഇത് മുമ്പുണ്ടായിരുന്നില്ല. മതം എന്നുമുണ്ടായിരുന്നു. പക്ഷെ അത് ദേശീയതയുടെ ഭാഗമാണെന്ന് സംഘത്തിലാരും ധരിച്ചിരുന്നില്ല. എല്ലാ മതക്കാരും ചേരുന്നതാണ് രാഷ്ട്രം. രാഷ്ട്രവാദിക്ക് ഒരു മതത്തോടും ചായ്‌വുണ്ടാകാന്‍ സാധ്യമല്ല. ഒരു മതത്തിന്റെയും അനുയായി ആകാന്‍ പറ്റില്ല. അയാള്‍ സെക്കുലര്‍ ആയിരിക്കണം.
ചോദ്യം- ഒ.കെ. 1925 ലാണ് ആര്‍.എസ്.,എസിന് സംഘടനാ രൂപം വരുന്നത്. അതിന്മുമ്പ് ഹിന്ദുമഹാസഭയൊക്കെ ഉണ്ടായിരുന്നു. ഡോ. മോഞ്ചി, ഹെഡ്‌ഗേവാര്‍, പിന്നെ ഗോല്‍ക്കോവാര്‍. 1940 വരെ ഹെഡ്‌ഗെവാറും അവിടുന്നങ്ങോട്ട് 73 വരെ ഗോല്‍ക്കെവാറും സംഘത്തെ നയിച്ചു. ഏതാനും ബ്രാഹ്മണരുടെ ഒരു സഭയായി പൂനെയില്‍ തുടങ്ങിയ ആര്‍.എസ്.എസ് ഇന്ത്യയിലെങ്ങും പടര്‍ന്ന് പന്തലിച്ചത് മതേതര രാഷ്ട്രീയം പ്രചരിപ്പിച്ചുകൊണ്ടായിരുന്നു എന്ന് അങ്ങേയ്ക്ക് നെഞ്ചില്‍ കൈവെച്ച് പറയാന്‍ സാധിക്കുമോ?
സോമശേഖരന്‍-ബ്രാഹ്മണരുടെ സഭയായിട്ടല്ല ആര്‍.എസ്.എസ് തുടങ്ങിയത്.
ചോദ്യം-അതില്‍ ആദ്യം ബ്രാഹ്മണര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു....
സോമശേഖരന്‍-ഡോ. ഹെഡ്‌ഗെവാര്‍ തുടങ്ങിയ സംഘം ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ കൂട്ടായ്മ ആയിരുന്നില്ല. ഡോക്ടര്‍ജി സ്വയം ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല. ജീവിതകാലം മുഴുവന്‍ അദ്ദേഹം അങ്ങനെയായിരുന്നു. മതവിശ്വാസം ഉണ്ടാകണമെന്നോ മതത്തെ മാനിക്കണമെന്നോ അദ്ദേഹം ആരോടും പറഞ്ഞിട്ടുമില്ല...നാസ്തികന്‍മാരും ആസ്തികന്‍മാരുമായ ഭാരതീയര്‍ക്ക് മാതൃരാജ്യത്തോട് ഒരു ഭാവനയുണ്ടാവുക-രാഷ്ടത്തിന് വേണ്ടി ചിന്തിക്കുക, രാഷ്ട്രത്തിന് വേണ്ടി ജീവിക്കുക-ഇതു മാത്രമാണ് ഡോക്ടര്‍ജി പറഞ്ഞത്...
ചോദ്യം- ഡോ.മോഞ്ചിയെപ്പോലുള്ളവര്‍ യൂറോപ്പ്, വിശേഷിച്ചും ഇറ്റലി സന്ദര്‍ശിക്കുകയും മുസ്സോളിനിയുടെ ഫാസിസ്റ്റ് സംഘടനയുടെ ഡ്രില്ലിംഗ്, പരേഡ്, തൊപ്പി, വടി, സായുധചട്ടക്കൂട്...അതൊക്കെ പഠിച്ച് മനസ്സിലാക്കി ഇന്ത്യയില്‍ തിരിച്ചെത്തി അത് ആര്‍.എസ്.എസില്‍ ആരോപിക്കുകയുമല്ലോ ചെയ്തത്...?
സോമശേഖരന്‍- ഡോ. മോഞ്ചി ഒരിക്കലും സംഘത്തിലുണ്ടായിരുന്നിട്ടേയില്ല
ചോദ്യം-ഉണ്ടായിരുന്നിട്ടില്ല. പക്ഷെ അദ്ദേഹം സംഘടനയുടെ ഇന്നത്തെ നില കൈവരിക്കാന്‍ ബൗദ്ധിക ഉപദേശം നല്‍കിയിട്ടുണ്ട്....
സോമശേഖരന്‍- പിന്നെ വടി മനുഷ്യന്‍ ആദ്യമായെടുത്ത ഉപകരണമായിരുന്നു
ചോദ്യം-എന്തിന് വടി?
സോമശേഖരന്‍- വടി പ്രധാനമായും വ്യായാമത്തിനും ആത്മരക്ഷയ്ക്കുമാണ്.വടി ഉപയോഗിച്ച് ചെയ്യാവുന്ന നിരവധി വ്യായാമമുറകളുണ്ട്....
ചോദ്യം-വടി ഒരു പ്രതീകമല്ലേ സര്‍? വടി ഒരായുധം കൂടിയാണ്...?
സോമശേഖരന്‍-വടി ആത്മരക്ഷാര്‍ത്ഥം കൂടിയാണ്. ബാക്കിയുള്ളവര്‍ക്ക് എ.കെ 47 നും ആര്‍.ഡി.എക്‌സും കൊണ്ടു നടക്കാമെങ്കില്‍ ഹിന്ദുക്കള്‍ക്ക് വടി കൊണ്ടു നടന്നുകൂടെ? മുസ്‌ളീങ്ങള്‍ എ.കെ 47 കൊണ്ടു നടന്നാല്‍ ഒരു പ്രശ്‌നവുമില്ല. ഹിന്ദു വടി കൊണ്ടു നടന്നാല്‍ അത് ദോഷം. അതെന്ത് സെക്കുലറിസമാണ്? അതെന്ത് സ്വതന്ത്രവീക്ഷണമാണ്...?
ചോദ്യം- ങും..അതുശരി....അങ്ങനെ..!
സോമശേഖരന്‍- എ.കെ 47 കാരാണ് ഇന്ന് രാഷ്ട്രീയം നിയന്ത്രിക്കുന്നത്. അവരടുത്ത് ഈ വടിയും കൊണ്ടുപോയിട്ട് കാര്യമില്ലെന്നറിയുക....
ചോദ്യം-പക്ഷെ 1925 മുതല്‍ ഈ വടിയുണ്ടായിരുന്നവല്ലോ....?
സോമശേഖരന്‍-വടി മാത്രമല്ല, തോക്കുമുണ്ടായിരുന്നു... 1925 ല്‍ തുടങ്ങുന്ന കാലത്ത് റൈഫിള്‍ ഉണ്ടായിരുന്നു. ബ്രീട്ടീഷുകാരുടെ കാലമാണത്. അന്ന് പറഞ്ഞിരുന്ന പ്രധാനലക്ഷ്യങ്ങളില്‍ ഒന്നാമത്തേത് ഭാരതത്തിന്റെ സ്വാതന്ത്ര്യം ആയിരുന്നു. റൈഫിളുണ്ടായിരുന്നു, വാളുണ്ടായിരുന്നു, ശൂലമുണ്ടായിരുന്നു.... റൈഫിള്‍ ട്രെയിനിംഗ് പിന്നീടാണ് ഉപേക്ഷിക്കുന്നത്.

സെമറ്റിക് മതങ്ങളും സംഘവും
ചോദ്യം- സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസ് പങ്കെടുത്തു എന്നു പറയുമ്പോള്‍ സമരങ്ങളില്‍ ഇഷ്ടമുള്ളവ തെരഞ്ഞെടുക്കുക, ഉദാ-ഉപ്പുസത്യാഗ്രഹവുമായി സഹകരിക്കുക, അല്ലാത്തവ തള്ളുക എന്നതായിരുന്നില്ലേ ലൈന്‍? പിന്നെ, ഗാന്ധിയില്‍ ആര്‍.എസ്.എസ് ആരോപിച്ചിരുന്ന അമിതമുസ്‌ളീംപ്രീണനനയത്തെ എതിര്‍ക്കുക...ഒരു തരം പിക്ക് ആന്‍ഡ് ചൂസ്...?
സോമശേഖരന്‍- അങ്ങനെയല്ല. ഭാരതത്തിലെ ഹിന്ദുക്കളെയും മുസ്‌ളീംങ്ങളെയും കൂട്ടിയാല്‍ ലഭിക്കുന്ന തുകയാണ് ഇന്ത്യന്‍ ദേശീയത എന്നൊരു ധാരണ പ്രബലമായിരുന്നു. ഈ ആശയത്തെ ഡോക്ടര്‍ജി താത്വികമായി എതിര്‍ത്തു... ഹിന്ദു-മുസ്‌ളീം ഐക്യം എന്ന വാക്ക് തന്നെ വിനാശകരമാണ്. അതിന്റയര്‍ത്ഥം ഭാരതം എന്നൊരു വസ്തുവില്ലെന്നാണ്. ഭാരതത്തിന്റെ ഏകത്വത്തിന് മുന്നില്‍ മതപരമായ ഭിന്നത ഇല്ലാതാവണം
ചോദ്യം-ഹിന്ദു-മുസ്‌ളീം ഐക്യം എന്നു പറയുമ്പോള്‍ ഇസ്‌ളാം സെമറ്റിക് റിലീജിയനാണ്, ഹിന്ദുമതത്തിന്റെ ചട്ടക്കൂട് വേറെയാണ്
സോമശേഖരന്‍- അത് വലിയൊരു തെറ്റിദ്ധാരണയാണ്. സെമറ്റിക്ക് നോണ്‍സെമറ്റിക്ക് എന്നു പറയുന്നതേ ശരിയല്ല. മതം എന്നു പറയുന്ന സാധനമേ സെമറ്റിക്കാണ്. ആര്യന്‍-സെമറ്റിക്ക് വിഭജനം തന്നെ അബദ്ധമാണ്. ഷെം എന്ന വ്യക്തിയുടെ വംശക്കാരാണ് സെമറ്റിക്കുകള്‍. ഷെം നൂഹിന്റെ മകനാണ്. സെമറ്റിക്ക് സംസ്‌ക്കാരം തന്നെയാണ് സത്യത്തില്‍ ആര്യന്‍ സംസ്‌ക്കാരം. നൂഹ് ആര്യനാണ്, ഷെം ആര്യനാണ്, ആര്യന്‍മാരും സെമറ്റിക്കുകളും രണ്ടല്ല.
ചോദ്യം- മതം സെമറ്റിക്കാണ്, തത്വത്തില്‍ അംഗീകരിച്ചു. പക്ഷെ ആധുനികയുഗത്തില്‍ മുസ്‌ളീം-ഹിന്ദു-ക്രിസ്ത്യന്‍ തുടങ്ങിയ വ്യതിരിക്തമായ ഐഡന്റിറ്റികള്‍ യാഥാര്‍ത്ഥ്യമാണ്. അവര്‍ക്കിടയിലുള്ള ഐക്യമല്ലാതെ മറ്റെന്താണ് നമുക്ക് ആഗ്രഹിക്കാനാവുക?
സോമശേഖരന്‍-മതമല്ല, മതരാഷ്ട്രീയമാണ് പ്രശ്‌നം. ക്രിസ്ത്യാനിറ്റി-ഇസ്‌ളാം എന്നൊക്കെ പറയുമ്പോള്‍ ഒരു സോഷ്യോ-പൊളിറ്റിക്കല്‍ സ്വത്വമായിട്ടാണ് നലകൊള്ളുന്നത്...സംഘടിക്ക് ശക്തരാവുക, വിലപേശുക, ബലാല്‍ക്കാരത്തിലൂടെ വേണ്ടത് എന്നിങ്ങനെ.....അങ്ങനെയാണത് നിലനില്‍ക്കുന്നത്. അല്ലാതെ വിശ്വാസത്തിലൂടെയും ആചാരത്തിലൂടെയും അല്ല.
ചോദ്യം- രാഷ്ട്രീയമെന്നാല്‍ അധികാരമാണ്. അധികാരം എല്ലാവരും ഇഷ്ടപ്പെടുന്നു. അപ്പോള്‍ രാഷ്ട്രീയത്തിലേക്ക് മതം പ്രവേശിക്കുന്നത് താറാവ് വെള്ളത്തിലേക്ക് പോകുന്നതിന് സമമല്ലേ?
സോമശേഖരന്‍- എന്നാല്‍പ്പിന്നെ എന്തിനാണ് സെക്കുലറിസം എന്നൊക്കെ പറയുന്നത്? രാഷ്ട്രീയത്തിലേക്ക് മതം വരാന്‍ പാടില്ലെന്ന് പറയുന്നതല്ലേ സെക്കുലറിസം...?
ചോദ്യം-ഇപ്പോള്‍ ആര്‍. എസ്.എസിന്റെ ചരിത്രം നോക്കിയാല്‍ തുടക്കംമുതല്‍ രാഷ്ട്രീയത്തില്‍ ഒളിഞ്ഞുംതെളിഞ്ഞും അവര്‍ ഇടപെട്ടിട്ടില്ലേ? കഴിഞ്ഞ 85 വര്‍ഷത്തെ ചരിത്രം നോക്കിയാല്‍ നേരിട്ടും പോഷകസംഘടനകളും വഴി ആര്‍.എസ്.എസ് നിരന്തരമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടെപെട്ടുകൊണ്ടിരിക്കുകയാണ്......
സോമശേഖരന്‍-ഉണ്ട്.. ഇടെപെടേണ്ടിവരും
ചോദ്യം-രണ്ടും സാറാണ് പറയുന്നത്!
സോമശേഖരന്‍- ...അത്...ഈ ഹിന്ദു എന്നു പറയുന്ന ഒരു മതമില്ല. ഹിന്ദു എന്നു പറയുന്ന ഒരു മതമാകന്‍ സാധിക്കുകയുമില്ല. ഹിന്ദുമതമാകണമെങ്കില്‍ ഇസ്‌ളാം എന്നു പറയുന്നതുപോലെ അതിന് ഒരു ഐഡന്റിറ്റി ഉണ്ടാകണം. പക്ഷെ അതില്ല. പരസ്പരം കലഹിക്കുന്ന ഡസന്‍ കണക്കിന് മതങ്ങള്‍ ചേര്‍ന്നതാണ് ഹിന്ദു എന്ന സങ്കല്‍പ്പം. ആചാര്യന്‍മാര്‍ എന്നു പറയുന്ന ചില സാമൂഹികവിരുദ്ധന്‍മാരുണ്ട്. ഇവര്‍ കയ്യടക്കിവെച്ചിരിക്കുന്ന ചില കൂട്ടങ്ങള്‍ അഥവാ ഗാംങുകള്‍ ഉണ്ട്. ഓരോരുത്തരും അവരുടെ സ്വാര്‍ത്ഥത്തിന് വേണ്ടി പൊരുതിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, മതപരമായ ഒരു അസ്തിത്വം ഹിന്ദു എന്ന വാക്കിന് ഇല്ലെന്ന് മനസ്സിലാക്കണം.
ചോദ്യം- ഹിന്ദു മതമല്ലെന്ന് പറഞ്ഞു, ആര്‍.എസ്.എസ് രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന് പറഞ്ഞു...അതെല്ലാം അവിടെ നില്‍ക്കട്ടെ. ദേശീയത എന്ന പരികല്‍പ്പന പരിഗണിക്കാം. രണ്ടാം മഹായുദ്ധത്തിന്റെ കാരണങ്ങളില്‍ പ്രധാനമായി ചൂണ്ടക്കാട്ടപ്പെടുന്നത് അമിതമായ ദേശീയതാവാദമാണ്. സങ്കുചിതവും തീവ്രവുമായ ദേശീയബോധം നിലനിന്ന രാഷ്ട്രങ്ങളൊക്കെ അനുഭവിച്ചിട്ടുണ്ട് എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ഇന്ത്യയിലും അത്തരമൊരു പരീക്ഷണത്തിനാണ് ആര്‍.എസ്.എസ് മുതിരുന്നതെങ്കില്‍ അത് എത്രമാത്രം ശരിയായിരിക്കും?
സോമശേഖരന്‍-ദേശീയതയാണ് യുദ്ധമുണ്ടാക്കിയതെന്നത് അബദ്ധവിശകലനമാണ്. യുദ്ധമുണ്ടാക്കിയത് ദേശീയതയല്ല...
ചോദ്യം-അമിതദേശീയത യുദ്ധഹേതുവായി എന്നത് ചരിത്രപണ്ഡിതരുടെ വിശകലനമാണ്.
സോമശേഖരന്‍-സത്യത്തില്‍ ചരിത്രാതീത കാലം മുതലേയുള്ള ആര്യന്‍മാര്‍ എന്നറിയപ്പെടുന്ന ബാര്‍ബേറിയന്‍മാരുടെ അധിനിവേശ ശ്രമങ്ങളാണ് യുദ്ധം കൊണ്ടുവന്നത്. ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ പറഞ്ഞത് തങ്ങള്‍ ആര്യന്‍മാരാണെന്നാണ്...
ചോദ്യം-ഗോള്‍വാള്‍ക്കര്‍ക്കൊക്കെ അത് വലിയ അഭിമാനമായിരുന്നല്ലോ?
സോമശേഖരന്‍-ആര്യന്‍ എന്ന വാക്കിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണത്. ആര്യന്‍ എന്ന വാക്കിന് നോമാഡിക് അഥവാ അലഞ്ഞുതിരിഞ്ഞു നടക്കുന്നവന്‍ എന്നാണര്‍ത്ഥം. മനുഷ്യന്‍ കൃഷി ആരംഭിച്ച് ആവാസവ്യവസ്ഥയുണ്ടാക്കിയപ്പോഴും ആര്യന്‍മാര്‍ അലഞ്ഞുതിരിഞ്ഞ് തന്നെ നടക്കുകയാണ്. കൃഷി ചെയ്ത് സത്യസന്ധരായി ജീവിച്ചിരുന്ന ആള്‍ക്കാരെ പോയി ആക്രമിക്കുക, കൊള്ളയടിക്കുക, തീയിടുക ഇതൊക്കെയാണ് അവര്‍ ചെയ്തത്. ജന്മോദ്ദേശംതന്നെ വിധ്വംസനമായിട്ടുള്ള ഒരു വര്‍ഗ്ഗമായിരുന്നു ആര്യന്‍മാര്‍. ആര്യന്‍മാരുടെ അവശിഷ്ടങ്ങളാണ് ഈ ലോകത്തെ യുദ്ധങ്ങളൊക്കെ ഉണ്ടാക്കിയുട്ടള്ളത്. മുതലാളിത്തം, നാടുവാഴിത്തം, കൊളോണിയലിസം, അടിമത്തം ഇവയൊക്കെ ഇക്കൂട്ടരുടെ വംശപാരമ്പര്യമാണ്.
ചോദ്യം-സീത ഭര്‍ത്താവിനെ വിളിക്കുന്നത് ആര്യപുത്രാ എന്നാണ്..!
സോമശേഖരന്‍- അതെ അക്രമികളുടെ മറ്റൊരു പേരാണത്.

