ശാസ്ത്രം വെളിച്ചമാകുന്നു

Wednesday 11 September 2013

70. പലായനചിന്തകളില്‍ കേശവന്‍നായര്‍ (Part-I)

ഒരേ സമയം ബഹിഷ്‌ക്കരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് ശ്രീ.പി കേശവന്‍നായര്‍. രണ്ടു ദശകത്തോളം സി.പി.ഐ(എം) ജില്ലാ നേതാവായിരുന്ന അദ്ദേഹം ഇന്ന് മതമണ്ഡലത്തിലും ആള്‍ദൈവസദസ്സുകളിലും താരമൂല്യമുള്ള സാന്നിധ്യമാകുന്നു. 1982 മുതല്‍ 2002 വരെ സി.പി.ഐ(എം) കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗവും സി.ഐ.ടി.യു കൊല്ലം ജില്ലാസെക്രട്ടറിയുമായി പ്രവര്‍ത്തിച്ച അദ്ദേഹം സി.ഐ.ടി.യു ദേശീയക്കമ്മറ്റി അംഗവുമായിരുന്നു. 1991 ല്‍ 'കാലത്തിന്റെ സംക്ഷിപ്തചരിത്രം'(ഡി.സി.ബുക്‌സ്, കോട്ടയം) എന്ന ബെസ്റ്റ് സെല്ലര്‍ കൃതിയിലൂടെ വിശ്രുത ഭൗതികശാസ്ത്രജ്ഞനായി സ്റ്റീഫന്‍ ഹോക്കിംഗിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് കേശവന്‍നായരിലെ എഴുത്തുകാരന്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ശേഷം 1999 ല്‍ വന്ന 'പ്രപഞ്ചം'എന്ന കൃതിയും വായനാലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. തികച്ചും ഭൗതികശാസ്ത്രപരമായ അടിത്തറയിലൂന്നിയ നിരീക്ഷണങ്ങളാണ് ഈ കൃതികളില്‍ കാണാനാവുക. പക്ഷെ കേശവന്‍നായര്‍ ക്രമേണ ആത്മീയവാദത്തിലേക്ക് ചാഞ്ഞു. 

2002 ല്‍ 'ഭൗതികത്തിനപ്പുറം'പ്രപഞ്ചനൃത്തം തുടങ്ങിയ കൃതികളില്‍ കമ്മ്യൂണിസ്റ്റില്‍ നിന്നും വേദാന്തിയിലേക്കുള്ള അദ്ദേഹത്തിന്റെ പരിണാമം പ്രകടമായി. അപ്പോഴും വൈരുദ്ധ്യത്മികഭൗതികവാദവും നാസ്തികതയും മുറുകെപ്പിടിക്കുന്ന പാര്‍ട്ടിയില്‍ കേശവന്‍ നായരുണ്ടായിരുന്നു. മതവിശ്വാസികള്‍ പോലും പാര്‍ട്ടി അംഗങ്ങളായി തുടരുമ്പോള്‍ വേദാന്തിയായി തീര്‍ന്ന ഒരാളെ സഹിക്കാവുന്നതേയുള്ളൂ എന്ന് പാര്‍ട്ടിയും കരുതിയിട്ടുണ്ടാവാം. കേശവന്‍നായരുടെ ആത്മീയത പാര്‍ട്ടിപ്പുരയുടെ മേല്‍ക്കൂരയില്‍ നിന്നുകൊണ്ടുള്ള പരസ്യപ്രകടനമായിരുന്നു-പ്രത്യയശാസ്ത്രബോധമുള്ള ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒന്ന്. പക്ഷെ 2003 ല്‍ 'വിപരീതങ്ങള്‍ക്കപ്പുറം' എന്ന പുസ്തകത്തില്‍ അദ്ദേഹം ഒരിക്കല്‍ കൂടി തിരിച്ചുപോയി-മാര്‍ക്‌സിസത്തെ ന്യായീകരിച്ചു. അണയാന്‍ പോയ ദീപത്തിന്റെ ആളിക്കത്തലായിരുന്നുവത്. 2005 ജനുവരിയില്‍ കേശവന്‍നായര്‍ പാര്‍ട്ടിയില്‍ നിന്ന് നിഷ്‌ക്രമിച്ചു. മാര്‍ക്‌സിസത്തിന്റെ പ്രാണവായുവായ വൈരുദ്ധ്യാത്മക ഭൗതികവാദം ശാസ്ത്രവിരുദ്ധവും അന്ധവിശ്വാസപരവുമാണെന്ന് 'മാര്‍ക്‌സിസം ശാസ്ത്രമോ?'(2007)എന്ന പുസ്തകത്തിലൂടെ അദ്ദേഹം തുറന്നടിച്ചു. 

ഒരു മുന്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ പാര്‍ട്ടി രൂക്ഷമായി പ്രതികരിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി.ഫ്രിജോഫ് കാപ്രയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട കേശവന്‍നായരുടെ സ്യൂഡോ-സയന്റിഫ് പരികല്‍പ്പനകള്‍ കേവലം 'കോപ്രായ'ങ്ങളായി സഖാക്കള്‍ അവഗണിച്ചു. ഒരു പൂ വാടി വീഴുന്നതുപോലെ ശാന്തവും വിവാദരഹിതവുമായിരുന്നു പാര്‍ട്ടിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ തിരോധാനം. ഇന്നുവരെ പാര്‍ട്ടി അദ്ദേഹത്തിനെതിരെ തിരിഞ്ഞിട്ടില്ല എന്നതില്‍ ആ പിന്‍മാറ്റത്തിന്റെ വ്യാകരണം വായിച്ചെടുക്കാം. പ്രശ്‌നം ബൗദ്ധികവും പ്രത്യയശാസ്ത്രപരവും ആയിരുന്നതിനാലാവും ഇരുകൂട്ടരും പരസ്പര ശല്യമായില്ല! അദ്ദേഹത്തിന്റെ അനന്തരവന്‍ പ്രൊഫ. കൃഷ്ണാനന്ദ് എന്റെ സഹപ്രവര്‍ത്തകനായിരുന്നു. നേരില്‍ കാണണമെന്നത് കുറെക്കാലമായുള്ള ആഗ്രഹമായിരുന്നു. ജൂണ്‍ രണ്ടാം തീയതി രാവിലെ ബെന്‍ശ്രീയേയും റെന്‍സണേയും കൂട്ടി കൊല്ലത്ത് തേവള്ളിയിലെ വീട്ടിലെത്തിയപ്പോള്‍ കാലങ്ങളോളം കെട്ടിക്കിടന്ന ഒരു ജലധി പോലെ കേശവന്‍നായര്‍ പുറത്തേക്ക് ഒഴുകി. ഒരു നാസ്തികനും വേദാന്തിയും തമ്മില്‍ ഫലത്തില്‍ വലിയ അകലമില്ല. എങ്കിലും അവര്‍ക്കിടയിലെ ഭിന്നത അപരിഹാര്യവുമാണ്. ചോദ്യങ്ങള്‍ കടുത്ത സംവാദത്തിലേക്ക് നീണ്ടപ്പോഴും കേശവന്‍നായര്‍ ശാന്തനായിരുന്നു:


ചോദ്യം- 33 വര്‍ഷക്കാലം ഒരു മാര്‍ക്‌സിസ്റ്റായിരുന്നു, പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ഭൗതികശാസ്ത്രത്തില്‍ ബിരുദം, സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം, തൊണ്ണൂറുകളുടെ ആരംഭത്തില്‍ സ്റ്റീഫന്‍ ഹോക്കിംഗിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി. ശേഷം താങ്കളില്‍ ക്രമേണ ചിന്താപരമായ ചില പരിവര്‍ത്തനങ്ങളുണ്ടായി, പാര്‍ട്ടിയില്‍ നിന്ന് തിരോഭവിച്ചു. ഈ മാറ്റത്തിന് ഹേതുവായ സാഹചര്യം ഒന്നു വ്യക്തമാക്കാമോ?
കേശവന്‍ നായര്‍---ചെറുപ്പകാലത്തേ മാര്‍ക്‌സിസത്തോടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടും ആഭിമുഖ്യമുണ്ടായിരുന്നു. സ്‌ക്കൂള്‍ കാലഘട്ടത്തില്‍ തന്നെ ഇടതുപക്ഷ സാഹിത്യം ധാരാളമായി വായിച്ചു. വിശിഷ്യ ടി. ദാമോദരന്‍, രാഹുസംകൃത്യായനന്‍ എന്നിവരുടെ പുസ്തകങ്ങള്‍. വായനയെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് അച്ഛനായിരുന്നു.
ചോദ്യം-അച്ഛന്‍ മാര്‍ക്‌സിസ്റ്റായിരുന്നോ?
കേശവന്‍ നായര്‍-- മാര്‍ക്‌സിസ്റ്റൊന്നുമായിരുന്നില്ല. പക്ഷെ ഞാന്‍ ധാരാളം വായിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി അദ്ദേഹം പഞ്ചായത്ത് തലത്തില്‍ ഒരു ലൈബ്രറി തന്നെ തുടങ്ങി. 

ചോദ്യം-എന്നാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്?
കേശവന്‍ നായര്‍-1971--  1971ല്‍... അടിയന്തരാവസ്ഥ കാലത്ത് സി.ഐ.ടി.യു വിന്റെ കൊല്ലം ജില്ലാ ആക്ടിംഗ് സെക്രട്ടറിയായിരുന്നു-18 മാസക്കാലം. വളരെ ക്‌ളേശകരമായിരുന്ന ഒരു കാലഘട്ടമായിരുന്നുവത്.
ചോദ്യം-സി.പി.ഐ(എം) ന്റെ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ അംഗമാകുന്നത് എന്നാണ്?
കേശവന്‍ നായര്‍-1982 -പക്ഷെ കൂടൂതലും തൊഴിലാളിപ്രസ്ഥാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 24 വര്‍ഷം സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായിരുന്നു.
ചോദ്യം-പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന കാലത്ത് ഏതെങ്കിലും അധികാരസ്ഥാനം നേടിയിട്ടുണ്ടോ?
കേശവന്‍ നായര്‍-- യാതൊരു അധികാരസ്ഥാനവും നേടിയില്ല. വേണമെങ്കില്‍ പറയാവുന്ന ഒരെണ്ണം ചാത്തന്നൂര്‍ സ്പിന്നിംഗ് മില്ലിന്റെ ചെയര്‍മാന്‍ സ്ഥാനമാണ്. നാലു വര്‍ഷം അവിടെയുണ്ടായിരുന്നു.


