ശാസ്ത്രം വെളിച്ചമാകുന്നു

Sunday 8 September 2013

69. മസ്തിഷ്‌ക്കത്തില്‍ കൈലാസമുണ്ടോ?


മനുഷ്യചരിത്രം പരിശോധിച്ചാല്‍ സംഘടിതമതങ്ങളുടെ ആഭിര്‍ഭാവത്തിന് വളരെ മുമ്പുതന്നെ ലോകമെമ്പാടുമുള്ള മനുഷ്യഗോത്രങ്ങള്‍ ഒരുതരത്തിലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രകൃതിശക്തികളെയോ അഭൗമശക്തികളെയോ ആരാധിച്ചിരുന്നതായി കാണാം. ആത്മാവ്, പ്രേതം, ദൈവം, അദൃശ്യമായ പ്രകൃതിശക്തികള്‍ ഇവയൊക്കെ മനുഷ്യമസ്തിഷ്‌ക്കം സജീവമായ താലോലിച്ച സങ്കല്‍പ്പങ്ങളാണ്. കാരണവും പ്രഭവവുമറിയാത്ത എന്തിനേയും ഭയക്കാനും ആരാധിക്കാനുമുള്ള പ്രവണത മനുഷ്യമസ്തിഷ്‌ക്കത്തില്‍ പ്രബലമാണ്. അജ്ഞത ഭയം സൃഷ്ടിക്കും;ഭയം ആരാധനയും അനുബന്ധവിശ്വാസങ്ങളും. അതായത്, മനുഷ്യനെ സംബന്ധിച്ചിടത്തോളം മതാത്മകമായ പ്രപഞ്ചവീക്ഷണത്തിന് നല്ല പഴക്കമുണ്ടെന്ന് സാരം. ആധുനികലോകത്തെ ഏറ്റവും ജനകീയമായ അന്ധവിശ്വാസം ദൈവവിശ്വാസമാണെങ്കിലും പ്രാകൃത ഗോത്രങ്ങളില്‍ ഇന്നും പ്രേതം തന്നെയാണ് കൂടുതല്‍ പ്രബലന്‍. പല പ്രാകൃതസമൂഹങ്ങളിലും പ്രേതവിശ്വാസത്തിനുള്ള സ്വീകാര്യത ഏതാണ്ട് നൂറ് ശതമാനമാനമാണ്! 

മനുഷ്യമസ്തിഷ്‌ക്കത്തില്‍ ദൈവചിന്തയ്ക്കായി ഒരു പ്രത്യേക ഇരിപ്പിടം അഥവാ 'ദൈവകേന്ദ്രം'(god centre)ഉണ്ടെന്ന വാദം ഏതാനും ദശകങ്ങളായി മതശക്തികള്‍ ഉന്നയിക്കാറുണ്ടായിരുന്നു. ദൈവത്തിനായി പ്രത്യേകം പതിച്ചുകൊടുത്തിരിക്കുന്ന ഒരു സവിശേഷ മസ്തിഷ്‌ക്കമേഖല നമുക്കുണ്ടെന്നും ദൈവവിശ്വാസം സാമൂഹികപരമല്ല മറിച്ച് ശാരീരികപരമാണെന്നുമാണ് ആ വാദം സമര്‍ത്ഥിക്കുന്നത്. മനുഷ്യമസ്തിഷ്‌ക്കത്തില്‍ ഘടനാപരമായും സഹജമായും ദൈവമുണ്ട്. അത് കേവലമായ ഒരു സാമൂഹിക ഉത്പ്പന്നമല്ല. ദൈവം മനുഷ്യ മസ്തിഷ്‌ക്കത്തിന്റെ ഭാഗമാണെങ്കില്‍ എല്ലാത്തരം മതവിമര്‍ശനങ്ങളും സ്വാഭാവികമായി റദ്ദാക്കപ്പെടും. ദൈവകേന്ദ്ര വാദം ശ്രദ്ധാകേന്ദ്രമായതിന് അങ്ങനെയൊരു കാരണം കൂടിയുണ്ടായിരുന്നു.

നമ്മുടെ മസ്തിഷ്‌ക്കം നമ്മുടേതല്ല!

മനുഷ്യമസ്തിഷ്‌ക്കത്തില്‍ ദൈവകേന്ദ്രം ഉണ്ടോ എന്ന് ആരായുമ്പോള്‍ നമ്മുടെ മസ്തിഷ്‌ക്കത്തിന്റെ ജനിതകചരിത്രം തിട്ടപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. എന്താണ് നമ്മുടെ മസ്തിഷ്‌ക്കം? മനുഷ്യമസ്തിഷ്‌ക്കം മനുഷ്യന് വേണ്ടിയുള്ള സവിശേഷ നിര്‍മ്മിതിയോ ഇറക്കുമതിയോ അല്ല. മനുഷ്യന്‍ എന്നൊരു ജീവിയോ മനുഷ്യമസ്തിഷ്‌ക്കം എന്നൊരു അവയവമോ ആരംഭത്തില്‍ നിലവിലില്ല എന്നറിയണം. നാം ജീവികുലത്തിന്റെ ഭാഗവും തുടര്‍ച്ചയുമാണ്. ജീവികള്‍ അവയവങ്ങളുടെ സംഘാതമാകുന്നു. ന്യൂക്‌ളിക് ആസിഡുകളിലെ ക്രമവ്യതിയാനം കോശനിര്‍മ്മിതിയില്‍ വ്യതിയാനങ്ങളുണ്ടാക്കും. കോശങ്ങളിലെ വ്യതിയാനം കലകളേയും കലകളിലെ മാറ്റം അവയവങ്ങളെയും വ്യതിയാനപ്പെടുത്തുന്നു. ജീവികള്‍ പരിണമിക്കുന്നത് അവയവങ്ങള്‍ പരിണമിക്കുമ്പോഴാണ്. ജൈവപരിണാമത്തിന്റെ കൈവഴികള്‍ പരിശോധിച്ചാല്‍ ജീവികള്‍ക്ക് മാത്രമല്ല അവയവങ്ങള്‍ക്കും പരിണാമചരിത്രമുണ്ട്. കുതിരകള്‍ നമ്മെക്കാള്‍ പുരാതനജീവികളാണെങ്കിലും പരിണാമചരിത്രമനുസരിച്ച് അവയുടെ കാല്‍പ്പാദം(കുളമ്പ്) മനുഷ്യപാദത്തെക്കാള്‍ 'ആധുനിക'മാണ്. സയനോ ബാക്ടീരിയകളില്‍ തുടങ്ങിയ ജൈവപരിണാമത്തിന്റെ ഉപോത്പ്പന്നങ്ങള്‍ തന്നെയാണ് നാമും നമ്മുടെ അവയവങ്ങളും. 

മനുഷ്യന്റെ ഒട്ടുമിക്ക അവയവങ്ങളും മറ്റു ജീവികളില്‍ ഭിന്ന രൂപഭാവങ്ങളില്‍ കാണപ്പെടുന്നുണ്ട്. മനുഷ്യമസ്തിഷ്‌ക്കം രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഒരു ശൂന്യഫലകമായിട്ടല്ല നമ്മിലെത്തിയത്. അതില്‍ ആദിമമായ, നീക്കംചെയ്യപ്പെടാത്ത ഒട്ടനവധി അടയാളപ്പെടുത്തലുകളുണ്ട്. അവയാണ് നമ്മുടെ പല ചോദനകളുടേയും ശാരീരികപ്രക്രിയകളുടേയും ആധാരം. പൂര്‍വികരുടെ ജീവിതപ്രക്രിയയെ നിയന്ത്രിക്കുകയും നിര്‍ധരിക്കുകയും ചെയ്ത പലയിനം മസ്തിഷ്‌ക്കങ്ങളുണ്ട്. അതാത് ജീവിതപരിസ്ഥിതികള്‍ക്ക് അനുയോജ്യമായാണ് അവയൊക്കെ വര്‍ത്തിച്ചതും വികസിച്ചതും. അവയിലൊന്നിന്റെ പരിവര്‍ത്തനവിധേയമായ പരിഷ്‌കൃതപ്പതിപ്പാണ് നമ്മുടെ മസ്തിഷ്‌ക്കം. പരിണാമചരിത്രത്തിലെ ഒരു മഹായാനമാണവിടെ കാണാനാവുക. ആദിമ മസ്തിഷ്‌ക്കം നിരവധി കൈവഴികളും സന്ധികളും പിന്നിട്ട് നമ്മിലെത്തിച്ചേര്‍പ്പോള്‍, ആ സഞ്ചാരത്തിനിടയില്‍ ഒട്ടനവധി കൂട്ടിച്ചേര്‍ക്കലുകളുണ്ടായി; നീക്കംചെയ്യലുകളും.

ഇന്ന് നാം ആഡംബര കാറുകളില്‍ കാണുന്ന അത്യാധുനിക സ്റ്റിയറിംഗ്ചക്രത്തിന്റെ ആരംഭം ഒരിക്കല്‍ ഗുഹാമനുഷ്യന്‍ കയ്യില്‍ കരുതിയിരുന്ന നീണ്ട ദണ്ഡില്‍ നിന്നാണ്. തടസ്സം തട്ടിമാറ്റാനും കുത്തിയുയരാനും ആക്രമിക്കാനും പ്രതിരോധിക്കാനും അവന്‍ ആ ദണ്ഡ് ഉപയോഗിച്ചിട്ടുണ്ടാവും. ആ ദണ്ഡ് ഒരു കൈവഴിയിലൂടെ ആയുധങ്ങളിലേക്ക് പരിണമിച്ചു. മറ്റൊരു കൈവഴിയിലൂടെ കടത്തുകാരന്റെ തുഴയായും ബോട്ടിന്റെ സ്റ്റിയറിംഗായും അത് സഞ്ചരിച്ച് കരവാഹനങ്ങളുടെ സ്റ്റിയറിംഗ്ചക്രങ്ങളായി തീര്‍ന്നു. മസ്തിഷ്‌ക്കത്തിന്റെ കാര്യവും സമാനമാണ്. അത് ലളിതഘടനയുള്ള ചില ജീവികളില്‍ നിന്നാണ് പരിണാമയാത്ര ആരംഭിച്ചത്. ഇന്ന് നാം മസ്തിഷ്‌ക്കധര്‍മ്മം(function of brain) എന്നുവിളിക്കുന്ന ആവശ്യങ്ങള്‍ പ്രാഥമികതലത്തില്‍ നിറവേറ്റിയിരുന്ന ആദ്യ ഏകകോശജീവിയുടെ ആദ്യ കോശത്തില്‍ നിന്നാണതിന്റെ തുടക്കം. ആദിമജീവികളില്‍ മസ്തിഷ്‌ക്കത്തിന്റെ പ്രാഥമികധര്‍മ്മങ്ങള്‍ നിര്‍വഹിച്ചു പോന്ന സവിശേഷ കോശഭാഗങ്ങള്‍ ഒത്തുചേര്‍ന്നാണ് പിന്നീട് നാഡീകുഴലുകള്‍ (neural tubes) ഉണ്ടാകുന്നത്. ഇത്തരം നാഡീകുഴലുകളെ മസ്തിഷ്‌ക്കത്തിന്റെ മാതാവ് എന്നുവിളിക്കാം. നാഡീട്യൂബുകള്‍ അവയവല്‍ക്കരണത്തിന് വിധേയമായപ്പോള്‍ പ്രാകൃതമസ്തിഷ്‌ക്കമുണ്ടായി. പിന്നീട് ബഹുകോശജീവികളിലൂടെ, മത്സ്യങ്ങളിലൂടെ, ഉഭയജീവികളിലൂടെ, ഉരഗങ്ങളിലൂടെ, സസ്തനങ്ങളിലൂടെ, പ്രൈമേറ്റുകളിലൂടെ യാത്ര ചെയ്ത് ആ മസ്തിഷ്‌ക്കം ഒരു കൈവഴിയിലൂടെ ഹോമോ സാപ്പിയന്‍സ് സാപ്പിയന്‍സിലെത്തി. ഈ യാത്രയിലുടനീളം അതാത് ജീവികളുടെ ജീവിതപരിസ്ഥിതികള്‍ക്കും ആഭ്യന്തരസവിശേഷതകള്‍ക്കും അനുസൃതമായി പല ദിശകളില്‍ ഉടച്ചുവാര്‍ക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും സംഭവിച്ചിട്ടുണ്ട്. അതായത് എല്ലാ മസ്തിഷ്‌ക്കവും ഒരു മസ്തിഷ്‌ക്കമാകുന്നു, ഒരു മസ്തിഷ്‌ക്കത്തിന്റെ തുടര്‍ച്ചയും പരിഷ്‌ക്കരണവുമാകുന്നു.

മനുഷ്യമസ്തിഷ്‌ക്കത്തിന്റെ അടിസ്ഥാനമായ മസ്തിഷ്‌ക്ക കാണ്ഡം (brain stem) ആദിമനിര്‍മ്മിതിയാണ്. ഇത് ഉരഗമസ്തിഷ്‌ക്കവുമായി(reptile brain) സാമ്യപ്പെട്ടിരിക്കുന്നു. മസ്തിഷ്‌ക്ക കാണ്ഡം സ്‌പെനല്‍കോര്‍ഡിന്റെ തുടര്‍ച്ച കൂടിയാണ്. മിക്ക ജീവികളിലും ശരീരത്തിന്റെ അടിസ്ഥാനധര്‍മ്മങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മസ്തിഷ്‌ക്ക കാണ്ഡത്തിലാണ് ശേഖരിക്കപ്പെട്ടിരിക്കുന്നത്. ഹൃദയസ്പന്ദനം, ശ്വാസോച്ഛാസപ്രവര്‍ത്തനം, വൃക്കകളുടെ പ്രവര്‍ത്തനം, നിദ്രാചക്രം, ശരീരസംതുലനം, ചോദനകള്‍...തുടങ്ങിയവ നിയന്ത്രിക്കുന്നത് മസ്തിഷ്‌ക്കത്തണ്ടാണ്. മെഡുല ഒബ്‌ളാങ്കേറ്റ, പോണകള്‍, മധ്യമസ്തിഷ്‌ക്കം(medulla oblongata, pons and midbrain)എന്നിവ ഉള്‍പ്പെട്ട ഭാഗമാണ് പൊതുവെ മസ്തിഷ്‌ക്ക കാണ്ഡമായി അറിയപ്പെടുന്നത്.


നമ്മുടെ ആദിമ മുന്‍ഗാമികള്‍ ഉപയോഗിച്ചിരുന്നതും നാം ഉപയോഗിക്കാത്തതുമായ നിരവധി ശേഷികള്‍ സംബന്ധിച്ച വിവരതന്മാത്രകള്‍ നമ്മുടെ മസ്തിഷ്‌കത്തിലുണ്ടാകുമോ? കൗതുകമുണര്‍ത്തുന്ന ചോദ്യമാണിത്. ഉദാഹരണമായി, നമ്മുടെ പൂര്‍വികരില്‍ ചിലരെങ്കിലും കരയില്‍ നിന്നും ജലത്തില്‍നിന്നും ഓക്‌സിജന്‍ സ്വീകരിക്കാന്‍ ശേഷിയുള്ളവരായിരുന്നു. പക്ഷെ ഇന്ന് ആ ശേഷി നമുക്കില്ല. പക്ഷെ ആ ശേഷി നിര്‍വഹിക്കപ്പെട്ടപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചിരുന്ന മസ്തിഷ്‌ക്കത്തിന്റെ പരമ്പരയില്‍പെട്ടതാണ് നമ്മുടെ മസ്തിഷ്‌ക്കവും. അങ്ങനെയെങ്കില്‍ അതു സംബന്ധിച്ച എന്തെങ്കിലും വിവരഫോസിലുകള്‍ തന്മാത്രതലത്തില്‍ നമ്മുടെ മസ്തിഷക്കത്തില്‍ അവശേഷിക്കുന്നുണ്ടാകുമോ? പരിണാമപഠനത്തെ ആവേശകരമാക്കുന്ന ചില ചോദ്യങ്ങളില്‍ ഒന്നാണിത്.

മസ്തിഷ്‌ക്കകാണ്ഡത്തിന് ഉപരിയായ ധര്‍മ്മങ്ങളാണ് കോര്‍ട്ടക്‌സ് (cortex)എന്ന ഉപരിമസ്തിഷ്‌ക്കം നിര്‍വഹിക്കുന്നത്. കോര്‍ട്ടക്‌സിന്റെ വലുപ്പവും വളര്‍ച്ചയുമാണ് ജീവിയുടെ ബുദ്ധിശക്തിയുടെ അടിസ്ഥാനമെന്ന് പറയാം. ഉയര്‍ന്ന ജീവികളില്‍ കൂടുതല്‍ വിപുലമായ കോര്‍ട്ടക്‌സ് കാണാനാവും. നമ്മുടെ ഉപരിമസ്തിഷ്‌ക്കത്തിന് ഏതാനും ലക്ഷം വര്‍ഷങ്ങളുടെ പ്രായമേ ഉള്ളുവെങ്കില്‍ മസ്തിഷ്‌ക്കകാണ്ഡത്തിന് കോടിക്കണക്കിന് വര്‍ഷങ്ങളുടെ പരിണാമചരിത്രമുണ്ട്. മസ്തിഷ്‌ക്ക കാണ്ഡത്തില്‍ ദൈവമില്ല,അവിടെ കഥയോ കവിതയോ തത്വചിന്തയോ ഇല്ല. മനുഷ്യനൊഴികെ മറ്റ് ജീവികള്‍ക്കൊന്നും ദൈവസങ്കല്‍പ്പമില്ലെന്നത് ശ്രദ്ധിക്കുക. പക്ഷെ ദൈവത്തിനും പ്രേതത്തിനും ഇന്ധനമായി തീരുന്ന ഭയം പോലുള്ള ആദിമചോദനകളുടെ സ്രോതസ്സുകള്‍ അവിടെയുണ്ട്. ശരീരത്തിന്റെ കേവലം അഞ്ച് ശതമാനത്തില്‍ താഴെ മാത്രം ഭാരമുള്ളതും എന്നാല്‍ മൊത്തം ലഭ്യമായ ഊര്‍ജ്ജത്തിന്റെ കാല്‍ഭാഗത്തോളം വിനിയോഗിക്കുകയും ചെയ്യുന്ന മഹാ അവയവമാണ് മനുഷ്യമസ്തിഷ്‌ക്കം. ദൈവം എന്ന ആധുനികമിത്ത് അതിനുള്ളില്‍ ഘടനാപരമായി നിക്ഷേപിക്കപ്പെട്ടിട്ടുണ്ടോ?- ഈ ചോദ്യം അന്വേഷണവിഷയമാക്കാന്‍ തക്ക ഗൗരവമുള്ളതാണോ എന്ന സന്ദേഹം പലരും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം പല അന്വേഷണങ്ങളും സമീപകാലത്ത് നടന്നിട്ടുണ്ട്

തല തെറിക്കാത്ത ശൗര്യം!
നമ്മുടെ മസ്തിഷ്‌ക്കം ഏകോപിതവും കേന്ദ്രീകൃതവുമായ ഒരൊറ്റ യൂണിറ്റായിട്ടാണോ പ്രവര്‍ത്തിക്കുന്നത്? അതോ ഭിന്ന വകുപ്പുകളായോ? മസ്തിഷ്‌ക്ക ഭാഗങ്ങള്‍ വകുപ്പുകളായി തിരിഞ്ഞ് വ്യത്യസ്ത ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതായാണ് ഒറ്റ നോട്ടത്തില്‍ തോന്നുക. വാസ്തവത്തില്‍ ഈ രണ്ട് പ്രവര്‍ത്തനരീതികളും മസ്തിഷ്‌ക്കം അനുവര്‍ത്തിക്കുന്നുണ്ട്. മസ്തിഷ്‌ക്കത്തിലെ പല മേഖലകളും വ്യത്യസ്ത ദൗത്യങ്ങളാണ് നിര്‍വഹിക്കുന്നത്. ദൃശ്യമേഖലയും ശ്രവ്യമേഖലയും അതാത് ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നു. ഈ മേഖലകള്‍ക്ക് സംഭവിക്കുന്ന ന്യൂനതകള്‍ അതാത് ശേഷികളെ ബാധിക്കുന്നു. വ്യതിരിക്തമായ മേഖലകള്‍ ഉണ്ടെങ്കിലും ചില പ്രവര്‍ത്തനങ്ങളില്‍ ഭിന്നമേഖലകളുടെ സമഗ്രമായ ഏകോപനം ആവശ്യമായി വരുന്നുണ്ട്. പക്ഷെ ഇതിനായി ഏതെങ്കിലും കേന്ദ്രശക്തി മസ്തിഷ്‌ക്കത്തില്‍ ഉണ്ടെന്ന് കരുതരുത്. അങ്ങനെ ഒരു ശക്തിയോ മേഖലയോ മസ്തിഷ്‌ക്കത്തില്‍ ഇല്ല. മസ്തിഷ്‌ക്ക കാണ്ഡം സ്‌പൈനല്‍ കോര്‍ഡിന്റെ തുടര്‍ച്ചയാണെങ്കില്‍ ഉപരിമസ്തിഷ്‌ക്കമായ കോര്‍ട്ടക്‌സ് മസ്തിഷ്‌ക്കകാണ്ഡത്തിന്റെ തുടര്‍ച്ചയാണ്. എല്ലാം ഒരു തുടര്‍ച്ചയും പരസ്പരപൂരകവുമാണെന്ന് തിരിച്ചറിയണം. മസ്തിഷ്‌ക്കകാണ്ഡം അതിപ്രാചീനമാണെന്ന് സൂചിപ്പിച്ചല്ലോ. മസ്തിഷ്‌ക്കകാണ്ഡം മാത്രമുണ്ടെങ്കില്‍ ഒരു ജീവിക്ക് അതിജീവിക്കാനാകുമോ? ഏറെക്കുറെ സാധിക്കും എന്നാണ് ഉത്തരം! 1945 ഏപ്രില്‍ മാസം അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തിലെ ഒരു കോഴി വളര്‍ത്ത് കേന്ദ്രത്തില്‍ ജനിച്ച മൈക്ക് എന്ന പൂവന്‍കോഴി ഈ ഉത്തരം ശരിവെക്കും.

'ശിരസ്സില്ലാത്ത മൈക്ക്'(‘Mike the Headless Chicken’/April 1945 – March 1947)എന്ന പേരിലാണ് വ്യാന്‍ഡോട്ട് ഇനത്തില്‍പ്പെട്ട(Wyandotte chicken)ഈ അമേരിക്കന്‍ കോഴി ലോകപ്രശസ്തനായത്. തല ഏതാണ്ട് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടിട്ടും ഒരു തരി മസ്തിഷ്‌ക്കത്തിന്റെ, അതായത് മസ്തിഷ്‌ക്ക കാണ്ഡത്തിന്റെ സഹായത്തോടെ 18 മാസം ജീവിച്ചാണ് മൈക്ക് ലോകത്തെ അത്ഭുതപ്പെടുത്തിയത്. വീട്ടിലെത്തിയ അതിഥികളെ സല്‍ക്കരിക്കാന്‍ ഭാര്യയുടെ നിര്‍ദ്ദേശപ്രകാരം ഒരു പൂവനെ തേടിയാണ് മൈക്കിന്റെ ഉടമ ലോയിഡ് ഓള്‍സണ്‍ (Lloyd Olsen) തന്റെ കോഴിവളര്‍ത്തുകേന്ദ്രത്തില്‍ എത്തിയത്. ആദ്യം കയ്യില്‍ കിട്ടിയത് മൈക്കിനെ. ഒറ്റ വെട്ടിന് തല ദൂരെ തെറിച്ചുവീണു! പക്ഷെ എന്നിട്ടും ശിരസ്സില്ലാത്ത മൈക്ക് രണ്ട് കാലില്‍ തന്നെ നിന്നു. അവിടെ നിന്ന് ഉച്ചത്തില്‍ കൂവാനൊരു ശ്രമവും ആ സാധുജീവി നടത്തി. ഒരു വികലശബ്ദവും പുറത്തുവന്നു. ഈ കാഴ്ച ഉടമയെ അമ്പരപ്പിച്ചു. അയാള്‍ മൈക്കിനെ കുറെനേരം സാകൂതം വീക്ഷിച്ചു. തലയില്ലാക്കോഴി ഇടറിയ കാലടികളുമായി നടക്കുകയാണ്. പെട്ടെന്ന് എന്തോ ബുദ്ധി തോന്നിയ ഓള്‍സണ്‍ പിന്നെയതിനെ ഉപദ്രവിച്ചില്ല. അപ്പോഴത്തെ ആവശ്യത്തിനായി മറ്റൊരു കോഴിയെ കശാപ്പ് ചെയ്തു. ശേഷം മൈക്കിനെ പരിചരിക്കാന്‍ തുടങ്ങി.


മൈക്കിന്റെ അന്നനാളവും തലയും ചേരുന്ന ഭാഗത്തെ രക്തപ്രവാഹം പെട്ടെന്ന് നിലച്ചിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ അത്ഭുതകോഴി ജീവന്‍ വെടിഞ്ഞില്ലെന്ന് മാത്രമല്ല ഉടമയുടെ ശുശ്രൂഷയില്‍ കൂടുതല്‍ മെച്ചപ്പെട്ടുവരികയായിരുന്നു. ശരീരഭാരം കുറഞ്ഞ് ഗുരുത്വകേന്ദ്രം മാറിയതോടെ കൂടുതല്‍ ഉയരത്തിലേക്ക് പറന്ന് ഇരിക്കാനും അതിനായി! അന്നനാളത്തിന്റെ തുറന്ന ഭാഗത്തില്‍ക്കൂടി ചെറിയ ഫില്ലറുപയോഗിച്ച് പാലും വെള്ളവും ചെറിയ ധാന്യമണികളും എത്തിച്ചുകൊടുത്തപ്പോള്‍ മൈക്ക് അവയൊക്കെ അകത്തേക്ക് വലിച്ചെടുത്തു. പൂര്‍ണ്ണമായും സുഖംപ്രാപിച്ചതോടെ നാട്ടുകാര്‍ക്ക് മുന്നില്‍ ഈ അത്ഭുതക്കോഴിയെ പ്രദര്‍ശിപ്പിച്ച് ഓള്‍സണ്‍ പണം സമ്പാദിക്കാന്‍ തുടങ്ങി. പലരും ഇതൊരു തട്ടിപ്പായാണ് ആദ്യം കണ്ടതെങ്കിലും ഓള്‍സണ്‍ മൈക്കിനെ സാള്‍ട്ട ലേക്ക് സിറ്റിയിലെ ഉട്ടാ യൂണിവേഴ്‌സിറ്റിയില്‍(University of Utah in Salt Lake City)കൊണ്ടുപോയി വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ചതോടെ വസ്തുതകള്‍ ലോകത്തിന് ബോധ്യപ്പെട്ടു. പ്രശസ്തിയുടെ ഉന്നതിയില്‍ മാസം 4000 ഡോളറായിരുന്നു മൈക്കിനെകൊണ്ടുള്ള വരുമാനം!

മതഭാവനയുള്ളവര്‍ ഇവിടെ പെട്ടെന്ന് ചോദിക്കാനിടയുള്ള ചോദ്യമിതാണ്: ഇത്ര കൃത്യമായി, ഇത്ര സൂക്ഷ്മമായി ആരാണിങ്ങനെ വെട്ടിയത്?!! ഇവിടെയൊരു ബുദ്ധിപരമായ ആസൂത്രണം(intelligent design) മണക്കാതിരിക്കാന്‍ അവര്‍ക്കാവില്ലല്ലോ. ഓള്‍സന്റെ മഴു 'ദിവ്യമഴു' ആണെന്ന് വിലയിരുത്തി ആരാധിക്കാനും ചിലര്‍ തയ്യാറായെന്ന് വരാം! മൈക്കിനെ വെട്ടിയ അതേ മാതൃകയില്‍ കോഴികളുടെ തല വെട്ടി അത്ഭുതക്കോഴികളെ ഉണ്ടാക്കാന്‍ അക്കാലത്ത് പലരും ശ്രമിച്ചു. ചിലവ ഒന്നോ രണ്ടോ ദിവസം ജീവിച്ചെങ്കിലും മിക്ക ശ്രമങ്ങളും ദയനീയ പരാജയങ്ങളായിരുന്നു. 


ഓള്‍സണും വെറുതെയിരുന്നില്ല. പക്ഷെ അയാള്‍ക്കും തന്റെ വൈഭവം ആവര്‍ത്തിക്കാനായില്ല. പ്രദര്‍ശനവുമായി ബന്ധപ്പെട്ട് അമേരിക്കയിലുടനീളം സഞ്ചരിച്ച മൈക്ക് 18 മാസത്തിന് ശേഷം ഒരു ഹോട്ടലില്‍ വെച്ചാണ് മരണമടഞ്ഞത്. ശ്വാസംമുട്ടല്‍ സംബന്ധിയായ അസുഖമായിരുന്നു കാരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് കാരറ്റിഡ് ആര്‍ട്ടറി(carotid artery) മുറിയാതിരുന്നതും ഒരു ചെവി ബാക്കിയായതുമാണ് ശിരസ്സറ്റിട്ടും മൈക്ക് രക്ഷപെടാന്‍ കാരണമെന്ന് സ്ഥിരീകരിക്കപ്പെട്ടു. പെട്ടെന്നുണ്ടായ രക്തം കട്ടപിടിക്കല്‍ കാരണം പൊടുന്നനെ രക്തപ്രവാഹം നിലച്ചതും രക്ഷയായി. ശരീരസംതുലനം, ഹൃദയം, ശ്വാസകോശം, ദഹനവ്യവസ്ഥ എന്നിവയുടെ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള അടിസ്ഥാന ഹോമിയോസ്റ്റാറ്റിക്ക് ധര്‍മ്മങ്ങള്‍(basic homeostatic functions)മസ്തിഷ്‌ക്കകാണ്ഡം നിര്‍വഹിക്കുകയായിരുന്നു-ഉപരിമസ്തിഷ്‌ക്കമായ സെറിബല്‍ കോര്‍ട്ടെക്‌സിന്റെ സഹായമില്ലാതെതന്നെ.

അല്‍സ്‌ഹെയ്മസ്(Alzheimer's disease) രോഗം ബാധിച്ചവരിലും ഏറെക്കുറെ സമാനമായ അവസ്ഥ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത്തരം രോഗികളുടെ മസ്തിഷ്‌ക്കകാണ്ഡം വലിയ കുഴപ്പമില്ലാതെ നിലനില്‍ക്കുമ്പോള്‍തന്നെ ഉപരിമസ്തിഷ്‌ക്കം(cortex) ക്രമേണ ക്ഷയിക്കുന്നു. സ്വയംബോധമില്ലാതെ, കാര്യമായ പ്രതികരണശേഷിയില്ലാതെ പരസഹായത്തോടെ ഏറെക്കാലം ജീവിക്കാന്‍ അല്‍സ്‌ഹെയ്മസ് രോഗികള്‍ക്ക് സാധിക്കും. ഉപരിമസ്തിഷ്‌ക്കം നമ്മുടെ ഉന്നതചിന്തകളും ശേഷികളും ഇല്ലാതാക്കുമ്പോഴും പുരാതനമായ മസ്തിഷ്‌ക്കകാണ്ഡം അത്യാവശ്യം ജീവന്‍ നിലനിര്‍ത്തികൊണ്ടുപോകാന്‍ വേണ്ടതെല്ലാം ചെയ്യുന്നതാണ് കാരണം. മസ്തിഷ്‌ക്കം ഒരേ സമയം ഒരൊറ്റ അവയവമായും മറ്റുചിലപ്പോള്‍ വിവിധ വകുപ്പുകളായും ജോലി ചെയ്യുമെന്ന് മൈക്ക് സാക്ഷ്യപ്പെടുത്തുന്നു. തല പോയ മൈക്കിന്റെ ചില ശേഷികള്‍ നശിച്ചെങ്കിലും കഷ്ടിച്ച് ജീവിക്കാനാവശ്യമായ ഒരല്‍പ്പം മസ്തിഷ്‌ക്കം അതിന് ലഭിച്ചു. അങ്ങനെയെങ്കില്‍ ദൈവചിന്തയ്ക്കും മസ്തിഷ്‌ക്കത്തില്‍ ഒരു ഭാഗം ഉണ്ടാകുമോ എന്ന ചോദ്യം ന്യായമാണല്ലോ. പക്ഷെ ഈ ആഗ്രഹചിന്തയ്ക്ക് ശാസ്ത്രീയ പിന്തുണ ഒരിക്കലുമുണ്ടായിട്ടില്ല. മറ്റേത് ചിന്തയേയും പോലെയാണ് മസ്തിഷ്‌ക്കത്തെ സംബന്ധിച്ചിടത്തോളം മത-പ്രേതചിന്തകള്‍ എന്നതാണ് ശാസ്ത്രം സ്ഥിരീകരിക്കുന്ന യാഥാര്‍ത്ഥ്യം.

The Tell Tale Brain എന്ന വിശ്രുതഗ്രന്ഥത്തില്‍ ഡോ. വിളയന്നൂര്‍ എസ്. രാമചന്ദ്രന്‍ മസ്തിഷ്‌ക്കത്തില്‍ ദൃശ്യാനുഭവങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയില്‍(visual area) മുപ്പതിലധികം വ്യതിരിക്തഭാഗങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ട്. ആകൃതി, രൂപം, വലുപ്പം, കനം, നിറം, ചലനം ...തുടങ്ങി ദൃശ്യാനുഭവ(sight)ത്തിന്റെ ഭിന്ന തലങ്ങളാണ് ഈ മേഖലകളില്‍ ഓരോന്നും സൃഷ്ടിക്കുന്നത്. ഇവയില്‍ ഏതെങ്കിലും ഒരു ഭാഗത്തിന് ഏല്‍ക്കുന്ന ക്ഷതങ്ങള്‍ അത് നിര്‍ധരിക്കുന്ന മാനം(dimension) ഇല്ലാത്ത കാഴ്ചകളായിരിക്കും സമ്മാനിക്കുക. ചലനം(motion) നിര്‍ധരിക്കാന്‍ കഴിയാത്ത ഒരു രോഗിയെക്കുറിച്ച് ഡോ.രാമചന്ദ്രന്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രസ്തുത വനിതയ്ക്ക് സാധാരണ കാഴ്ച(noramal vision) തന്നെയാണുള്ളത്. പക്ഷെ വസ്തുക്കള്‍ ചലിക്കുന്നത് മാത്രം അവര്‍ക്ക് അനുഭവവേദ്യമാകില്ല. ഒരു റോഡ് മുറിച്ചുകടക്കുന്നത് പോലും അവര്‍ക്ക് പ്രയാസകരമാണ്. ദൂരെ നിന്ന് വരുന്ന ബസ്സിന്റെ മിഴിവാര്‍ന്ന നിശ്ചലചിത്രം അവര്‍ക്ക് ലഭിക്കും. പക്ഷെ ബസ്സ് ചലിക്കുന്നെന്നോ അത് എത്രമാത്രം സമീപം എത്തിയെന്നോ തിരിച്ചറിയാനാവില്ല. മറ്റൊരാളിന്റെ സഹായമില്ലാതെ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചാല്‍ ബസ്സിനടിയില്‍ പെട്ടുപോകാമെന്ന് സാരം. കാപ്പി കുടിക്കാനായി കപ്പ് ചുണ്ടോട് അടുപ്പിക്കുമ്പോഴും ഇതേ പ്രശ്‌നമുണ്ട്. പലപ്പോഴും കപ്പ് ചുണ്ടില്‍ വന്നിടിച്ച് ശേഷമായിരിക്കും അവരതറിയുക. ചലനം പോലെ തന്നെയാണ് മറ്റ് മാനങ്ങളുടെ കാര്യമെന്നും ഡോ.രാമചന്ദ്രന്‍ പറയുന്നു. 


ന്യൂനതയുള്ള കാഴ്ച ദൃശ്യമേഖലയിലെ അതാത് ദൗത്യം നിര്‍വഹിക്കുന്ന ഭാഗങ്ങളുടെ ന്യൂനത മൂലമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. മസ്തിഷ്‌ക്കനാഡികളുടെ കെട്ടുപിണയല്‍(interlocking), ക്രമരഹിതബന്ധങ്ങള്‍ (crosswiring), വിവരചേര്‍ച്ചകള്‍(leakages) എന്നിവ മൂലം അപൂര്‍വമായി ഇത്തരം ദൗത്യങ്ങള്‍ മറ്റ് മസ്തിഷ്‌ക്ക ഭാഗങ്ങള്‍ ഏറ്റെടുക്കാറുണ്ടെങ്കിലും മിക്കപ്പോഴും ഇത്തരം ശേഷികള്‍ പിന്നീട് തിരികെ ലഭിക്കാറില്ല. ദൈവചിന്തയ്ക്കായി മനുഷ്യമസ്തിഷ്‌ക്കത്തില്‍ ഒരു മേഖല സംവരണം ചെയ്തിട്ടുണ്ടെങ്കില്‍ നാസ്തികര്‍ ദൈവ-പ്രേതാദികളെ നിരാകരിക്കുന്നത് 'ദൈവമേഖല'യ്ക്ക് സംഭവിച്ച ന്യൂനത മൂലമാണോ എന്ന ചോദ്യം സ്വഭാവികമായും ഉയരും. അങ്ങനെയെങ്കില്‍ നാസ്തികത ഒരു മസ്തിഷ്‌ക്കപരമായ ക്രമക്കേടാണ്!

മസ്തിഷ്‌ക്കത്തില്‍ ദൈവകേന്ദ്രം ഉണ്ടെങ്കിലെ മേല്‍പ്പറഞ്ഞ നിഗമനത്തിന് എന്തെങ്കിലും അടിസ്ഥാനമുള്ളു. പക്ഷെ ഇത് സംബന്ധിച്ച് ഇന്നുവരെ നടത്തിയ പഠനങ്ങള്‍ ദൈവകേന്ദ്രം കേവലം മതപരമായ ഒരാഗ്രഹചിന്ത മാത്രമാണെന്ന് സ്ഥിരീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. നാസ്തികരില്‍ മഹാഭൂരിപക്ഷവും മതവിശ്വാസികളായ ശേഷം പില്‍ക്കാലത്ത് ചിന്താപരമായ പരിവര്‍ത്തനത്തിലൂടെ വിശ്വാസം ഉപേക്ഷിക്കുന്നവരാണ്. Most atheists are Ex-religious. ലോകത്തിലെ അഞ്ചിലൊന്ന് മനുഷ്യര്‍ക്ക് ക്രമേണ ഒരു മസ്തിഷ്‌ക്കശേഷി നഷ്ടപ്പെടുന്നുവെന്ന ചിന്ത അതിഭാവനയാണെന്നതില്‍ സംശയമില്ലല്ലോ. മാത്രമല്ല ശിശുക്കള്‍ നിരീശ്വരുമാണ്. 2009 ല്‍ അമേരിക്കയിലെ മേരിലാന്‍ഡ് സംസ്ഥാനത്തെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ന്യൂറോളജിക്കല്‍ ഡീസോര്‍ഡേഴ്‌സ് ആന്‍ഡ് സട്രോക്ക് എന്ന സ്ഥാപനത്തിലെ കോഗ്നിറ്റീവ് ന്യൂറോ സയന്റിസ്റ്റായ ജോര്‍ഡന്‍ ഗ്രാഫ്മാന്‍ (Jordan Grafman) ദൈവകേന്ദ്രം സംബന്ധിച്ച് ഒരു പഠനം സംഘടിപ്പിക്കുകയുണ്ടായി. മതപരമായ വിശ്വാസത്തെ നിയന്ത്രിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്ന ഏതെങ്കിലും മസ്തിഷ്‌ക്കഭാഗം ഉണ്ടോ എന്നറിയുകയായിരുന്നു ഗ്രാഫ്മാന്റെ ഉദ്ദേശം. ബുദ്ധമതം, ക്രിസ്തുമതം, ഇസ്‌ളാം, ജൂതമതം തുടങ്ങിയവയില്‍ വിശ്വസിക്കുന്ന 40 പേരുടെ മസ്തിഷ്‌ക്കത്തിന്റെ എം.ആര്‍.ഐ സ്‌ക്കാന്‍ (f MRI scan)പരിശോധിച്ചും ശാസ്ത്രീയവിശകലനം ചെയ്തുമാണ് അദ്ദേഹം അന്തിമനിഗമനത്തിലെത്തിയത്.


മനുഷ്യ മസ്തിഷ്‌ക്കത്തില്‍ ദൈവവിശ്വാസം കൈകാര്യം ചെയ്യാനായി മാത്രം യാതൊരു സവിശേഷഭാഗവും ഇല്ലെന്ന പഠനഫലമാണ് ഗ്രാഫ്മാന്‍ മുന്നോട്ടുവെച്ചത്. മേല്‍ സൂചിപ്പിച്ച 40 പേരോടും തങ്ങളുടെ മതം സംബന്ധിച്ച ചിന്തകളിലും ഭാവനകളിലും മുഴുകാന്‍ ആവശ്യപ്പെടുകയും ആ സമയത്ത് സക്രിയമാകുന്ന മസ്തിഷ്‌ക്ക ഭാഗങ്ങള്‍ സ്‌ക്കാനിംഗിലൂടെ നിരീക്ഷിക്കുകയുമാണ് ഗ്രാഫ്മാനും കൂട്ടരും ചെയ്തത്. സാധാരണ വികാരങ്ങളും ചിന്തകളും നിര്‍ധാരണം ചെയ്യുന്ന മസ്തിഷ്‌ക്കമേഖലകള്‍ തന്നെയാണ് ദൈവചിന്തയും കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം കണ്ടെത്തി. അതാകട്ടെ, വിവിധ മേഖലകളായിരുന്നു. ഭിന്ന മതചിന്തകള്‍ ഭിന്നമേഖലകളെ സക്രിയമാക്കി. 'ദൈവം ഈ ലോകത്ത് ഇടപെടുന്നുണ്ട്. അവന്‍ എന്റെ എല്ലാ പ്രവര്‍ത്തികളേയും നയിക്കുന്നുന്നു'എന്ന പ്രസ്താവന വിചിന്തനം ചെയ്യാന്‍ ഈ നാല്‍പത് പേരോടും ആവശ്യപ്പെട്ടപ്പോള്‍ അവരുടെ ലാറ്ററല്‍ ഫ്രണ്ടല്‍ ലോബാണ് (lateral frontal lobe regions)ഏറെ സക്രിയമായത്. മനുഷ്യര്‍ പരസ്പരം വൈകാരികമായി ഐക്യപ്പെടാന്‍ സഹായിക്കുന്ന വികാരങ്ങള്‍ നിര്‍മ്മിക്കുന്ന മസ്തിഷ്‌ക്കഭാഗമാണിത്.

'ദൈവം കോപിഷ്ഠനാണ്' എന്ന വാചകം വിചിന്തനം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇതേ വിശ്വാസികളുടെ മീഡിയല്‍ ടെമ്പറല്‍-ഫ്രണ്ടല്‍ ജൈറികള്‍ (medial temporal and frontal gyri) സജീവമായി കാണപ്പെട്ടു. മറ്റുള്ളവരുടെ വികാരങ്ങള്‍ നിര്‍ധാരണം ചെയ്യാന്‍ നമ്മെ സഹായിക്കുന്ന മസ്തിഷ്‌ക്കഭാഗങ്ങളണ് ഇവ രണ്ടും. അതേസമയം 'ഒരു ഉയര്‍ത്തെഴുന്നേല്‍ ഉണ്ടാകും'എന്ന പ്രതീക്ഷാനിര്‍ഭരമായ മതകല്‍പ്പനയോട് കൂടുതല്‍ പ്രതികരിച്ചത് വലത് ഇന്‍ഫീരിയര്‍ ടെമ്പറല്‍ ജൈറസായിരുന്നു(right inferior temporal gyrus). രൂപകങ്ങളുടെ(metaphors) അര്‍ത്ഥം കണ്ടെത്താന്‍ കൂടി സഹായിക്കുന്ന മസ്തിഷ്‌ക്ക ഭാഗമാണിതെന്നോര്‍ക്കുക. ഗ്രാഫ്മാന്‍ സംഘത്തിന്റെ പഠനഫലങ്ങള്‍ ദൈവകേന്ദ്രം സംബന്ധിച്ച് ശാസ്ത്രം ഇതുവരെ ശേഖരിച്ച വിവരങ്ങളേയും എത്തിച്ചേര്‍ന്ന നിഗമനങ്ങളേയും ശരിവെക്കുന്നവയാണെന്ന് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ സ്പിരിച്വാലിറ്റി ആന്‍ഡ് മൈന്‍ഡിന്റെ ഡയറക്ടറായ ഡോ. ആന്‍ഡി ന്യൂബര്‍ഗ്(Dr Andrew Newberg)സാക്ഷ്യപ്പെടുത്തുന്നുണ്ട്. 


2011 ല്‍ ഗ്രാഫ്മാന്‍ പഠനത്തിന്റെ ചുവടു പിടിച്ച് പഠനം നടത്തിയ അമേരിക്കയിലെ തന്നെ മിസൗറി യൂണിവേഴ്‌സിറ്റിയിലെ ഡോ.ബ്രിക്ക് ജോണ്‍സ്റ്റണ്‍ (Dr. Brick Johnstone)ദൈവചിന്ത മനുഷ്യമസ്തിഷക്കത്തിന്റെ വിവിധഭാഗങ്ങളിലായാണ് വിചിന്തനം ചെയ്യപ്പെടുന്നതെന്ന കാര്യം ആവര്‍ത്തിച്ചു സ്ഥിരീകരിച്ചു. മാത്രമല്ല, മസ്തിഷ്‌ക്കത്തിന്റെ വലത് പരീയേറ്റല്‍ ലോബിന്റെ (right parietal lobe)കുറഞ്ഞപ്രവര്‍ത്തനമുള്ള അല്ലെങ്കില്‍ ആ ഭാഗത്ത് ക്ഷതമേല്‍ക്കുന്ന രോഗികളില്‍ ആത്മീയചിന്തകള്‍ താരതമ്യേന കൂടുതലാണെന്നും കണ്ടെത്തി. മസ്തിഷ്‌ക്കത്തിന് ചില ഭാഗങ്ങളുടെ ന്യൂനതകള്‍ ആത്മീയ-ദൈവചിന്ത വര്‍ദ്ധിപ്പിക്കുമെന്ന ജോണ്‍സ്റ്റന്റെ കണ്ടെത്തല്‍ ദൈവവിശ്വാസം അടിസ്ഥാനപരമായി ഒരു മസ്തിഷ്‌ക്ക അപഭ്രംശമാണെന്ന സിഗ്മണ്ട് ഫ്രോയിറ്റിന്റെ നിരീക്ഷണങ്ങളോട് ഏറെക്കുറെ പൊരുത്തപ്പെടുന്നുണ്ട്.

ദൈവകേന്ദ്രം എന്ന ആശയത്തെ ഡോ.വിളയന്നൂര്‍ രാമചന്ദ്രന്‍ പിന്താങ്ങിയിയെന്ന പ്രചരണമുണ്ടായിരുന്നു. 1998 ല്‍ പ്രസിദ്ധീകൃതമായ Phantoms in the Brain എന്ന കൃതിയില്‍ മസ്തിഷ്‌ക്കത്തില്‍ ദൈവസ്ഥാനം നിശ്ചയിക്കാനുള്ള ശ്രമം അദ്ദേഹം നടത്തിയിരുന്നുവെന്നത് വാസ്തവമാണ്. ടെമ്പറല്‍ ലോബക്ടമിയെ(temporal lobectomy) ദൈവ ലോബോക്ടമി (Godectomy) എന്ന് ഒരു പ്രഭാഷണത്തില്‍ രാമചന്ദ്രന്‍ വിശേഷിപ്പിക്കുന്നുണ്ട്. മസ്തിഷ്‌ക്കത്തിലെ ടെമ്പറല്‍ ലോബിനെ മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയുടെ പേരാണ് ടെമ്പറല്‍ ലോബക്ടമി. മനുഷ്യചരിത്രം പരിശോധിച്ചാല്‍ ഏതാണ്ട് എല്ലാ പ്രാക്തനസമൂഹങ്ങളിലും വ്യാപകമായ സാന്നിധ്യമറിയിക്കുന്ന അതിഭൗതിക ശക്തിയിലുള്ള വിശ്വാസത്തിന് എന്തെങ്കിലും ശാരീരികപരമായ അസ്തിത്വമുണ്ടോ എന്ന ചോദ്യം തികച്ചും സ്വഭാവികമാണെന്നാണ്(“the human belief in the supernatural is so widespread in all societies all over the world that it's tempting to ask whether the propensity for such beliefs might have a biological basis.”/The Phantoms in the Brain, Quill William Morrow, 1998)അദ്ദേഹം പറഞ്ഞത്.


കോര്‍ട്ടക്‌സിലെ ടെമ്പറല്‍ ലോബിന്റെ ഒരു ഭാഗം നീക്കം ചെയ്യുന്നത് മതാത്മകചിന്തകളെ സാരമായി ബാധിക്കുമെന്നും മസ്തിഷ്‌ക്കത്തിലെ മതമേഖലകള്‍ അപസ്മാരവേളയില്‍ അമിത തോതില്‍ സക്രിയമാകുമെന്നും അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി(“What would happen to the patient's personality-- especially his spiritual leanings-- if we removed a chunk of his temporal lobe? The one clear conclusion that emerges from all this is that there are circuits in the human brain that are involved in religious experience and these become hyperactive in some epileptics.’’). എന്നാല്‍ മനുഷ്യമസ്തിഷ്‌ക്കത്തില്‍ ദൈവകേന്ദ്രം ഉണ്ടെന്ന് താന്‍ പറഞ്ഞുവെന്ന അഭ്യൂഹങ്ങളെ അജ്ഞേയവാദിയായ അദ്ദേഹം പില്‍ക്കാലത്ത് തള്ളിപ്പറയുകയുണ്ടായി.

മസ്തിഷ്‌ക്കം അന്ധവിശ്വാസരൂപീകരണത്തിന് സഹായകരമോ?
അതെ എന്നുതന്നെ പറയണം. പക്ഷെ എന്താണതിനര്‍ത്ഥം? ദൈവവിശ്വാസം ഉണ്ടാകാന്‍ ദൈവകേന്ദ്രം ആവശ്യമില്ല എന്നതുതന്നെ. ദൈവവിശ്വാസം സാമൂഹികപരമാണോ ശാരീരികപരമാണോ(sociological or biological) എന്ന ചോദ്യത്തിന് ദൈവകേന്ദ്രം സംബന്ധിച്ച ശാസ്ത്രീയ അന്വേഷണങ്ങള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നുണ്ട്. മതവിശ്വാസം സഹജമല്ല മറിച്ച് ഒരു സാമൂഹികപരമായ അടിച്ചേല്‍പ്പിക്കലാണ്. Faith is an imposition not a composition. നിരീശ്വരനായ ശിശുവില്‍ മതവിശ്വാസം കുത്തിവെച്ചില്ലെങ്കില്‍ അവന്‍ അതേപടി തുടരും. ചെന്നായ, നായ, കുരങ്ങ് തുടങ്ങിയ മൃഗങ്ങള്‍ക്കൊപ്പം വന്യതയില്‍ വളര്‍ന്ന കുട്ടികള്‍ (feral children) സാക്ഷ്യപ്പെടുത്തുന്നതും മറ്റൊന്നല്ല. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നൂറ്റിയമ്പതില്‍പ്പരം കേസുകളില്‍ ഒന്നില്‍പ്പോലും കുട്ടികള്‍ക്ക് സഹജമായ മതപരത ഉള്ളതായി കണ്ടിട്ടില്ല. ചെറിയ പ്രായത്തില്‍, ചിന്താശേഷി ഉറയ്ക്കുന്നതിന് മുമ്പ് മതപരിശീലനവും ഉത്‌ബോധനവും നല്‍കി കുട്ടികളെ വിശ്വാസത്തിന് അടിപ്പെടുത്തിയില്ലെങ്കില്‍ മതവിശ്വാസം ക്രമേണ ലോകത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നതില്‍ തര്‍ക്കമില്ല. 


ബാല്യത്തിലെ മതബോധവത്ക്കരണം(childhood indoctrination) മതത്തിന്റെ ഓക്‌സിജനാകുന്നു. ചിന്താശേഷി ഉറച്ച, പ്രായപൂര്‍ത്തിയായ ഒരാളുടെ മുന്നില്‍ മതകഥകളും ശാസനങ്ങളും ആദ്യമായി അവതരിപ്പിച്ചാല്‍ ഒരുപക്ഷെ ഹാരിപോട്ടര്‍ കഥകള്‍ പോലെയാവും അയാള്‍ക്കത് തോന്നുക. മതം അതീവ ഗൗരവമുള്ളതായി കാണുന്ന പലതും കേവല തമാശകളായി അനുഭവപ്പെട്ടെന്നും വരാം. ഇത് മതം കൃത്യമായി മനസ്സിലാക്കുന്നതിനാലാണ് ബാല്യത്തിലേയുള്ള മസ്തിഷ്‌ക്കപ്രക്ഷാളനം അവര്‍ ഉറപ്പ് വരുത്തുന്നത്. തുടക്കത്തിലേ ചിറക് വെട്ടി വിട്ടാല്‍ പിന്നെ പറന്നുയരില്ലല്ലോ!

മതവിശ്വാസത്തെ സഹായിക്കുന്ന നിരവധി സഹജനിലപാടുകള്‍(default settings) മനുഷ്യമസ്തിഷ്‌ക്കം പരിണാമപരമായ അനുകൂലനത്തിലൂടെ (evolutionary adaptation) സ്വന്തമാക്കിയിട്ടുണ്ട്. 'പ്രതിരോധിക്കുക അല്ലെങ്കില്‍ പിന്തിരിയുക'(‘fight or flee’) തുടങ്ങിയ ചോദനപരമായ പ്രതികരണരീതികളും അവയില്‍പ്പെടുന്നു. അവയൊന്നും മതവിശ്വാസങ്ങള്‍ക്കോ അനുബന്ധ അന്ധവിശ്വാസങ്ങള്‍ക്ക് ആയി ഉരുവംകൊണ്ട നിലപാടുകളോ ചിന്താരീതികളോ അല്ല. നേരെമറിച്ച് ഹോമോ സാപിയന്‍സിന്റെ പരിണാമചരിത്രത്തില്‍ അതിന്റെ അതിജീവനത്തിന് സഹായകരമായിരുന്ന ഒരുപിടി അനുകൂലനങ്ങളുടെ ഉപോത്പ്പന്നമായാണ്(by product) മതവിശ്വാസമുള്‍പ്പെടെയുള്ള തെളിവുരഹിതവിശ്വാസങ്ങള്‍(beliefs without evidence) മനുഷ്യമസ്തിഷ്‌ക്കത്തില്‍ കുടിയേറിയത്. 


അന്ധവിശ്വാസത്തിന് അനുകൂലമായി നിര്‍മ്മിക്കപ്പെട്ട മസ്തിഷ്‌ക്കമാണ് നമ്മുടേത് എന്ന് പറയുമ്പോള്‍ അര്‍ത്ഥമാക്കപ്പെടുന്നത് മനുഷ്യമസ്തിഷ്‌ക്കത്തില്‍ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിര്‍ധരിക്കുകയും ചെയ്യുന്ന കോശസമൂഹങ്ങളോ മേഖലകളോ ഉണ്ടെന്നല്ല മറിച്ച് പരിണാമചരിത്രത്തില്‍ നമ്മുടെ മസ്തിഷ്‌ക്കം ചിന്താപരമായും വൈകാരികപരമായും അനുകൂലനം നേടിയ പല പ്രതികരണവ്യവസ്ഥകളും ചിന്താപദ്ധതികളും അത്തരം വിശ്വാസങ്ങളുടെ രൂപീകരണത്തെ പരോക്ഷമായി സഹായിക്കുന്നുണ്ടെന്നാണ്. ഹിന്ദുക്കള്‍ മഹാദേവന്റെ വാസസ്ഥലമായി കൈലാസത്തെ പരിഗണിക്കുന്നു. മനുഷ്യമസ്തിഷ്‌ക്കത്തില്‍ കൈലാസമുണ്ടോ എന്നത് ദശകങ്ങള്‍ക്ക് മുമ്പ് മതം ഉയര്‍ത്തിയ വ്യാജചോദ്യമായിരുന്നു. 'കൈലാസനാഥന്‍'ഉണ്ടാകാന്‍ കൈലാസം ഉണ്ടാകേണ്ട കാര്യമില്ലെന്ന് ശാസ്ത്രം മറുപടി പറഞ്ഞുകഴിഞ്ഞു. മാലാഖയേയും തീ തുപ്പുന്ന വ്യാളിയേയും സൃഷ്ടിക്കുന്ന മസ്തിഷ്‌ക്കത്തിന് ദൈവവും പ്രേതവുമൊക്കെ കേവലം കുട്ടിക്കളി മാത്രം!(This article was published in Sasthragathi Magazine Aug, 2013)

2 comments:

സിയാഫ് അബ്ദുള്‍ഖാദര്‍ said...

Informative

p m mohamadali said...

യുക്തിവാദി ,ഭക്തി വാദി എല്ലാം കണക്കാണെ
എല്ലാം പൂജ്യം പൂജനീയം സ്വയം ഭൂ പ്രകൃതിയാ ണെത്രെ
എല്ലാവരും ഒന്നാണു ,ഒന്നിൽ നിന്ന് വന്നതാണു
ദൈവം ഒന്നാണ് ,അവൻ സൃഷ്ടിയല്ല ,സൃഷ്ടാവാ ണു
ദൈവം ജനിച്ചവനല്ല ,ജനിപ്പിക്കുന്നവനല്ല
ദൈവം പോലെ ഒന്നുമില്ല ,സർവ വ്യാപി
സർവ ശക്തൻ കരുണാകരൻ സർവ ജ്റ്റ്നാനി

മനുഷ്യൻ എല്ലാം അറിയുന്നവനെന്ന അഹങ്കാരി
അറിയില്ല ഒന്നും എന്നത് പോലും അറിയാത്ത ധിക്കാരി
അറിയില്ല അവൻ എന്ന് വന്നു എവിടെ നിന്ന് വന്നു
ആരെന്നും അറിയില്ലവന്നു എങ്കിലും കുറവില്ലവന്നു അഹങ്കാരം
ദൈവം എന്ത് കൊണ്ടങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു

എന്ന് പുലമ്പി കൊണ്ടിരിക്കും അവൻ
അവൻ ദൈവ സൃഷ്ടിയോ ,ദൈവം അവൻ സൃഷ്ടിയോ

തത്വ മസി ,ദൈവം സർവ വ്യാപി ദൈവം തൂണിലും തുരുമ്പിലും
മനുഷ്യ മനസ്സിലും ദൈവം ഉണ്ടെന്നു കാണില്ല
യുക്തിവാദിയും ,ഭക്തിവാദിയും കാണില്ല
കാണില്ല സ്വന്തം മനസ്സും മസ്തിഷ്കവും കാഴ്ചയും 6/1/2015