ശാസ്ത്രം വെളിച്ചമാകുന്നു

Monday 25 July 2011

6. മത്സ്യകന്യകയുടെ പാട്ട്

രണ്ടാംക്‌ളാസ്സിലെ പഴയ കേരളപാഠാവലിയിലെ ഒരു കഥ ആരും അത്രപെട്ടെന്ന് മറക്കാനിടയില്ല. ഒരിടത്ത് ആഡംബരപ്രിയനും ധൂര്‍ത്തനും ഭക്തകേസരിയുമായ ഒരു രാജാവുണ്ടായിരുന്നു എന്നുപറഞ്ഞുതന്നെ തുടങ്ങട്ടെ. അദ്ദേഹത്തെ കൗശലക്കാരായ രണ്ട് നെയ്ത്തുകാര്‍ രാജകീയമായി കബളിപ്പിച്ചതാണ് കഥയുടെ പ്രമേയം. രാജാവിന് ആഡംബര വസ്ത്രങ്ങളോട് വലിയ കമ്പമാണെന്ന് മനസ്സിലാക്കിയ നെയ്ത്തുകാര്‍ ലോകത്തെ ഏറ്റവും സവിശേഷമായ വസ്ത്രം നെയ്തുകൊടുക്കാമെന്ന വാഗ്ദാനവുമായി അദ്ദേഹത്തെ സമീപിച്ചു. ഒരൊറ്റ വ്യവസ്ഥ മാത്രം: ഉന്നതബുദ്ധിയും വിവേകവും ഉള്ളവര്‍ക്ക് മാത്രമേ സ്വര്‍ണ്ണനൂലില്‍ നെയ്‌തെടുക്കുന്ന ആ തിരുവസ്ത്രം കാണാനാവൂ. കേട്ടപ്പോള്‍ ആദ്യം പന്തികേട് തോന്നിയെങ്കിലും വിവരണം കേട്ട് രാജാവ് മോഹവിവശനായി.

എന്തുവന്നാലും ആ വസ്ത്രം തനിക്കുവേണം. വൈകിയില്ല, പിറ്റേന്നുമുതല്‍ പണിതുടങ്ങാന്‍ കല്‍പ്പനയായി. മാത്രമല്ല, ഇക്കാര്യം മാലോകരെല്ലാം അറിയാനായി വിളംബരവും ഏര്‍പ്പാടാക്കി. നെയ്ത്തുകാര്‍ സ്വര്‍ണ്ണനൂലും രാജകീയസമ്മാനങ്ങളും വാങ്ങി കരാറുറപ്പിച്ചു. ദിവസവും പണിശാലയിലെത്തിഎന്തൊക്കെയോ ചെയ്യുന്നതായി അഭിനയിച്ചുവെങ്കിലും രാജകീയ സുഖസൗകര്യങ്ങള്‍ ആസ്വദിച്ച് നടന്നനെയ്ത്തുകാര്‍ പണിയൊന്നുമെടുത്തിരുന്നില്ല. ആരെങ്കിലും പരിശോധിക്കാന്‍ ചെന്നാല്‍ ഇടയ്ക്കിടെ നൂല് വലിക്കുന്നതായും ഇഴചേര്‍ക്കുന്നതായും അഭിനയിക്കും. രാജാവില്‍ ഒരേസമയം സംശയവും അക്ഷമയും കുറുകി. വസ്ത്രം നെയ്യുന്നുണ്ടോ എന്നതു തന്നെയായിരുന്നു മുഖ്യ സംശയം. പണി പൂര്‍ത്തിയാക്കാനായി പലതവണ ആവശ്യപ്പെട്ടിട്ടും കുറേക്കൂടി ബാക്കിയുണ്ടെന്നായിരുന്നു നെയ്ത്തുകാരുടെ സ്ഥിരം മറുപടി.


സഹികെട്ട് ഒരുദിവസം രാജാവും മന്ത്രിമാരും നെയ്ത്തിന്റെ 'പുരോഗതി'വിലയിരുത്താനായി പണിശാലയിലെത്തി. അവിടെ വസ്ത്രമൊന്നും കാണാനായില്ലെങ്കിലും അങ്ങനെ പരസ്യമായി സമ്മതിക്കാന്‍ രാജാവിന് നാണക്കേട് തോന്നി. കൂടെയുണ്ടായിരുന്ന മന്ത്രിമാരും സഭാംഗങ്ങളും 'മോശക്കാരാ'വാന്‍ തയ്യാറായിരുന്നില്ല. ആത്മവഞ്ചന നടത്തികൊണ്ടുതന്നെ നെയ്ത്തുകാരുടെ വാദം അവരും പിന്താങ്ങി. അതോടെ കൂടുതല്‍ ഫണ്ട് അനുവദിപ്പിക്കുന്ന കാര്യത്തിലും നെയ്ത്തുകാര്‍ വിജയംകണ്ടു. ആറാട്ടിന് തലേദിവസം വസ്ത്രം പൂര്‍ത്തിയാക്കിയാക്കണമെന്ന് അന്ത്യശാസനം നല്‍കിയാണ് രാജാവ് തിരിച്ചുപോയത്.

ആറാട്ടിന് തലേദിവസംതന്നെ വസ്ത്രം പൂര്‍ത്തിയായതായി നെയ്ത്തുകാര്‍ അറിയിച്ചു. രാജാവ്‌ പരിവാരസമേതം പണിശാലയിലെത്തി 'വസ്ത്രം'കണ്ട് ഇളിഭ്യരായി. വിശിഷ്ടമായ എന്തോ സാധനം എടുത്തുകൊടുക്കുന്ന രീതിയില്‍ നെയ്ത്തുകാര്‍ അഭിനയിച്ചു. തെല്ലൊന്ന് അമ്പരെന്നെങ്കിലും അമൂല്യനിധി ഏറ്റുവാങ്ങുന്ന ആദരവോടെ രാജാവ് വായുവില്‍നിന്നും ആ 'വസ്ത്രം' ഏറ്റുവാങ്ങി. നെയ്ത്തുകാര്‍ വിട്ടില്ല. അവര്‍ ധൈര്യസമേതം 'വസ്ത്ര'ത്തെ പുകഴ്ത്താന്‍ തുടങ്ങി. ഗതികെട്ട രാജാവിന്റെ മന്ത്രിമാരും പരിവാരവും ഒപ്പംകൂടി. അതോടെ അസാധാരണമായ ഒരു അപേക്ഷ നെയ്ത്തുകാര്‍ രാജാവിന്റെ മുന്നില്‍വെച്ചു. ''പ്രഭോ ഞങ്ങള്‍ ഇത്രയും കഷ്ടപ്പെട്ട് നെയ്ത ഈ വിശിഷ്ടവസ്ത്രം ധരിച്ചുവേണം അങ്ങ് നാളെ ആറാട്ട് ഘോഷയാത്ര നയിക്കാന്‍. അങ്ങയുടെ വസ്ത്രമഹിമ കണ്ട് അയല്‍ രാജാക്കന്‍മാര്‍ അസൂയപ്പെടട്ടെ''.


അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയ രാജാവ് ദയനീയമായി മന്ത്രിമാരുടെ മുഖത്തുനോക്കി. നെയ്ത്തുകാര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നായി അവരും. പിറ്റേന്ന് സമയത്തുതന്നെ ആറാട്ട് തുടങ്ങി. രാജാവ് ആബാലവൃന്ദം ജനവും നോക്കിനില്‍ക്കെ ഈ സവിശേഷവസ്ത്രവും ധരിച്ച് ഉടവാളുമായി ഘോഷയാത്രയ്ക്ക് മുന്നില്‍! പൊന്നുതമ്പുരാനെ തൃക്കണ്‍ പാര്‍ത്ത പ്രജകള്‍ സ്തബദ്ധരായിപ്പോയി. പക്ഷെ ആരുമൊന്നും പറഞ്ഞില്ല. ചിലരാകട്ടെ ചിരിയടക്കാന്‍ പാടുപെട്ടു. മറ്റുചിലര്‍ വസ്ത്രത്തിന്റെ സവിശേഷതകള്‍ വര്‍ണ്ണിച്ച് തങ്ങളുടെ കേമത്തരം മറ്റുള്ളവരെ ബോധ്യപ്പെടുത്തി. കുറേക്കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ കുഴപ്പമില്ലെന്ന് രാജാവിനും തോന്നി. പക്ഷെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന ഒരു ബാലന് മാത്രം സംഗതിയുടെ ഗൗരവവും 'വസ്ത്ര'ത്തിന്റെ ഗരിമയും പിടികിട്ടിയില്ല. ''അയ്യേ രാജാവിതാ ഉടുതുണിയില്ലാതെ പോകുന്നേ''എന്നവന്‍ വിളിച്ചുകൂവി.


സ്വയംവഞ്ചിച്ചും അന്യരെ കബളിപ്പിച്ചും വിചിത്രമായ ഗ്രഹണശേഷി അവകാശപ്പെട്ടും ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം അവന്റെ നേരെ തിരിഞ്ഞു.. അന്ന് ആ വിശിഷ്ടജനത്തിന്റെ ഭര്‍ത്സനം ഏറ്റുവാങ്ങി പലായനം ചെയ്യേണ്ടിവന്ന ബാലനാണ് എല്ലാ നാസ്തികരുടേയും കുലപിതാവ്. രാജാവിനെ കബളിപ്പിച്ച നെയ്ത്തുകാര്‍ മതപുരോഹിതരുടെ മുന്‍ഗാമികളും. ആദ്യത്തെ വിഡ്ഢിയെ കണ്ടുമുട്ടിയ ആദ്യത്തെ ചതിയനാണ് മതം തുടങ്ങിവെച്ചതെന്ന സത്യം സരളമായി പ്രതിപാദിക്കുന്ന കഥയാണിത്.

നമ്മുടെ ബുദ്ധിക്കും യുക്തിക്കുമപ്പുറം കാര്യങ്ങളില്ലേ? എല്ലാം പരിമിതമായ യുക്തിക്കും ബുദ്ധിക്കും വഴങ്ങണമെന്ന വാദം അഹങ്കാരമല്ലേ? മതവിശ്വാസത്തെ സാധൂകരിക്കാന്‍ ഉപയോഗിക്കുന്ന ഒരു പഴഞ്ചന്‍ ചോദ്യമാണിത്. ''യുക്തിക്കപ്പുറം കാര്യങ്ങളുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അത് നിങ്ങള്‍ക്കെങ്ങനെയറിയാം?'' ചിന്തിച്ചുനോക്കുമ്പോള്‍ സാധ്യതയുണ്ട് എന്നാണ് ഉത്തരമെങ്കില്‍ സ്വന്തം യുക്തിയുപയോഗിച്ചാണ് നിങ്ങള്‍ ആ നിഗമനത്തിലെത്തുന്നത്. ആ നിലയ്ക്ക് ആ അനുമാനംപോലും യുക്ത്യാതീതമല്ല.


''ആകട്ടെ അങ്ങനെയൊന്നുണ്ടെന്ന് വെറുതെ സങ്കല്‍പ്പിക്കുക. നിങ്ങള്‍ക്ക് അതെങ്ങനെയറിയാം?''
'യുക്തിക്ക് അതീതമായി കാര്യങ്ങളുണ്ടാകാമെന്നും അതുകൊണ്ട് അത്തരം സാധ്യതകള്‍ കണ്ണുമടച്ച് നിരാകരിക്കരുതെന്നുമാണ് എന്റെ അഭിപ്രായം'
''ശരി, ജീവിതത്തില്‍ ഏതെങ്കിലും കാര്യങ്ങളില്‍ യുക്ത്യാതീതമായ കാര്യങ്ങളെ ആധാരമാക്കി തീരുമാനമെടുക്കുന്നത് സ്വീകാര്യമാണോ?''
'അല്ല'
''പിന്നെന്തുകൊണ്ട് മതവിശ്വാസത്തിന്റെ കാര്യത്തില്‍ അതാവശ്യപ്പെടുന്നു?''
'കാരണം ലളിതം. അതല്ലാതെ പറ്റില്ല. ദൈവം യുക്തിക്ക് അതീതനാണെന്ന് പറഞ്ഞാല്‍ പിന്നെ യുക്തിപരമായി ന്യായീകരിക്കുകയോ തെളിവ് ഹാജരാക്കുകയോ ചെയ്യേണ്ടതില്ലല്ലോ. യുക്ത്യാതീതവാദം ദൈവത്തിന്റെ രക്ഷാമാര്‍ഗ്ഗമാണ്.'

യുക്ത്യാതീതവാദത്തിലൂടെ (beyond the reason argument) ദൈവത്തെ മാത്രമല്ല 'എന്തിനേയും' തെളിവുകളില്ലാതെ രക്ഷപെടുത്താം. യുക്തിസഹമല്ലാത്തവ സാധൂകരിക്കാനായി ആദ്യം യുക്ത്യാതീതമായ കാര്യങ്ങളുണ്ടെന്ന വികലയുക്തി ആദ്യം അവതരിപ്പിക്കുന്നു. തുടര്‍ന്ന് ഈ വികലയുക്തി ദൈവത്തിന് അനുകൂലമാണെന്ന് വാദിക്കുന്നു. അങ്ങനെ ദൈവമുണ്ടെന്ന് സമര്‍ത്ഥിക്കുന്നു! ഇല്ലാത്ത ദൈവത്തെ സാധൂകരിക്കാനായി ഇല്ലാത്ത യുക്ത്യാതീതജ്ജാനം തുണ. ഒരു നുണ രക്ഷിക്കാന്‍ മറ്റൊരു നുണ. ഇനി, ആലോചിച്ചുനോക്കുക, ദൈവംപോലും ഒരു 'മതയുക്തി'യാണ്. യുക്ത്യാതീതമായ കാര്യങ്ങളുണ്ടെങ്കില്‍ അതെങ്ങനെ ദൈവം ഉണ്ടെന്നുള്ളതിന്റെ തെളിവാകും? അത് ദൈവം ഇല്ലെന്നുള്ളതിന്റെ തെളിവായിക്കൂടേ?! ഉണ്ടെന്നോ ഇല്ലെന്നോ സ്ഥിരീകരിക്കാത്ത തികച്ചും അപ്രസക്തമായ തെളിവായിക്കൂടേ?! യുക്തിക്കപ്പുറമുള്ള 'തെളിവു'കളെപ്പറ്റി വിശ്വാസി വാചാലനാകുന്നത് തനിക്കുള്‍പ്പെടെ ആര്‍ക്കുമത് അറിയാനാവില്ലെന്ന് ആശ്വസിച്ചാണ്. മരണശേഷം സ്വര്‍ഗ്ഗം ലഭിക്കുമെന്ന വാഗ്ദാനം പോലെയാണത്. മരണശേഷം തീയതിവെച്ച ഒരു വാഗ്ദാനവും ലംഘിക്കപ്പെടില്ല. എന്തെന്നാല്‍'കരാര്‍ലംഘനം'പരാതിപ്പെടാന്‍ ആരുമെത്തില്ല.

മതവിശ്വാസം ഒരു പടുകൂറ്റന്‍ അവകാശവാദമാണ്. അമാനുഷികവും അത്ഭുതാവഹവുമായ ശേഷിയുണ്ടെങ്കിലേ മത'സത്യ'ങ്ങള്‍ ഗ്രഹിക്കാനാവൂ. എന്നാല്‍, വിനയം കൊണ്ടാവണം, അത്തരം കഴിവുകളെന്തെങ്കിലും ഉള്ളവനാണ് താനെന്ന നേരീയ സൂചനപോലും നിത്യജീവിതത്തില്‍ മതവിശ്വാസി നല്‍കാറില്ല. നിരക്ഷരനായ സാധാരണക്കാരനും ചക്കയും മാങ്ങയും തമ്മില്‍ തിരിച്ചറിയാത്ത മന്ദബുദ്ധിയും അതിതീവ്രമതവിശ്വാസിയാണ്! ബൗദ്ധികശേഷി കുറയുന്നതിനനുസരിച്ച് ദൈവപ്രേത വിശ്വാസങ്ങള്‍ക്ക് കനംകൂടും. പട്ടാപ്പകല്‍ ഒരു കൊമ്പനാന മുന്നില്‍ വന്നുനിന്നാലും ഒന്നും കാണുന്നില്ലെന്ന് പരാതിപ്പെടുന്നവരും വെടിവെച്ചശേഷം വരുന്ന പുകയുടെ കാരണമന്വേഷിക്കുന്നവരും അത്രീന്ദ്രിയം, ബ്രഹ്മജ്ജാനം, നെഗറ്റീവ് എനര്‍ജി, സ്വര്‍ഗ്ഗീയവിരുന്ന് എന്നൊക്കെ കേള്‍ക്കുമ്പോള്‍ പ്രേതത്തെ കണ്ട നായയെപ്പോലെ ചാടിയേഴുന്നേറ്റ് ബഹളമുണ്ടാക്കുന്നു! ചലച്ചിത്രതാരം ബാലചന്ദ്രമേനോന്‍ പറയുന്നതുപോലെ 'അവര്‍ക്കെല്ലാം മനസ്സിലായി'!

ഇന്ദ്രിയങ്ങളുടെ കണക്കെടുത്താല്‍ മതവാദിക്ക് കുറഞ്ഞത് ഒരെണ്ണമെങ്കിലും കൂടുതലാണ്. ഇന്ദ്രിയതീതമായി സഞ്ചരിച്ചും യുക്തിക്കതീതമായി മനനം ചെയ്തും പ്രപഞ്ചസത്യങ്ങളുടെ കുരുക്കഴിച്ച് കളിക്കുകയാണ് മതവാദികളുടെ ഇഷ്ടവിനോദം.

'ദൈവം'പൊതുവില്‍ രണ്ടുതരം-ദാര്‍ശനികദൈവവും (Philosopher's god) മതദൈവവും(Religious god). ശരാശരി മതവിശ്വാസിയുടെ പ്‌ളക്കാര്‍ഡാണ് മതദൈവം. ഒരു എഡിഷന്‍ മാത്രമുള്ള പുസ്തകം പ്രസിദ്ധീകരിക്കുകയും ചില തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ മനുഷ്യരുടെ ദൈനംദിനകാര്യങ്ങള്‍ വരെ അതിസൂക്ഷ്മം നിരീക്ഷിച്ച് മരുന്നുകുറിക്കുകയും ചെയ്ത ഒരു ആകാശപൗരനാണ് ഈ ദൈവം. 99 ശതമാനം വിശ്വാസികളും ഈ പൗരന്റെ പിന്നാലെയാണ്. 'ദാര്‍ശനികദൈവം'കേവലമായ ഒരു ബൗദ്ധികവ്യായാമം മാത്രം(അധരവ്യായാമം എന്ന പദമാണ് കൂടുതല്‍ ഉചിതം). പക്ഷെ മതദൈവത്തെ രക്ഷിക്കാനായി ഈ കാര്‍ഡിറക്കുന്നവര്‍ ധാരാളം. 'മതാതീത ആത്മീയവാദി'കളൊക്കെ ഉയര്‍ത്തിക്കാട്ടുന്ന ഒന്നും ബാധകമല്ലാത്ത, എല്ലാത്തിനും ഉപരിയായ (beyond laws, beyond all)'ശക്തിയും' മറ്റും ഈ വകുപ്പില്‍ പെടും. മതാതീത ആത്മീയത (Irreligious spirituality) സത്യത്തില്‍ 'മതാതീത'മോ 'ആത്മീയ'മോ അല്ല. നൂറ് ശതമാനം മതപരവും ഭൗതികവുമാണത്. എല്ലാ 'മതാതീതആത്മീയവാദി'കളും പരാജയപ്പെട്ട മതദൈവവാദികളാണ്. നിരാശക്കടിപ്പെട്ട മതാതീതആത്മീയവാദി അവസാനം നിഗൂഡതാവാദിയായും പരിണമിക്കുന്നു. Spiritualist is a defeated believer; and a frustrated spiritualist becomes a mystic.


മതദൈവം വിലക്ഷണവും അപ്രതിരോധ്യവുമെന്ന് മനസ്സിലാക്കുന്ന മിടുക്കരൊക്കെ 'ദാര്‍ശനികദൈവ'ത്തെ പരിചയാക്കും. മതദൈവത്തിന് വേണ്ടിയുള്ള രക്ഷാശ്രമമായിതിനെ കാണാം. ആംബുലന്‍സില്‍ മയക്കുമരുന്ന് കടത്തുന്നതിന് സമാനമാണിത്. 'ദാര്‍ശനികദൈവം'നൂറ് ശതമാനം മതവിരുദ്ധമാണ്. പക്ഷെ അത്തരത്തിലൊന്ന് ദാര്‍ശനിക തലത്തിലെങ്കിലും സാധുവാണോ എന്നത് വേറെ ചോദ്യമാണ്. ഈ സവിശേഷ ദൈവത്തിന് ഈ പ്രപഞ്ചമോ ഇവിടുത്തെ നിയമങ്ങളോ ബാധകമല്ലെന്നുകൂടി അവകാശപ്പെടുന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. ഒരു നിര്‍വചനം കൊടുത്താല്‍ ഈ സൂപ്പര്‍ദൈവത്തിന്റെ വെടി അതോടെ തീരും. വാസ്തവത്തില്‍ ഈ സൂപ്പര്‍ദൈവവുമായി നടക്കുന്ന മിക്കവരുടേയും കീശയിലും സ്വമതത്തിന്റെ പഴഞ്ചന്‍ കുട്ടിദൈവമുണ്ടായിരിക്കും. ശുദ്ധമതവിശ്വസികളെക്കാള്‍ ബൗദ്ധിക കാപട്യമുള്ളവരാണ് ഇക്കൂട്ടര്‍. തന്റെ മതദൈവവും വേദപുസ്തകവും അവര്‍ ചര്‍ച്ചകളില്‍ നിന്നും ബോധപൂര്‍വം ഒഴിവാക്കും. 'ദാര്‍ശനികദൈവം' ഉണ്ടെന്നുവന്നാലും ഇല്ലെന്നുവന്നാലും അത് മതദൈവവിരുദ്ധമാണെന്ന സത്യം ഇക്കൂട്ടര്‍ സൗകര്യപൂര്‍വം അവഗണിക്കും.

എന്താണ് യാഥാര്‍ത്ഥ്യം? നമുക്ക് സങ്കല്‍പ്പത്തിലൂടെയും അനുഭവത്തിലൂടെയും നിലവില്‍വരുത്താവുന്ന നിരവധി കാര്യങ്ങളുണ്ട്. നാം സങ്കല്‍പ്പിക്കുന്നത് നിറുത്തിയാലും തുടരുന്നതെന്തോ അതാണ് യാഥാര്‍ത്ഥ്യം(Reality is something that continues to exist even when we cease to believe). ഉദാഹരണമായി നമുക്ക് സങ്കല്‍പ്പത്തിലൂടെ ഒരു അതീതശക്തിയെ നിലവില്‍ വരുത്താനാവും. സങ്കല്‍പ്പം റദ്ദാക്കപ്പെടുമ്പോള്‍ ആ 'ശക്തിയും' ഇല്ലാതാകുന്നു. ദൈവ-പ്രേത-പിശാചാദികള്‍ അത്തരം സങ്കല്‍പ്പങ്ങളാണ്. അവ യാഥാര്‍ത്ഥ്യവിരുദ്ധമെന്ന് സാരം. ദൈവം ഉണ്ടാകണമെങ്കില്‍ ദൈവമുണ്ടെന്ന് ആരെങ്കിലും സദാ സങ്കല്‍പ്പിച്ചുകൊണ്ടിരിക്കണം. പ്രസ്തുത സങ്കല്‍പ്പത്തെ ആധാരമാക്കി സ്വാനുഭവങ്ങളെ വക്രീകരിക്കുകയും വേണം. വിശ്വാസി സങ്കല്‍പ്പിക്കുന്നത് നിറുത്തുമ്പോള്‍ ദൈവം മരിക്കുന്നു.

മൂര്‍ത്തം (concrete) അമൂര്‍ത്തം (abstract) എന്നൊക്കെ നാം സാധാരണ വ്യവഹാരഭാഷയില്‍ പരാമര്‍ശിക്കാറുണ്ട്. വാസ്തവത്തില്‍ മൂര്‍ത്തതയും അമൂര്‍ത്തതയും ദ്രവ്യജന്യമായ ഗുണവിശേഷങ്ങളാണ്. ദ്രവ്യപ്രപഞ്ചമാണ് രണ്ടിന്റേയും അടിസ്ഥാനം. രണ്ടും പ്രപഞ്ചപരവും അനുഭവവേദ്യവുമാണ്. പ്രപഞ്ചബാഹ്യവും ദ്രവ്യാതീതവുമായ യാതൊന്നും രണ്ടിലുമില്ല. ഗുണത്തിലും തോതിലും മാത്രമാണിവിടെ ഭിന്നതയുള്ളത്. അമൂര്‍ത്തം എന്നാല്‍ ഇന്ദ്രിയാതീതമാണെന്ന് വാദിക്കുന്നവര്‍ ഇന്ദ്രിയം എന്തെന്ന് ഗ്രഹിക്കാത്തവരാണ്. ഇന്ദ്രിയങ്ങളെ പ്രാഥമികം, ദ്വിതീയം എന്നിങ്ങനെ രണ്ടായി തിരിക്കാം. രണ്ടും തത്വത്തില്‍ ഒന്നുതന്നെ. ഇന്ദ്രിയകേന്ദ്രമായ മസ്തിഷ്‌ക്കമാണ് പ്രഥമം. അതായത് മസ്തിഷ്‌ക്കമാണ് പരമേന്ദ്രിയം. പഞ്ചേന്ദ്രിയങ്ങള്‍ ദ്വിതീയമാണ്.

ഒരു പഴം തോട്ടി കൊണ്ട് അടര്‍ത്തിയിടുമ്പോള്‍ തോട്ടി നമ്മുടെ കൈയാവുകയാണ്. കൈയാകട്ടെ പരമേന്ദ്രിയമായ മസ്തിഷ്‌ക്കവും. ഫലത്തില്‍ പഴം അടര്‍ത്തിയെടുക്കുന്നത് മസ്തിഷ്‌ക്കമാണ്. മസ്തിഷ്‌ക്കമില്ലാതെ പഞ്ചേന്ദ്രിയങ്ങളില്ല. പഞ്ചേന്ദ്രിയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ അവയവങ്ങളും മസ്തിഷ്‌ക്കത്തിന്റെ മൂര്‍ത്തരൂപങ്ങളാകുന്നു (All organs are the extension and gross manifestations of brain). എല്ലാ അവയവവും മസ്തിഷ്‌ക്കം പരിണമിച്ചുണ്ടായതാകുന്നു. മസ്തിഷ്‌ക്കം നശിക്കുമ്പോള്‍ അവയവങ്ങള്‍ നിലയ്ക്കുന്നു. നേത്രം കാഴ്ചയെ സഹായിക്കുന്നുണ്ട്. എന്നാല്‍ കാഴ്ചയും കേഴ്‌വിയും മസ്തിഷ്‌ക്കപ്രവര്‍ത്തനങ്ങളാണ്. ഗോളീയവിപഥനം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ഒഴിവാക്കി ബാഹ്യലോകത്തെ പ്രകാശം ശേഖരിച്ച് തലച്ചോറിലെ പ്രകാശസംവേദിനികളില്‍ എത്തിക്കുന്ന അവയവവ്യവസ്ഥയാണ് നേത്രങ്ങള്‍. നേത്രം കാഴ്ച സൗകര്യപ്പെടുത്തുന്ന മസ്തിഷ്‌ക്കത്തിന്റെ ബാഹ്യരൂപമാകുന്നു. എത്ര മികവുറ്റ നേത്രങ്ങളുണ്ടെങ്കിലും മസ്തിഷ്‌ക്കം കാഴ്ച നിര്‍മ്മിച്ചില്ലെങ്കില്‍ നാം കാണില്ല. മസ്തിഷ്‌ക്കം പ്രവര്‍ത്തനക്ഷമമെങ്കില്‍ നേത്രം മാറ്റിവെച്ചാലും വിരോധമില്ല. എല്ലാ അനുഭവങ്ങളും മസ്തിഷ്‌ക്കത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളാകുന്നു.


 കല്ല് മൂര്‍ത്തമായ വസ്തുവാകുന്നത് അത് പഞ്ചേന്ദ്രിയങ്ങള്‍ക്ക് വഴങ്ങുന്നതുകൊണ്ടാണ്. കാരണം അതിന് 'ദ്രവ്യപരത' എന്ന ഗുണം കൂടുതലാണ്. നമുക്കത് കണ്ടറിയാം,തൊട്ടറിയാം. സുഗന്ധത്തിന് 'ദ്രവ്യപരത'കുറവാണെങ്കിലും അത് മൂര്‍ത്തമാണ്, കാരണം നമുക്കത് മണത്തറിയാം. പക്ഷെ ഇവിടെ തൊടുന്നതും മണക്കുന്നതും മസ്തിഷ്‌ക്കമാണ്. അസൂയയും പ്രണയവും അമൂര്‍ത്തമാണെന്ന് നാം പറയും. പഞ്ചേന്ദ്രിയശേഷിക്ക് പ്രത്യക്ഷത്തില്‍ അതീതമാണത്. പക്ഷെ പരമാര്‍ത്ഥത്തില്‍ പഞ്ചേന്ദ്രിയങ്ങള്‍ തന്നെയാണ് അത് പരമേന്ദ്രിയത്തില്‍ രേഖപ്പെടുത്തുന്നത്. സൗന്ദര്യം അമൂര്‍ത്തമാണെങ്കിലും മൂര്‍ത്തമായ വസ്തുക്കളാണ് അത് സൃഷ്ടിക്കുന്നത്. അമൂര്‍ത്തം എന്നാല്‍ കുറഞ്ഞ ദ്രവ്യപരതയുള്ള എന്നുകണ്ടാല്‍മതി-അതായത് നമുക്ക് പെട്ടെന്നു തിരിച്ചറിയാവുന്ന ദ്രവ്യരൂപമില്ലാത്തവ. പഞ്ചേന്ദ്രിയങ്ങളെ കുറഞ്ഞയളവില്‍ ആശ്രയിച്ചാണ് പരമേന്ദ്രിയം അത് രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ അവയുടെ ബാഹ്യതെളിവുകള്‍ നമ്മെ സംബ്ധിച്ചിടത്തോളം പരോക്ഷ(indirect)മായിരിക്കും. അമൂര്‍ത്തമെന്നാല്‍ പ്രപഞ്ചബാഹ്യവും ദ്രവ്യാതീതവും തെളിവ് ഹാജരാക്കാന്‍ ബാധ്യതയില്ലാത്ത എന്തോ ആണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്.  

അസൂയയും പ്രണയവും തെളിയക്കപ്പെടുന്നത് അതിനടിപ്പെടുന്ന വ്യക്തിയുടെ വാക്കും പ്രവര്‍ത്തിയും ആധാരമാക്കിയാണ്. അസൂയക്കാരനാണ് അസൂയയുടെ തെളിവ്; കാമുകനാണ് പ്രണയത്തിന്റെ തെളിവ്. ഭക്തന്‍ ഭക്തിയുടേയും ഭക്തി ഭക്തന്റേയും തെളിവാകുന്നു. വിശ്വാസവും അവിശ്വാസവും അഭിനയിക്കാനാവും. പക്ഷെ ശരിയായ പരീക്ഷണങ്ങള്‍ അതിജീവിക്കാന്‍ അത്തരം വ്യാജനിലപാടുകള്‍ക്കാവില്ല. പ്രണയവും ഭക്തിയുമൊക്കെ വളരെ കൃത്യമായി അളക്കപ്പെടുന്നുണ്ട്. യാതൊരു പരിശീലനവുമില്ലാതെ സദാ നാമത് ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാം അളക്കാന്‍ സ്‌കെയിലും ത്രാസും വേണമെന്ന ശാഠ്യം യുക്തിഹീനമാണ്.'വിവാഹശേഷം നിങ്ങള്‍ക്കെന്നോട് പണ്ടത്തെപ്പോലെ സ്‌നേഹമില്ലെ'ന്ന് പരാതിപ്പെടുന്ന ഭാര്യ വിവാഹദിവസമുതല്‍ സ്‌നേഹത്തിന്റെ പരിണാമവും പരിമാണവും അതിസൂക്ഷ്മമായി അളക്കുകയായിരുന്നുവെന്ന് വ്യക്തം.

പ്രപഞ്ചം ഒരു കിനാവല്ല, അതൊരു യാഥാര്‍ത്ഥ്യമാണ്. പ്രപഞ്ചം ഒന്നായാലും പലതായാലും പ്രപഞ്ചബാഹ്യം എന്നൊന്നില്ല. പ്രപഞ്ചം അകത്തേക്കും പുറത്തേക്കും പ്രപഞ്ചത്തിലേക്ക് തുറന്നിരിക്കുന്നു. അതിന് അകവും പറുവുമില്ല. പ്രപഞ്ചബാഹ്യം, പ്രപഞ്ചാതീതം എന്നൊക്കെയുള്ള ഭാവനാവ്യായാമങ്ങള്‍ പ്രപഞ്ചത്തിന്റെ അസ്തിത്വം നമ്മില്‍ സൃഷ്ടിക്കുന്ന വ്യാജപ്രതീതികളാണ്. പ്രപഞ്ചാതീതം എന്ന കല്‍പ്പനപോലും പ്രപഞ്ചത്തെ ആധാരമാക്കിയുള്ളതാണ്. ദ്രവ്യപ്രപഞ്ചവും അത് സൃഷ്ടിക്കുന്ന ബോധപ്രപഞ്ചവും വാസ്തവത്തില്‍ ഈ പ്രപഞ്ചത്തിന്റെ തെളിവ് മാത്രമാണ്. പ്രപഞ്ചത്തിന്റെ തെളിവ് പ്രപഞ്ചം തന്നെ. എല്ലാത്തരം ബൗദ്ധികവ്യായാമങ്ങളും ഈ പ്രപഞ്ചത്തിന്റെ തെളിവാകുന്നു. തീതുപ്പുന്ന ചൈനീസ് വ്യാളിയെ കിനാവ് കാണുന്നയാള്‍ തെളിയിക്കുന്നത് അയാളുണ്ടെന്നും അയാളുടെ മസ്തിഷ്‌ക്കത്തില്‍ അതനുസരിച്ചുള്ള ഒരു വ്യാജവിവരം(false data) രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ്. അതല്ലാതെ തീതുപ്പുന്ന വ്യാളി യാഥാര്‍ത്ഥ്യമാണന്നല്ല. അയാള്‍ കൈവിട്ടാല്‍ പിന്നെ ആ വ്യാളി ഒരുനിമിഷം ജീവിക്കില്ല.


അമൂര്‍ത്തം, മൂര്‍ത്തം എന്നീ വ്യാവഹാരിക സംജ്ഞകള്‍ പരാമര്‍ശിക്കപ്പെട്ടുകഴിഞ്ഞു. ഇനിയുള്ളത് അമൂര്‍ത്തമായ തെളിവ്(abstract evidence), മൂര്‍ത്തമായ തെളിവ് (concrete evidence)എന്നിവയുടെ നിര്‍വചനമാണ്. ഈ സങ്കേതങ്ങള്‍ താത്വികമായി തന്നെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. തെളിവും(evidence)കല്‍പ്പനയും(fancy) വ്യത്യസ്തമാണ്. അമൂര്‍ത്തമായ കല്‍പ്പനയും(abstract fancy) അമൂര്‍ത്തമായ തെളിവും (abstract evidence)സമാനമല്ല. 'അമൂര്‍ത്തമായ തെളിവ്' യഥാര്‍ത്ഥത്തില്‍ മൂര്‍ത്തമായ ഭാവനയാണ്(concrete fancy). ഏതൊന്നും 'അമൂര്‍ത്ത തെളിവാ'യി സ്വീകരിക്കപ്പെടണമെങ്കില്‍ ആയത് നിര്‍ബന്ധമായും മൂര്‍ത്തമായി സാധൂകരിക്കപ്പെടണം. അല്ലാത്തിടത്തോളം അത് കേവലം അമൂര്‍ത്ത കല്‍പ്പന മാത്രം. ഒരുദാഹരണം നോക്കാം:ശില്പിയുടെ മസ്തിഷ്‌ക്കത്തില്‍ ശില്‍പ്പമുണ്ട്. ഇത് അമൂര്‍ത്ത കല്‍പ്പനയാണ്. ശില്പി അത് മണലും സിമന്റും കുഴച്ച് ഒരു ശില്‍പ്പമാക്കുമ്പോള്‍ അത് അമൂര്‍ത്തമായ തെളിവായി(abstract evidence)എന്ന് സോപാധികമായി അവകാശപ്പെടാം. സിമന്റ് ശില്‍പ്പം ഒരു മൂര്‍ത്തമായ തെളിവല്ലേ? തീര്‍ച്ചയായും അത് മൂര്‍ത്തമായ തെളിവില്‍ പെട്ടതാണ്. പക്ഷെ എന്തിന്റെ? സിമിന്റ് പ്രതിമ സിമന്റിന്റേയും മണലിന്റേയും മൂര്‍ത്തമായ തെളിവാകുന്നു. അതേസമയം അത് ശില്‍പ്പിയുടെ മസ്തിഷ്‌ക്കത്തിലെ അമൂര്‍ത്തഭാവനയുടെ അമൂര്‍ത്ത തെളിവായി അവതരിപ്പിക്കാം. പക്ഷെ അങ്ങനെ അംഗീകരിക്കപ്പെടണമെങ്കില്‍ അതിന് മൂര്‍ത്തീകരണം(materialization)ആവശ്യമാണ്.


'മത്സ്യകന്യക'യുടെ സിമന്റ് ശില്‍പ്പം പരിഗണിക്കുക. 'മത്സ്യകന്യക'എന്ന അമൂര്‍ത്ത ഭാവനയുടെ അമൂര്‍ത്ത തെളിവായി ആ ശില്‍പ്പം ഒരാള്‍ അവതരിപ്പിക്കുന്നു എന്നിരിക്കട്ടെ. ആയത് അംഗീകരിക്കപ്പെടണമെങ്കില്‍ മുമ്പു സൂചിപ്പിച്ചതുപോലെ അത് മൂര്‍ത്തമായി സാധൂകരിക്കപ്പെടണം. എന്താണതിന്റെ മൂര്‍ത്തമായ തെളിവ്? തീര്‍ച്ചയായും അതൊരു അസ്സല്‍'മത്സ്യകന്യക'യായിരിക്കും. എന്നാല്‍ അങ്ങനെയൊന്നില്ല. അതിനാല്‍ 'മത്സ്യകന്യക'യുടെ അമൂര്‍ത്തമായ തെളിവ് കേവലം അമൂര്‍ത്തമായ ഭാവനയായി പരിമിതപ്പെടുന്നു. 'മത്സ്യകന്യക' എന്ന ശില്‍പ്പം കേവലം മൂര്‍ത്ത ഭാവനയാണ്. മൂര്‍ത്തമാണെങ്കിലും 'മത്സ്യകന്യക'യുടെ മൂര്‍ത്തമായ തെളിവ് അതല്ലല്ലോ.ആയതിനാല്‍ 'മത്സ്യകന്യക'യ്ക്ക് മൂര്‍ത്തമോ അമൂര്‍ത്തമോ ആയ തെളിവില്ല. ഇവിടെ മത്സ്യകന്യകയ്ക്ക് പകരം ഒരു കുതിരയുടെ ശില്‍പ്പമാണെങ്കിലോ? കുതിരയെ സംബന്ധിച്ച അമൂര്‍ത്തഭാവനയില്‍ പ്രേചോദിതതനായി ഒരാള്‍ കുതിരയുടെ ഒരു ശില്‍പ്പം നിര്‍മ്മിക്കുന്നുവെന്നിരിക്കട്ടെ. ആ ശില്‍പ്പം കുതിരയുടെ അമൂര്‍ത്തമായ തെളിവായി സോപാധികമായി അവതരിപ്പിക്കാം; ഒപ്പം നിര്‍മ്മാണവസ്തുവിന്റെ മൂര്‍ത്തമായ തെളിവുമാണത്. കുതിരയുടെ മൂര്‍ത്തമായ തെളിവ് ജീവനുള്ള ഒരു കുതിര തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നുണ്ട്. അതിനാല്‍ കുതിരയ്ക്ക് മൂര്‍ത്തവും അമൂര്‍ത്തവുമായ തെളിവുകളുണ്ട്. 'മത്സ്യകന്യക'യ്ക്കതില്ല, ദൈവത്തിനുമില്ല. അവ കേവലം അമൂര്‍ത്ത ഭാവനകള്‍ (abstract fancy)മാത്രമാണ്.



