ശാസ്ത്രം വെളിച്ചമാകുന്നു

Wednesday 5 December 2012

45. വിധിയെ തടുക്കുന്ന വില്ലേജ് ഓഫീസര്‍മാര്‍

ആധുനികതയ്ക്ക് ഒപ്പമോടാനുള്ള അമിതവ്യഗ്രത കാട്ടുന്ന ഒരു കൂട്ടം അന്ധവിശ്വാസികളുണ്ട്. 'പുരോഗമനവീക്ഷണമുള്ള' അന്ധവിശ്വാസികള്‍ എന്നാണിവരുടെ വിളിപ്പേര്. അന്ധവിശ്വാസം പേറുകയും വേണം പുരോഗമനാഭിമുഖ്യമുണ്ടെന്ന് വരുത്തുകയും വേണം എന്ന ദുശാഠ്യത്തില്‍ നിന്നാണ് ഈ വിചിത്രനിലപാട് ഉരുവംകൊള്ളുന്നത്. നായ അതിന്റെ വാല് കടിച്ചെടുക്കുന്നത് പോലെ ശ്രമകരമായ ഒരു ദൗത്യമാണിത്. എല്ലാ അര്‍ത്ഥത്തിലും ഒന്നാന്തരം 916 അന്ധവിശ്വാസികളായിരിക്കുമെങ്കിലും പരിഷ്‌കൃതവും സഹനീയവുമായ അന്ധവിശ്വാസങ്ങള്‍ മാത്രമേ ഇവര്‍ക്ക് സ്വീകാര്യമാകൂ. തൃപ്പൂത്തും മന്ത്രവാദവും തന്ത്രപൂര്‍വം തള്ളും, പക്ഷെ തുലാഭാരവും തേരുവലിക്കലും സസന്തോഷം സ്വീകരിക്കും. നഗ്നപൂജയും തൂക്കവും അവജ്ഞയോടെ നിരാകരിക്കും പക്ഷെ വ്രതവും പൊങ്കാലയും അര്‍പ്പണഭാത്തോടെ അനുഷ്ഠിക്കും. മത്സ്യക്കച്ചവടത്തില്‍ എന്നപോലെ തീരെ 'കെട്ട' അന്ധവിശ്വാസങ്ങള്‍ തള്ളി താരതമ്യേന പരിഷ്‌കൃതവും നവീനവുമായവ സ്വീകരിക്കുന്ന സുകുമാരകലയാണിത്. മതവിശ്വാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല മതജന്യ അന്ധവിശ്വാസങ്ങളായ ജ്യോതിഷം, നാഡിജ്യോതിഷം, വാസ്തു, ഹസ്തരേഖ തുടങ്ങിയ സര്‍വയിനങ്ങളിലും ഈയൊരു സമീപനമാണ് ഇക്കൂട്ടര്‍ പൊതുവെ സ്വീകരിക്കുക. അന്ധവിശ്വാസികളിലെ യുക്തിവാദികളാണിവര്‍ !

''പറ്റിക്കാം പക്ഷെ അങ്ങനെയങ്ങ് വെറുതെ പറ്റിക്കാനാവില്ല'' എന്നാണ് ഈ ബുദ്ധിമതികള്‍ വിളിച്ചുപറയുന്നത്. അന്ധവിശ്വാസികളായിരിക്കാം പക്ഷെ വെറും നാലാംകിട അന്ധവിശ്വാസികളായി കാണരുത് എന്ന് വിവക്ഷ.ഇവരുടെ ചപലന്യായങ്ങള്‍ കേട്ടുകൊണ്ടിരിക്കാന്‍ ബഹുരസമാണ്. 'തെരെഞ്ഞടുക്കപ്പെട്ടവരുമായി മാത്രം വ്യഭിചാരം' (selective prostitution) എന്നൊക്കെ പറയുന്നതുപോലെയാണ് കാര്യങ്ങള്‍. ഗ്രാമത്തിലെ കൃഷ്ണവിഗ്രഹത്തില്‍ തുളസിമാല ചാര്‍ത്താത്തവര്‍ വണ്ടിപിടിച്ചു പോയി ഗുരുവായൂരിലെ കൃഷ്ണന് തുലാഭാരം നടത്തും! നാട്ടിലെ കണിയാന്‍ പറയുന്നത് ജ്യോതിഷമായിരിക്കാം,പക്ഷെ അതിന്റെ പിന്നാലെ പായുന്നത് കുറച്ചിലാണ്. പകരം ഐ.എ.എസ്സു കാരന്‍ ജ്യോതിഷിയുടെ ആധുനിക ഉടായിപ്പുകള്‍ക്ക് മുന്നില്‍ സ്വയം സമര്‍പ്പിക്കും. ജ്യോതിഷം ഐ.എ.എസ് കാരന്‍ പ്രാക്ടീസ് ചെയ്താലും എല്‍.പി.എസ്സ് കാരന്‍ ചെയ്താലും അതില്‍ വിശേഷിച്ച് ശരിതെറ്റുകളൊന്നുമില്ല. ആര്‍ക്കുമത് ചെയ്യാനുള്ള അവകാശവുമുണ്ടെന്നതിലും തര്‍ക്കമില്ല. പക്ഷെ ജ്യോതിഷിയുടെ സ്റ്റാറ്റസ് നോക്കി അന്ധവിശ്വാസസംരക്ഷണം നടത്തുന്നതില്‍ വികലമായ ഒരുതരം യുക്തിവാദമുണ്ട്. തീയ്യന്റെ ജ്യോതിഷം ശരിയാവില്ല; ശരിയായ ഫലംകിട്ടാന്‍ നമ്പൂതിരി തന്നെവേണം;കുറഞ്ഞപക്ഷം ഒരു വര്‍മ്മയോ നായരോ എങ്കിലുമായിരിക്കണം. ദളിതനൊക്കെ എത്ര ശ്രമിച്ചാലും ജ്യോതിഷം വഴങ്ങില്ല. പഴയ ചോദ്യം അറിയാതെ വീണ്ടുമുയരുന്നു:കേരളത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട എത്ര ജ്യോതിഷികളുണ്ട്? ചൂഷണം ചെയ്യപ്പെട്ട വര്‍ഗ്ഗമാണത്,അവര്‍ക്ക് ചൂഷകനാകാന്‍ അവാകാശമില്ലല്ലോ!-ഇതാണ് ഭക്തിയിലെ യുക്തി!

