ശാസ്ത്രം വെളിച്ചമാകുന്നു

Sunday 17 March 2013

63. പ്രവചിക്കാത്ത കഥകള്‍

നമ്മുടെ സമൂഹത്തില്‍ വളരെയധികം വേരോട്ടമുള്ള പ്രവചനവിദ്യകളില്‍ ഒന്നാണല്ലോ ജ്യോതിഷം. ജ്യോതിഷത്തെ കുറിച്ചു പ്രതിപാദിക്കുമ്പോള്‍ പരക്കെ ഉദ്ധരിക്കപ്പെടുന്ന കഥയാണ് 'മന്ത്രിയും ജ്യോതിഷിയും'. സ്വാമി വിവേകാന്ദനും മറ്റും ഈ കഥ പരാമര്‍ശിച്ച് കണ്ടിട്ടുണ്ട്. ഈ കഥയ്ക്ക് നിരവധി വകഭേദങ്ങളും നിലവിലുണ്ട്. മൂലകഥയില്‍ കൊട്ടാരംജ്യോതിഷി, അന്ധവിശ്വാസിയായ രാജാവ്, ബുദ്ധിമാനായ ഒരു മന്ത്രി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങള്‍. കഥയിങ്ങനെ: രാജാവിന് തന്റെ ജ്യോതിഷിയില്‍ വലിയ വിശ്വാസമാണ്. ജ്യോതിഷി നടത്തിയ പല പ്രവചനങ്ങളും അപ്പടി തന്റെ ജീവിതത്തില്‍ നടന്നിട്ടുള്ളതായി രാജാവ് വിശ്വസിക്കുന്നു. അങ്ങനെയിരിക്കെ ഒരു നാള്‍ ജ്യോതിഷി ഒരു ഘോരപ്രവചനം നടത്തി രാജ്യത്തെ തന്നെ ഞെട്ടിച്ചുക്കളഞ്ഞു: രാജാവ് ഒരു മാസത്തിനുള്ളില്‍ മരിക്കും! പ്രവചനം കേട്ടതും രോഗമേതുമില്ലാതിരുന്ന രാജാവിന്റെ പകുതി പ്രാണന്‍ അപ്പോഴേ പോയി. രാജാവിനേക്കാള്‍ അന്ധവിശ്വാസികളായിരുന്ന ബന്ധുക്കളും കൊട്ടാരവാസികളും ജനങ്ങളും അമ്പരന്നു, ശോകാര്‍ത്തരായി വിലപിച്ചു.

ദു:ഖവും ഭയവും സഹിക്കാനാവാതെ രാജാവ് ദീനംപിടിച്ച് കിടപ്പിലായി. ആഹാരം വേണ്ട, കുളിയും ജപവുമില്ല, വിനോദങ്ങള്‍ ഒന്നുമില്ല, രാജ്യകാര്യങ്ങളില്‍ തീരെ ശ്രദ്ധയില്ലാതെയായി.... രാജ്ഞിയുള്‍പ്പെടെ പലരും സമാശ്വസിപ്പിക്കാന്‍ നോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിനിടെ പലതവണ പ്രവചനം പുന: പരിശോധിക്കാന്‍ ജ്യോതിഷിയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായി. വീണ്ടും വീണ്ടും ഗണിച്ചിട്ടും ജ്യോതിഷി പഴയ പ്രവചനത്തില്‍ ഉറച്ചുനിന്നു. രാജാവ് ഏതാണ്ട് മരിച്ചവനെപോലെ ദിവസങ്ങള്‍ തള്ളിനീക്കി. ഈ അവസ്ഥയിലാണ് ബുദ്ധിമാനായ മന്ത്രി പ്രവേശിക്കുന്നത്. മന്ത്രി ജ്യോതിഷിയെ ഒരിക്കല്‍ക്കൂടി കൊട്ടാര സദസ്സിലേക്ക് ക്ഷണിച്ചു. അന്തിമമായി പ്രവചനം ഒന്നുകൂടി വിലയിരുത്താന്‍ രാജാവിനെകൊണ്ട് തന്നെ ആജ്ഞാപിപ്പിച്ചു. വീണ്ടും പഴയപടി കവടി നിരത്തിയ ജ്യോതിഷി ഫലത്തില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചു: രാജാവിന് ഇനി ഏറെ നാളില്ല! ജ്യോതിഷിയും ദു:ഖിതനായി കാണപ്പെട്ടു. താന്‍ നിസ്സഹായനാണെന്നയാരുന്നു അയാളുടെ ഭാവം. വിധി ഒഴിവാക്കാന്‍ എന്തെങ്കിലും ഉപായമുണ്ടോ എന്ന് സഹികെട്ട മന്ത്രി ആരാഞ്ഞപ്പോള്‍ ജ്യോതിഷി നിഷേധഭാവത്തില്‍ ഉത്തരം നല്‍കി. ''വിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ല, വിധിക്കപ്പെട്ടത് അനുഭവിക്കുക തന്നെ വേണം''.

ഇതുംകൂടി കേട്ടതോടെ മന്ത്രി ജ്യോതിഷിയോട് മറ്റൊരു ചോദ്യം ചോദിച്ചു: ''താങ്കള്‍ കീര്‍ത്തികേട്ട പ്രവാചകനാണല്ലോ? അങ്ങ് എത്ര വര്‍ഷം ജീവിച്ചിരിക്കുമെന്ന് ഒന്ന് പ്രവചിക്കാമോ?''

ജ്യോതിഷി വളരെ നിസ്സാരഭാവത്തില്‍ ഈ ആവശ്യത്തെ നേരിട്ടു: ''അതിനെന്താ പ്രയാസം?! എന്റെ ജാതകം ഞാന്‍ പലവുരു പഠിച്ച് തിട്ടപ്പെടുത്തിയിട്ടുള്ളതാണ്. വിധിപ്രകാരം ഞാന്‍ 77 വയസ്സുവരെ ജീവിക്കും, ബാക്കിയൊക്കെ ഈശ്വരകൃപ'
''ഉറപ്പാണോ?'' -മന്തിയുടെ ചോദ്യം.
''എന്റെ ജാതകം പറയുന്നത് അതാണ്. പിന്നെ ഞാനെന്തിന് സംശയിക്കണം?''
''താങ്കള്‍ക്ക് ഇപ്പോള്‍ പ്രായമെത്ര?''
''നാല്‍പത്തിയെട്ട്''
ജ്യോതിഷി സ്വന്തം പ്രായം വെളിപ്പെടുത്തിയതും നിമിഷ നേരത്തിനുള്ളില്‍ മന്ത്രി തന്റെ വാള്‍ പുറത്തെടുത്ത് ഒരൊറ്റ വെട്ടിന് ജ്യോതിഷിയുടെ ശിരസ്സ് വെട്ടി രാജാവിന്റെ മുമ്പിലിട്ടു! സദസ്സാകെ വിറങ്ങലിച്ചുപോയി.

''നോക്കൂ രാജാവേ, അങ്ങ് ഏതാനും ദിവസങ്ങള്‍ കൂടിയേ ജീവിച്ചിരിക്കൂ എന്ന് പറഞ്ഞവനാണ് ഈ ജ്യോതിഷി. പക്ഷെ ഇയാളൊരു ചതിയനാണ്. സ്വന്തം കാര്യത്തില്‍പോലും അയാള്‍ നടത്തിയ പ്രവചനംപോലും ഫലിച്ചില്ല. അങ്ങനെയൊരാളുടെ പാഴ് വാക്കുകള്‍ കേട്ട് അങ്ങ് സ്വയം ശിക്ഷിക്കുന്നത് സഹിക്കാന്‍ വയ്യാത്തതിനാലാണ് ഞാന്‍ ഈ അരുംകൊല നടത്തിയത്. ഞാനെന്റെ രാജാവിനേയും രാജ്യത്തേയും രക്ഷിക്കാനാണ് ശ്രമിച്ചത്. അതെന്റെ കര്‍ത്തവ്യമാണ്. സത്യാവസ്ഥ ബോധ്യമായെങ്കില്‍ അങ്ങ് സ്വയം ഉയര്‍ത്തെഴുന്നേല്‍ക്കുക, അല്ലെങ്കില്‍ എന്നെ ശിക്ഷിച്ചു കൊള്ളുക''
ആദ്യമൊന്നമ്പരന്നെങ്കിലും കാര്യം മനസ്സിലായ രാജാവ് പെട്ടെന്ന് മന്ത്രിയെ മാറോടണച്ച് ആശ്‌ളേഷിക്കുകയും പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്ന് രാജ്യം ഭരിക്കുകയും ചെയ്‌തെന്ന് പറയുന്നിടത്ത് കഥ സമാപിക്കുന്നു.

ജ്യോതിഷത്തിന്റെ പൊള്ളത്തരം വെളിവാക്കാന്‍ പറയുന്ന ഈ കഥ അവിടെ നില്‍ക്കട്ടെ. ഇതിന്റെ നിരവധി വകഭേദങ്ങള്‍ പ്രാചാരത്തിലുണ്ടെന്ന് സൂചിപ്പിച്ചല്ലോ. എല്ലാം സമാനമായ തിരക്കഥ തന്നെ. കഥാഗതിയിലും കഥാപാത്രങ്ങളില്‍ മാത്രം ചെറിയ വ്യത്യാസം മാത്രം. അതില്‍ ഒരു കഥയില്‍ ജ്യോതിഷിയെ കൊല്ലുന്നില്ല. പകരം ഒരേ സമയം വിരിഞ്ഞിറങ്ങിയ കൊട്ടാരത്തിലെ നാല് തത്തകളില്‍ ഒന്നിന്റെ ആയുസ്സ് പറയാനാണ് മന്ത്രി ആവശ്യപ്പെടുന്നത്. തത്ത ജനിച്ച ദിവസവും സമയവും പറഞ്ഞുകൊടുക്കുന്നു. ജ്യോതിഷി ഗണിച്ച് നോക്കിയശേഷം 3 വര്‍ഷം കൂടി തത്തയ്ക്ക് ആയുസ്സ് കല്‍പ്പിക്കുന്നു. ഇതുകേട്ടതും മന്ത്രി തത്തയെ പിടിച്ച് വെട്ടിക്കൊല്ലുന്നു. കണ്ടു നിന്ന ജ്യോതിഷി ഇളിഭ്യനായി തലതാഴ്ത്തുന്നു. രാജാവ് അവശതകളും ഭയാശങ്കകളും വിട്ട് പഴയപോലെ ഊര്‍ജ്ജസ്വലനായി പഴയപോലെ രാജ്യം ഭരിക്കുന്നു, ജ്യോതിഷിയെ നാടു കടത്തുന്നു. ഈ കഥയില്‍ നരഹത്യയില്ലാത്തതിനാല്‍ പലര്‍ക്കും ആശ്വാസം തോന്നുന്നുണ്ടാവും.

ഈ കഥയ്ക്ക് ജ്യോതിഷക്കാര്‍ ഒരു മറുകഥ ചമയ്ക്കാറുണ്ട്. അതിങ്ങനെ: തത്തയുടെ ആയുസ്സ് ജ്യോതിഷി ഗണിച്ചു പറഞ്ഞതും ജ്യോതിഷത്തെ പുച്ഛിച്ചിരുന്ന മന്ത്രി തത്തകളെ കൊണ്ടു വരാന്‍ ആജ്ഞാപിച്ചു. തത്തകളെ ഹാജരാക്കിയപ്പോള്‍ അതിനൊന്നിനെ കൊല്ലാനായി ഒരു കയ്യില്‍ തത്തയും മറുകയ്യില്‍ വാളുമായി മന്ത്രി രാജാവിന്റെ മുന്നിലെത്തി. രാജാവിനെ സാക്ഷിനിര്‍ത്തി ആ സാധുപ്രാണിയെ കൊല്ലാനായി മന്ത്രി വാളുയര്‍ത്തിയതും കയ്യിലിരുന്ന തത്ത പ്രാണഭയംകൊണ്ടു പിടച്ചു ചിറകടിച്ചു. ഒരുനിമിഷം അന്ധാളിച്ചുപോയ മന്ത്രിയുടെ കയ്യില്‍നിന്നും തത്ത വഴുതി നിലത്തുവീണു. വീണ്ടും അതിനെ പിടിക്കാനാഞ്ഞതും അത് ചിറകടിച്ച് പുറത്തേക്ക് പാഞ്ഞ് കൊടുംകാട്ടില്‍ മറഞ്ഞു. അപ്പോള്‍ വിജയശ്രീലാളിതനായ ജ്യോതിഷി പറഞ്ഞുവത്രെ: ''പ്രിയപ്പെട്ട രാജാവേ മന്ത്രി ഇപ്പോള്‍ വിധിയെ തടയാന്‍ ശ്രമിച്ച് സ്വയം പരിഹാസ്യനായത് കണ്ടാലും. ആ തത്ത കാനനത്തിലുണ്ടാവും, മൂന്ന് വര്‍ഷം കൂടി ജീവിക്കുകയും ചെയ്യും''

ജ്യോതിഷിയുടെ ഈ വാക്കുകള്‍ കേട്ടതും രാജാവ് സ്തബ്ധനായി നലംപതിച്ചു. പിന്നെ അദ്ദേഹം എഴുന്നേറ്റില്ല. രണ്ട് പ്രവചനങ്ങളും ശരിയാണെന്ന് വന്നതു കണ്ട് കോപ്രാകാന്തനായ മന്ത്രി തന്റെ വാള്‍ വീശി സത്യസന്ധനും അമൂല്യപ്രതിഭയുമായ ആ ജ്യോതിഷപണ്ഡിതനെ നിഷ്‌ക്കരുണം വധിച്ചു കളഞ്ഞുവത്രെ. എങ്ങനെയുണ്ട് പ്രതികഥ?!
സാധാരണ തട്ടിപ്പികാരനും ചൂഷകനുമായി വിലയിരുത്തപ്പെടുന്ന ജ്യോതിഷി ഇവിടെ സത്യംപറഞ്ഞതിന്റെ പേരില്‍ ബലിയാടായ മഹാത്മാവായി. നോക്കൂ ഒരു കഥയുടെ രണ്ട് വകഭേദങ്ങള്‍. ഈ കഥകള്‍ രണ്ട് പക്ഷങ്ങളില്‍ നിന്ന് വരുന്നവയാണ്. അവരവരുടെ ഭാഗം ന്യായീകരിക്കാനായാണ് ഈ കഥകള്‍ മെനഞ്ഞെടുത്തിരിക്കുന്നത്. അവിടെ വരെ കുഴപ്പമില്ല. പക്ഷെ നാം ഈ കഥകളെ യുക്തിസഹമായ ഒരു വിശകലനത്തിന് വിധേയമാക്കിയാല്‍ നെല്ലുംപതിരും ഇവിടെ വെച്ച് തന്നെ തിരിയാം.

ജ്യോതിഷി രക്തസാക്ഷിയാകുന്ന കഥയില്‍ ജ്യോതിഷി പറയുന്നതൊക്കെ അച്ചട്ടാണ്. പക്ഷെ അയാള്‍ തന്നെക്കുറിച്ചോ തന്റെ ആയുസ്സോ വ്യക്തമാക്കുന്നില്ല. അതിനാല്‍ അയാളെ വധിക്കുന്നതിലൂടെ മന്ത്രി ഒന്നും സ്ഥാപിക്കുന്നില്ല, ഒരു ഹീന കൃത്യം കൂടി ചെയ്യുന്നുവെന്നല്ലാതെ. തത്തയെ കുറിച്ച് അയാള്‍ നടത്തിയ പ്രവചനം മന്ത്രി കിണഞ്ഞു ശ്രമിച്ചിട്ടും ഒഴിവാക്കാനുമായില്ല. ആകെക്കൂടി ജ്യോതിഷി സൂപ്പര്‍മാന്‍! മന്ത്രി തീര്‍ത്തും വിവരംകെട്ടവന്‍!

എന്നാല്‍ ആദ്യകഥയിലാകട്ടെ, ജ്യോതിഷി വിഡ്ഢിയും നിസ്സഹായനുമാണ്. കാരണം അയാള്‍ തന്റെ ആയുസ്സിനെ സംബന്ധിച്ച് കൃത്യമായ ഒരു പ്രവചനം നടത്തി സ്വയം ശവമായി. സാമാന്യബോധമുള്ള ഒരാള്‍ ചെയ്യാന്‍ പാടില്ലാത്തതാണത്. പക്ഷെ അതിനെക്കാള്‍ വലിയ വിഡ്ഢിത്തരമായിരുന്നു രാജാവ് ഒരു മാസത്തിനകം മരണമടയുമെന്ന പ്രവചനം. കൊട്ടാരത്തില്‍ തങ്ങുന്ന ആരോഗ്യവാനായ രാജാവ് ആധി മൂത്ത് ഹൃദയസ്തംഭനമോ മറ്റോ വന്ന് മരിക്കുന്നതല്ലാതെ കൃത്യമായും ഒരു മാസത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത താരതമ്യേന കുറവാണ്. കാന്‍സര്‍ സെന്ററില്‍ മരണാസന്നരായി കിടക്കുന്ന രോഗി മരിക്കുമെന്ന് പറയാം. ചികിത്സയോട് നന്നായി പ്രതികരിച്ച് ക്രമേണ മെച്ചപപ്പെടുന്നതിന്റെ സൂചനകള്‍ കാണിക്കുന്ന രോഗി രക്ഷപെടുമെന്നും പ്രവചിക്കാം. പക്ഷെ അതേ ലാഘവത്തോടെ ഇവിടെ പ്രവചനം നടത്താനാവില്ല. ഇവിടെ ജ്യോതിഷി വിജയിക്കണമെങ്കില്‍ രാജാവ് കൂടി വിചാരിക്കണം എന്ന അവസ്ഥയാണ്!അല്ലെങ്കില്‍ ആരെ കൊണ്ടെങ്കിലും രാജാവിനെ കൊല്ലിക്കണം!

പക്ഷെ മറ്റൊരു രീതിയില്‍ ചിന്തിക്കുക, നിങ്ങള്‍ എത്ര വര്‍ഷം കൂടി ജീവിച്ചിരിക്കും എന്ന് ചോദിക്കുമ്പോള്‍ ജ്യോതിഷിക്ക് എന്ത് മറുപടിയാണ് നല്‍കാനാവുക? ഒരു മറുപടിയും നല്‍കാനാവില്ല എന്നതാണ് വാസ്തവം. അതായത് ജ്യോതിഷി ഏത് സമയം പറഞ്ഞാലും ആ സമയത്തില്‍ നിന്നും വ്യത്യാസപ്പെടുത്തി മന്ത്രിക്ക് അയാളെ കൊല്ലാം. ചുരുക്കത്തില്‍ ഇതു സംബന്ധിച്ച് ഒരു പ്രവചനം അസാധ്യമാണ്. പ്രവചനം നടത്താന്‍ വിസമ്മതിച്ചാല്‍ അത് കഴിവില്ലായ്മയുടെ സാക്ഷ്യപത്രമായി വിശേഷിപ്പിക്കപ്പെടുകയും ചെയ്യും. ഇനി തന്ത്രപരമായി നീങ്ങി, പണ്ട് ശ്രീരാമകൃഷ്ണപരമഹംസന്‍ നരേന്ദ്രനോട്(സ്വാമി വിവേകാന്ദന്‍) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്ന കഥയിലെന്നപോലെ ''എന്റെ ജീവന്‍ അങ്ങയുടെ കൈകളിലാണ്'' എന്നെങ്ങാനുമുള്ള യുക്തിവാദ വിശകലനം ജ്യോതിഷി തദവസരത്തില്‍ നടത്തിയാല്‍ അത് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമാകുകയുമില്ല.


''ഒഴിഞ്ഞുമാറാതെ ആയുസ്സ് പ്രവചിക്കൂ'' എന്ന് മന്ത്രിക്ക് ആവശ്യപ്പെടാം. മാത്രമല്ല ജ്യോതിഷമനുസരിച്ച് ജനനസമയത്ത് തന്നെ ഒരാളുടെ ജീവിതവിധി നിശ്ചയിക്കപ്പെടും. അത് മാറ്റിമറിക്കാന്‍ മനുഷ്യനാവില്ല. എന്നാലിവിടെ അചഞ്ചലം എന്നു വാഴ്ത്തപ്പെടുന്ന വിധി മാറ്റിമറിക്കാന്‍ മന്ത്രിക്ക് കഴിയുമെന്നു വരുന്നു. അതായത് ജ്യോതിഷി എപ്പോള്‍ മരിക്കണമെന്ന് തീരുമാനിക്കുന്നത് ജാതകഫലമോ ഗ്രഹനിലയോ അല്ല മറിച്ച് മന്ത്രിയാണ്. അയാള്‍ വിചാരിച്ചാല്‍ ജ്യോതിഷിയെ കൊല്ലാം-കൊല്ലാതിരിക്കാം. ഇത്രയേ ഉള്ളൂ അചഞ്ചലമായ വിധിയുടെ കാര്യം!

ഇനി, കുറേക്കൂടി ബുദ്ധിപരമായി ''ഭാവിയില്‍ ഞാനെപ്പോള്‍ മരിക്കണമെന്ന് മന്ത്രി തീരുമാനിക്കും എന്നാണെന്റെ ജാതകഫലം പ്രവചിക്കുന്നത്'' -എന്ന് ജ്യോതിഷി പറയുന്നുവെന്നിരിക്കട്ടെ. അങ്ങനെ വന്നാല്‍ മന്ത്രിക്ക് കാര്യങ്ങള്‍ എളുപ്പമായതായി തോന്നാം. കാരണം പ്രവചനം തെറ്റിക്കാനായി ജ്യോതിഷിയെ വെറുതെ വിട്ടാല്‍ മതിയല്ലോ. പക്ഷെ അവിടെയൊരു പിടിവള്ളി ജ്യോതിഷിക്ക് കിട്ടുന്നുണ്ട്. അതായത്, ആ സമയത്ത് കൊല്ലാതെ വിടുന്നുവെങ്കിലും 'ഭാവിയില്‍' തന്നെ കൊല്ലുന്നത് മന്ത്രി തന്നെയായിരിക്കും എന്ന് ജ്യോതിഷിക്ക് വാദിച്ചുനില്‍ക്കാം. ഭാവിയില്‍ എന്ന പദമാണ് ഇവിടെ ജ്യോതിഷിയെ രക്ഷിക്കുക. കാരണം ഭാവിയില്‍ എല്ലാവരും മരിക്കുമല്ലോ!! സത്യത്തില്‍ ഇത് തന്നെയാണ് ജ്യോതിഷത്തിലെ അടിസ്ഥാന ലുടുക്ക് വിദ്യ! ഭാവിയെന്നാല്‍ എപ്പോള്‍ വേണമെങ്കിലുമാകാം. മന്ത്രി ജ്യോതിഷിയെ എപ്പോള്‍ വധിച്ചാലും ജ്യോതിഷപ്രവചനം ശരിയായി. വധിച്ചില്ലെങ്കിലും ജ്യോതിഷി ജീവിച്ചിരിക്കുന്നിടത്തോളം പ്രവചനം തെറ്റാണെന്ന് തെളിയുന്നില്ല!

''ഒന്നുകില്‍ അങ്ങയെ വിവാഹം ചെയ്യും, അല്ലെന്നാകില്‍ ഞാന്‍ മരിക്കും''എന്നു ഘോരശപഥം ചെയ്ത് കാമുകനെ ഞെട്ടിച്ചശേഷം ശപഥം അക്ഷരംപ്രതി നടപ്പിലാക്കുന്ന കാമുകിമാരുണ്ട്. എന്നുകരുതി അവര്‍ ആ 'അങ്ങയെ' തന്നെ വിവാഹം ചെയ്ത് ജീവിതം കോഞ്ഞാട്ടയാക്കുമെന്ന് ധരിക്കരുത്;പകരം അവര്‍ എളുപ്പമുള്ള രണ്ടാമത്തെ തീരുമാനം നടപ്പിലാക്കും! പകരം വേറെ കൊള്ളാവുന്ന ആരെയെങ്കിലും വിവാഹം കഴിച്ച് ദാമ്പത്യത്തിന്റെ പ്‌ളാറ്റിനം ജൂബിലിയും ആഘോഷിച്ച് അവസാനം നരച്ചുകുരച്ച് മരിക്കും!

പക്ഷെ ഈ കുതന്ത്രം തിരിച്ചറിഞ്ഞ് ''അല്ലയോ ജ്യോതിഷീ, നിങ്ങള്‍ പറഞ്ഞത് രാജാവ് 30 ദിവസത്തിനുള്ളില്‍ മരിക്കുമെന്നാണ്. പക്ഷെ നിങ്ങളുടെ കാര്യത്തില്‍ മാത്രം എന്തുകൊണ്ട് താളംതുള്ളുന്നു? നിങ്ങള്‍ കൃത്യമായി എപ്പോള്‍ മരിക്കുമെന്ന് പറയൂ? ഭാവിയില്‍ മരിക്കുമെന്ന് ആര്‍ക്കും ആരെക്കുറിച്ചും എപ്പോള്‍ വേണമെങ്കിലും പറയാവുന്ന കാര്യമാണ്. അതൊരു പ്രവചനമല്ല''എന്ന് മന്ത്രി നിര്‍ബന്ധം പിടിച്ചാല്‍ ജ്യോതിഷി വീണ്ടും കഷ്ടത്തിലാകും. എപ്പോള്‍ അല്ലെങ്കില്‍ എത്ര ദിവസം എന്ന് പറഞ്ഞാല്‍ അതോടെ ജ്യോതിഷിയുടെ മരണവാറണ്ട് കൈപ്പറ്റുകയാണ്. മന്ത്രിയുടെ കൈകളിലാണ് ജീവനിരിക്കുന്നതെന്ന് പറഞ്ഞ സ്ഥിതിക്ക് വേറൊരാള്‍ ചാടി വീണ് കൊന്നാലും വിവേകമുദിച്ച് രാജാവ് തന്നെ കൊല്ലാന്‍ ഉത്തരവിട്ടാലും ജ്യോതിഷി റദ്ദാക്കപ്പെടും. ജ്യോതിഷി കൃത്യമായ ഒരു പ്രവചനം (specific statement)നടത്തിയതാണ് ഇതിന് കാരണമെന്ന് മറക്കാതിരിക്കുക. തൊഴിലറിയുന്ന ഒരു ജ്യോതിഷിയും ചെയ്യാന്‍ പാടില്ലാത്തതാണത്!

ഭാവിയില്‍ സംഭവിക്കുമെന്ന നിലയില്‍ ഒരു കാര്യം കൃത്യമായി പ്രവചനരൂപത്തില്‍ അവതരിപ്പിച്ചാല്‍ നാം കുരുക്കിലായി എന്നാണര്‍ത്ഥം. അല്ലെങ്കില്‍ അത് സ്വയമേ സംഭവിക്കുന്ന കാര്യങ്ങളായിരിക്കണം. ഉദാഹരണമായി പ്രകൃത്യ ഉള്ള സംഭവങ്ങള്‍: മഴ, വരള്‍ച്ച, പ്രളയം.....ഇത്യാദിയൊക്കെ. പക്ഷെ അക്കാര്യങ്ങളിലൊന്നും പ്രവചിക്കുന്ന ആള്‍ക്കും വലിയ ഉറപ്പുണ്ടാവില്ലെന്നത് വേറെ കാര്യം. കാലവര്‍ഷക്കാലത്ത് മഴ പ്രവചിക്കുന്നതോ വേനലില്‍ വരള്‍ച്ച പ്രവചിക്കുന്നതോ പ്രവചനമാകില്ല. ഒരു സംഭവ്യത(event)മായി ബന്ധപ്പെട്ട പശ്ചാത്തലവും സാഹചര്യങ്ങളും വസ്തുതകളും(background, conditions and facts
) സസൂക്ഷ്മം പഠിച്ച് നടത്തുന്ന ഊഹങ്ങള്‍/നിഗമനങ്ങള്‍( (guesstimations and conclusions) എന്നിവയൊന്നും പ്രവചനങ്ങളല്ല. അതൊക്കെ സാമാന്യബുദ്ധിയുള്ള ആര്‍ക്കും സാധിക്കുന്ന കാര്യങ്ങള്‍ മാത്രം. സാധാരണനിലയില്‍ ആര്‍ക്കും കണ്ടെത്താനാവാത്തതും നിലവിലുള്ള സംഭവഗതിയുമായി പൊരുത്തപ്പെടാത്തതുമായ കാര്യങ്ങള്‍ അവതരിപ്പിച്ചാലേ അതിനെ'പ്രവചനം'എന്നു വിളിക്കാനാവൂ.

അതുകൊണ്ടു തന്നെയാണ് കേവലം 'ഊഹാപോഹപടു' മാത്രമായ ജ്യോതിഷി ഒരു പ്രവചനവും നടത്താറില്ല എന്ന വാദമുയരുന്നത്. ഒരു ഉത്തമ പ്രവചനത്തിന് അവശ്യം വേണ്ട ഗുണങ്ങള്‍ പ്രാപഞ്ചികത്വം(Universality), അസത്യവല്‍ക്കരണക്ഷമത(Falsifiable), ആവര്‍ത്തനക്ഷമത(ഞലുലമമേയശഹശ്യേ), പ്രയോജനപരത(ഡശേഹശ്യേ) എന്നിവയാണ്. അതായത് അത് എല്ലാക്കാലത്തും എല്ലായിടത്തും സാധുവാകണം, ഏത് സാഹചര്യത്തിലും ആവര്‍ത്തിക്കാന്‍ കഴിയണം. പ്രവചനം തെറ്റാണെന്ന് തെളിയിക്കാന്‍ താല്‍പര്യമുളളവര്‍ക്ക് അതിനുള്ള അവസരമുണ്ടാകണം, അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകണം. പ്രയോജനം സംബന്ധിച്ച നിബന്ധന തല്‍ക്കാലം വിട്ടുകളഞ്ഞാലും ബാക്കി മൂന്നും നിര്‍ബന്ധമാണ്.

ഇന്ന് മഴ പെയ്യിക്കാനും മാറ്റി വെക്കാനുംവരെ മനുഷ്യന് കഴിയുന്നുണ്ട്. ബെയിജിംഗില്‍ നിന്നും രണ്ടാഴ്ചക്കാലം മഴമേഘങ്ങളെ തുരത്തിയാണ് ചൈന ഒളിമ്പിക്‌സ് നടത്തിയത്. തനിയെ സംഭവിക്കുന്നതും മനുഷ്യന് നിയന്ത്രണവുമില്ലാത്തതുമായ കാര്യങ്ങളിലൊന്നും പ്രവചനം സാധ്യമല്ല. ഞാന്‍ നാളെ കോഴിയിറച്ചി തിന്നുമെന്നോ അടുത്തമാസം വിദേശത്തേക്ക് പോകുമെന്നോ ഒരാള്‍ക്കും മുന്‍കൂട്ടി പ്രവചിക്കാനാവില്ല. കാരണം അങ്ങനെയൊരു പ്രവചനം ആരെങ്കിലും നടത്തിയെന്ന് അറിഞ്ഞാല്‍ എതിര്‍ദിശയില്‍ സഞ്ചരിച്ച് എനിക്കത് തകര്‍ക്കാനാവും. എന്നാല്‍ ഇതിന് നേരെ വിപരീതമായ കാര്യങ്ങള്‍ കൂടി അതേയാള്‍ സൂചിപ്പിച്ചാല്‍ ഞാന്‍ കുടുങ്ങിയത് തന്നെ. അതായത് ചില ഗ്രഹങ്ങളുടെ സ്വാധീനം കാരണം ഞാന്‍ നാളെ കോഴിയിറച്ചി കഴിക്കാതിരുന്നാലും അടുത്ത മാസം വിദേശത്ത് പോകാതിരുന്നാലും അത്ഭുതപ്പെടേണ്ടതില്ല എന്നു കൂടി ജ്യോതിഷി പറഞ്ഞാല്‍ എനിക്കെന്ത് ചെയ്യാനാവും? സാധ്യമായ എല്ലാ ഫലവും സമര്‍ത്ഥമായി കൂട്ടിക്കെട്ടി അവ്യക്തമായ രീതിയില്‍ പ്രസ്താവന അവതരിപ്പിക്കുന്നതിനെയാണ് നാം 'മഴവില്‍ കുതന്ത്രം'(ഠവല ഞമശിയീം ഞൗലെ) എന്നു പറയുന്നത്. ഏതൊരു സംഭവ്യതയുടേയും സാധ്യതയുള്ള പരിണിതഫലങ്ങളൊക്കെ തന്ത്രപൂര്‍വം ഒരു മഴവില്ലിലെ വര്‍ണ്ണങ്ങള്‍ പോലെ കൂട്ടിയിണക്കി അവതരിപ്പിക്കുന്ന രീതിയാണ് മഴവില്‍ കുതന്ത്രം. ജ്യോതിഷം ഉള്‍പ്പെടെയുള്ള എല്ലാ പ്രവചനവിദ്യകളുടേയും പ്രാണവായുമാണ് ഇത്തരം പ്രസ്താവനകള്‍.

അപ്പോള്‍ നാം തത്ത പറന്നുപോയ ജ്യോതിഷക്കാരന്റെ കഥ കൂടി പരിഗണിക്കണം. ജ്യോതിഷക്കാരന്‍ മുട്ടാപ്പോക്കായി ഉണ്ടാക്കിയ ഒന്നാണെങ്കിലും തീരെ മോശമല്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍ സൂക്ഷ്മ വിശകലനത്തില്‍ ഉദ്ദേശിച്ച ലക്ഷ്യം നിറവേറ്റാന്‍ ഈ കഥ ദയനീയമായി പരാജയപ്പെടുമെന്ന് വ്യക്തമാകും. ആദ്യകഥയില്‍ ജ്യോതിഷിയുടെ തലയരിയുമ്പോള്‍ അത് നടക്കാന്‍ സാധ്യതയുള്ളതാണെന്ന് മാത്രമല്ല, സമാനമായ സാഹചര്യത്തില്‍ എവിടെ വെച്ചും എപ്പോള്‍ വേണമെങ്കിലും ആവര്‍ത്തിക്കാവുന്നതുമാണ്. ജ്യോതിഷി എന്തുത്തരം പറഞ്ഞാലും മരണം ഉറപ്പായതിനാല്‍ ഫലപ്രവചനം തട്ടിപ്പാണെന്ന് തെളിയുകയും ചെയ്യും. എന്നാല്‍ എന്നാല്‍ രക്ഷപെട്ട തത്തയുടെ കഥയില്‍ അങ്ങനെയൊരു സാധ്യതയില്ല. ശരിയാണ്, ഒരു തത്ത മന്ത്രിയുടെ കയ്യില്‍ നിന്ന് വഴുതി രക്ഷപെടാം. 


പക്ഷെ അതുകൊണ്ട് മാത്രം ജ്യോതിഷി രക്ഷപെടില്ല. വീണ്ടും വേറെ തത്തകളെ അപ്പോള്‍ തന്നെ ഹാജരാക്കി ആയുസ്സ് പ്രപചിക്കാന്‍ ആവശ്യപ്പെട്ടാല്‍ ജ്യോതിഷി അസ്തമിച്ചുപോകും. ആദ്യം തത്ത രക്ഷപെട്ടത് ഓര്‍ക്കാപ്പുറത്ത് സംഭവിച്ച ഒരു ഒറ്റപ്പെട്ട(one off event) സംഭവമായെന്നു വരാം. എല്ലായ്‌പ്പോഴും അത് ശരിയായി കൊള്ളണമെന്ന് നിര്‍ബന്ധമില്ല. അതിന് ആവര്‍ത്തനക്ഷമതയോ പ്രാപഞ്ചികസ്വഭാവമോ ഇല്ല. പിഴവ് ഒഴിവാക്കാനായി തത്തയെ കെട്ടിയിട്ട് കൊണ്ടുവന്നാലും ജ്യോതിഷി കുടുങ്ങും. വെട്ടികൊല്ലാന്‍ ശ്രമിക്കാതെ മറ്റു പല രീതിയിലും തത്തയെ കൊല്ലുകയുമാവാം. അതായത് കയ്യബദ്ധങ്ങള്‍ ജാഗ്രതാപൂര്‍വം ഒഴിവാക്കിയാല്‍ ഈ കഥ പ്രകാരം പ്രവചനം തെറ്റാണെന്ന് നിസ്സാരമായി തെളിയിക്കാം.

പക്ഷെ, കുറ്റം പറയരുതല്ലോ, അസത്യവല്‍ക്കരണക്ഷമത(എമഹശെളശമയശഹശ്യേ)യുണ്ട്. അതായത് തെറ്റാണെന്ന് തെളിയിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ശ്രമിച്ച് നോക്കാന്‍ അവസരമുണ്ട്. ശാസ്ത്രീയ അടിത്തറയുള്ള സിദ്ധാന്തങ്ങള്‍ക്കേ അസത്യവല്‍ക്കരണക്ഷമതകൊണ്ട് പ്രയോജനമുള്ളു. അല്ലാത്തവയ്ക്ക് അതൊരു ബാധ്യതയായിരിക്കും. തട്ടിപ്പുകളുടേയും കപടവിദ്യകളുടേയും കാര്യത്തില്‍ ഗുണത്തേക്കാളേറെ ദോഷം എന്ന് സാരം. അസത്യവല്‍ക്കരണക്ഷമതയുള്ള ഒരു പ്രവചനം നടത്താന്‍ തൊഴിലറിയുന്ന ഒരു ജ്യോതിഷിയും ഉദ്യമിക്കില്ല. ആ വകുപ്പിലും പ്രവചനം തെറ്റാകുന്നത് മാത്രമായിരിക്കും അതുകൊണ്ടുള്ള മെച്ചം! അപ്പോള്‍ ജ്യോതിഷക്കാരന്‍ അവതരിപ്പിച്ച പ്രതികഥ തികച്ചും ഭാവനാശൂന്യമെന്നേ പറയാവൂ. എല്ലാം മുന്‍പിന്‍ നോക്കാതെ വെട്ടിവിഴുങ്ങുന്നവര്‍ എല്ലാ കഥകളും ഉപ്പുകൂട്ടാതെ വിഴുങ്ങിക്കൊള്ളും. അത്തരക്കാര്‍ കഥയില്ലാത്തവരാകുമെന്നറിയുക;അല്ലാത്തവര്‍ക്ക് കാര്യമറിയാന്‍ കഥ തന്നെ ധാരാളം!


''2013 ല്‍ കേരളത്തില്‍ മഴ പെയ്യും''എന്ന് ഒരാള്‍ പറഞ്ഞാല്‍ വിജയസാധ്യത ഏതാണ്ട് 100%. പക്ഷെ അതൊരു പ്രവചനമാണോ എന്നു നാം തിരിച്ച് ചോദിക്കും. ''2013 ജൂണില്‍ കേരളത്തില്‍ മഴ പെയ്യും''എന്ന് പറഞ്ഞാലും വിജയസാധ്യത കനത്തതാണ്. എന്നാല്‍ ''2013 ജൂണ്‍ ആദ്യപകുതിയില്‍ കൊല്ലം ജില്ലയില്‍ മഴ പെയ്യും''എന്ന് പറഞ്ഞാല്‍ സാധ്യത മങ്ങിത്തുടങ്ങുന്നു. ''2013 ജൂണ്‍ ആദ്യവാരം കൊല്ലം താലൂക്കില്‍ മഴ പെയ്യും''എന്നു പറഞ്ഞാല്‍ സംഗതി മുറുകി. ''2013 ജൂണ്‍ ഒന്നാം തീയതി കൊല്ലം മുനിസിപ്പാലിറ്റി മേഖലയില്‍ മഴ പെയ്യും''എന്നായാല്‍ സാധ്യത തീരെ മങ്ങുകയാണ്. '''2013 ജൂണ്‍ ഒന്നാം തീയതി രാവിലെ ഒമ്പത് മണിക്ക് കൊല്ലം ടൗണില്‍ മഴ പെയ്യും''എന്ന് പ്രഖ്യാപിച്ചാല്‍ അതൊരു ഭേദപ്പെട്ട പ്രവചനമാണ്. പക്ഷെ നടക്കാനുള്ള സാധ്യത തീരെക്കുറവും. അടുത്തകാലത്തായി ജൂണില്‍ മഴ പിണങ്ങിനില്‍ക്കുന്നതിനാല്‍ പ്രത്യേകിച്ചും. പ്രവചനം കൃത്യമാകുന്തോറും സാധ്യത കുറഞ്ഞുവരുമെന്ന ജ്യോതിഷനിയമം തന്നെയാണ് ഇവിടെയും പ്രകടമാകുന്നത്. ദിവസവും സമയവും സ്ഥാനവും കൃത്യമായി പറഞ്ഞതാണ് പ്രവചനാര്‍ത്ഥിയെ കുടുക്കിലാക്കുന്നത്.

പക്ഷെ ഭേദപ്പെട്ടതെങ്കിലും ലക്ഷണമൊത്ത പ്രവചനമായി അപ്പോഴുമതിനെ കാണാനാവില്ല. കാരണം ജൂണില്‍ മഴ പെയ്യുക, ജൂണ്‍ ഒന്നിന് രാവിലെ സ്‌ക്കൂള്‍ തുറക്കുന്ന ദിവസം തന്നെ മഴയുണ്ടാകുക എന്നതൊക്കെ മുമ്പ് നിരവധി വര്‍ഷങ്ങളില്‍ സംഭവിച്ച കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ പശ്ചാത്തല സാധൂകരണങ്ങളും മുന്‍ അനുഭവങ്ങളുടേയും വെളിച്ചത്തില്‍ രൂപംകൊണ്ട ഒരു നിഗമനം മാത്രമാണത്. മഴ പെയ്യുമോ ഇല്ലയോ എന്ന് കൃത്യമായി പറയാന്‍ കാലവസ്ഥാ നിരീക്ഷകര്‍ ചിലപ്പോഴൊക്കെ പരാജയപ്പെടാറുണ്ട്. പലവിധ ഡേറ്റകള്‍ വിശകലനം ചെയ്താണ് അവര്‍ പ്രവചനം നടത്തുക. അയാള്‍ ഉപകരണങ്ങളുടെ സഹായത്തോടെ മനുഷ്യസഹജമായി ഗണിക്കുകയാണ്. അത് തന്നെയാണ് ജ്യോതിഷിയും ചെയ്യുന്നതെങ്കില്‍ അയാള്‍ ഗ്രഹങ്ങളെയും നക്ഷത്രങ്ങളേയും വെച്ച് നടത്തുന്ന കര്‍മ്മം ദിവ്യശേഷിയുടെ സഹായത്തോടെയല്ല മറിച്ച് തട്ടിപ്പ് തന്നെയാണ്. തനിക്കില്ലാത്ത ശേഷിയും ജ്ഞാനവും ഉണ്ടെന്നാണ് അയാള്‍ അവകാശപ്പെടുന്നത്.

ചത്തിരിക്കുന്ന ഘടികാരം പോലും ഒരു ദിവസം രണ്ടു പ്രാവശ്യം ശരിയായ സമയം കാണിക്കും. ആ ക്‌ളോക്കുമായി ഭൂമിയുടെ ഭ്രമണവേഗത്തില്‍(മണിക്കൂറില്‍ 1670 കിലോമീറ്റര്‍)പടിഞ്ഞാറു നിന്നും കിഴക്കോട്ട് സഞ്ചരിച്ചാല്‍ സമയം എപ്പോഴും കൃത്യമായിരിക്കുകയും ചെയ്യും. ഒന്നു രണ്ട് ഫ്രഞ്ച് വാക്കുകള്‍ കൃത്യമായി പറഞ്ഞുവെന്ന് കരുതി ആര്‍ക്കും ഫ്രഞ്ച് പ്രൊഫസറായി ജോലി കിട്ടില്ലല്ലാ. 

1 comment:

മനു - Manu said...

ജ്യോതിഷികളുടെ കഞ്ഞിയിൽ പാറ്റയിടാതെ മാഷേ :) കുറച്ച് കളവും കള്ളത്തരങ്ങളുമായി പാവങ്ങൾ ആളെപറ്റിച്ച് ജീവിച്ച് പോകട്ടേന്ന്!