തോന്നലുകള്‍ തെളിവുകളല്ല;തെളിവിലേക്കുള്ള സൂചകങ്ങളായേക്കാമെങ്കിലും. ഭൂമി പരന്നതാണെന്ന തോന്നലും സൂര്യന്‍ ഉദിക്കുന്നുവെന്ന തോന്നലും വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല.  പ്രപഞ്ചാതീതമായവ പ്രാപഞ്ചികമായവയുടെ(നമ്മുടെ ബോധമുള്‍പ്പടെ)തെളിവാകില്ല. പ്രപഞ്ചാതീതവും ദ്രവ്യാതീതവുമായ ഒന്നിനെ കുറിച്ചുള്ള ചര്‍ച്ചപോലും ആദ്യഘട്ടത്തില്‍ റദ്ദാക്കപ്പെടും. കാരണം ആ ചര്‍ച്ചപോലും പ്രപഞ്ചപരമാണ്. പ്രപഞ്ചാതീതദൈവം ആരുടേയും ദൈവമല്ല. കാരണം അത് പ്രപഞ്ചാതീതമാണല്ലോ! കഴുത്തറുക്കുന്നതും കൈവെട്ടുന്നതും ആ ദൈവത്തിന് ഇഷ്ടമാകുമെന്ന ചിന്ത വികലമാണ്. ഒന്നുകില്‍ ദൈവത്തെ പ്രാപഞ്ചികമാക്കണം അല്ലെങ്കില്‍ പ്രപഞ്ചാതീതം. ആദ്യത്തെ സാഹചര്യത്തില്‍ തീര്‍ച്ചയായും അതിന് മൂര്‍ത്തമോ അമൂര്‍ത്തമോ ആയ തെളിവില്ല. രണ്ടാമത്തെ സാഹചര്യത്തില്‍ അത് ചര്‍ച്ചചെയ്യാനാവാത്ത വിധം അപ്രസ്‌കതവുമാണ്. ദ്രവ്യാതീതവും പ്രപഞ്ചാതീതവുമായ തെളിവ് 'അമൂര്‍ത്തമായ തെളിവ'ല്ല-അത് കേവലം തെളിവില്ലായ്മയാണ്. നമ്മുടെ പ്രപഞ്ചത്തില്‍ അങ്ങിനെയൊന്നിന് യാതൊരു പ്രസക്തിയുമില്ല. അത് ശരിയല്ലെന്ന് മാത്രമല്ല, തെറ്റുപോലുമല്ല. നിങ്ങള്‍ മത്സ്യകന്യകയുടെ പാട്ട് ശ്രദ്ധിച്ചിട്ടുണ്ടോ? ക്ഷമിക്കണം ശബ്ദരഹിതമാണത്,നിങ്ങള്‍ക്കത് ശ്രവിക്കാന്‍ നേത്രങ്ങളുമില്ല!


പ്രപഞ്ചത്തിന് ഏകകാരണമില്ല. അങ്ങനെയൊന്ന് സങ്കല്‍പ്പിക്കാന്‍ കൂടി അസാധ്യമാണ്. എല്ലാം മറ്റൊന്നിന്റെ കാരണമാണ്. പ്രപഞ്ചം കാര്യകാരണങ്ങളുടെ സംഘനൃത്തമാകുന്നു. 'ഏകകാരണം'പ്രപഞ്ചവിരുദ്ധമാണ്. പ്രപഞ്ചവിരുദ്ധമായ ഒന്ന് പ്രപഞ്ചകാരണമാകില്ല. ദൈവമില്ലെന്നും ഉണ്ടെന്നും വാദിക്കാനാവുന്നത് ദൈവം ഇല്ലാത്തതുകൊണ്ടാണ്. ദൈവമുണ്ടെങ്കില്‍ ദൈവമില്ലെന്ന് വാദിക്കാനാവില്ല. എന്നാല്‍ ദൈവമില്ലെങ്കിലും ഉണ്ടെന്ന് അവകാശപ്പെടാം. കാരണം ദൈവം ഇല്ല എന്നാര്‍ക്കും തെളിയിക്കാനാവില്ല. ഇല്ലാത്തത് 'ഇല്ലെ'ന്ന് തെളിയിക്കുക അസാധ്യമാണ്. ദൈവം മാത്രമല്ല പ്രേതവും പിശാചും 'KLറ&*' യോ 'വ&ജെN'യുമൊന്നും ഇല്ലെന്ന് തെളിയിക്കാന്‍ ആര്‍ക്കുമാവില്ല. അതൊക്കെ ദൈവംപോലെ അജ്ഞേയമായ മനോജന്യസങ്കല്‍പ്പങ്ങളാകുന്നു. ദൈവസങ്കല്‍പ്പം പേറുന്ന മസ്തിഷ്‌ക്കം നശിച്ചാല്‍ ദൈവം നശിക്കും. ഘോരഭക്തന് തലയ്ക്ക പ്രഹരമേല്‍ക്കുമ്പോള്‍ അവന്റെ ഭക്തി മരിക്കുന്നത് അതുകൊണ്ടാണ്. മതം അര്‍ത്ഥമറിയാതെ ആലപിക്കുന്ന ഒരു സംഘഗാനമാകുന്നു. മതമുള്ളതാണ് ദൈവം ഇല്ലാത്തതിന്റെ ഏറ്റവും വലിയ തെളിവ്. മതമുണ്ടെങ്കില്‍ ദൈവമില്ല; ദൈവമുണ്ടെങ്കില്‍ മതമില്ല, മതമുണ്ട്, അതുകൊണ്ടുതന്നെ ദൈവമില്ല.***

96 comments:

രവിചന്ദ്രന്‍ സി said...

ഒന്നുകില്‍ ദൈവത്തെ പ്രാപഞ്ചികമാക്കണം അല്ലെങ്കില്‍ പ്രപഞ്ചാതീതം. ആദ്യത്തെ സാഹചര്യത്തില്‍ തീര്‍ച്ചയായും അതിന് മൂര്‍ത്തമോ അമൂര്‍ത്തമോ ആയ തെളിവില്ല. രണ്ടാമത്തെ സാഹചര്യത്തില്‍ അത് ചര്‍ച്ചചെയ്യാനാവാത്ത വിധം അപ്രസ്‌കതവുമാണ്. ദ്രവ്യാതീതവും പ്രപഞ്ചാതീതവുമായ തെളിവ് 'അമൂര്‍ത്തമായ തെളിവ'ല്ല-അത് കേവലം തെളിവില്ലായ്മയാണ്. നമ്മുടെ പ്രപഞ്ചത്തില്‍ അങ്ങിനെയൊന്നിന് യാതൊരു പ്രസക്തിയുമില്ല. അത് ശരിയല്ലെന്ന് മാത്രമല്ല, തെറ്റുപോലുമല്ല. നിങ്ങള്‍ മത്സ്യകന്യകയുടെ പാട്ട് ശ്രദ്ധിച്ചിട്ടുണ്ടോ? ക്ഷമിക്കണം ശബ്ദരഹിതമാണത്,നിങ്ങള്‍ക്കത് ശ്രവിക്കാന്‍ നേത്രങ്ങളുമില്ല!

മുഹമ്മദ് ഖാന്‍(യുക്തി) said...

ചുമ്മാതല്ല താങ്കളുടെ ബ്ലോഗില്‍ 24 ദിവസം കൊണ്ട് പതിനായിരത്തില്‍ പരം ഹിറ്റുകള്‍ വന്നത്.ഇത്രയ്ക്കു മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കുന്ന പോസ്റ്റുകള്‍ മലയാളബൂലോകത്ത് വിരളമാണ്.താങ്കളുടെ കഠിനപ്രയ്ത്നം വളരെ അഭിനന്ദനം അര്‍ഹിക്കുന്നു.
എല്ലാത്തിനും ഉപരിയായി താങ്കള്‍ പ്രകടിപ്പിക്കുന്ന
സഹിഷ്ണുതയും പ്രതിപക്ഷ ബഹുമാനവും അനുകരണീ‍യം തന്നെ.
താങ്കള്‍ക്ക് ഈ വിളി ഇഷ്ടപ്പെട്ടില്ലങ്കിലും എനിക്ക് താങ്കള്‍
മലയാളഡോക്കിന്‍സ് തന്നെ.താങ്കളുടെ വിരുത്
യൂട്യൂബിലും പുലര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നു-
ഡോക്കിന്‍സിനെപ്പോലെ.

മുഹമ്മദ് ഖാന്‍(യുക്തി) said...

മതദൈവം വിലക്ഷണവും അപ്രതിരോധ്യവുമെന്ന് മനസ്സിലാക്കുന്ന മിടുക്കരൊക്കെ 'ദാര്‍ശനികദൈവ'ത്തെ പരിചയാക്കും. മതദൈവത്തിന് വേണ്ടിയുള്ള രക്ഷാശ്രമമായിതിനെ കാണാം. ആംബുലന്‍സില്‍ മയക്കുമരുന്ന് കടത്തുന്നതിന് സമാനമാണിത്.
===========================
പരിണാം ചര്‍ച്ചചെയ്ത പോസ്റ്റുകളിലെല്ലാം തന്നെ
ഈ മിടുക്കന്മാര്‍ സ്വദൈവത്തെ മരുന്നിനുപോലും
തൊടാത്തത് ഈ ഒരൊറ്റ ബോധ്യം കൊണ്ടുതന്നെയാണ്.എന്നാലും ആംബുലന്‍സ്
പഞ്ചറായി വഴിമുടക്കിയതിനാല്‍ ‘പിടിക്കപ്പെടുക‘യാണുണ്ടായത്.

pth said...

excellent presentation,
can you comment on the influence of Christian missionaries in choosing the syllabus and text books,
is it right to interrogate the curriculum committee?

ദിവാരേട്ടN said...

വളരെ വ്യക്തതയോടെയുള്ള അവതരണം.മലയാള ശാസ്ത്രബ്ലോഗുകളിലെ വെള്ളിനക്ഷത്രങ്ങള്‍ എന്ന് പറയാവുന്ന പോസ്റ്റുകള്‍ . ഇതിനുപിന്നിലുള്ള താങ്കളുടെ പരിശ്രമത്തെ നന്ദിപൂര്‍വ്വം അഭിനന്ദിക്കുന്നു.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട പ്രിജിത്,

'ഏത് ഗ്രാമത്തില്‍ ചെന്നാലും അവിടെ വെളിച്ചം പറത്തുന്ന ഒരാളുണ്ടാവും. അയാളാണ് അദ്ധ്യാപകന്‍. എന്നാല്‍ സദാ ആ വെളിച്ചം തല്ലിക്കെടുത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന മറ്റൊരാളും അവിടെയുണ്ടാവും. അയാള്‍ പുരോഹിതന്‍ എന്നറിയപ്പെടുന്നു''-പറഞ്ഞത് വേള്‍ട്ടയറാണ്.

പുരോഹിതന്‍ ഏറ്റവും അവസാനം എത്തിപ്പെടേണ്ട സ്ഥലമാണ് വിദ്യാലയം. അന്വേഷണം അന്ധവിശ്വാസത്തിന്റെ വിപരീതമാകുന്നു. നമ്മുടെ പൊതുവിദ്യാഭ്യാസവും മതവിദ്യാഭ്യാസവും തമ്മിലുള്ള വ്യത്യാസം നേര്‍ത്തില്ലാതായി വരുന്നത് പ്രിജിത് കാണുന്നില്ലേ?

മതം മണക്കുന്ന വിദ്യാലയങ്ങള്‍ ചിന്തിക്കുന്ന യുവതയുടെ ശവപ്പറമ്പാണ്. മലയാളിയുടെ നിസംഗതയുടെ മുകളിലൂടെ മതഭീകരതയുടെ കരിഞ്ചേര ഇഴയുന്നു. 'മതമില്ലാത്ത ജീവനല്ല' 'ജീവനില്ലാത്ത മത'മാണ് സമൂഹത്തിന് ഗുണകരമെന്ന് സമ്മതിച്ച് ബൗദ്ധികഭീമന്‍മാര്‍പോലും പിന്‍തിരിഞ്ഞെടുമ്പോള്‍ രാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞ ആ ബാലന്റെ പിന്‍മുറക്കാരെവിടെ എന്നാണ് പൊതുസമൂഹം അറിയാതെ ചോദിച്ചുപോകുന്നത്.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ദിവാരേട്ടാ,

ഇവിടെ വന്നതില്‍ സന്തോഷം. നല്ല വാക്കുകള്‍ക്ക് നന്ദി അറിയിക്കുന്നു

മലപ്പുറം കാക്ക said...

<<< ചുമ്മാതല്ല താങ്കളുടെ ബ്ലോഗില്‍ 24 ദിവസം കൊണ്ട് പതിനായിരത്തില്‍ പരം ഹിറ്റുകള്‍ വന്നത്.ഇത്രയ്ക്കു മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കുന്ന പോസ്റ്റുകള്‍ മലയാളബൂലോകത്ത് വിരളമാണ്.താങ്കളുടെ കഠിനപ്രയ്ത്നം വളരെ അഭിനന്ദനം അര്‍ഹിക്കുന്നു.
എല്ലാത്തിനും ഉപരിയായി താങ്കള്‍ പ്രകടിപ്പിക്കുന്ന
സഹിഷ്ണുതയും പ്രതിപക്ഷ ബഹുമാനവും അനുകരണീ‍യം തന്നെ.
താങ്കള്‍ക്ക് ഈ വിളി ഇഷ്ടപ്പെട്ടില്ലങ്കിലും എനിക്ക് താങ്കള്‍
മലയാളഡോക്കിന്‍സ് തന്നെ.താങ്കളുടെ വിരുത്
യൂട്യൂബിലും പുലര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നു-
ഡോക്കിന്‍സിനെപ്പോലെ. >>>>

ഒരു കര്‍ഷകന്‍ തന്റെ കൃഷി സ്ഥലത്ത് കിളച്ചു കൊണ്ടിരിക്കെ ശില്പ ഭദ്രമാര്‍ന്ന ഒരു വെണ്ണ കല്ല്‌ പ്രതിമ ലഭിച്ചു. അതൊരു പുരാവസ്തു ശേഖര കാരന്റെ അടുത്ത് കൊണ്ട് വന്നു. അയാള്‍ അത് അതീവ കൌതുകത്തോടെ തിരിച്ചും മറിച്ചും നോക്കി.ഒരു വലിയ തുക കൊടുത്തു അത് വാങ്ങി . പ്രതീക്ഷികാത്ത അത്ര പണം ലഭിച്ചു പണവും എണ്ണി പോകുന്പോള്‍ മനസില്‍ കരുതി ," അയാള്‍ എന്തൊരു വിഡ്ഢിയാണ് വര്‍ഷങ്ങള്‍ ആയി മണ്ണില്‍ പുതഞ്ഞു കിടന്ന ജീവനില്ലാത്ത ഒരു സാധനത്തിനു ഇത്ര വലിയ ഒരു തുക മുടക്കുകയോ !!
നേരെ മറിച്ച് പുരാ വസ്തു വാങ്ങിയ അയാള്‍ ഇങ്ങനെ മനസില്‍ പറഞ്ഞു " ആ കര്‍ഷകന്‍ എത്ര വലിയ വിഡ്ഢി ! ജീവനില്ലാത്ത ഏതാനും നോട്ടുകള്‍ക്ക് വേണ്ടി ഇത്ര ചാരുതയാര്‍ന്ന ശില്പത്തെ വില്പന നടത്തുകയോ ?

ഓരോരുത്തരും അവരുടെ അറിവിന്റെ നിലവാരം അനുസരിച്ച് അപരന്റെ വിഡ്ഢിത്തം അളകുകയും സ്വയം പ്രശംസിക്കുകയും ആണ് .
ഈ പ്രശംസ ആത്മാരാധാനയിലേക്ക് വഴി മാറുകയാണ്.
ജലലുധിന്‍ റൂമി പറയുന്നു
" മറ്റു വിഗ്രഹങ്ങള്‍ എല്ലാം സര്‍പ്പങ്ങള്‍ ആണ് . എന്നാല്‍ നിന്റെ സ്വത്വം ആകുന്ന വിഗ്രഹം വിഷം ചീറ്റുന്ന വ്യാളിയാണ് "

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട മലപ്പുറം കാക്ക,

ഭഗവദ് ഗീതയിലൊക്കെ പറയുന്നതുപൊലെ unperturbed by pleasure or pain, heat or cold, agony or ecsact എന്ന അവസ്ഥയൊന്നുമില്ല. ഏതൊരാളേയുംപോലെ നല്ലവാക്ക് കേള്‍ക്കുമ്പോള്‍ കുറച്ച് സന്തോഷം തോന്നും, ഇകഴ്ത്തുമ്പോള്‍ നേരീയ വ്യസനവും. പക്ഷെ രണ്ടും ഏറെ നീണ്ടുനില്‍ക്കില്ല. ഒക്കെ ജീവിതത്തിന്റെ ഭാഗമായിക്കാണും. എന്നുകരുതി പ്രശംസിക്കുന്നതുകൊണ്ടുമാത്രം ഒരാളുടെ തെറ്റുകളും ന്യൂനതകളും അവഗണിക്കുകയോ വിമര്‍ശിക്കുന്നതുകൊണ്ടുമാത്രം മറ്റൊരാളുടെ മികവും ശേഷിയും താഴ്ത്തിക്കെട്ടുകയോ ചെയ്യാറില്ല. എന്നെ എതിര്‍ക്കുന്നതു കൊണ്ടുമാത്രം ഞാനാരേയും മഹാനായി കണ്ടിട്ടില്ല, അനുകൂലിക്കുന്നതുകൊണ്ട് വിശുദ്ധനായും.

തീര്‍ച്ചയായും താങ്കള്‍ പരാമര്‍ശിച്ച കഥ എല്ലാവര്‍ക്കും നല്ല ഗുണപാഠമാണ്. എന്നാല്‍ ആ കഥയ്ക്ക് ഇവിടെ വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. ഈ പോസ്റ്റില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ താങ്കള്‍ വസ്തുനിഷ്ഠമായും യുക്തിസഹമായും ഖണ്ഡിച്ചാലും.താങ്കളെ അഭിനന്ദിക്കുന്നതില്‍ ഞാന്‍ മടിക്കാട്ടില്ല, മറ്റുള്ളവരുടെ കാര്യവും വ്യത്യസ്തമാകാനിടയില്ല.

എന്‍ എം ഹുസൈന്‍ said...

ലോകോത്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ ഡാറ്റയെ ആസ്പദമാക്കി സാന്‍ഡിഗോ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ക്രിമിനോളജിയില്‍ അതിവിദഗ്ധനും സര്‍വ്വാംഗീകൃതനുമായ ഡോ:റോബര്‍ട്ട് വിന്‍സ്ലോയുടെ വിശകലനങ്ങള്‍ പ്രകാരം സ്വീഡന്‍ ,ഡെന്മാര്‍ക്ക് എന്നിവിടങ്ങളിലേതിനേക്കാള്‍ കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും വളരെ കുറവുള്ളത് സൗദി ,തുര്‍ക്കി,ഇറാന്‍ എന്നിത്യാദി രാജ്യങ്ങളിലാണ് . "അഴിമതി ,കുറ്റകൃത്യനിരക്ക് ,സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയവയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും കുറഞ്ഞനിരക്കാണ് "സ്വീഡനും ഡെന്മാര്‍ക്കും കാഴ്ചവെക്കുന്നതെന്ന പ്രൊഫ:രവിചന്ദ്രന്റെ വാദം വസ്തുനിഷ്ഠമായി അബദ്ധമാണെന്നു ഞാൻ സമർത്ഥിക്കുകയുണ്ടായി .കുറ്റകൃത്യങ്ങള്‍ ഉയര്‍ന്നതോതിലുള്ള സ്ഥലങ്ങളിലാണോ കുറഞ്ഞതോതിലുള്ള രാജ്യങ്ങളിലാണോ സാമൂഹിക സന്തുഷ്ടി കൂടുതലുണ്ടാവുക എന്നതായിരുന്നു എന്റെ ലളിതമായ ചോദ്യം. ഡെന്മാര്‍ക്കിലും മറ്റും ആത്മഹത്യകളുടെ നിരക്ക് പെരുകിവരുന്നതും സാമൂഹിക സന്തുഷ്ടിയുടെ അടയാളങ്ങളായി കണക്കാക്കാമോ എന്ന സംശയവും ഉന്നയിച്ചിരുന്നു.ഇവക്കൊന്നും തൃപ്തികരമായ വിശദീകരണം നല്‍കാതെ ലേഖകന്‍,
കുറെയേറെ നുണകളുമായി കരകവിഞ്ഞൊഴുകുകയാണു തന്റെ മറുപടി പോസ്റ്റിലൂടെ ചെയ്തത് കരകവിഞ്ഞൊഴുകിയ നുണകള്‍

സുശീല്‍ കുമാര്‍ said...

രവിചന്ദ്രന്‍ ഒരു നിരീശ്വരവാദിയാണ്‌ എന്ന് അവകാശപ്പെടുന്നു. എന്നാല്‍ അത്‌ ശാസ്ത്രീയമായി എങ്ങനെ തെളിയിക്കാനാകും? അതിന്‌ മൂര്‍ത്തമോ അമൂര്‍ത്തമോ ആയ തെളിവുണ്ടോ? എന്നിട്ടും രവിചന്ദ്രന്‍ നിരീശ്വരവാദിയാണെന്ന് സ്വയം വിശ്വസിക്കുന്നു. സ്വയം ഒരു നിരീശ്വരവാദിയാണെന്ന് വിശ്വസിക്കാന്‍ യാതൊരു ശാസ്ത്രീയ തെളിവും ആവശ്യമില്ലാത്തയാള്‍ക്ക് ദൈവത്തിന്‌ അങ്ങനെ തെളിവു വേണമെന്ന് എങ്ങനെ ആവശ്യപ്പെടാന്‍ സാധിക്കും?

ശ്രീ ഹുസ്സൈന്റെ നവനാസ്തികതയില്‍ ഇത്തരത്തിലുള്ള ചോദ്യമുണ്ട്.

എങ്ങനെ പ്രതികരിക്കുന്നു?

nasthikan said...

മിസ്റ്റര്‍ എന്‍ എം ഹുസ്സൈന് ഖണ്ഡിക്കാനല്ലാതെ സ്വന്തമായി ഒന്നും എഴുതാന്‍ വശമില്ലേ!! ഇതുപോലെ സ്വന്തമായി വല്ലതും എഴുതണം മിസ്റ്റര്‍, നാലാളെക്കൊണ്ട് പറയിപ്പിക്കാതെ.

KP said...

രവിചന്ദ്രൻ സാർ:

ഒരു കാര്യം സൂചിപ്പിച്ചു കൊള്ളട്ടെ. വെറുതേ പുറകെ നടന്നു "ഖണ്ഡനം" നടത്തുന്ന "പ്രൊഫഷണൽ തട്ടിപ്പുകാർ" ഈ ബൂലോകത്ത് ധാരാളം ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെല്ലോ. 25 വർഷം ഹോമിച്ചിട്ടും ഒരു മുക്രിനിലവാരത്തിനപ്പുറം പോകാൻ ത്രാണിയില്ലാത്തവർ വല്ലയിടത്തും കിടന്നു മുക്രയിടട്ടെ. അത്തരക്കാരെ അവഗണിക്കുന്നതായിരിക്കും അഭികാമ്യം.

താങ്കളുടെ ലേഖനങ്ങളും, മറുപടികളും സാമാന്യം നല്ല നിലവാരം പുലർത്തുന്നവയാകുന്നു. ചിന്താശേഷിയുള്ളവർക്ക് അവ മനസ്സിലാക്കും. "പച്ചക്കണ്ണട" മൂലം ചിലർക്ക് അവയൊന്നും ഉൾകൊള്ളാനാകില്ല. That is not your fault. Moreover, you can not teach anyone who is not willing to learn. That being the case, for better use of your time and energy, it is always better to ignore them.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുശീല്‍,

A എന്ന വ്യക്തിയുടെ നിരീശ്വരതയുടെ തെളിവ് A തന്നെയാണ്, അയാളുടെ വാക്കും പ്രവര്‍ത്തിയുമാണ്. വിശ്വാസത്തിനും അവിശ്വാസത്തിനും ഭൗതികമായ ആധാരമുണ്ട്. കുറേക്കൂടി വ്യക്തമാക്കിയാല്‍ ഭൗതികമായ ആധാരമേയുള്ളു. വിശ്വസിക്കുന്നതിനും അവിശ്വസിക്കുന്നതിനും വ്യക്തിയില്‍ അമൂര്‍ത്തവും മൂര്‍ത്തവുമായ തെളിവുകളുണ്ട്. തെളിവുകള്‍ എങ്ങനെ വിശകലനം ചെയ്യുന്നുവെന്നത് ഉപയോഗിക്കുന്ന ടൂളിനെ കൂടി ആശ്രയിച്ചിരിക്കുന്നു.

രവിചന്ദ്രന്‍ സി said...

Dear KP,

Thanks for the kind words. I don't object to the very content of your comment.

Madhu said...

Amazing way you present your thoughts,and would like to appreciate the efforts behind each sentence...
thanks a lot..
Madhu.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട മധു,

ഇവിടം സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി

രവിചന്ദ്രന്‍ സി said...

ഇറാനിലെ നിലവിളികള്‍

മുഹമ്മദ് ഖാന്‍(യുക്തി) said...

മലപ്പുറം കാക്കേ,
ചിന്തയുണര്‍ത്തുന്ന വരികള്‍ എഴുതുന്നവരെ പ്രശംസിക്കുന്നതില്‍ എന്താണ് തെറ്റുള്ളത്.വരികളിലൂടെ ലഭിക്കുന്ന അറിവും അതുണര്‍ത്തുന്ന സന്തോഷവും പ്രകടിപ്പിക്കാതിരിക്കല്‍ കാപട്യവുമാണ്.Rc deserves it.
പിന്നെ എന്റെ പഴയവിശ്വാസത്തിലെ അഴുക്ക് എന്നെ പൂര്‍ണ്ണമായും വിട്ടുമാറിയിരിക്കില്ല.
ദിനവും ഇല്ലാ‍ത്ത ദൈവത്തെ അഞ്ചുനേരമായി
60ല്‍ കുറയാത്ത തവണ പുകഴ്ത്തിയ ആ പാരമ്പര്യത്തിന്റെ ശേഷിപ്പായിരിക്കാം ചിലപ്പോള്‍ ഇത്.ഇവിടെ ഒരു മനുഷ്യന്‍ തന്റെ അറിവ് വളരെ പണിപ്പെട്ട് നമ്മള്‍ക്കായി പകര്‍ന്നുതരുമ്പോള്‍ അതില്‍ പലരും നല്ലവാക്ക് പറഞ്ഞുപോകും.
കാക്കയും ഇതുപോലെയൊക്കെ പറ.ഞാന്‍ പിശുക്കനൊന്നുമല്ല.,നല്ലതെങ്കില്‍ കയ്യടിതീര്‍ച.

കുഞ്ഞിപ്പ said...

>>>>ഈ പോസ്റ്റില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ താങ്കള്‍ വസ്തുനിഷ്ഠമായും യുക്തിസഹമായും ഖണ്ഡിച്ചാലും.താങ്കളെ അഭിനന്ദിക്കുന്നതില്‍ ഞാന്‍ മടിക്കാട്ടില്ല, മറ്റുള്ളവരുടെ കാര്യവും വ്യത്യസ്തമാകാനിടയില്ല.<<<<

ശ്രീ രവിചന്ദ്രന്‍,
താങ്കള്‍ പറയുന്ന യുക്തിയും ഖണ്ഡനവും സംവാദവുമൊക്കെ നല്ലത് തന്നെ,പക്ഷെ പിന്നീട് അത് വാക്കില്‍ പിടിച്ചുള്ള 'വാക്ക്‌ തര്‍ക്ക'മായി മാറുമോയെന്നാണ്‌ പലരും സംശയിക്കുന്നത്.പലപ്പോഴും അതാണ്‌ സംഭവിക്കാറുള്ളത്,ഇതിന്റെ അപ്പുറവും അത് തന്നെയല്ലേ നടക്കുന്നത്?.അപ്പൊ.. ഖണ്ഡിക്കാനാണെങ്കിലും അല്ലെങ്കിലും ഈ പോസ്റ്റിലെ വിഷയത്തില്‍ എന്തെങ്കിലും ആശയകുഴപ്പമോ ധാരണപിശകോ ഉണ്ടെങ്കില്‍ അവ ക്ലിയര്‍ ചെയ്യുകയാണ് ആദ്യമായി വേണ്ടതെന്ന് തോന്നുന്നു.അങ്ങനെയാണെങ്കില്‍‍,പിന്നീട് ഖണ്ഡിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അത് സഹായകമാവും.ഏതായാലും എനിക്ക് ചില സംശയങ്ങളുണ്ട് അല്ലെങ്കില്‍ ചോദ്യങ്ങള്‍,അവ എങ്ങനെഎടുത്താലും വിരോധമില്ല.താങ്കള്‍ക്ക് മറുപടി പറയുകയോ പറയാതിരിക്കുകയോ ചെയ്യാം...
ദൈവം പ്രപഞ്ചാതീതാനാണ് അല്ലെങ്കില്‍ ആലങ്കാരികമായി ചിലര്‍...ദൈവം പ്രപഞ്ചത്തിനും അപ്പുറമാണ് എന്നൊക്കെ പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത്,ദൈവം പ്രാപഞ്ചിക നിയമങ്ങള്‍ക്ക്(ഭൌതിക നിയമങ്ങള്‍) അതീതനാണെന്നാണ്.എന്ന് വെച്ചാല്‍ പ്രാപഞ്ചിക നിയമങ്ങള്‍ ബാധകമല്ലാത്തവന്‍ എന്ന്.വിശ്വാസികളുടെ വിശ്വാസമായി താങ്കള്‍ ധരിച്ച് വെച്ചതും ഇങ്ങനെ തന്നെയല്ലേ?.അല്ലായെങ്കില്‍ വിശ്വാസികള്‍ക്ക് ബാധകമല്ലാത്ത താങ്കളുടെ സ്വന്തം ദൈവ സങ്കല്പ്പത്തെ ഖണ്ഡിക്കാന്‍ വിശ്വാസികള്‍ക്ക്‌ കഴിയുന്നില്ലായെന്ന് സ്വതന്ത്ര ചിന്തകര്‍ പറയുമെന്ന് തോന്നുന്നില്ല.
ഇനി പ്രപഞ്ചത്തെയും പ്രാപഞ്ചിക നിയമങ്ങളെയും സൃഷ്ടിച്ച ഒരു ശക്തിയുണ്ടെന്ന് താങ്കള്‍ക്ക് ബോധ്യമായാല്‍(സങ്കല്‍പ്പിച്ചാല്‍) ആ ദൈവം സൃഷ്ടിച്ച പ്രാപഞ്ചിക നിയമങ്ങള്‍ ആ ദൈവത്തിന് ബാധകമാവില്ല എന്ന വാദം യുക്തിരഹിതമാണെന്ന് താങ്കള്‍ക്ക് തോന്നുമോ?.(പല തരം ദൈവ സങ്കല്‍പ്പമുണ്ടല്ലോ)

പ്രപഞ്ചം എന്നതില്‍ തന്നെ ധാരണപിശക് ഉണ്ടെന്ന്(എന്റെ ധാരണയാണ് ശരിയെന്ന് ഉദ്ദേശിക്കുന്നില്ല) തോന്നുന്നു.ദ്രവ്യാതീതം തുല്യമാണ് പ്രപഞ്ചാതീതം എന്നൊരു ആശയം താങ്കളുടെ പോസ്റ്റില്‍ നിന്ന് ലഭിക്കുന്നുണ്ട്.അത് എന്തേലും ആവട്ടെ,
എനിക്ക് ഒരൊറ്റ ചോദ്യത്തിന് ഉത്തരം ലഭിച്ചാല്‍ മതി.താങ്കളുടെ പ്രപഞ്ചത്തില്‍..ദ്രവ്യങ്ങള്‍ നില നില്‍ക്കുന്ന ശൂന്യമായ സ്ഥലം അല്ലെങ്കില്‍ ആകാശം ഉള്‍പ്പെടില്ലേ?.ആകാശം താങ്കളെ സംബന്ധിച്ച് മൂര്‍ത്തമോ അമൂര്‍ത്തമോ? നിലവില്‍ ദ്രവ്യങ്ങള്‍ ഇല്ലാത്തത് കൊണ്ട് ശൂന്യാകാശം എന്ന് പറയുന്ന സ്ഥലങ്ങളും മറ്റും യഥാര്‍ത്ഥത്തില്‍ ശൂന്യമല്ല എന്ന വാദം താങ്കള്‍ അംഗീകരിക്കുമോ?.ഇല്ലെങ്കില്‍ ശൂന്യാകാശം ശൂന്യമാണെന്ന് ഉറപ്പിച്ചു പറയാന്‍ അല്ലെങ്കില്‍ ശരിക്കുമുള്ള സൂപ്പര്‍ ശൂന്യത സൃഷ്ടിക്കാന്‍ ശാസ്ത്രത്തിന് കഴിയുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?. ഒരുപാടൊരുപാട് നിഗൂഢമാണ് ആകാശം.
ബാക്കിയൊക്കെ താങ്കളുടെ പ്രതികരണം അറിഞ്ഞിട്ട് ചോദിക്കാം.
എല്ലായിടത്തുമുള്ള ദ്രവ്യവും ഭൌതികമായ ഊര്‍ജ്ജവും അവയെല്ലാം നിലനില്‍ക്കുന്ന ആകാശവും ചേര്‍ന്നതാണ് എന്റെ കിനാവിലെ പ്രപഞ്ചം.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കുഞ്ഞാപ്പ,

സുസ്വാഗതം

താങ്കളുടെ നീണ്ട ആമുഖവും അസാധാരണമായ മുന്‍കൂര്‍ജാമ്യമെടുക്കലും വിഷയബന്ധിയായി തോന്നുന്നില്ല. അവസാനം വികാരം കോരിയൊഴിച്ചിട്ട് ഇറങ്ങിപ്പോകാനുള്ള മുന്നൊരുക്കമാണെങ്കില്‍ നിര്‍ഭാഗ്യകരം.

അലങ്കാരം കൊണ്ട് കാര്യം നടക്കില്ലല്ലോ കുഞ്ഞപ്പാ. 'പ്രപഞ്ചാതീതം'എന്നൊന്നില്ല. ഭാവനയില്‍പോലും കാണാനാവാത്തവിധം അചിന്ത്യമാണത്. താങ്കള്‍ പറഞ്ഞുവെച്ച കാര്യവും ഊഹവും ഭാവനയും അനുമാനവും ഒക്ക പ്രപഞ്ചപരമാണ്. മനുഷ്യഭാവന നട്ടുവളര്‍ത്തുന്ന ദൈവ-പ്രേതാദികളും അങ്ങനെ തന്നെ. പ്രപഞ്ചത്തിലെ നിയമങ്ങള്‍ അല്ലാതെ വേറെ നിയമങ്ങളില്ല. ഇനി വെറുതെ വാദത്തിന് വേണ്ടി (ഈ വാദവും പ്രപഞ്ചപരമാണ്, പ്രപഞ്ചാനുസാരിയാണ്)ദൈവം പ്രപഞ്ചനിയമങ്ങള്‍ക്ക് പുറത്താണെന്ന് പറഞ്ഞാല്‍ ടിയാന്‍ പ്രപഞ്ചബാഹ്യമാകും. അപ്പോള്‍പ്പിന്നെ ഞാനും നിങ്ങളും അതനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ല. ചെയ്താലും ഫലവുമില്ല.

പ്രപഞ്ചത്തില്‍ എപ്പോള്‍ ഈ ബാഹ്യശക്തി ഇടപെടുന്നുവോ(suppose) അപ്പോള്‍ ആ ശക്തിക്ക് പ്രപഞ്ചം ബാധകമാകും, പ്രപഞ്ചനിയമങ്ങള്‍ ബാധകമാകും. ഓടുന്നവന്‍ മാത്രമല്ല ഓടിക്കുന്നവനും അണയ്ക്കുമെന്നോര്‍ക്കുക. കാരണം ഓടുന്നവന്റെ ഓട്ടമാണ് ഓടിയ്ക്കുന്നവനെ ഓടിയ്ക്കുന്നത്. നിങ്ങള്‍ ഒരു വസ്തുവില്‍ ഇടപെടുമ്പോള്‍ ആ വസ്തു സംബന്ധിച്ച നിയമങ്ങളും സ്വഭാവങ്ങളും നിങ്ങള്‍ക്കും ബാധകമാണ്.ജലത്തിലായിരിക്കുമ്പോള്‍ ജലനിയമങ്ങള്‍ നിങ്ങള്‍ക്കും ബാധകം. ജലനിയമങ്ങള്‍ മാറ്റണമെങ്കിലും ആദ്യനിയമങ്ങളാണ് തിരുത്തേണ്ടത്. അതിനായി ആദ്യം ജലത്തില്‍ ഇടപെടണം. 'ജലം' പ്രപഞ്ചപരമായ ഒരു നിയമവ്യവസ്ഥയാണ്. മാത്രമല്ല തുടര്‍ന്നിടപെടണമെങ്കില്‍ തിരുത്തിയ നിയമങ്ങള്‍ അംഗീകരിക്കുകയും വേണം.

പ്രപഞ്ചഭാഗമായ മനുഷ്യന്റെ മസ്തിഷ്‌ക്ക ഭാവനയായി മാറുന്ന ദൈവം പ്രപഞ്ചപരമാകാതെ തരമില്ല. അതിന് പ്രപഞ്ചനിയമങ്ങള്‍ക്ക് വിധേയമായി മാത്രമേ പ്രവര്‍ത്തിക്കാനാവൂ. അത് പ്രപഞ്ചനിയമങ്ങളെ തന്നെ മാറ്റിയാലും അതിന് പ്രപഞ്ചവുമായി ബന്ധപ്പെടേണ്ടിവരും. മാത്രമല്ല, മാറ്റിയ പ്രപഞ്ചനിയമങ്ങള്‍ അതിന് അനുസരിക്കേണ്ടിയും വരും. ചുരുക്കത്തില്‍ പ്രപഞ്ചബാഹ്യവും പ്രപഞ്ചാതീതവുമായ ഒന്നിന് (അതായത് പ്രപഞ്ചപരമായ അത്തരമൊരു ഭാവനാവ്യായാമം)പ്രപഞ്ചത്തില്‍ യാതൊരു പ്രസക്തിയുമില്ല.That is a philosophical non-starter.

കുഞ്ഞാപ്പാ, 'ആകാശം' എന്നൊരു വസ്തുവില്ല, അതൊക്കെ താങ്കളുടെ തോന്നലാണ്. അതൊരു അമൂര്‍ത്ത കല്‍പ്പനയാണ്(an abstract fancy with no abstract or concrete evidence). അതിന് മൂര്‍ത്തമോ മൂര്‍ത്തമോ ആയ തെളിവില്ല (no abstract or concrete evidence). ആകാശമെന്ന് താങ്കള്‍ തെറ്റിദ്ധരിക്കുന്നത് മറ്റുപലതിനേയുമാണ്.

ശൂന്യതയുമില്ല. ശൂന്യത പ്രപഞ്ചവിരുദ്ധമാണ്, അതൊരിക്കലും ഉണ്ടായിരുന്നിട്ടുമില്ല.