ചില അന്ധവിശ്വാസങ്ങള്‍ തീരെ മോശം ചിലവ വിശിഷ്ടം,അര്‍ത്ഥസമ്പുഷ്ടം! ചിലവ കൃത്യം, സൂക്ഷ്മം-ചിലവ വ്യാജം, കപടം! ഒരന്ധവിശ്വാസി അനുഭവസഹിതം തട്ടിപ്പാണെന്ന് ആണയിടുന്ന കാര്യം വേറൊരു അന്ധവിശ്വാസി അച്ചട്ടാണെന്ന് അവകാശപ്പെടും! തന്റെ ജീവിതത്തതില്‍ ശരിയായി തോന്നിയാല്‍ ശരി, അത് മറ്റുള്ളവരുടെ കാര്യത്തില്‍ തെറ്റായാലും പ്രസക്തമല്ല. ഇതാണ് മിക്ക ജ്യോതിഷയുക്തിവാദികള്‍ക്കും പൊതുവെ പറയാനുള്ളത്. സത്യത്തില്‍ നാട്യങ്ങളില്ലാതെ അന്ധവിശ്വാസങ്ങളില്‍ അഭിരമിക്കുന്ന മുഴുനീള അന്ധവിശ്വാസികളെക്കാള്‍ ദയനീയമാണ് ഇവരുടെ കാര്യം. ജനം കയ്യടിച്ച് സ്വീകരിച്ച 'സദാനന്ദന്റെ സമയം' എന്ന മലയാള ചിത്രത്തില്‍ നേരംനോട്ടം, ശകുനം എന്നിവയില്‍ അമിതഭ്രമമുള്ള നായകനെ അന്ധവിശ്വാസിയായ നായിക അവസാനം ചെകിട്ടത്തടിച്ചാണ് നേര്‍വഴിക്ക് നടത്തുന്നത്. അതായത് ജ്യോതിഷമൊക്കെ ആയിക്കൊളളൂ, പക്ഷെ അമിതവിശ്വാസം ശരിയല്ല. കുളക്കരിയിലിരുന്ന് മേല് കഴുകുകയേ ചെയ്യാവൂ, ഇറങ്ങി കുളിക്കരുത്.

ഇതേ ചലച്ചിത്രത്തില്‍ ശകുനംനോട്ടവും നേരംനോട്ടവും ഒഴികെയുള്ള ജ്യോതിഷവൃത്തികള്‍ മികച്ച സാധനങ്ങളാണെന്ന് സ്ഥാപിക്കുന്ന സംഭാഷണങ്ങളും രംഗങ്ങളും ബുദ്ധിപൂര്‍വം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്(അന്ധവിശ്വാസങ്ങളെ എതിര്‍ക്കുകയും തെറ്റാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്ന ഒരു ചിത്രം കാണാന്‍ വിശ്വാസികള്‍ തയ്യാറാവില്ലല്ലോ!). അതായത് ജ്യോതിഷവുമായി ബന്ധപ്പെട്ട ചില ആചാരങ്ങളൊക്കെ വെറും ചവറാണെന്നു കരുതി അതിനെ അങ്ങനങ്ങ് എഴുതി തള്ളാനാവില്ല. ശുഭകാര്യം സംഭവിക്കുന്നതിനായി അഭിസാരികയെ എതിരെ നടത്തിക്കുന്നതും വീട്ടിലെ അനര്‍ത്ഥം മാറാനായി മാതാവിന്റെ ജഡം കല്ലറ പൊളിച്ച് കായലില്‍ തള്ളുന്നതുമൊക്കെ ഏത് കിടു ജോത്സ്യന്‍ പറഞ്ഞാലും അന്ധവിശ്വാസമാണ്. അന്ധവിശ്വാസമായാലും നോക്കീംകണ്ടും വേണം കാര്യങ്ങള്‍ നീക്കാന്‍ എന്നു സാരം!

ഇക്കാലത്ത് പല ജ്യോത്സ്യന്‍മാരും തനി യുക്തിവാദികളാണ്. ജ്യോതിഷം ഒഴികെയുള്ള മിക്കകാര്യങ്ങളിലും അവര്‍ ശാസ്ത്രീയസമീപനം കൈക്കൊള്ളും. അവസരത്തിനൊത്ത് ഉയരാന്‍ ശ്രദ്ധിക്കുന്നത് അവരുടെ കുറ്റമല്ലല്ലോ. ഭക്തരുടെ യുക്തിബോധവും പുരോഗമനാഭിമുഖ്യവും കൂടിവരുന്നതനുസരിച്ച നല്ല വോള്‍ട്ടേജുളള, നാലുപേര്‍ കേട്ടാല്‍ കുറ്റംപറയാത്ത ദോഷപരിഹാരക്രിയകളും ആചാരങ്ങളും മാത്രമെ ജോത്സ്യന്‍മാര്‍ നിര്‍ദ്ദേശക്കാറുള്ളു. ഭക്തന്റെ സ്റ്റാറ്റസ് നോക്കിയാണ് പല പരിഹാരക്രിയകളും നിര്‍ദ്ദേശിക്കുക. 'വിശ്വാസിയാണ് അന്ധവിശ്വാസിയല്ല' എന്ന് സ്വയം വീമ്പിളക്കി നടക്കുന്നവരുടെ ഈഗോ തൃപ്തിപ്പെടുത്താന്‍ ഇത് ഉത്തമ ഔഷധമാണെന്ന് ജ്യോതിഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ജ്യോതിഷികളെല്ലാം ജനത്തെ ചൂഷണം ചെയ്യാനായി ഈ പ്രൊഫഷനിലേക്ക് വന്നവരാണെന്ന് പറയാനാവില്ല. പലരും കൗതുകം കാരണമോ എന്തെന്നറിയാനോ ആകാംക്ഷകൊണ്ടോ രംഗത്തെത്തുന്നവരാണ്. ചിലര്‍ പേരുംപ്രശസ്തിയും സമ്പത്തും ലക്ഷ്യമിടുന്നു. രണ്ടായാലും ഒരു ഘട്ടം കഴിയുമ്പോള്‍ താന്‍ ശരിക്കും ജനത്തിന്റെ അജ്ഞതയും ഭയവും ചൂഷണം ചെയ്യുകയാണെന്ന് മിക്കവര്‍ക്കും പകല്‍പോലെ വ്യക്തമാകും. എന്നിട്ടും അവര്‍ ചൂഷണം തുടരുന്നു എന്നതാണ് ഖേദകരം.

