ശാസ്ത്രം വെളിച്ചമാകുന്നു

Saturday 15 December 2012

50. ആരാണ് നീ ?

ആക്ഷേപഹാസ്യം(satire)നോക്കുന്നവര്‍ക്കെല്ലാം സ്വന്തമൊഴികെ മറ്റെല്ലാവരുടേയും മുഖം കാണാനാവുന്ന
P.T. Barnum
കണ്ണാടികളാണെന്ന് വിഖ്യാത ആംഗലേയ സാഹിത്യകാരനായ ജോനാഥന്‍ സിഫ്റ്റ്('Satire is a sort of glass, wherein beholders do generally discover everybody's face but their own''-Jonathan Swift/1667-1745). അമേരിക്കന്‍ ജാലവിദ്യക്കാരനായ ബര്‍നം അവതരിപ്പിക്കുന്ന പൊതുപ്രസ്താവങ്ങളുടെ സ്വഭാവം സിഫ്റ്റിന്റെ ഈ നിര്‍വചനത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്-പക്ഷെ ഇവിടെ നോക്കുന്നവരെല്ലാം കാണുന്നത് സ്വന്തം മുഖമാണെന്ന് മാത്രം! ബര്‍നം തന്റെ ഷോകളില്‍ നടത്തി വന്നിരുന്ന പ്രവചനങ്ങളുടേയും ചെപ്പടിവിദ്യകളുടേയും അടിസ്ഥാനത്തില്‍ 1948 ല്‍ അമേരിക്കന്‍ സൈക്കോളജി പ്രൊഫസറായ ഫൊറര്‍(Bertram R. Forer/1914—2000) തന്റെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ വ്യക്തിത്വ പരിശോധനാഫലങ്ങള്‍(Personality test results) പ്രസിദ്ധമാണ്. അഭിമുഖത്തിനുശേഷം താഴെപ്പറയുന്ന ഒരു പ്രസ്താവന(ഏകദേശരൂപം) അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ നിഗമനമായി നല്‍കി: 

''മറ്റുള്ളവരാല്‍ സ്‌നേഹിക്കപ്പെടാനും ആദരിക്കപ്പെടാനും വലിയ ആഗ്രഹമുള്ളയാളാണ് നിങ്ങള്‍ . എങ്കിലും സ്വയംവിമര്‍ശനം നടത്തുന്ന പ്രവണതയും നിങ്ങള്‍ക്കുണ്ട്. വലിയൊരു പ്രതിഭ നിങ്ങളില്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്
. എങ്കിലും അതിനിയും തൃപ്തികരമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ട്. വ്യക്തിപരമായി ചില ദൗര്‍ബല്യങ്ങളും ന്യൂനതകളുമുണ്ടെന്നത് ശരിതന്നെ. എങ്കിലും അതിനൊക്കെ പരിഹാരം കണ്ട് മുന്നോട്ട് പോകാനാകുന്നുണ്ട്. ലൈംഗികഅച്ചടക്കം പുലര്‍ത്താന്‍ ശ്രമിക്കുന്നത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. പുറമെ അച്ചടക്കും ആത്മനിയന്ത്രണവും പ്രദര്‍ശിപ്പിക്കുമെങ്കിലും ഉളളിന്റെയുള്ളില്‍ ചിലപ്പോഴൊക്കെ വിഷാദവും അരക്ഷിതത്വബോധവും വേട്ടയാടാറുണ്ട്. ശരിയായ തീരുമാനമാണോ എടുത്തത് അല്ലെങ്കില്‍ ഉചിതമായ രീതിയിലാണോ ചെയ്തത് തുടങ്ങിയ കാര്യങ്ങളിലൊക്കെ പലപ്പോഴും ഗൗരവതരമായ സംശയങ്ങള്‍ ഉണ്ടാകാറുണ്ട്. ചില മാറ്റങ്ങളും വൈവിധ്യവും തീര്‍ത്തും ആവശ്യമാണെന്ന് കരുതുന്ന നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങളോ തടസ്സങ്ങളോ ഉണ്ടാകുമ്പോള്‍ വല്ലാതെ അതൃപ്തനാകാറുമുണ്ട്. സ്വന്തമായി ചിന്തിക്കുന്ന, അല്ലെങ്കില്‍ സ്വയം തീരുമാനമെടുക്കുന്ന വ്യക്തിയാണ് താനെന്ന കാര്യത്തില്‍ നിങ്ങള്‍ സ്വയം അഭിമാനിക്കുന്നു. വ്യക്തമായ തെളിവില്ലാതെ ഒന്നും വിശ്വസിക്കാന്‍ നിങ്ങള്‍ തയ്യാറാവില്ല. മറ്റുള്ളവരുടെ മുന്നില്‍ പൂര്‍ണ്ണമായും വെളിപ്പെടുത്തുന്നതും ആദ്യംതന്നെ എല്ലാ രീതിയിലും തുറന്ന് ഇടപെടുന്നതും ബുദ്ധിപൂര്‍വമല്ലെന്ന് കരുതുന്നു. ബഹിര്‍മുഖത്വവും സൗഹൃദഭാവവുമുള്ള സമൂഹജീവിയായി പെരുമാറുന്ന നിങ്ങള്‍ ചില നേരങ്ങളില്‍ വളരെ മൗനിയും അന്തര്‍മുഖനും ആശങ്കാകുലനുമായി തീരാറുണ്ട്. താലോലിക്കുന്ന പല മോഹങ്ങളും നടക്കാന്‍ സാധ്യത കുറഞ്ഞവയാണെന്ന് നിങ്ങള്‍ക്ക് തന്നെ അറിയാം. ജീവിത സുരക്ഷിതത്വത്തിനാണ് നിങ്ങള്‍ ജീവിതത്തില്‍ മുന്തിയ പരിഗണന നല്‍കുന്നത്...''


ഈ വ്യക്തിപരിശോധനാഫലം വായിച്ച് വിദ്യാര്‍ത്ഥികളോട് സ്വന്തം വ്യക്തിത്വവുമായി ഇത് എത്രമാത്രം പൊരുത്തപ്പെടുന്നുവെന്ന് കണ്ടെത്താന്‍ ഫൊറര്‍ ആവശ്യപ്പെട്ടു. പൂജ്യം (യാതൊരു സാമ്യവുമില്ല)മുതല്‍ 5 (100% സാമ്യം) വരെ മാര്‍ക്കിടാനും നിര്‍ദ്ദേശിച്ചു. ഫലം വന്നപ്പോള്‍ പ്രതീക്ഷിച്ചതുപോലെ വളരെ ഉയര്‍ന്ന ശരാശരി മാര്‍ക്കാണ് ഈ പ്രസ്താവത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ചത്. അതായത് 4.3/5 ! മിക്ക വിദ്യാര്‍ത്ഥികളും ഈ പ്രസ്താവത്തില്‍ തന്റെ വ്യക്തിത്വം ദര്‍ശിച്ചു. അങ്ങിങ്ങ് ചില ചേര്‍ച്ചക്കുറവുകളുണ്ടെങ്കിലും തത്ത്വത്തില്‍ ഇത് തന്നെക്കുറിച്ച് തന്നെ!! രണ്ടില്‍ കുറഞ്ഞ മാര്‍ക്ക് ആരും നല്‍കിയില്ല. നിരവധിപ്പേര്‍ 95 % ത്തില്‍ അധികം മാര്‍ക്ക് നല്‍കി. ഓര്‍ക്കുക, മനുഷ്യന്റെ പൊതുസ്വഭാവ സവിശേഷതകള്‍ തന്ത്രപൂര്‍വം ഇടകര്‍ത്തിയ ഒരു ബര്‍നം പ്രസ്താവമാണ് തങ്ങളുടെ അസ്സല്‍ ജീവിതയാഥാര്‍ത്ഥ്യമായി നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ ഒരേസമയം പരിഗണിച്ചത്! എല്ലാവര്‍ക്കും ഒരേ പ്രസ്താവമാണ് കൊടുക്കുന്നതെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ ഇത്രയധികം 'പൊരുത്തം' അവര്‍ സമ്മതിക്കുമായിരുന്നില്ല. ഫൊറര്‍ നടത്തിയ ഈ പരീക്ഷണം ലോകമെമ്പാടും പലരും ഇതുപോലെ സ്ഥിരീകരിച്ചിട്ടുണ്ട്. നിങ്ങള്‍ക്കും വേണമെങ്കില്‍ ശ്രമിച്ചുനോക്കാം. ഇത്തരത്തിലുള്ള പതിനായിരക്കണക്കിന് പ്രസ്താവങ്ങള്‍ നിര്‍മ്മിച്ച് നമുക്ക് ആളുകളെക്കൊണ്ട് തലകുലുക്കി സമ്മതിപ്പിക്കാനാവും.

ഞാന്‍ വെറുതെ കൗതുകത്തിന് ഉണ്ടാക്കിയ ഒരു ബര്‍നം പ്രസ്താവം താഴെ:

"സത്യംപറഞ്ഞാല്‍ അപരിചിതരുമായി ഇടപെടുമ്പോള്‍ നിങ്ങള്‍ക്ക് പലപ്പോഴും അത്ര സുഖകരമായി തോന്നാറില്ല. സൗഹൃദം സ്ഥാപിക്കാന്‍ കുറച്ച് സമയം വേണം. എങ്കിലും സുഹൃത്തുക്കളെ പെട്ടെന്ന് തിരിച്ചറിയാനുള്ള അനിതരസാധാരണമായ ഒരു കഴിവ് നിങ്ങള്‍ക്കുണ്ട്. ചിലരോട് ആദ്യമേ തന്നെ അറിയാതെ വല്ലാത്തൊരു അടുപ്പം തോന്നും.
ഈഗോയും അഹങ്കാരവുമുള്ള ജന്മങ്ങളെയാണ് സഹിക്കാന്‍ ഏറ്റവും പ്രയാസം. തന്നെക്കുറിച്ചും പലരും ഇതേ അഭിപ്രായം വെച്ചുപുലര്‍ത്തുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാം. പൊങ്ങച്ചക്കാരോട് പലപ്പോഴും സഹാതാപം തോന്നാറുണ്ടെങ്കിലും നിങ്ങളും പലപ്പോഴും ചെയ്യുന്നത് മറ്റൊന്നല്ല. അടുക്കുംചിട്ടയുമില്ലാതെ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോഗ്രാഫുകളുടെ ഒരു ശേഖരം നിങ്ങളുടെ പക്കലുണ്ട്. അലസതയാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രു. ഇപ്പോള്‍ മറവിയും ഒരു പ്രശ്‌നമാണ്. പണ്ടുണ്ടായിരുന്ന ഓര്‍മ്മശക്തി കുറേശ്ശയായി നഷ്ടപ്പെടുകയാണെന്ന് ബോധ്യമുണ്ട്. ശരിയായ സമയത്ത് ശരിയായ തീരുമാനമെടുത്തിരുന്നെങ്കില്‍ നിങ്ങളുടെ ജീവിതത്തിന്റെ വ്യാകരണം തന്നെ മാറിപ്പോകുമായിരുന്നു. നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ച് വേദനിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നറിയാം, പക്ഷെ പലപ്പോഴും അത് ചെയ്യാതിരിക്കാന്‍ കഴിയാറില്ല. അന്ത്യമടുത്തു എന്നു തോന്നിയ ചില നിമിഷങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. വേദന കുറഞ്ഞ മരണമാണ് നിങ്ങളുടെ ആഗ്രഹങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. ഈ സമൂഹത്തിന്റെ പോക്കില്‍ നിങ്ങള്‍ക്ക് കടുത്ത അസംതൃപ്തിയുണ്ട്. പക്ഷെ കാര്യമായി ഒന്നും ചെയ്യാനാവുന്നില്ലെന്ന് ഓര്‍ക്കുമ്പോള്‍ വല്ലാത്ത ഇച്ഛാഭംഗവും..."

നിങ്ങള്‍ ഇവിടെ നിങ്ങളെ കണ്ടുവോ? വേണമെങ്കില്‍ ഒരു ജാഡയ്ക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ എന്നവകാശപ്പെടാം. പക്ഷെ കൂടുതല്‍ ചിന്തിച്ചാല്‍ എന്റെ പ്രവചനം തെറ്റാണെന്ന് കാണിക്കാനായി മന:പൂര്‍വം നിങ്ങളങ്ങനെ പറഞ്ഞതാണെന്ന് ബോധ്യപ്പെടും! ആരാണ് നീ... എന്ന സിനിമാപ്പാട്ടിന് മറുപാട്ട് പാടാന്‍ വേണ്ടത്ര വിവരങ്ങള്‍ ഞാന്‍ ലഭ്യമാക്കിയുട്ടുണ്ടെന്ന് മനസ്സിലാകും!

ആഴ്ചപ്പതിപ്പിലൊക്കെ ജ്യോതിഷവാരഫലം പംക്തി കൈകാര്യം ചെയ്യുന്നവര്‍ ഇത്ര പോലും ആസൂത്രണമില്ലാത്ത പൊതുപ്രസ്താവങ്ങളിലൂടെയാണ് ജനത്തെ ആജീവനാന്തം ജ്യോതിഷലഹരിക്ക് അടിമകളാക്കുന്നത്. വാരിക കയ്യില്‍ക്കിട്ടിയാല്‍ ആദ്യം വാരഫലം നോക്കുന്ന പതിനായിരങ്ങളുണ്ട്. തന്റെ നാളിലേക്കായിരിക്കും അന്ധവിശ്വാസി ആദ്യം കണ്ണുപായിക്കുക. തുടര്‍ന്ന് മറ്റുള്ളവരുടെ ഫലം നോക്കും; അതായത് മാതാവ്, പിതാവ്, ഭാര്യ, കുട്ടികള്‍ ... മറ്റു അടുത്തബന്ധുക്കളുടെ. മുകളിലെ നാള്‍ നോക്കാതെ വാരഫലങ്ങള്‍ വായിച്ചാല്‍ ഇതിലും പലതും തന്റെ നാളിന് കീഴില്‍ വരേണ്ടതല്ലേ എന്ന് തോന്നാത്തവരുണ്ടാവില്ല. 'ആത്മാവിന്റെ ആഴങ്ങളില്‍ തപ്പി സ്വന്തം ഹൃദയരക്തം കൊണ്ടാണ് 'തങ്ങള്‍ ഈ പ്രവചനമൊക്ക ഗണിച്ചുണ്ടാക്കുന്നതെന്ന് അവകാശപ്പെടുന്ന ജ്യോതിഷ് കുമാരന്‍മാരുണ്ടാവാം. എന്നാല്‍ ജ്യോതിഷ വാരഫലമെഴുതുന്നത് അത്ര ആയാസകരമായ പണിയൊന്നുമല്ല. ഓരോ നാളിനും പൊതുവായ ചില ഫലങ്ങള്‍ പുസ്തകങ്ങളിലുണ്ട്. വാര്‍ഷികഫലവും മാസഫലവുമൊക്കെ പുസ്തകരൂപത്തിലും ലഭ്യമാണ്. അതില്‍നിന്ന് വാരഫലം കടഞ്ഞെടുക്കാന്‍ മിനിട്ടുകള്‍ മതി. വേണമെങ്കിലും കുറെ കാര്യങ്ങള്‍ ധൈര്യമായി കയ്യില്‍ നിന്നിടാം-ആര് ചോദിക്കാന്‍ ?! ഗണിച്ചപ്പോള്‍ കിട്ടിയാതെണെന്ന് പറഞ്ഞാല്‍ പിന്നെ അമ്പാലില്ല. എന്തൊക്കെ എഴുതി കൂട്ടിയാലും അത് 'അച്ചട്ടാ'ണെന്ന് പറഞ്ഞ് നന്ദി രേഖപ്പെടുത്തി കൊണ്ടുള്ള കത്തുകള്‍ മടക്കത്തപാലില്‍ വന്നിരിക്കും.

കത്തുകളുടെ എണ്ണം വാരികയുടെ സര്‍ക്കുലേഷനുമായി നേര്‍ അനുപാതത്തിലായിരിക്കുമെന്നാണ് തപാല്‍ചലനനിയമം വ്യക്തമാക്കുന്നത്. ചിലര്‍ സ്‌നേഹംകൊണ്ട ജ്യോതിഷ്‌കുമാറിനെ കത്തിലൂടെ ഉമ്മവെക്കും. കുറെ ലക്കങ്ങള്‍ ഇറങ്ങിക്കഴിഞ്ഞാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. വാരഫലങ്ങളുടെ പുന:ക്രമീകരണം കൊണ്ട് വേണമെങ്കിലും കാര്യം സാധിക്കാം. മുമ്പത്തെ ആഴ്ചകളില്‍ രേവതിക്ക് കൊടുത്തത് എടുത്തത് ഈയാഴ്ച രോഹിണിക്ക് കൊടുക്കുക, പണ്ട് വിശാഖത്തിന് കൊടുത്തതെടുത്ത് തൃക്കേട്ടയ്ക്ക് താങ്ങുക. എല്ലാ ആകെയൊന്നു തിരിച്ചുമറിച്ച് റീഅറേഞ്ച് ചെയ്യുക. വിഷമിക്കേണ്ട, വാരിക കയ്യില്‍ കിട്ടുന്നതും'അച്ചട്ട് ഫലം'വായനക്കാര്‍ സ്വയം കണ്ടെത്തിക്കൊള്ളും! കംമ്പ്യൂട്ടര്‍ ഉണ്ടെങ്കില്‍ കട്ട്-ആന്‍ഡ് പേസ്റ്റ് ചെയ്ത് 5 മിനിറ്റുകൊണ്ട് പുതിയ ആഴ്ചത്തെ 'ബ്രഹ്മാണ്ടഫലം' വായനക്കാര്‍ക്ക് ചുരത്തിക്കൊടുക്കാം. വായനക്കാരും ഹാപ്പി, മുതലാളിയും ഹാപ്പി, ജ്യോതിഷ്‌കുമാറും ഹാപ്പി. ഇത്ര രമ്യതയില്‍ കാര്യങ്ങള്‍ നടക്കുന്ന വേറേതെങ്കിലും തൊഴില്‍മേഖലയുണ്ടോ?!

വാരികകളിലെ ജ്യോതിഷവാരഫലമൊന്നും ഗൗരവത്തോടെ കാണാന്‍ ഭ്രാന്ത് മൂത്ത ചില ജ്യോതിഷവിശ്വാസികള്‍ തയ്യാറാവില്ല. അവര്‍ക്ക് ഗ്രഹനില 'വിശദമായി'പരിശോധിച്ച് കാര്യങ്ങള്‍ പറയുന്ന ജ്യോതിഷി തന്നെ വേണം! മരുന്ന് കുറച്ചെഴുതുന്ന ഡോക്ടറെ പിടിക്കാത്ത ചില രോഗികളുടെ മനോനിലയാണ് ഇക്കൂട്ടര്‍ക്കുള്ളത്. തങ്ങളെ പറ്റിക്കുന്നെങ്കില്‍ സമയമെടുത്ത് വിശദമായി പഠിച്ച് പറ്റിക്കണം എന്നാണിവരുടെ മിനിമം ഡിമാന്‍ഡ്! വാരഫലമൊക്കെ വെറും കുട്ടിക്കളി, പക്ഷെ കൊടികെട്ടിയ ജ്യോതിഷി എല്ലാം അഴിച്ചിട്ട് ഒരു ഗഹന പരിശോധന നടത്തിയാല്‍ അതൊരു 'ഒന്നൊന്നര പരിശോധന' തന്നെയായിരിക്കും എന്നാണിവര്‍ പറയുക. നമ്മുടെ ജീവിതത്തില്‍ ശരിയായി വന്ന അല്ലെങ്കില്‍ അങ്ങനെ തോന്നിയ കിറുകൃത്യമായ പ്രവചനങ്ങള്‍ ചുറ്റുമുള്ള സാധാരണക്കാരായ പലരും നടത്തിയിട്ടുണ്ട്. പക്ഷെ അതൊന്നും നാം അവരുടെ 'സിദ്ധിവിശേഷ'മായി കാണാറില്ല. പക്ഷെ ജ്യോതിഷ പ്രവാചകര്‍ പറയുന്ന കാര്യങ്ങള്‍ അങ്ങനെ വിലയിരുത്താന്‍ അന്ധവിശ്വാസികള്‍ തയ്യാറാവില്ല. അവര്‍ പറയുന്ന മിക്ക കാര്യങ്ങളും പലരോടും പറയുന്നതാണെന്നും അതൊക്കെ ലിംഗ-ദേശ-പ്രായ വ്യത്യാസമില്ലാതെ പൊതുവായി എല്ലാവര്‍ക്കും ബാധകമാണെന്നും ചിന്തിക്കാന്‍ അന്ധവിശ്വാസിക്കാവില്ല. അവര്‍ക്ക് ഒരു പുനര്‍വിചിന്തനമെങ്കിലും നടത്താന്‍ തോന്നണമെങ്കില്‍ കുറഞ്ഞത് ഒരു 'തൊടുപുഴ സംഭവ'മെങ്കിലും സ്വജീവിതത്തില്‍ സംഭവിക്കണം. അപ്പോഴും ഗ്യാരന്റിയൊന്നുമില്ലെന്നത് വേറെ കാര്യം! മതവിശ്വാസികളെ കാര്യം പിന്നെയും മനസ്സിലാക്കാം, ജ്യോതിഷവിശ്വാസികളുടെ കാര്യത്തില്‍ അത്രപോലും പ്രതീക്ഷയ്ക്ക് സ്‌ക്കോപ്പില്ലെന്നതാണ് സത്യം.

നിങ്ങള്‍ എന്ന ഒഴിയാബാധ

ജോലിസ്ഥലവും വീടുമൊക്കെ അന്വര്‍ത്ഥങ്ങള്‍ കൊണ്ടുവരുമെന്ന ഭീഷണി കേട്ട് അവയില്‍ മാറ്റം വരുത്താനോ അല്ലെങ്കില്‍ ഉപേക്ഷിക്കാനോ തുനിയുന്നവര്‍ അതിന് ശേഷം 'മാറ്റം' തോന്നിയതായി അനുഭവസാക്ഷ്യമിറിക്കാറുണ്ട്.അവര്‍ തന്നെയായിരിക്കും ഈ മാറ്റം പരസ്യപ്പെടുത്തുന്നത്. പക്ഷെ കണ്ടുനില്‍ക്കുന്നവര്‍ക്ക് അതങ്ങനെ തോന്നണമെന്നില്ല. ഒരു തെറ്റുദ്ധാരണയെ മറ്റൊന്നുകൊണ്ട് തിരുത്തുക മാത്രമാണിവിടെ സംഭവിക്കുന്നത്. വീട് മാറുന്നതുകൊണ്ടോ ജോലിസ്ഥലം മാറുന്നതുകൊണ്ടോ ആരുടേയും പ്രശ്‌നം ഒഴിയില്ല;ഒഴിഞ്ഞിട്ടുമില്ല. വീടൊഴിയുമ്പോള്‍ വീട് മാത്രമേ ഒഴിയാനാവുന്നുള്ളു-'സ്വയം കയ്യൊഴിയാന്‍ ' സാധിക്കില്ലില്ലോ. നിങ്ങള്‍ പോകുന്നിടത്തൊക്കെ ഒപ്പം നിങ്ങളുമുണ്ടാവും;നിങ്ങളുണ്ടാക്കുന്ന സഹജമായ പ്രശ്‌നങ്ങളും. പുതിയ സ്ഥലത്ത് സമാനമായ പ്രശ്‌നങ്ങള്‍ ഉരുത്തിരിയാന്‍ അധികം വൈകില്ല. ജീവിതത്തില്‍ മൊത്തത്തില്‍ കണ്ണോടിച്ച് നോക്കുന്നവര്‍ക്കെല്ലാം എല്ലായിടത്തും താനുണ്ടാക്കിയ പ്രശ്‌നങ്ങള്‍ , അനുഭവങ്ങള്‍ എന്നിവയ്ക്ക് ഒരു പൊതുസ്വഭാവമുണ്ടെന്ന് പെട്ടെന്ന് തിരിച്ചറിയാനാവും. ഏത് പശ്ചാത്തലത്തിലും ഇത് കൃത്യമായി ആവര്‍ത്തിക്കുന്നതായും പിടികിട്ടും. ആരോഗ്യം, സാമ്പത്തികഞെരുക്കം അയല്‍ക്കാരെ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ , കുടുംബാന്തരീക്ഷം, ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍...തുടങ്ങിയവയൊക്കെ പുതിയ വീട്ടിലെത്തുമ്പോഴും സമാനമായി നിലകൊളളാനാണ് എല്ലാ സാധ്യതയും.

വാസ്തു-ജാതകദോഷം കണ്ടെത്തി ഓരോ ആറുമാസം കഴിയുമ്പോഴും വാടകവീട് മാറുന്ന ഒരാള്‍ ഉപേക്ഷിച്ച ഒരു വീട്ടിലാണ് ഞാന്‍ ചങ്ങനാശ്ശേരിയില്‍ കഴിഞ്ഞ 10 വര്‍ഷമായി താമസിക്കുന്നത്. പുറമെ കഷ്ടിച്ച് 35 മീറ്റര്‍ അകലെയുള്ള മാരണത്തുകാവ് അമ്പലത്തിലെ വിഗ്രഹത്തിന്റെ 'ദൃഷ്ടിദോഷ'മെന്ന അപകടവും എന്റെ വീടിനുണ്ട്. ആ വകുപ്പില്‍ വീട് അല്‍പ്പം കുറഞ്ഞ വിലയ്ക്ക് വാങ്ങാനായെന്ന കാര്യം വിട്ടുകളയാനാവില്ല. വലിയവണ്ടികള്‍ (ഉദാ-മാരുതി സിഫ്റ്റിനെക്കാള്‍ വലിയവ)വീട്ടിലേക്ക് എളുപ്പം കയറ്റിയിറക്കാന്‍ കഴിയുന്നില്ലെന്ന ഏക ന്യൂനതയേ എനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടുള്ളു. മേല്‍പ്പറഞ്ഞ വീടുമാറല്‍വീരന്‍ ഇതിനിടെ വീട് എത്ര തവണ മാറിയിട്ടുണ്ടാവും എന്ന് ടിയാന് പോലും തിട്ടമുണ്ടാവില്ല! സുഗന്ധത്തിന്റെ സ്രോതസ്സ് അന്വേഷിച്ച് അലഞ്ഞ കസ്തൂരിമാന്റെ കഥപോലെ ടിയാന്‍ ഇന്നും തന്റെ പ്രശ്‌നങ്ങളുടെ സ്രോതസ്സ് അന്വേഷിച്ച് ചങ്ങനാശ്ശേരിയുടെ വിവിധ ഭാഗങ്ങളിലേക്ക് വീട് മാറിക്കൊണ്ടിരിക്കുന്നു.

കുറഞ്ഞത് 30 പ്രാവശ്യമെങ്കിലും അയാള്‍ വീട് മാറിയ കാര്യം ഈയിടെ അയാള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. പ്രധാന കാരണം ഭാര്യയോടുള്ള അനുരോഗം മൂത്ത് വെളിവ് നഷ്ടപെടുന്ന സംശയഭ്രാന്ത് അഥവാ 'ഒഥല്ലോ ഡിസീസ്'ആണെന്നാണ് നാട്ടുകാര്‍ പറയുന്നെങ്കിലും ജ്യോതിഷ-വാസ്തു ഗണനയില്ലാതെ അയാള്‍ക്ക് വീടുമാറലില്ല. ഈ 'വീടുമാറല്‍ സിന്‍ഡ്രോമി'ന് കാരണം താന്‍ തന്നെയാണെന്ന് ഇയാള്‍ ഒരുപക്ഷെ ഒരിക്കലും മനസ്സിലാക്കാന്‍ പോകുന്നില്ല. ശവപ്പെട്ടിയിലേക്ക് എടുക്കാന്‍ സമയത്തും തന്നെ മാറ്റിക്കിടത്തണമെന്ന് പറയാന്‍ ഈ അന്ധവിശ്വാസി മടിക്കില്ല.


'മച്ചിപ്പശുവിനെ തൊഴുത്തു മാറ്റിക്കെട്ടിയിട്ട് കാര്യമില്ല'എന്നൊക്കെ പറഞ്ഞ് യാഥാര്‍ത്ഥ്യബോധം പ്രകടമാക്കുന്ന അന്ധവിശ്വാസികള്‍ ഈ പ്രസ്താവം പശുവിന് മാത്രമേ ബാധകമാകൂ എന്ന് വാശിപിടിച്ചു കരയും. വാസ്തുദോഷം കൊണ്ട് വീടുമാറുന്നവര്‍ക്ക് പഴയ വീട്ടില്‍ ഇല്ലാതിരുന്ന ഒരുപിടി പുതിയ തലവേദനകള്‍ അടുത്ത താമസസ്ഥലത്ത് പ്രത്യക്ഷപ്പെടുമെന്നുറപ്പാണ്. കാരണം ഒരു പശ്ചാത്തലത്തില്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്ക് മറ്റൊരു പശ്ചാത്തലത്തില്‍ മറ്റൊരു കൂട്ടം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ വലിയ പ്രയാസമില്ല. വാസ്തുദോഷം പേടിച്ച് വീട് മാറുന്നവന്‍ പുതിയ വീട്ടിലെത്തിയാല്‍ ഇനി ആ വകുപ്പില്‍ തനിക്ക് ദോഷമൊന്നുമില്ലെന്ന് വിശ്വസിക്കാന്‍ ശ്രമിക്കാറുണ്ട്. സ്വഭാവികമായും പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങളൊന്നും വാസ്തുദോഷം കാരണമല്ലെന്ന് അയാള്‍ ഉറപ്പിക്കും. പകരം വേറെയെന്തെങ്കിലും കാരണമാകാം പ്രശ്‌നഹേതുവെന്ന് ചിന്തിക്കാന്‍ അയാള്‍ ബാധ്യസ്ഥനാകുന്നു. അതായത് എന്ത് കാരണത്താലാണോ താന്‍ വീട് മാറിയത് ആ കാരണം വാസ്തുക്കാരന്‍ പരിഹരിച്ചിരിക്കുന്നു. ഇപ്പോള്‍ സംഭവിക്കുന്നതിന് വേറെ കാരണം കണ്ടെത്തണം! അത് വാസ്തുദോഷമല്ലാത്ത മറ്റെന്തോ ആണ് ഇപ്പോള്‍ കുഴപ്പമുണ്ടാക്കുന്നത്. ചിലപ്പോള്‍ ജ്യോതിഷമായിരിക്കാം. എന്നാല്‍പ്പിന്നെ ജ്യോതിഷിയെക്കാണുകയോ ഭാഗ്യരത്‌നം ധരിക്കുകയോ ചെയ്താല്‍ മതിയാകും. താമസിയാതെ അടുത്ത അന്ധവിശ്വാസകൊക്കയിലേക്ക് അയാള്‍ എടുത്തുചാടുന്നു.

വാസ്തുദോഷം പോയി പക്ഷെ പുതിയദോഷം വന്നു എന്ന് ജ്യോതിഷിയോട് ചെന്ന് പറഞ്ഞാല്‍ ''ഏയ് അങ്ങനെയൊന്നുമില്ല, നിങ്ങള്‍ക്ക് വാസ്തുദോഷമൊന്നും സത്യത്തില്‍ ഉണ്ടായിരുന്നില്ല'' എന്ന് ബുദ്ധിമാനായ ജ്യോതിഷി ഒരിക്കലും പറയില്ല. പകരം രോഗിയെ ആശ്വസിപ്പിച്ച് പുതിയ ദോഷത്തിന് ജ്യോതിഷപരിഹാരം പറഞ്ഞുകൊടുക്കും. ഇങ്ങനെ വാസ്തുവിനെ ജ്യോതിഷംകൊണ്ടും ജ്യോതിഷത്തെ വാസ്തുകൊണ്ടും പിടിച്ചുകെട്ടിയ നിരവധി അന്ധവിശ്വാസികളെ പരിചയമുണ്ട്. അപഹാസ്യമായതില്‍ വിശ്വസിച്ചു തുടങ്ങിയാല്‍ പരിഹാസ്യമായത് ചെയ്തുകൊണ്ടിരിക്കും. അന്ധവിശ്വാസികളില്‍ പലര്‍ക്കും ഒരൊറ്റ അന്ധവിശ്വാസത്തിലേക്ക് പരിമിതപ്പെടാനാവാത്തതിന്റെ കാരണമതാണ്. പെന്‍ഡുലവും മഷിനോട്ടവും വിഷമിറക്കും വാസ്തുവും ജ്യോതിഷവുമൊക്കെ മൂന്നുനേരം തട്ടിവിട്ട് ഏമ്പക്കം വിട്ടിരിക്കുന്നവന്‍ തന്നെയാവും നാഡിജ്യോതിഷത്തിനും റെയ്ക്കിക്കും പ്രാണിക്ക് ഹീലിംഗിനും പേര് രജിസ്റ്റര്‍ ചെയ്യുക. ''അന്ധവിശ്വാസികള്‍ ഉറങ്ങാറില്ല''എന്ന് കേള്‍ക്കുമ്പോള്‍ അത് ഏതോ സിനിമാപ്പേരാണെന്ന് തെറ്റിദ്ധരിക്കരുത്.

വിവാഹപ്പൊരുത്തം നോക്കുന്നിടത്തും യുക്തിവാദം പയറ്റുന്നവന് എങ്ങനെ ഉറങ്ങാനാവും? 'പൊരുത്തം' ശരിയാണെങ്കില്‍ ദാമ്പത്യം എല്ലാ പ്രതിസന്ധികളേയും മറികടന്ന് ശോഭനമാകും. പൊരുത്തമില്ലാത്ത ജാതകമാണെങ്കില്‍ ഇപ്പോഴത്തെ നില എത്ര കേമമായാലും ഭാവി കോഞ്ഞാട്ടയാകും-ഇതാണ് ഒരു അസ്സല്‍ ജ്യോതിഷ അന്ധവിശ്വാസി അംഗീകരിക്കേണ്ട കാര്യം. അങ്ങനെ വരുമ്പോള്‍ സ്വന്തം മകള്‍ക്ക് ഏറ്റവുമധികം അന്യോജ്യനായ വരന്‍ നാട്ടിലെ അറിയപ്പെടുന്ന ഒരു പിച്ചക്കാരനാണെന്ന് വന്നാല്‍ അയാളെന്തു ചെയ്യും? പിച്ചക്കാരന്‍ ചെറുക്കന്റെ ഗ്രഹനില അതിവിശിഷ്ടം, രാജയോഗമുള്‍പ്പെടെയുള്ള നിരവധി അണുബോംബുകള്‍. വധുവിന്റെ ഗ്രഹനിലയും ഉദാത്തം. രണ്ടുപേരും തമ്മിലുള്ള പൊരുത്തം 200 ശതമാനം!'അവള്‍ക്കായി സൃഷ്ടിച്ച പുരുഷന്‍'എന്ന് ജ്യോതിഷം പറയുന്നു. ചെക്കന് ഇപ്പോള്‍ സാമ്പത്തികമായി ചെറിയ ബുദ്ധിമുട്ടുണ്ടെങ്കിലും(അതായത് ഭിക്ഷാടനം) കല്യാണം നടന്നുകിട്ടിയാല്‍ കളി ആകെ മാറും. വെച്ചടിവെച്ചടി കയറ്റം. 120 വയസ്സുവരെ ഇരുവര്‍ക്കും ആയുസ്സ്!

ജ്യോതിഷ അന്ധവിശ്വാസിയായ പിതാവ് അയയ്ക്കുമോ മകളെ ഈ ചെക്കന്റെ കൂടെ? ഇല്ല, ഒരിക്കലുമില്ല. ജാതകവും ഗ്രഹനിലയുമൊക്കെ അവിടെ നില്‍ക്കട്ടെ. ജ്യോതിഷവിശ്വാസിയായ പിതാവ് മകളുടെ കാര്യത്തില്‍ തനി ജ്യോതിഷയുക്തിവാദിയാകും. ചെറുക്കന്റെ പ്രായം, കുടുംബം, പൊക്കം, ഭാരം, നിറം തുടങ്ങിയ കാര്യങ്ങള്‍ ആദ്യമായി സസൂക്ഷ്മം പരിശോധിക്കും. ചെറുക്കന് ജോലിയുണ്ടോ? എവിടെയാണ് ജോലി? സ്ഥിരമാണോ താല്‍ക്കാലികമാണോ? ചെറുക്കന്‍ മദ്യപിക്കുമോ? ചെറുക്കന്റെ പിതാവ് മദ്യപിക്കുമോ? ചെറുക്കന് താഴെ വിവാഹം കഴിക്കാത്ത എത്ര സഹോദരിമാരുണ്ട്? വീട്ടില്‍ ആര്‍ക്കെങ്കിലും ഭ്രാന്തുണ്ടോ? വന്ധ്യതയുടെ പ്രശ്‌നമുണ്ടോ? മാറാരോഗങ്ങളുണ്ടോ? ആത്മഹത്യകളോ ദുര്‍മരണങ്ങളോ ഉണ്ടായിട്ടുണ്ടോ? ചെറുക്കന്റെ പേരില്‍ എന്തു ഭൂമിയുണ്ട്? അതിന്റെ പേരില്‍ നിയമപ്രശ്‌നം വല്ലതുമുണ്ടോ? ചെറുക്കന്റെ പ്രമോഷന്‍ സാധ്യത എങ്ങനെ, ഇന്‍ക്രിമെന്റ് എത്ര?.....തുടങ്ങി ചെറുക്കന്റെ ജീനോം വരെ പരിശോധിച്ചേ മകളെ അയയ്ക്കാന്‍ ജ്യോതിഷവിശ്വാസി തയ്യാറാവൂ. ഇതെല്ലാം ശരിയായാലും ജ്യോതിഷം നോക്കി വിവാഹാലോചന തള്ളാനും തയ്യാറാകുമെന്നതാണ് കൂടുതല്‍ വിചിത്രം. അപ്പോള്‍ ജ്യോതിഷ അന്ധവിശ്വാസിയുടെ വിശ്വാസം ശരിക്കും ഒരു വന്യമായ ഭൗതികാസക്തിയാണ്. ജ്യോതിഷം ശരിയാകണം, ചുറ്റുപാടും ശരിയാകണം. രണ്ടും ശരിയായവയാണ് കുടുംബക്കോടതിയിലും റോഡപകടങ്ങളിലും എരിഞ്ഞുതീരുന്ന ദാമ്പത്യങ്ങളില്‍ മഹാഭൂരിപക്ഷവും. പക്ഷെ അതുമാത്രം അയാള്‍ പരിഗണിക്കില്ല-അതൊക്കെ അയാള്‍ക്ക് 'വിധി'യാണ്!

വിവാഹാന്തരം ഭര്‍ത്താവ് അകാലത്തില്‍ നഷ്ടപ്പെടുന്ന ഭാര്യമാരില്‍ ചൊവ്വാദോഷമുള്ളവര്‍ എത്ര പേര്‍ ? ഒരിക്കല്‍ ജ്യോതിഷയുക്തിവാദിയായ ഒരു കോളേജ് പ്രോഫസറോടായിരുന്നു ചോദ്യം. ''തീര്‍ച്ചയായും അവരുടെ ശതമാനം കുറവാണ്. അല്ലാത്തവരാണ് തൊണ്ണൂറ്റിയൊമ്പത് ശതമാനവും, സമ്മതിക്കുന്നു പക്ഷെ ചൊവ്വാദോഷമുള്ളവരുടെ വിവാഹം ജ്യോതിഷി ആദ്യംതന്നെ തടയുന്നതുകൊണ്ടാണ് അത്തരം ദുര്‍വിധി കുറയുന്നതെന്ന് മനസ്സിലാക്കണം''. അതായത് ചൊവ്വാദോഷമുള്ളവര്‍ക്ക് ചൊവ്വാദോഷമുള്ളതുകൊണ്ട് ജ്യോതിഷിക്ക് അത്യാഹിതം തടയാന്‍ കഴിയുന്നു. എന്നാല്‍ ചൊവ്വാദോഷമില്ലാത്താവര്‍ക്ക് ചൊവ്വാദോഷമില്ലാത്തതുകൊണ്ട് ജീവഹാനി തടയാന്‍ ജ്യോതിഷിക്ക് സാധിക്കുന്നില്ല!!!! ഇതിന് പരിഹാരം ഒന്നേയുള്ളു, ചൊവ്വാദോഷമില്ലാത്തവര്‍ക്കും ചൊവ്വാദോഷം നല്‍കി വിവാഹം തടയുക!!

ഇനി, ഇന്ത്യയിലെ ജാതകസമവാക്യങ്ങള്‍ എന്തെന്നുപോലും അറിയാതെ ജീവിക്കുന്ന ലോകത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെ കാര്യമോ? സംശയിക്കേണ്ട, ഇന്ത്യയില്‍ ഗ്രഹങ്ങള്‍ ഇടെപടുന്നത് തികച്ചും പ്രാദേശികമായാണ്. അവര്‍ക്കതിന് പ്രത്യേകതരം പാക്കേജുകള്‍ തന്നെയുണ്ട്. ചൊവ്വാഗ്രഹം ആദ്യം ഭൂമിയെ കണ്ടെത്തുന്നു. തുടര്‍ന്ന് മാപ്പ് നോക്കി ഏഷ്യാഭൂഖണ്ഡം കണ്ടുപിടിച്ച് ഇന്ത്യയിലെത്തി ഇവിടുത്തെ ജനസംഖ്യാക്കണക്കെടുക്കുന്നു. രാജ്യത്തെ ഹിന്ദുക്കളുടെ പട്ടിക പ്രത്യേകം തയ്യാറാക്കി അതില്‍തന്നെ വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളുടെ കണക്കെടുക്കുന്നു. തുടര്‍ന്ന് അവരുടെ ദാമ്പത്യത്തിന് തടസ്സം നില്‍ക്കുന്നു. ചൊവ്വ ആരാ മോന്‍ ? ചൊവ്വയില്‍നിന്ന് രക്ഷ നേടണമെങ്കില്‍ ഒന്നുകില്‍ വിവാഹം കഴിക്കാതിരിക്കണം അല്ലെങ്കില്‍ മതംമാറണം! ഭീകരനാണെങ്കിലും പെന്തക്കോസ്തുകാരേയും താലിബാനികളേയും ചൊവ്വയ്ക്ക് ഭയമാണ്! ചൊവ്വാഴ്ച പൊതു അവധി കൊടുക്കണമെന്ന് ചില സംഘടനക്കാര്‍ ശക്തമായി വാദിക്കുന്നതില്‍ കാര്യമുണ്ടെന്നാണ് ജ്യോതിഷം പറയാതെ പറയുന്നത്***(തുടരും)

6 comments:

nasthikan said...

ചൊവ്വയ്ക്ക് ജാതകവിശ്വാസികളായ ഹിന്ദുക്കളോട് വല്ല മുൻവൈരാഗ്യവുമുണ്ടോ എന്നൊരു സംശയം.

സുരേഷ് ബാബു വവ്വാക്കാവ് said...

ചൊവ്വാദോഷത്തിന്റെ ഉറവിടം ക്യൂരിയോസിറ്റി കണ്ടെത്തിക്കാണുമോ. അതോ ക്യൂരിയോസിറ്റിയെയും ചൊവ്വാദോഷം ബാധിച്ചിരിക്കുമോ

anu g prem said...

എന്റെ അനിയത്തിക്ക് ചൊവ്വ ദോഷം ഉണ്ടത്രേ , വീട്ടുകാര്‍ പറ്റിയ ജാതകം അന്വേഷിച്ചു നടക്കുകയ..
ജാതകം നോക്കണ്ടെന്നു ഞാന്‍ പറഞ്ഞിട്ട് ഒരു രക്ഷയും ഇല്ല .

രവിചന്ദ്രന്‍ സി said...

അനു, നല്ല ഒരു നാസ്തികനെ കണ്ടെത്താതെ പ്രശ്‌നം തീരില്ല. ഭയം ഭയം ഭയം...അതാണ് ചൊവ്വാകളിയിലെ ഏക മുതലിറക്ക്. ചുറ്റും ഹിജഡകളെപ്പോലെ ജനം നിന്ന് കൊട്ടിപ്പാടുമ്പോള്‍ ആരും പകച്ചു നിന്നുപോകും. പണ്ട് ക്ഷേത്രങ്ങളില്‍ ദേവദാസി സമ്പ്രദായം കൊടി കുത്തി വാണ കാലത്ത് ബ്രാഹ്മണപുരോഹിതന്‍മാര്‍ക്ക് അത്യാവശ്യം റിക്രൂട്ട് മെന്റ് നടത്താന്‍ പാകത്തില്‍ കന്യകകളെ കിട്ടാന്‍ വേണ്ടിയാണ് ചൊവ്വയെ ഇറക്കി കളി തുടങ്ങിയതെന്ന നിരീക്ഷണമുണ്ട്. ചൊവ്വാദോഷം പിടിപെട്ടാല്‍ കന്യകകളെ കെട്ടാന്‍ ആരും വരില്ലല്ലോ. സ്വഭാവികമായും അവരൊക്കെ 'ദേവദാസി'കളായി ക്ഷേത്രങ്ങളിലേക്ക് ആനയിക്കപ്പെടും. അവിടെ പുരോഹിതവര്‍ഗ്ഗത്തിന് അവരുടെ സര്‍വ ദോഷവും മാറ്റിക്കൊടുക്കാനുള്ള അവസരവും ലഭിക്കും. ദേവദാസി സമ്പ്രദായം പോയിട്ടും ചൊവ്വ വിട്ടുപോകാന്‍ തയ്യാറായില്ല. :)

Mridhul Sivadas said...

ചൊവ്വയ്ക്കറിയുമോ ഈ ചൊവ്വാദോഷത്തെക്കുറിച്ച് വല്ലതും?

ea jabbar said...

ചൊവ്വായ ചിന്തകള്‍ !