എന്റെ അഭിപ്രായത്തില്‍ പ്രപഞ്ചത്തെ 'സൃഷ്ടി'ക്കാനാവില്ല.അതുകൊണ്ടുതന്നെ ആ വാദം 100% യുക്തിഹീനമാണ്. താങ്കളെ സംബന്ധിച്ചിടത്തോളം 'സൃഷ്ടി' എന്നാല്‍ എന്താണ്?

താങ്കളുടെ കിനാവിലെ പ്രപഞ്ചം താങ്കളുടെ സ്വാതന്ത്ര്യത്തില്‍പ്പെട്ടത്.

കുഞ്ഞിപ്പ said...

>>>>പ്രപഞ്ചത്തില്‍ എപ്പോള്‍ ഈ ബാഹ്യശക്തി ഇടപെടുന്നുവോ(suppose) അപ്പോള്‍ ആ ശക്തിക്ക് പ്രപഞ്ചം ബാധകമാകും,പ്രപഞ്ചനിയമങ്ങള്‍ ബാധകമാകും.<<<<

രവിചന്ദ്രന്‍ സര്‍,
താങ്കള്‍ക്ക് ബാധകമല്ലെങ്കിലും എന്റെ പ്രധാന ചോദ്യമായ "ആകാശത്തെക്കാളും" താങ്കള്‍ പ്രാധാന്യം നല്‍കിയത് മേല്‍ വിഷയത്തിനായിരുന്നുവേല്ലേ.ആയിക്കോട്ടെ,അതില്‍ നിന്ന് തന്നെ തുടങ്ങാം...
പ്രപഞ്ചത്തെ സൃഷ്ടിച്ചതോടോപ്പമോ അതിന് ശേഷമോ മാത്രമാണ് പ്രപഞ്ച നിയമങ്ങളുണ്ടാവുന്നത് അതിന് മുമ്പും ആ
ശക്തിയുണ്ടായിരുന്നു.ദൈവത്തിന് കൂടി ബാധകമായ,ബാധ്യതയുള്ള ഒരു നിയമം ദൈവം സൃഷ്ടിക്കുമെന്നത് വിശ്വാസനീയമല്ലല്ലോ.താങ്കളുടെ ലോജിക്‌ പ്രകാരം,ദൈവം പ്രപഞ്ചത്തില്‍ ഇടപെട്ടാല്‍ പ്രപഞ്ചനിയമങ്ങള്‍ ആ നിമിഷം ദൈവത്തിനും ബാധകമാകുമെന്നാണ്.ദൈവം പ്രപഞ്ചത്തില്‍ ഇടപെടുകയെന്നു പറയുമ്പോള്‍,ആ ഇടപെടലിന്റെ രീതി ദൈവ സങ്കല്‍പ്പത്തിനനുസരിച്ച് വ്യാത്യസ്തമായിരിക്കും.താങ്കള്‍ മനസ്സിലാക്കിയ ദൈവ സങ്കല്പ്പമായിരിക്കില്ല എനിക്ക് ദൈവത്തെ കുറിച്ചുള്ള യഥാര്‍ത്ഥ ബോധം.അപ്പോള്‍,ആദ്യം ക്ലിയര്‍ ചെയ്യേണ്ടത് പ്രപഞ്ചത്തിലെ ദൈവത്തിന്റെ ഇടപെടലിനെ
കുറിച്ചാണ്.മൂര്‍ത്ത അഥവാ മനുഷ്യ രൂപത്തില്‍ പ്രപഞ്ചത്തില്‍ ഇടപെടുന്ന ദൈവസങ്കല്‍പ്പങ്ങള്‍ വരെയുണ്ടാവാം.അവയോക്കെയാണ് താങ്കള്‍ മനസ്സിലാക്കിയ ദൈവ സങ്കല്പ്പമെങ്കില്‍ അവയെ കുറിച്ചൊന്നും എനിക്ക് മറുപടി പറയാന്‍ കഴിയില്ല.എങ്കിലും ദൈവത്തിന് പ്രപഞ്ച നിയമങ്ങള്‍ ബാധകമാവാതെ ദൈവത്തിന് പ്രപഞ്ചത്തില്‍ ഇടപെടാന്‍ കഴിയുമെന്നിടത്തിലേക്ക്‌ എത്താനുള്ള വഴിയായിട്ടാണ് ഞാന്‍ "ശൂന്യതയെ" കുറിച്ച് ചോദിച്ചത്.

>>>കുഞ്ഞാപ്പാ, 'ആകാശം' എന്നൊരു വസ്തുവില്ല, അതൊക്കെ താങ്കളുടെ തോന്നലാണ്. അതൊരു അമൂര്‍ത്ത കല്‍പ്പനയാണ്(an abstract fancy with no abstract or concrete evidence). അതിന് [മൂര്‍ത്തമോ മൂര്‍ത്തമോ] ആയ തെളിവില്ല (no abstract or concrete evidence). ആകാശമെന്ന് താങ്കള്‍ തെറ്റിദ്ധരിക്കുന്നത് മറ്റുപലതിനേയുമാണ്.<<<

മാനത്ത്‌ കാണുന്ന നീലിമയെ കുറിച്ചോ,വേണ്മയെ കുറിച്ചോ ഞാന്‍ ചോദിച്ചില്ല.പിന്നെ മാനത്തിന്റെ വിവിധ മാനങ്ങള്‍(Dimensions) ആകാശ ഗ്രന്ഥം തുടങ്ങിയവയിലേക്കൊന്നും എത്തിയിട്ടുമില്ല.
എന്റെ ചോദ്യം,കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും നിലനില്‍ക്കുന്ന,അവയെല്ലാം ഒഴുകി നടക്കുന്ന ശൂന്യതയെ കുറിച്ചാണ്..
അതായത്,നിത്യവും ഏകവുമായ
ശൂന്യത.ശൂന്യത എന്ന് പറയുമ്പോള്‍ ഒന്നുമില്ലായ്മ എന്നല്ല,എന്നാല്‍ ദ്രവ്യങ്ങളുടെ ഇല്ലായ്മ തന്നെയാണ്.ഭൂമിയുടെ വളരെ കുറച്ച് മാത്രം കരയും(ഏകദേശം 21 ശതമാനം) ബാക്കിയെല്ലാം വെള്ളവുമായത് പോലെ പ്രപഞ്ചത്തില്‍ വളരെ വളരെ കുറച്ച് മാത്രമേ ദ്രവ്യമുള്ളൂ ബാക്കിയെല്ലാം നിത്യവും ഏകവുമായ ശൂന്യതയാണ്.ജീവന്‍ നിലനില്‍ക്കാന്‍
ആവശ്യമായ,അതിന്റെ അടിസ്ഥാനം വെള്ളമായത് പോലെ ദ്രവ്യങ്ങള്‍ നിലനില്‍ക്കുന്നതും അതിന്റെ അടിസ്ഥാനവും
ശൂന്യതയില്‍ അഥവാ ആകാശത്തിലാണ്.

ഇസ്ലാമിക ദര്‍ശനത്തിലെ അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ ചിലതായ അമൂര്‍ത്തതക്കും(അരൂപി)ഏകത്വത്തിനും ഏറ്റവും നല്ല ഉപമ ആകാശമാണ്.(അല്ലാഹുവിന് ഉപമില്ലെന്ന് ഓര്‍ക്കേണ്ടതാണ്‌).

ആ ആകാശമാണ്,അനന്തമായ ആ ശൂന്യതയാണ് അഥവാ സര്‍വ്വ വ്യാപിയായ ദൈവത്തെയാണ് താങ്കള്‍ ഇല്ലായെന്ന് പറഞ്ഞു
നിഷേധിക്കുന്നത്.നിരീശ്വരത്വത്തിന് വേണ്ടി എഴുതുന്ന താങ്കളും ആ ഈശ്വരന്റെ നിയന്ത്രണത്തിലാണെന്ന് ഓര്‍ക്കേണ്ടതാണ്.ആകാശത്തിന്‌ മൂര്‍ത്തമായ തെളിവില്ലെന്ന സത്യം പറയാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടേങ്കിലും,അതിന് "അമൂര്‍ത്തമായ" തെളിവും,ഇല്ലെന്ന "കള്ളം" പറയാന്‍ താങ്കള്‍ കഴിഞ്ഞിട്ടില്ലെന്നാണ് മേല്‍ ഉദ്ധരിച്ച താങ്കളുടെ തന്നെ വാചകങ്ങളില്‍ നിന്ന് മലയാള വായനക്കാര്‍ മനസ്സിലാക്കുക.ഇനിയൊരു പക്ഷെ,ആകാശത്തിന്‌ അമൂര്‍ത്തമായ തെളിവില്ലെന്ന വാദം താങ്കള്‍ക്ക് ഉണ്ടന്നന്ന ഊഹത്തില്‍ അതിനുള്ള തെളിവ് പറയണമെങ്കില്‍,അതിന്റെ സാമ്പിള്‍ തെളിവായി‌ ഞാന്‍ പറയുന്നത്,... ഭൂമിയുണ്ട്,അത് നിലനില്‍ക്കുന്നു അത് "ശൂന്യതയിലൂടെ അഥവാ ആകാശത്തിലൂടെ" സൂര്യനെ ചുറ്റുന്നു എന്നൊക്കെയുള്ള നമ്മുടെ ബോധമാണ്.അപ്പോള്‍ ബോധമാണ്,ജ്ഞാനമാണ് പ്രധാനം.
ആത്മാര്‍ത്ഥമായ സത്യാന്വേഷണത്തിലൂടെ ശാന്തമായി,സ്വതന്ത്രമായി ചിന്തിച്ച് യഥാര്‍ത്ഥ ബോധം വികസിപ്പിക്കൂ മിസ്റ്റര്‍ രവിചന്ദ്രന്‍.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കുഞ്ഞാപ്പ,

'ദൈവം' എന്ന മിത്തിക്കല്‍ കഥാപത്രത്തെ ഒരു യാഥാര്‍ത്ഥ്യമായി ഞാനംഗീകരിച്ചതുപോലെയാണല്ലോ താങ്കള്‍ തട്ടിവിടുന്നത്?! പൊയ്ക്കുതിരമേലുള്ള സവാരിയാണത്. താങ്കള്‍ ചാട്ടവാര്‍ ചുഴറ്റുകയും ഹോ ഹോ പറയുകയും ചെയ്യുന്നതല്ലാതെ താങ്കളിരിക്കുന്ന നിര്‍ജ്ജീവമായ കുതിര ഒരിഞ്ച് അനങ്ങുന്നില്ല.കാരണം അതിന് ജീവനില്ല. അതൊരിക്കലും എന്റെടുത്ത് എത്തുകയുമില്ല.

'സൃഷ്ടി' എന്താണെന്ന് പറയാതെ ആ വാക്ക് പിന്നീട് ഉപയോഗിക്കാന്‍ താങ്കള്‍ക്ക് ധാര്‍മ്മികമായ അര്‍ഹതയില്ലെന്നറിയിക്കട്ടെ. ഞാനത് മുന്നോട്ടുള്ള ചര്‍ച്ചയുടെ ഭാഗമായി അംഗീകരിക്കുകയുമില്ല. 'സൃഷ്ടി' എന്നൊന്നില്ലെന്ന് പച്ചയായി പറഞ്ഞ എന്നോട് ഇല്ലാത്ത ദൈവം നടക്കാത്ത സൃഷ്ടി നടത്തിയാല്‍ അന്തരീക്ഷ ഊഷ്മാവ് എത്ര ഡിഗ്രിയായി കുറയുമെന്നൊക്കെ വാദിച്ചാല്‍ ഞാന്‍ സൗമ്യമായി പറയും -സാറേ, ആ വേല കയ്യിലിരിക്കട്ടെ.

'ആകാശം' എന്നതുകൊണ്ട് താങ്കളുദ്ദേശിച്ചത് ശൂന്യതയാണോ?!-എന്നാല്‍ ഇതൊക്കെ നേരത്തെ പറയണ്ടേ!? താങ്കള്‍ക്കൊരു ഗുണമുണ്ട്, അധികം തൂങ്ങിക്കിടന്ന് സമയം കളയാതെ പിടിച്ച കമ്പ് വിട്ട് അടുത്തതില്‍ പിടിക്കും. മിടുക്കന്‍!!! നല്ല പ്രായോഗികതാവാദം.

ശൂന്യത ദ്രവ്യമില്ലാത്ത അവസ്ഥയാണെന്നോ?-ആരാണ് താങ്കള്‍ക്ക് ഈ സുവിശേഷം പകര്‍ന്നുനല്‍കിയത്?! ആരായാലും നമസ്‌ക്കാരം അവനുള്ളതാണ്!അവന് മാത്രം! ദ്രവ്യം ഖനീഭവിച്ച ഊര്‍ജ്ജമാണല്ലോ. ദ്രവ്യമില്ലാത്ത അവസ്ഥ ഊര്‍ജ്ജമില്ലാത്ത അവസ്ഥ കൂടിയാണ്. ഇത് രണ്ടുമില്ലാതെ ഉണ്‍മ ഉണ്ടാകുന്നതെങ്ങനെ? അറിയാന്‍ കൊതിയാകുന്നു. ഫിസിക്‌സിലെ ഏറ്റവും മുന്തിയ ലോകസമ്മനം താങ്കളെ മാടിവിളിക്കുന്നു, പറയൂ കുഞ്ഞാപ്പാ.

സര്‍വ്യാപിയായ ദൈവം ഉണ്ടെന്നോ? തമാശയാണോ തത്വവിചാരമാണോ സര്‍?-ശൂന്യത ദ്രവ്യ-ഊര്‍ജ്ജ രഹിതമായ അവസ്ഥയാണെന്നും അത് നിതാന്ത ശൂന്യതയാണെന്ന് പറഞ്ഞ് നാക്ക് വായിലിടുന്നതിന് മുമ്പ് ദൈവം എന്ന ഒരു കഥാപാത്രം സര്‍വ്യാപിയാണെന്ന് വാദിക്കുന്നു! ദൈവം സര്‍വവ്യാപിയാണെങ്കില്‍ ശൂന്യതയിലും ആ പുള്ളി ഉണ്ടാകേണ്ടതല്ലേ മിസ്റ്റര്‍? ശൂന്യതയില്‍ ഇല്ലാത്ത ദൈവം 'സര്‍വവ്യാപി''യാകുന്നതെങ്ങനെ? ദൈവം ഉണ്ടെങ്കില്‍ ശൂന്യത ശൂന്യതയാകുന്നതെങ്ങനെ? ശൂന്യത ഇല്ലെങ്കില്‍ താങ്കള്‍ പറഞ്ഞത് ശരിയാകുന്നതെങ്ങനെ? സ്വയം കുഴിച്ച കുഴിയില്‍ ചാടി ദയാരഹിതമായി മുകളില്‍ മണ്ണ് വാരിയിടുന്ന ഒരാളെ ആദ്യമായിട്ട് കാണുകയാണ്.

ഇനി വേണമെങ്കില്‍ ദൈവം ദ്രവ്യമല്ല, ഊര്‍ജ്ജമല്ല, ശൂന്യതയില്‍ നിന്നാലും സാന്നിധ്യം ഇല്ലാത്തയാളാണ് ദൈവമെന്നാല്‍ അതല്ല, ഇതല്ല, ഒന്നുമല്ല പക്ഷെ എല്ലാമാണ്, ശൂന്യതയിലെ പുള്ളിയുടെ സാന്നിധ്യം ശൂന്യതയുടെ ശൂന്യത നഷ്ടപ്പെടുത്തില്ല, ദൈവം എല്ലാത്തിനും എല്ലാത്തിനും എല്ലാത്തിനും അതീതനാണ്..എന്നീ നമ്പരുകള്‍ എടുത്തിടാവുന്നതാണ്. പക്ഷെ പുസ്തകപ്രകാരം പുള്ളി കുറച്ച് ഭൗമസംബന്ധിയായ പണികള്‍ ചെയ്യുന്നുണ്ട്! പോരട്ടെ.

ദൈവത്തിന്റെ നിയമം പ്രത്യേകമായിരിക്കും-ആരാണിത് താങ്കളോടിത് പറഞ്ഞത്? ആ പ്രത്യേക നിയമമനുസരിച്ച് ദൈവം ഇടപെടുന്നത് ശരിക്കും 'ഇടപെടാതിരിക്കലും' 'സ്വയം നിരാകരണ'വുമാണെന്ന് ഞാന്‍ പറഞ്ഞാല്‍? സാധാരണ നിയമമൊന്നുമല്ല്‌ലോ, 'പ്രത്യേക' നിയമമല്ലേ?! രക്ഷപെടുത്താനായി ആദ്യം ദൈവമെന്ന കഥാപത്രത്തെ പ്രപഞ്ചത്തിന് പുറത്താക്കി, പിന്നെ എല്ലാ നിയമങ്ങള്‍ക്കും പുറത്താക്കി, ദേ, ഇപ്പോള്‍ ഒരു 'പ്രത്യേക'നിയമവുമുണ്ടാക്കി....ഇനിയെന്താണ് അടുത്ത പരിപാടി? ഈ ദൈവമാണോ ഒറ്റ എഡിഷനുള്ള ഒരു പുസ്തകം പ്രസിദ്ധീകരിച്ചതും ദിനവും അഞ്ചുനേരം നിസ്‌ക്കരിക്കണമെന്ന് താങ്കളെ നിര്‍ബന്ധിക്കുന്നതും?! അതാണോ സര്‍, ആ 'പ്രത്യേക' നിയമം?!

രവിചന്ദ്രന്‍ സി said...

നാസ്തികതയ്ക്ക് വേണ്ടി എഴുതുന്ന ഞാനും ആ ഈശ്വരന്റെ നിയന്ത്രണത്തിലാണ്- എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് താങ്കള്‍ ഇങ്ങനെ എഴുതിവിടുന്നത്? താങ്കള്‍ക്ക് അതൊക്കെ എങ്ങനെയറിയാം?ഒന്നാമത് ദൈവത്തിന്റെ നിയമങ്ങള്‍ 'പ്രത്യേക'നിയമമാണ്, ദൈവം എല്ലാത്തിനും 'അതീത'മാണ്. ആ നിലയ്ക്ക ദൈവം ഭൗമജീവിയായ എന്റെ എഴുത്തില്‍ കയറിപിടിക്കുന്നതെന്തിന്? ദൈവം നാസ്തികതയെ നിയന്ത്രിച്ച് മുന്നോട്ടുകൊണ്ടുപോകുന്നുവെങ്കില്‍ താങ്കള്‍ക്കും നാസ്തികനായിക്കൂടേ? നാസ്തികതയുടെ സൃഷ്ടാവും മേലധികാരിയും അദ്ദേഹമല്ലേ? അദ്ദേഹത്തിന്റെ ഇച്ഛാനുസരണമല്ലേ ഞാന്‍ നാസ്തിക എഴുതുന്നത്? അപ്പോള്‍ ദൈവം ആഗ്രഹിച്ചില്ലെങ്കില്‍ നാസ്തികത ഉണ്ടാകുമോ? താങ്കളുടെ ഇത്തരം കേവലം ആഗ്രഹപ്രകടനങ്ങള്‍ വസ്തുതയാകുന്നതെങ്ങനെ?

'അരൂപി'യായ ദൈവമോ?-മനസ്സിലായില്ല കുഞ്ഞാപ്പ. ദയവായി ഒന്ന് വിശദീകരിക്കാമോ.

സത്യേന്വേഷം- ശരി കുഞ്ഞാപ്പ. ഞാനതിന് ശ്രമിക്കാം. കുറേശ്ശെ നടത്തുന്നുമുണ്ട്. പക്ഷെ താങ്കള്‍ക്കത് ആവശ്യമില്ലല്ലോ?! സത്യം പണ്ടേ ബോധ്യപ്പെട്ട ഒരാളല്ലേ? പിന്നെയിനിയെന്ത് അന്വേഷിക്കാനിരിക്കുന്നു!? ഞാന്‍ സത്യം അന്വേഷിക്കും, പക്ഷെ അങ്ങനെയൊരു പരസ്യം എഴുതി നെറ്റിയിലൊട്ടിക്കില്ല.

അവസാനത്തെ ഉപദേശം കൊള്ളാം. വകവെച്ചു. ഇങ്ങനെയൊക്കെ ഉപദേശിക്കണമെങ്കില്‍ താങ്കള്‍ ക്ഷീണരഹിതമായി ഉദാരതത പ്രസരിപ്പിക്കുന്ന ഒരു വ്യക്തിയാണെന്ന് കാണാവുന്നതാണ്. താങ്കളുടെ പേരും അതിനോട് യോജിക്കുന്നു.

രജീഷ് പാലവിള said...

"ഈ വഴിത്താരയി,ലെന്റെ മുന്നില്‍
ദീപങ്ങലില്ല വെളിച്ചമേകാന്‍!
ഈ വഴിയോരത്തദൃശ്യരായും
ദൈവങ്ങളി,ല്ലെന്റെ കൈപിടിക്കാന്‍!!

രവിചന്ദ്രന്‍ സി said...

കണ്ടതില്ലല്ലോ ഭവാനെ ഈയുലകില്‍ ഏറെ ദിനങ്ങളായി സഖേ

രജീഷ് പാലവിള said...
This comment has been removed by the author.
രജീഷ് പാലവിള said...

Dear Sir,
Went 7 days tour with college students.Yesterday,came here..വന്ന് ആദ്യം ചെയ്തത് സാറിന്റെ വിശേഷങ്ങളിലൂടെ ഒരു തീര്‍ത്ഥാടനം.

രജീഷ് പാലവിള said...

ഇന്ത്യ ഒരു മഹാസമുദ്രമാണ്!വൈവിധ്യങ്ങളുടെ ഒരു കലവറ.അനേകമനേകം ജീവിതസംസ്കാര്ങ്ങളാകുന്ന മുത്തുകള്‍ കോര്‍ത്ത ഒരു മാലപോലെ അവളുടെ ആത്മാവ്.ആ ചരടിനെ പൊട്ടിച്ച്ചെറിയുവാന്‍ വന്നവരെല്ലാം അവളുടെ മുന്നില്‍ നമ്രശിരസ്കരായി കൈകള്‍ കൂപ്പി!അതിര്‍ത്തികള്‍ ഓരോന്നും പിന്നിടുമ്പോള്‍ ചരിത്രം ചെപ്പുതുറന്ന കഥകള്‍ കേട്ട് വിസ്മയം കൊണ്ടു.ഹൈദ്രബാദിലെ ഗോല്‍ക്കുണ്ടപാലസ് ഓര്‍മകളില്‍ മായാതെ നില്‍ക്കുന്നു.പ്രകൃതി ദത്തമായ ശിലകളിലൂടെ അതിശയകരമായ അനേകം സാങ്കേതികവിദ്യകളുടെ രേമ്യമായ അനാവരണം!അന്നത്തെ എന്‍ജിനീര്സ് നുമുന്നില്‍ എപ്പോ ഉള്ളവര്‍ വെറും ഇന്‍ജിനീര്സ്!!ആ യാത്രകളില്‍ കണ്ട ഖേദകരമായ ഒരു കാഴ്ച ,ഹൈദ്രബാദിലെ കൊടും ചൂടിലും കറുത്ത പര്‍ദ്ദ ധരിച്ചു നടക്കുന്ന മുസ്ലിം സ്ത്രീകള്‍ !മതത്തോടും അതിന്റെ നിയമത്തോടും എനിക്ക് വെറുപ്പ തോന്നിപോയി സാര്‍ .

രജീഷ് പാലവിള said...

"ഇവിടെ ജീവിക്കുവാന്‍ നിങ്ങലേല്‍പ്പിച്ചതാം
'ചുരിക' ഞാന്‍ ദൂരെ വലിച്ചെറിഞ്ഞു !
ഇടിമുഴക്കത്ത്തിലും ശാന്തി കണ്ടെത്തുവാന്‍
കഴിവിതാ ഞാനിന്നു കൈക്കലാക്കി !!"
(പാലവിള)

kaalidaasan said...

>>>>ദൈവത്തിന് കൂടി ബാധകമായ,ബാധ്യതയുള്ള ഒരു നിയമം ദൈവം സൃഷ്ടിക്കുമെന്നത് വിശ്വാസനീയമല്ലല്ലോ.>>>

ഇത് കുഞ്ഞാപ്പയുടെ തെറ്റിദ്ധാരണയാണ്. ഇന്‍ഡ്യയിലെ എല്ലാ പൌരന്‍മാര്‍ക്കും ബാധകമായ നിയമങ്ങളാണ്, ഇന്‍ഡ്യയിലെ അധികാരികള്‍ സൃഷ്ടിക്കുന്നത്.

kaalidaasan said...

>>>ഭൂമിയുടെ വളരെ കുറച്ച് മാത്രം കരയും(ഏകദേശം 21 ശതമാനം) ബാക്കിയെല്ലാം വെള്ളവുമായത് പോലെ പ്രപഞ്ചത്തില്‍ വളരെ വളരെ കുറച്ച് മാത്രമേ ദ്രവ്യമുള്ളൂ ബാക്കിയെല്ലാം നിത്യവും ഏകവുമായ ശൂന്യതയാണ്.<<<

ഒട്ടും യോജിക്കാത്ത ഉപമ. പ്രപഞ്ചം ഭൂമിയുടെ പ്രതലം പോലെ പരന്നു കിടക്കുന്നതാണെങ്കില്‍(ഇസ്ലാമിക ഭാഷ്യത്തിലെ പരന്ന ഭൂമിയായാലും മതി) ഈ ഉപമ യോജിക്കുമായിരുന്നു.

ഭൂമിയുടെ മൊത്തം ദ്രവ്യത്തിന്റെ എത്ര ശതമാനം വെള്ളമാണെന്ന് കുഞ്ഞാപ്പക്കറിയുമോ? അല്ലെങ്കില്‍ അളവിന്റെ എത്ര ശതമാനം വെള്ളമുണ്ടെന്ന് ഒന്നു പറഞ്ഞാല്‍ ഈ ഉപമയുടെ മണ്ടത്തരം മനസിലാകും.

നിത്യവും ഏകവുമായ ശൂന്യത എന്ന പ്രയോഗം കലക്കി.ഈ നിത്യവും ഏകവുമായ ശൂന്യതയില്‍ ദൈവം എവിടെയാണിരിക്കുന്നത്

nilamburan said...

ഒരു കമെണ്ട്രി.......

ഇപ്പോള്‍ ഗാലറിയിലിരിക്കുന്ന ബഹുഭൂരിഭാഗവും ശ്രീ.എം.എന്‍.ഹുസൈന്‍ സാറിനെ കൂക്കി വിളിക്കുന്ന കഴ്ചയാണ് കാണുന്നത്.
കൈയ്യടി ശ്രീ.രവിചന്ദ്രന്‍ സാറിനും. പക്ഷെ രണ്ടാളും തോല്‍വി സമ്മതിക്കാന്‍ തയാറല്ല. ഈ കളി അല്ലെങ്കിലും ഇപ്പോഴും ഇങ്ങിനെയാണ്., മതമുണ്ടായ അന്ന്‌ മുതല്‍.!!

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കാളിദാസന്‍,

താങ്കള്‍ ചൂണ്ടിക്കാട്ടിയത് ശരിയാണ്.ഇതുപോലെ ചില സംഗതികള്‍ കുഞ്ഞാപ്പയുടെ കമന്റില്‍ വേറെയുമുണ്ട്. മറുപടി ദീര്‍ഘിക്കുമെന്ന് കരുതി ഒഴിവാക്കിയതാണ്. ആകെമൊത്തം സംശുദ്ധമായ ചില ആഗ്രഹപ്രകടനങ്ങള്‍! A can of wishful thoughts!

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട നിലമ്പൂരാന്‍,

സ്വാഗതം

ചുങ്കത്തറ, പള്ളിക്കുത്ത്, കൊന്നമണ്ണ... ദേ എന്റെ സംഭവന മൂനെണ്ണംകൂടി. വേണ്ടിവന്നാല്‍ ഉപയോഗിക്കുക: ഐവര്‍കാല, കടുകട്ടി, ഡീസന്റ് മുക്ക്‌

കുഞ്ഞിപ്പ said...

'ആകാശം' എന്നതുകൊണ്ട് താങ്കളുദ്ദേശിച്ചത് ശൂന്യതയാണോ?!->>>

ആകാശവും ശൂന്യതയും സമാന അര്‍ത്ഥത്തിലെല്ലേ എന്റെ ആദ്യ കമെന്റില്‍ തന്നെ ഉപയോഗിച്ചിട്ടുള്ളത്?.ആകാശം,ശൂന്യത അല്ലെങ്കില്‍ ശൂന്യാകാശം തുടങ്ങിയ പദങ്ങളെ കുറിച്ചുള്ള എന്റെ ധാരണയെന്താണെന്ന് ഞാന്‍ വ്യാക്ത്മാക്കിയിട്ടില്ലേ?.ധാരണ പിശക് ഉണ്ടെങ്കില്‍ അത് ആദ്യം തന്നെ ക്ലിയര്‍ ചെയ്യണമെന്ന് തുടക്കത്തില്‍ തന്നെ ഞാന്‍ സൂചിപ്പിചിട്ടില്ലേ?.ഇനിയും ആശയകുഴപ്പം ഉണ്ടെങ്കില്‍,ഉണ്ടാവുമെങ്കില്‍ ഈ മൂന്ന് പദങ്ങളും ഒഴിവാക്കി ഞാന്‍ ഉദ്ധേഷിക്കുന്നതിനു താങ്കള്‍ തന്നെ ഉപയോഗത്തിലില്ലാത്ത ഒരു "പേര്"പറഞ്ഞോളൂ,എനിക്കത് സ്വീകാര്യമാണ്.ഞാന്‍ ഉദ്ദേശിച്ചത് എന്താണെന്ന് വ്യാക്തമാക്കുന്നതിന് മലയാളം വിക്കിയില്‍ നിന്നെടുത്ത പ്രപഞ്ചത്തിന്റെ വിശദീകരണം ഇവിടെ പേസ്റ്റ്‌ ചെയ്യാം...

എവിടെയെല്ലാം ദ്രവ്യമുണ്ടോ ദ്രവ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലുമുണ്ടോ അവിടമെല്ലാം പ്രപഞ്ചത്തിന്റെ ഭാഗമാണ്. എല്ലാ ദ്രവ്യവും ദ്രവ്യരൂപങ്ങൾക്കിടയിലുള്ളതും അവയ്ക്കു ചലിക്കുവാൻ വേണ്ടതുമായ സ്ഥലവും ചേർന്നതാണ് പ്രപഞ്ചം. പ്രപഞ്ചത്തിന്റെ ഭാഗമല്ലാത്തതായി ഒന്നുമില്ല .
ഇതില്‍ ബോള്‍ഡാക്കിയതാണ് ഞാന്‍ ഉദ്ദേശിച്ച ശൂന്യത.കോടാനുകോടി നക്ഷത്ര ഗ്രഹങ്ങള്‍ക്കിടയിലെ,മറ്റ് ദ്രവ്യങ്ങള്‍ക്കിടയിലെ ശൂന്യാമായ സ്ഥലം.യഥാര്‍ത്ഥത്തില്‍ കോടാനുകോടി നക്ഷത്ര-ഗ്രഹങ്ങളെ പരസ്പ്പരം ബന്ധിപ്പിച്ച് ഒരൊറ്റ പ്രപഞ്ചത്തിന്റെ ഭാഗമാക്കുന്നത് ഈ അനന്തമായ ശൂന്യതയാണ്.പ്രപഞ്ചത്തോളം വലിയൊരു വല സങ്കല്‍പ്പിക്കുക,ആ വലയില്‍ ചെറുതും വലുതുമായ ഒരുപാട് 'കീറല്‍' ഉണ്ടെന്നും സങ്കല്‍പ്പിക്കുക.ഈ കീറലിലും മറ്റുമുള്ള ശൂന്യമായ ഭാഗമാണ് ശൂന്യകാശം എന്ന് പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത്.ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം 15 കോടി കിലോമീറ്റര്‍() ആവുമ്പോള്‍ നമ്മുടെ ഈ ചെറിയ സൌരയുധത്തില്‍ തന്നെ ശൂന്യാകാശം എത്രമാത്രം വിശാലമായിരിക്കും.!!!
ആ ശൂന്യാകാശത്തെയാണ് താങ്കള്‍ എന്റെ തെറ്റിദ്ധാരണയെന്നും പ്രപഞ്ച വിരുദ്ധമെന്നും പറയുന്നത്.ഈ ശൂന്യാകാശത്തെ ഒഴിവാക്കിയാണ് താങ്കള്‍ പോസ്റ്റില്‍ പ്രപഞ്ചാതീതം ദ്രവ്യതീതം എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത്.


'സൃഷ്ടി' എന്താണെന്ന് പറയാതെ ആ വാക്ക് പിന്നീട് ഉപയോഗിക്കാന്‍ താങ്കള്‍ക്ക് ധാര്‍മ്മികമായ അര്‍ഹതയില്ലെന്നറിയിക്കട്ടെ. ഞാനത് മുന്നോട്ടുള്ള ചര്‍ച്ചയുടെ ഭാഗമായി അംഗീകരിക്കുകയുമില്ല.>>>>

ഒരു ചര്‍ച്ചാ വിഷയമായി സൃഷ്ടിയെ കുറിച്ച് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല.പിന്നെ പറഞ്ഞത് ഒരു സാങ്കല്‍പ്പിക ചോദ്യവുമായി ബന്ധപെട്ടാണ്.സൃഷ്ടി എന്ന വിഷയം താങ്കളുടെ പോസ്റ്റില്‍ വരുന്നുമില്ല.സൃഷ്ടിയെ കുറിച്ച് വേണമെങ്കില്‍ പിന്നീട് ചര്‍ച്ച ചെയ്യാവുന്നതാണ്.

ശൂന്യത ദ്രവ്യമില്ലാത്ത അവസ്ഥയാണെന്നോ?>>>

ശൂന്യത പ്രപഞ്ച വിരുദ്ധമാണെന്ന് വാദിച്ച താങ്കള്‍ക്ക് ശൂന്യതയുടെ ക്വാളിറ്റി പരിശോധിക്കാന്‍ യാതൊരു അര്‍ഹതയുമില്ല.
ശൂന്യകാശം ശരിക്കും ശൂന്യമാണോ?.,ശൂന്യമല്ലെങ്കില്‍ ശൂന്യകാശത്തില്‍ എന്തൊക്കെയുണ്ട്?.ശരിക്കുമുള്ള ശൂന്യത സൃഷ്ടിക്കാന്‍ ശാസ്ത്രത്തിന് എന്നെങ്കിലും കഴിയുമോ?.സംശയത്തില്‍ തുടങ്ങി സംശയത്തില്‍ തന്നെ അവസാനിക്കുന്ന ശാസ്ത്രത്തിന്റെ..ശൂന്യാകാശത്തെ സംബന്ധിച്ച അറിവുകള്‍‍...വിശ്വാസത്തില്‍ തുടങ്ങി വിശ്വാസത്തില്‍ തന്നെ അവസാനിക്കുന്ന വിശ്വാസികള്‍ക്ക്‌ എത്രമാത്രം വിശ്വസിനീയമാവും എന്നതിനെ കുറിച്ചൊക്കെ പിന്നീട് പറയാവുന്നതാണ്.അതും ശൂന്യതയൊരു പ്രാപഞ്ചിക യഥാര്‍ത്ഥമായി അംഗീകരിച്ചാല്‍ മാത്രം.

>>>>അരൂപി'യായ ദൈവമോ?-മനസ്സിലായില്ല കുഞ്ഞാപ്പ. ദയവായി ഒന്ന് വിശദീകരിക്കാമോ.<<<<

രൂപമില്ലാത്തവന്‍ എന്നാണ് ഉദ്ദേശിക്കുന്നത്.ദൈവം പദാര്‍ത്ഥമല്ല,പദാര്‍ത്ഥ ലോകത്തിലെ ഒരു പദാര്‍ത്ഥത്തിനും തുല്യവുമല്ല.മാത്രമല്ല,പദാര്‍ത്ഥ ലോകത്തില്‍ പദാര്‍ത്ഥ രൂപത്തില്‍ ദൈവം പ്രത്യക്ഷപ്പെടുകയില്ലെന്ന് ഉറപ്പിച്ച് തന്നെ പറയാം(ദൈവം ഏറ്റവും വലിയ യുക്തിമാന്‍ ആകുന്നു ).ദൈവം പദാര്‍ത്ഥമല്ലാത്തത് കൊണ്ട് പദാര്‍ത്ഥങ്ങള്‍ക്ക് മാത്രമുള്ള രൂപം ദൈവത്തിന് ഉണ്ടാവുകയില്ല.നമ്മള്‍ മനസ്സില്‍ സങ്കല്‍പ്പിക്കുന്ന യാതൊരു രൂപവുമായും ദൈവത്തിന് സാമ്യവും ഉണ്ടാവുകയില്ല.കാരണം,ഈ പദാര്‍ത്ഥ ലോകത്തിലെ രൂപങ്ങള്‍ മാത്രമേ നമുക്ക്‌ സങ്കല്‍പ്പിക്കാന്‍ കഴിയുകയുള്ളൂ.ഇതിന്റെയൊക്കെ ദാര്‍ശനിക മാനം ബഹു ദൈവാരാധാനയും ബിംബാരാധനയും ഇസ്ലാമില്‍ പൂര്‍ണ്ണമായും നിയന്ത്രിക്കപെട്ടിരിക്കുന്നു എന്നതാണ്.

കുഞ്ഞിപ്പ said...

ദൈവത്തിന്റെ നിയമം പ്രത്യേകമായിരിക്കും-ആരാണിത് താങ്കളോടിത് പറഞ്ഞത്?

ദൈവത്തിന്റെ നിയമം പ്രത്യകമായിരിക്കും എന്ന വാദം എനിക്കുണ്ടോ ഇല്ലയോ എന്നത് അവിടെ നില്‍ക്കട്ടെ,എനിക്കങ്ങനെയൊരു വാദമുണ്ടെന്നു ആരാണ് താങ്കളോട് പറഞ്ഞത്?.അതും താങ്കള്‍ ഊഹിച്ചതാവുമോ?.അത് പോലെ ദൈവത്തിന് പ്രത്യക നിയമമില്ലാത്ത,പ്രപഞ്ച നിയമങ്ങള്‍ക്ക് വിധേയമാവുന്ന ഒരു ദൈവത്തെ,...ദൈവത്തിന് പ്രത്യക നിയമമല്ലെന്ന് ഉറപ്പുള്ള താങ്കള്‍,അംഗീകരിക്കുന്നുണ്ടോ?.ഉണ്ടെങ്കില്‍ ഏതാണ് ആ ദൈവം?.

