ശാസ്ത്രം വെളിച്ചമാകുന്നു

Saturday 29 September 2012

38. താരങ്ങളുടെ ഗ്രഹപ്പിഴ-Part 2

ജ്യോതിഷപ്രവചനത്തിന്റെ ഉത്ഭവത്തെ കുറിച്ച് സ്വാമി വിവേകാന്ദന്‍ പറയുന്നത് ഇങ്ങനെയാണ്:''ദക്ഷിണഭാരതത്തില്‍ ഒരു ശക്തമായ രാജവംശമുണ്ടായിരുന്നു. കാലകാലങ്ങളില്‍ ഈ രാജവംശത്തില്‍ ജീവിച്ച് മരിച്ച പ്രധാനവ്യക്തികളുടെ ജാതകം രേഖപ്പെടുത്തുകയെന്നത് അവര്‍ ഒരു നിയമംപോലെ നടപ്പാക്കിപ്പോന്നു. അതാത് വ്യക്തികളുടെ ജന്മസമയം ഗണിച്ചാണ് അവരിത് ചെയ്തിരുന്നത്. ഇത്തരത്തില്‍ പ്രധാനപ്പെട്ട വസ്തുതകളുടേയും സംഭവങ്ങളുടേയും ഒരു വന്‍ശേഖരം അവര്‍ നിര്‍മ്മിച്ചു. ശേഷം ഈ വസ്തുതകളെ പിന്നീട് സംഭവിച്ചവയുമായി താരതമ്യപ്പെടുത്തി വിശകലനം ചെയ്യാനും തുടങ്ങി. ചില പാരസ്പര്യങ്ങളും പൊരുത്തങ്ങളും കണ്ടെത്തുന്നതുവരെ,ഏതാണ്ട് ആയിരം വര്‍ഷത്തോളം, അവരിത് തുടര്‍ന്നുവത്രെ. പിന്നീടവയൊക്കെ പൊതുനിരീക്ഷണങ്ങളായി അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥവും തയ്യാറാക്കി. പില്‍ക്കാലത്ത് രാജവംശം കുറ്റിയറ്റു പോയെങ്കിലും കൊട്ടരത്തിലെ കുടുംബജോത്സ്യന്‍മാര്‍ അതിജീവിക്കുകയും അവര്‍ തങ്ങളുടെ കൈവശം സൂക്ഷിച്ചിരുന്ന ഈ പുസ്തകം ഭാവി തലമുറകള്‍ക്ക് കൈമാറുകയും ചെയ്തു. ജ്യോതിഷം നിലവില്‍ വന്നത് ഇങ്ങനെയാവാന്‍ നല്ല സാധ്യതയുണ്ട്. ജ്യോതിഷത്തിന്റെ കഴമ്പില്ലാത്ത വിശദാംശങ്ങളിലുള്ള അന്ധമായ വിശ്വാസം ഹിന്ദുസമുദായത്തിന് വളരയേറെ ഹാനികരമായി തീര്‍ന്ന ഒന്നാണ്.''[The Complete Works of Swami Vivekananda Volume 9 [ Page : 254 ]

കേട്ടാല്‍ വാലുംചേലുമില്ലാത്ത ഒരു കഥയായി തോന്നാം. ഏതാണ് ഈ രാജവംശമെന്നോ മറ്റ് അനുബന്ധവിശദാംശങ്ങളോ അദ്ദേഹം വ്യക്തമാക്കുന്നില്ല. കഥ നടന്നത് ദക്ഷിണേന്ത്യയിലായിരുന്നുവെന്ന് മാത്രം പറയുന്നു. തുടര്‍ന്ന് ജ്യോതിഷം ഇന്ത്യയിലെത്തിച്ചത് ഗ്രീക്കുകാരാണെന്നും വിവേകാനന്ദന്‍ ഭംഗ്യന്തരേണ പറഞ്ഞുവെക്കുന്നുണ്ട്. വാനശാസ്ത്രത്തില്‍ (Astronomy)ഭാരതീയര്‍ ഏറെ മുന്നേറിയിരുന്നുവെന്നും യവനന്‍മാര്‍ ജ്യോതിഷവിശ്വാസം പ്രചരിപ്പിച്ച് ഇന്ത്യാക്കാരുടെ ശാസ്ത്രബോധത്തിന് പരിക്കേല്‍പ്പിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞതിന്റെ ധ്വനി. കുറ്റമൊക്കെ മറ്റുള്ളവര്‍ക്ക്! ഭാരതീയമായതെല്ലാം മഹത്തരം എന്ന സങ്കുചിതഭാവനയുടെ അസ്‌കിത ഉണ്ടായിരുന്ന വ്യക്തിയായിരുന്നു വിവേകാന്ദനും. ''നമ്മുടേതെല്ലാം നല്ലത്''എന്ന അന്ധനിലപാടില്‍ നിന്നും ''നല്ലതെല്ലാം നമ്മളുടേത്''എന്ന് ചിന്തിക്കാനുള്ള വിശാലഭാവന നിര്‍മ്മിക്കാന്‍ സ്വന്തം മതബോധം വിവേകാനന്ദനും തടസ്സമായെന്ന് കാണാം.

ജ്യോതിഷത്തിന്റെ ഉത്പത്തി സംബന്ധിച്ച വിവേകാന്ദന്റെ കഥ തല്‍ക്കാലം വിട്ടേക്കുക. എന്നിരുന്നാലും വിവരശേഖരണം(Data collection), വിവരവിശകലനം(Data analysis), മനസ്സ് വായന (Mind reading) എന്നിവയ്ക്ക് ജ്യോതിഷത്തിന്റെ കാര്യത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. വിവരശേഖരണം എന്നാല്‍ ശരിയായ വിവരങ്ങള്‍ ശേഖരിക്കുന്നു എന്നൊന്നും അര്‍ത്ഥമില്ല. The data can be spurious and imaginary. ശനി മദ്യാസ്‌കനും ചൊവ്വ മന്ദനും സൂര്യന്‍ ഉഗ്രകോപിയും ബുധന്‍ വിദ്യാഭ്യാസകാര്യപ്രധാനിയുമൊക്കെയാവാന്‍ കാരണം ഇത്തരം വിവരശേഖരണവും വിശകലനവും തന്നെയാണ്. മുഖ്യമായും രണ്ടു രീതിയിലാണിത് സംഭവിക്കുന്നത്. (1) ഈ ഗോളങ്ങളുടെ ഭൗതികസവിശേഷതകളും(ഉദാ- സൂര്യന്‍ ചൂടുംപ്രകാശവും പരത്തുന്നു)മായ പ്രത്യകതകളും മനുഷ്യരില്‍ ആരോപിക്കുന്നു. സാഹിത്യത്തില്‍ ഇതിന് 'പതറ്റിക്ക് ഫാലസി'(pathetic fallacy) എന്നു പറയും. അചേതനവസ്തുക്കള്‍ക്ക് മനുഷ്യഗുണം ആരോപിക്കുന്ന കലാസങ്കല്‍പ്പമാണത്. (2) ജന്മരാശിയില്‍ ഈ ഗ്രഹങ്ങളുടെ സാന്നിധ്യമുള്ളവരുടെ ജീവിതത്തില്‍ നിന്നും ശേഖരിച്ച പ്രത്യേകതകള്‍ പ്രവചനത്തിനായി ആസ്രയിക്കുന്നു. അതായത് ഗ്രഹങ്ങളില്‍ ഉണ്ടെന്നതായി തോന്നുന്ന ഗുണങ്ങള്‍ മനുഷ്യരില്‍ ആരോപിക്കുക തിരിച്ച് മനുഷ്യര്‍ക്ക് ഉള്ളതായി കാണപ്പെടുന്ന ഗുണങ്ങള്‍ ഗ്രഹത്തില്‍ ആരോപിക്കുക/അല്ലെങ്കില്‍ പ്രസ്തുതഗ്രഹത്തിന്റെ സാന്നിധ്യംകൊണ്ടാണെന്ന് ആരോപിക്കുക

ജ്യോതിഷപ്രവചനത്തിന് ചില സ്ഥിരം സ്വഭാവഗുണങ്ങളുണ്ടാവും.

(1) ഒരു കാര്യവും കൃത്യമായി പറയാതിരിക്കുക. Never be precise with your prediction. വ്യാഖ്യാനക്ഷമതയുള്ള പൊതുപ്രസ്താവനകള്‍ (general statements amenable for interpretation and vindication) മാത്രം നടത്തുക. ഉദാഹരണമായി പല''തടസ്സങ്ങള്‍ക്കും സാധ്യത കാണുന്നു'' ''ഇരുപത് കഴിഞ്ഞാല്‍ ശുഭമായിരിക്കും'',''അമ്പത്തിരണ്ട് പിന്നിട്ടാല്‍ സര്‍വ ഐശ്വര്യവും വന്നുചേരും'',''കൂടുതല്‍ എതിര്‍പ്പ് സ്വന്തം പാളയത്തില്‍ നിന്നായിരിക്കും''...തുടങ്ങിയ പ്രവചനങ്ങള്‍ അഥവാ ശരിയായില്ലെങ്കില്‍പ്പോലും തെറ്റാണെന്ന് തെളിയിക്കുക പ്രയാസമായിരിക്കും. മക്കളെക്കൊണ്ട് ദു:ഖം ഉണ്ടാകും, ഭാര്യയെക്കൊണ്ട് ശല്യമുണ്ടാകും, ദാമ്പത്യത്തില്‍ പരസ്പരധാരണയില്ലാത്തതിനാല്‍ പൊരുത്തക്കേടുകളുണ്ടാകും....എന്നൊക്കെയുള്ള പ്രവചനങ്ങള്‍ മുന്‍പിന്‍ നോക്കാതെ വിളിച്ചുപറയാവുന്നവയാണല്ലോ. വിധിവിശ്വാസപരമായ പ്രവചനങ്ങളാണെങ്കില്‍ വിജയത്തെക്കുറിച്ച് സംശയമേ വേണ്ട. ഉദാ- പ്രശ്‌നങ്ങള്‍ക്ക് കാരണം നിങ്ങള്‍ രണ്ട് കൂട്ടരുമല്ല. മറിച്ച് അങ്ങനെയാണ് ജാതകത്തില്‍ കാണുന്നത്. ഇനി വേറെ ആളായാലും നിങ്ങള്‍ക്ക് ഇതേ പ്രശ്‌നമുണ്ടാകും'',''ഇങ്ങനെ പെരുമാറുന്നത് മ:നപൂര്‍വമല്ല, 25 വരെ അവന് അപഹാരകാലമാണ്-അതു കഴിഞ്ഞ് എല്ലാം ശരിയായിക്കൊള്ളും.... മുതലായ കുറ്റവിമുക്തമാക്കലുകള്‍ ആരുടെ ജാതകത്തിലും കണ്ണുമടച്ച് എഴുതിച്ചേര്‍ക്കാം. കൃത്യമായ പ്രസ്താവങ്ങളും പ്രവചനങ്ങളും തെറ്റാനുള്ള സാധ്യത വളരെ വലുതാണെന്ന് സൂചിപ്പച്ചല്ലോ. അതേസമയം പൊതുവായതും അവ്യക്തമായതുമായ പ്രവചനങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനായിരിക്കും ബുദ്ധിമുട്ട്. A specific prediction is rarely right, while a vague one is rarely wrong. 'vague' എന്ന പദത്തിന് കൃത്യമായ മലയാളം ബുദ്ധിമുട്ടാണ്. വേണമെങ്കില്‍ അവ്യക്തവും ഊഹാധിഷ്ഠിതവുമായ ഒരു പൊതു പ്രസ്താവനയെന്ന് പറയാം. ഇത്തരം നിഴല്‍പ്രസ്താവങ്ങളുടെ വ്യാഖ്യാനക്ഷമത അപാരമാണ്.

