ശാസ്ത്രം വെളിച്ചമാകുന്നു

Thursday 3 April 2014

78. ''ഡ്രിങ്കിംഗ് യൂറിന്‍, നോ പാപ്പ !''

മൂത്രപാനചികിത്സയെ(urine therapy or urotherapy) കുറിച്ച് സൂര്യ ടി.വി സംഘടിപ്പിച്ച ഒരു സംവാദത്തില്‍ ഇന്നലെ (20.11.13) പങ്കെടുത്തിരുന്നു. ഈ ചികിത്സയെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ആസൂത്രണം ചെയ്ത ഒരു പരിപാടിയായിരുന്നുവത്. 1940 കളില്‍ ജെ.ഡബ്‌ളിയു. ആംസ്‌ട്രോങ് എന്ന ഇംഗ്‌ളീഷുകാരന്‍ എഴുതിയ The water of Life’ എന്ന പുസ്തകം 'യൂറിന്‍ തെറാപ്പി' (2011)എന്ന പേരില്‍ മാതൃഭൂമി ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്(വിവര്‍ത്തകന്‍ ടി. നാരായണന്‍). ഈ പുസ്തകത്തിന്റെ പരസ്യപ്രചരണമായിരുന്നു പരിപാടിയുടെ മുഖ്യലക്ഷ്യമെന്ന് തോന്നി. 'ജീവജലം' എന്നാണ് മൂത്രത്തെ അവതാരകന്‍ പോലും വിശേഷിപ്പിച്ചത്. മൂത്രപാനംമൂലം വിവിധ രോഗങ്ങള്‍ ഭേദമായ ഇരുപതിലധികം പേര്‍ 'പോട്ട മാതൃക' യില്‍ അനുഭവസാക്ഷ്യം പറയാനെത്തി. 
മൂത്രത്തിന് ഭേദമാക്കാനാവാത്ത രോഗമില്ല. അജ്ഞാതരോഗംപോലും ഭേദമാക്കുമെന്നാണ് ടി. പുസ്തകം(പേജ് 140) പറയുന്നത്! 38 വര്‍ഷം നിലനിന്ന കാന്‍സര്‍ മുഴ മൂത്രം കുടിച്ച് മാറ്റിയെന്ന് അവകാശപ്പെട്ടവര്‍വരെ സദസ്സിലുണ്ടായിരുന്നു! ആളുകള്‍ 'സ്വന്തം അനുഭവങ്ങള്‍' അതിവൈകാരികമായി പറയുമ്പോള്‍ അതിനെ ശാസ്ത്രീയമായി വിശകലനം ചയ്യുന്നത് ശ്രദ്ധിക്കാന്‍ സാമാന്യജനം തയ്യാറാകുമെന്ന് കരുതാനാവില്ല. പരിപാടി പ്രക്ഷേപണം ചെയ്യുന്ന ദിവസം മുതല്‍ സ്വന്തം മൂത്രം രുചിച്ച് നോക്കാന്‍ ചില പ്രേക്ഷകരെങ്കിലും തുനിയാനിടയുണ്ട്. ചര്‍ച്ചയില്‍ ഞാന്‍ അവതരിപ്പിച്ച വാദങ്ങള്‍ താഴെപ്പറയുന്നു:

നമ്മുടെ ശരീരത്തെ സംബന്ധിച്ചിടത്തോളം മൂത്രം വിസര്‍ജ്യമാണ്. മൂത്രം വിസര്‍ജ്യമല്ലെങ്കില്‍ 'വിസര്‍ജ്യം'എന്നൊന്നില്ല! മനുഷ്യന്റെ പരിണാമചരിത്രം പരിശോധിച്ചാല്‍ സഹസ്രാബ്ദങ്ങളായുളള അനുകൂലനം വഴിയാണ് മൂത്രത്തോടുള്ള നമ്മുടെ അറപ്പും വര്‍ജ്യഭാവവും പരിണമിച്ചുണ്ടായത്. അപകടകരവും വിഷകരവുമായ വസ്തുക്കളോട് വര്‍ജ്യഭാവം കാണിക്കുക എന്നത് ജീവിശരീരത്തിന്റെ പൊതു സ്വഭാവമാണ്. അതിജീവനത്തിന്റെ ഭാഗമായി ഉരുത്തിരിയുന്ന നിലപാടാണത്. നമ്മുടെ വൃക്കകള്‍ അരിച്ചുതള്ളുന്ന ദ്രവം വീണ്ടും കുടിക്കുമ്പോള്‍ വീണ്ടുമത് ദഹിച്ച് രക്തം വഴി വൃക്കകളിലെത്തുകയാണ് ചെയ്യുന്നത്. അതായത് ശരീരം ഒരിക്കല്‍ ചെയ്ത ജോലി ആവര്‍ത്തിക്കുന്നു-ശരീരത്തിന് പണി കൊടുക്കുന്നു. മൂത്രത്തില്‍ ഉള്ളതെല്ലാം അതേരൂപത്തില്‍ വീണ്ടുമെത്തിയാല്‍(മൂത്രം കുടിക്കുമ്പോള്‍ അതിനുള്ള സാധ്യത വിരളമാണ്) വൃക്കകള്‍ വീണ്ടുമവ പുന്തള്ളും. കാരണം അവയെല്ലാം ശരീരത്തിന് ആവശ്യമില്ലെന്ന് വൃക്കകള്‍ ആദ്യമേ സൂചിപ്പിച്ചിട്ടുള്ളതാണ്. ചുരുക്കത്തില്‍, കേവലം വിശ്വാസചികിത്സയായ മൂത്രപാനം പ്രകൃതിവിരുദ്ധവും ജൈവവിരുദ്ധവുമാണ്.

മൂത്രം 95% ജലമാണ്.2.5% യൂറിയയും ബാക്കി 2.5% ധാതുക്കള്‍, ലവണങ്ങള്‍, ഹോര്‍മോണുകള്‍, സ്റ്റിറോയിഡുകള്‍, ലോഹാംശങ്ങള്‍ എന്നിവ. ഇവയില്‍ വിഷകരമായ പദാര്‍ത്ഥകള്‍ താരതമ്യേന കുറവായതിനാല്‍ കുറച്ച് മൂത്രം കൂടിക്കുന്നത് കൊണ്ട് ഓക്കാനം, ഛര്‍ദ്ദില്‍, വയറിളക്കം തുടങ്ങിയ അസ്വസ്ഥകളല്ലാതെ കാര്യമായ കുഴപ്പങ്ങളൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍ സ്ഥിര മൂത്രപാനം പ്രശ്‌നങ്ങളുണ്ടാക്കാനിടയുണ്ട്. മൂത്രത്തിലെ യൂറിക്കാസിഡ് ശരീരത്തില്‍ അമിതമായി ചെന്നാല്‍ അത് സന്ധിവാതത്തിന് (gout) കാരണമായി തീരാനിടയുണ്ട്. മൂത്രത്തിലെ ലോഹാംശങ്ങളുടെ സാന്നിധ്യംമൂലം മൂത്രപാനശീലം രക്തത്തില്‍ ഘനലോഹ വിഷാംശങ്ങള്‍(heavy metal toxicity) വര്‍ദ്ധിപ്പിക്കാന്‍ കാരണമായിത്തീരാം. മൂത്രനാളി, മൂത്രസഞ്ചി തുടങ്ങിയ മേഖലകളില്‍ അണുബാധ, പഴുപ്പ് എന്നിവ ഉണ്ടാകാനുള്ള സാധ്യത മൂത്രപാനത്തെ വൃത്തിഹീനവും വികലവുമായ ശീലമാക്കിത്തീര്‍ക്കുന്നുണ്ട്. 


മൂത്രചികിത്സയ്ക്ക് ഗുണഫലമുണ്ടെന്ന് ശാസ്ത്രീയമായി ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ചില കാര്യങ്ങളില്‍ അത് ദോഷകരമായി ഭവിക്കുന്നതിന് തെളിവുണ്ട്. ജെല്ലിഫിഷ് (jellyfish) എന്ന കടല്‍ മത്സ്യത്തിന്റെ കുത്തുന്ന സ്ഥലത്ത് മൂത്രമൊഴിച്ച് മുറിവ് ഭേദമാക്കാന്‍ ശ്രമിക്കുന്ന രീതി പല പ്രാചീന ഗോത്രങ്ങളിലും നിലവിലുണ്ട്. മൂത്രം മുറിവിന് മുകളില്‍ വീഴുമ്പോള്‍ മുറിവിലെ അവശേഷിക്കുന്ന നെമാറ്റോസിസ്റ്റുകളെ (nematocysts) ഉദ്ദീപിപ്പിച്ച് വേദനയും വീക്കവും വര്‍ദ്ധിപ്പിക്കാറുണ്ടെന്നാണ് ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

മൂത്രത്തില്‍ വളരെ നേര്‍ത്ത അളവില്‍ യൂറോക്കാനെസ് (urokinase) എന്ന അടങ്ങിയിട്ടുണ്ടെന്നും, രക്തം നേര്‍പ്പിക്കുന്നതിലൂടെ അത് ഹൃദ്രോഗികള്‍ക്ക് ആശ്വാസമുണ്ടാകുമെന്നും മൂത്രചികിത്സകര്‍ അവകാശപ്പെടാറുണ്ട്. അത് ശരിയാണെങ്കില്‍ തന്നെ സ്ഥിരമൂത്രപാനം അപകടകരമാകും-വിശേഷിച്ചും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലാത്തവരില്‍. യൂറോക്കാനെസ് യഥാര്‍ത്ഥത്തില്‍ ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുവാണ്. രക്തത്തെ നേര്‍പ്പിച്ച് കട്ട പിടിക്കുന്നതിനെ തടയുകാണത് ചെയ്യുന്നത്. സാധാരണഗതിയില്‍ രക്തം കട്ട പിടിക്കേണ്ടത് ജീവസന്ധാരണത്തിന് ആവശ്യമായ പ്രക്രിയയാണ്. രക്തം അമിതമായി നേര്‍പ്പിക്കപ്പെടുകയും കട്ടപിടിക്കാനുള്ള സഹജശേഷി ദുര്‍ബലപ്പെടുകയുമാണവിടെ സംഭവിക്കുന്നത്. 


ഹൃദ്രോഗമില്ലാത്തവര്‍ സ്ഥിരമായി ആസ്പിരിന്‍ കഴിച്ചാലുണ്ടാകുന്ന പ്രശ്‌നം ഓര്‍ത്തുനോക്കുക. ഹൃദ്രോഗികളിലും മറ്റും രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുന്നത് വാസ്തവത്തില്‍ ബാഹ്യമായ ഇടപെടലാണ്. ഹൃദ്രോഗം മൂലം മരിക്കണോ രക്തത്തിന്റെ സഹജശേഷി നശിപ്പിക്കണോ എന്ന ചോദ്യം വരുന്നിടത്താണ് ഒരു ചികിത്സയെന്ന നിലയില്‍ നാം കുറഞ്ഞ തിന്മ സ്വീകരിക്കുന്നത്. ദൈനംദിനാടിസ്ഥാനത്തില്‍ മൂത്രപാനം ശീലമാക്കിയവര്‍ ശരിക്കും ആപത്ത് ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നു. യൂറോക്കാനെസ് വേര്‍തിരിച്ചെടുത്ത് ഔഷധമായി ഉപയോഗിക്കാം. മൂത്രം കുടിച്ചാല്‍ അത് ദഹിച്ചുപോകാനുള്ള സാധ്യതയാണ് കൂടുതലുള്ളത്. പാമ്പിന്‍ വിഷം പോലും നമുക്ക് നേരിട്ട് കുടിക്കാമെന്ന് ഓര്‍ക്കുക. മാത്രമല്ല ആവശ്യമായ യൂറോക്കാനെസ് ലഭിക്കാനായി രോഗി വീപ്പ കണക്കിന് മൂത്രം കുടിക്കേണ്ടിവരും. അപ്പോള്‍ സംഗതി നിഷ്പ്രയോജനകരം മാത്രമല്ല അപകടകരം കൂടിയാണ്.