നാസ്തികതയ്ക്ക് വേണ്ടി എഴുതുന്ന ഞാനും ആ ഈശ്വരന്റെ നിയന്ത്രണത്തിലാണ്- എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് താങ്കള്‍ ഇങ്ങനെ എഴുതിവിടുന്നത്? താങ്കള്‍ക്ക് അതൊക്കെ എങ്ങനെയറിയാം?>>>>

>>>കുഞ്ഞാപ്പാ, 'ആകാശം' എന്നൊരു വസ്തുവില്ല, അതൊക്കെ താങ്കളുടെ തോന്നലാണ്. അതൊരു അമൂര്‍ത്ത കല്‍പ്പനയാണ്(an abstract fancy with no abstract or concrete evidence). അതിന് മൂര്‍ത്തമോ മൂര്‍ത്തമോ (???) ആയ തെളിവില്ല (no abstract or concrete evidence). ആകാശമെന്ന് താങ്കള്‍ തെറ്റിദ്ധരിക്കുന്നത് മറ്റുപലതിനേയുമാണ്.<<<

നിരീശ്വരത്വത്തിന് വേണ്ടി എഴുതുന്ന താങ്കളും ആ ഈശ്വരന്റെ നിയന്ത്രണത്തിലാണെന്ന് ഓര്‍ക്കേണ്ടതാണ്.ആകാശത്തിന്‌ മൂര്‍ത്തമായ തെളിവില്ലെന്ന സത്യം പറയാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടേങ്കിലും,അതിന് "അമൂര്‍ത്തമായ" തെളിവും,ഇല്ലെന്ന "കള്ളം" പറയാന്‍ താങ്കള്‍ കഴിഞ്ഞിട്ടില്ലെന്നാണ് മേല്‍ ഉദ്ധരിച്ച താങ്കളുടെ തന്നെ വാചകങ്ങളില്‍ നിന്ന് മലയാള വായനക്കാര്‍ മനസ്സിലാക്കുക

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കുഞ്ഞാപ്പ,

ശൂന്യത എന്നൊന്നില്ലെന്നല്ലേ ഞാന്‍ പറഞ്ഞത്? അപ്പോള്‍ പിന്നെ വേറെ ചര്‍ച്ചയുടെ ആവശ്യമില്ലല്ലോ. അല്ലെങ്കില്‍ കുഞ്ഞാപ്പ മറിച്ച് തെളിയിക്കണം.
സൂര്യനും ഭൂമിയ്ക്കുമിടയിലുള്ള സ്‌പേസ് ശൂന്യമാണെന്നാണോ കുഞ്ഞാപ്പ പഠിച്ചുവെച്ചിരിക്കുന്നത്? നമസ്‌ക്കാരമുണ്ട് കേട്ടോ.

പ്രപഞ്ചത്തില്‍ ഇല്ലാത്ത ശൂന്യത ഞാന്‍ പ്രപഞ്ചത്തില്‍നിന്ന് ഒഴിവാക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലല്ലോ കുഞ്ഞാപ്പ. ശൂന്യത ഭൗതികമായി മാത്രമല്ല താത്വികമായി പോലും സംഭവ്യമല്ല. ശൂന്യതയുണ്ടെന്ന് താത്വികമായി കുഞ്ഞാപ്പയ്ക്ക് തെളിയാക്കാമോ? പോരട്ടെ.

ശൂന്യതയില്ലെന്ന് ഞാന്‍ പറഞ്ഞിട്ടും ശൂന്യത, ശൂന്യത എന്ന് പുലമ്പിക്കൊണ്ടിരിക്കുന്നതുകൊണ്ട് ചോദിച്ചതാണ് ശൂന്യത ദ്രവ്യമില്ലാത്ത അവസ്ഥയാണോയെന്ന്. കാരണം താങ്കള്‍ ഇത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്ന ആളല്ലേ? ഇപ്പോള്‍ തന്നെ ആകാശം ശൂന്യതയാണെന്ന് പറഞ്ഞിട്ട് ഊരിപ്പോയതേയുള്ളു.

ശൂന്യത ശൂന്യതയാണോ....എന്നുതുടങ്ങുന്ന പാരഗ്രാഫ്:
ഈ വേഷമൊക്കെ എത്ര കണ്ടിരിക്കുന്നു! കുഞ്ഞാപ്പയൊക്കെ തുടങ്ങിയിട്ടേ ഉള്ളുവെന്ന് തോന്നുന്നു. ഇനിയും ഒരുപാടിങ്ങനെ കൈകാലിട്ടടിക്കേണ്ടിവരും. പറയാന്‍ വല്ലതും വേണ്ടേ?!!! വിളമ്പിവെച്ചത് ഭവാന്‍ തന്നെ കഴിക്കുന്നതായിരിക്കും ഉത്തമം. ഇത്തരം ഭാഷാവ്യായമങ്ങള്‍ എന്നില്‍ യാതൊരു താല്‍പര്യവും ജനിപ്പിക്കില്ലെന്നറിഞ്ഞാലും. നൂറ് പൂജ്യം എഴുതിക്കൂട്ടിയാലും ഉത്തരം പൂജ്യമായിരിക്കും കുഞ്ഞാപ്പ. പിന്നെ അവിടെയും പിന്നീട് പറയാമെന്ന ഒഴികഴിവ് അനുവദിക്കുന്നു.

അരൂപി: ദൈവം പദാര്‍ത്ഥമല്ലെന്ന് ആരാണ് കുഞ്ഞാപ്പയോട് പറഞ്ഞത്? എന്ത് തെളിവാണ് കുഞ്ഞാപ്പ അതിന് മുന്നോട്ടുവെക്കുന്നത്? കുഞ്ഞാപ്പയുടെ ആഗ്രഹമോ? അതോ ദൈവമില്ല എന്ന വസ്തുതയോ?

'രൂപം' എന്നാല്‍ എന്താണ് കുഞ്ഞാപ്പാ? ദ്രവ്യത്തിന്റെ ഗുണമാണോ? ദൈവം ദ്രവ്യമല്ലെങ്കില്‍ അതിന് രൂപമില്ലെന്ന് പറയുന്നതിന്റെ ഉദ്ദേശമെന്തായിരിക്കും കുഞ്ഞാപ്പ?

സൃഷ്ടിയെക്കുറിച്ച് പിന്നെ പറഞ്ഞാല്‍ മതിയെന്നോ. അയ്യോ, മതിയേ.ആര്‍ക്കാണീ കപടവാദങ്ങള്‍ അവലോകനം ചെയ്യാന്‍ ധിറുതി?!!

അപ്പോള്‍ കുഞ്ഞാപ്പ കൊണ്ടുവന്ന മൂന്ന് മലപ്പുറം കത്തിയും ദേ ഒടിഞ്ഞുകിടക്കുന്നു. ഇനിയെന്തെങ്കിലും.....

venukdkkt said...

Many so called believers are not true believers but they carry their belief as an ornament. Religion demands only that.

രവിചന്ദ്രന്‍ സി said...

കഥ പറഞ്ഞോടിക്കുമ്പോള്‍

കുഞ്ഞിപ്പ said...

സൂര്യനും ഭൂമിയ്ക്കുമിടയിലുള്ള സ്‌പേസ് ശൂന്യമാണെന്നാണോ കുഞ്ഞാപ്പ പഠിച്ചുവെച്ചിരിക്കുന്നത്?>>>

അപ്പോള്‍ അക്കാര്യത്തിന് തീരുമാനമായി.ഇനിമുതല്‍ സ്പേസ് എന്ന് പറയാമെല്ലേ.സ്പേസ് ഉണ്ടെന്ന് സമ്മതിച്ചുവല്ലോ. രണ്ടിനുമിടക്ക് സ്പേസ് ഉണ്ട്.അത് മാത്രമാണ് ഞാനും ഉദ്ദേശിച്ചത്.ആ സ്പേസ് പൂര്‍ണ്ണമായും ശൂന്യമാണെന്ന് ഞാനും വാദിക്കുന്നില്ല.എനിക്ക് അതിന്റെ ആവശ്യവുമില്ല.പൂര്‍ണ്ണമായും ശൂന്യത ശാസ്ത്രത്തിന് സൃഷ്ടിക്കാന്‍ കഴിയില്ലെന്നും എനിക്ക് വാദമുണ്ട്.എന്റെ ആദ്യ കമെന്റ്റ്‌ വായിച്ചു നോക്കൂ..

ദൈവം പദാര്‍ത്ഥമല്ലെന്ന് ആരാണ് കുഞ്ഞാപ്പയോട് പറഞ്ഞത്? എന്ത് തെളിവാണ് കുഞ്ഞാപ്പ അതിന് മുന്നോട്ടുവെക്കുന്നത്? കുഞ്ഞാപ്പയുടെ ആഗ്രഹമോ? അതോ ദൈവമില്ല എന്ന വസ്തുതയോ>>>

ദൈവം എന്ന് പറയുമ്പോള്‍ ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്നത് അല്ലാഹുവിനെയാണ്.മനുഷ്യ ദൈവങ്ങളില്‍ വിശ്വസിക്കുന്നവരുണ്ടേന്ന് മുമ്പ് തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്.അവരുടെ ദൈവത്തെ കുറിച്ച് പറയാന്‍ എനിക്ക് കഴിയില്ലെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്.ദൈവം ദ്രവ്യമാല്ലെന്നത് ദൈവമില്ലെന്ന വസ്തുകതയാണെന്ന് കരുതുന്നവര്‍ പദാര്‍ത്ഥമല്ലാതെ മറ്റൊന്നുമില്ലെന്ന് കരുതുന്ന പദാര്‍ത്ഥ വാദികള്‍ മാത്രമാണ്.

'രൂപം' എന്നാല്‍ എന്താണ് കുഞ്ഞാപ്പാ? ദ്രവ്യത്തിന്റെ ഗുണമാണോ? ദൈവം ദ്രവ്യമല്ലെങ്കില്‍ അതിന് രൂപമില്ലെന്ന് പറയുന്നതിന്റെ ഉദ്ദേശമെന്തായിരിക്കും കുഞ്ഞാപ്പ?

രൂപം ദ്രവ്യത്തിന്റെ ഗുണമാണോ അല്ലയോ എന്നത് വിഷയമല്ല.പിന്നെ ദൈവം ദ്രവ്യ രൂപമല്ലെങ്കില്‍ പിന്നെ ദൈവത്തിന് രൂപമില്ലെന്ന് എടുത്ത് പറയുന്നതിന് ഉദ്ദേശമുണ്ട്.ദൈവം സര്‍വ്വ ശക്തനാണ് എന്നതാണ് അതിന് കാരണം.ദൈവം രൂപമുള്ള പദാര്‍ത്ഥമാണെങ്കില്‍ ദൈവത്തിന് സര്‍വ്വ ശക്തനായിരിക്കാന്‍ കഴിയില്ല.അത് ആലോചിച്ചാല്‍ മനസ്സിലാവും.ഓര്‍ക്കുക ഇസ്ലാമിക ദര്‍ശനം അങ്ങേയറ്റം വരെ യുക്തിഭദ്രമാണ്.

ബാക്കിയൊക്കെ പിന്നെ തുടങ്ങാം,മുമ്പ് എഴുതണമെന്ന് കരുതിയ ഒരു പോസ്റ്റ്‌ ഇപ്പോഴെങ്കിലും എഴുതി തുടങ്ങണം(muhammed ന് നന്ദി)

കുഞ്ഞിപ്പ said...

വിധിവിശ്വാസത്തിന്റെ യുക്തിഭദ്രത പുതിയ പോസ്റ്റ്‌.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കുഞ്ഞാപ്പ്,


'സ്‌പേസ്' എന്നാല്‍ പ്രപഞ്ചം എന്നുതന്നെയാണര്‍ത്ഥം. അത് ദ്രവ്യ-ഊര്‍ജ്ജ സങ്കുലിതമാണ്. ഭൂമിയ്ക്കും സൂര്യനും ഇടയ്ക്കുള്ള 'സ്‌പേസ്' എന്നാല്‍ ഈ രണ്ട് ദ്രവ്യ സാന്നിധ്യങ്ങള്‍ക്കിടയിലുള്ള 'അകലം ' (distance) എന്നു കണ്ടാല്‍ മതി. രണ്ടിനും ഇടയ്ക്ക് 'സ്‌പേസ്' ഉണ്ടെന്നല്ല രണ്ടും സ്‌പേസിലാണ്, രണ്ടും സ്‌പേസാണ് എന്നാണ് പറയേണ്ടത്. പ്രപഞ്ചത്തിന്റെ ഗുണങ്ങളെക്കുറിച്ച് (properties of universe) കുറേക്കൂടി ആഴത്തില്‍ പഠിക്കാന്‍ അപേക്ഷ. ഭൂമിയ്ക്കും സൂര്യനുമിടയ്ക്കുള്ള സ്‌പേസില്‍ തന്നെ ബുധന്‍, ശുക്രന്‍ എന്നീ രണ്ട് വമ്പന്‍ ഗോളങ്ങളുള്ള കാര്യമെങ്കിലും ബഹു.കുഞ്ഞാപ്പ ഓര്‍ക്കണമായിരുന്നു. മാത്രമല്ല ഭൂമി-സൂര്യന്‍ അകലം ഒരു സു.മ (I suma) ആണ്. ഇതിന്റെ ശരാശരി(average) ഏതാണ്ട് 15 കോടി കി. മീ വരും. പക്ഷെ ഭൂമി അപ്ഹീലിയനിലെത്തുമ്പോള്‍(Aphelion, 15.21 cr km) ഈ അകലം കൂടും, പെരിഹീലിയനിലെത്തുമ്പോള്‍(perihelion, 14.71 cr km) ഈ അകലം കുറയും. ഒരുവേള ദ്രവ്യസാന്നിധ്യം കുറഞ്ഞിരുന്നിടത്ത് മറ്റൊരു സമയത്ത് ദ്രവ്യസാന്നിധ്യം കൂടുന്നു. സാന്നിധ്യം കൂടിയിരുന്നിടത്ത് പിന്നെ കുറയുന്നു. പക്ഷെ ദ്രവ്യസാന്നധ്യം ഒരിക്കലും പൂജ്യമാകുന്നില്ല. അതായത് ഒരോ ബിന്ദുവിലും ഏറിയും കുറഞ്ഞും പ്രപഞ്ചസാന്നിധ്യം അനുഭവപ്പെടും. കാരണം ഓരോ ബിന്ദുവും പ്രപഞ്ചമാണ്. അതല്ലാതെ ഭൂമിക്കും സൂര്യനുമിടയ്ക്ക് 'ശൂന്യ'മാണെന്നൊക്കെ വെച്ചു കീച്ചി കൊണ്ടാണോ സംവാദത്തിന് ഇറങ്ങി പുറപ്പെടുന്നത്?! താങ്കള്‍ ഒരു സാഹസികന്‍ തന്നെ!!

ഗോളങ്ങളിലും നക്ഷത്രങ്ങളിലുമൊക്കെ എത്തുമ്പോള്‍ ദ്രവ്യ-ഊരജ്ജ സാന്നിധ്യം വര്‍ദ്ധിക്കുന്നു, അതായത് സാന്ദ്രത വര്‍ദ്ധിക്കുന്നു. അല്ലാതെ 'ശൂന്യത' ഈ പ്രപഞ്ചത്തിലില്ല. ഉണ്മയില്‍ ശുന്യത അസംഭവ്യമാണ് കുഞ്ഞാപ്പ. അത് ശാസ്ത്രത്തിന് ഉണ്ടാക്കാനാവുമോ ഇല്ലയോ എന്നൊന്നും കുഞ്ഞാപ്പ ആശങ്കപ്പെടേണ്ട കാര്യമില്ല.

രവിചന്ദ്രന്‍ സി said...

താങ്കള്‍ ദൈവമായി ഉദ്ദേശിക്കുന്നത് X എന്ന ദൈവത്തെയാണെന്ന് പറയുന്നു. ഇതൊക്കെ ആര്‍ക്കുവേണമെങ്കിലും ചെയ്യാവുന്ന കാര്യമല്ലേ?! സങ്കല്‍പ്പത്തിന് മേല്‍ ഈ രാജ്യത്ത് 'റേഷനിംഗ്' ഇല്ലല്ലോ. കേവല മനോജന്യ സങ്കല്‍പ്പവും ഭാവനയുമെന്നല്ലാതെ അതിലൊക്കെ ചര്‍ച്ച ചെയ്യേണ്ട കാര്യമെന്തിരിക്കുന്നു? ഞാന്‍ 'ഡിങ്കന്‍' എന്ന ദൈവത്തെ സങ്കല്‍പ്പിക്കുന്നു. എന്താ ചര്‍ച്ചയാവാമോ?

സര്‍വശക്തന് രൂപമില്ലപോലും. ആരാണ് കുഞ്ഞാപ്പാ സര്‍വശക്തന്‍??!! എന്തും സാധിക്കുന്ന ഒന്നിന് 'രൂപം' അപ്രാപ്യമാകുന്നതെങ്ങനെ കുഞ്ഞാപ്പാ? 'എല്ലാ' ശക്തിയുമുണ്ടായിട്ടും രൂപം എന്ന ഗുണം മാത്രം ആര്‍ജ്ജിക്കാന്‍ ശേഷിയില്ലാത്തവനെ എങ്ങനെ 'സര്‍വ'ശക്തനെന്നു വിളിക്കും കുഞ്ഞാപ്പ? അതോ രൂപം ഒഴികയുള്ള ശക്തികളാണോ ഈ സര്‍വശക്തന്‍ സ്വന്തമാക്കിയിട്ടുള്ളത്. കോഴ്‌സ് പാസ്സായി പക്ഷെ ഒരു പേപ്പറു കൂടി കിട്ടാനുണ്ട്, അല്ലേ?!!

ഇസ്‌ളാം യുക്തിഭദ്രമാണ്, താങ്കളുടെ മതദൈവം കേമനാണ് തുടങ്ങിയ പൊയ് വെടികള്‍ ഒഴിവാക്കുക. നിലവിലുള്ള ചര്‍ച്ചയില്‍ അതൊക്കെ അപ്രസക്തമാണ്. ഇത്തരം ഉപദേശിപ്രസംഗങ്ങള്‍ എത്ര ആവര്‍ത്തിച്ചാലും ഫലം പൂജ്യം. പ്രശ്‌നപരിഹാരത്തിന് അതൊന്നും സഹായിക്കില്ലെന്നറിഞ്ഞാലും. വെറുതെ താങ്കള്‍ക്ക് സ്വയം സുഖിപ്പിക്കുന്നതിന്റെ ഭാഗമായി പറഞ്ഞുകൊണ്ടിരിക്കാം അത്രമാത്രം.

കാര്യത്തിലേക്ക് വരൂ കുഞ്ഞാപ്പാ. താങ്കള്‍ ഇനി താങ്കളുടെ ബ്രാന്‍ഡ് മതദൈവത്തെക്കുറിച്ച് പറഞ്ഞാല്‍ ഞാന്‍ കുറേക്കൂടി മെച്ചപ്പെട്ട ഡിങ്കന്‍ എന്ന സത്യദൈവത്തെ അവതരിപ്പിക്കും.

പദാര്‍ത്ഥാതീതം: ഇവിടെ കാര്യം എളുപ്പമായി. പദാര്‍ത്ഥമല്ലാതെ പിന്നെ എന്താണുള്ളത് കുഞ്ഞാപ്പ? ശാസ്ത്രം താങ്കളോട് എന്നെന്നും കടപ്പെട്ടവനായിരിക്കും. പറയൂ കുഞ്ഞാപ്പ. പദാര്‍ത്ഥവും പദാര്‍ത്ഥജന്യഗുണഭാവങ്ങളുമല്ലാതെ എന്താണുള്ളത് കുഞ്ഞാപ്പാ? വെറുതെ മുന്നോട്ടുപോകാന്‍ താങ്കള്‍ക്ക് അനുവാദമല്ല. ഞങ്ങള്‍ പദാര്‍ത്ഥവാദികള്‍ തന്നെയാണ്. പദാര്‍ത്ഥം(ദ്രവ്യം-ഊര്‍ജ്ജ സങ്കലിതം) മാത്രമേ ഉളളുവെന്ന് ഞങ്ങള്‍ പറയുന്നു. കുഞ്ഞാപ്പ പറയുന്നു അത് മാത്രമല്ല ഉള്ളതെന്ന്. OK, Very very good. Then , what is that which is beyond matter and not matter? ഈ പരമാര്‍ത്ഥജ്ഞാനം ഏവര്‍ക്കും പകര്‍ന്നു നല്‍കാന്‍ കുഞ്ഞാപ്പ കരുണ കാട്ടണം. ബാക്കി പൂരമൊക്കെ ഈ ലളിതമായ വിശദീകരണത്തിന് ശേഷമാവാം. ശുഭദിനം ചങ്ങാതി, മഹാശുഭദിനം.

കുഞ്ഞിപ്പ said...

പദാര്‍ത്ഥവും പദാര്‍ത്ഥജന്യഗുണഭാവങ്ങളുമല്ലാതെ എന്താണുള്ളത് കുഞ്ഞാപ്പാ? വെറുതെ മുന്നോട്ടുപോകാന്‍ താങ്കള്‍ക്ക് അനുവാദമില്ല. ഞങ്ങള്‍ പദാര്‍ത്ഥവാദികള്‍ തന്നെയാണ്.>>>

പദാ ര്‍ത്ഥത്തെക്കാളും യഥാ ര്‍ത്ഥമായത് ദൈവമാണെന്ന പരമാ ര്‍ത്ഥമാണ് ഞാന്‍ പറയുന്നത്.

ബ്രഹ്മം സത്യം,ജഗത്ത് മിഥ്യ എന്ന അദ്വൈത തത്വത്തിന് വിപരീതമായ ജഗത്ത് സത്യം,ബ്രഹ്മം മിഥ്യ എന്നൊരു തത്വമാണ്
പദാര്‍ത്ഥ വാദികളെന്ന് അഭിമാനത്തോടെ പറയുന്നവരുടെത്,...
എന്നാല്‍ ഇവ രണ്ടുമല്ലാതെ ബ്രഹ്മം കേവല() സത്യവും ജഗത്ത് ആപേക്ഷിക സത്യവുമാണെന്ന(വ്യവഹാരിക-പരമാര്‍ത്ഥ) പരമാര്‍ത്ഥമാണ് ഇസ്ലാം പറയുന്നത്.ബ്രഹ്മവും ജഗത്തും സത്യമായത് കൊണ്ട് അവ രണ്ടും തമ്മിലൊരു ബാലന്‍സ്‌ കൈ കൈവരത്തക്ക രീതിയിലുള്ള കര്‍മ്മങ്ങളുടെ സമാഹാരമാണ്
ഇസ്ലാം.(ഇഹ്സാനും വേറെയുമുണ്ട് ഇവ രണ്ടിനോടപ്പം ഈമാനും വേണം)

താങ്കളുടെ മുമ്പത്തെ വാദത്തില്‍ പദാര്‍ത്ഥം മാത്രമായിരുന്നു,ഇപ്പൊ പദാര്‍ത്ഥജന്യഗുണഭാവങ്ങളുമുണ്ട് അല്ലെങ്കില്‍
ദ്രവ്യവുമായിരുന്നത് ഇപ്പൊ ദ്രവ്യ-ഊര്‍ജ്ജ സങ്കലിതവുമായി മാറി.
പദാര്‍ത്ഥജന്യഗുണഭാവങ്ങള്‍ എന്ന് പറയുമ്പോള്‍ അത് വളരെ വളരെ വിശാലമാണോ? സര്..‍.അതില്‍ ഉള്‍പെടുത്താവുന്ന കാര്യങ്ങള്‍ക്ക് പരിധിയുണ്ടോ?അതോ പ്രപഞ്ചം പോലെ
അനന്തമാണോ?.പദാര്‍ത്ഥങ്ങളില്‍ ഇടപെടുന്ന അല്ലെങ്കില്‍ അവയെ പരസ്പ്പരം ബന്ധിപ്പിക്കുന്ന ഒരു ശക്തിയുണ്ടെന്ന്
താങ്കള്‍ക്ക് ബോധ്യപെട്ടാല്‍ ആ ശക്തിയെയും സൃഷ്ടിച്ചത് പദാര്‍ത്ഥമാണെന്ന വാദം,മേല്‍ പറഞ്ഞ പദാര്‍ത്ഥജന്യഗുണഭാവങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നയിക്കാനുള്ള അര്‍ഹത താങ്കള്‍ക്കുണ്ടാവുമോ?.
ഇവയൊക്കെ അറിയാതെ താങ്കള്‍ അനുവദിച്ചാലും എനിക്ക് മുന്നോട്ട് പോവാന്‍ കഴിയില്ല.യാദൃശ്ചിക തമ്പുരാനെ പോലെ മറ്റൊന്നാണ് ഈ പദാര്‍ത്ഥജന്യഗുണഭാവങ്ങള്‍ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനും പറ്റില്ല.

കുഞ്ഞിപ്പ said...

>>>സര്‍വശക്തന് രൂപമില്ലപോലും. ആരാണ് കുഞ്ഞാപ്പാ സര്‍വശക്തന്‍??!! എന്തും സാധിക്കുന്ന ഒന്നിന് 'രൂപം' അപ്രാപ്യമാകുന്നതെങ്ങനെ കുഞ്ഞാപ്പാ? 'എല്ലാ' ശക്തിയുമുണ്ടായിട്ടും രൂപം എന്ന ഗുണം മാത്രം ആര്‍ജ്ജിക്കാന്‍
ശേഷിയില്ലാത്തവനെ എങ്ങനെ 'സര്‍വ'ശക്തനെന്നു വിളിക്കും കുഞ്ഞാപ്പ? അതോ രൂപം ഒഴികയുള്ള ശക്തികളാണോ ഈ സര്‍വശക്തന്‍ സ്വന്തമാക്കയിട്ടുള്ളത്. കോഴ്‌സ് പാസ്സായി പക്ഷെ ഒരു പേപ്പറു കൂടി കിട്ടാനുണ്ട്, അല്ലേ?!!>>>

ഇത് പണ്ടത്തെ 'പൊട്ട' ചോദ്യം (ദൈവത്തെക്കാളും വലിയ കല്ല്‌)പോലെയല്ലേ സര്‍?.ഇപ്പോഴുമുണ്ടോ ഈ ടൈപ്പ്‌
ചോദ്യങ്ങള്‍?.""സര്‍വ്വ ശക്തനായ ദൈവത്തിന് ദൈവമല്ലാതായി മാറാനുള്ള ശക്തിയുണ്ടോയെന്നും"" ഈ രീതിയില്‍
വേണമെങ്കില്‍ ചോദിക്കാമല്ലോ.അതിനൊക്കെ ഉത്തരം പറയാന്‍ കഴിയില്ലെങ്കിലും അതെ പോലുള്ള ഒരായിരം ചോദ്യങ്ങള്‍ തിരിച്ചങ്ങോട്ടും ചോദിക്കാം.

സര്‍വ്വ ശക്തനായ ദൈവത്തിന് പദാര്‍ത്ഥരൂപം ആര്‍ജിക്കാന്‍ കഴിയുമോ എന്ന് ചോദിക്കുന്നതിന് മുമ്പ് ദാര്‍ശനികമായ മറ്റൊരു
പാട് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.ദൈവം സര്‍വ്വ ശക്തന്‍ മാത്രമല്ല സര്‍വ്വജ്ഞാനിയും സമ്പൂര്‍ണ്ണ സ്വതന്ത്രനും മാത്രമല്ല മറ്റെല്ലാ മറ്റെല്ലാ ഉല്‍കൃഷ്ട വിശേഷണങ്ങള്‍ക്കും അര്‍ഹനുമാണ്.ആരാലും ഒരു കാലത്തും ദൈവത്തെ സമ്പൂര്‍ണ്ണമായും വിശേഷിപ്പിക്കാനോ ദൈവത്തിന്റെ അനന്തമായ ജ്ഞാനവും ദിവ്യ രഹസ്യങ്ങളും അറിയാനോ കഴിയില്ല.
അത് കൊണ്ട് തന്നെ വിശ്വാസികള്‍ ദൈവത്തെ പൂര്‍ണ്ണമായും കണ്ട് അറിഞ്ഞ് ആരാധിക്കുകയല്ല,മറിച്ച്,ദൈവത്തില്‍
വിശ്വസിക്കുകയാണ് ചെയ്യുന്നത്.ദൈവം ഉദ്ദേശിച്ച പോലെ ദൈവത്തില്‍ വിശ്വസിച്ചു ആരാധിക്കുകയാണ് സ്രഷ്ടാവിനെ
അനുസരിക്കുന്ന സൃഷ്ടിയുടെ ജന്മബാദ്ധ്യത.അറിവിന്‌ അടുപ്പം ബുദ്ധിയുമായിട്ടാണെങ്കിലും മനസ്സില്‍ നിന്നുണ്ടാവുന്ന വിശ്വാസത്തിനാണ് കൂടുതല്‍ സൗന്ദര്യമെന്ന് മനസ്സുള്ളവര്‍ക്ക് മനസ്സിലാവും.
എങ്കിലും അസാധാരണമായിട്ടാണെങ്കിലും ദൈവം ഉദ്ദേശിക്കുന്ന തോതില്‍ ദൈവജ്ഞാനം ലഭിച്ചവര്‍ ഉണ്ടാവാമെങ്കിലും അത്
അവരുടെ വിശ്വാസത്തിന്റെ ശക്തി കൊണ്ട് മാത്രമാണ് ലഭിക്കുക.

അപ്പോള്‍ എങ്ങിനെയാണ് ദൈവത്തില്‍ വിശ്വസിക്കേണ്ടതെന്ന് ദൈവ വചനത്തിലൂടെ വിശ്വാസികളെ അറിയിച്ചിട്ടുണ്ട്.ആ ദൈവ വചനങ്ങളും അതിലെ തത്വങ്ങളും ഈ പരീക്ഷണലോകത്തിലേക്ക് വേണ്ടി മാത്രം നല്‍കിയതാണെന്നും ഈ പരീക്ഷണ ലോകത്തെ പൂര്‍ണ്ണമായും നശിപ്പിച്ചു ഒരു പുതു ലോകം സൃഷ്ടിക്കുമ്പോള്‍(സ്വര്‍ഗ്ഗ-നരകം) ഈ ലോകത്തിന് വേണ്ടി നല്‍കിയ ദിവ്യ തത്വങ്ങളോ ഈ ലോകത്തിലെ ഭൌതിക നിയമങ്ങളോ ആ പുതു ലോകത്തിനും ബാധകമാകല്‍ നിര്‍ബന്ധമാല്ലെന്നും ഇപ്പോള്‍
ഓര്‍ത്തിരുന്നാല്‍ പിന്നീട് ഉണ്ടാകാവുന്ന അനാവശ്യ സംശയങ്ങള്‍ ഒഴിവാക്കാം‌.
മേല്‍ പറഞ്ഞ ദൈവ വചനങ്ങളുടെ വിശകലനത്തില്‍ നിന്നാണ് അല്ലാഹു അമൂര്‍ത്തനും രൂപരഹിതനുമാണെന്ന് വിശ്വാസി അറിയുന്നത്.ധാരാളം വചനങ്ങളില്‍ ഈ തത്വമുണ്ടെങ്കിലും മുസ്ലിങ്ങള്‍ പ്രാര്‍ഥനയിലും മറ്റും ധാരാളം പാരായണം ചെയ്യപ്പെടുന്ന നാല് വചനമുള്ള ചെറിയൊരു അദ്ധ്യായമായ സൂറത്തുല്‍ ഇഖ്ലാസ്‌(നിഷ്കളങ്കത!!!)എന്ന അദ്ധ്യായത്തിലും ഈ തത്വമുണ്ട്.

"ദിവ്യമായ/ദൈവീകമായ പ്രണയം മാംസനിബദ്ധമല്ല അത് നിഷ്കളങ്കതയില്‍ നിന്നുണ്ടാവുന്നതാണ്"...എന്ന വലിയ വാചകം ഇക്കാലത്ത് പഴമക്കാരുടെ പറച്ചില്‍ മാത്രമായി മാറിയിട്ടുണ്ടെങ്കിലും'രൂപവും' 'രൂപം' കണ്ട് ഇഷ്ടപെടലും ഒരു
ഉപാധിയാവാതെയുള്ള ""നിഷ്കളങ്കമായ"" ആരാധാനയാണ് അല്ലാഹു എക്കാലവും ആവശ്യപ്പെടുകയെന്നു, അല്ലാഹു
പദാര്‍ത്ഥരൂപമല്ലെന്ന് വിശ്വസിക്കാന്‍ ""നിഷ്കളങ്കത"" എന്ന അദ്ധ്യായത്തില്‍ അല്ലാഹു ആവശ്യപെട്ടതില്‍ നിന്നും
മനസ്സിലാക്കാം.

തുടരും...

കുഞ്ഞിപ്പ said...

അല്ലാഹു പ്രപഞ്ചത്തിലെ ഒരു വസ്തുവുമായും യാതൊരു സാമ്യവുമില്ലെന്ന് വിശ്വസിക്കാന്‍ ആവശ്യപെട്ടതിന്റെ കാരണം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂവെങ്കിലും,അനന്തമായ യുക്തിയിലൂടെ പ്രപഞ്ചത്തിന്റെ സംവിധാനവും നിയന്ത്രണവും നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന അല്ലാഹു ഏറ്റവും വലിയ യുക്തിമാന്‍ ആണെന്ന് മാത്രമല്ല യുക്തി ദീക്ഷയിലൂടെ പ്രോബോധനം നടത്താന്‍ ആഹ്വാനം ചെയ്യുകയും അതോടപ്പം അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് യഥാര്‍ത്ഥ യുക്തിജ്ഞാനം(ഹിക്മത്ത്) നല്‍കുമെന്ന്
കൂടി പറയുമ്പോള്‍...."സര്‍വ്വ ശക്തന് പദാര്‍ത്ഥ രൂപം സ്വീകരിക്കാന്‍ കഴിയാത്തതെന്ത് കൊണ്ട്"...എന്ന ചോദ്യത്തിന് ഉത്തരം യുക്തിയിലൂടെ കണ്ടെത്തി സല്‍കര്‍മ്മമെന്ന വിശ്വാസത്തോടെ പ്രസ്തുത ചോദ്യങ്ങളെ പ്രതിരോധിക്കുന്നത് സാമുദായിക ബാധ്യതയായി ഞാന്‍ കരുതുന്നു.

പ്രസ്തുത നാസ്തിക ചോദ്യത്തിന്റെ ഉദ്ദേശം തന്ത്രത്തിലൂടെ 'കുപ്പി'യിലാക്കാനാണോയെന്നു സംശയിക്കാന്‍ മതിയായ കാരണമുണ്ടെന്ന് തോന്നുന്നു.ഡിങ്കനെയോ മായാവിയെയോ വേണമെങ്കില്‍ ഈ രീതിയില്‍ കുപ്പിയിലാക്കാം.അത് വളരെയെളുപ്പമാണ്,ചെറിയൊരു കുപ്പി കാണിച്ച് അതില്‍ കയറാനുള്ള കഴിവുണ്ടോയെന്നു ചോദിച്ചാല്‍ ശക്തിക്കെതിരെയുള്ള വെല്ലുവിളിയായി കണ്ടു ആ ദൈവങ്ങള്‍() ആലോചിക്കാതെ തന്നെ കുപ്പിയില്‍ കയറും,കയറിയാല്‍ പിന്നെ കുപ്പി അടച്ചാല്‍ മാത്രം മതിയല്ലോ.
പണ്ട്,നാസ്തികര്‍ ശാസ്ത്ര സാഹിത്യ പരിഷത്തിലൂടെ ശാസ്ത്ര പ്രചരണം എന്ന പേരില്‍ ഈ രീതിയില്‍ നാസ്തികത പ്രചരിച്ചിരുന്നതായി കേട്ടിട്ടുണ്ട്(സത്യമാണോയെന്തോ).ബ്ലാക്ക്‌ ബോഡില്‍ ഒരു മനുഷ്യന്റെ പടം വരക്കും(ഡോക്കിന്‍സിന്റെതാണോ?) എന്നിട്ട് അല്ലാഹുവിന് കണ്ണ് ഉണ്ടോ,കൈ ഉണ്ടോ എന്ന് തുടങ്ങി ആ ചിത്രത്തിലെ ഓരോ അവയവും തൊട്ട് അല്ലാഹുവിന് ആ അവയവം ഉണ്ടോയെന്ന് ചോദിക്കുകയും,കുട്ടികള്‍ ഇല്ല,ഇല്ലയെന്നു പറയുന്നതിനനുസരിച്ചു
ഓരോ അവയവവും മായ്ച്ച് കളയുകയും അങ്ങനെ ബോര്‍ഡ്‌ കാലിയാവുമ്പോള്‍ അല്ലാഹു തന്നെ ഇല്ലായെന്ന് ഭയങ്കരമായി
പ്രഖ്യാപിക്കുകയും ചെയ്യും.പറഞ്ഞു വരുന്നത്,അല്ലാഹുവിന് രൂപം വേണമെന്ന് പറയുന്നത് വിശ്വസിക്കാനല്ലെന്ന് വ്യാക്തമാണ്.എന്നാല്‍ ""രൂപം""ഉണ്ടായിരുന്നെങ്കില്‍ വിശ്വാസം ഇല്ലാതാക്കാന്‍ എളുപ്പമായിരുന്നെന്ന് നാസ്തികര്‍ ചിന്തിക്കാന്‍ സാധ്യതയുണ്ട്.

അല്ലാഹു പദാര്‍ത്ഥ രൂപം സ്വീകരിക്കുകയെന്നാല്‍ അതിന്റെ അര്‍ഥം ഈ പദാര്‍ത്ഥ ലോകത്ത് അല്ലാഹു പ്രത്യക്ഷപ്പെടുകയെന്നാണ്,അത് ഒരിക്കലും സംഭവ്യാമല്ല.ഈ ലോകം നശ്വരമാണ്.ഈ ലോകത്തിലെ സര്‍വ്വ സൃഷ്ടികളും ഒരിക്കല്‍ നശിക്കാനുള്ളതാണ്‌.നശ്വരമായ ഈ ലോകത്ത് നശ്വരമായ പദാര്‍ത്ഥ രൂപത്തില്‍ പ്രത്യക്ഷപെടുന്നത് അല്ലാഹുവിന്റെ
മഹത്വത്തിന് ചേര്‍ന്നതല്ല.
മാത്രമല്ല,ദൈവം പദാര്‍ത്ഥ രൂപം സ്വീകരിക്കുമ്പോള്‍ ലോജിക്‌ പ്രകാരം പദാര്‍ത്ഥ നിയമങ്ങള്‍ ദൈവത്തിനും
ബാധകമാവേണ്ടതാണ്.അങ്ങനെയാവുമ്പോള്‍,ധാരാളം പരിമിതികളുള്ള പദാര്‍ത്ഥരൂപത്തിന്റെ പരിമിധികള്‍ ദൈവത്തിനും ബാധകമാവേണ്ടതാണ് .അതായത്,ഏതു രൂപമാണോ ദൈവം സ്വീകരിക്കുന്നത് ആ രൂപത്തിന്റെ പരിമിതികള്‍ ലോജിക്‌
പ്രകാരം ദൈവത്തിനും ബാധകമാവേണ്ടതല്ലേ എന്ന ചോദ്യവും നാസ്ഥികരില്‍ നിന്ന് തന്നെയുണ്ടാവും.(ഗരുഡന് പറക്കാനും
കഴിയുകയും എന്നാല്‍ ആനക്ക് അതിന് കഴിയാതിരിക്കുകയും ചെയ്യുന്നതിന് കാരണം അവയുടെ രൂപമാണ്(ആനയെ ആനയായിട്ട് എനിക്കിഷ്ടമാണ്,അത് വേറെ കാര്യം)).
ഇനി സര്‍വ്വ ശക്തന്‍ എന്നതിന്റെ മാനദണ്ഡം പ്രപഞ്ചത്തിലെ സര്‍വ്വ സൃഷ്ടികളുടെയും "മൊത്തം" കഴിവാണെന്ന് സങ്കല്‍പ്പിച്ചാല്‍,സര്‍വ്വ ശക്തനായ ദൈവത്തിന്റെ രൂപം ഭൌതിക യുക്തി പ്രകാരം സര്‍വ്വ സൃഷ്ടികളുടെയും രൂപം കൂടി ചേര്‍ന്ന ഒരു വിചിത്ര രൂപമായിക്കില്ലേ എന്ന ചോദ്യവും പ്രതീക്ഷിക്കാം.യുക്തിയുടെ മതമായ ഇസ്ലാം ഈ തരം ചോദ്യങ്ങള്‍...,യുക്തിവാദികള്‍ എന്നറിയപ്പെടുന്ന,പദാര്‍ത്ഥവാദികള്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്ന നാസ്ഥികര്‍ക്ക്, ചോദിക്കാനുള്ള അവസരം പൂര്‍ണ്ണമായും നിയന്ത്രിച്ചിരിക്കുന്നു,എന്നര്‍ത്ഥത്തിലാണ് "ഇസ്ലാം അങ്ങേയറ്റം വരെ
യുക്തിഭദ്രമാണെന്ന്" ഞാന്‍ പറഞ്ഞത്.അല്ലാതെ,എന്റെ സന്തോഷത്തിന് വേണ്ടി സ്വന്തം വിശ്വാസത്തെ പൊക്കി
പറഞ്ഞതല്ല.....അവയൊക്കെ ഞാനുദ്ദേശിച്ച രീതിയില്‍ തന്നെ മനസ്സിലാക്കിയിരുന്നെങ്കില്‍ എനിക്ക് ഇത്രയൊന്നും 'ലക്ചറടിക്കേണ്ടി' വരില്ലായിരുന്നു ലക്ച്ചറേ..