സാമാന്യേന സാധ്യതയുള്ള കാര്യങ്ങ ള്‍ കവടി നിരത്തി പറഞ്ഞ് ആളെ പറ്റിക്കുന്ന ജ്യോതിഷികളൊക്കെ ജീവിതം മുഴുവന്‍ സാധാരണക്കാരെപോലെ ജീവിച്ച് മരിക്കുന്നത് കാണാം. റൂട്ട് കാണിച്ച് പത്ര പരസ്യം കൊടുക്കുകയും സവിശേഷജ്ഞാനവും അന്തര്‍ജ്ഞാനവും അവകാശപ്പെടുകയും ചെയ്യുന്ന ഈ വിരുതന്‍മാരില്‍ ഒരു ന്യൂനപക്ഷം മാത്രമേ നല്ല നിലയിലെത്തുന്നുള്ളു. ബാക്കിയൊക്കെ തെണ്ടിത്തിരിഞ്ഞും തട്ടിയുംമുട്ടിയും മുന്നോട്ടുപോകുന്നു. ഭക്തരുടെ കാര്യവും സമാനം. കവി എ.അയ്യപ്പന്‍ പാടിയപ്പോലെ ജ്യോതിഷത്തില്‍ രാജയോഗം കിട്ടിയാലും ജീവതത്തില്‍ ഇരന്നുതന്നെ വയറു നിറയ്‌ക്കേണ്ടിവരും. രാജയോഗക്കാരും ഗജകേസരിയോഗക്കാരും ആജീവനാന്തം തെരുവില്‍ കിടന്ന് നരകിക്കും. ദ്രരിദ്രലക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ചേരിയില്‍ ചെന്ന് ആയിരങ്ങളുടെ ഗ്രഹനില നോക്കിയാല്‍ എല്ലാ 'യോഗ'ക്കാരെയും അവിടെ കണ്ടെത്താനാവും. അവിടെ നിറയെ വാസ്തുവനുസരിച്ചും വീടുകളും നിര്‍മ്മിക്കാം. ജയിലിലെ അന്തേവാസികളുടെ ഗ്രഹനിലയിലും സമാനമായ ഫലം കാണാനാവും. പക്ഷെ ചേരി എന്നും ചേരിയായിരിക്കും,ജയില്‍ ജയിലും! അവിടെയൊക്കെയുള്ള രാജയോഗക്കാരന്റേയും അപഹാരം കയറിയവന്റേയും ജീവിതനദി ഏതാണ്ട് ഒരേ നിരക്കില്‍ ഒഴുകുന്നത് കാണാം. റീജിയണല്‍ കാന്‍സര്‍ സെറ്ററിന്റെ പടി ചവിട്ടുന്നവരുടെ ആയുര്‍രേഖ പരിശോധിച്ചാല്‍ നീണ്ടവരയും കുറിയ വരയും കാണാം. അവസാനം വെള്ളത്തുണിയില്‍ പൊതിഞ്ഞ് തിരിച്ചിറക്കുന്നവരുടെ കണക്കെടുത്താലും ആയുര്‍രേഖയുടെ നീളം കൂടിയും കുറഞ്ഞുമിരിക്കും.

വിശ്വാസിയെ സംബന്ധിച്ചിടത്തോളം ജ്യോതിഷം മദ്യമോ മയക്കുമരുന്നോ പോലെയാണ്. അടിപ്പെടുന്തോറും ആസക്തി ആളിക്കത്തും;അതനനുസരിച്ച് അന്ധതയും. ഒരാളുടെ സാമാന്യബുദ്ധിയില്‍ ഉദിക്കുന്ന കാര്യങ്ങള്‍ പോലും ദിവ്യവചനങ്ങളായി എന്തുകൊണ്ട് അന്ധവിശ്വാസി സ്വീകരിക്കുന്നു? അന്ധവിശ്വാസം അത് കനംകൂടിയതായാലും കുറഞ്ഞതായാലും തുള വീണ തോണിയാണ്. ഭാവിഭര്‍ത്താവ് കഷണ്ടിയായിരിക്കും വധു പ്രമേഹരോഗി ആയിരിക്കും കുട്ടികള്‍ക്ക് ചര്‍മ്മരോഗങ്ങള്‍ക്ക് സാധ്യതയുണ്ട് എന്നൊക്കെ പ്രവചിച്ച് ബുദ്ധി കൂടിയ അന്ധവിശ്വാസികളുടെ മണ്ട മറിക്കുന്ന മിടുക്കന്‍മാരുണ്ട്. സാധാരണനിലയ്ക്ക് കുറഞ്ഞത് 50 ശതമാനത്തിലധികം വിജയ സാധ്യതയുള്ള നിര്‍ദ്ദോഷ പ്രവചനങ്ങളാണവ എന്ന കാര്യംപോലും പരിഗണിക്കാതെ ഇതൊക്കെ പാടിനടക്കാന്‍ ജ്യോതിഷഭ്രമക്കാര്‍ മടിക്കില്ല. ഫലിച്ചില്ലെങ്കില്‍ ലഗ്നത്തില്‍ വിഘ്‌നമടിച്ച് ജ്യോതിഷിക്ക് തടിയൂരാം.ഇപ്പോള്‍ കഷണ്ടി ആയിട്ടില്ലെങ്കില്‍ വൈകാതെ ആയിക്കൊള്ളുമെന്നോ പ്രമേഹം വരാനിരിക്കുന്നതേയുള്ളു എന്നോ ബോധവത്ക്കരിച്ച് വിശ്വാസം നിലനിറുത്താം. അപ്പോഴും ജ്യോതിഷിയുടെ പ്രചരണവാഹനമായി ഭക്തന്‍ നിലകൊള്ളും;തന്റെ 'അച്ചട്ട് അനുഭവങ്ങള്‍ ' സദാ അന്തരീക്ഷത്തില്‍ പ്രസരിപ്പിക്കും.

ഹൃദയാഘാതം, പ്രമേഹം, അതിറോസ്‌ക്കിളോറോസിസ് സാര്‍സ്, എയിഡ്‌സ്...തുടങ്ങിയ രോഗങ്ങളും ജ്യോതിഷികള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ(?) പുസ്തകങ്ങള്‍ വെച്ച് പ്രവചിക്കും. കറണ്ടടിച്ച് മരിക്കുമെന്ന് (Electrocution)കൃത്യമായി പ്രവചിച്ച ജ്യോതിഷികള്‍ വരെയുണ്ടത്രെ! പത്തും പതിനഞ്ചും നൂറ്റാണ്ടുകള്‍ക്ക് മുമ്പെഴുതി ഗ്രന്ഥങ്ങളില്‍ ഇതെങ്ങനെ വന്നുവെന്ന് ചോദിക്കരുത്. ആധുനികരോഗങ്ങളൊക്കെ ജ്യോതിഷി സ്വന്തംകയ്യില്‍ നിന്ന് ഇടുന്നവയാണെങ്കിലും ഭക്തനെക്കൊണ്ട് തന്റെ പടി നിരങ്ങിക്കാന്‍ അതൊക്കെ മതിയാകുമെന്ന് അയാള്‍ക്കറിയാം.

മിക്ക കൊടികെട്ടിയ ജ്യോതിഷികളും ദാമ്പത്യപ്രശ്‌നങ്ങളില്‍ സ്ഥിരം മധ്യസ്ഥനായിരിക്കും. സ്വകുടുംബത്തിലേതൊഴികെ ഒട്ടുമിക്ക ദാമ്പത്യപ്രശ്‌നങ്ങളും അവര്‍ കവടി നിരത്തി നിസ്സാരമായി പരിഹരിച്ചു കളയും. സാധാരണബുദ്ധിയില്‍ അധിഷ്ഠിതമായ ചില ഉപദേശങ്ങളും പണച്ചെലവുളള ചില പരിഹാരക്രിയകളും കൂട്ടിക്കുഴച്ച കുറിപ്പടിയിലൂടെയായിരിക്കും മരുന്ന് കുറിക്കുന്നത്. അല്ലെങ്കിലും അന്യരെ ഉപദേശിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ വാചികമായി പരിഹരിക്കാനും സ്വതവെ എളുപ്പമാണല്ലോ!

സ്വന്തംപ്രശ്‌നം പരിഹരിക്കാന്‍ തന്നെക്കാള്‍ മറ്റൊരാള്‍ക്ക് സാധിക്കുമെന്ന അന്ധവിശ്വാസം പരാശ്രയത്വബോധവും ആത്മവിശ്വാസമില്ലായ്മയും സൃഷ്ടിക്കുന്ന വികലബോധമാണ്. സ്വന്തം 'കയ്യിലിരിപ്പും വായിലിരിപ്പുമാണ്' ജീവിതപ്രശ്‌നങ്ങളുടെ മുഖ്യ ഹേതുവെന്ന് അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന അല്‍പ്പബുദ്ധികളാണ് പ്രശ്‌നപരിഹാരത്തിനായി സ്ഥിരം ജ്യോതിഷിയുടെ അടുത്തേക്കോടുന്നത്. തന്റെ പിഴവുകള്‍ക്കും വീഴ്ചകള്‍ക്കും കാരണം ഒന്നുകില്‍ അന്യരില്‍ അതല്ലെങ്കില്‍ ബുധന്‍ പോലുള്ള ചുട്ടുപഴുത്ത പാറക്കഷണങ്ങളിലോ വ്യാഴം പോലുള്ള വാതകഭീമന്‍മാരിലോ ആരോപിക്കുക എന്ന മിനിമം അജണ്ടയാണ് ഭക്തനുള്ളത്. എങ്ങനെയെങ്കിലും കുറ്റവിമുക്തനായി(to get exonerated) മന:സമാധാനം വീണ്ടെടുക്കണം. യഥാര്‍ത്ഥലോകത്ത് തനിക്കെതിരെ ആരോപണങ്ങളും ശകാരങ്ങളും ധാരാളമുണ്ടാവും. എന്നാല്‍ ജ്യോതിഷലോകത്ത് ആരോപണവിമുക്തനായി ആനന്ദിക്കാം. അവിടെ കുറ്റമെല്ലാം ഗ്രഹങ്ങള്‍ക്കും 'വിധി' ക്കുമായിരിക്കും. താനല്ല തന്റെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി എന്ന് മറ്റൊരാളില്‍നിന്ന് കേള്‍ക്കുമ്പോഴുണ്ടാകുന്ന മാനസിക സംതൃപ്തി നിസ്സാരമാണോ?! ഒരുതരത്തില്‍ പറഞ്ഞാല്‍ ടൈപ്പ്-2 പ്രമേഹരോഗിക്ക് പഞ്ചാരമിട്ടായി പോലെ മധുരതരമായ ഒരു അനുഭവമാണത്.

ഒന്നുകില്‍ 'വിധി' അല്ലെങ്കില്‍ ഗ്രഹങ്ങള്‍ അല്ലെങ്കില്‍ തമോഗര്‍ത്തങ്ങള്‍ അതുമല്ലെങ്കില്‍ മുജ്ജന്മപാപം.....തനിക്ക് ബാഹ്യമായ എന്തിലെങ്കിലും ഉത്തരവാദിത്വം ആരോപിച്ചുകഴിഞ്ഞാല്‍ മനുഷ്യമസ്തിഷ്‌ക്കത്തിന് വല്ലാത്ത ആശ്വാസം ലഭിക്കുമെന്ന് ശാസ്ത്രവും ശരിവെക്കുന്നുണ്ട്. പക്ഷെ ഇത്തരം ആശ്വാസംകണ്ടെത്തല്‍ പ്രശ്‌നപരിഹാരത്തിന് സഹായകരമാകില്ലെന്ന് മാത്രമല്ല പ്രശ്‌നങ്ങള്‍ പൂര്‍വാധികം ശക്തമായി തുടരുകയും ചെയ്യും. 'കുരയ്ക്കും പട്ടി കടിക്കില്ലെന്ന് പട്ടിക്ക് അറിയില്ലെ'ന്ന് പറയുന്നതുപോലെ പരാതിക്കാരന്റെ ഗ്രഹനില കാരണമാണ് പ്രശ്‌നമുണ്ടാകുന്നതെന്ന് പ്രശ്‌നവുമായി ബന്ധപ്പെട്ട മറ്റുളളവര്‍ അറിയാത്തതാണ് മുഖ്യതടസ്സം! ഇനി അഥവാ അറിഞ്ഞാലും അവരൊട്ട് അംഗീകരിക്കാനും പോകുന്നില്ല. അമ്മായിയമ്മയുടെ ഗ്രഹനിലയും 'വിധിനില'യും കാരണമാണ് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതെന്ന് പറഞ്ഞാല്‍ ജ്യോതിഷവിശ്വാസിയായ മരുമകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്ന് കരുതുന്നത് മൗഡ്യമായിരിക്കും.

ഇത്തരം കാര്യങ്ങള്‍ മുന്‍പരിചയത്തിലൂടെ നല്ലതുപോലെ മനസ്സിലാക്കിയവനായിരിക്കും ജ്യോതിഷി. അയാളുടെ മുന്നില്‍ വ്യക്തിഗതപരാതികളുടെ കെട്ടഴിക്കുന്നവരെല്ലാം പൊതുവെ സ്വയം നിര്‍ദ്ദേഷിയും മറ്റുള്ളവര്‍ കുറ്റക്കാരുമെന്ന് ചിന്തിക്കുന്ന കുട്ടിമനസ്സിന് ഉടമകളായിരിക്കുമെന്ന് അയാള്‍ക്കറിയാം. ഒന്നും ഭക്തന്റെ കുഴപ്പമല്ലെന്നും ജാതകത്തിലെ അപഹാരങ്ങളും ദോഷങ്ങളുമാണ് കാരണമെന്ന് ജ്യോതിഷി എല്ലാമറിയുന്നവനെ പോലെ തട്ടിവിടുന്നതോടെ ഭക്തന്‍ നിശ്വസിക്കുകയും വിശ്വസിക്കുകയും മാത്രമല്ല വല്ലാതെ ആശ്വസിക്കുകയും നല്ലൊരു തുക കൈമാറുകയും ചെയ്യും. ഈ വിശദീകരണം കേള്‍ക്കാനാണ് ഭക്തന്‍ അത്രയും ദൂരംതാണ്ടി ജ്യോതിഷിയെ തേടിയെത്തിയത്. കാര്യങ്ങളെ യുക്ത്യാധിഷ്ഠിതമായും വസ്തുനിഷ്ഠവുമായി വിശകലനം ചെയ്ത് വാക്കും പ്രവര്‍ത്തിയും മെച്ചപ്പെടുത്തിയാല്‍ യാഥാര്‍ത്ഥ്യബോധത്തോടെ ജീവിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിയുമെന്ന് ഭക്തനെ ഉപദേശിക്കുന്ന ജ്യോതിഷിയുടെ കച്ചവടം അധികം ഓടില്ല. കാരണം അയാള്‍ വെറും 'കൗണ്‍സിലിംഗു'കാരനായില്ലേ?! തങ്ങള്‍ക്കറിയുന്ന കാര്യങ്ങള്‍ തങ്ങളോട് തന്നെ പറയുന്നതുകൊണ്ടാണ് കൗണ്‍സിലിംഗുകാരെ ആര്‍ക്കുമത്ര പഥ്യമല്ലാത്തത്!

'വിധി'ന്യായങ്ങള്‍ കേള്‍ക്കുന്നതോടെ പരിഹാരോത്സവങ്ങള്‍ ഏര്‍പ്പാടാക്കി തന്റെ 'നിരപരാധിത്വം' ആഘോഷിക്കാനുള്ള ആവേശത്തിലായിരിക്കും ഭക്തന്‍. മറ്റുള്ള എല്ലാവരേയുംപോലെ താനാണ് പ്രശ്‌നങ്ങളുടെ മൂലകാരണമെന്ന് ജ്യോതിഷി പറഞ്ഞില്ലല്ലോ! സത്യത്തില്‍ താന്‍ നിസ്സഹായനാണ്,കഴിവിനനുസരിച്ച് പരിശ്രമിക്കുന്നുണ്ട്..പക്ഷെ ഉപരിശക്തികളുടെ കളി മൂലം ഒന്നും നേരചൊവ്വെ പോകുന്നില്ല. ഇതൊക്കെയാണ് വേറൊരാളില്‍നിന്ന് ഭക്തന്‍ കേള്‍ക്കാനഗ്രഹിക്കുന്നത്. കേള്‍ക്കാനാഗ്രഹിച്ചതൊക്കെ കേട്ട ഭക്തന്‍ ആയുഷ്‌ക്കകാല ജ്യോതിഷരോഗിയായി മാറിയില്ലെങ്കിലേ അത്ഭുതമുള്ളു. എന്തെന്നാല്‍ കേള്‍ക്കാനാഗ്രഹിക്കുന്നത് കേള്‍ക്കാനാണ് നമുക്ക് താല്‍പര്യം.We want to hear what we like to hear.
 

ജ്യോതിഷവിശ്വാസം ഒരുതരം വികലമായ സുഖാന്വേഷണമാണ്. പല കുടുംബങ്ങളിലും ഭര്‍ത്താവിന്റെ മദ്യപാനത്തേക്കാള്‍ വലിയ ദുരന്തങ്ങളാണ് ഭാര്യയുടെ ജ്യോതിഷഭ്രമം കൊണ്ടുവരുന്നത്. മക്കളുടെ താന്തോന്നിത്തരം തക്കസമയത്ത് തിരുത്താന്‍ ശ്രമിക്കാതെ ദശകളും അപഹാരങ്ങളും സന്ധികളും പറഞ്ഞ് ന്യായീകരിച്ച് അവസാനം അവരെ എന്നെന്നേക്കുമായി നശിപ്പിക്കുന്ന മാതാപിതാക്കളുമുണ്ട്. ജ്യോതിഷവിശ്വാസിക്ക് ദുര്‍വാശികള്‍ പലതാണ്. ചുറ്റും സഹജീവികളുടെ ജീവിതത്തില്‍ ദുരന്തങ്ങളും തിരിച്ചടികളും അനര്‍ത്ഥങ്ങളും അപകടങ്ങളും നിരന്തരം കാണുന്നു, കപടജ്യോതിഷികളേയും ആത്മീയ തട്ടിപ്പുകാരേയും സംബന്ധിച്ച വാര്‍ത്തകള്‍ നിറയുന്നു, മനുഷ്യര്‍ ദരിദ്രരായും അന്ധരായും വികലാംഗരായും ജനിക്കുന്നു, ജീവിതം വഴിമുട്ടി പലരും ക്രിമിനലുകളാകുന്നു, ചിലര്‍ ആത്മഹത്യ ചെയ്യുന്നു, പലരും കൊള്ളയടിക്കപ്പെടുന്നു, ചുറ്റുമുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കും ശത്രുക്കള്‍ക്കും നിരവധി മാനിസിക-ശാരീരിക പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത് നേരില്‍ കാണുന്നു- പലതും തീരെ 'അപ്രതീക്ഷിതമായ'രീതിയില്‍ ...പക്ഷെ ഇതൊന്നും തനിക്ക് ബാധകമല്ല, ഇതൊന്നും തന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ പാടില്ല എന്ന മൗഡ്യത്തിലാണയാള്‍. സംഭവിച്ചാല്‍ കാരണം ഗ്രഹം, നക്ഷത്രം, തമോഗര്‍ത്തം!

മിക്കപ്പോഴും ജ്യോതിഷവിദ്യാഭ്യാസം കിട്ടുന്നത് ജോലിസ്ഥലത്തുനിന്നോ അയല്‍പക്കത്തുനിന്നോ സുഹൃത്തുക്കളില്‍ നിന്നോ ആയിരിക്കും. അതില്‍പ്പിന്നെ അക്ഷരവിരോധികള്‍പോലും 'ജ്യോതിഷരത്‌ന'വും 'ജ്യോതിഷകാഹള'വും എടുത്തുവെച്ച് ഗവേഷണം നടത്തും. ആ മനോരോഗം മൂര്‍ച്ഛിച്ചാല്‍ പിന്നെ ശരിക്കും മയക്കുമരുന്നിന് അടിപ്പെട്ടതുപോലെയാണ്. യാഥാര്‍ത്ഥ്യബോധമില്ലാത്ത ജീവിതവീക്ഷണമാണിവര്‍ മുറുകെ പിടിക്കുക. They are allergic to reality and unwilling to enquire. തന്നിലേക്ക് മാത്രം പരിമിതപ്പെടുന്ന ഇവര്‍ തനിക്ക് ചുറ്റും നോക്കാന്‍ ഒരിക്കലും തയ്യാറാവില്ല. ജ്യോതിഷവിശ്വാസി പൊതുവെ അകാരണമായ സമ്മര്‍ദ്ദത്തിനും ഭീതിക്കും അടിപ്പെട്ടവനായിരിക്കും. ആത്മവിശ്വാസമില്ലായ്മ, പരാശ്രയബോധം, അതിവൈകാരികത, പക്വതയില്ലായ്മ, ചിന്താശൂന്യത തുടങ്ങിയവയൊക്കെ ജ്യോതിഷവിശ്വാസത്തിന്റെ സൗജന്യസമ്മാനങ്ങളാണ്. It weakens further people's ability to rationally look at the world.

ശരിയായ അപൂര്‍വം പ്രവചനങ്ങള്‍ അതീവകൃത്യതയോടെ ഓര്‍ത്തിരിക്കാനും തെറ്റായ ഭൂരിപക്ഷ പ്രവചനങ്ങള്‍ ഉദാരപൂര്‍വം മറക്കാനുമുള്ള ഭക്തന്റെ സ്വഭാവിക പ്രവണതയിലാണ് ജ്യോതിഷിയുടെ വിജയം കുടികൊള്ളുന്നത്. Astrologers tend to rely on customers' ability to remember 'hits' and forget 'misses'. ഏറ്റവും കൃത്യമെന്ന് തോന്നുന്ന പ്രവചനം പോലും ആവര്‍ത്തനക്ഷമതയില്ലാത്ത യാദൃശ്ചികതയായിരിക്കും. Even an accurate prediction may be simple chance. കാരണം ഒരെണ്ണം യാദൃശ്ചികമായി ശരിയായെന്ന് കരുതി ബാക്കി ശരിയാകണമെന്ന് നിര്‍ബന്ധമില്ലതന്നെ. ശരിയായ പ്രവചനങ്ങള്‍ ആവര്‍ത്തിക്കാന്‍ ഒരു ജ്യോതിഷിക്കും ഇന്നുവരെ സാധിച്ചിട്ടുമില്ല. എങ്ങനെയാണ് ഒരു ഗ്രഹം/നക്ഷത്രം നിങ്ങള്‍ക്ക് ചര്‍മ്മരോഗവും സാമ്പത്തികഞെരുക്കവും സമ്മാനിക്കുന്നത് എന്ന് ഇക്കൂട്ടരോട് ചോദിച്ചാല്‍ മിക്കപ്പോഴും ഉത്തരമിതായിരിക്കും:''അതറിയില്ല, ചിലപ്പോള്‍ സ്വാധീനിക്കുന്നില്ലായിരിക്കും, പക്ഷെ ജ്യോതിഷം പറയുന്നത് പലതും (എല്ലാമില്ല!)ശരിയാണ്, അത് നിങ്ങള്‍ക്കറിയില്ലല്ലോ. എനിക്കുമറിയില്ല!!'' There is a FORCE, known or unknown, that could possibly affect us here on Earth-they claim. ഏതോ ഒരു ശക്തിയുണ്ട്- പക്ഷെ ഏത് ശക്തി എന്നു ചോദിച്ചാല്‍ ശാസ്ത്രത്തിന് കണ്ടെത്താനാവില്ലെന്നാവും ഉത്തരം. അങ്ങനൊരു ശക്തിയെ തിരിച്ചറിഞ്ഞിട്ടില്ല എന്നതുകൊണ്ട് ഇല്ലെന്ന് തീര്‍ത്തുപറയാനാവുമോ എന്ന ഘോരയുക്തിയും ഉന്നയിക്കപ്പെടും. അതായത് ഇല്ലാത്തതുകൊണ്ട് 'ഉണ്ടെന്ന്' തീര്‍ച്ചപ്പെടുത്തുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം! കണ്ണടച്ച് കടലില്‍ ചാടിയാല്‍ മുങ്ങില്ലെന്ന ചപലന്യായം! 

സത്യത്തില്‍ എന്തിനാണ് ഒരാള്‍ ജ്യോതിഷിയെ സമീപിക്കുന്നത്? എന്തായാലും സംഭവിച്ച കാര്യങ്ങള്‍ തിരുത്താനാവില്ല. One can't revise the past. സംഭവിക്കാനുള്ളത് തടയാനുമാവില്ല. നടക്കാനുള്ള കാര്യങ്ങള്‍ ആരെന്തുചെയ്താലും സംഭവിക്കുമെന്നാണ് വിധിവിശ്വാസം. അതാണ് ഫലഭാഗജ്യോതിഷത്തിന്റെ അടിസ്ഥാനസങ്കല്‍പ്പവും. പിന്നെ ആകെ ചെയ്യാവുന്നത് സംഭവിച്ചതിന് പരിഹാരം ചെയ്ത് നടുവൊടിയാം എന്നതു മാത്രം. ജ്യോതിഷത്തില്‍ 'പരിഹാരം'പൊതുവെ ഒരു സാമ്പത്തികപ്രവര്‍ത്തനമാണ്. അമ്പതുപൈസയുടെ ചരടു മുതല്‍ ലക്ഷങ്ങളുടെ രത്‌നക്കല്ലു വരെ അവിടെ കടന്നുവരാം. വന്‍ച്ചെലവുള്ള പരിഹാരം ആദ്യമേ നിര്‍ദ്ദേശിച്ചാല്‍ ഭക്തന് സംശയമുണരാനിടയുണ്ട്. ഭക്തന്റെ വിശ്വാസമാര്‍ജ്ജിച്ചില്ലെങ്കില്‍ അയാള്‍ വേറെ ജ്യോതിഷിയെ തേടിപ്പോയെന്നുംവരാം. അതുകൊണ്ടുതന്നെ ബുദ്ധിപൂര്‍വം മാത്രമേ ഇക്കാര്യത്തില്‍ ജ്യോതിഷികള്‍ മുന്നോട്ടുപോകാറുള്ളു!

ഇനി, പരിഹാരക്രിയ എന്തായാലും സംഭവിക്കാനുള്ളതോ സംഭവിച്ചതോ റദ്ദാക്കപ്പെടില്ല. പിന്നെന്തിന് ജ്യോതിഷം വഴി ഫലമറിയണം? അറിയാതെ ജീവിക്കുന്നവരാണ് ലോകത്തെ ഭൂരിപക്ഷം ജനങ്ങളും. ജ്യോതിഷത്തെക്കുറിച്ച് കേട്ടിട്ടില്ലാത്ത ജനകോടികള്‍ സന്തോഷപൂര്‍വം ഈ ലോകത്ത് ജീവിക്കുന്നു. അതിനെ ഒന്നാന്തരം തട്ടിപ്പായി കണ്ട് തള്ളുന്നവരും കുഴപ്പമില്ലാതെ ജീവിച്ചുപോകുന്നു. വിവേകാന്ദനെപ്പോലുള്ള മതവിശ്വാസികള്‍ക്കു പോലും ആ ഗണത്തിലുള്‍പ്പെടുന്നു. പിന്നെ എന്തുകൊണ്ടാണ് ചില അന്ധവിശ്വാസികള്‍ക്ക് മാത്രം അത് സാധിക്കാത്തത്?

കടുത്ത ജ്യോതിഷവിശ്വാസികളില്‍ മിക്കവരും അതെന്താണന്ന് അറിയാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലാത്തവരാണ്. They simply don't want to know. ചിലരില്‍ പകുതിവെന്ത ജ്ഞാനം അന്ധവിശ്വാസത്തിന്റെ പോഷകമായി വര്‍ത്തിക്കുന്നു. തങ്ങളുടെ ജീവിതത്തില്‍ ചില ജ്യോതിഷ പ്രവചനങ്ങള്‍ സാമാന്യേന പൊരുത്തപ്പെടുന്നത് മാത്രമാണ് അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ബാക്കിയൊക്കെ അവരുടെ മസ്തിഷ്‌ക്കം ഒപ്പിക്കുന്നതും. സാമാന്യബുദ്ധിയും ജീവിതാനുഭവവും മുന്‍പരിചയവും ആധാരമാക്കി സാഹചര്യമനുസരിച്ച് ഒരു ജ്യോതിഷി നടത്തുന്ന പ്രവചനങ്ങള്‍ 100 ശതമാനവും തെറ്റണമെങ്കില്‍ അയാളൊരു 'മഹാസംഭവ'മായിരിക്കണം. അങ്ങനെ ഒരിക്കലും സംഭവിക്കില്ല. ചത്തിരിക്കുന്ന ഒരു ഘടികാരംപോലും ഒരു ദിവസം രണ്ടുപ്രാവശ്യം ശരിയായ സമയം കാണിക്കുമെന്നറിയുക!

ഇനി, ജ്യോതിഷം അപ്പടി ശരിയാണെന്ന് വെറുതെ സങ്കല്‍പ്പിക്കുക. എന്നാലും ജ്യോതിഷിയുടെ തിണ്ണ നിരങ്ങുന്നതുകൊണ്ട് പ്രയോജനമില്ല. അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചേ മതിയാകൂ. ഒരുകാരണവശാലും ഭാവി മാറ്റാനാകില്ലെങ്കിലും മുന്‍കൂട്ടി അറിഞ്ഞിരുന്നാല്‍ ദോഷം കുറയ്ക്കാമെന്നേയുള്ളു എന്നാണ് ചില വിദ്വാന്‍മാര്‍ വാദിക്കുക. അതായത് ദോഷഫലം ചില്ലറയെറിഞ്ഞ് കുറച്ചൊക്കെ മയപ്പെടുത്താം. പരിഹാരക്രിയ കാരണം ഗ്രഹങ്ങള്‍ക്കൊക്കെ പനി പിടിച്ചുകൊള്ളും! അത്രയേ ഉള്ളൂ കാര്യങ്ങള്‍ !

നിങ്ങള്‍ക്ക് നാളെമുതല്‍ ഭക്ഷണം ലഭിക്കില്ലെന്ന് ഇന്നു മുന്‍കൂട്ടി അറിഞ്ഞതുകൊണ്ട് വിശേഷിച്ച് എന്തെങ്കിലും പ്രയോജനമുണ്ടോ? തയ്യാറെടുപ്പ് നടത്തി ആ വിധി മാറ്റാന്‍ സാധിക്കുമെങ്കില്‍ പ്രയോജനമുണ്ട്. പക്ഷെ ജ്യോതിഷപ്രകാരം അത് സാധ്യമല്ല. വരാനുള്ളത് വന്നുതന്നെപോകും, അല്ലെങ്കില്‍ പോകണം! നാളെ മുതല്‍ ഭക്ഷണം ലഭിക്കില്ലെന്ന് നൂറ് ശതമാനം ഉറപ്പാണെങ്കില്‍ ഇന്ന് മുന്‍കരുതലെടുത്തിട്ട് എന്തുഫലം? വെറുതെ തയ്യാറെടുപ്പിന്റെ പാഴ്‌ച്ചെലവ് മാത്രം മിച്ചം. നാളെവരെ അക്കാര്യമോര്‍ത്ത് ദു:ഖിക്കേണ്ടിയും വരും. അറിഞ്ഞില്ലെങ്കില്‍ നാളെ വരെയെങ്കിലും സ്വസ്ഥമായി കഴിയാമായിരുന്നു. മരിക്കുമെന്ന് ഉറപ്പുള്ളവരാണ് ഭൂമിയില്‍ ജീവിക്കുന്ന നാമോരോരുത്തരും. ഇന്ന ദിവസം മരിക്കുമെന്ന് മുന്‍കൂട്ടി അറിഞ്ഞാല്‍ പിന്നെ ജീവിതം പഴയതുപോലെ ആസ്വദിക്കാനാവുമോ? വിശേഷിച്ചും മരണദിവസം അടുത്തെങ്ങാനും ആണെങ്കില്‍ ?

ജ്യോതിഷത്തിന് പറയാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന ഭാവി 'നേട്ടങ്ങളുടെ' കാര്യവും തഥൈവ. എന്തായാലും നേട്ടം നേരിടാനായി വിശേഷിച്ചൊരു തയ്യാറെടുപ്പിന്റെ ആവശ്യമില്ല, മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ട കാര്യവുമില്ല. മുന്‍കൂട്ടി അറിഞ്ഞാല്‍ മിക്കവാറും അതിന്റെ ത്രില്ല് നഷ്ടപ്പെടുകയാവും ഫലം. ഭാവിയില്‍ നേട്ടങ്ങള്‍ സ്വപ്നംകണ്ട് കഴിയുന്ന ഒരാള്‍ക്ക് വര്‍ത്തമാനം ബാധ്യതയാകും. നേട്ടം കിനാവു കണ്ട് നടക്കുന്നവന്‍ അലസനും അധാര്‍മ്മികനുമാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുകയാണ്. ലോട്ടറിയെടുത്ത് സമ്മാനം കിട്ടുമെന്ന് ചിന്തിച്ച് വികാരജീവിയായി നടക്കുന്നതിനേക്കാള്‍ 'കിട്ടാനിടയില്ല-കിട്ടുന്നെങ്കില്‍ കിട്ടട്ടെ'എന്നുകരുതി ജീവിതം സാധാരണഗതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതല്ലേ കൂടുതല്‍ യുക്തിസഹം? വിശ്വാസികള്‍ പോലും ഈ മാര്‍ഗ്ഗമാണ് പൊതുവെ അവലംബിക്കുക. ആദ്യവഴി സ്വീകരിക്കുന്നവര്‍ മിക്കപ്പോഴും സ്വയം ഫലിതമായി മാറുന്നു.

ഭാവിയും ഭൂതവും മാറ്റാനാവില്ലെങ്കില്‍ നമുക്ക് മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുന്ന വര്‍ത്തമാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഉത്തരവാദിത്വബോധത്തോടെ, യാഥാര്‍ത്ഥ്യബോധത്തോടെ കര്‍മ്മനിരതരായി മുന്നേറുകയല്ലേ വേണ്ടത്? ഭാവിയെക്കുറിച്ച് അത്രമാത്രം താല്‍പര്യമുണ്ടെങ്കില്‍ പുറത്തേക്കല്ല മറിച്ച് ഉള്ളിലേക്കാണ് നിങ്ങള്‍ നോക്കേണ്ടത്. സമ്പൂര്‍ണ്ണ വൈദ്യപരിശോധന നടക്കട്ടെ. ദേഹമാസകലം സ്‌ക്കാനിംഗ്,രക്തവും മൂത്ര പരിശോധന. ഇവയിലൂടെ പില്‍ക്കാലത്ത് മാരകമായി തീരാവുന്ന പല ക്രമക്കേടുകളുടേയും സാധ്യത കണ്ടെത്താനാവും. A stitch in time saves nine. അതിലൂടെ ജീവിതത്തെ അപായപ്പെടുത്താനിടയുളള ചില രോഗഭീഷണികള്‍ തടയാനോ നിയന്ത്രിക്കാനോ സാധിച്ചേക്കും. ഭാവിയെ ഭേദഗതി ചെയ്യാനുള്ള ലൈസന്‍സാണ് ശരിക്കും നിങ്ങള്‍ക്കവിടെ ലഭിക്കുന്നത്. ജ്യോതിഷിയുടെ പിന്നാലെ പാഞ്ഞ് കേവലം നിങ്ങളെപ്പോലൊരു മനുഷ്യനായ അയാളുടെ മുന്നറിയിപ്പുകള്‍ക്കും കൊതിപ്പിക്കലുകള്‍ക്കും മുന്നില്‍ ചിന്താശൂന്യരായി ജീവിതം ഹോമിക്കാതെ നമുക്ക് ചെയ്യാവുന്ന പ്രതിരോധങ്ങള്‍ സംഘടിപ്പിക്കാനല്ലേ ജീവിതത്തെ സ്‌നേഹിക്കുന്നവര്‍ ചെയ്യേണ്ടത്?

'കര്‍മാര്‍ജിതം പൂര്‍വ ഭവേ സദാദി യത്തസ്യപക്തിം വ്യനക്തി'എന്ന് വരാഹമിഹിരന്‍ പറയുന്നിടത്താണ് ജ്യോതിഷത്തിന്റെ ചെമ്പ് ശരിക്കും പുറത്താകുന്നത്. അതായത് കുട്ടി ജനിക്കുമ്പോള്‍ ഗ്രഹങ്ങള്‍ നിസ്സഹായരാണ്(സിസേറിയന്‍ ആസൂത്രണം ചെയ്ത് പ്രസവസമയം മാറ്റിമറിച്ചാല്‍ അവര്‍ നിസ്സഹായരല്ല മറിച്ച് അസ്തപ്രജ്ഞരായിപ്പോകും!). അവര്‍ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല, മറിച്ച് മുജ്ജന്മത്തില്‍ ജീവാത്മാവ് ചെയ്തു കൂട്ടിയ സത്തും അസത്തുമായ കര്‍മങ്ങളിലൂടെ ആര്‍ജ്ജിച്ച വിധി സൂചിപ്പിക്കുന്നുവെന്നെയുള്ളു. അതായത് പുനര്‍ജന്മസിദ്ധാന്തം തന്നെയാണ് ജ്യോതിഷത്തിന്റെ കാതല്‍. പഴയ ജന്മങ്ങളിലെ ബാലന്‍സ് ഷീറ്റുമായാണ് ഓരോ കുട്ടിയും ജനിക്കുന്നത്. ജനനസമയത്തെ ഗ്രഹനില ആ വിധി വ്യക്തമാക്കി തരുക മാത്രം ചെയ്യുന്നു. കഥ അതായിരിക്കെ ജ്യോതിഷി കവടി നിരത്തി എന്താണാവോ ചെയ്യാന്‍ പോകുന്നത്? ചരടുകെട്ടിയും യന്ത്രം ധരിച്ചും ക്ഷേത്രസന്ദര്‍ശനവും നടത്തിയും എന്തു മാറ്റമാണാവോ നേടിയെടുക്കാനാവുന്നത്? വിധി അചഞ്ചലമാണ്. ഇംഗ്‌ളീഷില്‍ പറഞ്ഞാല്‍ , It doesn’t flinch an inch! വിധി അനുഭവിക്കാനാണ് ജന്മം സിദ്ധമായിട്ടുള്ളത്. പൂവും പായസവും രത്‌നവും കാണിച്ച് വിധി മാറ്റിയെടുക്കാമെന്ന് പ്രചരിപ്പിക്കുന്ന ജ്യോതിഷികളും അതിനായി അക്രമസക്തരാകുന്ന ഭക്തജനവും തങ്ങള്‍ തന്നെ വിശ്വസിക്കുന്ന പുനര്‍ജന്മസിദ്ധാന്തത്തിനെ നേരെ നോക്കി ഗോക്രി കാണിക്കുകയാണ് സത്യത്തില്‍ ചെയ്യുന്നത്. (തുടരും...)****

5 comments:

Unknown said...

ഏഷ്യാനെറ്റിലും മറ്റും ജ്യോതിഷ പരിപാടി അവതരിപ്പിക്കുന്ന കുടമാളൂര്‍ ശര്‍മ്മയെ പറ്റി ഈ ഇടെ കേട്ട ഒരു കഥയാണ്‌ ...മൂപ്പര്‍ നാട്ടിലുള്ള ഏതോ അമ്പലക്കമ്മിറ്റി ഭാരവാഹിയെ വിളിച്ചു പറഞ്ഞു 25000 രൂപാ സംഭാവന ആയി നല്‍കാന്‍ ആഗ്രഹിക്കുന്നു , പകരമായി കൊളംബോ യൂനിവേര്‍സിറ്റിയില്‍ നിന്ന് ഡോക്ടരെട്ടു നേടിയ തനിക്കു ഒരു സ്വീകരണം സംഘടിപ്പിക്കണം പോലും ..ചെലെവെല്ലാം അയാള്‍ തന്നെ വഹിച്ചു കൊള്ളും

ശരത് രാജ് said...

Ha ha..... Nannai mashe......... Sathyam ennnayalum purath varukathanne cheyyum

jaikishan said...

ഒരു ചാനലില്‍ ഗ്രഹങ്ങളുടെ യാത്രയും ഫാല ഭാഗവും സംവിധാനം ചെയ്യുന്ന പ്രമുഖന്‍റെ ഭാര്യ തന്റെ ഡ്രൈവറുടെകൂടെ ഒളിച്ചോടി പോയി.ഇനകം ടാക്സകാരെ പേടിച്ചു എല്ലാ സ്വത്തും ഭാര്യയുടെ പേരിലായിരുന്നു .ഭാര്യയെ തിരിച്ചു കൊണ്ട് വന്ന്,ഒതുതീര്പ്പു ശ്രമത്തിലൂടെ ടിയാന്റെ കൂടെ താമസിപ്പിക്കുന്നതിനു പരിശ്രമിച്ചതിന് മുന്‍പില്‍ നിന്നവര്‍ ചാനല്‍ മേധാവികള്‍ആയിരുന്നു എന്നതാണ് രസം .അവര്‍ക്ക് നഷടപെടുന്നത് ബിസിനസും വിശ്വസ്യതയുമാണ്.
മനസിലാവാത്തത് വിശ്വാസികള്‍ ഏറെ കുറെ മനസ്വസ്തത ഉള്ളവരായി കാണപ്പെടുന്നു എന്നതാണ്. ഉത്തരം തേടിയാല്‍ കിട്ടാത്ത പല കാരണങ്ങള്‍ക്കും ഉത്തരം അന്ധ വിശ്വാസം പരിഹാരമാകാം.ആനന്ദ്‌ എഴുതിയപോലെ യുക്തിയും ഭാവനയും കൈകാര്യം ചെയ്യുന്നത് ബ്രെയിന്‍ന്‍റെ രണ്ടു ഭാഗങ്ങളാണ്.ദൈവ വിശ്വാസം ഭാവനയുടെ ഉല്പന്നം ആണെല്ലോ

mattoraal said...

തുടരണം .തുടര്‍ന്നുകൊണ്ടേയിരിക്കണം ...ഭാവുകങ്ങള്‍

suresh said...

എല്ലാ മതവും..തങ്ങളുടെ ദൈവം മാത്രമാണ് ശരി എന്ന അവകാശവാദമാണ് ഉയര്ത്തു ന്നത്....അന്യന്റെ ദൈവത്തെ സ്വന്തം യുക്തി ഉപയോഗിച്ച് ''ഇല്ല'' എന്ന് തെളിയിക്കാന്‍ ഓരോ മതവിശ്വ
ാസിയും യുക്തി ഉപയോഗിക്കും.... എന്നാല്‍ സ്വന്തം മത ദൈവത്തിന്റെ കഴിവുകേടുകളും പൊള്ളത്തരവും കാണാന്‍ ഈ യുക്തി പ്രയോഗിക്കുകയും ഇല്ല......