ശാസ്ത്രം വെളിച്ചമാകുന്നു

Monday 17 October 2011

17. സ്വാമി പറഞ്ഞ സത്യം

Justice V.R Krishna Iyer
കഴിഞ്ഞ ദിവസം (15.10.2011 രാത്രി 10 മണി) ഏഷ്യാനെറ്റില്‍ 'നമ്മള്‍ തമ്മില്‍' എന്ന ജനപ്രിയ പരിപാടിയില്‍ അതിഥിയായി ഞാന്‍ പങ്കെടുത്തിരുന്നു. ജസ്റ്റീസ്. വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ കമ്മീഷന്‍ (Commission on Rights and Welfare of Women and Children)കേരള സര്‍ക്കാരിന് സമര്‍പ്പിച്ച വനിതാ സംരക്ഷണബില്ലിനെ കുറിച്ചായിരുന്നു ഇത്തവണത്തെ 'തമ്മില്‍തല്ലല്‍'. പ്രസ്തുത ബില്ലില്‍ കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ, അവകാശാധികാരങ്ങള്‍ എന്നിവ സംബന്ധിച്ച് ഒട്ടനവധി ഗുണകരമായ നിര്‍ദ്ദേശങ്ങളുണ്ടെങ്കിലും പ്രതീക്ഷിച്ചപോലെ അതൊന്നും ചര്‍ച്ചയ്ക്ക് വന്നില്ല. രണ്ടു കുട്ടികളില്‍ കൂടുതല്‍ ജനിപ്പിക്കുന്ന മാതാപിതാക്കളെ ശിക്ഷയും പിഴയും ചുമത്തി നിരുത്സാഹപ്പെടുത്തണമെന്ന നിര്‍ദ്ദേശത്തെ ചുറ്റിപ്പറ്റി സംവാദം തളംകെട്ടിക്കിടന്നു.

 ശിക്ഷയും പിഴയും ഒഴിച്ചുനിറുത്തിയാല്‍ ഇതേ നയങ്ങളടങ്ങുന്ന ശിപാര്‍ശകള്‍ 2000 ല്‍ ദേശീയ ജനസംഖ്യാ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും ആയവ കഴിഞ്ഞ ഒരു ദശകമായി കേന്ദ്രസര്‍ക്കാര്‍ കൃത്യതയോടെ പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കിലും 'രണ്ടുകുട്ടികള്‍ മതി 'എന്നത് കൃഷ്ണയ്യരുടെ സ്വന്തം 'കണ്ടുപിടുത്ത'മെന്ന നിലയിലാണ് പലരും അഭിപ്രായം പറഞ്ഞത്. സത്യത്തില്‍ 1950 കള്‍ മുതല്‍ ഭാരതസര്‍ക്കാര്‍ തുടര്‍ന്നുവരുന്ന ജനസംഖ്യാനയത്തിന്റെ കാതലും ജനനനിയന്ത്രണം തന്നെയാണെന്ന് നമുക്കറിയാം. 


കെ.സി.ബി.സി നേതൃത്വത്തില്‍ കത്തോലിക്കാ ഭ്രൂണങ്ങളെ അഗാധമായി സ്‌നേഹിക്കുന്ന,'ജീവനുവേണ്ടി' നിലകൊള്ളുന്നു എന്നു വാദിക്കുന്ന ചില പ്രോ-ലൈഫ് പ്രവര്‍ത്തകരും(Pro-life activists),പത്ത് കുട്ടികളുള്ള മേരി-റോയ് ദമ്പതികളും (അവരുടെ 9 കുട്ടികള്‍ സഹിതം) തിരുവനന്തപുരത്തെ പുളിയറക്കോണത്തുള്ള ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ ചര്‍ച്ചയ്ക്കായി എത്തിയിരുന്നു. പുറമെ, ഒരു മുന്‍ എം.എല്‍.എ, ഒരു മുസ്‌ളീം പുരോഹിതന്‍, ഒരു നിയമജ്ഞന്‍, ഒരു എന്‍.ജി.ഒ യൂണിയന്‍ നേതാവ് എന്നിവരോടൊപ്പം കോഴിക്കോട് സയന്‍സ് ട്രസ്റ്റിന്റെ ജോയിന്റ് സെക്രട്ടറിയായ സിദ്ധിക്ക് തൊടുപുഴയും പരിപാടിയില്‍ പങ്കെടുത്തു. ഈ പരിപാടിയുടെ രണ്ടാം ഭാഗം അടുത്ത ശനിയാഴ്ച പ്രക്ഷേപണം ചെയ്യുന്നുണ്ട്.

എന്തൊക്കെ പറഞ്ഞാലും ഇക്കാര്യത്തില്‍ മതങ്ങള്‍ക്കെതിരെ മാത്രം ആരും ഒരക്ഷരം പറയരുതെന്ന് മരിക്കാത്ത രാഷ്ട്രീയമോഹങ്ങള്‍ ഇപ്പോഴും താലോലിക്കുന്ന മുന്‍ എം.എല്‍.എ വികാരാധീനയായി അഭ്യര്‍ത്ഥിച്ചു: 'പ്‌ളീസ് മതത്തെ മാത്രം ഒന്നും പറയരുത്...പ്‌ളീസ്...!!!' ഗര്‍ഭഛിദ്രത്തിന് വിധേയമാക്കപ്പെട്ടതായി അവകാശപ്പെട്ട ഒരു അസ്സല്‍ 'മനുഷ്യഭ്രൂണ'വുമായാണ് ഒരു 'ഭ്രൂണസ്‌നേഹി'ചര്‍ച്ചയ്ക്ക് വന്നത്. ഏതോ 
പരീക്ഷണശാലയില്‍നിന്ന്‌ ടിയാനത് അടിച്ചുമാറ്റിയതാണത്രെ. മനുഷ്യശിശുവിന് 2 മാസം പ്രായമുള്ളപ്പോള്‍ ഇങ്ങനെയിരിക്കുമെന്നതിനാല്‍ അപ്പോള്‍ ഗര്‍ഭഛിദ്രം നടത്തിയാല്‍ ഭ്രൂണം വേദനകൊണ്ട് നിലവിളിക്കുമെന്ന് ജനത്തെ ബോധ്യപ്പെടുത്താനാണ് താനിത് കൊണ്ടുനടക്കുന്നതെന്നും അദ്ദേഹം എന്നോടു പറഞ്ഞു. 


വാസ്തവത്തില്‍ അതൊരു അസ്സല്‍ ഭ്രൂണമായിരുന്നില്ല. മാത്രമല്ല, കുറഞ്ഞത് 6-7 മാസം പൂര്‍ത്തിയായ ഒരു ഭ്രൂണത്തിനുണ്ടാകാനിടയുള്ള വളര്‍ച്ചയും ആ മാതൃകയ്ക്കുണ്ടായിരുന്നു. കൊച്ചുകുട്ടികള്‍ക്ക് പോലും എളുപ്പം മസ്സിലാക്കാനാവുന്ന ഇക്കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം അവിശ്വസനീയമായ ആത്മവിശ്വാസത്തോടെ നിഷേധിക്കുകയായിരുന്നു. പ്രോ-ലൈഫ് ആക്റ്റിവിസ്റ്റെന്ന നിലയില്‍ ഉപജീവനം നടത്തുന്ന ഒരു വ്യക്തിയായതിനാല്‍ കൂടുതല്‍ സംസാരിച്ചിട്ടും കാര്യമില്ലെന്ന് വ്യക്തമായിരുന്നു. നമുക്കറിയാം, ഒരു കോടിയിലേറെ പേര്‍ കാണുന്ന ഈ പരിപാടിയില്‍ ആഴത്തിലുള്ളതും ഗൗരവപൂര്‍ണ്ണവുമായ ചര്‍ച്ച ഏതാണ്ട് അസാധ്യമാണ്. ഗൗരവവും ആഴവും കൂടിക്കഴിഞ്ഞാല്‍ കാണാന്‍ ആളുണ്ടാവില്ലെന്നതാണ് മാധ്യമസത്യം. 

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഹിന്ദുമതത്തിന്റെ പ്രതിനിധികള്‍ ആരുമുണ്ടായിരുന്നില്ല. ആവേശത്തോടെ പങ്കെടുത്ത ക്രൈസ്തവ-മുസ്‌ളീം പ്രതിനിധികള്‍ പറഞ്ഞതിതാണ്: ഇന്ത്യയില്‍ 121 കോടി ജനങ്ങളുണ്ടാവാം, പക്ഷെ എത്ര ജനസംഖ്യ കൂടിയാലും പ്രശ്‌നമില്ല, ഇനിയും കൂടുതല്‍ കുട്ടികള്‍ വേണം, ജനസംഖ്യ വര്‍ദ്ധിക്കണം, ജനനനിയന്ത്രണം പാടില്ല, അല്ലെങ്കില്‍ രാജ്യത്തിന്റെ കാര്യം പോക്കാണ്. ജനസംഖ്യാനിയന്ത്രണം അമേരിക്കന്‍ ഗൂഡാലോചനയാകുന്നു... എണ്ണത്തില്‍ കൂടുതലുള്ള ബഹുശിശുവാദികള്‍ തങ്ങളുടെ പ്രസ്താവന കയ്യടിച്ച് സ്വയം പാസ്സാക്കാനും മറന്നില്ല.

ഇത്രയും വലിയ ജനസംഖ്യയുമായി ഇന്ത്യ പുരോഗമിക്കുന്നെങ്കില്‍ അതിന്റെ കാരണം ഇവിടുത്തെ ജനസംഖ്യ തന്നെയാണെന്ന തകര്‍പ്പന്‍ 'സാമ്പത്തികസിദ്ധാന്ത'മാണ് അവര്‍ മുന്നോട്ടുവെച്ചത്. ഗര്‍ഭിണി അതിവേഗം സഞ്ചരിച്ചാല്‍ അതിന് കാരണം ഗര്‍ഭമാണെന്ന് മനസ്സിലാക്കികൊള്ളണമെന്ന് സാരം. ജനസംഖ്യയെങ്ങാനും താഴോട്ടുപോയാല്‍ അമേരിക്ക ഇന്ത്യയെ(മാത്രമല്ല ചൈനയേയും!) അപ്പടി വിഴുങ്ങുമെന്നും അവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഒറ്റനോട്ടത്തില്‍ സംഗതി വളരെ രസകരമാണ്. ദൈവമാണ് ഇവിടെയും മുഖ്യ കഥാപാത്രം. അതിനൊരു പ്രത്യേക കാരണമുണ്ട്. പൊതുവേദികളില്‍ നടക്കുന്ന പരസ്യമായ ഏതൊരു ചര്‍ച്ചയിലും 'ദൈവ'ത്തെ എടുത്തിട്ടാല്‍ എതിരാളികള്‍ക്ക് മിണ്ടാട്ടം മുട്ടുമെന്നാണ് പരമ്പരാഗത മതസങ്കല്‍പ്പം. ദൈവം നല്ലൊരു 'സംവാദസംഹാരി'(debate stopper) ആണെന്ന് മതവിശ്വാസി കണക്കുകൂട്ടുന്നു. കുട്ടികളെ തരുന്നത് ദൈവമാണ്! വിശ്വാസി സാഹചര്യമൊരുക്കി മാറിനില്‍ക്കുന്നവനാണ്. അവനതില്‍ വിശേഷിച്ച് പങ്കൊന്നുമില്ല. ദൈവം ദാനം തരുന്ന കുഞ്ഞുങ്ങളെ വേണ്ടെന്ന് പറയാന്‍ മനുഷ്യനാര്?

ലോകജനസംഖ്യ 1804 ല്‍ നൂറ് കോടി കടന്നു. 123 വര്‍ഷത്തിനുശേഷം 1927 ല്‍ അതിരട്ടിയായി. 1969 ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങുമ്പോള്‍ ലോകജനസംഖ്യ 300 കോടി. 2011 ല്‍ അത് 700 കോടി മറികടന്നു. ഈ നിരക്കില്‍ നാം ആയിരം കോടിയാകാന്‍ അധികകാലം വേണ്ടിവരില്ല. ജനസംഖ്യയെക്കുറിച്ചുള്ള ഏതൊരു ചര്‍ച്ചയിലും അവശ്യം ഓര്‍ത്തുവെക്കേണ്ട ഒരു കണക്കാണിത്. മനുഷ്യപൂര്‍വികരായ ഓസ്ട്രലപിതിക്കസ് 25-28 വയസ്സുവരെയേ ജീവിച്ചിരുന്നുള്ളുവെന്ന് പരിണാമശാസ്ത്രജ്ഞര്‍. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 55 ആയി നിജപ്പെടുത്താന്‍ കാരണം 1950 കളില്‍ മലയാളിയുടെ 
ശരാശരി
ആയുസ്സ് 40 ലും താഴെയായിരുന്നുവെന്നതാണ്. ഇപ്പോഴത് 75 വയസ്സിന് മുകളിലെത്തിയിരിക്കുന്നു. അതായത് ദൈവം' ദാനം ചെയ്ത' മരണനിരക്കും ആയുര്‍ദൈര്‍ഘ്യവും ശാസ്ത്രസഹായത്തോടെ നിയന്ത്രിക്കാവുന്നതാണ്. ജനിക്കുന്ന കുട്ടികളില്‍ പകുതിയും ജനനത്തിലേ മൃതിയടയുന്ന സാഹചര്യമായിരുന്നു 2 നൂറ്റാണ്ടിന് മുമ്പുവരെ. ഇന്നത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. അതെ, ദൈവം തീരുമാനിച്ചുറപ്പിച്ച ശിശുമരണനിരക്കും നമുക്ക് നിയന്ത്രിക്കാം. ദൈവം രോഗം അയച്ചാല്‍ ആശുപത്രിയില്‍ വെച്ച് ചികിത്സയിലൂടെ അട്ടിമറിക്കാം. ഇവിടെയെല്ലാം ദൈവതീരുമാനം ശാസ്ത്രബുദ്ധ്യാ ഭേദഗതിചെയ്യാം, നമ്മുടെ ഇഷ്ടാനുസരണം ലംഘിക്കാം. പക്ഷെ ജനനനിയന്ത്രണം മാത്രം പാടില്ല!! അതുമാത്രം ദൈവത്തിന് ഇഷ്ടപെടില്ല!! കാരണം: മതത്തില്‍ ആളുകുറയും!!!!

കുട്ടികള്‍ കുറഞ്ഞാല്‍ പ്രേഷിതവേലയ്ക്കും ജിഹാദിപ്രവര്‍ത്തനത്തിനും ആളിനെ കിട്ടാതെയാവും, വോട്ടുബാങ്കുരാഷ്ട്രീയം ദുര്‍ബലപ്പെടും. അനാഥാലയങ്ങളും മതപാഠശാലകളും 
അസംസ്‌കൃതവസ്തുക്കളില്ലാതെ(inputs)
കഷ്ടപ്പെടും. കോടികള്‍ മുടക്കി സ്‌ക്കൂളും കോളേജുമൊക്കെ പണിത് വലിയ കലത്തില്‍ വെള്ളം പിടിച്ചുവെച്ചിട്ടുണ്ട് - അവിടെ പഠിക്കാന്‍ കുട്ടികള്‍ വേണം. 'മതകുട്ടികള്‍' തന്നെയാണ് ഉത്തമം! രാജ്യം മുടിഞ്ഞോട്ടെ, പട്ടിണി ഇരമ്പിക്കോട്ടെ, തൊഴിലില്ലായ്മ പെരുകികോട്ടെ, ഞങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കൂടണം!! ഇനി കുറയക്കണമെന്ന് അത്ര നിര്‍ബന്ധമുണ്ടെങ്കില്‍ മറ്റു മതക്കാര്‍ കുറച്ചോട്ടെ-No complaints. ഈ മതവാശി ജനസംഖ്യയുടെ കാര്യത്തിലേയുള്ളു എന്നറിയണം. വേറൊരു കാര്യത്തിലും ഇതേ പ്രശ്‌നമില്ല. റോഡ് വികസിക്കാതെ വാഹനങ്ങളുടെ എണ്ണം കൂടുന്നതു മുതല്‍ ഒരുമാതിരിയുള്ള 'പെരുക്ക'ങ്ങളെല്ലാം അസ്വസ്ഥതയോടെ കാണുന്നവരാണ് മിക്ക മതവിശ്വാസികളും. സൗകര്യങ്ങള്‍ കുറയുന്നതിനെക്കുറിച്ചും വിഭവദൗര്‍ലഭ്യത്തെക്കുറിച്ചുമൊക്കെ ഏറെ വാചാലരാകുന്നവരാണിവര്‍. 


മറ്റു ചിലരാകട്ടെ, കൂടുതല്‍ കുട്ടികള്‍ വേണമെന്ന് പറയുന്നത് കരുതല്‍ നടപടിയെന്ന (precautionary measure) നിലയിലാണ്. അതായത് ഓന്നോ രണ്ടോ മരിച്ചാലും കുറച്ച് കുട്ടികള്‍ ബാക്കി കാണുമല്ലോ?! ഗാന്ധാരിക്ക് നൂറ് ആണ്‍കുട്ടികളുണ്ടായിരുന്നുവെന്നും അവസാനം ആരും അവശേഷിച്ചില്ലെന്നുമാണ് മഹാഭാരതകഥ. കെട്ടുകഥയാണെങ്കിലും അങ്ങനെയും സംഭവിക്കാമെന്നതില്‍ തര്‍ക്കമില്ല. എല്ലാ കുട്ടികളും കൊല്ലപ്പെടുന്ന രോഗമോ അപകടമോ കൊടുത്ത് മുന്‍കരുതല്‍വാദക്കാരുടെ പദ്ധതി അട്ടിമറിക്കാന്‍ ദൈവം 'തീരുമാനിച്ചാല്‍'  ഇത്തരക്കാരുടെ 'സ്റ്റെപ്പിനി തന്ത്രം' തകര്‍ന്നടിയും. കുട്ടികളെ 'തരുന്ന' ദൈവം കുട്ടികളെ 'തിരിച്ചെടുത്താല്‍' അതിനെതിരെയുള്ള മുന്‍കരുതലായിട്ടാണ് ഈ 'ശിശുജനനയുക്തിവാദം'നടപ്പിലാക്കുന്നതാണത്രെ!

131 കോടി ജനങ്ങളുള്ള ചൈനയുടെ ഭൂവിസ്തൃതി ഇന്ത്യയുടേതിന് മൂന്നിരിട്ടിയായതിനാല്‍ ഏതുനിലയ്ക്കും ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തിലേറ്റവും കൂടുതല്‍ ദരിദ്രരുള്ളതും ഈ മഹദ്‌രാജ്യത്തിലാകുന്നു. അടുത്ത സെന്‍സസില്‍ സംഖ്യാപരമായും നാം ചെനയുടെ മുന്നില്‍ കയറുമെന്ന കാര്യത്തില്‍ അവര്‍ക്കോ നമുക്കോ സംശയമില്ല. ഇന്ത്യയുടെ മൂന്നിരട്ടി വലുപ്പമുള്ള അമേരിക്കയില്‍ ജനസംഖ്യ 31.14 കോടിയാണെങ്കില്‍ നമ്മുടെ ഏതാണ്ട് മൂന്നിരട്ടി വലുപ്പമുള്ള ഓസ്‌ട്രേലിയയില്‍ അത് കേവലം 2.15 കോടിയാണ്. ജനസാന്ദ്രതയുടെ കാര്യത്തിലും ഇരുനൂറ്റിയമ്പതോളം വരുന്ന ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ആദ്യത്തെ ഇരുപത്തിയഞ്ചിലാണ്. ഉത്തര്‍പ്രദേശിലെ മാത്രം ജസംഖ്യ മാത്രം 20 കോടിയാണ്. 20 കോടിജനങ്ങളുള്ള വിരലിലെണ്ണാവുന്ന രാജ്യങ്ങളേ ഈ ഭൂമുഖത്തുള്ളു. ജനസംഖ്യ കുറയുകയും ജനനനിരക്ക് താഴോട്ടുപോകുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ഉയര്‍ന്ന ജനനനിരക്കും കുടിയേറ്റവും പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. അതവിടങ്ങളിലെ സവിശേഷ സാഹചര്യം കാരണമാണ്. അത് ചൂണ്ടിക്കാട്ടി ജനപ്പെരുപ്പംമൂലം വീര്‍പ്പുമുട്ടുന്ന രാജ്യങ്ങളും 'അവര്‍ കൂട്ടുന്നതിനാല്‍ നമുക്കും കൂട്ടണം' എന്ന വാദമുയര്‍ത്തുന്നത് വിചിത്രമാണ്.

ജനനനിരക്ക് കൂട്ടുകയെന്നത് ഹ്രസ്വകാലത്തില്‍ സാധിതമാക്കാവുന്ന ഒന്നാണ്. ഒരു ദശകംകൊണ്ട് നല്ല മാറ്റമുണ്ടാക്കാനാവും. എന്നാല്‍ ഒരു കുട്ടി ജനിച്ചുകഴിഞ്ഞാല്‍ ശരാശരി 70 വര്‍ഷം അതൊരു സാമൂഹിക യാഥാര്‍ത്ഥ്യമായി നിലനില്‍ക്കും. മാതാപിതാക്കള്‍ക്ക് മാത്രമായി കുട്ടികളെ വളര്‍ത്താനാവില്ല. ജനിച്ചു വീഴുന്ന ഓരോ കുട്ടിയും രാജ്യത്തിനും സമൂഹത്തിനും ഒരുപിടി കടമകളും കര്‍ത്തവ്യങ്ങളും സമ്മാനിക്കുന്നെണ്ടെന്ന കാര്യം മറക്കരുത്. ലോകമെമ്പാടും ജനസംഖ്യ നിയന്ത്രിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടന്നുവരികയാണ്. കേരളത്തില്‍ ജനസംഖ്യയുടെ കുറഞ്ഞതായി ആര്‍ക്കെങ്കിലും തോന്നുന്നുവോ? അങ്ങനെയൊരു വിഭ്രാന്തി ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ നല്ല കാര്യം തന്നെ! ഒപ്പം മലയാളികളില്‍ നല്ലൊരു ശതമാനം ഇവിടെ ജീവിക്കുന്നില്ലെന്ന് കൂടി അറിഞ്ഞുവെക്കണം. എന്നിട്ടും പാര്‍പ്പിടം, കൃഷി, ഗതാഗതം പോലുള്ള മേഖലയില്‍ ശ്വാസംമുട്ടുന്ന അവസ്ഥയാണിവിടെ. കൃഷിഭൂമി അപ്രത്യക്ഷമാകുകയും വ്യവസായം പകല്‍ക്കിനാവുകയും ചെയ്യുന്ന ഈ നാട് ദിനംപ്രതി ഒരു വലിയ പാര്‍പ്പിടകോളനിയായി രൂപാന്തരപ്പെടുകയാണ്.

കൃഷ്ണയ്യര്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ അംഗങ്ങളില്‍ എല്ലാവരും ഒപ്പിട്ട് ഇറങ്ങിപ്പോന്നെങ്കിലും അവസാനം മതം കൊലവിളി നടത്തിയതോടെ ചില മതപ്രതിനിധികള്‍ പ്‌ളേറ്റ് തിരിച്ചുവെക്കുകയായിരുന്നു. ഞങ്ങളറിഞ്ഞില്ല, ഞങ്ങള്‍ എതിര്‍ത്തിരുന്നു, ഞങ്ങളോട് ചോദിച്ചില്ല എന്നിങ്ങനെ പ്രാസമൊപ്പിച്ച പദാവലികള്‍ നിരത്തി അവര്‍ പൊതുസമൂഹത്തിന് മുന്നില്‍ ഇളിഭ്യരായി. ബില്ലിലെ പിഴയും ജയില്‍ശിക്ഷയും കൃഷ്ണസ്വാമി അയ്യര്‍ ബുദ്ധിപൂര്‍വം ഉള്‍പ്പെടുത്തിയതാണെന്ന് വ്യക്തം. ബില്ലെന്ത്, നിയമമെന്ത് എന്ന് തിരിച്ചറിയുന്നവര്‍ ഈ സൃഗാലബുദ്ധി കാണാതിരിക്കില്ല. ഈ ഇനങ്ങള്‍ കാണുമ്പോള്‍ മതവാദികളിലെ ബുദ്ധിരാക്ഷസന്‍മാരും മതഭയം മൂത്ത നിക്ഷ്പക്ഷവാദികളും പിഴ,ശിക്ഷ-ശിക്ഷ,പിഴ എന്ന് നിലവിളിച്ച് ബഹളം വെക്കുമെന്ന് ഊഹിക്കാം. അതൊക്കെ കഴിഞ്ഞ് 'ബാക്കിയുള്ളതൊക്കെ എടുക്കാം'എന്ന് പൊതുസമൂഹം ചിന്തിക്കുന്ന അവസ്ഥ സംജാതമാകും. മാത്രമല്ല, ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ വ്യാപകമായ ചര്‍ച്ചയ്ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ പാത്രീഭിവിക്കുകയും ആയത് ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച ശക്തമായ അവബോധം ജനങ്ങളില്‍ വളര്‍ത്തുമെന്നും പ്രതീക്ഷിക്കാം. എന്നാല്‍ അപ്പോഴും 'രണ്ടു കുട്ടികള്‍' എന്ന നിബന്ധന മതമൗലികവാദികള്‍ക്ക് സ്വീകാര്യമാവില്ല. അവസാനം പിഴയും ശിക്ഷയുമൊക്കെ ഒഴിവാക്കി ബില്‍ നിയമസഭ പാസ്സാക്കുമ്പോള്‍ ജനസംഖ്യാനിയന്ത്രണമെന്നത് അനിവാര്യമായ യാഥാര്‍ത്ഥ്യമാണെന്ന ചിന്ത ജനങ്ങളില്‍ രൂഡമൂലമാകുമെന്ന് പ്രതീക്ഷിക്കാം.

2005 ല്‍ വര്‍ക്കി മാര്‍ വിതയത്തില്‍ എന്ന കത്തോലിക്കാ ബിഷപ്പ് കേരളത്തില്‍ ക്രൈസ്തവരുടെ ജനസംഖ്യ കുറയുന്നതിനെക്കുറിച്ച് ഒരു വിലാപപ്രസ്താവന നടത്തുകയുണ്ടായി. ഭാവിയില്‍ കേരളം ഒരു മുസ്‌ളീം ഭൂരിപക്ഷപ്രദേശമായി മാറുമെന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. കേരളീയരില്‍ 19.5% (1991) ഉണ്ടായിരുന്ന ക്രൈസ്തവര്‍ 2001 ആയപ്പോഴേക്കും 19% ആയി കുറഞ്ഞതാണ് ആ മതമനത്തില്‍ വിഷാദഛായ പടര്‍ത്തിയത്. മുഖ്യ എതിരാളികളായ മുസ്‌ളീങ്ങളാകട്ടെ 24-25% ലേക്ക് കുതിക്കുകയും ചെയ്തു. ജനസംഖ്യ കൂടിയതോടെ മുസ്‌ളീം മൗലികവാദി സംഘടനകള്‍ ജനസംഖ്യാനുപാതത്തില്‍ തൊഴില്‍സംവരണം ഉള്‍പ്പെടെയുള്ള 'പുതിയ നിരക്കുകള്‍' വേണെമെന്നാവശ്യപ്പെട്ട് കേരളത്തിലെമ്പാടും വ്യാപകമായ പോസ്റ്റര്‍ യുദ്ധം നടത്തിയതും കത്തോലിക്കരെ അസ്വസ്ഥരാക്കി. ക്രൈസ്തവ ജനസംഖ്യ എങ്ങനെയും വര്‍ദ്ധിപ്പിച്ചേതീരൂ എന്ന നിഗമനത്തില്‍ അവരെത്തിയത് അങ്ങനെയാണ്. അതായത് ഭ്രൂണത്തെ സ്‌നേഹിക്കുകയോ ദൈവം തരുന്നത് വാങ്ങിക്കുകയോ അല്ല മറിച്ച് വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടു കൂടിയുള്ള സാമൂഹികആസൂത്രണമാണ് (social engineering) ജനസംഖ്യവര്‍ദ്ധനവിലുള്ളത്. കാരണം പണ്ടവര്‍ ജനനനിയന്ത്രണം നടപ്പില്‍ വരുത്തിയപ്പോള്‍ ദൈവത്തിന് പരാതിയൊന്നും ഇല്ലെന്ന് നന്നായി മനസ്സിലാക്കിയവരാണവര്‍. ദൈവവും ഭ്രൂണസ്‌നേഹവുമൊക്കെ ഈ മതപ്പൂതിക്ക് വെള്ളപൂശാനുള്ള അടവുകള്‍ മാത്രം.

ദളിതരുടെ ഇരട്ടിയിലധികം തൊഴില്‍ സംവരണത്തിന് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും അത് നിഷേധിച്ച് മുന്നോട്ടുപോകുന്നത് നഗ്നമായ നീതിനിഷേധവും ഹൈന്ദവപാക്ഷപാതിത്വവുമാണെന്ന് പരാതിപ്പെടുന്ന മുസ്‌ളീംസുഹൃത്തുക്കളെ ഈ ലേഖകനറിയാം. അതെ, ഒന്നും വെറുതെ സംഭവിക്കുന്നില്ല. പിടിച്ച് നില്‍ക്കാന്‍ ദളിതരും ആസൂത്രിതമായി ജനസംഖ്യ കൂട്ടണമെന്ന സന്ദേശം തന്നെയാണിവിടെ കടന്നുവരുന്നത്. പാകിസ്ഥാനില്‍ വിഭജനസമയത്ത് 14% ന്യൂനപക്ഷങ്ങളുണ്ടായിരുന്നു. സ്വഭാവികമായും അതില്‍ ദളിതരും ഉള്‍പ്പെട്ടിരുന്നു. മൊത്തത്തില്‍ ഹിന്ദുക്കളായി പരിഗണിച്ച് രണ്ടാംകിട പൗരന്‍മാരായി താറടിക്കുന്നതല്ലാതെ അവര്‍ക്കെന്തെങ്കിലും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ പാക്‌സര്‍ക്കാര്‍ ഇന്നുവരെ തയ്യാറായിട്ടില്ല. എന്തിനേറെ അവിടെ ദളിതന് പൊതുസ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യാന്‍ പോലും അവകാശമില്ല. തങ്ങള്‍ ഹിന്ദുക്കളല്ലെന്ന ദളിത് തീവ്രവാദവും അവരെ തുണയ്ക്കുന്നില്ല. മുസ്‌ളീങ്ങള്‍ക്കിടയിലെ അവാന്തര വിഭാഗമായ അഹമ്മദിയക്കാരെ രണ്ടാം കിട പൗരരായി കണ്ട് അവരെ കൊണ്ട് ജയിലുകള്‍ നിറയ്ക്കുന്ന പാകിസ്ഥാന്‍കാര്‍ക്കുണ്ടോ ഇതൊക്കെ ശ്രദ്ധിക്കാന്‍ നേരം?! ഹിന്ദുക്കളല്ലെങ്കില്‍ പിന്നെ ഇസ്‌ളാമാണോ? എന്ന ചോദ്യമുയര്‍ത്തപ്പെട്ടതോടെ സ്വമതം ശരിക്കും മറക്കാന്‍ അവരും പ്രേരിതരരാവുകയായിരുന്നു. കേവലം ഒരു ശതമാനമാണ് ഇന്ന് പാകിസ്ഥാനിലെ അമുസ്‌ളീംങ്ങളുടെ ജനസംഖ്യ. അതുകൊണ്ട് തന്നെ പാകിസ്ഥാനിലെ ജനസംഖ്യ നിയന്ത്രിക്കാനുള്ള തീവ്രശ്രമങ്ങളാണ് കഴിഞ്ഞ 20 വര്‍ഷമായി അവിടെ നടക്കുന്നത്;കൂടുതല്‍ ബോധവത്ക്കരണം ലഭിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കും.

വയനാട്ടിലെ രണ്ട് കത്തോലിക്ക ഇടവകകളില്‍ അഞ്ചാമത്തെ കുട്ടിക്ക് 225 അമേരിക്കന്‍ ഡോളര്‍ (ഇപ്പോള്‍ പതിനായിരം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്) സമ്മാനം നല്‍കുന്ന പദ്ധതി നിലവിലുണ്ട്. കല്‍പ്പറ്റയിലെ St Vincent De Paul Forane Church ആണ് അതിലൊന്ന്. നാലാമത്തെ കുട്ടി ആകുമ്പോഴേക്കും അമ്മയുടെ അനാരാഗ്യമോ പിതാവിന്റെ അവശതകളോ ചൂണ്ടിക്കാട്ടി സന്താനോത്പ്പാദനം നിറുത്തിയാല്‍ ഈ രാജ്യത്തിന്റെ ഗതിയെന്താകും?! ഒരു കുട്ടിക്ക് ഇതിനകം 225 ഡോളര്‍ നല്‍കി കഴിഞ്ഞുവത്രെ. കേരളത്തിലെമ്പാടും അഞ്ചും ആറും കുട്ടികളുള്ള അമ്മമാരെ ആദരിക്കുന്ന മതചടങ്ങുകള്‍ നടന്നുവരികയാണ്. തോര്‍ത്തും പൊന്നാടയും സോപ്പും 'മെഡലു'മൊക്കെയാണ് അമ്മമാര്‍ക്ക് സമ്മാനം! അതൊക്കെ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ കുട്ടികളെ വളര്‍ത്താന്‍ വളരെ എളുപ്പമാണല്ലോ!? രാജ്യത്തിന്റെ അഭിമാനമായ 'ധീരവനിത'കളായി ഈ അമ്മമാരെ വാഴ്ത്തുന്ന ഇത്തരം ചടങ്ങുകളില്‍വെച്ച് കുറച്ച് കുട്ടികള്‍ മാത്രമുള്ള മാതാപിതാക്കള്‍ക്ക് കുറ്റബോധം തോന്നുന്നുവെങ്കില്‍ അതൊരു നല്ല കാര്യമല്ലേ?! പൊതുവെ ക്രൈസ്തവ-മുസ്‌ളീം സമുദായങ്ങളാണ് കേരളത്തില്‍ ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ജനസംഖ്യ കുറയുമെന്ന് ഏറ്റവുമധികം ആശങ്കപ്പെടുന്നത് അവരാണ്. എണ്ണംകൊണ്ടും വണ്ണംകൊണ്ടും ശരിയായ ന്യൂനപക്ഷവിഭാഗങ്ങളായ പാഴ്‌സികള്‍, ബുദ്ധര്‍, ജൈനര്‍ എന്നിവര്‍ക്ക് ഈ വേവലാതിയില്ലാത്തത് അവരുടെ രാജ്യസ്‌നേഹത്തിന്റെ കുറവുകൊണ്ടാകാനേ തരമുള്ളു.

രണ്ട് കുട്ടികളാകുമ്പോഴേക്കും സന്താനോത്പ്പാദനം നിറുത്ത കുടുംബങ്ങളെ മഹലില്‍ നിന്ന് അനൗദ്യോഗികമായി ബഹിഷ്‌ക്കരിക്കുന്ന ഏര്‍പ്പാട് കാസര്‍കോട്ട് പലയിടത്തും ശക്തമാണ്. 'സ്വസമുദായത്തെ വഞ്ചിക്കുക'യാണത്രെ ഇക്കൂട്ടര്‍ ചെയ്യുന്നത്. മാര്‍ പവ്വത്തില്‍ എന്നപേരില്‍ അറിയപ്പെടുന്ന ഒരു പുരോഹിതശ്രഷ്ഠന്‍ കത്തോലിക്കര്‍ തങ്ങളുടെ കുട്ടികളെ സ്വന്തം സ്‌ക്കൂളില്‍ തന്നെ പഠിപ്പിച്ച് മതതടവറ ശക്തിപ്പെടുത്തണമെന്ന അഭിപ്രായക്കാരനാണ്. ഒപ്പം ആധുനികലോകത്തില്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് താനെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്യുന്നു!!! ഭ്രൂണത്തെ സ്‌നേഹിക്കുന്നു, ജീവനെ സ്‌നേഹിക്കുന്നു, കുട്ടികളെ സ്‌നേഹിക്കുന്നു...എന്നൊക്കെ വിളിച്ചുകൂവുന്നവര്‍ സ്വമതത്തിലെ ഭ്രൂണങ്ങളെ മാത്രമേ സ്‌നേഹിക്കുന്നുള്ളു എന്നത് ആശ്വാസകരമല്ലേ! സ്വന്തം മതാംഗങ്ങള്‍ അഞ്ചുംആറും പ്രസവിക്കുമ്പോഴേ അവര്‍ വാഴ്ത്തിപ്പാടുന്നുള്ളു. അതായത് വെറുതെ ഭ്രൂണവും കുട്ടികളും ഉണ്ടായാല്‍ പോരാ സ്വമതത്തിലെ ഭ്രൂണം തന്നെ രക്ഷപെടണം!! എങ്കിലെ ഉദ്ദേശിച്ച കാര്യം നടക്കൂ. മുസ്‌ളീങ്ങള്‍ക്കിടയിലെ ഉയര്‍ന്ന ജനനനിരക്കിനെ പരിഹസിച്ച് നടന്ന ക്രൈസ്തവരും ഇന്ന് അതേ ശാഠ്യത്തിലേക്ക് നീങ്ങാനൊരുങ്ങുമ്പോള്‍ പൊതുസമൂഹം അക്ഷരാര്‍ത്ഥത്തില്‍ പകച്ച് നില്‍ക്കുകയാണ്. പക്ഷെ ഒരാശ്വാസമുണ്ട്, ഭ്രൂണസ്‌നേഹം മൂത്ത് അന്യസമുദായക്കാരും ജനനനിയന്ത്രണം നടത്താന്‍ പാടില്ലെന്ന് ഇവര്‍ ശാഠ്യംപിടിക്കുന്നില്ല. അങ്ങനെയെങ്ങാനും സംഭവിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?!

കൂടുതല്‍ ഹിന്ദുകുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുമെന്ന് വിശ്വഹിന്ദു പരിഷത്തെന്ന ഹിന്ദുവര്‍ഗ്ഗീയ സംഘടന പ്രഖ്യാപിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. കേരളത്തില്‍ ഹിന്ദുമതത്തെ പ്രതിനിധീകരിക്കുന്നവെന്ന് അവകാശപ്പെടന്ന കുമ്മനം രാജശേഖരന്‍ എന്നൊരു 
അനുപമപ്രതിഭ
പറഞ്ഞത് കേരളത്തില്‍ ഹിന്ദുക്കള്‍ ഇതിനകം 48 ശതമാനമായെന്നും പതിനാലില്‍ ആറ് ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായെന്നുമാണ്. ഇത് രസകരമായ ഒരു കണക്കാണ്. മുസ്‌ളീങ്ങള്‍ ഭൂരിപക്ഷമായ മലപ്പുറമുള്‍പ്പെടെയുള്ള ജില്ലകളില്‍ മുസ്‌ളീങ്ങള്‍ക്ക് 'ന്യൂനപക്ഷപദവി' ലഭിക്കുമ്പോള്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ജില്ലകളില്‍ അവര്‍ക്ക് 'ഭൂരിപക്ഷാവകാശം' ലഭിക്കുന്നു. മുസ്‌ളീംങ്ങള്‍ ഭൂരിപക്ഷമായ കാശ്മീരിലും അവര്‍ക്ക് 'ന്യൂനപക്ഷാവകാശ'മാണുള്ളത്. നാഗലാന്‍ഡിലും ഗോവയിലും ക്രൈസ്തവര്‍ക്കും ന്യൂനപക്ഷാവകാശം ലഭിക്കുന്നു. ഇന്ത്യ മൊത്തത്തില്‍ കണക്കെടുക്കുമ്പോഴാണ് ന്യൂനപക്ഷം എന്ന നിര്‍വചനം പൂത്തുലയുന്നത്. ലോകം മൊത്തമായി മാറിയാല്‍ ഹിന്ദുക്കള്‍ മൊത്തം ഒറ്റയടിക്ക് ന്യൂനപക്ഷമായി മാറും. എല്ലാമെല്ലാം ചിന്തോദ്ദീപകമായ മത കണക്കുകള്‍!!

ലോകമെമ്പാടും മുസ്‌ളീം സമുദായം പൊതുവെ കുടുംബാസൂത്രണ നിയമങ്ങളോട് താല്‍പര്യമില്ലാത്തവരാണെന്ന പ്രചരണം മറ്റ് സമുദായങ്ങള്‍ നടത്താറുണ്ട്. ഇന്ത്യയുടെ കാര്യത്തില്‍ ഇത് ഏറെക്കുറെ ശരിയാണെങ്കിലും ലോകത്തെ മുസ്‌ളീം രാജ്യങ്ങള്‍ മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ഈ വാദത്തില്‍ കഥയില്ലെന്ന് കാണാം; വിശേഷിച്ചും കഴിഞ്ഞ 30 വര്‍ഷങ്ങളിലെ കണക്കനുസരിച്ച്. ഇന്ത്യയില്‍ മുസ്‌ളീങ്ങള്‍ക്കിടയിലെ Total Fertility Rate(TFR) 3.6 ആണെങ്കില്‍ ഹിന്ദുകളുടേത് 2.8 ഉം ക്രൈസ്തവരുടേത് 2.4 ഉം ആണ്. അതായത് ഇന്ത്യയിലെ ഒരു മുസ്‌ളീംമാതാവിന് ശരാശരി 3.6 കുട്ടികളുള്ളപ്പോള്‍ ക്രൈസ്തവ വനിതയ്ക്ക് 2.4 കുട്ടികളേയുള്ളു. 2.1 ആണ് സുസ്ഥിരവളര്‍ച്ചയുടെ നിരക്കായി പൊതുവെ കരുതപ്പെടുന്നത്. കൂടുതല്‍ പെണ്‍കുട്ടികളും കുറഞ്ഞ ആണ്‍കുട്ടികളുമാണ് ഈ നിരക്കില്‍ ഉണ്ടാകുകയെന്നും അനുമാനിക്കപ്പെടുന്നു. ഇന്ന് 23 കോടി ജനങ്ങളുള്ള ഇന്തോനേഷ്യയിലെ മതനേതൃത്വം ഒരിക്കല്‍ എല്ലാത്തരത്തിലുള്ള വന്ധ്യംകരണത്തേയും അന്ധമായി എതിര്‍ത്തിരുന്നു. ഇന്നവര്‍ വാസക്ടമി ഉള്‍പ്പെടെയുള്ള സ്വമേധയായുള്ള പുരുഷ വന്ധ്യംകരണശ്രമങ്ങളെ പ്രോത്സാഹിപ്പിക്കന്നു. പാകിസ്ഥാനിലെ മുസ്‌ളീം പുരോഹിതര്‍ പള്ളിപ്രസംഗത്തിന് ശേഷം കുടുംബാസൂത്രണത്തെക്കുറിച്ച് വാചാലരാകുന്നു, ഗര്‍ഭനിരോധന ഉറകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു(Indo-Asian News Service (12/18/2006). ഇന്ന് പാകിസ്ഥാനിലെ ജനസംഖ്യാവര്‍ദ്ധന നിരക്ക് അമ്പരപ്പിക്കുന്ന തോതില്‍ കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്(3.7%(1990)-1.6%(2006)-Xinhua General News Service dt 2/1/2007). ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ജനസംഖ്യ-സാമൂഹികസ്ഥിതിവിരക്കണക്കിന്റ യൂണിററ് (Demographic and Social Statistics unit of the U.N. Statistical Division of December 2007) നടത്തിയ പഠനമനുസരിച്ച് അറബ് രാജ്യങ്ങളിലെ ജനനനിരക്ക് കുറഞ്ഞുവരികയാണ്. മാത്രമല്ല 20 വയസ്സിന് താഴെയുള്ള അമ്മമാരുടെ കാര്യത്തില്‍ പ്രത്യേകിച്ചും.