2. കൃത്യമായി ഒരു കാര്യം പറഞ്ഞാല്‍ പിടിക്കപ്പെടാനും വെളിവാക്കപ്പെടാനുമുള്ള സാധ്യത വലുതാണ്.''നാളെ രാവിലെ പത്ത് മണിക്ക് കൊല്ലം ടൗണ്‍ഹോളിന് സമീപത്തുകൂടെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ 90000 രൂപ അടക്കംചെയ്ത ഒരു പണപ്പൊതി കളഞ്ഞുകിട്ടും''എന്ന് പ്രവചിച്ചാല്‍ മിക്കവാറും ജ്യോതിഷി കുടുങ്ങും. എന്തെന്നാല്‍ തൊട്ടടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് പ്രപചിക്കാന്‍ ലോകത്ത് ഒരു മനുഷ്യനും, ഒരു ചിന്താരീതിക്കും സാധിക്കില്ലെന്നത് ഒരു തണുത്ത യാഥാര്‍ത്ഥ്യമാകുന്നു. അതുകൊണ്ടുതന്നെ, ഇതിനുപകരം''സമീപഭാവിയില്‍ സഞ്ചാരമധ്യേ സാമ്പത്തികനേട്ടത്തിന് സാധ്യതയുണ്ട്''എന്നാക്കിയില്‍ വിജയസാധ്യത ഏതാണ്ട് 90 ശതമാനമാണെന്ന് മാത്രമല്ല പരാജയപ്പെട്ടാല്‍ വിശ്വാസിപോലും അറിയുകയുമില്ല.

''സമീപഭാവി''യുടെ കാലയളവ് ഇവിടെ പറയുന്നില്ല-ഒരു ദിവസമാകാം, ഒരു മാസമാകാം, ഒരു വര്‍ഷമാകാം.''സാമ്പത്തികനേട്ടം''എന്നത് കളഞ്ഞുകിട്ടുന്നതാണോ ബോണസാണോ ശമ്പളമാണോ സംഭാവനയാണോ ബസ്സില്‍ ടിക്കറ്റ് എടുത്തിട്ട് പണം കൊടുക്കാത്തതാണോ എന്നൊന്നും വ്യക്തമാക്കപ്പെടുന്നില്ല. സഞ്ചാരം എന്നാല്‍ എന്താണ്? എന്തുമാകാം. ജ്യോതിഷവിശ്വാസിയാണെങ്കില്‍ ഈ മൂന്ന് കാര്യവും അവന്‍ കൃത്യമായി 'കണ്ടുപിടിച്ച്'ജ്യോതിഷിയുടെ അരികില്‍ തിരിച്ചെത്തി ''അങ്ങ് പറഞ്ഞത് എത്ര കൃത്യമായി സംഭവിച്ചിരിക്കുന്നു'' എന്ന് അഭിനന്ദിക്കുമ്പോള്‍ ആദ്യമൊക്കെ ജ്യോതിഷിമാര്‍ ഞെട്ടിപ്പോകും. പിന്നെ അവര്‍ക്കും ഇതൊക്കെ ഒരു ശീലമായി മാറും! അതായത് ജ്യോതിഷിയുടെ പൊതുപ്രസ്താവങ്ങള്‍ വിശ്വാസി സങ്കല്‍പ്പിച്ചും വ്യാഖ്യാനിച്ചും സ്വന്തം അനുഭവത്തിലൂടെ ശരിയാക്കിയെടുക്കും. തെറ്റിപ്പോകുന്നവയ്ക്ക് വിശ്വാസിയുടെ മസ്തിഷ്‌ക്കം അത്ര പ്രാധാന്യം കൊടുക്കുകയുമില്ല. ''അദ്ദേഹം പറയുന്ന എല്ലാം ശരിയായില്ലെങ്കിലും ചില കാര്യങ്ങള്‍ അച്ചട്ടാണ്'' എന്ന് പാടി നടക്കുകയും ചെയ്യു. ജ്യോതിഷിയും ഹാപ്പി, വിശ്വാസിയും ഹാപ്പി!

(3) കൃത്യമായി പറയാതിരിക്കുക എന്നതുപോലെ പ്രധാനമാണ് ഒന്നും തെളിച്ച് പറയാതിരിക്കുക എന്നതും. തെളിച്ചുപറഞ്ഞാല്‍ കുടുങ്ങിയത് തന്നെ. കാരണം പിന്നെ മാറ്റിപ്പറയാനാവില്ല. പകരം ഒക്കെ 'പരത്തി'പ്പറയണം. അതായത് വേണ്ടതും വേണ്ടാത്തതുമൊക്കെ അതിലുണ്ടാവണം. തനിക്കാവശ്യമുള്ള കാര്യങ്ങള്‍ ഹംസം വെള്ളത്തില്‍ നിന്ന് പാല്‍ വേര്‍തിരിക്കുന്ന സാമര്‍ത്ഥ്യത്തോടെ വിശ്വാസി സ്വയം കണ്ടെത്തിക്കൊള്ളും(ഹംസത്തിന്റെ ഈ 'കഴിവ്' കേവലം ഒരു കെട്ടുകഥയാണെന്നത് മറക്കരുത്!). പരത്തി പറയുമ്പോള്‍ ഒരു സംഗതി നടക്കാനും നടക്കാതിരിക്കാനുമുള്ള ഉപാധികള്‍ തന്ത്രപൂര്‍വം കുത്തിതിരുകാം. അതായത് സംഗതി നടന്നാലും ഇല്ലെങ്കിലും ജ്യോതിഷിക്ക് നാലുകാലില്‍ തന്നെ വീഴാം. താന്‍ കബളിപ്പിക്കപ്പെട്ടെന്ന ധാരണ വിശ്വാസിക്ക് ഉണ്ടാവുകയുമില്ല. വിശ്വാസിക്ക് സംശയം ജനിച്ചുതുടങ്ങിയാല്‍ ജ്യോതിഷി എത്ര കേമാനാണെങ്കിലും പിന്നെ രക്ഷയില്ല.

(3) പ്രവചനങ്ങള്‍ അസാധുവാകിനടയുള്ള ചില ഉപാധികള്‍ (conditions apply*) ആദ്യമേ വിവരിക്കണം. ഗ്രഹനില രചിക്കുമ്പോള്‍ ഉപയോഗിക്കുന്ന സ്ഥിരം നമ്പരാണിത്. നല്ല ആരോഗ്യമുണ്ടാകുമെന്നും രോഗഗ്രസ്തനായിരിക്കുമെന്നും അല്‍പ്പായുസ്സായിരിക്കുമെന്നും ഏറെക്കാലം ജീവിക്കുമെന്നുമൊക്കെ ജാതകത്തിന്റെ ഭിന്നഭാഗങ്ങളില്‍ തന്ത്രപൂര്‍വം എഴുതിച്ചേര്‍ത്തിട്ടുണ്ടാവും. നേട്ടമാണെങ്കില്‍ ''സാധ്യത കാണുന്നുണ്ട്, പക്ഷെ അങ്ങനങ്ങോട്ട് ഉണ്ടായിക്കൊള്ളണമെന്നില്ല'' എന്ന സ്ഥിരംനമ്പരോ ഹിതകരമല്ലാത്തവയാണെങ്കില്‍''കുഴപ്പം കാണുന്നുണ്ട് പക്ഷെ പരിഹാരങ്ങള്‍ തീരെയില്ലെന്നും പറയാനാവില്ല''എന്ന നമ്പരോ കാച്ചാം. നേട്ടം നടത്തിക്കൊടുക്കുന്ന ജ്യോതിഷിയേയും വിരട്ടി പണം പിടുങ്ങുന്ന ജ്യോതിഷിയേയും വിശ്വാസി സമം സ്‌നേഹിച്ചാരാധിക്കും!

(4) ഫലപ്രവചനത്തിന്റെ ക്രെഡിറ്റോ ഉത്തരവാദിത്വമോ സ്വയം അവകാശപ്പെടരുത്. തന്റെ മിടുക്കല്ലെന്നും പൂര്‍വസൂരികള്‍ ധ്യാനത്തിലൂടെ മനനം ചെയ്തു കണ്ടെത്തിയ കാര്യങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും മറ്റുമുള്ള എളിമപ്രസ്താവങ്ങള്‍ അനുസ്യൂതം വാരിവിതറണം. Argument to authority എന്നാണിതിന് പറയുക. താന്‍ പറയുന്നതാണെങ്കിലും തന്നെക്കാള്‍ കൂടിയ പുള്ളികളുടെ ജ്ഞാനമാണ് ആധാരമെന്ന് പറയുന്നതിലൂടെ ഫലപ്രവചനം തെറ്റിയാല്‍ ജ്യോതിഷിക്ക് ഉത്തരവാദിത്വത്തില്‍നിന്ന് പല രീതിയില്‍ ഒഴിഞ്ഞുമാറാനാവും.''ശാസ്ത്രം തെറ്റില്ല, ഒരുപക്ഷെ താന്‍ ഗണിച്ചതിലെ പിഴവായിരിക്കും, എന്തായാലും നമുക്ക് ഒന്നുകൂടി ശ്രമിക്കാം''എന്ന് കുറ്റസമ്മതം നടത്തേണ്ടി വന്നാലും ജ്യോതിഷിയും ജ്യോതിഷവും സമ്പൂര്‍ണ്ണ സുരക്ഷിതം.