ചോദ്യം- 1991 ല്‍ താങ്കള്‍ സ്റ്റീഫന്‍ ഹോക്കിംഗിനെക്കുറിച്ചെഴുതി. ദ്രവ്യത്തിന്റെ പരമപ്രാധാന്യം ഉറപ്പിച്ചുകൊണ്ട് എഴുതപ്പെട്ട പുസ്തകമായിരുന്നുവത്. 1999 ല്‍ പ്രപഞ്ചം പ്രസിദ്ധീകൃതമായി. ഈ രണ്ട് കൃതികള്‍ക്കിടയില്‍ താങ്കള്‍ക്കുണ്ടായ ചിന്താവ്യതിയാനം പരക്കെ ശ്രദ്ധിക്കപ്പെട്ടു. തൊണ്ണൂറിന് മുമ്പ് ചിന്താ പബ്‌ളിക്കേഷന്‍സ് താങ്കളുടെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നുവല്ലോ. ഹോക്കിംഗിന്റെ പുസ്തകവും ചിന്തയാണോ പ്രസിദ്ധീകരിച്ചത്?
കേശവന്‍ നായര്‍-- അല്ല ഡി.സി യാണ്. ഞാന്‍ ചിന്തയില്‍ പബ്‌ളിഷ് ചെയ്യാനായി കൊണ്ടുകൊടുത്തിരുന്നു. പക്ഷെ അവര്‍ യാതൊരു റെസ്‌പോണ്‍സും നല്‍കിയില്ല. പിന്നീട് കൊല്ലം പബ്‌ളിക് ലൈബ്രറിയില്‍ വെച്ചൊരു പരിപാടിയുണ്ടായിരുന്നു. അവിടെ ഡി.സി കിഴക്കേമുറി വന്നിരുന്നു. ഞാനതിന്റെ മാനുസ്‌ക്രിപ്റ്റ് അദ്ദേഹത്തിന് കൊടുത്തു. നോക്കി കൊള്ളാമെങ്കില്‍ പ്രസിദ്ധീകരിക്കണം എന്നു പറഞ്ഞു. അദ്ദേഹമത് വാങ്ങി ബാഗില്‍ വെച്ചു. കോട്ടയത്തിന് തിരിച്ചുപോയി. ഒരാഴ്ച കഴിഞ്ഞ് പബ്‌ളിഷ് ചെയ്യാന്‍ പോകുന്നു എന്നു കാണിച്ച് കത്തയച്ചു. യഥാര്‍ത്ഥത്തില്‍ ഒരെഴുത്തുകാരനെന്ന നിലയില്‍ എന്നെ ഇന്‍ട്രൊഡ്യൂസ് ചെയതത് കിഴക്കെമുറിയാണ്. അത് പിന്നീട് ആമുഖത്തില്‍ ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒരുപക്ഷെ കിഴക്കേമുറി അന്നത് പ്രസിദ്ധീകരിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ പിന്നീട് പുസ്തകങ്ങളൊന്നും എഴുതില്ലായിരുന്നു!

ചോദ്യം- കാലത്തിന്റെ സംക്ഷിപ്തചരിത്രം എന്ന ഹോക്കിംഗ് കൃതി ബെസ്റ്റ് സെല്ലറായിരുന്നവല്ലോ. അതിന് ശേഷം പ്രപഞ്ചം. പ്രപഞ്ചത്തിലെത്തുമ്പോള്‍ ചിന്താവ്യതിയാനത്തിന്റെ സൂചനകള്‍ വന്നുതുടങ്ങി.
കേശവന്‍ നായര്‍-അതെയതെ, ഹോക്കിംഗിനെ കുറച്ചുള്ള കൃതി ബെസ്റ്റ് സെല്ലറായിരുന്നു. പ്രപഞ്ചത്തില്‍ താങ്കള്‍ പറഞ്ഞ രീതിയിലുള്ള വ്യതിയാനം പ്രകടമായിരുന്നു.
ചോദ്യം-ഈ വ്യതിയാനത്തോട് പാര്‍ട്ടി എങ്ങനെയാണ് പ്രതികരിച്ചത്?
കേശവന്‍ നായര്‍-- പ്രപഞ്ചത്തിന്റെ വലുപ്പം, ഉത്പത്തി, അനന്തത എന്നിവ എന്നെ അത്ഭുതപ്പെടുത്തി. സ്റ്റീഫന്‍ ഹോക്കിംഗിന്റെ പുസ്തകത്തെ പരിചയപ്പെടുത്തിയും പ്രശംസിച്ചും ഇം.എം.എസ് ദേശാഭിമാനിയിലെ തന്റെ ഡയറിക്കുറിപ്പുകളില്‍ എഴുതിയിരുന്നു.
ചോദ്യം-ഹോക്കിംഗിന്റെ നിരീക്ഷണങ്ങള്‍ മാര്‍ക്‌സിസത്തെ സാധൂകരിക്കുന്നതാണ് എന്ന നിലയില്‍....?
കേശവന്‍ നായര്‍-- അതെ, മാര്‍ക്‌സിസത്തെ സാധൂകരിക്കുന്നതാണെന്ന രീതിയിലാണ് അദ്ദേഹം എഴുതിയത്. പക്ഷെ പിന്നീട് പ്രപഞ്ചം പബ്‌ളിഷ് ചെയ്തപ്പോള്‍ ആരും റെസ്‌പോണ്ട് ചെയ്തില്ല. പാര്‍ട്ടി ലീഡേഴ്‌സോ പാര്‍ട്ടിയിലെ ബുദ്ധിജീവികളോ...ആരും.. ഇങ്ങനെയൊരു സാധനം പ്രസിദ്ധീകരിച്ചതായി കണ്ടതേയില്ല. ഇടപെട്ടതുമില്ല. പക്ഷെ സ്വകാര്യമായി എന്നോട് സംസാരിച്ചപ്പോള്‍ പി.ഗോവിന്ദപ്പിള്ള സാര്‍ പറഞ്ഞു..ഇത് മഹാത്തായ പുസ്തകമാണ് എന്ന്....

ചോദ്യം-പ്രപഞ്ചം...?
കേശവന്‍ നായര്‍-ഹ..ഹ അതെ, പ്രപഞ്ചം!
ചോദ്യം-ചുരുക്കത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ഒരു തണുപ്പന്‍ പ്രതികരണമായിരുന്നു അല്ലേ..?
കേശവന്‍ നായര്‍-- തണുപ്പന്‍ പോയിട്ട്....ഒരു പ്രതികരണവുമുണ്ടായില്ല
ചോദ്യം-അത് ഇം.എം.എസിന് ശേഷമുള്ള പാര്‍ട്ടിയുടെ ബൗദ്ധികപാപ്പരത്വം വെളിവാക്കുന്നതായിരുന്നില്ലേ?
കേശവന്‍ നായര്‍-- തീര്‍ച്ചയായും..തീര്‍ച്ചയായും...അല്ലെങ്കില്‍ കോസ്‌മോളജിയുമായി ബന്ധപ്പെട്ട ഇത്തരമൊരു പുസ്തകം പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയറ്റ് മെമ്പറായിരുന്ന, സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായിരുന്ന ഒരാള്‍ എഴുതുമ്പോള്‍....അത് ശരിയായാലും തെറ്റായാലും പ്രതികരിക്കേണ്ടതായിരുന്നു.
ചോദ്യം-താങ്കള്‍ പാര്‍ട്ടി നടപടികള്‍ പ്രതീക്ഷിച്ചുകൊണ്ടു തന്നെയാണ് ഇതെഴുതിയത്?
കേശവന്‍ നായര്‍-- തീര്‍ച്ചയായും
ചോദ്യം-പക്ഷെ വന്നില്ല...?!
കേശവന്‍ നായര്‍-- ഒന്നും വന്നില്ല
ചോദ്യം-പാര്‍ട്ടി സെക്രട്ടറി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നോ..?
കേശവന്‍ നായര്‍-- ഒരു സെക്രട്ടറിയും ബന്ധപ്പെടാന്‍ ശ്രമിച്ചില്ല. പ്രപഞ്ചം പ്രസിദ്ധീകരിക്കുന്ന സമയത്ത് ആരും ബന്ധപ്പെട്ടിട്ടില്ല.
ചോദ്യം-അതിന് ശേഷം..?
കേശവന്‍ നായര്‍-2001- ഭൗതികത്തിനപ്പുറം എഴുതി ഏതാണ്ട് 4-5 വര്‍ഷം കഴിഞ്ഞപ്പോഴാണ് ഈ പുസ്തകത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അതിനായി എ.കെ.ജി സെന്ററില്‍ വരണമെന്നും പിണറായി വിജയന്‍ എന്നോടാവശ്യപ്പെട്ടത്. സമയം പറഞ്ഞാല്‍ മതി എപ്പോള്‍ വേണമെങ്കിലും വരാമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ പിന്നെ വിളിച്ചില്ല....
ചോദ്യം-ചര്‍ച്ച ചെയ്യാന്‍ വരണമെന്ന് പറഞ്ഞു പിന്നെ വിളിച്ചില്ല...എന്താവാം കാരണം?
കേശവന്‍ നായര്‍-- എനിക്കറിയില്ല, വിളിച്ചാല്‍ നമ്മള്‍ ഇപ്പോള്‍ സംസാരിക്കുന്നത് പോലെ വിജയനുമായി സംസാരിക്കണമെന്ന് കരുതിയിരുന്നതാണ്...പക്ഷെ വിളിച്ചില്ല. വിളിക്കാതെ നമ്മളെങ്ങനെ പോകും?

