ശാസ്ത്രം വെളിച്ചമാകുന്നു

Saturday 22 December 2012

52. കൊല്ലുന്ന പെണ്ണുങ്ങള്‍ !

ഒരു ഭിത്തിക്ക് അപ്പുറവുമിപ്പുറവും രണ്ട് പെണ്‍കുട്ടികള്‍ ജനിക്കുന്നു, ഉച്ചതിരിഞ്ഞ് കൃത്യം രണ്ട് മുപ്പതിന്. ജനനസമയത്തിന്റെ കാര്യത്തില്‍ ഒരു മിനിറ്റിന്റെ പോലും വ്യത്യാസമില്ല. ഒരാള്‍ സൂസന്‍ ജോര്‍ജ്ജ്, മറ്റേയാള്‍ ഗീതാകുമാരി. സൂസന് ഇപ്പോള്‍ വയസ്സ് 48. അമേരിക്കയില്‍ സ്ഥിരതാമസം. ഭര്‍ത്താവ് അവിടെ പ്രതിരോധവകുപ്പില്‍ ഉന്നതോദ്യഗസ്ഥന്‍ . മക്കള്‍ രണ്ടുപേര്‍ ; മൂത്തവന്‍ എഞ്ചിനീയര്‍ , ഇളയവന്‍ അഭിഭാഷകന്‍ . ഇരുവരും വിവാഹിതര്‍ , രണ്ടുപേര്‍ക്കും രണ്ടു കുട്ടികള്‍ വീതം. സന്തോഷകരമായ ജീവിതം. സൂസനും ഭര്‍ത്താവിനും ആരോഗ്യപ്രശ്‌നങ്ങളുമില്ലാത്ത സുഭിക്ഷജീവിതം. പക്ഷെ കൂടെ പ്പിറന്ന ഗീതാകുമാരിക്ക് കല്യാണം ഇതുവരെ ആയിട്ടില്ല. കാരണം മറ്റൊന്നുമല്ല-ചൊവ്വാദോഷം! 

ഇതൊരു തമാശകഥയായി തള്ളാന്‍ വരട്ടെ. വിവാഹം കഴിക്കാതെ ജീവിക്കുന്നതിന് ഗീതാകുമാരിക്ക് പ്രശ്‌നമില്ല. ആരെയെങ്കിലും വിവാഹം കഴിച്ചിരുന്നെങ്കില്‍ നിരവധി പുരുഷന്‍മാര്‍ അകാലചരമം അടയുമായിരുന്നു! ജ്യോതിഷംകൊണ്ട് ഗുണമില്ലെന്ന് പറയാനാവുമോ? ഗീതാകുമാരി മൂലം സംഭവിക്കാനിടയുണ്ടായിരുന്ന എത്ര മരണങ്ങളാണ് ഇതുവരെ ഒഴിവായിപ്പോയത്?! ഗീതാകുമാരിക്കും ഭയമുണ്ടാവും. തന്റെ ഭര്‍ത്താവ് ഏതെങ്കിലും രീതിയില്‍ മരിച്ചാല്‍ തന്റെ ചൊവ്വാദോഷം കൊണ്ടാണ് അതുണ്ടായെതെന്ന് ആരോപിക്കാന്‍ ജനം മടിക്കില്ല. ഇവിടെ ഗീതാകുമാരി വിശ്വസിച്ചാലെന്താ, വിശ്വസിച്ചില്ലെങ്കിലെന്താ? വേറാരുടെ ഭര്‍ത്താവ് മരിച്ചാലും അതവരുടെ കയ്യിലിരുപ്പ് അല്ലെങ്കില്‍ വിധി അല്ലെങ്കില്‍ അത്യാഹിതം എന്നൊക്കെ അംഗീകരിക്കാന്‍ തയ്യാറാവുന്ന അതേ സമൂഹമാണ് ഗീതകുമാരിക്ക് മാത്രം ശിക്ഷ വിധിക്കുന്നത്.

ചൊവ്വാദോഷം ശരിക്കും ഒരു പുരുഷാധിപത്യസമൂഹത്തിന്റെ സൃഷ്ടിയാണ്. ചൊവ്വാദോഷക്കാരിക്ക് അവസാനം ദോഷപ്പൊരുത്തമുള്ള ഏതെങ്കിലും 'തിരിവ് ' പയ്യനെക്കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. മതരഹിതവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നാട്ടില്‍ പെണ്ണു കിട്ടാന്‍ വലിയ പ്രയാസമാണെന്നാണ് നാം പറയുക. തീര്‍ച്ചായും അതില്‍ സത്യമുണ്ട്. എന്നാല്‍ മറിച്ചുള്ള വിവാഹങ്ങള്‍ നടന്നുകിട്ടുക അത്ര എളുപ്പമാണോ?! ഹിന്ദുക്കളുടെ കാര്യമെടുത്താല്‍ ആദ്യമായി വിവാഹപ്രായമായ,യോഗ്യരായ മുഴുവന്‍ അന്യമതസ്ഥരേയും തള്ളണം, പിന്നെ സ്വന്തം ജാതിയില്‍പ്പെട്ടവരൊഴികെ ബാക്കിയുള്ളവരെയെല്ലാം ഒഴിവാക്കണം. കല്യാണചെക്കന്
രജ്ജു ദോഷമുണ്ടെങ്കില്‍ മൊത്തമുള്ള 27 നാളുകളില്‍ 9 നാളില്‍ പെട്ടവരുമായി വിവാഹം പാടില്ല! (പിന്നെയും 1/3 പുറത്ത്) ഇനി അഥവാ ചെക്കന്‍ തയ്യാറായാലും പെണ്ണുവീട്ടുകാര്‍ തയ്യാറാകില്ല;തിരിച്ചുമാകാം. ബാക്കി വരുന്ന 18 നാളുകാരില്‍ ഉത്തമം-മധ്യമം-അധമം മാനദണ്ഡങ്ങളുടെ കണക്കെടുത്താല്‍ പിന്നെയും കുറെ നാളുകാര്‍ പുറത്താകും. അതായത് വീണ്ടും 1/3 ഒഴിവാക്കപ്പെടണം. പിന്നെ ബാക്കി വരുന്ന നാളില്‍പ്പെട്ടവരില്‍ നിന്നാണ് പരസ്പരമുള്ള ഇഷ്ടം, കുടുംബമഹിമ, പ്രായം, ജോലി, വിദ്യാഭ്യാസം,വരുമാനം, നിറം, ഉയരം, സൗന്ദര്യം, ദൂരം....തുടങ്ങിയ കാക്കത്തൊള്ളായിരം കാര്യങ്ങള്‍ പരിശോധിച്ച് വരനെ കണ്ടെത്തേണ്ടിവരിക. 'വിവാഹമെന്നാല്‍ പ്രധാനം പറ്റിയ ചെറുക്കനെ കണ്ടെത്തുകയാണ് ' എന്ന് ഒരു വിവാഹബ്യൂറോയുടെ ടി.വി പരസ്യത്തില്‍ പറയുന്നത് വെറുതെയല്ലെന്ന് സാരം.

പരമയോഗ്യരും ഇഷ്ടപ്പെടുന്നവരുമായ എത്ര പേരെയാണ് ജാതി-മത-ജ്യോതിഷക്കെണി കാരണം നഷ്ടപ്പെടുത്തേണ്ടി വരുന്നത്?? അവസാനം സര്‍വ പൊരുത്തവുമായി മുന്നില്‍ വന്നുനില്‍ക്കുന്നവന്‍ എല്ലാം കഴിഞ്ഞ് അവസാനം ബാക്കി വരുന്നതില്‍ ഏറ്റവും മെച്ചപ്പെട്ടതായിരിക്കുമെന്നും ഉറപ്പില്ല ! തുണിക്കടയില്‍ മുഴുവന്‍ മണിക്കൂറുകളോലം അരിച്ചുപെറുക്കി അവസാനം അവിടെയുളള ഏറ്റവും കൂറത്തുണിയുമായി പുറത്തുവരുന്നത് പോലെയാണ് പലര്‍ക്കും ഇക്കാര്യത്തിലുള്ള അനുഭവം! സത്യത്തില്‍ ഇതിലും ഭേദമല്ലേ മതരഹിതവിവാഹത്തിന്റെ സാധ്യതകള്‍ ?!! കാര്യങ്ങള്‍ എളുപ്പമല്ലെങ്കിലും, ഒന്നുമില്ലെങ്കിലും, അവര്‍ക്ക് കുറേക്കൂടി സ്വാതന്ത്ര്യമില്ലേ?! വിവാഹപ്പരസ്യത്തില്‍ 'ജാതിയും മതവും പ്രശ്‌നമല്ല' എന്ന് എഴുതിച്ചേര്‍ക്കുന്നവരെല്ലാം നാസ്തികരും മതരഹിതരുമാണെന്ന് ധരിച്ചേക്കരുത്. മറിച്ച് അവയൊക്കെ നോക്കാന്‍ ഒരുമ്പെട്ടാല്‍ വിവാഹം നടക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന തിരിച്ചറിവ് സമ്മാനിക്കുന്ന ഉദാരതയാണത്. അതല്ലാതെ 'വേറെ വഴിയില്ല' എന്ന് സാരം!

ചൊവ്വാദോഷക്കാരിയെ കെട്ടാന്‍ ആള് വരില്ലെന്നാണ് പെണ്ണിന്റെ വീട്ടുകാര്‍ പറയുക. പക്ഷെ കെട്ടാന്‍ തയ്യാറായി ആരെങ്കിലും ചെന്നുനോക്കൂ, അപ്പോള്‍ 'അവളെ ഒരു വിധവയായി കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' എന്ന രാജകീയ ഡയലോഗ് കേള്‍ക്കേണ്ടിവരും. ഇവിടെ ശരിക്കും ആരാണ് കുറ്റക്കാര്‍? തീര്‍ച്ചയായും ഭയത്തിന് അടിപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരല്ല, വിവാഹം ചെയ്യാനായി മുന്നോട്ടു വരുന്ന ചെറുപ്പക്കാരുമല്ല-രണ്ടുപേരെയും ദയാരഹിതമായി ശിക്ഷിക്കുന്ന ജ്യോതിഷമാണ്. എന്നിട്ടും ജ്യോതിഷത്തില്‍ 'ചക്കര'യുണ്ടെന്നാണ് ഇരുകൂട്ടരും പറയുക!! ചൊവ്വാദോഷത്തിന് സമാനമായ ചില വിധിവിശ്വാസങ്ങള്‍ മത്സ്യബന്ധന തൊഴിലാളികളുടെ ഇടയിലുണ്ട്. സംഗതി പറഞ്ഞുവരുമ്പോള്‍ സ്ത്രീകളെ നിയന്ത്രിക്കാനുള്ള പുരുഷന്റെ ചില കറുത്ത അടവുകളാണ്. പക്ഷെ അവിടെ ഗ്രഹങ്ങളും ജ്യോതിഷവും നിരപരാധികളാണെന്ന് മാത്രം. 


'ചെമ്മീന്‍ ' എന്ന സിനിമയിലെ 'കടലിന്നക്കരെ പോണോരെ' എന്ന ഗാനത്തില്‍ ഈ നഗ്നചൂഷണത്തിന്റെയും സ്ത്രീവിരുദ്ധതയുടേയും തിരക്കഥ ഒളിഞ്ഞു കിടപ്പുണ്ട്. അരയന്‍ കടലില്‍ പോയി തിരിച്ചുവരാതിരുന്നാല്‍ അത് അരയത്തി പിഴച്ചതിന്റെ തെളിവാണ് എന്നാണ് പ്രസ്തുത ഗാനം സ്ഥാപിക്കുന്നത്. സത്യത്തില്‍ ഈ ഗാനം തന്നെ നിരോധിക്കാന്‍ സ്ത്രീസംഘടനകള്‍ ആവശ്യപ്പെടേണ്ടതല്ലേ?! പെണ്ണിന്റ ചാരിത്ര്യമാണ് പുരുഷന്റെ ജീവിതഗതിയും പ്രപഞ്ചഗതിയും നിയന്ത്രിക്കുകയെന്ന നുണയെറിഞ്ഞാണ് ഇവിടെ പുരുഷന്‍ അവളെ കുരുക്കിലാക്കുന്നത്. ഇത് തങ്ങള്‍ക്ക് ലഭിക്കുന്ന ഏതോ വലിയൊരു ബഹുമതിയായി കാണുന്ന സ്ത്രീകളുമുണ്ട്! അരയന്‍ പല രീതിയില്‍ അപായത്തില്‍പ്പെടാം. കാറ്റുകൊണ്ടോ സ്രാവിന്റെ ആക്രമണം കൊണ്ടോ തോണി മറിഞ്ഞോ കയ്യിലിരുപ്പുകൊണ്ടോ അല്ലെങ്കില്‍ ഇററാലിയന്‍ നാവികരുടെ വെടിയേറ്റോ...എങ്ങനെ വേണമെങ്കിലും അയാള്‍ കൊല്ലപ്പെടാം. പക്ഷെ അതിനൊക്കെ വീട്ടിലിരിക്കുന്ന ഭാര്യ എന്തു പിഴച്ചു? അവള്‍ സുചരിതയാകണമെന്ന് പുരുഷന്റെ ശാഠ്യബുദ്ധി മനസ്സിലാക്കാം. പക്ഷെ തനിക്ക് വരാനിരിക്കുന്ന അപകടങ്ങളും ഭീഷണികളും മറ്റൊരാളുമായി സാങ്കല്‍പ്പികമായി ബന്ധിച്ച് അയാളുടെ വ്യക്തിത്വത്തെ ക്രൂരമായി അപഹസിക്കുന്നത് മനുഷ്യത്വഹീനമാണ്. ഇനി കടലില്‍ ജീവന്‍ നഷ്ടപ്പെടാത്ത അരയന്‍മാരുടെ ഭാര്യമാരെല്ലാം സുചരിതകളാണെന്ന് വരുമോ?!! ചില പുരുഷന്‍മാര്‍ കടലില്‍ പോകാത്തത് സ്വന്തം ഭാര്യയുടെ ചാരിത്ര്യത്തിലുള്ള സംശയം മൂലമാണെന്ന് വരുമോ?!

ചൊവ്വാദോഷത്തിന്റെ ഉത്പത്തിപുരാണം വ്യക്തമല്ല. പണ്ട് ദേവദാസി സമ്പ്രദായം നിലനിറുത്താനായി അവതരിപ്പിക്കപ്പെട്ട ഒന്നാണ് ഇതെന്ന നിരീക്ഷണമുണ്ട്. ചൊവ്വാദോഷം ആരോപിച്ച് കുറെ കന്യകകളെ വിവാഹത്തിന് അയോഗ്യരാക്കിയാല്‍ ഗത്യന്തരമില്ലാതെ വീട്ടുകാര്‍ അവരെ ആജീവനാന്ത ക്ഷേത്രവേലയ്ക്കായി വിട്ടുകൊടുക്കുമെന്ന ധാരണയില്‍ പുരോഹിതവര്‍ഗ്ഗം ആവിഷ്‌ക്കരിച്ച ഗൂഡതന്ത്രമാണത്രെ ചൊവ്വാദോഷം. ഇങ്ങനെ ദേവദാസികളാക്കപ്പെടുന്ന കന്യകമാര്‍ക്ക് പുരോഹിതവര്‍ഗ്ഗത്തെ സുഖിപ്പിക്കുക എന്ന കര്‍ത്തവ്യമാണ് പ്രധാനമായുള്ളത്. പുരോഹിതര്‍ക്ക് ഇവരില്‍ ജനിക്കുന്ന കുട്ടികള്‍ പിതൃശൂന്യരായിരിക്കും. 'ഹരിജന്‍ ' അഥവാ വിഷ്ണുവിന്റെ മക്കള്‍ ആയിട്ടാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ഗുജറാത്തിലൊക്കെ കൃത്യമായും ഇത്തരം കുട്ടികളെ 'ഹരിജന്‍ 'എന്നുതന്നെയാണ് വിളിച്ചിരുന്നത്. മഹാത്മാഗാന്ധി ദളിതരെ ഹരിജനങ്ങളെന്ന് വിളിച്ച്പപോള്‍ അംബേദ്ക്കര്‍ രോഷത്തോട് പ്രതിഷേധിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ദളിതരെ ആദരിക്കാനായി അവരും ഈശ്വരന്റെ മക്കളാണെന്ന് (the children god) സൂചിപ്പിക്കുകയാണ് താന്‍ ചെയ്തതെന്ന് ഗാന്ധിജി മറുപടി നല്‍കിയെങ്കിലും ദളിതര്‍ ഈശ്വരന്റെ മക്കളാണെങ്കില്‍ ഗാന്ധിയും മറ്റും ആരുടെ മക്കളാണെന്ന മറുചോദ്യമാണ് അംബേദ്ക്കര്‍ ഉന്നയിച്ചത്.

വിവാഹപ്പൊരുത്തം നോക്കുന്നത് തന്നെ ജാതകവിധിപ്രകാരം ശരിയാണോ? എന്താണതിന്റെ യുക്തി? ജ്യോതിഷമനുസരിച്ച് (വിശേഷിച്ചും പാശ്ചാത്യസങ്കല്‍പ്പനുസരിച്ച്) ഒരാളുടെ ജന്മസമയത്ത് തന്നെ അയാളുടെ വിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. എല്ലാം അവിടെ തീരുമാനിക്കപ്പെടുന്നു. വിധി അണുവിടെ മാറാതെ ജീവിച്ചു തീര്‍ക്കുക എന്ന ദൗത്യമോ പിന്നെ ആ മനുഷ്യജന്മത്തിനുള്ളു! ഗ്രഹനിലയാണ് നിര്‍ണ്ണായകം-നല്ല നാള് നോക്കി കുഞ്ഞിനെ സിസേറിയന്‍ വഴി പുറത്തെടുക്കാനായി അന്ധവിശ്വാസികള്‍ പരക്കം പായുന്നതിന് പിന്നിലെ ന്യായം അതാണ്. പക്ഷെ തീരുമാനിക്കപ്പെട്ട ഈ വിധി പിന്നീട് മാറുമെന്നാണ് അടുത്ത ന്യായം. ശരിക്കും 'മഴവില്‍കുതന്ത്രം'! മറ്റൊരാളുമായി ചേര്‍ന്ന് കച്ചവടം ചെയ്താലോ ദാമ്പത്യം നയിച്ചാലോ അയാളുടെ സ്വാധീനം നമ്മുടെ ജീവിതത്തിലുണ്ടാവും-തര്‍ക്കമില്ല. പക്ഷെ അപ്പറയുന്നത് തനി യുക്തിവാദമാണ്. ജ്യോതിഷപ്രകാരം വിധിയും ജീവിതഫലവുമൊക്കെ ജന്മനാല്‍ തീരുമാനിച്ച് കഴിഞ്ഞതല്ലേ?! സമ്പന്നനും ബുദ്ധിമാനും ദീര്‍ഘായുസ്സും രാജയോഗക്കാരനുമാണെന്ന് ജാതകം വിധിയെഴുതുന്ന ഒരാള്‍ ആരെ വിവാഹം ചെയ്താലെന്താ?! അതോ വിവാഹം കഴിക്കാനെത്തുന്ന പെണ്‍കുട്ടിക്ക് ഈ ജാതകവിധിയും ഗ്രഹസ്വാധീനവുമൊക്കെ റദ്ദ് ചെയ്യാനാവുമോ?

അപ്പോള്‍ അത്രയേ ഉള്ളൂ കാര്യങ്ങള്‍ !! വിവാഹം ചെയ്യാതിരുന്നാല്‍ ജാതകവിധിപ്രകാരമുള്ള ജന്മഫലം. വിവാഹം കഴിച്ചാല്‍ വിധി പാക്കേജ് മാറും! മോശം ജാതകമുള്ളവന്‍ നല്ല വിവാഹം കഴിച്ചാലും മതി! നല്ല ജാതകമുള്ളവന്‍ മോശം വിവാഹം കഴിച്ചാല്‍ വെടി തീര്‍ന്നു! വിവാഹം മാത്രമല്ല, ജാതകവിധിയെ അപ്രസക്തമാക്കുന്നത്. വീട് പണിയുന്നത് വാസ്തുപ്രകാരമല്ലെങ്കില്‍ ജാതകനേട്ടമെല്ലാം ആവിയാകും. സര്‍വാണി പൊരുത്തവും യോഗത്തിന് മേല്‍ യോഗവുമായി വാസ്തു നോക്കാതെ വീട്ടില്‍ താമസം തുടങ്ങിയാല്‍ സര്‍വതും കട്ടപ്പൊക! ജോലിക്ക് ചെല്ലുന്നിടത്ത് കട്ടിലും കസേരയുമൊക്കെ ശരിയായിട്ടല്ല കിടക്കുന്നതെങ്കില്‍ ഗജകേസരിയോഗവും വിവാഹപ്പൊരുത്തത്തില്‍ പത്തില്‍ പത്തും വാസ്തുവീടും പഴംങ്കഥയാവും. ഇതെല്ലാം ഉണ്ടായാലും കയ്യിലെ രേഖകള്‍ പറയുന്ന കഥ മറ്റൊന്നായാല്‍ നാശം നിശ്ചയം! അതില്‍പ്പിന്നെ ന്യൂമറോളജിപ്രകാരം പേരിന്റെ ആദ്യാക്ഷരം നാലെഞ്ചണ്ണം ആവര്‍ത്തിക്കുകയോ ഒക്കെ ചെയ്യേണ്ടിവരും. എന്ത് പാപപരിഹാരമാണ് ചെയ്യേണ്ടതെന്നറിയാനായി മഷിയിട്ട് നോട്ടവും ദുഷ്ട് ഇറക്കാനായി വിഷമിറക്കും ഉള്ളതിനാല്‍ അന്ധവിശ്വാസിക്ക് എങ്ങനെയും രക്ഷപെട്ട് പോകാം. അന്ധവിശ്വാസികള്‍ പൊതുവെ മദ്യപാനികളെപ്പോലെയാണ്;ഒരു ഐറ്റം അടിച്ചുനോക്കുന്നവന് സര്‍വ ഐറ്റവും രുചിക്കാനുള്ള വെമ്പലുണ്ടാകും.

പക്ഷെ ജാതകവിധിയുടെ കാര്യമൊന്ന് ആലോചിച്ച് നോക്കൂ. എന്തൊക്കെ ശരിയായാല്‍ ജാതകവിധിക്കും ജ്യോതിഷഫലത്തിനും നേരാംവണ്ണം പിഴച്ചുപോകാനാവും? ജാതകഫലം റദ്ദാക്കുന്ന തുടര്‍സംഭവങ്ങള്‍ (വിവാഹം, ഭവനനിര്‍മ്മാണം, ജോലി, കൂട്ടുകച്ചവടം..) അപ്പാടെ ഒഴിവാക്കണം! വ്യക്തിയുടെ ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ഗ്രഹങ്ങളുടെ പിടി അയയും! ജാതകഫലം ജന്മസമയത്ത് തന്നെ നിശ്ചയിച്ച ഗ്രഹങ്ങള്‍ അപ്പോള്‍ ആരായി?! അവര്‍ ഒരു ശിശുവിന്റെ ജീവിതം സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും നിശ്ചയിച്ചു, മനുഷ്യരാകട്ടെ, ജ്യോതിഷിയെ കണ്ട് പരിഹാരക്രിയയിലൂടെ ബഹിരാകാശത്ത് ചുറ്റിത്തിരിയുന്ന ഈ പാറക്കഷണങ്ങളേയും വാതകഭീമന്‍മാരേയും നിഷ്പ്രഭരാക്കി. പിന്നെ വിവാഹവും ഭവനനിര്‍മ്മാണവുമൊക്കെയായപ്പോള്‍ ആദ്യം നിശ്ചയിച്ചതൊക്കെ ജലരേഖയായി! മനുഷ്യന്‍ ജ്യോതിഷവും അനുബന്ധമായ ഗൂഡവിദ്യകളും കണ്ടുപിടിക്കുന്നത് വരെ ഇത്തരമൊരു ദുര്‍ഗതി ഗ്രഹങ്ങള്‍ക്കുണ്ടായിരുന്നില്ല!

ശാസ്ത്രദൃഷ്ടിയിലൂടെ നോക്കിയാല്‍ ജ്യോതിഷം ചില മതതമാശകളുടെ ആഘോഷമാണ്. ജ്യോതിഷവിമര്‍ശനത്തില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന കാര്യങ്ങളാണിവ. എങ്കിലും സംഗ്രഹരൂപത്തില്‍ പറഞ്ഞുപോകേണ്ടതുണ്ട്. ചലനരഹിതമായ പരന്ന ഭൂമി, ഭൂമിയെ ചുറ്റുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും, രാഹു, കേതു തുടങ്ങിയ രണ്ട് പ്രേതഗ്രഹങ്ങള്‍....അങ്ങനെ തുടങ്ങുന്നു ഫലിതഗാഥ. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും സംഭവിക്കുന്നത് രാഹു, കേതു തുടങ്ങിയ രണ്ട് തമോഗ്രഹങ്ങള്‍ സൂര്യചന്ദ്രന്‍മാരെ മറയ്ക്കുന്നത് മൂലമാണെന്ന വിചിത്രസങ്കല്‍പ്പത്തില്‍ നിന്നാണ് ഈ“രണ്ട് 'ഇല്ലാഗ്രഹങ്ങള്‍' ഉടലെടുത്തത്. ഗ്രഹങ്ങളില്ലെങ്കിലെന്താ ജ്യോതിഷഫലം ശരിയാണോ എന്നു നോക്കിയാല്‍ മതി എന്ന് അന്ധവിശ്വാസകേസരികള്‍ പറയും. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതു മൂലം ചന്ദ്രഗ്രഹണവും ചന്ദ്രന്റെ നിഴല്‍ മൂലം സൂര്യഗ്രഹണവും ഉണ്ടാകുന്നുവെന്ന് പ്രാചീനജനതയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നത് ഒരു കുറ്റമേയല്ല. പകരം ഗ്രഹണഹേതുവായി ഈ രണ്ട് ഗ്രഹങ്ങളെ അവിടെ സങ്കല്‍പ്പിച്ചതും ഭാവനാത്മകമാണ്. പക്ഷെ ആ ഗ്രഹങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യരുടെ ജീവിതവ്യകരണം നിര്‍വചിക്കാന്‍ ശ്രമിച്ചതാണ് ഘോരകൃത്യമായത്. 'നവഗ്രഹ'ങ്ങളില്‍ സൂര്യന്‍ ഗ്രഹമല്ലെന്നും ചന്ദ്രന്‍ ഉപഗ്രഹമാണെന്നതും വിട്ടുകളഞ്ഞേക്കുക. മനുഷ്യന് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാതിരുന്ന യുറാനസും നെപ്ട്യൂണും ജ്യോതിഷത്തില്‍ വരുന്നില്ല. പകരം വേണമെങ്കില്‍ രാഹു-കേതുക്കളെ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം. പക്ഷെ നെപ്റ്റിയൂണിനും യുറാനസിനും സൂര്യ-ചന്ദ്ര ഗ്രഹണങ്ങളില്‍ പങ്കില്ലെന്നതാണ് പ്രശ്‌നമുണ്ടാക്കുന്നത്! ചൊവ്വായ്ക്കും വ്യാഴത്തിനുമിടയ്ക്കുള്ള ഛിന്ന ഗ്രഹങ്ങള്‍ക്കോ പ്‌ളൂട്ടോ-ഷാരോണ്‍ ഇരട്ടഗ്രങ്ങള്‍ക്കോ(?) അവിടെ സ്ഥാനമില്ല. സൗരയൂഥത്തിന് പുറത്തുള്ള കോടിക്കണക്കിന് ഗ്രഹങ്ങള്‍ ജ്യോതിഷത്തിന് വേണ്ട. അവയൊക്കെ വളരെ ദൂരെയല്ലേ?!! പക്ഷെ ദൂരം കൂടുന്നതനുസരിച്ച് ഗ്രഹങ്ങളുടെ സ്വാധീനം കുറയുമെന്ന് അംഗീകരിക്കാന്‍ ജ്യോതിഷം തയ്യാറാവുകയുമില്ല! ജ്യോതിഷത്തില്‍ എല്ലാ നക്ഷത്രങ്ങളും കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു എന്ന് സങ്കല്‍പ്പിച്ചത് സ്ഥിരമായി നില്‍ക്കുന്ന ഭൂമിയെ ആസ്പദമാക്കിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സ്വയം ഭ്രമണം ചെയ്യുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയാത്തവരാണ് നക്ഷത്രങ്ങളുടെ ഉദയവും അസ്തമയവുമൊക്കെ സങ്കല്‍പ്പിച്ചത്.

ജന്മരാശിയില്‍ അഥവാ ലഗ്നരാശിയില്‍ ഏത് ഗ്രഹം വരുന്നുവെന്നത് ജാതകവിധിപ്രകാരം പ്രധാനപ്പെട്ട കാര്യമാണ്. ജനനസമയം ആധാരമാക്കിയാണത്രെ മുഴുവന്‍ ഗ്രഹനിലയും ഉരുത്തിരിയുന്നത്. അതായത് മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കുന്ന ഖഗോളീയമോ അതിന്ദ്രിയമോ ആയ ചില ശക്തികള്‍ കുട്ടി ജനിച്ചപ്പോള്‍ സ്ഥിതി ചെയ്തിരുന്ന 'സവിശേഷനില'യാണ് ആ കുഞ്ഞിന്റെ ജീവിതവിധി നിശ്ചയിക്കുന്നത്. അപ്പോള്‍ ഒരു കുട്ടി ജനിക്കുന്നത് എപ്പോള്‍ എന്ന പഴയ ചോദ്യം വീണ്ടുമുയരുന്നു. അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തെടുക്കുമ്പോഴാണോ അതോ പൊക്കിള്‍ മുറിച്ചതിന് ശേഷമാണോ അതോ തല പുറത്തുവന്നതിന് ശേഷമാണോ എന്നൊക്കെയാണ് ചിലരുടെ സംശയം. സമയത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് സെക്കന്‍ഡ് വരെ കൃത്യമായി കിട്ടണം എന്നൊക്കെയാണ് ജ്യോതിഷികള്‍ തട്ടിവിടുക. സത്യത്തില്‍ ഇതുമൊരു ജ്യോതിഷഫലിതമാണ്. മിനിറ്റും സെക്കന്‍ഡും വ്യത്യാസത്തില്‍ ഒരാളുടെ ഭാവി സാധ്യതകള്‍ മാറിമറിയുമെന്നു വാദിച്ച് അത്ര കൃത്യതയുള്ള സംഭവമാണ് ജ്യോതിഷമെന്ന പ്രതീതി ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. 2 മണി 30 മിനിറ്റ് 32 സെക്കന്‍ഡ് എന്നൊക്കെയാണ് സമയ കുറിപ്പടിയില്‍ ജനനസമയം എഴുതിവെക്കുക!! റോക്കറ്റ് വിടുന്നതിന് പോലും ഇത്ര സമയകൃത്യത വേണ്ടിവരില്ല! ഇത്ര കൃത്യമായി സമയം രേഖപ്പെടുത്തണമെങ്കില്‍ മനുഷ്യപ്രസവം എന്നത് സോഡാകുപ്പി പൊട്ടിത്തെറിക്കുന്നതുപോലെയുള്ള ഒരു വെടിച്ചില്ല് സംഭവമായിരിക്കണം. വാസ്തവത്തില്‍ തീര്‍ച്ചയായും അതങ്ങനെയല്ല. വളരെ സമയമെടുത്താണ് സ്വഭാവികപ്രസവം പൂര്‍ത്തിയാവുക.

ചിലപ്പോള്‍ പ്രസവം അര മണിക്കൂറിലധികം നീളാം. കുട്ടിയുടെ തല പുറത്തുകാണുന്നതും പൂര്‍ണ്ണമായും പുറത്തെടുക്കുന്നതും പൊക്കിള്‍ക്കൊടി മുറിക്കുന്നതുമൊക്കെ തമ്മില്‍ സമയവ്യത്യാസമുണ്ടാകും. സിസേറിയന്‍ പ്രസവമാണെങ്കില്‍ ജാതകവിധി മുഴുവന്‍ അപ്പാടെ വെള്ളത്തിലാക്കാന്‍ ഡോക്ടര്‍ക്ക് കഴിയും. ഡോക്ടറുടെ കൈ വിറച്ചാലും സമയം മാറും! മോശം നാളിലും സമയത്തും പിറക്കേണ്ടിയിരുന്ന ഒരാളെ നല്ല നാളിലും സമയത്തും ജനിപ്പിക്കുവാനും ഡോക്ടര്‍ക്ക് സാധിക്കും. ജീവിതഫലം നിശ്ചയിക്കാന്‍ പത്ത് മാസം തക്കംപാര്‍ത്തിരുന്ന ഗ്രഹങ്ങളും ജന്മാനുഭവങ്ങളുടെ കണക്ക് സൂക്ഷിക്കുന്ന ഈശ്വരനുമൊക്കെ ഡോക്ടറുടെ കത്തിക്ക് മുന്നില്‍ മുട്ടുമടക്കുകയാണ്. പക്ഷെ ഡോക്ടറുടെ മിടുക്ക് അവിടെ തീര്‍ന്നു! ശരിയായ സമയത്ത് കുട്ടിയെ പുറത്തെടുത്ത് ജീവിതസുരക്ഷയും സര്‍വമംഗളവും ഉറപ്പുവരുത്തിയാലും പിന്നെയും മാസംതോറും ജാതകഫലം നോക്കേണ്ടി വരും.

സത്യത്തില്‍ എപ്പോഴാണ് ഒരു കുട്ടി ജനിക്കുന്നത്? ബീജസങ്കലനം നടക്കുമ്പോഴാണ് ശരിക്കും ലൈംഗികകോശങ്ങളിലെ പകുതി ജനിതകപദാര്‍ത്ഥത്തിന്റെ (23 ക്രോമസോമുകള്‍ വീതം) പങ്കുവെക്കലിലൂടെ മൊത്തം ജനിതകപദാര്‍ത്ഥവുമുള്ള(46 ക്രോമസോം) ഒരു മുഴുവന്‍ കോശമുണ്ടാകുന്നത്. ഇവിടെ അണ്ഡത്തിനും ബീജത്തിനും ജീവനുണ്ട് രണ്ടും കൂടിച്ചേരുന്ന സിക്താണ്ഡത്തിനും(zygote) ജീവനുണ്ട്. അതായത് പുതിയതായി 'ജീവന്‍' ഉണ്ടാകുന്നില്ല. അണ്ഡത്തിനോ ബീജത്തിനോ ജീവനില്ലെങ്കില്‍ സിക്താണ്ഡമില്ല. ജനിതകപദാര്‍ത്ഥം കൂടിച്ചേരുന്ന വേളയാണ് കുട്ടിയുടെ ഭാവി നിര്‍ണ്ണയിക്കുന്നതെന്ന് പറഞ്ഞാല്‍ അതിന് ശാസ്ത്രീയമായ അടിസ്ഥാനമുണ്ട്. ഏതൊക്കെ ജീനുകള്‍ പ്രഭാവിതമാകണം, എതൊക്കെ ഉദാസീനമാകണം എന്ന് നിശ്ചയിക്കുന്നത് അപ്പോഴാണ്. അച്ഛന്റെ നിറമാണോ അമ്മയുടെ മൂക്കാണോ മുത്തച്ഛന്റെ ഉയരമാണോ ലഭിക്കുന്നതെന്ന് ആ വേളയില്‍ നിശ്ചയിക്കപ്പെടും. പക്ഷെ ബീജസങ്കലനമുഹൂര്‍ത്തത്തെ കുട്ടിയുടെ ജനനമായി അംഗീകരിക്കാന്‍ ജ്യോതിഷം തയ്യാറല്ല. ബീജസങ്കലനം കഴിഞ്ഞാല്‍ കുട്ടിയുടെ ശാരീരിക-ജനിതക അടിത്തറ രൂപപ്പെട്ടു കഴിഞ്ഞു. പിന്നെയതിന്റെ വളര്‍ച്ചയാണ് ഗര്‍ഭപാത്രത്തില്‍ നടക്കുന്നത്. ബാക്കി വളര്‍ച്ച ഗര്‍ഭപാത്രത്തിന് പുറത്തുവന്നതിന് ശേഷവും നടക്കുന്നു. കുഞ്ഞിന്റെ ഗര്‍ഭകാലത്തെ വളര്‍ച്ച ഗ്രഹങ്ങള്‍ പരിഗണിക്കാത്തതിന്റെ രഹസ്യം ജ്യോതിഷികള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല! 




'തലയില്‍ തറച്ച ആണി'ഊരിപ്പോകുമ്പോള്‍ ബീഭത്സമാകുന്ന 'പാലമരത്തിലെ യക്ഷി'യുടെ കഥ കേട്ടിട്ടില്ലേ. സമാനമാണ് ഗ്രഹങ്ങളുടെ കാര്യം!! ശിശു 9 മാസം മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വേരൂന്നി വളരുമ്പോള്‍ തലയില്‍ ആണി തറച്ചപോലെ ഗ്രഹങ്ങള്‍ നിസ്സഹായരായി നില്‍ക്കും. ഗ്രഹങ്ങളെല്ലാം ആകാംക്ഷാപൂര്‍വം പ്രസവം നോക്കിയിരിക്കുകയാണ് കുഞ്ഞിന്റെ മേല്‍ സ്വധീനം ചെലുത്താന്‍! എന്താ വകതിരിവ്!? ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ സംബന്ധിച്ച് അപ്രധാനമാണെന്ന പഴഞ്ചന്‍ ലോകവീക്ഷണവും ജ്ഞാനതലവുമാവാം ഈ വികലയുക്തിക്ക് പിന്നില്‍. എന്നാല്‍ വാസ്തവം നേരെ വിപരീതമാണ്. ഗര്‍ഭഘട്ടത്തിലാണ് മിക്കപ്പോഴും അന്ധന്‍ അന്ധനാകുന്നതും ബധിരനും വികലാംഗനുമൊക്കെ ഉരുവംകൊള്ളുന്നതും. സംസാരശേഷിയും ബുന്ധിശക്തിയും ഉള്‍പ്പെടെയുള്ള കുഞ്ഞിന്റെ ഒട്ടുമിക്ക ശേഷികളും ഉരുത്തിരിയുന്നതും ഈ 9 മാസത്തിനുളളിലാണ്. ഇത്തരം ശേഷികളില്‍ പലതും വേണ്ടത്ര വികസിക്കാതെ ഏത് സമയത്ത് പ്രസവിച്ചാലും, ഏത് കൊട്ടാരത്തില്‍ പിറന്നാലും ജീവിതം ദുഷ്‌ക്കരമായി. അന്ധനും ബധിരനും മൂകനുമായ ഒരു കുട്ടി രാജകീയ മുഹൂര്‍ത്തത്തില്‍ പിറന്നാലും നിലാവാരമുള്ള ജീവിതം അസാധ്യമായിരിക്കും. അപ്പോള്‍ പ്രസവം എന്നത് ഒരു വ്യക്തിയുടെ മിക്കവാറുമുള്ള ജനിതകവും ശാരീരികവുമായ നിര്‍ണ്ണയങ്ങള്‍ നടന്നതിന് ശേഷം നടക്കുന്ന ഒരു പ്രക്രിയയാണ്.

ദന്തം, ലൈംഗികശേഷി തുടങ്ങിയ ചില കാര്യങ്ങളുടെ കാര്യത്തില്‍ പ്രസവാനന്തരം തീരുമാനമുണ്ടാകുന്നുണ്ട്. പക്ഷെ അത്തരം വളര്‍ച്ച-വികാസങ്ങളുടേയും ജനിതകയടിത്തറ ഒരുക്കപ്പെടുന്നത് ബീജസങ്കലനവേളയിലും ഗര്‍ഭകാലഘട്ടത്തിലുമാണ്. ഗര്‍ഭസ്ഥശിശു അന്ധനായാല്‍ ഏത് മുഹൂര്‍ത്തത്തില്‍ പ്രസവിച്ചാലും ഫലം മാറില്ല. ഒരാളുടെ ആകാരപ്രകാരങ്ങളും മനോവ്യാപാരങ്ങളും നിര്‍ണ്ണയിക്കുന്നതില്‍ ഏറ്റവുമധികം പ്രാധാന്യമുള്ളത് ബീജസങ്കലനം, ഗര്‍ഭാവസ്ഥ എന്നീ ഘട്ടങ്ങള്‍ക്കാണ്. ഒക്കെ തീരുമാനിക്കപ്പെടുന്നത് പ്രസവസമയത്തിന്റെ പ്രത്യേകത മൂലമാണെന്ന വാദം ശരിയല്ലെന്നത് പോയിട്ട് തെറ്റ് പോലുമല്ല! ഭ്രൂണവികാസശാസ്ത്രത്തെ പറ്റി വലിയ ധാരണയില്ലെന്നതില്‍ ലജ്ജിക്കേണ്ട കാര്യമൊന്നുമില്ല. പക്ഷെ ആ അജ്ഞതയില്‍ അഹങ്കരിച്ച് അതിന്റെ പേരില്‍ ഭയയമെറിഞ്ഞ് ജനത്തെ ചൂഷണം ചെയ്ത് ജീവിക്കുന്നത് ലജ്ജാകരം തന്നെ. ഇനി പണം പറ്റാതെയായാലും ജനത്തെ വിരട്ടി ആളു കളിക്കുന്നതും ഇല്ലാത്ത ജ്ഞാനം ഉണ്ടെന്ന മട്ടില്‍ പെരുമാറുന്നതിലും മാനസികജീര്‍ണ്ണത അടയാളപ്പെടുത്തിയിട്ടുണ്ട്. മത്സര/പരീക്ഷഫലം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥി/മത്സരാര്‍ത്ഥി ഫലപ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പ് ഘോരമായ പ്രാര്‍ത്ഥന നടത്തുന്നത് കണ്ടിട്ടില്ലേ. യഥാര്‍ത്ഥത്തില്‍ അയാളുടെ ഫലം/മാര്‍ക്ക് മുമ്പ് തന്നെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതായത് ഫലം ആയിക്കഴിഞ്ഞു. അയാള്‍ അതറിയുന്നു എന്നേയുള്ളു. അവിടെ എത്ര പ്രാര്‍ത്ഥിച്ചാലും ഫലം മാറാന്‍ പോകുന്നില്ല. എങ്കിലും ശീലിച്ചതിനാല്‍ മതവിശ്വാസി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. വികലമായ ഈ മതയുക്തിയാണ് ജ്യോതിഷം പ്രസവത്തിന്റെ കാര്യത്തിലും പ്രയോഗിക്കുന്നത്. ശിശുവിനെ സംബന്ധിച്ച നിര്‍ണ്ണായ കാര്യങ്ങളില്‍ മിക്കതും പ്രസവത്തിന് മുമ്പ് തന്നെ നിശ്ചയിക്കപ്പെടുന്നുണ്ട്. ഗ്രഹം അനുഗ്രഹിച്ചാല്‍ അന്ധന്‍ കാണില്ല;നക്ഷത്രം കനിഞ്ഞാല്‍ ബധിരന്‍ കേള്‍ക്കുകയുമില്ല.
 


എന്തുകൊണ്ട് ജ്യോതിഷം ബീജസങ്കലനസമയം (time of fertilization)കുട്ടിയുടെ ജനനമായി അംഗീകരിക്കുന്നില്ല? ഉത്തരം ലളിതമാണ്: ഒന്നാമതായി, ബീജസങ്കലനം വഴിയാണ് കുട്ടിയുണ്ടാകുന്നതെന്നും ശരിക്കും അവിടെ നടക്കുന്ന പ്രക്രിയ എന്താണെന്നും പ്രാചീനകാലത്തെ ജ്യോതിഷികള്‍ക്ക് വ്യക്തമായി അറിയില്ലായിരുന്നു. അന്നത്തെ ജ്ഞാനനില അത്രമാത്രം. കുട്ടി ഗര്‍ഭപാത്രത്തിന് പുറത്തു വരുമ്പോഴാണ് എല്ലാ തുടങ്ങുന്നതെന്ന അബദ്ധസങ്കല്‍പ്പമാണ് പണ്ടുണ്ടായിരുന്നത്. ബീജസങ്കലനത്തെ ജനനസമയമായി അംഗീകരിച്ചാല്‍ 'ജനനം' എപ്പോള്‍ നടന്നു എന്നറിയാന്‍ എളുപ്പമല്ല. പിന്നെ പുതുതായി 'ജീവന്‍ ' ഉണ്ടാകുന്നുവെന്ന വാദവും ശരിയല്ല. അതറിയാന്‍ ഭ്രൂണശാസ്ത്രം മുഴുവന്‍ കുത്തിയിരുന്ന് പഠിക്കേണ്ട കാര്യമൊന്നുമില്ല. മതശാസ്ത്രപ്രകാരവും പുതിയതായി 'ജീവന്‍ ' ഉണ്ടാകുന്നില്ല! ജനനവും മരണവുമില്ലാത്ത ആത്മാവ് കൂടുവിട്ട് കൂടുമാറുക മാത്രമാണ് സംഭവിക്കുന്നത്!
പ്രസവസമയത്തെ ആധാരമാക്കി എഴുതപ്പെടുന്ന ജാതകത്തില്‍ ബര്‍നം പ്രസാതവങ്ങളും മഴവില്‍ കുതന്ത്രങ്ങളും അടക്കമുള്ള ചെപ്പടിവിദ്യകളുടെ ഘോഷയാത്രയാണുള്ളത്. ഇനി ജനനസമയം കുറിക്കുന്നതിലും രാശിനോട്ടത്തിലുമൊക്കെ എന്തെങ്കിലും കഥയുണ്ടോ?
ഇല്ല എന്നതാണ് സത്യം. 

പൗരസ്ത്യജ്യോതിഷത്തില്‍ നിന്നും വ്യത്യസ്തമായി 
പാശ്ചാത്യജ്യോതിഷം സ്ഥിരനക്ഷത്രത്തെ ആധാരമാക്കിയുള്ളതല്ല. ഭൂമിയുടെ സ്വന്തം സാങ്കല്‍പ്പിക അച്ചുതണ്ടിനെ ആധാരമാക്കി നടത്തുന്ന സ്വയംഭ്രമണത്തിനിടയില്‍ ചെറിയൊരു തള്ളല്‍ അഥവാ ഭ്രംശനം (wobbling of the Earth’s axis)സംഭവിക്കുന്നുണ്ട്. ഭൂമി പൂര്‍ണ്ണമായും ഗോളമല്ലാത്തതിനാലും അച്ചുതണ്ടിന് ഇരുപത്തിമൂന്നര ഡിഗ്രി ചെരിവുള്ളതു കൊണ്ടുമാണ് ഇതുണ്ടാകുന്നത്. ഇക്കാരണത്താല്‍ ഓരോ 72 വര്‍ഷം കൂടുമ്പോഴും ഭൂമിയെ അഭിമുഖീകരിക്കുന്ന ആകാശചക്രവാളത്തിലെ നക്ഷത്രസമൂഹങ്ങള്‍ (constellations) ഒരു ഡിഗ്രി തെന്നിമാറുന്നുണ്ട്. അതായത് കഴിഞ്ഞ 2000 വര്‍ഷത്തിനിടയില്‍ ഏതാണ്ട് 67 ഡിഗ്രിയുടെ ഭ്രംശം! ഇതുമൂലമാണ് ഭൂമിയില്‍ സമദിനങ്ങള്‍ മുന്നോട്ടാകുന്നത്(precession of the equinoxes). ജ്യോതിഷത്തില്‍ ആകാശത്തെ 12 രാശികളായി (ഒരു രാശി-30 ഡിഗ്രി)വിഭജിച്ചിരിക്കുന്നതിനാല്‍ കഴിഞ്ഞ് 2000 വര്‍ഷത്തിനുള്ളില്‍ ഇങ്ങനെയുള്ള മാറ്റം കാരണം ശരിക്കും ഒരു രാശി (30 ഡിഗ്രി)തന്നെ മാറിപ്പോയിട്ടുണ്ട്. കൃതമായി പറഞ്ഞാല്‍ 2,150 വര്‍ഷം കൊണ്ട് ഒരു രാശിയില്‍ നില്‍ക്കുന്ന നക്ഷത്രക്കൂട്ടം അടുത്ത രാശിയാലാകും. വസ്തുതാപരമായ ശാസ്ത്രസത്യമാണിത്, ഇനിയുമിത് തുടര്‍ന്നുകൊണ്ടിരിക്കും. പക്ഷെ നിശ്ചലമായ ഭൂമിയെ സങ്കല്‍പ്പിച്ച് ജ്യോതിഷികള്‍ക്ക് ഇതിനെക്കുറിച്ചൊന്നും യാതൊരു ധാരണയുമില്ലായിരുന്നു.

അതായത് നാം രണ്ടായിരം വര്‍ഷം മുമ്പ് കണ്ട് അടയാളപ്പെടുത്തിവെച്ചിരുന്ന സ്ഥാനത്തുനിന്നും നക്ഷത്രസമൂഹങ്ങള്‍ ഏതാണ്ട് 30 ഡിഗ്രിയോളം ഇന്ന് മാറിപ്പോയിട്ടുണ്ട്. ഏകദേശം രണ്ടായിരം വര്‍ഷത്തിന് മുമ്പാണ് ജ്യോതിഷത്തിലെ രാശികള്‍ നിര്‍വചിച്ചതെങ്കില്‍ ഇന്നത്തെ ജന്മനക്ഷത്ര നിര്‍ണ്ണയം അപ്പടി തെറ്റാണ്. The zodiacal constellations named in ancient times no longer correspond to the segments of the zodiac represented by their signs today. രണ്ടായിരം വര്‍ഷത്തിന് മുമ്പുള്ള കണക്ക് അനുസരിച്ച് ജന്മനക്ഷത്രം ലിയോ എന്നു കരുതി ജ്യോതിഷിയെ കണ്ട് ആശ്വാസം തേടുന്നവരുടെ ഇന്നത്തെ നിലയനുസരിച്ച് ശരിക്കുമുള്ള ജന്മനക്ഷത്രക്കൂട്ടം കാന്‍സറാണ്! i.e., a Leo is really a Cancer! പക്ഷെ അവരെല്ലാം ഇപ്പോഴും ലിയോകളാണെന്ന് ധരിച്ച് ജാതകമെഴുതിച്ച് 'അച്ചട്ട്'ഫലമനുഭവിക്കുന്നു! 

അതായത് ഇന്ന് നിങ്ങളുടെ ജന്മനക്ഷത്രമായി കരുതുന്നത് ശരിക്കും നിങ്ങളുടെ അസ്സല്‍ ജന്മനക്ഷത്രത്തിന് മുമ്പുള്ളതാണ്! 
ഒരു നക്ഷത്രത്തിന്റെ കാല് കുറച്ച് അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടുണ്ടെന്നൊക്കെ പറഞ്ഞ് വലിയ വിപ്‌ളവം ഉണ്ടാക്കുന്നവരാണ് ഒരു നാള്‍ തന്നെ മാറിയത് പരിഗണിക്കാത്തത്! ജനനസമയത്തിന്റെ കൃത്യത ഉറപ്പ് വരുത്തണമെന്നൊക്കെ ജ്യോതിഷക്കാര്‍ ബഹളംകൂട്ടുന്നത് കേള്‍ക്കുമ്പോള്‍ ചിരി വരും. ജനനം എപ്പോഴെന്ന കാര്യത്തില്‍ മാത്രമല്ല ജന്മനക്ഷത്രം(star sign) ഏതെന്ന് കാര്യത്തില്‍പോലും ശാസ്ത്രീയമായ കൃത്യത അവര്‍ പരിഗണിക്കുന്നില്ല. അതായത് ഈ ഭാഗത്തും ആ ഭാഗത്തും കൃത്യതയില്ല!

ഇതിനി പാശ്ചാത്യ ജ്യോതിഷത്തിന്റെ മാത്രം ന്യൂനതയായി കണ്ടാല്‍, അവിടെ ജ്യോതിഷ ഫലപ്രവചനം അക്ഷരംപ്രതി ശരിയാണെന്ന് അവകാശപ്പെടുന്നവരോട് ഇന്ത്യന്‍ ജ്യോതിഷവിശ്വാസികള്‍ എന്തു സമാധാനം പറയും?! ഇന്ത്യാക്കാരുടെ രാഹു-കേതു(two non-existing planets) വിചിത്ര സങ്കല്‍പ്പമില്ലാതെയാണ് പാശ്ചാത്യര്‍ ഇക്കാലമത്രയും ജ്യോതിഷഫലപ്രവചനം നടത്തുന്നത്. എന്നിട്ടും അവര്‍ക്ക് ഫലം 'അച്ചട്ട് ', ഇന്ത്യാക്കാര്‍ രാഹു-കേതുവുമായി പ്രവചനം നടത്തുന്നു, അവര്‍ക്കും ഫലം 'അച്ചട്ട് ', ഇനി നാളെ നക്ഷത്രങ്ങളോ ഗ്രഹങ്ങളോ ഇല്ലാതെ പ്രവചനം നടത്തിയാലും ഫലം അച്ചട്ടായിരിക്കുമെന്നതില്‍ സംശയം വേണ്ട!!!

ജനനസമയങ്ങള്‍ തമ്മിലുള്ള വ്യത്യാസം


ഇക്കാലത്ത് ടി.വി ജ്യോതിഷികള്‍ ജനിച്ച സമയം മാത്രമ
ല്ല സ്ഥലം കൂടി ചോദിക്കാറുണ്ട്. ശാസ്ത്രവിവരത്തോടൊപ്പം നീങ്ങാനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കുകയാണ് ലക്ഷ്യം. പഴയകാലത്തെ കൊടികെട്ടിയ ജ്യോതിഷികളൊന്നും ഇത് ചോദിച്ചിട്ടുണ്ടാവില്ല. എന്നുകരുതി അവര്‍ക്ക് ഫലപ്രവചനം നടത്താന്‍ എന്തെങ്കിലും തടസ്സമുണ്ടായിരുന്നു എന്നു കരുതരുത്. ഭൂമി സ്വയംഭ്രമണം ചെയ്യുന്ന ഗോളമാണെന്നും ഒരു പകുതിയില്‍ രാത്രിയും മറുപകുതിയില്‍ പകലുമായിരിക്കുമെന്നും അവര്‍ക്ക് അറിയില്ലായിരുന്നു. അവര്‍ക്ക് രാത്രിയും പകലും ഒന്നേയുണ്ടായിരുന്നുള്ളു. അതായത് ഒരു ദിവസം 12 മണിക്കൂര്‍ രാത്രി-12 മണിക്കൂര്‍ പകല്‍ . എന്നാല്‍ ഭൂമി മൊത്തമായി എടുത്താല്‍ പകലിനും രാത്രിക്കും 24 മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്. ബഹിരാകാശത്ത് മാസങ്ങളോളം തങ്ങുന്ന യാത്രികര്‍ക്ക് പലപ്പോഴും 24 മണിക്കൂറിനുള്ളില്‍ പല തവണ(ഉദാ- 14 രാത്രിയും 14 പകലും) അനുഭവിക്കേണ്ടി വരാറുണ്ട്. കൃത്രിമോപഗ്രഹത്തിന്റെ ഭ്രമണവേഗതയനുസരിച്ച് ഇവയുടെ എണ്ണം വ്യത്യാസപ്പെടാം. 1492 ല്‍ കൊളമ്പസ് അമേരിക്ക കണ്ടുപിടിക്കുന്നതിന് മുമ്പ് അങ്ങനെയൊരു ഭൂവിഭാഗത്തെപ്പറ്റി ആര്‍ക്കും ധാരണയുണ്ടായിരുന്നില്ല, സ്വഭാവികമായും ജ്യോതിഷികളും അജ്ഞരായിരുന്നു. ലോകത്ത് ദിനംപ്രതി ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ ജനിക്കുന്നു. ഏറ്റക്കുറച്ചിലുണ്ടാവാമെങ്കിലും അതില്‍ പകുതി ഒരു വശത്തും മറുപകുതി മറ്റേ വശത്തുമാണെന്ന് സങ്കല്‍പ്പിക്കുന്നതില്‍ തെറ്റില്ല. 2012 ഡിസമ്പര്‍ 23 രാവിലെ കൃത്യം 10 മണിക്ക് ഒരു കുട്ടി ഇന്ത്യയില്‍ ജനിച്ചാല്‍ അതേ സമയം തന്നെ ഒരു കുട്ടി അമേരിക്കയിലും ജനിക്കാം. മറ്റേത് സമയമെടുത്താലും ഇതു തന്നെ സംഭവിക്കാം. അപ്പോള്‍ സാങ്കേതികമായി സമയം മാത്രം നോക്കിയാല്‍ ഫലം പരിഹാസ്യമായിരിക്കും. കാരണം ഇന്ത്യയില്‍ രാവിലെ 10 മണി എന്നുപറയുമ്പോള്‍ അമേരിക്കയില്‍ തലേന്ന് രാത്രി രാത്രി 10 മണിയാണ്. അതായത് സമയം സമാനമാണെങ്കിലും ദിവസം തന്നെ മാറിപ്പോയി.

മാത്രമല്ല ഒരു കുട്ടി പകല്‍ ജനിക്കുമ്പോള്‍ മറ്റേ കുട്ടിയുടെ ജനനം രാത്രിയിലാണ്. ഇനി, അമേരിക്കന്‍ കുട്ടി ഇന്ത്യന്‍ സമയം പകല്‍ 10 മണിക്ക് ജനിക്കുന്നതായി പരിഗണിച്ചാല്‍ പിന്നെയും പന്ത്രണ്ട് മണിക്കൂര്‍ കാത്തിരിക്കണം! അതായത് ഇന്ത്യയില്‍ ജനിച്ച കുട്ടി അതേ സമയത്ത് അമേരിക്കയില്‍ ജനിക്കുന്നത് അര ദിവസം കഴിഞ്ഞിട്ടാണ്. ഇവിടെ ആധുനിക ജ്യോതിഷികള്‍ അമേരിക്കന്‍സമയത്തെ ഇന്ത്യസമയമാക്കി മാറ്റി ജന്മനക്ഷത്രം കണ്ടെത്തും! അല്ലെങ്കില്‍ എട്ടാം ക് ളാസ്സില്‍ ജോഗ്രഫി പഠിച്ച ജനം പരാതിപ്പെട്ടാലോ?! അങ്ങനെ രാത്രി ജനിച്ച കുട്ടി പകല്‍ ജനിച്ചതായും തലേന്ന് ജനിച്ച കുട്ടി അടുത്തദിവസം ജനിച്ചതായും സങ്കല്‍പ്പിച്ച് ജാതകമെഴുതി ആളാവും! എന്നാല്‍ അമേരിക്കയിലെ ജ്യോതിഷിയാകട്ടെ അമേരിക്കന്‍ സമയം (രാത്രി 10 മണി) തന്നെ ആധാരമാക്കി ഫലം പ്രവചിക്കും. രണ്ടു ഫലവും ശരിയാണെന്നാണ് ഇരുവരുടേയും ദിവ്യസങ്കല്‍പ്പം! രണ്ടും വാങ്ങിക്കൊണ്ട് പോകുന്നവരാകട്ടെ ഫലം 'അച്ചട്ടാ'ണെന്ന് പറഞ്ഞ് ജ്യോതിഷിക്ക് കത്തയയ്ക്കും! രണ്ടായാലും സമയവ്യത്യാസം കണക്കിലെടുത്ത് ജ്യോതിഷഫലം പ്രവചിക്കുന്ന പരിപാടി തുടങ്ങിയിട്ട് ഏതാനും ദശകങ്ങള്‍ മാത്രമേ ആയിട്ടുള്ളു. എന്നുകരുതി ശാസ്ത്രീയമോ യുക്തിസഹമോ ആണെന്ന് ധരിക്കേണ്ടതില്ല


Michael Gauquelin
ഫ്രഞ്ച് സൈക്കോളജിസ്റ്റ് മൈക്കല്‍ ഗോക്യുലിന്‍(Michael Gauquelin/1928-1991) ജാതകക്കുറിപ്പിന്റെ പൊള്ളത്തരം പരീക്ഷണത്തിലൂടെ തന്നെ പുറത്തുകൊണ്ടു വന്നിട്ടുണ്ട്. 1928 ല്‍ ജനിച്ച ഇദ്ദേഹം പാരിസിലെ സോബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം നേടിയത്. 1954 ല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടി. ശാസ്ത്രലേഖികയും സൈക്കോളജിസ്റ്റുമായിരുന്ന ഭാര്യ ഫ്രാങ്ക് ഷ്‌നീഡറുമായി Françoise Schneider ചേര്‍ന്ന് അദ്ദേഹം ജ്യോതിഷത്തെ ഗവേഷണവിധേയമാക്കുകയുണ്ടായി. ‘The Cosmic Clocks’(1967)എന്ന പുസ്തകത്തിലൂടെ 'ചൊവ്വയുടെ സ്വാധീനം'(‘The Mars Effect’) സംബന്ധിച്ച് സാധൂകരണപ്രഖ്യാപനം നടത്തി(ഇത് പിന്നീട് തെറ്റാണെന്ന് തെളിയിക്കപ്പെട്ടത് വേറെ കാര്യം) ലോകമെമ്പാടുമുള്ള ജ്യോതിഷികളുടെ കണ്ണിലുണ്ണിയായി മാറിയ വ്യക്തി കൂടിയാണ് ഗോക്യുലന്‍. അദ്ദേഹം ചെയ്തത് ഇതാണ്: ‘Ici Paris’ എന്ന മാഗസന്റെ വായനക്കാര്‍ക്കെല്ലാം സൗജന്യമായി ജാതകക്കുറിപ്പ് എഴുതി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. ഫെറര്‍ പരീക്ഷണത്തിലെന്നപോലെ ഇവിടെയും ആയിരക്കണക്കിന് വായനക്കാര്‍ക്കെല്ലാം അയച്ചുകൊടുത്തത് ഒരു ജാതകക്കുറിപ്പിന്റെ കോപ്പികളായിരുന്നു!

അത്ഭുതകരമെന്ന് പറയട്ടെ, ജാതകക്കുറിപ്പ് കയ്യില്‍ കിട്ടിയ 94 ശതമാനം വായനക്കാരും തങ്ങളുടെ ജാതകക്കുറിപ്പ് കൃത്യവും തൃപ്തികരവും യാഥാര്‍ത്ഥ്യത്തോട് വളരെയേറെ പൊരുത്തപ്പെടുന്നതുമാണെന്ന് സസന്തോഷം അദ്ദേഹത്തെ എഴുതിയറിയിച്ചു. ഒരുപക്ഷെ തങ്ങള്‍ക്ക് അയച്ചു കിട്ടിയ ജാതകക്കുറിപ്പ് കുപ്രസിദ്ധ പ്രാദേശികകുറ്റവാളിയായിരുന്ന പെറ്റിയുടേതായിരുന്നുവെന്ന് (Dr. Petiot) മുന്‍കൂട്ടി അറിഞ്ഞിരുന്നുവെങ്കില്‍ അവരത് ഗോക്യുലന്‍ മുഖത്തേക്ക് വലിച്ചെറിയുമായിരുന്നു! വിചാരണവേളയില്‍ താന്‍ ജീവിതത്തില്‍ 64 പേരെ കൊല ചെയ്‌തെന്ന് പരസ്യമായി ഏറ്റുപറഞ്ഞ കൊടുംകുറ്റവാളിയായിരുന്നു പെറ്റി!! തങ്ങളുടേതെന്ന് മുകളില്‍ രേഖപ്പെടുത്തിയ ഏത് ജാതകഫലം കിട്ടിയാലും അതില്‍ തങ്ങള്‍ക്ക് വേണ്ടുന്നതൊക്കെ സ്വയം ചികഞ്ഞെടുക്കാന്‍ ഏതൊരു പ്രവചനാര്‍ത്ഥിക്കും കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഗോക്യുലന്റെ പരീക്ഷണം.(See-http://www.relativelyinteresting.com/astrology-and-horoscopes-debunked/). മാത്രമല്ല ജാതകക്കുറിപ്പോ ജനനസമയമോ ഏതായിരുന്നാലും ഫലം ശരിയാകുന്നത് പ്രവചനാര്‍ത്ഥിയുടെ വ്യക്തിഗത സാധൂകരണവും(subjective validation) മസ്തിഷ്‌ക്കപ്രവണതകളും മൂലമാണെന്ന വസ്തുതയും ഇവിടെ സ്ഥിരീകരിക്കപ്പെടുന്നു.

അമേരിക്കയില്‍ പോലും 25 ശതമാനം പേര്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നു. ശാസ്ത്രീയമായും യുക്തിസഹമായും ശരിയാണെന്ന് തെളിയിച്ചതുകൊണ്ടോ ശാസ്ത്രീയമായും യുക്തിസഹമായും തെറ്റാണെന്ന് തെളിയിക്കപ്പെടാത്തതുകൊണ്ടോ അല്ല ജനം ജ്യോതിഷത്തിന്റെ പിന്നാലെ പായുന്നത്. ശാസ്ത്രീയ രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ലോകമെമ്പാടും നടത്തപ്പെട്ട നിരവധി പരീക്ഷണങ്ങളും സര്‍വെകളും(അവയെപ്പറ്റി പിന്നീട്) ജ്യോതിഷം പരമ അബദ്ധമാണെന്ന് തെളിയിച്ചിട്ടുണ്ട്. അനുകൂലമായ ഒരു പഠനഫലവും ചൂണ്ടിക്കാട്ടാനുമില്ല. പക്ഷെ ജ്യോതിഷവിശ്വാസികള്‍ക്ക് ഇതൊന്നും ഒരു വിഷയമേയല്ല. എല്ലാ അന്ധവിശ്വാസങ്ങളെയുംപോലെ തെളിവോ സാധൂകരണമോ തേടിയ ശേഷം തുടങ്ങിവെക്കുന്ന ഒരു വിശ്വാസമല്ലിതും. ജ്യോതിഷവിശ്വാസികളെല്ലാം പൊതുവെ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. They simply wanted to believe. അതിന് അവര്‍ക്ക് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. പ്രപഞ്ചത്തിലും തങ്ങളുടെ ജീവിതിത്തിലും ഓരോരോ കാര്യങ്ങള്‍ എങ്ങനെ സംഭവിക്കുന്നതെങ്ങനെ എന്ന് നിര്‍ധാരണം ചെയ്യാന്‍ മനുഷ്യമസ്തിഷ്‌ക്കം ശ്രമിക്കാറുണ്ട്. പലപ്പോഴും യുക്തിസഹമായ കാരണം പെട്ടെന്ന് കണ്ടെത്താനാവാതെ വരുമ്പോള്‍ മസ്തിഷ്‌ക്കം വിചിത്രമായ വിശദീകരണങ്ങളുടെ പിന്നാലെ പോകുന്നു. അത്തരത്തിലൊരു കുറുക്കുവഴിയാണ് ജ്യോതിഷവിശ്വാസവും. ഉറങ്ങിക്കിടക്കുന്ന ഒരാളുടെ ചുണ്ടിലേക്ക് ഉപ്പ് കൊണ്ട് ചെന്നാല്‍ ചുണ്ടുംനാക്കും കൊണ്ട് അയാളതിനെ പിന്തുടരുന്നതു കണ്ടിട്ടില്ലേ. ഉറങ്ങുന്ന മസ്തിഷ്‌ക്കങ്ങള്‍ മുന്‍പിന്‍ നോക്കാതെ അന്ധവിശ്വാസങ്ങള്‍ പിന്നാലെ പരതിയോടും. ഒരുപക്ഷെ ഉണരുമ്പോള്‍ ഈ ഉപ്പിന് പിന്നാലെ പോയതോര്‍ത്ത് അയാള്‍ സ്വയം ലജ്ജിക്കും; പക്ഷെ ഉണരണം.
(തുടരും)***

10 comments:

anu g prem said...

എന്റെ അനിയത്തിക്ക് ചൊവ്വാദോഷം എന്ന് പറഞ്ഞു അമ്മ വിഷമിച്ചു നടക്കുകയാണ്, ഇത് പ്രിന്റ്‌ ചെയ്തു എടുത്തു വായിക്കാന്‍ കൊടുക്കണം, എന്നാലെങ്കിലും മനസിലാക്കുമോ എന്ന് നോക്കട്ടെ, :)

പ്രൊമിത്യുസ് said...

ഗള്‍ഫിലുള്ള എന്റെ ഒരു സുഹൃത്ത് ഉണ്ട്. 34 അം വയസില്‍ ആണ് വിവാഹം കഴിഞ്ഞത്. 28 വയസു മുതല്‍ അദ്ദേഹത്തിന് പെണ്ണ് തപ്പുന്നുണ്ടായിരുന്നു. 2 കൊല്ലം കൂടുമ്പോള്‍ നാട്ടില്‍ വരുന്ന അദ്ദേഹത്തിന് എല്ലാ പ്രാവശ്യവും നിരാശയോടെ തിരിച്ചു പോക്കായ്രുന്നു പതിവ്.
'ശുദ്ധ ജാതകം ആയിരുന്നു അവന്റെ പ്രശ്നം. അവസാനം അവന്റെ സൌന്ദര്യ കോണ്‍സെപ്റ്റ് മായോ, സ്വഭാവ ഗുണമോ ഒന്നും ഒരു ബന്ധം ഇല്ലാത്ത ഒരു പെണ്ണിനെ അവനു കെട്ടേണ്ടി വന്നു !

അത് പോലെ വേറൊരു സുഹൃത്തിന്റെ പ്രശ്നം അശ്വതി നക്ഷത്രം(ആണെന്ന് തോന്നുന്നു ) ഏഴില്‍ ചൊവ്വ. കഴിഞ്ഞ ഏപ്രിലില്‍ ലീവിന് വന്ന ആ കക്ഷി പെണ്ണുകാണാന്‍ മിനിമം 60 വീട്ടില്‍ പോയിട്ടുണ്ടാകും(45 ദിവസത്തെ ലീവ് ആണെന്ന് ഓര്‍ക്കണം !).
അവനു ഒരു പാട് ഭോധിച്ച കുട്ടികളുടെ ജാതകം ചേരില്ല..
അവസാനം വീടിലെ പെണ്ണുങ്ങള്‍ പോലും പറയാന്‍ തുടങ്ങി 'ഇനി ജാതകത്തില്‍ എന്തെങ്ങിലും മാറ്റം വരുത്തിയിട്ട് നോക്കിക്കോ'.(ഭാവിയില്‍ ഇവര്‍ക്കിടയില്‍ എന്തേലും പ്രശ്നം വന്നാല്‍ ഇതേ പെണ്ണുങ്ങള്‍ പറയും - 'ജാതകത്തില്‍ ഒക്കെ കാര്യമില്ലാതില്ല !!!')
അവസാനം ജാതകത്തില്‍ ചില തിരി മാറി കളൊക്കെ നടത്തിയാ അവന്‍ കല്യാണം കഴിച്ചത്.
വീടുകാരോട് പറഞ്ഞില്ല.

നാടിലെ വേറൊരു വ്യക്തി ദാമു. അയാളുടെ മകള്‍ ഒരു മുസ്ലിം യുവാവുമായി പ്രണയത്തില്‍ ആയി കല്യാണം കഴിച്ചു.ഒരു പാട് എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും കല്യാണം നടന്നു. അത് കഴിഞ്ഞു കുറെ കഴിഞ്ഞപ്പോള്‍ ഈ കുട്ടിയുടെ അമ്മക്ക് ഒരു ബസ്‌ accidentil പരിക്ക് പറ്റി.
പിന്നെ കുട്ടിയുടെ അമ്മൂമ്മ മരണപെട്ടു(90 അടിച്ചിരുന്നു ).അവരുടെ വീട് വിട്ടിട്ടു ടൌണിലേക്ക് മാറണം എന്നും അവര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു. അതിനും പല പാരകള്‍ !
അവസാനം ജ്യോത്സനെ കണ്ടു,വാസ്തു നോക്കിപിച്ചു. എന്നിട്ട് പറഞ്ഞു അവരുടെ അടുക്കളയുടെ പൊസിഷന്‍ മാറ്റണം.
പരിഹാര മാര്‍ഗങ്ങള്‍ ഒന്നും ചെയ്തില്ലെങ്ങില്‍ ഇളയ മകള്‍ക്കും പ്രശ്നം വരും !

പിന്നീട് ആ നല്ല വീടിന്റെ രൂപം മൊത്തം മാറ്റി പുതുക്കി പണിഞ്ഞു . ഇളയ മകളുടെ വിവാഹം കഴിഞ്ഞു.ഇപ്പം സ്വസ്ഥമായ കുടുംബ ജീവിതം നയിക്കുന്നു ആ അച്ഛനും അമ്മയും 2 മക്കളും !

ഭാവിയില്‍ പുതിയ പ്രതിസന്ധി വന്നാല്‍ ഉണ്ടല്ലോ ഈ ശാസ്ത്രീയ ജ്യോതിഷികള്‍ .. അപ്പൊ ന്നും പേടിക്കണ്ട !!!
'കലികാലം' അല്ലന്ടെന്നു പറയാനാ, അല്ലെ?

Mirash said...

Sambhavam kalakki ketto

Anonymous said...

Our Blind society need to read this article at least once .very good article.

മി | Mi said...
This comment has been removed by the author.
മി | Mi said...

Excellent article!

Black cat said...

വെറുതെ പോസ്റ്റ്‌ ഇട്ട്,ഇങ്ങനൊക്കെ ഇവിടെ നടക്കുന്നു എന്ന് പരിതപ്പിച്ചതു കൊണ്ടായില്ല.നിങ്ങള്‍ യുക്തിവാദികള്‍ ഇതിനൊക്കെ എതിരെ ശക്തമായി ജനങ്ങളെ ബോധവല്‍ക്കരിക്കണം.

Unknown said...

well said

Unknown said...
This comment has been removed by the author.
Unknown said...

പ്രിയപ്പെട്ട രവിചന്ദ്രന്‍ സര്‍,
ജ്യോതിഷം എന്ന യാതൊരുവിധ ശാസ്ത്രിയ അടിത്തറയോ യുക്തിസഹമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതുമായ ഒരു കപട'ശാസ്ത്രം'ഹൈന്ദവരെ എത്രമാത്രം ദോഷകരമായി ബാധിക്കുന്നുവെന്ന് നാം ചിന്തിച്ചിട്ടുണ്ടോ? ഒരു ഹിന്ദുവിന്റെ ജീവിതത്തിലെ സമസ്തഘട്ടങ്ങളിലും അത് കടന്നുകയറുന്നു. നമ്മുടെ സാമൂഹികപശ്ചാത്തലത്തില്‍ ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ വിവാഹം. ഒരു വിവാഹബന്ധം തെരഞ്ഞെടുക്കാന്‍ ബുദ്ധിയും യുക്തിയും ചിന്താശക്തിയുമുള്ള ഒരു വ്യക്തി നാല് ഘടകങ്ങളാണ് മാനദണ്ഡമാക്കേണ്ടത്:(1)സ്ത്രീയും പുരുഷനും പരസ്പരം ഇഷ്ടമാകണം(2)സമാനമായ വിദ്യാഭ്യാസം(3)സമാനമായ ജോലി/സാമ്പത്തികം(4)സമാനമായ കുടുംബ-സാമൂഹിക പശ്ചാത്തലം.
ഒരു മുസ്ലീമോ ക്രിസ്ത്യനോ വിവാഹം കഴിക്കാന്‍ ഈ നാല് ഘടകങ്ങള്‍ നോക്കുന്നു-പൂര്‍ണ്ണമായും മനസ്സിന് യോജിച്ച ഒരു ബന്ധം 2-3 മാസത്തിനുളളില്‍ തരപ്പെടുന്നു. പക്ഷെ ഒരു ഹിന്ദു കുടുംബത്തില്‍ ജനിച്ചുപോയവനോ? അവന് മേല്‍പ്പറഞ്ഞ 4 ഘടകങ്ങള്‍ മാത്രം പോര. വേറെ വല്യ വല്യ 'സംഭവ'ങ്ങള്‍ ഉണ്ട്-'ശാസ്ത്രം' ഉണ്ട്. ജനനസമയം വെച്ചാണ് ഈ കണ്ടുപിടുത്തങ്ങള്‍! ഡോക്ടറുടെ സൗകര്യവും മറ്റു ഭൗതിക-ആരോഗ്യ സാഹചര്യങ്ങള്‍ക്കും അനുസൃതമായി സിസേറിയനിലൂടെയാണ് ഇന്ന് നല്ലൊരു ശതമാനം പ്രസവങ്ങളും നടക്കുന്നത്. സ്വാഭാവികമായ ജനനസമയമല്ലത്. ഈ കൃത്രിമ ജനന സമയമാണ് ഈ കപട'ശാസ്ത്ര'ത്തിന് ആധാരം. അതിന്‍ പ്രകാരമാണ് നാള്‍പ്പൊരുത്തം നിശ്ചയിക്കുന്നത്. ഓരോ നാളിനും കുറഞ്ഞത് 5 മുതല്‍ 12 വരെ നാളുകള്‍ ചേരില്ല. ബാക്കിയുള്ള നാളുകളില്‍ സയന്റിഫിക് മെത്തെഡുകള്‍ അനുസരിച്ച് ഗ്രഹനില പൊരുത്തം നോക്കണം. ഇവിടെ സങ്കീര്‍ണ്ണങ്ങളായ 'ശാസ്ത്ര-പ്രപഞ്ചസത്യങ്ങള്‍'അപഗ്രന്ഥിച്ചുകൊണ്ടുള്ള 10 പരീക്ഷണ നിരീക്ഷണങ്ങള്‍ ഉണ്ട്. ഇവയില്‍ അഞ്ചെണ്ണമെങ്കിലും പൊരുത്തപ്പെടേണ്ടതുണ്ട്(കടുത്ത ശാസ്ത്രജ്ഞര്‍ക്ക് ഏഴില്‍ കൂടുതല്‍ വേണം).

നാള്‍പൊരുത്തമുള്ള ഗ്രഹനിലകളില്‍ പൊരുത്തം കിട്ടണമെന്നില്ല. അഥവ കിട്ടിയാലോ.. പിന്നിട് ആധുനിക നാനോ ടെക്‌നോളജി അനുസരിച്ച് 'പാപസാമ്യം'നോക്കണം. ഇതെല്ലാം ശരിയായി വരുമ്പോഴേക്കും നീലക്കുറുഞ്ഞി പൂക്കും. അപ്പോള്‍ അത്യവശ്യം വേണ്ട 4 ഘടകങ്ങളില്‍ രണ്ടോ മൂന്നോ ചിലപ്പോള്‍ നാലോ 'അഡ്ജസ്റ്റ്' ചെയ്യേണ്ടിവരും. മറ്റു മതസ്ഥര്‍ പൂര്‍ണ്ണമനസ്സോടെ പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ ഹിന്ദുക്കളില്‍ ഭൂരിപക്ഷവും പാതി മനസ്സോടെ അഡ്ജസ്റ്റുമെന്റുകള്‍ക്ക് തയ്യാറാകേണ്ടിവരുന്നു. അവരുടെ വിവാഹകാലത്ത് നാള്‍പൊരുത്തം മാത്രമേ നോക്കിയിരുന്നുള്ളുവെന്ന് വീട്ടില്‍ അമ്മൂമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. അതും അന്നത്തെ 'ഉന്നതരു'ടെ ഇടയില്‍ മാത്രം. നമ്മുടെ മാതാപിതാക്കളുടെ കാലം വന്നപ്പോള്‍ നാള്‍പ്പൊരുത്തം + ഗ്രഹനില പൊരുത്തം എന്നായി. നമ്മുടെ കാലം വന്നപ്പോള്‍ നാള്‍പ്പൊരുത്തം+ഗ്രഹനിലപ്പൊരുത്തം+പാപസാമ്യം എന്നായിരിക്കുന്നു. ഇനിയും ഗവേഷണങ്ങള്‍ നടന്ന് കൊണ്ടേയിരിക്കുന്നു!! നമ്മുടെ മക്കളുടെ കാലമാകുമ്പോള്‍ രണ്ടെണ്ണം കൂടി പ്രതീക്ഷിക്കാം!! എന്തൊക്കെ ചെയ്തിട്ടായാലും വരുമാനം വര്‍ദ്ധിപ്പിച്ചേ ജ്യോതിഷക്കാര്‍ അടങ്ങൂ.

ഹിന്ദുസമൂഹത്തില്‍ ഈ അന്ധവിശ്വാസത്തിന്റെ തീവ്രത നാള്‍ക്കുനാള്‍ കൂടി വരുകയാണ്. പ്രാചീന ഹൈന്ദവ സംസ്‌ക്കാരത്തിന്റെ ജീവിതരീതിയുടെ ഒരുഭാഗമേയല്ലിത്. ഒരു ഹൈന്ദവ പുരാണ കഥകളിലും കഥാപാത്രങ്ങള്‍ വിവാഹത്തിന് ജ്യോത്സ്യം പരിഗണിക്കുന്നതായി നാം വായിച്ചിട്ടില്ല. എഴുതപ്പെട്ട കാലഘട്ടത്തിലെ സാമൂഹിക അനുഷ്ഠാനങ്ങള്‍ സാഹിത്യ സൃഷ്ടികളില്‍ പ്രതിഫലിക്കേണ്ടതാണ്. ഉന്നതകുലത്തിലെ രാജകുമാരികള്‍ വരെ സ്വന്തം ഇഷ്ടപ്രകാരം സ്വയംവരം ചെയ്തിരുന്നു. അതുമല്ലെങ്കില്‍ ഗാന്ധര്‍വ്വം. വിവാഹ ചടങ്ങിന്റെ സമയവും, കിരീടധാരണത്തിന്റെ സമയവുമൊക്കെ കൊട്ടാരം ജ്യോതിഷികള്‍ നോക്കിയിരുന്നതായ് ചില കഥകളില്‍ കാണാം-അത്രമാത്രം. അതൊരുപക്ഷെ കാലാവസ്ഥ അനുകൂലമായ ഒരു സമയം നോക്കാന്‍ ആയേക്കാം. പ്രാചിന കാലഘട്ടത്തിലെ ഭാരതീയര്‍ ജ്യോതിര്‍ ശാസ്ത്രത്തില്‍ അഗ്രഗണ്യരായിരുന്നു. ജ്യോതിര്‍ ശാസ്ത്രവും ജ്യോതിഷവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്ന് നാം തിരിച്ചറിയണം. ഇടയ്‌ക്കെപ്പോഴോ, കേവലം ഒരു നൂറ്റാണ്ടിനു താഴെ, നമ്മുടെ ഹൈന്ദവ സംസ്‌കാരത്തില്‍ കടന്ന് കയറിയ അമേദ്യമാണ് ജ്യോതിഷം. ഇനിയുമത് ചുമന്നാല്‍ ഹിന്ദു നാറും....
സ്‌നേഹപൂര്‍വം,
രാകേഷ് വി, റോസ്ഭവന്‍, കോട്ടുക്കല്‍ പി.ഒ അഞ്ചല്‍