ഗ്രീക്ക് ഭിഷഗ്വരനായ ഡാനോപോലസ് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നതിന് യൂറിയ ഫലപ്രദമാണെന്ന് തെളിയിച്ചുവെന്ന് മൂത്രപാനവാദകള്‍ അവകാശപ്പെടാറുണ്ട്. ഡാനോപോലസ് മൂത്രചികത്സകനോ മൂത്ര ചികിത്സയെ പ്രോത്സാഹിപ്പിക്കുന്ന ആളോ അല്ല. അദ്ദേഹം മൂത്രം കുടിക്കാനല്ല പറഞ്ഞത് മറിച്ച് യൂറിയ നേരിട്ട് രക്തത്തില്‍ കുത്തിവെക്കുകയാണ് ചെയ്തത്. യൂറിയയ്ക്ക് കാന്‍സര്‍കോശങ്ങളൈ പ്രതിരോധിക്കാനാവുമെന്ന അവകാശവാദം പില്‍ക്കാലപരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടില്ലെന്ന് മാത്രമല്ല 1970 കളില്‍ കീമോതെറാപ്പി പോലുള്ള നൂതന ചികിത്സരീതികള്‍ രംഗത്തുവന്നതോടെ യൂറിയ കുത്തിവെപ്പിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്തു. 


കാന്‍സര്‍ ചികിത്സയില്‍ മൂത്രം ഉപയോഗപ്രദമാണെന്നതിന് യാതൊരു തെളിവുമില്ലെന്നാണ് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി (American Cancer Society)ഖണ്ഡിതമായി പ്രഖ്യാപിച്ചത്('available scientific evidence does not support claims that urine or urea given in any form is helpful for cancer patients'). കാന്‍സര്‍ ട്യൂമറുകളുടെ വളര്‍ച്ചയെ പ്രതിരോധിക്കുന്ന ആന്റിജനുകള്‍/ആന്റിബോഡികള്‍ കാന്‍സര്‍രോഗികളുടെ മൂത്രത്തിലെത്തുമെന്നും ആയത് കുടിക്കുമ്പോള്‍ ഈ ആന്റിജനുകള്‍ ശരീരത്തില്‍ തിരിച്ചെത്തി ആന്റിബോഡികള്‍ നിര്‍മ്മിക്കുമെന്നുമാണ് ഒരു വാദം. ആന്റിബോഡികള്‍ താരതമ്യേന വലിയ പ്രോട്ടീന്‍ തന്മാത്രകളാണ്. സാധാരണഗതിയില്‍ വൃക്കകളിലെ അതിസൂക്ഷ്മരന്ധ്രങ്ങളിലൂടെ കടന്നുപോകില്ല. അത് മൂത്രത്തിലെത്താനുള്ള സാധ്യത തീരെ വിരളമാണ്. ആന്റിജനുകളോ ആന്റിബോഡികളോ വ്യക്കയിലൂടെ കടന്നു രക്തത്തിലെത്തുന്നെങ്കില്‍ വൃക്കയ്ക്ക് സാരമായ തകരാറ് സംഭവിച്ചു എന്നാണര്‍ത്ഥം.

മൂത്രത്തില്‍ ആന്റിജനുകള്‍/ആന്റിബോഡികള്‍ അതിലുണ്ടെങ്കില്‍ തന്നെ നേരിട്ട് കുടിക്കുന്നതിനാല്‍ ദഹനവ്യവസ്ഥ(digestive system) അവയെ വിഘടിപ്പിച്ചുകളയും. പ്രതിരോധവ്യവസ്ഥ ശരിയായി നിലനിര്‍ത്താന്‍ ആന്റിജനുകള്‍ രക്തത്തിലുണ്ടാവണം. കാന്‍സര്‍രോഗികളില്‍ ആന്റിജനുകളുടെ ദുര്‍ബലസാന്നിധ്യം മൂത്രത്തിലുണ്ടെന്ന് വാദിക്കുന്നവര്‍ രക്തത്തിന്റെ അവയുടെ സാന്നിധ്യം എത്രയോ കൂടുതലാണെന്ന് മറക്കരുത്. മൂത്രം വിസര്‍ജ്യമല്ലെന്നും രക്തത്തിന്റെ ഭാഗമാണെന്നുമാണ് മൂത്രവാദികള്‍ വാദിക്കുന്നത്. അതായത് രക്തത്തില്‍ ഇല്ലാത്തതൊന്നും മൂത്രത്തില്‍ ഇല്ല. അങ്ങനെയെങ്കില്‍ മൂത്രത്തില്‍ ഉളതിലും എത്രയോ ഇരട്ടി അളവില്‍ ഔഷധവസ്തുക്കള്‍ രക്തത്തില്‍ ഉണ്ടാവും! പാനം ചെയ്യുന്നതിനാല്‍ അശുദ്ധഘടകങ്ങള്‍ സ്വഭാവികമായി തന്നെ നീക്കം ചെയ്യപ്പെടും. രോഗം മൂര്‍ച്ഛിച്ചവരില്‍ നിന്ന് വരെ രക്തം സ്വീകരിച്ച് ആന്റിബോഡികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം!! അറപ്പും ഓക്കാനവുമുണ്ടാക്കുന്ന മൂത്രപാനത്തിന് പകരം രക്തപാനമല്ലേ കൂടുതല്‍ അഭിലഷണീയം?!