ചോദ്യം-പാര്‍ട്ടിയിലെ വിഭാഗീയത കൂടിയാണോ പാര്‍ട്ടിയെക്കുറിച്ച് ഒരു പുനര്‍വിചിന്തനത്തിന് എന്നെ പ്രേരിപ്പിച്ചത്?
കേശവന്‍ നായര്‍-- വിഭാഗീയത....പ്രത്യേയശാസ്ത്രപരമായും ദാര്‍ശനികമായും ഒക്കെ ചിന്തിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഒരു കാര്യവുമില്ലെങ്കിലും സി.ഐ.ടി.യു ഭാരവാഹി ആയതിനാലാവും എന്നെ സി.ഐ.ടി.യു ലോബിയില്‍ പെടുത്തി ബുദ്ധിമുട്ടിച്ചിട്ടുണ്ട്. യാഥാര്‍ത്ഥത്തില്‍ ഞാനങ്ങനെ ഒരു നിലപാട് സ്വീകരിച്ചിരുന്നില്ല....പക്ഷെ ഞാനും ബ്രാന്‍ഡ് ചെയ്യപ്പെട്ടു. പാര്‍ട്ടിയിലുള്ളപ്പോള്‍ മേല്‍ക്കമ്മറ്റിയിലേക്ക് പോകാനാവാതെ വരുമ്പോള്‍ വിഷമമുണ്ടായിരുന്നു. പക്ഷെ ഇന്ന് ആലോചിക്കുമ്പോള്‍ പി.ബി മെമ്പറാകുന്നതിലും ഒരു കഥയുമില്ലെന്ന് മനസ്സിലാകുന്നു.......ആരോടും ദേഷ്യമില്ല, ഒന്നിലും പരാതിയില്ല....പാര്‍ട്ടിയുടെ വിഭാഗീയതയില്‍ അതിന്റെ ഫിലസോഫിക്കല്‍ ക്രൈസിസിന്റെ തെളിവായിട്ടാണ് ഞാന്‍ കാണുന്നത്...ഫിലസോഫിക്കല്‍ ക്രൈസിസാണ് ഐഡിയോളജിക്കല്‍ ക്രൈസിസ് ഉണ്ടാക്കുന്നത്.....ഐഡിയോളജിക്കല്‍ ക്രൈസിസ് പൊളിറ്റിക്കല്‍ ക്രൈസിസ് സൃഷ്ടിക്കുന്നു....

ചോദ്യം-അങ്ങനെ വരുമ്പോള്‍ പാര്‍ട്ടി ദാര്‍ശനികപരമായി അവബോധം നിലനിര്‍ത്തുന്നുണ്ടാവുമല്ലോ..? അങ്ങനെയാണോ? മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ മാര്‍ക്‌സിസം എത്രമാത്രം?
കേശവന്‍ നായര്‍-ദെയര്‍ ഫിലോസഫി ഇറ്റ്‌സെല്‍ഫ് ഈസ് ഇന്‍ ക്രൈസിസ്....അതാണ്....അതിന്റെ ഐഡിയോളജിക്കല്‍ അവ്യക്തത...ഐഡിയോളജിക്കല്‍ അവ്യക്തത കൊണ്ട് തന്നെയാണ് അതിന്റെ പൊളിറ്റിക്കല്‍ അവ്യക്തത ഉണ്ടാകുന്നത്.... ഫിലസോഫിക്കലായോ ഐഡിയോളജിക്കലായോ പൊളിറ്റിക്കലായോ അവബോധമില്ലാത്തതുകൊണ്ടാണ് സംഘടനാപരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടുന്നത്..
ചോദ്യം-മറ്റു പാര്‍ട്ടികള്‍ക്കൊന്നും ഇപ്പറഞ്ഞ പ്രശ്‌നങ്ങളില്ലേ...?
കേശവന്‍ നായര്‍- അങ്ങനെയല്ല.....എല്ലാ പാര്‍ട്ടിയിലും....ഓര്‍ഗനൈസേഷണല്‍ ക്രൈസിസ് ഉണ്ടാകുന്നത് അങ്ങനെയാണ്...

ചോദ്യം-അപ്പോള്‍ ഐഡിയോളജിക്കലി ശക്തമല്ലെങ്കില്‍ പാര്‍ട്ടി പ്രതിസന്ധിയില്‍ ആകുമെങ്കില്‍ വിഭാഗീയത ഉണ്ടായതും പ്രത്യയശാസ്ത്രപരമായ അടിസ്ഥാനത്തിലാവണ്ടേ? അങ്ങനെയാണോ....? സംഗതി വ്യക്തിപരമാണെന്ന നിരീക്ഷണമുണ്ടല്ലോ..?
കേശവന്‍ നായര്‍-- അതെ വ്യക്തിപരമാണ്.....പാര്‍ട്ടി വ്യക്തികളെ കൊണ്ടുണ്ടാക്കിയതല്ലേ...വ്യക്തികള്‍ക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തികള്‍ക്ക് ഐഡിയോളജിക്കല്‍ വ്യക്തതയില്ല. പ്രത്യയശാസ്ത്രവ്യക്തതയ്ക്ക് ആവശ്യമായ ദാര്‍ശനിക വ്യക്തതയില്ല...പിന്നെയെങ്ങനെ ശരിയാവും? അപ്പോള്‍പ്പിന്നെ തമ്മിലടി കൂടില്ലേ...?
ചോദ്യം-അടുത്തിടെ അങ്ങ് വി.എസി നെ വിമര്‍ശിച്ചുകൊണ്ടു എഴുതിയതായി വായിച്ചു...?നിലവിലുള്ള വിഭാഗങ്ങളില്‍ പിണറായി പക്ഷമാണ് കൂടുതല്‍ സ്വീകാര്യമെന്ന് തോന്നിയിട്ടുണ്ടോ...?
കേശവന്‍ നായര്‍-- അവര്‍ തമ്മിലുള്ള തര്‍ക്കം ചര്‍ച്ച ചെയ്യുന്നതേ അര്‍ത്ഥരഹിതമാണ്....തര്‍ക്കത്തിന് കാരണം ഐഡിയോളജിക്കല്‍ ക്ലാരിറ്റിയും പൊളിറ്റക്കല്‍ ക്‌ളാരിറ്റിയും രണ്ടുപേര്‍ക്കും ഇല്ലാത്തതാണ്...അധികാരമാണ് വിഷയം.

ചോദ്യം- വികസനകാര്യത്തില്‍ പിണറായിയും കൂട്ടരും കൂടുതല്‍ സ്വീകാര്യമാണെന്ന് തോന്നിയിട്ടുണ്ടോ?
കേശവന്‍ നായര്‍--  വികസനത്തിന്റെ കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാരും മുതലാളിത്തവും. ഒരുപോലെയാണ് സാമ്രാജ്യത്തിന്റെ കാഴ്ചപ്പാട് തന്നെയാണ് കമ്മ്യൂണിസത്തിന്റെ വികസന കാഴ്ചപ്പാട്. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍. സി.ഐ.ടി യുവില്‍ ഉളളപ്പോള്‍ നോക്കുക്കൂലിയെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം എനിക്കും നോക്കുകൂലിക്കാരുടെ പീഡനമുണ്ടായി!
ചോദ്യം-ഒ.വി വിജയന്‍ സ്വാധീനിച്ചിട്ടുണ്ടോ?
കേശവന്‍ നായര്‍-- വിജയന്‍ സ്വാധീനിച്ചിട്ടുണ്ട്. വിജയനെ വായിക്കാറുണ്ടായിരുന്നു...
ചോദ്യം-ഒ.വി.വിജയന്‍, ഗുരു നിത്യചൈതന്യയതി, താങ്കള്‍ തുടങ്ങിയവരൊക്കെ ഫ്രിജോഫ് കാപ്രയുടെ ആരാധകരായാണ് അറിയപ്പെട്ടിരുന്നത്. അതില്‍ താങ്കള്‍ ശാസ്ത്രത്തില്‍ കൂടി മെറ്റാഫിസിക്‌സിനെ സന്നിവേശിപ്പിക്കാന്‍ ശ്രമിച്ചു. കാപ്രായമെന്നും കോപ്രായമെന്നുമൊക്കെ ആ നിലപാട് അവഹേളിക്കപ്പെട്ടിട്ടുണ്ട്. കാപ്രയുടെ സ്വാധീനം എത്രത്തോളം?
കേശവന്‍ നായര്‍--  ശരിയാണ്, കാപ്ര സ്വാധീനിച്ചിട്ടുണ്ട്. ടാവോ ഓഫ് ഫിസിക്‌സ് സ്വാധീനിച്ചിട്ടുണ്ട്, ടേണിംഗ് പോയന്റ് സ്വാധീനിച്ചിട്ടുണ്ട്, വെബ് ഓഫ് ലൈഫ് സ്വാധീനിച്ചിട്ടുണ്ട്.....

ചോദ്യം- കാപ്രയുടെ പുസ്തകങ്ങള്‍ എഴുപതുകളില്‍ പുറത്തുവന്നവയാണ്. പക്ഷെ അന്നൊക്കെ താങ്കള്‍ പാര്‍ട്ടിയിലുണ്ട്...കാപ്ര കത്തി നില്‍ക്കുന്ന കാലഘട്ടത്തിലും താങ്കള്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയാണ്
കേശവന്‍ നായര്‍-- അതെ...അത്...ഞാന്‍ അന്നൊന്നും കാപ്രയെ വായിച്ചിരുന്നില്ല
ചോദ്യം-കാപ്രയുടെ ആശയലോകത്തെ എന്നാണ് പരിചയപ്പെടുന്നത്?
കേശവന്‍ നായര്‍-- കാപ്രയെ...യഥാര്‍ത്ഥത്തില്‍ തൊണ്ണൂറുകളിലാണ് ഞാന്‍ വായിക്കുന്നത്.
ചോദ്യം-താങ്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന കാലം തൊട്ടു പരിശോധിച്ചാല്‍ താങ്കളൊരിക്കലും ശരിയായ അര്‍ത്ഥത്തില്‍ ഒരു നാസ്തികനോ ഭൗതികവാദിയോ അല്ലായിരുന്നുവെന്നും നേരെമറിച്ച് അമിത സെന്‍സിറ്റീവായ ഒരു സോഫ്റ്റ് മെറ്റീരിയലിസ്റ്റായിരുന്നുവെന്നും പാര്‍ട്ടി അനുഭാവികള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. യു വേര്‍ നെവര്‍ ആന്‍ എത്തിയിസ്റ്റ്, റൈറ്റ്?
കേശവന്‍ നായര്‍-- യാഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയില്‍ ആയിരുന്ന കാലഘട്ടത്തില്‍ ഞാന്‍ നാസ്തികന്‍ ആയിരുന്നു.
ചോദ്യം-എന്നുവരെ?
കേശവന്‍ നായര്‍-- ഏതാണ്ട് തൊണ്ണൂറ് വരെ.