(5) ജ്യോതിഷം എല്ലാ അര്‍ത്ഥത്തിലും ഒരു മാനസികപരമായ ചൂഷണം തന്നെയാണ്. അതിന് ആവശ്യമുള്ള ഏകനിക്ഷേപം ജ്യോതിഷി വിദ്വാനായിരിക്കുക എന്നതല്ല മറിച്ച് ദര്‍ശനത്തിനെത്തുന്നവര്‍ക്ക് 'വിശ്വാസം' ഉണ്ടായിരിക്കുക എന്നതാണ്. സന്ദര്‍ശകന്റെ അന്ധവിശ്വാസം കൂടുന്നതനുസരിച്ച് ജ്യോതിഷിയുടെ മഹിമ വെട്ടിത്തിളങ്ങും. ജ്യോതിഷി എത്ര കെങ്കേമനായാലും സന്ദര്‍ശകന്‍ പറയുന്നതൊക്കെ വെട്ടിവിഴുങ്ങാന്‍ തയ്യാറായില്ലെങ്കില്‍ ജ്യോതിഷി നിസ്സഹായനായിരിക്കും. നേരെമറിച്ച് ജ്യോതിഷി ഐ.എ.എസ്സു കാരനല്ലെങ്കിലും വിശ്വാസിക്ക് അയാളെ 'താര'മാക്കാന്‍ സാധിക്കും. നാല്‍പ്പതുവയസ്സായാലേ വീടും കാറുമൊക്കെ ലഭിക്കൂ എന്ന് ജ്യോതിഷി പറഞ്ഞാല്‍ അതുവരെ ഭവനനിര്‍മ്മാണത്തിന് ഉദ്യമിക്കാതെ കൃത്യം നാല്‍പ്പത് കഴിഞ്ഞിട്ട് വീടുപണി തുടങ്ങി ഫലപ്രവചനത്തെ സാര്‍ത്ഥകമാക്കുന്ന വിശ്വാസികള്‍ ധാരാളമുണ്ട്. അതുവരെ വീടുപണി തുടങ്ങിയാല്‍ ശരിയാകില്ല എന്ന് വിശ്വാസി നിശ്ചയിച്ചുറപ്പിച്ചുകൊള്ളും. ഇതിന്നിടയില്‍ വാഹനം സ്വന്തമാക്കാന്‍ അവസരമുണ്ടായാലും അയാളത് 'ജ്യോതിഷപരമായി'ഒഴിവാക്കും.

വിശ്വാസിയുടെ മനസ്സിലുള്ളത് സാമാന്യേന മനസ്സിലാക്കുകയും അയാളെ സംബന്ധിച്ച ചരിത്രവസ്തുതകളും വിവരങ്ങളും വിശകലനം ചെയ്യേണ്ടതും അത്യന്താപേക്ഷിതമാണ്. ''ഇലക്‌ടോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങാന്‍ സാധ്യതയുണ്ട്''എന്ന വാരഫലം കണ്ടിട്ട് ഇലക്‌ട്രോണിക് ഉപകരണങ്ങളെക്കുറിച്ച് വനവാസികളായിരുന്ന പൂര്‍വസൂരികള്‍ എങ്ങനെ മനസ്സിലാക്കി എന്നൊന്നും ചോദിക്കുന്നതില്‍ കഴമ്പില്ല. ഒക്കെ ആധുനികലോകത്തെ അടിത്തട്ട് യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിച്ച് ജ്യോതിഷി വീശിയടിക്കുന്നതാണെന്ന് കണ്ടുകൊള്ളണം.

(6) ജ്യോതിഷത്തില്‍ ഓരോ നക്ഷത്രത്തിനും എഴുതിവെച്ചിരിക്കുന്ന ഫലങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കപ്പെട്ടവയാണെന്ന് വിവേകാന്ദന്‍ സൂചിപ്പിച്ചതില്‍ കാര്യമുണ്ട്. രാജകുടുംബത്തിലെ ചിലരുടെ കാര്യത്തില്‍ സംഭവിച്ചത് എല്ലാവരുടേയും കാര്യത്തില്‍ സംഭവിക്കാമെന്ന ഊഹം അവിടെ കടന്നുവരുന്നു. പൂരം പിറന്ന പുരുഷനും മകം പിറന്ന മങ്കയും പോലുള്ള ജ്യോതിഷസത്യങ്ങള്‍ അട വിരഞ്ഞിറങ്ങുന്നത് അങ്ങനെയാണ്. പൂരം നക്ഷത്രത്തില്‍ പിറന്ന ധീരരും വിക്രമശാലികളുമായ ചില രാജവംശ പുരുഷന്‍മാരുടെ ജീവിതം നിരീക്ഷിച്ചാണ് ഈ നിഗമനത്തിലെത്തുന്നത്. സത്യത്തില്‍ പൂരം നക്ഷത്രത്തില്‍ പിറന്ന പുരുഷന്‍മാരെ എടുത്തുനോക്കിയാല്‍ മഹാഭൂരിപക്ഷവും ഭീരുക്കളും ചപലരുമായി കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. അത് പൂരത്തിന്റെ കുഴപ്പമല്ല മറിച്ച് മനുഷ്യരില്‍ മഹാഭൂരിപക്ഷവും അങ്ങനെയാണെന്നതാണ് അതിന് കാരണം. മൊത്തം മനുഷ്യരെ 27 ആയി വിഭജിച്ച് അതില്‍ ഏത് വിഭാഗമെടുത്ത് നോക്കിയാലും എല്ലാത്തരത്തിലുമുള്ള മനുഷ്യരും അവിടെയുണ്ടാവും. പൂരം നക്ഷത്രത്തില്‍ ഉള്ള അത്രതന്നെ പൗരുഷമുള്ള പുരുഷന്‍മാര്‍ മകം നക്ഷത്രത്തിലുമുണ്ടായിരിക്കാനിടയുണ്ട്! പൂരക്കാര്‍ക്ക് നക്ഷത്രഗുണമാണ് തങ്ങളുടെ മേന്മയെന്ന് ധരിക്കാം. പൂരം ലഭിക്കാത്ത പുരുഷന്‍മാര്‍ക്കാകട്ടെ മഹത്വത്തിന് വേറെ കാരണങ്ങള്‍ കണ്ടെത്തിക്കൊടുക്കുന്നതില്‍ ജ്യോതിഷം ഒരിക്കലും പിശുക്ക് കാണിക്കാറില്ല. ഒക്കെ വ്യാഖ്യാനിച്ച് കുളിപ്പിച്ച് കിടത്താവുന്ന ക്രമക്കേടുകള്‍ മാത്രം.

(7) ജ്യോതിഷം വളരെ ഭൗതികവാദപരമായ ഒരു പ്രമാണമായി തോന്നാം. എന്തെന്നാല്‍ അവിടെ സംഭവ്യതയ്ക്ക് ഏകകാരണം (single reason) ഉണ്ടാവില്ല. ജ്യോതിഷഫലങ്ങള്‍ പൊതുവെ ബഹുകാരണസംബന്ധിയാണ്(of multiple reasons). ജന്മനക്ഷത്രം മാത്രം ശരിയായിട്ട് കാര്യമില്ല, ഗ്രഹനില മാത്രം സഹായകരമായിട്ടും കാര്യമില്ല, പൊരുത്തം ശരിയാകുന്നതുകൊണ്ട് മാത്രമോ പ്രഭാവവും അപഹാരവും അനുകൂലമാകുന്നതു കൊണ്ടു മാത്രമോ പ്രവചനം ഫലിക്കണമെന്നില്ല... ഒന്ന് അനുകൂലമായാല്‍ ചിലപ്പോള്‍ മറ്റേത് പ്രതികൂലമാകാം. ഫലത്തില്‍ എന്തു സംഭവിച്ചാലും ജ്യോതിഷം സൂപ്പര്‍ഹിറ്റാവും! അതായത് ചൊവ്വാദോഷം ഉള്ളതുകൊണ്ടു മാത്രം ഭര്‍ത്താവ് മരിച്ചുകൊള്ളണമെന്ന് നിര്‍ബന്ധമില്ല, മരിച്ചാലും പരാതിയില്ല!

(8)വിശ്വാസി ജ്യോതിഷിയുടെ മുന്നിലെത്തുന്നത് പ്രപഞ്ചരഹസ്യങ്ങള്‍ അടുത്തറിയാനോ അസ്തിത്വദു:ഖം പരിഹരിക്കാനോ അല്ല. തന്റെ ഭാവി എന്തായിരിക്കും എന്നറിയാനുള്ള, ആര്‍ക്കുമുണ്ടാകിനിടയുള്ള ആകാംക്ഷയും ഉത്കണ്ഠയുമാണയാളെ ഭരിക്കുന്നത്. അതായത് സ്വന്തം കാര്യം സിന്ദാബാദ്! After all, it is my life! മറ്റുള്ളവര്‍ പറയുന്നതൊന്നും ശ്രദ്ധിച്ച് ശീലമില്ലാത്തവര്‍പോലും ജ്യോതിഷിയുടെ മുന്നില്‍ പച്ചമീന്‍ വെട്ടുന്നിടത്ത് പൂച്ച ചെന്നിരിക്കുന്നത് പോലെ അതീവ ജാഗ്രതയോടെ മൊഴിക്കുത്തുകള്‍ക്കായി കാത്തിരിക്കും. ജ്യോതിഷിയുടെ മുന്നില്‍ വിശ്വാസി ഉറങ്ങുന്നില്ല എന്നു പറയാന്‍ കാരണമതാണ്. സ്വന്തം ജീവിതത്തെക്കുറിച്ച് ഒരാള്‍ മുന്നിലിരുന്ന് പറയാന്‍ തുടങ്ങിയാല്‍ ആരായാലും അറിയാതെ ശ്രദ്ധിച്ചുപോകും. നമ്മെക്കുറിച്ച് ആരെന്തു പറഞ്ഞാലും മസ്തിഷ്‌ക്കം അത് വളരെ ഗൗരവത്തോടെ നിര്‍ധാരണം ചെയ്യാന്‍ ശ്രമിക്കുമെന്നത് ഒരു വസ്തുതയാണ്. വ്യാജഭീഷണിയും അസ്സല്‍ഭീഷണിയും ആരംഭത്തില്‍ മസ്തിഷ്‌ക്കം ഒരുപോലെയായിരിക്കും കൈകാര്യം ചെയ്യുക.

(9) വിശ്വാസിയുടെ ഉത്കണ്ഠയകറ്റാനും അയാളെ ആശ്വസിപ്പിക്കാനുമാണ് ജ്യോതിഷി പൊതുവില്‍ ഉത്സാഹിക്കുക. ആശ്വാസം വെറുതെ നടത്തിയാല്‍ വിശ്വാസിക്ക് ബോധ്യംവരില്ല. അതുകൊണ്ടുതന്നെ കിടുപിടികള്‍ എടുത്ത് യൂണിഫോമൊക്കെ ഇട്ട് വേണം പെരുമാറാന്‍. മിക്കപ്പോഴും കക്കത്തോട് അഥവാ കവടിയാണ് പ്രധാന ആയുധം(പാവം കക്കാത്തോട്!). പരിഹാരക്രിയകള്‍ പറയാത്ത ജ്യോതിഷിക്ക് പണിയറിയില്ലെന്നേ വിശ്വാസി ധരിക്കൂ. മരുന്നെഴുതാത്ത ഡോക്ടറെപ്പോലെയാണയാള്‍. സമ്മാനിക്കാന്‍ ചരടോ ഏലസ്സോ യന്ത്രമോ ഉണ്ടെങ്കില്‍ ഉത്തമം. കൂടെ പക്കമേളമായി ഒരു പിടി ശ്‌ളോകങ്ങളും കൂടിയായാല്‍ വിശ്വാസിക്ക് ഫലം തെറ്റിയാലും വിശ്വാസം അസ്തമിക്കില്ല.

(10) നമ്മുടെ ജാതകം മറ്റൊരാളുടെ കയ്യില്‍ കൊടുത്തുവിട്ടാലും(ജാതകമേ കൊടുത്തുവിട്ടില്ലെങ്കിലും) നിങ്ങള്‍ക്ക് ബാധകമാകുന്ന നിരവധി കാര്യങ്ങള്‍ കൃത്യമായി പ്രവചിക്കാന്‍ സാമാന്യബുദ്ധിയുള്ള ഏതൊരു ജ്യോതിഷിക്കും സാധിക്കും. അതായത് കണ്ണാടിയില്‍ നോക്കന്നതുപോലിരിക്കും. ഒരുവിധം എല്ലാവര്‍ക്കും അതില്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പൂര്‍ണ്ണമായും ഭാഗികമായും കണ്ടെത്താം. മനുഷ്യരുടെ പൊതുവായ ജീവിതാനുഭവങ്ങള്‍ നിരവധിയുണ്ടെന്നതാണ് ഇവിടെ തുണയാകുന്നത്. ചില സാമ്പിളുകള്‍ ഇതാ:

(a) മോഹിച്ച പെണ്ണിനെ കിട്ടിയില്ല. കിട്ടിയ പെണ്ണിനെ സ്‌നേഹിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഇന്നും മറക്കാനാവാത്ത ഒരു പ്രണയപരാജയമുണ്ട്. ജീവിതത്തിലെന്നും അതിന്റെ ഓര്‍മ്മകള്‍ കൂടെയുണ്ടാവും
(b) വമ്പന്‍ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോഴും ഒറ്റയ്ക്കാണെന്ന ഒരു തോന്നല്‍ സദാ അലട്ടാറുണ്ട്.
(c) ആരും എന്നെ വേണ്ടത്ര മനസ്സിലാക്കുന്നില്ലല്ലോ എന്ന ദുഖം വല്ലാതെ അലട്ടുന്നുണ്ട്. താനുദ്ദേശിക്കുന്ന രീതിയില്ലല്ലോ മറ്റുള്ളവര്‍ തന്നെ മനസ്സിലാക്കുന്നതെന്ന വ്യഥ കൂടെപ്പിറപ്പാണ്.
(d) സ്‌നേഹം കൊതിക്കുന്ന ഒരു മനസ്സുണ്ട്, പക്ഷെ സ്‌നേഹിക്കപ്പെടാനുള്ള യോഗമില്ല. തന്നോട് മര്യാദയും സ്‌നേഹവും കാണിക്കുന്നവരോട് ഇരട്ടി നല്‍കാന്‍ സദാ തയ്യാറാണ്. പക്ഷെ പലപ്പോഴും പലരുമത് മനസ്സിലാക്കുന്നു.
(e) ഇപ്പോഴത്തെ അവസ്ഥയില്‍ അതൃപ്തിയുണ്ട്. തനിക്ക് അര്‍ഹിക്കുന്നത് കരഗതമാകുന്നില്ലല്ലോ എന്ന നിരാശ സദാ കൂടെയുണ്ട്. തന്റെയത്രെ മികവ് പോലുമില്ലാത്ത എത്രയെണ്ണമാണ് വലിയ നിലയില്‍ വിലസുന്നത്.
(f) എത്ര ചികിത്സ ചെയ്യിട്ടും ഇന്നും വേണ്ടത്ര സൗഖ്യം ലഭിക്കാതെ പിന്തുടരുന്ന ചില വ്യധികളുണ്ട്. മരണത്തോടെ അതിന് ശമനമുണ്ടാകൂ......

ഇതുപോലെ ആയിരക്കണക്കിന് വസ്തുതകള്‍ കൃത്യമായി ആര്‍ക്കും പ്രവചിക്കാം. ശരാശിര 70 ശതമാനം ഫലിക്കുമെന്നുറപ്പ്. കുറിപ്പ് കൊടുത്തുവിട്ടസുഹൃത്ത് തിരികെ വരുമ്പോള്‍ നിങ്ങള്‍ അറിയാതെ പറഞ്ഞുപോകും. സത്യം പറ, എല്ലാം ആ ജ്യോതിഷി പറഞ്ഞതാണോ? ഇതെങ്ങനെ ഇത്ര കൃത്യമായി അയാള്‍....!!?(തുടരും)

5 comments:

JayanKR said...

പ്രിയ രവി സര്‍
ഒരു സംശയനിവൃത്തിയ്ക്കാണ് ഇതെഴുതുന്നത്. ജ്യോതിഷത്തെ കുറിച്ച് വായിച്ച പുസ്തകങ്ങളിലെല്ലാം ഞാന്‍ അന്വേഷിച്ച ഒരു കാര്യം ഉണ്ട്. പാശ്ചാത്യവാനനിരീക്ഷകര്‍ ഖഗോളങ്ങള്ക്ക് ജുപ്പിറ്റര്‍, മാര്സ്്, സാറ്റെന്‍, വീനസ്‌ എന്നെല്ലാം പേര് കൊടുക്കുകയുണ്ടായി. അതിനു മുമ്പ് ഇവിടുത്തെ ഫലഭാഗജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ പേരുകള്‍ ഉണ്ടായിരുന്നു. ശാസ്ത്രം കണ്ടെത്തിയ ഗ്രഹങ്ങളെ കുറിച്ചുള്ള വിജ്ഞാനം ഭാരതത്തില്‍ വരികയും ഈ ഗ്രഹങ്ങള്ക്ക്ങ പേര് കൊടുക്കേണ്ടി വന്നപ്പോള്‍ ജ്യോതിഷത്തിലെ ഗ്രഹങ്ങളുടെ പേരുകള്‍ ശാസ്ത്രം സ്വീകരിക്കുകയാണോ ഉണ്ടായത് ? അതായത് ശാസ്ത്രത്തില്‍ ഗ്രഹങ്ങളുടെ പേര് ബുധന്‍,ശുക്രന്‍,ശനി,ചൊവ്വ എന്നൊക്കെയാണ്. അത് തന്നെയാണ് ജ്യോതിഷതിലെയും ഗ്രഹങ്ങളുടെ പേരുകള്‍. ശാസ്ത്രം കണ്ടെത്തിയ ഗ്രഹങ്ങള്‍ തന്നെയാണോ കൃഷികാര്യങ്ങളുടെ പ്രവചനങ്ങള്ക്ക്യ വേണ്ടി രൂപം കൊണ്ട പ്രാചീന വാനനിരീക്ഷകരും കണ്ടെത്തിയത്? ശാസ്ത്രം കണ്ടെത്തിയ ജുപ്പിറ്റര്‍, തന്നെയാണോ ജ്യോതിഷത്തിലെ ഗുരു അഥവാ വ്യാഴം? അതുപോലെ ജ്യോതിഷത്തിലെ വീനസ്‌ തന്നെയാണോ ജ്യോതിഷത്തിലെ ബുധന്‍ ?പ്രാചീന വാനനിരീക്ഷകരുടെ കണ്ടെത്തലുകള്‍ അടിച്ചുമാറ്റിയാണല്ലോ ഫലഭാഗജ്യോതിഷം പടര്ന്നുക പന്തലിച്ചത്. ജ്യോതിഷത്തിലെ ഒന്പഫതെണ്ണവും ശാസ്ത്രത്തിലെ ഒന്പതെണ്ണവും വ്യത്യസ്തങ്ങളാണ്. പക്ഷെ നാലെണ്ണം ഒന്ന് തന്നെ. ഈ ചേര്ച്ചവ ഉണ്ടായതിന്റെ പശ്ചാത്തലം ഒന്ന് വ്യക്തമാക്കി തരാമോ ?

Unknown said...

ജയൻ കെ ആർ, ചോദ്യം വെറുതെയാണ്...

ഏതിലും കുറ്റം കണ്ടെത്തുക അല്ലെങ്കില്‍ കുറ്റം പറയുക എന്നത് ചിലരുടെ മാനസികമായുള്ള ഒരു രോഗമാണ്, അതിലെ ശരിയോ അല്ലെങ്കിൽ സത്യമോ അത് അറിയുക അവരുടെ കാഴ്ചപാടല്ല...

JayanKR said...

ഷാജിയുടെ അഭിപ്രായത്തിനു നന്ദി.
പക്ഷെ സുഹൃത്തേ എന്റെ ചോദ്യം അതായിരുന്നില്ല. താങ്കളോടും ആയിരുന്നില്ല. കുറവുകള്‍ കണ്ടെത്തുന്നത് ഒരു രോഗമാണെന്ന് ധരിക്കലാണ് യഥാര്‍ത്ഥത്തില്‍ രോഗം. സ്വന്തം കുറവുകള്‍ വ്യക്തമായി ഒരാള്‍ പറയുന്പോള്‍ അത് മനസ്സിലാക്കാനുള്ള ആര്‍ജവം കാണിക്കണം. അഥവാ മനസ്സിലായില്ലെങ്കില്‍ ചര്‍ച്ചക്കും തയ്യാറാകണം. അതല്ലാതെ ഇതിനെ ഒരു രോഗമായി കാണുന്നത് ഒരു രോഗത്തിന്റെ ലക്ഷണമാണ്. എന്റെ ചോദ്യത്തിന് താങ്കള്‍ക്ക് ഉത്തരം അറിയാമെന്കില്‍ പറയാം. (ഓ! ക്ഷമിക്കണം വിശ്വാസികള്‍ ഉത്തരം തെടുന്നവരല്ലല്ലോ ). താങ്കള്‍ അറിഞ്ഞ സത്യം എന്താണ് ? അതൊന്നു വിശദമാക്കിയാല്‍ കൊല്ലം.

Roshan PM said...

സാറ് ഒന്ന് കളം മാറ്റി ചവുട്ടന്നത് നന്നാവും. ശോഭനമായൊരു ഭാവി മുന്നില്‍ കാണുന്നു. :)

krishpkkk said...

വിവേകാനന്ദനെ ഉദ്ധരിക്കുമ്പോള്‍ അദ്ദേഹം എഴുതിയതെന്തെന്നു മനസ്സിലാക്കി വേണം എഴുതാന്‍... താങ്കള്‍ ഉദ്ധരിച്ച ഭാഗം വോള്യം എട്ടു ആണ്. താങ്ങള്‍ എവിടെ നിന്നോ കോപ്പി പേസ്റ്റ് ചെയ്ത കാരണം ഒമ്പത് ആയതായിരിക്കാം. "Man the maker of destiny" എന്ന വിഷയ്തിനെപ്പറ്റി പറയുന്നതിനിടക്കാന് മേല്‍ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.