ശാസ്ത്രം വെളിച്ചമാകുന്നു

Sunday 2 December 2012

43.ഓല തേടി ഓടുമ്പോള്‍

'Nadi Astrology is a form of Hindu astrology practiced in Tamil Nadu, India. It is based on the belief that the past, present and the future lives of all humans were foreseen by Hindu sages in ancient time'- ദക്ഷിണേന്ത്യയില്‍ പ്രചാരം സിദ്ധിച്ചുവരുന്ന നാഡിജ്യോതിഷത്തിന് വികിപിഡിയ നല്‍കുന്നു നിര്‍വചനമാണിത്. പനയോലയില്‍ എഴുതപ്പെട്ട വിവരണം വായിച്ചുനോക്കി ഒരു വ്യക്തിയുടെ ജീവിതവിശേഷം വിശദീകരിക്കുന്ന ഗുപ്തവിദ്യയാണിത്. ഈ ഭൂമുഖത്തെ ഓരോ വ്യക്തിക്കും അയാളുടെ ജീവിതരഹസ്യം ആലേഖനം ചെയ്ത ഒരു ഓല ഉണ്ടായിരിക്കുമത്രെ. ജ്യോതിഷത്തിന്റെ ഉപശാഖയെന്നോ ജ്യോതിഷ-കൈരേഖാവിദ്യകളുടെ മിശ്രണമെന്നോ നാഡിജ്യോതിഷത്തെ വിളിക്കാം. ധാരാളം വിദ്യാസമ്പന്നര്‍ ഈ വിശ്വാസത്തിന് അടിമകളാണ്.

സമസ്ത ഭൂഖണ്ഡങ്ങളിലുംപെട്ട ജീവിച്ചതും ജീവിച്ചിരിക്കുന്നതും വരാനിരിക്കുന്നതുമായ മനുഷ്യരുടെ ജീവിതവിശേഷമാണ് ഭക്തര്‍ ചെല്ലുമ്പോള്‍ ജ്യോതിഷി അവരവരുടെ ഓലകള്‍ എടുത്ത് വായിച്ച് കേള്‍പ്പിക്കുന്നത്. ഏതാണ്ട് 4000 വര്‍ഷങ്ങള്‍ക്കു മുമ്പ് സംസ്‌കൃതത്തിലാണ് ഈ പ്രവചനങ്ങള്‍ നടത്തപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യമൊക്കെ വായ്‌മൊഴി രൂപത്തില്‍ കൈമാറപ്പെട്ട ഈ വിവരം പിന്നീട് ലിഖിത(സംസ്‌കൃതം) ഭാഷയിലാക്കപ്പെട്ടു. പില്‍ക്കാലത്ത് തമിഴ്, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളിലേക്ക് ഇവ തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്. മറാത്തയിലെ സരബോജി (Sarabhoji) രാജാവും ചോളരാജാക്കന്‍മാരും മൊഴിമാറ്റത്തെ നല്ലതോതില്‍ പിന്തുണച്ചിട്ടുണ്ട്.

ഹൈന്ദവപുരാണങ്ങളില്‍ പ്രതിപാദിപ്പിക്കപ്പെടുന്ന സപ്തര്‍ഷികളാണ് ഈ പ്രവചനങ്ങളൊക്കെ നടത്തിയതെന്നാണ് സങ്കല്‍പ്പം. അഗസ്ത്യന്‍ , കൗശികന്‍ , വ്യാസന്‍ , ബൊഹര്‍ , ഭ്രിഗു, വസിഷ്ഠന്‍ , വാത്മീകി(Agasthya, Kausika, Vyasa, Bohar, Bhrigu, Vasishtha and Valmiki)എന്നിവരാണ് ഈ മഹര്‍ഷിമാര്‍ . ഇവരാരും തന്നെ ചരിത്രപുരുഷന്‍മാരല്ല മറിച്ച് പുരാണകഥപാത്രങ്ങളാണ്. അതേസമയം രചയിതാവായി അഗസ്ത്യമുനി മാത്രമാണ് ചില ഐതിഹ്യകഥകളിലുള്ളത്. വിവരണ ശൈലിയിലാണ് (commentary form) നാഡിജ്യോതിഷത്തിലെ താളിയോലകളില്‍ വിവരങ്ങള്‍ പൊതുവെ എഴുതപ്പെട്ടിരിക്കുന്നത്. എന്നാല്‍ ശിവനും പാര്‍വതിയും തമ്മിലുള്ള സംഭാഷണ രൂപത്തിലുള്ള (dialogue form) പ്രവചനങ്ങളാണ് 'ശിവനാഡി'യിലുള്ളത്. അവിടെ തന്റെ ഭക്തരുടെ ജീവിതത്തെ കുറിച്ചുള്ള ആശങ്കകളാണ് ശിവന്‍ പാര്‍വതിയോട് പങ്കുവെക്കുന്നത്.

എ.ഡി. ഒമ്പതാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനുമിടയില്‍ തഞ്ചാവൂര്‍ വാണ രാജാക്കന്‍മാരാണ് നാഡിജ്യോതിഷ പ്രവചനങ്ങള്‍ സംസ്‌കൃതത്തില്‍നിന്നും തമിഴിലേക്ക് മൊഴിമാറ്റം നടത്താന്‍ മുന്‍കൈ എടുത്തതെന്ന് പറയപ്പെടുന്നു. ഇതിനിടയില്‍ ചില ഓലകള്‍ നഷ്ടപ്പെടുകയോ അപഹരിക്കപ്പെടുകയോ ചിതലരിക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് ഭൂമിയിലെ സര്‍വ മനുഷ്യരുടേയും ചരിത്രം താളിയോലകളില്‍ ഉണ്ടെന്ന് പറയുന്നുവെങ്കിലും പൂര്‍ണ്ണവിവരങ്ങള്‍ ലഭ്യമല്ലെന്നാണ് നാഡികഥകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഏറെക്കുറെ ശരിയായ വിവരങ്ങള്‍ (approximately accurate)മാത്രമേ ലഭിക്കൂ എന്ന് കണ്ടോളണം.

ആധുനികകാലത്ത് സംഭവിച്ച മറ്റുചില സംഭവങ്ങളെപ്പറ്റിയും നാഡിചരിത്രകഥകളുണ്ട്. അതായത് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടാനൊരുങ്ങിയ വേളയില്‍ ആയൂര്‍വേദം, രസായനം, ആല്‍ക്കെമി തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച അമൂല്യഗ്രന്ഥങ്ങള്‍ കൈക്കലാക്കിയെങ്കിലും ഗൂഡശാസ്ത്രങ്ങള്‍ സംബന്ധിച്ച ഗ്രന്ഥങ്ങളില്‍ അവര്‍ വലിയ താല്‍പര്യം കാണിച്ചില്ല. പകരം അതൊക്കെ അവര്‍ വാരിക്കൂട്ടിയിട്ട് തദ്ദേശിയര്‍ക്കിടയില്‍ ലേലംചെയ്തു. അന്ന് തമിഴ്‌നാട്ടില്‍ ജ്യോതിഷരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന വള്ളുവര്‍ സമുദായത്തിലെ ചില ജ്യോതിഷികള്‍ നാഡിജ്യോതിഷം സംബന്ധിച്ച പനയോലകള്‍ അങ്ങനെ ബ്രിട്ടീഷുകാരില്‍ നിന്നും ലേലത്തില്‍ പിടിച്ചു. പിന്നീട് ഇക്കൂട്ടര്‍ നാഡിജ്യോതിഷം തങ്ങളുടെ കുലത്തൊഴിലായി സ്വീകരിച്ചുവത്രെ.

തഞ്ചാവൂരിലെ സരസ്വതി മഹല്‍ ലൈബ്രററിയില്‍ (Saravasti Mahal library of Tanjore) ഈ അമൂല്യ താളിയോലകള്‍ സൂക്ഷിച്ചിരുന്നെന്നും ബ്രിട്ടീഷുകാര്‍ അതില്‍ വലിയ താല്‍പര്യം കാണിച്ചുവെങ്കിലും കൈമാറാന്‍ വൈത്തീശ്വരന്‍ കോവിലിന് ചുറ്റും തമ്പടിച്ചിരുന്ന ജ്യോതിഷി കുടുംബങ്ങള്‍ വിസമ്മതിച്ചുവെന്നുമാണ് വേറൊരു കഥ. അതായത് ബ്രിട്ടീഷുകാര്‍ക്ക് നാഡിജ്യോതിഷത്തില്‍ താല്‍പര്യമുണ്ടെന്നും ഇല്ലെന്നും വാദിക്കുന്ന കഥകളുണ്ട്. അതില്‍പ്പിന്നെ കുറെ ഓലകള്‍ നശിച്ചുപോയത്രെ. ബാക്കി ഈ ജ്യോതിഷി കുടുംബങ്ങള്‍ സംരക്ഷിച്ചുവരികയാണ്. ജര്‍മ്മിനിയിലെ അയണ്‍ റേഡിയേഷന്‍ ഇന്‍സ്റ്റിട്ട്യുട്ടില്‍ നടത്തിയ കാര്‍ബണ്‍ -14 പരിശോധനയില്‍ ഈ ഓലകള്‍ക്ക് 350 വര്‍ഷംവരെ പഴക്കമുണ്ടെന്ന് കണ്ടെത്തിയതായും പ്രചരണമുണ്ട്.

1930 കള്‍ വരെ നാഡിജ്യാതിഷം ഒരു പുരാതന ഗൂഡവിദ്യയായി നിലകൊണ്ടു. ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം ജ്യോതിഷികള്‍ക്ക് പോലും അതിനെക്കുറിച്ച് കൃത്യമായി വിവരമുണ്ടായിരുന്നില്ല. തമിഴ്‌നാട്ടിലെ ചിദംബരത്തുള്ള വൈത്തീശ്വരന്‍ കോവിലില്‍ ശിവന്‍ വൈദ്യനാഥനായി കുടികൊള്ളുന്നുവെന്നാണ് സങ്കല്‍പ്പം. പ്രസ്തുത കോവിലിന് സമീപത്ത് വസിക്കുന്ന ജ്യോതിഷികളുടെ പക്കലാണ് നാഡിജ്യോതിഷത്തിന്റെ അസ്സല്‍ താളിയോലകള്‍ ഇപ്പോള്‍ ഉള്ളതെന്നാണ് വിശ്വാസം. അസ്സലെന്ന് പറയുമ്പോള്‍ എല്ലാം അസ്സലിന്റെ പകര്‍ത്തിയെഴുതിയ കോപ്പികള്‍ തന്നെ. തങ്ങളുടെ പക്കലുള്ള കോപ്പികളാണ് അസ്സല്‍ എന്നും മറ്റുള്ളവരുടെ പക്കലുള്ളവ വ്യാജമാണെന്നും തുറന്നടിക്കാന്‍ പൊതുവെ നാഡിജ്യോതിഷികള്‍ മടിക്കാറില്ല. 'പിച്ചാണ്ടി' എന്നാണ് നാഡിജ്യോതിഷികളുടെ പൊതുനാമം. വൈത്തീശ്വരന്‍ കോവിലിന് ചുറ്റും കാണുന്ന ജ്യോതിഷികളില്‍ പലരുടേയും പേര് 'ശിവസ്വാമി' എന്നായിരിക്കും. ബ്രഹ്മാവിന്റെ പ്രതിപുരുഷന്‍മാരായ സിദ്ധന്‍മാരാണിവര്‍ . മതസങ്കല്‍പ്പനുസരിച്ച് ഏറെക്കുറെ ദേവതുല്യര്‍ . മുന്‍ജന്മം, പുനര്‍ജന്മം, കര്‍മ്മസിദ്ധാന്തം തുടങ്ങിയ ഹിന്ദുമത സങ്കല്‍പ്പങ്ങളെ ആധാരമാക്കിയാണ് നാഡീജ്യോതിഷത്തിന്റെ പ്രവചനങ്ങള്‍. ആത്മാവ് കൂടു വിട്ട് കൂടു മാറുന്നതും മുജ്ജന്മത്തില്‍ പാപം ചെയ്തതുമൊക്കെ അറിയുന്നവരാണ് ഈ സിദ്ധന്‍മാര്‍ . അതായത് നാഡിജ്യോതിഷം ഒരു കറയറ്റ മതജന്യവിശ്വാസമോ ആത്മീയസങ്കല്‍പ്പമോ തന്നെയാണ്.

അസ്സല്‍ ശിവസ്വാമിമാരും അതിലേറെ വ്യാജന്‍മാരും ഉണ്ടെന്നത് നാഡി ജ്യോതിഷികളുടെ മാത്രം പരാതിയല്ല. ഭക്തര്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. പ്രവചനത്തിലെ തെറ്റുകള്‍ ന്യായീകരിക്കാനായി ജ്യോതിഷികള്‍ സ്ഥിരംപയറ്റുന്ന മുന്‍കൂര്‍ ജാമ്യമായതിനാല്‍ വിട്ടേക്കുക. നാഡി ഓലകള്‍ രചിക്കപ്പെട്ട വട്ടെഴുത്ത് ഒരിനം പ്രാചീനലിപിയാണ്. എഴുതാനായി എഴുത്താണി ഉപയോഗിച്ചിരിക്കുന്നു. വട്ടെഴുത്ത് ഭാഷ ഇന്ന് മിക്കവര്‍ക്കും വഴങ്ങാത്തതിനാല്‍ നാഡിജ്യോതിഷി പറയുന്നത് ഓലയില്‍ എഴുതിയിരിക്കുന്നതാണോ എന്നത് സംബന്ധിച്ച് ഊഹിക്കുകയല്ലാതെ വേറെ നിവര്‍ത്തിയില്ല.

മഹാരാഷ്ട്രയിലെ പൂന സ്വദേശിയായി വിംങ് കമാന്‍ഡര്‍ ശശികാന്ത് ഓക്ക് (Wing Commander Retd. Shashikant Oak) ആണ് ആധുനിക കാലത്ത് നാഡിജ്യോതിഷത്തില്‍ ഗവേഷണം നടത്തിയതായി അവകാശപ്പെടുന്ന ഒരു ഇന്ത്യാക്കാരന്‍. 16 വര്‍ഷമായി ടിയാന്‍ ഇതു സംബന്ധിച്ച ഗവേഷണത്തിലാണത്രെ. ശാസ്ത്രീയമായി ഈ വിഷയം പഠിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഈ മുന്‍ സൈനികന്റെ അവകാശവാദം. ''നോസ്ട്രഡാമസും നാഡീഗ്രന്ഥങ്ങളും-ഒരു താരതമ്യപഠനം''('Comparative Study: Nostradamus and Naadi Granthas') ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ടത്രെ. നാഡീജ്യോതിഷത്തെ അന്തര്‍ദ്ദേശീയ രംഗത്ത് എത്തിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ഇദ്ദേഹം നാഡീ ഓലകളില്‍ പരാമര്‍ശിക്കപ്പെടുന്ന പ്രാചീന തമിഴ്‌വാക്കുകള്‍ നിര്‍വചിക്കുന്ന ഒരു നിഘണ്ടു തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ക്കും പിന്തുണയേകി.

ഫലമറിയാനെത്തുന്ന ഭക്തരുടെ കൈവിരല്‍ അടയാളം ഉപയോഗിച്ചാണ് നാഡിജ്യോതിഷം ഭാവി, ഭൂതം, വര്‍ത്തമാനം എന്നിവ സംബന്ധിച്ച ഫലം പറയുന്നത്. പുരുഷന്‍മാരുടെ വലതു തള്ളവിരലും സ്ത്രീകളുടെ ഇടതു തള്ളവിരലും പരിഗണിക്കുന്നു. ആദ്യമായി വിരലടയാളം നോക്കിയിട്ട് ജ്യോതിഷി അതിന് ചേര്‍ന്ന ഒരു കെട്ട് ഓല എടുക്കുന്നു. അതില്‍നിന്ന് ഒരെണ്ണമെടുത്ത് മുന്നിലിരിക്കുന്ന ഭക്തന്റെ പേരു വിവരവും ചില ജീവിത യാഥാര്‍ത്ഥ്യങ്ങളും പറയും. മിക്കപ്പോഴും പറയുന്നത് മുഴുവന്‍ ശരിയായിരിക്കില്ല. തുടര്‍ന്ന് അടുത്ത ഓല എടുക്കും. അതില്‍ നിന്ന് കുറെക്കൂടി വിവരങ്ങള്‍ കിട്ടും. അതിലും കുറെ കാര്യങ്ങള്‍ തെറ്റായിരിക്കും. പിന്നെയും ഇതുപോലെ മൂന്നു നാല് ഓലകള്‍. ഇതിനിടെ വേറെ കെട്ടുകള്‍ എടുക്കും. കുറെ ശരിയും തെറ്റും ഓരോ ഓലയിലുമുണ്ടാകും. വേണ്ടത്ര വിവരങ്ങള്‍ ലഭിക്കാതെ വന്നാല്‍ വീണ്ടും ഓലയെടുക്കും. അവസാനം എടുക്കുന്ന താളിയോലയായിരിക്കും ഭക്തനെ സംബന്ധിച്ച മിക്കവാറും ശരിയായ ജീവിതവിശേഷങ്ങള്‍ പ്രതിപാദിക്കുന്ന ഓല. ചിലര്‍ക്ക് ഓല ഏറെയെണ്ണമൊന്നും വേണ്ടിവരില്ല ഫലം കിട്ടി തുടങ്ങാന്‍ !


വിരലടയാളം നോക്കിയ ശേഷമാണ് ഓരോ ഭക്തനുമായി ബന്ധപ്പെട്ട ഓല എടുക്കുന്നതെങ്കിലും ഗ്രഹനില, ജാതകം തുടങ്ങിയ കാര്യങ്ങളൊന്നും മുന്‍കൂര്‍ ചോദിക്കുന്ന പതിവില്ല. ആദ്യമായി ഒരു കെട്ട് പനയോല എടുത്ത് മുന്നിലിട്ട് തെരഞ്ഞുതുടങ്ങുന്ന ജ്യോതിഷി നിരന്തരം ഭക്തനോട് ചില ചോദ്യങ്ങള്‍ ചോദിക്കും. ഈ ചോദ്യങ്ങള്‍ക്കൊക്കെ ''അതെ'' അല്ലെങ്കില്‍ ''അല്ല'' (yes or no)എന്ന ഉത്തരമാണ് ഭക്തന്‍ നല്‍കേണ്ടത്. അതായത് ഒറ്റവാക്കില്‍ ഉത്തരം പറയുക. ഭക്തന്‍ ഉത്തരമൊന്നും നല്‍കിയില്ലെങ്കില്‍ കാര്യങ്ങള്‍ ജ്യോതിഷി സ്വയംതീരുമാനിക്കും. ജ്യോതിഷിക്ക് തോന്നുന്നത് പോലെ കാര്യങ്ങള്‍ ഓലനോക്കി തീരുമാനിക്കാമെങ്കില്‍ ഭക്തനോട് ചോദ്യങ്ങള്‍ ചോദിക്കേണ്ട കാര്യമില്ലല്ലോ എന്ന ചോദ്യമുയരും. കാരണം അങ്ങനെയെങ്കില്‍ ഭക്തനെ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിക്കാതെതന്നെ അയാള്‍ക്കത് സ്വയം ചെയ്യാവുന്നതാണ്.

ഊമ(dumb) മുന്നില്‍ വന്നിരുന്നാല്‍ ജ്യോതിഷി കൂടെ വരുന്ന ആളിനോട് ചോദ്യങ്ങള്‍ ചോദിക്കുമെന്ന് അനുഭവസ്ഥര്‍ . അപ്പോഴും ആരും സഹായിക്കാനില്ലെങ്കില്‍ ജ്യോതിഷി സ്വയം സഹായിക്കും. പക്ഷെ അതിന്റെ ന്യായം വേറെയാണ്. ശരിയായ ഓല കണ്ടെത്താന്‍ സഹായം വേണം. ഓല കണ്ടെത്തി കഴിഞ്ഞാല്‍ പറയുന്നതൊക്കെ ശരിയായിരിക്കും. അപ്പോള്‍ പ്രവചനം വല്ലതും അല്‍പ്പം തെറ്റുകയാണെങ്കില്‍ ശരിയായ ഓല കിട്ടാഞ്ഞതുകൊണ്ടാണെന്ന വ്യഖ്യാനം പ്രതീക്ഷിക്കണം. ശരിയായ ഓല കിട്ടിയാല്‍ രക്ഷപ്പെട്ടു എന്നാണ് ഭക്തരുടെ പക്ഷം. തിരിച്ചു ചിന്തിച്ചാല്‍ പറയുന്ന കാര്യം ശരിയായി തോന്നിയാല്‍ ശരിയായ ഓല കിട്ടിയെന്നര്‍ത്ഥം. ശരിയായ ഓല കിട്ടാനായി വഴിപാട് നേര്‍ന്നിട്ട് നാഡിജ്യാതിഷിയെ കാണാനെത്തുന്ന ഭക്തരുണ്ടെന്ന് പറയുമ്പോള്‍ നാഡീജ്യോതിഷം ശരിയായി കാണാനായി ഏതറ്റംവരെ പോകാനും പല നാഡിഭക്തരും തയ്യാറാകുമെന്നാണ് കാണേണ്ടത്.

നാഡിജ്യോതിഷ പ്രവചനത്തില്‍ പ്രധാനപ്പെട്ട പന്ത്രണ്ടെണ്ണമുള്‍പ്പെടെ 16 കാണ്ഡങ്ങളാണുള്ളത്. ഒന്നാംകാണ്ഡം ഭക്തന്റെ ജാതകമനുസരിച്ചുള്ള പൊതുവായ ചില നിരീക്ഷണങ്ങള്‍ . രണ്ടാംകാണ്ഡം കുടുംബം, വിദ്യാഭ്യാസം, ധനം. സഹോദരരുടെ വിശേഷങ്ങളും അവരുമായുള്ള ബന്ധവും മൂന്നാം കാണ്ഡത്തില്‍ . നാലില്‍ മാതാവ്, വീട്, ഭൂമി, വാഹനം എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ . അഞ്ചില്‍ സന്താനങ്ങളുടെ വിശേഷങ്ങള്‍. ആറാം കാണ്ഡത്തില്‍ രോഗങ്ങള്‍ , ശത്രുക്കള്‍ , അവര്‍ മൂലമുണ്ടാകുന്ന കഷ്ടപ്പാടുകള്‍ . ഏഴില്‍ ഭാവി ജീവിതപങ്കാളിയുടെ പേര്, അവരുടെ സ്വഭാവസവിശേഷതകള്‍ , വിവാഹസമയം, വിവാഹസ്ഥലം എന്നിവ. എട്ടില്‍ ജീവിതദൈര്‍ഘ്യം, ജീവിതത്തില്‍ നടക്കാനിടയുള്ള വിഷമസന്ധികള്‍, കഷ്ടപ്പാടുകള്‍, ദുരിതങ്ങള്‍ . ഒന്‍പതില്‍ പിതാവ്, സന്ദര്‍ശിക്കാനിരിക്കുന്ന പുണ്യസ്ഥലങ്ങള്‍ , കാണാനിടയുള്ള പുണ്യപുരുഷന്‍മാര്‍ , സാമൂഹികജീവിതം തുടങ്ങിയവ വിശകലനം ചെയ്യുന്നു. പത്തില്‍ ഔദ്യോഗികജീവിതം, ബിസിനസ്സ്, അതിലെ അനുഭവങ്ങള്‍ , വിഷമതകള്‍ . പതിനൊന്നില്‍ രണ്ടാം വിവാഹം, ബിസിനസ്സിലെ ലാഭം. പന്ത്രണ്ടില്‍ പരലോകജീവിതം മോക്ഷം. ഈ പന്ത്രണ്ടിന് പുറമെ ശാന്തി, പരിഹാരം, ദീക്ഷകാണ്ഡം, ഔഷധകാണ്ഡം എന്നിവ സംബന്ധിച്ച നാല് കാണ്ഡങ്ങള്‍ കൂടിയുണ്ട്. ഈ കാണ്ഡങ്ങളിലൊക്കെ പേര് സൂചിപ്പിക്കുന്ന വിഷയങ്ങള്‍ തന്നെയാണ് പ്രതിപാദിക്കപ്പെടുക.

പൊതുലക്ഷണങ്ങള്‍ ആധാരമാക്കിയും, ശരിയാകുന്ന ഊഹങ്ങള്‍ സ്വീകരിച്ചും തെറ്റ് നിരാകരിച്ചും പരീക്ഷണാടിസ്ഥാനത്തില്‍ എത്തിച്ചേരുന്ന (trial and error method)നിഗമനങ്ങളാണ് നാഡിജ്യോതിഷി അവതരിപ്പിക്കുക. ജ്യോതിഷിയുടെ യുക്തിബോധം, അനുഭവപരിചയം, മനസ്സ് വായിക്കാനുള്ള കഴിവ് (mind reading) എന്നിവ നാഡിജ്യോതിഷത്തില്‍ നിര്‍ണ്ണായകമാണ്. മനസ്സുവായന എന്നു പറയുമ്പോള്‍ നാമൊക്കെ അനുഭവപരിചയത്തിന്റെയും സാമാന്യബുദ്ധിയുടേയും സഹായത്തോടെ നിത്യജീവിതത്തില്‍ നിര്‍വഹിക്കുന്ന പ്രക്രിയയുടെ വികസിതരൂപം തന്നെ. അതില്‍ ചിലതെങ്കിലും ഭക്തന്റെ മര്‍മ്മത്ത് തന്നെ കൊള്ളുന്നതോടെ അയാളുടെ വിശ്വാസവും ഭക്തിയും വന്യമായി ആളിക്കത്തുന്നു. 


ഉദാ- കുടുംബത്തില്‍ ചില ദുര്‍മ്മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പത്തുപേരോട് പറഞ്ഞാല്‍ ഏറ്റവും കുറഞ്ഞത് മൂന്നുനാല് പേര്‍ക്കെങ്കിലും കൃത്യമായും അങ്ങനെ അനുഭവം ഉണ്ടായിരിക്കും. ബാക്കി 2-3 പേര്‍ക്ക് വിദൂരഭൂതകാലത്തിലോ അടുത്ത ബന്ധത്തിലോ അങ്ങനെ ഉണ്ടാകാനിടയുണ്ട്. ബാക്കി 2-3 പേരുടെ കാര്യത്തില്‍ മാത്രമാണത് തീര്‍ത്തും തെറ്റാവുക. പക്ഷെ അവര്‍ക്കും അക്കാര്യത്തില്‍ പൂര്‍ണ്ണമായും ഉറപ്പുണ്ടാകില്ല. നിജസ്ഥിതിയറിയാനായി വീട്ടിലേക്ക് ഫോണ്‍ വിളിച്ച് ഉറപ്പുവരുത്തുന്നവരുമുണ്ട്. അതോടെ വീട്ടിലിരിക്കുന്നവര്‍ക്കും സംശയമായി! ഇനി അഥവാ തികഞ്ഞ ബോധ്യത്തോടെ പൂര്‍ണ്ണമായും നിഷേധിച്ചാല്‍ അവരുടെ കാര്യത്തില്‍ ഓല മാറിപ്പോയെന്ന് പറഞ്ഞൊഴിയാം. വയറു ചാടിയ സ്ത്രീയെ  കണ്ടിട്ട് ഒന്നിലധികം പ്രസവിച്ചെന്ന് തട്ടിവിടുന്നതും നരകയറിയ കണ്ണട ധരിച്ച പുരുഷനെ നോക്കി സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ചെന്ന് പറയുന്നതും നടത്തയും ഇരിപ്പും പ്രയാസവുമൊക്കെ കണ്ടിട്ട് കാലങ്ങളായി ഏതോ മാറാരോഗങ്ങള്‍ വേട്ടയാടുന്നുണ്ടെന്നും പ്രവചിക്കുന്നതുമൊക്കെ അടക്കമുള്ള 'ശരീരലക്ഷണശാസ്ത്ര നമ്പരുകള്‍ ' നാഡിജ്യോതിഷികള്‍ സുലഭമായി പയറ്റാറുണ്ട്. ബുദ്ധിപരമായി നീങ്ങിയാല്‍ ഈ ഇനത്തിലും വലിയ പരാജയം സംഭവിക്കില്ല.

നാഡിജ്യോതിഷിയെ കാണാന്‍ പോയവരുടെ അനുഭവസാഹിത്യം വാചികമായും ലേഖനരൂപത്തിലും പരിചയപ്പെട്ടിട്ടുണ്ട്. ഈ നിരീക്ഷണബുദ്ധിയോടെ ഈ പ്രവചനവിദ്യയുടെ ഉള്ളുകള്ളി അറിയാന്‍ പോയ സംശയാലുക്കളാരും പൊതുവെ അതിനെക്കുറിച്ച് അനുകൂല അഭിപ്രായം പറഞ്ഞ് കേട്ടിട്ടില്ല. അരവിശ്വാസവും മുഴുവിശ്വാസവുമായി പോയവരാണ് പലതും ശരിയായി കണ്ടു എന്ന് പറയാറുള്ളത്. തനിക്ക് വിശ്വാസമുള്ള ഒരു വ്യക്തി അതല്ലെങ്കില്‍ താന്‍ ആദരിക്കുന്ന വ്യക്തികള്‍ പറയുന്ന കഥകള്‍ ഉപാധികളില്ലാതെ ഏറ്റുവാങ്ങിയായിട്ടാവും പല ഭക്തരും അവിടെയെത്തുക.അവരില്‍ തന്നെ നല്ലൊരു പങ്കു വളരെ നിരാശാജനകമായ ഫലമാണ് തങ്ങള്‍ക്കുണ്ടായതെന്ന് സമ്മതിക്കാറുണ്ട്. ''കുറച്ചൊക്കെ അച്ചട്ടായി തോന്നി'' എന്നതാണ് സ്ഥിരം പല്ലവി.

ജ്യോതിഷത്തിന്റെ കാര്യത്തിലെന്ന പോലെ നാഡിജ്യോതിഷി പറയുന്ന പലതും ശരിയാക്കുന്ന ജോലി ഭക്തന്റെ ഉദാരമായ ഭാവനയും ബുദ്ധിസാമര്‍ത്ഥ്യവും ഏറ്റെടുത്തുകൊള്ളും. കൂറ്റന്‍ ഫീസൊന്നും (Rs.250-1500)ഉണ്ടാകില്ലെങ്കിലും താളിയോല നോക്കിയ ശേഷം ചില ദോഷങ്ങളും അനര്‍ത്ഥങ്ങളും ചൂണ്ടിക്കാട്ടി അതിന് പരിഹാരം നിശ്ചയിക്കാതെ ഫലംപറച്ചില്‍ പൂര്‍ണ്ണമാകില്ല. ദോഷപരിഹാരം മിക്കപ്പോഴും കര്‍മ്മമോ വഴിപാടോ ആയിരിക്കും. രണ്ടും ഭക്തന് എളുപ്പം ചെയ്യാനാവുന്നവ ആയിരിക്കില്ല. മിക്കപ്പോഴും വഴിപാട് നിര്‍ദ്ദേശിക്കുക തമിഴ്‌നാട്ടിലോ കര്‍ണ്ണാടകത്തിലോ ദൂരെയുളള ക്ഷേത്രങ്ങളിലായിരിക്കും. ഭക്തന്‍ മലയാളിയാണെങ്കില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ പോയി വഴിപാട് നിര്‍ദ്ദേശിക്കാറില്ലെന്ന് അനുഭവസ്ഥര്‍ പറയുന്നു.

സ്വയം ചെയ്യാനാവാത്തതിനാല്‍ വഴിപാടിന് വേണ്ടിവരുന്ന ചെലവ് മിക്കപ്പോഴും ഭക്തന്‍ നാഡിജ്യോതിഷിയെ ഏല്‍പ്പിക്കാറാണ് പതിവ്. ഇത് പലപ്പോഴും പതിനായിരങ്ങളായിരിക്കും. സ്വയം ബുദ്ധിമുട്ടാതെ ജ്യോതിഷിയെ കൊണ്ട് തന്നെ പരിഹാരം ചെയ്യിച്ച് ആ വകയിലും ലാഭം നേടാനാവും ഭക്തമാനസം കൊതിക്കുക. ജ്യോതിഷി ശരിക്കും വഴിപാട് നടത്തിയോ എന്നറിയാന്‍ ഭക്തന് കവടി നിരത്തുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. ഫലത്തില്‍ ആ തുകയും ജ്യോതിഷിയുടെ പോക്കറ്റിലാകുന്നു. തമിഴ്‌നാട്ടിലെ പല ക്ഷേത്രപൂജാരികളും നാഡിജ്യോതിഷികളുമായി നല്ല ധാരണയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡോക്ടറും സ്‌ക്കാന്‍ സെന്ററും തമ്മിലുളളതിന് സമാനമായ ഒരു ദിവ്യബന്ധമാണിതും. വഴിപാട് സ്വയം അനുഷ്ഠിക്കാന്‍ ചെല്ലുന്നവരോട് ക്ഷേത്രപൂജാരികള്‍ സമാനമായ ദോഷം മൂലം മുമ്പ് അതേ ക്ഷേത്രത്തില്‍വന്ന് പാപപരിഹാരം ചെയ്ത് സൗഖ്യം നേടിയവരുടെ കഥ ഭക്തരോട് പറയും! വഴിപാടിന്റെ സ്വഭാവം മനസ്സിലാക്കുമ്പോഴെ ദോഷത്തിന്റെ സിലബസ്സ് കണ്ടെത്താന്‍ ക്ഷേത്രപൂജാരിക്ക് കഴിയുമെന്ന് സാരം!

നിലവിലുള്ള സ്ഥിതിവിവരക്കണക്കനുസരിച്ച് 1804 ല്‍ ലോകജനസംഖ്യ 100 കോടിയായിരുന്നു. 1927 ല്‍ അത് 200 കോടിയായി. അതായത് 123 വര്‍ഷം കൊണ്ട് ഇരട്ടിച്ചു. മനുഷ്യന്‍ ചന്ദ്രനിലിറങ്ങുന്ന 1969 ല്‍ ഏകദേശം 300 കോടിയാണ് ലോകജനസംഖ്യ. 2011 ല്‍ 700 കോടി കഴിഞ്ഞിരിക്കുന്നു. ലോകജനസംഖ്യ അമ്പരപ്പിക്കുന്ന തോതില്‍ വര്‍ദ്ധിക്കുകയാണെന്നര്‍ത്ഥം. ഈ കണക്കിലൊന്നും ആര്‍ക്കും തര്‍ക്കമുണ്ടാകേണ്ട കാര്യമില്ല. നാഡിജ്യോതിഷപ്രകാരമുള്ള താളിയോലകള്‍ ഓരോ മനുഷ്യര്‍ക്കും ഒന്ന് എന്ന തോതിലാണെങ്കില്‍ മൊത്തം ആയിരക്കണക്കിന് കോടി ഓലകള്‍ വേണ്ടിവരുമെന്നുറപ്പ്. അങ്ങനെയെങ്കില്‍ മരിച്ചവരും ജീവിക്കുന്നവരുമായ മനുഷ്യര്‍ക്ക് വേണ്ടി എത്ര ടണ്‍ ഓലകള്‍ ഓരോ പിച്ചാണ്ടിയും സൂക്ഷിക്കേണ്ടി വരും?

ദിനംപ്രതി ലക്ഷക്കണക്കിന് മനുഷ്യര്‍ ജനിക്കുന്നു. ഭാവിയില്‍ പിറക്കാനിരിക്കുന്നത് കോടികളാണ്. അങ്ങനെയെങ്കില്‍ ദിനംതോറും പുതുതായി ലക്ഷക്കണക്കിന് താളിലോലകള്‍ ശേഖരിക്കുക മാത്രമല്ല അവയിലൊക്കെ ഉടനടി എഴുത്താണികൊണ്ട് ജീവിതവിവരങ്ങള്‍ രേഖപ്പെടുത്തുകയും വേണം! എന്തുമാത്രം സ്ഥലവും ചെലവും ആള്‍ബലവും ഇവയൊക്കെ സംരക്ഷിക്കാനായി വേണ്ടിവരും?! ഓരോരുത്തരായി സന്ദര്‍ശിച്ചു കഴിഞ്ഞാല്‍ ഓലകള്‍ എടുത്ത് മാറ്റി സൂക്ഷിക്കണം. ഇനി മനുഷ്യരെ കേവലം മനുഷ്യരായി എടുക്കാതെ 'ആത്മാവി'ന്റെ കണക്ക് പറഞ്ഞാല്‍ സംഖ്യ ഇതിലും കൂടും. കാരണം നായയായും നരിയായും പുലിയായും ആത്മാക്കള്‍ ഇപ്പോഴും ഭൂമിയില്‍ അലഞ്ഞുതിരിയുന്നുണ്ട്! ഭൂലോകത്തുള്ള മനുഷ്യരില്‍ ഇപ്പോള്‍ കയറിപ്പറ്റിയിട്ടുള്ള 700 കോടി ആത്മാക്കള്‍ക്ക് പുറമെയാണിത്. അങ്ങനെയെങ്കില്‍ എന്തുമാത്രം ജോലിയായിരിക്കും ദിനംപ്രതി ഓരോ നാഡിജ്യോതിഷിക്കും നിര്‍വഹിക്കേണ്ടിവരിക!...(തുടരും)

9 comments:

Abhilash A.P said...

സംഭവം കലക്കി. പക്ഷെ ഇവര്‍ക്ക് അവിടെ ചെല്ലുന്നയാളിന്റെ പേരും, മാതാപിതാക്കളുടെ പേരും, സഹോദരങ്ങളുടെ പേരും പ്രോഫഷനും ഒക്കെ കിട്ടുന്നത് എങ്ങനെ?

രവിചന്ദ്രന്‍ സി said...

Propose to write more Abhi

Abhilash A.P said...

ഓക്കേ സര്‍..

K.P.Sukumaran said...

ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് വിക്കിപീഡിയയില്‍ നിര്‍വ്വചനങ്ങള്‍ നല്‍കാതിരുന്നുകൂടേ? പൊതുവെ പുരോഗമനക്കാരും ശാസ്ത്രീയമായ വിവരങ്ങള്‍ ഉള്ളവരും ആണല്ലൊ വിക്കിപീഡിയയില്‍ എഴുതുന്നവര്‍ ..

രവിചന്ദ്രന്‍ സി said...


തീര്‍ച്ചയായും പാടില്ല. എല്ലാ അന്ധവിശ്വാസങ്ങളും വന്‍ വ്യവസായങ്ങളാണ്. നാഡിജ്യോതിഷത്തിലെ തട്ടിപ്പിനെ കുറിച്ച് ഒരു പുസ്തകമെഴുതിയാല്‍ മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ പ്രസിദ്ധീകരിക്കില്ല. ഏതോ വലിയ പാപമായിട്ടാണ് അവരതിനെ കാണുന്നത്. വാസ്തുവിനെക്കുറിച്ചും അങ്ങനെ തന്നെ. പക്ഷെ ഇവയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള നൂറ് കണക്കിന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. I intentionally quoted the Wikipedia definition to bring attention to this facet of the problem too :)

..naj said...

Your exercise is good ! This is individual case that a person is exploited so long as he keeps such weaknesses !

I never see your exercise on "Padmanabha swami temple treasure issue !

Your study and views on this would make more impact....

..naj said...

Your exercise is good ! This is individual case that a person is exploited so long as he keeps such weaknesses !

I never see your exercise on "Padmanabha swami temple treasure issue !

Your study and views on this would make more impact....

nanduwayanad said...

ഇഷ്ട്ടപ്പെട്ടു സര്‍ വളെരെ നന്നായിട്ടുണ്ട്


മതരഹിത ലോകം (ഇന്ത്യ ) സ്വപ്നം കാണുന്ന ഒരു പ്രവാസി 00966551458699 nanduwayanad @ live .com www nanduwayanad .webs .com

Karicodeunnikrishnannampoothiri said...

നാഡീജ്യോതിഷത്തിന് blog ലും പരസ്യം!