ലോകമെമ്പാടും ജനനനിരക്ക് കുറഞ്ഞുവരികയാണെന്ന് ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്. മറിച്ച് സംഭവിക്കുന്നത് ആഫ്രിക്കയിലെ ഉപസഹാറാ മേഖല, മധ്യഅമേരിക്ക, യെമന്‍, പാലസ്തീന്‍ ടെറിറ്ററി എന്നിവിടങ്ങളില്‍ മാത്രമാണ്. 1980-99 കാലഘട്ടത്തില്‍ ജനനനിരക്കില്‍ ഏറ്റവും വലിയ കുറവ് വരുത്തിയ പത്ത് രാജ്യങ്ങളില്‍ എട്ടും മുസ്‌ളീം രാജ്യങ്ങളാണെന്നതാണ്(ടൈംസ് ഓഫ് ഇന്ത്യ, 5/6/2001) മറ്റൊരു കൗതുകകരമായി വസ്തുത. കുവൈറ്റ്, ടുണീഷ്യ, യു.എ.ഇ, ലബനന്‍ തുടങ്ങി പല അറബ് രാജ്യങ്ങളിലേയും പ്രത്യുത്പ്പാദനനിരക്ക് (The Total Fertility Rates /TFR)സുസ്ഥിരനിരക്കായ 2.1 നോട് അടുത്ത് എത്തിയിട്ടുണ്ട്. തുര്‍ക്കി(2.1), ഇന്തോനേഷ്യ(2.2) എന്നിവയും ഏതാണ്ട് ആ നിരക്കിനോടുക്കുന്നു. അള്‍ജീരിയയില്‍ 2.4 ഉം മൊറോക്കയിലും 2.5 ഉം (5.6 in 1979, 2.5 in 2003) ആയിരുന്നുവെങ്കിലും വീണ്ടും കുറയുന്നതായി യു.എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അള്‍ജീരിയയില്‍ 1966-77 കാലയളവില്‍ ജനസംഖ്യാവര്‍ദ്ധനവ് 3.12% ആയിരുന്നുവെങ്കില്‍ 1987-1997 ല്‍ അത് 2.28% ആയി ഇടിയുകയുണ്ടായി(Xinhua, 7/6/1999). 1973 ല്‍ 3% ആയിരുന്ന ബംഗ്‌ളാദേശിലെ ജനസംഖ്യാവര്‍ദ്ധന നിരക്ക് 1999 ല്‍ കേവലം 1.6% ആയി കുറയുകയുണ്ടായി(Xinhua, 7/6/1999). അള്‍ജീരിയ സ്വന്തം അനുഭവത്തില്‍ നിന്ന് പാഠം പഠിച്ച രാജ്യമാണ്. 1951 ല്‍ അള്‍ജീരിയയിലും അയല്‍രാജ്യമായ ടുണീഷ്യയിലും 40 ലക്ഷമായിരുന്നു ജനസംഖ്യ. ഇന്ന് ടുണീഷ്യന്‍ ജനസംഖ്യ 90 ലക്ഷമാണെങ്കില്‍ അള്‍ജീരിയയില്‍ 3 കോടിയാണ്. ആഫ്രിക്കയില്‍ ഏറ്റവുമധികം കുതിച്ചുകയറ്റം നടത്തുന്ന വികസ്വരരാജ്യമായി ടുണീഷ്യ മാറിയപ്പോള്‍ വന്‍ ജനസംഖ്യയുമായി ആഭ്യന്തരകലഹത്തിലും അരാജകത്വത്തിലും പട്ടിണിയിലും കിടന്ന് നട്ടംതിരിയുകയാണ് അള്‍ജീരിയ. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗ്‌ളാദേശി അമ്മമാര്‍ ശരാശരി 6-7 കുട്ടികള്‍ക്ക് ജന്മം കൊടുത്തിരുന്നുവെങ്കില്‍ ഇന്നത് മൂന്നായി ചുരുങ്ങിയിരിക്കുന്നു(Financial Express (5/17/2006). ജനസംഖ്യാനിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉയര്‍ന്ന ജനനനിരക്കുണ്ടായിരുന്ന ജോര്‍ദ്ദാനിലും വന്‍കുറവാണ് ടി.എഫ്. ആര്‍ നിരക്കിലുണ്ടായിട്ടുള്ളത്(7.4(1977)-3.4(2002)/Associated Press (12/ 2002).

ലോകത്ത് ഏറ്റവും വലിയ തോതില്‍ 
ജനസംഖ്യാനിയന്ത്രണവും
ജനനനിരക്ക് വ്യതിയാനവും രേഖപ്പെടുത്തുന്ന രാജ്യം മതാധിഷ്ഠിത രാജ്യമായ ഇറാനാണ്. 1989-99 കാലഘട്ടത്തില്‍ ഇറാനിലെ ജനസംഖ്യാര്‍ദ്ധനനിരക്ക് അമ്പത് ശതമാനം കുറയുകയുണ്ടായി. അതയത് ഏതാണ്ട് 3 % ല്‍ നിന്ന് 1.47% ലേക്ക് വര്‍ദ്ധനനിരക്ക് താഴ്ന്നു(The Christian Science Monitor, 11/19/1999). 2001 ല്‍ ഇത് വീണ്ടും കുറഞ്ഞ് 1.2% ആയി. പ്രത്യുത്പ്പാദനനിരക്കാകട്ടെ, അമ്പതുകളില്‍ ഒരമ്മയ്ക്ക് 5 കുട്ടികള്‍ ആയിരുന്നത് 1989-99 കാലത്ത് മൂന്നായി. പക്ഷെ 2000 ല്‍ ഒരു വനിതയ്ക്ക് 2 എന്ന നിരക്കിലേക്ക് വന്നു. എന്നാല്‍ യു.എന്‍.സ്റ്റാറ്റിസ്റ്റിക്കല്‍ ഡിവിഷന് നടത്തിയ പുതിയ പഠനത്തില്‍ ഇത് 1.7 ആയി വീണ്ടും കുറഞ്ഞതായാണ് കാണിക്കുന്നത്.ലോകത്തേറ്റവും കൂടുതല്‍ ജനനനിരക്കുള്ള യെമനില്‍പോലും കഴിഞ്ഞ ദശകത്തില്‍ ജനന നിരക്കില്‍ നിര്‍ണ്ണായകമായ കുറവ് രേഖപ്പെടുത്തി. 

സ്ത്രീകള്‍ വന്‍തോതില്‍ സാമൂഹികവും ലിംഗപരവുമായ വിവേചനം നേരിടുന്ന ഇറാനില്‍പോലും കുടുംബാസൂത്രണ ശ്രമങ്ങള്‍ വന്‍തോതിലുള്ള മാറ്റമാണ് കൊണ്ടുവന്നിട്ടുള്ളത്. 'ദൈവത്തിന്റെ സംഭാവന'ചൂണ്ടിക്കാട്ടി 'ജനസംഖ്യാബോംബു'ണ്ടാക്കാന്‍ അവര്‍ തയ്യാറല്ലെന്ന് സാരം. 7-8 കോടിയില്‍ തങ്ങളുടെ ജനസംഖ്യ ക്രമീകരിക്കാന്‍ ഇറാന് സാധിച്ചിരിക്കുന്നു. ലോകത്തേറ്റവും കൂടുതല്‍ ജനനനിരക്ക് റിപ്പോര്‍ട്ടു ചെയ്യുന്ന മറ്റൊരു പ്രദേശം പാലസ്തീന്‍ ടെറിറ്ററിയാണെന്ന് സൂചിപ്പച്ചല്ലോ. അവിടെ കുട്ടികളെ ഒരു സംരക്ഷണകവചമായാണ് അമ്മമാര്‍ കരുതുന്നത്. യുദ്ധവും പട്ടിണിയും തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും നടമാടുന്ന അത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ വര്‍ദ്ധിച്ച കുടുംബസുരക്ഷ കൊണ്ടുവരുമെന്ന് അവര്‍ വിശ്വാസിച്ചുപോകുന്നു. മാത്രമല്ല ഭാവിയില്‍ യുദ്ധം ചെയ്യാനും ധാരാളം കുട്ടികളെ ആവശ്യമുണ്ട്.

എന്തിനേറെ, സൗദി അറേബ്യയില്‍പ്പോലും ജനനനിരക്ക് കുറയുകയാണ്. ദശകങ്ങള്‍ക്ക് മുമ്പ് ഒരമ്മയ്ക്ക് 5-6 കുട്ടികള്‍ എന്ന സ്ഥിരംനിരക്കായിരുന്നു അവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതിവിശേഷം മാറുകയാണ്. ചുരുക്കത്തില്‍ മുസ്‌ളീംരാഷ്ട്രങ്ങളില്‍ ജനനനിരക്ക് കുറയുകയാണ്;വളരെ ആസൂത്രിതമായി തന്നെ. മിക്ക മുസ്‌ളീം രാജ്യങ്ങളിലും ജനസംഖ്യാനിയന്ത്രണ ശ്രമങ്ങള്‍ സജീവവുമാണ്. ന്യൂനപക്ഷം വരുന്ന തീവ്രമതവാദികള്‍ എതിര്‍പ്പുയര്‍ത്തുന്നുവെന്നുവെങ്കിലും മുഖ്യധാരാ മതനേതൃത്വങ്ങളുടേയും സര്‍ക്കാരിന്റെയും പിന്തുണയും ഈ ഉദ്യമങ്ങളെ പോഷിപ്പിക്കുന്നുവെന്നതും ശ്രദ്ധിക്കണം. ഗര്‍ഭധാരണത്തിന് വേണ്ടിയല്ലാത്ത ലൈംഗീകബന്ധത്തെ( Coitus interruptus) മുഹമ്മദ് പിന്തുണച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കുര്‍-ആന്‍ ജനസംഖ്യാ നിയന്ത്രണത്തിന് എതിരല്ലെന്ന് സ്ഥാപിക്കാനും മതനേതാക്കള്‍ ശ്രദ്ധിക്കുന്നു. 



അതേസമയം  നിര്‍ണ്ണായക സ്വാധീനമില്ലാത്ത രാജ്യങ്ങളില്‍ ഉയര്‍ന്ന ജനനനിരക്ക് നിലനിറുത്താനും ഇസ്‌ളാം ശ്രദ്ധിക്കുന്നു. ജനസംഖ്യ വര്‍ദ്ധിപ്പിച്ച് അവിടങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണവര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ കഴിഞ്ഞ ദശകത്തില്‍ കാര്യമായ ജസംഖ്യാവര്‍ദ്ധനവുണ്ടായത് മലപ്പുറം ജില്ലയിലാണ്. അതുമൂലം ആ ജില്ലയില്‍ നാല് നിയമസഭാമണ്ഡലങ്ങള്‍ അധികമായി വരുകയും കൃത്യമായും ആ നാലുമണ്ഡലങ്ങള്‍ പുതിയ UDF സര്‍ക്കാരിന്റെ ഭൂരിപക്ഷമായി തീരുകയും ചെയ്തു. ജനസംഖ്യാ വര്‍ദ്ധനവിന് വേണ്ടിയുള്ള മുറവിളിയുടെ രാഷ്ട്രീയവശമാണതില്‍ പ്രതിഫലിക്കുന്നത്. 


യൂറോപ്പിലെ ക്രൈസ്തവരാജ്യങ്ങള്‍ പൊതുവെ ജനസംഖ്യാനിയന്ത്രണത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കുമ്പോഴും കത്തോലിക്കാ വിഭാഗം എണ്ണം കൂട്ടുന്നതില്‍ വലിയതോതില്‍ ഉത്സുകരാണ്. കത്തോലിക്കര്‍ക്ക് ഗണ്യമായ സ്വാധീനമുള്ള ലാറ്റിന്‍ അമേരിക്കയില്‍ കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ രണ്ടിരട്ടിയായിട്ടാണ് വര്‍ദ്ധിച്ചത്. ജനസംഖ്യ കൂട്ടുക എന്നാല്‍ തങ്ങളുടെ 'മതസംഖ്യ' കൂട്ടുക എന്നതുതന്നെയാണ് മതങ്ങളുടെ ലക്ഷ്യം. 'എണ്ണം' പ്രധാനമായ ജനാധിപത്യത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന പ്രകടമായ ഈ ലക്ഷ്യത്തിന് മറയിടാനാണ് ഭ്രൂണസ്‌നേഹവും മനുഷ്യവിഭവശേഷിയോടുള്ള നിലയ്ക്കാത്ത പ്രണയവുമൊക്കെ എഴുതിക്കാണിക്കുന്നത്. കൊന്നും തിന്നും അറപ്പുതീരാത്ത, മനുഷ്യജീവന് പുല്ലുവില കല്‍പ്പിക്കാത്ത, ഒരു പള്ളിയുടെ നിയന്ത്രണാവകാശത്തെച്ചൊല്ലി പോലും പരസ്പരം ക്ഷമിക്കാനും പൊറുക്കാനും കഴിയാത്ത മതശക്തികള്‍ ഭ്രൂണസ്‌നേഹവുമായി വീര്‍പ്പുമുട്ടുന്നത് കാണുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ സമൂഹം സ്തംഭിച്ചു നില്‍ക്കുന്നു. 


യന്ത്രവല്‍ക്കരണവും ആധുനിക സാങ്കേതികവിദ്യയും ഉള്ള മനുഷ്യശേഷി തന്നെ അധികപ്പറ്റാക്കി മാറ്റിയ ലോകത്ത് വര്‍ദ്ധിച്ച ജനസംഖ്യ 'നോട്ടക്കൂലി' സംസ്‌ക്കാരവും പരോക്ഷ തൊഴിലില്ലായ്മയും(disguised unemployment) കൊണ്ടുവരുന്നതാണ് നാം കാണുന്നത്. 'ജോലി ചെയ്യാന്‍ യന്ത്രവും കൂലി വാങ്ങാന്‍ മനുഷ്യരും' എന്ന സിദ്ധാന്തം ഇന്ന് ഏറെ വികസിച്ചിരിക്കുന്നു. ജനസംഖ്യ വര്‍ദ്ധിപ്പിച്ചതിലൂടെ ഇന്നുവരെ ഒരു രാജ്യവും പുരോഗമിച്ചിട്ടില്ല. ഇന്ന് നിലവിലുള്ള സുഭിക്ഷരാജ്യങ്ങളൊക്കെ കുറഞ്ഞ ജനസംഖ്യയും കുറഞ്ഞ ജനന നിരക്കുമാണ് കാണിക്കുന്നത്. അവരെയൊക്കെ മണ്ടരായി കാണാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷെ യാഥാര്‍ത്ഥ്യം അങ്ങനെയായി കൊള്ളണമെന്ന് ശഠിക്കുന്നതില്‍ കഥയില്ല. 

ജസംഖ്യാവര്‍ദ്ധനവിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി നീണ്ട ഉപന്യാസങ്ങളെഴുതിയാണ് നാം പത്താംതരം പാസ്സാകുന്നത്. അതുകൊണ്ടുതന്നെ അതൊന്നും ഇവിടെ എഴുതിവെക്കുന്നില്ല. ഇന്ത്യയെ സംബന്ധിച്ച് ജനസംഖ്യാ 'വര്‍ദ്ധനനിരക്കില്‍' കുറവ് കാണിച്ചതുകൊണ്ടുമാത്രം ഇനിയങ്ങോട്ട് വലിയ കഥയില്ല. കാരണം 120 കോടിയുടെ 5 ശതമാനം 50 കോടിയുടെ 10 ശതമാനത്തേക്കാള്‍ കൂടുതലാണ്. ജനസംഖ്യ കുറയുന്നത് 'പാപ'മാണെന്ന് കരുതുന്നവര്‍ രാജ്യത്തിന് അതിനൊരവസരം നല്‍കുകയാണ് വേണ്ടത്. കഴിഞ്ഞ 30 വര്‍ഷമായി ജനസംഖ്യാനിയന്ത്രണത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളാണ് ചൈന കൈവരിച്ചത്. ഉയര്‍ന്ന ജനസംഖ്യയെന്നതിലുപരി മെച്ചപ്പെട്ട ജനസംഖ്യാനിയന്ത്രണമാണ് ആ രാജ്യത്തിന്റെ മുന്നേറ്റത്തിന് ഹേതുവായതെന്ന് കാണണം. കൂടിയ ജനസംഖ്യ രാജ്യപുരോഗതിക്ക് സഹായിക്കുമെങ്കില്‍ ലോകമെമ്പാടും എല്ലാവരും ആ 'എളുപ്പവഴി' സ്വീകരിക്കുമായിരുന്നു. രാജ്യതാല്‍പര്യം തൃണവല്‍ക്കരിച്ച് 'മതതാല്‍പര്യം'ഉയര്‍ത്തിപ്പിടിക്കുന്നവര്‍ അവശ്യം ശ്രദ്ധിക്കേണ്ട വസ്തുതയാണിത്.***
('ഭ്രൂണസ്‌നേഹം വാഴ്ത്തുവാന്‍ വാക്കുകള്‍ പോരാ'-അടുത്ത പോസ്റ്റില്‍)

541 comments:

1 – 200 of 541   Newer›   Newest»
ChethuVasu said...

പറഞ്ഞത് കലവരയില്ലത്ത്ത ലളിതമായ , ആര്‍ക്കും കാണാവുന്ന സത്യം :

എന്റെ വല്യച്ചന്റെ കാലം മുതല്‍ക്കേ രണ്ടു കുട്ടികള്‍ ആണ് പൊതുവേ , മൂന്നു കുട്ടികള്‍ ഇല്ലേ ഇല്ല .. എന്റെ മുതിര്‍ന്ന കസിന്‍സിന്റെ കാലം വന്നപ്പോള്‍ പലര്‍ക്കും ഒരു കുട്ടി മാത്രം .. ( അത് കുറച്ചു കടന്നു പോയില്ലേ എന്ന് ഞാന്‍ പോലും ആലോചിച്ചിട്ടുണ്ട് ) . പക്ഷെ അവരുടെ ഒക്കെ മനസ്സില്‍ അവര്‍ പുരോഗമന സമൂഹത്തിന്റെ ഭാഗമാണെന്നും ,മാതൃകയാണെന്നും ,തങ്ങള്‍ ഊര്ധ്വ മുഖമായ മനസ്സുള്ള ആധുനിക മനുഷ്യന്‍ ആണ് എന്നാ ബോധവും ആയിരുന്നു . അവര്‍ കുട്ടികളെ ഉത്പാദിപ്പിച്ചിരുന്നത് അവര്‍ക്ക് വേണ്ടി ആയിരുന്നു , അവരിടെ സന്തോഷത്തിനും ആരോഗ്യവും അഭിവൃദ്ധിയുമുള്ള ഭാവി തലമുറകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയായിരിന്നു . അല്ല്ലാതെ ദൈവത്തിനു വേണ്ടിയോ , തന്റെ വിഭാഗത്തിന് എണ്ണം കൂട്ടാനുള്ള ഉത്പാദന യന്ത്രമായിട്ടോ അല്ല അവര്‍ മക്കളെ പെറ്റതും പോറ്റി വളര്‍ത്തിയതും .അവര്‍ക്കൊന്നും നിഗൂട്ട ലക്ഷ്യങ്ങള്‍ ഇല്ലായിരുന്നു .. തന്റെ ബന്ധുവിന്റെ വീട്ടില്‍ ഒരു കുഞ്ഞു പിറന്നാല്‍ ആ കുഞ്ഞിനെ കാണുമ്പോള്‍ എല്ലാവര്ക്കും സന്തോഷം എന്നല്ലാതെ ഇതാ "ഞങ്ങളുടെ ആള്‍ക്കാരുടെ " ആളുകള്‍ ഒരെണ്ണം അധികമായിരിക്കുന്ന എന്നാ ഗുപ്തമായ സന്തോഷം എന്നത് എന്താണ് എന്ന് അവര്‍ക്കരിയില്ലയിരുന്നു (ഇന്നും അതിനു വലിയ മാറ്റം ഒന്നും ഇല്ല )..കാരണം കുഞ്ഞുങ്ങള്‍ അവര്‍ക്ക് എണ്ണം ആയിരുന്നില്ല .സാംസ്കാരികമായും മാനസികമായും ഏറെ പുരോഗമിചാര്‍ ആയിരുന്നു അവര്‍ ( നാല്‍പതു വര്ഷം മുന്‍പ് തന്നെ )

സ്വതന്ത്രമായി ചിന്തിക്കുന്ന അവര്‍ക്ക് , തന്റെ കുട്ടികള്‍ ഏതെങ്കിലും വിഭാഗത്തിന്റെ സ്വത്താണ് എന്നോ , അവര്‍ ഏതെങ്കിലും കൂട്ടര്‍ക്ക് അധികാരം ( രാഷ്ട്രീയമായോ സാമൂഹ്യമായോ ) കയ്യടക്കാനുള്ള ഉപകരണമായി ഉപയോഗിക്കനുല്ലതല്ല എന്നും ബോധ്യമുണ്ടായിരുന്നു ( ഇത് നാല്‍പതു വര്ഷം മുന്‍പ് എന്റെ നാട്ടിലും ചുറ്റുവട്ടത്തും നടന്ന കാര്യം നടന്ന കാര്യം ) .അവരുടെ കുട്ടി അവരുടെ മാത്രം കുട്ടിയായിരുന്നു . അവരുടെ ജാതിയുടെ അല്ലെങ്കില്‍ അവരുടെ മതത്തിന്റെയോ കുട്ടിയായിരുന്നില്ല ..അവരുടെ ജാതിക്കോ മതത്തിനോ ആ കുട്ടികളില്‍ ഒരധികാരവും ഉണ്ടായിരുന്നില്ല ..അവര്‍ അത് അനുവദിച്ചിരുന്നില്ല ..എന്നാല്‍ ആ ബോധം ഇന്ന് പലര്‍ക്കും ഇല്ല എന്ന് ചുറ്റും നോക്കിയാല്‍ മനസ്സിലാകും ..ആളുകളുടെ എണ്ണം കൂട്ടി സമൂഹത്തില്‍ മേല്‍ക്കോയ്മ നേടാനും , ജനാധിപത്യത്തിന്റെ പിന്‍ വാതിലിലൂടെ രാഷ്ട്രത്തെ ജനാധിപത്യപരമായി തന്നെ വഞ്ചിച്ചു കൊണ്ട് ഹൈജാക്ക് ചെയ്യാനും രഹസ്യമായി എന്നാല്‍ പരസ്യമായി കളിക്കുന്ന ഈ കളികള്‍ ഈ രാജ്യത്തെ എവിടെ കൊണ്ട് എത്തിക്കും എന്ന് അല്പം ഉത്കണ്ടയോട് കൂടി ഓര്‍ത്തു പോകുകയാണ് ..

കാരണം ഇന്ത്യ എന്നത് ഇപ്പോഴും വളരെ പ്രാകൃതമായ മാനസികാവസ്ഥകള്‍ നില നിക്കുന്ന സ്ഥലമാണ് ... ലഹളകലായും കലാപങ്ങള്‍ ആയും കത്തിക്കയറാന്‍ പാകത്തില്‍ ഉണങ്ങിയ മാനസികാവസ്ഥയുടെ പോന്തക്കാടുകല്‍ക്കിടക്ക് അല്പബുദ്ധി, അതി ബുദ്ധിയാനെനു ചിന്തിച്ചു തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നവര്‍ ഉണ്ടാക്കുന്ന അഗ്നിബാധകള്‍ അവര്‍ അതെ പറ്റി അറിവില്ലാത്തവര്‍ ആണ് എന്നത് കൊണ്ടോ , അത് അവര്‍ക്ക് ഒരു പ്രശ്നമല്ല എന്നത് കൊണ്ടോ ഇല്ലാതാകുന്നില്ല .ഇവിടെ സമാധാനപരമായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കും ആരുടേയും മേല്‍ അധികാരം സ്ഥാപിക്കണം എന്നാ രഹസ്യ അജണ്ട ഇല്ലാത്തവര്‍ക്കും ഇത്തരം സ്വാര്‍ത്ഥ - പിന്തിരിപ്പന്‍ ശക്തികള്‍ വരുത്തി വയ്ക്കുന്ന പ്രശങ്ങള്‍ ഒരു തലവേദന തന്നെ ആണ് .

contd..

ChethuVasu said...
This comment has been removed by the author.
ChethuVasu said...

മറ്റുള്ളവരുടെ ചിലവില്‍ സ്വന്തം കുട്ടികളെ വളര്‍ത്തണം എന്ന് കരുതുന്നവര്‍ യഥാര്‍ത്ഥത്തില്‍ സാമൂഹ്യ വിരുദ്ധര്‍ ആണ് . കാരണം ഒരു ആള്‍ക്ക് വേണ്ടി സമൂഹം ഒരു പാട് കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ട് .. ആനുപാതികമായ/സമൂഹത്തിന്റെ സാമ്പത്തിക ഉത്‌പാദനത്തിന് ആനുപതികമല്ലാത്ത രീതിയില്‍ കൂടുതലായി ജനിക്കുന്ന ഓരോ ആളും സമൂഹത്തിനു അധിക ബാദ്ധ്യത ആണ് ..ചുരുങ്ങിയ പക്ഷം അതിന്റെ ചെലവ് എങ്കിലും സമൂഹത്തിനു തിരിച്ചു കൊടുക്കാന്‍ കൂടുതല്‍ കുട്ടികളെ ഉത്പാടിപ്പിച്ച്ചു വിടുന്നവര്‍ക്കി ബാധ്യത ഉണ്ട് .

ഇതിന്റെ സാമ്പത്തിക വശം മാത്രം വച്ച് നോക്കിയാല്‍ , ഇന്ന് ലോകത്തിലെ മോന്നമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ , ആളോഹരി വരുമാനത്തിലും മറ്റു ദരിദ്ര രസ്ട്രങ്ങല്‍ക്കൊപ്പമാണ് എന്നതിന് കാരണം മറ്റൊന്നല്ല . ഇവിടെ ഉത്തപാടിപ്പിക്കുന്ന പണം ഇവിടത്തെ തന്നെ സാമൂഹ്യ സേവന പരിപാടികള്‍ക്കായി കണക്കില്‍ പോലും തികയാതെ വരുന്നതും മറ്റൊരു കാരണം കൊണ്ടല്ല .

അതെന്തോ ആയോക്കോട്ടേ , രാജ്യം മുടിന്ജോട്ടെ ,ഉത്പാടനത്തെക്കള്‍ കൂടുതല്‍ പ്രാഥമിക ആവശ്യങ്ങളുടെ ചിലവുകള്‍ കൂടിക്കോട്ടെ , ജനങ്ങള്‍ പട്ടിണിയില്‍ ആയിക്കോട്ടെ , എനിക്കെന്താ തന്റെ ആള്കുകള്‍ എണ്ണം കൂടിയല്ലോ എന്നതാണ് ഓരോ അല്പന്റെയും ചിന്ത ... ഇത്തരം ആളുകള്‍ അല്ലെ സാമൂഹ്യ ദ്രോഹികള്‍ / സമൂഹ വിരുദ്ധര്‍ എന്നാ പേരിനു ഏറ്റവും അര്‍ഹാരയിരിക്കുന്നത് ..??

ഒന്നുകില്‍ ഈ രാജ്യത്തെ ഭരണാധികാരികള്‍ കുടുംബാസൂത്രണം പ്രോതസാഹിപ്പിക്കുക , അത് ചെയ്യുന്നവര്‍ക്ക് വന്‍തോതില്‍ ഉള്ള പാരിതോഷികം , സാമൂഹ്യ പ്രതിബദ്ധതക്കുള്ള അംഗീകാരം എന്നിവ നല്‍കുക . അത് ചെയ്യാത്തവര്‍ക്ക് തങ്ങളുടെ ആനുപാതികം അല്ലാത്ത അളവിലുള്ള കുട്ടികളുടെ സാമൂഹ്യ വിഭാവങ്ങള്‍ക്കുള്ള ചെലവ് സമൂഹത്തിനു തരിച്ചു നല്‍കാന്‍ നിയമം ഉണ്ടാക്കുക . അല്ലെങ്കില്‍ നമ്മള്‍ പുരോഗമിക്കാം കഴിവില്ലാത്ത അധോമുഖമായ ഒരു ജനതയാണ് എന്നും നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സംവിധാനങ്ങള്‍ അതിനെ നേര്‍ വഴിക്ക് നടത്താന്‍ പറ്റാത്ത വിധം അശക്തവും അപ്രസക്തവും ആണ് എന്നും വിനായ പൂര്‍വ്വം സമ്മതിക്കുക .പക്ഷെ അതിനും വയ്യല്ലോ ..! അത്തരം ഹിപോക്രട്ടിക് ആയ ഒരു സമൂഹമല്ലേ നമ്മുടേത്‌ ..!!

സാമൂഹ്യ പ്രതിബദ്ധത ഉള്ളവനെ അംഗീകരിക്കുകയും അതില്ലാതവനെ അങ്ങനെ തന്നെ കാണുകയും ചെയ്യുക എന്നത് മിനിമം ധാര്‍മികത ആണ്
ഇതുമായി ബന്ധപ്പെട്ടു മുന്‍പ് പോസ്റ്റ്‌ ചെയ്ത കമന്റു ഇവിടെ : ലളിതാമായ ഒരു ഉദാഹരണം മാത്രം ഇതില്‍ ചൂണ്ടിക്കനിചിരിക്കുന്നു :


"നമ്മുടെ ആളുകള്‍ "

ChethuVasu said...

സ്വാമിയോ ..? !!

Prashanth said...

രവിചന്ദ്രന്‍, നല്ല ലേഖനം..
നമ്മള്‍ തമ്മില്‍ കണ്ടിരുന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

മതങ്ങളുടെ ശതമാനക്കണക്ക് പറഞ്ഞത് മുന്‍ എമ്മെല്ലേ ക്ക് സഹിച്ചില്ല.. ഇന്ത്യയെ മുഴുവന്‍ തിന്നുകൊണ്ടിരിക്കുന്ന ജാതിവ്യവസ്ഥയെയും സംവരനത്തെയും കുറിച്ച പറയുമ്പോള്‍ ജാതി പറയുന്നതില്‍ ഒരിക്കലും ലജ്ജിച്ചിട്ടില്ല ഈ ജന പ്രതിനിധി .. ഇത് മതവും ദൈവവുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് പരിപാടിയില്‍ വാദിച്ച പലരും ദൈവത്തിന്റെ പേരില്‍ ഈ നിയമത്തെ എതിര്‍ത്ത മോയ്ളിയാരെയും അച്ചനേയും മനപ്പൂര്‍വം മറന്നു ..

ഒരു രസികന്‍ പറഞ്ഞത് കേട്ടില്ലേ .. ഓരോ കുട്ടി ജനിക്കുംബോളും ആ കുട്ടിക്ക് ഉടുക്കാന്‍ വസ്ത്രം വേണം . അങ്ങനെ തയ്യല്കാരന് പണി ആയി ,അങ്ങനെ ആ കുട്ടിയോട് ബന്ധപ്പെടുത്തി കൊറേ തൊഴിലവസരങ്ങള്‍ ഉണ്ടാവും പോലും .. തൊഴിലില്ലായ്മക്ക് പരിഹാരം നിര്‍ദേശിച്ചു കളഞ്ഞു പാവം ...

രവിചന്ദ്രന്റെ ഇടതു വശത്തിരുന്ന ആള്‍ ചിരിപ്പിച്ചു കൊന്നു .. ജനസംഖ്യ കൂടുമ്പോള്‍ കാര്‍ഷിക വൃത്തിക്ക് കൂടുതല്‍ ആളെ കിട്ടുമത്രേ..

മറ്റു രാജ്യങ്ങളിലെ കണക്കുകള്‍ പറഞ്ഞത് പലര്‍ക്കും രസിച്ചില്ല .. നമ്മുടെ കേരളത്തിന്റെ പോളിസി നിശ്ചയിക്കാന്‍ മറ്റു രാജ്യങ്ങളുടെ സ്ടാട്ടിസ്ടിക്സ് ആവശ്യമല്ല പോലും.. കഷ്ടം തന്നെ...

കുട്ടിഗല്‍ മരിച്ചു പോവാന്‍ സാദ്യത ഉണ്ടെന്നത് വസ്തുത .. പക്ഷെ അതുപയോഗിച്ചു സന്താനനിയന്ത്രനതിനെതിരെ പ്രസങ്ങിക്കുന്നവരോടൊക്കെ എന്ത് പറയാന്‍ :)

മതവാദികളുടെ പൊള്ളത്തരം വിളിച്ചോതുന്ന ഒരു ടോക്ക് ഷൊ ആയി മാറി നമ്മള്‍ തമ്മില്‍...

അഭിനന്ദനങ്ങള്‍ രവിചന്ദ്രന്‍ ..

vipin said...

കാന്തപുരം പറഞ്ഞത് കേട്ടില്ലായിരുന്നോ ?? .... കാന്തപുരം പറയുന്നത് ഇത് നടപ്പാക്കിയാല്‍ സ്ത്രീകള്‍ അനാശ്വാസ്യത്തില്‍ ഏര്‍പ്പെടും എന്ന് !!!!! ഹഹഹ .... അതായത് ചങ്ങായി ഉദ്ദേശിച്ചത് ലൈംഗികശേഷി ഇല്ലാതാകുന്ന വരെ പെറ്റുകൊണ്ടേയിരിക്കണം എന്നാണല്ലോ , വയറൊഴിയാന്‍ ഇടവന്നാല്‍ അനാശ്വാസ്യത്തില്‍ ഏര്‍പ്പെട്ടാലോ ?!!! സ്വന്തം സമുദായത്തെ നല്ല വിശ്വാസം ആണെന്ന് തോന്നുന്നു !.. സ്വന്തം സമുദായത്തെ തന്നെ ഇങ്ങനെ അപമാനിക്കണോ ?

Unknown said...

മൂന്നു കുട്ടികളുടെ തന്തയായതിനാല്‍ അഭിപ്രായം പറയാനുള്ള അവകാശം ഇല്ലാത്തതിനാല്‍ ..വിടുന്നു.

Joy said...

Excellent……..you are absolutely right….i request you to get permission to share this article with my facebook

രവിചന്ദ്രന്‍ സി said...

Yes; you can Mr. Joy Lawrence

അഭിമന്യൂ said...

@രവിചന്ദ്രന്‍,

സിദ്ദീഖ് തൊടുപുഴയെ നമ്മള്‍ തമ്മില്‍ പരിപാടിയില്‍ ജോണ്‍ ബ്രിട്ടാസും ഈ പോസ്റ്റില്‍ രവിചന്ദ്രനും പരിചയപ്പെടുത്തേണ്ടിയിരുന്നത് കേരളത്തിലെ ഒരു സജീവയുക്തിവാദി എന്ന നിലയ്ക്കായിരുന്നു.

എന്നാല്‍ സിദ്ദീഖിന്റെ യുക്തിവാദി മുഖം മറച്ചുവെച്ച് സയന്‍സ് ട്രസ്റ്റിന്റെ ഭാരവാഹിയെന്ന കപടമുഖത്തിലാണ് രണ്ടിടത്തും പരിചയപ്പെടുത്തുന്നത്.

കൈരളി ചാനലില്‍ ചെഗുവേരയെ വെല്ലുന്ന കമ്യൂണിസ്റ്റ് (മാധ്യമ)വിപ് ളവകാരിയായി നിരന്തരം പ്രത്യക്ഷപ്പെട്ട് കേരളത്തിലെ ഇടതുപക്ഷത്തെ അതിവിദഗ്ദമായി കബളിപ്പിച്ചു കൊണ്ടുതന്നെ മുതലാളിത്ത സാമ്രാജ്യത്വ അജണ്ടയുടെ ഏജന്റായി പ്രവര്‍ത്തിച്ച് റൂപര്‍ട്ട് മര്‍ഡോക്കിനു 'ഒരു ജനതയുടെ ആത്മാവിഷ്‌കാര' ശ്രമങ്ങളെ നേരംവെളുക്കുന്നതിനു മുമ്പേ ഒറ്റിക്കൊടുത്ത് സ്വന്തം കീശ വീര്‍പ്പിക്കുകയെന്ന ജുഗുപ്‌സാവസ്ഥയിലേക്ക് 'പരിണമിച്ച' ജോണ്‍ ബ്രിട്ടാസെന്ന കൂട്ടിക്കൊടുപ്പുകാരന് പ്രേക്ഷകരെ ഏഷ്യാനെറ്റിന്റെ 'വലയില്‍ കുടുക്കുവാന്‍ ചര്‍ച്ചയുടെ ആദ്യാവസാനം നുണകള്‍ വച്ചു കാച്ചേണ്ട ഗതികേടുണ്ടാകാം.

എന്നാല്‍ അതേപണി, മറ്റൊരു രൂപത്തില്‍ രവിചന്ദ്രന്‍ ഏറ്റെടുക്കുന്നതെന്തിനാണ്? സിദ്ധീഖ് തൊടുപുഴയെ യുക്തിവാദിയെന്നു പരിചയപ്പെടുത്തുവാന്‍ രവിചന്ദ്രനെന്തിനാണൊരു പതിവില്ലാത്ത വിമ്മിട്ടം!!!!

സയന്‍സ് ട്രസ്‌റ്റെന്താ വല്ല സ്വീഡിഷ് അക്കാദമിയോ മറ്റോ ആണോ?

X said...

അബ്രഹാമിക് മതങ്ങള്‍ക്ക് സമൂഹത്തില്‍ വരുത്താവുന്ന മാറ്റത്തിന് ഒരു പരിധിയുണ്ട്, ആ പരിധി ഇന്ത്യയില്‍ അവസാനിച്ചിരിക്കുന്നു. സമൂഹപരിവര്‍ത്തനത്തിലൂടെ മതത്തില്‍ ചേരാന്‍ ആളെക്കിട്ടാത്ത അവസ്ഥയായിട്ട് കുറച്ചായി, അടുത്ത മാര്‍ഗ്ഗങ്ങളായ പ്രലോഭനങ്ങളും ഭീഷണിയുമൊന്നും അത്രകാര്യമായി നടപ്പിലാക്കാനും പറ്റാത്ത സ്ഥിതിയാണ്.ആളെണ്ണമില്ലെങ്കില്‍ നിലനില്‍പ്പ് അവതാളത്തിലാവുമെന്നതിനാലാണ് ഇവര്‍ ജനസംഖ്യാനിയന്ത്രണത്തിന് ഇവര്‍ എതിരു നില്‍ക്കുന്നത്.എത്രമക്കളുണ്ടായാലും അവരെ പഠിപ്പിക്കാനുള്ള സം വിധാനവും അവര്‍ക്കുണ്ട് , ഇപ്പോള്‍ തന്നെ 'നിര്‍മ്മല്‍ മാധവ്' എന്ന അത്ര നിര്‍മ്മലനൊന്നുമല്ലാത്ത മാധവിന് MES കോളെജില്‍ അഡ്മിഷന്‍ ശരിയാവാതിരുന്നതിന് 'കാഫിര്‍' ഘടകവും കാരണമായിട്ടുണ്ടെന്ന് തോന്നുന്നു.ആളു കൂടുതലുള്ളവര്‍ക്ക് ഭൂമിയും,പാര്‍പ്പിടങ്ങളും,ഭക്ഷണവും കൂടുതല്‍ വേണ്ടിവരും ഇത് ഇതര വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല അതിനാല്‍ അവര്‍ മാത്രമായി കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ട കാര്യവുമില്ല.

nasthikan said...

രാവിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്കയയ്ക്കുന്ന മക്കള്‍ വൈകുന്നേരം ശവമായി വീട്ടിലെത്തുന്നതില്‍ തലയില്‍ മുണ്ടിട്ട ഒരു ചങ്ങായി വിലപിക്കുന്നത് കേട്ടു. സംഗതി സത്യമാണല്ലോ. രണ്ട് മക്കളോ അതോ ഒന്നോ ഉള്ളവരുടെ മക്കള്‍ക്ക് ഈ ഗതി വന്നാല്‍ അതിനേക്കുറിച്ച്‌ ഇവര്‍ക്കൊക്കെ എന്താണ്‌ പറയാനുള്ളതെന്നറിഞ്ഞാല്‍ കൊള്ളാം.

ഇനി ഇവനൊരെളിയ സംശയം. പത്തു മക്കളുള്ള തന്തയെങ്ങാന്‍ രാവിലെ വീട്ടില്‍ നിന്നിറങ്ങി വൈകിട്ട് ശവമായി വീട്ടിലെത്തിയാല്‍ പത്തെണ്ണത്തിന്റെ ഗതിയെന്താകും? ഇതിനൊരു പരിഹാരമായി ഒരു കുട്ടിക്ക് ചുരുങ്ങിയതൊരു നാലു തന്തയെയെങ്കിലും ഉണ്ടാക്കിയാല്‍ നന്നായിരിക്കും, തള്ളയുടെ കാര്യത്തില്‍ ഈ പ്രശ്നം നിലവില്ലില്ലാത്തതിനാല്‍ അത് ആവശ്യപ്പെടുന്നില്ല.

nasthikan said...

"എന്നാല്‍ അതേപണി, മറ്റൊരു രൂപത്തില്‍ രവിചന്ദ്രന്‍ ഏറ്റെടുക്കുന്നതെന്തിനാണ്? സിദ്ധീഖ് തൊടുപുഴയെ യുക്തിവാദിയെന്നു പരിചയപ്പെടുത്തുവാന്‍ രവിചന്ദ്രനെന്തിനാണൊരു പതിവില്ലാത്ത വിമ്മിട്ടം!!!!"

===== മിസ്റ്റര്‍ വിനീതിന്‌ സിദ്ധീഖ് തൊടുപുഴയെ യുക്തിവാദിയെന്ന് പരിചയപ്പെടുത്താത്തതില്‍ ആത്മാര്‍ത്ഥമായ വിഷമമാണുള്ളതെങ്കില്‍ വിഷമിക്കേണ്ട. കോഴിക്കോട്ടെ സയന്‍സ് ട്രസ്റ്റ് നല്ല ഒന്നാന്തരമൊരു നാസ്തിക സ്ഥാപനമാണ്‌. "NO GOD" എന്ന് ബനിയനില്‍ എഴുതി അത് യൂണിഫോമാക്കി നടക്കുന്ന സയന്‍സ് ട്രസ്റ്റുകാരുടെ ഭാരവാഹിയെ യുക്തിവാദി എന്ന് പ്രത്യേകം പരിചയപ്പെടുത്തിയില്ലെങ്കിലും അപാകതയില്ല. പഞ്ചായക്കുപ്പിയിലാരെങ്കിലും മധുരമുള്ളത് എന്നെഴുതി വെയ്ക്കാറുണ്ടോ?

അഭിമന്യൂ said...

>>>> "NO GOD" എന്ന് ബനിയനില്‍ എഴുതി അത് യൂണിഫോമാക്കി നടക്കുന്ന സയന്‍സ് ട്രസ്റ്റുകാരുടെ ഭാരവാഹി...,,,>>>>

എങ്കില്‍ എന്തുകൊണ്ടാണ് സയന്‍സ് ട്രസ്റ്റിന്റെ ഭാരവാഹി സിദ്ദീഖ് തൊടുപുഴ ചാനല്‍ ചര്‍ച്ചയില്‍ NO GOD ബനിയന്‍ ധരിച്ച് പ്രത്യക്ഷപ്പെടാതിരുന്നത്?

ദൈവവിശ്വാസികളെ നാലു ചീത്ത പറയാന്‍ കിട്ടുന്ന ഏതവസരവും ചാനലുകളിലെ ബ്രിട്ടാസ് ജൂദാസുമാരുടെ വെളിവുകേടുകളെ ഉപയോഗപ്പെടുത്തി തരപ്പെടുത്തിയെടുക്കുവാന്‍ ശ്രമിക്കുമ്പോഴാണ് സിദ്ദീഖ് തൊടുപുഴയെന്ന കേരളയുക്തിവാദിക്കു സയന്‍സ്് ട്രസ്റ്റ് ഭാരവാഹിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടേണ്ടിവരുന്നത്.