സേവനം ചെയ്യാന്‍ ആയുധമെന്തിന്?!
ചോദ്യം-മുമ്പ് സൂചിപ്പിച്ച രാഷ്ട്രസേവനത്തിലേക്ക് തിരിച്ചുവന്നാല്‍ വിടി, റൈഫിള്‍, വാള്‍ എന്നിവയുടെ ഉപയോഗം പരിഗണിക്കുക. നിസ്വാര്‍ത്ഥമായ രാഷ്ട്രസേവനത്തില്‍ ഇത്തരം ആയുധങ്ങളുടെ പങ്കെന്താണ്?
സോമശേഖരന്‍-മനുഷ്യന്റെ ഭീരുത്വമാണ് ഏറ്റവും വലിയ പ്രശ്‌നം. ആയുധമെടുക്കുന്നത് ഭീരുത്വത്തില്‍ നിന്നാണ്
ചോദ്യം-ഭീരുത്വപ്രകടനമാണോ ആര്‍.എസ്.എസ് കാഴ്ച്ചവെക്കുന്നത്?
സോമശേഖരന്‍ -ആയുധമെടുക്കുന്നത് നമുക്ക് നമ്മെ സംരക്ഷിക്കാന്‍ പറ്റുന്നില്ലെന്ന തോന്നലുണ്ടാകുമ്പോഴാണ്. എനിക്കെന്റെ ശരീരത്തെ പ്രതിരോധിക്കാനാവില്ല, രാഷ്ട്രത്തെ പ്രതിരോധിക്കാനാവില്ല...എന്നൊക്കെ തോന്നലുണ്ടാകുമ്പോവാണ് പ്രശ്‌നം
ചോദ്യം-അത്തരമൊരു പ്രശ്‌നം ആര്‍.എസ്.എസിന് ഉണ്ടോ?
സോമശേഖരന്‍- ഞാന്‍ എന്തുവന്നാലും നേരിടും എന്ന തരത്തില്‍ ഒരു താന്‍പോരിമയുടെ ബോധം വ്യക്തിയില്‍ ഉണ്ടാക്കിയെടുത്തെങ്കിലേ അവനെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുള്ളു.
ചോദ്യം-ആര്‍.എസ്.എസിന്റെ ആയുധീകരണത്തോട് താങ്കള്‍ക്ക് യോജിപ്പില്ലെന്നാണോ?
സോമശേഖരന്‍-ആയുധീകരണം എന്നൊന്നും അതിനെക്കുറിച്ച് പറയാനാവില്ല. വടിയൊന്നും ഒരായുധമല്ല
ചോദ്യം-റൈഫിളുകളെക്കുറിച്ചൊക്കെ താങ്കള്‍ സൂചിപ്പിച്ചു...
സോമശേഖരന്‍-റൈഫിളൊക്കെ ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്നതാണ്....
സോമശേഖരന്‍-എന്തിനായിരുന്നവത്?
സോമശേഖരന്‍-എന്‍.സി.സി യിലൊക്കെ എന്തിനാണ് റൈഫിള്‍ ഉപയോഗിക്കുന്നത്?
ചോദ്യം- അത് ശരിക്കും യുദ്ധപരിശീലനമാണ്. യുദ്ധം വിഷ്വലൈസ് ചെയ്താണ് ഓരോ കേഡറ്റും ആയുധപരിശീനം നടത്തുന്നത്
സോമശേഖരന്‍- അതെ യുദ്ധം തന്നെ. യുദ്ധമുണ്ടാകും. യുദ്ധമുണ്ടാകില്ലെന്ന് ആര്‍ക്കെങ്കിലും പറയാനാവുമോ?
ചോദ്യം-ആരുമായിട്ടാണ് ആര്‍.എസ്.എസിന് യുദ്ധം ചെയ്യാനുള്ളത്?
സോമശേഖരന്‍ -യുദ്ധം ആരുമായിട്ടും ഉണ്ടാകാം. ചിലപ്പോള്‍ അയല്‍-ശത്രുരാജ്യങ്ങളുമായിട്ടുണ്ടാവാം
ചോദ്യം-ശത്രുരാജ്യങ്ങളുമായി യുദ്ധം ചെയ്യാന്‍ ആര്‍മിയുണ്ട്..
സോമശേഖരന്‍- രാജ്യത്തിന്റെ ആവശ്യമാണ് സിവില്‍ ഡിഫന്‍സ്. സിവില്‍ ഡിഫന്‍സിന്റെ ചുമതല സര്‍ക്കാര്‍ തന്നെ നിര്‍വഹിക്കേണ്ടതാണ്. ഫലത്തില്‍ അതിനാണ് എന്‍.സി.സി, സ്‌ക്കൗട്ട് എന്നിവയൊക്കെ
ചോദ്യം-എന്‍.സി.സിയും ആര്‍മിയുമൊക്കെ ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറെടുക്കുന്നവരാണ്. സിവില്‍ഡിഫന്‍സ് എന്നതുകൂടി അങ്ങ് കൃത്യമായി എന്താണ് ഉദ്ദേശിക്കുന്നത്? ആര്‍ക്കെതിരെയാണ് ഡിഫന്‍ഡ് ചെയ്യേണ്ടത്?
സോമശേഖരന്‍-ആര്‍ക്കെതിരെയും
ചോദ്യം-അപ്പോള്‍ ഒരു ശത്രുവിനെ മുന്നില്‍ കാണുന്നുണ്ട്....
സോമശേഖരന്‍- ശത്രുവുണ്ട്..എന്താ സംശയം...?
ചോദ്യം-ആരാണത്....
സോമശേഖരന്‍ -പാകിസ്ഥാനികളും ബംഗ്‌ളാദേശികളും കേരളത്തിന്റെ പല ഭാഗങ്ങളിലും സ്ഥിരതാമസം നടത്തുന്നുണ്ട്. അവര്‍ക്ക് വിസയുമില്ല....കടലാസുമില്ല...അവര്‍ക്കെതിരെ ചോദിക്കാനുമാരുമില്ല. സി.ഐ.ഐ ക്കാര്‍ വരുന്നുണ്ട്. ആദ്ധ്യാത്മികകച്ചവടത്തിന്റെ മറവില്‍ വിദേശചാരന്‍മാര്‍ ഇവിടെ വന്ന് തമ്പടിക്കുന്നു. ആദ്ധ്യാത്മികേന്ദ്രങ്ങളൊക്കെ സി.ഐ.ഐ ക്കാരുടെ കൈകളിലാണ്. ഏത് ആദ്ധ്യാത്മികക്കാരന്റെ ആശ്രമത്തിലാണ് സി.ഐ.ഐ ക്കാര്‍ വന്ന് പാര്‍ക്കാത്തത്? ഇക്കൂട്ടര്‍ വന്ന് പോകുന്നതിന് വല്ല രേഖയുമുണ്ടോ? നാളെ ഇതുപോലെ സമൂഹത്തിന് നേരെ ഒരാക്രമണമുണ്ടായാല്‍ സമൂഹം ഡിഫന്‍ഡ് ചെയ്യണം. അതിന് പട്ടാളത്തെ വിളിക്കാന്‍ പറ്റില്ല
ചോദ്യം-കേരളത്തിലെ ആദ്ധ്യാത്മികകേന്ദ്രങ്ങളിലൊക്കെ അമേരിക്കന്‍ ചാരന്‍മാരെ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്? 
സോമശേഖരന്‍-സംശയമെന്താ? ഈ വിദേശികളൊക്കെ വന്നുമറിയുന്നത് ആദ്ധ്യാത്മികത പഠിക്കാനാണോ?
ചോദ്യം-എനിക്കറിയില്ല...താങ്കള്‍ക്കതിന് വസ്തുനിഷ്ഠമായ തെളിവ് വല്ലതുമുണ്ടോ?
സോമശേഖരന്‍- ആദ്ധ്യാത്മികതയെ നിലനിറുത്തുന്നത് വിദേശപ്പണം കൊണ്ടാണ്. വന്‍കുത്തകകളുടേയും മള്‍ട്ടിനാഷണലിസ്റ്റുകളുടേയും പണം കൊണ്ടാണ് ആദ്ധ്യാത്മികം എന്ന് തെറ്റായി വിളിക്കപ്പെടുന്ന പ്രസ്ഥാനങ്ങളെല്ലാം നിലനില്‍ക്കുന്നത്. ഇവര്‍ പണംകൊടുക്കുന്നത് വെറുതെയല്ല. പണത്തിന് പിന്നാലെ ഒരു പിടിയുണ്ട്
ചോദ്യം-അപ്പോള്‍ ശത്രു അകത്തു തന്നെയാണ്....?
സോമശേഖരന്‍- ഒരു വിദേശി വന്ന് ഹോട്ടലില്‍ താമസിച്ചാല്‍ പോലീസ് അന്വേഷിക്കും. അതല്ലെങ്കില്‍ ഹോട്ടലുടമ തന്നെ പരിശോധിക്കും. പക്ഷെ ആദ്ധ്യാത്മികക്കാരനെന്ന് പറഞ്ഞ് ഒരു സി.ഐ.ഐ ക്കാരന്‍ ഒരു ആശ്രമത്തില്‍ വന്ന് താമസിച്ചാല്‍ പോലീസിനെ അറിയിക്കേണ്ടതില്ല. അയാള്‍ സുഖമായി താമസിക്കും, സുഖമായിട്ട് തിരിച്ചുപോകും.
ചോദ്യം-ഇത്തരം ആദ്ധ്യാത്മിക ആചാര്യന്‍മാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കും ശക്തമായ പിന്തുണ കൊടുത്തുവരുന്നത് ഇവിടുത്തെ ആര്‍.എസ്.എസ് രാഷ്ട്രീയമല്ലേ?
സോമശേഖരന്‍- അല്ല അതിനവര്‍ക്ക് സ്വന്തമായി ആളുകളുണ്ട്, സ്വന്തമായി പിടികളും ഉണ്ട്. ആര്‍.എസ്.എസ് അത് ചെയ്യുന്നില്ല. ആര്‍.എസ്.എസ് ഇല്ലെങ്കിലും അവര്‍ നിലനില്‍ക്കും. ആര്‍.എസ്. എസ് ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഇക്കൂട്ടര്‍ ഇവിടെയുണ്ടായിരുന്നു, അവര്‍ സമൂഹത്തെ സ്വാധീനിച്ചിരുന്നു, വഴി തെറ്റിച്ചിരുന്നു. സ്വന്തം കാര്യം നേടാനായി സമൂഹത്തിന്റെ അധികാരത്തിന്റെ തങ്ങളുടേതായ തുരുത്തുകള്‍ ഉണ്ടാക്കുകയാണ് ആദ്ധ്യാത്മികനേതാക്കള്‍ ചെയ്യുന്നത്. ഈ ആദ്ധ്യാത്മികപ്രസ്ഥാനങ്ങളൊന്നും ഹിന്ദു താല്‍പര്യങ്ങളെയോ ഐക്യത്തേയോ പ്രതിനിധാനം ചെയ്യുന്നില്ല.*******
(to be continued)

Wednesday, 12 February 2014

76. നാസ്തികത സൂര്യപ്രകാശമാകുന്നു

(ഡി.സി ബുക്‌സ് എഡിറ്റര്‍ R രാമദാസുമായുള്ള അഭിമുഖസംഭാഷണം. ഡി.സി ബുള്ളറ്റിന്‍ 2014 ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചത്)
Text copied
പകിട 13: ജ്യോതിഷഭീകരതയുടെ മറുപുറം, നാസ്തികനായ ദൈവം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരന്‍ രവിചന്ദ്രന്‍ സിയുമായി ആര്‍ രാമദാസ് നടത്തിയ അഭിമുഖം വായിക്കാം.(https://www.blogger.com/blogger.g?blogID=1970105762930260296#editor/target=post;postID=4566602407272120601)

Q കേരളത്തിന്റെ സമകാലിക സാമൂഹിക പശ്ചാത്തലത്തില്‍ സാഹസികത ആവശ്യമായ ജീവിതമാണ് താങ്കള്‍ ജീവിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. സംഘടിത മതജാതി പ്രസ്ഥാനങ്ങള്‍ അത്രത്തോളം ശക്തമാണിന്ന്. താങ്കളുടെ വിശ്വാസപരമായ, ആശയപരമായ ജീവിതത്തെക്കുറിച്ച് വിശദമാക്കാമോ?
മതമേധാവിത്വമുള്ള ഒരു സമൂഹത്തില്‍ നാസ്തികജീവിതം എളുപ്പമല്ല. നാസ്തികത സൂര്യപ്രകാശമാണ്. സൂര്യപ്രകാശം അസ്സല്‍ വെളിച്ചമാണ്. പക്ഷെ കേവലം പ്രതിഫലനമായ ചാന്ദ്രപ്രകാശം കൂടുതല്‍ സ്വീകാര്യമായി തോന്നും! മതത്തെ പേടിച്ച് എല്ലാവരും വാലു മടക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. സമൂഹത്തിന്റെ പൊതുബോധത്തെ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടേയും അടിസ്ഥാനത്തില്‍ പരിഷ്‌ക്കരിക്കുക എന്ന ദൗത്യമാണ് നിറവേറ്റാന്‍ ശ്രമിക്കുന്നത്. ശാസ്ത്രസാഹിത്യപരിഷത്ത്, യുക്തിവാദി സംഘങ്ങള്‍ , സയന്‍സ് ട്രസ്റ്റ്, ഫ്രീ തിങ്കേഴ്‌സ്‌ഫോറം, സൈബര്‍ ഗ്രൂപ്പുകള്‍ തുടങ്ങി അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങളെയും പിന്തുണയ്ക്കുന്നു. സ്വഭാവികമായും വെല്ലുവിളികളുണ്ട്. കുടുംബം നല്‍കുന്ന പിന്തുണ സഹായകരമാണ്. പക്ഷെ ഈ രംഗത്തുവരുന്ന മിക്കവര്‍ക്കും അത്തരമൊരവസ്ഥ പ്രതീക്ഷിക്കാനാവില്ല. നോക്കൂ, എല്ലാവരും മതത്തിന് കീഴിലാണ്. എഴുതുമ്പോള്‍ പോലും മതം നിങ്ങളുടെ കയ്യില്‍ പിടിക്കുന്നില്ലേ?! പക്ഷെ…. ചില ചെറുത്തുനില്‍പ്പുകള്‍ അങ്ങനെയാണ്; വിജയം വിദൂരമെന്ന് തോന്നുമ്പോഴും പോരാട്ടം നിറുത്താന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കില്ല.
Q നാസ്തികനായ ദൈവം എന്ന പുസ്തകം പുരോഗമനചിന്തകരുടെ അടിസ്ഥാന റഫറന്‍സ് ഗ്രന്ഥമാണിന്ന്. പകിട 13 എന്ന ഗ്രന്ഥവും അതിന്റെ തുടര്‍ച്ചയാവുകയാണ്. ഈ രണ്ടു കൃതികളുടെയും രൂപീകരണചരിത്രം എങ്ങനെയായിരുന്നു?
മതനിരാസം ചെറുപ്പത്തിലേ ഉണ്ടായിരുന്നുവെങ്കിലും മത-മതേതര ഗോത്രീയചിന്തകള്‍ അസഹനീയമായി തോന്നി തുടങ്ങിയത് 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ സംഭവത്തോടെയാണ്. ഡോക്കിന്‍സിന്റെ ദി ഗോഡ് ഡെല്യൂഷന്‍ വായിക്കുന്നത് 2006ലാണ്. നാസ്തികനായ ദൈവം ഡോക്കിന്‍സിന്റെ ആശയപ്രപഞ്ചം കേരളത്തിന്റെ സാമൂഹികപശ്ചാത്തലത്തില്‍ അവലോകനം ചെയ്യാനുള്ള അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു. തുടര്‍ന്ന് ഡി.സി ബുക്‌സിന് വേണ്ടി ഡോക്കിന്‍സിന്റെ The Greatest Show on Earth:The Complete Evidence for Evolution എന്ന കൃതി ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം എന്ന പേരില്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്തു. ജ്യോതിഷം സമൂഹത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദമാണെന്ന് മുമ്പുതന്നെ അറിയാമായിരുന്നു. എങ്കിലും കഴിഞ്ഞവര്‍ഷമാണ് അതിനെക്കുറിച്ച് ഗൗരവപരമായി ചിന്തിച്ചത്. ജ്യോതിഷവിശ്വാസം കാരണം മകനെ കൊല്ലാന്‍ ശ്രമിച്ച രണ്ടു പിതാക്കന്‍മാരുടെ ചിത്രം മനസ്സിനെ വല്ലാതെ മഥിച്ചു. ഫേസ്ബുക്കില്‍ വന്ന ചില ചര്‍ച്ചകളും ആ ദിശയില്‍ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചു. ജ്യോതിഷത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഒരു ഗ്രന്ഥം രചിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടതോടെ ആറു മാസത്തിനുള്ളില്‍ രചന പൂര്‍ത്തിയാക്കി. ഡി.സി ബുക്‌സിലെ പബ്‌ളിക്കേഷന്‍ മാനേജര്‍ ശ്രീ.എ.വി. ശ്രീകുമാറിന്റെ നിര്‍ദ്ദേശങ്ങള്‍ ഗ്രന്ഥരചനയില്‍ സഹായകരമായി.
Q ഭൂരിപക്ഷത്തിനൊപ്പം നില്‍ക്കലെന്നത് മറ്റൊരര്‍ത്ഥത്തില്‍ സാമൂഹ്യവിരുദ്ധനിലപാടുകൂടിയാണ്. എങ്കിലും ചോദിക്കട്ടെ, ഒരു സമൂഹത്തിന് ജ്യോതിഷം ആശ്വാസം പകരുന്നുണ്ടെങ്കില്‍ അത് എതിര്‍ക്കേണ്ടതുണ്ടോ? അതിലെ സാമ്പത്തിക ചൂഷണത്തെമാത്രം എതിര്‍ത്താല്‍ പോരെ? മനഃശാസ്ത്രത്തെ കൂടി പരിഗണിക്കാമല്ലൊ?
എല്ലാ ലഹരികളും അതിന്റെ ഉപഭോക്താക്കളെ ആശ്വസിപ്പിക്കുന്നുണ്ട്. 1956 ലെ ഡ്രഗ്ഗ്‌സ് ആന്‍ മാജിക്കല്‍ റെമഡീസ് പ്രൊഹിബിഷന്‍ ആക്റ്റ് പ്രകാരം ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ് മിക്ക ജ്യോതിഷികളും ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാ അന്ധവിശ്വാസങ്ങളും അടിസ്ഥാനപരമായി ലഹരിയാണ്. അത് മനുഷ്യന്റെ യാഥാര്‍ത്ഥ്യബോധവും ശാസ്ത്രീയവീക്ഷണവും നിര്‍ദ്ദയം റദ്ദാക്കി കളയുന്നു. മദ്യവും പുകവലിയും മയക്കുമരുന്നുകളും മന്ത്രവാദവുമൊക്കെ അവയുടെ അടിമകള്‍ക്ക് മിഥ്യാപരമായ ആശ്വാസം സമ്മാനിക്കുന്നുണ്ട്. ജ്യോതിഷം കേവലം കൗണ്‍സിലിംഗ് ആണെന്നത് ഒരു ന്യൂനീകരണമാണ്. എന്തുകൊണ്ട് മാനസികസംഘര്‍ഷത്തിനും വൈകാരികശൈഥില്യത്തിനും അടിപ്പെടുന്ന വ്യക്തികള്‍ മന:ശാസ്ത്രജ്ഞരെയോ കൗണ്‍സിലിംഗ് വിദഗ്ധരെയോ സന്ദര്‍ശിക്കാതെ നേരെ ജ്യോതിഷിയേയും വാസ്തുക്കാരനേയും സമീപിക്കുന്നു? അതിന്റെ ഉത്തരമാണ് പകിട 13 അന്വേഷിക്കുന്നത്.
Q പുതിയ ജ്യോതിഷരീതികള്‍ പകിട 13 എന്ന പുസ്തകത്തില്‍ താങ്കള്‍ അവതരിപ്പിക്കുന്നുണ്ട്. അവയെ തയ്യാറാക്കലിനെക്കുറിച്ചുള്ള ആലോചനകള്‍ പങ്കിടാമോ?
ജ്യോതിഷം തട്ടിപ്പും ചൂഷണവുമാണ്. Most of the astrologers cheat themselves to fool others. പലതരം ജ്യോതിഷങ്ങള്‍ നിലവിലുണ്ട്. എല്ലാം വിശ്വാസികള്‍ക്ക് ഹരമാണ്. ആകാശം, കൈത്തലം, വെറ്റില, സംഖ്യ, അക്ഷരം, പനയോല, ജലം….. തുടങ്ങി ഭാവി പ്രവചിക്കാന്‍ ഉപയോഗിക്കുന്ന ടൂളുകള്‍ എന്തുതന്നെ ആയിക്കൊള്ളട്ടെ, വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഫലം പലപ്പോഴും കൃത്യമായി തോന്നുന്നു. ജ്യോതിഷവിശ്വാസം വിശ്വാസിയുടെ മസ്തിഷ്‌ക്ക പ്രതിഭാസമാണ്. പ്രവചനത്തിന് ഉപയോഗിക്കുന്ന ടൂളുകള്‍ മാറിയാലും അവയൊന്നും ഇല്ലെങ്കിലും പ്രവചനം കൃത്യമായി തോന്നാമെന്ന് സാരം. ഇത്തരം തോന്നലുകളെക്കുറിച്ചുള്ള വിശകലനമാണ് ഈ വിശ്വാസാര്‍ബുദത്തില്‍ നിന്നും മോചനം നേടാനുള്ള ഏകമാര്‍ഗ്ഗം. പകിട 13 ല്‍ അവതരിപ്പിച്ചിരിക്കുന്ന കാരം ജ്യോതിഷത്തിന്റെ കാര്യവും അങ്ങനെതന്നെ! അത് തെറ്റാണെന്ന് തെളിയിക്കാന്‍ ആര്‍ക്കുമാകില്ല!! വിശ്വസിക്കുന്നവര്‍ക്ക് കൃത്യമായ ഫലം നല്‍കാനും അതിനാവും. സൗരയൂഥം തന്നെ അപ്രത്യക്ഷമായാലും ജ്യോതിഷി പണം പിടുങ്ങുമെന്ന് പറയാന്‍ കാരണമതാണ്. ജ്യോതിഷപ്രവചനവും വാനനിരീക്ഷണവുമായി എന്തോ ബന്ധമുണ്ടെന്ന ധാരണ കൃത്രിമമായി ഉണ്ടാക്കപ്പെട്ടതാണ്. ജ്യോതിഷം അശാസ്ത്രീയമാണെന്ന് തെളിയിച്ചതുകൊണ്ടോ അതിന് തെളിവില്ലെന്ന് തിരിച്ചറിഞ്ഞാലോ നേര്‍പ്പിക്കപ്പെടുന്ന ഒന്നല്ല ജ്യോതിഷവിശ്വാസം. കാരണം ശാസ്ത്രീയത ബോധ്യപ്പെട്ടോ തെളിവ് സമ്പാദിച്ചോ തുടങ്ങിവെക്കുന്ന ഒന്നല്ലത്. അശാസ്ത്രീയതയും തെളിവില്ലായ്മയും അതിനെ ദുര്‍ബലപ്പെടുത്തുകയുമില്ല. It is blind faith. Evidence and logic can’t counter it. തെളിവുരഹിതവിശ്വാസങ്ങളില്‍ ആഴത്തില്‍ അഭിരമിക്കാനുള്ള മസ്തിഷ്‌ക്ക സവിശേഷതകളാണവിടെ പ്രസക്തം. അത് തിരിച്ചറിഞ്ഞാല്‍ നിര്‍ണ്ണായകമായ മാറ്റമുണ്ടാകും. പകിട 13 മുന്‍തൂക്കം കൊടുക്കുന്നത് അത്തരമൊരു വിശകലനത്തിനാണ്.
Q ശാസ്ത്രശാഖകളുടെ വ്യാപനവും അവ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും വളരെക്കുടുതലാണ. എന്നിട്ടും അവ നമ്മുടെ യുവതയുടെ ചിന്താരീതികളെ സ്വാധീനിക്കാത്തതെന്തുകൊണ്ടാണ്? പ്രശ്‌നം കരിക്കുലത്തിന്റേതാണോ, സമൂഹത്തിന്റെയോ?
മതവും അനുബന്ധ അന്ധവിശ്വാസങ്ങളും അതിജീവിക്കുന്നത് ബാല്യത്തിലേ കുട്ടികളെ കീഴടക്കിയാണ്. കേരളത്തില്‍ രണ്ടുതരം വിദ്യാഭ്യാസമാണുള്ളത്. മദ്രസാ മാതൃകയിലുള്ള അസ്സല്‍ മതവിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസമെന്ന പേരിലുള്ള വ്യാജമതവിദ്യാഭ്യാസവും. മതസങ്കല്‍പ്പങ്ങളെ വിമര്‍ശനബുദ്ധിയോടെ കാണാന്‍ വിദ്യാര്‍ത്ഥിയെ അനുവദിക്കാത്ത, മതത്തിനും അന്ധവിശ്വാസങ്ങള്‍ക്കും എതിരെയുള്ള നേരിയ പരാമര്‍ശംപോലും അരിച്ചുമാറ്റിയ പാഠപുസ്തകളും അദ്ധ്യയനരീതിയുമാണ് നാം പൊതുവിദ്യാഭ്യാസത്തിലും കാണുന്നത്. അദ്ധ്യാപകര്‍ മതപ്രചാരകരായി ക്‌ളാസ്സുകളില്‍ പ്രസരിക്കുന്നു. ശാസ്ത്രബോധവും യുക്തിചിന്തയും പ്രോത്സാഹിപ്പിക്കുന്ന അദ്ധ്യാപകരെ കുട്ടികളും സഹപ്രവര്‍ത്തകരും മതത്തിന് ഒറ്റുകൊടുക്കുന്നു. അവരുടെ കരചരണങ്ങള്‍ ഛേദിക്കപ്പെടുന്നു. ശാസ്ത്രബോധവും യുക്തിവിചാരവും അലര്‍ജിയോടെ കാണാന്‍ പരിശീലിപ്പിക്കപ്പെടുന്ന ഒരു ജനതയുടെ പുരോഗമനത്വര ചതഞ്ഞിരിക്കുന്നതെന്തെന്ന ചോദ്യം ചിറക് വെട്ടിയ പക്ഷികള്‍ പറക്കാത്തതെന്തെന്ന അന്വേഷത്തിന് സമാനമാണ്. നമ്മുടെ കുട്ടികള്‍ ശാസ്ത്രം പഠിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ശാസ്ത്രബോധമില്ല. ശാസ്ത്രബോധവും ശാസ്ത്രജ്ഞാനവും രണ്ടാണ്. ശാസ്ത്രബോധമുണ്ടാകാന്‍ ശാസ്ത്രജ്ഞാനം നിര്‍ബന്ധമല്ല; ശാസ്ത്രജ്ഞാനം ശാസ്ത്രബോധം നിര്‍മ്മിച്ച് കൊള്ളണമെന്നുമില്ല. തുമ്പയില്‍ റോക്കറ്റ് വിക്ഷേപിക്കുന്ന ദിവസം ചാല കമ്പോളത്തില്‍ ചെറിയ തേങ്ങ കിട്ടാനില്ലാത്ത അവസ്ഥയുണ്ടെങ്കില്‍ ശാസ്ത്രജ്ഞാനമല്ല മറിച്ച് ശാസ്ത്രബോധത്തിന്റെ അഭാവമാണ് പ്രശ്‌നമെന്ന് വ്യക്തമല്ലേ.
Q വളരെ സങ്കീര്‍ണ്ണവും പറഞ്ഞു ഫലിപ്പിക്കാന്‍ അത്യാധ്വാനം വേണ്ട വിഷയമാണ് നാസ്തികനായ ദൈവം, പകിട 13 എന്നീ പുസ്തങ്ങളില്‍ താങ്കള്‍ കൈകാര്യം ചെയ്യുന്നത്. അക്കാദമിക് സമീപനങ്ങളില്‍ നിന്നു വ്യത്യസ്തമായി ജനകീയമായ തലം ഇതിനുണ്ട്. സാധാരണക്കാരായ പൊതുസമൂഹത്തെയാണ് അത് ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് ബോധപൂര്‍വ്വമായ സമീപനമായിരുന്നോ?
വേദാന്തം മുതല്‍ മഷിനോട്ടം വരെയുള്ള അന്ധവിശ്വാസസാഹിത്യം അതിജീവിക്കുന്നത് സങ്കീര്‍ണ്ണവും ദുരുഹവുമായ പ്രയോഗങ്ങളും ശൈലികളും അവലംബിച്ചാണ്. നാസ്തികനായ ദൈവത്തിലും പകിട 13 ലുമൊക്കെ വിഷയത്തിന്റെ ഗൗരവം ചോര്‍ന്നുപോകാത്ത രീതിയില്‍ ലളിതഭാഷ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഏതൊരു പുസ്തകവും ആദരിക്കപ്പെടുന്നത് വായനയിലൂടെയാണ്. ഞാന്‍ പറയുന്നത് മറ്റൊരാള്‍ക്ക് മനസ്സിലാകുന്നില്ലെങ്കില്‍ അതെന്റെ കുഴപ്പമാണ്.
Q യുക്തിവാദപ്രസ്ഥാനങ്ങളില്‍ താങ്കളുടെ കൃതികള്‍ ഉണ്ടാക്കിയ ഉണര്‍വ്വ് ശ്രദ്ധേയമാണ്. പൊതുവെ പുരോഗമന പ്രസ്ഥാനങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ആള്‍ആശയബലമില്ലായ്മ നേരിടുകയാണെന്ന് അറിയാമല്ലോ. ഇവയുടെ കാരണം എന്തൊക്കെയാവാം?
ശരിയാണ് കേരളത്തില്‍ ഇന്ന് നാസ്തികചിന്തയ്ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ട്, വിശേഷിച്ച് യുവജനങ്ങള്‍ക്കിടയില്‍. പക്ഷെ അതൊരു വലിയ മാറ്റമാണെന്ന് പറയാനാവില്ല. വിശ്വാസപ്രസ്ഥാനങ്ങള്‍ നമ്മുടെ സമൂഹത്തെ ഒരു ഗോത്രജനതയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഗോത്രബോധം, കുലബോധം തുടങ്ങിയ പദങ്ങള്‍ ആസുരമായി ആഘോഷിക്കപ്പെടുന്നു. ജ്ഞാനോദയം പൂര്‍ത്തിയാക്കപ്പെടാത്ത സമൂഹമാണ് നമ്മുടേത്. ബുദ്ധിജീവികളില്‍ പടര്‍ന്നുപിടിച്ച ഉത്തരാധുനികഭ്രമം മതേതരചിന്താരംഗത്തെ മതാത്മകമാക്കിയിട്ടുണ്ട്. എല്ലാവരും മതത്തിനുവേണ്ടി എന്ന അവസ്ഥ! ശാസ്ത്ര-യുക്തിവാദ പ്രസ്ഥാനങ്ങള്‍ സമൂഹത്തിന്റെ പുരോഗമനചിന്തയുടെ അടയാളങ്ങളാണ്. കുമിഞ്ഞുകൂടുന്ന അന്ധകാരത്തില്‍ കൊളുത്തിവെക്കുന്ന ചെറു ദീപങ്ങളായി അവയെ കാണണം. ശാസ്ത്രപ്രചരണത്തിലും യുക്തിവാദത്തിലും എത്തിച്ചേരുന്നത് സ്വയം തിരിച്ചറിവ് സമ്പാദിക്കുന്നവര്‍ മാത്രമാണ്. There is no social mechanism to promote such orientations. സമൂഹവും മുഖ്യധാരാ മാധ്യമങ്ങളും യുക്തിചിന്തയെ പാര്‍ശ്വവല്‍ക്കരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിനാല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ ആളുകള്‍ക്ക് താല്‍പര്യം കുറയുന്നു. ഫേസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ആയിരക്കണക്കിന് നാസ്തിക-ശാസ്ത്രചിന്തകരുടെ സാന്നിധ്യമുണ്ട്. ഇവരില്‍ അര ശതമാനത്തെ പോലും പുറത്ത് കാണാനാവില്ല. പരിസ്ഥിതി, അഴിമതിവിരുദ്ധത, യുക്തിവാദം, മദ്യവിരുദ്ധപ്രചരണം തുടങ്ങിയവയുടെ ഭാഗത്ത് ആളു കുറയാന്‍ കാരണം അത്തരം ആശയങ്ങളുടെ ന്യൂനതയല്ല മറിച്ച് സമൂഹത്തിന്റെ ജീര്‍ണ്ണതയാണ്. വിശ്വാസസംഘങ്ങള്‍ക്കും ജാതീയസംഘടനകള്‍ക്കും സിനിമാ ഫാന്‍സുകാര്‍ക്കും ആളെ കിട്ടുന്നുണ്ട്. ദര്‍ശനവൈശിഷ്ട്യമോ പ്രത്യയശാസ്ത്രമികവോ അല്ല കാരണമെന്ന് വ്യക്തമല്ലേ.
Q അന്ധവിശ്വാസങ്ങളെ ചെറുക്കുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാനത്തിനു മാത്രമാണെന്ന് വിശ്വസിക്കുന്നുണ്ടോ? നിയമഭേദഗതികള്‍കൊണ്ട് ഇവയെ എങ്ങനെ ചെറുക്കാനാവും?
അന്ധവിശ്വാസനിര്‍മ്മാര്‍ജ്ജനം സ്റ്റേറ്റിന്റെ മാത്രം ജോലിയല്ലെന്ന് സ്പഷ്ടമാണ്. പക്ഷെ മതേതരത്വം കാത്തുരക്ഷിക്കാന്‍ ബാധ്യതപ്പെട്ട സ്റ്റേറ്റ് ഭൂരിപക്ഷത്തിന്റെ മതാചാരങ്ങള്‍ താലോലിക്കുന്ന സാഹചര്യമുണ്ട്. സര്‍ക്കാര്‍ ഭൂമിയില്‍ ഭൂമിപൂജ മുതല്‍ ISRO തലവന്‍ റോക്കറ്റ് മാതൃകയുമായി ആരാധനാലയങ്ങളുടെ തിണ്ണ നിരങ്ങുന്നതുവരെ ശ്രദ്ധിക്കുക. ഭരണഘടനാവിരുദ്ധം കൂടിയാണിതൊക്കെ. ആള്‍ദൈവങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാരുകളും രാഷ്ട്രീയശക്തികളും നിസ്സഹായരെപ്പോലെ കീഴ്‌പ്പെടുന്നു. സദാ മതം ഒലിപ്പിക്കുന്ന സര്‍ക്കാരുകള്‍ സമൂഹത്തിലെ ഇരുട്ട് മാറ്റാനുള്ള ശ്രമങ്ങളുടെ കൂടി മുനയൊടിക്കുന്നു. തീര്‍ച്ചയായും അന്ധവിശ്വാസ വിരുദ്ധനിയമങ്ങള്‍ സഹായകരമാണ്. പക്ഷെ ഡ്രഗ്ഗസ് ആന്‍ മാജിക്കല്‍ റെമഡീസ് ആക്റ്റിന് സംഭവിച്ചതെന്തെന്ന് ഞാന്‍ പകിട 13 ല്‍ വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
Q എഴുതുകമാത്രമല്ല, എഴുതിയ ആശയത്തെ പൊതുസംവാദ പരിസരങ്ങളിലേക്ക് നയിക്കുക കൂടി ചെയ്യുന്നുണ്ട് താങ്കള്‍ . നിരവധി സംവാദങ്ങള്‍ വ്യത്യസ്തമേഖലകളിലുള്ളവരുമായി നടത്തി. അവ വിശദമാക്കാമോ?
ശരിയാണ്. ഞാനൊക്കെ ഈ മേഖലയില്‍ വന്നത് വളരെ വൈകിയാണ്. കഴിഞ്ഞ 4-5 വര്‍ഷമായി കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കുന്നു, പ്രസംഗിക്കുന്നു, സംവദിക്കുന്നു, ക്‌ളാസ്സുകള്‍ എടുക്കുന്നു. നാസ്തികനായ ദൈവം എന്ന പുസ്തകത്തെ കുറിച്ച് മാത്രം അമ്പതിലധികം പഠനക്‌ളാസ്സുകള്‍ എടുത്തിട്ടുണ്ട്. സ്വാമി ചിദാനന്ദപുരി, സന്ദീപനന്ദഗിരി, രാഹുല്‍ ഈശ്വര്‍ , പി. കേശവന്‍ നായര്‍ , ഡോ. കെ.പി ധര്‍മ്മരാജ അയ്യര്‍ , മുന്‍നിര ജ്യോതിഷികള്‍ തുടങ്ങിയ മതചിന്തകരുമായി സംവദിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് നിര്‍മുക്ത നടത്തിയ ഡിബേറ്റുകള്‍ക്ക് യു-ട്യൂബില്‍ പതിനായിരിക്കണക്കിന് പ്രേക്ഷകരുണ്ട്. സമൂഹത്തിന്റെ ചിന്താരീതി പരിഷ്‌ക്കരിക്കുന്നതില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകരമാകുമെന്ന് തോന്നിയിട്ടുണ്ട്.
Q ദൈവം, ജ്യോതിഷം. ഇനി അടുത്തതായി താങ്കളുടെ മനസ്സിലെന്താണ്?
എപ്പോഴും എന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കുക എന്നതാണ് പ്രധാനം. When you cease to be a student, you are dead! ഭഗവത്ഗീതയെക്കുറിച്ച് ഒരു പഠനം തയ്യാറാക്കിയിട്ടുണ്ട്. അത് പ്രസിദ്ധീകരിക്കണം. വിളയന്നൂര്‍ രാമചന്ദ്രന്റെ The Tell Tale Brain എന്ന പുസ്തകത്തിന്റെ മലയാള തര്‍ജമ ഡി.സി ബുക്‌സിന് വേണ്ടി ചെയ്തുവരികയാണ്. അത് പൂര്‍ത്തിയാക്കണം. ഒപ്പം, പകിട-13 നെ ആസ്പദമാക്കി  ക്ള്ളാസ്സുകള്‍ അവതരിപ്പിക്കാന്‍ നിരവധി ക്ഷണങ്ങളുണ്ട്.

Friday, 13 September 2013

71. പിന്‍വലിക്കപ്പെടുന്ന പുസ്തകങ്ങള്‍

പലായനചിന്തകളില്‍ കേശവന്‍നായര്‍ (Part-II)
ചോദ്യം-രണ്ട് പുസ്തകങ്ങള്‍ റീ-പ്രിന്റ് ചെയ്യരുത് എന്ന് ഡി.സി ബുക്‌സിനോട് അഭ്യര്‍ത്ഥിച്ചു-'കാലത്തിന്റെ സംക്ഷിപ്ത ചരിത്രവും''വിപരീതങ്ങള്‍ക്കപ്പുറവും'. 'വിപരീതങ്ങള്‍ക്കപ്പുറ'ത്തില്‍ താങ്കള്‍ ഒരിക്കല്‍ കൂടി മാര്‍ക്‌സിസത്തെ ന്യായീകരിച്ചു...!
കേശവന്‍ നായര്‍--അതെ ആ പുസ്തകത്തില്‍ ഞാന്‍ വീണ്ടും മാര്‍ക്‌സിസത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചു...അതുകൊണ്ടാണ് ഇനിയത് പ്രിന്റ് ചെയ്യരുതെന്ന് പറഞ്ഞത്.
ചോദ്യം-അങ്ങനെ എഴുതിയതില്‍ ഇപ്പോള്‍ ദു:ഖിക്കുന്നു...?
കേശവന്‍ നായര്‍--അതെ, ദു:ഖിക്കുകയാണ്....എഴുതിയത് എഴുതിയതല്ലേ....?

ചോദ്യം-അതുപോലെ തന്നെ വന്‍ വിജയമായിരുന്ന സ്റ്റീഫന്‍ ഹോക്കിംഗിനെ കുറിച്ചുള്ള പുസ്തകവും റീ-പ്രിന്റ് ചെയ്യേണ്ടെന്ന് തീരുമാനിച്ചു...
കേശവന്‍ നായര്‍--അതെ അത് കണ്‍ക്‌ളൂഡ് ചെയ്യുന്നത് ശുദ്ധ ഭൗതികവാദത്തിലാണ്.... അതുകൊണ്ടാണ്....
ചോദ്യം-ഇവിടെയൊക്കെ ഇവാഞ്ചലിക്കലായ ഒരു അമിതാവേശം പ്രകടിപ്പിക്കുന്നുണ്ടല്ലോ. ഇന്നത്തെ നിലപാടിന് വിരുദ്ധമായതൊന്നും പുറത്തറിയത് എന്ന വാശി വേണോ? എല്ലാ പുസ്തകങ്ങളും നിലനില്‍ക്കട്ടെ, ഒന്നും നീക്കേണ്ടതില്ല എന്നതല്ലേ അഭികാമ്യമായ നിലപാട്....?ഹോംക്കിംഗിന്റെ ഭൗതികവാദം തന്റെ ചെലവില്‍ ഇനി ആരും അറിയേണ്ട എന്ന ശാഠ്യമാണോ...?
കേശവന്‍ നായര്‍--തെറ്റിദ്ധരിച്ചിരിക്കുന്നു. എന്റെ ആത്മീയതയെന്നത് നിങ്ങള്‍ പറയുന്ന ആത്മീയതയല്ല....സൂക്ഷ്മമായ ഒന്ന് സ്ഥൂലമായി മാറുന്നു എന്നതാണ് സത്യം. അതില്‍ സൂക്ഷ്മമായതിനെ ഞാന്‍ ദൈവമെന്നും ബ്രഹ്മമെന്നും വിളിക്കുന്നു. നിങ്ങള്‍ ദൈവത്തെ ദൈവമെന്ന് വിളിക്കുന്നില്ല...അതാണ്... അങ്ങനെ ആ സൂക്ഷ്മത്തെ ദൈവമായി കാണുന്നു. അതുകൊണ്ട് എനിക്ക് ദ്രവ്യത്തെ ദൈവമായിട്ട് കാണാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അഹം ദ്രവ്യാസ്മി! അതെ,അഹം ബ്രഹ്മാസ്മി പോലെ. 

ചോദ്യം-ഫലത്തില്‍ താങ്കളും ഭൗതികവാദി തന്നെയാണ്? കാരണം ദ്രവ്യം ഉള്ളതാണല്ലോ?
കേശവന്‍ നായര്‍--അതെ ഭൗതികവാദിയെന്നും വേണമെങ്കിലും വിളിക്കാം. ഞാന്‍ ആരാധനക്രമങ്ങള്‍, വിഗ്രഹാരാധന.ഇവയെ ഒന്നും എതിര്‍ക്കാറില്ല. കാരണം സാധാരണക്കാരന് അനന്തമായ ഒന്നിനെ കുറിച്ച് ചിന്തിക്കാന്‍ പ്രയാസമാണ്. വിഗ്രഹമൊക്കെ അവരുടെ വ്യാഖ്യാനമാണ്. സഗുണ-സകാര ആരാധനയിലൂടെ നിര്‍ഗുണ-നിരാകാര ബ്രഹ്മത്തില്‍ എത്തുന്നുവെന്നാണ് അവര്‍ പറയുന്നത്....
ചോദ്യം-മിസ്റ്റിക്ക് മുദ്രാവാക്യങ്ങള്‍! സകാരം വഴി നിരാകാരത്തിലും സഗുണം വഴി നിര്‍ഗുണത്തിലും എത്താമെങ്കില്‍ നാസ്തികത വഴി ദൈവത്തിലും എത്താമല്ലോ....; തിരിച്ചും?!! എന്ത് ചെയ്യാനും അതിന്റെ വിപരീതം ചെയ്താലും കുഴപ്പമില്ല...?!

ശാസ്ത്രം കാണുന്നതിനെ മാത്രം അന്വേഷിക്കുന്നു
കേശവന്‍ നായര്‍--നിങ്ങള്‍ വിശ്വസിക്കുന്നത് കാണുന്നതില്‍ മാത്രമാണ്...അതിന്റെ ഉള്ളില്‍ നോക്കുന്നില്ല..പരമാത്മാവ് സൂക്ഷ്മമാണ്... ആത്മാവും പരമാത്മാവുമായാണ് ബന്ധം......
ചോദ്യം-താങ്കളെന്താണ് പറയുന്നത്? ബോസോണുകള്‍ക്കും അപ്പുറം ക്വാണ്ടം അലകളെ കുറിച്ച് വരെ ശാസ്ത്രം അന്വേഷിച്ച് കണ്ടെത്തുന്നു. ഇതൊന്നും'കണ്ട്'തീരുമാനിക്കുന്നവയല്ല. കാണുക എന്നത് ഒരു ജൈവശേഷിയാണ്. It is a token of our brain to process outer data.അത് പടിപടിയായി ഉരുത്തിരിഞ്ഞു വന്നതാണ്. ഒരു കാര്യം ഉണ്ടെന്ന് സ്ഥിരീകരിക്കാന്‍ കാണണം എന്ന വാശി ഭൗതികവാദികള്‍ക്കില്ല. കാണുന്നതെല്ലാം വിശ്വസിക്കുകയുമില്ല. സൂര്യന്‍ ഉദിക്കുന്നത് സൂര്യോദയത്തിന്റെ തെളിവോ ഭൗമപ്രതലം പരന്നതായി കാണപ്പെടുന്നത് പരന്ന ഭൂമിയുടെ തെളിവോ അല്ല. 'കാണുന്നത്'എപ്രകാരമാണോ അപ്രകാരം ഭൂമിയ പരന്നതായി പരിഗണിക്കുന്നത് മതങ്ങളാണ്. അവരാണ് കാണുന്നതില്‍ വിശ്വസിച്ച് ശീലമാക്കി അവസാനം കാണാത്തതിലും വിശ്വസിക്കുന്നത്. ഭൗതികവാദിക്ക് തെളിവാണ് മുഖ്യം. അതിരിക്കട്ടെ, സഗുണാരാധനയേയും ആത്മാവിനേയുമൊക്കെ അംഗീകരിക്കുന്നുവെങ്കില്‍ ഒരു ചോദ്യം: താങ്കള്‍ പ്രേതത്തില്‍ വിശ്വസിക്കുന്നുണ്ടോ?
കേശവന്‍ നായര്‍-ഏയ്..ഇല്ലില്ല...ഒരു പ്രേതത്തിലും ഞാന്‍ വിശ്വസിക്കുന്നില്ല...
ചോദ്യം-ആത്മാവുണ്ടെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് അലഞ്ഞുതിരിയുന്ന ആത്മാവുണ്ടെന്ന് വിശ്വസിക്കാന്‍ എന്താണ് പ്രയാസം..?!
കേശവന്‍ നായര്‍-അതൊക്കെ സെമറ്റിക്ക് കണ്‍സെപ്റ്റാണ്..ഡെവിളും ഗോഡുമൊക്കെ. വേദാന്തത്തില്‍ അതൊന്നുമില്ല.

അനിശ്ചിതത്വത്തെ പറ്റി
ചോദ്യം-ഒ.കെ, ഒ.കെ...ഇനി, ശാസ്ത്രത്തിലേക്ക് വന്നാല്‍ കപടവ്യാഖ്യാനങ്ങള്‍ നടത്തുന്നുവെന്നതാണ് താങ്കള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന മുഖ്യ ആരോപണം. ക്വാണ്ടം ഊര്‍ജ്ജതന്ത്രം വെച്ചാണ് ഇത്തരം എഴുത്തുകാരൊക്കെ കളിക്കുന്നത്. Quantum science is a dildo of metaphysical spirituality എന്നൊരു തമാശ തന്നെയുണ്ടല്ലോ..അനിശ്ചിതത്വ സിദ്ധാന്തത്തില്‍ ഒരു ഉപ ആണവകണത്തിന്റെ സ്ഥാനവും സംവേഗവും ഒരേ സമയം കൃത്യതയോടെ അളക്കാനാവില്ലെന്ന് പറയുന്നുണ്ട്. ഇത് ശാസ്ത്രത്തിലെ അനിശ്ചിതത്തിനും പ്രതിസന്ധിക്കും കാരണമായെന്നാണ് താങ്കള്‍ ആഹ്‌ളാദമനോഭാവത്തോടെ വാദിക്കുന്നത്. എന്നാല്‍ രണ്ട് രാശികള്‍ ഒരേസമയം അളക്കുമ്പോള്‍ ഒരെണ്ണം പൂര്‍ണ്ണമായ കൃത്യതയോടെയും മറ്റേത് ഒരു നിശ്ചിത നിരക്കില്‍ കൂടിയ അളവിലും മാത്രമേ അറിയാനാവൂ എന്നല്ലേ ഹൈസന്‍ബര്‍ഗ് സ്ഥാപിക്കുന്നത്. അനിശ്ചിതത്വത്തെക്കാളുപരി സുനിശ്ചിതത്വം കൂടിയല്ലേ ഇത്? ലേസര്‍, സൂപ്പര്‍ കണ്ടക്ടര്‍, സെമി കണ്ടക്ടര്‍ എന്നിവയുടെ നിര്‍മ്മാണവും പ്രവര്‍ത്തനവും ഇതിനെ ആധാരമാക്കിയല്ലേ...? പക്ഷെ താങ്കള്‍ എഴുതിവിടുന്നത് അണ്‍സേര്‍ട്ടനിറ്റി പ്രിന്‍സിപ്പിള്‍ വന്നതോടെ ശാസ്ത്രം വേദാന്തമായെന്നാണ്...!!
കേശവന്‍ നായര്‍--അണ്‍സേര്‍ട്ടനിറ്റി പ്രിന്‍സിപ്പിള്‍ പ്രകാരം രണ്ടു രാശികള്‍ ഒരേ സമയം കൃത്യമായി അളക്കാനാവില്ല....അതാണ് കാര്യം.. 
ചോദ്യം-ക്വാണ്ടം ഫിസിക്‌സില്‍ മാത്രമല്ല വസ്തുനിഷ്ഠ ലോകത്തും ഒരേ സമയം രണ്ടു കാര്യങ്ങള്‍ ഒരുപോലെ കൃത്യമായി അളക്കാനാവില്ലല്ലോ...പക്ഷെ അതുകൊണ്ട് പ്രശ്‌നമൊന്നുമില്ല....നമ്മുടെ മസ്തിഷ്‌ക്കം ഒരേ സമയം പൂര്‍ണ്ണ കൃത്യതയില്ലാതെ ഒന്നിലധികം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു-കാണുന്നു-കേള്‍ക്കുന്നു...നോ പ്രോബ്‌ളം!We only need approximate accuracy.
കേശവന്‍ നായര്‍--ഇല്ല ഒരേ സമയം ഒന്നേ പ്രവര്‍ത്തിക്കുകയുള്ളു....

ചോദ്യം-മസ്തിഷ്‌ക്കം ഒരേസമയം ഒന്നിലധികം ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു...ഇറ്റ് ഈസ് മള്‍ട്ടി ഫങ്ഷണല്‍. അവയ്ക്കിടയില്‍ പ്രകാശ-ശബ്ദ തരംഗങ്ങളുടെ വേഗതയ്ക്ക് ആനുപാതികമായി നേരിയ സമയ വ്യത്യാസമുണ്ടാവാം...പക്ഷെ അതുകൊണ്ട് ഒരു വിഷയമില്ല...
കേശവന്‍ നായര്‍--കാണുക, കേള്‍ക്കുക എന്ന് പറയുന്നതില്‍ ഒരു സമയം ഏതെങ്കിലും ഒന്നേ നടക്കൂ..
ചോദ്യം-ഒരു ഡേറ്റ കാണുന്നതും കേള്‍ക്കുന്നതും തമ്മില്‍ സമയവ്യത്യാസമുണ്ടാവാം. പക്ഷെ ഒരേ സമയം കാണാനും കേള്‍ക്കാനും മസ്തിഷ്‌ക്കത്തിന് സാധിക്കില്ലേ..ഉദാഹരണമായി സിനിമ കാണുന്നത്..ഡയലോഗും സംഗീതവും കേള്‍ക്കാന്‍ കണ്ണടച്ചിരിക്കണമോ?
കേശവന്‍ നായര്‍--ഇന്ദ്രിയാനുഭവങ്ങള്‍ ഒരു സമയം ഒന്നേ നടക്കൂ....
ചോദ്യം-കാഴ്ചയും കേള്‍വിയുമൊക്കെ മസ്തിഷ്‌ക്കപ്രവര്‍ത്തനങ്ങളാണ്. They are brain activities. ഇന്ദ്രിയങ്ങള്‍ ഡേറ്റ ശേഖരിക്കുന്നുവെന്നെയുള്ളു. കണ്ണടച്ചാലും കാണാം. ഉറങ്ങുമ്പോള്‍ കാണുന്നതാണ് സ്വപ്നം... അന്ധര്‍ ചിത്രം വരയ്ക്കുന്നത് എന്ത് കണ്ടിട്ടാണ്..?
കേശവന്‍ നായര്‍--ഞാന്‍ പറയുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നതില്‍ ഒരു സമയം ഏതെങ്കിലും ഒന്നേ നടക്കുകയുള്ളുവെന്നാണ്.
ചോദ്യം-സര്‍, മസ്തിഷ്‌ക്കത്തിന്റെ വിവിധ ഭാഗങ്ങള്‍ ഒരേ സമയം ഉത്തേജിപ്പിക്കപ്പെടില്ലെന്നാണോ താങ്കള്‍ പറയുന്നത്..?
കേശവന്‍ നായര്‍-അങ്ങനെ തിയറികളുണ്ട്. നമ്മുടെ ബ്രെയിന്‍ ഒരു ട്രാന്‍സിസ്സര്‍ റേഡിയോ പോലെയാണ്...മനസ്സാണ് യാഥാര്‍ത്ഥത്തില്‍ ബ്രെയിനെ നിയന്ത്രിക്കുന്നത്

ചോദ്യം-Mind is what brain does...!
കേശവന്‍ നായര്‍--ഭൗതികവാദികളുടെ സങ്കല്‍പ്പമനുസരിച്ച് മസ്തിഷ്‌ക്കത്തിന്റെ ശേഷിയാണ് മനസ്സ്. മനസ്സ് ഒരു ഫീല്‍ഡാണെന്നാണ് വേദാന്തികള്‍ പറയുക...
ചോദ്യം-വേവ്-പാര്‍ട്ടിക്കിള്‍ സിദ്ധാന്തമനുസരിച്ച് പ്രകാശം ഒരേ സമയം കണമായും തരംഗമായും നിലകൊള്ളുന്നു. അതോടെ പഴയ ധാരണ തകിടം മറിഞ്ഞു, ശാസ്ത്രനിയമങ്ങള്‍ക്ക് ചാഞ്ചാട്ടമുണ്ടായി എന്നൊക്കെ താങ്കള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. അതേസമയം മാര്‍ക്‌സിസ്റ്റുകള്‍ കണ-തരംഗ ദ്വന്ദം തങ്ങളുടെ ഡോഗ്മയുടെ തെളിവായി ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ ഈ ദ്വന്ദം ശരിക്കും ദ്വന്ദമല്ല എന്ന് സ്ഥാപിച്ചു കൊണ്ടാണ് താങ്കള്‍ മാര്‍ക്‌സിസത്തെ ഖണ്ഡിക്കുന്നത്... horses for courses! ഇവിടെയും വൈരുദ്ധ്യമില്ലേ...?
കേശവന്‍ നായര്‍--നിരീക്ഷകനും നിരീക്ഷിതവസ്തുവും ഒന്നാണ്.. ക്വാണ്ടം ഫിസിക്‌സില്‍ അപ്രകാരമാണ്. രണ്ടിനേയും വേര്‍തിരിക്കാനാവില്ല.

ചോദ്യം- നിരീക്ഷണവസ്തു, നിരീക്ഷണം, നിരീക്ഷകന്‍ എന്നിവ മൂന്നാം ഒന്നാണെന്ന് കടലാസില്‍ എഴുതിവെച്ചാല്‍ ശരിയാണ്...
കേശവന്‍ നായര്‍-കടലാസിലല്ല, ക്വാണ്ടം ഫിസിക്‌സില്‍ അപ്രകാരമാണ്.
ചോദ്യം-പക്ഷെ ഇത് മൂന്നും ഒന്നായിരിക്കെ തന്നെ നിരീക്ഷണം നടക്കണമെങ്കില്‍ അവ ഏതെങ്കിലും ഒരു ബിന്ദുവില്‍ വ്യതിരിക്തമാക്കപ്പെടേണ്ടതുണ്ട്


 Joseph Bohm
കേശവന്‍ നായര്‍-അതാണ്...നീരീക്ഷകനും നിരീക്ഷിതവസ്തുവും ഒന്നാണെന്ന സങ്കല്‍പ്പം ക്വാണ്ടം ഫിസിക്‌സില്‍ ഉയര്‍ന്നു വന്നപ്പോഴാണ് ജിദ്ദു കൃഷ്ണമൂര്‍ത്തി ഡേവിഡ് ബോമുമായി(David Joseph Bohm/1917–1992)ബന്ധപ്പെടുന്നത്. 
ചോദ്യം-പക്ഷെ 'മാര്‍ക്‌സിസം ശാസ്ത്രീയമോ?' എന്ന താങ്കളുടെ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് നിരീക്ഷകന്‍ നിരീക്ഷണത്തില്‍ ഒരു'പങ്കാളി'ആയിരിക്കണമെന്നാണ്. 'പങ്കാളി' എന്നു പറയുമ്പോള്‍ തന്നെ അത് രണ്ടായി. അതാണ് അര്‍ത്ഥശാസ്ത്രപരമായും ഗണിതപരമായും 'പങ്കാളി'എന്ന പദത്തിന്റെ വിവക്ഷ

കേശവന്‍ നായര്‍-- 'പങ്കാളി' എന്ന് ഉപയോഗിക്കണമെന്ന് അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനായ ജോണ്‍ വീലര്‍ പറഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ പറഞ്ഞത്...
ചോദ്യം-അപ്പോള്‍ എടുത്തെഴുതിയെങ്കിലും താങ്കള്‍ക്കതിനോട് യോജിപ്പില്ല!
കേശവന്‍ നായര്‍- -എന്നു ചോദിച്ചാല്‍....വേറിട്ട് നില്‍ക്കുന്ന അര്‍ത്ഥത്തിലുള്ള പരാമര്‍ശത്തെക്കാള്‍ ഭേദം പങ്കാളിയാണ്.
ചോദ്യം-പക്ഷെ ഉദ്ധരണി നടത്തിയിരിക്കുന്നത് താങ്കളുടെ വാദത്തിന്റെ സ്ഥിരീകരണമെന്ന നിലയിലാണ്. എതിരഭിപ്രായം രേഖപ്പെടുത്തിയും കണ്ടില്ല. വായിച്ചു വന്നപ്പോള്‍ കല്ലുകടി തോന്നിയതാണ് ഞാനിതിവിടെ ചോദിക്കാന്‍ കാരണം. പ്രകാശത്തിന്റെ കണ-തരംഗ ദ്വന്ദപ്രഭാവം ശാസ്ത്രത്തില്‍ എന്തോ അഗാധമായ പ്രതിസന്ധിയുണ്ടായിരിക്കുന്നു, ശാസ്ത്രം വേദാന്തം പറഞ്ഞിടത്ത് വന്നെത്തി നില്‍ക്കുന്നു എന്നൊക്കെ താങ്കളെപ്പോലുള്ളവര്‍ പറയുന്നത് എന്തര്‍ത്ഥത്തിലാണ്...?!ഇലക്‌ട്രോണ്‍ മൈക്രോസ്‌ക്കോപ്പ് പോലുള്ള ഉപകരണങ്ങളില്‍ നാം രണ്ടു ഗുണങ്ങളും പ്രയോജനപ്പെടുത്തുന്നില്ലേ...? 
കേശവന്‍ നായര്‍-- അതിന് ഒരു കാരണമുണ്ട്. ആപേക്ഷികതാ സിദ്ധാന്തം വരുന്നതിന് മുമ്പ് ദ്രവ്യവും ഊര്‍ജ്ജവും രണ്ടാണെന്നായിരുന്നു ശാസ്ത്രം പറഞ്ഞത്. പിന്നീട് അത് രണ്ടും ഒന്നാണെന്ന് തിരിച്ചറിഞ്ഞു.
 
Niels Bohr

ചോദ്യം- നിരീക്ഷകന്‍ ഒരു ബോധമുള്ള നിരീക്ഷകനാകുമ്പോഴല്ലേ ആ പ്രശ്‌നമുദിക്കുന്നുള്ളൂ? അങ്ങനെയാകണ്ട ആവശ്യമില്ലെന്നല്ലേ നീല്‍സ് ബോറും ഹൈസന്‍ബര്‍ഗും ചേര്‍ന്ന് രൂപംകൊടുത്ത കോപ്പന്‍ഹേഗന്‍ വ്യാഖ്യാനം വിഭാവനം ചെയ്യുന്നത്. അതനുസരിച്ച് നിരീക്ഷകന്‍ കോണ്‍ഷ്യസ് ആകണമെന്ന് നിര്‍ബന്ധമില്ല. ഇലക്‌ട്രോണ്‍ റേഡിയേഷന്‍ മൂലം ലിവര്‍ ചലിച്ചപ്പോള്‍ തന്നെ വിഷമേറ്റ് ഷ്രോഡിഞ്ചറുടെ പൂച്ച മരിച്ചിട്ടുണ്ട്. അതറിയാന്‍ പെട്ടിയുടെ വാതില്‍ തുറക്കേണ്ട കാര്യമില്ല....ഇതാണ് ബോര്‍ പറയുന്നത്....
കേശവന്‍ നായര്‍--അതൊക്കെ അവര്‍ തമ്മിലുള്ള തര്‍ക്കമാണ്. പക്ഷെ ഈ കോണ്‍ഷ്യസ്‌നെസ്സ് സംബന്ധിച്ച് ബോറും ഹൈസന്‍ബര്‍ഗും ഷ്രോഡിഞ്ചറും തമ്മില്‍ തര്‍ക്കമില്ല കേട്ടോ.. കോപ്പന്‍ ഹേഗന്‍ സ്‌ക്കൂളുകാര്‍ പറയുന്നത് മാറ്റര്‍ എന്നൊരു സാധനമേ ഇല്ലെന്നാണ്. ഒരു വൈകുന്നേരത്ത് യാത്രയ്ക്കിടയില്‍ ഹൈസന്‍ബര്‍ഗിനോട് ബോര്‍ പറഞ്ഞത് ആറ്റം എന്നൊരു സാധനമേ ഇല്ലെന്നാണ്...
ചോദ്യം-അതവര്‍ ഒരുപക്ഷെ കളിയായിട്ട് പറഞ്ഞതാവാം....
കേശവന്‍ നായര്‍--ഹ ഹ...ആയിരിക്കാം....എഴുതിവെച്ച കാര്യമാണ് ഞാന്‍ പറയുന്നത്....

ബ്രഹ്മം സനാതനമോ?
ചോദ്യം-സ്ഥലകാലങ്ങള്‍ ആപേക്ഷികമാണ്. ആപേക്ഷികമായതൊന്നും സനാതനമല്ല-താങ്കളുടെ പ്രഖ്യാപനമാണിത്. സനാതനം എന്ന വാക്കിനോടുള്ള ആഭിമുഖ്യം മനസ്സിലാക്കാം. പക്ഷെ ചോദിക്കട്ടെ, സനാതനമായിട്ട് എന്താണുള്ളത്? ഈ പ്രപഞ്ചം പോലും സനാതനമല്ല
കേശവന്‍ നായര്‍--അതെ, അല്ല പ്രപഞ്ചം സനാതനമല്ല...
ചോദ്യം-പ്രപഞ്ചം സനാതനമല്ലെങ്കില്‍ അതിന്റെ മൂലകാരണം സനാതനമാകുമോ? സനാതനമായ ഒന്നില്‍ നിന്ന് സനാതനമല്ലാത്ത ഒന്ന് ഉണ്ടാകുമോ? പരമകാരണത്തിന്റെ പ്രകാശിതരൂപമാണ് അല്ലെങ്കില്‍ അതിന്റെ ഗുണമാണ് പ്രപഞ്ചമെന്നല്ലേ വേദാന്തികള്‍ പറയുന്നത്. സനാതനമായ ഒന്നിന്റെ ഗുണം സനാതനമില്ലായ്മയാവുന്നതെങ്ങനെ?
കേശവന്‍ നായര്‍--അതല്ലേ പറയുന്നത് പ്രപഞ്ചമെന്നത് മായയാണെന്ന്...
ചോദ്യം-അങ്ങനെ പറയുന്നത് കൊണ്ടായില്ലല്ലോ....പ്രപഞ്ചം ബോധത്തിന്റെ അല്ലെങ്കില്‍ പരബ്രഹ്മത്തിന്റെ സ്ഥൂലഭാവമാണെങ്കില്‍ അതെങ്ങനെ മായയാകും? ബ്രഹ്മത്തിന് ഇല്ലാത്ത ഒരു ഗുണമെങ്ങനെ പ്രപഞ്ചത്തിനുണ്ടാകും. അപ്പോള്‍ ബ്രഹ്മം മായയാണെന്ന് വന്നില്ലേ...?!

കേശവന്‍ നായര്‍-ഹ..ഹ.ഹ ഞാന്‍ പറയാം..ഉള്ളതില്‍ നിന്ന് ഉള്ളതുണ്ടാകില്ല, ഉള്ളതില്‍ നിന്ന് ഇല്ലാത്തതുണ്ടാകില്ല..ഇല്ലാത്തതില്‍ നിന്ന് ഉള്ളതുണ്ടാകില്ല, ഇല്ലാത്തതില്‍ നിന്ന് ഇല്ലാത്തതുമുണ്ടാകില്ല-അതാണ് വേദാന്തം. ഉള്ളത് ഒന്നേയൊന്ന്..അത് അനന്തവും അമരവും അജവുമാണ്. അങ്ങനെയാകണമെങ്കില്‍ അതില്‍ നിന്ന് മറ്റൊന്നുണ്ടാകാന്‍ പാടില്ല.
ചോദ്യം-അത് വേദാന്തത്തിന്റെ താര്‍ക്കികയുക്തിയാണ്. ഞാന്‍ ചോദിച്ചത് മായയെക്കുറിച്ചാണ്. ബ്രഹ്മത്തിന് മായാഗുണമില്ലാതെ അതിന്റെ സ്ഥൂലഭാവമായ പ്രപഞ്ചത്തിന് അതെങ്ങനെ സിദ്ധിക്കും എന്നു ചോദിച്ചതിന് താങ്കള്‍ മറുപടി പറഞ്ഞില്ല... തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ, ഉള്ളതില്‍ നിന്ന് ഇല്ലാത്തത് ഉണ്ടാകില്ല എന്നു താങ്കള്‍ പറഞ്ഞു. 'ഇല്ലാത്തത്'എങ്ങനെയാണ് സര്‍ 'ഉണ്ടാകുക'? ഉണ്ടായാല്‍ അത് ഇല്ലാത്തതാകുമോ?! ഇതൊക്കെ അര്‍ത്ഥശൂന്യവും കേവലവുമായ വാചാടോപമല്ലേ..?
കേശവന്‍ നായര്‍--ഇല്ലാത്തതില്‍ നിന്ന് ഉള്ളതുണ്ടാകില്ല, ഇല്ലാത്തതില്‍ നിന്ന് ഇല്ലാത്തതുമുണ്ടാകില്ല-അതാണ് വേദാന്തം. 
ചോദ്യം-അത് വേദാന്തത്തിന്റെ താര്‍ക്കികയുക്തിയാണ്. ഞാന്‍ ചോദിച്ചത് മായയെക്കുറിച്ചാണ്. ബ്രഹ്മത്തിന് മായാഗുണമില്ലാതെ അതിന്റെ സ്ഥൂലഭാവമായ പ്രപഞ്ചത്തിന് അതെങ്ങനെ സിദ്ധിക്കും എന്നു ചോദിച്ചതിന് താങ്കള്‍ മറുപടി പറഞ്ഞില്ല... തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ, ഉള്ളതില്‍ നിന്ന് ഇല്ലാത്തത് ഉണ്ടാകും എന്നു താങ്കള്‍ പറഞ്ഞു. 'ഇല്ലാത്തത്'എങ്ങനെയാണ് സര്‍ 'ഉണ്ടാകുക'? ഉണ്ടായാല്‍ അത് ഇല്ലാത്തതാകുമോ?! ഇതൊക്കെ അര്‍ത്ഥശൂന്യമായ വാചാടോപമല്ലേ..?

കേശവന്‍ നായര്‍--ഇല്ലാത്തതില്‍ നിന്ന് ഇല്ലാത്തതുണ്ടാകില്ല, ഉള്ളതില്‍ നിന്നും ഇല്ലാത്തതുമുണ്ടാകില്ല...അതാണ് വേദാന്തം പറയുന്നത്..ഉള്ളതില്‍ നിന്ന് ഉള്ളതുമുണ്ടാകില്ല...അതാണ് അദൈ്വതം.... ദ്രവ്യം അജവും അനന്തവും അവിനാശിയുമാണെങ്കില്‍ അതിനെ ദൈവമായി അംഗീകരിക്കുന്നതില്‍ എന്താ തെറ്റ്?
ചോദ്യം-അവിടെ എന്തിന് ദൈവം?
കേശവന്‍ നായര്‍--അല്ല, ദ്രവ്യത്തെ ആരാധിക്കുന്നതില്‍ എന്താണ് കുഴപ്പം..?
ചോദ്യം-എന്തിനാണ് സര്‍ ദ്രവ്യത്തേയും ബ്രഹ്മത്തേയുമൊക്കെ ആരാധിക്കുന്നത്? എന്തിനാണ് അങ്ങനെയൊരു ശാഠ്യം?
കേശവന്‍ നായര്‍--അല്ല...അതിന് പിന്നില്‍ സൈക്ക്‌ളോജിക്കലായ പല പ്രശ്‌നങ്ങളുമുണ്ട്...മനുഷ്യന്റെ ആവശ്യവുമായി ബന്ധപ്പെട്ട കാര്യമാണത്...
ചോദ്യം-അതെ അവിടെ ഞാനും യോജിക്കുന്നു. ആരാധന മാനസികമായ ഒരു വിഷയമാണ്. പലര്‍ക്കും വൈകാരികമായി അങ്ങനെയൊരു ആവശ്യം ഉണ്ടാകാറുണ്ട്...ഇതില്‍ നിന്നാണ് അന്ധവിശ്വാസങ്ങളെല്ലാം ഉണ്ടാകുന്നത്..?

കേശവന്‍ നായര്‍--അന്ധവിശ്വാസമല്ല.... അണ്‍മാനിഫെസ്റ്റായ ബ്രഹ്മമുണ്ടെന്നും അതിന്റെ മാനിഫെസ്റ്റായ പ്രപഞ്ചമുണ്ടെന്നും പറയുന്നത് അന്ധവിശ്വാസമല്ല...
ചോദ്യം-അപ്പോള്‍ ചാത്തന്‍ ഉണ്ടെന്നു പറയുന്നതും ബ്രഹ്മം ഉണ്ടെന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്?
കേശവന്‍ നായര്‍--ചാത്തനുണ്ടെന്ന് പറയുന്നതുപോലെയല്ലല്ലോ ഇത്! ചാത്തനുണ്ടെന്ന് പറയുന്നതാണല്ലോ അന്ധവിശ്വാസം? അതൊക്കെ ചുമ്മാതെ പറയുന്നതല്ലേ..ഹ..ഹ

ആപേക്ഷികതയും മാര്‍ക്‌സിസവും
ചോദ്യം-ആപേക്ഷികതാ സിദ്ധാന്തം എല്ലാം ആപേക്ഷികമാണെന്ന് പറയുന്ന സിദ്ധാന്തമല്ലെന്നും സ്ഥലകാലങ്ങള്‍ ആപേക്ഷികമാണെന്ന് പറയുമ്പോള്‍ തന്നെ പ്രകാശവേഗത പ്രപഞ്ചത്തിലെവിടെയും സ്ഥിരമാണെന്നും അത് സ്ഥാപിക്കുന്നു-മാര്‍ക്‌സിസത്തെ എതിര്‍ക്കാനായാണ് താങ്കള്‍ ഈ വാദമുന്നയിച്ചതാണെന്നാണ് ഏന്റെ ഓര്‍മ്മ. അതായത് സ്ഥിരമായ,അദൈ്വതമായ ഒന്നാണ് പ്രകാശവേഗത.!
കേശവന്‍ നായര്‍-പ്രകാശത്തിന്റെ സ്ഥിരവേഗതയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ തര്‍ക്കമുണ്ട്. ക്വാണ്ടം എന്റാംഗിള്‍മെന്റൊക്കെ വന്നല്ലോ. പ്രകാശത്തിന്റെ വേഗതയ്ക്കുപരിയായ വേഗത്തില്‍ കമ്മ്യൂണിക്കേഷന്‍ നടക്കുമെന്നാണ് അതില്‍ പറയുന്നത്. 
 Isaac Newton

ചോദ്യം-ഒ.കെ ഞാന്‍ ചോദിച്ചത് മറ്റൊന്നാണ്. പ്രകാശവേഗത സ്ഥിരമാണെന്ന് ആപേക്ഷികതാസിദ്ധാന്തം പറയുന്നു. പ്രകാശം ദ്രവ്യത്തിന്റെ അടിസ്ഥാന കണമാണ്. അതിന്റെ വേഗത സ്ഥിരമാണെങ്കില്‍ സ്ഥിരത എന്ന ഗുണം അതിനുണ്ട്. ദ്രവ്യം അതിന്റെ ഗുണത്താലാണ് അറിയപ്പെടുന്നത്. അപ്പോള്‍ പ്രകാശം/പ്രകാശവേഗത സനാതനമായി...!!ആപേക്ഷികതാ സിദ്ധാന്തത്തെ കൂട്ടു പിടിച്ചാണ് ന്യൂട്ടോണിയന്‍ ഭൗതികത്തിന്റെ കുറവുകള്‍ എണ്ണിപ്പറഞ്ഞ് താങ്കള്‍ മാര്‍ക്‌സിസത്തെ വിമര്‍ശിക്കുന്നത്.... നിരവധി പ്രകടമായ വൈരുദ്ധ്യങ്ങള്‍ തങ്ങളുടെ വാദങ്ങളിലുണ്ട്...


Werner Heizenberg
കേശവന്‍ നായര്‍--അത് കോണ്‍ട്രഡിക്ഷനല്ല സത്യത്തില്‍...ഞാന്‍ എഴുതി മുന്നോട്ടു പോകുമ്പോള്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്താണ് പോകുന്നത്. 'ഭൗതികത്തിനപ്പുറം'എഴുതുമ്പോള്‍ ഫിസിക്‌സിനെ കുറിച്ച് എനിക്കുണ്ടായിരുന്ന ധാരണയല്ല 'ബോധത്തിന്റെ ഭൗതികം'എഴുതിയപ്പോള്‍. ഇതൊരു പ്രോസസ്സാണ്. ഈ പ്രോസസ്സിന് ഇടയില്‍ ചില കോണ്‍ട്രഡിക്ഷന്‍സ് വന്നിട്ടുണ്ട്...വന്നിട്ടുണ്ടെന്നതില്‍ എനിക്ക് തര്‍ക്കമില്ല....
ചോദ്യം-കണ-തരംഗ ദ്വന്ദത്തെ കുറിച്ച് പറയുമ്പോള്‍ ഇവ വിപരീതങ്ങളോ ദ്വന്ദങ്ങളോ അല്ലെന്ന് തെളിയിച്ച് മാര്‍ക്‌സിസത്തെ തിരസ്‌ക്കരിക്കാനാണ് താങ്കള്‍ ശ്രമിക്കുന്നത്. എന്നിട്ടും തൊട്ടടുത്ത് തന്നെ താങ്കള്‍ തന്നെ സമ്മതിക്കുന്നു: കണാവസ്ഥയും തരംഗാവസ്ഥയും പരസ്പരം ഒഴിവാക്കുന്നു, അവ ഗണിതപരമായി തുല്യമാണ്, പരസ്പരം അനുപൂരകമാണ്. ദ്വന്ദമാണെന്നും വിപരീതമാണെന്നും തെളിയിക്കാന്‍ ഇത്രയും ഗുണങ്ങള്‍ പോരെ...?

കേശവന്‍ നായര്‍--അങ്ങനെ ഞാന്‍ എവിടെ പറഞ്ഞിരിക്കുന്നു......?
ചോദ്യം-താങ്കളത് എഴുതിയിരിക്കുന്നത്...മാര്‍ക്‌സിസം ശാസ്ത്രമോ? എന്ന പുസ്തകത്തിലാണ്, പേജ് നമ്പര്‍ 29....
കേശവന്‍ നായര്‍--അതിനകത്തോ....? അനുപൂരകമാണ് എന്ന് പറയുമ്പോള്‍ ഒന്നല്ലേ...വിപരീതമാകുന്നതെങ്ങനെ?
ചോദ്യം-അനുപൂരകമാണെങ്കില്‍ രണ്ടെണ്ണം വേണ്ടേ? രണ്ടാമതായി, പരസ്പരം ഒഴിവാക്കുന്നു എന്നും പറഞ്ഞിരിക്കുന്നു. ഏത് വിപരീതത്തിനും ഉണ്ടായിരിക്കുന്ന ഗുണങ്ങളും ഇതൊക്കെ തന്നെയല്ലേ....?
കേശവന്‍ നായര്‍--ദ്രവ്യമാണ് കണം, ദ്രവ്യമാണ് തരംഗം...ഇവിടെ യഥാര്‍ത്ഥത്തില്‍ വൈരുദ്ധ്യങ്ങളൊന്നുമില്ല.....
ചോദ്യം-വിപരീതങ്ങളുടെ ഐക്യവും സമരവുമാണ് മാര്‍ക്‌സിസം വിഭാവനം ചെയ്യുന്നത്
കേശവന്‍ നായര്‍--അതില്‍ സമരമാണ് മുഖ്യം...സമരം പ്രധാനവും ഐക്യം താല്‍ക്കാലികവുമാണ്...സമരമാണഖിലസാരമൂഴിയില്‍ എന്നാണ് മാര്‍ക്‌സിസം പറയുന്നത്...ഹ..ഹ

ചോദ്യം-മാര്‍ക്‌സിസ്റ്റ് വിമര്‍ശനത്തില്‍ താങ്കള്‍ പറയുന്നു-പാര്‍ട്ടിക്കിള്‍ ഫിസിക്‌സിലെ അന്വേഷണങ്ങള്‍ ദ്രവ്യാതീതമായ രഹസ്യങ്ങള്‍ നമുക്ക് വെളിവാക്കി തന്നു എന്ന്. താങ്കളുടെ ദ്രവ്യസങ്കല്‍പ്പം പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ അഞ്ചു ശതമാനം പോലും വരാത്ത ബേരിയോണിക്ക് മാറ്ററില്‍ ഒതുങ്ങി നില്‍ക്കുകയാണെന്ന് തോന്നുന്നു. ബോസോണുകളേയും മ്യൂവോണുകളേയും ശാസ്ത്രം അന്വേഷിച്ച് കണ്ടെത്തുന്നത് ദ്രവ്യത്തിന് ഉള്ളിലേക്ക് സഞ്ചരിച്ചാണ്, അല്ലാതെ അതിന് അതീതമായി പോയല്ല....
കേശവന്‍ നായര്‍--ശ്യാമോര്‍ജ്ജമൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല......
ചോദ്യം-ആയിക്കോട്ടെ, പക്ഷെ ബേരിയോണിക്ക് മാറ്ററിലേക്ക് വന്നാല്‍ ഉപ ആണവകണ തലത്തിലേക്ക് വന്നാല്‍ അതൊക്കെ ദ്രവ്യത്തിനുള്ളിലെ രഹസ്യങ്ങളാണ്. അവ ദ്രവ്യാതീതമല്ല മറിച്ച് ദ്രവ്യാധീനമാണ്....not beyond matter but within matter
കേശവന്‍ നായര്‍-രവി പറയുന്നതനുസരിച്ചാണെങ്കില്‍ ദ്രവ്യം അജമാണ്, അനന്തമാണ്, അമരമാണ്.. അങ്ങനെയെങ്കില്‍ എനിക്കും അക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല....

ശാസ്ത്രം എന്തു ചെയ്യുന്നു?
ചോദ്യം-ദൃഷ്ടമായതിനെ അന്വേഷിക്കല്‍ മാത്രമാണ് ശാസ്ത്രത്തിന്റെ ജോലിയെന്ന് താങ്കള്‍ വാദിക്കുന്നു. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ ഹിഗ്ഗ്‌സ് ബോസോണിനെ കണ്ടെത്തി...അത് ആര്‍ക്ക് കാണാന്‍ കഴിയുന്ന കാര്യമാണ്...? ഇലക്‌ട്രോണിനെ കണ്ടിട്ടല്ല ആദ്യം അനുമാനിച്ചത്. അതിനും എത്രയോ ശേഷമാണ് ഇലക്‌ട്രോണിനെ സ്ഥിരീകരിക്കുന്നത്.....
കേശവന്‍ നായര്‍--ശരിയാണ് ഗ്‌ളൂവോണിനേയും ക്വാര്‍ക്കുകളേയുമൊന്നും കാണാനാവില്ല. എല്ലാ മാത്തമെറ്റിക്കലായാണ് തെളിയിക്കുന്നത്...