ആന്റിജനുകള്‍ മൂത്രത്തിലെത്തുന്നുവെങ്കില്‍ രക്തത്തില്‍ അത് ധാരാളമുണ്ടായിരിക്കും. ചെറിയ അളവ് ആന്റിജനുകള്‍ മതിയാകും ഫലവത്താത്ത പ്രതിരോധം നിലനിര്‍ത്താന്‍. ശരിയായ ആന്റിബോഡികളാണ് നിര്‍മ്മിക്കപ്പെടേണ്ടത്. ആന്റിജന്റെ അളവ് ക്രമാതീതമായി കൂട്ടിയതുകൊണ്ടായില്ല. വാക്‌സിന്‍ ഒരു ആന്റിജനാണ്. വളരെ കുറഞ്ഞ അളവില്‍ വാക്‌സിന്‍ കുത്തിവെച്ചാണ് നാം ആജീവനാന്ത പ്രതിരോധമൊരുക്കുന്നത്. കാന്‍സര്‍രോഗികളില്‍ രക്തത്തിലെ നിലവിലുള്ള ആന്റിജനുകള്‍ പരാജയപ്പെടുന്നതിനാലാണ് രോഗം മൂര്‍ച്ഛിക്കുന്നത്. ആ നിലയ്ക്ക് വൃക്കകള്‍ പുറന്തള്ളിയ അതേ ആന്റിജനുകള്‍ വീണ്ടും ശരീരത്തിലെത്തിച്ചത് കൊണ്ട് പ്രയോജനമില്ല. ആന്റിജനുകള്‍ പ്രോട്ടീന്‍ തന്മാത്രകളാണ്. നേരിട്ട് ദഹനവ്യവസ്ഥയിലെത്തുമ്പോള്‍ ഹൈഡ്രേക്‌ളാറിക്കാസിഡിന്റെയും സാന്നിധ്യത്തില്‍ അത് വളരെ പെട്ടെന്ന് അമിനോ ആസിഡുകളായി ദഹിപ്പിക്കപ്പെടുമെന്ന് ഉറപ്പാണ്. പിന്നെങ്ങനെ മൂത്രം കുടിക്കുന്നതിലൂടെ കാന്‍സര്‍ ട്യൂമറുകളെ പ്രതിരോധിക്കുന്ന ആന്റിജനുകളോ ആന്റിബോഡികളോ ശരീരത്തില്‍ തിരിച്ചെത്തും?!

സ്ഥിരമൂത്രപാനം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നാണ് മറ്റൊരു വാദം. എന്തിനാണ് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നത്?! ജീവിശരീരത്തിന്റെ ഒരു തനത് പ്രതിരോധശേഷിയുണ്ട്. അത് നിലനിറുത്തുകയാണ് വേണ്ടത്. Immunity should remain at the optimum level, not more or less. പ്രതിരോധശേഷി കൂടിയാലും കുറഞ്ഞാലും പ്രശ്‌നമാണ്. കുറഞ്ഞാല്‍ അത് വര്‍ദ്ധിപ്പിക്കണം;തനതുനിലയിലാണെങ്കില്‍ ഇടപെടല്‍ ആവശ്യമില്ല. ഉദാഹരണം രക്തം കട്ട പിടിക്കുന്നത് നമ്മുടെ പ്രതിരോധസംവിധാനത്തിന്റെ പ്രവര്‍ത്തനം മൂലമാണ്. ഈ സംവിധാനം പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ നിസ്സാര മുറിവുണ്ടാക്കുന്ന രക്തപ്രവാഹംപോലും പ്രശ്‌നഹേതുവാകാം. ഈ ശേഷിയുടെ അമിതപ്രവര്‍ത്തനം രക്തം അനിയന്ത്രിതമായി കട്ടപിടിച്ച് രക്തപ്രവാഹത്തില്‍ തടസ്സങ്ങളുണ്ടാക്കിയേക്കാം. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സ്ഥിരമായ മൂത്രപാനം എന്ന വാദം അബദ്ധമാണെന്ന് വ്യക്തം.

ശിവാംബു(മൂത്രം)പാനം സ്വീകാര്യമാണെങ്കില്‍ പുരീഷ(മലം)ഭോജനം വിട്ടുകളയുന്നതെങ്ങനെ?! മെഗലൊബ്‌ളാസ്റ്റിക്ക് അനീമിയ (megaloblastic anemia) ഉള്‍പ്പെടെയുള്ള തകരാറുകള്‍ക്ക് കാരണം വിറ്റാമിന്‍ 12 ബി ആണ്. മനുഷ്യമലത്തില്‍ വിറ്റാമിന്‍ ബി 12 യുടെ(B-12) സമൃദ്ധമായ സാന്നിധ്യമുണ്ട്. മാത്രമല്ല മറ്റനവധി പ്രോട്ടീനുകള്‍ വേറെ. പച്ചക്കറി മാത്രം കഴിക്കുന്ന, പ്രകൃതിജീവന ശാഠ്യമുള്ള പലരിലും കണ്ടുവരുന്ന മെഗലോബ്‌ളാസ്റ്റ് അനീമിയയ്ക്ക് പ്രകൃതിദത്തമായ ഔഷധമായിരിക്കും പുരീഷമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകേണ്ടതില്ല. സംഗതി പ്രകൃതിദത്തവുമാണ്. മുയലും നായയും ഉള്‍പ്പെടെയുള്ള എത്രയോ ജീവികള്‍ വിസര്‍ജ്യം ഭക്ഷിച്ച് ജീവിക്കുന്നു?! മൂത്രപാനികള്‍ക്ക് മൂത്രം വിസര്‍ജ്യമല്ലാത്ത സ്ഥിതിക്ക് മലം വിസര്‍ജ്യമാകുന്നതെങ്ങനെ?!!

മൂത്രസേവ അതിരാവിലെ 3-4 മണി സമയത്ത് ആദ്യമൊഴിക്കുന്ന മൂത്രത്തില്‍(അമറോളി) നിന്ന് വേണമെന്നാണ് നിര്‍ദ്ദേശം. മൂത്രപ്രവാഹത്തിന്റെ ആദ്യ-അന്ത്യ ഘട്ടങ്ങള്‍ ഒഴിവാക്കി മധ്യധാര മൂത്രം(middle stream) മാത്രമെ ഉപയോഗിക്കാവൂ. ഇതിന്റെ യുക്തി ദുരൂഹമാണ്. ആദ്യമൊക്കെ മൂത്രം കുടിച്ച പലര്‍ക്കും ആദ്യഭാഗം അരോചകകരവും അരുചികരമായി അനുഭവപ്പെട്ടതാവണം ഈ വിചിത്ര ശാസനത്തിന്റെ കാരണം. മധ്യധാര മൂത്രത്തിന് ഊഷ്മാവ് കുറവായിരിക്കുമെന്ന ഒരു വ്യാഖ്യാനം കണ്ടു. വാസ്തവത്തില്‍ മൂത്ര സഞ്ചിയുടെ പൊതുതാപനില(ഏതാണ്ട് 98-100 ഡിഗ്രി) പോലെ മൂത്രത്തിനും പൊതുവെ ഒരൊറ്റ താപനിലയാണുണ്ടാവുക. ആദ്യഭാഗത്തിനും മധ്യഭാഗത്തിനും ഇക്കാര്യത്തില്‍ വ്യത്യാസമുണ്ടാവില്ല. ഇനി ലവണ-ധാതു സാന്നിധ്യമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആദ്യ-അന്ത്യ ഘട്ടത്തിലെ മികവ് മധ്യധാരയ്ക്ക് ഉണ്ടാവില്ല. 


മൂത്രത്തിലെ രാസപദാര്‍ത്ഥങ്ങളാണ് രോഗിക്ക് ഗുണകരമാവുക എന്നു വാദിക്കുകയും നേര്‍ത്ത മൂത്രം മാത്രം മതിയെന്ന് വാദിക്കുകയും ചെയ്യുന്നതില്‍ യുക്തിഹീനതയുണ്ട്. ആദ്യഭാഗത്തില്‍ മാലിന്യത്തിനും അണുബാധയ്ക്കും സാധ്യത കൂടുതലാണെന്നും വാദമുണ്ട്. അങ്ങനെയെങ്കില്‍ അന്ത്യഘട്ടത്തിന് എന്താണ് പ്രശ്‌നം?! അവിടെയും അണുബാധയാണോ പ്രശ്‌നം?! മൂത്രസഞ്ചിയിലെയും മൂത്രനാളിയിലെയും അണുബാധ ഒരു പൊതു അവസ്ഥയാണ്. മൂത്രധാരയുടെ ആദ്യഘട്ടത്തിനും അന്ത്യഘട്ടത്തിനും അണുബാധയുടെയും മാലിന്യത്തിന്റെയും പ്രശ്‌നമുണ്ടെങ്കില്‍ മധ്യധാരയ്ക്ക് മാത്രം അതെങ്ങനെ ഇല്ലാതാവും?!

ശരീരം പുറന്തള്ളേണ്ട വേഗങ്ങളില്‍ ഒന്നാണ് മൂത്രമെന്ന് ആയുര്‍വേദഗ്രന്ഥങ്ങള്‍ സമര്‍ത്ഥിക്കുന്നത് മൂത്രപാനചികിത്സയ്ക്ക് പിന്തുണയുമായി മുന്നോട്ടുവരുന്ന ആയുര്‍വേദക്കാര്‍ മറക്കാന്‍ പാടില്ല. കാമറൂണിലെ ആരോഗ്യമന്ത്രി (Urbain Olanguena Awono) വിശദമായ പഠനത്തിന് ശേഷം മൂത്രംകുടി ആ രാജ്യത്തില്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുയാണ്. കാമറൂണില്‍ മൂത്രം കുടിച്ചാല്‍ ജയില്‍വാസം ഉറപ്പ്. ഗോത്രജനതയ്ക്കിടയില്‍ വ്യാപകമാകുന്ന മൂത്രപാനത്തിന് തടയിടാനുള്ള നീക്കം ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.

ആധുനികവൈദ്യം മൂത്രത്തിലെ ഘടകങ്ങള്‍ വേര്‍തിരിച്ചെടുത്ത് ഔഷധം നിര്‍മ്മിക്കുന്നില്ലേ എന്ന് മൂത്രപാനവാദികള്‍ ചോദിക്കാറുണ്ട്. മൂത്രം നേരിട്ട് കുടിക്കുന്നതും അതിലെ ഘടകങ്ങള്‍ ശാസ്ത്രീയമായി വേര്‍തിരിച്ചെടുത്ത് ഉപയോഗിക്കുന്നതും ഭിന്നമാണ്. വിഷത്തില്‍ നിന്നുപോലും വേണ്ടതെടുക്കാം. അത്തരം മരുന്നുകള്‍ കുത്തിവെപ്പ് രൂപത്തില്‍ നേരിട്ട് രക്തത്തിലെത്തിക്കുമ്പോള്‍ മൂത്രപാനത്തില്‍ മൂത്രം നേരെ ദഹനവ്യവസ്ഥയിലേക്ക് പോയി പ്രസ്തുത ഘടകങ്ങള്‍ വിഘടിപ്പെട്ട് നശിക്കുകയാണ് ചെയ്യുന്നത്. വേര്‍തിരിച്ചെടുക്കുമ്പോള്‍ അതിന് നിര്‍മ്മാണചെലവ് വരുമെന്നുറപ്പാണ്. മരുന്നുനിര്‍മ്മാണ കമ്പനികള്‍ വന്‍വില സാമ്പത്തികചൂഷണം നടത്തുണ്ടെങ്കില്‍ അതിനെ നിയമപരമായി നേരിടേണ്ടതുണ്ട്. മൂത്രപാനത്തിന്റെ സാധൂകരണമോ മഹത്വമോ ആയി അത്തരം വിഷയങ്ങള്‍ ഉന്നയിക്കാവുന്നതല്ല. മൂത്രപാനചികിത്സ ശാസ്ത്രീയവും ഫലപ്രദവുമാണെങ്കില്‍ അത് സ്വന്തംനിലയ്ക്ക് തെളിയിക്കപ്പെടേണ്ടതാണ്. It should prove on its own. 


പക്ഷെ ഇന്നുവരെ അവര്‍ ഹാജരാക്കുന്ന ശാസ്ത്രീയ തെളിവ് പൂജ്യമാണ്. ''ഞങ്ങള്‍ അനുഭവസാക്ഷ്യം ഹാജരാക്കി കഴിഞ്ഞു, എങ്ങനെ സൗഖ്യമായെന്ന് നിങ്ങള്‍ വേണമെങ്കില്‍ ഗവേഷണം നടത്തി കണ്ടെത്തിക്കോ'' എന്നാണ് വാദമെങ്കില്‍ കരിഷ്മാറ്റിക് ധ്യാനമാണ് ഏറ്റവും മികച്ച ചികിത്സയെന്ന് സമ്മതിക്കേണ്ടിവരും! ആധുനികവൈദ്യത്തിന്റെ ന്യൂനതകള്‍ ആ തലത്തില്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങളാണ്. അതല്ലാതെ ആധുനികവൈദ്യത്തിന് പാര്‍ശ്വഫലമുണ്ട്,മരുന്നുകമ്പനികള്‍ വമ്പന്‍ ചൂഷണം നടത്തുന്നു എന്നൊക്കെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് മൂത്രപാനചികിത്സയോ മറ്റ് കപടചികിത്സകളോ സാധൂകരിക്കാനാവില്ല. അയല്‍ക്കാരന്റെ ഭാര്യയ്ക്ക് വിക്കുണ്ടെന്ന് ആരോപിച്ചാല്‍ അത് നിങ്ങളുടെ ഭാര്യ ഊമയായതിന് ന്യായീകരണമാവില്ലല്ലോ.

മൊറാര്‍ജി ദേശായി തൊണ്ണൂറുകളിലും ആരോഗ്യവാനായി ജീവിച്ചത് മൂത്രം കുടിച്ചാണെന്ന് വാദിക്കുന്നതില്‍ കഥയില്ല. വി.എസ്.അച്ചുതാനന്ദനെപ്പോലെ നിരവധി വൃദ്ധര്‍ ലോകമെമ്പാടും മൂത്രം കുടിക്കാതെ തന്നെ ഊര്‍ജ്ജ്വസ്വലരായി ജീവിക്കുന്നു. മൂത്രപാനം ഗുണകരമാണെന്ന നുണപ്രചരണം ഒരുപക്ഷെ പോലീസിന്റെ പിടിയിലാകുന്നവര്‍ക്ക് ഗുണകരമായേക്കും. ചിലപ്പോള്‍ അവര്‍ പ്രതികളെ മൂത്രം കുടിപ്പിക്കുമെന്ന ആരോപണമുണ്ടല്ലോ. മൂത്രസേവ ഗുണകരമാണെന്ന് തെറ്റിദ്ധരിച്ച് ''എന്നാല്‍ നീയൊക്കെ അങ്ങനങ്ങ് സുഖിക്കണ്ട''എന്ന തീരുമാനം നിയമപാലകര്‍ സ്വീകരിച്ചാല്‍ അത് ഫലത്തില്‍ ജയില്‍വാസികള്‍ക്ക് ആശ്വാസകരമായിത്തീരും!!
(For Further Comments:https://www.facebook.com/photo.php?fbid=596723327031059&set=a.337796342923760.70291.100000801901801&type=1&theater)

No comments: