ശാസ്ത്രം വെളിച്ചമാകുന്നു

Friday 21 September 2012

35. അക്വിനാസിന്റെ പഴംപുരാണം.

ഇറ്റലിയില്‍ ജനിച്ച ഡൊമനിക്കന്‍ സന്യാസിയായിരുന്ന തോമസ് അക്വിനാസ് (Thomas Aquinas /1225 – 7 March 1274) ദൈവത്തിന്റെ തെളിവുകള്‍ കണ്ടുപിടിക്കുന്നതില്‍ വിരുതനായിരുന്നു! അദ്ദേഹത്തിന്റെ (കു)പ്രസിദ്ധമായ 5 'എ പോസ്റ്റീരിയോറി' വാദങ്ങളാണ് ദൈവത്തിന്റെ തെളിവുകളായി ഭാവനശൂന്യരായ പല മതവാദികളും ഇപ്പോഴും ആഘോഷിക്കുന്നത്. 'എ പോസ്റ്റീരിയോറി' a posteriori എന്നാല്‍ ബാഹ്യലോകത്ത് വസ്തുനിഷ്ഠമായി കണ്ടെത്താവുന്ന തെളിവുകള്‍ എന്നര്‍ത്ഥം. ഇതിന് വിപരീതമായി വ്യക്തിയുടെ ബോധമണ്ഡലത്തില്‍ മാത്രം ഒതുങ്ങുന്ന വ്യക്ത്യാധിഷ്ഠിത അനുഭവങ്ങളാണ് 'എ പ്രയോറി' (a priori) തെളിവുകളുടെ ആധാരം.

വ്യക്തിക്ക് ആന്തരികമായി ലഭ്യമാകുന്ന അറിവുകള്‍, വെളിപാടുകള്‍, അനുഭൂതികള്‍ എന്നിവ എ പ്രയോറി എന്ന വിഭാഗത്തിലാണ് പെടും. അവയ്ക്കാകട്ടെ ശാസ്ത്രദൃഷ്ട്യ സാധുതയില്ല. സ്വപ്നദര്‍ശനം, രോഗം ആരോ ഭേദപ്പെടുത്തിയെന്ന തോന്നല്‍, ദൈവസാമീപ്യം മുതലായവയൊക്കെ ഈയിനം 'തെളിവു'കളില്‍ പെടും. ഇതൊക്കെ ധാരാളമായി വിശ്വാസികള്‍ക്ക് അനുഭവപ്പെടാറുണ്ട്. പക്ഷെ തോന്നലുകള്‍ തെളിവുകളല്ലെന്നറിയണം. എല്ലാത്തിലും ദൈവത്തെ കണ്ടെത്തുക മതഭക്തനെ സംബന്ധിച്ചിടത്തോളം കുട്ടിക്കളിയാണ്. കയ്യില്‍ ഒരു ചുറ്റികയുമായി നടക്കുമ്പോള്‍ കണ്ണില്‍ കാണുന്നതൊക്കെ ആണിയാണെന്ന് തോന്നുന്നതില്‍ അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ!

അതേസമയം, 'എ പോസ്റ്റീരിയോറി'ജ്ഞാനം ബാഹ്യലോകസംബന്ധിയാണ്. അക്വിനാസിന്റെ 5 'എ പോസ്റ്റീരിയോറി' തെളിവുകള്‍ താഴെപ്പറയുന്നവയാണ്:

1. The Unmoved Mover:
എല്ലാം ചലിക്കുന്നു, ചലിക്കാതെ നില്‍ക്കുന്ന ഒരു ശക്തി എല്ലാറ്റിനേയും ചലിപ്പിക്കുന്നു. സര്‍വതിനും ചലനമുണ്ട്. പദാര്‍ത്ഥം ജഡമാണ്, സ്വന്തമായി ചലിക്കാന്‍ ഒന്നിനുമാകില്ല. പക്ഷെ പ്രപഞ്ചം മുഴുവന്‍ നാം കാണുന്നത് ബഹുവിധ ചലനങ്ങളാണ് വസ്തുക്കള്‍ക്ക് ഈ ആദിചലനം എവിടെ നിന്ന് കിട്ടി? ആരാണ് ഈ ചലനം നല്‍കിയത്? ആരെന്നറിയില്ലേ? കുഴപ്പമില്ല. ആരെങ്കിലും അത് ചെയ്യാനുണ്ടാവണം- ആ ശക്തിയാണ് ദൈവം. അതിനാല്‍ ദൈവം ഉണ്ട്.

കോഴ വാങ്ങാതെ ഒരാളെ നിയമിച്ചാല്‍ ചെയ്താല്‍ പ്രപഞ്ചത്തിലെ സര്‍വ പ്രശ്‌നവും പരിഹരിച്ചു കളയാമെന്ന ലാഘവബുദ്ധിയാണ് ഈ വാദത്തിന്റെ അടിസ്ഥാനം.
 

1. 'എല്ലാം'ചലിക്കുന്നുവെങ്കില്‍ ചലിക്കാത്തതായി ഒന്നുമില്ലെന്ന് സ്പഷ്ടം. പിന്നെയെങ്ങനെ ദൈവം മാത്രം ചലനരഹിതമാകുന്നു? നിയമം രാജാവിന് ബാധകമല്ലെങ്കില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ നിയമരാഹിത്യമാണ്. ദൈവമൊഴികെ ബാക്കിയെല്ലാം ചലിക്കുന്നു പക്ഷെ ദൈവം മാത്രം ചലിക്കുന്നില്ല എന്ന് സങ്കല്‍പ്പിച്ചാല്‍ ദൈവം എവിടെ നിന്ന് എല്ലാറ്റിനേയും ചലിപ്പിക്കുന്നത് എന്ന ചോദ്യം വരും. ചലിക്കുന്നിടത്തോ ചലിക്കാത്തിടത്തോ ദൈവം സ്ഥിതി ചെയ്യുന്നത്? ദൈവം അല്ലാതെ ചലിക്കാത്തത് ആയ എതെങ്കിലും ഇടം/സ്ഥലം വേറെയുണ്ടോ? ദൈവത്തിന് സ്ഥിതിചെയ്യാന്‍ സ്ഥലം ആവശ്യമില്ലെങ്കില്‍ ദൈവം ചലിക്കുന്നില്ലെന്നോ ചലിക്കുന്നെന്നോ പറയാനാവില്ലല്ലോ.
സര്‍ ഐസക്ക് ന്യൂട്ടന്റെ ക്‌ളാസിക്കല്‍ ഭൗതികമനുസരിച്ചാണ് കുറച്ച് കാലം അക്വിനാസിനെ ഗൗരവമായെടുക്കാന്‍ പലരും തയ്യാറായത്. ചലനം ദ്രവ്യത്തിന് ബാഹ്യമാണെന്നായിരുന്നു ന്യൂട്ടന്‍ പറഞ്ഞത്. ചലനനിയമങ്ങളുടെ പിന്തുണയോടെ വസ്തുക്കള്‍ക്ക് 'ആദിചലനം' നല്‍കാന്‍ ഒരു 'തള്ള്'(push) ഉണ്ടാവണമെന്ന് ന്യൂട്ടന്‍ വിശ്വസിച്ചു. ചലനം നല്‍കിയ ശേഷം ഈ 'ശക്തി'പ്രപഞ്ചത്തില്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം ഊഹിച്ചു. 


പക്ഷെ ആധുനിക ഭൗതികശാസ്ത്രം ഈ വാദം നിഷ്‌ക്കരുണം തള്ളുന്നു. ചലനം ദ്രവ്യബാഹ്യമല്ല, മറിച്ച് ദ്രവ്യസഹജമാണ്. വസ്തുവിന്റെ ചലനം അതിനുള്ളിലെ ക്വാണ്ടം അവസ്ഥയില്‍നിന്നും ജന്യമാണ്. പദാര്‍ത്ഥങ്ങള്‍ രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതും ബാഹ്യപ്രേരണയാലല്ല. പ്രപഞ്ചത്തിലെ സകലവിധ രാസപ്രവര്‍ത്തനങ്ങളും വസ്തുക്കളുടെ തനത് ഗുണഫലഹേതുവാണ്. ആസിഡ് ജലം വലിച്ചെടുക്കുന്നതും പൊട്ടാസ്യം ജലത്തില്‍ ഓടി നടക്കുന്നതും പ്രസ്തുത പദാര്‍ത്ഥങ്ങളുടെ അണുവ്യവസ്ഥയുടെ ആഭ്യന്തര സവിശേഷതകള്‍ മൂലമാണ്. ആറ്റത്തിനുള്ളില്‍ ഫെര്‍മിയോണുകളും ഹാഡ്രോണുകളും ബോസോണുകളും കമ്പനം/സ്വയംഭ്രമണം/പ്രദക്ഷിണം ചെയ്യുന്നത് പലപ്പോഴും പ്രകാശവേഗത്തിന് സമാനമായ വേഗത്തിലാണ്. മൗലികകണങ്ങളെല്ലാം സദാ കമ്പനം ചെയ്യുന്നുവെന്ന് സാരം. വസ്തുക്കളുടെ ചലനം ആഭ്യന്തരമായി ഉത്പാദിപ്പിക്കപ്പെടുന്നു, അവ തമ്മിലുള്ള ആകര്‍ഷണ-വികര്‍ഷണങ്ങള്‍ക്ക് കാരണവും ആന്തരികമാണ്. എല്ലാം സഹജവും ആന്തരികവുമായിരിക്കെ ദ്രവ്യത്തെ പുറത്തുനിന്ന് ചലിപ്പിച്ചു വിടാന്‍ ഒരു 'ശക്തി' വേണമെന്ന നിര്‍ബന്ധബുദ്ധി അര്‍ത്ഥശൂന്യമാണ്. പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നില്ല. 'സൃഷ്ടി'കടലാസില്‍ പോലും അസംഭവ്യമാണ്. പ്രപഞ്ചം ദ്രവ്യജന്യം. അത് സ്വയം പരിമണിച്ച് ആയിത്തീരുകയാണ്. മറ്റൊന്നിനും സാക്ഷ്യമില്ല.
 

2.അക്വിനാസിന്റെ രണ്ടാം വാദം: The Uncaused Cause: പ്രപഞ്ചത്തില്‍ സര്‍വ കാര്യ(effect)ത്തിനും കാരണ(cause)മുണ്ട്. എല്ലാത്തിനും കാരണമായതെന്തോ അതാണ് ദൈവം. എന്നാല്‍ ദൈവത്തിന് കാരണമില്ല(ഇവിടെയും മുന്നോട്ടുവെക്കുന്ന ഉപാധിയില്‍ നിന്ന് ദൈവത്തെ ഉദാരപൂര്‍വം ഒഴിവാക്കിയിരിക്കുന്നു). വികലവാദം തന്നെയാണിതും. എന്തെന്നാല്‍:
 

1. 'എല്ലാ'ത്തിനും കാരണമുണ്ട് പക്ഷെ ഒന്നിന് മാത്രം കാരണമില്ല!അതെന്തു ന്യായം?! സാമാന്യയുക്തിയനുസരിച്ച് ഭാവനയില്‍ പോലും കാണാനാവാത്ത കാര്യമാണിത്. എല്ലാത്തിനും കാരണമായതിന് കാരണമില്ലാതാവാന്‍ കാരണമെന്ത്?
 

2. ദൈവത്തിന് കാരണമുണ്ടെന്ന് സമ്മതിച്ചാല്‍ അത് വലിയ കുറച്ചിലാവും. കാര്യ-കാരണവാദവുമായി വീണ്ടും പുറകോട്ട് പോകേണ്ടിവരും; അതോടെ ദൈവം അപ്രസക്തമാകും. അതുകൊണ്ട് കാര്യകാരണബന്ധത്തിന്റെ തിരക്കഥ ദൈവത്തില്‍ അവസാനിപ്പിച്ച് പടം മടക്കാം. നല്ല ആശയം!
 

3. പ്രപഞ്ചത്തില്‍ നിലവിലുള്ള സര്‍വതിനും കാരണം ചൂണ്ടിക്കാട്ടാമെന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ ദൈവത്തിന് കാരണം കണ്ടെത്താനായി ദൈവവും ഉണ്ടാകണം. പക്ഷെ ദൈവം ഉണ്ടെന്നതിന് തെളിവില്ല. അതുകൊണ്ടു തന്നെ ദൈവത്തിന് കാരണമുണ്ടാവുക അസാധ്യമാകുന്നു. ഇല്ലാത്ത ദൈവത്തിന് കാരണമില്ലെന്ന് പറയുന്ന മതവാദിയോട് അനുതപിക്കണം. അവന്‍ സത്യം പറയുന്നു!!
 

4. പ്രപഞ്ചത്തിലെ ഓരോ വസ്തുവും സംഭവവും(event) ബഹുകാരണസംബന്ധിയാണ്(of multiple causes). കാറ്റടിച്ചാല്‍ ദീപം അണയാം. തിരി തീര്‍ന്നാലും എണ്ണ തീര്‍ന്നാലും വിളക്ക് മറിഞ്ഞാലും ദീപം നശിക്കും. അതായത് ദീപം അണയലിന്റെ കാരണം ഇതിലേതെങ്കിലുമോ പലതോ ആകാം. ഒരു കാര്യത്തിന് തന്നെ പല കാരണങ്ങള്‍ ഉണ്ടാകാമെങ്കില്‍ ഏക കാരണം എന്ന മതഭാവന അപ്രസക്തമാണ്.

5. ഏതൊരു സംഭവത്തിന്റെയും കാരണം മറ്റൊന്നാണ്. പക്ഷെ ആ 'മറ്റൊന്ന്'ആ വസ്തുവുമായോ സംഭവവുമായോ ബന്ധപ്പെട്ട ഒന്നായിരിക്കും. ഗുരുത്വവലിവ് മൂലമാണ് ഭൂമി സൂര്യനിലേക്ക് വീഴുന്നത്. ഭൂമിയുടെ വീഴ്ചയാണ് ഭ്രമണത്തിന് കാരണം, ഭ്രമണം പ്രദക്ഷിണത്തിന് കാരണമാകുന്നു, ഭ്രമണവും പ്രദക്ഷിണവും ഭൂമിക്ക് ഗോളാകൃതി സമ്മാനിക്കുന്നു-ഗോളാകൃതി ഭ്രമണത്തേയും പ്രദക്ഷിണത്തേയും സൗകര്യപ്പെടുന്നു. പ്രപഞ്ചത്തിലെ സര്‍വ സംഭവങ്ങളും മറ്റൊന്നിന്റെ കാരണമാകുന്നു. ഒരിടത്തെ കാര്യം മറ്റൊരിടത്ത് കാരണമാകുന്നു. ഓരോ സംഭവവും പരസ്പരാശ്രിതമാകുമ്പോള്‍ (inter dependent) പ്രപഞ്ചം കാര്യ-കാരണ ബന്ധങ്ങളുടെ ശൃംഖലപ്രവര്‍ത്തനമായി നിലകൊള്ളുന്നു;ഒരു പുഷ്പഹാരംപോലെ. ഒന്നിന്റെ കാരണം മറ്റൊന്നാണെങ്കില്‍ എല്ലാത്തിനും ഹേതുവായ ഏക കാരണമെന്ന ആശയം യുക്തിരഹിതവും പ്രപഞ്ചവിരുദ്ധവുമാണ്.

6. കാരണത്തെ കാര്യത്തില്‍ നിന്ന് വേര്‍തിരിക്കുന്നതിന് ഒരു സമയ ഇടവേള (T)ആവശ്യമാണ്. മുട്ട തറയിലിട്ടാല്‍ പൊട്ടും. തറയിട്ടതിന് ശേഷമാണ് മുട്ട പൊട്ടുന്നത്. അപ്പോള്‍ വീഴ്ച മുട്ട പൊട്ടുന്നതിന്റെ കാരണമാകും. പക്ഷെ ഇത്തരത്തില്‍ സമയ ഇടവേളയില്ലാതെയാണ് പ്രപഞ്ചത്തില്‍ പല സംഭവങ്ങളും അരങ്ങേറുന്നത്. ഉദാഹരണമായി ഭൗതികത്തില്‍ ബലവും(F) ത്വരണവും(a) ആനുപാതികമാണെന്ന് പറയുമ്പോള്‍ ഒന്നിനെ മറ്റൊന്നിന്റെ കാരണമായി കാണാനാവില്ല. ഇവിടെ സമയം ഇടവേളയായി T ഇല്ലാത്തതിനാല്‍ ഏതാദ്യം സംഭവിക്കുന്നുവെന്ന് പറയാനാവില്ല. F ന്റെ കാരണമാണ് a എന്ന നിലയില്‍ F=ma എന്ന ഏകകാലികക്രിയ വിശദീകരിക്കാന്‍ തുനിഞ്ഞാല്‍ കുഴയും. അങ്ങനെയായാല്‍ കാര്യവും കാരണവും ഒന്നാണെന്നുതന്നെ പറയേണ്ടിവരും. തോണിയില്‍ നിന്ന് മുന്നോട്ട് ചാടുമ്പോള്‍ തോണി പിന്നോട്ടു പോകുന്ന ക്രിയ-പ്രതിക്രിയ സമവാക്യങ്ങളിലും കാര്യ-കാരണ ബന്ധം തകിടം മറിയും. നാം മുന്നോട്ടുപോകുന്നതു കൊണ്ടാണോ തോണി പിറകോട്ട് പോകുന്നത് ? അതോ തോണി പിറകോട്ട് പോകുന്നതുകൊണ്ടാണോ നാം മുന്നോട്ടുപോകുന്നത്? ഏകകാലികവും ഏകസ്ഥാനീയവുമായ ക്രിയകളിലും ഇത്തരം സംഭവങ്ങളില്‍ കാര്യം-കാരണം എന്നീ നിര്‍വചനങ്ങള്‍ അപ്രസക്തമാകുമെന്നര്‍ത്ഥം. ആറ്റത്തിനുള്ളിലെ ക്വാണ്ടം അവസ്ഥയില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ മിക്കതിന്റെയും അവസ്ഥയും ഇതുതന്നെ. അവിടെയൊക്കെ കാര്യ-കാരണബന്ധം സംബന്ധിച്ച പരമ്പരാഗത ധാരണകള്‍ അട്ടിമറിക്കപ്പെടുകയാണ്.'എല്ലാത്തിനും കാരണമായ കാരണമില്ലാത്ത ഏകകാരണം'എന്ന മതവാദം വിളറുന്നത് അങ്ങനെയാണ്.
 

7. കാര്യ-കാരണ തിരക്കഥയുടെ കാര്യത്തില്‍ പലപ്പോഴും ന്യൂനവല്‍ക്കരണം (reductionism) സാധാരണയാണ്. ഒരു സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം നിര്‍ധരിക്കുന്നത് തന്നെ പ്രയാസമാണ്. പലപ്പോഴും ഏറ്റവും അവസാനകാരണം മാത്രം പരിഗണിച്ച് കാര്യ-കാരണ ബന്ധം പരിഹാസ്യമാകുന്നത് കാണാം. ഉദാ- പൈപ്പിന്റെ ടാപ്പ് തുറക്കുമ്പോള്‍ ജലം ലഭിക്കുന്നു. പക്ഷെ ടാപ്പ് തുറക്കുന്നതാണോ ജലലഭ്യതയുടെ കാരണം? ടാപ്പ് തുറക്കുന്നതുകൊണ്ട് മാത്രം ജലം ലഭിക്കില്ല. ജലം ലഭിക്കണമെങ്കില്‍ ജലം മുന്‍കൂറായി ശേഖരിക്കപ്പെട്ടിരിക്കണം, ഒഴുകുന്ന താപനിലയിലായിരിക്കണം, ഗുരുത്വത്തിന് എതിരെ ശേഖരിക്കപ്പെടണം.... തുടങ്ങി ഓക്‌സിജനും ഹൈഡ്രജനും തമ്മില്‍ സംയോജിപ്പിക്കുന്നതിലേക്കും അതിന് പിന്നാമ്പുറത്തേക്കും നീളുന്ന കാരണങ്ങളില്‍ ഏതെങ്കിലും ഒന്ന് സംഭവിക്കാതിരുന്നാല്‍ ടാപ്പ് തുറന്നാല്‍ ജലം ലഭിക്കില്ല. തൊട്ടുമുമ്പുള്ള കാരണം (just the penultimate stage being considered) മാത്രം പരിഗണിച്ച് കാര്യ-കാരണബന്ധം തിട്ടപ്പെടുത്തുമ്പോള്‍ സംഭവിക്കുന്ന വിഷയമാണിത്. ഒരിക്കല്‍ കാരണം അന്വേഷിച്ച് തുടങ്ങിയാല്‍ പിന്നെ അതില്‍ നിന്ന് വിരമിക്കാനാവില്ല. ചുരുക്കി പറഞ്ഞാല്‍ കാരണം തേടിയുള്ള കസര്‍ത്തുകള്‍ അത്ര സുഖകരമല്ലതന്നെ. ഏകകാരണം, ആദികാരണം തുടങ്ങിയ മതസങ്കല്‍പ്പങ്ങള്‍ തീര്‍ത്തും അര്‍ത്ഥശൂന്യമാണെന്നാണിത് ആവര്‍ത്തിച്ച് വ്യക്തമാകുന്നത്.

അക്വിനാസിന്റെ മൂന്നാം വാദം : പ്രാപഞ്ചികവാദം(The Cosmological Argument):
ആദിയില്‍ മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല, പക്ഷേ, ഇന്നുണ്ട്. ആ നിലയ്ക്ക് എല്ലാം ഉണ്ടാക്കിയതിന് പിന്നില്‍ അമൂര്‍ത്തമായ എന്തോ ഒന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടോ അതാണ് ദൈവം!
തീര്‍ത്തും യുക്തിരഹിതവും അയഥാര്‍ത്ഥവുമായ വാദമിണിതും. ആഗ്രഹചിന്തയിലൂടെ അക്വിനാസ് ദൈവമുണ്ടെന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണിവിടെ. എന്തുകൊണ്ടെന്നാല്‍:
 

1. 'ഒന്നുമില്ലായ്മ'യില്‍ നിന്ന് 'എല്ലാം' ഉണ്ടായി എന്നാണ് അദ്ദേഹം പറയുന്നത്. താത്ത്വികമായും പ്രായോഗികമായും ഇതിലും വലിയ അബദ്ധം വേറെയുണ്ടോ?! Nothing from nothing. ഒന്നുമില്ലായ്മയില്‍ നിന്ന് ഒന്നുമുണ്ടാകില്ല. 'ഒന്നുമില്ലായ്മ'യില്‍(Nothing) നിന്ന് എന്തെങ്കിലും ഉണ്ടായാല്‍ അതിന്റെ അര്‍ത്ഥം അത് 'ഒന്നുമില്ലായ്മ' ആയിരുന്നില്ല മറിച്ച് അങ്ങനെ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നു മാത്രമാണ്. അപ്പോള്‍ ആദ്യമായാലും അവസാനമായാലും 'എന്തെങ്കിലും'ഉണ്ടായേ പറ്റൂ.

2. ആദിയില്‍ ഒന്നുമില്ലായിരുന്നു എന്ന അറിവ് അക്വിനാസിന് എങ്ങനെ ലഭിച്ചു? ഒന്നുമില്ലാതിരുന്നപ്പോള്‍ ദൈവം എവിടെയായിരുന്നു?

3. അമൂര്‍ത്തദൈവം ഉണ്ടായിരുന്നെങ്കില്‍ 'ഒന്നുമില്ലായിരുന്നു' എന്നെങ്ങനെ പറയാനാവും?
 

4. ദൈവം ഒഴികെ ഒന്നുമുണ്ടായിരുന്നില്ല എന്നാണെങ്കില്‍ പ്രപഞ്ചഹേതുവായ ദ്രവ്യം എവിടെനിന്ന്, എങ്ങനെ? ഒന്നുകില്‍ ദൈവത്തിന് ഉള്ളില്‍നിന്ന് അല്ലെങ്കില്‍ പുറത്തുനിന്ന്. രണ്ടുരീതിയില്‍ നോക്കിയാലും ആദിയില്‍ ഒന്നുമില്ലായിരുന്നുവെന്ന വാദം പൊളിയും.

5. ദൈവം ഒരുതരം'പ്രാപഞ്ചികോര്‍ജ്ജ'മാണെന്നൊക്കെ (cosmic energy) കഥയറിയാതെ തട്ടിവിടുന്ന വിദ്വാന്‍മാരുണ്ട്. സത്യത്തില്‍ ശുദ്ധ ഭൗതികവാദമാണിത്. ഊര്‍ജ്ജവും ദ്രവ്യവും രണ്ടല്ല. അതായത് ദൈവം എന്നത് ദ്രവ്യത്തിന് തെറ്റിദ്ധാരണ കൊണ്ട് നല്‍കുന്ന മറുപേര് മാത്രം!

6. ദ്രവ്യം അനാദിയാണെന്നതാണ് നാസ്തികമതം. അപ്പറയുന്നതിന് മൂര്‍ത്തമായ തെളിവ് ഇതുവരെ ലഭ്യമല്ല. പക്ഷെ അത് സാധ്യമാണെന്നതില്‍ സംശയമില്ല. ദ്രവ്യം ഇന്നുണ്ട്, അതൊരു അനുഭവയാഥാര്‍ത്ഥ്യമാകുന്നു, അതിന് വസ്തുനിഷ്ഠ തെളിവുമുണ്ട്. അത് ബേരിയോണിക് ദ്രവ്യമായും പ്രതിദ്രവ്യമായും ശ്യാമോര്‍ജ്ജവുമായൊക്കെ നിലനില്‍ക്കുന്നുവെന്ന് 'ദ്രവ്യമായ'നാം അറിയുന്നുമുണ്ട്. ദ്രവ്യത്തെ നശിപ്പിക്കാനാവില്ലെന്നത് പ്രാപഞ്ചികനിയമം. ഉള്ള ഒന്ന് നശിപ്പിക്കാനാവില്ലെങ്കില്‍ അത് ഇല്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ലെന്നുറപ്പാണ്. ഇല്ലാത്ത അവസ്ഥ ഉള്ള ഒന്ന് ഉണ്ടാക്കേണ്ട കാര്യമില്ലതന്നെ. അതുകൊണ്ട് തന്നെ ദ്രവ്യം അനാദിയാണ്.

7. ദൈവം അനാദിയാണെന്ന് പറയുന്നതുപോലെയാണോ ഇത്? തീര്‍ച്ചയായുമല്ല. ദൈവം മനുഷ്യരുടെ മനോജന്യ സങ്കല്‍പ്പമാണ്. മനുഷ്യന്‍ സങ്കല്‍പ്പിച്ചാല്‍ അതുണ്ട് അല്ലെങ്കില്‍ ഇല്ല. ഭക്തന്‍ മരിക്കുമ്പോള്‍ ദൈവം നശിക്കുന്നു. ഇല്ലാത്തതും തെളിവില്ലാത്തതും അനുഭവേദ്യമല്ലാത്തതും നശിക്കുന്നതുമായ ഒന്ന് എന്നുമുണ്ടായിരുന്നു എന്ന് പറയുന്നത് യുക്തിഹീനമാണ്. ഇപ്പോള്‍ തന്നെ ഇല്ല, പിന്നല്ലേ എന്നുമുണ്ടായിരുന്നത്!? എന്നാല്‍ ദ്രവ്യത്തിന്റെ കാര്യം അങ്ങനെയല്ല. ദ്രവ്യം ഉള്ളതും തെളിവുള്ളതും അനുഭവവേദ്യവും നശിക്കാത്തതുമാണ്. അങ്ങനെയുള്ള ഒന്ന് അനാദിയാണെന്ന് പറയുന്നതും ദൈവം അനാദിയാണെന്ന് പറയുന്നതുമായി യാതൊരു താരതമ്യവുമില്ല.
 

8. സങ്കല്‍പ്പിക്കുന്നത് നിറുത്തിയാലും തുടരുന്നതെന്തോ അതാണ് യാഥാര്‍ത്ഥ്യം. Reality is what continues to exist even when you cease to believe. സൂര്യന്‍, ഓക്‌സിജന്‍, ഇലക്‌ട്രോണ്‍ ഇവയൊക്കെ നാം ഉണ്ടെന്ന് സങ്കല്‍പ്പാല്‍ ഉണ്ട്. സങ്കല്‍പ്പിച്ചില്ലെങ്കിലും ഉണ്ട്. ദൈവം/ഡിങ്കന്‍ വ്യത്യസ്തമാണ്. ദൈവം/ഡിങ്കന്‍ ഉണ്ടാകണമെങ്കില്‍ ഒരാള്‍ സദാ അങ്ങനെ സങ്കല്‍പ്പിച്ചുകൊണ്ടിരിക്കണം. ഭക്തന്റെ മനോവിഭ്രമം മരിച്ചാല്‍ ദൈവം നിലനില്‍ക്കില്ല. അതുകൊണ്ട് തന്നെ ദൈവമോ ഡിങ്കനോ നിലനില്‍ക്കുന്നതോ യാഥാര്‍ത്ഥ്യമോ അല്ല.

9. പശ്ചാത്ഗമനം (Regress) നടത്തി കാരണം കണ്ടെത്തുന്ന രീതിയും സാധുവല്ല. ബിഗ് ബാംഗ് സിദ്ധാന്തം (Big Bang Theory) പോലെ ഇത്തരം ചില സങ്കല്‍പ്പങ്ങള്‍ ഭൗതികശാസ്ത്രത്തിലുണ്ട്. പിറകോട്ടുപോയി ഒരവസ്ഥ സങ്കല്‍പ്പിച്ച ശേഷം ആ അവസ്ഥ ഇല്ലായ്മ ചെയ്യാനായിട്ടാണ് ദൈവത്തെ സങ്കല്‍പ്പിക്കുന്നത്. യുക്തിസഹമായ കാരണം കാണിക്കാതെയുള്ള ഈ പിറകോട്ടുപോകല്‍ ദൈവത്തില്‍ അവസാനിക്കുകയും ചെയ്യുന്നു. ഒരു കഷണം സ്വര്‍ണ്ണം പല ചെറിയ ഭാഗങ്ങളായി വിഭജിച്ചാല്‍ അവസാനം അതിന്റെ ആറ്റത്തിലെത്താം. 79 പ്രോട്ടോണുകളും അതിലും അല്പം കൂടുതല്‍ നൂട്രോണുകളും, ന്യൂക്ലിയസിന് ചുറ്റും കറങ്ങിത്തിരിയുന്ന 79 ഇലക്‌ട്രോണുകളുമാണ് സ്വര്‍ണ്ണത്തിന്റെ ആറ്റത്തിലുണ്ടാവുക. ഈ ആറ്റത്തെ വീണ്ടും വിഭജിച്ചാല്‍ ലഭിക്കുന്ന വസ്തു സ്വര്‍ണ്ണമായിരിക്കില്ല. സ്വര്‍ണ്ണത്തിന്റെ കാരണം അന്വേഷിച്ച് ആറ്റത്തിനും പിറകോട്ട് പോയാല്‍ കാര്യം (Effect) ഇല്ലാതെയാവുകയും (Terminated) കാരണം (Cause) അപ്രസക്തമാവുകയും ചെയ്യും. അനിശ്ചിതമായ പശ്ചാത്ഗമനത്തിന് (Infinite regress) അങ്ങനെയൊരു ന്യൂനതയുണ്ട്. പ്രപഞ്ചത്തിന്റെ കാരണമന്വേഷിച്ച് പിറകോട്ട് പോകുന്തോറും പ്രപഞ്ചമെന്ന സങ്കല്‍പ്പം തന്നെ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകുന്നു. ആ അവസ്ഥയുടെ കാരണം പ്രപഞ്ചത്തിന്റെ കാരണത്തിന് സമാനമായിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ല.
 

അക്വിനാസിന്റെ നാലാം വാദം: താരതമ്യത്തില്‍ അധിഷ്ഠിതമായ വാദം(Argument from degree): ഈ വാദമനുസരിച്ച് എല്ലാത്തിനും ഭിന്ന ഗുണനിലവാരമാണുള്ളത്. ഒന്ന് വേറൊന്നില്‍നിന്ന് വ്യത്യസ്തപ്പെടുന്നത് താരതമ്യം ചെയ്യപ്പെടുമ്പോഴാണ്. ഒരു വരയുടെ സമീപം കൂറേക്കൂടി വലിയൊരെണ്ണം വരയ്ക്കുമ്പോള്‍ ആദ്യവര ചെറുതാകുന്നു-ഇതുപോലെയാണ് താരതമ്യത്തിന്റെ പോക്ക്. പ്രപഞ്ചത്തിലുള്ള ഒന്നും പൂര്‍ണ്ണമല്ല. പൂര്‍ണ്ണമല്ലെന്ന് പറയുമ്പോള്‍ പൂര്‍ണ്ണത നിശ്ചയിക്കുന്ന എന്തോ 'ഒന്ന്' ഉണ്ടെന്ന് വരുന്നു. എങ്കിലേ പൂര്‍ണ്ണതയില്ലെന്നോ ഉണ്ടെന്നോ ആരോപിക്കാനാവൂ. അതിനാല്‍ എല്ലാംകൊണ്ടും പൂര്‍ണ്ണമായ ഒന്നുണ്ടായേ തീരൂ. അങ്ങനെയെന്നുണ്ട്-അതാണ് ദൈവം.

(1) 'പൂര്‍ണ്ണത'(Perfection) എന്നത് മനുഷ്യന്റെ കേവലമായ ഒരു മസ്തിഷ്‌ക്ക സങ്കല്‍പ്പം മാത്രമാണ്. ഒരു വൃത്തത്തിന് കുറേക്കൂടി വൃത്തമാകാനാകുമോ എന്നൊക്കെ മസ്തിഷ്‌ക്കം ആരായും. ചിറകില്ലാത്ത മനുഷ്യനേയും ചിറകുള്ള പറവയേയും ഫോട്ടോഷോപ്പിലൂടെ സംയോജിപ്പിച്ച് 'മാലാഖ'യെ നിര്‍മ്മിക്കുന്ന അതേ മസ്തിഷ്‌ക്കമാണ് പൂര്‍ണ്ണത സംബന്ധിച്ച നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കെല്ലാം ആധാരം. വസ്തുനിഷ്ഠലോകത്ത് അതൊക്കെ സാധുവാണെന്നതിന് യാതൊരു തെളിവുമില്ലാത്തതിനാല്‍ അക്വിനാസിന്റെ നാലം വാദം ഫലത്തില്‍ 'എ പ്രയോറി' ആണെന്ന് പറയേണ്ടി വരും.

(2) മനുഷ്യരിലും നന്മയും തിന്മയുമുണ്ട്. പരമാവധി നന്മയാണ് (Maximum good) ദൈവം. പരമാവധി സത്യവും പരമാവധി മികവും ദൈവമാകുന്നു... സത്യത്തില്‍ ഈ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? എല്ലാ മനുഷ്യര്‍ക്കും ചെറിയതോതിലെങ്കിലും ദുര്‍ഗന്ധമുണ്ട്. അത് ഏറിയും കുറഞ്ഞുമിരിക്കും. അതുകൊണ്ട് അങ്ങേയറ്റം ദുര്‍ഗന്ധമുള്ള എന്തോ ഒന്നുണ്ട്. അതുകൊണ്ടാണ് താരതമ്യം ചെയ്യാന്‍ സാധിക്കുന്നത്. അത്തരത്തില്‍ പരമാവധി ദുര്‍ഗന്ധമുള്ളതായി എന്തുണ്ടോ അതാണ് ദൈവം! മറ്റേതൊരു ഗുണമെടുത്താലും ഇങ്ങനെ വാദിക്കാം.

(3) ദൈവത്തെ പൂര്‍ണ്ണനാക്കാന്‍ വേണ്ടി കണ്ണില്‍ കണ്ട നാമവിശേഷണങ്ങളെല്ലാം അവന്റെമേല്‍ വാരിച്ചൊരിയുന്ന ക്രൂരവിനോദവും മതഭക്തനുണ്ട്. സര്‍വശക്തന്‍, സര്‍ജ്ഞാനി, സര്‍വവ്യാപി....എന്നു തുടങ്ങി വായില്‍ വരുന്നതൊക്കെ അവന്‍ വിളിച്ചുകൂവും. ദൈവം വലിയ കെങ്കേമനാണെന്ന് കാണിക്കാനാണ് ഭാവനാശേഷി ഇങ്ങനെ ചൂടാക്കുന്നത്. പക്ഷെ ഈ വിശേഷണങ്ങളില്‍ പലതും പരസ്പരം റദ്ദാക്കുന്നവയാണെന്നതാണ് വാസ്തവം. സര്‍വ്വജ്ഞന്‍, സര്‍വശക്തന്‍, സര്‍വവ്യാപി, പ്രീണനവിധേയന്‍, മനുഷ്യന്റെ ആരാധനയ്ക്ക് ദാഹിക്കുന്നവന്‍, സര്‍വതും സൃഷ്ടിച്ച് നിയന്ത്രിക്കുന്നവന്‍, മനുഷ്യന്റെ കാര്യത്തില്‍ സവിശേഷ താല്പര്യമുള്ളയാള്‍, സാത്താനെന്ന പ്രതിനായകനുള്ളയാള്‍....തുടങ്ങിയ പരിവേഷങ്ങള്‍ മതം ദൈവത്തിന് ചാര്‍ത്തി കൊടുക്കുന്നിടത്ത് ഈ വാദങ്ങളൊക്കെ 'അപവാദ'ങ്ങളായി മാറുന്നു. കാരണം അത്തരം ഗുണങ്ങള്‍ ദൈവത്തില്‍ ആരോപിക്കുന്നതിനെ സാധൂകരിക്കുന്ന ഒന്നുംതന്നെ അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളിലില്ല. അതിനാല്‍ അവയെല്ലാം സ്വേച്ഛാപരവും (Arbitrary) ആഗ്രഹചിന്തയില്‍ അധിഷ്ഠിതവുമാണ്.
 

(4) ഉദാഹരണമായി,സര്‍വശക്തിയും (Omnipotence) സര്‍വ്വജ്ഞതയും (Omniscience) പരസ്പരം റദ്ദാക്കുന്ന ഗുണങ്ങളാണ്. സര്‍വജ്ഞന് ഭാവി,ഭൂതം,വര്‍ത്തമാനം എന്നിവയെക്കുറിച്ച് പൂര്‍ണ്ണമായ അറിവുണ്ടായിരിക്കണം; സര്‍വശക്തന് വിചാരിക്കുന്ന എന്തും ചെയ്യാനുമാവണം. പ്രപഞ്ചത്തില്‍ ആദ്യാവസാനം താന്‍ എന്തുചെയ്യാന്‍ പോകുന്നുവെന്നതിനെപ്പറ്റി പരിപൂര്‍ണ്ണമായ മുന്നറിവ് (Prescience) ഉള്ളവനാണ് സര്‍വജ്ഞന്‍. ആ അറിവ് ഒരിക്കലും തെറ്റില്ല; അല്ലെങ്കില്‍ തെറ്റാന്‍ പാടില്ല. അങ്ങനെവരുമ്പോള്‍ ദൈവം പിന്നീട് നടത്തുന്ന ഇടപെടലുകളെല്ലാം നേരത്തെ നിശ്ചയിച്ചുറപ്പിച്ചതുപോലെയായിരിക്കും. തന്റെ ഇടപെടലുകളില്‍ സ്വന്തം ഇഷ്ടപ്രകാരം യാതൊരുവിധ മാറ്റവുമുണ്ടാക്കാന്‍ ദൈവത്തിനാവില്ല; വേണമെന്ന് കരുതിയാല്‍പോലും ദൈവം നിസ്സഹായനാണ്. സ്വമനസ്സ് മാറ്റാനോ പ്രപഞ്ചഗതിയില്‍ ഭേദഗതിവരുത്താനോ ദൈവത്തിന് സ്വാതന്ത്ര്യമില്ല. മാറ്റിയാല്‍ ദൈവത്തിന്റെ ജ്ഞാനം(മുന്നറിവ്) തെറ്റാണെന്ന് വരും. തെറ്റായ അറിവുള്ളയാള്‍ സര്‍വജ്ഞനല്ലല്ലോ!?

ഉദാ-ശ്രീമതി.ഇന്ദിരാഗാന്ധി വെടിയേറ്റ് മരിക്കുമെന്ന് ദൈവത്തിന് മുന്നറിവുണ്ട്. അവര്‍ രോഗം വന്ന് മരിച്ചാല്‍ ദൈവത്തിന്റെ മുന്നറിവ് അസാധുവാകും. അതിനാല്‍ അവര്‍ വെടിയേറ്റ് മരിച്ചേ മതിയാകൂ. ദൈവം മറിച്ച് ആഗ്രഹിച്ചാലും പ്രയോജനമില്ല; പ്രപഞ്ചഗതി അചഞ്ചലമായിരിക്കും. സ്വന്തം ഇടപെടലുകളിലൂടെ പ്രപഞ്ചഗതിയെ സ്വാധീനിക്കാനാവാത്ത ദൈവം 'സര്‍വശക്തന'ല്ല. ഒന്നുകില്‍ സര്‍വശക്തന്‍ അല്ലെങ്കില്‍ സര്‍വജ്ഞന്‍; രണ്ടും ഒരുമിച്ച് നടപ്പില്ല. ഉച്ചയാകുമ്പോഴേക്കും വിശക്കുമെന്ന് നിങ്ങള്‍ക്കറിയാം; പക്ഷേ, ഭക്ഷണത്തിന് യാതൊരു മാര്‍ഗ്ഗവുമില്ല. നിസ്സഹായനായ നിങ്ങള്‍ക്ക് ആ മുന്നറിവ് തന്നെ ഒരു ഭാരമാണ്.
എന്തിനേറെ 'സര്‍വശക്തന്‍' എന്ന സങ്കല്‍പ്പം പോലും യുക്തിരഹിതവും നിലനില്‍ക്കാത്തതുമാണ്. സര്‍വശക്തനായാല്‍ സ്വയം നിരാസത്തിനും(self abnegation) കഴിയേണ്ടതുണ്ട്! ''ദൈവത്തിന് സ്വയം ഉയര്‍ത്താനാവാത്ത ഒരു പാറ ഉണ്ടാക്കാമോ?'' എന്നുചോദിച്ചാല്‍ കെങ്കേമനായ ദൈവം പാറച്ചുമട്ട് തൊഴിലാളിയാണോ എന്നായിരിക്കും മതവാദിയുടെ വികാരത്തില്‍ കുഴഞ്ഞ മറുചോദ്യം!!
 

(5) സര്‍വവ്യാപിയായ ഒന്നിന് സര്‍വശക്തനാവാനും സാധ്യമല്ല. സര്‍വശക്തന് 'ശൂന്യത' സൃഷ്ടിക്കാന്‍ സാധിക്കണം. നമുക്ക് സാധിക്കില്ല-കാരണം നമുക്ക് അല്‍പ്പശക്തിയേ ഉള്ളൂ. ദൈവം ശൂന്യത സൃഷ്ടിച്ചാല്‍ അവിടെ ഒന്നുമുണ്ടാകാന്‍ പാടില്ല; ദൈവം പോലും. ശൂന്യതയില്‍ സാന്നിധ്യമില്ലാത്ത ഒന്ന് തീര്‍ച്ചയായും സര്‍വവ്യാപിയല്ല. സര്‍വശക്തനെ ആരാധനയിലൂടെ മെരുക്കുന്നതും ടിയാന്‍ മനുഷ്യന്റെ ഉപാസനയും അനുസരണയും ദാഹിച്ചുഴറുന്നതുമൊക്കെ മതം മുന്നോട്ടുവെക്കുന്ന തമാശസിദ്ധാന്തങ്ങളാണ്. ദൈവം 'സത്യ'മാണെന്നും 'സംഗീത'മാണെന്നും വാചകമടിക്കുന്നവര്‍ അസത്യത്തിനും അപശ്രുതിക്കും കാരണഭൂതന്‍ ആരാണെന്ന് പറയാറില്ല! 

(6) 'സര്‍വജ്ഞനായ' ദൈവം കാര്യമറിയാനായി മനുഷ്യരെ പരീക്ഷിക്കുമെന്നൊക്കെ അടിച്ചുവിടുന്ന മതവാദി ദൈവം എല്ലാം നിശ്ചയിച്ചുറപ്പിച്ച് (determined)വെച്ചിട്ട് മനുഷ്യന് സ്വതന്ത്രമായ ഇച്ഛാശക്തിയും(free will) സ്വയംനിര്‍ണ്ണയബോധവും നല്‍കിയിട്ടുണ്ടെന്നും തട്ടിവിടും. വിഖ്യാതമായൊരു മതഫലിതമാണിത്. അതായത് ഇന്ന നിമിഷം പ്രാണവായു ലഭിക്കാതെ ശ്വാസംകിട്ടാതെ കൊല്ലപ്പെടണം-അത് മാറ്റമില്ലാത്ത ദൈവവിധിയാണ്. പക്ഷെ മരണം ഓക്‌സിജനില്ലാതെ വേണോ അതോ നൈട്രജനില്ലാതെ വേണോ എന്ന് ഇരയക്ക് നിശ്ചയിക്കാം!! മതമൊഴികെ വേറെതെങ്കിലും കാര്യങ്ങള്‍ സമാന ലോജിക്കുമായി വിശദീകരിക്കാന്‍ ശ്രമിച്ചാല്‍ ഇതേ മതവാദി ചൂലെടുക്കും!

(7) ദൈവം മനുഷ്യന് ഉപരിയാണ്-പക്ഷെ മതവാദിക്ക് ഉപരിയല്ല! മനുഷ്യന്റെ അറിവിനുപരിയാണ്; പക്ഷെ മതവാദിയോട് കളി നടക്കില്ല. ദൈവം പറയുന്നത് എഴുതിയെടുക്കാനും(സ്റ്റെനോഗ്രാഫി)അവനെ പ്രീണിപ്പിച്ച് നിയന്ത്രിക്കാനും മതവാദിക്കാവും. മനുഷ്യഭാവനയ്ക്കും പ്രാപഞ്ചികമായ നിയമങ്ങള്‍ക്കും അതീതനായ ദൈവം മതക്കാരനുമായി ആശയവിനിമയം നടത്തും! മതവാദിക്ക് അവനരികിലെത്താനും വേണമെങ്കില്‍ വിലയം പ്രാപിക്കാനും സാധിക്കും. സംഗതി 'പ്രഞ്ചാതീത'മായാലും ചൂടോടെ രണ്ട് പ്‌ളേറ്റ് പോരട്ടെ'' എന്നാണവന്റെ സൗമ്യനിലപാട്! സോമാലിയയിലെ പട്ടിണിക്കോലങ്ങള്‍ക്കും ബംഗ്‌ളാദേശിലെ ദരിദ്രകോടികള്‍ക്കും ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മതവാദി! അവനാരാ മോന്‍? അവന്റെ മുന്നില്‍ 'പ്രപഞ്ചാതീതവും' 'മനുഷ്യാതീത'വുമൊക്കെ വെറും ശൂ!

അക്വിനാസിന്റെ അഞ്ചാം വാദം:അക്വിനാസിന്റെ അഞ്ചാമത്തതും അവസാനത്തതുമായ എ പോസ്റ്റീരിയോറി വാദം ആസൂത്രണം സംബന്ധിച്ച വാദം (The Teleological Argument from Design) എന്നറിയപ്പെടുന്നു. പ്രപഞ്ചത്തിലെ ഏത് വസ്തു നിരീക്ഷിച്ചാലും അവയുടെയൊക്കെ പിന്നില്‍ ആസൂത്രണബുദ്ധി (Designing intelligence) ഉണ്ടെന്ന് ബോധ്യപ്പെടും. അങ്ങനെവരുമ്പോള്‍ പ്രപഞ്ചത്തിന് ഒരു പൊതുസൂത്രധാരനുണ്ട്; അതാണ് ദൈവം. ലക്ഷ്യസ്ഥാനത്തേക്ക് പായുന്ന ഒരമ്പാണ് തോമസ്അക്വിനാസ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. കേംബ്രിഡ്ജില്‍ പഠിക്കുന്ന സമയത്ത് ചാള്‍സ് ഡാര്‍വിന്‍ ഒരുവേള ഈ വാദത്തില്‍ ആകൃഷ്ടനായിരുന്നുവത്രെ. വില്യം പാലിയുടെ'നാച്ചുറല്‍ തീയോളജി' (Natural Theology) എന്ന ഗ്രന്ഥത്തിലാണ് ഡാര്‍വിന്‍ ഇത് വായിച്ചത്. പക്ഷേ, മുതിര്‍ന്നപ്പോള്‍ ഈ സിദ്ധാന്തത്തോടുള്ള ബഹുമാനം അദ്ദേഹം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ആസൂത്രണവാദം അന്നുമിന്നും ഒരു ചിന്താവൈകല്യമാണ്. അതിന് ഹേതുവായതാകട്ടെ സത്താവാദവും:

 
(1) കാര്‍, വാച്ച്, ചീപ്പ്, നെയ്യപ്പം തുടങ്ങിയവ ചൂണ്ടിക്കാട്ടി ആ മാതൃകയില്‍ പ്രപഞ്ചത്തെ ഒരാള്‍ ഉണ്ടാക്കിവെച്ചു എന്ന് ഇന്ന് സാധാരണക്കാരായ മതവിശ്വാസികള്‍ പോലും പറയാറില്ല. മനുഷ്യനിര്‍മ്മിത വസ്തുക്കളുടെ നിര്‍മ്മാണവും പ്രാപഞ്ചിക വസ്തുക്കള്‍ ഉരുത്തിരിയുന്നത് തമ്മിലുള്ള വ്യത്യാസവും അവരിന്ന് തിരിച്ചറിയുന്നു.
 

(2) ''എല്ലാം ഉണ്ടാക്കിയേ തീരൂ''അല്ലെങ്കില്‍ എല്ലാത്തിനും ഒരു തുടക്കവും അന്ത്യവും ഉണ്ടാവണമെന്ന മതവാശി മനുഷ്യന്റെ പ്രൈമേറ്റ് മസ്തിഷ്‌ക്കത്തിലെ പരമ്പരാഗത ചിന്താഘടന അനുസരിച്ച് രൂപം കൊള്ളുന്നതാണ്. കഥ നിര്‍മ്മിക്കാനും പരിചിതഘടന കണ്ടെത്താനുമുള്ള (pattern-seeking and story telling) അഭിനിവേശം മനുഷ്യ മസ്തിഷ്‌ക്കത്തിന്റെ പ്രത്യേകതയോ ദൗര്‍ബല്യമോ ആണ്.

(3) അപരിചിതവും അജ്ഞേയവുമായവ പെട്ടെന്ന് പരിചിതവും ജ്ഞേയവുമായവുമായി താരതമ്യം ചെയ്ത് നിര്‍ധരിക്കാനായിരിക്കും മസ്തിഷ്‌ക്കം ശ്രമിക്കുക. പരിചിത ഘടനയിലേക്കോ യുക്തിയിലേക്കോ ഒതുക്കാതെ(reduce to known patterns or data) നമ്മുടെ മസ്തിഷ്‌ക്കത്തിന് പ്രവര്‍ത്തിക്കാനാവില്ല. ഇലക്‌ട്രോണ്‍ എന്നു പറയുമ്പോള്‍ അതിനെ ഒരു ചെറു ഗോളമോ തരിയോ(tiny ball or speck) ആക്കി മുന്നോട്ടുപോകാനായിരിക്കും മസ്തിഷ്‌ക്കത്തിന്റെ ശ്രമം. ക്വാണ്ടം സാധ്യത, സാന്നിധ്യം, തരംഗ-കണ ദിത്വം തുടങ്ങിയവയൊന്നും മസ്തിഷ്‌ക്കത്തിന് വഴങ്ങാത്തത് അനുസരണമായ ഡേറ്റകള്‍ മുമ്പ് ശേഖരിക്കപ്പെടാത്തത് മൂലമാണ്.
 

(4) എല്ലാത്തിന് പിന്നിലും ഒരു കാരണം/ ഒരു വ്യക്തി/~ഒരു ശക്തി ഉണ്ടെന്ന് 'മനസ്സിലാക്കാന്‍'മനുഷ്യമസ്തിഷ്‌ക്കം ശ്രമിക്കും. തെറ്റായ കാരണം (wrong reason)സങ്കല്‍പ്പിക്കുന്നതാണ് കാരണമറിയാതെ(no reason) ഉഴലുന്നതിനേക്കാള്‍ നല്ലത്. തൊട്ടടുത്ത് എന്തോ വീണ് ഒരു വലിയ ശബ്ദം കേട്ടാല്‍ മുന്‍പിന്‍ നോക്കാതെ പ്രാണനുംകൊണ്ട് അവിടെ നിന്ന് ഓടിലകലാനായിരിക്കും മനുഷ്യനുള്‍പ്പെടെ ഏത് ജീവിയും ശ്രമിക്കുക. എളുപ്പത്തിലും പെട്ടെന്നും കിട്ടുന്ന തെറ്റായ ഉത്തരങ്ങളെ പിന്തുണയ്ക്കുന്ന രീതിയിലാണ് നമ്മുടെ 'പോരാടുക-പിന്‍തിരിഞ്ഞോടുക'('fight or flee' mechanism) എന്ന സങ്കേതം രൂപപ്പെട്ടിരിക്കുന്നത്. കാട്ടുമാക്കാന്‍, ദൈവം, ഡിങ്കന്‍, അത്ഭുതജീവി മിത്തുകളെയൊക്കെ സഹായിക്കുന്നത് ചിന്തിക്കാനുള്ള ഈ വൈമനസ്യം തന്നെ.

5. മേശമേല്‍ തട്ടി വീണ് ചിണുങ്ങുന്ന കുട്ടി മേശയ്ക്ക് മുതിര്‍ന്നവര്‍ തമാശയായി ഒരു 'അടി' കൊടുത്താല്‍ പെട്ടെന്ന് കരച്ചില്‍ നിറുത്തുന്നത് കാണുക. മേശയിലെ ഏതോ ഒരു 'ശക്തി'യാണ് തന്നെ നോവിച്ചതെന്ന് കുട്ടിക്ക് പെട്ടെന്ന് 'മനസ്സിലായതു'കൊണ്ടാണിത്. യാതൊരു പരിശീലനവുമില്ലാതെ ഇത്തരമൊരു തെറ്റായ നിഗമനത്തില്‍ കുട്ടി എത്തിച്ചേരുന്നതിന്റെ തുടര്‍ച്ചയായാണ് മതവിശ്വാസവും പ്രേതവിശ്വാസവും ആസൂത്രണവാദവുമൊക്കെ വികസിക്കുന്നത്. ചിന്താപരമായി നോക്കിയാല്‍ മതവിശ്വാസം അജീവനാന്തശൈശവമാകുന്നു. ശരീരം വളരുന്നു, ചിന്ത തളംകെട്ടിക്കിടക്കുന്നു.

6. പാറക്കെട്ടുകള്‍ 'ഉണ്ടാക്കി'യിരിക്കുന്നത് മൃഗങ്ങള്‍ക്ക് ശരീരം ഉരസാനാണെന്നും വെള്ളിമേഘങ്ങള്‍ മനുഷ്യരെ നോക്കി ചിരിക്കുകയാണെന്നും കടല്‍ അലയുയര്‍ത്തി പ്രതിഷേധിക്കുകയാണെന്നും 'മനസ്സിലാക്കാന്‍' മസ്തിഷ്‌ക്കത്തിന് വളരെ എളുപ്പമാണ്. കാട്ടു തീ തുടക്കത്തില്‍ ആരെങ്കിലും കത്തിച്ചുവിട്ടതാണെന്ന് 'മനസ്സിലാക്കി'അതിന് പ്രത്യേക ദേവന്‍മാരെ ഏര്‍പ്പെടുത്തുകയായിരുന്നു പ്രാചീനമനുഷ്യര്‍. അങ്ങനെയവന്‍ മഴ പെയ്യിക്കുന്നതിന്റെയും ഇടിയും മിന്നലും ഉണ്ടാക്കുന്നതിന്റെയും ആസൂത്രകനെ കണ്ടെത്തി! നായ വല്ലാതെ കുറയ്ക്കുന്നത് പിശാചിനെ കണ്ടാണെന്ന് 'മനസ്സിലാക്കാനും'ഇതേ ആസൂത്രണവാദം അവനെ സഹായിച്ചു. നായ എന്തിനിങ്ങനെ പ്രത്യേക രീതിയില്‍ കുറയ്ക്കുന്നു? അപ്പോള്‍ അതിന് പിന്നില്‍ ഒരു കാരണക്കാരനുണ്ടായിരിക്കും!!

7. കാരണക്കാരനെ/ആസൂത്രകനെ ഏര്‍പ്പാടാക്കി കഴിഞ്ഞാല്‍ മസ്തിഷ്‌ക്കം ഒരു തരം'സ്വസ്ഥത'(comfort)അനുഭവിക്കുന്നുണ്ട്. കുഴയ്ക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നൊന്നായി ഇല്ലാതാകുന്നത് നാഡീപരമായും സുഖകരമാണ്. തെറ്റായ ഉത്തരമാണ് ഉത്തരമില്ലായ്മയേക്കാള്‍ നല്ലതെന്നും കളളനോട്ടാണ് പണം ഇല്ലാതിരിക്കുന്നതിനേക്കാല്‍ നല്ലതെന്നും ചിന്തിക്കുന്ന മാനസികാവസ്ഥയാണ് മതവിശ്വാസത്തെ പോഷിപ്പിക്കുന്നത്. 


പ്രപഞ്ചത്തിന് മൊത്തമായി ഒരു 'യജമാനനെ' വെച്ച് കാര്യങ്ങള്‍ നിഷ്പ്രയാസം പരിഹരിക്കുന്ന ഗോത്രഭാവനയ്ക്ക് വേരോട്ടമുണ്ടായത് അങ്ങനെയാണ്. അധികം ചൂടും തണുപ്പുമില്ലാതെ,ജീവന് അനുകൂലമായ രീതിയില്‍, സൂര്യനില്‍ നിന്ന് കൃത്യമായ അകലത്തില്‍ ഭൂമിയെ സ്ഥാപിച്ചതാര്? എന്നു ചോദിക്കുന്ന മതവാദി ഭൂമിയെ അങ്ങനെയൊരു സ്ഥാനത്ത് സ്ഥാപിക്കുന്നതില്‍ ആര്‍ക്കാണ് എതിര്‍പ്പുണ്ടായിരുന്നത് എന്ന മറുചോദ്യം ചോദിക്കാറില്ല. എന്തുകൊണ്ട് (Why?)എന്ന് ചോദിച്ച അക്വിനാസ് ഒരിക്കലും എന്തുകൊണ്ട് പാടില്ല?(Why not?) എന്ന് ഒരിക്കലും ചോദിച്ചിട്ടുണ്ടാവില്ല. കാരണം അദ്ദേഹം ഒരു കേവല മതവിശ്വാസിയായിരുന്നു; മതവിശ്വാസമാകട്ടെ അടഞ്ഞതും വികലവുമായ ഒരു ഗോത്രഭാവനയും.

4 comments:

boban said...

the great and fantastic presentation.......apprciated.

..naj said...

"കാറ്റടിച്ചാല്‍ ദീപം അണയാം. തിരി തീര്‍ന്നാലും എണ്ണ തീര്‍ന്നാലും വിളക്ക് മറിഞ്ഞാലും ദീപം നശിക്കും. അതായത് ദീപം അണയലിന്റെ കാരണം ഇതിലേതെങ്കിലുമോ പലതോ ആകാം.

ഒരു കാര്യത്തിന് തന്നെ പല കാരണങ്ങള്‍ ഉണ്ടാകാമെങ്കില്‍ ഏക കാരണം എന്ന മതഭാവന അപ്രസക്തമാണ്.
__________________
താങ്കള്‍ പറഞ്ഞ പല കാരണങ്ങള്‍ ഉധാഹരിക്കപെടുന്നത് "കാരനങ്ങള്‍ക്കുള്ള പല ഘടകങ്ങള്‍ താങ്കള്‍ക്കു ചുറ്റും "ഉണ്ടായതിനു ശേഷമാണ്. ( കാറ്റ്, എണ്ണ, തിരി....)
"പ്രപഞ്ചം കാര്യ-കാരണ ബന്ധങ്ങളുടെ ശൃംഖലപ്രവര്‍ത്തനമായി നിലകൊള്ളുന്നു;ഒരു പുഷ്പഹാരംപോലെ. ഒന്നിന്റെ കാരണം മറ്റൊന്നാണെങ്കില്‍ എല്ലാത്തിനും ഹേതുവായ ഏക കാരണമെന്ന ആശയം യുക്തിരഹിതവും പ്രപഞ്ചവിരുദ്ധവുമാനു"
അങ്ങിനെയല്ല മനസ്സിലാക്കേണ്ടത്. എല്ലാ കാരണങ്ങളുടെയും ഉത്ഭവ കാരണം ചെന്നെത്തി നില്‍ക്കുന്നത് എതൊന്നാണോ താങ്കളുടെ വാക്ക് കടമെടുത്താല്‍ " പുഷ്പഹാരംപോലെ." അങ്ങിനെയാകണമെങ്കില്‍ അതിനെ ആകസ്മികം എന്ന് പറയുന്നത് തന്നെ യുക്തി രാഹിത്യമാണ് !

ഒന്നും ഇല്ലാതിരിക്കെ എങ്ങിനെ ഒരു ശൂന്യത സ്വയം ഉണ്ടാകുന്നത് എന്ന് വിശദീകരിച്ചാല്‍ കൊള്ളാം ??

നിര്‍വചിക്കാന്‍ ഉപയോഗിക്കുന്ന ശാസ്ത്രത്തെ ദൈവ വിരുദ്ധമായി സമീപിക്കുന്നതിന്റെ കാരണം എത്ര ചിന്തിചീട്ടും മനസ്സിലാകുന്നില്ല !നിര്‍ജ്ജീവമായ ഒരു ശൂന്യതയും, ആ നിര്ജീവതയില്‍ നിന്നും ജീവന്റെ കോഡും അതിനറിയാത്ത വിധം ഉണ്ടായി വരിക എന്ന് പറഞ്ഞാല്‍ ഗ്രന്ഥകാരന്‍ ഇല്ലാതെ അവനറിയാത്ത ഭാഷയും, അവനു പോലും അറിയാത്ത ആ ഭാഷ ഉപയോഗിച്ച് ഗ്രന്ഥം തനിയെ ഉണ്ടാകുന്നു എന്നത് പോലെയാണ്. അങ്ങിനെ കരുതുന്നു എന്നിടത്താണ് ശാസ്ത്ര വിശദീകരണത്തിന്റെ അവസാനമെങ്കില്‍ അത്‌ പുരോഗതി നേടിയെന്നു പറയുന്ന അറിവിനെ പരിഹസിക്കുന്നതിനു തുല്യമാണ്. ശാസ്ത്രം അറിവും, അറിവിനെ വിശദീകരിക്കുന്ന വിധം അവന്റെ സൃഷ്ടികളെ സംവിധാനിച്ചവനുമാണ് സൃഷ്ടാവ് എന്ന തിരിച്ചറിവും ഉള്ളവര്‍ക്ക് ശാസ്ത്രത്തെ വേറിട്ട്‌ കാണാനാവില്ല. ഇതൊന്നും തിരിച്ചരിയാതവരാന് ശാസ്ത്രഞ്ജര്‍ അവരുടെ പഠനങ്ങളെ സമര്‍പ്പിക്കുമ്പോള്‍ അതൊക്കെ കൊതി പറിച്ചു ഇവിടെ "പേസ്ടി" ശാസ്ത്രത്തിന്റെ മൊത്ത കച്ചവടക്കാരായി ചമയുന്നത്. അത്‌ പരിഹാസ്യമാണ്. വിശ്വാസികള്‍ ഏത് അറിവിനെയും സീകരിക്കുകയും, കഴിവിനനുസരിച്ച് പഠനം നടത്തുകയും ചെയ്യും...

..naj said...

രവിചന്ദ്രന്‍: ഒന്നുമില്ലായ്മയില്‍ നിന്ന് ഒന്നുമുണ്ടാകില്ല.
ആദ്യമായാലും അവസാനമായാലും 'എന്തെങ്കിലും'ഉണ്ടായേ പറ്റൂ.

രവിചന്ദ്രനും അറിയാതെ ദൈവ വിശ്വാസി ആയോ ?

രവിചന്ദ്രന്‍ സി said...

' 36. പൈതൃക മാനിയ.'