ചോദ്യം-എന്നിട്ടും അങ്ങ് പറയുന്നു കാണാനാവത്തതൊന്നും ശാസ്ത്രം അന്വേഷിക്കുന്നില്ലെന്ന്! അതുപോലെ താങ്കള്‍ പറയുന്നു: വസ്തുനിഷ്ഠ ലോകത്ത് വൈരുദ്ധ്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന മാര്‍ക്‌സിസം ക്വാണ്ടം ലോകത്ത് താര്‍ക്കികവിരോധാഭാസങ്ങള്‍ നടത്തുന്നുവെന്ന്.സ്വന്തം ചക്കരബ്രഹ്മത്തെ ന്യായീകരിക്കാനായി താര്‍ക്കിക വിരോധാഭാസങ്ങള്‍ നടത്തുന്നതില്‍ താങ്കളും ഒട്ടും പിന്നാക്കമല്ല. മാര്‍ക്‌സിസ്റ്റിന് ചെയ്യാന്‍ പാടില്ലാത്തത് വേദാന്തിക്ക് ആകാമെന്നാണോ...?
കേശവന്‍ നായര്‍- മാര്‍ക്‌സിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം തര്‍ക്കത്തിന് എന്താണ് പ്രസക്തി? മാര്‍ക്‌സിസം സത്യമാണെന്നാണ് അവര്‍ പറയുന്നത്. പിന്നെന്തിനാ തര്‍ക്കിക്കുന്നത്..?
ചോദ്യം-ബ്രഹ്മം സത്യമാണെന്ന് താങ്കളും പറയുന്നു....!!
കേശവന്‍ നായര്‍-ബ്രഹ്മത്തെ ആരാധിക്കുന്നത് നമ്മുടെ ആവശ്യമാണ്. മനസ്സിന് ശാന്തി കിട്ടാന്‍...മാനസികവും ആത്മീയവും ഭൗതികവുമായ ആവശ്യമാണത്...

ചോദ്യം-അങ്ങനെയെങ്കില്‍ ലോകത്ത് അഞ്ചിലൊന്ന് ആള്‍ക്കാര്‍ അതില്ലാതെ മുന്നോട്ട് പോകുന്നുണ്ടല്ലോ?
കേശവന്‍ നായര്‍-ഏയ് അങ്ങനെയല്ല. യഥാര്‍ത്ഥത്തില്‍ ലോകത്ത് ഒരു ഭൗതികവാദി പോലുമില്ല. ഈശ്വരനില്‍ വിശ്വസിക്കാത്ത, ദൈവത്തില്‍ വിശ്വസിക്കാത്ത ഒരൊറ്റ ആള്‍ പോലും ഈ ഭൂമിയില്‍ മനുഷ്യരായി ജീവിച്ചിരിപ്പില്ല.
ചോദ്യം-എന്തുകൊണ്ടാണ് താങ്കള്‍ക്കത് പറയാനാവുന്നത്...?
കേശവന്‍ നായര്‍-ഇതൊരു നഗ്നസത്യമാണ്...ദൈവമുണ്ടെന്നും ഇല്ലെന്നുമുള്ള തര്‍ക്കം നടത്താന്‍ കഴിയുന്നത് ദൈവം ഉള്ളത് കൊണ്ടാണ്....

ചോദ്യം-തിരിച്ചല്ലേ.?! ദൈവം ഉണ്ടെങ്കില്‍ എങ്ങനെ ഇല്ലെന്ന് പറയാനാവും? സൂര്യനും വായുവും ഇലക്‌ട്രോണും ഇല്ലെന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? കാരണം അവയൊക്കെ ഉണ്ട്. പക്ഷെ ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് ഒരു കൂട്ടര്‍ക്ക് അവകാശപ്പെടാം. മറ്റൊരു കൂട്ടര്‍ക്ക് തെളിവില്ലാത്തതിനാല്‍ നിരസിക്കുകയും ചെയ്യാം. ദൈവത്തിന്റെയും പ്രേതത്തിന്റെയുമൊക്കെ കാര്യത്തില്‍ സംഭവിക്കുന്നത് അതാണ്.
കേശവന്‍ നായര്‍-സാര്‍, ദൈവമില്ലെന്ന് പറയുന്നത് ദൈവമെന്ന ഒരു സങ്കല്‍പ്പം സാര്‍ അംഗീകരിക്കുന്നത് കൊണ്ടാണ്...അല്ലെങ്കില്‍ അങ്ങനെ പറയാനാവില്ല. ഇപ്പോള്‍ ഉദാഹരണമായി കംമ്പ്യൂട്ടര്‍ എന്നൊരു വസ്തു ഉള്ളതുകൊണ്ടാണ് അത് ഉണ്ടെന്നും ഇല്ലെന്നും പറയാനാവുന്നത്.
ചോദ്യം-തെറ്റായ ഉദാഹരണം. കമ്പ്യൂട്ടര്‍ ഇല്ലെന്ന് ആരും പറയില്ല. തീ തുപ്പുന്ന വ്യാളിയെ കുറിച്ചും മാലാഖമാരെ കുറിച്ചും നാം പറയാറുണ്ട്. അവയൊക്കെ ഉള്ളതുകൊണ്ടാണോ അങ്ങനെ പറയാന്‍ സാധിക്കുന്നത്?


കേശവന്‍ നായര്‍--സാറേ, മേശ എന്നൊരു വസ്തു ഉണ്ടെങ്കിലേ മേശ ഉണ്ടെന്നും ഇല്ലെന്നും പറയാനാവൂ...
ചോദ്യം-മേശ ഇല്ലെന്ന് ആരും പറയില്ല. തീ തുപ്പുന്ന വ്യാളി ഉണ്ടോ? മാലാഖമാര്‍ ഉണ്ടോ...? ചാത്തനുണ്ടോ?
കേശവന്‍ നായര്‍--ഹ ഹ... തീ തുപ്പുന്ന വ്യാളി ഉണ്ടെങ്കില്‍ ഉണ്ട്...ഇല്ലെങ്കില്‍ ഇല്ല....എനിക്കറിഞ്ഞുകൂടാ...
ചോദ്യം-പക്ഷെ തീ തുപ്പുന്ന വ്യാളി എന്നു പറഞ്ഞുകഴിഞ്ഞാല്‍ താങ്കളുടെ വിചിത്രമായ ലോജിക്കനുസരിച്ച് അങ്ങനെയൊന്ന് ശരിക്കും ഉണ്ടെന്ന് തെളിഞ്ഞുകഴിഞ്ഞു...!!

ബോധത്തിന്റെ വ്യാകരണം
ചോദ്യം-ഞാനൊരു കാര്യം ചോദിക്കട്ടെ, പ്രപഞ്ചത്തിന് ബോധമുണ്ട്. എന്താണ് ഈ ബോധം? നമുക്കറിയാവുന്ന ബോധം ഒരു അന്ത്രോപ്പോമോര്‍ഫിക്കായ(anthropomorphic) ആശയമാണ്. ജീവനും ചേതനയുമുള്ളവയുടെ ഗുണം
കേശവന്‍ നായര്‍--പ്രപഞ്ചത്തിന് ബോധമുണ്ട്. ഓരോ ആറ്റത്തിനും ബോധമുണ്ട്. ഓരോ ഇലക്‌ട്രോണിനും വേറൊരു ഇലക്‌ട്രോണ്‍ എവിടെയാണെന്ന് അറിയാം. അതിന്റെ അഡ്രസ്സ് അറിയാം. അതാണ് ക്രമത്തിന് ആധാരം. ഇല്ലെങ്കില്‍ ആറ്റം നിലനില്‍ക്കില്ല...ഇലക്‌ട്രോണുകള്‍ കൂട്ടിയിടിക്കുന്നില്ല.....അവയുടെ പാതയിലൂടെ കൃത്യമായി സഞ്ചരിക്കുന്നു....

ചോദ്യം-ബിഗ് ബാംഗ് പ്രകാരം ബേരിയോണിക് ദ്രവ്യം ഉണ്ടാകുന്നത് എത്രയോ കോടിക്കണക്കിന് ഭൗമവര്‍ഷങ്ങള്‍ക്ക് ശേഷമാണ്! അതുവരെ എന്തായിരുന്നു ക്രമം? ഇന്നും അസ്ഥിര ആറ്റങ്ങളും ന്യൂക്‌ളിയസ്സുകളും എങ്ങനെയുണ്ടാകുന്നു? റേഡിയോ ആക്റ്റീവ് ക്ഷയം കാരണം യുറേനിയത്തിന്റെയൊക്കെ ആറ്റങ്ങള്‍ ശിഥിലമായിപ്പോകുന്നത് എന്തുകൊണ്ട്? എന്താണവിടെ ക്രമം? പ്‌ളാസ്മ എങ്ങനെ ന്യായീകരിക്കും?പ്രോട്ടോണുകളും നൂട്രോണുകളുമൊക്കെ കൂട്ടിയിടിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്നതും ബോധമുണ്ടായിട്ടാണോ?...പ്രപഞ്ചത്തില്‍ ക്രമരാഹിത്യവും അസ്ഥിരതയും കയോസുമുണ്ട്. ഇവയൊക്കെ ബോധം മൂലമാണെന്ന് വാദിക്കുമോ?
കേശവന്‍ നായര്‍--മസ്തിഷ്‌ക്കത്തിന്റെ ഗുണമല്ല ബോധം. ബോധമുള്ളത് കൊണ്ടാണ് മനസ്സുണ്ടാകുന്നത്, മനസ്സുള്ളത് കൊണ്ടാണ് മസ്തിഷ്‌ക്കം പ്രവര്‍ത്തിക്കുന്നത്...

ചോദ്യം-ബോധത്തില്‍ നിന്ന് ദ്രവ്യമുണ്ടാകണമെങ്കില്‍ ദ്രവ്യരഹിതമായി ബോധം ഉണ്ടാവണം. ഈ പ്രപഞ്ചത്തില്‍ എവിടെയെങ്കിലും ദ്രവ്യരഹിതമായി ബോധം ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടാമോ?
കേശവന്‍ നായര്‍--സോഡിയത്തിന്റെ ഇലക്‌ട്രോണിനെ എടുക്കുക. അതിലെ ഓരോ ഇലക്‌ട്രോണിനും മറ്റൊരു ഇലക്‌ട്രോണ്‍ എവിടെയന്നറിയാം...ഇലക്‌ട്രോണിന് അറിവുണ്ട്.....
ചോദ്യം-സര്‍ പ്‌ളീസ് കം റ്റു ദ പോയിന്റ്. സോഡിയത്തിന്റെ പ്രോട്ടോണുകളും ഇലക്‌ട്രോണുകളുമൊക്കെ ചലിക്കുന്നത് അവയുടെ സഹജമായ ഗുണങ്ങളുടെ, ചാര്‍ജുകളുടെ അടിസ്ഥാനത്തിലാണ്. അവയ്ക്ക് അത്തരം ചലനങ്ങളേ സാധ്യമാകൂ. തേങ്ങ താഴോട്ട് വീഴുന്നത് തറയിലെത്തുക എന്ന ലക്ഷ്യ'ബോധ'മുള്ളതുകൊണ്ടാണോ? ബോധമില്ലെങ്കിലും അത് തറയില്‍ തന്നെ വീഴും. ഇവിടെയൊക്ക 'അറിയുന്നു' -'ബോധമുണ്ട്'എന്നൊക്കെ ആരോപിക്കുന്നത് ഒരു തരം പാറ്റേണ്‍ സീക്കിംഗാണ്....ഇങ്ങനെയാണ് പൊറോട്ടയില്‍ അള്ളാഹുവിനേയും ആല്‍മരത്തിന്റെ വേരില്‍ ഗണപതിയേയും മതമനസ്സുകള്‍ കണ്ടെത്തുന്നത്! ജീവജാലങ്ങളെ രക്ഷിക്കാനായി ഓക്‌സിജന്‍ അവതാരമെടുത്ത് ഓസോണ്‍ പാളിയായി വന്നു എന്നൊക്കെ പറയുന്നത് പോലെയാണത്....!!പക്ഷെ ഇവിടെ ചോദ്യമിതാണ്:ദ്രവ്യരഹിതമായി ബോധമുണ്ടാകുമോ?

കേശവന്‍ നായര്‍--ദ്രവ്യമില്ല....ബോധമേ ഉള്ളൂ. ബോധത്തില്‍ നിന്ന് വേറിട്ട് പദാര്‍ത്ഥവുമില്ല....പദാര്‍ത്ഥത്തില്‍ നിന്ന് വേറിട്ട ബോധവുമില്ല.... ഇതാണ് നമ്മള്‍ തമ്മിലുള്ള തര്‍ക്കം....നമ്മള്‍ രണ്ട് പാറകള്‍ തമ്മില്‍ സംസാരിക്കുകയല്ല. രണ്ട് ആശയങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയാണ്....ദ്രവ്യമില്ലെങ്കിലും ബോധത്തിന് നിലനില്‍ക്കാം...
ചോദ്യം-അവിടെയാണ് സാര്‍ ചോദ്യത്തിലേക്ക് വന്നത്..ദ്രവ്യമില്ലാത്ത ബോധം എവിടെയാണ്...?
കേശവന്‍ നായര്‍--അതാണ് നിര്‍ഗുണ നിരാകാര ബ്രഹ്മം..ഹ.ഹ.
ചോദ്യം-ശരി തമാശ ഞാനുമാസ്വദിച്ചു. നമുക്കത് അവിടെ വിടാം.... 

നിര്‍ഗുണം, നിഷ്‌ക്കാമ കാമം എന്നൊക്കെ താങ്കളുടെ ആത്മീയലേഖനത്തില്‍ ആവര്‍ത്തിക്കുന്നു. എങ്ങനെയാണ് നിഷ്‌ക്കാമമായി കര്‍മം ചെയ്യുക? എന്തെങ്കിലും ഇച്ഛയില്ലെങ്കില്‍ കര്‍മം ചെയ്യാനാവുമോ?
കേശവന്‍ നായര്‍--അതെ, അതങ്ങനെയാണ് സങ്കല്‍പ്പിക്കപ്പെടുന്നത്....
ചോദ്യം-ള്ള ഒന്ന് നിര്‍ഗുണമാകുന്നതെങ്ങനെ? കുറഞ്ഞപക്ഷം അതിന് ഉണ്ട് എന്ന ഗുണമെങ്കിലുമുണ്ട്. ഉണ്മ തന്നെ ഒരു ഗുണമല്ലേ? അസ്തിത്വം ഒരു ഗുണമല്ലേ. ഒരു ഗുണവുമില്ലാതെ എങ്ങനെയാണ് ഒന്ന് നിലനില്‍ക്കുക?
കേശവന്‍ നായര്‍-നിര്‍ഗുണമെന്ന് പറയുന്നത്.....അത് ബോധം.... ക്വാണ്ടം സൂപ്പ് പോലെ ശൂന്യതപോലെയാണെന്ന് പറയാം...
ചോദ്യം-നിര്‍ഗുണമായ ഒന്ന് നിലനില്‍ക്കുക അസാധ്യമാണ്....
കേശവന്‍ നായര്‍--ഞാനത് അധികം പഠിച്ചിട്ടില്ല. എനിക്ക് സംസ്‌കൃതം അറിയില്ല. ഗീതയൊക്കെ വായിച്ചാല്‍ അതിന്റെ മറുവശത്ത് കൊടുത്തിരിക്കുന്ന മലയാളം വായിച്ചാണ് ഞാന്‍ മനസ്സിലാക്കുന്നത്. അപ്പോള്‍ ഈ ഗുണമെന്നൊക്കെ പറയുന്നത് പ്രകൃതി ഗുണങ്ങളാണെന്നാണ് ഞാന്‍ വായിച്ചിരിക്കുന്നത്.....അതിനപ്പുറം എനിക്കറിയില്ല.

ചോദ്യം-ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം എന്നതിനെ കുറിച്ച് താങ്കളുടേതായി ചില പരാമര്‍ശങ്ങള്‍ കാണുന്നു.
കേശവന്‍ നായര്‍--അത് ഗുണുങ്ങളാണ്....അല്ലാതെ ജന്മമനുസരിച്ചല്ല. 
ചോദ്യം-ഗുണമോ കര്‍മ്മമോ അനുസരിച്ചാണെങ്കില്‍ ഒരാള്‍ക്ക് വര്‍ണം മാറാന്‍ സാധിക്കണം. അങ്ങനെയാര്‍ക്കെങ്കിലും സാധിച്ചിട്ടുണ്ടോ? പരശുരാമന്‍ ക്ഷത്രിയനെ പോലെ കൊന്നും കൊല വിളിച്ചും നടന്നിട്ട് ആരെങ്കിലും അദ്ദേഹത്തെ ക്ഷത്രിയനെന്ന് വിളിച്ചിട്ടുണ്ടോ? ബ്രാഹ്മണകര്‍മ്മം ചെയ്തിട്ട് വിശ്വാമിത്രന്‍ ബ്രാഹ്മണനായോ....? പിന്നെയെങ്ങനെയാണ് ഗുണവും കര്‍മ്മവുമനുസരിച്ച് വര്‍ണ്ണം മാറുന്നത്...? കര്‍മ്മമനുസരിച്ചാണ് ജാതിവിഭജനമെങ്കില്‍ ഒരാള്‍ക്ക് ജീവിതത്തില്‍ തൊഴില്‍ മാറ്റിക്കൊണ്ട് ജാതി മാറ്റരുതോ. മനുഷ്യനെ നാലായി വിഭജിക്കുന്ന അമാനവികമായ തന്ത്രമാണ് ചാതുര്‍വര്‍ണ്യം...

കേശവന്‍ നായര്‍--അതൊന്നും ഫിസിക്കലല്ല...അതൊക്കെ
ചോദ്യം-അതാണ് വിഷയം...ഒന്നും ഫിസിക്കലല്ല....!! പക്ഷെ ജാതിയും വര്‍ണ്ണവുമൊക്കെ സമൂഹത്തിലുണ്ട്, ഉച്ചനീചത്വങ്ങള്‍ കല്‍പ്പിച്ചിരിക്കുന്നു..പക്ഷെ സാറിന് ഒന്നും ഫിസിക്കലല്ല...!!
ചോദ്യം- താങ്കള്‍ മാര്‍ക്‌സിസ്റ്റ് വിമര്‍ശനം നടത്തിയ രീതിയില്‍ നോക്കിയാല്‍ ഈ മൂന്ന് ഗുണങ്ങള്‍ എന്നത് ഒരു അന്ധവിശ്വാസമല്ലേ...? അവര്‍ രണ്ടെന്ന് പറയുന്നു. താങ്കള്‍ മൂന്നെന്ന് പറയുന്നു. ത്രിദോഷമെന്നും ചതുര്‍ഭൂതമെന്നും പഞ്ചഭൂതമെന്നുമൊക്കെ പറയുന്നത് ഇങ്ങനെയാണ്.... ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസമാണ് പ്രിയപ്പെട്ടത്. അതല്ലാതെ ഇവയ്‌ക്കൊന്നും പ്രത്യേകിച്ച് തെളിവൊന്നുമില്ല....
കേശവന്‍ നായര്‍--ഗുണം...ആന്തരികമാണ്...അങ്ങനെയെങ്കില്‍ ശാസ്ത്രം നാല് ബലങ്ങളെ കുറിച്ച് പറയുന്നു... ഗുരുത്വബലം, ശക്തബലം, ക്ഷീണബലം, വൈദ്യുതകാന്തികബലം....അപ്പോഴോ...?
ചോദ്യം-സാര്‍ അതൊക്കെ ത്രിദോഷവും ത്രിഗുണവും പോലെ ഭാവനാവ്യായമമാണോ സര്‍ അവയൊക്കെ? ഈ നാല് ബലങ്ങള്‍ക്കും തെളിവുള്ളതല്ലേ... ഗുരുത്വമുള്ളതുകൊണ്ടാണല്ലോ ഭൂമി മണിക്കൂറില്‍ 1607 കി. മീ വേഗതയില്‍ കറങ്ങുമ്പോഴും ഞാനും സാറും സ്‌പേസിലേക്ക് തെറിച്ച് പോകാത്തത്?......ശരീരം മരിച്ചാലും ആത്മാവ് മരിക്കുന്നില്ലെന്നാണ് താങ്കളുടെ മറ്റൊരു വാചകം. സത്യത്തില്‍ ശരീരം മരിക്കുന്നില്ലെന്നതല്ലേ ശരി? ശരീരം എങ്ങനെയാണ് മരിക്കുന്നത്? ശരീരം എങ്ങും പോകുന്നില്ല....ദ്രവ്യം മറ്റൊരു ഭാവത്തില്‍-രൂപത്തില്‍ ഇവിടെ നിലനില്‍ക്കുന്നു...അതല്ലേ സത്യം...?
കേശവന്‍ നായര്‍-ശരിയാണ്, ദ്രവ്യം നശിക്കുന്നില്ല... ആത്മാവും നശിക്കുന്നില്ല....

ചോദ്യം-ഹ..ഹ..അപ്പോള്‍ ശരീരം നശിക്കുന്നില്ല എന്നല്ലേ പറയേണ്ടത്? ഉള്ളതിനെക്കുറിച്ച് സംസാരിക്കുന്നതല്ലോ മനസ്സിലാക്കാനും മനസ്സിലാക്കിപ്പിക്കാനും സൗകര്യപ്രദം...? ഒരോ ശരീരത്തിലും ഒരാത്മാവാണെന്നും അത് മുജ്ജന്മത്തിലെ കര്‍മ്മപാശത്തില്‍ ബന്ധിതമാണെന്നും സാര്‍ എഴുതിയിരിക്കുന്നത്. ഒരേ ഭ്രൂണമുണ്ടായ ശേഷം ആ ഭ്രൂണം വിഭജിച്ച് മൂന്ന് കുട്ടികളുണ്ടായാല്‍( (monozygotic triplets)അവര്‍ക്ക് മൂന്ന് പേര്‍ക്കും ആത്മാവ് വിഭജിക്കാതെ ലഭിക്കുമോ? 
കേശവന്‍ നായര്‍--ആത്മാവിനെ വിഭജിക്കാനാവില്ല..അതാണ്..

ചോദ്യം-അതെ ആ ഉത്തരമാണ് ഞാന്‍ പ്രതീക്ഷിച്ചത്! അങ്ങനെയെങ്കില്‍ ആ മൂന്ന് കുട്ടികള്‍ക്കും ഒരേ കര്‍മ്മഫലവും ജീവിതഫലവും ഉണ്ടാകണം. അങ്ങനെ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ?
കേശവന്‍ നായര്‍-എനിക്ക് അത് കൃത്യമായി പറയാന്‍ അറിയില്ല. ജീവാത്മാവ് എന്ന സങ്കല്‍പ്പമുണ്ട്. നമ്മള്‍ ചെയ്യുന്നതിന്റെ ഫലമാണ് നമുക്ക് കിട്ടുന്നത്...അതാണ് കര്‍മ്മ സിദ്ധാന്തം. നിങ്ങള്‍ ഇന്നിവിടെ വന്നു. എന്തുകൊണ്ട്? ഇവര്‍ രണ്ട് പേരും കൂടെ വന്നു. പിന്നെ നമ്മുടെ കല്യാണം ഒരാളുമായിട്ടാണ് എന്തുകൊണ്ട്...? ഇതിനൊക്കെ ഒരു കാരണമുണ്ട്..അതാണ് കര്‍മ്മഫലം

ചോദ്യം-യാദൃശ്ചികതയും ആസൂത്രണവും അവിടെയുണ്ട്. ഞാനിപ്പോള്‍ സാറിനെ കാണാന്‍ വന്നത് അപ്രതീക്ഷിതമായിട്ടല്ല. അതിന്റെ സാധ്യതകള്‍ കുറെക്കാലമായി പെരുകി വരികയായിരുന്നു. വിവാഹത്തിന്റെ കാര്യമൊക്കെ പറഞ്ഞാല്‍, പ്രപഞ്ചം നിലവില്‍ വന്നിട്ട് ഒരു വര്‍ഷമായെന്ന് സങ്കല്‍പ്പിച്ചാല്‍ 365 ാം ദിവസം അവസാന മണിക്കൂര്‍ തീരാന്‍ കേവലം നാല് മിനിട്ട് ബാക്കിയുള്ളപ്പോഴാണ് ഹോമോ സാപിയന്‍സ് ഈ ലോകത്ത് പരിണമിച്ചുണ്ടാകുന്നത്. അതുവരെ ഈ പ്രാപഞ്ചികബോധവും കര്‍മ്മത്തിന്റെ കണക്കുപുസ്തകവുമൊക്കെ എവിടെയായിരുന്നു? കേവലം അമ്പതിനായിരം വര്‍ഷം പോലും പ്രായമില്ലാത്ത ഇന്നത്തെ മനുഷ്യന്‍ ഗുഹാമനുഷ്യനായിട്ടാണ് തുടങ്ങിയത്...അവിടെ ആരെയാണ് വിവാഹം കഴിച്ചിരുന്നത്...? ഏത് വീടാണ് സന്ദര്‍ശിച്ചിരുന്നത്....? കൃഷി പോലും വന്നിട്ട് പതിനായിരം വര്‍ഷമേ ആയുള്ളു. ഹോമോ ഹാബിലസിനും ഹോമോ ഇറക്ടസിനുമൊക്കെ കര്‍മ്മഫലം ഉണ്ടായിരുന്നോ? നാം വരുന്നത് ബാക്റ്റീരിയയില്‍ നിന്നാണ് ബാക്റ്റീരിയയുടെ കര്‍മ്മഫലം എന്തായിരുന്നു...?

കേശവന്‍ നായര്‍-ഭ്രൂണം മൂന്നായി മുറിയണമെങ്കില്‍ ഒരു ബോധപൂര്‍വമായ തീരുമാനം-കോണ്‍ഷ്യസ് വില്‍ വേണ്ടേ..ആരാണത് എടുത്തത്...?
ചോദ്യം-അവിടെയെന്തിനാണ് പുറംതീരുമാനം? ഭ്രൂണണം സ്വയമല്ലേ വിഭജിക്കുന്നത്? ദ്രവ്യത്തിന്റെ ചലനം ആന്തരികമല്ലേ? ബാഹ്യമാണെന്ന് കല്‍പ്പിച്ചതല്ലേ ന്യൂട്ടോണിയന്‍ ഫിസിക്‌സിലെ പാകപ്പിഴ? താങ്കള്‍ തന്നെ ഇതേ ലേഖനത്തില്‍ എഴുതിയിരിക്കുന്നു-ഒരു പൂവിനെ ആരും വിരിയിക്കേണ്ടതില്ല-അത് താനേ വിരിഞ്ഞുകൊള്ളുമെന്ന്! പിന്നെന്തിനാണ് പുറം തീരുമാനം? ഇതൊക്കെ പാറ്റേണ്‍ സീക്കിംഗാണ്....
കേശവന്‍ നായര്‍-എല്ലാത്തിനും സഹജമായ അവബോധമുണ്ട്. ഈ അമ്പതിനായിരം വര്‍ഷത്തിന് മുമ്പൊക്കെ സംഭവിച്ച കാര്യത്തിന് എന്താണ് തെളിവ്?
ചോദ്യം-തെളിവുകളുണ്ട്. പരിണാമസിദ്ധാന്തം ആ തെളിവുകള്‍ കൃത്യമായി വിശദീകരിക്കുന്നു..

പരിണാമം ഞാന്‍ വേണ്ടത്ര പഠിച്ചിട്ടില്ല
കേശവന്‍ നായര്‍-പരിണാമസിദ്ധാന്തം ഒരു ഹൈപ്പോതീസിസല്ലേ?
ചോദ്യം-അല്ല, മലയോളം തെളിവുകളുള്ള ഒരു ശാസ്ത്രസിദ്ധാന്തമാണത്.....ദിനോസറുകള്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നുവോ?
കേശവന്‍ നായര്‍--അങ്ങനെയൊക്കെ ചില അസ്ഥികൂടങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മള്‍ പറയുന്നു....പക്ഷെ കൃത്യമായി ഇന്നയിന്ന രീതിയില്‍ സംഭവിച്ചുവെന്ന് നമുക്ക് തെളിവില്ല...
ചോദ്യം-പരിണാമത്തിന്റെ തെളിവുകള്‍ ഫോസില്‍രേഖയില്‍ മാത്രമല്ല. അവ ഭ്രൂണശാസ്ത്രം, ഭൂമിശാസ്ത്രം, തന്മാത്രജീവശാസ്ത്രം, റേഡിയോ ആക്റ്റീവ് പരിശോധനകള്‍ ...തുടങ്ങി നിരവധി ശാസ്ത്രശാഖകളില്‍ വാരിവിതറപ്പെട്ടിരിക്കുന്നു. സാറിന്റെ ശരീരം തന്നെയാണ്, കൈ തന്നെയാണ് പരിണാമത്തിന്റെ തെളിവ്....ബ്രഹ്മത്തിലും മായയിലുമൊക്കെ വിശ്വസിക്കുന്നതിന്റെ പതിനായിരത്തിലൊന്ന് ശ്രമം നടത്തിയാല്‍ പരിണാമം വ്യക്തമാകും.
കേശവന്‍ നായര്‍--ഞാന്‍ പരിണാമത്തെ ചോദ്യം ചെയ്യുന്നില്ല പക്ഷെ അതില്‍ പറയുന്ന എല്ലാം സത്യമാണെന്ന് വിശ്വസിക്കുന്നില്ല...ഉദാഹരണമായി പറഞ്ഞാല്‍ സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്.. ശുദ്ധ അസംബന്ധമാണ്......

ചോദ്യം-എങ്ങനെയാണത് അസംബന്ധമാകുന്നത്...?
കേശവന്‍ നായര്‍--അങ്ങനെയായിരുന്നെങ്കില്‍ നമ്മേക്കാള്‍ കരുത്തരായ ജീവികള്‍ ഭൂമിയില്‍ ആധിപത്യം പുലര്‍ത്തിയേനെ...
ചോദ്യം-അവിടെ സാറിന് പിഴവ് പറ്റിയതെന്ന് ഞാന്‍ വിചാരിക്കുന്നു. സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് എന്നു പറഞ്ഞാല്‍ കൂടുതല്‍ ശക്തിയുള്ളവന്റെയോ ബുദ്ധിയുള്ളവന്റെയോ അതിജീവനം എന്നല്ല. മറിച്ച് നിര്‍ദ്ദിഷ്ട സാഹചര്യത്തില്‍ സ്വാഭാവികമായും അതിജീവിക്കാന്‍ ഏറ്റവുമധികം അനുയോജ്യതയാണ് അവിടെ ഫിറ്റ് ആകുക എന്നതിലൂടെ വിവക്ഷിക്കുന്നത്....ഒരു നീന്തല്‍ ടീം ഉള്‍പ്പെടെയുള്ളവര്‍ യാത്ര ചെയ്യുന്ന ഒരു തീവണ്ടി പാലം കടക്കുമ്പോള്‍ തടാകത്തില്‍ വീണ് യാത്രക്കാരെല്ലാം കൊല്ലപ്പെടുന്നു. മഴ കാരണം തീവണ്ടിയുടെ വാതിലുകളെല്ലാം അടച്ചിരുന്നു. ഒരു വാതില്‍ മാത്രം അല്‍പ്പം തുറന്നിരുന്നു. കരയുന്ന കുഞ്ഞിനെ സമാധാനിപ്പിക്കാനായി ഒരമ്മ വാതില്‍ അല്‍പ്പം പൊക്കി വെച്ചതാണ്....വെള്ളത്തില്‍ വീഴുന്നതിന് മുമ്പ് ആഘാതത്തില്‍ കുട്ടി ഈ വാതിലിലൂടെ തെറിച്ച് പുറത്ത് പോയി ഒരു വൈക്കോല്‍ കൂനിയില്‍ തുളച്ചു കയറി രക്ഷപെടുന്നു...

കേശവന്‍ നായര്‍--സമൂഹത്തില്‍ എല്ലാവരും ഫിറ്റസ്റ്റല്ല...
ചോദ്യം-ആ കമ്പാര്‍ട്ട് മെന്റിലെ മറ്റ് യാത്രക്കാരൊക്കെ കുട്ടിയെക്കാള്‍ ശക്തിയും ബുദ്ധിയു ഉള്ളവരായിരുന്നിട്ടും അവര്‍ക്ക് രക്ഷപെടാനായില്ല. കാരണം ആ വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീഴാന്‍ കുട്ടിക്ക് മാത്രമാണ് സ്വാഭാവിക സാധ്യത ഉണ്ടായിരുന്നത്...ആ കുട്ടിയാണ് അവിടെ ഫിറ്റസ്റ്റ്....you become fit when you become suitable
കേശവന്‍ നായര്‍--ഞാന്‍ പരിണാമം അത്രത്തോളം പഠിച്ചിട്ടില്ല. അതുകൊണ്ടാവാം എനിക്കത് പൂര്‍ണ്ണബോധ്യം വന്നിട്ടില്ല...

ജ്യോതിഷം അശാസ്ത്രീയം
ചോദ്യം-ജ്യോതിഷം കര്‍മ്മഫലത്തിലും മുജ്ജന്മ സിദ്ധാന്തത്തിലും അധിഷ്ഠിതമാണ്. താങ്കള്‍ ജ്യോതിഷവിശ്വാസിയാണോ?
കേശവന്‍ നായര്‍--എനിക്ക് ജ്യോതിഷത്തിലൊന്നും വിശ്വാസമില്ല..
ചോദ്യം-ഇല്ല..?
കേശവന്‍ നായര്‍-അത് തീര്‍ത്തും അണ്‍ സയന്റിഫിക്കാണ്...
ചോദ്യം-താങ്കള്‍ ഇതുവരെ പറഞ്ഞത് സയന്‍സല്ല എല്ലാത്തിനും തീര്‍പ്പ് കല്‍പ്പിക്കുന്നത് എന്നാണ്! ആത്യന്തികമായ കാര്യങ്ങള്‍ സയന്‍സിന് ഉപരിയാണെന്നൊക്കെ. ജ്യോതിഷത്തേയും അങ്ങനെ കണ്ടാല്‍പ്പോരെ...?
കേശവന്‍ നായര്‍-അത് ജിയോസെന്‍ട്രിക്കാണ്...സയന്‍സ് ഹീലിയോ സെന്‍ട്രിക്കായി...പിന്നെ ഗാലക്‌സി സെന്‍ട്രിക്കായി... ജ്യോതിഷത്തിലെ രാഹു-കേതു തുടങ്ങിയ ഗ്രഹങ്ങള്‍ സത്യത്തില്‍ ഇല്ല... മാത്രമല്ല ഈ ഗ്രഹങ്ങളൊക്കെ മനുഷ്യരെ സ്വാധീനിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല....
ചോദ്യം-സാര്‍ എന്തിനാണ് ഈ വിശ്വാസ വിഷയങ്ങളില്‍ സയന്‍സ് കൊണ്ടുവരുന്നത്. അവയൊന്നും ഫിസിക്കല്‍ അല്ലെന്നും സയന്‍സിന് അതീതമാണെന്നുമല്ലേ പറയേണ്ടത്..?!! ഇതുവരെ കണ്ടുപിടിക്കാത്ത സ്വാധീനങ്ങളുണ്ടാവാം എന്നല്ലേ പറയേണ്ടത്? എന്തിന് ഈ ഇരട്ടത്താപ്പ്...? സയന്‍സ് തെളിയിച്ച കാര്യമാണോ സാറിന്റെ ചക്കരബ്രഹ്മവും ആത്മാവുമൊക്കെ...?

കേശവന്‍ നായര്‍-രണ്ടും രണ്ടാണ്...
ചോദ്യം-ഒരിടത്ത് ശാസ്ത്രത്തെ കൂട്ടു പിടിക്കുന്നു, മറ്റൊരിടത്ത് എല്ലാം ശാസ്ത്രത്തിന് അതീതമാണെന്ന് പറയുന്നു!! ജ്യോതിഷത്തിനുള്ള തെളിവല്ലേ ബ്രഹ്മത്തിനുമുള്ളൂ?!
കേശവന്‍ നായര്‍--നമ്മുടെ അസ്തിത്വത്തിന് അനുപേക്ഷണീയമായ കാര്യമാണ് വേദാന്തം
ചോദ്യം-ജ്യോതിഷത്തെ കുറിച്ച് അതിന്റെ വിശ്വാസികള്‍ക്കും അതു തന്നെയാണ് പറയാനുണ്ടാവുക...വിശ്വാസികള്‍ക്ക് പലപ്പോഴും ഫലം അച്ചട്ടായി തോന്നുന്നത് എന്തുകൊണ്ടാണ്....?
കേശവന്‍ നായര്‍-ജ്യോതിഷമൊന്നും ശരിയല്ല, ഫലഭാഗം ഒട്ടും ശരിയല്ല...


ചോദ്യം-ശരി, അത് വിടാം. അങ്ങെഴുതിയ മറ്റൊരു വാചകം: ആത്മാവില്‍ സമ്പൂര്‍ണ്ണമായി കേന്ദ്രീകരിക്കുമ്പോള്‍ പ്രകൃതിനിയമങ്ങള്‍ വെളിപ്പെടുന്നു..... അങ്ങനെ പ്രകൃതിനിയമങ്ങള്‍ കണ്ടെത്തിയ ഒരു ആത്മീയവാദിയുടെ പേര് പറയാമോ?
കേശവന്‍ നായര്‍- -പല ശാസ്ത്രീയമായ സിദ്ധാന്തങ്ങളും വെളിപെട്ടവയാണ്...ഐന്‍സ്റ്റീനെ പോലുള്ളവര്‍ പറയുന്നതാണിത്...
ചോദ്യം-ആശയങ്ങളും വിദ്യകളും മനസ്സില്‍ വെളിപ്പെടുകയും അവയെ കുറിച്ച് സ്വപ്നം കാണുകയും ചെയ്യുന്നത് എല്ലാവരിലും സംഭവിക്കുന്ന കാര്യമല്ലേ..പ്രേമിക്കുന്നവര്‍ പരസ്പരം സ്വപ്നം കാണാറില്ലേ...?അത് ആത്മാവില്‍ സമ്പൂര്‍ണ്ണമായി കേന്ദ്രീകരിക്കുമ്പോഴാണോ....? അങ്ങനെയാണെങ്കില്‍ ഭാരതീയ മഹര്‍ഷിമാര്‍ മുഴുവന്‍ ഭൗതികനിയമങ്ങള്‍ കണ്ടുപിടിച്ച് മടുക്കേണ്ടതല്ലേ?! ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍പ്പിന്നെ മറ്റേ വശത്തുള്ളവര്‍ താഴോട്ട് വീഴാത്തതെന്ന് ചോദിച്ചവരല്ലേ ഈ ആത്മാവില്‍ ഫോക്കസ് ചെയ്തിരുന്ന പലരും...?

കേശവന്‍ നായര്‍--പല കണ്ടുപിടുത്തങ്ങളുടേയും പിറകില്‍ intuitive ആയ ഒരു തലം ഇല്ലെന്ന് പറയാനാവില്ല...
ചോദ്യം- ലഭ്യമായ ഡേറ്റകളുടെ undiluted, unregulated processing ആണ് സ്വപ്നങ്ങളും വെളിപാടുകളുമൊക്കെ. ചൊവ്വയിലെ മനുഷ്യരെ സാര്‍ സ്വപ്നം കണ്ടിട്ടുണ്ടോ?
കേശവന്‍ നായര്‍- ചിലപ്പോള്‍ കണ്ടിട്ടുണ്ടാവും....ഹ ഹ
ചോദ്യം-അതിന് ചൊവ്വയില്‍ മനുഷ്യരില്ലല്ലോ..!? സാര്‍ വഴുതിപ്പോകുകയാണ്. ഇല്ലാത്ത ഡേറ്റയില്‍നിന്ന് സ്വപ്നം ജനിക്കില്ല. 
കേശവന്‍ നായര്‍-ഞാനൊരു സന്യാസിയല്ല..ഞാന്‍ മെഡിറ്റേഷനൊന്നും പ്രാക്ടീസ് ചെയ്തിട്ടില്ല... ഞാനൊരു യോഗിവര്യനുമല്ല
ചോദ്യം-അങ്ങ് ഇപ്പറയുന്ന പല കാര്യങ്ങളെക്കുറിച്ചും ബോധ്യം വരാതെ ഇതൊക്കെ എഴുതിക്കൊണ്ടിരിക്കുന്നു...?
കേശവന്‍ നായര്‍-യുക്തചിന്തയിലൂടെ എത്തിച്ചേരുന്ന ചില നിഗമന അനുമാനങ്ങളാണ് ഞാന്‍ പറയുന്നത്...
ചോദ്യം-യുക്തിക്കൊന്നും യാതൊരു പ്രസക്തിയുമില്ലാത്ത തലത്തിലാണ് സാര്‍ വിഹരിക്കുന്നതെന്നാണ് ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്.?!
കേശവന്‍ നായര്‍--യുക്തിയെ ഒരിക്കലും ഞാന്‍ ഡിനൈ ചെയ്തിട്ടില്ല, യുക്തി കയ്യൊഴിയാനും സാധിക്കില്ല...

മതവും ധാര്‍മ്മികതയും
കേശവന്‍ നായര്‍- സന്യാസികളും മതങ്ങളും, അത് സെമറ്റിക്ക് മതമാകട്ടെ നമുക്ക് ചെയ്ത നേട്ടമെന്തെന്നാല്‍ മൂല്യബോധം കൊണ്ടുവന്നുവന്നാണ്. ഞാനും നിങ്ങളും ഇവിടിങ്ങനെയിരുന്ന് സംസാരിക്കാന്‍ കാരണം മതം നല്‍കിയ മൂല്യബോധമാണ്...
ചോദ്യം-മനുഷ്യന് സഹജമായി തന്നെ മൂല്യബോധവും ധാര്‍മ്മികതയുമുണ്ട്. Man is essentially moral. മനുഷ്യന് മാത്രമല്ല എല്ലാ ജീവിജാലങ്ങളിലും ധാര്‍മ്മികതയുടെ അടയാളങ്ങള്‍ കാണാനാവും. അതിജീവനത്തെ സഹായിക്കുന്ന സാങ്കേതികതകളുടെ ഉപോത്പ്പന്നമായാണ് മനുഷ്യനില്‍ ധാര്‍മ്മികത ഉരുവംകൊണ്ടത്...മതം മനുഷ്യനിലെ മൃഗീയതയും വിദ്വേഷഭാവവും ചൂഷണം ചെയ്യുന്നുമുണ്ട്....
കേശവന്‍ നായര്‍-മനുഷ്യനിലെ മൃഗീയവാസനകള്‍ കുറച്ചൊക്കെ പരിഹരിക്കുന്നതില്‍ മതം പോലുള്ള ഇന്‍സ്റ്റിറ്റിയൂഷന്‍സ് പങ്ക് വഹിച്ചിട്ടുണ്ട്. അല്ലാതെ ജിഹാദികളില്ലെന്നോ ഹിന്ദുഫാസിസ്റ്റുകള്‍ ഇല്ലെന്നോ ഞാന്‍ പറഞ്ഞില്ല.
ചോദ്യം-മതങ്ങള്‍ക്ക് ഏറിയാല്‍ 3500-4000 വര്‍ഷം പഴക്കം. മതം വരുന്നതിന് മുമ്പ് തന്നെ മനുഷ്യന് ധാര്‍മ്മികതയുണ്ട്. എല്ലാ മതവും അവ നിലനിന്ന സാഹചര്യങ്ങളില്‍ നിന്ന് മൂല്യങ്ങളും ആചാരനാചാരങ്ങളും കടംകൊണ്ടിട്ടുണ്ട്...മതം മാത്രമല്ല കൃഷി, മത്സ്യബന്ധനം, കുടുംബം, വിവാഹം, മദ്യപാനം...തുടങ്ങിയ നിരവധി സാമൂഹികസ്ഥാപനങ്ങളില്‍ മൂല്യശേഖരമുണ്ട്. അതല്ലാതെ മതത്തിന് പ്രത്യേകിച്ച് മൂല്യബോധമോ ധാര്‍മ്മികതയോ ഉണ്ടാക്കാനുളള ശേഷിയില്ല... Religion is not creative, it is basically exploitative. അതേസമയം മനുഷ്യനിലെ മൃഗത്തെ പുറത്തുകൊണ്ടു വരാന്‍ അതിന് നിഷ്പ്രയാസം കഴിയുകയും ചെയ്യും....

കേശവന്‍ നായര്‍--മതമില്ലായിരുന്നെങ്കില്‍...നമ്മുടെ മൂല്യബോധം എവിടെ നിന്ന് വന്നു....?
ചോദ്യം-സാര്‍ തെറ്റായ ചോദ്യം ആവര്‍ത്തിക്കുന്നു...Man is essentially moral. മനുഷ്യനില്‍ ഇല്ലാത്ത എന്തോ ഒന്ന് മതം കഴിഞ്ഞ 3500 വര്‍ഷം കൊണ്ട് വികസിപ്പിച്ചുവെന്ന ധാരണ ശരിയല്ല. മതബോധവും ആചാരങ്ങളും മതത്തിന് മുമ്പുള്ള മനുഷ്യസമൂഹം ക്രമേണ വികസിപ്പിച്ചുകൊണ്ടു വന്നവയാണ്. ധാര്‍മ്മികതയും മൂല്യബോധവും തുടങ്ങുന്നത് ഗുഹാമനുഷ്യനില്‍ നിന്നാണ്....മറിച്ചൊരു ഉദാഹരണം ചൂണ്ടിക്കാട്ടാന്‍ സാറിനാവില്ല.....കരുണയും ദയയും സഹകരണമനോഭാവവും ജീവിലോകത്ത് എമ്പാടും ഏറ്റക്കുറച്ചിലോടെ കാണാനാവും. ഒരു നായ അതിന്റെ കുട്ടിയെ സ്‌നേഹിക്കുന്നത്, കാക്കകള്‍ കൂട്ടം കൂടി അക്രമികളെ തിരിച്ചാക്രമിക്കുന്നത്, വാമ്പയര്‍ വവ്വാലുകള്‍ രക്തം കടംകൊടുക്കുന്നത്...ഇതിലെല്ലാം മനുഷ്യധാര്‍മ്മികതയുടെ പരിണാമപരമായ, പുരാതനമായ അടയാളങ്ങള്‍ കാണാനാവും....

കേശവന്‍ നായര്‍--നമ്മിലെന്തെങ്കിലും നന്മയും മൂല്യബോധമുണ്ടെങ്കില്‍ അത് മാതാപിതാക്കളില്‍ നിന്ന് കിട്ടിയതാണ്. മനുഷ്യനെപ്പോലെ സഹജീവിയെ കൊല്ലുന്ന ഒരു മൃഗം വേറെയില്ല...
ചോദ്യം-മാതാപിതാക്കളും കുടുംബവും മതത്തിന് വളരെ മുമ്പെയുള്ളു സ്ഥാപനങ്ങളാണെന്നെങ്കിലും സാര്‍ അംഗീകരിക്കണം. ജീവികള്‍ പരസ്പരം ആക്രമിക്കുകയും കൊല്ലുകയും മാത്രമല്ല തിന്നുക കൂടി ചെയ്യാറുണ്ട്. ചില ജീവിവര്‍ഗ്ഗങ്ങളില്‍ അമ്മമാര്‍ തന്നെ കുട്ടികളെ തിന്നുന്നു....പക്ഷെ മനുഷ്യന്‍ ഉയര്‍ന്ന ബുദ്ധിയുള്ള ജീവിയായതു കൊണ്ട് അവന്റെ തിന്മയും നന്മയും ഉയര്‍ന്നതാണ്...

ലോകം പണത്തിന് പിന്നാലെ
കേശവന്‍ നായര്‍--അമേരിക്കയേയും യൂറോപ്പിനെയും ഭൗതികവാദം ഗ്രസിച്ചിരിക്കുന്നു. എല്ലാവരും പണത്തിന് പുറമെ. വ്യക്തിപരമായി അവിയെയുള്ളവര്‍ വിശ്വാസികളായിരിക്കാം. പക്ഷെ അവര്‍ പറയുന്നത് ഭൗതികവാദമാണ്. ആത്മീയതയാണ് ലോകം കൈവരിക്കേണ്ടത്.....
ചോദ്യം-വിശ്വാസികളായിട്ടും അവരൊക്കെ ഭൗതികവാദമാണ് പയറ്റുന്നതെങ്കില്‍ അതിലെന്തോ ഗുണകരമായി ഉണ്ടെന്ന് തോന്നിയിട്ടുണ്ടാവുമോ..? സുഖത്തിനും പണത്തിനും പിന്നാലെ പായുന്നതില്‍ ഒന്നാംസ്ഥാനം വിശ്വാസികള്‍ക്കാണെന്നതില്‍ തര്‍ക്കമുണ്ടാവില്ലല്ലോ. മതവും മനുഷ്യദൈവങ്ങളും ചെയ്യുന്നതും അതാണല്ലോ....സമ്പത്ത് കുന്നുകൂട്ടുക, സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുക..കൂടുതല്‍ സമ്പത്തുണ്ടാക്കുക, നൂറ് രൂപ പിരിക്കുക-ഒരു രൂപ പിച്ച കൊടുത്ത് പരസ്യപ്പെടുത്തുക...വീണ്ടും പിരിക്കുക...വീണ്ടും വാരിക്കൂട്ടുക....ലോകത്തിലെ മൊത്തം കുറ്റംകൃത്യങ്ങളില്‍ മഹാഭൂരിപക്ഷവും മതവിശ്വാസികളുടെ സംഭാവനയാണ്.....ലോകത്തെ ജയിലുകളെല്ലാം നിറച്ചിരിക്കുന്നതും അവര്‍ തന്നെ.....
കേശവന്‍ നായര്‍--ഞാന്‍ പറഞ്ഞല്ലോ കമ്മ്യൂണിസവും ക്യാപിറ്റലിസവും ഒന്നു തന്നെ. രണ്ടും ഭൗതികവാദമാണ്.....സുഖവും പണവുമാണ് പ്രധാനം
ചോദ്യം-മതം സമ്പത്തിനും സുഖത്തിനും പിന്നാലെയല്ലേ....അമേരിക്കയൊക്കെ വലിയ മതപരതയുള്ള രാജ്യമാണ്...
കേശവന്‍ നായര്‍--ഏയ് എവിടെ...?! അവിടെങ്ങും ഒരു റിലീജ്യനുമില്ല...

ചോദ്യം-അമേരിക്കയില്‍ റിലീജ്യനില്ലേ?! ബൈബിളില്‍ തൊട്ടാണ് അമേരിക്കന്‍ ഭരണാധികാരികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്...
കേശവന്‍ നായര്‍--അവിടെ കുറെ വിശ്വാസികളുള്ളത് കൊണ്ടാണ് ആ രാജ്യം അങ്ങനെയെങ്കിലും പോകുന്നത്...
ചോദ്യം-അമേരിക്കയില്‍ മതമില്ല...!! സൗദി അറേബ്യയിലുണ്ടോ...?
ചോദ്യം-ഏയ്...എവിടുന്ന്?!
ചോദ്യം-550 ല്‍ പരം റേപ്പ് കേസുകളാണ് സൗദിയില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥത്തിലുള്ള അതിന്റെ എത്രയോ ഇരട്ടി വരും. ചാട്ടവാറടികളും തലവെട്ടലുകളുമായി മുന്നോട്ടു പോകുന്ന ആ സമൂഹത്തിലെ സാമ്പത്തിക അസമത്വമറിയണമെങ്കില്‍ സക്കാത്തിന്റെ കണക്ക് പരിശോധിച്ചാല്‍ മതി...

കേശവന്‍ നായര്‍--സൗദിയിലെ രാജാവിനെ ഉദ്ദേശിച്ച് പറഞ്ഞതല്ല...ചരിത്രത്തില്‍ മതങ്ങള്‍ക്ക് പ്രാധാന്യമുണ്ട്..സദാചാര നിര്‍മ്മിതിയില്‍..
ചോദ്യം-മതത്തിന് ചരിത്രപ്രാധാന്യമില്ലെന്ന് ആരാ പറഞ്ഞത്? മോശയുടെ മൂല്യബോധം അന്നത്തെ പാലസ്തീന്‍ സംസ്‌ക്കാരത്തിന്റെയാണ്...മുഹമ്മദിന്റെ മൂല്യബോധം അന്നത്തെ അറബ് സമൂഹത്തിന്റെതാണ്... ഇവരൊന്നും മതം സ്ഥാപിച്ചില്ലെങ്കിലും അതാത് സമൂഹങ്ങളിലെ ആചാരരീതിയും സംസ്‌ക്കാരവും തുടരുമായിരുന്നു...കാരണം സംസ്‌ക്കാരം ഒരു തുടര്‍ച്ചയാണ്... മതമുണ്ടായാലും ഇല്ലെങ്കിലും അതുണ്ടാവും....തുടരും...
കേശവന്‍ നായര്‍--സത്യം പറഞ്ഞാല്‍ ദൈവം ഉണ്ടെന്ന് പറയുന്നത് പോലും മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. സാറിനോട് ഞാനൊരു കാര്യം പറയാം-you can not leave without god, but you can leave without Dawkins...

ചോദ്യം-ഇവയൊക്കെ ബ്‌ളാങ്കറ്റ് സ്റ്റേറ്റുമെന്റുകളല്ലേ. അങ്ങനെയെങ്കില്‍ എല്ലാ മതവിശ്വാസിയും ഫലത്തില്‍ നിരീശ്വരവാദിയല്ലേ? മുസ്‌ളീം അള്ളാ ഒഴികെ എല്ലാ ദൈവങ്ങളോടും നിരീശ്വരവാദിയാണ്. ക്രൈസ്തവന്‍ സ്വന്തം ദൈവം ഒഴികെ ബാക്കിയുള്ളവ മുഴുവന്‍ തള്ളുന്നു... സാര്‍ സ്വന്തം ചക്കര ബ്രഹ്മത്തെ മാത്രം ആരാധിക്കുന്നു..ബാക്കിയൊക്കെ തള്ളുന്നു... നാസ്തികന്‍ ഇവ മൊത്തം തള്ളുന്നു...അപ്പോള്‍ ഏറ്റക്കുറച്ചിലോടെ എല്ലാവരും നിരീശ്വരവാദികളാണ്...!!I can also say-you can leave without gods but you can not leave without reason. Without reason, you are doomed! ആ നിലയില്‍ സാറൊരു എത്തിയിസ്റ്റാണെന്ന് എനിക്കും പറയാം....

കേശവന്‍ നായര്‍- -ഞാനൊരു എത്തീസ്റ്റാണ്..അങ്ങനെ പറയുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു. ഈ പറയുന്നതുപോലെ മതവിശ്വാസിയൊന്നുമല്ല ഞാന്‍. ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കില്ല, പൂജയും വഴിപാടുമില്ല....
ചോദ്യം-പക്ഷെ രാവിലെ എഴുന്നേറ്റ് പ്രാര്‍ത്ഥിക്കുമെന്നും ധ്യാനിക്കുമെന്നൊക്കെ പറഞ്ഞു...എന്തിനോടാണ് പ്രാര്‍ത്ഥിക്കുന്നത്-നിര്‍ഗുണ ബ്രഹ്മത്തോടാണോ?
കേശവന്‍ നായര്‍-എന്നോട് തന്നെ. ആവശ്യമൊന്നും പറയാറില്ല... മനസ്സിനെ പിടിച്ചു നിറുത്താനാണ്. പ്രകൃതിയുമായി കുറേനേരം രമിക്കുക...പരമസത്യത്തില്‍ അലിഞ്ഞു ചേരുക..
ചോദ്യം-ഇതൊന്നും ചെയ്യാത്തവരൊക്കെ മാനസികനില തെറ്റി ജീവിക്കുന്നവരാണോ? രാവിലെ കക്കൂസില്‍ ചെന്നിരുന്നാല്‍ ഒരു ബീഡി പുകച്ചില്ലെങ്കില്‍ ഒന്നും നടക്കുന്നില്ലെന്ന് പറയുന്നവരുണ്ട്. ഈ ബീഡി ഇല്ലാതെയും മനുഷ്യര്‍ ഇതൊക്കെ ചെയ്യുന്നില്ലേ? പ്രകൃതിയും നാമും ഒന്നാണെന്നിരിക്കെ 'രമിക്കുക','അലിഞ്ഞുചേരുക'തുടങ്ങിയ അവകാശവാദങ്ങള്‍ ഫലിതമല്ലേ സര്‍? ആദ്ധ്യാത്മിക ഭാഷാകസര്‍ത്തുകളുടെ കഥയില്ലായ്മ വീണ്ടും വെളിപ്പെടുകയാണിവിടെ..
കേശവന്‍ നായര്‍--അതെ, അതൊരു ശീലമാണ്...
ചോദ്യം-സര്‍ അങ്ങനൊരു പുതിയ ശീലം കണ്ടെത്തിയിരിക്കുന്നു..
കേശവന്‍ നായര്‍--ഹ ഹ ശരിയായിരിക്കാം...

ഏതാണ്ട് മൂന്ന് മണിക്കൂറിലധികമാണ് ശ്രീ. കേശവന്‍നായരോട് സംസാരിച്ചിരുന്നത്. ഇടയ്ക്ക് അദ്ദേഹത്തിന്റെ ഭാര്യ ചായയും പലഹാരങ്ങളും കൊണ്ടുവന്നു തന്നു. എളിയ ജീവിതസാഹചര്യങ്ങളില്‍ പുസ്തകങ്ങളും പ്രിയതമയുമായി ജീവിത സായാഹ്നം ചെലവിടുന്ന അദ്ദേഹം കേരളത്തില്‍ വൈജ്ഞാനികസാഹിത്യത്തിന് മേല്‍വിലാസമുണ്ടാക്കാന്‍ സഹായിച്ച വ്യക്തിയാണ്. കപടശാസ്ത്രത്തിന്റെയും നിഗൂഡതാവാദത്തിന്റെയും മുള്‍പ്പടര്‍പ്പുകള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്നു ശാസ്ത്രത്തിനെതിരെ ഒളിയമ്പുകള്‍ എയ്യുന്നതില്‍ ശ്രീ.കേശവന്‍ നായര്‍ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശകമായി കേരളത്തിലെ ബൗദ്ധികസമൂഹത്തിനുണ്ടായ ജീര്‍ണ്ണതയുടെ നേര്‍ചിത്രം ഇത്തരം നിലപാടുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ വായിച്ചെടുക്കാം. തങ്ങളുടെ സകലമാന ചക്കര അന്ധവിശ്വാസങ്ങളേയും സബ് അറ്റോമിക് തലവുമായി ബന്ധിപ്പിക്കുക വഴി സംഘപരിവാര്‍ ബുദ്ധിജീവികളുടെ മതവിഹ്വലതകള്‍ക്ക് നിറമേകാനും അദ്ദേഹത്തിനായി. സപ്താഹങ്ങളും പ്രതിഷ്‌ഠോത്സവങ്ങളും അമൃതാന്ദമയി സെമിനാറുകളമായി കളംനിറഞ്ഞു നില്‍ക്കുന്ന കേശവന്‍ നായര്‍ക്ക് മതപ്രീണനം ഒരു ഹരമാണ്. മുപ്പത് വര്‍ഷം നിലനിന്ന പാര്‍ട്ടി അദ്ദേഹത്തിന് മതമായിരുന്നു! ഇന്ന് പാര്‍ട്ടിവല്‍ക്കരിക്കാത്ത മതങ്ങള്‍ സമാനമായി ഉത്തേജിപ്പിക്കുന്നു-ഉപ്പോളം വരുമോ ഉപ്പിലിട്ടത്?!*
(This interview in brief was published in Pachakutira Magazine July 2013. Watch video @http://www.youtube.com/watch?v=LV_Ci0a7OrY)