കുഞ്ഞിപ്പ said...

ഇനി,വിശ്വാസികളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന് ഒരു പദാര്‍ത്ഥ രൂപം ഉണ്ടാവണമെന്നോ,ആ രൂപം കണ്ട്
ഇഷ്ടപെട്ടാല്‍ മാത്രമേ അല്ലാഹുവിനോട് വിശ്വാസികള്‍ക്ക്‌ ആരാധനയുണ്ടാവുകയുള്ളൂ എന്നോ വിശ്വാസികള്‍ പറയില്ല,അങ്ങനെ
പറഞ്ഞാല്‍ അത് യഥാര്‍ത്ഥമായ,സംശയരഹിതമായ വിശ്വസവുമല്ല.

വേദ പാരമ്പര്യമുള്ള ഭാരതത്തിലെ പ്രധാനമതത്തില്‍ വേദ വിരുദ്ധമായിട്ട് ദൈവത്തിന് മൂര്‍ത്തരൂപങ്ങള്‍ നല്‍കി മൂര്‍ത്തിയാക്കി ആരാധിച്ചത്തിന്റെ അനന്തരഫലമായിട്ടല്ലേ ഹിന്ദു മതത്തിലെ മുപ്പത്തിമുക്കോടി ദൈവങ്ങള്‍ വരെ ഉണ്ടായാതെന്ന സംശയം സ്വാഭാവികമായും ഉണ്ടാകും.കാരണം,"സര്‍വ്വ ശക്തന് " "സര്‍വ്വ ശക്തിയും" നല്‍കണമെങ്കില്‍ അതെല്ലാതെ,മറ്റ്

മാര്‍ഗമോന്നുമില്ലല്ലോ.ഏതായാലും വേദങ്ങളുടെ റഫറന്‍സ് നമ്പര്‍ ഇപ്പൊ കയ്യിലില്ലാത്തത് കൊണ്ട് അതിലേക്ക് കടക്കുന്നില്ല.

കുഞ്ഞിപ്പ said...

രവിചന്ദ്രന്‍,
ഞാന്‍ പോസ്റ്റ്‌ ചെയ്യുന്ന കമെന്റുകള്‍ പോസ്റ്റില്‍ വരുന്നില്ല.സ്പാമില്‍ പോയതാണേങ്കില്‍ റിലീസ്‌ ചെയൂ.
കമെന്റ്റ്‌ കോപി ചെയ്തിട്ടുണ്ടെങ്കിലും,അവയെല്ലാം കൂടി പോസ്റ്റ്‌ ആക്കി ലിങ്കുമായി ബ്ലോഗ്‌ കറങ്ങാന്‍ വയ്യാത്തത് കൊണ്ടാണ്‌ സാര്‍.

രവിചന്ദ്രന്‍ സി said...

പിയപ്പെട്ട കുഞ്ഞപ്പാ,


(1) ഞാന്‍ പ്രതീക്ഷിച്ചതുപോലെ പദാര്‍ത്ഥത്തിന് ഉപരിയായി ഉളളതെന്ത് എന്ന ചോദ്യത്തിന് താങ്കള്‍ക്ക് മറുപടിയില്ല. ഞാന്‍ കുഞ്ഞാപ്പയെ കുറ്റം പറയുന്നില്ല. ഇത്തരം 'സവിശേഷജ്ഞാനം' അവകാശപ്പെടുന്ന ഒരുവനും ഇന്നുവരെ അത് പറഞ്ഞിട്ടില്ല. ഇനിയൊട്ടു പറയുകയുമില്ല. പദാര്‍ത്ഥത്തിനുപരി 'ദൈവ'മാണ് 'ഡിങ്കനാണ്' 'gu728439' ആണ്, '#u]2-ss#7' ആണ് എന്നൊക്കെ പറഞ്ഞ് വെറുതെ തമാശമഴ പെയ്യിക്കരുതേ ചങ്ങാതി. പദാര്‍ത്ഥത്തിന് ഉപരിയായി എന്തെങ്കിലും ഉള്ളതായി താങ്കള്‍ക്കറിയാമെങ്കില്‍ അതു പറയണം. പദാര്‍ത്ഥം എന്താണെന്ന് താങ്കള്‍ക്കും എനിക്കുമറിയാം. അതല്ലാതെ ഒന്നും എനിക്കറിയില്ല. 'എന്തോ' ഉണ്ടെന്ന് താങ്കള്‍ പറയുന്നു. എന്നാല്‍ അതെന്തെന്ന് വിശദീകരിക്കാന്‍ താങ്കള്‍ക്കാവുന്നില്ല. എന്തിനേക്കുറിച്ചെങ്കിലും നമുക്ക് പറയാവുന്ന ഏക ഉത്തരം 'ദൈവം' എന്നാണെങ്കില്‍ നമുക്കതിനെ കുറിച്ചുള്ള ധാരണ പൂജ്യമാണെന്നത്ഥം. പണ്ട് 'മഴവില്ല്' 'ദൈവത്തിന്റെ കയ്യൊപ്പാ'ണെന്ന് നാം പറഞ്ഞിരുന്നു. അന്ന് മഴവില്ലിന്റെ നിര്‍മ്മിതിരഹസ്യം നമുക്കറിയാമായിരുന്നില്ല. അങ്ങനെ ഉത്തരം 'ദൈവ'മായി. ഇന്നാരും അങ്ങനെ പറയുന്നില്ല. കാരണം നമുക്കിന്നതറിയാം. മതവിശ്വാസിയുടെ അജ്ഞതയ്ക്ക് കൈയും കാലും വെക്കുമ്പോഴാണ് 'ദൈവം' എന്ന കപട ഉത്തരം ഉണ്ടാകുന്നത്. അതൊരു ഉത്തരമല്ല മറിച്ച് ഉത്തരത്തിന്റെ അഭാവമാണ് എന്ന് കുഞ്ഞാപ്പ അറിയണം. 'രഹസ്യ'ത്തിന് ഒരു പേരിട്ടതുകൊണ്ട് അത് 'പരസ്യ'മാകില്ല കുഞ്ഞാപ്പ. അജ്ഞേയവും അജ്ഞാതവുമായ ഒന്നിനെ ആധാരമാക്കി ജ്ഞാനം ഉരുവംകൊള്ളില്ല. ദൈവം എന്താണെന്നുപോലും വിശദീകരിക്കാനാവാത്ത താങ്കളാണ് എന്തുചോദിച്ചാലും ദൈവം-ഡിങ്കന്‍-മായാവി എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. അപ്പോള്‍ കുഞ്ഞാപ്പ കൃത്യമായി അറിയുക. 'അഹം ദ്രവ്യാസ്മി, തത്വമസി'. പദാര്‍ത്ഥം മാത്രം. അതിനപ്പുറമുള്ള ഒന്നും ഒരു കുഞ്ഞാപ്പയ്ക്കും പറയാനില്ല, അറിയുകയുമില്ല.

രവിചന്ദ്രന്‍ സി said...

(2) ബ്രഹ്മസത്യം ജഗത് മിഥ്യ, വ്യവഹാരികസത്യം...>> താങ്കള്‍ അദൈ്വതം മനസ്സിലാക്കിയത് ശരിയായിട്ടല്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ വ്യവഹാരിക സത്യത്തെക്കുറിച്ചുള്ള അദൈ്വത സങ്കല്‍പ്പം ഇങ്ങനെ പാളിപ്പോകില്ലായിരുന്നു. എന്തായാലും അതിവിടെ വിഷയമല്ല.

(3) പദാര്‍ത്ഥം-ദ്രവ്യം-ജന്യഗുണം-സങ്കുലിതം>>>: കുഞ്ഞാപ്പ ദ്രവ്യവും ഊര്‍ജ്ജവും അവയുടെ ജന്യഗുണങ്ങളും ഒന്നുതന്നെ. ഖനീഭവിച്ച ഊര്‍ജ്ജമാണ് ദ്രവ്യം. ഗുണങ്ങള്‍ ദ്രവ്യത്തിന്റെ സഹജഭാവമാണ്. ദ്രവ്യമുണ്ടെങ്കിലേ ദ്രവ്യജന്യഗുണങ്ങളുള്ളു. കുഞ്ഞപ്പ ദ്രവ്യമാണ്, കുഞ്ഞാപ്പ ഊര്‍ജ്ജമാണ്, കുഞ്ഞാപ്പയ്ക്ക് ദ്രവ്യജന്യഗുണ-ഭാവങ്ങളുണ്ട്. കുഞ്ഞാപ്പ ദ്രവ്യ-ഊര്‍ജ്ജ സങ്കുലിതം ആകുന്നു. കുഞ്ഞാപ്പ കുഞ്ഞാപ്പയുടെ നിഴലുണ്ടാക്കുന്നു.

രവിചന്ദ്രന്‍ സി said...

(4) 'സര്‍വശക്തന്‍' ചോദ്യങ്ങള്‍>>>: ആ ചോദ്യങ്ങളൊന്നും പൊട്ടചോദ്യങ്ങളല്ല കുഞ്ഞാപ്പ. അത് പൊട്ടിക്കാന്‍ ശേഷിയുള്ള ഒരുത്തനും ഇന്നുവരെ ഈ ഉലകില്‍ പിറന്നിട്ടില്ല. അത്ര 'പൊട്ട''യാണെങ്കില്‍ കുഞ്ഞാപ്പയൊന്ന് ശ്രമിച്ചുനോക്ക്. അപ്പോഴറിയാം പൊട്ടുമോയെന്ന്.

(5) പൂര്‍ണ്ണമായി അറിഞ്ഞു ആരാധിക്കുകയല്ല മറിച്ച് അന്ധമായി വിശ്വസിക്കുകയാണ്>>>: ഇതിലും മോശം പരസ്യം മതവിശ്വാസത്തിന് നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല!! അറിഞ്ഞുവരുമ്പോള്‍ സംഗതികള്‍ താങ്കളുടെ ധാരണയ്ക്ക് വിരുദ്ധമാകാനുള്ള കുറഞ്ഞ സാധ്യത 50% ആണെന്നു കൂടി ഓര്‍ക്കണം. എന്നിട്ടും താങ്കള്‍ കറുകരുത്ത റോഡിലൂടെ ലൈറ്റില്ലാതെ കൂരിരിട്ടത്ത് കണ്ണുംകെട്ടി വണ്ടി ഓടിച്ച് പോകുന്നു. എങ്ങോട്ടാണാവോ???!!

(6) ദൈവത്തെ പൂര്‍ണ്ണമായി അറിയാന്‍ കഴിയില്ലെന്ന കൃത്യമായി സമ്മതിച്ച സ്ഥിതിക്ക് മനുഷ്യന്‍ ആരാധിക്കണമെന്ന് ഇതേ ദൈവത്തിന് വാശിയുള്ള വിവരം കുഞ്ഞാപ്പയെങ്ങനെയറിഞ്ഞു? പുള്ളി മനുഷ്യന്‍ ഉപാസിക്കുന്നത് ഇഷ്ടമില്ലാത്തവനാണെന്ന് ഞാന്‍ പറഞ്ഞാല്‍? താങ്കളുടെ നിര്‍വചനപ്രകാരം ഒരാവശ്യവുമില്ലാത്ത പരിപൂര്‍ണ്ണനല്ലേ അവന്‍?

രവിചന്ദ്രന്‍ സി said...

(7) ആരാലും ദൈവത്തെ അറിയാനോ സമ്പൂര്‍ണ്ണമായി മനസ്സിലാക്കാനോ കഴിയില്ലെങ്കില്‍ അതിന് മുമ്പ് പരസ്പരം റദ്ദാക്കുന്ന ഒരുപിടി വിശേഷണങ്ങള്‍ താങ്കളെന്തിനാണ് ദൈവത്തിന് ചാര്‍ത്തികൊടുക്കുന്നത്? അറിയാത്ത കാര്യം പറയരുത് കുഞ്ഞാപ്പ. 'അറിയാനാവാത്തതുകൊണ്ട് ഇതിരിക്കട്ടെ' എന്നാണോ? കാട്ടില്‍ ചെല്ലുമ്പോള്‍ വഴിയറിയുന്നില്ലെന്ന് കണ്ടാല്‍ 'വഴിയോ അറിയില്ല, എന്നാപ്പിന്നെ ആദ്യം കാണുന്ന കൊക്കയിലേക്ക് എടുത്തുചാടാം' എന്നു തീരുമാനിക്കുമോ കുഞ്ഞാപ്പ??!!

രവിചന്ദ്രന്‍ സി said...

(9) അറിവിന് ബന്ധം ബുദ്ധിയുമായിട്ട്. വിശ്വാസം മനസ്സിലും:- ബുദ്ധിയും മനസ്സും തമ്മിലുള്ള വ്യത്യാസം എന്താണ് കുഞ്ഞാപ്പ?

(11) ദൈവം സര്‍വസ്വതന്ത്രനാണെങ്കില്‍ അവന്‍ എന്തുകൊണ്ട് കുഞ്ഞാപ്പയുടെ ആരാധനയില്‍ നിന്ന് മുക്തി നേടുന്നില്ല?

(12) കുഞ്ഞാപ്പയുടെ പുസ്തകത്തില്‍ ദൈവത്തെക്കുറിച്ച് എല്ലാമുണ്ടെങ്കില്‍ ദൈവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അറിയാനാവില്ലെന്നും പറയാന്‍ കാരണമെന്താണ് കുഞ്ഞാപ്പ?

(13) വിശ്വാസത്തിന്റെ ശക്തികൊണ്ട് ഒരു മൊട്ടുസൂചിപോലും ഉണ്ടാക്കാനാവുമെന്ന് ആരും തെളിയിച്ചിട്ടില്ല. ആ നിലയ്ക്ക് അതുകൊണ്ട് ദൈവത്തെ അറിയാനാവുന്നതെങ്ങനെ? ഇനി അറിയാനാവുമെങ്കില്‍ പറയുക കുഞ്ഞാപ്പ, എന്താണ് ദൈവം?

രവിചന്ദ്രന്‍ സി said...

(15) നിഷ്‌കളങ്കതയാണോ പദാര്‍ത്ഥമില്ലായ്മയുടെ അര്‍ത്ഥം?!! നിഷ്‌കളങ്കാരായാല്‍ പദാര്‍ത്ഥം ഇല്ലാതാകുമോ? കുട്ടികള്‍ നിഷ്‌കളങ്കരല്ലേ കുഞ്ഞാപ്പാ?

(15) ഈ ലോകം നശ്വരമാണ്, എല്ലാം നശിക്കും. >>ഒന്നും നശിക്കില്ല കുഞ്ഞാപ്പ. എല്ലാമിവിടെയുണ്ടാവും. രൂപ-ഭാവ മാറ്റങ്ങളുണ്ടാകാമെന്നേയുള്ളു. കുഞ്ഞാപ്പയ്ക്ക് എന്തെങ്കിലുമൊന്ന് നശിപ്പിച്ച് കാണിച്ചു തരാമോ?

(16) 'രൂപ'മില്ലാതെ 'കുപ്പി'യില്‍ കയറാന്‍ മടിക്കുന്ന ദൈവത്തിന് ആ കുപ്പി ഒരു 'രൂപം' കൊടുത്തില്ലേ കുഞ്ഞാപ്പ?!!! അപ്പോള്‍ കുപ്പിയില്‍ കയറാത്ത സര്‍വവ്യാപിയായ ദൈവം കുപ്പിയിലില്ലെന്നുമായി. ദൈവം അദൈവമായില്ലേ കുഞ്ഞാപ്പാ?!!

രവിചന്ദ്രന്‍ സി said...

(17) ദൈവം പദാര്‍ത്ഥഗുണവും രൂപവും പ്രപഞ്ചബന്ധവുമൊക്കെ ആര്‍ജ്ജിക്കുമ്പോള്‍ അതിന് പ്രപഞ്ചനിയമങ്ങള്‍ ബാധകമാകും>>> തീര്‍ച്ചയായും അതുവേണ്ടിവരും കുഞ്ഞാപ്പ. മത്സരത്തില്‍ ജയിക്കണമെങ്കില്‍ മത്സരനിയമങ്ങള്‍ പാലിക്കേണ്ടിവരും. യഹോവ എന്ന രൂപരഹിത സെമറ്റിക് ദൈവം ഇസ്‌ളാമില്‍ അപ്പടി കോപ്പിയടിക്കപ്പെടുന്നുണ്ടാവാം. പക്ഷെ അതുകൊണ്ട് പ്രത്യേകിച്ച് വിശേഷമൊന്നുമില്ല. രൂപരാഹിത്യം യുക്തിപൂര്‍ണ്ണതയല്ല, അത് 100% പ്രസക്തിയില്ലായ്മയാണ്.~രൂപമില്ലായ്മയും ഒരു 'രൂപം' തന്നെയല്ലേ കുഞ്ഞാപ്പ?!! മത്സരത്തില്‍ നിന്ന് ഒളിച്ചോടുന്നവന്‍ 'ഞാന്‍ ജയിച്ചേ' എന്നു വീമ്പിളക്കിയാല്‍ എങ്ങനെയിരിക്കും?! ഒന്നും ബാധകമല്ലാത്ത പ്രപഞ്ച-ദ്രവ്യ-പ്രാപഞ്ചികനിയമാതീതമായ ഒന്നിനെക്കുറിച്ച് സംസാരിക്കുന്നതില്‍ പോലും കഥയില്ലെന്നാണ് 'മത്സ്യകന്യകയുടെ പാട്ടി'ല്‍ ഞാന്‍ പറഞ്ഞിട്ടുള്ളത്. കാരണം അത്തരം ചര്‍ച്ചപോലും പ്രപഞ്ച-ദ്രവ്യ-നിയമ ബന്ധിതമാണ്. പ്രപഞ്ചവിരുദ്ധമായ ഒന്നിന് പ്രപഞ്ചപരമായ വിശദീകരണം അസാധ്യമാണെന്ന് പറഞ്ഞത് അതുകൊണ്ടാണ് കുഞ്ഞാപ്പ. അത്തരത്തില്‍ എല്ലാ ബാധ്യതയില്‍നിന്നും ഓടിയകലുന്ന, ഒരുത്തരവും തരാന്‍ ബാധ്യതയില്ലാത്ത ഒന്ന് ചര്‍ച്ചയ്ക്കായി പോലും പരിഗണിക്കാനാവില്ല. 'രാജാവിന്റെ വസ്ത്രം' പോലെയാണത്. കുഞ്ഞാപ്പ കാണണമെങ്കില്‍ കുഞ്ഞാപ്പ കുഞ്ഞാപ്പയെ വഞ്ചിക്കണം. ഇപ്പോള്‍ പിടികിട്ടിയോ? ഇല്ലെങ്കില്‍ പോരട്ടെ. ~ഒരു സമയം ഒരു പോയിന്റായാല്‍ കൂടുതല്‍ സൗകര്യമായി. ശുഭരാത്രി.

രവിചന്ദ്രന്‍ സി said...

വെന്ററുടെ സുവിശേഷം

രവിചന്ദ്രന്‍ സി said...


സുധീരയായ പെണ്‍കുട്ടി

രവിചന്ദ്രന്‍ സി said...

ഒരു ചൂട്ടുകത്തിച്ചിരുന്നെങ്കില്‍....

കുഞ്ഞിപ്പ said...

(1) അജ്ഞേയവും അജ്ഞാതവുമായ ഒന്നിനെ ആധാരമാക്കി ജ്ഞാനം ഉരുവംകൊള്ളില്ല>>>

ദൈവം അജ്ഞാതമല്ല.മനുഷ്യന്റെ പ്രകൃതിയില്‍ തന്നെ(ആത്മ ജ്ഞാനത്തില്‍) ദൈവത്തെ കുറിച്ചുള്ള ജ്ഞാനമുണ്ട്(ബോധത്തിലല്ല അബോധത്തില്‍).ശുദ്ധ പ്രകൃതിയോടെ സൃഷ്ടിക്കപെട്ട മനുഷ്യന്റെ,വിശുദ്ധി നഷ്ടപെടുന്നതോടപ്പം ആ ജ്ഞാനവും നഷ്ടപെടുകയാണ് ചെയ്യുന്നത്().പിന്നീട് സൃഷ്ടാവ് പല കാലങ്ങളിലായി പല ദേശങ്ങളിലായി പ്രവാചകന്മാര്‍ മുഖേന സൃഷ്ടാവിനെ സംബന്ധിച്ച ജ്ഞാനം സൃഷ്ടികള്‍ക്ക്‌ നല്‍കിയിട്ടുമുണ്ട്.അപ്പോള്‍ അജ്ഞാതമായ ഒന്നിനെ ആധാരമാക്കി
ഉരുവം കൊണ്ടതല്ല വിശ്വാസം.
ഇനിയിത് തന്നെ അങ്ങോട്ടും ചോദിക്കട്ടെ,അജ്ഞാതമായ മ്യുട്ടെഷനെ അടിസ്ഥാനമാക്കി സൃഷ്ടിയും/പരിണാമവും ഉണ്ടാകും എന്നെങ്ങനെയാണ് നിങ്ങള്‍ പറയുന്നത്??.ബോധവും ബുദ്ധിയുമില്ലാതെ യാദൃശ്ചികതയുടെ ഫലമായി ഉണ്ടാകുന്ന മ്യൂട്ടേഷന് എങ്ങിനെയാണ് ബോധവും ബുദ്ധിയുമുള്ള മനുഷ്യനെ സൃഷ്ടിക്കാന്‍ കഴിയുക.ജീവനുള്ള ആദ്യ കോശം രൂപപ്പെട്ട അക്കാലത്ത് തന്നെ,കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം ആ കോശത്തില്‍ നിന്ന് മനുഷ്യന്‍ എന്ന ജീവി പരിണമിച്ച് ഉണ്ടാവുമെന്ന ബോധമുള്ള ഒന്ന് (ഒരു ശക്തി)പ്രപഞ്ചത്തില്‍ ഉണ്ടായിരുന്നു എന്ന് കരുതുന്നത് പരിണാമത്തിന് വിരുദ്ധമാണോ?.

കുഞ്ഞിപ്പ said...

(5) പൂര്‍ണ്ണമായി അറിഞ്ഞു ആരാധിക്കുകയല്ല മറിച്ച് അന്ധമായി(???) വിശ്വസിക്കുകയാണ്>>>:

(6) ദൈവത്തെ പൂര്‍ണ്ണമായി അറിയാന്‍ കഴിയില്ലെന്ന കൃത്യമായി സമ്മതിച്ച സ്ഥിതിക്ക് മനുഷ്യന്‍ ആരാധിക്കണമെന്ന് ഇതേ ദൈവത്തിന് വാശിയുള്ള വിവരം കുഞ്ഞാപ്പയെങ്ങനെയറിഞ്ഞു?>>>

താങ്കളുടെ കമെന്റിലെ അഞ്ചും ആറും ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് കാരണമായ എന്റെ കമെന്റിലെ ഭാഗങ്ങള്‍ താഴെയുള്ളതായിരിക്കുമെന്ന് കരുതുന്നു.അവയ്ക്ക് ഞാന്‍ ഉദ്ദേശിച്ച അര്‍ത്ഥം മാത്രമേയുള്ളൂവെന്നു അവയൊന്നു കൂടെ വായിച്ചാല്‍ താങ്കള്‍ക്ക് തന്നെ മനസ്സിലാവും....
മനസ്സിലായില്ലെങ്കില്‍ കൂടുതല്‍ വിശദീകരിക്കാവുന്നതാണ്,കൂട്ടത്തില്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി പറയേണ്ടി വരുമെന്നേയുള്ളൂ....

വിശ്വാസികള്‍ ദൈവത്തെ പൂര്‍ണ്ണമായും ""കണ്ട്"" അറിഞ്ഞ് ആരാധിക്കുകയല്ല,മറിച്ച്,ദൈവത്തില്‍ വിശ്വസിക്കുകയാണ് ചെയ്യുന്നത്.ദൈവം ഉദ്ദേശിച്ച പോലെദൈവത്തില്‍ വിശ്വസിച്ചു ആരാധിക്കുകയാണ് സ്രഷ്ടാവിനെ അനുസരിക്കുന്ന സൃഷ്ടിയുടെ ജന്മബാദ്ധ്യത.

ദൈവം സര്‍വ്വ ശക്തന്‍ മാത്രമല്ല സര്‍വ്വജ്ഞാനിയും സമ്പൂര്‍ണ്ണ സ്വതന്ത്രനും മാത്രമല്ല മറ്റെല്ലാ മറ്റെല്ലാ ഉല്‍കൃഷ്ട വിശേഷണങ്ങള്‍ക്കും അര്‍ഹനുമാണ്.ആരാലും ഒരു കാലത്തും ദൈവത്തെ സമ്പൂര്‍ണ്ണമായും വിശേഷിപ്പിക്കാനോ ദൈവത്തിന്റെ അനന്തമായ ജ്ഞാനവും ദിവ്യ രഹസ്യങ്ങളും അറിയാനോ കഴിയില്ല.

അപ്പോള്‍ എങ്ങിനെയാണ് ദൈവത്തില്‍ വിശ്വസിക്കേണ്ടതെന്ന്ദൈവ വചനത്തിലൂടെ വിശ്വാസികളെ അറിയിച്ചിട്ടുണ്ട്.

മേല്‍ പറഞ്ഞ ദൈവ വചനങ്ങളുടെ വിശകലനത്തില്‍ നിന്നാണ് അല്ലാഹു അമൂര്‍ത്തനും രൂപരഹിതനുമാണെന്ന് വിശ്വാസി അറിയുന്നത്......

തുടരും....

കുഞ്ഞിപ്പ said...

ഒരു കല്ല്‌ കല്ലാണെന്ന് നാം വിശ്വസിക്കുകയല്ല,മറിച്ച് അത് ഒരു കല്ലാണെന്ന് നാം "കണ്ട്" "അറിഞ്ഞു" ബോധ്യപ്പെടുകയാണ്.എന്നാല്‍ അല്ലാഹു പദാര്‍ത്ഥമല്ലാത്തത് കൊണ്ട് ഒരു കല്ല്‌ പോലെ ,അല്ലാഹുവിനെ കാണാനോ കണ്ട് അറിയാനോ അറിഞ്ഞ് ബോധ്യപെട്ടതിന് ശേഷം മാത്രം വിശ്വസിക്കാനോ കഴിയില്ല.അതിനൊക്കെ അല്ലാഹു നിന്ന് തരുമെന്ന്‌ പ്രതീക്ഷിക്കുകയും ചെയ്യരുത്‌.കാരണം,മനുഷ്യ സൃഷ്ടിപ്പ് തന്നെ ഒരു പരീക്ഷണമാണ്.

ബഹുമാനപെട്ട രവി ചന്ദ്രന്റെ അടുക്കല്‍ അല്ലാഹു പ്രത്യക്ഷപെട്ട് അല്ലാഹുവിന്റെ ശക്തിയും കഴിവും ബോധ്യപ്പെടുത്തി വിശ്വസിപ്പിക്കുന്നതിനു പകരം സര്‍വ്വ ശക്തനായ അല്ലാഹുവിന് രവി ചന്ദ്രനെ നിഷ്പ്രയാസം വിശ്വസിയാക്കി മാറ്റാന്‍ കഴിയും.എന്നെല്ല,സര്‍വ്വ മനുഷ്യരെയും വിശ്വാസികളാക്കി മാറ്റാന്‍ അല്ലാഹുവിന് ഒരു നിമിഷം മതി.എന്നിട്ടും അല്ലാഹു അത് ചെയ്തിട്ടില്ല,ശ്രീ രവി ചന്ദ്രനും മറ്റ് മനുഷ്യരും ആഗ്രഹിക്കാതെ അല്ലാഹു ഒരിക്കലും അത് ചെയ്യുകയുമില്ല.
അതെ,അതാണ്‌ ഇസ്ലാമിക ദര്‍ശന പ്രകാരം,മനുഷ്യന്റെ സൃഷ്ടി വ്യവസ്ഥയുടെ പ്രത്യാകത.വിശ്വസിക്കാനും അവിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ട്.

ഇനി ഈ പരീക്ഷണ ലോകമില്ലാതെ,ഒരു സ്വര്‍ഗ്ഗവും നരകവും പിന്നെ കുറെ മനുഷ്യരെയും മാത്രം സൃഷ്ടിക്കാനും,അവരില്‍ നിന്ന് കുറച്ച് പേരെ സ്വര്‍ഗത്തിലും ബാക്കിയുള്ളവരെ നരകത്തിലും ഇടാനുള്ള ശക്തിയും കഴിവും സര്‍വ്വ ശക്തനായ അല്ലാഹുവിന് ഉണ്ട്(സ്വര്‍ഗത്തില്‍ ഇടുന്നത് കുഴപ്പമില്ല,പക്ഷെ ചിലരെ നരകത്തില്‍ ഇടുന്നതിന് എന്ത് കാരണമാണ് പറയുകയെന്ന് ആലോചിക്കുക ).എന്നാല്‍ അല്ലാഹു അത് ചെയ്തിട്ടില്ല,ചെയ്യുകയുമില്ല കാരണം,സൃഷ്ടാവ് സര്‍വ്വ ശക്തന്‍ മാത്രമല്ല നീതിമാനും ഏറ്റവും വലിയ യുക്തിമാന്‍ കൂടിയാണ്.
സ്രഷ്ടാവിന്റെ വിശുദ്ധമായ നീതിയും യുക്തിയും മഹത്തായ മറ്റെല്ലാ വിശേഷണങ്ങളും സൃഷ്ടികളെ ബോധ്യപ്പെടുത്തണം(സൃഷ്ടി സ്രഷ്ടാവിനെ അറിയുക) എന്ന സ്രഷ്ടാവിന്റെ വിശുദ്ധമായ തീരുമാനം ഏറ്റവും മഹത്വമുള്ളത് തന്നെയാണെന്ന് മനസ്സിലാക്കാന്‍ മനുഷ്യന് മാത്രമുള്ള മനസ്സ് മാത്രം മതി,ഒരുപാടൊരുപാട് വിവരമൊന്നും വേണ്ട.
അപ്പോള്‍ ജീവിതമെന്ന ഈ പരീക്ഷണത്തിന്റെ ഉദ്ദേശ്യം...ഈ പരീക്ഷയുടെ റിസള്‍ട്ട് സര്‍വ്വജ്ഞാനിക്ക് ബോധ്യപ്പെടാന്‍ വേണ്ടിയല്ല,ആ പരീക്ഷയുടെ റിസള്‍ട്ട് ആ പരീക്ഷ എഴുതിയവരെ ബോധ്യപ്പെടുത്തി..പ്രവാചകന്മാര്‍ മുഖേന അറിയിച്ച് കൊടുത്ത അതിന്റെ ഫലങ്ങള്‍ അവര്‍ക്ക്‌ നല്‍കി..കാരുണ്യവാനും‍,അതിശക്തമായി കൊപിക്കുന്നവനും,ഏറ്റവും വലിയ നീതിമാനും,ഏറ്റവും വലിയ യുക്തിമാനും അങ്ങനെയങ്ങനെ എല്ലാ എല്ലാ മഹത്തായ ഗുണങ്ങളുടെയും ഉറവിടമാണ്‌ തന്റെ സ്രഷ്ടാവെന്ന് സൃഷ്ടികളെ ബോധ്യപെടുത്തുത്താന്‍ വേണ്ടി അല്ലെങ്കില്‍ അറിയിക്കാന്‍ വേണ്ടിയാണ്.
അതെ,അത് തന്നെയാണ് ഈ പരീക്ഷണ ലോകത്തിന്റെയും മനുഷ്യ സൃഷ്ടിപ്പിന്റെയും ഉദ്ദേശ്യം.
അപ്പോള്‍ അല്ലാഹുവില്‍ വിശ്വസിച്ചാല്‍,ആ വിശ്വാസം ആരാധന രൂപത്തില്‍ പ്രകടിപ്പിച്ചാല്‍ പ്രവാചകന്മാര്‍ മുഖേന അല്ലാഹുവിന്റെ വചനങ്ങളിലെ വാഗ് ദാനം അല്ലാഹു പാലിക്കുക തന്നെ ചെയ്യും,എന്നാല്‍,അവിശ്വസിച്ചാല്‍...അതായത്‌,മനുഷ്യന്റെ സൃഷ്ടി വ്യാവസ്ഥയില്‍ (ആത്മ ജ്ഞാനത്തില്‍)തന്നെയുള്ള സ്രഷ്ടാവിനെ നിഷേധിക്കുകയോ അവഗണിക്കുകയോ ചെയ്‌താല്‍ ആ സൃഷ്ടി വ്യാവസ്ഥ പ്രകാരമുള്ള അനിവാര്യാമായ ദോഷഫലങ്ങള്‍(പരീക്ഷയുടെ ഫലം) ഉറപ്പായും അവര്‍ക്ക്‌ ലഭിക്കുകയും ചെയ്യും.
അല്ലാഹു കാരുണ്യവാനായത് കൊണ്ട്,അനിവാര്യമായ ആ കടുത്ത ഫലങ്ങള്‍ പ്രവാചകന്മാര്‍ മുഖേന അല്ലാഹു മുന്‍കൂട്ടി തന്നെ അറിയിച്ച് കൊടുത്തിട്ടുണ്ട്.അല്ലാഹുവിന്റെ ഈ കാരുണ്യത്തെയാവാം താങ്കള്‍ വാശിയെന്നു വിശേഷിപ്പിച്ചത്.
...തീര്‍ച്ചയായും,ഇതേ കാരുണ്യം തന്നെയാണ് പിന്നീട് കൊപമായി മാറുന്നത്.കാരുണ്യം അതില്‍ നിന്ന് വിപരീതമായ കൊപമായി മാറുമ്പോള്‍ അതിന്റെ കാഠിന്യം പ്രത്യകിച്ച് പറയാതെ തന്നെ മനസ്സിലാക്കാവുന്നതാണ് എന്നാലും വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ കോപത്തിന്റെ കടുപ്പം എങ്ങനെയുള്ളതായിരിക്കുമെന്ന്(നരകമെന്ന ഫലം) വളരെയധികം വചനങ്ങളില്‍ പറയുന്നുണ്ട്.()

എല്ലാ പാരീക്ഷണങ്ങള്‍ക്കും പരീക്ഷകള്‍ക്കും ഒരു സിലബസ്‌ ഉണ്ടായിരിക്കും.ഒരു "കണ്ണ്" (വീക്ഷണ വൈകല്യം ഉള്ളവരെ ചികില്‍സിക്കുന്ന)ഡോക്റ്ററാവാന്‍ മെഡിക്കല്‍ സയന്‍സില്‍ അന്ന് വരെയുള്ള മുഴുവന്‍ വിജ്ഞാനവും കരസ്ഥമാക്കേണ്ടതില്ല.
അടിസ്ഥാന മെഡിക്കല്‍ ബിരുദത്തിന് ശേഷം രണ്ടോ മൂന്നോ വര്‍ഷത്തെ ഡിപ്ലോമ ചെയ്‌താല്‍ മതി.ഇവിടെ ദൈവം നടത്തുന്ന ഈ പരീക്ഷയും പാസാവാന്‍ ദൈവത്തെ സംബന്ധിച്ച സര്‍വ്വ വിശേഷണങ്ങളും പരീക്ഷണാര്‍ത്ഥി അറിയേണ്ടതില്ല.ഈ പരീക്ഷ പാസാവാന്‍ മനുഷ്യന്‍ അനിവാര്യമായും അറിയേണ്ടതെന്തക്കൊയാണോ,അവയെല്ലാം പൂര്‍ണ്ണമായും പ്രവാചകന്മാര്‍ മുഖേനെ അല്ലാഹു അറിയിച്ച് കൊടുത്തിട്ടുണ്ട്.

കുഞ്ഞിപ്പ said...

(12) കുഞ്ഞാപ്പയുടെ പുസ്തകത്തില്‍ ദൈവത്തെക്കുറിച്ച് എല്ലാമുണ്ടെങ്കില്‍ ദൈവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അറിയാനാവില്ലെന്നും പറയാന്‍ കാരണമെന്താണ് കുഞ്ഞാപ്പ?>>>
.
ദൈവത്തെ കുറിച്ച് പൂര്‍ണ്ണമായും/സമ്പൂര്‍ണ്ണമായും അറിയില്ലെന്നും അറിയാന്‍ കഴിയില്ലെന്നും മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ.ഏതായാലും,എന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനിക്കേണ്ട ഗതികേടില്‍ താങ്കള്‍ എത്തിയതില്‍ സന്തോഷമുണ്ട്.പിന്നെ താങ്കള്‍ പറഞ്ഞ ആ പുസ്തകത്തില്‍ (പരിശുദ്ധ ഖുര്‍ആന്‍) ഇതുംകൂടിയുണ്ട്...

(നബിയേ,) പറയുക: സമുദ്രജലം എന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്‍റെ രക്ഷിതാവിന്‍റെ വചനങ്ങള്‍ തീരുന്നതിന്‌ മുമ്പായി സമുദ്രജലം തീര്‍ന്ന്‌ പോകുക തന്നെ ചെയ്യുമായിരുന്നു. അതിന്‌ തുല്യമായ മറ്റൊരു സമുദ്രം കൂടി നാം സഹായത്തിനു കൊണ്ട്‌ വന്നാലും ശരി.(വി.ഖു 18:109)

ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷിയാകുകയും അതിനു പുറമെ ഏഴു സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്‍റെ വചനങ്ങള്‍ എഴുതിത്തീരുകയില്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.(31:27)
...അപ്പോള്‍,ദൈവം സര്‍വ്വ ശക്തന്‍ മാത്രമല്ല സര്‍വ്വജ്ഞാനിയും സമ്പൂര്‍ണ്ണ സ്വതന്ത്രനും മാത്രമല്ല മറ്റെല്ലാ മറ്റെല്ലാ ഉല്‍കൃഷ്ട വിശേഷണങ്ങള്‍ക്കും അര്‍ഹനുമാണ്.ആരാലും ഒരു കാലത്തും ദൈവത്തെ സമ്പൂര്‍ണ്ണമായും വിശേഷിപ്പിക്കാനോ ദൈവത്തിന്റെ അനന്തമായജ്ഞാനവും ദിവ്യ രഹസ്യങ്ങളും അറിയാനോ കഴിയില്ല.
....എന്നാല്‍ മനുഷ്യ സൃഷ്ടിപ്പ് ഒരു പരീക്ഷണം മാത്രമാവുമ്പോള്‍ അല്ലാഹു ദൈവിക ഗ്രന്ധങ്ങളിലൂടെ മനുഷ്യന് അറിയിച്ച് കൊടുത്ത അവനെ കുറിച്ചുള്ള ജ്ഞാനത്തിന് പുറമെയുള്ളതെല്ലാം ഈ പരീക്ഷയിലെ സിലബസിന് പുറത്താണ്,അത് കൊണ്ട് തന്നെ ആ പരീക്ഷ പാസാവാന്‍ അവയൊന്നും അറിയേണ്ടതുമില്ല.

കുഞ്ഞിപ്പ said...

രവി ചന്ദ്രന്‍,
ഒരു സമയം ഒരു പോയിന്റാവുന്നതാണ് താങ്കളെ പോലെ എനിക്കും ഇഷ്ടം.പക്ഷെ,എല്ലായ്പ്പോഴും ഓണ്‍ലൈനില്‍ വരാനുള്ള അസൌകര്യം കാരണമാണ് എന്റെ കമെന്റുകള്‍ നീണ്ട് പോകുന്നത്.എന്റെ കമെന്റിനോട് താങ്കളുടെയും സമയവും സൗകര്യവും അനുസരിച്ചു പ്രതികരിച്ചാല്‍ മതിയാകും.

കുഞ്ഞിപ്പ said...

(11) ദൈവം സര്‍വസ്വതന്ത്രനാണെങ്കില്‍ അവന്‍ എന്തുകൊണ്ട് കുഞ്ഞാപ്പയുടെ ആരാധനയില്‍ നിന്ന് മുക്തി നേടുന്നില്ല?

ദൈവം സര്‍വസ്വതന്ത്രനാണെന്ന പദം ഞാന്‍ ഉപയോഗിച്ചിട്ടില്ല,ഉണ്ടെങ്കില്‍ അത് ഉദ്ധരിക്കേണ്ടതാണ്.അതെ സമയം ദൈവത്തിന്റെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തെ കുറിച്ച് ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്.അത് തന്നെയാണ് താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ അതിനെ കുറിച്ച് പറയാവുന്നതാണ്.
കേവലമായ സ്വാതന്ത്ര്യമാണ് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന് പറയുമ്പോള്‍ ഞാന്‍ അര്‍ത്ഥമാക്കുന്നത്.
ദൈവത്തിന് മാത്രമേ കേവലമായ സ്വതന്ത്ര്യമുള്ളു,നമ്മുടെ സ്വതന്ത്ര്യമെല്ലാം ആപേക്ഷികമാണ്.പല ഘടകങ്ങളെയും ആശ്രയിച്ച് മാത്രമാണ് നമ്മുടെ സ്വാതന്ത്ര്യം നിലനില്‍ക്കുന്നത് അവസാനമായി(വിധി) ദൈവത്തെയും ആശ്രയിച്ച് മാത്രമാണ് നമ്മുടെ സ്വാതന്ത്ര്യം നിലനില്‍ക്കുന്നത്.
പിന്നെ ദൈവം ആരാധനയില്‍ നിന്ന് മുക്തി നേടുന്നതും ദൈവത്തിന്റെ സ്വാതന്ത്ര്യവും തമ്മിലെ ബന്ധമെന്താണെന്ന് എനിക്ക് മനസ്സിലായില്ല.സൃഷ്ടാവ് സൃഷ്ടികളുടെ ആരാധനയെ ആശ്രയിക്കുന്നുണ്ടോ()എന്ന ചോദ്യമാണ് താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ അതിനുള്ള ഉത്തരം സൃഷ്ടാവ് സൃഷ്ടികളെ ഒരു കാര്യത്തിനും ആശ്രയിക്കുന്നുല്ലായെന്നാണ്,പകരം സര്‍വ്വ സൃഷ്ടികളും എല്ലാ കാര്യത്തിനും സൃഷ്ടാവിനെയാണ് ആശ്രയിക്കുന്നത്.അതായത് ദൈവത്തെ ആരാധിച്ചാലും ഇല്ലെങ്കിലും അതിന്റെ ഗുണവും ദോഷവും ലഭിക്കുന്നത് നമുക്ക്‌ തന്നെയാണ്.

കുഞ്ഞിപ്പ said...

(2) ബ്രഹ്മസത്യം ജഗത് മിഥ്യ, വ്യവഹാരികസത്യം...>> താങ്കള്‍ അദൈ്വതം മനസ്സിലാക്കിയത് ശരിയായിട്ടല്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ വ്യവഹാരിക സത്യത്തെക്കുറിച്ചുള്ള അദൈ്വത സങ്കല്‍പ്പം ഇങ്ങനെ പാളിപ്പോകില്ലായിരുന്നു. എന്തായാലും അതിവിടെ വിഷയമല്ല.

അദ്വൈതത്തെ കുറിച്ച് പറയുമ്പോള്‍ അവ എങ്ങനെയാണ് ഞാന്‍ മനസ്സിലാക്കിയതെന്ന കാര്യം ഞാനും വിഷയമാക്കിയിട്ടില്ല.എന്നാല്‍ അദ്വൈതം എങ്ങനെയാണോ പ്രചരിക്കപെട്ടിട്ടുള്ളത് അത് പോലെ തന്നെയാണ് ഞാനും പറഞ്ഞത് എന്നാണ് തോന്നുന്നത്‌.അതായത്,ബ്രഹ്മം സത്യം ജഗത്ത് മിഥ്യയെന്നു പറയുമ്പോള്‍ ജഗത്ത് എന്ന ഭൌതിക യാഥാര്‍ത്ഥ്യം നിഷേധിക്കേണ്ടി വരും,അതിന് പരിഹാരമായിട്ടാവാം വ്യവഹാരിക യാഥാര്‍ത്യമെന്നും പരമാര്‍ത്ഥഇക യാഥാര്‍ത്യമെന്നും യാഥാര്‍ത്യങ്ങളെ രണ്ടായി തിരിച്ചത് എന്നാണ് അവയെ കുറിച്ചുള്ള 'വായനയില്‍' നിന്ന് എനിക്ക് മനസ്സിലായത്‌.

കുഞ്ഞിപ്പ said...

16) 'രൂപ'മില്ലാതെ 'കുപ്പി'യില്‍ കയറാന്‍ മടിക്കുന്ന ദൈവത്തിന് ആ കുപ്പി ഒരു 'രൂപം' കൊടുത്തില്ലേ കുഞ്ഞാപ്പ?!!! അപ്പോള്‍ കുപ്പിയില്‍ കയറാത്ത സര്‍വവ്യാപിയായ ദൈവം കുപ്പിയിലില്ലെന്നുമായി. ദൈവം അദൈവമായില്ലേ കുഞ്ഞാപ്പാ?!!

താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ല.'കുപ്പിയിലാക്കുക' 'ചാക്കിലാക്കുക' പോലെയുള്ള നാട്ടിലെ പ്രയോഗമാണ് ഞാന്‍ ഉദ്ദേശിച്ചത്.അല്ലാഹുവിന് പദാര്‍ത്ഥ രൂപം നല്‍കാനുള്ള ചിലരുടെ ശ്രമം അല്ലാഹുവിന്റെ അസ്തിത്വം യുക്തിരഹിതമാണെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാവം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

കുഞ്ഞിപ്പ said...

(7) ആരാലും ദൈവത്തെ അറിയാനോ സമ്പൂര്‍ണ്ണമായി മനസ്സിലാക്കാനോ കഴിയില്ലെങ്കില്‍ അതിന് മുമ്പ് പരസ്പരം റദ്ദാക്കുന്ന ഒരുപിടി വിശേഷണങ്ങള്‍ താങ്കളെന്തിനാണ് ദൈവത്തിന് ചാര്‍ത്തികൊടുക്കുന്നത്?

ഞാന്‍ ദൈവമായി കരുതുന്നത് അല്ലാഹുവിനെയാണെന്ന് മുമ്പ് തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്.അല്ലാഹുവിന്റെ ഒരു വിശേഷണം സ്ഥാപിക്കുമ്പോള്‍ "മറ്റ് ദൈവങ്ങളുടെ" വിശേഷണങ്ങള്‍ റദ്ദാവുമോയെന്നു എനിക്കറിയില്ല,അത് അറിയല്‍ എനിക്ക് പ്രസക്തവുമല്ലല്ലോ.
ഇവിടെ സര്‍വ്വ ശക്തന്‍ എന്ന അല്ലാഹുവിന്റെ ഒരു വിശേഷണം നിലനില്‍ക്കാന്‍ അല്ലാഹു പദാര്‍ത്ഥ രൂപമില്ലാത്തവന്‍ ആണെന്ന,സൂറത്തുല്‍ ഇഖ്ലാസിലെ മറ്റൊരു വിശേഷണവും നിലനില്‍ക്കേണ്ടത് ഉണ്ടെന്നാണ്‌ ഞാന്‍ സ്ഥാപിച്ചത്.ഭൌതികമായി പറയുമ്പോള്‍,ഒരു പദാര്‍ത്ഥത്തിന്റെ ശക്തിയുടെയും കഴിവിന്റെയും അടിസ്ഥാനം ആ പദാര്‍ത്ഥത്തിന്റെ രൂപമാണെന്ന എന്റെ വാദം ഖണ്ഡിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പദാര്‍ത്ഥ രൂപമുള്ള ഒന്നിനും സര്‍വ്വ ശക്തനാവാന്‍ കഴിയില്ലെന്ന് വരുമ്പോള്‍ "രൂപമുള്ള ദൈവങ്ങളുടെ" "സര്‍വ്വ ശക്തന്‍" എന്ന വിശേഷണം റദ്ദുചെയ്യപെട്ടിട്ടുണ്ടായിരിക്കാം.പദാര്‍ത്ഥ രൂപമുള്ള ദൈവങ്ങളുടെ "സര്‍വ്വ ശക്തന്‍" എന്ന വിശേഷണം റദ്ദു ചെയ്യപെടാതിരിക്കാന്‍ എനിക്കോ മറ്റുള്ളവര്‍ക്കോ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നും തോന്നുന്നില്ല.മുന്‍ കമെന്റില്‍ അവയെ സംബന്ധിച്ച് ഇങ്ങനെയാണ് പറയുന്നത്...

സര്‍വ്വ ശക്തന്‍ എന്നതിന്റെ മാനദണ്ഡം പ്രപഞ്ചത്തിലെ സര്‍വ്വ പദാര്‍ത്ഥങ്ങളുടെയും മൊത്തം കഴിവാണെന്ന്സങ്കല്‍പ്പിച്ചാല്‍,സര്‍വ്വ ശക്തനായ ദൈവത്തിന്റെ രൂപം ഭൌതിക യുക്തി പ്രകാരം സര്‍വ്വ പദാര്‍ത്ഥങ്ങളുടെയും രൂപം കൂടി ചേര്‍ന്ന ഒരു വിചിത്ര രൂപമായിക്കില്ലേ എന്ന ചോദ്യവും പ്രതീക്ഷിക്കാം.യുക്തിയുടെ മതമായ ഇസ്ലാം ഈ തരം ചോദ്യങ്ങള്‍...,യുക്തിവാദികള്‍ എന്നറിയപ്പെടുന്ന,പദാര്‍ത്ഥവാദികള്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്ന നാസ്ഥികര്‍ക്ക്, ചോദിക്കാനുള്ള അവസരം പൂര്‍ണ്ണമായും നിയന്ത്രിച്ചിരിക്കുന്നു,എന്നര്‍ത്ഥത്തിലാണ് "ഇസ്ലാം അങ്ങേയറ്റം വരെയുക്തിഭദ്രമാണെന്ന്" ഞാന്‍ പറഞ്ഞത്.അല്ലാതെ,എന്റെ സന്തോഷത്തിന് വേണ്ടി സ്വന്തം വിശ്വാസത്തെ പൊക്കി പറഞ്ഞതല്ല.....അവയൊക്കെ ഞാനുദ്ദേശിച്ച രീതിയില്‍ തന്നെ മനസ്സിലാക്കിയിരുന്നെങ്കില്‍ എനിക്ക് ഇത്രയൊന്നും 'ലക്ചറടിക്കേണ്ടി' വരില്ലായിരുന്നു ലക്ച്ചറേ..

കുഞ്ഞിപ്പ said...

(15) ഈ ലോകം നശ്വരമാണ്, എല്ലാം നശിക്കും. >>ഒന്നും നശിക്കില്ല കുഞ്ഞാപ്പ. എല്ലാമിവിടെയുണ്ടാവും. രൂപ-ഭാവ
മാറ്റങ്ങളുണ്ടാകാമെന്നേയുള്ളു. കുഞ്ഞാപ്പയ്ക്ക് എന്തെങ്കിലുമൊന്ന് നശിപ്പിച്ച് കാണിച്ചു തരാമോ?

ഇവിടെ താങ്കളും പറയുന്നത് പദാര്‍ത്ഥ രൂപങ്ങള്‍ക്ക്‌ പ്രധാന്യവുമില്ലെന്നെല്ലേ‌.
അതായത്,പദാര്‍ത്ഥങ്ങള്‍ക്ക് സ്വന്തമായ രൂപമില്ല അവയെല്ലാം മാറ്റങ്ങള്‍ക്ക്‌ വിധേയമാണ് അല്ലെങ്കില്‍ വിധേയമാവും എന്നല്ലേ താങ്കളും പറയുന്നത്.എന്നിട്ടും അസ്ഥിരമായ ഈ പദാര്‍ത്ഥ രൂപം ദൈവത്തിനും ഉണ്ടെങ്കില്‍ മാത്രമേ ദൈവത്തിന് പ്രസക്തിയുള്ളൂ എന്നും താങ്കള്‍ തന്നെ പറയുന്നതിലാണ് അത്ഭുതം‌.ഈ പദാര്‍ത്ഥങ്ങളെല്ലാം പുറകിലേക്ക് വീണ്ടും"അഴിച്ചെടുത്താല്‍" അവസാനം ആറ്റത്തില്‍ എത്തുമെന്നും പിന്നെയും
സൂക്ഷ്മ തലത്തിലേക്ക്‌ പോകുമ്പോള്‍ ആറ്റത്തിന്റെ ഘടകങ്ങളിലെക്കും പിന്നെയും പുറകോട്ട് തന്നെ പോയാല്‍ ദൃശ്യമായ()
ഊര്‍ജ്ജത്തിലേക്കും [അവിടെ നിന്ന് പിന്നെയും സൂക്ഷ്മ സൂക്ഷ്മ തലത്തിലേക്ക്‌ തന്നെ വീണ്ടും പോയാല്‍ അവസാനം
സൂക്ഷ്മായ()ത് കൊണ്ട് കാണാനും ഭൌതികമായി ഒരിക്കലും കണ്ടേത്താനും കഴിയാത്ത,പ്രപഞ്ച സൃഷ്ടിക്ക് മുമ്പ് ദൈവം
അധിപനായിരുന്ന ദൈവത്തിന് ആധിപത്യം ഉണ്ടായിരുന്ന ആ "ദൈവിക ഊര്‍ജ്ജത്തിലേക്ക്" എത്തുമെന്നും താങ്കള്‍ക്ക് എന്ത് കൊണ്ടാണ് മനസ്സിലാക്കാന്‍ കഴിയാത്തത് ?].
ആദ്യ പ്രപഞ്ചം ദ്രവാവസ്ഥയിലായിരുന്നെന്ന പുതിയ വിവരം താങ്കള്‍ അപ്പ്‌ഡേറ്റ് ചെയ്തിട്ടില്ലേ?.ആകാശ ഭൂമികളെ സൃഷ്ടിക്കും
മുമ്പ് അല്ലാഹുവിന്റെ ആധിപത്യം വെള്ളത്തിന്മേല്‍ ആയിരുന്നെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു!!!.

vivek said...

ഭവാന്‍ രവിചന്ദ്രന്‍ ഇവിടെയും മറുപടി കമന്റിടുന്നത് നിറുത്തിയോ, ഞങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്നു.....

കുഞ്ഞിപ്പ said...

(17) ദൈവം പദാര്‍ത്ഥഗുണവും രൂപവും പ്രപഞ്ചബന്ധവുമൊക്കെ ആര്‍ജ്ജിക്കുമ്പോള്‍ അതിന് പ്രപഞ്ചനിയമങ്ങള്‍ ബാധകമാകും>>>
കഴിഞ്ഞ പ്രാവശ്യം ഞാന്‍ പോസ്റ്റ്‌ ചെയ്ത കമെന്റില്‍ താങ്കള്‍ക്ക്‌ വിയോജിപ്പോ ആശയകുഴപ്പമോ ഉണ്ടാവില്ലെന്ന് തല്‍ക്കാലം വിശ്വസിക്കുന്നു.അത് കഴിഞ്ഞെങ്കില്‍,ചര്‍ച്ചാ വിഷയത്തിലേക്ക് തന്നെ വീണ്ടും വരാമെന്ന് തോന്നുന്നു.താങ്കള്‍ പറഞ്ഞ പോലെ ദൈവം പദാര്‍ത്ഥമാണെങ്കില്‍,തീര്‍ച്ചയായും ദൈവത്തിന് പ്രപഞ്ച നിയമങ്ങള്‍ ബാധകമാവും.എന്നാല്‍ ഇസ്ലാമിക ദര്‍ശനത്തിലെ ദൈവം(അല്ലാഹു) പദാര്‍ത്ഥമല്ലെന്ന് ഞാന്‍ വിശദമായി തന്നെ വ്യാക്തമാക്കിയിട്ടുണ്ട്.

ദൈവം പദാര്‍ത്ഥരൂപം ആര്‍ജ്ജിക്കാതെ പ്രപഞ്ചത്തില്‍ ഇടപെടുമ്പോള്‍ പ്രപഞ്ച നിയമങ്ങള്‍ ബാധകമാവില്ലെന്ന് പറഞ്ഞാണ് ഞാന്‍ തുടങ്ങിയത് തന്നെ.അതിന് കാരണം,ദ്രവ്യാതീതം പ്രപഞ്ചതീതം എന്ന പദങ്ങള്‍ സമാന അര്‍ത്ഥത്തില്‍ ഉപയോഗിച്ച് പ്രപഞ്ചമെന്നാല്‍ ദ്രവ്യമാണ് എന്ന ധാരണ ലഭിക്കുന്ന താങ്കളുടെ പോസ്റ്റ്‌ തന്നെയാണ്.
നിലനില്‍ക്കാന്‍ സ്ഥലാമാവശ്യമുള്ളതിനെയാണ് ദ്രവ്യമെന്ന് പറയുന്നതെങ്കില്‍ അവയെല്ലാം നിലനില്‍ക്കുന്നതും അവയ്ക്ക് ഇടയിലുള്ളതും അവയ്ക്ക് ചലിക്കാന്‍ ആവശ്യമുള്ളതുമായ "സ്ഥലം"(സ്പേസ്) താങ്കള്‍ പറയുന്ന പ്രപഞ്ചത്തില്‍ എവിടെയും വരുന്നില്ല.
താങ്കളെ സംബന്ധിച്ച് ""സ്ഥല""മെല്ലാം പ്രപഞ്ച വിരുദ്ധമാണ്.(സമയവും പ്രപഞ്ച വിരുദ്ധമാണോ?.)
തീര്‍ച്ചയായും പ്രപഞ്ചമെന്നാല്‍ ദ്രവ്യമാണെങ്കില്‍ അവ നിലനില്‍ക്കുന്ന "സ്ഥലം" ദ്രവ്യത്തിന് വിപരീതമോ വിരുദ്ധമോ ആവും എന്നത് ശരിയാണ്.അതിന്,ദ്രവ്യം അല്ലെങ്കില്‍ പദാര്‍ത്ഥമാണ് പ്രപഞ്ചം എന്നുള്ളത് ഒരു വസ്തുതയായി അംഗീകരിക്കപെടണം.ഏതായാലും പ്രപഞ്ചത്തെ കുറിച്ചുള്ള താങ്കളുടെ ധാരണയിലെ കുഴപ്പങ്ങള്‍ ചൂണ്ടി കാട്ടാന്‍ ഇനിയും ഞാന്‍ തുനിയുന്നില്ല.താങ്കള്‍ പറയുന്ന പോലെ പദാര്‍ത്ഥമല്ലാതെ മറ്റൊന്നുമില്ല പദാര്‍ത്ഥമാണ് പ്രപഞ്ചം എന്നുള്ളത് എനിക്കും മറ്റു ചിലര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയണമെങ്കില്‍ ഒരുപാടൊരു പാട് സംശയങ്ങള്‍ ദുരീകരിച്ച് കിട്ടേണ്ടതുണ്ട്.അവയില്‍ ചിലത് ഇപ്പോള്‍ ചോദിക്കാം...

൧.നമ്മുടെ ഗ്രഹമായ ഭൂമി എവിടെയാണ് നില നില്‍ക്കുന്നത്?.(ഗ്ലോബിലെ അച്ചു തണ്ട് പോലെയൊന്ന് യഥാര്‍ത്ഥത്തില്‍ ഉണ്ടോ,ഉണ്ടെങ്കില്‍ ആ അച്ചു തണ്ട് എവിടെയാണ് ഫിറ്റ്‌ ചെയ്തിരിക്കുന്നത്)
൧.ഏകദേശം പതിനായിരത്തോളം കിലോമീറ്റര്‍ വരെ അകലത്തില്‍ ഭൂമിയെ ആവരണം(ഉപരിതലം മുതല്‍) ചെയ്തിരിക്കുന്ന അന്തരീക്ഷം(വായു മണ്ഡലം) ഉണ്ടെത്രേ,അത് താങ്കള്‍ അംഗീകരിക്കുന്നില്ലേ?.
൧.ഇല്ലെങ്കില്‍ നമ്മള്‍ ശ്വസിക്കുന്ന,...നമ്മള്‍ ശബ്ദിക്കുമ്പോള്‍ നമ്മുടെ ശബ്ദ തരംഗങ്ങളെ പരസ്പ്പരം കൈമാറ്റം ചെയ്യാന്‍ ഒരു ചാനല്‍ പോലെ വര്‍ത്തിക്കുന്ന ""വായു"" എവിടെയാണ് സ്ഥിതി ചെയ്യുന്നത്?.
൧ .ഒരു വസ്തുവില്‍ നിന്നുള്ള പ്രകാശ തരംഗങ്ങള്‍ നമ്മുടെ കണ്ണുകളില്‍ എത്തുമ്പോഴാണത്രേ നാം ആ വസ്തുവിനെ കാണുന്നത്,അങ്ങനെയാണെങ്കില്‍ ആ വസ്തുവില്‍ നിന്നുള്ള പ്രകാശ തരംഗങ്ങള്‍ ഏതു മാര്‍ഗത്തിലൂടെ സഞ്ചരിച്ചാണ്‌ നമ്മുടെ കണ്ണുകളില്‍ എത്തുന്നത്?.
൧.വായു മണ്ഡലമില്ലാത്ത ചന്ദ്രനില്‍ റേഡിയോ വേവ്(വൈദ്യുത കാന്തിക തരംഗം) ഉപയോഗിച്ച് ആശയവിനിമയം നടത്താന്‍ കഴിയുമോ?.ഈ രീതിയില്‍ സ്പേസില്‍ എല്ലായിടത്തും ആശയവിനിമയം നടത്താന്‍ കഴിയില്ലേ?.ആ തരംഗങ്ങള്‍(വൈദ്യുത കാന്തിക തരംഗം) സഞ്ചരിക്കുന്നത് ഏതു മാര്‍ഗത്തിലൂടെയാണ്‌,


O T&P ഒരു വസ്തുവില്‍ നിന്നുള്ള പ്രകാശ തരംഗങ്ങള്‍ നമ്മുടെ കണ്ണുകളില്‍ ഉണ്ടാക്കുന്ന പ്രതിബിംബം തല തിരിഞ്ഞ രൂപത്തിലാണത്രേ,പിന്നീട് ബ്രെയിന്‍ ആണ് അതിനെ ശരിയായ രൂപത്തിലാക്കുന്നത്.എന്ത് കൊണ്ടാണ് പ്രകൃതി(താങ്കളുടെ ഭാഷയില്‍) ഈ രീതി,അതായത് ആദ്യം തലതിരിക്കുക പിന്നെ ശരിയാക്കുക എന്ന രീതി സ്വീകരിക്കുന്നത്?.

കുഞ്ഞിപ്പ said...

പക്ഷെ,കോടിക്കണക്കിന് മനുഷ്യരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമേ ജീവിത കര്‍മ്മങ്ങളുടെ ശരിയായ അര്‍ത്ഥം അഥവാ ആ കര്‍മ്മങ്ങള്‍ യഥാര്‍ത്ഥ(പരമമായ) ലോകത്തില്‍ ഉണ്ടാക്കുന്ന ഫലത്തെ കുറിച്ച് ഗ്രഹിക്കാനുള്ള വിദ്യ നേടാന്‍ കഴിയുകയുള്ളൂ എന്നതൊരു വസ്തുതയാണ്.
തീര്‍ച്ചയായും ശങ്കരാചാര്യര്‍ ബുദ്ധിമാനാണ് ആചാര്യനുമാണ്,പക്ഷെ അദ്ദേഹം ഒരു പ്രവാചകനായിരുന്നില്ലെന്ന് ഓര്‍ക്കേണ്ടതാണ്.മാത്രമല്ല അദ്ദേഹത്തിന് പോലും ആ "വിദ്യ" പൂര്‍ണ്ണമായും സ്വയം നേടാന്‍ കഴിഞ്ഞിട്ടില്ലെന്നും സംശയിക്കാന്‍ കാരണമുണ്ട്.അദ്ദേഹം തന്നെ പറയുന്ന ബ്രഹ്മ തത്വങ്ങള്‍ക്ക് വിരുദ്ധമായ കര്‍മ്മങ്ങള്‍ അദ്ദേഹം തന്നെ ചെയ്തിട്ടുണ്ട്."സര്‍വ്വ വ്യാപിയായ" ദൈവത്തെ ആരാധിക്കാന്‍ അദ്ദേഹം ക്ഷേത്രങ്ങളില്‍ പോയിട്ടുണ്ട്.ദൈവത്തെ ആരാധിക്കാന്‍ ക്ഷേത്രത്തിലോ പള്ളിയിലോ പോവേണ്ടാതില്ലല്ലോ().അവസാന നാളുകളില്‍ അക്കര്‍മ്മങ്ങളുടെ പേരില്‍ അദ്ദേഹം ഖേദിചിട്ടുണ്ടേന്നും തോന്നുന്നു.

ഈ സാഹചര്യത്തില്‍, ദുര്‍ബലരും ശക്തരുമായ എല്ലാ തരം മനുഷ്യര്‍ക്കും ചെയ്യാന്‍
കഴിയുന്നതും,പരലോകത്ത്,പരബ്രഹ്മത്തില്‍ ഗുണകരമായ ഫലങ്ങള്‍ ലഭിക്കുന്നതുമായ കര്‍മ്മങ്ങളുടെ സമാഹാരം പരബ്രഹ്മം()(അല്ലാഹു) തന്നെ മനുഷ്യന് നല്‍കേണ്ടതുണ്ട്.അതിന് വേണ്ടി മനുഷ്യരില്‍ നിന്ന് തിരഞ്ഞെടുത്ത പ്രവാചകന്‍മാരിലൂടെ കാലാകാലങ്ങളിലായി അല്ലാഹു അത് നല്‍കിയിട്ടുമുണ്ട്.അവസാനമായി പ്രവാചക ശ്രേഷ്ടന്‍ മുഹമ്മദ്‌ നബിയിലൂടെ അവസാനകാലം വരേയ്ക്കും മാറ്റങ്ങളില്ലാതെ നിലനില്‍ക്കുന്നതുമായ കര്‍മ്മങ്ങളുടെ സമാഹാരമായ ഇസ്ലാമും ഇഹ്സാനും,ഈമാന്‍ എന്ന അടിസ്ഥാന പ്രപഞ്ച തത്വത്തോടപ്പം നല്‍കി മനുഷ്യ ജന്മം പൂര്‍ണ്ണമാക്കാന്‍ വഴിയൊരുക്കിയിട്ടുണ്ട്.
ഇസ്ലാമിനെ ഒരു മതമായി കാണുമ്പോള്‍ ജനകീയമായ ആ കര്‍മ്മങ്ങളുടെ സമാഹാരത്തെ ശരീയത്ത് എന്നാണ് പറയുക.ജലാശയത്തിലേക്കുള്ള പാത...

(അപ്പോള്‍ ആ ജലമെന്താണെന്നാണെങ്കില്‍,ആ ജലം "അമൃത്" പോലോന്നാണെന്ന് പൊതുവായി കരുതിയാലും കുഴപ്പമില്ല() )

... എന്നൊക്കെ അര്‍ത്ഥം പറയാവുന്ന ശരീഅത്ത് കര്‍മ്മങ്ങളുടെ പ്രത്യകത അവയെല്ലാം പദാര്‍ത്ഥ ലോകത്തെയും
യഥാ(അ)ര്‍ത്ഥ/പരലോകത്തെയും തമ്മില്‍ സന്തുലിതമാക്കുന്ന കര്‍മ്മങ്ങള്‍ ആണെന്നതാണ്.ആ സന്തുലിതത്വത്തിലൂടെയാണ് മന സമാ()ധാനമെന്ന ഇസ്ലാം യഥാര്‍ത്ഥമാകുന്നത്.ഇവിടെ പ്രകൃതി മതമായ ഇസ്ലാം മതം ജഗത്ത് മിഥ്യയാണെന്ന് പറയുകയല്ല,മറിച്ച് ജഗത്ത് എന്ന ക്ഷണിക/വ്യവഹാരിക യാഥാര്‍ത്യത്തെ അംഗീകരിച്ചുകൊണ്ട് തന്നെ,പരമ ലോകത്തിന് വേണ്ടി കര്‍മ്മങ്ങള്‍ ചെയ്യുകയെന്നതാണ്.അതെ സമയം അദ്വൈതത്തില്‍ ഒരു ശരീഅത്ത് ഇല്ലാത്തത്() കാരണം പരബ്രഹ്മത്തിന് മാത്രം പ്രാധാന്യം നല്‍കുമ്പോള്‍ പദാര്‍ത്ഥ ലോകത്തെ നിഷേധിക്കാതെ മറ്റു മാര്‍ഗവുമില്ലല്ലോ.അതായത് രണ്ട് ലോകവും തമ്മില്‍ സന്തുലിതമാക്കുന്ന കര്‍മ്മങ്ങളുടെ സമാഹാരം അദ്വൈതത്തില്‍ ഇല്ല.എന്ന് മാത്രമല്ല അദ്വൈത ദര്‍ശനത്തില്‍,അതിലെ തത്വങ്ങള്‍ക്ക് അനുയോജ്യമായ കര്‍മ്മ-ധര്‍മ്മ രൂപങ്ങള്‍ വ്യാക്തമാല്ലാത്തത് കൊണ്ട് കോടിക്കണക്കിന് വരുന്ന ആ ദര്‍ശനത്തിന്റെ അവകാശികള്‍ അതിലെ തത്വങ്ങള്‍ക്ക് വിരുദ്ധമായ ആചാര അനുഷ്ടാനങ്ങളാണ് ഇന്ന് അനുഷ്ടിച്ച് കൊണ്ടിരിക്കുന്നത്.ഇങ്ങനെയൊക്കെയാണ് വ്യാവഹാരിക സത്യത്തെ കുറിച്ചും അദ്വൈതത്തെ കുറിച്ചും ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.അദ്വൈതത്തെ കുറിച്ച് ഞാന്‍ മനസ്സിലാക്കിയത് ശരിയായ രീതിയിലല്ല(മറ്റുള്ളവരുടെ വ്യാഖ്യാനങ്ങള്‍ വായിക്കുന്നതിന് പുറമേ ഉപമകളെയും സാദൃശ്യ വാക്യങ്ങളെയും സ്വന്തമായി വ്യാഖ്യാനിക്കുകയെന്ന രീതിയും എനിക്കുണ്ട് ) എന്നാണല്ലോ താങ്കള്‍ പറയുന്നത്,എങ്കില്‍ തീര്‍ച്ചയായും താങ്കള്‍ തന്നെ പറയൂ എന്താണ് അദ്വൈതം?.എന്താണ് വ്യാവഹാരിക യാഥാര്‍ത്ഥ്യം?.

അദ്വൈതത്തിലെ മറ്റ് തത്വങ്ങളും അത് പ്രചരിപ്പിക്കപെട്ട പോലെയല്ല ഞാന്‍ മനസ്സിലാക്കിയതെന്നതും സത്യമാണ്.മാത്രമല്ല അദ്വൈതത്തെ "ഇസ്ലാ മതദര്‍ശനവുമായി" താരതമ്യം ചെയ്യുമ്പോള്‍ "ഇസ്ലാം" "മുസ്ലിം"എന്ന സംജ്ഞയിലൂടെയുള്ള ചെറിയൊരു വിശദീകരണമാണ് ഞാന്‍ ഇവിടെ നല്‍കിയിട്ടുള്ളത്.അതെ സമയം "ഇസ്ലാം മതദര്‍ശനത്തിലെ" "ഇഹ്സാന്‍" "മുഹ്സിന്‍" എന്ന സംജ്ഞയിലൂടെ അഥവാ ആ സംജ്ഞകളും ഉള്‍പെടുത്തി കൊണ്ടുള്ള വിശദീകരണം സങ്കീര്‍ണ്ണമായത് കൊണ്ടും പ്രസക്തമല്ലാത്തത്() കൊണ്ടും മനപൂര്‍വ്വം ഒഴിവാക്കിയതാണ്.
ഏതായാലും,"രണ്ട് ഒന്ന് ഒന്നായ അദ്വൈതവും മൂന്ന് ഒന്ന് ഒന്നായ ത്രിത്വവും,ഒന്നുകളെയെല്ലാം വക തിരിക്കുന്ന വകതിരിവുള്ള ഇസ്ലാമും" എന്ന ഈ ടൈപ്പ് പേരിലുള്ള ഒരു പോസ്റ്റിനു വകുപ്പുണ്ട്.കുറെയേറെ പോസ്റ്റിന്റെ കൂടെ അതും പെന്റിംഗിലാണ്.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കുഞ്ഞാപ്പ,

താങ്കള്‍ വളരെ മാന്യമായി കാര്യങ്ങള്‍ പറയുന്നു, മിതത്വത്തോടെ ഭാഷ ഉപയോഗിക്കുന്നു. താങ്കള്‍ ആരായാലും ഞാനത് ആദരിക്കുന്നു.
അതേസമയം ഒരു കാര്യം പറയാതെ നിവര്‍ത്തിയില്ല. താങ്കള്‍ തത്വവിചാരമെന്ന നിലയില്‍ യോഹവയുടെ അറേബ്യന്‍ പതിപ്പുമായി തേജസ് മാതൃകയില്‍ നടത്തുന്ന കോപ്രായങ്ങള്‍ മുഴുവന്‍ മുഴുത്ത തമാശയാണ്. കുറേയാകുമ്പോള്‍ വായനക്കാര്‍ പുതിയ തമാശ ആവശ്യപ്പെടും താങ്കളുടെ പക്കലാകട്ടെ സ്ഥിരം ഐറ്റങ്ങള്‍ മാത്രം. അതാണ് വിഷയം.

ഞാന്‍ കുറേ കാര്യങ്ങള്‍ ചോദിക്കുക, കുഞ്ഞാപ്പ അതില്‍ നിന്നും തോന്നുന്നവ തെരഞ്ഞെടുത്ത് കുറെ ഫലിതബിന്ദുക്കള്‍ എഴുതിവെക്കുക. പദാര്‍ത്ഥത്തിന് ഉപരിയായ എന്തെന്ന് ചോദിക്കുന്നു. കുഞ്ഞാപ്പ പറയുന്നു-ദൈവമാണെന്ന്. ദൈവമെന്തെന്ന് ചോദിക്കുന്നു-കുഞ്ഞാപ്പ പറയുന്നു-ദൈവം പദാര്‍ത്ഥത്തിന് ഉപരിയാണെന്ന്! ഇത്തരം ചാക്രികവാദങ്ങള്‍ (circular)സംവാദസംഹാരിയാണ്(Debate stopper.

അജീഷിന്റെ വീടെവിടെ എന്നു ചോദിക്കുമ്പോള്‍ പറയുന്നു കുഞ്ഞാപ്പയുടെ വീടിന്റെ സമീപമെന്ന്-കുഞ്ഞാപ്പയുടെ വീടെവിടെ എന്നുചോദിക്കുമ്പോള്‍ പറയുന്നു അജീഷിന്റെ വീടിനടുത്തെന്ന്-ഇവരുടെ രണ്ടുപേരുടേയും വീടെവിടെയെന്ന് ചോദിക്കുമ്പോള്‍ പറയുന്നു-വര്‍ഗ്ഗീസിന്റെ വീടിനടുത്തെന്ന്-വര്‍ഗ്ഗീസ് ആരെന്ന് ചോദിക്കുമ്പോള്‍ പറയുന്നു-ജോണിന്റെ മകനെന്ന്-ജോണ്‍ ആരെന്നു........ മി.കുഞ്ഞാപ്പ നിങ്ങളുടെ പക്കല്‍ ഉത്തരങ്ങളും വിശദീകരണങ്ങളുമില്ല. കഴമ്പുള്ള ഒരു വാചകം എഴുതിയതായിട്ടും തോന്നിയിട്ടില്ല. കുറെ straw man argumets, circular arguments-അത്രതന്നെ.

താങ്കള്‍ കരുതുന്നു അതൊക്കെ ഏതോ തത്വവിചാരമാണെന്ന്. ശാസ്ത്രത്തെ കുറിച്ചുള്ള താങ്കളുടെ അവബോധവും ഞെട്ടിപ്പിക്കുന്നതാണ്. ഞാന്‍ തത്വവിചാരമെന്ന് കരുതുന്നതല്ല താങ്കള്‍ കരുതുന്നത്. അതുകൊണ്ടുതന്നെ വെറുതെ സമയം മെനക്കെടുത്തുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല.

കുഞ്ഞാപ്പ said>>>

ദൈവം സര്‍വസ്വതന്ത്രനാണെന്നദം ഞാന്‍ ഉപയോഗിച്ചിട്ടില്ല,ഉണ്ടെങ്കില്‍ അത് ഉദ്ധരിക്കേണ്ടതാണ്.>>>

അതെ സമയം ദൈവത്തിന്റെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തെ കുറിച്ച് ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്>>.

ദൈവം സര്‍വ്വ ശക്തന്‍ മാത്രമല്ല സര്‍വ്വജ്ഞാനിയും സമ്പൂര്‍ണ്ണ സ്വതന്ത്രനും മാത്രമല്ല മറ്റെല്ലാ മറ്റെല്ലാ ഉല്‍കൃഷ്ട വിശേഷണങ്ങള്‍ക്കും അര്‍ഹനുമാണ്.>>>

ദേ ഇതൊക്കെയാണ് താങ്കള്‍ എഴുതിവെക്കുന്നത്. പിന്നെ ഞാന്‍ എന്തു ചെയ്യും?

രവിചന്ദ്രന്‍ സി said...

താങ്കള്‍ ഏതെങ്കിലും ഒരു പ്രശ്‌നം കൃത്യമായി ഉന്നയിച്ചാല്‍ അത്രയെങ്കിലും ഉപകാരം.

'അരൂപിയായ ജൂതദൈവത്തിന്റെ അറേബ്യന്‍ കോപ്പിയുടെ പേര് കണ്ടിടത്തൊക്കെ എടുത്തെഴുതുന്നത് അവസാനപ്പിക്കണമെന്ന് അപേക്ഷിച്ചിരുന്നു. താങ്കള്‍ അത് പരിഗണിക്കുന്നില്ല. അങ്ങനെയെങ്കില്‍ ഞാന്‍ ഡിങ്കനേയോ മായാവിയേയോ വെച്ച് മറുപടി പറയേണ്ടി വരുമെന്നും സൂചിപ്പിച്ചിരുന്നു. കാരണം ഗൗരവമായ ചര്‍ച്ചകളില്‍ പരിഗണിക്കാവുന്ന ഒരാശയമല്ല ജൂതരുടെ ഗോത്രദൈവം. പിന്നെ അതിന്റെ വികലമായ പതിപ്പുകളുടെ കാര്യം വിശേഷിച്ച് പറയേണ്ടതുമില്ല. അതുകൊണ്ട് അക്കാര്യത്തില്‍ താങ്കള്‍ അവസാന തീരുമാനം എടുക്കുക.

ദൈവം പ്രപഞ്ചരൂപം ആര്‍ജ്ജിക്കാതെ പ്രപഞ്ചവുമായി ബന്ധപ്പെട്ടെന്ന് പറഞ്ഞുകൊണ്ടാണ് ഞാന്‍ പറഞ്ഞുതുടങ്ങിയതെന്ന്...>> അതല്ലേ കുഞ്ഞാപ്പ ബ്‌ളോക്കായി കിടക്കുന്നത്. അവിടെ തീര്‍ന്നില്ലേ കുഞ്ഞാപ്പയുടെ വെടി. കുഞ്ഞാപ്പ ഭാര്യയുമായി ബന്ധപ്പെട്ടിട്ട് കുഞ്ഞാപ്പയ്ക്ക് ഭൂമിയുമായോ മനുഷ്യരുമായോ കാര്‍ബണുമായോ 2011 മായോ ബന്ധമില്ല, അതിനൊക്കെ അതീതമാണെന്ന് വാദിച്ചാല്‍ കുഞ്ഞാപ്പയ്ക്ക് ആരെങ്കിലും മുന്നോട്ടുപോകാനുള്ള എന്‍ട്രി പാസ്സ് തരുമോ?

രവിചന്ദ്രന്‍ സി said...

രൂപരഹിതനായ ദൈവം കുപ്പിയില്‍ ഉണ്ടെന്ന് പറഞ്ഞിട്ട് ഇപ്പോ കുപ്പി ഉപമയായി!!! ഇതുപോലെയാണ് ആകാശവും ശൂന്യതയുമൊക്കെ അവസാനം ഉപമയും ഉത്‌പ്രേക്ഷയുമായത്. 'വ്യഖ്യാനഫാക്ടറി'കളുടെ മൊത്തം സിലബസ്സും പരിചയപ്പെട്ട ഒരാളെന്ന നിലയില്‍ എന്നോട് ഇത്തരം തമാശകള്‍ എഴുന്നെള്ളിച്ചിട്ട് കാര്യമില്ല കുഞ്ഞാപ്പ. രൂപഗുണമില്ലാത്തവന്‍ 'സര്‍വശക്ത'നല്ല കുഞ്ഞാപ്പ. രൂപമില്ലാതിരിക്കുക എന്നുപറയുന്നതും രൂപഗുണമില്ലാതിരിക്കുക എന്നുപറയുന്നതും രണ്ടാണ്. നഗ്നനായ വ്യക്തിയുടെ കൈവശം വസ്ത്രമില്ലെന്ന് ഉറപ്പിക്കാനാവില്ലല്ലേ.

രവിചന്ദ്രന്‍ സി said...

രൂപം പദാര്‍ത്ഥത്തിന്റെ ഗുണമാണെന്ന് സമ്മതിച്ചാല്‍ തന്നെ സര്‍വശക്തനും സര്‍വവ്യാപിയുമായി ഒന്നിന് പദാര്‍ത്ഥത്തിന്റെ ഗുണം ആര്‍ജ്ജിക്കാനാവാതെ വരുന്നത് ഒരു പേപ്പറിന് തോല്‍ക്കുന്നതുപോലെയാണ്. God is omnipotent sans properties of matter എന്നത് ഫലിതമാണ്. പദാര്‍ത്ഥമാകാന്‍ കഴിയില്ലെങ്കിലും ദൈവം 'സര്‍വ'ശക്തിയും ഉള്ളവനല്ല. പ്രപഞ്ചത്തില്‍ ഇല്ലാത്തവനാണെങ്കില്‍ 'സര്‍വ'വ്യാപിയുമല്ല. Omnipresent except in this material universe എന്ന തമാശയാണത്. രൂപം ഇല്ലാതെ വരുന്നത് എല്ലാം ഒന്നാകുമ്പോഴാണ്. രണ്ടായാല്‍ രണ്ടിനും രൂപമുണ്ട്. ദൈവവും പ്രപഞ്ചവുമായാല്‍ റണ്ടിനും രൂപമായി ചങ്ങാതി. ഈ അടിസ്ഥാന കാര്യം പോലും മനസ്സിലാക്കാതെയാണ് കുഞ്ഞാപ്പ ശോചനീയമായി എഴുതിക്കൂട്ടുന്നത്.

ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇസ്‌ളാം ദൈ്വതവാദമാണ്. ഒന്നല്ലാതായാല്‍ വ്യതിരിക്തമായി. അത് രൂപമാണ്. രൂപമെന്നാല്‍ ഉഴുന്നവടയും പരിപ്പുവടയും പോലെ എന്തോ ആണെന്നുമാത്രം ധരിക്കരുത്. കുഞ്ഞാപ്പ കാണാത്തതുകൊണ്ട് രൂപം ഇല്ലാതാകുന്നില്ല. കുഞ്ഞാപ്പ അന്ധനായാലും രൂപം നിലനില്‍ക്കും. രൂപം ദ്രവ്യഗുണമാണ്. ദ്രവ്യത്തിനുപരിയായി ഒന്നും കുഞ്ഞാപ്പയ്ക്കറിയില്ല. ആ നിലയ്ക്ക് കുഞ്ഞാപ്പ വെറുതെ ചപഌച്ചിയടിച്ച് ബോറടിപ്പിക്കരുത്. അല്ലെങ്കില്‍ ദ്രവ്യത്തിന് അതീതമായ എന്താണെന്ന് കുഞ്ഞാപ്പ പറയണം. ദൈവമാണ് ഡിങ്കനാണ് ചാത്തനാണ് എന്നൊക്കെ പറഞ്ഞുനടന്നാല്‍ അത് ഇവിടെ ചെലവാകില്ല.

രവിചന്ദ്രന്‍ സി said...

രൂപരഹിതനായ ദൈവം വെള്ളത്തിന് മുകളിലായിരുന്നുവെന്നാണ് താങ്കളുടെ കഥാപുസ്തകത്തില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് പുതിയ വാദം. ജബ്ബാര്‍ മാഷൊക്കെ എടുത്തിട്ട് പരസ്യമായി അലക്കുന്ന വാദം!!! ജലത്തിന് മുകളിലാകുമ്പോള്‍ 'ജലമൊഴികെയുള്ള'എന്ന രൂപമായില്ലേ കുഞ്ഞാപ്പ? ജലത്തിന് രൂപമുണ്ടല്ലോ. എന്തായാലും ജലത്തിനുള്ളില്‍ ഈ ഗോത്രമൂര്‍ത്തി ഇരിക്കാത്തത് നന്നായി. 'സര്‍വവ്യാപി'യായ ദൈവം ജലത്തിന് മുകളിലാണെങ്കില്‍ ജലത്തിനുള്ളില്‍ കുഞ്ഞാപ്പയാണോ?! ഇങ്ങനെ പല തമാശകളും താങ്കളുടെ കഥാപുസ്തകത്തില്‍ കാണും. അരുപിയായ ദൈവം ഇരുന്നെന്നും കിടന്നെന്നും ചൊറിഞ്ഞെന്നും യുദ്ധം ചെയ്തന്നും അറിഞ്ഞന്നും പറഞ്ഞെന്നും ഒക്കെയുള്ള തമാശകള്‍. എന്നിട്ട് അതെല്ലാം 'പദാര്‍ത്ഥവിരുദ്ധ'മാണെന്ന 'കൊടുംതമാശയും!!! പദാര്‍ത്ഥത്തിന് അതീതമായ എന്തെന്ന് ചോദിച്ചാല്‍ ക്ഷ ള്ള ണ്ണ

രവിചന്ദ്രന്‍ സി said...

ദൈവം പദാര്‍ത്ഥമല്ലെന്ന് സൗകര്യത്തിന് വേണ്ടി പറയുന്ന കുഞ്ഞാപ്പ തന്നെ വേറൊരു കമന്റില്‍ പറയുന്നു ദൈവം 'ഊര്‍ജ്ജ'മാണെന്ന്-ഊര്‍ജ്ജവും ദ്രവ്യവും തമ്മിലുള്ള ബന്ധമറിയാത്ത ഈ കുഞ്ഞാപ്പയെകൊണ്ട് രക്ഷയില്ല.

പദാര്‍ത്ഥത്തിന് 'രൂപം' മാറുന്നതുകൊണ്ട് അത് നശ്വരമാണെന്നല്ല കുഞ്ഞാപ്പ. അത് പരിണാമത്തിന് വിധേയമാകുന്നു. ചേതനയുള്ളതും അചേതനവുമായി മാറുന്നു, ഗോചരവും അഗോചരവുമായി മാറുന്നു, ദ്രവ്യവും ഊര്‍ജ്ജവുമായി മാറുന്നു, തരംഗവും കണവുമാകുന്നു... ദ്രവ്യപരിണാമമാണ് പ്രപഞ്ചനിയമം. ദ്രവ്യത്തെ സംബന്ധിച്ച പരമമായ വസ്തുതയാണിത്. ഞാനിവിടെ ദ്രവ്യരൂപത്തില്‍ ഉണ്ടായിരുന്നു, ഇനിയും ദ്രവ്യരൂപത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു-മറ്റേതെങ്കിലും രൂപത്തില്‍ അതാണ് പദാര്‍ത്ഥവാദികളുടെ ആത്മാവ്!!!

അപ്പോള്‍ യാഥാര്‍ത്ഥ 'ആത്മീയത' ആരുടെയാണന്ന് കുഞ്ഞാപ്പയ്ക്ക് മനസ്സിലായോ!? അല്ലാതെ രണ്ടാം മാസം മരിക്കുന്ന ചോരക്കുഞ്ഞിനേയും 99 ല്‍ മരിക്കുന്ന പടുകിളവനേയും 21 വയസ്സുകാരനാക്കി മാറ്റി മായികലോകത്ത് മദ്യവും മദിരാക്ഷിയുമായി ഇടവേളകളില്ലാത്ത നിത്യഭോഗത്തിന്റെ അടിമയാക്കി മാറ്റുന്ന മായജാലമല്ലത്. അപ്പോ കുഞ്ഞാപ്പയ്ക്ക് മനസ്സിലായല്ലോ എന്തുകൊണ്ടാണ് ദ്രവ്യം അനശ്വരമാകുന്നതെന്ന്.

രവിചന്ദ്രന്‍ സി said...

ഞാന്‍ അദൈ്വതവാദിയാണെന്ന് കുഞ്ഞാപ്പ മനസ്സിലാക്കിയത്രെ! കുഞ്ഞാപ്പ മനസ്സിലാക്കുന്നതിനെ കുറിച്ച് പ്രതികരിക്കേണ്ട കാര്യമെനിക്കില്ല.

ഞാന്‍ അദൈ്വതവാദിയായി കുറേക്കാലം 'നടക്കുകയും' ഇരിക്കുകയുമൊന്നുമല്ല ചെയ്തത്. ഞാനിന്നും അദൈ്വതവാദി തന്നെയാണ്. 'അഹം ദ്രവ്യാസ്മി തത്വമസി' എന്നുപറഞ്ഞിട്ടും കുഞ്ഞാപ്പയ്ക്ക് മനസ്സിലായില്ലേ?! വെടി പൊട്ടിച്ചിട്ട് 'ഠോ' എന്നുകൂടി പറഞ്ഞാലേ കുഞ്ഞാപ്പയ്ക്ക് തിരിയുകയുള്ളോ?!

അദൈ്വതം നിരീശ്വാരവാദത്തില്‍ എത്തിച്ചേരുന്ന സംഗതിയല്ല കുഞ്ഞാപ്പ, അത് നിരീശ്വരവാദം തന്നെയാണ്. ശങ്കരാചാര്യരൊക്കെ അതിനെ വളച്ചൊടിച്ചതിനൊന്നും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല. അദൈ്വതം ശങ്കരാചാര്യരുടെ കണ്ടുപിടുത്തമല്ല. അദ്ദേഹം പ്രവാചകനായിരുന്നോ ജിന്നോ ആയിരുന്നുവെന്നോ എനിക്കറിയില്ല. ചിലപ്പോള്‍ മലക്കായിരുന്നിരിക്കാം.

മതദൃഷ്ടിയില്‍ നോക്കിയാല്‍ നിര്‍ഗുണദൈവം 100% അവിശ്വാസം തന്നെ. Deism ആണത്. മതാതീത ആസ്തിക്യവാദം എന്നൊക്കെ പറയാം. തോസ് പെയിനും ജഫേഴ്‌സണും ലിങ്കണുമൊക്കെ അത്തരം വാദത്തെ പിന്തുണച്ചിരുന്നു. ഒട്ടകത്തിന്റെ കഴുത്തറുക്കാനും മനുഷ്യരുടെ ബോഡി പാര്‍ട്‌സ് മുറിച്ചുകൊടുക്കാനും നിലവിളിക്കുന്ന കുഞ്ഞാപ്പയുടെ രക്തദാഹിയായ ഗോത്രമൂര്‍ത്തിയേക്കാള്‍ ഭേദപ്പെട്ട ഒരു സങ്കല്‍പ്പമാണതെന്ന് മാത്രം. രണ്ടായാലും മതത്തെ സംബന്ധിച്ചിടത്തോളം Desim വും, Atheism ഉം ഒരുപോലെ അവിശ്വാസവും മതനിഷേധവും തന്നെയാണ്.

രവിചന്ദ്രന്‍ സി said...

സ്വപ്‌നം എന്താണെന്ന് വ്യക്തമായി എഴുതി വെച്ചിട്ടില്ലേ കുഞ്ഞാപ്പാ? അത് വ്യവഹാരികലോകത്തില്‍ നിന്നാണോ അല്ലെയോ എന്ന് കുഞ്ഞാപ്പ തന്നെ ഇനി തീരുമാനിച്ചോ. അങ്ങനെ ലോകങ്ങള്‍ രണ്ടും മൂന്നുമൊന്നില്ല കുഞ്ഞാപ്പ. എല്ലാം ഒന്നുതന്നെ. അനാദിയായ ദ്രവ്യപ്രപഞ്ചം.

കഴിഞ്ഞവര്‍ഷം എം.ഫില്ലിന് പഠിക്കുന്ന എന്റെ ഒരു വിദ്യാര്‍ത്ഥിയോട് താമാശയ്ക്ക് ഞാന്‍ ചോദിച്ചു-
'ഈ സ്വര്‍ഗ്ഗത്തിലും നരകത്തിലുമൊക്കെ വിശ്വസിക്കുന്നുണ്ടല്ലേ?'
'അതേ സര്‍'
'എവിടെയാണിതെന്ന് നിനക്ക് വല്ല പിടിപാടുമുണ്ടോ?'
'രണ്ടായാലും ഇവിടെയല്ല'
'പിന്നെയെവിടെ?'
അവന്‍ കുറേനേരം ഒന്നും മിണ്ടിയില്ല. എന്നിട്ടു പറഞ്ഞു:
'സര്‍, ഇക്കണ്ട അണ്ഡകടാഹം മുഴുവന്‍ പടയ്ക്കാന്‍ അവനു സാധിക്കുമെങ്കില്‍ പിന്നെ ഒരു സ്വര്‍ഗ്ഗവും നരകവും ഉണ്ടാക്കാനാണോ പ്രയാസം?'
ഞാനമ്പരന്നു. ദാ കിടക്കുന്നു!!! ഇതെന്ത് ഉത്തരം? 'ഏതെങ്കിലും കാര്യത്തില്‍ ഇങ്ങനെയൊരു ഉത്തരം നീ സ്വീകരിക്കുമോ? നീ പറഞ്ഞ ആള്‍ ഈ അണ്ഡകടാഹം സൃഷ്ടിച്ചെന്ന് ഞാന്‍ പറഞ്ഞോ? അതോ അത് എല്ലാവര്‍ക്കും സ്വീകാര്യമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ?'
'സാറത് വിശ്വസിച്ചാല്‍ സാറിനിതിന്റെ ഉത്തരം കിട്ടും.'
'അത് വിശ്വസിച്ചിട്ട് ഇതും കൂടി വിശ്വസിക്കുന്നതില്‍ എന്താ കാര്യം? നീ പെണ്ണാണെന്ന് വിശ്വസിച്ചാല്‍ നീ പ്രസവിച്ചെന്ന് വിശ്വാസിക്കാം. പ്രസവിച്ചെന്ന് വിശ്വസിച്ചാല്‍ നിനക്ക് ഒരു മകനുണ്ടെന്ന് വിശ്വസിക്കാം. മകനുണ്ടെന്ന് വിശ്വസിച്ചാല്‍ അവന്‍ മിടുക്കനാണെന്ന് വേണമെങ്കില്‍ വിശ്വസിക്കാം. ഒരു നുണയുടെ മേല്‍ മറ്റൊരു നുണ വെച്ചാല്‍ സത്യമാകുന്നതെങ്ങനെ?'.....

കുഞ്ഞാപ്പ മനസ്സിലാക്കാനാണ് ഇതു പറഞ്ഞത്. കുഞ്ഞാപ്പ സ്വന്തം ഗോത്രമൂര്‍ത്തിയുടെ മലമറിക്കിലെന്ന രൂപത്തില്‍ ദിനപത്രത്തിലെ 'നോമ്പുമാഹത്മ്യം'കോളത്തിലെ പലതും ഉളുപ്പില്ലാതെ ഇവിടെ പേസ്റ്റ് ചെയ്യുന്നു. കുഞ്ഞാപ്പയുടെ ഗോത്രമൂര്‍ത്തി തന്നെ ആഗോള നുണയാണെന്ന നിലയ്ക്ക് അക്കാര്യം ഇനി ദയവായി കൂടുതല്‍ എഴുതരുത്. എഴുതിയാല്‍ വായിക്കില്ല. മറുപടിയുമുണ്ടാകില്ല. ആദ്യം കുഞ്ഞാപ്പയുടെ ഗോത്രദൈവത്തിന്റെ അസ്തിത്വം സ്ഥാപിക്കുക. പിന്നീടാകട്ടെ പുള്ളിയുടെ മലമറിക്കലുകള്‍. ആദ്യം ചെയ്യാനുള്ളത് ആദ്യം. First things first.

രവിചന്ദ്രന്‍ സി said...

അച്ചുതണ്ട്- ഭൂമിക്ക് അച്ചുതണ്ടും ആണിയും കുടകമ്പിയുമൊന്നുമില്ല കുഞ്ഞാപ്പ. ഭൂമിയുടെ സ്വയഭ്രമണത്തിന്റെ ചരിവ് സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു ഭാഷാപ്രയോഗമാണത്. ക്രാന്തികക്ഷേത്രവും ഭ്രമണക്ഷേത്രവുമായുള്ള താരതമ്യത്തിലാണ് ഈ ചരിവ് (slant) പ്രസക്തമാകുന്നത്. ഋതുക്ക(seasons)ള്‍ ഉണ്ടാകാന്‍ കാരണമതാണ്.

ദൈവത്തെ പൂര്‍ണ്ണമായും അറിയാതെ പാസ്സാകേണ്ട പേപ്പറൊക്കെ മോഡറേഷന്‍ വഴി പാസ്സായിക്കൊള്ളമെന്ന് തുറന്നു പറഞ്ഞ സ്ഥിതിക്ക് സ്വന്തം അജ്ഞത അലങ്കാരവും കരുത്തുമായി കാണുന്ന ഒരാളെന്ന് തെളിയിച്ചു എന്നതിലുപരി കുഞ്ഞാപ്പയ്ക്ക് നേട്ടമൊന്നുമില്ല. കാട്ടില്‍ വഴിയറിയാതെ ഉഴലുന്നവന്‍ ആദ്യം കാണുന്ന കൊക്കയിലേക്ക് തന്നെ ചാടണം. പിന്നെ ആ കൊക്കയാണ് പ്രപഞ്ചമെന്നും അതില്‍ കാണുന്ന തവളയാണ് പ്രപഞ്ചഹേതുവെന്നും പറയണം!! കുഞ്ഞാപ്പ, അല്‍പ്പ ജ്ഞാനം അപകടം. ഭൂമിയില്‍ നിന്ന് നോക്കിയാല്‍ അത് പരന്നതാണെന്ന് തോന്നാം, പുറത്ത് നിന്ന് നോക്കിയാല്‍ അത് ഉരുണ്ടതായി തോന്നും. കുഞ്ഞാപ്പ പഠിക്കുമ്പോള്‍ സിലബസ്സ് മുഴുവന്‍ കവര്‍ ചെയ്യണം.

പരിക്ഷാചോദ്യങ്ങളുടെ ഉത്തരം മാത്രമായി പഠിക്കരുത്. ഭൂമി പരന്നിരിക്കും, ആണി കയറി കുഞ്ഞാപ്പയുടെ കൈ മുറിയും.

രവിചന്ദ്രന്‍ സി said...

കുഞ്ഞാപ്പ വലിയ തിരിക്കുള്ള ആളാണല്ലോ. അതുകൊണ്ട് ഇത്രയും വിഷയങ്ങള്‍ ഒരുമിച്ച് എഴുതിയാല്‍ ബുദ്ധിമുട്ടല്ലേ. ഇനി മുന്നോട്ടുപോകുന്നെങ്കില്‍ ഒരു വിഷയം മാത്രം എടുക്കുക. ബാക്കിയൊക്കെ അവിടെ നില്‍ക്കട്ടെ. എല്ലാംകൂടി വാരിയിട്ട് കുഴയ്‌ക്കേണ്ടതില്ല. രണ്ടായാലും കുഞ്ഞാപ്പയ്ക്ക് ഉത്തരമൊന്നുമില്ല. അതുകൊണ്ടുതന്നെ ഒരെണ്ണം മതി. വെറുതെ സമയം മെനക്കെടുത്തേണ്ടിതില്ല. കുഞ്ഞാപ്പയ്ക്ക് തിരക്കുള്ളതല്ലേ?

പഴയ ചോദ്യത്തില്‍ നിന്ന് തന്നെ തുടങ്ങാം:

പദാര്‍ത്ഥത്തിന് ഉപരി എന്താണ്?

vivek said...

കുഞ്ഞിപ്പ എന്നതിന് പകരമായി കുഞ്ഞാപ്പ്, കുഞ്ഞാപ്പ എന്നൊക്കെ അഭിസംബോധനം ചെയ്യുന്ന ബ്ലോഗുടമസ്തന്‍ "കാളിദാസന്‍ ശൈലിയാണ്" കടമെടുത്തിട്ടുള്ളത്. മറ്റുള്ളവര്‍ ഒരക്ഷരം മാറിപ്പോയാല്‍ വല്യ കമന്റിടുന്ന ഭാവാനാണ് രവിചന്ദ്രന്‍.മാന്യമായി കുഞ്ഞിപ്പ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഭവാന്‍ രവിചന്ദ്രന്‍ ഈര്‍ഷ്യ പ്രകടിപ്പിച്ചു കാടുകയറുന്നു.
സ്വയം വിരിച്ച വലയില്‍ വീഴുന്ന ബ്ലോഗുടമയെ കാണുമ്പോള്‍ ആര്‍ക്കെങ്കിലും സങ്കടം വരുമോ ഇല്ലേയില്ല, അഹങ്കാരികള്‍ക്കെന്നും എന്നും വീണ ചരിത്രമെയുള്ളൂ.
കാളിദാസനോപ്പം വന്‍വീഴ്ചയില്‍ വീഴാന്‍ വിധിക്കപ്പെട്ടു ഈ ഭവാനും.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കുഞ്ഞിപ്പ,

താങ്കളുടെ പേര് തെറ്റായി എഴുതിയതിന് ക്ഷമ ചോദിക്കുന്നു. മന:പൂര്‍വമല്ല. ആദ്യമേ അങ്ങനെയങ്ങ് എഴുതി ശീലിച്ചു. തെറ്റു ചൂണ്ടിക്കാട്ടിയ വിവേകിനും നന്ദി.

കുഞ്ഞിപ്പ said...

രവിചന്ദ്രന്‍ സി said...
പഴയ ചോദ്യത്തില്‍ നിന്ന് തന്നെ തുടങ്ങാം:

പദാര്‍ത്ഥത്തിന് ഉപരി എന്താണ്?>>>>


എനിക്ക് അത്രയൊന്നും തിരക്കില്ലെങ്കിലും എല്ലായ്പ്പോഴും ഓണ്‍ലൈനില്‍ വരുന്നതിന് മറ്റ് ചില തടസ്സങ്ങളുണ്ട്.ഏതായാലും അതൊന്നും താങ്കളുടെ വിഷയമല്ലല്ലോ?.ഇവിടെ താങ്കള്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാവും.അതായത്‌,താങ്കളുടെ മുന്‍ കമെന്റുകള്‍ക്ക് മറുപടി പറഞ്ഞ് ബുദ്ധിയെ മുട്ടികരുതെന്നല്ലേ താങ്കള്‍ ഉദ്ദേശിച്ചത്?.
എന്ന് വെച്ചാല്‍ ഈ കമെന്റിനു മുമ്പ്‌ എഴുതി വെച്ച താങ്കളുടെ ആരോപണ-ആക്ഷേപണങ്ങള്‍ക്കും പോട്ടത്തരങ്ങള്‍ക്കും മറ്റും മറുപടി പറഞ്ഞ് കൊണ്ട് ഇനിയും
മുന്നോട്ട് പോകരുതെന്നല്ലേ താങ്കള്‍ ഉദ്ദേശിക്കുന്നത്?.അതെനിക്ക് മനസ്സിലായി,മറ്റുള്ളവര്‍ക്കുമത്
മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല.

താങ്കളുടെ മുന്‍ കമെന്റുകള്‍ക്ക് പിന്നീട് മറുപടി പറയുമെന്ന വ്യവസ്ഥയില്‍ പഴയ
ചോദ്യത്തില്‍ നിന്ന് തുടങ്ങുമ്പോള്‍ തന്നെ മറ്റൊരു പ്രശ്നമുള്ളത്,ഏതാണ് പഴയ ചോദ്യം എന്ന കാര്യത്തിലാണ്.

പദാര്‍ത്ഥത്തിന് ഉപരി എന്താണ്? എന്നത് പഴയ ചോദ്യമല്ല.ചര്‍ച്ചയെ വഴി തെറ്റിക്കാന്‍
ഇടയ്ക്കെപ്പോഴോ(സ്പെസിനെ സംബന്ധിച്ച് താങ്കള്‍ക്ക് പറയേണ്ടി വന്നപ്പോള്‍) താങ്കള്‍ കൊണ്ട് വന്ന ചോദ്യമാണ്?എങ്കിലും പദാര്‍ത്ഥത്തിന് ഉപരി എന്താണ്? എന്ന ഇതേ ചോദ്യം തന്നെ മറ്റൊരു രീതിയില്‍ ഞാന്‍ തിരിച്ച് അങ്ങോട്ടും ചോദിച്ചിരുന്നു അതിന് ഇത് വരെ മറുപടി കിട്ടിയിട്ടില്ല.അതായത്,...

...പദാര്‍ത്ഥത്തിന്‍റെ ഉപരിതലത്തില്‍ അല്ലെങ്കില്‍ ഉപരിഭാഗത്ത് എന്താണ് ഉള്ളത്?.

നിലനില്‍ക്കാന്‍ സ്ഥലമാവശ്യമുള്ളതിനെയാണല്ലോ പദാര്‍ത്ഥങ്ങള്‍ എന്ന് പറയുന്നത്.ഭൂമിയും
കോടാനുകോടി നക്ഷത്ര ഗോളങ്ങള്‍ക്കും നിലനില്‍ക്കാന്‍ സ്ഥലമാവശ്യമുണ്ട്.ഭൂമിയിലെ
പദാര്‍ത്ഥങ്ങള്‍ വലിയൊരു പദാര്‍ത്ഥമായ ഭൂമിയുടെ ഉപരിതലത്തിലാണ് നില്‍ക്കുന്നത് അല്ലാതെ ഭൂമിയുടെ ഉള്ളിലല്ല.ഭൂമിയില്‍ നില്‍ക്കുന്ന ഒരാളുടെ പോലും കാല്‍ പാദം മാത്രമേ ഭൂമിയില്‍ സ്പര്ശിക്കുന്നുള്ളൂ അയാളുടെ ശരീരത്തിന്‍റെ ബാക്കി ഭാഗമെല്ലാം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുകയാണ്.പദാര്‍ത്ഥങ്ങള്‍ക്ക് ഉപരിയായ ഈ ഉപരിഭാഗത്തെയാണ്(സ്ഥലം), പ്രപഞ്ചമെന്നാല്‍ പദാര്‍ത്ഥം മാത്രമാണെന്ന് പറയുന്ന താങ്കള്‍ പ്രപഞ്ചവിരുദ്ധം എന്ന് പറയുന്നത്?.പദാര്‍ത്ഥത്തിന് ഉപരിയായി സ്പേസ് ഇല്ലെന്ന് പറയുന്ന
താങ്കളോട് കഴിഞ്ഞ കമെന്റില്‍ ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.പദാര്‍ത്ഥത്തിന് ഉപരിയായി "സ്ഥലം" ഇല്ലെന്ന് പറയുന്ന താങ്കള്‍ ആ ചോദ്യങ്ങള്‍ക്കാണ് മറുപടി പറയേണ്ടതാണ്,ഇതായിരുന്നു ആ ചോദ്യങ്ങള്‍....

൧.ഏകദേശം പതിനായിരത്തോളം കിലോമീറ്റര്‍ വരെ അകലത്തില്‍ ഭൂമിയെ ആവരണം(ഉപരിതലം മുതല്‍) ചെയ്തിരിക്കുന്ന അന്തരീക്ഷം(വായു മണ്ഡലം) ഉണ്ടെത്രേ,അത് താങ്കള്‍ അംഗീകരിക്കുന്നില്ലേ?.
൧.ഇല്ലെങ്കില്‍ നമ്മള്‍ ശ്വസിക്കുന്ന,...നമ്മള്‍ ശബ്ദിക്കുമ്പോള്‍ നമ്മുടെ ശബ്ദ തരംഗങ്ങളെ പരസ്പ്പരം കൈമാറ്റം ചെയ്യാന്‍ ഒരു ചാനല്‍ പോലെ വര്‍ത്തിക്കുന്ന ""വായു"" എവിടെയാണ് സ്ഥിതി ചെയ്യുന്നത്?.
൧ .ഒരു വസ്തുവില്‍ നിന്നുള്ള പ്രകാശ തരംഗങ്ങള്‍ നമ്മുടെ കണ്ണുകളില്‍ എത്തുമ്പോഴാണത്രേ നാം ആ വസ്തുവിനെ കാണുന്നത്,അങ്ങനെയാണെങ്കില്‍ ആ വസ്തുവില്‍ നിന്നുള്ള പ്രകാശ തരംഗങ്ങള്‍ ഏതു മാര്‍ഗത്തിലൂടെ സഞ്ചരിച്ചാണ്‌ നമ്മുടെ കണ്ണുകളില്‍ എത്തുന്നത്?.
൧.വായു മണ്ഡലമില്ലാത്ത ചന്ദ്രനില്‍ റേഡിയോ വേവ്(വൈദ്യുത കാന്തിക തരംഗം) ഉപയോഗിച്ച് ആശയവിനിമയം നടത്താന്‍ കഴിയുമോ?.ഈ രീതിയില്‍ സ്പേസില്‍ എല്ലായിടത്തും ആശയവിനിമയം നടത്താന്‍ കഴിയില്ലേ?.ആ തരംഗങ്ങള്‍(വൈദ്യുത കാന്തിക തരംഗം)സഞ്ചരിക്കുന്നത് ഏതു മാര്‍ഗത്തിലൂടെയാണ്‌,



ഇതില്‍ ഒന്നാമത്തെ ചോദ്യത്തിന് താങ്കള്‍ കാര്യമായിട്ട് ഉത്തരം പറഞ്ഞു!!!ഭൂമി നിലനില്‍ക്കുന്നത് സ്പേസില്‍ ആയിരിക്കെ,സ്പേസ് തന്നെ ഇല്ലെന്ന് മുമ്പ്‌ വാദിച്ചത് കൊണ്ട് ഭൂമി എവിടെയാണ് നില നില്‍ക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയണമെങ്കില്‍ ഭൂമിയുടെ സാങ്കല്‍പ്പിക അച്ചുതണ്ടിനെ യഥാര്‍ത്ഥമാക്കി മാറ്റേണ്ട താങ്കളുടെ ഗതികേടിനെ പരിഹസിച്ച് കൊണ്ടായിരുന്നു ഞാന്‍ ആ ചോദ്യം ചോദിച്ചത്.ഒരു ഗ്ലൊബിന്‍റെ ചിത്രം കാണിച്ചു അച്ചു തണ്ടോക്കെ എനിക്ക്
കാണിച്ചു തരുമെന്ന് പ്രതീക്ഷിച്ചിരുന്നു(പറയാന്‍ പറ്റില്ലല്ലോ) അത് ഒഴിവാക്കാനായിരുന്നു,അങ്ങനെയാണെങ്കില്‍ അച്ചുതണ്ട് എവിടെയാണ് ഫിറ്റ്‌ ചെയ്തിരിക്കുന്നതെന്ന് മുന്‍കൂട്ടി തന്നെ ചോദിച്ചു വെച്ചത്.

പദാര്‍ത്ഥത്തിന് ഉപരിയായി അഥവാ പദാര്‍ത്ഥത്തിന്‍റെ ഉപരിഭാഗത്ത് സ്പേസ് ഉണ്ടെന്ന് ഇപ്പോഴെങ്കിലും മനസ്സിലായെങ്കില്‍ അത് സമ്മതിക്കൂ?.അല്ലെങ്കില്‍ മേല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ധൈര്യം കാണിക്കൂ...

കുഞ്ഞിപ്പ said...

രവിചന്ദ്രന്‍,"മല്‍സ്യ കന്യകയുടെ പാട്ട്" എന്ന ഈ പോസ്റ്റ്‌ താങ്കള്‍ തന്നെ എഴുതിയതാണല്ലോ.ഈ പോസ്റ്റില്‍ എഴുതിപിടിപ്പിച്ചതൊക്കെ,ചര്‍ച്ച മുറുകിയപ്പോള്‍ താങ്കള്‍ തന്നെ മറന്ന്
പോയിട്ടുണ്ടോയെന്ന സംശയം പോസ്റ്റും പോസ്റ്റിലെ താങ്കളുടെ കമേന്റുകളും ഒന്നിച്ച്
വായിക്കുന്നവര്‍ക്കുണ്ടെന്ന "വിവരം" പോലും താങ്കള്‍ക്കില്ലേ‍?
പോസ്റ്റില്‍ താങ്കള്‍ അവതരിപ്പിക്കുന്ന
"കണ്ടുപിടുത്തങ്ങളെയും" മതവാദികള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെയും താങ്കളുടെ
കമെന്‍റകള്‍ തന്നെ,ഖണ്ഡിക്കുന്ന മനോഹരമായ കാഴ്ച കാണണമെങ്കില്‍ താങ്കളുടെ പോസ്റ്റ്‌ ഒരാവര്‍ത്തി വായിച്ചു നോക്കിയാല്‍ മതി.
അതിലും വലിയ ഫലിതം,പോസ്റ്റിലെ വിഷയവുമായി ബന്ധപെട്ട എന്റെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയില്ലാതെ,ഇത് എന്‍റെ ബ്ലോഗും എന്‍റെ പോസ്റ്റും ആണെന്ന വിധത്തില്‍ എന്നോട് തന്നെ തിരിച്ച് ചോദ്യം ചോദിക്കുന്ന താങ്കളുടെ ദയനീയമായ അവസ്ഥയാണ്.താങ്കളുടെ ഈ ദയനീയ
അവസ്ഥയോക്കെയും കാണാന്‍ വിധിക്കപെട്ട കേരള ഡോക്കിന്‍സിന്‍റെ അനുയായികള്‍ക്ക് അങ്ങനെ തന്നെ വേണം‍.

തീര്‍ച്ചയായും,എന്‍റെ ബ്ലോഗിലാണെങ്കില്‍,ഞാനെഴുതിയ പോസ്റ്റിലെ വിഷയവുമായി ബന്ധപെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത എല്ലായ്പ്പോഴും എനിക്കുണ്ടെന്ന വിവരം,അതില്ലാത്ത
താങ്കളെ അറിയിക്കാന്‍ ഞാന്‍ ധൈര്യപ്പെടുന്നു.

പ്രപഞ്ചമെന്നാല്‍ പദാര്‍ത്ഥം മാത്രമാണെന്ന ധാരണ ലഭിക്കുന്ന താങ്കളുടെ പോസ്റ്റ്‌ വായിച്ചാണ്‌ ഞാന്‍ ചര്‍ച്ചയില്‍ വരുന്നത്.പ്രപഞ്ചമെന്ന വിഷയത്തില്‍ നമ്മുടെ ധാരണകള്‍ തമ്മില്‍ പിശക് ഇല്ലെന്ന് ഉറപ്പ്‌ വരുത്തുകയാണ് ആദ്യമായി വേണ്ടതെന്ന് എന്‍റെ ആദ്യ കമെന്റില്‍ തന്നെ ഞാന്‍
സൂചിപ്പിച്ചിരുന്നു.
പ്രപഞ്ചത്തെ കുറിച്ച ധാരണയിലെ പിശകുകള്‍ മനസ്സിലാക്കിയെടുക്കാന്‍ ഞാന്‍ ശ്രമിക്കുമ്പോഴൊക്കെ മറ്റ് വിഷയങ്ങളും ചോദ്യങ്ങളും എടുത്തിടുകയായിരുന്നു താങ്കള്‍
ചെയ്തിരുന്നത്,ആ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാന്‍ ഒരിക്കല്‍ ഞാന്‍ തുനിഞ്ഞാല്‍ പിന്നെ തുടരെ തുടരെയുള്ള ചോദ്യങ്ങളിലൂടെ,ചര്‍ച്ചയെ പ്രധാന വിഷയത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍
കഴിയുമെന്നും,അങ്ങനെ വിഷയത്തിന് പുറത്തുള്ള ഏതെങ്കിലും ചോദ്യത്തിന് ഉത്തരമില്ലാതെ ഉത്തരം മുട്ടുമ്പോള്‍ പ്രധാന വിഷയത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ഞാന്‍ സ്വയം നിര്‍ബന്ധിതമാവുമെന്നും ഒരു പക്ഷെ താങ്കള്‍ ദിവാസ്വപ്നം കണ്ടിരിക്കാം.

എന്നാല്‍,ചര്‍ച്ച തുടങ്ങിയ ആ ഒരൊറ്റ വിഷയത്തില്‍ തന്നെ ഒതുങ്ങി നില്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കാതെ ആ വിഷയത്തിന്‌ പുറത്തുള്ള ചോദ്യങ്ങള്‍ക്ക് പോലും മറുപടി പറയാന്‍ ഞാന്‍ തയ്യാറായത്തിനു കാരണം.ഒരേസമയം ഒന്നിലധികം വിഷയങ്ങള്‍ വരെ കൈകാര്യം ചെയ്യാനുള്ള
ആശയ സമ്പത്ത് എനിക്കുണ്ടെന്ന,എന്‍റെ ആത്മവിശ്വാസം കൊണ്ടായിരുന്നെന്ന് ഇപ്പോഴാണ് താങ്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ഉര്‍വ്വശി ശാപം ഉപകാരമെന്ന പോലെ,താങ്കള്‍ എടുത്തിടുന്ന വിഷയങ്ങള്‍ക്ക് മറുപടി പറയുന്നതിനോടപ്പം ഇസ്ലാമിക ദര്‍ശനം ഏറ്റവും യുക്തിഭദ്രമാണെന്ന് സ്ഥാപിക്കാന്‍ കൂടി ഞാന്‍ ആ അവസരം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന വസ്തുത വൈകിയ വേളയില്‍ ഓര്‍ത്തത്
കൊണ്ടായിരുന്നു താങ്കള്‍,അല്ലാഹു എന്ന ദൈവത്തിനെ സംവാദത്തില്‍ പരിഗണിക്കാനുള്ള ഗൌരവമില്ലെന്ന പ്രസ്താവനയും പ്രഖ്യാപനവും നടത്തി സ്വയം പരിഹാസ്യനാവാവുകയെന്ന
സാഹസത്തിന് തയ്യാറായത്.
താങ്കളുടെയോ മറ്റ് നാസ്തികരുടെയോ പ്രസ്താവനയും പ്രഖ്യാപനങ്ങളും പൂതിയും കൊതിയും നുണയും,നിസ്സാരവും പരിഹാസ്യവുമായ മറ്റെല്ലാ കാര്യങ്ങളും വസ്തുതയാവുമെന്ന വിചാരം(വികാരം) താങ്കള്‍ക്കുണ്ടെങ്കില്‍,ആ വിചാരം തന്നെയാണ് ഏറ്റവും വലിയ തമാശയും ഫലിതവും.ഗൌരവമായ ചര്‍ച്ചയില്‍ പരിഗണിക്കാവുന്ന ദൈവമല്ല അല്ലാഹുവെന്ന് കാര്യകാരണ()
സഹിതം സ്ഥാപിക്കാന്‍ താങ്കള്‍ക്ക് കഴിയുമായിരുന്നെങ്കില്‍,പ്രസ്താവനകളും പ്രഖ്യാപനങ്ങളും നടത്തി സ്വയം പരിഹാസ്യനായി മാറേണ്ട ഗതികേട് താങ്കള്‍ക്ക് ഉണ്ടാകുമായിരുന്നില്ലെന്നു
"നാസ്തിക ദൈവത്തിന്‍റെ"അനുയായികള്‍ വരെ മനസ്സിലാക്കുന്നുണ്ട്.

കുഞ്ഞിപ്പ said...

അദ്വൈതത്തിന്‍റെ അവസാന ഫലം അഥവാ അദ്വൈതം എത്തി ചേരുക നിരീശ്വരത്വത്തില്‍ ആണെന്ന അഭിപ്രായം പലര്ക്കുമുണ്ടെങ്കിലും,അദ്വൈതത്തിന്‍റെ ആരംഭം തന്നെ നിരീശ്വരത്വത്തില്‍ നിന്നാണെന്ന താങ്കളുടെ വാദം പുതിയതാണ്.നിരീശ്വരത്വമായിരുന്ന അദ്വൈതം ശങ്കരാചാര്യര്‍ വളച്ചൊടിച്ചു ഈശ്വരവാദമാക്കി മാറ്റിമറിച്ചതാണെന്ന് താങ്കള്‍,പ്രസ്താവന-പ്രഖ്യാപനം പോലെ വാദിച്ചത് കൊണ്ട് കാര്യമില്ല,അപ്പറഞ്ഞത് സമര്‍ത്ഥിക്കുകയാണ് താങ്കള്‍ ചെയ്യേണ്ടത്.

അദ്വൈതം നിരീശ്വരവാദമാണെന്ന് കാര്യകാരണ സഹിതം താങ്കള്‍ സമര്‍ത്ഥിക്കുന്നത് കാണാന്‍ ഞാനും താല്പര്യമുള്ള മറ്റ് പലരും കാത്തിരിക്കുന്നു.അതോടപ്പം വ്യവഹാര യാഥാര്‍ത്യത്തെ സംബന്ധിച്ച,മറ്റെവിടെയും കാണാത്ത എന്‍റെ വ്യാഖ്യാനവും താങ്കള്‍ക്ക് ഖണ്ഡിക്കാവുന്നതാണ്.

തീര്‍ച്ചയായും താങ്കള്‍ സംശയിക്കുന്നത് പോലെ,വ്യാവഹാര സത്യത്തെ കുറിച്ച് ഞാന്‍ പറയാന്‍ കാരണം,ദൈവീകമായ വ്യാവഹാര കര്‍മ്മങ്ങളുടെ സമാഹാരമുള്ള ഇസ്ലാമിന്‍റെ പ്രസക്തിയും,ദൈവീകമായ കര്‍മ്മങ്ങള്‍ ഇല്ലാതെ വിദ്യ നേടി(മറനീങ്ങുകയെന്ന വിദ്യ) കര്‍മ്മങ്ങളുടെ അര്‍ത്ഥമറിഞ്ഞു അകര്‍മ്മം ചെയ്യണമെന്ന് പറയുന്ന അദ്വൈതത്തിന്‍റെ പ്രസക്തിയില്ലായ്മയും സൂചിപ്പിക്കാന്‍ വേണ്ടി തന്നെയായിരുന്നു.അദ്വൈതത്തിന്‍റെ അവസാന ഫലം ആര്‍ക്കും വിദ്യ നേടാന്‍ കഴിയാതെ കര്‍മ്മ രഹിതമാവുകയോ അല്ലെങ്കില്‍ അദ്വൈത തത്വങ്ങള്‍ക്ക് വിരുദ്ധമായ കര്‍മ്മങ്ങള്‍ ചെയ്യുകയോ ആയിരിക്കും.

"നാസ്തികനായ ദൈവം" എന്ന പേരില്‍ ഒരു ബ്ലോഗും നാസ്തികദൈവ ദൂതന്‍ എന്ന പ്രയോഗവും ചിലരില്‍ കൌതുകമുണ്ടാക്കുമെങ്കിലും എനിക്കങ്ങനെയൊരു കൌതുകം തോന്നിയിട്ടേയില്ലെന്ന് വെളിപ്പെടുത്തുന്നു.താങ്കള്‍ ഇടതുപക്ഷ അദ്വൈതവാദിയാണെന്ന് സമ്മതിച്ച സ്ഥിതിക്ക് താങ്കളുടെ "നാസ്തികനായ ദൈവം" അദ്വൈതത്തിലെ "കാരണമുള്ള"(ഈശ്വരന് മാത്രമേ കാരണമില്ലായ്മയുള്ളൂ) നിര്‍ഗുണ ബ്രഹ്മമായിരിക്കുമെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
അദ്വൈതത്തിലെ ബ്രഹ്മത്തിന് സമാനമായ മറ്റെന്തെങ്കിലും ഇസ്ലാമിക ദര്‍ശനത്തില്‍ പരമാര്‍ശം ഉണ്ടോയെന്ന് പരിശോധിക്കല്‍ ഇവിടെ പ്രസക്തമല്ല.ഏതായാലും,അദ്വൈത തത്വങ്ങളെ കുറിച്ച് പറയുമ്പോള്‍ "ബ്രഹ്മവും" ദൈവവും സമാന അര്‍ത്ഥത്തില്‍ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ബ്രഹ്മവും ദൈവവും ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ലെന്ന് സൂചിപ്പിക്കാന്‍ വേണ്ടി ഒരു ബ്ലാങ്ക് ബ്രാകറ്റോ അല്ലെങ്കില്‍ അതില്‍ കുറച്ച് ചോദ്യ ചിഹ്നങ്ങളോ ഇട്ട് വെക്കാറുണ്ട്.അതിനെ സംബന്ധിച്ചോ അല്ലെങ്കില്‍ അദ്വൈതത്തിലെ ബ്രഹ്മത്തെ ദൈവമായി ഇസ്ലാം അംഗീകരിക്കുമോ എന്നൊന്നും ഇത് വരെ ചോദ്യമില്ലാത്തത് കൊണ്ട് മറുപടി പറയേണ്ടിയും വന്നിട്ടില്ലായിരുന്നു.
താങ്കള്‍ അദ്വൈത വാദിയാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ അത് ഇടത് പക്ഷ അദ്വൈതമാണെന്ന് സൂചിപ്പിക്കാന്‍ കാരണമുണ്ട്.ബ്രഹ്മം സത്യം ജഗത്ത് മിഥ്യയെന്ന അദ്വൈത തത്വത്തിന് വിരുദ്ധമായ ജഗത്ത് സത്യം ബ്രഹ്മം മിഥ്യയെന്ന വീക്ഷണമാണ് നാസ്ഥികര്‍ക്ക് ഉള്ളതെന്ന് ഞാന്‍ സൂചിപ്പിച്ചപ്പോള്‍ മാത്രമാണ്,അദ്വൈതത്തിലെ അഹം ബ്രഹ്മാസ്മിക്ക് പകരം അഹം ദ്രവ്യാസ്മിയെന്ന പുതിയൊരു നാസ്തിക തത്വം താങ്കള്‍ക്ക് കിട്ടിയതും ഉളുപ്പില്ലാതെ(ഉളുപ്പിന് കൊട്ടാരക്കരയില്‍ എന്താണ് അര്‍ഥം,എനിക്കെതിരെയുള്ള താങ്കളുടെ ഒരു കമെന്റില്‍ ആ പ്രയോഗം ഉണ്ടല്ലോ )തുടരെ തുടരെ അഹം ദ്രവ്യസ്മിയെന്നു പ്രഖ്യാപിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നത്.അഹം ബ്രഹ്മാസ്മി എന്ന തത്വത്തിനും അഹം ദ്രവ്യസ്മിയെന്ന തത്വത്തിനും ഭാഷാപരമായി വേണമെങ്കില്‍ അദ്വൈതമെന്ന് പറയാമെങ്കിലും,അദ്വൈതമെന്ന പേരില്‍ അറിയപ്പെടുന്ന ദര്‍ശനത്തിന് അഹം ദ്രവ്യാസ്മിയെന്ന തത്വം വിരുദ്ധമായത് കൊണ്ട് അദ്വൈതത്തെ വലതുപക്ഷ അദ്വൈതമെന്നും താങ്കളുടെ അദ്വൈതത്തെ വേണമെങ്കില്‍ (വേണമെങ്കില്‍ മാത്രം)ഇടത്പക്ഷ അദ്വൈതമെന്നും പറയാമെന്നെയുള്ളൂ.

ഇനിയതല്ല,യഥാര്‍ത്ഥ അദ്വൈതം നിരീശ്വരവാദമാണെന്നും അഹം ബ്രഹ്മാസ്മിയെന്ന അദ്വൈതത്തിലെ മുഖ്യ തത്വത്തിന് പകരം അഹം ദ്രവ്യാസ്മിയെന്ന ഇപ്പൊ കിട്ടിയ തത്വമാണ്‌ യഥാര്‍ത്ഥമെന്നും താങ്കള്‍ക്ക് വാദമുണ്ടേങ്കില്‍ കാര്യകാരണ സഹിതം അത് സ്ഥാപിക്കാവുന്നതാണെന്നും മുമ്പ് തന്നെ ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്.അതെങ്കിലും ചെയ്യൂ,അല്ലാതെ പ്രസ്താവന-പ്രഖ്യാപനം കൊണ്ട് വീമ്പിളക്കിയിട്ട് കാര്യമോ കാരണമോ ഇല്ല അഥവാ അപ്പറഞ്ഞതിന് കാര്യകാരണ ബന്ധമില്ല എന്ന് വെച്ചാല്‍ യുക്തിയില്ലെന്ന്.

ഭാഷാപരമായി അദ്വൈതം എന്ന പദത്തിന് അര്‍ത്ഥം രണ്ട് അല്ലാത്തത് എന്നാണെങ്കില്‍ അത് രണ്ടു ഇല്ലാത്തത് എന്നാണോ ആണെങ്കില്‍ അകര്‍മ്മം എന്ന് പറയുമ്പോള്‍ കര്‍മ്മരഹിതം എന്നാവില്ലേ എന്നാല്‍ അദ്വൈതത്തില്‍ അകര്‍മ്മം എന്ന് പറയുമ്പോള്‍ കര്‍മ്മരഹിതം എന്നല്ല!!!

ഋതുസഞ്ജന said...

ദൈവം എന്ന വാക്കാൽ പൊതുവേ വിവക്ഷിക്കപ്പെടുന്നത് ഏകദൈവവിശ്വാസികൾ ആരാധിക്കുന്നതും എല്ലാറ്റിന്റെയും സ്രഷ്ടാവും പരിപാലകനുമെന്നു വിശ്വസിക്കപ്പെടുന്നതുമായ വ്യക്തിത്വത്തെയാണ്.:):)



neha said
വേദാന്തത്തിന്റെ എല്ലാ ദർശനങ്ങളുടെയും അടിസ്ഥാന സ്രോതസ്സ് പ്രസ്ഥാനത്രയിയാണ്. അദ്വൈത തത്ത്വങ്ങളെ വ്യക്തമായി സം‌യോജിപ്പിച്ച ആദ്യ വ്യക്തി ആദി ശങ്കരനാണ്. എന്നാൽ ചരിത്രപരമായി ഈ ആശയത്തിന്റെ ആദ്യ വക്താവ് ശങ്കരാചാര്യന്റെ ഗുരുവിന്റെ ഗുരുവായ ഗൗഡപാദരാണ്.
അദ്വൈതം വിശിഷ്ടാദ്വൈതവും ഒഴികെയുള്ള എല്ലാ സിദ്ധാന്തങ്ങളും ദ്വൈതമാണ്. ദ്വൈത സിദ്ധാന്തമനുസരിച്ച്‌ ദൈവം എന്ന ഒരു സ്രഷ്ടാവും സൃഷ്ടി എന്ന ഒരു ലോകവും ഉണ്ട്‌. സ്രഷ്ടാവ്‌ സൃഷ്ടിച്ചതിനാൽ ഇവ തമ്മിൽ സൃഷ്ടിക്കുക എന്ന പ്രക്രിയയിലൂടെ ഒരു കാര്യ കാരണ ബന്ധവുമുണ്ട്‌. ദൈവവും സത്യമാണ്‌, ലോകവും സത്യമാണ്‌. ഈ കാര്യകാരണ ബന്ധത്തെ അദ്വൈതം അംഗീകരിക്കുന്നില്ല. സത്യം എന്ന വാക്കിന്‌ തത്ത്വികമായി മൂന്നു കാലങ്ങളിലും മാറാതെ നിൽക്കുന്നത്‌ എന്നു കൂടി അർത്ഥമുണ്ട്‌. മാറ്റം എന്നത് മുമ്പത്തെ അവസ്ഥയുടെ മരണവും ഇപ്പോഴത്തെ അവസ്ഥയുടെ ജനവുമാണ്. അതുകൊണ്ട് മാറ്റമില്ലാത്തതു മാത്രമേ ജനന മരണത്തിന്ന് അതീത്മായിരിക്കൂ. അദ്വൈതസിദ്ധാന്ത പ്രകാരം സത്യമായത്‌ ഒന്നു മാത്രമേയുള്ളൂ. ലോകം മിഥ്യയാണ്‌. എന്തെന്നാൽ സൃഷ്ടി നടന്നിട്ടേയില്ല. സത്യം മറയ്ക്കപ്പെട്ടപ്പോൾ സത്യത്തിനു മുകളിൽ കയറിൽ പാമ്പിനെയെന്നപോൽ കാണപ്പെട്ട ഒരു മിഥ്യാദർശനം മാത്രമാണ് ലോകം. കയറിനു പകരം നാം കണ്ടതായി തോന്നിയ പാമ്പ് ഇല്ലാതെയാകാൻ കയറിനെ തിരിച്ചറിഞ്ഞാൽ മാത്രം മതിയാകും. അതേ സമയം കയറിന്റെ സ്ഥാനത്ത് പാമ്പിനെ കണ്ടു കൊണ്ടിരുന്ന സമയമത്രയും അതു പാമ്പു തന്നെയാണ് എന്ന വിശ്വാസം എല്ലാ അർത്ഥത്തിലും രൂഢമൂലമായിരുന്നു താനും. ഇതാണ് ശ്രീ ശങ്കരന്റെ രജ്ജു-സർപ്പ ഭ്രാന്തി എന്ന ഉദാഹരണം. ആത്യന്തികമായ സത്യം ഒന്നു മാത്രമേയുള്ളൂ, അതു തന്നെയാണ്‌ ബ്രഹ്മം, ആത്മാവ്‌.
തത്വമസി എന്ന വേദ വാക്യത്തിലൂടെ തത്‌ എന്ന നീയും ത്വം എന്ന ബ്രഹ്മവും ഒന്നാകുന്നു എന്ന്‌ ഉപദേശിക്കപ്പെടുന്നു. ഈ ആശയത്തിണ്റ്റെ ഗഹനത കൊണ്ടാകണം ശ്രീ ശങ്കരൻ ഉദാഹരണസഹിതം വിശദീകരിക്കുന്നതിനു വേണ്ടി വാക്യവൃത്തി എന്ന ഒരു പ്രകരണ ഗ്രന്ഥം രചിച്ചത്‌. നേഹ നാനാസ്തി കിഞ്ചനഃ - രണ്ടാമതായി യാതൊന്നും തന്നെ ഇവിടെയില്ല, എന്ന്‌ പലതവണ ആവർത്തിക്കപ്പെടുന്നുണ്ട്‌.
ശ്രീ ശങ്കരൻ സത്യത്തിൽ അദ്വൈതം പുനഃസ്ഥാപിക്കുകയായിരുന്നു ചെയ്തത്‌. ന്യായം, വൈശെഷികം, പൂർവ്വ മീമാംസ, ചാർവാകം ശൂന്യവാദം സാംഖ്യം എന്നിങ്ങനെ വിവിധ തത്ത്വശാസ്ത്രങ്ങൾ ഭാരതത്തിൽ പ്രബലമായിരുന്നു. അദ്വൈതം ഏറെക്കുറെ മങ്ങിത്തുടങ്ങിയ ഒരു കാലഘട്ടത്തിലാണ്‌ ശ്രീ ശങ്കരന്റെ ആഗമനം. തന്റെ സ്വതസ്സിദ്ധമായ വാക്‌ ചാതുരിയിലൂടെ തർക്കങ്ങളിൽ വിജയിച്ച്‌ അദ്വൈത സിദ്ധാന്തം വീണ്ടും അംഗീകരിപ്പിക്കുകയായിരുന്നു ശ്രീ ശങ്കരൻ ചെയ്തത്‌. ഇതര സിദ്ധാന്തങ്ങളെ അംഗീകരിച്ചിരുന്നവർ ശങ്കരശിഷ്യൻമാരായതോടെ അദ്വൈതം അതിന്റെ പഴയ നിലയിലേക്ക്‌ തിരിച്ചു വന്നു.

Read more: http://aparaajitha.blogspot.com/2011/07/blog-post_28.html#ixzz1XEjj4dbm

ഋതുസഞ്ജന said...

പ്രപഞ്ചസത്യം, പരമതത്ത്വം, അന്തിമസത്ത, യഥാര്‍ഥസത്ത എന്നിങ്ങനെ പല പേരുകളില്‍ വ്യവഹരിക്കപ്പെടുന്ന തത്ത്വത്തെ അറിയലാണ് എല്ലാ ദര്‍ശനങ്ങളുടെയും ആത്യന്തിക ലക്ഷ്യം. ഈ തത്ത്വം ഏകമോ, അനേകമോ; സത്തോ, അസത്തോ എന്നിങ്ങനെയുള്ള പല വിഷയങ്ങളെക്കുറിച്ചും ആചാര്യന്‍മാര്‍ വളരെ മുമ്പുതന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്. സത്ത ഒന്നേ ഉള്ളു എന്നു സിദ്ധാന്തിക്കുന്നവര്‍ ഏകത്വവാദികളാണ്; അവരുടെ സിദ്ധാന്തത്തെ ഏകത്വവാദമെന്നു പറയുന്നു. സത്ത പലതുണ്ട് എന്നു സിദ്ധാന്തിക്കുന്നവര്‍ അനേകത്വവാദികളാകുന്നു; അവരുടെ സിദ്ധാന്തത്തെ അനേകത്വവാദം, ബഹുത്വവാദം, വൈപുല്യവാദം അഥവാ ദ്വൈതവാദം എന്നു പറയുന്നു. അദ്വൈതവാദികള്‍ ഈ രണ്ടു കൂട്ടരില്‍നിന്നും ഭിന്നരാണ്. അവരുടെ സിദ്ധാന്തപ്രകാരം സത്യം ഏകമോ അനേകമോ അല്ല പ്രത്യുത അഗോചരവും അലക്ഷണവും അനിര്‍വചനീയവുമത്രെ. ഈ വാദത്തെ അദ്വൈതവാദം എന്നു വ്യവഹരിക്കുന്നു. ദ്വൈതവാദത്തിന്റെ നിരസനം എന്നും അദ്വൈതവാദത്തിന് അര്‍ഥം പറഞ്ഞു കാണുന്നുണ്ടെങ്കിലും സാരാംശത്തില്‍ അതു ശരിയല്ലെന്നു വിശദമാകുന്നതാണ്.

പരമസത്യം എന്ത് എന്നതിനെക്കുറിച്ചും അഭിപ്രായവ്യത്യാസങ്ങളുണ്ട്. ശൂന്യവാദികളായ ബൌദ്ധരുടെ ദൃഷ്ടിയില്‍ അത് 'ശൂന്യം' ആണ്. വിജ്ഞാനവാദികളായ ബൌദ്ധരുടെ കാഴ്ചപ്പാടില്‍ അതു വിജ്ഞാനം ആകുന്നു. സ്ഫോടവാദികളായ വൈയാകരണന്‍മാര്‍ അതിനെ ശബ്ദമെന്നു പറയുമ്പോള്‍ ശക്തിവാദികള്‍ 'ശക്തി' ആയി അതിനെ വ്യവഹരിക്കുന്നു. ആത്മാദ്വൈതവാദികളാകട്ടെ അദ്വൈതസത്യത്തെ 'ആത്മാവ്' എന്നാണ് വിളിക്കുന്നത്. പാശ്ചാത്യ ചിന്തകരില്‍ ഫിക്ടെ സത്യത്തെ ആത്മാവ് എന്നും ഷെലിങ് ആനാത്മാവ് (പ്രകൃതി) എന്നും ഹെഗല്‍ നിരപേക്ഷപ്രത്യയം എന്നും ഗ്രീന്‍ അപരിച്ഛിന്നചൈതന്യം എന്നും ബ്രൈഡല്‍ അപരോക്ഷാനുഭൂതി എന്നും വ്യവഹരിച്ചിട്ടുണ്ട്. ഇപ്രകാരം വിവിധതരത്തില്‍ അദ്വൈതവാദം രൂപംകൊണ്ടിട്ടുണ്ടെങ്കിലും ഇവയില്‍വച്ച് പ്രധാനം ആത്മാദ്വൈതവാദമാണ്. ശങ്കരാചാര്യരും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയും യുക്തിയും അനുഭവങ്ങളുംകൊണ്ട് പ്രാമാണ്യവും പ്രചാരവും നല്കിയിട്ടുള്ള ഈ വാദം പ്രായേണ അദ്വൈതം എന്ന പേരിലാണ് ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്നത്. മറ്റു വേദാന്തമതങ്ങളില്‍നിന്നും വേര്‍തിരിച്ചു കാണിക്കുന്നതിനുവേണ്ടി കേവലാദ്വൈതം എന്ന പേരിലും ഇതു വ്യവഹരിക്കപ്പെടുന്നുണ്ട്.

ഋതുസഞ്ജന said...

അദ്വൈതവേദാന്തത്തിന്റെ മൌലിക സിദ്ധാന്തങ്ങള്‍ ഏതാണ്ട് മുഴുവനും ശങ്കരാചാര്യര്‍ക്ക് മുമ്പുതന്നെ ആവിഷ്കരിക്കപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹമാണ് അതിന് ഭാരതീയദര്‍ശനങ്ങളുടെ ഇടയില്‍ സംപൂജ്യമായ ഒരു സ്ഥാനം നേടിക്കൊടുത്തത്. പ്രസ്ഥാനത്രയത്തിന്റെ വ്യാഖ്യാനങ്ങളിലൂടെയും ഉപദേശസാഹസ്രി, വിവേകചൂഡാമണി, ശതശ്ളോകി എന്നിങ്ങനെയുള്ള സ്വതന്ത്ര കൃതികളിലൂടെയും അദ്ദേഹം അദ്വൈതതത്ത്വങ്ങളെ അവതരിപ്പിച്ചു. ഇവയ്ക്കു പുറമേ ഭാരതത്തിന്റെ നാലു ദിക്കുകളിലും മഠങ്ങള്‍ സ്ഥാപിച്ച് അദ്വൈതവേദാന്തത്തിന് പ്രായോഗികമായ ഒരു പശ്ചാത്തലവും സൃഷ്ടിച്ചു

ഋതുസഞ്ജന said...

അതീന്ദ്രിയത തന്നെയല്ലേ ദൈവം എന്ന സങ്കല്പം?

ഋതുസഞ്ജന said...

ട്രാക്കിംഗ്

കുഞ്ഞിപ്പ said...

(1) പദാര്‍ത്ഥമാകാന്‍ സാധിക്കാത്ത ദൈവം സര്‍വശക്തനല്ല. സര്‍വശക്തന് എന്തുമാകാന്‍ കഴിയണം; എന്തുചെയ്യാനും. പദാര്‍ത്ഥമാകാതിരിക്കാനും പദാര്‍ത്ഥമാകാനും കഴിയണം.>>>>

സര്‍വ്വ ശക്തനായ ദൈവത്തിന് ""ദൈവമല്ലാതായി"" മാറാനും കഴിയണോ സര്‍?!!!

ദൈവത്തിന്‍റെ ഗുണ വിശേഷണങ്ങളെ റദ്ദുചെയ്യുന്ന(ദൈവത്തെ ദൈവമാല്ലാതാക്കുന്ന) ഒന്നുമാവാനും ദൈവത്തിന് കഴിയില്ല.ദൈവം പദാര്‍ത്ഥമാകുമ്പോള്‍ ദൈവത്തിന്‍റെ ഏതെങ്കിലും ഗുണ വിശേഷണം റദ്ദു ചെയ്യുന്നുണ്ടെങ്കില്‍ ദൈവം പദാര്‍ത്ഥമായി മാറില്ല അഥവാ ദൈവം ഒരിക്കലും ദൈവമാല്ലാതായി മാറില്ല. പദാര്‍ത്ഥ ഗുണങ്ങള്‍(അഥവാ ദോഷങ്ങള്‍) ദൈവത്തിന്‍റെ ഗുണവിശേഷണങ്ങളെ റദ്ദു ചെയ്യുന്നില്ലെന്ന് വാദിച്ച്കൊണ്ട് ആ വാദം സ്ഥാപിക്കുകയാണ് ആദ്യമായി താങ്കള്‍ ചെയ്യേണ്ടത്.ഭൌതിക വാദിയായ താങ്കളുടെ ഭൌതികലോക ഭാഷയിലുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇതാണ് ഫിലോസഫി സാറേ.



(2) ദ്രവ്യമല്ലാത്തതിനാല്‍ രൂപമില്ലെന്ന വാദം യുക്തിരഹിതം. രൂപം ദ്രവ്യഗുണമാണ്, അല്ലെങ്കില്‍ ദ്രവ്യജന്യഗുണമാണ്. ദ്രവ്യം എല്ലായ്‌പ്പോഴും 'രൂപ'ഗുണം പ്രകടമാക്കണമെന്നില്ല.

ഒന്നാമത്തെ ചോദ്യത്തിന്‍റെ മറുപടി തന്നെ ഇതിനും വായിക്കുക.അതായത്,ദൈവത്തിന് പദാര്‍ത്ഥ രൂപമുണ്ടാവുകയാല്‍ ദൈവത്തിന്‍റെ അസ്തിത്വം വികലമാക്കപെടുമെന്ന് ഭൌതികമായി നാം മനസ്സിലാക്കുമെങ്കില്‍ ദൈവത്തിന് രൂപമില്ല.ഇനി ദ്രവ്യമാല്ലാത്ത ദ്രവ്യവും രൂപമില്ലാത്ത രൂപവും() ഉണ്ട് എന്നതിന്‍റെ അടിസ്ഥാനത്തില്‍ ദൈവം പദാര്‍ത്ഥമാവുന്നതിനോ രൂപമുണ്ടാവുന്നതിനോ ദൈവ ശാസ്ത്ര പ്രകാരം തടസ്സമുണ്ടോ എന്നറിയണമെങ്കില്‍ അതിന്‍റെ അടിസ്ഥാനം പരിശോധിച്ചാല്‍ മതി.മേല്‍ പറഞ്ഞ ആ അസ്ഥിര ദ്രവ്യ രൂപങ്ങള്‍ ദൈവത്തിന്‍റെ ഏതെങ്കിലും വിശേഷണങ്ങള്‍ക്ക് വിരുദ്ധമാവുന്നുണ്ടെങ്കില്‍ ആ അസ്ഥിര ദ്രവ്യ രൂപങ്ങളും ദൈവത്തിനില്ല.പൊതുവേ പറഞ്ഞാല്‍ ദ്രവ്യങ്ങള്‍ ഉന്മയുടെ ഏറ്റവും താഴ്ന്ന തലമാണ് ഏറ്റവും ഉന്നതമായ തലത്തിലെ ദൈവമെന്ന ഉന്മ താഴ്ന്ന തലത്തിലേക്ക് വരുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.അത് കൊണ്ടാണ് യഥാര്‍ത്ഥ വിശ്വാസികള്‍ ഈ പദാര്‍ത്ഥ-പരീക്ഷണലോകത്തില്‍ പദാര്‍ത്ഥ രൂപത്തില്‍ ജനിച്ചത് മഹത്തായ കാര്യമായി കരുതാത്തത്.


(3)പ്രപഞ്ചബാഹ്യമായ ദൈവം 'സര്‍വ'വ്യാപിയല്ല. രണ്ടായാലും ആ ദൈവം പ്രപഞ്ചത്തിലില്ല.

പ്രപഞ്ചത്തിനുള്ളിലെക്കും വരുത്താം.അതിന് മുമ്പ് എന്താണ് പ്രപഞ്ചം എന്ന കാര്യത്തില്‍ ഒരു തീരുമാനം വേണ്ടതെല്ലേ?.അതിന് വേണ്ടി കുറെയേറെ ഞാന്‍ ശ്രമിച്ചു,പക്ഷെ,നിലനില്‍പ്പ്‌ നഷ്ടപെടുമോയെന്ന ഭയത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാതെ നിലനിര്‍ത്തുന്ന രാഷ്ട്രീയക്കാരെ പോലെ പ്രപഞ്ച പ്രശനം പരിഹരിക്കാതെ നിലനിര്‍ത്താനാണ് താങ്കള്‍ ശ്രമിക്കുന്നത്.

ഫാന്‍സിന്‍റെ സ്ഥിരസ്ഥിതി എക്കാലത്തും ഭയങ്കരമായി നിലനിര്‍ത്തുന്ന സ്ഥിരസ്ഥിതി സിദ്ധാന്തത്തിന്‍റെ ഫാനാണോ താങ്കളെന്ന സംശയം പലര്‍ക്കുമുണ്ട്.അക്കാരണം കൊണ്ടാവുമോ ബിഗ്‌ ബിയുടെ ഫാന്‍സ് ഇവിടെ വന്ന് വെടികെട്ട് നടത്തി കളിക്കുന്നത്.താങ്കളുടെ സ്ഥിര സ്ഥിതി സിദ്ധാന്തത്തെ ഒരു ഫലിത ബിന്ദുവിനോട് ഉപമിക്കാം.ആ ബിന്ദുവിന്(പൊട്ടന്) ഒരു "സ്ഥിരത"യില്ല?.മത്താപ്പ് കത്തിക്കുമ്പോള്‍ ശൂന്യതയില്‍ കാണുന്ന പോലെ ദ്രവ്യം (ശൂന്യതയില്‍ നിന്ന് എല്ലായിടത്തും എല്ലായ്പ്പോഴും) വെറുതെ ഉണ്ടായി കൊണ്ടേയിരിക്കുമെന്ന് വെറുതെ സങ്കല്‍പ്പിക്കുക പിന്നീടത് വിഷു ക്രിസ്തുമസ് പെരുന്നാള്‍ പോലെ ചില സ്ഥലങ്ങളില്‍ ചില സമയങ്ങളില്‍ മാത്രം ദ്രവ്യം ഉണ്ടാകുമെന്ന് മാറ്റി പറയുക അതിന്‍റെ പേരാണത്രേ സ്ഥിര സ്ഥിതി സിന്താന്തം!!!.ആ സിദ്ധാന്തത്തില്‍ നിന്നുണ്ടായ മഹാ തത്വമാണത്രേ അഹം ദ്രവ്യാസ്മി!!!

അപ്പോള്‍ താങ്കളെ സംബന്ധിച്ച് പ്രപഞ്ചമെന്നാല്‍ പദാര്‍ത്ഥമാണ്.ദൈവം പദാര്‍ത്ഥമല്ലെങ്കില്‍ പദാര്‍ത്ഥ നിയമം(പ്രപഞ്ച നിയമം) എങ്ങനെയാണ് ദൈവത്തിന് ബാധകമാവുക.പ്രപഞ്ച നിയമം ബാധകമാവില്ലെങ്കില്‍ പ്രപഞ്ചത്തിന്‍റെ അകത്തും പുറത്തും വ്യാപിച്ചു സര്‍വ്വ വ്യാപിയെന്ന വിശേഷണത്തിന് അര്‍ഹതയാകുന്നതില്‍ ദൈവത്തിന് എന്താണ് തടസ്സം?.പിന്നെ,പ്രപഞ്ചാതീതന്‍ എന്ന് പറയുമ്പോള്‍ പ്രപഞ്ച നിയമങ്ങള്‍ക്ക് വിധേയമല്ലാത്തവന്‍ എന്നാണ് വിശ്വസികള്‍ അര്‍ത്ഥമാക്കുന്നതെന്ന് താങ്കള്‍ വ്യാക്തമായിട്ടും അറിയാമല്ലോ.


(4) സര്‍വവ്യാപി അല്ലാത്ത ഒരാള്‍ക്ക് സര്‍വജ്ഞാനിയാകാനാവില്ല. എന്തെന്നാല്‍ 'സര്‍വവ്യാപിയായാല്‍ എങ്ങനെയുണ്ടാവും' എന്ന അനുഭജ്ഞാനം അയാള്‍ക്കില്ല.

ദൈവം സര്‍വ്വജ്ഞാനിയല്ലെന്നു വാദിക്കുന്നതിന് വേണ്ടി മാത്രം ദൈവം സര്‍വ്വ വ്യാപിയല്ലെന്ന് താങ്കള്‍ സ്വയം വാദിച്ചതല്ലേ?ആദ്യം ദൈവം സര്‍വ്വ വ്യാപിയല്ലെന്ന് തെളിയിക്കൂ.ബാക്കിയൊക്കെ പിന്നെ ആലോചിക്കാം.

കുഞ്ഞിപ്പ said...

(5) സര്‍വജ്ഞാനിയും സര്‍വശക്തനും സര്‍വവ്യാപിയുമല്ലാത്ത ഒന്ന് പ്രപഞ്ചാതീതവുമാകില്ല. കാരണം പ്രപഞ്ചത്തിലുള്ള യാതൊന്നിനും ഈ കഴിവുകളില്ല.

അപ്പോള്‍ പ്രപഞ്ചാതീതമായ അസ്തിത്വത്തിന് ഈ മൂന്ന് വിശേഷണങ്ങളും ഉണ്ടെന്ന് താങ്കള്‍ തന്നെ സമ്മതിച്ചു.പ്രപഞ്ചമെന്നാല്‍ പദാര്‍ത്ഥമാണെന്ന് വാദിക്കുന്ന താങ്കളുടെ വീക്ഷണത്തിലും പദാര്‍ത്ഥമല്ലാത്ത ദൈവം പ്രപഞ്ചാതീതനാണല്ലോ.പ്രപഞ്ചാതീതനായ ആ ദൈവത്തിന് മേല്‍ പറഞ്ഞ മൂന്ന് വിശേഷണങ്ങളും താങ്കള്‍ തന്നെ നല്‍കുകയും ചെയ്തു.

6)ഒരേസമയം പ്രാപഞ്ചികവും പ്രപഞ്ചാതീതവുമാകുന്ന ദൈവം പ്രപഞ്ചബാഹ്യമായി മാത്രം നിലകൊള്ളുന്ന ദൈവത്തേക്കാള്‍ പൂര്‍ണ്ണതയുള്ള സങ്കല്‍പ്പമാണ്. പരിപൂര്‍ണ്ണനെക്കാള്‍ കൂടുതല്‍ പൂര്‍ണ്ണതയുള്ള ഒന്നുണ്ടാവാന്‍ പാടില്ല. ദൈവത്തേക്കാള്‍ മികച്ചതൊന്നും സങ്കല്‍പ്പിക്കാനും സാധ്യമല്ലെന്നാണ് മതവാദം. പക്ഷെ ഇവിടെ ദൈവം പ്രപഞ്ചാതീതനാണെങ്കില്‍ ആ ദൈവത്തെക്കാള്‍ മികച്ച നിരവധി സങ്കല്‍പ്പങ്ങള്‍ സാധ്യമാണ്. സാങ്കല്‍പ്പികമായെങ്കിലും അതിശയിക്കപ്പട്ടാല്‍ ദൈവം അദൈവമാകും.

ആര്‍ക്കും എന്ത് വേണമെങ്കിലും സങ്കല്‍പ്പിക്കാം.സങ്കല്പ്പത്തിന് യുക്തിയുണ്ടാവണമെന്നില്ല.
മനശാസ്ത്രപരമായി സങ്കല്പ്പങ്ങളുടെ അടിസ്ഥാനം നമ്മുടെ ദൗര്‍ബല്യമാണ്.ദൈവത്തെ സംബന്ധിച്ച എല്ലാ സങ്കല്പ്പങ്ങളും വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായും നിയന്ത്രിച്ചിരിക്കുന്നു.നമുക്ക്‌ എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടാവുമ്പോള്‍ ആ സ്പോട്ടില്‍ പ്രത്യക്ഷപെട്ട് നമ്മുടെ വിഷമങ്ങള്‍ പരിഹരിക്കുന്നതായിരിക്കണം ദൈവമെന്ന് നമുക്ക്‌ സങ്കല്‍പ്പിക്കാം.എന്നാല്‍ പ്രപഞ്ച സ്രഷ്ടാവായ ദൈവം പദാര്‍ത്ഥ ലോകത്തില്‍ പദാര്‍ത്ഥ രൂപത്തില്‍ പ്രത്യക്ഷപെടുകയെന്ന് പറയുന്നത് സങ്കല്പം മാത്രമാണ് യഥാര്‍ത്ഥമല്ല.സങ്കല്‍പ്പവും യഥാര്‍ത്ഥവും തമ്മിലുള്ള അന്തരമറിയുന്നവരാണ്‌ അഥവാ സങ്കല്പ്പത്തെയും യഥാര്‍ത്ഥത്തെയും വക തിരിച്ച് കാണാന്‍ കഴിയുന്നവരാണ്‌ വകതിരിവുള്ളവര്‍.
'പൂര്‍ണ്ണമായ സങ്കല്പ്പം' എന്ന് താങ്കള്‍ പറയുന്നതിലെ 'സങ്കല്‍പ്പം' എന്ന പദം ഒരു പ്രയോഗം മാത്രമാണെങ്കില്‍ അഥവാ അത് "പൂര്‍ണ്ണമായ യഥാര്‍ത്ഥം" എന്നാണ്‌ താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ താങ്കളത് തത്വശാസ്ത്ര യുക്തിയില്‍ യഥാര്‍ത്ഥവല്‍ക്കരിക്കൂ.അല്ലാതെ താങ്കള്‍ പറയുന്നത് കൊണ്ട് മാത്രം "ഒന്ന്' വസ്തുതയാവുമെന്ന വിചാരം താങ്കള്‍ക്കുണ്ടെങ്കില്‍ താങ്കളുടെ ആ വിചാരം മറ്റുള്ളവര്‍ക്ക്‌ ഒരു ഫലിതമായി ആസ്വദിക്കാമെങ്കിലും താങ്കളെ സംബന്ധിച്ചത് ഭയം ങ്കരമായ അവസ്ഥയാണ്.

കുഞ്ഞിപ്പ said...

ഋതുസഞ്ജന said...
അദ്വൈതവേദാന്തത്തിന്റെ മൌലിക സിദ്ധാന്തങ്ങള്‍ ഏതാണ്ട് മുഴുവനും ശങ്കരാചാര്യര്‍ക്ക് മുമ്പുതന്നെ ആവിഷ്കരിക്കപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹമാണ് അതിന് ഭാരതീയദര്‍ശനങ്ങളുടെ ഇടയില്‍ സംപൂജ്യമായ ഒരു സ്ഥാനം നേടിക്കൊടുത്തത്.


ആ മൌലിക സിദ്ധാന്തങ്ങളുടെ അടിസ്ഥാനം നിരീശ്വരത്വമായിരുന്നോ?.

AFSAL KUNJU said...

കുറെ ഉടായിപ്പ് പാട്ടുമായിവന്നാൽ ഞങ്ങള്ക് മനസ്സിലാകില്ലന്നു വിചാരിച്ചോ കഷ്ട്ടം