പഞ്ചാരക്കുപ്പിയില്‍ മധുരമുള്ളതെന്ന് പ്രത്യേകം എഴുതിവെക്കണമെന്നില്ല. പക്ഷെ പഞ്ചാരക്കുപ്പിയുടെ പുറത്ത് കുരുമുളക് എന്നെഴുതി കാഴ്ചക്കാരെ കബളിപ്പിക്കുന്ന രീതിയല്ലേ ബ്രിട്ടാസെന്ന ജൂദാസും രവിചന്ദ്രനെന്ന ബറാബസും ചെയ്തുകൊണ്ടിരിക്കുന്നത്!

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട വിനീത്,

സിദ്ധിക്ക് തൊടുപുഴ സയന്‍സ് ട്രസ്റ്റിന്റെ ഭാരവാഹിയല്ലേ? ആണെന്നാണ് എന്റെ ധാരണ. അതോ ഇനി വേറെതെങ്കിലും സംഘടനയില്‍ അംഗമാണോ? അതെനിക്കറിയില്ല. സയന്‍സ് ട്രസ്റ്റ് ജോയന്റ് സെക്രട്ടറിയെന്ന് ചാനലില്‍ എഴുതിക്കാണിച്ചതുകൊണ്ടാണ് ഞാനുമിവിടെ അങ്ങനെ എഴുതിയത്. കോഴിക്കോട് സയന്‍സ് ട്രസ്റ്റില്‍ നാസ്തികരും യുക്തിവാദികളുമാണുള്ളതെന്നാണ് ഞാന്‍ കരുതുന്നത്.

നാലഞ്ച് വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത സംഘടനയുടെ ഭാരവാഹി പങ്കെടുക്കുമ്പോള്‍ അദ്ദേഹത്തെ പിന്നെ ഏത് രീതിയിലാണ് പരിചയിപ്പെടുത്തേണ്ടത്?!!! ഒരു പിടിയും കിട്ടുന്നില്ല.

'സിദ്ധിക്ക്- കേരളത്തിലെ പ്രമുഖനായ ഒരു നാസ്തികന്‍',
'സിദ്ധിക്ക്-കേരളത്തിലെ ഒരു സജീവ യുക്തിവാദി'

എന്നുതന്നെ വേണമെന്നായിരുന്നോ താങ്കള്‍ പറയുന്നത്?! പടപ്പു തല്ലാതെ ശാന്തമായി കാര്യങ്ങള്‍ പറയാന്‍ ശേഷിയുള്ള ഒരു വ്യക്തിയാണ് ശ്രീ.സിദ്ധിക്ക്. അദ്ദേഹം ശാസ്ത്രവും നാസ്തികതയും പ്രചരിപ്പിക്കാന്‍ ഉത്സാഹം കാട്ടുന്നു. അദ്ദേഹത്തെ ആ നിലയ്ക്ക് തന്നെയാണ് പരിചയപ്പെടുത്തിയത്.

താങ്കളിട്ട ഈ കമന്റിന് പിന്നിലെ ചേതോവികാരം എന്താണെന്ന് പിടികിട്ടുന്നില്ല. സംഘടനാപരമായ എന്തെങ്കിലും അസ്വാരസ്യമാണ് കാരണമെങ്കില്‍ അതിവിടെ പ്രസക്തമല്ലെന്നറിയിക്കട്ടെ. പിന്നെ എന്റെ വിമ്മിട്ടത്തിന്റെ കാര്യം? താങ്കള്‍ ആളു കൊള്ളാമല്ലോ?! സിദ്ധിക്ക് യുക്തിവാദിയാണെന്ന് പറയാന്‍ ഞാനെന്തിന് വിമ്മിട്ടപ്പെടണം?!

മര്‍ഡോക്കും സിദ്ധിക്കും തമ്മിലെന്ത് ബന്ധം? താങ്കളും ബര്‍ലുസ്‌ക്കോണിയുമായുള്ള ബന്ധത്തിനും ഉപരിയാണോ അത്? ഇനി ജോണ്‍ ബ്രിട്ടാസിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം മാനിക്കുന്നു. എന്നാല്‍ അത് ശരിയാണെന്ന അഭിപ്രായം എനിക്കില്ലെന്നും വിനീതമായി അറിയിച്ചുകൊള്ളട്ടെ.

മുഹമ്മദ് ഖാന്‍(യുക്തി) said...

വിനീത് സെഡ്.....

ജോണ്‍ ബ്രിട്ടാസെന്ന കൂട്ടിക്കൊടുപ്പുകാരന് പ്രേക്ഷകരെ ഏഷ്യാനെറ്റിന്റെ 'വലയില്‍ കുടുക്കുവാന്‍ ചര്‍ച്ചയുടെ ആദ്യാവസാനം നുണകള്‍ വച്ചു കാച്ചേണ്ട ഗതികേടുണ്ടാകാം. >>>>>>>>>>>>>>

ചര്‍ച്ചയില്‍ പങ്കെടുകുന്നവര്‍ പറഞ്ഞുകൊടുക്കുന്ന
വിലാസമാണ് മാധ്യമങ്ങള്‍ എഴുതിക്കാണികാറുള്ളത്.സിദ്ധിക്ക് അറിയിച്ചത് അവര്‍ കാണിച്ചു.
മാധ്യമരംഗത്തുള്ളവര്‍ തട്ടകം മാറ്റുന്നത് പതിവുള്ളതാണ്.ആരും എവിടെയും ഉറച്ചു നില്‍ക്കില്ല.
ഞാന്‍ പങ്കെടുത്ത പരിപാടികളില്‍ “യുക്തിവാദി”യെന്നുതന്നെയായിരുന്നു എന്റെ വിലാസം.
‘സയന്‍സ് ട്രസ്റ്റും‘ മാലോകര്‍ അറിയട്ടെ.

രവിചന്ദ്രന്‍ സി said...

പക്ഷെ പഞ്ചാരക്കുപ്പിയുടെ പുറത്ത് കുരുമുളക് എന്നെഴുതി കാഴ്ചക്കാരെ കബളിപ്പിക്കുന്ന രീതിയല്ലേ ബ്രിട്ടാസെന്ന ജൂദാസും രവിചന്ദ്രനെന്ന ബറാബസും ചെയ്തുകൊണ്ടിരിക്കുന്നത്!

17 October 2011 23:41>>>

ഹ ഹ! പകക്കുട്ടനായിരുന്നോ?!! ഒരുവേള ഞാന്‍ കരുതി സിദ്ധിക്കിനെ 'യുക്തിവാദി'യെന്ന് വിശേഷിപ്പിക്കാത്തതുമൂലം നെഞ്ചുരുകി ICICI യില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ഏതോ ബ്രഹാമാണ്ഡ യുക്തിവാദിയായിരുന്നുവെന്നാണ്. യാതൊരു പ്രകോപനവുമില്ലാതെ താങ്കള്‍ ചൊരിയുന്ന അധിക്ഷേപത്തോട് പ്രതികരിക്കുന്നില്ല. കാര്യങ്ങളൊക്കെ ഇത്രത്തോളമായ നിലയ്ക്ക് എന്തായാലും ചങ്ങാതി ഈ ചരക്ക് ഇനിയിവിടെ ഇറക്കരുത്. ഇനിയിടുന്ന കമന്റ് മാത്രമല്ല, പ്രിതികരണങ്ങളും ഇട്ട കമന്റുകളും ഡീലീറ്റും. തല്‍ക്കാലം ഇവിടെ ചര്‍ച്ച വേറയാണ്. അത് വഴി തിരിച്ചുവിടാനാവില്ല. യുക്തിവാദികളുടെ മൂപ്പിളമയും ഗ്രേഡ് നിശ്ചയിക്കലും എന്റെ പണിയില്‍ പെട്ടതല്ല. അതൊക്കെ സ്വന്തം തട്ടകത്തില്‍.

Anonymous said...

"ദൈവവിശ്വാസികളെ നാലു ചീത്ത പറയാന്‍ കിട്ടുന്ന ഏതവസരവും ചാനലുകളിലെ ബ്രിട്ടാസ് ജൂദാസുമാരുടെ വെളിവുകേടുകളെ ഉപയോഗപ്പെടുത്തി തരപ്പെടുത്തിയെടുക്കുവാന്‍ ശ്രമിക്കുമ്പോഴാണ് സിദ്ദീഖ് തൊടുപുഴയെന്ന കേരളയുക്തിവാദിക്കു സയന്‍സ്് ട്രസ്റ്റ് ഭാരവാഹിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടേണ്ടിവരുന്നത്."

'ദൈവ വിശ്വാസികളെ' ചീത്ത പറയുമ്പോള്‍ വിനീത് എന്നവനു ഉണ്ടാകുന്ന മനക്ലേശം വളരെ വ്യക്തമാണല്ലോ !! ഇദ്ദ്യം യുക്തിവാദിയുടെ തോലണിഞ്ഞ വിനീത വിശാസിയോ ..?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട പ്രശാന്ത്, ചെത്തു വാസു,

അഭിപ്രായം പങ്കുവെച്ചതിന് വളരെ നന്ദി.

മി. നാസ്തികന്‍,

താങ്കളുടെ നിരീക്ഷണം കൊള്ളാം. തലച്ചോറ് നിറയെ കിഡ്‌നിയാണെന്ന് തോന്നുന്നു!!

പെട്ടെന്ന് കിളിച്ചുപൊന്തുന്ന തകര ഐ.ഡിയുമായി വന്ന് ചൊറിയുന്നവരെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മിക്കപ്പോഴും അതൊരു പകക്കുട്ടനോ പരാദമോ ആയിരിക്കും. യുക്തിവാദി, കമന്റേറ്റര്‍, ന്യായാധിപന്‍ തുടങ്ങിയ തോലുകളായിരിക്കും അണിഞ്ഞിട്ടുണ്ടാവുക. ചര്‍ച്ച വഴിതിരിച്ചു വിടുക എന്നതായിരിക്കും മുഖ്യ അജണ്ട. അവരോട് സയന്‍സ് ട്രസ്റ്റിന്റെ ടീ ഷര്‍ട്ടിന്റെ കാര്യമൊക്കെ വിശദീകരിക്കാന്‍ നിന്നാല്‍ അബദ്ധമാകും.

Anonymous said...

മര്‍ഡോക്കും സിദ്ധിക്കും തമ്മിലെന്ത് ബന്ധം? താങ്കളും ബര്‍ലുസ്‌ക്കോണിയുമായുള്ള ബന്ധത്തിനും ഉപരിയാണോ അത്?>>..

സര്‍,

തെറ്റിപ്പോയി. ഇയാള്‍ക്ക് യൂണിയന്‍ കാര്‍ബൈഡുമായിട്ടാണ് കൂടുതല്‍ ബന്ധമെന്ന് തോന്നുന്നു. പിന്നെ ലാദന്റെ വിധവകള്‍, മക്കള്‍ എന്നിവരുമായും.

Sajnabur said...

സാര്‍, താങ്കളുടെ അടുത്തിരുന്ന ഒരു KTDC നട്ടല്ലി അധ്യാപകരുടെ തൊഴിലുറപ്പ് പദ്ധദ്ധിയെ കുറിച്ച് വാചാലനാകുന്നത് കണ്ടെല്ലോ. സാറ് ഒരു അധ്യാപകന്‍ ആയത് കൊണ്ടാണോ അദ്ധേഹത്തെ............ബ്രിട്ടാസ്‌ നന്നായിതന്നെ പെരുമാറി.

Anonymous said...

വിനീത് സെഡ് ,

സിദ്ദിക്ക് തോടുപുഴയെ യുക്തിവാദി സംഗത്തിന്റെ പ്രധിനിധി ആക്കാന്‍ ‍ സാധിക്കുകയില്ല . കാരണം അയാള്‍ക്ക് കേരളത്തിലെ ഒരു യുക്തിവാദി സംഗടനയിലും മെംബെര്‍ഷിപ്‌ ഇല്ല. എന്നാല്‍ അയാള്‍ ഒരു തികഞ്ഞ യുക്തിവാധിയാണ്. കൂടാതെ സയന്‍സ് ട്രസ്റ്റിന്റെ ജോയിന്റ് സെക്രെട്രറിയും . കോഴിക്കോട് സയന്‍സ് ട്രസ്റ്റ്‌ കേരളത്തിലെ ഒരു ഒന്നാം തരം നാസ്തിക സങ്കടനയാണ്‌ ‌ . അതിന്റെ പ്രവര്‍ത്തകരും നാസ്ഥികരാന്. ഇവിടെ ആരും ഒരു രാഷ്ട്രെയകരുടെയും ഏറാന്‍മൂളികളല്ല .ആശയപരമായി നേര് ആരുടെ പക്ഷത്തയാലും അന്ഗീഗരികകുകയും അല്ലാത്തത് തിരസ്കരിക്കുകയും ചെയ്യും.ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ടികളോടും ഒരു പരിഭവവുമില്ല . എന്നാല്‍ ട്രസ്റ്റിന്റെ കുറഞ്ഞ കാലത്തേ പ്രവര്‍ത്തനത്തില്‍ കോഴിക്കോട് മാത്രമല്ല കേരളത്തിലാകെ തന്നെ ഞങ്ങള്‍ മാതൃക കാണിച്ചിട്ടുണ്ട് . സംഘടനയുടെ പ്രവര്‍ത്തനത്തില്‍ കാപട്യം ഉള്ളതായി ഇത് വരെ ആരും പറഞ്ഞിട്ടില്ല . വീനിതിനു അങ്ങനെ തോന്നിയതില്‍ പ്രധിബധ്തയുമില്ല സാമ്രാജ്യതത്തെ എതിര്‍തോളൂ . നമ്മുടെ രാജ്യത്തിലെ ശാസ്ത്ര സാങ്ങേതിക പുരോഗതി ഒന്നും വേണ്ട എന്ന് പറയല്ലേ ..........

ഏഷ്യാനെറ്റില്‍ പരിമിതി മൂലം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ടിയാന്റെ ഭാഷയില്‍ പോരായ്മ ഉണ്ടായിരിക്കാം . തനിക്ക് ഇഷ്ടമുള്ള സങ്കടനയുടെ ആരും പങ്കെടുക്കാത്തത് കൊണ്ട് ഒന്നും ശരിയായില്ല എന്ന് പറയല്ലേ .

ശ്രീ രവിചന്ദ്രന്‍ സാറിന്റെ നിലപാട് ഈവര്‍ക്കും അറിയാവുന്നതല്ലേ ? അദ്ധേഹത്തെ പോലെ കാര്യങ്ങള്‍ അറുത്തു മുറിച് പറയാന്‍ കഴിവുള്ള ഒരാളെ നമ്മള്‍ പ്രോത്സാഹിപ്പികുകയല്ലേ ചെയ്യേണ്ടത്........ വെറുതെ ഉപദ്രവിക്കല്ലേ .

ഈ ചര്‍ച്ച ഇവിടെ നമുക്ക് ദയവായി അവസാനിപ്പിക്കാം . വിഷയം വേറെ ഗൌരവമുല്ലതാണല്ലോ

ബോണ്ട്‌ ബാബു
കോഴിക്കോട്

Asees babu said...

വിനീത് സെഡ് ,

സിദ്ദിക്ക് തോടുപുഴയെ യുക്തിവാദി സംഗത്തിന്റെ പ്രധിനിധി ആക്കാന്‍ ‍ സാധിക്കുകയില്ല . കാരണം അയാള്‍ക്ക് കേരളത്തിലെ ഒരു യുക്തിവാദി സംഗടനയിലും മെംബെര്‍ഷിപ്‌ ഇല്ല. എന്നാല്‍ അയാള്‍ ഒരു തികഞ്ഞ യുക്തിവാധിയാണ്. കൂടാതെ സയന്‍സ് ട്രസ്റ്റിന്റെ ജോയിന്റ് സെക്രെട്രറിയും . കോഴിക്കോട് സയന്‍സ് ട്രസ്റ്റ്‌ കേരളത്തിലെ ഒരു ഒന്നാം തരം നാസ്തിക സങ്കടനയാണ്‌ ‌ . അതിന്റെ പ്രവര്‍ത്തകരും നാസ്ഥികരാന്. ഇവിടെ ആരും ഒരു രാഷ്ട്രെയകരുടെയും ഏറാന്‍മൂളികളല്ല .ആശയപരമായി നേര് ആരുടെ പക്ഷത്തയാലും അന്ഗീഗരികകുകയും അല്ലാത്തത് തിരസ്കരിക്കുകയും ചെയ്യും.ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ടികളോടും ഒരു പരിഭവവുമില്ല . എന്നാല്‍ ട്രസ്റ്റിന്റെ കുറഞ്ഞ കാലത്തേ പ്രവര്‍ത്തനത്തില്‍ കോഴിക്കോട് മാത്രമല്ല കേരളത്തിലാകെ തന്നെ ഞങ്ങള്‍ മാതൃക കാണിച്ചിട്ടുണ്ട് . സംഘടനയുടെ പ്രവര്‍ത്തനത്തില്‍ കാപട്യം ഉള്ളതായി ഇത് വരെ ആരും പറഞ്ഞിട്ടില്ല . വീനിതിനു അങ്ങനെ തോന്നിയതില്‍ പ്രധിബധ്തയുമില്ല സാമ്രാജ്യതത്തെ എതിര്‍തോളൂ . നമ്മുടെ രാജ്യത്തിലെ ശാസ്ത്ര സാങ്ങേതിക പുരോഗതി ഒന്നും വേണ്ട എന്ന് പറയല്ലേ ..........

ഏഷ്യാനെറ്റില്‍ പരിമിതി മൂലം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ടിയാന്റെ ഭാഷയില്‍ പോരായ്മ ഉണ്ടായിരിക്കാം . തനിക്ക് ഇഷ്ടമുള്ള സങ്കടനയുടെ ആരും പങ്കെടുക്കാത്തത് കൊണ്ട് ഒന്നും ശരിയായില്ല എന്ന് പറയല്ലേ .

ശ്രീ രവിചന്ദ്രന്‍ സാറിന്റെ നിലപാട് ഈവര്‍ക്കും അറിയാവുന്നതല്ലേ ? അദ്ധേഹത്തെ പോലെ കാര്യങ്ങള്‍ അറുത്തു മുറിച് പറയാന്‍ കഴിവുള്ള ഒരാളെ നമ്മള്‍ പ്രോത്സാഹിപ്പികുകയല്ലേ ചെയ്യേണ്ടത്........ വെറുതെ ഉപദ്രവിക്കല്ലേ .

ഈ ചര്‍ച്ച ഇവിടെ നമുക്ക് ദയവായി അവസാനിപ്പിക്കാം . വിഷയം വേറെ ഗൌരവമുല്ലതാണല്ലോ

ബോണ്ട്‌ ബാബു
കോഴിക്കോട്

Anonymous said...

കൃഷിയിടങ്ങളില്‍ വിത്ത് പാകുന്ന തിരക്കില്‍ ആയത് കൊണ്ടാണോ ആവോ അവിവേകികളെ ഈ വഴിക്കൊന്നും കാണാത്തെ

Unknown said...

ऽऽ/

രവിചന്ദ്രന്‍ സി said...

ഓസ്‌ട്രേലിയ ഇന്ത്യയുടെ രണ്ടര ഇരട്ടി വലുപ്പമുള്ള രാജ്യമാണ്. അവിടുത്തെ ജനസംഖ്യയാകട്ടെ 2..27 കോടി, സാന്ദ്രത-ഒരു ചതുരശ്ര കിലോ മീറ്ററില്‍ 2.8 പേരാണ്(ലോകത്ത് സ്ഥാനം-233 ), വിസ്തീര്‍ണ്ണം-77 ലക്ഷം ച.കീ. ഇന്ത്യയാകട്ടെ-32 ലക്ഷം ച.കീ.മീ, ജനസംഖ്യ 121 കോടി, സാന്ദ്രത- 366 പേര്‍ ഒരു ച.കീലോമീറ്ററില്‍) ഇന്ത്യയുടെ നിലവാരമനുസരിച്ച് കുറഞ്ഞത് 300 കോടിയെങ്കിലും അവര്‍ക്ക് വേണ്ടേ. ഇപ്പോള്‍ രണ്ടേകാല്‍ കോടിയല്ലേ ഉള്ളൂ. അവര്‍ ജനനനിരക്ക് പ്രോത്സാഹിപ്പിക്കുന്നതില്‍ എന്തു തെറ്റാണുള്ളത്? ജനസംഖ്യ കുറഞ്ഞിടത്ത് ജനനനിരക്ക് കൂട്ടണം, കൂടിയ ഇടത്ത് കുറയ്ക്കണം. അതല്ലാതെ കൂടിയ ഇടത്തും കുറഞ്ഞ ഇടത്തും കൂട്ടുകയാണോ വേണ്ടത്? സുമോ ഗുസ്തിക്കാര്‍ക്ക് വീണ്ടും പഞ്ചജീരകഗുഡം കൊടുക്കുമോ അനോണി?! കാഴ്ചയ്ക്കുള്ള പളപളപ്പ് മാത്രമല്ലല്ലോ അവരുടെ ജീവനും കൂടി നോക്കണ്ടേ?

ശ്രീക്കുട്ടന്‍ said...

പെറ്റുപെരുകുന്നതിനനുസരിച്ച് സമ്മാനങ്ങള്‍ പ്രഖ്യാപിയ്ക്കുന്ന മതമേലാവികള്‍ പിന്നീടാ മക്കളെ എങ്ങിനെ വളര്‍ത്തും എന്നു പറയാത്തതെന്തേ...പതിനായിരം രൂവാ കൊടുത്താപ്പിന്നെ എല്ലാമായി എന്നു കരുതുന്നുണ്ടാവുമോ അവര്‍.മതക്കുഞ്ഞുങ്ങളെ അട്ടിയിടുവാനായി വെമ്പുന്നവര്‍ എന്തുവലിയ തെമ്മാടിത്തരമാണ് കാട്ടുന്നത്.ഉജ്ജ്വലമായ ലേഖനം.അഭിനന്ദനങ്ങള്‍...ഞാനിത് ഒന്നു കടമെടുത്തുസാര്‍ എന്റെ പേജിലിടുവാന്‍...

ബഷീര്‍ പൂക്കോട്ട്‌ said...

പ്രിയ രവിചന്ദ്രന്‍ സര്‍,

സുബൈദ താത്ത എന്ന പേരില്‍ ബ്‌ളോഗു നടത്തുന്ന ഒരാലുടെ ബ്ലോഗില്‍ ഇതേ വിഷയിത്തില്‍ ഞാനിട്ട പോസ്റ്റ് താഴെയിടുന്നു. എന്റെ അഭിപ്രായമാണ് അത്‌ -കുട്ടികലെ കുറക്കാന്‍ ഇന്ത്യന്‍ മുസഌമിനെ ആരും പഠിപ്പിക്കേണ്ട, നെയമം കാണിച്ച് വെരട്ടേം വേണ്ട. രാജ്യത്തോട് കൂറുള്ളവരാ ഇന്‍യയിലെ 20 കോടി മുസല്‍മാന്‍. ഇന്ന് കൂടുതല്‍ പേര്‍ക്കും രണ്ടു കൂട്ടികളേ ഉള്ളു. എനിക്കും രണ്ടു കുട്ടിയേ ഉള്ളു. പക്ഷെ ഒരു സമുദായത്തെ അടച്ച് ആക്ഷേപിക്കാനായി പിഴയും ജയില്‍ശിക്ഷയും കൊണ്ടുവന്നാല്‍ അത് ചെറുക്കാനുള്ള ചൊണയും ഇന്ത്യന്‍ മുസഌമിനുണ്ട്. പന്നിയെപ്പോലെ പെറ്റുകൂട്ടുന്നത് നിയന്ത്രിക്കാനാണ് നിയമമെന്ന് ചെലവന്‍മാര് വീമ്പിളിക്കുമ്പോഴാണ് അത് വര്‍ഗ്ഗീയമാക്കുന്നത്. ജനസംഖ്യ നിയന്ത്രിക്കണം. അത് എല്ലാരുടേയും ചൊമതലയാ. മുസഌംങ്ങള്‍ക്കും അതറിയാം. അവരത് ചെയ്യും. പക്ഷെ മുസഌമിനെ പാഠം പഠിപ്പിക്കാന്‍ നെയമം കൊണ്ടുവന്നാല്‍ അത് നടക്കൂല്ല, അത് സ്വാമിയായാലും അയ്യപ്പനായാലും. അത് തുറന്ന് പറഞ്ഞതുകൊണ്ട അബിനന്ദിച്ചേ. കാര്യം പറഞ്ഞാ ബഷീറ് കയ്യടിക്കും.
13 October 2011 1:26 PM

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ബഷീര്‍,

ജ.കൃഷ്ണയ്യര്‍ കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത് കേവലം ശിപാര്‍ശകളാണ്. ഇത് ബില്ലാക്കി അവതരിപ്പിച്ച് നിയമമാക്കേണ്ടത് സര്‍ക്കാരാണ്. നിയമസഭയ്ക്കാണ് നിയമം ഉണ്ടാക്കാനുള്ള അധികാരം. ഈ ശിപാര്‍ശകള്‍ മുഴുവനായോ ഭേദഗതികളോടു കൂടിയോ അംഗീകരിക്കാം.

താങ്കള്‍ പറയുന്ന പിഴയും ശിക്ഷയും നടപ്പാക്കാനുള്ള സാധ്യതയില്ലെന്ന് കൃഷ്ണയ്യര്‍ക്ക് അറിയില്ലെന്ന് പറയുന്നത് അദ്ദേഹത്തെ കുറച്ചുകാണലാണെന്നേ പറയാവൂ. സത്യത്തില്‍ ഈ നിര്‍ദ്ദേശങ്ങളാണ് കൃഷ്ണയ്യരുടെ ശിപാര്‍കള്‍ ശ്രദ്ധേയമാക്കിയത്. ഇതുമൂലം ജനപ്പെരുപ്പം നിയന്ത്രിക്കേണ്ടാതാണെന്ന ബോധം എല്ലാ പൗരന്‍മാര്‍ക്കും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. അവിടെ മുസഌം-ഹിന്ദു വ്യത്യാസമില്ല.

താങ്കള്‍ പറഞ്ഞതില്‍ കാര്യമുണ്ട്. രണ്ട് കുട്ടികള്‍ മാത്രമുള്ള ധാരാളം മുസഌം ദമ്പതികളെ എനിക്കറിയാം, വിശേഷിച്ചും ദക്ഷിണകേരളത്തില്‍. അവരെല്ലാം ഇക്കാര്യത്തില്‍ ശരിയായ നിലപാട് സ്വീകരിച്ചു തന്നെയാണ് മുന്നോട്ടു പോകുന്നത്. അതല്ലാതെ ഏതെങ്കിലും മതത്തിനെതിരെയുള്ള യാതൊരു പരാമര്‍ശവും ശിപാര്‍ശകളിലില്ല.

സുശീല്‍ കുമാര്‍ said...

താങ്കളുടെ നിര്‍ഭയമായ ഈ അഭിപ്രായം ചിന്തനീയമാണ്‌: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് അധികാരത്തിലെത്തിയത് മലപ്പുറം ജില്ലയില്‍ അധികമായി ലഭിച്ച നാല്‌ സീറ്റുകളുടെ ബലത്തിലാണ്‌. മതശാസനമൂലം കുട്ടികളെ പരമാവധി ഉല്പാദിപ്പിക്കുന്ന രീതി ക്രൈസ്തവരും ഹിന്ദുക്കളും കൂടി ഏറ്റെടുത്തുനടപ്പാക്കിയാല്‍ ഈ നാടിന്റെ ഗതിയെന്താകും? 'ദൈവം തരുന്ന കുട്ടികളെ സ്വീകരിക്കാന്‍' നാണം കെട്ട വാദങ്ങളുമായി നടക്കുന്നവര്‍ അതേ ദൈവം തരുന്ന രോഗത്തെ ചെറുത്തുതോല്പ്പിക്കാന്‍ ആശുപത്രികളിലെക്കോടുന്ന കാഴ്ച അശ്ലീലം തന്നെ. പറയുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ ദൈവം തന്ന രോഗത്തെയും അതേ മനോഭാവത്തോടെ സ്വീകരിക്കാന്‍ തയ്യാറാകട്ടെ. മതം തന്നെയാണ്‌ പ്രശ്നം, മതം മാത്രം.

ChethuVasu said...

പരലോക സുഖ ജീവിതം സ്വപ്നം കാണുന്നവരെ സംബന്ധിച്ചെടുത്തോളം ഇഹലോകത്തില്‍ ആളുകള്‍ തമ്മില്‍ തല തല്ലീ പൊളിച്ചു പണ്ടാരമെടെങ്ങിയാല്‍ അവര്‍ക്കെന്തു ..!! ദൈവത്തിനു വേണ്ടി ആളെക്കൂട്ടിയതിന്റെ പേരില്‍ കൂടുതാലായി ദൈവം സംമ്മാനമായി നല്‍കുന്ന അഡിഷനാല്‍ ബോണസ് മരണ ശേഷം കിട്ടുമെന്ന് കരുതി സന്തോഷമേ കാണൂ ..!

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പ്രിയ കാളിദാസന്‍,

ഇവിടെ ഏതെങ്കലും സമുദായങ്ങളെ എതിര്‍ക്കുന്ന വിഷയം ഉദിക്കുന്നില്ല. രാജ്യത്തിന്റെ പൊതു താല്‍പര്യങ്ങളാണ് പരിഗണിക്കേണ്ടത്. താങ്കളുടെ ചോദ്യം നിലനില്‍ക്കുന്ന ഒന്നല്ല. കേരളത്തില്‍ ജനസംഖ്യ വളരെ കൂടുതലാണ്, ജനസാന്ദ്രതയിലും ഇന്ത്യയില്‍ തന്നെ മുമ്പന്തിയിലാണ് നമ്മുടെ സ്ഥാനം.

ജനസംഖ്യ കുറവായിരുന്നെങ്കില്‍...... തീര്‍ച്ചയായും അത് ആരോഗ്യകരമായ ഒരു നിര്‍ദ്ദിഷ്ടനിരക്കിലെത്തിക്കാന്‍ രാജ്യം ശ്രമിക്കുന്നതില്‍ തെറ്റില്ല. Social and demographic engineering ന്റെ ഭാഗമാണത്. അവിടെപ്പിന്നെ കൃസത്യന്‍-മുസ് ളീം-ഹിന്ദു വിവേചനത്തിന്റെ കാര്യമെന്ത്?

രാജ്യത്തെ ജനസംഖ്യ ഉയരണമെങ്കില്‍ ഈ മൂന്നു കൂട്ടരുടേയും സംഖ്യ ഉയരണം, കുറയണമെങ്കിലും മൂന്നു കൂട്ടരും കുറയ്ക്കണം- അത്ര തന്നെ. താങ്കള്‍ ഉദ്ദേശിച്ചത് എനിക്ക് പിടികിട്ടുന്നില്ല. വ്യക്തമാക്കിയാല്‍ ഉപകാരം.

പിഴയും ശിക്ഷയും ഭരണഘടനാവിരുദ്ധമാണെന്നോ നിയമവിരുദ്ധമാണെന്നോ വാദിക്കാനാവില്ല. രാജ്യത്തിന്റെ ഉത്തമതാല്‍പര്യമനുസരിച്ച് പൗരന്റെ മൗലികാവകാശങ്ങള്‍ വരെ സസ്‌പെന്റ് ചെയ്യാനോ റദ്ദു ചെയ്യാനോ സ്‌റ്റേറ്റിന് അധികാരമുണ്ട്. പക്ഷെ ഒരു ജനാധിപത്യരാജ്യത്തിന് ഭൂഷണമായ നടപടികളെക്കുറിച്ചാണ് നാം സംസാരിക്കേണ്ടത്.

Positive differentiation തന്നെയാണ് ഉത്തമം. വര്‍ദ്ധിച്ച പ്രചരണമുണ്ടാവണം. കുടുംബാസൂത്രണത്തോട് ക്രിയാത്മകമായി പ്രതികരിച്ച ചരിത്രം തന്നെയാണ് നമുക്കുള്ളത്. ആറും ഏഴും പ്രസവിക്കുന്നവരെ ആദരിക്കുന്ന ഈ ചടങ്ങുകള്‍ ഒഴിവാക്കിയാല്‍ തന്നെ ജനം അവരുടെ സാമാന്യയുക്തിയനുസരിച്ച് നീങ്ങിക്കൊള്ളും.

ChethuVasu said...

ജനസംഖ്യ നിയന്ത്രണം : ചില നിര്‍ദ്ദേശങ്ങള്‍ :

യഥാര്‍തത്തില്‍ താന്‍ മറ്റൊരാള്‍ക്ക് അല്ലെങ്കില്‍ പൊതു സമൂഹത്തിനു വരുത്തി വയ്ക്കുന്ന ബുദ്ധിമുട്ടിന് പകരമായി പ്രതിബ്ഫലം നല്‍കാന്‍ എല്ലാവരും ബാദ്ധ്യസ്തരാനെങ്കിലും നിര്‍ബന്ദ്ധമായും ഒരാള്‍ അങ്ങനെ ചെയ്യണം എന്ന് പറഞ്ഞാല്‍ വക്രിതമായ നിര്‍ബന്ദ്ധബുദ്ധിയാല്‍ ആളുകള്‍ അതിനെ എതിര്‍ക്കുക എന്നത് സ്വാഭാവികമാണ് . അത് കൊണ്ട് പ്രായോഗികമായി ചെയ്യാന്‍ കഴിയുന്നത്‌ ഉയര്‍ന്ന പൌര ബോധം കാണിക്കുന്നവര്‍ക്ക് പ്രോത്സാഹനവും അംഗീകാരവും നല്‍കുക എന്നതാണ് . വാസുവിന്റെ ഏകാംഗ കമ്മിഷന്‍ തയ്യാറാക്കിയ ചില നിര്‍ദ്ദേശങ്ങള്‍ ഇതാ :)

പ്രോടസാഹന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ട രീതികല്‍ :
-----------------------------------


1 . സീനിയര്‍ സിറ്റിസന്‍സ് (മുതിര്‍ന്ന പൌരന്മാര്‍ ) എന്ന പോലെ മോഡല്‍ സിറ്റിസന്‍സ് ( മാതൃകാ പൌരന്മാര്‍ ) എന്നാ ഒരു പുതിയ പൌര നിര്‍വ്വചനം കൊണ്ട് വരിക . രണ്ടോ അതില്‍ താഴെയോ കുട്ടികള്‍ ഉള്ളവരെ അതില്‍ ഉള്‍പ്പെടുത്തുക .ഇവര്‍ക്ക് ഓരോ വര്‍ഷവും അംഗീകാരമായി ഒരു സെര്ടിഫിക്കട്റ്റ് വീട്ടില്‍ സര്‍ക്കാര്‍ ലഭ്യമാക്കുക . അതോടൊപ്പം രാജ്യത്തിന്‍റെ പുരോഗതിക്കു കൂട്ട് നില്‍ക്കുന്നതില്‍ അവരെ അഭിനന്ദിച്ചു കൊണ്ടുള്ള ലഖുലെഖയും, ബാഡ്ജും അയച്ചു കൊടുക്കുക .രണ്ടു കുട്ടികളുടെ മാതാപിതാക്കള്‍ എന്ന നിലയില്‍ അവര്‍ക്ക് ലഭ്യമാകുന്ന വിവിധ പരിഗനകലെപ്പറ്റി അവരെ ബോധവാന്മാര്‍ ആക്കുക .
2 .രണ്ടു കുട്ടികള്‍ ഉള്ള കുടുംബങ്ങളെ "മാതൃകാ കുടുംബങ്ങള്‍" എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുക .ഇവര്‍ക്കുള്ള വിവിധ കുടുംബ ക്ഷേമ പരിപാടികള്‍ നടപ്പാക്കുക .
3 .മാതൃകാ കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ , വ്യവസായം എന്നിവയ്ക്ക് സര്‍ക്കാര്‍ ധന സഹായം നല്‍കുക . അവര്‍ തുടങ്ങുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും മറ്റുമായി മാതൃക കുടുംബ വെല്‍ഫയര്‍ ബോര്‍ഡ് നിലവില്‍ വരുത്തുകയും , സബ്സിഡി , സൌജന്യ സാങ്കേതിക പരിശീലനം മുതലായവ ഏര്‍പ്പെടുത്തുക
4 .മാതൃകാ കുടുംബങ്ങള്‍ക്ക് വിവിധ നികുതി ഇനങ്ങലളില്‍ ഇളവു പ്രഖ്യാപിക്കുക
5 .മാതൃകാ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ചുരുങ്ങിയ ചിലവില്‍ ഏറ്റവും മികച്ച ആരോഗ്യ - വൈദ്യ സഹായ സേവനം ലഭ്യമാക്കുക .മാതൃകാ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കുക , പോഷകാഹാരങ്ങള്‍ , മികച്ച ജീവിത സൌകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുക .
6 . ഈ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സാങ്കേതിക മേഖലകളില്‍ സൌജന്യ വിദ്യാഭ്യാസം ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക .
7 .മാതൃകാ പൌരന്മാര്‍ക്ക് രാജ്യത്തിന്‍റെ വളര്‍ച്ചയിലും ഭരണ നിര്‍വഹാനങ്ങളിലും കൂടുതല്‍ പങ്കാളിത്തം നല്‍കുക . അവര്‍ക്ക് സംവരണം അല്ലെങ്കില്‍ തത്തുല്യമായ ഇളവുകള്‍ ഏര്‍പ്പെടുത്തുക .
8 മാതൃകാ പൌരന്മാര്‍ എന്നത് ഒരു ഭരണ ഖടനാനിര്‍വച്ചനമാക്കി ഭേദഗതി ചെയ്യുകയും അവര്‍ക്ക് പ്രത്യേക ഭരണഖടനാ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷണവും പ്രഖ്യാപിക്കുക.
9 ഒരു അഞ്ചു വര്‍ഷത്തിലും രാജ്യത്തെ ജനസംഖ്യ വളര്‍ച്ച തിട്ടപ്പെടുത്തുകയും , അതിനന്സുരിച്ചു ഈ വ്യവസ്ഥകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുക .


നിരുതാസഹപ്പെടുതെണ്ട മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ട രീതികള്‍
-----------------------------------


1 . രാജ്യത്തിന്റെ പൊതു തത്വങ്ങല്‍ക്കെതിരെ നിലപാടെടുക്കുകയും രാജ്യത്തിന്റെ അഭിവൃദ്ധിയെ തടസ്സപ്പെടുത്തുന്നതും സമൂഹത്തോട് ചെയ്യുന്ന തെറ്റാണ് എന്ന് നിയമപരമായി അടയാളപ്പെടുത്തുക
2 .ഈ തെറ്റിന് വ്യക്തികള്‍ക്കുള്ള ശിക്ഷ പരസ്യ ശാസനയില്‍ ഒതുക്കുക . മറ്റുള്ളവരുടെ ചിലവില്‍ ജീവിക്കുന്നത് ഒരു മോശം കാര്യം ആണെന്ന് ബോധവല്‍ക്കരണം നടത്തുക .
3 .ഒരു അഞ്ചു വര്‍ഷത്തിലും രാജ്യത്തെ ജനസംഖ്യ വളര്‍ച്ച തിട്ടപ്പെടുത്തുകയും , അതിനന്സുരിച്ചു ഈ വ്യവസ്ഥകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുക .ആവശ്യമെങ്കില്‍ അപ്പോള്‍ പിഴയും മറ്റും ഈടാക്കുന്ന കാര്യം പരിഗണിക്കുക .

Anonymous said...

വാസുവണ്ണാ,

ബലേ ഭേഷ്!! നിങ്ങള്‍ കൃഷ്ണയ്യര്‍ക്ക് പിറക്കാതെ പോയ മകനാണല്ലോ. നിര്‍ദ്ദശങ്ങളെല്ലാം കൊള്ളാം. പക്ഷെ ആനുകൂല്യമൊന്നും കിട്ടാത്ത പടപ്പുകള്‍ വാശിയോടെ കൂടുതല്‍ പടച്ചുവെച്ചാലോ?

pth said...

സത്യമായ വസ്തുത പക്ഷെ മതം ഒന്നും സമ്മതിക്കില്ല സാർ

രാഷ്റ്റ്രിയക്കാരും

Anonymous said...

You are correct.!!! The priests those are asking peoples to increase the population by providing money, motivation, etc..should be punished. Ask them to go Vatican and Saudi with their policies.

"My dear.. Kaali"...U dont have an opinion..!!!??? why U you are silent my Kaali...please put an about your great Bishop ( "fathers") stupids...

Anonymous said...

നിന്ദാളന്‍ കാളി രംഗം പന്തിയല്ലെന്ന് കണ്ട് പത്തി താഴ്ത്തി കിടക്കുന്നു. ബ്‌ളോഗുടമയോട് 'തര്‍ക്കിക്കാതിരിക്കാനായി' ചില തര്‍ക്കങ്ങള്‍ ഉയര്‍ത്തുന്നു. ബിഷപ്പിനേയും കാ-തൊലിക്കന്‍മാരേയും പറഞ്ഞിട്ടും കാളിദാസ പാമ്പ് വേറെന്തൊക്കെയോ ചോദിക്കുന്നു. ചാടി വീഴൂ, കാളിയാ, പാതിരിപരിഷകളുടെ മാനം കാക്കൂ. പെറ്റുകൂട്ടാന്‍ വെമ്പി നില്‍ക്കുന്ന തട്ടക്കാരികളുടെ മാനം കാക്കൂ.

എന്തേ കാളി തുള്ളാത്തു
പൂവ് പോരാഞ്ഞോ
പൂക്കുട പോരാഞ്ഞോ

മിണ്ടാണ്ടമില്ലാത്ത കാളി
എന്തിനോ പുലമ്പുന്ന കാളി
കാളിക്കുണ്ട് പത്ത് മക്കള്‍
പത്താമത്തവള്‍ ദശകാളി

kaalidaasan said...
This comment has been removed by the author.
ChethuVasu said...

അനോണി ,

" പക്ഷെ ആനുകൂല്യമൊന്നും കിട്ടാത്ത പടപ്പുകള്‍ വാശിയോടെ കൂടുതല്‍ പടച്ചുവെച്ചാലോ?"

ഏയ്‌ അങ്ങനെ വരില്ല . കാര്യം , ഇപ്പോള്‍ തന്നെ എല്ലാ മതങ്ങളിലും രണ്ടു കുട്ടികള്‍ മാത്രം ഉള്ള കുടുംബങ്ങള്‍ ഉണ്ട് . അതായത് മേല്പറഞ്ഞ മാതൃകാ കുടുംബങ്ങള്‍ ആയി എല്ലാ മതസ്ഥരും കാണും എന്നര്‍ത്ഥം .. അങ്ങനെ വരുമ്പോള്‍ സ്വമതത്തിലെ മാതൃകക കുടുംബങ്ങളെ ആ മതില്‍ തന്നെ പെട്ട മറ്റാളുകള്‍ മാതൃകയാക്കി അനുകരിക്കാനും അഭിവൃദ്ധി പ്പെടാന്‍ ആഗ്രഹിക്കാനും ആണ് സാധ്യത .(മറ്റു മതക്കാരെ അനുകരിക്കാന്‍ മാത്രമേ ആളുകള്‍ക്ക് ബുദ്ധിമുട്ടുള്ളൂ , തന്റെ മതത്തില്‍ പെട്ട ഉത്പതിഷ്ണുക്കളെ അനുകരിച്ചു വിശ്വാസങ്ങളെ കാലാനുസാരിയായി പരിണാമിപ്പിക്കാന്‍ കൂടുതല്‍ വിശ്വാസികളും തയ്യാറാണ് ). എന്നിരുന്നാലും ചിലര്‍ അപ്പോഴും മാമൂലുകളിലും സങ്കുചിത താത്പര്യങ്ങളിലും കടിച്ചു തൂങ്ങി ക്കിടന്നെക്കാം , അത് കൊണ്ടാണ് അഞ്ചു വര്ഷം കഴിയുമ്പോള്‍ പുനര്‍ അവലോകനം ആവശ്യമായി വരുന്നത് .

രവിചന്ദ്രന്‍ സി said...

വാസ്തവത്തില്‍ താങ്കളെന്താണ് പറയാന്‍ ശ്രമിക്കുന്നത്?!!! മതപരമായ വീക്ഷണകോണിലൂടെ കാണുന്നില്ല....പക്ഷെ വിഷയത്തില്‍ മതം അനിഷേധ്യമായ ഘടകമാണ്. അതുതന്നെയല്ലേ ഞാനും പറയാന്‍ ശ്രമിച്ചത്?!

ചൈനയില്‍ നടക്കുന്ന കാര്യങ്ങള്‍ ഇവിടെ പ്രായോഗികമല്ലെന്ന് തന്നെയല്ലേ ഞാനും സൂചിപ്പിച്ചത്?! മലപ്പുറത്ത് ജനസംഖ്യാവിപ്‌ളവം നടന്നു, പക്ഷെ പല മുസ്‌ളീം കുടുംബങ്ങളിലും രണ്ടു കുട്ടികളേ ഉള്ളൂ..ഇതുതന്നെയല്ലേ ഞാനും ചൂണ്ടിക്കാട്ടിയത്?

കൃസ്ത്യാനികള്‍ പൊതുവെ ജനസംഖ്യാ നിയന്ത്രണത്തോട് വിമുഖത കാട്ടാത്തവരാണ്. പത്തനംതിട്ട ജില്ല ഒന്നാന്തരം ഉദാഹരണവുമാണ്. മാത്രമല്ല മുസ്‌ളീം രാജ്യങ്ങള്‍ തന്നെ ജനസംഖ്യാനിയന്ത്രണം ഗൗരവത്തോടെ കാണുന്ന കാലമാണിത്....ഇതൊക്കെ തന്നയല്ലേ ഞാന്‍ പറഞ്ഞതിന്റെ സാരാശം?!

പൊതുസമൂഹത്തില്‍ ചര്‍ച്ച വരണം, എല്ലാവരും അഭിപ്രായം പറയണം. അതിനല്ലേ ഞാനും ശ്രമിക്കുന്നത്?! ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു, ബ്‌ളോഗില്‍ പോസ്റ്റിടുന്നു. ചര്‍ച്ചയും വിശകലനവും സ്വാഗതം ചെയ്യുന്നു... പിന്നെയെന്താണ് പ്രശ്‌നം?!

രവിചന്ദ്രന്‍ സി said...

ലാറ്റിനമേരിക്കയിലേയും വത്തിക്കാനിലേയും കത്തോലിക്കര്‍ എന്തു ചെയ്യുന്നു എന്നതിന് കേരളത്തിലെ കത്തോലിക്കരുടെ നിലപാടുകളുടെ മേല്‍ സ്വാധീനമേയില്ല എന്ന അഭിപ്രായമില്ല.

ആഗോളനേതൃത്വം ഉള്ള മതങ്ങള്‍ പൊതുനിലപാടുകള്‍ പിന്തുടരാനുള്ള സാധ്യതയുണ്ട്. പക്ഷെ കേരളത്തില്‍ ലാറ്റിന്‍ അമേരിക്ക സംഭവിക്കുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അവിടെ അങ്ങനെയാണ് എന്നു ഭംഗ്യന്തരേണ സൂചിപ്പിച്ചുവെന്നു മാത്രം. ഈ ചര്‍ച്ചയില്‍ അത് തീര്‍ത്തും അപ്രസക്തമായ വസ്തുതയാണെന്ന് കരുതുന്നില്ല.

എനിക്ക് താങ്കളുടെ നിലപാടിനെക്കുറിച്ച് യാതൊരു തെറ്റിദ്ധാരണയുമില്ല. പക്ഷെ കൃത്യമായും എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലെന്ന് മാത്രം. ഇരു(?)വിഭാഗവും ഈ വിഷയം വൈകാരികമായി കാണുന്നു എന്നത് താങ്കളുടെ വ്യക്തിഗത നിരീക്ഷണമാണ്. ആ നിലയ്ക്ക് ഞാനത് മാനിക്കുന്നു.

രവിചന്ദ്രന്‍ സി said...

വികാരപരമായി പറയുന്നു എന്നതുകൊണ്ട് മാത്രം ഒരു കാര്യം തെറ്റാകുകയോ വികാരരഹിതമായി സംസാരിക്കുന്നു എന്നതുകൊണ്ട് മാത്രം ശരിയാകുകയോ ഇല്ല. ശരിതെറ്റുകള്‍ ആത്യന്തികമായി നിലപാടിന്റെ സത്താപരമായ ഗുണത്തേയും സ്വഭാവത്തേയും ആശ്രയിച്ചാണിരിക്കുന്നത്.

അമിതവൈകാരികതയും അമിതനിര്‍വികാരതയും അനുപേക്ഷണീയമായി തോന്നുന്നില്ല. ഇതിലെന്നല്ല, ഒന്നിലും. വൈകാരിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വികാരപരമായ നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെയുള്ള എതിര്‍നിലപാടും നിര്‍ബന്ധമായും വൈകാരികമായിരിക്കുമെന്ന വാദത്തോട് യോജിപ്പില്ല.

എനിക്ക് ഇക്കാര്യത്തില്‍ വൈകാരികതയൊന്നുമില്ല. സമൂഹത്തിന് വേണ്ടത് എന്ന് എന്റെ എളിയ ബുദ്ധിയില്‍ തോന്നുന്നവ പറയാന്‍ ശ്രമിക്കുന്നു. കൊള്ളാനും തള്ളാനും ആര്‍ക്കുമവകാശമുണ്ട്. വിയോജിപ്പുള്ള മേഖലകള്‍ സ്‌പെസിഫൈ ചെയ്ത് പറഞ്ഞാല്‍ അക്കാര്യം ചര്‍ച്ച ചെയ്യുന്നതില്‍ സന്തോഷമേയുള്ളു.

Anonymous said...

Vaidyer Kaali : Do U have an opinion about 10000 Rupees prize for Nazranis for 6th nazrani product by Evangelist Catholican Rascals supported by American Evangelists!!??
U r very active against Hindu Caste system, Pardha system, Narendra Modi issue, etc.. I 'm waiting for your reply...Please dont try to escape kaali Vaidyer...

Anonymous said...

Mr. Kaali.. questioning : "Communist China has imposing their decisions, is is acceptable for a democratic country like India..?" Dont try to support christian evangelist team via blog by asking your foolish questions..these questions makes U Joker...please dont try to make others fool...

Anonymous said...

Kaali saying that this is an human right issue and opposing states involvement. Kaali, just to remind you that State(India) has spending a lot of money for the well being public. So state has enough authority to impose policies for the well being of the citizens?? We(ndians) cannot take decisions as you(Christian and catholic Evangelists) wish. Those they are not ok with states decisions they can go to Vatican or to else where they likes.

Anonymous said...

Ha..Ha...Ha...Ha....Hoooo.... Kaaalidasa-Kooli Vaidyer..Please dont open your mouth..Because criminals are Christian priests.! Where r u hiding, come & comment man? support our great hero & great Stupid Bishop Pavvathil...He is like U asking for more nazrani childrens so that he can get students for his "Nazrani only" business schools...

Anonymous said...

നിന്ദാളന്‍ ഇനി കുറേനേരം ഒന്നും മിണ്ടില്ല. ബ്ളോഗുടമയെ സ്‌നേഹിക്കാന്‍ ചെന്ന് വശപ്പിശകായിപ്പോയ ലക്ഷണമുണ്ട്. കാളി പറയുന്നതൊന്നും മനസ്സിലാകുന്നില്ലത്രെ. കാളി പറയുന്നതാണ് താന്‍ പറയുന്നതെന്ന് ബ്‌ളോഗുടമ.. ബ്ളോഗുടമ പറയുന്നതാണ് താന്‍ പറയുന്നതെന്ന് കാളി.. പക്ഷെ രണ്ടുകൂട്ടര്‍ക്കും പര്‌സപരം പറയുന്നത് മനസ്സിലാകുന്നില്ല!!! തര്‍ക്കത്തിന് വേണ്ടി തര്‍ക്കമുണ്ടാക്കി ആളു കളിക്കുന്ന കാളപ്പാമ്പിന്റെ ദയനീയ ഭാവം!!!!

Anonymous said...

(AES)American Evangelist Society providing $:225 for their fifth child,among Nazrani community in Wayanad. Govt should take action against these Vatican & American funded anti-Indian activities by these evangelist people of Kerala.
Christian community should inform these kind of Church based anti-indian activities to the authority so that they can take required measures in time to bring these criminals in ocurt.

രവിചന്ദ്രന്‍ സി said...

അനോണികളുടെ ശ്രദ്ധയ്ക്ക്

അനോണികള്‍ സുഖകരമല്ലാത്ത കമന്റുകള്‍ തുരുതുരെ ഇടുന്നതായി പല ബ്‌ളോഗര്‍മാരും അഭിപ്രായപ്പെടുന്നുണ്ട്. ഗുണകരമല്ലാത്തതും അപ്രസ്‌കതവുമായി കമന്റുകളാണ് അവയില്‍ ഭൂരിപക്ഷവും.വ്യക്തിഹത്യയും എരിവുകയറ്റലുമാണ് അനോണി കമന്‍രുകളുടെ പൊതു സ്വഭാവം എന്നും കാണുന്നു. വിഷയ സംബന്ധിയായ കമന്റുകളാണെങ്കില്‍ കുഴപ്പമില്ല. അങ്ങനെയെങ്കില്‍ ID ഉള്ളവരും ഇല്ലാത്തവരും എല്ലാം കൊണ്ടും തുല്യം തന്നെ.

പക്ഷെ ഉപദ്രകരവും വ്യക്തിഹത്യാപരവുമായ കമന്റുകള്‍ക്കായി അനോണി ഓപ്ഷന്‍് ധാരാളമായി ഉപയോഗിക്കുന്നതിനാല്‍ അതിന് ഒരറുതി വരുത്തേണ്ടതുണ്ടെന്ന അഭിപ്രായങ്ങളാണ് മെയിലിലൂടെ പല മാന്യ ബ്‌ളോഗര്‍മാരും പ്രകടിപ്പിക്കുന്നത്. ഇക്കാര്യം മുമ്പ് സൂചിപ്പിച്ചിരുന്നതാണ്. ആയതിനാല്‍ ഇനിമുതല്‍ വസ്തുനിഷ്ഠവും വിഷയസംബന്ധിയുമായ കമന്റുകള്‍ ഇട്ടാല്‍ മാത്രമേ നിലനിറുത്തപ്പെടുകയുള്ളു. മറിച്ചുള്ളവ പ്രതികരണം സഹിതം ഡീലീറ്റുന്നതാണ്.

എന്നിട്ടും തുടരുകയാണെങ്കില്‍, ഇനിയൊരറിയിപ്പില്ലാതെ തന്നെ, ഒരു ഗ്രേസ് പീരിഡെന്ന നിലയില്‍ രണ്ടു ദിവസത്തിന് ശേഷം അനോണി ഓപ്ഷന്‍ തന്നെ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതാണ്. നല്ലനടപ്പ് കാലം വേണ്ട രീതിയില്‍ ഉപയോഗിച്ച് സര്‍വലോക അനോണികള്‍ സഹകരിക്കുക. This is your final call.

kaalidaasan said...
This comment has been removed by the author.
Anonymous said...

കാളിദാസന്‍ വളരെ സെന്‍സിബിളായി പറഞ്ഞിരിക്കുന്നു.
പിന്നെ ജനസംഘ്യ എന്നല്ല, ജനസംഖ്യ എന്നാണ് നാം മലയാളികള്‍ എഴുതുന്നത്. ഉച്ചാരണത്തില്‍ രണ്ടും തമ്മില്‍ ബഹുഭൂരിപക്ഷത്തിനും വ്യത്യാസമില്ലെങ്കിലും.

Anonymous said...

Here I believe there is an inverse relationship between population increase and education, proverty , etc...This is very clear when we takes states and district based data. Population increasing rate is higher where education is lower, eg: Bihar UP, northern India in general.And population rate is lower where education is higher.Same happens in Kerala if we look in to Districts cases, low level educated districs shows an higher birth rate. So by providing better and higher eduation for these uneducated people will help us to prevent the higher level of increase.

At the same time Govt. should take strong measures against the religious leaders they encourages their community to increase as we can see in Kerala by Catholics leaders. Now religeos conversion is not easy as it was earlier by providing money and motivation .This also compels priests of non-Hindu religions to take this kind of policies to increase population of their community.

ChethuVasu said...

ഒരു പ്രത്യേക ഘടകത്തിന്റെ യുക്തിപരവും , ശാസ്ത്രീയവുമായ ആയ താരതമ്യങ്ങള്‍ നടത്തേണ്ടത് " മറ്റു ഘടകങ്ങള്‍ തുല്യമായിരിക്കെ " (Everything else remaining constant )എന്നാ സാഹചര്യ നിബന്ധനകള്‍ക്ക് അടിസ്ഥാനമാക്കിയാണ് .അതല്ലാതെ ഉള്ള താരതമ്യങ്ങള്‍ യുക്തിപരമോ ശാസ്തീയമോ ആയ സാധുത ഉള്ളതോ പരിഗണന അര്‍ഹിക്കുന്നതോ അല്ല .

For example :

Boyle’s law : temperature remaining constant for a fixed mass, the absolute pressure and the volume of a gas are inversely proportional. The law can also be stated in a slightly different manner, that the product of absolute pressure and volume is always constant.

So if one wants to study the pressure - volume relationship of a fixed mass of gas he has to make sure that he compare two gas samples which are experiencing the same temperature. If the temperature is allowed to vary the comparison do not give valid relationships.

അക്കാരണത്താല്‍ തന്നെ ശ്രി കാളിദാസന്‍ നടത്തിയ താരതമ്യങ്ങള്‍ക്ക് (ഉദാ : കേരളവും - യു പിയും ) അത്ര കണ്ടു സാധുത ഇല്ല എന്ന് പറയേണ്ടി വരുന്നതില്‍ ഘേദം ഉണ്ട് . താരതമ്യം ചെയ്യേണ്ടത് ഒരേ ഭൂമിശ്സ്സ്ത്ര - സാമൂഹ്യ - രാഷ്രീയ - സാസ്കാരിക - ബോധ മണ്ഡലങ്ങള്‍ പങ്കു വയ്ക്കുന്ന വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ഇതിന്റെ (ജനസംഭ്യ വളര്‍ച്ചയുടെ )വിതരണം എങ്ങനെ ആണ് എന്നതാണ്

അതായത് :
ഉത്തര പ്രദേശിലെ തന്നെയുള്ള ഹിന്ദുക്കളുടെയും ദളിതരുടെയും മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും തമ്മില്‍ തമ്മില്‍ ഉള്ള ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ആണ് പര്ശോധിക്കപ്പെട്ണ്ടത് .. കാരണം ഇവര്‍ എല്ലാവരും നേരത്തെ പറഞ്ഞ പൊതു മണ്ഡലം ഏതാണ്ട് പങ്കു വയ്ക്കുന്നവര്‍ ആണ് . യു പിയിലെ വിവിധ വിഭാഗങ്ങളുടെ വളച്ര്‍ഹാ നിരക്കാണ് പഠനാര്‍ഹാമാക്കേണ്ടത് .

അത് പോലെ :
കേരളത്തിലെ ഒരേ സാമൂഹ്യ - വിദ്യാഭ്യാസ രാഷ്ട്രീയ സാഹചര്യങ്ങള്‍ പങ്കിട്ട , പൊതു നവോദ്ധാന ചരിത്രവും പാരമ്പര്യവും ബോധവും ഉള്ള - ഒരേ സ്കൂളില്‍ ഒരേ ബഞ്ചില്‍ ഇരുന്നു പഠിച്ച ,ഒരേ സാക്ഷരതാ ക്ലാസ്സില്‍ പങ്കെടുത്ത പഠിച്ച വിവിധ വിഭാഗങ്ങളുടെ ആനുപാതിക ജനസംഖ്യ വര്‍ദ്ധനവ്‌ ആണ് യഥാര്‍ത്ഥത്തില്‍ താരതമ്യം ചെയ്യേണ്ടത് . അല്ലാതെ കേരളവും യു പിയും തമ്മിലോ അത് പോലെ ആപ്പിളും ഒരന്ജും തമ്മിലോ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല .



വ്യക്തിപരമായി എന്റെ അഭിപ്രായത്തില്‍ ഇന്ത്യയിലെ അഭ്യസ്തരായ ക്രിസ്ത്യാനികള്‍ (പ്ര്യത്യേകിച്ചും കേരളത്തിലെ ) ഇക്കാര്യത്തില്‍ പൊതുവേ ഉയര്‍ന്ന പുരോഗമന സ്വഭാവം കാണിക്കുന്നുണ്ട് . അതായത് വ്യക്തിപരം ആയി ചെറിയ കുടുംബങ്ങളില്‍ തന്നെ ആണ് അവര്‍ താത്പര്യം കാണിക്കുന്നത് . പ്രധാനമായും മികച്ച ജീവിത സാഹചര്യങ്ങളും കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധയും അത് കൊണ്ട് ലഭിക്കും അന്ന് അവര്‍ കരുതുന്നു എന്നതാണ് അതിന്റെ കാരണം ആയി ഞാന്‍ കരുതുന്നത് .

ഇനി പൊതുവായി ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു :

ഒരു മതത്തില്‍ പെട്ട ഒരാള്‍ തന്റെ വ്യക്തി ജീവിതത്തില്‍ കൂടുതല്‍ കുട്ടികള്‍ ആഗ്രഹിക്കുന്നില്ല എന്നതു കൊണ്ട് മാത്രം ഒരാള്‍ ജനസംഖ്യ വര്‍ദ്ധനവ്‌ എന്നാ ആശയത്തോട് പിന്തിരിഞ്ഞു നില്‍ക്കുന്നവന്‍ ആണ് എന്ന നിഗമാനത്തിലെത്താന്‍ സാദ്ധയ്മല്ല . തനിക്കു ആ ബുദ്ധിമുട്ട് ഏറ്റെടുക്കാന്‍ വയ്യ എന്ന് മാത്രമേ അതിനര്ത്തമുള്ളൂ .. തന്റെ മതത്തില്‍ പെട്ട മറ്റാരെങ്കിലും അങ്ങനെ ചെയ്തു മതത്തിന്റെ മൊത്തം ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നതില്‍ ആത്മാര്ടമായി ഒരു മതത്തില്‍ വിശ്വസിക്കുന്ന ഇതൊരു വ്യക്തിക്കും നിക്ഷിപ്ത താത്പര്യം ഉണ്ടാകുക തന്നെ ചെയ്യും . അതിനു വേണ്ടി സംവിധാനങ്ങള്‍ ഒരുക്കുന്നതിലും അതിന്റെ ലോജിസ്ടിക് , സാമ്പത്തിക മൂലധനത്തിലെക്കായും ഉദാരമായി സംഭാവന ചെയ്യാനും ഇത്തരക്കാര്‍ തയ്യാറായേക്കും . സ്വന്തം നിലക്ക് ചെയ്യുന്നില്ല എന്നതിലല്ല , പൊതു സമൂഹത്തില്‍ താന്‍ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ അങ്ങനെ സംഭവിച്ചു കാണണം എന്ന് ഒരാള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നതാണ് ഇതിന്റെ ശാസ്ത്രീയ വശം . "സ്വന്തം ആളുകള്‍ " എന്ന ബോധം മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍ "സ്വന്തം ആളുകളുടെ" എണ്ണം കൂടി ക്കാണാന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ് . അതങ്ങനെയേ വരൂ .. അത് കൊണ്ട് തന്നെ 'സ്വന്തം ആളുകളെ' സൃഷ്ടിക്കുന്ന മതങ്ങള്‍ ഇവിടെ പ്രസക്തമാകുന്നു .

Anonymous said...

"സ്വന്തം ആളുകള്‍ " എന്ന ബോധം മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍ "സ്വന്തം ആളുകളുടെ" എണ്ണം കൂടി ക്കാണാന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ് . അതങ്ങനെയേ വരൂ .. അത് കൊണ്ട് തന്നെ 'സ്വന്തം ആളുകളെ' സൃഷ്ടിക്കുന്ന മതങ്ങള്‍ ഇവിടെ പ്രസക്തമാകുന്നു .

My Sign here my Dear Vasu.
Community mentality and their leaders activities is the mirror

രവിചന്ദ്രന്‍ സി said...

2001 ലെ ഇന്ത്യന്‍ സെന്‍സസ് പ്രകാരം 19991-2001 കാലഘട്ടത്തില്‍ ഹിന്ദുക്കള്‍ 20.3% ഉം മുസ് ളീങ്ങള്‍-29.5% വും ക്രൈസ്തവര്-22.6% വളര്‍ച്ചാനിരക്ക് നേടി. 2011 ലും ഈ പ്രവണത തുടരുന്നതായി കാണാം. മുസ്‌ളീം ജനസംഖ്യ സ്വതന്ത്ര്യലബ്ധിയില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ ഏകദേശം 8% ആയിരുന്നത് 2011 ല്‍ 13.8% ലേക്ക് വളര്‍ന്നിട്ടുണ്ട്.

നേരെ വിപരീതമായ ചിത്രമാണ് പാകിസ്താനിലേയും ബംഗ് ളാദേശിലേയും ന്യൂനപക്ഷങ്ങള്‍ കാഴ്ചവെക്കുന്നത്. ആസ്സാമില്‍ 31% ഉം യു.പി യില്‍ 18% ബംഗാളില്‍ 25.2% മാണ് മുസ്‌ളീം ജനസംഖ്യയെങ്കില്‍ ലക്ഷദ്വീപും കാശ്മീരും മുസ്‌ളീം ഭൂരിപക്ഷപ്രദേശങ്ങളാണ്. ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളായ ഗോവയിലും നാഗാലാന്‍ഡിലും മണിപ്പൂരിലും ക്രൈസ്തവര്‍ക്ക് സ്വാധീനമുണ്ട്. എന്നാല്‍ ക്രൈസ്തവര്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 2.3% മാത്രം.

രവിചന്ദ്രന്‍ സി said...

ജനനനിരക്ക് നോക്കിയാലും TFR നോക്കിയാലും യു.പി യിലേത് ഇന്ത്യന്‍ ശരാരിയേക്കാള്‍ കൂടുതലാണ്. ബംഗാള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ്. വര്‍ദ്ധിച്ച ബംഗ് ളാദേശി കുടിയേറ്റം കാരണം ആസ്സാമിലെ മുസ്‌ളീം ജനസംഖ്യ ഗണ്യമായി വര്‍ദ്ധിക്കുന്നുണ്ട്.

കേരളത്തില്‍ ജനനനിരക്ക് പൊതുവില്‍ ഇന്ത്യന്‍ ശരാശരിയേക്കാള്‍ കുറവാണെങ്കിലും മലപ്പുറത്ത് ഇത് കേരള ശരാശരിയേക്കാള്‍ കൂടുതലാണ്. ഏത് മതത്തില്‍പ്പെട്ടവരായാലും ഇന്ത്യയുടെ ജനസംഖ്യ ഇനിയും വര്‍ദ്ധിപ്പിക്കണമെന്ന വാദം ആത്മഹത്യാപരമാണ്. ആറും ഏഴും കുട്ടികള്‍ സമ്മാനം കൊടുക്കാവുന്ന അവസ്ഥയിലൊന്നുമല്ല ഈ രാജ്യം. മതംസഖ്യാവര്‍ദ്ധനവ് ലക്ഷ്യമിടുന്നത്

രവിചന്ദ്രന്‍ സി said...

മതങ്ങളിലെ ന്യൂനപക്ഷമായിരിക്കാം. എന്നാല്‍ ഇക്കൂട്ടര്‍ക്ക് മതനേതൃത്വത്തില്‍ നല്ല സ്വാധീനമുണ്ടെന്നത് അവഗണിക്കാനാവില്ല. ശരിക്കും അവരെ കുറിച്ച് തന്നെയാണ് എഴുതിയിട്ടുള്ളത്. മതസംഖ്യാവര്‍ദ്ധനവിലൂടെ മതവേലയ്ക്ക് ആളെക്കൂട്ടാമെന്ന ചിന്ത യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്ന ഒന്നാണ്. മതവേലയും ജിഹാദിപ്രവര്‍ത്തനവും ഹിന്ദു വര്‍ഗ്ഗീയവാദവും നടത്തുന്നവരില്‍ ഏറെയും താരതമ്യേന വലിയ കുടുംബത്തില്‍ നിന്നാണ് വരുന്നതെന്ന് കാണാം. 'നിങ്ങള്‍ കുട്ടികള്‍ക്ക് ജന്മം നല്‍കി പ്രേഷിതവേലയ്ക്ക് നല്‍ക, മറ്റു കാര്യങ്ങളൊക്കെ മറന്നേക്കൂ' എന്ന മാതൃകയില്‍ പ്രസംഗിക്കുന്ന ചില പുരോഹിതരെ നേരിട്ട് ശ്രവിക്കാന്‍ ഇടവന്നിട്ടുണ്ട്.

ലോകമെമ്പാടും ജനസംഖ്യ നിയന്ത്രിക്കപ്പെടുന്നു. അതേ നിരക്കില്‍ നിയന്ത്രിക്കപ്പെടുന്നില്ലെങ്കിലും മുസ്‌ളീം ജനസംഖ്യയും ലോകമാകമാനം നിയന്ത്രിക്കപ്പെടുന്നു. ലാറ്റിന്‍ അമേരിക്കയില്‍ കത്തോലിക്കര്‍ നല്ല വളര്‍ച്ച നേടുന്നു. ....കൃഷ്ണയ്യര്‍ ശിപാര്‍ശകളുടെ വെളിച്ചത്തില്‍ ഇത്തരം വസ്തുതകള്‍ പാരാമര്‍ശിക്കുന്നത് പ്രസ്‌കതമാണ് കരുതുന്നു. ചര്‍ച്ചയ്ക്കായി നിലമൊരുക്കലാണത്. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇതുസംബന്ധിച്ച് നിലനില്‍ക്കുന്ന സവിശേഷ സാഹചര്യങ്ങള്‍ കൂടുതല്‍ വിശകലനം ചെയ്യുന്നതും സ്വാഗതാര്‍ഹമാണ്.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കള്ളുകുടിക്കാത്ത വാസു,

ഈ പോസ്റ്റില്‍ വന്ന ശ്രദ്ധേയമായ രണ്ട് പരാമര്‍ശങ്ങളിലൊന്നാണ് താങ്കളുടേതെന്ന് ഞാന്‍ പറയും. ആദ്യത്തേത് നാസ്തികന്റെ പത്ത് കുട്ടികളുടെ പിതാവിനെ സംബന്ധിച്ച് നടത്തിയ പരാമര്‍ശം തന്നെയാണ്. കുട്ടികള്‍ കുറവാകുന്നു എന്നതുകൊണ്ടു മാത്രം ഒരാള്‍ ജനസംഖ്യാനിയന്ത്രണത്തെ അനുകൂലിക്കുന്നുവെന്ന് പറയാനാവില്ല. സ്വയം കുട്ടികള്‍ കുറവുള്ളപ്പോഴും സ്വസമുദായം പുഷ്ടിപ്പെടുന്നതില്‍ ഗൂഡമായി ആഹ്‌ളാദിക്കുകയും ജനസംഖ്യാനിയന്ത്രണത്തിന് എതിരായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന നിരവധിപ്പേരുണ്ട്.

അവരില്‍ ചിലരുടെയെങ്കിലും കാര്യത്തില്‍ താങ്കള്‍ പറഞ്ഞതുപോലെ ഭാരമേല്‍ക്കാന്‍ തയ്യാറാല്ലാത്തതുകൊണ്ടാവും. ചിലപ്പോള്‍ ശാരീരികമായ പ്രശ്‌നങ്ങള്‍, രോഗങ്ങള്‍, പങ്കാളികളില്‍ ഒരാളുടെ താല്‍പര്യമില്ലായ്മ, അപകടങ്ങള്‍, അജ്ജാതകാരണങ്ങള്‍....അങ്ങനെ പല കാരണങ്ങളാല്‍ കുറഞ്ഞ എണ്ണം കുട്ടികളുള്ളവരുണ്ട്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്കിടയില്‍ നടത്തിയ അനൗദ്യോഗിക സര്‍വെകള്‍ സൂചിപ്പിക്കുന്നത് അവരില്‍ പലരും സന്താന നിയന്ത്രണത്തെ അനുകൂലിക്കുന്നില്ലെന്നാണ്. ഇനി, നേരെ തിരിച്ചും സംഭവിക്കാം.

രവിചന്ദ്രന്‍ സി said...

എനിക്കറിയാവുന്ന വളരെ പുരോഗമനവാദിയും ശാസ്ത്രപ്രചരകനുമായ ഒരു പരിഷത്ത് നേതാവിന് 4 കുട്ടികളുണ്ട്. ഇന്നും അദ്ദേഹം ജനനനിയന്ത്രണം സംബന്ധിച്ച് പ്രചരണം ഇപ്പോഴും സജീവമായി നടത്തുന്നുമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുടെ രണ്ടാമത്തെ പ്രസവത്തില്‍ മൂന്ന് കുട്ടികളാണ് ജനിച്ചത്.

പക്ഷെ അതദ്ദേഹത്തിന്റെ പരസ്യനിലപാടിനേയും വീക്ഷണത്തേയും ദൃഢീകരിക്കുന്നതായാണ് കണ്ടത്. എന്റെ കാര്യവും ഏറെക്കുറെ സമാനമാണെന്ന് പറയാം. എനിക്ക് രണ്ടാമത് ജനിച്ചത് ഇരട്ട കുട്ടികളാണ്.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
Anonymous said...

"ഒറീസയിലൊക്കെ ചില ഗ്രാമങ്ങള്‍ മൊത്തമായി ഹിന്ദു മതം ഉപേക്ഷിച്ച് ക്രിസ്തു മതത്തില്‍ ചേര്‍ന്നു. "
Hi Kaali...U r indirectly saying that Hindus abandoned their religion and joined to Christianity..This is totally unacceptable. Knowingly or unknowingly U r trying to brain wash thru your words. U people bringing black money from Vatican,America & Europe and exploiting proverty and illetaracy of of the poor and tribal people.
These all are different ways used to increase number of community by Evangelists.

Anonymous said...

"ഒറീസയിലൊക്കെ ചില ഗ്രാമങ്ങള്‍ മൊത്തമായി ഹിന്ദു മതം ഉപേക്ഷിച്ച് ക്രിസ്തു മതത്തില്‍ ചേര്‍ന്നു. "
Thses all not their own decisions, Out of compulsions and their situations...

manoj kumar said...

കുട്ടികള്‍ കുറഞ്ഞാല്‍ പ്രേഷിതവേലയ്ക്കും ജിഹാദിപ്രവര്‍ത്തനത്തിനും ആളിനെ കിട്ടാതെയാവും, വോട്ടുബാങ്കുരാഷ്ട്രീയം ദുര്‍ബലപ്പെടും. അനാഥാലയങ്ങളും മതപാഠശാലകളും അസംസ്‌കൃതവസ്തുക്കളില്ലാതെ(inputs)
കഷ്ടപ്പെടും. കോടികള്‍ മുടക്കി സ്‌ക്കൂളും കോളേജുമൊക്കെ പണിത് വലിയ കലത്തില്‍ വെള്ളം പിടിച്ചുവെച്ചിട്ടുണ്ട് - അവിടെ പഠിക്കാന്‍ കുട്ടികള്‍ വേണം. 'മതകുട്ടികള്‍'...............

പ്രസ്തുത പരിപാടി ഞാനും കണ്ടിരുന്നു. പക്ഷെ സാര്‍ ഇവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പ്രത്യേകിച്ച് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വര്‍ഗ്ഗീയമായ ഒരു വിലയിരുത്തലായി മാത്രമേ കാണാനൊക്കൂ.പല വരികളും കടുത്ത “‘കുമ്മനം രാജശേഖരന്‍” ടൈപ് തിവ്രവാദ പ്രസ്ഥാവനകളാണ്. ഈ വിഷയത്തില്‍ താങ്കളുടെ മുസ്ലിം ക്യസ്ത്യന്‍ വിരുദ്ധത മറ നീക്കി പുറത്ത് വരികയാണ്. ലേഖനത്തില്‍ താങ്കളുടെ പേരില്ലായിരുന്നെങ്കില്‍ ആളുകള്‍ കരുതുക. ഇതേതെങ്കിലും സംഘപരിവാറുകാ‍രന്‍ എഴുതിയതായിരിക്കും എന്നാണ്. മുസ്ലിംഗള്‍ കുട്ടികളെ കൂടുതല്‍ ജനിപ്പിക്കുന്നത് ജിഹാദിനാണ് എന്നൊക്കെ പറയുന്നത് താങ്കളുടെ നാവില്‍ നിനാകുമ്പോള്‍ ഇയാള്‍ എവിട്റ്റുത്തെ യുക്തിവാദിയാണ് എന്ന് ചോദിക്കാന്‍ തോന്നുനകയാണ്.

രവിചന്ദ്രന്‍ സി said...

പ്രവണത എന്നാല്‍ TFR നിരക്കാണ് ഉദ്ദേശിക്കുന്നത്. ജനസംഖ്യാവര്‍ദ്ധന നിരക്ക് ഇന്ത്യയില്‍ കുറേക്കാലമായി കുറഞ്ഞുവരികയാണല്ലോ. 2006, 2007 പോലെ ചില അപവാദങ്ങളുണ്ടായേക്കാമെങ്കിലും. Declining tendency in growth ആണ് തുടരുന്നത്. മാത്രമല്ല TFR നിരക്കില്‍ മുസ്‌ളീം വനിതകള്‍ക്ക് മുമ്പിലാണെന്ന പ്രവണത തുടര്‍ന്നു.

മാത്രമല്ല, TFR നിരക്കില്‍ മുസഌം-ഹിന്ദു വ്യത്യാസം കുറഞ്ഞുവരുന്നത് തുടരുകയും ചെയ്യുന്നു....അങ്ങനെ പല പ്രവണതകളും തുടരുകയാണ്. ജനസംഖ്യാവര്‍ദ്ധന നിരക്ക് കൂടുകയാണെങ്കിലേ പ്രവണത മാറിയെന്ന് പറയാനാവൂ.പക്ഷെ അവിടെ നമുക്കത്രയും സമാധാനിക്കാവില്ല. കാരണം 100 കോടിയുടെ 5.1 ശതമാനവും 50 കോടിയുടെ 10 ശതമാനത്തേക്കാള്‍ കൂടുതലാണ്.

TFR നിരക്ക് പ്രധാന മതസ്ഥരുടെ ഇടയില്‍ അതേ നിലയില്‍ തുടരുന്നുണ്ട്. മുസ്ളീം-കൃസ്ത്യന്‍ ജനസംഖ്യ വര്‍ദ്ധിക്കുന്നതിന് കണ്‍വേര്‍ഷന്‍-കുടിയേറ്റം-മരണനിരക്ക് കുറയുക...തുടങ്ങി പരിചിതമായ നിരവധി കാരണങ്ങളുണ്ടാവും. അതൊക്കെ understood ആയ വസ്തുതകള്‍ തന്നെ. കാരണം ലോകത്തെവിടെയും ഏറ്റക്കുറച്ചിലോടെ ബാധകമായ കാര്യങ്ങളാണവ. അതു കാരണം മാത്രമാണ് മു സ്‌ളിം ജനസംഖ്യ വര്‍ദ്ധിക്കുന്നത് എന്ന് ആരെങ്കിലും ചിന്തിക്കുന്നതില്‍ എനിക്കെതിര്‍പ്പില്ല. അങ്ങനെ സങ്കല്‍പ്പിച്ചാല്‍ ഹിന്ദുക്കളാണ് ജനനനിയന്ത്രണം നടത്താത്തതെന്ന് വരും. ശരി, അങ്ങനെയെങ്കില്‍ അവര്‍ നിയന്ത്രിച്ചാലും മതി. ആര് നിയന്ത്രിച്ചാലും ജനസംഖ്യയും ജനനനിരക്കും രാജ്യതാല്‍പര്യമനുസരിച്ച് നീങ്ങണം.

ഇതു പറയുമ്പോഴും ആസ്സമിലൊക്കെ താങ്കള്‍ പറയുന്നത് മാത്രമാണ് മുസ്‌ളിം ജനസംഖ്യ വര്‍ദ്ധിക്കാന്‍ കാരണമെന്ന് കരുതുന്നില്ല. 2011 ലെ കണക്കനുസരിച്ച് ഇന്ത്യയിലും ആസ്സമിലും TFR നിരക്ക് മുസ്‌ളീം വനിതകള്‍ക്ക് തന്നെയാണ്. കൂടുതലായിട്ടുള്ളത്. pre-conversion deliveries, post-conversion deliveries എന്നൊക്കെയുള്ള വാദമുഖങ്ങള്‍ ഉയര്‍ത്താവുന്നതാണെങ്കിലും ഈ ചര്‍ച്ചയില്‍ അത്തരം നീക്കങ്ങള്‍ പ്രയോജനകരമല്ല.

Anonymous said...

പ്രസ്തുത പരിപാടി ഞാനും കണ്ടിരുന്നു. പക്ഷെ സാര്‍ ഇവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പ്രത്യേകിച്ച് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വര്‍ഗ്ഗീയമായ ഒരു വിലയിരുത്തലായി മാത്രമേ കാണാനൊക്കൂ.>>>

ഇതാര് ചാടിവീണത്?! മദനിയുടെ ഗണ്‍മാനോ? അല്‍പ്പം വൈകിപ്പോയെന്നാ തോന്നുന്നെ. ഇനിയിപ്പം ചര്‍ച്ച കൊഴുക്കും.

Anonymous said...

രവിചന്ദ്രന്‍ സാറേ,

റാന്തല്‍ മനോജിന്റെ ജല്‍പനങ്ങളോട് പ്രതികരുത്. പുള്ളീന്റെ ബ്‌ളോഗില്‍ അതിഥികള്‍ മൊത്തം മുസ്‌ളീം മതമൗലികവാദികള്‍ മാത്രം. ലത്തീഫും നിസ്സഹായന്‍ Etc. അപ്പോ ലൈന്‍ വളരെ ക് ളിയറാണ്. pl ignore.

kaalidaasan said...
This comment has been removed by the author.
Sajnabur said...

Dear Kaalidaasan,

ജസ്റ്റീസ്. വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച വനിതാ സംരക്ഷണബില്ലിനെ താങ്കള്‍ അനുകൂലിക്കുന്നുണ്ടോ?.

Joker said...
This comment has been removed by the author.
Anonymous said...

If the provided data by Mr.Kaalidasan is right"ദേശീയ ജനസംഖ്യ വളര്‍ച്ചാ നിരക്ക് 17. 64% ആണെങ്കില്‍ മുസ്ലിം വളര്‍ച്ചാ നിരക്ക് 14.5 % ആണ്.!!" And I believe Christians birth will be lower than that of other two sections. ഏത് മത വിഭാഗത്തിന്റെ വളര്‍ച്ചാ നിരക്കു കൂടിയതുകൊണ്ടാണ്, ദേശീയ നിരക്ക് കൂടിയത്? This is a question mark? Could U answer Mr.Ravi....

രവിചന്ദ്രന്‍ സി said...

Dear Anony,

ഇന്ത്യന്‍ ജനസംഖ്യയില്‍ 50% ലേറെ 25 വയസ്സിന് താഴെയുള്ളവരാണ്. അതായത് 1986 ന് ശേഷം ജനിച്ചവര്‍. 65% ജനങ്ങള്‍ 35 വയസ്സിന് താഴെയുള്ളവരാണ്. ചൈനയുടേയും മറ്റും നിരക്ക് നോക്കുമ്പോള്‍ ഇത് വളരെ കുറഞ്ഞ ശരാശരി വയസ്സാണ്. അതായത് രാജ്യത്ത് പുതിയതായി വന്ന കുഞ്ഞുങ്ങളാണ് ജനസംഖ്യയുടെ പകുതിയിലേറെയും.

2001-11 ല്‍ നമ്മുടെ ജനസംഖ്യയില്‍ 18.1 കോടിയുടെ വര്‍ദ്ധനയുണ്ടായി. അതായത് 17.64 %

അതില്‍ ആനുപാതികമായി എണ്ണത്തില്‍ ഹിന്ദുക്കളാണ് കൂടുതല്‍ വര്‍ദ്ധിച്ചത്. കാരണം ഇന്ത്യയില്‍ 80 ശതമാനത്തിലധികം ഹിന്ദുക്കളാണല്ലോ. എന്നാല്‍ മുസ്‌ളീം വര്‍ദ്ധന നിരക്ക് ദേശീയ ജനസംഖ്യാ വര്‍ദ്ധനനിരക്കിനേക്കാള്‍ ശരാശരി 10 ശതമാനമെങ്കിലും കൂടുതലായാണ് ഇതുവരെ കണ്ടുവരുന്നത്. അതായത് ശരാശരി 17.64 ആണെങ്കില്‍ മുസ്‌ളീം ശരാശരി 28% ആകാനിടയുണ്ട്.(My inference) കാളിദാസന്‍ പറയുന്ന 14. 6% എന്ന കണക്കിനെ കുറിച്ച് എനിക്കറിയില്ല.

രവിചന്ദ്രന്‍ സി said...

1957 ല്‍ ജനസംഖ്യയുടെ 8% ആയിരുന്ന മുസ്‌ളീം ജനസംഖ്യ 1991 ല്‍ 10% ഉം 2001 ല്‍ 13% ഉം 2010 ല്‍ 14.6% (17.72 കോടി)ആയി. TFR നിരക്കില്‍ (അതായത് ഒരു അമ്മയ്ക്ക് എത്ര കുട്ടികള്‍)1991 മുതല്‍ മുസ്‌ളീം വനിതകള്‍ കുറവ് രേഖപ്പെടുത്തി വരുന്നുണ്ടെങ്കിലും ഇപ്പോഴും അത് ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങളെക്കാള്‍ കൂടുതലാണ്. 1963 ല്‍ 83.4% ഉണ്ടായിരുന്ന ഹിന്ദുക്കള്‍ 2011 ലെ സെന്‍സസ് പ്രകാരം 80% താഴെ പോയിട്ടുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്.

ഹിന്ദു ജനസംഖ്യാ നിരക്ക് വര്‍ദ്ധന

1981-91-22.8%
1991-2001-19.3% (21.54% ശരാശരി ദേശീയ വര്‍ദ്ധനനിരക്ക്)
2001-11- ? (17.6% ശരാശരി ദേശീയ വര്‍ദ്ധനനിരക്ക്)

മുസ്‌ളീം ജനസംഖ്യാവര്‍ദ്ധനവ്
1981-91-32.9%
1991-2001-29.3%
2001-11- ? (17.6%ദേശീയ വര്‍ദ്ധന ശരാശരി).

2001-11 ലെ മുസ് ളീം-ഹിന്ദു വര്‍ദ്ധന നിരക്ക് കൃത്യമായി എനിക്കറിയില്ല. എന്തായാലും 17.4% ആണ് ശരാശരി ദേശീയ വര്‍ദ്ധനയെങ്കില്‍ മുസ്‌ളീം വര്‍ദ്ധനനിരക്ക് 14.5% ആകാന്‍ തീരെ സാധ്യതയില്ല. കാരണം 2001-11 ല്‍ മുസ്‌ളീം ജനസംഖ്യഷന്‍ സംഖ്യാപരമായും ശതമാനക്കണക്കിലും വര്‍ദ്ധിച്ചിട്ടുണ്ട്.


മുസ്ളീങ്ങള്‍ ഇന്ത്യയില്‍ അവരുടെ വര്‍ദ്ധനനിരക്കും മൊത്തം ജനസംഖ്യയിലെ ശതമാനവും(percentage of totala population) സ്ഥായിയായി ഉയര്‍ത്തികൊണ്ടുവരുന്നുണ്ട്. അതേസമയം തങ്ങളുടെ സ്വന്തം വര്‍ദ്ധനനിരക്കിലും സ്വന്തം TFR ലും മുസ് ളീങ്ങള്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. പക്ഷെ അതപ്പോഴും ദേശീയപൊതുശരാശരിയേക്കാള്‍ ഉയരത്തിലാണ്. May be Mr. Kalidasan mistook percentage of Muslims in total population(2011) as their population growth rate, I am not sure.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കാളിദാസന്‍,

താരതമ്യങ്ങളും ഇന്ത്യന്‍ സെന്‍സസും നിക്കാരഗ്വയും ഒക്കെ മറന്നേക്കൂ. അതൊക്കെ വേണ്ടവര്‍ എടുത്തുകൊള്ളും. താങ്കള്‍ കേരളത്തിലെ യാഥാര്‍ത്ഥ്യവും കണക്കും പറഞ്ഞാലും. പത്തനംതിട്ടയുടെയും മറ്റും കണക്ക് പറഞ്ഞല്ലോ.

കേരളത്തിന്റെ ജനസാന്ദ്രത പരിശോധിക്കുക. കുടുംബാസൂത്രണത്തില്‍ നമുക്ക് അനുപമമായ റെക്കോഡാണുള്ളത്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ ജനസംഖ്യ(3.20 cr) ഇപ്പോള്‍ തന്നെ വളരെ വലുതാണ്(at 859 persons per km² — its land is three times as densely settled as the rest of India/ ദേശീയ ജനസാന്ദ്രത ശരാശരി-382/sq/km).

നമ്മുടെ ദാശാബ്ധ വളര്‍ച്ചാ നിരക്ക് 4.86%. പക്ഷെ നമുക്ക് വേണ്ടത് 'പത്തനംതിട്ട'കളാണ്. അതായത് -3.12% growth rate. മലയാളികളില്‍ നല്ലൊരു ശതമാനം കേരളത്തിന് പുറത്താണെന്ന് പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും. കൃത്യമായി പറയട്ടെ, കേരളത്തിലെ ജനസംഖ്യ ഇനി വര്‍ദ്ധിക്കണമെന്ന അഭിപ്രായത്തെ പിന്തുണയ്ക്കുന്നില്ല.കുറഞ്ഞത് അടുത്ത 30 വര്‍ഷത്തേക്കെങ്കിലും steady rate ല്‍ നിന്ന് zero growth ലേക്കും negative growth ലേക്കും പോകുന്നതാണ് നല്ലതെന്ന വാദത്തെ അനുകൂലിക്കുന്നു.

2004 ലെ കണക്കനുസരിച്ച് പത്തനംതിട്ട ജില്ലയില്‍( സാന്ദ്രത-467/sq/km as against 859/sq km in kerala) ഭൂരിപക്ഷം ഹിന്ദുക്കള്‍ക്കാണ്(7 ലക്ഷം) തുടര്‍ന്ന് ക്രൈസ്തവരും(4.8 ലക്ഷം). കേരളത്തില്‍ മുസ് ളീങ്ങള്‍ഏറ്റവും കുറഞ്ഞ(56457) ജില്ലയാണത്. അവിടെ ജനസംഖ്യ കുറഞ്ഞെങ്കില്‍ ആരുടെ നിരക്ക് കുറഞ്ഞതാണ് കാരണമെന്ന് ഊഹിക്കാം.

ക്രൈസ്തവരുടെ നിരക്ക് കുറഞ്ഞതാണ് കാരണമെന്ന് സംസാരമുണ്ട്. പക്ഷെ ചെറിയ സംശയമുണ്ട്. കാരണം അവിടെ ഹിന്ദുക്കളുടെ നിരക്ക് കൂടി ഗണ്യമായി കുറഞ്ഞില്ലെങ്കില്‍ വര്‍ദ്ധനനിരക്ക് നെഗറ്റീവിലേക്ക് പോകാന്‍ സാധ്യത കുറവാണ്. ജാതി തിരിച്ചുള്ള ഡേറ്റ താങ്കളുടെ പക്കലുണ്ടോ?

ChethuVasu said...

പ്രിയ കാളിദാസന്‍ ,

കേരളത്തില്‍ അത്തരം ഒരു കണക്കെടുപ്പ് നടന്നിട്ടുണ്ടോ എന്ന് എനിക്ക് സംശയമാണ് . സെന്‍സസില്‍ വരുന്ന കണക്കുകള്‍ ഇത്തരത്തില്‍ ക്ലാസിഫായ് ചെയ്യരുംമില്ല . അത് കൊണ്ട് എന്നെ പ്പോലെ ഒരാള്‍ ആധാരമാക്കുന്നത് പ്രായോഗികമായി ചെയ്യാവുന്ന രണ്ടു മൂന്നു കാര്യങ്ങള്‍ മാത്രമാണ് . തതപര്യമുള്ള വിഷയമായത് ( സാമൂഹ്യ സംബന്ധി ആയതു കൊണ്ട് ) കൊണ്ട് കുറച്ചു വര്‍ഷങ്ങളായി ഇതിനെക്കുറിച്ച് ഇത്തരത്തില്‍ ശ്രദ്ധിക്കാറുണ്ട് :

1 . ഇന്ത്യന്‍ സെന്‍സസ് വെബ്‌ സയിട്ടില്‍ നിന്നും , കേരളത്തിലെ വിവിധ മത വിഭാഗങ്ങളുടെ ജന സംഖ്യ എത്രയുണ്ടെന്ന് പഠിക്കുക
2 . മുന്‍കാല സെന്സസുകളില്‍ ഇതേ ടാറ്റയില്‍ എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പഠിക്കുക

ഇവ രണ്ടും ടാബില്‍ രൂപത്തില്‍ വെബ്‌ സയിട്ടില്‍ ലഭ്യമാണ്

3 ,. അടുത്തതായി ഇത് രണ്ടു തമ്മില്‍ വരുന്ന മാറ്റം ( delta change ) പത്ത് വര്‍ഷത്തെ കാലയളവില്‍ എന്നതുമായി ബന്ധപ്പെടുത്തി ഒരു ടൈം സ്കെയില്‍ ഫോര്മാട്ടിലേക്ക് കൊണ്ട് വരിക .
4 .ഇപ്പോള്‍ നമുക്ക് വിവിധ മത വിഭാഗങ്ങളുടെ ജനസംഖ്യയുടെ ഒരു ടൈം വരിയിംഗ് ആയ വിതരണം കിട്ടി എന്നര്‍ത്ഥം - ഈ ഗ്രാഫിനെ കന്വേര്‍ജന്‍സ് സ്വഭാവം നിരീക്ഷിക്കുക , വിവിധ മത വിഭാഗളുടെ ഗ്രാഫുകള്‍ വിവിധങ്ങള്‍ ആയ ചരിവ് ( slope ) ഉള്ളവയാരിക്കും അല്ലോ . അതില്‍ നിന്നും പ്രോജെക്ഷന്‍സ് ചെയ്തു ഭാവിയുടെ വിതരണം എങ്ങനെ ആണെന്ന് ആര്‍ക്കും കണക്കാക്കാവുനത്തെ ഉള്ളൂ
5 . 0 -5 വയസ്സ് വരെ ഉള്ള കുട്ടികളുടെ മൊത്തം ജനസംഖ്യയുമായുള്ള അനുപാതം . സെന്‍സസ് ടാറ്റയില്‍ ഇതുണ്ടെങ്കിലും ഇതിന്റെ മത പരാമായ വേര്‍തിരിച്ച കണക്കുകള്‍ ഇല്ല .അത് കൊണ്ട് നമുക്ക് ഇതിന്റെ ഏറ്റവും അടുത്ത അപ്രോക്സിമെഷന് വേണ്ടി ഓരോ മത വിഭാഗങ്ങളുടെയും നിര്‍ണായ സാന്നിദ്ധ്യമുള്ള ജില്ലകള്‍ - ആ ജില്ലകളില്‍ ഉണ്ടായ ജന സംഖ്യ വര്‍ധനവ്‌ എന്നിവ കൂടി പരിഗണിക്കേണ്ടി വരും . അങ്ങനെ വരുമ്പോള്‍ 0 - 5 വയസുള്ള (അതായത് ഏറ്റവും പ്രായം കുറഞ്ഞ തലമുറയില്‍ ഏതൊക്കെ മത വിഭാഗക്കാര്‍ എത്ര അളവില്‍ ഉണ്ട് എന്നതിന്റെ ചിത്രം ലഭിക്കുന്നു . ജനസംഖ്യ വര്‍ദ്ധനവിനെ കുറിച്ച് പഠിക്കുമ്പോള്‍ ഏറ്റവും നിര്‍ണായകം ആകുന്നത്‌ ഈ വസ്തുതയാണ് .

എന്ത് കൊണ്ടാണ് അത് എന്ന് ചോദിച്ചാല്‍ , ജനസംഖ്യ എന്നത് ഒരു പിരമിഡ് ആണ് . ആ പിരമിഡില്‍ താഴെയാണ് (ഏറ്റവും പ്രായം കുറഞ്ഞ )ഏറ്റവും വിശാലം ആയ ഭാഗം ഇരിക്കുന്നത് . അത് കൊണ്ട് ഏറ്റവും വെയ്താജു വരുന്നത് അവിടെയാണ് . താഴത്തെ തട്ട് കാലത്തിനൊപ്പം ഉയര്‍ന്നു മുകളിലത്തെ തട്ടിനെ മാറ്റി പ്രതിഷ്ടിക്കും .
ഇവിടെ, ഇപ്പോഴത്തെ സെന്‍സസ് ക്ലാസ്സിഫിക്കേഷന്‍ രീതികള്‍ , TFR തുടങ്ങിയ പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ പൂര്‍ണമായും അപര്യാപ്തമാണ് എന്നാണ് എന്റെ പക്ഷം . കാരണം അതെല്ലാം ടൈം അവെരെജുകള്‍ ആണ് . ഈ നിമിഷത്തിലെ (ഈ വര്‍ഷങ്ങളിലെ )ഡാറ്റ ആണ് പ്രധാനം . അതിനെ മുന്‍പത്തെ ഡാറ്റ കൊണ്ട് അവെരെജു ചെയ്യുമ്പോള്‍ യഥാര്‍ത്ഥ ചിത്രം മറക്കപ്പെടുന്നു .

അപ്പോള്‍ പറഞ്ഞു വന്നത് ഏറ്റവും പ്രധാനം വിവിധ മത വിഭാഗങ്ങളിലുള്ള 0 -5 വയസ്സുകാരുടെ ഒരു പത്തു വര്‍ഷത്തിലുണ്ടായ എണ്ണത്തിലുള്ള മാറ്റമാണ് . നേരത്തെ പറഞ്ഞ രീതിയിലൂടെ സെന്‍സസ് ടാബിളില്‍ നിന്നും തന്നെ നമുക്ക് അല്പം ബുദ്ധിമുട്ടി ഇത് കണ്ടെത്തവുന്നത്തെ ഉള്ളൂ . അങ്ങനെ വരുമ്പോള്‍ ആണ് ഭാവിയില്‍ ഓരോ വിഭാഗവും സമൂഹത്തില്‍ നിന്നും എത്ര കണ്ടു വിഭവങ്ങള്‍ ആവശ്യപ്പെടും എന്ന് കണക്കു കൂറ്റന്‍ പറ്റൂ .
ഇത് കൂടാതെ , മറ്റൊരു പ്രധാന ഡാറ്റ എന്നത് ഉത്പാദന ക്ഷമതയുള്ള മനുഷ്യരുടെ എണ്ണമാണ് ( അത്യായത് ഒരു 18 - 40 വയസ്സ് ) . ഓരോ മതത്തിലും ഈ വിഭാഗക്കാര്‍ ആയവര്‍ എത്രയുണ്ട് , നാളെ എത്ര പുതിയ കുട്ടികള്‍ ഉണ്ടാകും എന്ന് ഈ ലെയര്‍ തീരുമാനിക്കും .

അങ്ങനെ വരുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം ചില മതവിഭാഗക്കാരുടെ അവെരെജു വയസ്സ് കുറവും മറ്റു ചിലരുടെ അവെരെജു വയസ്സ് കൂടുതല്‍ ആണ് എന്നുള്ളതാണ് . അവെരെജു വയസു കൂടുതല്‍ ഉള്ള വിഭാഗക്കാരില്‍ നല്ലൊരു ശതമാനവും റീ -പ്രോടക്ടീവ് വയസ്സ് കടന്നവര്‍ ആയിരിക്കും എന്നുള്ളതാണ് .

മറ്റൊരു കാര്യം പിരമിഡിന്റെ ആങ്കിള്‍ ( ചരിവ് ) ആണ് . നമ്മുടെ സെന്‍സസ് , TFR തുടങ്ങിയവ പിരമിഡുകളുടെ വോള്യും മാത്രമേ സൂചിപ്പിക്കുന്നുള്ളൂ . അതിന്റെ ബേസ് ഏരിയ , മധ്യ ഭാഗത്തിന്റെ വലുപ്പം തുടങ്ങിയ പരമ പ്രധാന കാര്യങ്ങള്‍ ഈ കണക്കുകള്‍ വിട്ടു കളയുന്നു .

വേറൊരു പ്രധാന കാര്യം , ബേസ് , ഉയരം അനുപാതം കൂടിയ പിരമിടുകലെക്കള്‍ ,അങ്ങനെ അല്ലാത്ത എന്നാല്‍ തുല്യ വ്യാപ്തം ഉള്ള പിരമിഡില്‍ ജനസംഖ്യാ പിരംടില്‍ നിന്നും പുറത്തു പോകുന്നവരുടെ എണ്ണം ( മരണപ്പെടുന്നവരുടെ ) ആപേക്ഷികമായി കൂടുതലായിരിക്കും .

പക്ഷെ ഇപ്പോള്‍ ലഭ്യമായ വിവിധ തരാം സെന്‍സസ് ഡാറ്റയെ തന്നെ ഉപയോഗിച്ച് പ്രോജെക്ഷന്‍സ് ഉപയോഗിച്ച് നമുക്ക് ഇത് കണ്ടു പിടിക്കവുന്നത്തെ ഉള്ളൂ

to be contd..

ChethuVasu said...

contd from above..

മേല്‍ പറഞ്ഞത് തിയറി , ഇനി അലപം പ്രാക്ടിക്കല്‍ :

പ്രായോഗികം ആയി നിരീക്ഷണങ്ങളിലൂടെ ഇതിനെ സപ്പോര്‍ട്ട് ചെയ്യുക എന്തും ഒരു ശാസ്ത്രീയ സ്നിഗമാനത്ത്തില്‍ എത്തുന്നതിനു ആവശ്യമാണ് .അതിനായി നമുക്ക് ചുറ്റുമുള്ള സമൂഹത്തെ നിരീക്ഷിക്കാന്‍ നാം സമയം കണ്ടെത്തതുണ്ട് വളരെ ലളിതമായ നിരീക്ഷണങ്ങളിലൂടെ എളുപ്പം എത്താവുന്ന ഒരു കാര്യമാണല്ലോ ഇത് . നമ്മുടെ ചുറ്റുവട്ടത് എത്ര ആളുകള്‍ പുതുതായി കുടുംബം തുടങ്ങുന്നു , എത്ര കല്യാണങ്ങള്‍ നടക്കുന്നു , എത്ര ജനങ്ങള്‍ നടക്കുന്നു വീടിനു മുന്നിലൂടെ ആദ്യമായി സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ പോകുന്ന കുട്ടികളില്‍ എത്ര അനുപാതം ഏതൊക്കെ മത വിഭാഗങ്ങളില്‍ പെടുന്നവര്‍ ആണ് എന്ന് ഇക്കാര്യത്തെ ഗവേഷണ ബുദ്ധിയാ താതപര്യമെടുത്ത് കൌതുകത്തോടെ നിരീക്ഷിക്കുനവ്ര്‍ക്ക് എളുപ്പം മനസ്സിലാക്കാവുന്നതെ ഉള്ളൂ .

.കൂടുതല്‍ പറഞ്ഞു വലച്ചു നീട്ടുന്നില്ല .

Anonymous said...

Mr.Ravi, I would like to bring two main reasons for the higher growth pop. in some communities. 1-Illiteracy and Poverty are the two important factors. Where these factors are higher,there the birth rate also should be higher. Do you agree.? This is very clear if we look in to issues of Tribal communities and marginalized people(especially northern India). In short consideration should be for the above two factors than 'religion's effect'

ChethuVasu said...

"ദേശീയ ജനസംഖ്യ വളര്‍ച്ചാ നിരക്ക് 17. 64% ആണെങ്കില്‍ മുസ്ലിം വളര്‍ച്ചാ നിരക്ക് 14.5 % ആണ്. "

തീര്‍ത്തും തെറ്റാണല്ലോ കാളിദാസന്‍ !
:)

മറ്റൊരു കാര്യം , ഞാന്‍ പറഞ്ഞല്ലോ തീര്‍ച്ചായും പത്തനം തിട്ടയിലും മറ്റിടങ്ങളിലും അഭ്യസ്ത വിദ്യരും സ്വജീവിതം മെച്ചപ്പെടണ എന്നും സ്വയം പുരോഗതിക്കണം എന്നും ആഗ്രഹിക്കുന്ന ക്രസ്ത്യാനികള്‍ പണ്ടേ തന്നെ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത് കൊണ്ട് തന്നെയാണ് ജനസംഖ്യ വര്ധവനില്‍ കുറവ് കാണുന്നത് . അതില്‍ യാതോരോ തര്‍ക്കവുമില്ല .മറ്റൊരു കാരണം കൂടുതലായി നടക്കുന്ന എമ്മിഗ്രെഷനും .. എന്നാലും പ്രധാന കാരണം ആദ്യം പറഞ്ഞത് തന്നെ ആണ് .

രവിചന്ദ്രന്‍ സി said...

ഡിയര്‍ അനോണി,

ജനസംഖ്യാവര്‍ദ്ധനവിനും ഉയര്‍ന്ന പ്രത്യുത്പ്പാദന നിരക്കിനും കാക്കതൊള്ളായിരം കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. ദാരിദ്ര്യവും നിരക്ഷരതയുമായി ജനസംഖ്യാവര്‍ദ്ധനവിനെ തീര്‍ച്ചയായും ബന്ധിപ്പിക്കാനാവും. അതോടൊപ്പം ദാരിദ്ര്യവും നിരക്ഷരതയും മതവുമായും ബന്ധിപ്പിക്കാം. ജനനിരക്ക് നിയന്ത്രിക്കുന്നതില്‍ മതപരമായ കാരണങ്ങളും പാപബോധവും ചൂണ്ടിക്കാട്ടുന്ന വനിതകള്‍ ഇന്ത്യയില്‍ ചില സമുദായങ്ങളില്‍ 35 ശതമാനത്തിലധികമാണെന്ന് ഒരു വികിപീഡിയ ലേഖനത്തില്‍ കണ്ടതോര്‍ക്കുന്നു(വീണ്ടും തപ്പിനോക്കിയെങ്കിലും കിട്ടിയില്ല, ക്ഷമിക്കുക). എന്നാല്‍ മതപരമായ കാരണങ്ങളാല്‍ ജനനനിയന്ത്രണം സാധ്യമല്ലെന്ന് ഏതാണ്ട് ആരും പറയാത്ത സമുദായങ്ങളുമുണ്ട്.

Yes, you are right in citing those reasons. Is it more important than religious reasosns? Well, I have no fixations in this regard. Yet, I put religious faith as a major driving force behind the baby boom.

ChethuVasu said...

കേരളത്തെ പോലെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള ഒരു സംസ്ഥാനത്ത് ദാദ്രിട്ര്യത്തിനു ജനസംഖ്യുടെ മേല്‍ വലിയ പങ്കു ഒന്നുമില്ല എന്ന് മാത്രമല്ല അംഗ സംഖ്യ കുറച്ചു തങ്ങളുടെ കുടുംബം കൂടുതല്‍ ഭദ്രമാക്കണം എന്നും പുരോഗതിയും ഭിവൃദ്ധിയും നേടണം എന്നുമാണ് ഉത്ബുദ്ധനായ കേരളീയന്‍ അവന്‍ ദാരിദ്രനാനെങ്കില്‍ ആഗ്രഹ്ഹിക്കുക .

നമ്മുടെ നാട്ടിലെ സമൂഹവും എങ്ങനെ ആണെന്ന് പലര്ക്കു വ്യക്തത ഇല്ല എന്ന് തോന്നുന്നു .. ഇവിടെ അറ്റവും അധികം ദാരിദ്രത്തിലും ബുദ്ധിമുട്ടിലും കഴിയുന്ന അവശ വിഭാഗങ്ങള്‍ ആണ് വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ മറ്റുള്ളവരോടൊപ്പം ജന സംഖ്യ നിയന്ത്രണ മര്ഗ്ഗങ്ക്ഗല്‍ അവലംബിച്ചത് .. ഇവിടത്തെ പട്ടിക ജാതിക്കാര്‍ ഇപ്പോഴും ദാരിദ്രവും തൊഴില്‍ പരമായ തുല്യത ലഭിക്കാതെയും സാമ്പത്തികമായി ഞെരുക്കത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ ഉയര്‍ന്ന സാമൂഹിക ബോധം , ഉത്പതിഷ്ണുത എന്നിവ നില നിര്‍ത്തുന്നത് കൊണ്ടാണല്ലോ നാല്പതോ വര്ഷം മുമ്പ് തന്നെ അവര്‍ ഭൂരിഭാഗവും രണ്ടു കുട്ടികള്‍ എന്നാ തത്വം സ്വീകരിച്ചത് .. നിങ്ങള്‍ പാവപ്പെട്ടവരുടെ എതെകിലും കുടിലില്‍ പോയി നോക്കൂ. നിങ്ങള്‍ക്കറിയാം എത്ര ഉത്തരവാടിത്വതോടെയാണ് അവര്‍ പുരോഗമന സ്വഭാവത്തോടെ ഇത്തരം കാര്യങ്ങളെ സ്വീകരിക്കുന്നത് എന്ന് . (എന്നാല്‍ സവര്‍ണ ബോധമുള്ള പൊതു സമൂഹം ഇതിന്റെ ക്രെടിട്ടു അവര്‍ക്ക് കൊടുക്കുകയോ അവരെ മേല്‍ത്തരം പൌരന്മാരായ് അംഗീകരിക്കുകയോ ചെയ്യില്ല എന്നത് മറ്റൊരു സത്യം )

ദാരിദ്ര്യവും കഷ്ടതയുമാണ് അംഗ സംഖ്യ നിയന്ത്രിക്കുന്നതില്‍ ഇന്നും ആളുകളെ പിന്നോട്ട് വലിക്കുന്നത് എന്ന് പല വാദങ്ങളും മുന്‍പേ കാണുകയുണ്ടായി . വെറുതെ നമ്മുടെ സമൂഹത്തിലേക്കു ഒന്ന് കണ്ണോടിക്കൂ.. അപ്പോള്‍ നമുക്ക് തന്നെ മനസ്സിലാകും അതല്ല കാര്യമെന്ന് . വിദ്യാഭ്യാസം ഉള്ളവരുടെ സമൂഹത്തില്‍ -ചായ ക്കടയില്‍ ഇരുന്നു പത്രം വായിക്കുന്നവരുടെ സമൂഹത്തില്‍ , സാക്ഷര കേരളത്തില്‍ ദാരിദ്ര്യം ജന സംഖ്യ നിയന്ത്രണത്തെ കൂടുതല്‍ സ്വീകാര്യമാക്കുകയെ ഉള്ളൂ

ഇക്കാര്യത്തില്‍ സാമൂഹ്യ പ്രതിബദ്ധതോടെയും , വികസിച്ച പൌരബോധത്തിന്റെയും മാതൃകള്‍ ആയി മറ്റുള്ളവ്വര്‍ക്ക് അനുകരിക്കാവുന്നവര ആയ ഈ നാട്ടിലെ കൂലിപ്പണിക്കാര്‍ക്കും കൃഷി തൊഴിലാളികള്‍ക്കും ,അല്‍പ വരുമാനം മാത്രം പറ്റി എങ്ങനെ എങ്കിലും ജീവിച്ചു പോകുന്ന മറ്റുള്ളവര്‍ക്കും വാസുവിന്റെ അഭിവാദ്യങ്ങള്‍ !! കാരണം കേരളം ഇന്ത്യയും ലോകത്തെയും അതിശയിപ്പിക്കുന്ന കേരളാമായത് പ്രബുദ്ധരായ നിങ്ങള്‍ കാരണമാണ് .!!

Anonymous said...

ദേശീയ ജനസംഖ്യ വളര്‍ച്ചാ നിരക്ക് 17. 64% ആണെങ്കില്‍ മുസ്ലിം വളര്‍ച്ചാ നിരക്ക് 14.5 % ആണ്. ഏത് മത വിഭാഗത്തിന്റെ വളര്‍ച്ചാ നിരക്കു കൂടിയതുകൊണ്ടാണ്, ദേശീയ നിരക്ക് കൂടിയത്?>>

ഇതെന്തു കണക്കാണിഷ്ടാ? ആകെ കുഴപ്പങ്ങളാണല്ലോ. നാസുമായുള്ള മാരത്തോണ്‍ പോരാട്ടത്തിന്റെ ക്ഷീണം കൊണ്ടാണോ നിങ്ങള്‍ പറയുന്നതിനൊന്നും clarity and punch ഇല്ല. ഈ വിഷയം നേരേചൊവ്വെ പഠിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ഇല്ലെങ്കില്‍ ഇത്തരം ആനമണ്ടത്തരങ്ങള്‍ താങ്കളെപ്പോലുള്ളവര്‍ വിളിച്ചു പറയില്ലെന്ന് ഉറപ്പാണ്. പഴയ ഉശിരന്‍ കാളിയെ കാണാന്‍ ആഗ്രഹിക്കുന്നു.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...

>>>>താരതമ്യങ്ങളും ഇന്ത്യന്‍ സെന്‍സസും നിക്കാരഗ്വയും ഒക്കെ മറന്നേക്കൂ. അതൊക്കെ വേണ്ടവര്‍ എടുത്തുകൊള്ളും. താങ്കള്‍ കേരളത്തിലെ യാഥാര്‍ത്ഥ്യവും കണക്കും പറഞ്ഞാലും. പത്തനംതിട്ടയുടെയും മറ്റും കണക്ക് പറഞ്ഞല്ലോ. <<<<<

രവിചന്ദ്രന്‍,

സെന്‍സസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ആനുപതിക എണ്ണം കണക്കിലെടുത്ത്, ഈ വിഷയം വിലയിരുത്തുന്നത് ഒട്ടും ശരിയാകില്ല. ഇന്‍ഡ്യയിലെ ഹിന്ദുക്കളില്‍ പകുതി മതം മാറിയാല്‍ ക്രിസ്ത്യാനികളുടെയും  മുസ്ലിങ്ങളുടെയും വളര്‍ച്ചാ നിരക്ക് അമ്പരപ്പിക്കുന്നതായിരിക്കും. കാരണം മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും മൊത്തം എണ്ണമേ ആ റിപ്പോര്‍ട്ടില്‍ ഉണ്ടാകൂ. അവരുടെ പ്രത്യുത്പാദനം അതില്‍ പ്രതിഫലിക്കില്ല. കാരണം മതം മാറ്റത്തിലൂടെയും  കുടിയേറ്റത്തിലൂടെയും ഇവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. 1991-2001 കാലയളവില്‍ ആസമില്‍ ഹിന്ദുകളുടെ ജനസംഖ്യ വര്‍ദ്ധനവ് 14 % ആയിരുന്നപ്പോള്‍ മുസ്ലിങ്ങളുടെ വര്‍ദ്ധനവ് 30% ത്തിനടുത്തായിരുന്നു. പക്ഷെ ആസ്സാമിലെ ജനനനിരക്ക് ഇന്‍ഡ്യന്‍ ശരാശരിയില്‍ നിന്നും ഒരു ശതമാനമേ കൂടുതലുണ്ടായിരുന്നുള്ളു. തൊട്ടടുത്ത ബംഗാളില്‍ ഹിന്ദുക്കളുടെ വളര്‍ച്ച 14% ത്തില്‍ നിന്നപ്പോള്‍ മുസ്ലിങ്ങളുടേത് 26 % ആയിരുന്നു. അവിടത്തെ ജനനനിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഒരു ശതമാനം കുറവുമായിരുന്നു. ഇത് തെളിയിക്കുന്നത് ഇരട്ടിയോളം വര്‍ദ്ധനവുണ്ടായതിന്റെ പ്രധാന കാരണം കുടിയേറ്റമായിരുന്നു എന്നാണ്.

ഇന്‍ഡ്യയിലെ ഹിന്ദുകളുടെ വളര്‍ച്ചാനിരക്ക് 20% ത്തില്‍ താഴെ ആണെന്നു താങ്കള്‍ പറഞ്ഞു. അത് നടന്നത് പ്രധാനമായും പ്രത്യുത്പാദനം എന്ന ഒരു രീതികൊണ്ടല്ലേ? കുടിയേറ്റം കുറച്ച് സംഖ്യ കൂട്ടിയിരിക്കാമെങ്കിലും മതം മാറ്റം അപ്രസക്തമല്ലേ? ഇതു രണ്ടും മാറ്റി നിറുത്തിയാല്‍ മുസ്ലിം വളര്‍ച്ചാ നിരക്ക് ഇതില്‍ നിന്നും വളരെ വിഭിന്നമാണോ?

കേരളത്തിലെ യാഥാര്‍ത്ഥ്യവും കണക്കും നമുക്ക് ചര്‍ച്ച ചെയ്യാം. കേരളത്തിലെ ജനസംഖ്യ വര്‍ദ്ധനവ് 4.86% ആണ്. ഇന്‍ഡ്യന്‍ വര്‍ദ്ധനവ് 17.64% ഉം. കേരളത്തില്‍ മതം മാറ്റം വളരെ അപൂര്‍വമാണെന്നാണെന്റെ അറിവ്. അപ്പോള്‍ വര്‍ദ്ധനവ് പ്രത്യുത്പാദനം ​കൊണ്ടു മാത്രമല്ലേ? ഇതിനെ ഏത് തരത്തില്‍ നമ്മള്‍ വിശകലനം ചെയ്താലും മുസ്ലിം വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്നു കാണാം.

കഴിഞ്ഞ ദശകത്തില്‍ മലപ്പുറം ജില്ലയിലെ വര്‍ദ്ധന 13. 38% ആണ്. അവിടെ മുസ്ലിങ്ങള്‍ മാത്രമേ പ്രത്യുത്പാദനം ​നടത്തിയുള്ളു എങ്കില്‍ പോലും ദേശിയ ശരാശരിയേക്കാള്‍  കുറവാണത്. മറ്റുള്ളവരും പ്രത്യുത്പാദനം നടത്തുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം കണക്കിലെടുത്താല്‍  വളരെ കുറവല്ലേ? 1961-71 കാലഘട്ടത്തിലെ 33.8% വളര്‍ച്ചാ നിരക്കില്‍ നിന്നാണു മലപ്പുറം 13.8 % ത്തിലേക്ക് വന്നതെന്നു കൂടി മനസിലാക്കണം. ഈ രീതി തുടര്‍ന്നാല്‍ സ്വഭവികമായി തന്നെ അവിടത്തെയും വളര്‍ച്ചാ നിരക്ക് 30 വര്‍ഷം കഴിയുമ്പോഴേക്കും നമ്മള്‍ ഉദേശിക്കുന്ന തരത്തിലേക്ക് വരില്ലേ?

എന്റെ സംശയം ഇത്രമാത്രം. ഒരു നിയമ നിര്‍മ്മണത്തിലൂടെ തടയേണ്ട തരത്തില്‍ കേരളത്തിലെ ജനസംഖ്യ വര്‍ദ്ധിക്കുന്നുണ്ടോ? എല്ലാ കണക്കുകളും കാണിക്കുന്നത് അത് ആശാവഹമായ തോതില്‍ കുറഞ്ഞു വരുന്നു എന്നു തന്നെയല്ലേ? 1951-61 കലഘട്ടത്തില്‍ മലപ്പുറത്തെ വളര്‍ച്ച് 20.67% ആയിരുന്നപ്പോള്‍, എറണാകുളത്ത് 21.93%ഉം  പത്തനം തിട്ടയില്‍ 23.43%ഉം ആയിരുന്നു എന്നോര്‍ക്കണം.

മുസ്ലിങ്ങള്‍ ഗണ്യമായ തോതിലുള്ള മലപ്പുറം, കോഴിക്കോട് കാസര്‍കോട് ജില്ലകളില്‍ വളര്‍ച്ചാ നിരക്ക് മറ്റ് ജില്ലകളിലേപ്പോലെ കുറയുന്നില്ല എന്നത് വാസ്തവമാണെങ്കിലും അത് കുറഞ്ഞു വരാന്‍ സാധ്യതയില്ല എന്നതിനെ സാധൂകരിക്കുന്ന തെളിവുകള്‍ എന്തെങ്കിലുമുണ്ടോ?

കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ മുസ്ലിം കുടുംബങ്ങളിലൊക്കെ രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെന്നതിനും ആധികാരികമായ കണക്കുകളുണ്ടോ?

ഇപ്പോഴത്തെ തോതനുസരിച്ച് അടുത്ത രണ്ടു പതിറ്റാണ്ടു കഴിയുമ്പോള്‍ കേരളത്തിലെ വളര്‍ച്ചാ നിരക്ക് എത്രയായിരിക്കും? അത് ഭീതിപ്പെടുത്തും വിധം ഭയാനകമായിരിക്കുമോ? ഇന്‍ഡ്യന്‍ ശരാശരി വര്‍ദ്ധനവായ 17.64 % കേരള വര്‍ദ്ധനവായ 4.86% ത്തിലേക്ക് കൊണ്ടു വരാന്‍ സാധിച്ചാല്‍ ഇന്‍ഡ്യയില്‍ അത് എന്ത് മാറ്റമുണ്ടാക്കും?

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
Anonymous said...

കാളിദാസന്‍റെ ഗതികേട്(ക്രൈസ്തവത?)ഇപ്പോളാണു തെളിഞ്ഞുവന്നത്. കത്തോലിക്കരെ ബാധിക്കുന്ന വിഷയമായതിനാല്‍ നിവൃത്തിയില്ലാതെ,തന്റെ നിതാന്ത ശത്രുക്കളായ മുസ്ലിങ്ങളെയും തുണക്കേണ്ടിവരുന്നു.ശാന്തം പാപം.

ChethuVasu said...

പ്രിയ സുഹൃത്ത് കാളിദാസന്‍ പറയുന്നു :

"ഇന്‍ഡ്യന്‍ ശരാശരി വര്‍ദ്ധനവായ 17.64 % കേരള വര്‍ദ്ധനവായ 4.86% ത്തിലേക്ക് കൊണ്ടു വരാന്‍ സാധിച്ചാല്‍ ഇന്‍ഡ്യയില്‍ അത് എന്ത് മാറ്റമുണ്ടാക്കും?"

ഈ ചോദ്യം ശ്രദ്ധക്കുറവു കൊണ്ടാണ് എന്ന് കരുതുന്നു .

പോപുലേഷന്‍ അല്ല 'പോപുലേഷന്‍ ടെന്‍സിറ്റി' ( ജന സാന്ദ്രത ) ആണ് ആളോഹരി വിഭവങ്ങള്‍ ഒരാള്‍ക്ക്‌ എത്ര കിട്ടുമെന്ന് നിശ്ചയിക്കുന്നത് .
ഇന്ത്യയിലെ മൊത്തം പോപുലേഷന്‍ ടെന്സിട്ടി കേരളതിന്റെതിനേക്കാള്‍ വളരെ കുറവാണ് . ( മൂന്നിലൊന്നു മാത്രം ) , അതായതു നാളെ ( tomorrow ) ഇന്ത്യയുടെ പോപുലേഷന്‍ ഒറ്റയടിക്ക് മുന്നൂറു കോടി ആയാലും കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ എത്തുകയില്ല .അത് കൊണ്ട് ഒരു ജനസംഖ്യാ പഠനത്തില്‍ ഇന്ത്യക്ക് രാജ്യാടിസ്ഥാനത്ത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം ഉണ്ട് .

അതെ സമയം കേരളത്തിന്റെ കാര്യം അങ്ങനെ അല്ല . ഇന്ത്യുടെ ഏതാണ്ട് മൂന്നു മടങ്ങ്‌ ( മുന്നൂറു ശതമാനം ) ആണ് നമ്മുടെ ജന സാന്ദ്രത . അതായതു ജനസാന്ദ്രതാ കര്‍വില്‍ നമ്മള്‍ ഇപ്പോള്‍ തന്നെ വല്ലാതെ എക്സ്ട്രീം എത്തിക്കഴിഞ്ഞിരിക്കുന്നു എന്നര്‍ത്ഥം . ആ സാഹ ചര്യത്തിലെ ബേസ് എഫക്റ്റ് വളരെ പ്രധാനമാണ് . ഒരു ചെറിയ അധിക ശതമാനം പോലും ആപേക്ഷികമായി കൂടുതല്‍ ദോഷം ചെയ്യും .

മറ്റൊരു ഉദാഹരണം പറഞ്ഞാല്‍ , മരുന്നുകളുടെ ടോസേജു അങ്ങന ആണല്ലോ . ഒരു നിശ്ചിത പരിധി വരെ ശരീരം അത് അട്ജസ്റ്റ് ചെയ്യും .100 mg പരസട്ടമോള്‍ ഒരു ദിവസം കഴിക്കുന്ന ആള്‍ക്ക് പിന്നീടു അത് 500 mg യോ വേണമെങ്കില്‍ 1500 mg യോ ഒക്കെ വരെ പോകാവുന്നതാണ് .. എന്നാല്‍ 2000 തോട് അടുക്കുമ്പോള്‍ പിന്നെ കൊടുതലായി നല്‍കുന്ന അധിക ടോസേജു മാരകമായ ശാരീരിക അവസ്ഥകളിലേക്ക് നയിച്ചേക്കാം .

100 mg കഴിക്കുന്നവന്‍ അധികമായി 17 % കൂടുതല്‍ കഴികുന്നതും 2000 mg കഴിക്കുന്നവന്‍ അതിന്റെ 5 ശതമാനം കൂടുതല്‍ കഴിക്കുന്നതും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടല്ലോ :)

അതെ സമയം കേരളവുമായി പോപുലേഷന്‍ ടെന്സിട്ടി താരതമ്യം ചെയ്യവുംമ രണ്ടു സംസ്ഥാനങ്ങള്‍ ഉത്തര്‍ പ്രദേശ്‌ , ബംഗാള്‍ എന്നിവയാണ് . ഇതില്‍ ബംഗാളില്‍ മറ്റു പൊതു ഖടകങ്ങള്‍ക്ക് മേല്‍ കുടിയേറ്റം 'കൂടി ' ഒരു ഖടകമാണ് . പക്ഷെ ഈ മൂന്നു സംസ്ഥാനത്തിലും കോമ്മണ്‍ ആയുള്ള കാര്യം അവിടത്തെ ഹിന്ദു ഇതര പോപുലേഷന്‍ ശതമാനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അധികമാണ് എന്നതാണ് .

ChethuVasu said...

കേരളത്തിനു പുറത്ത് വടക്കേ ഇന്ത്യുടെ പ്രത്യേകിച്ചും പോപുലേഷന്‍ സെന്‍സസ് വളരെ കുറ്റമറ്റതാണ്‌ എന്നൊന്നും കരുതിയെക്കരുത് .

മത/ജാതി ബോധം ശക്താംയിരിക്കുന്ന അവിടെ സെന്‍സസ് നടത്താന്‍ നിയോഗിക്കപ്പെടുന്നവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അത് കൊണ്ട് തന്നെ കൂടുതലും ഹിന്ദുക്കള്‍ ആയിരിക്കാനും ആണ് സാധ്യത . അങ്ങനെ വരുമ്പോള്‍ അവരില്‍ എത്ര പേര്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോകുകയോ യഥാര്‍ത്ഥ കണക്കെടുക്കുകയോ ചെയ്യുന്നുവെന്നു ഊഹിക്കാന്‍ ബുദ്ധിമുട്ടാണ് .. പലരും ഒരു പക്ഷെ ഒരു കടത്തു കഴിക്കുന്ന പോലെ എന്തെകിലും ഒക്കെ കുത്തിക്കുറിക്കാന്‍ ആണ് സാധ്യത . പല കുടുംബങ്ങളും സര്‍വേയില്‍ ഉള്പ്പെടാതിരിരിക്കാന്‍ സാധ്യത ഉണ്ട് .കൂടുതല്‍ കുറ്റമറ്റ വസ്തുതകള്‍ ശേഖരിക്കണം എങ്കില്‍ ജനങ്ങള്‍ സ്വാഭാവികമായി മുന്നോട്ടു വന്നു ആയിടന്റിട്ടി കാര്‍ഡു പോലെ എന്തിനെങ്കിലും അപ്ലൈ ചെയ്യുമ്പോള്‍ മാത്രമേ സാധ്യമാകൂ .

സെന്‍സസ് ഒരു ക്രോസ് വെരിഫിക്കേഷന്‍ പോലും ഇല്ലാത്ത ഒരു പ്രോസസ് ആണ് എന്നത് മറക്കരുത് . എന്നിരുന്നാലും കേരളത്നെ കുറിച്ചുള്ള സെന്‍സസ് റിപ്പോര്‍ട്ടുകളെ ആശ്രയിക്കാമെന്ന് തോന്നുന്നു .

Anonymous said...

Kaali, I believe christian missionaries,evangelists and catholic priests activities are more dangerous for Kerala if we consider the subject issue .Without considering subject you are raising 'Jihadis' threats always than the other matters related to the subject and trying brain wash and divert from the subject to hide your christian communal theories.

Anonymous said...

1-2005 ല്‍ വര്‍ക്കി മാര്‍ വിതയത്തില്‍ എന്ന കത്തോലിക്കാ ബിഷപ്പ് കേരളത്തില്‍ ക്രൈസ്തവരുടെ ജനസംഖ്യ കുറയുന്നതിനെക്കുറിച്ച് ഒരു വിലാപപ്രസ്താവന നടത്തുകയുണ്ടായി.

2-വയനാട്ടിലെ രണ്ട് കത്തോലിക്ക ഇടവകകളില്‍ അഞ്ചാമത്തെ കുട്ടിക്ക് 225 അമേരിക്കന്‍ ഡോളര്‍ (ഇപ്പോള്‍ പതിനായിരം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്) സമ്മാനം നല്‍കുന്ന പദ്ധതി നിലവിലുണ്ട്. കല്‍പ്പറ്റയിലെ St Vincent De Paul Forane Church ആണ് അതിലൊന്ന്.ഒരു കുട്ടിക്ക് ഇതിനകം 225 ഡോളര്‍ നല്‍കി കഴിഞ്ഞുവത്രെ

3- കേരളത്തിലെമ്പാടും അഞ്ചും ആറും കുട്ടികളുള്ള അമ്മമാരെ ആദരിക്കുന്ന മതചടങ്ങുകള്‍ നടന്നുവരികയാണ്. തോര്‍ത്തും പൊന്നാടയും സോപ്പും 'മെഡലു'മൊക്കെയാണ് അമ്മമാര്‍ക്ക് സമ്മാനം!.

4-മാര്‍ പവ്വത്തില്‍ എന്നപേരില്‍ അറിയപ്പെടുന്ന ഒരു പുരോഹിതശ്രഷ്ഠന്‍ കത്തോലിക്കര്‍ തങ്ങളുടെ കുട്ടികളെ സ്വന്തം സ്‌ക്കൂളില്‍ തന്നെ പഠിപ്പിച്ച് മതതടവറ ശക്തിപ്പെടുത്തണമെന്ന അഭിപ്രായക്കാരനാണ്. ഒപ്പം ആധുനികലോകത്തില്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് താനെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്യുന്നു!!!

5-കത്തോലിക്കാ വിഭാഗം എണ്ണം കൂട്ടുന്നതില്‍ വലിയതോതില്‍ ഉത്സുകരാണ്. കത്തോലിക്കര്‍ക്ക് ഗണ്യമായ സ്വാധീനമുള്ള ലാറ്റിന്‍ അമേരിക്കയില്‍ കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ രണ്ടിരട്ടിയായിട്ടാണ് വര്‍ദ്ധിച്ചത്.
6-7th standered text book issue "Mathamillatha Jeevan"

7-Self financing colleges issue and Churches involvement via Kerala Congress...

All these shows that christian mentality raises a very high level threat to Keralas future than the Jihadis issues. Same time we have to consder the matter that this community is high educated in Kerala but their education increases its communal mentality while other communities education level shapes them in to a positive nature.

Above mentioned issues directly and indirectly affects Kerala population growth rate than the Jihadis issues as everybody aware. I'm a right Kaali.?? Waiting for your reply.

But you are deliberately trying to divert the subject in to a communal level.

Anonymous said...

"we have to consder the matter that this community is high educated in Kerala but their education increases its communal mentality while other communities education level shapes them in to a positive nature"

Correct...Kaali is a Vaidyer, but even he is opposing the reccommendations of Krishna Iyer by neglecting national interest!!.

kaalidaasan said...
This comment has been removed by the author.
Sajnabur said...

കേരളത്തിലെ നിസ്പക്ഷ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഉള്ളതിനാല്‍ ഈ വിഷയവുമായി ചെയ്ത റിപ്പോര്‍ട്ടുകളില്‍ കൂടുതലൊന്നും ന്യൂനപക്ഷത്തെ നോവിചിട്ടില്ല അവരുടെ എതിര്‍പ്പ് ആഘോഷിചിട്ടുമില്ല.
ദേശീയ മാധ്യമങ്ങള്‍ വളരെ വ്യക്തമായി കേരളത്തിലെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
മടിയില്‍ കനമില്ലാത്തത് കൊണ്ടാണോ എന്നറിയില്ല കപ്പ്യാരും മുസ്ല്യാരും വാര്‍ത്ത കേട്ട ഉടനെതന്നെ ചാടി വീണിട്ടുണ്ട്. ആദ്യം ചാടി വീണത് കപ്പ്യാരാ. രണ്ടു കൂട്ടരും എതിര്‍പ്പിനുള്ള മൂല കാരണവും വളരെ വ്യക്തം. നമ്മള്‍ നിസ്സാരമായ ഇത്യാദി ടെക്നിക്കല്‍ രീസന്‍ നിരത്തി കടിപിടി കൂടേണ്ട കാര്യമൊന്നും ഇല്ല. ഹിന്ദു ഐക്ക്യവേദി അവരുടെ കാഴ്ചാപ്പാടും വ്യക്തമാകീട്ടുണ്ട്.

Religious minority leaders are strongly opposed to the population control agenda in Kerala, and see the proposed law as an attack not only on their families, but on their religious values.

Kerala Catholic Bishops Council (KCBC) also took a strong decision against Women's code bill. Association said that the decision of taking how much children do a couples needed is up to them. Any law or Government has no right to interfere in this decision. Giving fine for third child is against human right and religious belief.

Sajnabur said...

The law is an attempt to “undermine family values and divide society along communal lines” according to KCBC spokesman Father Stephen Alathara.

The Kerala Catholic Bishops Council (KCBC) President Mar Andrews Thazeth has termed the Krishna Iyer panel recommendations a challenge to humanity and divinity.

The Catholic Church dubbed it an attempt to import the Chinese population policy.

“Christians, Muslims and all who respect the dignity of human life must resist the radical population control agenda being imposed in Kerala and around the world,” said Father Boquet.

Sajnabur said...

Muslim league state president Panakkad Sayid Hyderali Shihab Thangal said that Women's code bill is against human right. It violates the basic right of individuals. Women's code bill is promoting abortion in the name of population control. By promoting abortion the women's code bill leads to the widespread abortion of girls in Kerala. He also added that every individuals in India has right to live according to his religion, culture and family.
Hyderali Shihab Thangal also said that in India it is not allowed to create laws without considering religious belief.

“It’s an attempt to curtail religious freedom and faith. We will oppose it,” said Muslim leader Abdul Samad Pukkottur of the state Sunni Youth Federation about the proposed measures.

Kerala Vanitha League district unit general secretary and State vice-president K.P. Mariyumma described the recommendations of the Mr. Krishna Iyer-led Commission on Rights of Welfare of Women and Children as an insult to the nation. “It is a violation of the basic human right of an individual,”.Limiting the number of children by law would increase foeticide, a terrible crime from a religious standpoint. She said limiting the children by law would be tantamount to limiting the human resources of the country. “It will lead to prevention of the country's development,” she said, adding that no believer in God would support the move.

Sajnabur said...

Kummanam :

The Catholic Church was the first to condemn the report. Now the Hindu Aikya Vedi and the Jamaat-e-Islami too have followed suit. While the Jamaat termed the provisions of the draft Women’s Code Bill as a violation of human rights, the Hindu Aikya Vedi said the Bill would be disadvantageous to Hindus.

“We cannot agree with the provisions of the Bill unconditionally,’’ said Hindu Aikya Vedi state secretary Kummanam Rajasekharan. ‘’If the proposed Bill is enacted, it will have a disastrous effect on Hindus,’’ he said.

The Women’s Code Bill should be implemented only after ensuring that the provisions are applicable to all communities, Kummanam said.

“Whenever the government introduces a law, there would be a provision in it to appease the minorities and to protect their interests. Ultimately, the law becomes applicable only to the Hindu community. The suggestions need to be discussed widely before they are enacted. We agree that population control is a national policy. But we need an assurance from the government that the provisions would be applicable to all,’’ Kummanam said.

Reported in Indian Express, The Hindu, India Today, Out look etc. by B R P Bhasker, MG Radhakrishnan, Adam Cssandra, Babu Thomas.
dated sept. 26th to oct. 7.

ഒക്ടോബര്‍ പതിനേഴിന്നു ഇതേ കുറിച്ച് വിസ്തരിച്ചു എഴുതിയ രവിചന്ദ്രന്‍ സാറ് മാത്രമെല്ല ഈ നാട്ടിലെ സന്ഘപരിവാരന്‍ എന്ന് കൂടി ബോധ്യപ്പെടുത്തുന്നു.

Anonymous said...

കാളിയുടെ സംവാദശേഷിയെ മാനിക്കുന്ന വായനക്കാരനാണ് ഞാന്‍. കാര്യങ്ങള്‍ നന്ായി പഠിച്ചിട്ട് സംസാരിക്കുമെന്നതാണ് അദ്ദേഹത്തിന്റെ ഗുണം. ഈ പോസ്റ്റില്‍ കാളി പഠിക്കാതെയും വ്യക്തതയില്ലാതെയും സംസാരിക്കുന്നുവെന്നത് വസ്തുതയാണ്. കാളിന്റെ ചോദ്യം ചോദ്യത്തിനായുള്ള ചോദ്യമായി അനുഭവപ്പെടുന്നു. മുസ്ഓളീം ഗ്രോത്ത് റേറ്റിനെക്കുറിച്ച് ഡോക്ക്‌മെന്‍ മിസ്ലലീഡ് ചെയ്‌തെന്നാണ് കാളി പറഞ്ഞത്. എന്തെങ്കിലും പ്രാഥമികധാരണ ഉണ്ടായിരിുന്നെങ്കില്‍ അത്ര വലിയ തെറ്റ് സംഭവിക്കില്ല. തെറ്റായ ഡോക്ക്‌മെന്റ് കറക്ട് ചെയ്യാന്‍ ശേഷിയുള്ളവനാണ് കാളി. മുമ്പ് പലപ്പോഴും ്‌ദ്ദേഹം അത് ചെയ്തിട്ടുണ്ട്. ഇവിടെ സാറും വാസുവുമൊക്കെ നല്ല ഗ്രിപ്പോടെ സംസാരിക്കുമ്പോള്‍ കാളി വെറുതെ തറുതലയിടിച്ച് നില്‍ക്കുന്നു. അല്ലാതെ കത്തോലിക്കര്‍ക്കെതിരെ സാറ് നടത്തിയ കടന്നക്രമണം കണ്ട് അമ്പരന്നൊന്നുമല്ല. കാത്തോലിക്കരുടെ കൊള്ളരുതായ്മയെക്കുറിച്ച് നിരവധി പോസ്റ്റുകള്‍ കാളി സമകാലികത്തില്‍ എഴുതിയിട്ടുണ്ട്. സാറൊക്കെ ബൂലോകം കാണുന്നതിന് മുമ്പാണത്. ഗുണപാഠം-ഗൃഹപാഠം ചെയ്തില്ലെങ്കില്‍ കാളിയായാലും അടി തെറ്റും

Sajnabur said...

Dear Dr. Kaalidaasan,

>>>>> രണ്ടില്‍ കൂടുതല്‍ കുട്ടി
കളുള്ളവര്‍ക്ക് തടവും പിഴയും നല്‍കണമെന്ന നിര്‍ദേശത്തോട് യോജിക്കുന്നില്ല.<<<<<

Me too agree with this point.
I think its impractical.
As an obedient Indian citizen if population control is a must i swear i will.

Hope your point of view will be same.....thank you for your reply.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
ChethuVasu said...

"മേല്‍പ്പറഞ്ഞ ഇന്‍ഡ്യയിലെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ എത്ര സമയം കൂടുതല്‍ ഉണ്ട് എന്നുകൂടി അറിഞ്ഞാല്‍ കൊള്ളാമായിരുന്നു."

ഇതില്‍ എന്താ ഇത്ര സംശയം , എത്രയും പെട്ടെന്ന് തന്നെ ഇവിടങ്ങളില്‍ ശക്തമായി തന്നെ ജനസംഖ്യാ നിയന്ത്രണം ഏര്‍പ്പെടുത്തണം (ബീഹാറില്‍ പ്രത്യേകിച്ചും അത് ഒരു വലിയ സംസ്ഥാനം ആണ് ) ! ആലോചിക്കാന്‍ എന്തിരിക്കുന്നു !!! നല്ല ചോദ്യം !!
(പിന്നെ നഗരങ്ങള്‍ ആയ ഡല്‍ഹി , ചന്ദീഗാദ് തുടങ്ങിയവയും അതെ പോലെ നഗര സ്വഭാവമുള്ള ഭരണ മേഖലകളും ഇതില്‍ കൂട്ടി വായിക്കുന്നത് ശരിയല്ല )

യഥാര്‍ത്ഥത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഇവിടെങ്ങല്‍ക്കെല്ലാം മാതൃകയായി പുരോഗമന സ്വഭാവമുള്ള നമ്മള്‍ ( കേരളം ) ആണ് ആദ്യം മാതൃക കാണിക്കേണ്ടത് . ബിഹാറില്‍ ജനസംഖ്യ നിയന്ത്രിക്കാതെ നമ്മള്‍ എന്തിനു നിയന്ത്രിക്കണം എന്നൊക്കെ ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അത് മലയാളികള്‍ ഇത്ര നാളും കൊണ്ട് ഉണ്ടാക്കിയെടുത്ത പുരോഗമന സ്വഭാവമുള്ള സമൂഹത്തിനു അപമാനമാണ് . എന്നാല്‍ പിന്നെ ബീഹാറില്‍ സാക്ഷരത കുറവല്ലേ പിന്നെ നമുക്കെന്തിനാ സാക്ഷരത എന്നൊക്കെ പറയാം.. അങ്ങനെ എന്തും പറയാം !! :)

യഥാര്‍ത്ഥത്തില്‍ നേരത്തെ പറഞ്ഞ കമന്റില്‍ യു പി , ബീഹാര്‍ , ബംഗാള്‍ എന്നിങ്ങനെ വായിക്കണം എന്ന് താത്പര്യം . രണ്ടാമത് പറഞ്ഞ കാര്യം ബീഹാറിനും ബാധകം ആണ് . അതായതു ബീഹാറിലെ ഹിന്ദു പോപുjavascript:void(0)ലേഷന്‍ ദേശീയ ശാരാഷരിയെക്കള്‍ താഴെയാണ് ( യു പി , ബംഗാള്‍ , കേരളം എന്നിവിടങ്ങളിലെ പോലെ ).

kaalidaasan said...
This comment has been removed by the author.
ChethuVasu said...

കാളിദാസന്‍ ,

താങ്കള്‍ പറയുന്നു :
"എനിക്കൊന്നും മനസിലായില്ല. കേരളത്തിന്റെ എന്തവസ്ഥയേക്കുറിച്ചാണു താങ്കള്‍ പറയുന്നതെന്ന് മനസിലായില്ല."

അതെന്താ ..? population density അഥാവ ജന സാന്ദ്രത എന്നതിനെ പറ്റി ആണല്ലോ വ്യക്തമായി കമന്റില്‍ മുഖവുരയായി തന്നെ എഴുതിയിരുക്കുന്നത് .!! അത് വായിച്ച എല്ലാവര്ക്കും മനസ്സിലായിക്കാണും എന്നാണ് കരുതുന്നത് . ഇതാ ആ മുഖവുര ഇവിടെ ആവര്‍ത്തിക്കുന്നു "പോപുലേഷന്‍ അല്ല 'പോപുലേഷന്‍ ടെന്‍സിറ്റി' ( ജന സാന്ദ്രത ) ആണ് ആളോഹരി വിഭവങ്ങള്‍ ഒരാള്‍ക്ക്‌ എത്ര കിട്ടുമെന്ന് നിശ്ചയിക്കുന്നത് ."

താങ്കള്‍ പറയുന്നു :
"ജനസംഖ്യയായ 120 കോടി എന്നത് 300 കോടി ആയാലും പ്രത്യേകിച്ചൊന്നും സംഭവിക്കില്ല എന്നു കരുതാന്‍ താങ്കള്‍ക്ക് അവകാശമുണ്ട്. പക്ഷെ ഞാന്‍ അങ്ങനെ കരുതുന്നില്ല."

ഞാന്‍ പറയാത്ത കാര്യം (ഞാന്‍ ഉദ്ദേശിക്കുന്നത്തിന്റെ വിപരീതര്തം ) താങ്കള്‍ എന്റെ വായില്‍ തിരുകി വക്കരുത്. അത് മര്യാദ്ദയല്ല . പ്രശനമല്ല പകരം പ്രശ്നമാണ് എന്നാണ് ഞാന്‍ പറഞ്ഞത് . "പ്രത്യേകിച്ചൊന്നും സംഭവിക്കില്ല" എന്നല്ലല്ലോ ഞാന്‍ പറഞ്ഞത് , അങ്ങനെ ഭാവിയില്‍ സംഭവിക്കുക ആണെങ്കില്‍ ഇന്ത്യയുടെ അന്നത്തെ അവെരെജ് ജനസാന്ദ്രത പ്രത്യേകിച്ച് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അത് എത്തിച്ചേരും എന്നാണ് പറഞ്ഞത് ..അത് അപ്പോള്‍ ഒരു പ്രശ്നമാകും . അതായതു കേരളത്തിന്റെ ഇപ്പോഴുള്ള അവസ്ഥയിലേക്ക് ഇന്ത്യാ മഹാരാജ്യം അന്ന് എത്തിച്ചേരുമെന്ന് .. ഇത് വളരെ ലളിതമായാണ് എഴുതിയിരിക്കുന്നത് . അത് താങ്കള്‍ക്ക് (ആര്‍ക്കും )വ്യക്തമായിട്ട് തന്നെ ഉണ്ടെന്നാണ് എന്റെ ധാരണ . പക്ഷേ ഇന്നത്തെ കേരളത്തിന്റെ ജന സന്ദ്രതിയിലേക്ക് എത്തിച്ചേരാന്‍ ഒരു 60 വര്ഷം കൂടി ഇന്ത്യക്ക് വേണ്ടി വരും എന്നര്‍ത്ഥം . അതായത് ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനങ്ങളില്‍ ജന സംഖ്യാ നിയന്ത്രണ പരിപാടികള്‍ക്ക് കൂടുതല്‍ സാവകാശം ഉണ്ട് എന്നര്‍ത്ഥം .എന്നാല്‍ ജന സാന്ദ്രത കൂടിയ കേരളം പോലുള്ള ഇടങ്ങളില്‍ ആ സാവകാശം ഇല്ല തന്നെ .

താങ്കള്‍ പറയുന്നു :
"120 കോടി എന്നത് 300 കോടി ആയാലും പ്രത്യേകിച്ചൊന്നും സംഭവിക്കില്ല എന്നു കരുതാന്‍ താങ്കള്‍ക്ക് അവകാശമുണ്ട്. പക്ഷെ ഞാന്‍ അങ്ങനെ കരുതുന്നില്ല."

മേലെ പറഞ്ഞത് പോലെ ഞാന്‍ അല്ല അങ്ങനെ പറയുന്നത് താങ്കള്‍ ആണ് . കാരണം കേരളത്തിലെ ജന സംഖ്യ ഇനിയും വര്‍ദ്ധിക്കുന്നതില്‍ താങ്കള്‍ക്ക് എതിര്‍പ്പൊന്നുമില്ല എന്നാണ് താങ്കള്‍ ഇത് വരെ ഇവിട വ്യക്തമാക്കിയത് . താങ്കളുടെ നിലപാട് ഇനിയും വര്‍ദ്ധിചാലും വര്‍ദ്ധനയുടെ തോത് കുറഞ്ഞു വരുമെന്ന് ഉള്ള പ്രതീക്ക്ഷയാണ് . എന്നാല്‍ അപ്പോഴും കേരത്തിലെ ജന സംഖ്യ കൂടി ക്കൊണ്ടിരിക്കും എങ്കിലും അത് താങ്കള്‍ക്ക് പ്രശ്നമല്ല എന്നാണല്ലോ ഇവിടെ കമന്റുകളില്‍ താങ്കള്‍ സൂചിപ്പിക്കുന്നത് .

എന്നാല്‍ അതെ സമയം 300 കോടി ജനങ്ങള്‍ (ഒരു അറുപതു വര്‍ഷത്തിനു ശേഷം ഇന്തയില്‍ ഉണ്ടാകുക) എന്നത് പ്രശ്നാമയും ഇപ്പോള്‍ തന്നെ താങ്കള്‍ കാണുന്നു !! താങ്കള്‍ മനസ്സിലാക്കേണ്ടത് കേരളത്തിലെ ഇപ്പോഴത്തെ ജന സാന്ദ്രത 300 കോടി ജനങ്ങള്‍ ഇന്തയില്‍ ഉണ്ടാകുമ്പോള്‍ ഉള്ള ജന സാന്ദ്രതയില്‍ എത്തിക്കഴിഞ്ഞു എന്നതാണ് . അതായതു 300 കോടി ജനങ്ങള്‍ ഭാവിയില്‍ ഇന്തയില്‍ ജീവിക്കുന്നത് ഒരു പ്രശ്നമാണെന്ന് താങ്കള്‍ പറയുമ്പോള്‍ , കേരത്തിലെ ഇപ്പോള്‍ ഉള്ള മൂന്നേ കാല്‍ കോടി ജനങ്ങള്‍ ഉണ്ടാക്കുന്ന ജനസാന്ദ്രത ഇപ്പോള്‍ തന്നെ അതെ പ്രശ്നം ശ്രുഷ്ടിക്കുന്നതായി താങ്കള്‍ അംഗീകരിക്കെണ്ടാതുണ്ട് . ഒരേ സമയത്ത് വിരുധങ്ങള്‍ ആയ രണ്ടു നിലപാട് എടുക്കുന്നത് ശരിയല്ല .

താങ്കള്‍ പറയുന്നു :
"ഇപ്പോള്‍ ജനസംഖ്യ വര്‍ദ്ധനവ് ദേശീയ ശരശരിയേക്കാള്‍ കൂടുതലുള്ള ഉത്തരപ്രദേശിലെ വര്‍ദ്ധനവ് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് 859 എന്ന അവസ്ഥയിലെത്തും. അതാണു ഞാന്‍ മനസിലാക്കിയത്..അങ്ങനെ ആകില്ല എന്നു വിശ്വസിക്കാന്‍ താങ്കള്‍ക്കുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു."

താങ്കള്‍ എന്താണ് സുഹൃത്തെ ഇപ്പറയുന്നത്‌ ? ഉത്തര്‍പ്രദേശും യു പിയും കേരളത്തിന്‌ സമാനമായ സാഹചര്യം ഇപ്പോള്‍ തന്നെ ഉള്ളതാനന്നല്ലേ മുന്‍ കമന്റിന്‍ ഞാന്‍ ഈഴുതിയത് . അതായത് "അങ്ങനെ ആകില്ല " എന്നല്ല .ഇപ്പോള്‍ തന്നെ അങ്ങനെ ആണ് എന്നാണ് എന്റെ നിലപാട് .

ഇതാ മുന്‍ കമന്റില്‍ നിന്നും ആ ഭാഗം വീണ്ടും കോട് ചെയ്യുന്നു "അതെ സമയം കേരളവുമായി പോപുലേഷന്‍ ടെന്സിട്ടി താരതമ്യം ചെയ്യാവുന്ന മറ്റു രണ്ടു സംസ്ഥാനങ്ങള്‍ ഉത്തര്‍ പ്രദേശ്‌ , ബംഗാള്‍ എന്നിവയാണ് ."

ChethuVasu said...

The population growth in kerala has already reached the bottom and now on ( 10 years from now) it is going to pick up.

Mark my words!

രവിചന്ദ്രന്‍ സി said...

കാളിദാസന്‍, ലോകത്തെ,ഇന്ത്യയിലെ,കോരളത്തിലെ ജനസംഖ്യ വര്‍ദ്ധിക്കുകയാണ്. അതിന്റെ അടിസ്ഥാനമെന്താ? മരണനിരക്കിനെ അതിലംഘിക്കുന്ന ജനനനിരക്ക്. ഇന്ത്യയിലും കേരളത്തിലും കുടിയേറ്റം, കണ്‍വേര്‍ഷന്‍, മൈഗ്രേഷന്‍ തുടങ്ങി നിരവധി ഏകകങ്ങള്‍ ജനസംഖ്യാപഠനത്തില്‍ നമുക്ക് പരിഗണിക്കാം. ലോകമെമ്പാടും ഏറ്റക്കുറച്ചിലുകളോടെ ബാധകമായ കാര്യങ്ങളാണവ. എന്നാല്‍ ലോകജനസംഖ്യ വര്‍ദ്ധനവില്‍ ആ ഘടകങ്ങള്‍ അപ്രസക്തമാണ്.

ലോകത്ത് മുസ്‌ളീം ജനസംഖ്യ അമുസ്‌ളീം ജനസംഖ്യയുടേതിലും ഇരട്ടിയിലധികം നിരക്കിലുള്ള വര്‍ദ്ധനയാണ് കാണിക്കുന്നത്.

ആസ്സാം(14-30) ബംഗാള്‍(16-28) മേഖലയിലെ കുടിയേറ്റം പരാമര്‍ശിച്ചുകൊണ്ടാണ് ഞാന്‍ തുടങ്ങിയതു തന്നെ. അവിടെ മുസ്‌ളീം ജനനനിരക്ക് കുടിയേറ്റം കൊണ്ടാണെന്നും അതല്ലാതെ പ്രത്യുത്പ്പാദന നിരക്കില്‍ വര്‍ദ്ധനയില്ലെന്ന് വാദിക്കുന്നുവോ? ഇവിടെ രണ്ട് കൃത്യമായ സൂചകങ്ങള്‍ വിട്ടുകളയുന്നു.

രവിചന്ദ്രന്‍ സി said...

1. മുസ്‌ളീം വനിതകളുടെ TFR നിരക്ക് ദേശീയമായി മറ്റ് സമുദായങ്ങളേക്കാള്‍ കൂടുതലാണ്. മുസ്‌ളീം TFR കുറഞ്ഞുവരുന്നു. പക്ഷെ ഒപ്പം മറ്റു സമുദായങ്ങളുടേത് അതിലും കുറയുന്നു. അങ്ങനെ ആ വ്യത്യാസം ഏറെക്കുറെ തുടരുന്നു.

2. മുസ്‌ളീം ജനസംഖ്യാ വര്‍ദ്ധനനിരക്ക് ദേശീയ ശരാശരിയേക്കാള്‍ 10-12 ശതമാനം കൂടുതലാണെന്നാണ് ഇന്നുവരെയുള്ള കണക്ക് കാണിക്കുന്നത്. ആസ്സാമില്‍(16) ഇതില്‍ ചെറിയ വ്യത്യാസം കാണിക്കുമ്പോള്‍ ബംഗാളില്‍ (12) ദേശീയമായ വ്യത്യാസം തന്നെ പ്രതിഫലിക്കുന്നു.

ആസ്സമിലെ ഈ അധിക 4 ശതമാനം അവിടുത്തെ കുടിയേറ്റത്തിന്റെ സ്വാധീനമാണെന്ന് ഒറ്റയടിക്ക് പറയാനാവില്ല. കാരണം വലിയ വ്യത്യാസമില്ലാത്തതുകൊണ്ട് ബംഗാളില്‍ കുടിയേറ്റമേ ഇല്ലെന്ന് വാദിക്കേണ്ടി വരും. പക്ഷെ അതും ശരിയായ വസ്തുതയല്ല. അപ്പോള്‍ കുടിയേറ്റവും കണ്‍വേര്‍ഷനും മരണനിരക്കുമൊക്കെ പരിഗണിച്ചുകൊണ്ടാണ് TFR, Growth rate, Population density നാം തുടങ്ങിയവയെ ആധാരമാക്കി നാം ജനസംഖ്യാപരമായ അനുമാനങ്ങള്‍ നടത്തുന്നത്.

പത്തനം തിട്ടയില്‍ 7ലക്ഷം-5 ലക്ഷം എന്ന നിലയില്‍ ഹിന്ദു-ക്രൈസ്തവ മതസ്ഥരുള്ളതിനാല്‍ ഇരുവരിലും ജനനനിരക്ക് കുറഞ്ഞിട്ടുണ്ടാവും എന്നു തന്നെ അനുമാനിക്കേണ്ടി വരും. ജനമെല്ലാം അമേരിക്കയിലും ബ്രിട്ടണിലും പോയതുകൊണ്ടാണ് പത്തനംതിട്ടയില്‍ ജനസംഖ്യ കുറഞ്ഞതെന്ന ജനസംസാരം ആധികാരികമായി തെളിയിക്കുന്ന രേഖകളൊന്നും വായിക്കാനിട വന്നിട്ടില്ല. എന്തെങ്കിലും താങ്കളുടെ പക്കലുണ്ടോ?

രവിചന്ദ്രന്‍ സി said...

നെഗറ്റീവ് ഗ്രോത്ത് റേറ്റിനോട് താങ്കള്‍ക്ക് യോജിപ്പില്ല. ശരി. ഞാനത് മാനിക്കുന്നു. അടുത്ത 30 വര്‍ഷത്തേക്കെങ്കിലും കേരളത്തിന് നെഗറ്റീവ് ഗ്രോത്ത് റേറ്റാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു. മലയാളികള്‍ വളരെ ചാലനാത്മകതയുള്ള ഒരു സമൂഹമാണ്. കേരളത്തിലെ പൗരന്‍മാരില്‍ നല്ലൊരു പങ്ക് കേരളത്തിലില്ലാത്തതാണ് 850 pluz ജനസാന്ദ്രത നമുക്ക് ശരിക്കും അനുഭവപ്പെടാത്തത്.

ബീഹാറും ബംഗാളും കേരളത്തേക്കാള്‍ കൂടുതല്‍ സാന്ദ്രതയുണ്ടെന്നത് കേരളത്തിന് ആശ്വസിക്കാനുള്ള വക നല്‍കുന്ന ഘടകമല്ല. മറിച്ച് ബീഹാറിനും ബംഗാളിനും ആശങ്കപ്പെടാനുള്ള അവസരമാണ്. നഗരങ്ങളായ കേന്ദ്ര ഭരണപ്രദേശങ്ങളുടെ സാന്ദ്രത കേരളവുമായി താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല.
വര്‍ദ്ധനനിരക്ക് കുറയുന്നു വര്‍ദ്ധന നിരക്ക് കുറയുന്നു എന്നു പറയുന്നതില്‍ വലിയ കാര്യമില്ലെന്ന് ഞാന്‍ സൂചിപ്പിച്ചു.

രവിചന്ദ്രന്‍ സി said...

അതായത് ഈ ഇട്ടാവട്ടത്തില്‍ 3.20 കോടിയില്‍(ഓസ്‌ട്രേലിയയുടെ ഒന്നര ഇരട്ടി) നിന്ന് വരുന്ന വര്‍ദ്ധനവിന്റെ നിരക്കാണ് കുറയുന്നത്. 3.22 കോടിയുടെ 4% ഏതാണ്ട് 13 ലക്ഷമാണ്. 3 കോടിയുടെ 4.5% എന്നത് 14 ലക്ഷവും. ഇവിടെ cumulative impact കൂടുതല്‍ വരുന്നത് ആദ്യം പറഞ്ഞ 4% വളര്‍ച്ചയ്ക്കാണ്. കാരണം അത് 13 ലക്ഷമെന്നത് 3.22 കോടിക്ക് അധികമായി വരുന്ന ജനമാണ്. രണ്ടാമത്തെ 14 ലക്ഷമാകട്ടെ 3 കോടിക്ക് അധികം വരുന്നതാണ്. സ്ഥല-സൗകര്യ-വാസ പരിസ്ഥിതികളിലെ lack of elasticity പരിഗണിക്കുമ്പോള്‍ ഇങ്ങനെ ജനസംഖ്യാവര്‍ദ്ധന നിരക്ക് കേരളത്തില്‍ കുറയുകയല്ല മറിച്ച് Steady rate കഴിഞ്ഞ് കുറേക്കാലത്തേക്കെങ്കിലും negative growth rate ആണ് വേണ്ടത്.

കാരണം രണ്ടര കോടിയുള്ളപ്പോഴും കേരളത്തിന് ക്ഷീണമൊന്നുമുണ്ടായിരുന്നില്ല. കുറഞ്ഞത് രണ്ടര കോടിയിലേക്ക് കേരളം സ്ഥിരപ്പെടണമെന്നാണ് എന്റെ അഭിപ്രായം. എങ്കിലേ Optimum use of available resources നേടിയെടുക്കാനുള്ള ശ്രമം ത്വരിതപ്പെടുകയുള്ളു.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
ന്യായവാദി said...

പ്രൊഫസര്‍ രവി ചന്ദ്രന്‍,
നമ്മള്‍ തമ്മില്‍ എന്ന പ്രോഗ്രാം കണ്ടിരുന്നു.മുമ്പ് തന്നെ കേട്ടിരുന്നെങ്കിലും പ്രൊഫസ്സറെ ലൈവായി ആദ്യമായാണ് കാണുന്നത്.വയനാട്ടില്‍ ക്രിസ്ത്യനികള്‍ക്ക് ജനിക്കുന്ന ഓരോ കുട്ടിക്കും ഡോളര്‍ ലഭിക്കും എന്ന കാര്യം പ്രൊഫസ്സറില്‍ നിന്നാണ് അറിയുന്നത്.ജന സംഖ്യ നിയന്ത്രണത്തെ ക്രിസ്ത്യാനികള്‍ എതിര്‍ക്കുന്നത് എണ്ണത്തിലെ ഒന്നാം സ്ഥാനം എല്ലാം കാലത്തും ക്രിസ്തു മതത്തിന് നിലനിര്‍ത്താനാന്‍ വേണ്ടിയാവാം എന്ന താങ്കളുടെ ഊഹം സ്വാഭാവികമാണ്.അപ്പോള്‍ തീര്‍ച്ചയായും മുസ്ലിങ്ങള്‍ ജനസംഖ്യ നിയന്ത്രണത്തെ എതിര്‍ക്കുന്നത് എണ്ണത്തിലെ ഒന്നാം സ്ഥാനത്തിന് വേണ്ടി ക്രിസ്ത്യാനികളോട് മത്സരിക്കാനുള്ള അവകാശത്തിന് വേണ്ടിയല്ലല്ലോ.കാരണം ജനസംഖ്യ നിയന്ത്രണം നിലവില്‍ വന്നാലും ഇല്ലെങ്കിലും ക്രിസ്ത്യന്‍-മുസ്ലിം എണ്ണത്തിലെ ഇപ്പോഴത്തെ അന്തരം ഇന്നത്തെ പോലെ എല്ലായ്പ്പോഴും ഉണ്ടാവുമല്ലോ.

[ഒരു ഗ്രാമം പോലെ ചുരുങ്ങിപ്പോയ ഇന്നത്തെ ലോകത്ത് കേരള ജനസംഖ്യ ഇന്ത്യന്‍ ജനസംഖ്യ ലോക ജനസംഖ്യ എന്ന രീതിയില്‍ വേര്‍ത്തിരിക്കുന്നതിലോന്നും അര്‍ത്ഥവുമില്ലെന്ന് തോന്നുന്നു.മലയാളികളില്‍ വലിയൊരു വിഭാഗം തന്‍റെ ജീവിതത്തിന്‍റെ സിംഹഭാഗവും കേരളത്തിന് വെളിയിലാണ് ജീവിക്കുന്നതെന്നും ഓര്‍ക്കേണ്ടതാണ്.കേരളത്തിന് കാര്യമായിട്ടുള്ളത് മാനുഷികവിഭവം മാത്രമാണ്, ഇപ്പോള്‍ ആ വിഭവത്തിന്‍റെ വര്‍ദ്ധനവ് തടയണമെന്ന നിര്‍ദ്ദേശമാണ് ഡാവിഞ്ചി കോഡ് പോലെ നിഗൂഢമായ വുമണ്‍സ് കോഡിലുള്ളത്.].

ഇതില്‍ നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്,മുസ്ലിങ്ങള്‍ ജനസംഖ്യാ നിയന്ത്രണത്തെ എതിര്‍ക്കുന്നതിന്‍റെ കാരണം ജിഹാദികളുടെ(അതെന്താ...???) എണ്ണം കുറയുമെന്നത് കൊണ്ടോ അല്ലാഹുവിനെ ആരാധിക്കാന്‍ ആളെ കിട്ടില്ലെന്നത് കൊണ്ടോ അല്ല.മൂന്ന്‌ കുട്ടിയില്‍ പ്രസവം നിര്‍ത്തുന്ന ധാരാളം മുസ്ലിങ്ങളുണ്ട്(എന്‍റെ ഒരു സഹോദരനും സഹോദരിയും മൂന്ന്‌ കുട്ടിയില്‍ പ്രസവം നിര്‍ത്തിയിട്ടുണ്ട്,എന്നാല്‍ മറ്റൊരു സഹോദരനും സാഹോദരിയും ഇപ്പോള്‍ നാല് കുട്ടികള്‍ ആയിട്ടും പ്രസവം നിര്‍ത്തിയിട്ടില്ലെന്നാണ് തോന്നുന്നത്) എന്നാല്‍ അവര്‍ പോലും ഈ നിയന്ത്രണം ഒരു "നിയമ"മാവുമ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കാറുണ്ടെന്നതും ഈ വിഷയം ചര്‍ച്ച ചെയ്യുന്നവര്‍ ആലോചിക്കേണ്ടതാണ്.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

ചൈനയില്‍ നെഗറ്റീവ് ഗ്രോത്ത് റേറ്റ് ഉണ്ടായിട്ടില്ല. നിലവില്‍ അര ശതമാനം പോസീററീവ് ഗ്രോത്ത് റേറ്റാണുള്ളത്. മനുഷ്യര്‍ക്കിടയിലെ സെക്‌സ് റേഷ്യോ നാച്ചുറല്‍ സെലക്ഷന്‍ വഴിയും പ്രോബബിലിറ്റി സിദ്ധാന്തമനുസരിച്ചും സംതുലിതാവസ്ഥയില്‍ പോകേണ്ടതാണ്.

എന്നാല്‍ ചെറിയ ഏറ്റകുറച്ചിലുകള്‍ സ്വാഭാവികമാണ്. കൃത്യം 50-50 എങ്ങുമില്ല. നെഗറ്റീവ് ഗ്രോത്തുറേറ്റുള്ളയിടങ്ങളില്‍ സെക്‌സ് റേഷ്യോ സ്ത്രീകള്‍ക്ക് പ്രതികൂലമാണെന്നതിന് തെളിവില്ല. മറിച്ചുള്ള തെളിവുകളാണ് കൂടുതല്‍. ജനസംഖ്യ വര്‍ദ്ധിക്കുന്നതനുസരിച്ച് സെക്‌സ് റേഷ്യോയിലെ നിലവിലുള്ള വിടവ് കൂടുകയും ജനസംഖ്യ കുറയുന്നതനുസരിച്ച് വിടവ് കുറയുകയുമാണ് സ്വഭാവികമായി സംഭവിക്കുക. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചക്കുള്ള സംസഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട സെക്‌സ് റേഷ്യോ നിരക്കാണ് ജനസംഖ്യാവര്‍ദ്ധനനിരക്ക് ഏറ്റവും കുറവുള്ള കേരളത്തിലുളളത്.

ചൈനയില്‍ ഒരു കുട്ടി സിദ്ധാന്തം നിലവിലുള്ളപ്പോഴും 2025 എട്ടുമ്പോഴേക്കും 140-160 കോടിയിലേക്ക് ജനസംഖ്യ വര്‍ദ്ധിക്കുമെന്നാണ് അനുമാനം. 2010 സെന്‍സസ് പ്രകാരം ചൈനയില്‍ സെക്‌സ് റേഷ്യോ 1.18 ആണ്‍കുട്ടിക്ക്-1 പെണ്‍കുട്ടിയും ഉം 15-65 നും ഇടയ്ക്ക് പ്രായമുള്ളവരുടെ ഇടയില്‍ 1.06-1 (2008) ആണ്. ചൈനയില്‍ പെണ്‍കുട്ടികളുടെ ജനനം സംബന്ധിച്ച് അണ്ടര്‍ റിപ്പോര്‍ട്ടിംഗ് നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഗ്രാമീണര്‍ കുട്ടികളെ ഒളിക്കുകയാണത്രെ. ഈയിടെ 10 ലക്ഷം പെണ്‍കുട്ടികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല എന്നൊരു വാര്‍ത്തയുണ്ടായിരുന്നു. ഗ്രാമപ്രദേശങ്ങളിലും വംശീയ ന്യൂനപക്ഷങ്ങളുടെ കാര്യത്തിലും അവിടെ ഒറ്റക്കുട്ട സിദ്ധാന്തം പൂര്‍ണ്ണമായ തോതില്‍ നടപ്പിലാക്കപ്പെടുന്നുമില്ല.

രവിചന്ദ്രന്‍ സി said...

ജനസംഖ്യാ നിയന്ത്രണമുള്ള, കുറഞ്ഞ ജനനനിരക്കുള്ള മിക്ക പടിഞ്ഞാറന്‍ രാജ്യങ്ങളിലും സെക്‌സ് റേഷ്യോ 105 ആണ്‍കുട്ടികള്‍:100 പെണ്‍കുട്ടികള്‍ ആണ്. കേരളത്തില്‍ അത് 1000-1056 ആണ്. പലപ്പോഴും ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളില്‍ സെക്‌സ്‌റേഷ്യോ സംതുലിതമാകുന്നതായും ജനസംഖ്യ കൂടുന്ന രാജ്യങ്ങളില്‍ അതില്‍ അനാരോഗ്യകരമായ വിടവ് പ്രത്യക്ഷപ്പെടുന്നതായും കാണാം.

ഹരിയാന, പഞ്ചാബ് അടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍, ഇന്ത്യ മൊത്തത്തില്‍ എടുത്താല്‍ സെക്‌സ് റേഷ്യോ സ്ത്രീകള്‍ക്ക് എതിരാണ്. മനസ്സിലാക്കേണ്ടത് ഇതാണ്- സെക്‌സ്‌റേഷ്യോയിലെ അസംതുലിതാവസ്ഥയ്ക്ക് കാരണം മറ്റു പലതുമാണ്. മറിച്ച് നെഗറ്റീവ് ഗ്രോത്ത് റേറ്റല്ല. സെക്‌സ് റേഷ്യോയില്‍ അസംതുലിതാവസ്ഥ നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ ജനസംഖ്യ വര്‍ദ്ധിക്കുന്നതനുസരിച്ച് നിലവിലുള്ള വിടവ് വലുതാവുകയാണ് ചെയ്യുക.

അതല്ലാതെ സ്ഥിരനിരക്ക്, നെഗറ്റീവ് നിരക്ക് എന്നു കേള്‍ക്കുമ്പോഴേ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്ന ഏതോ ഏര്‍പ്പാടെണെന്നും ജനപ്പെരുപ്പം എന്നുകേള്‍ക്കുമ്പോഴേ കൂടുതല്‍ പെണ്‍കുട്ടികള്‍ പ്രസവിക്കപ്പെടും എന്നും ധരിക്കേണ്ടതില്ല. ഏതുതരം ഗ്രോത്ത് റേറ്റിലും അത് സംഭവിക്കാം. അസംതുലിതാവസ്ഥയാണ് പരിഹരിക്കേണ്ടത്. വലുപ്പമല്ല കൂട്ടുന്നതിന് പകരം ഗുണമാണ് മെച്ചപ്പെടുത്തണമെന്ന് സാരം.

രവിചന്ദ്രന്‍ സി said...

കേരളത്തില്‍ ഇത്ര കുടുംബങ്ങളില്‍ രണ്ടു കുട്ടികളാണുള്ളത്, ഇത്ര കുടുംബത്തില്‍ ഒരു കുട്ടിയാണുളളത് എന്ന നിലയില്‍ പ്രസ്താവന നടത്തുമ്പോള്‍ അതിന്റെ ആധികാരികമായ തെളിവുകള്‍ തന്നാല്‍ ഉപകാരമായിരിക്കും. അത്തരം റിപ്പോര്‍ട്ടുകള്‍ കാണാനിട വന്നിട്ടില്ല.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

137/sq km ഉള്ള ചൈനയും 850 plus ുള്ള കേരളവുമായി താരതമ്യം ചെയ്യേണ്ടതുണ്ട്. ചൈനയുടെ മാനദണ്ഡം വെച്ചുനോക്കിയാല്‍ കേരളത്തില്‍ നിയന്ത്രണം വേണമെന്ന് ഉറപ്പാണ്. കാരണം അവരുടെ ഏഴിരട്ടി ജനസാന്ദ്രതയാണ് നാം അനുഭവിക്കുന്നത്. കേരളത്തിന്റെ കണക്കനുസരിച്ച് ചൈനയ്ക്ക് 1000 കോടി ജനസംഖ്യ വന്നാലും വിഷയമില്ലെന്നാണ് വരുന്നത്! എന്നാല്‍ അതൊന്നും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടില്ല.

കേരളം കാണിക്കുന്ന മാതൃകയ്ക്ക് കുഴപ്പമൊന്നുമില്ല. പക്ഷെ 850 ന് മുകളില്‍ സാന്ദ്രതയുമായി മൂന്നേകാല്‍ കോടിക്ക് മുകളില്‍ കിടന്ന് കാണിക്കുന്ന അഭ്യാസത്തിന് അതിന്റേതായ പരിമിതിയുണ്ടെന്നറിയണം. നമ്മുടെ മാതൃകയുടെ സദ്ഫലങ്ങള്‍ നിലനിര്‍ത്തണമെങ്കില്‍ സ്ഥിര നിരക്കിലേക്കും നെഗറ്റീവ് നിരക്കിലേക്കും അടുത്ത 30 വര്‍ഷം പോകുന്നതായിരിക്കും നല്ലത്. മറിച്ച് വര്‍ദ്ധിച്ചിട്ട് നിരക്ക് കുറഞ്ഞാല്‍ ഇനി വലിയ പ്രയോജനമില്ല.

രവിചന്ദ്രന്‍ സി said...

ജനസാന്ദ്രത ഒരു മാനദണ്ഡമാണ്. പക്ഷെ ചില കൃത്യമായ ധാരണകള്‍ കൊണ്ടുവരാന്‍ അതിനാവും. പൊതുവില്‍ ലോകത്തെവിടെയും ജനസാന്ദ്രത കണ്ടെത്തുന്നത് മൊത്തം ജനസംഖ്യയെ മൊത്തം വിസ്തീര്‍ണ്ണം കൊണ്ട് ഹരിച്ചാണ്. ജനവാസ മേഖലകളെ മാത്രമായി കണക്കിലെടുത്ത് ഹരിക്കുന്ന മറ്റൊരു രീതിയും പരിഗണിക്കപ്പെടാറുണ്ട്. സാന്ദ്രതയുടെ വിസ്തീര്‍ണ്ണം പരിഗണിക്കുമ്പോള്‍ വനവും മലയും പുഴയും മരുഭൂമിയുമൊക്കെ അതില്‍ വരും. ലോകത്തെവിടെയും അതാണ് പതിവ്. ഏവര്‍ക്കുമറിയുന്ന പ്രാഥമിക കാര്യങ്ങളാവ. അതല്ലാതെ രാജ്യത്തെ ജനങ്ങളെയെല്ലാം ഒരു മൈതാനത്ത് വിളിച്ച് കൂട്ടിയിട്ട് ആ മൈതാനത്തിന്റെ വിസ്തീര്‍ണ്ണം കൊണ്ടു ജനസംഖ്യയെ ഹരിച്ചല്ല ജനസാന്ദ്രത കണക്കാക്കുന്നത്. അങ്ങനൊരു പതിവ് എവിടെയുമില്ല. വനവും മലയും പുഴയുമൊക്കെ ധാരാളാമായി ചൈനയിലുമുണ്ട്, കേരളത്തേക്കാളേറെ.

രവിചന്ദ്രന്‍ സി said...

നഗരകേന്ദ്രീകൃത ചെറു സംസ്ഥാനങ്ങളുടെ ജനസംഖ്യയും അല്ലാത്ത സംസ്ഥാനങ്ങളുടെ ജനസംഖ്യയുമായി താരതമ്യം ചെയ്യുന്നതില്‍ വിഷയമുണ്ട്. തിരുവനന്തപുരത്തെ സാന്ദ്രതയല്ല കേരളത്തിലുള്ളത്. റെയില്‍വെ സ്‌റ്റേഷനിലെ സാന്ദ്രതയല്ല കൃഷിസ്ഥലത്തുള്ളത്. പത്തനംതിട്ട ജില്ലയില്‍ സാന്ദ്രത 487 ആണെങ്കില്‍ കേരളത്തില്‍ 850 ന് മുകളിലാണ്. അപ്പോള്‍ 850 ന് മുകളിലെ സംഖ്യയാണ് അവലോകനത്തിനായി പരിഗണിക്കേണ്ടത്. ശരാശരിക്കണക്കിന് ഗുണവും ദോഷവുമുണ്ടെന്ന് നമുക്കറിയാം. പക്ഷെ നിമ്്‌നോന്നബിന്ദുക്കളെ(extreme variations) അപേക്ഷിച്ച് ശരാശരിയാണ് നാം പരിമിതകളോടെയാണെങ്കിലും പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ സംസ്ഥാനങ്ങളേയും നഗരങ്ങളേയും ഒരേ രീതിയില്‍ പരിഗണിക്കാറില്ല. ഇന്ത്യയിലെ 99% നഗരങ്ങളിലും കേരളത്തേക്കാള്‍ ജനസാന്ദ്രതയുണ്ട്. ഡല്‍ഹിയെ താരതമ്യപ്പെടുത്തേണ്ടത് തിരുവനന്തപരുവുമായാണ്, ചണ്ഡിഗറുമായാണ്, പോണ്ടിച്ചേരിയുമായാണ് അല്ലാതെ കേരളവും ബീഹാറുമായല്ല.

നെഗറ്റീവ് ഗ്രോത്ത് റേറ്റിനായി ഇവിടാരും അലയും മുറയും ഇടുന്നില്ല. അങ്ങനെയൊരു ശാഠ്യവുമില്ല. അതിന്റെയൊന്നും കാര്യമില്ല. എളിയബുദ്ധിയില്‍ ശരിയാണെന്ന് തോന്നിയ അഭിപ്രായം പറഞ്ഞു. അത്ര തന്നെ. മറിച്ചുള്ള തോന്നലുകളൊന്നും പരിഗണിക്കുന്നില്ല.

ChethuVasu said...

പ്രിയ കാളിദാസന്‍ :)

"
ഇനിയുമെന്താണു കേരളം ചെയ്യേണ്ടത്? താങ്കളുടെ മാനസിലുള്ളത് പറയൂ? ഇനിയും ഒരു കുട്ടിയേപ്പോലും കേരളം ജനിപ്പിക്കരുതെന്നാണോ?"



എന്റെ ഇതു വാചകം ആണ് താങ്കള്‍ക്ക് അങ്ങനെ ഒരു തോന്നല്‍ ഉളവാക്കിയത് എന്ന് അറിഞ്ഞാല്‍ കൊള്ളാം !! ഹ ഹ !
ഞാന്‍ പറഞ്ഞതില്‍ നിന്നും ഇനി ഒരു കുട്ടിയെപ്പോലും ജനിപ്പികരുത് എന്നാണോ താങ്കള്‍ മനസ്സിലാക്കിയത്‌ ??? എങ്കില്‍ താങ്കള്‍ ഒന്നുകില്‍ കാര്യമായി ആലോചിക്കുന്നില്ല , ഇല്ലെങ്കില്‍ ശ്രദ്ധിക്കുന്നില്ല ..

മിസ്ടര്‍ ,പോപുലേഷന്‍ ഇനി കൂട്ടരുത് എന്ന് പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു കൂടുതല്‍ കുട്ടിയെ ജനിപ്പിക്കരുത് എന്നല്ല .. ..ലളിതമായ കാര്യം ഇവിടെ ആവര്‍ത്തിക്കേണ്ടി വരുന്ന ബുദ്ധിമുട് എനിക്കുണ്ട് ..സുഹൃത്തേ , എന്തായാലും ചോദ്യം ചോദിച്ച നിലക്ക് അത് ചെയ്യാം . പോപുലേഷന്‍ ഇനി കൂടുതല്‍ ആകുന്നത്‌ ആശാസ്യം അല്ല അഥവാ നിയന്ത്രിക്കണം എന്ന് ഞാന്‍ പറയുമ്പോള്‍ സാമാന്യമായി ഒരാള്‍ മനസ്സിലാക്കുന്നത്‌ ഒരാള്‍ക്ക് രണ്ടു കുട്ടികള്‍ ജനിപ്പികാം എന്നാണ് ..അതായത് ഒരാള്‍ക്ക് രണ്ടു കട്ടികള്‍ ഉണ്ടാകാം എന്നാണ് ഞാന്‍ പറഞ്ഞത് എന്ന് അടിസ്ഥാന ഗണിതം അറിയുന്ന ഏതൊരാള്‍ക്കും മനസ്സിലാകും . അതിനെ അതിനെ തല തരിച്ചു വ്യാഖ്യാനിച്ചു ഒരു കുട്ടി പോലും ജനിപ്പിക്കരുത് എന്നാണ് എന്റെ മനസ്സിലുള്ളത് എന്ന് പറഞ്ഞാല്‍ പിന്നെത് ചര്‍ച്ച ചെയാന്‍ ആണ് ....ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമാണു എന്ന് തോന്നുന്നില്ല .

ചോദ്യം :
"ഇനിയുമെന്താണു കേരളം ചെയ്യേണ്ടത്?"


എത്രയും പെട്ടെന്ന് എല്ലാ മത വിഭാഗക്കരുടെയും വളര്‍ച്ച നിരക്ക് TFR രണ്ടിലേക്ക് എത്തിക്കാന്‍ ആവശ്യമായ എല്ലാ വിധ നടപടികളും കൈക്കൊള്ളുക ..കാരണം അല്ലാത്ത പക്ഷം ഇപ്പോള്‍ ജനന നിയന്ത്രണം പാലിക്കുന്നവര്‍ അതുപേക്ഷിക്കാന്‍ സാധ്യത ഉണ്ട് ( അങ്ങനെ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍ തന്നെ ) ...അല്ലെങ്കില്‍ കേരള മാതൃക ഒക്കെ കാറ്റില്‍ പറന്നു പോയോക്കൊള്ളും

അമ്പതു വര്ഷം മുന്‍പ് കേരളം എടുത്ത നിലപാട് ഒരു മാതൃക ആണോ എന്ന് ചോദിച്ചാല്‍ ..തീര്‍ച്ചയായും അതെ എന്ന് തന്നെ ആണ് ഉത്തരം .. ആ മാതൃക നില നിര്‍ത്തണം ,പറ്റുമെങ്കില്‍ കൂടുതല്‍ മെച്ചപ്പെടുത്തണം എന്നാണ് അഭിപ്രായം .എ മാതൃക കൈമോശം വരാന്‍ അനുവദിക്കരുത് എന്നര്‍ത്ഥം .തുടര്‍ച്ചയായ പുരോഗതി ആണ് ഇതു കര്യത്തിലും വേണ്ടത് , ശാസ്ത്രത്തിലും , വൈദ്യ ശാസ്ത്രത്തിലും സാമൂഹിക ശാസ്തര്തിലും അങ്ങനെ തന്നെ .
അതെ സമയം കേരളം എന്നാ സംസ്ഥാനത്തിന്റെ പോപുലേഷന്‍ , ജന സാന്ദ്രത എന്നത് ലോകത്തിനോ , മറ്റു സംസ്തനങ്ങല്‍ക്കോ മത്രുകയാനോ എന്ന് ചോദിച്ചാല്‍, അല്ല എന്ന് തന്നെ ആണ് ഉത്തരം . ഈ രണ്ടു ചോദ്യങ്ങളും വ്യസ്ത്യ്സ്തമാണ് . അത് കൂട്ടി ക്കുഴക്കുന്നിടതാണ് കാര്യങ്ങള്‍ മനസ്സിലാക്കാതെ പോകുന്നത് .

ഇഷ്ടമല്ലാത്ത കണക്കുകള്‍ "കണക്കിലെ കളി' ആണെന്ന് ആര്‍ക്കും വ്യാഖ്യാനിക്കവുന്നത്തെ ഉള്ളൂ ..

ഇന്ത്യയില്‍ സംസ്ഥാനത്തിന്റെ വിസ്തൃതിയുടെ വലിയ ഒരു ശതമാനം ഫോറെസ്റ്റ് ഏറിയ ഉള്ള സംസ്ഥാനങ്ങളില്‍ കേരളം മുന്പന്തിയി ആണെന്ന് താങ്കള്‍ക്ക് അറിയാം എന്ന് തോന്നുന്നു .. പക്ഷെ ആ ഫോറസ്റ്റ് വിസ്തൃതി ഒഴിവാക്കി ബാക്കിയുള്ളിടതാണ് കേരളത്തിലെ ജനങ്ങള്‍ താമസിക്കുന്നത് എന്നും ത്നാങ്കല്‍ മറക്കുന്നു ..എല്ലാം കണക്കിലെ കളി അല്ലെ !! :))

ഇന്ത്യയിലെ മറ്റു സംസ്ഥാനഗളിലെ ഗ്രാമ പ്രദേശങ്ങളില്‍ സഞ്ചരിച്ച എനക്ക് കേരളത്തിലെ പോലെ ഉള്ള പോപുലേഷന്‍ ടെന്സിട്ടി അവിടെ ഒന്നും കാണാന്‍ കഴിന്ട്ടില്ല . നഗരങ്ങളിലെ കാര്യമല്ല പറയുന്നത് കേട്ടോ..!

ChethuVasu said...

"താങ്കള്‍ എന്താണിതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ഡെല്‍ഹിയും, ചണ്ടിഗഡും, ഒഴിവാക്കുകയാണെങ്കില്‍, മുംബൈയും, കൊല്‍കൊട്ടത്തയും, ചെന്നൈയും, ബാംഗളൂരും, കൊച്ചിയും, തിരുവനന്തപുരവും കൂടി ഒഴിവാക്കിക്കൂടെ?"

തീര്‍ച്ചയായും :

ലോകത്ത് എമ്പാടും ആ രീതിയില്‍ തന്നെ ആണ് ജനസംഖ്യ അപഗ്രധിക്കുന്നത് . നഗര കേന്രീകൃതമായ വളര്‍ച്ചയുടെ അടിസ്ഥാന തത്വം തന്നെ നഗരത്തില്‍ ആളുകള്‍ ഒന്നിച്ചു താമസിക്കുകയും ( അങ്ങനെ ലോജിസ്ടിക്കള്‍ എഫിഷ്യന്‍സി , വര്‍ദ്ധിപ്പിക്കുകയും കോസ്റ്റ് ഓഫ് സോഷിയാല്‍ എക്സ്പെണ്ടിചാര്‍ കുറയുകയും ചെയ്യുന്നു ) അവര്‍ക്ക് വേണ്ട വിഭവങ്ങള്‍ ശ്രുഷിക്കാനും , പ്രകൃതി വിഭാനങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പു വരുത്താനും മറ്റുമായി അതിനു പകരാമായി ഗ്രാമങ്ങള്‍ മറ്റു രാജ്യ ഭൂമിശ്ശ്സ്ത്രം എന്നിവ ഒഴിചിടുന്നതും ഈ വ്യവസ്ഥയുടെ ഭാഗമാണ് . അങ്ങനെ ഒഴിചിടാതെ എല്ലാ ഭാഗവും നഗര വല്ക്കരിക്കുമ്പോള്‍ അത് അടിസ്ഥാന പരമായി inverted പിരമിഡ് ആകുകയും , സോഷിയാല്‍ . എകൊനോമിക് സ്ടബിളിട്ടി നഷ്ടപ്പെടുകയും ചെയ്യുന്നു .

ChethuVasu said...

Let us bring in a certain degree of economic perspective on the impact of a growing population on a state like kerala however small the growth is going to be.

1. Dont forget the we are almost a complete consumer economy in every aspect. We hardly produce but for unlimited verbiage and hypocrisy Most of the consumables what we use are brought from outside.

2. An that include grains , vegetables ,various daily consumables,cosmetics, cloths , foot wear and what nots

3. And most importantly that includes Oil and Gas(petroleum products) as well.

4.Not only that we consume oil and gas directly for transportation and cooking , oil plays a big role determining the price levels of various other imports (transportation cost)

5. Currently India is fast becoming the largest importer of Oil( Now fifth).

6. With the gradual increase in the living standards and aspirations of the existing populations alone, the need and subsequent import of oil will shoot up in India in near future.

7. In the next leg of the global growth the Oil prices are going to shoot through the roof hitting countries like us harder.

8. Our oil import bill alone will be eating up a good chunk of our GDP.

9. An increase in the Oil prices will spiral up the inflation and will be hitting consumer economy like Kerala right on its weak spot.

10.The use of oil and other consumables is always proportional to the population and living standards.

11. ie, if both are going up together then the oil will become a deciding factor for kerala economy's stability.

12. The state government of the time will have no option but to heavily subsidize oil and other basic goods and there by crippling the budgetary allocation for other governmental and social welfare activities.

13. Such a scenario will reverse the economic progress and will increase the number of people below poverty line.

14. While this is almost a cent percent probable scenario which will unfold itself in the next 15 years , the additional burden of a depreciating rupee will crate havoc in the economy.

15 Only a well regulated resource utilization strategy can tide over such turbulent times and for planning it out , the first thing to bring under control is the population

16. A 'TFR' of 2 ensures that every child born gets as much right to the common wealth of the society as his father did , a TFR greater than 2 makes him poorer in inherited wealth, forcing the society to resort to increased wealth creation options.

17. However, a consumerist society like ours would find it hard to switch gears and instead will end up poorly equipped to deal with such a situation. The chances are that it will trigger a sharp increase in the dis-satisfied and less paid population living in the middle of increased un-employments and resource scarcity.

18. It would have been a different matter had we been a exporter economy and rich in land .But unfortunately we are not.!!

19. It may not be an issue for the rich , but we are still the country of the poor.And every one count added to the population makes the life of an existing poor as much miserable

to be contd..

ChethuVasu said...

contd from above :

20. Lets consider a few facts we have in front of us:

It says compared to year 2001 , 2011 have 13 laks + children in kerala. ( it should be be 15 lakhs + as one has to add the death count as well to the increased population to get the number of kids below age 10 )

That means compared to 2001 , in 2011 the state of Kerala needs to raise and educate 15 lacs children and address their various needs .

Just considering education expense alone , a quality education for a child is now priced at 30,000 (tuition fee alone) per year in the free market economy.
(Either the parents or the government will have to bear this expense)

Let us round it to 10000 for ease of calculation:

So this annual education cost for the newly born children additionally born by the society is 15 lacs x 10000 = 1500 crores.

This means every year Kerala of year 2011 has to keep aside 1300 crores compared to the year 2001.

Mind you, this is just for educational expenses . One may add the other expenses like other educational expenses instruments , educational accessories etc , medical , clothing , toys books etc etc .. (Most of these are produced outside kerala - being a consumer state)

If kerala society had TFR of exactly 2 during the period 2001 to 2011 , every year N x1500 crore rupees could have been saved and a part of it could have been redirected towards welfare of the society or reinvestment into the system( by adopting proper taxation policies).

On the contrary , the demand for goods and services for the fulfillment of the needs of 13 lacs children increase the overall demand in the system thereby inflating the prices and creating various scarcities. The existing poor will be even more marginalized under the inflationary spiral triggered by the increased demand in the society.

The bottom line is that an ever growing populations is never good for the poor and the under privileged as their chances of upliftment is significantly derailed by the continuous and ever increasing demand thereby created in the system..!!

And a constantly blotting poor class in a society never ever will make it a developed society and economy.!!

And more importantly a constantly blotting population never give a chance for the upward mobility and stabilization of the poorer sections as the focus keeps continuously remain fixed onto the new dynamics leaving behind the old rotten as it is.

-Vasu

kaalidaasan said...
This comment has been removed by the author.
ChethuVasu said...

"അവിടത്തെ ജനസംഖ്യ നാളെ മുന്നൂറുകോടി ആയാലും കേരളത്തിന്റെ ജനസന്ദ്രതയുടെ അത്ര വരില്ല എന്നൊക്കെ ആശ്വസിക്കുന്നത് നല്ല പ്രവണതയല്ല , എന്നാണെന്റെ അഭിപ്രായം."


എന്ത് കൊണ്ട് ..?
തീര്‍ച്ചയായും . ജനസാന്ദ്രത കുറാവാണ് എന്നത് അതൊരു ആള്‍ക്കും ആശ്വാസകരം തന്നെയാണ് . ഉയര്‍ന്ന ജനന നിരക്കിനെ കുറച്ചു കൊണ്ട് വരുവാന്‍ കൂടുതല്‍ സമയം കയ്യിലുണ്ട് എന്നത് അത്ര കണ്ടു കൂടുതല്‍ ആശ്വാസം തരുന്ന ഒരു കാര്യാമാണ് ..

ഒരു സോഫ്ട്വെയര്‍ പ്രോജക്റ്റ് ചെയ്യുവാന്‍ ഇരട്ടി സമയമാനുണ്ട് എന്നതാണല്ലോ പ്രോജക്റ്റ് ചെയ്യുന്നവന്റെ ജോലി എളുപ്പമാക്കുന്നത് ..അതെ സമയം ഒട്ടും സമയമില്ലാത്ത ഒരു കാലയളവിനുള്ളില്‍ ഒരു പോജക്റ്റ് ചെയ്യണം എന്ന് ഒരാളോട് പറഞ്ഞാല്‍ അത് അയാള്‍ക്ക്‌ ഒട്ടും അശാവ്സം തരുന്ന ഒന്നായിരിക്കില്ല .. വളരെ ലളിതാമാണ് ..

മരണാസന്നനായ ഒരു രോഗിയെക്കളും ഒരു ഡോക്ടര്‍ പ്രതീക്ഷ വക്കുന്നത് രോഗം ബാധിച്ചു തുടങ്ങിയ അവസ്ഥയിലുള്ള , ഇനിയും ചികിത്സ നടപ്പാക്കാന്‍ ഏറെ സമയം ലഭിച്ചേക്കാവുന്ന ഒരു രോഗിയാണ് ..
എരനാകുളത് നിന്നും ഗുരുവായൂര്‍ക്ക് മൂന്നു മണിക്കൂര്‍ ട്രിപ്പ്‌ സാമ്യമുള്ള ബസ് ഓടിക്കുന്ന ഡ്രൈവറുടെ അവസ്ഥയല്ല അതെ ദൂരം ഒരു മണിക്കൂര്‍ കൊണ്ട് ഓടിക്കെണ്ടാവന്റെ അവസ്ഥ

ഇത് വളരെ ലളിതമായ ഒരു കാര്യമാണ് !!

രവിചന്ദ്രന്‍ സി said...

ജനനനിരക്ക് പൂജ്യമാക്കുകയോ?!! മരണനിരക്കിനേക്കാള്‍ കുറഞ്ഞ ജനനനിരക്ക് വരുമ്പോഴാണ് ജനസംഖ്യാ വളര്‍ച്ചാനിരക്ക് (Growth rate of population)പൂജ്യമോ നെഗറ്റീവോ ആകുന്നത്. ജനനനിരക്ക് പൂജ്യമാവുക എന്നാല്‍ എന്താണര്‍ത്ഥം? അങ്ങനെയൊരു സാഹചര്യം ആരുമിവിടെ ഉദ്ദേശിക്കുന്നില്ല. നെഗറ്റീവ് ഗ്രോത്ത് റേറ്റും നെഗറ്റീവ് ജനനനിരക്കും രണ്ടാണ്. ജനനനിരക്ക് പൂജ്യമാവുക എന്നത് വംശനാശഭീഷണിയില്ലാത്ത നിലവിലുള്ള ഒരു സ്പീഷിസിലും സംഭവിക്കുന്നില്ല.

രവിചന്ദ്രന്‍ സി said...

സ്വന്തം മുതുമുത്തച്ഛന്‍മാര്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികളില്ലാതിരുന്നതുകൊണ്ട് അവര്‍ സാംസ്കാരികമായും മാനസികമായും ഏറെ പുരോഗമിച്ചവര്‍ ആയിരുന്നു എന്നൊക്കെ പറയുന്നതിനോട് എനിക്കു യോജിപ്പില്ല. കുട്ടികളുടെ എണ്ണം കുറഞ്ഞിരുന്നത് സംസ്കാരത്തിന്റെ ലക്ഷണമായി പണ്ട് കാലത്ത് കരുതിയിരുന്നതായും കേട്ടിട്ടില്ല. എനിക്കതുപോലെ മഹത്തായ ഒരു പൈതൃകമൊന്നുമില്ല. എന്റെ പൂര്‍വികര്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടായിരുന്നു എന്നാണു കേട്ടിട്ടുള്ളത്. അത് മോശപ്പെട്ട സംഗതിയാണെന്ന ചിന്തയും എനിക്കില്ല. അവര്‍ സാംസ്കാരമോ പുരോഗമനമോ ഇല്ലാത്ത വെറും കാടന്‍മാരായിരുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അന്നൊക്കെ രണ്ടില്‍ കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിച്ചത് ദൈവത്തിനു വേണ്ടി ആയിരുന്നു എന്നോ സ്വന്തം സമുദായത്തിന്റെ എണ്ണം കൂട്ടാനായിരുന്നു എന്നോ എനിക്ക് തോന്നുന്നില്ല.>>>

Really look exorbitant in this discussion

രവിചന്ദ്രന്‍ സി said...

മറ്റ് demographic parameters ഇവിടെ അപ്രസക്തമാണ്. മറ്റ് സംസ്ഥാനങ്ങളിലെ മതാടിസ്ഥാനത്തിലുള്ള ആനുപാതിക ജനസംഖ്യയുടെ കണക്കു പോലും കേരളത്തില്‍ അപ്രസക്തമാണ്.

22 October 2011 12:10

That is great. Now got your point.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
Sajnabur said...

Dear Dr. Kaalidaasan,
>>>>Kerala is the best or second best in almost all parameters of human development<<<<

I Agree…. but,
കേരളം മഴ പുഴ വനം മല ഇത്യാദികള്‍ കൊണ്ട് നിറഞ്ഞത് കാരണം ഒരു വ്യവസായതിന്നു വേണ്ട ഇന്ഫ്രാ സ്ട്രക്ചറിന്നു ഉതുകുന്ന ലാന്ഡ് സ്കേപ്പ് അല്ല. അതിനാല്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ ജോലി സാധ്യധ ഇല്ല.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം ഒരു കണ്സ്യുണമര്‍ സ്റ്റേറ്റ് ആണ്. ലിവിംഗ് കോസ്റ്റ്‌ ഹൈ.
കൃഷിയിടങ്ങളെല്ലാം വീടുകലായി മാറുന്നു. എല്ലാ അര്ത്ഥം കൊണ്ടും കേരളം ഒരു ഹൈ എക്സ്പെന്സിവ്‌ ആവുന്നു.

നല്ലൊരു ശതമാനം വരുമാനത്തിനായി സര്ക്കാളരിനു മദ്യപാനികളെ ശ്രിഷ്ടിക്കേണ്ടി വരുന്നു പ്രവാസികളെ ആശ്രയിക്കേണ്ടിയും വരുന്നു. മറ്റു സംസ്ഥാനങ്ങിളില്‍ നിന്നുള്ള പ്രവാസികള്‍ തിരിച്ചു നാട്ടില്‍ സെറ്റില്‍ ചെയ്യുമ്പോള്‍ മലയാളികള്‍ നട്ടംതിരിയുന്നു.

മത തീവ്രവാദം കേരളത്തില്‍ അധികാര കേന്ദ്രങ്ങളില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു വരുന്നു ഇതിനു ഒരു എളുപ്പമാര്ഗം എന്ന നിലക്ക് uncontrolled reproduction അവര്ക്ക് പ്രോല്‍സാഹിപ്പിക്കേണ്ടി വരുന്നു. With slogan… വാ കീറിയ ദൈവം……

കേരളത്തില്‍ അതി ശക്തരായ്‌ ഭൂരിപക്ഷ ന്യുനപക്ഷ മതങ്ങള്‍ കൂടുതല്‍ കൂടുതല്‍ കറുത്ത് കൊണ്ടിരിക്കുന്നു. ഇങ്ങനെ ഇങ്ങനെ നീളുന്നു നിലവിലെ പ്രയാസങ്ങള്‍.

If kerala is moving to such a critical stage due to high population scale as one major reason me, personally strongly support in applying a sudden brake instead of trusting on a snail speed process.

Anonymous said...

Why hindu's are not increasing their population?

Anonymous said...

Why hindu's are not increasing their population? >>>



"സന്താനനിയന്ത്രണം" സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയോടും ചോദിക്കാവുന്നതാണ്!!!!

Anonymous said...

പ്രകാശ്കാരാട്ടും വൃന്ദകാരാട്ടും കേരളിയെര്‍ക്ക് സുപരിചതരല്ലേ. അവരെയും മോഡല്‍ ആക്കാം.
അവരുടെ വഴി നാസ്തികര്‍ പിന്‍പറ്റി ഒരു പരീക്ഷണത്തിനു തയ്യാറാവുക.
അല്ലെങ്കില്‍ എ.പി.ജെ കലാമിനെപ്പോലെ വിവാഹം വേണ്ടെന്നു വെച്ച് രാജ്യത്തിനു ജീവിതം അര്‍പ്പിക്കാം.
ഇങ്ങനെ എത്ര വഴികളാണ് നാസ്ഥികര്‍ക്ക് മുന്നിലുള്ളത്.

Anonymous said...

സ്റ്റീവ് ജോബിനെപ്പോലുള്ളവരെയാണ് നാസ്തികര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അറിയാതെ വന്നുപോയ biology child വേണ്ടന്നു വെക്കുക.
ആരങ്കിലും അഡോപ്റ്റ് ചെയ്തു വളര്‍ത്തി ടെക്നോളജിയില്‍ വന്‍സംഭാവനയര്‍പ്പിക്കാവുന്നവരെ കിട്ടി കൂടായ്കയില്ല.
ആലോചിക്കുംതോറും ഉരുപാട് ഉദാഹരണങ്ങളാണ് വരുന്നത്. എല്ലാം നമുക്കുള്ള തോന്നലുകള്‍.

Anonymous said...

എം.ടി വാസുദേവന്‍ നായര്‍ എന്ന "പ്രതിഭ" ഇല്ലായിരുന്നങ്കില്‍ എത്ര സൂപ്പര്‍ ഡയലോഗുകളാണ് മലയാളമണ്ണിനു കിട്ടാതെ പോവുക.
ആലോചിക്കാനേ വയ്യ. എം.ടി.യുടെ ജീവചരിത്രം വായിച്ചു നോക്ക്?
വരാനിരിക്കുന്ന കുഞ്ഞുങ്ങളെ നശിപ്പിക്കാനെ തോന്നില്ല.

Anonymous said...

Kaali-U have to learn basics, your words are utterly nonsense. If possible please starts from first standerd -school.

Anonymous said...

Vasu-U r wasting your time.Kaali know everything. This drama is to save christian priests and justify their stupid anti-national activities

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ന്യായവാദി,

സ്വാഗതം. അഭിപ്രായത്തിന് നന്ദി.
ലോകത്ത് എല്ലാവരും മനുഷ്യരുടെ എണ്ണം(വിഭവശേഷി) കൂട്ടുന്നു. മലയാളി ചെല്ലുന്നിടത്തൊക്കെ തദ്ദേശീയരുടെ ജനസംഖ്യ വര്‍ദ്ധിക്കുന്നു, അവരുടെ വിദ്യാഭ്യാസ നിലവാരം കൂടുന്നു, പണി പഠിക്കുന്നു. ഫലത്തില്‍ അവരും മാനവ വിഭവശേഷി അവരും വര്‍ദ്ധിപ്പിക്കുകയാണ്. മലയാളി കണ്ടടം നിരങ്ങുമ്പോള്‍ ബംഗാളി കേരളം നിറയ്ക്കുന്നു. ജനപ്പെരുപ്പത്തെ കുറിച്ച് പറയുമ്പോള്‍ മാത്രം അനിഷ്ടം. മലയാളി ചെല്ലുന്നിടത്തൊക്കെ അവനെ വേണമെന്ന് സാഹചര്യം നിലനില്‍ക്കേണ്ടതുണ്ട്. നാം മാനവശേഷി വര്‍ദ്ധിപ്പിക്കുകയാണെന്ന് പ്രസ്താവന പറഞ്ഞുകേള്‍ക്കുമ്പോള്‍ ഇമ്പമുണ്ട്. ഇവിടെ പണിയും ഗതിയുമില്ലാത്തതിനാല്‍ പുറംനാടുകളില്‍ പോയി കിട്ടുന്ന പണി ചെയ്ത് ജീവിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ നമുക്ക് ഇഷ്ടപ്പെടില്ല.

രവിചന്ദ്രന്‍ സി said...

ഇവിടുത്തെ ജനസംഖ്യ കുഴപ്പമില്ലെന്ന് ചിലരൊക്കെ സൂചിപ്പിക്കുന്നുവോ? എത്ര സംസ്ഥാനങ്ങളും രാജ്യങ്ങളും ചേര്‍ന്നാണ് ഇന്ന് മലയാളിയെ താങ്ങി നിര്‍ത്തുന്നതെന്ന് ആലോചിക്കണം. തൊഴിലില്ലാതെ ആളുകള്‍ ധാരാളമായി പുറത്തുപോകുന്നുവെങ്കില്‍, മറ്റ് സംസ്ഥാനങ്ങളിലെ മെട്രോ നഗരത്തിലേക്ക് ഗണ്യമായി കുടിയേറുന്നുവെങ്കില്‍ കൃഷിയും വ്യവസായവുമില്ലാതെ കേരളം ഒരു വലിയ റസിഡന്‍ഷ്യല്‍ കോളനിയായി മാറുകയാണെന്നാണ് മനസ്സിലാക്കേണ്ടത്. ഇപ്പോഴുള്ള 3.22 കോടി ശരിക്കും ഉള്‍ക്കൊള്ളാന്‍ കേരളത്തിനാവില്ലെന്നതാണ് സത്യം. നല്ലൊരു പങ്ക് പുറത്തായതിനാല്‍ നാമത് അറിയില്ലെന്നേയുള്ളു.

രവിചന്ദ്രന്‍ സി said...

ആഗോളഗ്രാമം: എന്നാണിത് വന്നത്? ലിബറലൈസേഷനും WTO, GAAT, Internet ...ഇങ്ങനെയുള്ള നിരവധി സംഭവങ്ങള്‍. ശരിയാണ് സുഹൃത്തേ, ലോകം തുറന്നിട്ടുണ്ട്. പക്ഷെ ഒന്നോര്‍ക്കുക. തുറന്നവര്‍ ഇവിടെയുണ്ട്. എന്നിമിങ്ങനെ തുടരുമോ? നമുക്ക് നമ്മുടെ കാര്യം നോക്കേണ്ട അവസരം വരാം. അമേരിക്കയിലും ഫ്രാന്‍സിലും മറ്റും 'തുറന്നിട്ടിട്ടും' കാലാകാലങ്ങളില്‍ ഉയര്‍ത്തപ്പെടുന്ന താരിഫ് മതിലുകളൊക്കെ കണ്ടിട്ടില്ലേ? സത്യത്തില്‍ ഈ ലോകം എത്രമാത്രം തുറന്നതാണ്?!

ഷാജി പറഞ്ഞതുപോലെ മദ്യം വിറ്റും ഗള്‍ഫില്‍ പണിഞ്ഞും അതിജീവിക്കാനാവാത്ത അവസ്ഥ വരാം. മലയാളിക്കും ഇന്ത്യക്കാരനും എന്നും പരാദജീവിതം കിനാവ് കണ്ട് തള്ളി നീക്കാനാവില്ല. അവനവന്റെ വീടൊരുക്കേണ്ടതുണ്ട്. സ്വന്തം കാലില്‍ നില്‍ക്കേണ്ടതുണ്ട്. മനുഷ്യരെ ഉത്പ്പാദിച്ച് പുറത്തുവിട്ട് കേമത്തരം നടിക്കുകയല്ല മറിച്ച് മലയാളിക്ക് മലയാളനാട്ടില്‍ അസ്തിത്വം ഉണ്ടാക്കുകയാണ് വേണ്ടത്. അതിനായി ജനസംഖ്യ നിയന്ത്രിക്കണം. അല്ലെങ്കില്‍ നാം ജനിപ്പിക്കുന്ന കുട്ടികള്‍ ഭാവിയില്‍ നമ്മെ നോക്കി ചിരിക്കും, അല്ലെങ്കില്‍ കരയും.

Anonymous said...

മനുഷ്യരെ ഉത്പ്പാദിച്ച് പുറത്തുവിട്ട് കേമത്തരം നടിക്കുകയല്ല മറിച്ച് മലയാളിക്ക് മലയാളനാട്ടില്‍ അസ്തിത്വം ഉണ്ടാക്കുകയാണ് വേണ്ടത്. >>>>

അപ്പൊ മലയാളിയെയും മനസ്സിലായില്ല. ചുരുങ്ങിയത് മുസ്സരിസ്സു മുതല്‍ പഠിക്കാം..

Anonymous said...

ഒരു പുതിയ രീതിതന്നെ കുട്ടികളുടെ കാര്യത്തില്‍ നാസ്തികര്‍ വിചാരിച്ചാല്‍ impliment ചെയ്യാം .
മാക്സിമം രണ്ട് മതിയങ്കില്‍ മൂന്നാമതോ നാലാമതൊ കയ്യിലുള്ളവര്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുക.
കിട്ടുന്നവര്‍ക്ക് രണ്ടില്‍കൂടാതെ നിലനിര്‍ത്തുകയും ആവാം. കുട്ടികളില്ലാത്ത മലയാളികപ്ല്സ് നന്ദി കാണിക്കുകയും ചെയ്യും.

Anonymous said...

ഷാജി പറഞ്ഞതുപോലെ മദ്യം വിറ്റും ഗള്‍ഫില്‍ പണിഞ്ഞും അതിജീവിക്കാനാവാത്ത അവസ്ഥ വരാം. മലയാളിക്കും ഇന്ത്യക്കാരനും എന്നും പരാദജീവിതം കിനാവ് കണ്ട് തള്ളി നീക്കാനാവില്ല. അവനവന്റെ വീടൊരുക്കേണ്ടതുണ്ട്. സ്വന്തം കാലില്‍ നില്‍ക്കേണ്ടതുണ്ട്. മനുഷ്യരെ ഉത്പ്പാദിച്ച് പുറത്തുവിട്ട് കേമത്തരം നടിക്കുകയല്ല മറിച്ച് മലയാളിക്ക് മലയാളനാട്ടില്‍ അസ്തിത്വം ഉണ്ടാക്കുകയാണ് വേണ്ടത്. അതിനായി ജനസംഖ്യ നിയന്ത്രിക്കണം. അല്ലെങ്കില്‍ നാം ജനിപ്പിക്കുന്ന കുട്ടികള്‍ ഭാവിയില്‍ നമ്മെ നോക്കി ചിരിക്കും, അല്ലെങ്കില്‍ കരയും.

സാര്‍,
സാറ് പറഞ്ഞത് 100% പരമാര്‍ത്തം. തുറന്നടിച്ച് പറയാനുള്ള കഴിവിനെ അഭീനന്ദി്കകുന്നു.

Anonymous said...

ഒരു പുതിയ രീതിതന്നെ കുട്ടികളുടെ കാര്യത്തില്‍ നാസ്തികര്‍ വിചാരിച്ചാല്‍ impliment ചെയ്യാം .
മാക്സിമം രണ്ട് മതിയങ്കില്‍ മൂന്നാമതോ നാലാമതൊ കയ്യിലുള്ളവര്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുക.
കിട്ടുന്നവര്‍ക്ക് രണ്ടില്‍കൂടാതെ നിലനിര്‍ത്തുകയും ആവാം. കുട്ടികളില്ലാത്ത മലയാളികപ്ല്സ് നന്ദി കാണിക്കുകയും ചെയ്യും.>>

രണ്ടില്‍ കൂടുതല്‍ തന്നെ വേണമെന്ന് നിര്‍ബ്ധമുള്ളവനാണ് കൂടുതല്‍ സൗകര്യം. രണ്ടെണ്ണം കഴിഞ്ഞ് അധികം വേണ്ടത് പുറത്തു നിന്നെടുക്കുക. അതാവുമ്പം ധാരാളം ഉണ്ടല്ലോ. അനാഥാലയങ്ങള്‍, ഒരു നേരത്തെ ആഹാരമില്ലാതെ തെരുവില്‍ കഴിയുന്ന പിഞ്ചോമനകള്‍ അവരെ വളര്‍ത്തുക. കുട്ടികളുടെ എണ്ണവും തെകയും സമൂഹത്തിനോടുള്ള ദ്രോഹവും ഒഴിവാകും. എങ്ങനെയുണ്ട് അവിവേകി ഐഡിയ?!

Anonymous said...

എം.ടി വാസുദേവന്‍ നായര്‍ എന്ന "പ്രതിഭ" ഇല്ലായിരുന്നങ്കില്‍ എത്ര സൂപ്പര്‍ ഡയലോഗുകളാണ് മലയാളമണ്ണിനു കിട്ടാതെ പോവുക.
ആലോചിക്കാനേ വയ്യ. എം.ടി.യുടെ ജീവചരിത്രം വായിച്ചു നോക്ക്?
വരാനിരിക്കുന്ന കുഞ്ഞുങ്ങളെ നശിപ്പിക്കാനെ തോന്നില്ല...>>>

ഹിറ്റ്‌ലറിന്റെയും ലാദന്റെയും സവാഗിരിയുടേയും ജീവചരിത്രം വായിച്ച് നോക്ക്. കുട്ടികള്‍ വേണമെന്ന് പോലും തോന്നില്ല!!

manoj said...

ഈ ചര്‍ച്ചയിലെ കാര്യങ്ങള്‍ ഇങ്ങിനെ ചുരുക്കം എന്ന് തോന്നുന്നു:

1 . ഒരു രാജ്യത്തിലെ ജനസംഖ്യ അനിയന്ത്രിതമായി കൂടുന്നത് , എല്ലാ വ്യക്തികള്‍ക്കും മെച്ചപെട്ട ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, മറ്റു അടിസ്ഥാന ജീവിത സൌകര്യങ്ങള്‍ എന്നിവ നല്‍കുവാന്‍ രാജ്യത്തിന്‌ ഉണ്ടാവേണ്ട കഴിവ്, ഇല്ലാതാക്കും . ശാസ്ത്രീയമായോ, സാമാന്യ ബോധം വെച്ചോ മനസ്സിലാക്കാന്‍ മാത്രം ലളിതമാണ് ഈ സത്യം.

manoj said...

2 .ഒരു രാജ്യത്തിലെ എല്ലാ വ്യക്തികള്‍ക്കും മെച്ചപെട്ട ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, മറ്റു അടിസ്ഥാന ജീവിത സൌകര്യങ്ങള്‍ എന്നിവ നല്‍കുവാന്‍ ഉത്തരവാദപെട്ട ഭരണകൂടത്തിനു , അതുകൊണ്ട് തന്നെ ജനസംഖ്യ നിയന്ത്രണം ലക്ഷ്യമാക്കി നടപടികള്‍ സ്വീകരിക്കാന്‍ അധികാരമുണ്ട്‌.

3 . അനിയന്ത്രിതമായ ജനസംഖ്യ മെച്ചപെട്ട ജീവിത സാഹചര്യങ്ങള്‍ എല്ലാ വ്യക്തികള്‍ക്കും നല്‍കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ പരാജയപെടുത്തുകയും സമൂഹത്തില്‍ നിരക്ഷരത,പട്ടിണി , കലാപങ്ങള്‍, അക്രമങ്ങള്‍, ,തീവ്രവാദം തുടങ്ങി ജനജീവിതം ദുരിത പൂര്‍ണമാക്കുന്ന നിരവധി വിപത്തുകള്‍ക്ക് കാരണമാവും . അതുകൊണ്ട് തന്നെ ജനസംഖ്യ ആരോഗ്യകരമായ നിലയില്‍ നില നിര്‍ത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാതിത്തം കൂടിയാണ്.

manoj said...

4 . ഈ കാര്യങ്ങളില്‍ പൊതുവില്‍ ആര്‍ക്കും വലിയ എതിര്‍പ്പ് ഉണ്ടാവേണ്ട കാര്യമില്ല. മിക്കവാറും എല്ലാ ജനസാന്ദ്രത കൂടിയ രാജ്യങ്ങളും മതവ്യത്യാസം കൂടാതെ ജനസംഖ്യ നിയന്ത്രണം നടപ്പിലാക്കിയിട്ടും ഉണ്ട്.

5 .ദൈവം തന്ന രോഗങ്ങളുടെ ചികിത്സക്ക് നാം ശാസ്ത്രീയമായ ചികിത്സ തേടാറുണ്ട്,
ദൈവം സൃഷ്ടിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ തീവ്രത കുറക്കാന്‍ നാം ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്,
ദൈവം തരാന്‍ സാധ്യതയുള്ള ദുരിതങ്ങള്‍ ഒഴിവാക്കാന്‍ നാം ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട് (eg . ശബരിമലയിലും മെക്കയിലും ദുരന്തങ്ങള്‍ തടയാന്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ കാണുക )
.....ഈ സാഹചര്യത്തില്‍ ജനസംഖ്യ വര്‍ധനവ്‌ കൂടുന്നത് കൊണ്ടുള്ള ദുരിതങ്ങള്‍ ഒഴിവാക്കാന്‍ മാത്രം ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ സ്വീകരികില്ല എന്ന വാശിക്ക് അടിസ്ഥാനമില്ല.

manoj said...

6 .അനിയന്ത്രിതമായ ജനസംഖ്യ കൊണ്ട് ദുരിതങ്ങള്‍ ഉണ്ടാവുമ്പോള്‍ ദൈവം പരിഹരിക്കട്ടെ, എല്ലാം നാം സഹിച്ചോളാം എന്ന് ആരും പറയാറില്ല, ഭരണ കൂടം അവ പരിഹരിക്കാന്‍ ബാധ്യസ്ഥമാണ് എന്നെ
പറയാറുള്ളൂ . അതുകൊണ്ട് തന്നെ ഈ കാര്യത്തില്‍ ദൈവത്തെ കൊണ്ട് വരേണ്ട ആവശ്യമില്ല.

7 . ദൈവമുണ്ടായാല്‍ തന്നെയും തന്റെ സൃഷ്ടി കളായ മനുഷ്യന്മാര്‍ പെറ്റുപെരുകി സ്വയം ദുരിതപൂര്‍ണമായ ജീവിതം നയിക്കുകയും ഭൂമിക്കും പരിസ്ഥിതിക്കും മറ്റു ജീവജാലങ്ങള്‍ക്കും തീരാത്ത നാശം സമ്മാനിക്കുകയും ചെയ്യുന്നതിനേക്കാള്‍ ഇഷ്ടപെടുക സ്വയം നിയന്ത്രിച്ചു സ്വയം സന്തോഷത്തോടെയും ഭൂമിക്കും പരിസ്തിക്കും മറ്റു ജീവജാലങ്ങള്‍ക്കും നാശം നല്‍കാതെയും ജീവിക്കുന്നതായിരിക്കും . അത് കൊണ്ട് തന്നെ ദൈവത്തിന്റെ പേരില്‍ സന്താന നിയന്ത്രണത്തെ എതിര്‍ക്കുന്നതില്‍ ന്യായമില്ല.

രവിചന്ദ്രന്‍ സി said...

Dear Kalidasan,

താങ്കള്‍ ഇവിടെ പകര്‍ത്തിവെച്ചിരിക്കുന്ന ലേഖനം നാം പറഞ്ഞ വിഷയത്തില്‍ സഹായകരമല്ല. ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ അതിലുള്ളതായും തോന്നുന്നില്ല. എല്ലാം കുറെ mundane, oft-heard observations. ജനസംഖ്യയ്ക്ക് പ്രായം കൂടുന്നു എന്നത് ഒരു പ്രശ്‌നമായാണ് മിക്കപ്പോഴും ജനപ്രിയസാഹിത്യത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ശരിയാണ്, കര്‍മ്മശേഷിയും കായികശേഷിയും കൂടുതലുള്ള യുവജനതയാവും ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നത്. പക്ഷെ അതൊരിക്കലും സാധ്യമല്ല. ലോകമെമ്പാടും വികിസിതരാജ്യങ്ങളില്‍ ജനതയ്ക്ക് പ്രായമേറുകയാണ്. That is inevitable. മരണനിരക്കിലെ കുറവ്, മെച്ചപ്പെട്ട ചികിത്സാ-ജീവിത സാഹചര്യങ്ങളിലെ കുതിച്ചുചാട്ടം-സ്വഭാവികമായും ആളുകള്‍ കൂടുതല്‍ കാലം ജീവിക്കുന്നു.

കൂടുതല്‍ വയസ്സരുള്ളതിനാല്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന വാദം നാമിനിയൊന്ന് പുന:പരിശോധിക്കണം. കായികമായ അദ്ധ്വാനത്തിനാണ് യുവത കൂടുതലായി ആവശ്യമായി വരുക. പണ്ടത്തെ കാലത്ത് അതൊരു അനിവാര്യത തന്നെയായിരുന്നു. പണിയെടുക്കാനും യുദ്ധംചെയ്യാനും ചെറുപ്പക്കാര്‍ ഏറെ വേണം. യന്ത്രവല്‍ക്കരണവും സാങ്കേതികതയും വര്‍ദ്ധിച്ചുവരുന്ന കാലത്തില്‍ 10 ചെറുപ്പക്കാര്‍ക്ക് ചെയ്യാനാവുന്ന കാര്യം ഒരു വയസ്സന് ഒരു കഌക്കു കൊണ്ട് ചെയ്യാനാവും. നൂറ് പേര്‍ ചെയ്യുന്ന കായികാദ്ധ്വാനം ഒരു ചെറിയ യന്ത്രത്തിന് നിര്‍വഹിക്കാനാവും. നമുക്ക് വേണ്ടിവരുന്ന കായികദ്ധ്വാനത്തിന്റെ തോത് കുറഞ്ഞുവരികയാണ്. സാങ്കേതികജ്ഞാനം, ബുദ്ധിശക്തി, ലീഡര്‍ഷിപ്പ്... ഇത്യാദി വിഭവങ്ങള്‍ കൂടിയ അളവില്‍ നമുക്ക് വേണ്ടിവരുന്നു.

manoj said...

8 .ഇതൊക്കെ കൊണ്ട് തന്നെ ശാസ്ത്രീയമായ ജനസംഖ്യ നിയന്ത്രണത്തെ എതിര്‍ക്കുന്നത്, അത് ചെയ്യുന്നത് ആരു തന്നെ ആയാലും സാമൂഹ്യ വിരുദ്ധതയാണ് .

9 .ജനസംഖ്യ നിയന്ത്രണത്തെ എതിര്‍ക്കുന്നതിനുള്ള പ്രേരണ , വിവിധ സമൂഹങ്ങള്‍ ജീവിക്കുന്ന ഒരു രാജ്യത്തു തന്റെ സമുധായത്തിന്റെ സ്വാധീനവും അധികാരവും വര്ധിപിക്കുക ആണ് എങ്കില്‍ , അതിനെ ക്രിമിനല്‍ കുറ്റം ആയെ കരുതാന്‍ പറ്റൂ .....കാരണം ജനസംഖ്യ നിയന്ത്രണം എന്ന രാജ്യത്തിന്‍റെ ലക്‌ഷ്യം തകര്‍ക്കുകയും സമുദായങ്ങള്‍ തമ്മിലുള്ള വിശ്വാസ്യതയും സൌഹര്ധവും തകര്‍ക്കാനും ഇത്തരം ശ്രമങ്ങള്‍ കാരണമാവും. രാജ്യത്തിന്റെയും ഭരണകൂടതിന്റെയും എല്ലാ ആനുകൂല്യങ്ങളും പറ്റുന്ന സമുദായ നേതാക്കള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്‌ .

രവിചന്ദ്രന്‍ സി said...

അതുകൊണ്ടു തന്നെ പണ്ടത്തെപ്പോലല്ല ഇന്ന് നമ്മുടെ ജനതയില്‍ മുതിര്‍ന്നവര്‍ക്കും നിര്‍ണ്ണായക പ്രാധാന്യമുണ്ട്. പണ്ടേപ്പോലെയല്ല, കേവലം ആശ്രിതരല്ലാതെ ഏറെക്കാലം ജീവിക്കാനുള്ള സാഹചര്യവും അവരെ സംബന്ധിച്ച് ലഭ്യമായി വരികയാണ്.

തീര്‍ച്ചയായും കുട്ടികള്‍ സുന്ദരമായ അനുഭവമാണ്. അവരെ കളിപ്പിക്കാം, കൊഞ്ചിപ്പിക്കാം, ആനന്ദിക്കാം. ഒക്കെ നമ്മുടെ സ്വാര്‍ത്ഥതയുടെ കൂടി ഭാഗമാണ്. പക്ഷെ മൂലയില്‍ തള്ളുന്ന ഒരു കൂട്ടരുണ്ടല്ലോ. പുരാതനവസ്തു പോലെ സ്‌നേഹം നിഷേധിക്കപ്പെട്ട് വരാന്തയിലും വൃദ്ധസദനങ്ങളിലും തെരുവുകളിലും തള്ളപ്പെടുന്ന ഒരു വിഭാഗം. നമ്മെ നാമാക്കിയവാരണവര്‍. നമ്മുടെ ഇന്നിന്റെ നിര്‍മ്മിതാക്കള്‍. അവര്‍ക്ക് വേണ്ടി എന്തേ ആരും ആക്രോശിക്കുന്നില്ല? കുഞ്ഞിനെ ലാളിക്കാനും കൊഞ്ചിക്കാനും പരസ്പരം മത്സരിക്കുന്ന സമൂഹം എന്തേ അവരോട് സ്‌നേഹത്തോടെ ഒരു വാക്ക് പറയുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല? കുഞ്ഞുങ്ങളെ ജനിപ്പിച്ച് സമാധാനവും സന്തോഷവും സുരക്ഷിതത്വവും ഉറപ്പിക്കുന്നവര്‍ എന്തുകൊണ്ട് വൃദ്ധസദനങ്ങളുടെ ആവശ്യകതയെപ്പറ്റി വാചാലരായി വശംകെടുന്നു?

അവര്‍ക്കും ഈ സമൂഹത്തില്‍ സ്ഥാനം വേണ്ടേ? ഇതവരുടെ രാജ്യം കൂടിയല്ലേ? എന്തുകൊണ്ട് ജനതയ്ക്ക് പ്രായം കൂടുമ്പോള്‍ ഒരു വല്ലായ്മ? താങ്കളുടെ തന്നെ ശൈലി കടമെടുത്ത് ചോദിച്ചാല്‍ ജീവിതകാലം മുഴുവന്‍ കുഞ്ഞുങ്ങളെ ലാളിച്ച് രസിക്കാനായി കൂടുതല്‍ സമയവും സമ്പത്തും ലഭ്യമാകാന്‍ പ്രായമായവരെയെല്ലാം കൊന്നുകളയണമെന്നാണോ താങ്കള്‍ പറയുന്നത്? എന്തേ സര്‍ പ്രായമായവരോടു കൂടെയും അല്‍പ്പനേരം കളിച്ചു കൂടേ?

manoj said...

10 .തീര്‍ച്ചയായും ജനാധിപത്യ രാജ്യത്ത് , ആകാവുന്നത്ര ജനാധിപത്യപരമായി തന്നെ യാണ് ജനസംഖ്യ നിയന്ത്രണം നടപ്പിലാക്കേണ്ടത്. ഭരണ കൂടതിനു നിശ്ചയ ദാര്‍ഡ്യം ഉണ്ടെങ്കില്‍ അത് സാധ്യവും ആണ്.

പക്ഷെ, ജനസംഖ്യ നിയന്ത്രണത്തെ എതിര്‍ക്കുന്ന സങ്കുചിത ബുദ്ധികളായ ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ സമുദായ നേതാക്കളെ എതിര്‍ക്കേണ്ടത് നല്ല നാളെ സ്വപ്നം കാണുന്ന എല്ലാവരുടെയും കടമ ആണ്. രവിചന്ദ്രന്‍ സര്‍ ചെയ്യുന്നത് ഇത്രയേ ഉള്ളൂ.

ഇതിന്റെ പേരില്‍ അദ്ധേഹത്തെ ആക്ഷേപിക്കുന്നത് സത്യം തുറന്നു പറയുന്നവരുടെ വായ അടപ്പിക്കാനുള്ള ആസൂത്രിതം ആയ ശ്രമങ്ങളുടെ തുടര്‍ച്ചയാണ്.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
ന്യായവാദി said...

ജന സംഖ്യ നിയന്ത്രണം പുരോഗതിക്ക്/വികസനത്തിന് വിരുദ്ധമാണ്.വികസിത രാജ്യങ്ങള്‍ ജനസംഖ്യ നിയന്ത്രണം നടപ്പില്‍ വരുത്തിയിട്ടുണ്ടെങ്കില്‍ തന്നെ എല്ലാവിധ/പരമാവധി പുരോഗതി കൈവരിച്ചതിന്ശേഷമാവാം.കേരളവും അവരെ പോലെ ജനസംഖ്യ നിയന്ത്രണം നടപ്പില്‍ വരുത്തിയാല്‍ കേരളം എല്ലാവിധ പുരോഗതിയും കൈവരിച്ചു എന്നല്ല അര്‍ത്ഥം മറിച്ച് തിരുത്താനാവാത്ത ഏറ്റവും വലിയൊരു മണ്ടത്തരം മലയാളികള്‍ ചെയ്തു എന്ന് മാത്രമാണ്.

അമ്മമാര്‍ക്ക്‌ കുഞ്ഞുങ്ങള്‍ സര്‍വ്വ പുരോഗതിക്കുമുള്ള ഒരു പ്രതീക്ഷയാണ്,ആ പ്രതീക്ഷ ഒന്നിലും രണ്ടിലും നഷ്ടപെട്ടാലും മൂന്നാമത്തെ കുഞ്ഞില്‍ പിന്നെയും നിലനില്‍ക്കും ഒരു പക്ഷെ ആ കുടുംബത്തിന്‍റെ മുഴുവന്‍ ഭാഗ്യവും പ്രകൃതി നിശ്ചയിച്ചത്‌ മൂന്നാമത്തെ കുഞ്ഞിലാവാം.ജനസംഖ്യ നിയന്ത്രണത്തെ ശക്തമായി എതിര്‍ത്ത്‌ കഷ്ടപെട്ടിട്ടാണെങ്കിലും കുഞ്ഞുകള്‍ വളര്‍ത്താന്‍ തയ്യാറാവുന്ന പാവപെട്ടവന്‍റെ ന്യായം ഇതൊക്കെയാണ്.
ഇങ്ങനെ വളരെയധികം പാവപെട്ടവനായി സമൂഹത്തിന്‍റെ താഴെ തട്ടില്‍ ജീവിച്ചു മക്കള്‍ മുഖേന സമ്പന്നതയിലേക്കും പിന്നെ സമൂഹത്തില്‍ അംഗീകാരവും ആദരവും ലഭിക്കുന്ന എത്രയോ അച്ചനമ്മമാര്‍ നമുക്ക്‌ ചുറ്റും മുമ്പും ഇപ്പോഴും ഉണ്ട്.വനിതാ കോഡ് എന്ന പേരില്‍ അവതരിക്കപെടുന്ന ഈ സവര്‍ണ്ണ കോഡില്‍ ഒളിഞ്ഞിരിക്കുന്ന(അറിഞ്ഞോ/അറിയാതെയോ വന്ന് ചേര്‍ന്ന) ധാരാളം നിഗൂഢതകള്‍ ശ്രദ്ധിച്ചാല്‍ ആരുടേയും ശ്രദ്ധയില്‍ പെടും.മാനവവിഭവശേഷി മാത്രമുള്ള കേരളത്തില്‍ ഒരു ന്യൂട്ടന്‍റെയോ ഐസ്റ്റീന്‍റെയോ ജനനം വിദഗ്ദ്ധമായി തടസ്സപെടുത്തേണ്ടത് അനിവാര്യമാകുന്നത് അവര്‍ ഒരു പക്ഷെ ഒരു ചെറുമന്‍റെയോ മുസ്ലിമിന്‍റെ മകനായി ജനിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടിട്ടാവാം.നിലവിലുള്ള അവസ്ഥക്ക് യാതൊരു മാറ്റവും പുരോഗതിയും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്ന യാഥാസ്ഥിതികര്‍ക്ക് മാത്രമേ ഈ നിയമം അംഗീകരിക്കാന്‍ കഴിയൂ.അങ്ങനെ പാവപെട്ടവന്‍ പാവപെട്ടവനായി തന്നെ ജീവിച്ചു മരിക്കണമെന്ന അന്യായമായൊരു വിധിക്കാണ് അതൊരു നിയമമായാല്‍ കേരള ജനത ബാദ്ധ്യതപെടാന്‍ പോകുന്നത്.

ജനിച്ചവന്‍റെയും ജനിക്കാനുള്ളവന്‍റെയും ജെനിറ്റിക് കോഡ് മാത്രമല്ല കോസ്മിക് കോഡിനെ കുറിച്ച് പോലും ജ്ഞാനമുള്ള സര്വ്വജ്ഞാനിക്ക് മാത്രമേ വനിതാ കോഡ് നിയമമാക്കാന്‍ അര്‍ഹതയും അധികാരവും ഉള്ളൂ.അങ്ങിനെയൊരു ശക്തി മനുഷ്യനായി പിറന്നിട്ടില്ല.വിശ്വാസികള്‍ ആ ശക്തിയെ ദൈവമെന്നാണ് വിളിക്കുന്നത്‌.ദൈവമെന്ന് വിളിക്കുന്ന സര്‍വ്വജ്ഞാനിയായ ഒരു ശക്തി ഉണ്ടോ ഇല്ലയോ എന്ന കാര്യവും ഈ ചര്‍ച്ചയില്‍ വരുന്ന വിഷയമല്ല പിന്നെയോ ജനിച്ചവന്‍റെയും ജനിക്കാനുള്ളവന്‍റെയും ഭൂതവും വര്‍ത്തമാനവും ഭാവിയുമറിയുന്ന സര്‍വ്വജ്ഞാനിയായ യാതൊരു മനുഷ്യനും ജീവിച്ചിരിപ്പില്ല എന്ന സത്യമാണ് അഥവാ മനുഷ്യന് അവന്‍റെ ജനന-ജീവിത-മരണത്തെ കുറിച്ച് ആപേക്ഷികമായി യാതൊന്നും അറിയില്ലെന്ന വസ്തുതയാണ് ഈ ബില്ലിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം.

വനിതാ കോഡ്കാര്‍ക്ക് ജനിച്ച രണ്ടു കുട്ടികളുടെയും ആയുസിന് ഗ്യാരണ്ടി നല്‍കാന്‍ കഴിയുമോ.....?? ജനിക്കുമായിരുന്ന മൂന്നാമത്തെ കുട്ടി ഒരു ജീനിയസ് ആവില്ലെന്നും ഉറപ്പ്‌ നല്‍കാന്‍ വനിതാ കോഡ് ദൈവത്തിനോ അതിന്‍റെ അനുയായികല്‍ക്കോ കഴിയുമോ ?????

പ്രകൃതിവിരുദ്ധവും അന്യായവും അധാര്‍മ്മികവുമായ വനിതാ കോഡിനെ നിഗൂഢമായ ഡാവിഞ്ചി കോഡിനോഡ് ഉപമിക്കാം

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
Anonymous said...

എങ്കിലേ Optimum use of available resources നേടിയെടുക്കാനുള്ള ശ്രമം ത്വരിതപ്പെടുകയുള്ളു. <<<<<

രവിചന്ദ്രന്‍,

കേരളത്തില്‍ ലഭ്യമായ ഈ resources ഏതൊക്കെയെന്നു കൂടി വിശദീകരിക്കാമോ?

23 October 2011 02:10

സംവാദത്തില്‍ വിഡ്ഡിത്തരങ്ങളല്ലാതെ യാതൊന്നും പറയാനില്ലാത്തവര്‍ ചോദ്യങ്ങള്‍ ചോദിച്ച് മേനി നടിക്കുന്നു. ഇനി പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങള്‍
1.കേരളത്തിലെ ഭൂപ്രകൃതി വിശദീകരിക്കുക
2. കേരളത്തിലെ വിവിധതരം മണ്ണുകള്‍ ഏതൊക്കെ? പ്രത്യേകതകള്‍ എന്തൊക്കെ?
തല്‍ക്കാലം ഇതുമതി. കൂടുതല്‍ ചോദ്യങ്ങള്‍ ഉത്തരം മുട്ടുമ്പോള്‍.

Anonymous said...

Kaali- : You have to be thorough about Population, Density, Negative growth,Positive growth,etc are tech words related to the subject.

If we look in to your comments here all are contrary to your previous comments and foolishness only.

I cant believe that you are a doctor,Please avoid consulting patients maximum by using your brain..(Or no problem that will decrease population, your service is benefical for nation) Is it original Certificate!?.

In future if you are not thorough in subject please don't waste others valuable time and please don't try to work hiding your religious interests.

This my last comment I cannot understand you the matter.

"Uragunnavare unartham,but urakkam nadikkunnavare unnarthan pattilla "

Anonymous said...

In future if you are not thorough in subject please don't waste others valuable time and please don't try to work hiding your religious interests.

Anonymous said...

Kaali- Please write two sentense about the below subjects.

Density.
Population.
Negative Growth.
Positive Grwoth.

If you pass, you will be selected to the next stage..If you pass in next you will be able to put comments here.

kaalidaasan said...
This comment has been removed by the author.
Anonymous said...

എം.ടി വാസുദേവന്‍ നായര്‍ എന്ന "പ്രതിഭ" ഇല്ലായിരുന്നങ്കില്‍ എത്ര സൂപ്പര്‍ ഡയലോഗുകളാണ് മലയാളമണ്ണിനു കിട്ടാതെ പോവുക.
ആലോചിക്കാനേ വയ്യ. എം.ടി.യുടെ ജീവചരിത്രം വായിച്ചു നോക്ക്?
വരാനിരിക്കുന്ന കുഞ്ഞുങ്ങളെ നശിപ്പിക്കാനെ തോന്നില്ല...>>>

****ഹിറ്റ്‌ലറിന്റെയും ലാദന്റെയും സവാഗിരിയുടേയും ജീവചരിത്രം വായിച്ച് നോക്ക്. കുട്ടികള്‍ വേണമെന്ന് പോലും തോന്നില്ല!! ****

ജര്‍മനി-സൗദി-ഈജിപ്റ്റ്‌ വ്യക്തികളെ സൂചിപ്പിച്ചതും നന്നായി നമുക്കൊരിക്കലും കേരളത്തില്‍ ഒതുങ്ങാന്‍ പറ്റില്ല. ഒതുങ്ങിയിരുന്നെങ്കില്‍ സാമൂതിരിയെപ്പോലെ ഒരുപാട്പേരെ 'മുസ്ലിങ്ങള്‍' ആക്കേണ്ടി വരുമായിരുന്നു. സഖാവ് 'അച്ചുദാനന്ദന്റെ സ്വപ്നം' പൂര്‍ത്തിയാവാന്‍ എല്ലാവരും ശ്രമിക്കുക. നമ്മുടെ വയസ്സാന്‍ കാലത്ത് മുസ്ലിങ്ങള്‍ '80 ശതമാനമുള്ള' കേരള 'രാജ്യമാകുമെന്നു' പ്രതീക്ഷിക്കാം!!!!!

സാമൂതിരിയുടെ കാലത്തെപോലെ സമ്പത്തുള്ള അറബികളെ ഇവിടേയ്ക്ക് വരുത്തുകയും കേരളത്തെ സമ്പന്നമാക്കുകയും ചെയ്യാം!!!!!

എല്ലാം തോന്നലുകള്‍......

Anonymous said...

ആര്‍ക്കെങ്കിലും നേതൃത്ത്വം, അധികാരകേന്ദ്രം തുടങ്ങിയ ചക്കരക്കുടങ്ങള്‍ കയ്യിലെത്താന്‍ ജനസംഖ്യ നോക്കി അസ്വസ്തപ്പെടെണ്ട.
എന്നും "ന്യൂനപക്ഷ" സമുദായക്കാര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ് അവയെല്ലാം. ബ്രാമണര്‍ നൂറ്റാണ്ടുകള്‍ സുഖമനുഭവിച്ചത്.
രവിചന്ദ്രന്റെയും വാസുവിന്റെയും സമുദായങ്ങള്‍ക്കും ബ്രാമനരില്‍ നിന്നും പാഠം ഉള്‍കൊള്ളാം.

Anonymous said...

ആധുനിക കേരളം തന്നെ നോക്കൂ , ബ്രാമനരെ പിന്‍പറ്റി നായെര്സ് വന്നു 'ചെങ്കൊടി' പാറിച്ചു, സുറിയാനികളില്‍ ചിലര്‍ ബ്രാമണ പാരമ്പര്യം അവകാശപ്പെട്ടു 'ത്രിവര്‍ണവും' പാറിച്ചു.. മലയാളികള്‍ പച്ചയും പറപ്പിക്കട്ടെ!!!!!!

Anonymous said...

ന്യായവാദി, well said (23 October 2011 04:21) keep it up. നല്ലൊരു ഭാവിയുണ്ട്.

Anonymous said...

Dr : You are big ZERO in the subject.

"AYUDHAM VECH KEEZHADAGOO MONE"

"Eesho Mishiakum Sukhamayiri..."

kaalidaasan said...
This comment has been removed by the author.
manoj said...

ഈ ചര്‍ച്ചയില്‍ വിവാദമായ വിഷയം ഒന്ന് വ്യക്തമാക്കാന്‍ ശ്രമിക്കട്ടെ:

കാളിദാസന്‍ പറയുന്നത് : ജനസംഖ്യ നിയന്ത്രണത്തില്‍ നല്ല മെച്ചം കൈവരിച്ചു കഴിഞ്ഞ കേരളത്തില്‍ പുതിയ ജനസംഖ്യ നിയന്ത്രണ നടപടികള്‍ ആവശ്യമില്ല. നിലവിലുള്ളവ തുടര്‍ന്നാല്‍ മതി .

manoj said...

രവിചന്ദ്രന്‍ സര്‍ പറയുന്നത് : സാറിന്റെ പോസ്റ്റ്‌ മുഴുവന്‍ ഞാന്‍ ഒന്ന് കൂടി വായിച്ചു നോക്കി. കേരളത്തിലെ ജനസംഖ്യ നിയന്ത്രണം തൃപ്തികരം അല്ല എന്നോ, പുതിയ നടപടികള്‍ അത്യാവശ്യം ആണെന്നോ അദ്ദേഹം പറയുന്നില്ല. ജനന നിയന്ത്രണത്തിന് ശിക്ഷ നടപടികള്‍ വേണമെന്നും പറഞ്ഞിട്ടില്ല.

മറിച്ചു കൃഷ്ണഅയ്യര്‍ കമ്മീഷന്‍നെ കുറിച്ചുള്ള ചര്ച്ചയോടനുബന്ധിച്ചു , ജനന നിയന്ത്രണം ദൈവ വിരുദ്ധമാണ് എന്ന് പറഞ്ഞുകൊണ്ട് മത സങ്കുചിത വാദികള്‍ , ജനന നിയന്ത്രണത്തെ എതിര്‍ക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ മതരാഷ്ട്രങ്ങള്‍ തന്നെ ജനന നിയന്ത്രണം നടപ്പില്ലാക്കിയ കാര്യങ്ങള്‍ അടക്കം പറഞ്ഞുകൊണ്ട് അവരുടെ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുകയും ആ സങ്കുചിത വാദത്തെ എതിര്‍ക്കുകയും ചെയ്യുകയാണ് രവിചന്ദ്രന്‍ സര്‍ ചെയ്തത്. തങ്ങളുടെ സമുധയതിന്റെ അംഗസംഖ്യ കൂട്ടി കൊണ്ട് രാഷ്ട്രീയ ഭരണ സ്വാധീനം വര്ധിപിക്കുക തുടങ്ങിയ തികച്ചും സങ്കുചിതമായ കാരണങ്ങളാലാണ് മുഖ്യമായും മത നേതാക്കള്‍ ഈ നിലപാട് എടുക്കുന്നത്
എന്ന് വ്യക്തമാണ്.

manoj said...

ജനന നിയന്ത്രണത്തെ എതിര്‍ക്കുന്ന മത നേതാക്കളുടെ സങ്കുചിത നിലപാടിന്റെ പൊള്ളത്തരം ആണ് രവിചന്ദ്രന്‍ സര്‍ ഇവിടെ ചര്‍ച്ച ചെയ്തത്. പുരോഗമന നിലപാട് സ്വീകരിക്കുന്ന ആര്‍ക്കും ഈ നിലപാടിനെ എതിര്‍ക്കാന്‍ പറ്റില്ല. കാളിദാസനും മതനേതാക്കളുടെ ഈ സങ്കുചിത നിലപാട് അങ്ങീകരിക്കില്ല എന്ന് തന്നെ കരുതുന്നു. പണക്കാരനു വിദ്യഭ്യാസവും , ആരോഗ്യ സംരക്ഷണവും സംവരണം ചെയ്യുമ്പോഴൊന്നും ഓര്‍ക്കാത്ത ദൈവത്തെ, ജനസംഖ്യാനിയന്ത്രണം നടപ്പില്ലാക്കുംപോള്‍ മാത്രം ഇവര്‍ ഓര്‍ക്കുന്നതിലെ കാപട്യം കാണാതിരിക്കാന്‍ നമുക്ക് പറ്റില്ലല്ലോ

മുകളില്‍ പറഞ്ഞതാണ് ഈ പോസ്റ്റില്‍ രവിചന്ദ്രന്‍ സര്‍ ചര്‍ച്ച ചെയ്ത മുഖ്യ പ്രശ്നം. ഈ മുഖ്യപ്രശ്നം ചര്‍ച്ച ചെയ്യാതെ അത്ര പ്രധാനം അല്ലാത്ത മറ്റു പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു വിഷയത്തില നിന്നും ചര്‍ച്ചയെ അകറ്റുന്നത് ഉചിതമാണ് എന്ന് തോന്നുന്നില്ല.

Anonymous said...

Ellavarkkum thannodu tharkichu Branthayi.Oru pottanumayi discussion aarum ishtapedunnilla...

PLEASE STOP IT..!!! KAALI...
PLEEEEEEEEEEEASE....IF U REQUITRE MONEY TO STOP THESE FOOLISNESS PLEASE CALL ME TO THE BELOW NUMBER...

98000000000000000000(London)

manoj said...

ഒന്ന് കൂടി വ്യക്തമാക്കട്ടെ: ദൈവത്തിന്റെ പേരില്‍ ജനസ്ന്ഖ്യ നിയന്ത്രണത്തെ എതിര്കുന്ന മത നേതാക്കളുടെ സങ്കുചിത നിലപാടിലെ കാപട്യം ആണ് രവിചന്ദ്രന്‍ സര്‍ ഈ പോസ്റ്റില്‍ മുഖ്യമായും ചര്‍ച്ച ചെയ്യുന്നത് .

പോസ്റ്റ്‌ ഒന്ന് കൂടി മുഴുവനുമായി വായിച്ചു നോക്കിയാല്‍ അത് വ്യക്തമാകും .

manoj said...

ഈ പോസ്റ്റിലെ മുഖ്യ വിഷയം അല്ല എങ്കിലും കാളിദാസന്‍ ഉയര്‍ത്തിയ പ്രസക്തമായ മറ്റു വിഷയങ്ങള്‍ : (പുരോഗമന വാദികള്‍ക്ക് വ്യക്തമായ നിലപാട് സ്വീകരിക്കാവുന്ന മുഖ്യപ്രശനതോടു
ഒപ്പം അത്ര എളുപ്പം ഉത്തരം വ്യക്തം അല്ലാത്ത ഈ വിഷയങ്ങള്‍ ഉയര്‍ത്തി ചര്‍ച്ച ചെയ്യുന്നത് മുഖ്യ പ്രശ്നത്തെ കുറിച്ചുള്ള ചര്‍ച്ചയെ ദുര്‍ബല പെടുത്തും എന്ന് തിരിച്ചറിഞ്ഞു കൊണ്ട് പറയാം)

1 . കേരളത്തിന്‌ അനുയോജ്യമായ ജനസംഖ്യ എത്ര ?
2 .ഇന്ധ്യയിലോ കേരളത്തിലോ കൂടുതല്‍ സജീവമായി ജനസംഖ്യ നിയന്ത്രണം നടപ്പിലാകേണ്ടത് ?
3 .ജനസംഖ്യ നിയന്ത്രണത്തെ എതിര്‍ക്കുമ്പോള്‍, മത പ്രവര്‍ത്തനത്തിനും ജിഹാദി പ്രവര്‍ത്തനത്തിനും കൂടുതല്‍ ആളെ കിട്ടും എന്നാ ലക്ഷ്യവും മത നേതാക്കളുടെ ഉള്ളില്‍ ഉണ്ടോ ?

എനിക്ക് തോന്നുന്ന ഉത്തരം:
1 . ഇപ്പോലുള്ളതില്‍ നിന്നും കുറച്ചു കുറയുന്നതാവും നല്ലത്. ശാസ്ത്രീയമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ മറ്റൊരു നിഗമനത്തില്‍ എത്തിയാല്‍ അതില്‍ എതിര്പില്ല.
2 .രണ്ടു സ്ഥലത്തും ഒരേ പോലെ നടപില്ലാക്കണം .
3 .ഉണ്ടാവാം .
അവ്യക്തമായ /അപ്രസക്തമായ ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തി മത നേതാക്കളുടെ സങ്കുചിത വാദങ്ങല്‍ക്കെതിരെ ഉള്ള ന്യായമായ എതിര്പിന്റെ മുന ഒടിക്കരുത്‌

manoj said...

ചില സത്യങ്ങള്‍ :

1 .total fertility rate കുറയ്ക്കുക ആണ് ബംഗ്ലാദേശിന്റെ ജനസംഖ്യ നിയന്ത്രണ പ്രോഗ്രാം ഇന്റെ മുഖ്യ ലക്‌ഷ്യം (BANGLADESH POPULATION POLICY 2004)

2 .പാകിസ്ഥാന്‍ ഗവണ്മെന്റ് ഇന്റെ ലക്‌ഷ്യം total fertility rate 5 വര്ഷം കൊണ്ട് 4 ആക്കാനും 2020 ഓടെ 2 ആക്കുകയും ആണ് (United Nations report 2001 )

3 .ഇസ്ലാമിസ്റ്റുകളുടെ മാതൃക രാജ്യമായ ഇറാനിലെ total fertility rate 2.04 ആണ്.

നമ്മുടെ മത നേതാക്കള്‍ക്ക് കേരളത്തില്‍ മാത്രം ജനസംഖ്യ നിയന്ത്രണം മത വിരുദ്ധം.....എന്തൊരു കാപട്യം .

Anonymous said...

മനോജേ,
ഇവിടെ ഒരു കാക്കയും കൊമ്പ് കോര്‍ക്കാന്‍ വന്നിട്ടില്ല.
തായ്‌ലാന്‍ഡ്‌ മുതലുള്ള ബുദ്ധമത രാജ്യങ്ങളും ക്രിസ്ത്യരാജ്യങ്ങളും സംഖ്യതാരതമ്യത്തിന് ഉപയോഗിക്കു,
സുറിയാനി-സവര്‍ണ കുതര്‍ക്കത്തിനു പറ്റിയതതാണ്.
അല്ല മുസ്ലിങ്ങളെ ലക്‌ഷ്യം വെച്ചിട്ടാണ് എഴുതുന്നതെങ്കില്‍ തുടരുക.
മനസ്സുഖം അതുവഴി കിട്ടുന്നങ്കില്‍ വേറെ ടാബ്ലെറ്റ് കഴിക്കേണ്ടതില്ല.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
അഭിമന്യൂ said...

“തീര്‍ച്ചയായും കുട്ടികള്‍ സുന്ദരമായ അനുഭവമാണ്. അവരെ കളിപ്പിക്കാം, കൊഞ്ചിപ്പിക്കാം, ആനന്ദിക്കാം. ഒക്കെ നമ്മുടെ സ്വാര്‍ത്ഥതയുടെ കൂടി ഭാഗമാണ്. പക്ഷെ മൂലയില്‍ തള്ളുന്ന ഒരു കൂട്ടരുണ്ടല്ലോ. പുരാതനവസ്തു പോലെ സ്‌നേഹം നിഷേധിക്കപ്പെട്ട് വരാന്തയിലും വൃദ്ധസദനങ്ങളിലും തെരുവുകളിലും തള്ളപ്പെടുന്ന ഒരു വിഭാഗം. നമ്മെ നാമാക്കിയവാരണവര്‍. നമ്മുടെ ഇന്നിന്റെ നിര്‍മ്മിതാക്കള്‍. അവര്‍ക്ക് വേണ്ടി എന്തേ ആരും ആക്രോശിക്കുന്നില്ല? കുഞ്ഞിനെ ലാളിക്കാനും കൊഞ്ചിക്കാനും പരസ്പരം മത്സരിക്കുന്ന സമൂഹം എന്തേ അവരോട് സ്‌നേഹത്തോടെ ഒരു വാക്ക് പറയുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല? കുഞ്ഞുങ്ങളെ ജനിപ്പിച്ച് സമാധാനവും സന്തോഷവും സുരക്ഷിതത്വവും ഉറപ്പിക്കുന്നവര്‍ എന്തുകൊണ്ട് വൃദ്ധസദനങ്ങളുടെ ആവശ്യകതയെപ്പറ്റി വാചാലരായി വശംകെടുന്നു? അവര്‍ക്കും ഈ സമൂഹത്തില്‍ സ്ഥാനം വേണ്ടേ? ഇതവരുടെ രാജ്യം കൂടിയല്ലേ? എന്തുകൊണ്ട് ജനതയ്ക്ക് പ്രായം കൂടുമ്പോള്‍ ഒരു വല്ലായ്മ? താങ്കളുടെ തന്നെ ശൈലി കടമെടുത്ത് ചോദിച്ചാല്‍ ജീവിതകാലം മുഴുവന്‍ കുഞ്ഞുങ്ങളെ ലാളിച്ച് രസിക്കാനായി കൂടുതല്‍ സമയവും സമ്പത്തും ലഭ്യമാകാന്‍ പ്രായമായവരെയെല്ലാം കൊന്നുകളയണമെന്നാണോ താങ്കള്‍ പറയുന്നത്?”


@രവിചന്ദ്രന്‍ സാര്‍

മനുഷ്യന്‍ തന്റെ യാഥാര്‍ത്ഥ വളര്‍ച്ചയെ മുരടിപ്പിക്കുന്ന എണ്ണമറ്റ അന്ധവിശ്വാസങ്ങളുടെയും അബദ്ധധാരണകളുടെയും തടവറയിലാണെപ്പോഴും.

ഓരോ മനുഷ്യനും ജീവിക്കുന്ന സാഹചര്യങ്ങളോടൊപ്പം അവന് പരമ്പരാഗതമായി പകര്‍ന്നു കിട്ടിക്കൊണ്ടിരിക്കുന്ന തെറ്റായ അറിവുകളും വ്യക്തിയെന്ന നിലയിലുള്ള അവന്റെ വികാസസാധ്യതകളെ പരിമിതപ്പെടുത്തുന്നതില്‍ ഗണ്യമായി പങ്കു വഹിക്കുന്നു.

ജനിച്ചുവീഴുമ്പോള്‍ മുതല്‍ മനുഷ്യനെ കടപ്പാടുകളുടെയും പ്രതിബദ്ധതയുടെയും പ്രതിലോമവികാരങ്ങളിലും ശീലങ്ങളിലും ഘട്ടം ഘട്ടമായി തളച്ചിടുവാന്‍ കുടുംബം എന്ന സാമൂഹ്യ വിരുദ്ധ സംവിധാനം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലമായി കേരളം പോലെ താരതമ്യേന പുരോഗമനസ്വഭാവം പുലര്‍ത്തുന്നിടത്തെ ആളുകള്‍ പോലും കുടുംബ ബന്ധം, രക്തബന്ധം, മാതാപിതാക്കള്‍, അവര്‍ക്കിടയിലെ ബഹുമാനം, സ്‌നേഹപ്രകടനം, ആദരവു പ്രകടിപ്പിക്കല്‍, സംരക്ഷണ മനോഭാവം തുടങ്ങിയ തികച്ചും അശഌലമായ ഭാഷാപ്രയോഗങ്ങളിലും അതിനനുരൂപമായ പ്രായോഗികരീതിയിലുമാണ് അഭിരമിക്കുന്നത്.

സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യന്റെ ജീവിതപ്രയാണത്തെ അസഹ്യമാക്കുന്ന ഘടകങ്ങളില്‍ പ്രധാനമാണ് അവന്റെ മാതാപിതാക്കള്‍ അല്ലെങ്കില്‍ പ്രായമേറിയവര്‍. വൃദ്ധരാണെന്നതിന്റെ പേരില്‍ അവരെയെല്ലാം സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ സമൂഹത്തെ മറ്റൊരു രുപത്തില്‍ അന്ധവിശ്വാസങ്ങളില്‍ നിലനിര്‍ത്തുകയല്ലേ ചെയ്യുന്നത്.

ഒരു മനുഷ്യന്റെ അദ്ധ്വാനത്തിന്റെ ഫലം മറ്റുള്ളവര്‍ക്കിടയില്‍ പങ്കുവെക്കുകയെന്ന ചിന്തയും അത്തരത്തിലുള്ള അഭിപ്രായങ്ങളും അന്തിമവിശകലനത്തില്‍ മനുഷ്യനെ പ്രാകൃതാവസ്ഥയിലേക്ക് തിരികെകൊണ്ടുപോകുന്നതിന്റെ സൂചനയാണെന്നതില്‍ സംശയമേതുമില്ല.

ജനസംഖ്യാനിയന്ത്രണവുമായി ബന്ധപ്പെട്ട ഈ പോസ്റ്റിലെ ഉള്ളടക്കത്തിനുള്ള സ്വീകാര്യതയുടെ നിറം കെടുത്തുന്നതാണ്, വൃദ്ധരായവരെ സംരക്ഷിക്കണമെന്ന ധ്വനിയില്‍ രവിചന്ദ്രന്‍ സാര്‍ മുകളിലെഴുതിയ വരികള്‍. മാറ്റമില്ലാതെ തുടരുന്ന പരമ്പരാഗതചിന്തകളുടെ നുകക്കീഴില്‍ നിന്നും സ്വയം വിമോചിപ്പിക്കുവാന്‍ രവിചന്ദ്രന്‍ സാറിനു പോലും കഴിയുന്നില്ല എന്നല്ലേ അതു വിളിച്ചുപറയുന്നത്.

പ്രത്യേകമായൊരു പ്രയോജനവും സമൂഹത്തിനു നല്‍കുവാന്‍ സാധ്യതകളില്ലാത്ത വൃദ്ധരെ പ്രത്യേകം സംരക്ഷിക്കണമെന്നു പറയുന്നതിലൂടെ വിഭവങ്ങളുടെ പ്രത്യുല്പാദനപരമല്ലാത്ത വിനിയോഗത്തിനു മാത്രമല്ലേ അവസരമൊരുക്കുകയുള്ളൂ. അതിനു വില കൊടുക്കേണ്ടി വരുന്നതോ വളര്‍ന്നുവരുന്ന പുതിയതലമുറയും.

Sajnabur said...

Dear Dr. Kaalidaasan,

>>>കേരളത്തിലെ നിര്മ്മാനണ മേഘലയിലെ മുഴുവന്‍ തൊഴിലാളികളും അന്യസംസ്ഥാനത്തു നിന്നുള്ളവരാണ്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?<<<<

എഴുത്തും വായനയും എല്ലാവരും അഭ്യസിച്ചു തുടങ്ങിയതോടെ കുലത്തൊഴില്‍ സമ്പ്രദായം ഇല്ലാതായി.
ആശാരിയുടെയും, കൃഷിക്കാരന്റെയും, കുട്ടികളെല്ലാം ഇന്ന് എന്ജിനെരും ഡോക്ടുരും എല്ലാമായി മാറുന്നു.
ഉയര്ന വിദ്യാഭ്യാസം ലഭിച്ചപ്പോള്‍ സ്വാഭാവികമായി ഇത്തരം ജോലികള്ക്ക് ആളെ കിട്ടാതായി. അന്യസംസ്ഥാനത്തു നിന്നുള്ള തൊഴിലാകലാണ് ഇന്ന് കേരളത്തിലെ മൊത്തം തൊഴില്‍ മേഖല നേരിടുന്ന പ്രതിസന്ധിയുടെ കാരണം എങ്കില്‍ വിദ്യാഭ്യാസം വലിയ പാരയായി എന്ന് പറയേണ്ടി വരും. വിദ്യാ സമ്പന്നരായ മലയാളികള്‍ എല്ലാ തരാം ജോലിയും കേരളത്തില്‍ ചെയ്യില്ല......വളരെ ശരിയാണ്.

>>>>കേരളം വ്യവസയാത്തിനു യോജിച്ചതെല്ലെങ്കില്‍ കേരളത്തിനു യോജിച്ച തൊഴില്‍ സംരംഭങ്ങളുണ്ടാക്കണം.<< >>>എങ്കില്‍ പ്രശ്നം mismanagement ആണ്. വരുമാനത്തിന്‌ ആനുപാതികമായി നികുതി പരിച്ചാല്‍ തീരുന്ന പ്രശ്നമേ ഇതിലുള്ളു.<<<<

എന്തു കൊണ്ട് പ്രാവര്തികമാക്കുന്നില്ല?. ഇതെല്ലം കേള്ക്കാ ന്‍ നല്ല സുഖമുണ്ട്. പക്ഷെ ആര്, എവിടെ, എപ്പോള്‍, എങ്ങിനെ ഈ വിഷയങ്ങള്‍ കൂടി ഇതിനു പുറകെ വരുന്നുണ്ട്.

«Oldest ‹Older   1 – 200 of 541   Newer› Newest»