ചോദ്യം-അപ്പോള്‍ തൊണ്ണൂറിന് ശേഷം താങ്കള്‍ നാസ്തികനായിരുന്നില്ല...എന്നിട്ടും പിന്നെയും ഒരു ദശകത്തിലധികം ഒരു നാസ്തിക പാര്‍ട്ടിയുടെ സെക്രട്ടറിയേറ്റ് അംഗമായി തുടര്‍ന്നു! അതിരിക്കട്ടെ, താങ്കള്‍ നാസ്തികനായത് ''കമ്മ്യൂണിസ്റ്റായതുകൊണ്ട് നാസ്തികനാകണം''എന്ന നിലയിലിയാണോ അതോ സ്വയം ചിന്തിച്ച് എത്തിച്ചേര്‍ന്ന നിലപാടായിരുന്നോ...?
കേശവന്‍ നായര്‍-- ചിന്തിച്ച് തന്നെ... ഞാന്‍ പറഞ്ഞില്ലേ..ടി.ദാമോദരനും രാഹുല്‍സംകൃത്യായനുമൊക്കെയാണ് എന്നെ സ്വാധീനിച്ചത്...ദാമോദരന്റെ മനുഷ്യന്‍ എന്ന കൃതി, രാഹുലിന്റെ സാമൂഹ്യരേഖ..ദര്‍ശനരേഖ...ഇതെല്ലാം എന്നെ കുട്ടിക്കാലം മുതല്‍ സ്വാധീനിച്ചിരുന്നു. ഞാന്‍ ക്ഷേത്രത്തിലൊന്നും പോകുന്ന ആളായിരുന്നില്ല...എന്തിന് ഇപ്പോള്‍ പോലും ഞാന്‍ ക്ഷേത്രത്തില്‍ പോകാറില്ല...
ചോദ്യം-പോകുന്നുണ്ട്....പോയ പടങ്ങളൊക്കെ അടിച്ച് വന്നിട്ടുണ്ടല്ലോ...?! ഗീതാ ക്‌ളാസ്സ് ഉത്ഘാടനം ചെയ്തു...ആത്മീയപ്രഭാഷണം നടത്തി, അമൃതാന്ദമയിയുടെ സെമിനാറില്‍ പങ്കെടുത്തു, സപ്താഹത്തില്‍ പ്രസംഗിച്ചു എന്നൊക്കെ..
കേശവന്‍ നായര്‍-- ഉത്ഘാടനത്തിന് വിളിച്ചാല്‍ ആരെങ്കിലും പോകാതിരിക്കുമോ?
ചോദ്യം-പക്ഷെ വേറെങ്ങും കാണുന്നുമില്ല!....അവിടെയൊക്കെ ഭഗവത് ഗീതയേയും ശ്രീകൃഷ്ണനേയും വാഴ്ത്തിപ്പാടുന്നതായി കാണുന്നു...?!
കേശവന്‍ നായര്‍-- അത്......അത്..വേറെ അര്‍ത്ഥത്തിലാണ്....അതിന് ഫിലസോഫിക്കല്‍ ഇന്റര്‍പ്രെട്ടേഷന്‍സ് ഉണ്ട്
ചോദ്യം-ഒ.കെ

കേശവന്‍ നായര്‍-- ഈ വീട് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും...ഇവിടെ ഒരു ദൈവത്തിന്റെയും വിഗ്രഹമോ ചിത്രമോ ഇല്ല..ദൈവത്തിന്റെയില്ലെന്ന് മാത്രമല്ല മറ്റേതെങ്കിലും ആള്‍ദൈവങ്ങളുടേയും ഇല്ല

ചോദ്യം-വിളക്കും തിരിയുമൊക്കെ കാണുന്നല്ലോ...?
കേശവന്‍ നായര്‍-- ഭാര്യ വിളക്ക് വെയ്ക്കും. അത് തുടക്കം മുതലേ ഉണ്ട്...എനിക്കതുമായി ബന്ധമില്ല, തടഞ്ഞിട്ടുമില്ല
ചോദ്യം-ഇം.എം.എസ് ലൈന്‍..?! പറഞ്ഞു വരുന്നത് മതനിരാസപരമായ ഒരു ആത്മീയജീവിതമാണ് താങ്കള്‍ നയിക്കുന്നതെന്നാണ്...?
കേശവന്‍ നായര്‍--തീര്‍ച്ചയായും. കുട്ടിക്കാലത്ത് ഒരു വിശ്വാസിയായിരുന്നു. ക്ഷേത്രങ്ങളില്‍ അമ്മേം അച്ഛനുമൊക്കെ പറഞ്ഞുവിടുമ്പോള്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു...എട്ടു പത്തു വയസ്സുവരെ. മാതാപിതാക്കള്‍ വിശ്വാസികളായിരുന്നു...

ചോദ്യം-കമ്മ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിതിന് ശേഷമാണ് ''താന്‍ വിശ്വാസിയായിരിക്കാന്‍ പാടില്ല''എന്നൊരു ബോധ്യമുണ്ടായത്, അല്ലേ?
കേശവന്‍ നായര്‍-- അല്ല, കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ ഞാന്‍ ക്ഷേത്രദര്‍ശനമൊക്കെ നിറുത്തി...
ചോദ്യം-പക്ഷെ അന്നത്തെ കാലമതാണ്..വിഗ്രഹങ്ങളെടുത്ത് തോട്ടിലെറിയുന്ന കാലം...!
കേശവന്‍ നായര്‍-- യാഥാര്‍ത്ഥത്തില്‍ ഒരു രൂപാന്തരത്വം...മെറ്റമോര്‍ഫോസിസാണ് എന്നില്‍ സംഭവിച്ചത്... ഞാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കമ്മറ്റിക്ക് പോയിട്ടുണ്ട്. പക്ഷെ ഒരിക്കലും ക്ഷേത്രത്തിനുള്ളില്‍ കയറിയില്ല. മിനിമം വേജസ് ബോര്‍ഡ് കമ്മറ്റിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒട്ടുമിക്ക ത്‌ക്ഷേത്രങ്ങളിലും പോയിട്ടുണ്ട്. പക്ഷെ ഒരിക്കലും ആരാധന നടത്തിയിട്ടില്ല.

മാര്‍ക്‌സിസം ഒരു മതം
ചോദ്യം-'മാര്‍ക്‌സിസം ശാസ്ത്രീയമോ?' എന്ന പുസ്തകത്തില്‍ മാര്‍ക്‌സിസം അശാസ്ത്രീയവും മതാത്മകവുമാണെന്ന് താങ്കള്‍ ആരോപിക്കുന്നു. സത്യത്തില്‍ മാര്‍ക്‌സിസം ഒരു മതമാണോ...? എ ഗോഡ്‌ലെസ്സ് റിലീജിയന്‍...ദൈവരഹിതമതം?
കേശവന്‍ നായര്‍-- തീര്‍ച്ചയായും...മാര്‍ക്‌സിസം ഒരു മതമാണ്...എ മെറ്റീരിയലിസ്റ്റ് റിലീജിയന്‍! ശുദ്ധ അന്ധവിശ്വാസമാണത്....കാരണം ഡയലിറ്റിക്‌സ് എന്നൊരു പ്രതിഭാസം പ്രകൃതിയിലില്ല
ചോദ്യം-വൈരുദ്ധ്യാത്മിക ഭൗതികവാദത്തിന്റെ മൂന്ന് അടിസ്ഥാന പ്രമാണങ്ങളേയും താങ്കള്‍ ചോദ്യം ചെയ്യുന്നുണ്ട്...വിപരീതങ്ങളുടെ ഐക്യവും സമരവും അബദ്ധമാണെന്ന് സ്ഥാപിക്കുന്നു...
കേശവന്‍ നായര്‍-- അതെ അബദ്ധമാണ്....അത് ഹെരാക്‌ളിറ്റസില്‍ നിന്ന് ഹെഗല്‍ വഴി ഇവര്‍ കടമെടുത്തതാണ്...പ്രകൃതിയില്‍ സഹപരിണാമവും സഹജീവിതവും മാത്രമേയുള്ളു.....കോ-ഇവല്യൂഷന്‍ ആന്‍ഡ് കോ-എക്‌സിസ്റ്റന്‍സ്..

ചോദ്യം-പക്ഷെ താങ്കള്‍ ആ പുസ്തകത്തില്‍ പറയുന്നത് വസ്തുനിഷ്ഠലോകത്ത് വിപരീതങ്ങളുടെ ഐക്യത്തിനും സമരത്തിനും ചില ഉദാഹരണങ്ങള്‍ കണ്ടെത്താനാവുമെങ്കിലും ക്വാണ്ടം ലോകത്തേക്ക് വരുമ്പോള്‍ ദ്വന്ദങ്ങളുടെ ഐക്യവും സമരവും അപ്രസക്തമാകുമെന്നല്ലേ...?
കേശവന്‍ നായര്‍-- ഏയ്....വസ്തുനിഷ്ഠലോകത്തും യഥാര്‍ത്ഥത്തില്‍ സംഘര്‍ഷമില്ല...
ചോദ്യം-സംഘര്‍ഷമില്ല....? പക്ഷെ ചില ഉദാഹരണങ്ങള്‍ മാര്‍ക്‌സിസ്റ്റുകള്‍ ചൂണ്ടിക്കാട്ടാറുണ്ട്...
കേശവന്‍ നായര്‍-- ഏയ്, അതൊന്നുമില്ല...ഞാന്‍ പറഞ്ഞില്ലേ സഹപരിണാമവും സഹജീവിതവും മാത്രമേയുള്ളു...പരിണാമം ശരിയാണ്....പരിണാമത്തില്‍ ഞാന്‍ വിശ്വസിക്കുന്നു..

ചോദ്യം-ഡാര്‍വിന്റെ പരിണാമസിദ്ധാന്തം താങ്കള്‍ ആഴത്തില്‍ പഠിച്ചിട്ടുണ്ടോ?
കേശവന്‍ നായര്‍- ഇല്ല, സാമാന്യേന മനസ്സിലാക്കിയിട്ടുണ്ട്...
ചോദ്യം-അപ്പോള്‍ വസ്തുനിഷ്ഠ ലോകത്ത് പോലും വൈരുദ്ധ്യാത്മിക വാദത്തിന്റെ ഒന്നാം പ്രമാണത്തിന് തെളിവില്ല...?
കേശവന്‍ നായര്‍--വസ്തുനിഷ്ഠലോകത്ത് വൈരുദ്ധ്യങ്ങളുട സമരവും ഐക്യവുമുണ്ട്....പക്ഷെ ആ സമരമെന്ന് പറയുന്നതും നിലനില്‍പ്പിന് വേണ്ടിയുള്ളതാണ്....
ചോദ്യം-അപ്പോള്‍ കാരണമെന്തായിരുന്നാലും വൈരുദ്ധ്യങ്ങളുടെ സമരം ഉണ്ട്....?
കേശവന്‍ നായര്‍--അല്ല...സമരമെന്ന് പറയുമ്പോള്‍ നമുക്ക് പ്രത്യക്ഷത്തില്‍ അങ്ങനെ തോന്നും...പക്ഷെ യഥാര്‍ത്ഥത്തില്‍ സമരമില്ല....മാനിനെ പുലി കടിച്ചു തിന്നുന്നത് നമുക്ക് വേണമെങ്കില്‍ സമരമായിട്ട് വ്യാഖ്യാനിക്കാം...പക്ഷെ അത് നിലനില്‍പ്പിന്റെ ഭാഗമാണ്...
ചോദ്യം-നിലനില്‍പ്പ് അതിന്റെ കാരണം മാത്രം. അപ്പോള്‍ സമരമുണ്ട്...പ്രത്യക്ഷത്തിലെങ്കിലും അങ്ങനെ തോന്നും, അല്ലേ..? സൊ, മാര്‍ക്‌സ് ഈസ് നോട്ട് ദാറ്റ് ഓള്‍ റോങ്.....?

കേശവന്‍ നായര്‍--അല്ല അങ്ങനെയല്ല...ഞാനിത് പറയാന്‍ കാരണം...യൂണിവേഴ്‌സിലെ ഏറ്റവും പ്രധാനമായ ബലമാണ് ഗുരുത്വബലം. ഗുരുത്വബലം എല്ലായിടത്തും ആകര്‍ഷണമാണ്. ഗുരുത്വബലത്തിന് വിപരീതമില്ല...ഗുരുത്വം എല്ലായിടത്തും ആകര്‍ഷണമാണ്. സൂര്യനും ഭൂമിയും തമ്മില്‍ ആകര്‍ഷിക്കുകയാണ്. പ്രപഞ്ചത്തിലെ ഓരോ കണവും പരസ്പരം ആകര്‍ഷിക്കുകയാണ്...വികര്‍ഷണമില്ല...ആകര്‍ഷണമുള്ളത് കൊണ്ടാണ് ഭൂമി സൂര്യനിലേക്ക് വീഴാത്തത്..ചന്ദ്രന്‍ ഭൂമിയിലേക്ക് വീഴാത്തത്..
ചോദ്യം-അപകേന്ദ്രബലവും അഭികേന്ദ്ര ബലവും സമീകരക്കപ്പെടുന്നതുകൊണ്ടല്ലേ അങ്ങനെ സംഭവിക്കുന്നത്...? സൂര്യന്‍ പൊട്ടിത്തെറിക്കാത്തതിന്റെ കാരണം അതല്ലേ..? ഗുരുത്വാകര്‍ഷണം മാത്രമായിരുന്നെങ്കില്‍ സൂര്യന്‍ അനന്തസാന്ദ്രതയുള്ള ഒരു ബിന്ദുവായി മാറുമായിരുന്നില്ലേ...? വിപരീത ബലങ്ങള്‍ അവിടെ തത്വത്തില്‍ വരുന്നില്ലേ?

കേശവന്‍ നായര്‍--പക്ഷെ ആകര്‍ഷണത്തിന്റെ ഫലമായാണ് അപകേന്ദ്രബലവും അഭികേന്ദ്രബലവും ഉണ്ടാകുന്നത്.
ചോദ്യം-അപ്പോഴും വിപരീതങ്ങളായ രണ്ട് ബലങ്ങളുടെ ഐക്യമായിരുന്നു അതെന്ന് വരുന്നു...രണ്ടെണ്ണം പിന്നീടുണ്ടാകുന്നു...രണ്ടും വിരുദ്ധവും വിപരീതവുമാണ്....?
കേശവന്‍ നായര്‍--ഏയ്....അത് ഇടതുകൈയും വലതു കൈയും പോലെയേ ഉള്ളൂ....അപ്പോള്‍ സഹപരിണാമം..സഹജിവിതം...എന്നതാണ് എന്റെയൊരു കാഴ്ചപ്പാട്.....അളവിലുള്ള മാറ്റം .....ഗുണത്തില്‍ വരുമെന്ന് കാണിക്കാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ പഠിപ്പിക്കുന്നത് വെള്ളം തിളയ്ക്കുന്ന ഉദാഹരണമാണ്...ഹ ..ഹ! വെള്ളം തിളയ്ക്കുമ്പോള്‍ നൂറ് ഡിഗ്രി കഴിയുമ്പോള്‍ ഗുണപരമായ മാറ്റം ഉണ്ടാകുമെന്നാ അവര്‍ പറയുന്നത്...ഹ..ഹ..അപ്പോഴും വെള്ളം വെള്ളം തന്നെയാണ്...H2o അതേ സംയുക്തമാണത്...രൂപം മാത്രം മാറുന്നു.. മാറ്റം സര്‍വതലത്തിലും നടക്കുന്നുവെന്ന് ഞാനംഗീകരിക്കുന്നു. പക്ഷെ രൂപപരമായ മാറ്റം മാറ്റമല്ല

ചോദ്യം-രൂപം ഒരു ഗുണമല്ലേ...?
കേശവന്‍ നായര്‍-അങ്ങനെയല്ല....സത്താപരമായ മാറ്റം വേണം...അതുണ്ടാകുന്നില്ല
ചോദ്യം-ഒ.കെ. സത്താപരമായ മാറ്റമെന്ന് പറയുമ്പോള്‍ എത്ര ആഴത്തില്‍ പോകാന്‍ താങ്കള്‍ തയ്യാറാകും?...അണുതലം വരെ..? സബ് അറ്റോമിക് പാര്‍ട്ടിക്കിള്‍സ് വരെ...?. ക്വാണ്ടം ഫീല്‍ഡ് വരെ....?എവിടെ വരെ മാറേണ്ടിവരും?
കേശവന്‍ നായര്‍--സത്തയെന്ന് പറയുമ്പോള്‍ ഞാന്‍ ഫീല്‍ഡിനും അപ്പുറം പോകും....
ചോദ്യം-ഫീല്‍ഡിനപ്പുറം മാറ്റത്തെക്കുറിച്ച് താങ്കള്‍ക്കെന്തറിയാം...? അവിടെ മാറ്റമുണ്ടാകുന്നുവോ ഇല്ലയോ എന്ന് എങ്ങനെയറിയും?
കേശവന്‍ നായര്‍--അത്...ഫീല്‍ഡിന് മുമ്പുള്ളതാണല്ലോ ഫീല്‍ഡാകുന്നത്....? ഉപ ആണവകണങ്ങളുടെ ഹേതുവായ ക്വാണ്ടം സൂപ്പിന് പിന്നില്‍ സൂക്ഷ്മതലത്തില്‍ പ്രവര്‍ത്തിക്കുന്ന'എന്തോ ഒന്ന്' ഉണ്ട്....

ചോദ്യം-'എന്തോ ഒന്ന്' ....?! എന്തുകൊണ്ടത് 'രണ്ടോ'നൂറോ ആയിക്കൂടാ? ഒരു ഏജന്റിനെ കണ്ടെത്താനാണ് താങ്കള്‍ ശ്രമിക്കുന്നത്. ഇടിമിന്നലിനും മഴയ്ക്കും കാട്ടുതീയ്ക്കും പിന്നില്‍ 'ആരോ'അല്ലെങ്കില്‍ 'എന്തോ ഒന്ന്'ണ്ടെന്ന മതാത്മകമായ ഈ ഗോത്രവീക്ഷണം അനന്തമായ പശ്ചാത്ഗമനത്തില്‍ കലാശിക്കും. എന്തോ ഒന്നിന്റെ പിന്നിലെ എന്തോ ഒന്ന്...അതിന് പിന്നിലെ എന്തോ ഒന്ന്.... എന്ന രീതിയില്‍ കഥയില്ലാതെ സഞ്ചരിക്കേണ്ടിവരും.

Okay let us go back to Dialectical materialism again....വൈരുദ്ധ്യാത്മിക ഭൗതികവാദത്തിന്റെ മൂന്നാം പ്രമാണമായ നിഷേധത്തിന്റെ നിഷേധവും താങ്കള്‍ തള്ളിക്കളയുന്നു. നിഷേധമല്ല തുടര്‍ച്ചയാണ് സത്യത്തില്‍ ഉണ്ടാകുന്നതെന്ന് താങ്കള്‍ എഴുതിയത്....വിത്തും മരവും സംബന്ധിച്ച ഉദാഹരണത്തില്‍....?
കേശവന്‍ നായര്‍--അതെ, അതുകൊണ്ടാണ് വൈരുദ്ധ്യാത്മകവാദം ഞാന്‍ അംഗീകരിക്കാത്തത്. പ്രകൃതിയില്‍ നിഷേധവും സമരവുമൊന്നുമില്ല...അവിടെ സ്‌നേഹമാണുള്ളത്...സഹപരിണാമമാണുള്ളത്......സത്യത്തില്‍ ഞാന്‍ വൈരുദ്ധ്യാത്മിക വാദം പഠിച്ചത് വളരെ ലേറ്റായാണ്...തൊണ്ണൂറുകള്‍ക്ക് ശേഷം...
ചോദ്യം-പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗമായി ഒരു ദശകം കഴിയുമ്പോഴാണ് താങ്കള്‍ക്ക് വൈരുദ്ധ്യാത്മിക ഭൗതികവാദത്തെക്കുറിച്ച് ബോധ്യം വരുന്നത്! ഇത്രയും വായനാശീലമുള്ള താങ്കളുടെ സ്ഥിതി ഇതായിരുന്നുവെങ്കില്‍.....
കേശവന്‍ നായര്‍--അതെ, അത് സത്യമാണ്...കല്‍ക്കട്ട പാര്‍ട്ടി കോണ്‍ഗ്രസ്സിന് പോയപ്പോള്‍ സമ്മേളനവേദിയിലെ ബുക്ക് സ്റ്റാളില്‍ നിന്ന് നോബല്‍ ലോറിയറ്റായ ഇല്യ പ്രിഗോഗിന്റെ ദി ഓര്‍ഡര്‍ ഓഫ് കയോസ്(Order of Chaos by Ilya Prigogine), ആനന്ദ് കൂമരസ്വാമിയുടെ ദി ഡാന്‍സ് ഓഫ് ശിവ(The dance of Siva by Ananda Coomaraswamy)എന്നീ പുസ്തകങ്ങള്‍ വാങ്ങുന്നത്. ഇവരുടെയൊക്കെ ആശയങ്ങള്‍ എന്റെ രചനാശൈലിയേയും വീക്ഷണത്തേയും ശക്തമായി സ്വാധീനിച്ചു.......

ചോദ്യം- സ്റ്റാലിന്റെ കാലത്ത് സോവിയറ്റ് റഷ്യയിലുണ്ടായിരുന്ന ലൈസങ്കോയിസത്തെ കുറിച്ചും താങ്കള്‍ എഴുതിയിട്ടുണ്ടല്ലോ. മഹാ ശാസ്ത്രജ്ഞരായിരുന്ന ബയേവിനേയും വാവിലോവിനേയും പീഡിപ്പിച്ച സ്റ്റാലിനിസം റഷ്യയില്‍ ജനിതകശാസ്ത്രത്തെ കൊന്നു കുഴിച്ചു മൂടിയെന്നും ജനിതകശാസ്ത്രത്തില്‍ റഷ്യ ഇന്നും പിന്നിലാവാന്‍ കാരണമതാണെന്നുമൊക്കെ. ശാസ്ത്ര-വിരുദ്ധം കൂടിയാണോ സയന്റിഫിക് സോഷ്യലിസം എന്ന വിളിപ്പേരുള്ള മാര്‍ക്‌സിസം?
കേശവന്‍ നായര്‍--തീര്‍ച്ചയായും അതെ, ശാസ്ത്രം മാര്‍ക്‌സിസത്തെ അനുസരിക്കണമെന്ന് അവര്‍ വാശി പിടിച്ചു. മാര്‍ക്‌സിസം അബ്‌സൊലൂട്ടാണെന്ന് വിശ്വസിക്കുന്നവരാണവര്‍. സത്യമാണ് മാര്‍ക്‌സിസമെന്ന് പറഞ്ഞത് ലെനിനാണ്. ബ്രഹ്മത്തെ കുറിച്ചൊക്കെ പറയാറുള്ളതു പോലെ മാര്‍ക്‌സിസം അനശ്വരമാണ്, അമരമാണ്, അനിഷേധ്യമാണ് എന്നൊക്കെ അവര്‍ പഠിപ്പിക്കാന്‍ ശ്രമിച്ചു.
ചോദ്യം-അപ്പോള്‍ മാര്‍ക്‌സിസത്തെ കുറിച്ച് അങ്ങനെ പറയാന്‍ പാടില്ല, പക്ഷെ ബ്രഹ്മത്തെ കുറിച്ച് അങ്ങനെ പറയാം....!!

ബോധം പദാര്‍ത്ഥാതീതമോ?
ചോദ്യം-പുസ്തകം എന്ന പേരില്‍ കോഴിക്കോട്ട് നിന്നിറങ്ങുന്ന ത്രൈമാസികയുടെ ഈ മാസത്തെ വിശേഷാല്‍ പതിപ്പ് കാണാനിടയായി. അതില്‍ താങ്കളുടെ ഒരു ലേഖനമുണ്ട്. ഏറ്റവും പുതിയ നിലപാട് മനസ്സിലാക്കാന്‍ ഞാന്‍ ആ ലേഖനം ശ്രദ്ധിച്ചിരുന്നു.''പദാര്‍ത്ഥത്തിനും പ്രപഞ്ചത്തിനും അതീതമായ ബോധം''എന്നാണ് താങ്കള്‍ എഴുതിയിരിക്കുന്ന ഒരു വാചകം...ശരിക്കും ഒരു പ്രമാണമായി അവതരിപ്പിച്ചിരിക്കുകയാണ്......തെളിവ് പൂജ്യവും.
കേശവന്‍ നായര്‍--അതെ, പദാര്‍ത്ഥത്തിന് അതീതമാണത്...കോസ്മിക് കോണ്‍ഷ്യസ്‌നെസ്സ്...! അത്തരം തലത്തിലേക്ക് ഉയര്‍ന്നവരുണ്ട്....എന്നാണ് പറയുന്നത്
ചോദ്യം-ഉണ്ടെന്ന് കരുതുക...പക്ഷെ അവരൊക്കെ പദാര്‍ത്ഥമല്ലേ....? ഈ പ്രപഞ്ചത്തിലുള്ളവരല്ലേ...? അപ്പോള്‍പ്പിന്നെ അവരറിഞ്ഞത് പദാര്‍ത്ഥാതീതവും പ്രപഞ്ചാതീതവും ആകുന്നതെങ്ങനെ? ''പദാര്‍ത്ഥാധീനവും പ്രപഞ്ചാധീനവുമായ'' എന്നല്ലേ പറയേണ്ടത്....?!
കേശവന്‍ നായര്‍--അത്.... ഈ സയന്‍സ് എന്നു പറയുന്നത് പദാര്‍ത്ഥത്തില്‍ അവസാനിക്കുകയാണ്. അതിനപ്പുറം പോകാന്‍ സയന്‍സിനാവില്ല....

ചോദ്യം-പൊതുവില്‍ ശാസ്ത്രത്തിന്റെ രീതിശാസ്ത്രമനുസരിച്ച് നാം പ്രതിഭാസങ്ങളില്‍ നിന്നും പ്രമാണങ്ങളിലേക്ക് വരികയാണ് ചെയ്യുന്നത്....തിരിച്ചല്ല. ഇവിടെ യാതൊരു തെളിവോ സാധ്യതയോ ഇല്ലാതെ ''പ്രപഞ്ചാതീതവും പദാര്‍ത്ഥാതീതവുമായ''ഒരു പ്രാപഞ്ചികബോധം ഉണ്ട് എന്ന് താങ്കള്‍ പറയുകയാണ്. വിത്തൗട്ട് ഈവന്‍ എ ഷ്രെഡ് ഓഫ് എവിഡന്‍സ്! തികഞ്ഞ അന്ധവിശ്വാസമല്ലേയിത്.....?
കേശവന്‍ നായര്‍--ഈ സയന്‍സ് എന്നു പറയുമ്പോള്‍ ഒരു സിദ്ധാന്തവും ആത്യന്തികമല്ല. നോ തിയറി ഈസ് ഫൈനല്‍...നോ തിയറി ഈസ് അബ്‌സല്യൂട്ട്..അതെപ്പോഴും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കും...ബോധം, ആത്മാവ് ...അതിന് പുറത്തുള്ള കാര്യങ്ങള്‍ മാത്രമേ സയന്‍സിന്റെ പരിധിയില്‍ വരൂ...

ചോദ്യം-ഫലത്തില്‍ നോമ പ്രിന്‍സിപ്പളാണ്(NOMA non magisteria overlapping)താങ്കള്‍ പറയുന്നത്. അന്ധവിശ്വാസങ്ങളെ കുറിച്ച് ശാസ്ത്രം അന്വേഷിക്കേണ്ടതില്ല....!!
കേശവന്‍ നായര്‍--ആത്മാവ് ഉള്ളത് കൊണ്ടാണ് നമ്മുടെ മനസ്സ് വര്‍ക്ക് ചെയ്യുന്നത്. മനസ്സ് വര്‍ക്ക് ചെയ്യുന്നത് കൊണ്ടാണ് കണ്ണ് വര്‍ക്ക് ചെയ്യുന്നത്... സയന്റിഫിക്ക് ഒബ്‌സര്‍വേഷനിലൂടെ മനസ്സിലാക്കാനാവില്ല. ഇത് ശരിയാണോ എന്ന് യുക്തിപരമായി സ്വയം ഒന്ന് ആലോചിക്കണം...അങ്ങനെ കിട്ടുന്ന ധാരണയാണത്. അത് തോന്നലല്ല, ധാരണ...അവബോധം...
ചോദ്യം-എന്റെ ചോദ്യം അപ്പോഴും താങ്കള്‍ പരിഗണിക്കുന്നില്ല...''പദാര്‍ത്ഥാതീതവും പ്രപഞ്ചാതീതവും'' ആയ ബോധം ഉണ്ടെന്ന് പദാര്‍ത്ഥം മാത്രമായ താങ്കള്‍ക്കോ മറ്റൊരാള്‍ക്കോ തീര്‍ച്ചമൂര്‍ച്ചയോടെ എങ്ങനെ പറയാനാവുന്നു..?
കേശവന്‍ നായര്‍--അത്....അത്..പദാര്‍ത്ഥമെന്നാല്‍ ആറ്റം...ആറ്റത്തിനുള്ളില്‍ സബ് അറ്റോമിക് പാര്‍ട്ടിക്കിള്‍സ്...അതിനപ്പുറം ഫീല്‍ഡ്...ആ ഫീല്‍ഡിനും അപ്പുറവുമുള്ള കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്...

ചോദ്യം-ഫീല്‍ഡിനുമപ്പുറമുള്ള കാര്യങ്ങള്‍ താങ്കളെങ്ങനെ പറയും? മാര്‍ക്‌സിസം ശാസ്ത്രീയമല്ലെന്ന് പറഞ്ഞു നിഷേധിക്കുന്ന ആളാണോ ഈ പറയുന്നത്. ഡയലെറ്റിക്‌സിലെ പല കാര്യങ്ങളും യുക്തിക്കും ശാസ്ത്രത്തിനും ഒക്കെ അപ്പുറമുള്ള കാര്യങ്ങളാണെന്ന് മാര്‍ക്‌സിസ്റ്റുകള്‍ വാദിച്ചാല്‍ താങ്കള്‍ സ്വീകരിക്കുമോ? ഫീല്‍ഡിന് അപ്പുറമെന്ന് പറയുമ്പോള്‍ അതൊരു അന്ധവിശ്വാസമല്ലേ...?
കേശവന്‍ നായര്‍--അത് ...അത് നമുക്കറിയില്ല..
ചോദ്യം-ദാറ്റ് ഈസ് ബ്‌ളൈന്‍ഡ് ഫെയ്ത്ത്! കേവലമായ ഒരന്ധവിശ്വാസത്തെക്കുറിച്ചാണ് താങ്കള്‍ ആവേശം കൊള്ളുന്നത്.
കേശവന്‍ നായര്‍--അതിന്റെ പ്രശ്‌നം എവിടെയാണെന്ന് വെച്ചുകഴിഞ്ഞാല്‍...ഭൗതികവാദികളും ആത്മീയവാദികളുമായുള്ള തര്‍ക്കത്തിന്റെ പ്രശ്‌നമാണത്...ഇവിടെ നമുക്ക് ഒരു നഗ്നയാഥാര്‍ത്ഥ്യമുണ്ട്, വേദാന്തത്തിന്റെ സൂക്ഷ്മതലത്തിലേക്ക് പോയി മനസ്സിലാക്കിയതാണ്....പ്രകൃതി ഈശ്വരന്റെ സ്ഥൂല ഭാവമാണ്. ഈശ്വരന്‍ പ്രകൃതിയുടെ സൂക്ഷ്മഭാവമാണ്. ബ്രഹ്മത്തിന്റെ സ്ഥൂലമാണ് പ്രപഞ്ചം, പ്രപഞ്ചത്തിന്റെ സൂക്ഷ്മമാണ് ബ്രഹ്മം..അതുതന്നെയാണ് പരമാത്മാവ്...പരബ്രഹ്മം.... സൂക്ഷ്മത്തില്‍ നിന്നാണ് സ്ഥൂലം..സ്ഥൂലത്തില്‍ നിന്നാണ് സൂക്ഷ്മം....സൂക്ഷ്മമാണ് അനശ്വരം...

ചോദ്യം-ഇതൊക്കെ യാതൊരു തെളിവുമില്ലാതെ വെറുതെ തട്ടിവിടുന്ന പരികല്‍പ്പനകളല്ലേ...? അന്ധമായി അങ്ങ് വിശ്വസിക്കുന്നു എന്നല്ലാതെ നമുക്കിത് എങ്ങനെ സത്യാപനം ചെയ്യാനാവും?
കേശവന്‍ നായര്‍-- അതാണ് പറയുന്നത് ഫീല്‍ഡിനപ്പുറം'എന്തോ'ഉണ്ട്....ഫീല്‍ഡ് ഒരു മെറ്റീരിയല്‍ അവസ്ഥയാണല്ലോ
ചോദ്യം-അതേ ഫീല്‍ഡ് മെറ്റീരിയലാണ്...മെറ്റീരിയലിന് പിന്നില്‍ വീണ്ടും മെറ്റീരിയല്‍ മാത്രം...താങ്കള്‍ തന്നെ അത് പറഞ്ഞു..!!

അജ്ഞേയമായതൊക്കെ ഉള്ളംകയ്യില്‍!
ചോദ്യം-അജ്ഞേയവും അജ്ഞാതവും അറിയാനാവാത്തതും പാദര്‍ത്ഥാതീതവും എന്ന് വിശേഷിപ്പിക്കുന്ന ഒന്നിനെ പറ്റി തീര്‍ച്ചമൂര്‍ച്ചയോടെ താങ്കള്‍ പ്രമാണങ്ങള്‍ തീര്‍ക്കുന്നു. മറുവശത്ത് മാര്‍ക്‌സിസം അശാസ്ത്രീയമാണെന്ന് പറയുന്നു...?! എന്തുകൊണ്ട് ഇതേ ആനുകൂല്യം മാര്‍ക്‌സിസത്തിന് കൊടുത്തു കൂടാ....? അജ്ഞാതവും അജ്ഞേയവുമായ ഒരു കാര്യത്തെ കുറിച്ച് പ്രമാണമുണ്ടാക്കുമ്പോള്‍ അവിടെ ശരിയാകാനുള്ള സാധ്യത ഉണ്ടെന്ന് തന്നെ സങ്കല്‍പ്പിക്കുക. അപ്പോഴും ആയത് തെറ്റാകാനുള്ള കുറഞ്ഞ സാധ്യത അമ്പത് ശതമാനമാണ്...you can be wrong also....?
കേശവന്‍ നായര്‍--ഏയ്, ഇതൊന്നും ശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളല്ല. യുക്തിയും ലോജിക്കുമൊക്കെ അവിടെ അവസാനിക്കുകയാണ്....
ചോദ്യം-പറയാനെന്തെളുപ്പം....!!ഫീല്‍ഡിനപ്പുറം എന്തൊക്കെയോ ഉണ്ടെന്ന് അനുമാനിച്ചത് സ്വയം യുക്തിപരമായി ചിന്തിക്കുന്നത് കൊണ്ടാണെന്ന് പറഞ്ഞതും താങ്കളാണ്....?
കേശവന്‍ നായര്‍--The stuff that made up you is the stuff that made up the star. നിങ്ങളിലുള്ളത് തന്നെയാണ് നക്ഷത്രങ്ങളിലുമുള്ളത്...എന്റെ മനസ്സ് തന്നെയാണ് നക്ഷത്രമനസ്സ്.... 
ചോദ്യം-അതെ, അതാണ് നാം അഹം ദ്രവ്യാസ്മി എന്നു പറയുന്നത്! നല്ല സംശുദ്ധമായ ഭൗതികവാദം..!!
കേശവന്‍ നായര്‍-അഹം ദ്രവ്യാസ്മി?! I have no objection. ബോധം എപ്രകാരമാണോ അപ്രകാരമാണ് പ്രപഞ്ചം....
ചോദ്യം-ബോധം എന്നത് ദ്രവ്യഗുണമാണ്. അചേതനവസ്തുക്കളില്‍ ചേതനയും വികാരവും ആരോപിക്കുന്നത് ഒരു തരം ന്യായവൈകല്യമാണ്...it is a logical fallacy..സാഹിത്യത്തില്‍ ഇത് പഥറ്റിക്ക് ഫാലസി എന്നറിയപ്പെടുന്നു....


കേശവന്‍ നായര്‍-അങ്ങനെയൊക്കെ വിശ്വസിക്കാം...ഒരു കുഴപ്പവുമില്ല...അങ്ങനൊരു വിശ്വാസം കൊണ്ടുനടക്കാം....കുഴപ്പമില്ല....
ചോദ്യം-അപ്പോള്‍ അതൊരു അന്ധവിശ്വാസമാണെന്നാണ് താങ്കള്‍ പറയുന്നത്...?you say all such things are blind faith without any logic or evidence...?
കേശവന്‍ നായര്‍--ഹ ഹ ഹ അത് കുഴപ്പമില്ല.... അതിസൂക്ഷ്മതലമുണ്ടെന്ന് യുക്തിവിചാരത്തിലൂടെ മനസ്സിലാക്കാം.
ചോദ്യം- അങ്ങനെ എത്തിച്ചേരാനാവുമെന്ന് വെറുതെ സങ്കല്‍പ്പിക്കുക..still it is to be confirmed, verified and objectively ratified...right?
കേശവന്‍ നായര്‍--അതിന് എവിഡന്‍സൊന്നുമില്ല...അതൊരു യുക്തിയാണ്....
ചോദ്യം-യുക്തി കൊണ്ടാണ് സൂക്ഷ്മതലം സംബന്ധിച്ച നിഗമനത്തിലേക്ക് എത്തിച്ചേരുന്നതെന്ന് പറഞ്ഞല്ലോ. പക്ഷെ 'ഭൗതികത്തിനപ്പുറം'എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത് "എല്ലാ സായുക്തിക പഠനങ്ങളും പരിമിതങ്ങളാണ് "എന്നാണ്! ആ നിലയ്ക്ക് യുക്തി കൊണ്ട് എത്തിച്ചേര്‍ന്ന ഈ അവബോധവും പരിമിതമാണെന്ന് അംഗീകരിക്കുന്നുണ്ടോ?

കേശവന്‍ നായര്‍--അത്.....സയന്‍സിന്റെ കാര്യത്തിലാണ് അത് പറഞ്ഞത്....
ചോദ്യം-അപ്പോള്‍ ഈ നിയമങ്ങളൊക്കെ സയന്‍സിന് മാത്രമേ ബാധമായിട്ടുള്ളോ? താങ്കളുടെ ലോകത്ത് ഇതൊന്നും ബാധകമല്ലേ? അങ്ങനെ വരുമ്പോള്‍ ഏത് തരം ഭാവനാ വ്യായാമവും സാധുവാണെന്ന് അംഗീകരിക്കേണ്ടി വരില്ലേ...?

കാര്യം കാരണമാകുമ്പോള്‍ മൂലകാരണം എങ്ങനെ?
ചോദ്യം-ആധുനികശാസ്ത്രത്തില്‍ കാര്യ-കാരണ ബന്ധം ഇല്ലെന്ന് താങ്കള്‍ പറയുന്നു...താങ്കളുടെ പുസ്തകങ്ങളില്‍ രണ്ടുദാഹരണം പറഞ്ഞത് ഞാന്‍ വായിച്ചു. ത്വരണത്തിന്റെയും ബലത്തിന്റെയും കാര്യം ആദ്യത്തേത്. ഇവയില്‍ ഒന്ന് മറ്റൊന്നിന്റെ കാര്യവും കാരണവും ആയി നിലകൊള്ളുന്നു. രണ്ടാമത്തേത് ക്വാണ്ടം ലോകത്ത് കാര്യ-കാരണ ബന്ധം അപ്പാടെ തകിടം മറിയുന്നു എന്ന നിരീക്ഷണം. വസ്തുനിഷ്ഠപ്രപഞ്ചത്തിലും ഇതേ ഉദാഹരണമുണ്ട്. തോണിക്കാരന്‍ കരയിലേക്ക് ചാടുമ്പോള്‍ തോണി പിറകോട്ട് പോകുന്നു. ഏത് ഏതിന്റെ കാരണമാണെന്ന് അവിടെയും പറയാനാവില്ല-സമസ്ഥാനീയവും ഏകകാലികവുമായ കാര്യങ്ങളില്‍ കാര്യം തന്നെ കാരണമാകുന്നു...ഇതേ കേശവന്‍ നായര്‍ തന്നെ പറയുന്നു-മൂലകാരണം ഉണ്ട്...!!ഏക കാരണം ഉണ്ട്!! കാര്യകാരണബന്ധങ്ങള്‍ അപ്രസക്തമാണെന്ന് പറയുന്നയാള്‍ തന്നെ ഏക കാരണത്തെ കണ്ടെത്തി അവിടെ ദൈവത്തെ പ്രതിഷ്ഠിക്കുന്നു....!!
കേശവന്‍ നായര്‍-യഥാര്‍ത്ഥത്തില്‍ അത് നോക്കണ്ട...ഈ ബ്രഹ്മമെന്നത് നിര്‍ഗുണനിരാകാരമാണ്....അങ്ങനെയാണത് സങ്കല്‍പ്പിക്കപ്പെടുന്നത്..
ചോദ്യം-സര്‍..,എന്റെ ചോദ്യം ശ്രദ്ധിച്ചാലും. കാര്യകാരണബന്ധം തകരുന്നതിനെക്കുറിച്ച് പറയുന്ന ആള്‍, അതും അക്കാര്യം മാര്‍ക്‌സിസത്തെ വിമര്‍ശിക്കാന്‍ ഉപയോഗിച്ച ആള്‍,സാധാരണ മതവാദികളെപ്പോലെ ഏകകാരണം-മൂലകാരണം തുടങ്ങിയ അയുക്തിക വാദങ്ങള്‍ ഉന്നയിക്കുന്നു. ഇവിടെ വൈരുദ്ധ്യമില്ലേ സര്‍...?
കേശവന്‍ നായര്‍--അത് എവിടെയാണെന്ന് ഒന്ന് വ്യക്തമാക്കിയാട്ടെ....

ചോദ്യം- ഏപ്രില്‍-ജൂണ്‍ ലക്കത്തിലെ 'പുസ്തകം'എന്ന മാഗസിന്റെ(from Calicut) ധ്യാനത്തെ കുറിച്ചുള്ള പതിപ്പിലെഴുതിയ ലേഖനത്തില്‍ താങ്കള്‍ സൃഷ്ടി-സ്രഷ്ടാവ്...മൂലകാരണം-ഏക കാരണം എന്നൊക്കെ ആവേശത്തോടെ ആവര്‍ത്തിക്കുന്നു.....
കേശവന്‍ നായര്‍-- അത് ശരിയാണ്....ഏക കാരണമേയുള്ളൂ....
ചോദ്യം-ഇനി ഏകകാരണം എന്നൊക്കെ വെറുതെ തത്ത്വത്തിന് വേണ്ടി പറഞ്ഞാലും അവിടെ പശ്ചാത്ഗമനം അഥവാ റിഗ്രസിന്റെ(regress) പ്രശ്‌നം വരുന്നില്ലേ... ?ആ കാരണത്തിനും കാരണം അന്വേഷിക്കേണ്ടി വരില്ലേ......? അങ്ങനെ പിറകോട്ട് പോയാല്‍ എവിടെയെത്തും...?
കേശവന്‍ നായര്‍--ഏയ് അള്‍ട്ടിമേറ്റ് റിയാലിറ്റി ഒന്നേയുള്ളു..
ചോദ്യം-എന്തു കൊണ്ട് രണ്ടായിക്കൂടാ...? പത്തായിക്കൂടാ...? ദ്വന്ദങ്ങളുടെ ഐക്യവും സമരവുമായി എന്തിലും രണ്ട് കണ്ടെത്തുകയാണ് മാര്‍ക്‌സിസ്റ്റുകള്‍ ചെയ്യുന്നത്.... താങ്കളാകട്ടെ എല്ലാം ഒന്നാണെന്ന് പറയുന്നു....താങ്കള്‍ മാര്‍ക്‌സിസത്തെ കേവലമായ അന്ധവിശ്വാസമായി തള്ളുകയും ചെയ്യുന്നു.........
കേശവന്‍ നായര്‍--അള്‍ട്ടിമേറ്റ് റിയാലിറ്റി രണ്ടുണ്ടെന്ന് ആരും പറയുന്നില്ല. അള്‍ട്ടിമേറ്റ് റിയാലിറ്റി ദ്രവ്യമാണെന്നേ അവരും പറയുന്നുള്ളു...

ചോദ്യം-അവിടെ ഗുണപരമായ വ്യത്യാസമില്ലേ സര്‍...? ഭൗതികവാദി പറയുന്നത് ഉള്ളതും തെളിവുള്ളതും അനുഭവിച്ചറിയാവുന്നതും അറിയാന്‍ കഴിയുന്നതും നാശമില്ലാത്തതുമായ ഒന്നിനെക്കുറിച്ചാണ്...അതേസമയം ആത്മീയവാദികള്‍ പറയുന്നത് ഇല്ലാത്തതും അല്ലാത്തതും വല്ലാത്തതും തെളിവില്ലാത്തതും അജ്ഞേയവുമായ ഒരു ഭാവനാവ്യായമത്തെപ്പറ്റിയും...താങ്കള്‍ ഇത് രണ്ടും തുല്യപ്പെടുത്തുന്നത് എങ്ങനെയാണ്...?
കേശവന്‍ നായര്‍-സയന്‍സിന് എത്തിച്ചേരാനാവുന്നത് ദ്രവ്യത്തെക്കുറിച്ച് മാത്രമാണ്....അതിനപ്പുറമുള്ള ചേതനയെ കുറിച്ച് സയന്‍സിന് എത്തിച്ചേരാന്‍ കഴിയില്ല.....

ചോദ്യം-അതൊരു തരം മൗലികവാദമല്ലേ...? താങ്കള്‍ ഒരു നിയമവും അവിടെ അനുവദിക്കുന്നില്ല... 
കേശവന്‍ നായര്‍-ചേതന..ചലനം മാത്രമേയുള്ളു ഈ പ്രപഞ്ചത്തില്‍...അതിനാണ് ഈ കോണ്‍ഷ്യസ്‌നെസ്സ് എന്നൊക്കെ പറയുന്നത്.....ചേതന മൈക്രോസ്‌ക്കോപ്പിലൂടെയൊന്നും കണ്ടെത്താനാവില്ല...പക്ഷെ ഇത് നമുക്ക് യുക്തിചിന്തയിലൂടെ തന്നെ ബോദ്ധ്യപ്പെടുന്ന കാര്യമാണ്... 
ചോദ്യം-എന്നിട്ട്..താങ്കള്‍ തന്നെ പറയുന്നു എല്ലാ സായുക്തിക പഠനങ്ങളും പരിമിതങ്ങളാണെന്ന്....!!! 
കേശവന്‍ നായര്‍--ഇല്ല...യുക്തിചിന്തയ്ക്ക് എതിരായി ഞാനൊന്നും പറഞ്ഞിട്ടില്ലല്ലോ...?

ചോദ്യം-വ്യക്തമാക്കാനായി താങ്കളുടെ വാക്കുകള്‍ തന്നെ ഇവിടെ ഉദ്ധരിക്കാം: ഒന്ന്-തര്‍ക്കശാസ്ത്രങ്ങളുടേയും യുക്തിയുടേയും പരിധിയിലൊതുങ്ങാത്ത മിത്തുകള്‍! രണ്ട് എല്ലാ സായുക്തികപഠനങ്ങളും പരിമിതങ്ങളാണ്....രണ്ടും 'ഭൗതികത്തിനപ്പുറം'എന്ന പുസ്തകത്തില്‍ നിന്ന്...
കേശവന്‍ നായര്‍--ആയിരിക്കാം....ഞാനങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടാവാം... 'ഭൗതികത്തിനപ്പുറം'എഴുതിയ ഇടത്തുനിന്നും ഞാനൊരുപാട് മാറിയിട്ടുണ്ട്...ശ്രദ്ധിച്ചാലറിയാം....(To be continued....)
(This interview in brief was published in Pachakutira Magazine July 2013. Watch video @http://www.youtube.com/watch?v=LV_Ci0a7OrY)

No comments: