ശാസ്ത്രം വെളിച്ചമാകുന്നു

Friday 10 August 2012

33. മതപ്പാടിന്റെ സാമാന്യലക്ഷണങ്ങള്‍

തിരുവിതാംകൂറിലെ വിഖ്യാതമായ ചാന്നാര്‍ ലഹളക്കാലത്ത് ആദ്യമായി മാറു മറച്ച് പ്രത്യക്ഷപ്പെട്ട നാലു ചാന്നാര്‍ യുവതികളുടെ ദുരനുഭവത്തെ കുറിച്ചുള്ള ഒരു സംഭവകഥ നിങ്ങള്‍ കേട്ടിരിക്കും. സംഭവകഥയായി പരിഗണിക്കാതെ കേവലം ഒരു കഥയായി എടുത്താലും വിരോധമില്ല. ചാന്നാര്‍ സമുദായക്കാര്‍ക്കിടയില്‍ ആദ്യമായി മാറ് മറച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാന്‍ തന്റേടം പ്രകടപ്പിച്ചവരായിരുന്നു ഈ നാല് യുവതികള്‍. മാറുമറച്ച് അഭിമാനപൂര്‍വം നടന്നുനീങ്ങിയ ഈ സ്ത്രീകള്‍ സ്വസമുദായക്കാരായ സ്ത്രീകളുടെ രൂക്ഷമായ പരിഹാസം ഏറ്റുവാങ്ങി. അഹങ്കാരികളും ധിക്കാരികളുമായി അവര്‍ മുദ്ര കുത്തപ്പെട്ടു. എല്ലാവരും ആഘോഷപൂര്‍വം ആചരിക്കുന്ന ഒരു നാട്ടുനടപ്പ് ധിക്കരിക്കുന്നതിലുള്ള ഭൂരിപക്ഷത്തിന്റെ ദഹനക്കേടായിരുന്നു അവിടെ പ്രകടമായത്. ആദ്യമൊക്കെ പ്രതിരോധിക്കുകയും സ്വയം ന്യായീകരിക്കുകയും ചെയ്ത യുവതികള്‍ ക്രമേണ ഒറ്റപ്പെട്ടു. ശമനമില്ലാത്ത പരിഹാസം അവരുടെ ആത്മവിശ്വാസം ഉടച്ചുകളഞ്ഞു. തങ്ങള്‍ കാണിച്ചത് എടുത്തുചാട്ടമാണോ എന്ന് ഒരു വേള അവരാശങ്കപ്പെട്ടു. മറ്റ് ചാന്നാര്‍ സ്ത്രീകള്‍ നഗ്നമാറിടവുമായി പിറകെ നടന്ന് കൊട്ടിപ്പാടി ആര്‍ത്ത് വിളിച്ചപ്പോള്‍, അവസാനം, ഗതികെട്ട് യുവതികള്‍ അവരുടെ മുലക്കച്ച ഊരിയെറിഞ്ഞ് ഭൂരിപക്ഷത്തോടൊപ്പം ചേര്‍ന്നുവത്രെ. അങ്ങനെ അവരും സമൂഹത്തിന്റെ മുന്നില്‍ പൂജ്യരായി മാറി. ഇത്തരത്തില്‍ ഭൂരിപക്ഷത്തിന്റെ തണലില്‍ ആഘോഷിക്കപ്പെടുന്ന വികലമായ ഒരു സമൂഹികനഗ്നതയാണ് മതവിശ്വാസം.

തുടക്കത്തില്‍ ദൈവമായിരുന്നു മതം; പിന്നീട് മതം തന്നെ ദൈവമായി. ചെയ്യുന്നത് ശരിയോ തെറ്റോ ആകട്ടെ, എല്ലാവരും ചെയ്യുന്നത് അപ്പടി അനുവര്‍ത്തിക്കുക, കൂട്ടത്തില്‍ പാടുക-വെള്ളത്തില്‍ പൂട്ടുക. മറിച്ചെങ്കില്‍ ഒറ്റപ്പെടുത്തലിനും കുറ്റപ്പെടുത്തലിത്തിനും വിധേയമാവുക-ഇതാണ് മതമനസ്സുകള്‍ വിളച്ചുപറയുന്നത്. മുകളില്‍ പരാമര്‍ശിക്കപ്പെട്ട നാല് യുവതികളുടെ പിറകെ നടന്ന് കൂക്കിവിളിച്ച സ്ത്രീകളെല്ലാം മാറുമറയ്ക്കുന്നത് ഇഷ്ടപ്പെടാത്തവരാണോ? അങ്ങനെയാകണമെന്നില്ല. എങ്കിലും മാമൂല്‍ലംഘനത്തെ അവരും പ്രതിരോധിക്കും. ഒപ്പം കൂടിയാല്‍ ഒറ്റപ്പെടാതിരിക്കാം എന്ന മനുഷ്യനിലെ ജന്തുസഹജമായ ചോദനയാണിവിടെ പ്രസക്തം. ഭൂരിപക്ഷപ്രേമം പലപ്പോഴും ഭയത്തില്‍നിന്നും ആത്മവിശ്വാസമില്ലായ്മയില്‍ നിന്നും ഉയരുന്നതാണ്.കാട്ടിക്കൂട്ടുന്നത് വിഡ്ഡിത്തമായാലും വിമര്‍ശനം ഉയരാത്തിടത്തോളം അതും ആത്മവിശ്വാസം പ്രദാനം ചെയ്യും. മതം അര്‍ത്ഥശൂന്യമായ ഒരു ഭൂരിപക്ഷഭീകരതയാകുന്നു. എതിര്‍ക്കുന്നവരെപോലും'നിക്ഷ്പക്ഷരും''അനുഭാവി'കളുമാക്കാനുമുള്ള പ്രഹരശേഷിയും അതിനുണ്ട്. 

മതത്തിന്റെ കരുത്തും മഹത്വവും നിലകൊള്ളുന്നത് അത് യുക്തിപരമായ വിശദീകരണത്തെ ആശ്രയിക്കുന്നില്ല എന്നതിലാണ്. മറ്റെല്ലാ മുന്‍വിധികളും നിലപാടുകളും നമുക്ക് യുക്തിസഹമായി വിശദീകരിക്കേണ്ടിവരുന്നുണ്ട്. ഒന്നുമുതല്‍ തൊണ്ണൂറ്റൊമ്പത് വരെയുള്ള കാര്യങ്ങളില്‍ ഇത് നിര്‍ബന്ധമാണ്. ഭാഗ്യം! മതത്തിന് മാത്രം ആ ബദ്ധപ്പാടില്ല! ഒരു മതവിശ്വാസിയോട് വിശ്വാസം യുക്തിസഹമായി ന്യായീകരിക്കാന്‍ ആവശ്യപ്പെട്ടുനോക്കൂ. നിമിഷങ്ങള്‍ക്കുള്ളില്‍ അയാളുടെ 'മതവികാരം വ്രണപ്പെടും.' വെണ്ണത്തലയന്‍ വെയിലിനെ വെറുക്കും. സമാനമായാണ് വ്രണപ്പെടല്‍ നാട്യം വികസിക്കുന്നത്. മതവിശ്വാസി യുക്തിസഹമായി കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറുന്നതിനാല്‍ മതത്തെ പുകഴ്ത്തുന്നവര്‍ക്കും മതത്തോട് കൃത്രിമസഹതാപവും അനുഭാവവും കാട്ടുന്നവര്‍ക്കും മാത്രമേ അയാളോട് ആശയവിനിമയം സാധ്യമാകൂ. കുറഞ്ഞപക്ഷം നിഷ്പക്ഷത പാലിച്ച് നിശബ്ദമായിരിക്കാനെങ്കിലും മറ്റുള്ളവര്‍ക്ക് ബാധ്യതയുണ്ട്.

മതവാദി മതത്തെപ്പറ്റി സംസാരിക്കില്ലെന്നല്ല. മിക്കപ്പോഴും അയാള്‍ സംസാരിക്കുന്നത് സ്വമതത്തെക്കുറിച്ച് മാത്രമായിരിക്കും. തനിക്ക് ലഭിച്ച മതബോധനം മാത്രമായിരിക്കും അയാള്‍ പ്രസരിപ്പിക്കുന്നത്. ആദരവോടെ കേട്ടുകൊണ്ടിരുന്നാല്‍ തികഞ്ഞ ആവേശത്തിലായിരിക്കും. മറുചോദ്യങ്ങളുയര്‍ത്തുകയോ വിമര്‍ശിക്കുകയോ ചെയ്താല്‍ തനിനിറം കാണേണ്ടിവരും. മുഖം ചുവക്കും, ഞരമ്പുകള്‍ വലിഞ്ഞുമുറുകും, ശ്വാസം കുറുകും, സംസാരം ഉച്ചത്തിലാകും... അസ്വസ്ഥതകള്‍ ഒളിക്കാന്‍ അയാള്‍ ദയനീയമായി പരാജയപ്പെടും. ഒരുവേള സമാധാനപരമായി പറഞ്ഞുപിരിയാന്‍ സാധിച്ചേക്കാം. പക്ഷേ, പിന്നീടയാള്‍ നിങ്ങളെ കൃത്യമായും ഒഴിവാക്കിയിരിക്കും. സംവാദത്തില്‍നിന്ന് ഏത് നിമിഷവും വികാരം കോരിയൊഴിച്ച് ഇറങ്ങിപ്പോകാന്‍ മതവിശ്വാസി ശ്രമിക്കും. പ്രകോപിതനാകാനും വൈകാരികമായി പരിക്കേറ്റു (Emotionally hurt or offended) എന്നവകാശപ്പെടാനും തനിക്ക് സവിശേഷമായ അവകാശമുണ്ടെന്ന് അയാള്‍ കരുതുന്നു. 
മതവാദി സൂര്യന് കീഴിലുള്ള സര്‍വതിനേയും കുറിച്ച് യുക്തിസഹമായി സംസാരിക്കും, വിമര്‍ശിക്കും, പരിഹസിക്കും. എന്നാല്‍ സ്വമതത്തെക്കുറിച്ച് ആരും അത്തരം സമീപനം സ്വീകരിക്കുന്നത് അയാള്‍ക്ക് അസഹനീയമാണ്. സ്വമതമൊഴികയുള്ള ഏതെങ്കിലും വിഷയത്തില്‍ മതവിശ്വാസിയോട് യുക്തിഹീനമായി സംസാരിച്ചുനോക്കൂ. അയാളത് നിഷ്‌കരുണം തള്ളും. സ്വന്തം മതത്തിന്റെ കാര്യത്തില്‍ മാത്രമാണ് യുക്തിബോധവും സാമാന്യബുദ്ധിയും അസ്വീകാര്യമാകുന്നത്. മതകാര്യങ്ങളില്‍ മതവാദി യുക്തിബോധം കയ്യൊഴിയുന്നത് സത്യത്തില്‍ ബുദ്ധിപരമായ തന്ത്രം തന്നെയാണ്. പൊള്ളത്തരം പുറത്താകുന്നതില്‍നിന്ന് മതത്തെ സംരക്ഷിക്കാനുള്ള ഏറ്റവും യുക്തിസഹമായ മാര്‍ഗ്ഗമാണ് വ്രണപ്പെടല്‍ സിദ്ധാന്തവും (The 'Hurt' Hypothesis) യുക്തി കയ്യൊഴിയലും (Abnegation of Reason). നൂറ്റാണ്ടുകളായി മതം ഫലപ്രദമായി ഉപയോഗിക്കുന്ന പ്രതിരോധതന്ത്രമാണത്. വാസ്തവത്തില്‍ മതവാദി യുക്തിബോധം ഒരിക്കലും ഉപേക്ഷിക്കുന്നില്ല. സ്വയം പ്രചരിപ്പിക്കുന്ന 99% കാര്യങ്ങളിലും അയാള്‍ വിശ്വസിക്കുന്നില്ലെന്നതിന് അയാളുടെ ജീവിതം തന്നെയാണ് തെളിവ്. അന്യമതദൈവസങ്കല്‍പ്പങ്ങളോട് അയാള്‍ കാട്ടുന്ന ഗൂഢമായ പുച്ഛവും സംശയവും മതവിഷയത്തില്‍പോലും യുക്തിബോധം വിട്ടുകളിക്കാന്‍ മതവിശ്വാസി തയ്യാറല്ലെന്ന് തെളിയിക്കുന്നു. 

മതാധിപത്യമുള്ള സമൂഹങ്ങളില്‍ നാസ്തികജീവിതം എളുപ്പമല്ല. മതം നിര്‍ദ്ദയനായ ചുങ്കപ്പിരിവുകാരനാണ്. ജനനം, വിവാഹം, മരണം തുടങ്ങിയ നിര്‍ണ്ണായകവേളകളിലെല്ലാം മതം വിശ്വാസിയോട് കൈ നീട്ടും. അവന്റെ അദ്ധ്വാനത്തിന്റെ പങ്കുപറ്റാനാണ് മതം ലോകമെമ്പാടും തോര്‍ത്ത് വിരിച്ചിട്ടുള്ളത്. കൊടുത്തില്ലെങ്കില്‍ ചാന്നാര്‍ സ്ത്രീകളെപോലെ പിറകെനടന്ന് കൊട്ടിപ്പാടും, പീഡനപര്‍വം ചമയ്ക്കും. മതം ഒരു ഫലിതമാണെന്ന് തിരിച്ചറിയുന്നവനാണ് നാസ്തികന്‍. മതം ചൂഷണവ്യവസ്ഥയും സാമൂഹ്യതിന്മയുമാണെന്ന് ബോധ്യപ്പെടുന്നതുകൊണ്ട് മാത്രമായില്ല. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യം മോഹിച്ചിരുന്ന മഹാഭൂരിപക്ഷവും സ്വാതന്ത്ര്യസമരത്തില്‍ കൈമുക്കാന്‍ ഭയപ്പെട്ടിരുന്നു. അവരെല്ലാം വിദേശഭരണത്തെ ഇഷ്‌പെട്ടിരുന്നില്ല;അക്കാര്യം പുറത്തുപറയാനും. ഭൂരിപക്ഷഭീകരതയുടെ തണലില്‍ സത്യം മാനഭംഗപ്പെട്ടതിന്റെ നേര്‍ക്കാഴ്ച മനുഷ്യചരിത്രത്തില്‍ സമൃദ്ധമാണ്.

മതാചാരപ്രകാരം വിവാഹം കഴിക്കാന്‍ അവിശ്വാസിക്ക് മേല്‍ മതസമ്മര്‍ദ്ദമുണ്ടാവും. പ്രത്യക്ഷമായും പരോക്ഷമായും അതവന്റെ മുന്നില്‍ വിരിഞ്ഞാടും. ജാതകനിഷേധിക്ക് സമാനനിലപാടുളള വധുവിനെ മാത്രമേ ലഭിക്കാനിടയുള്ളു. ജാതകവിശ്വാസം സാധുവായതല്ല മറിച്ച് അത് പ്രധാനമാണെന്ന ഭൂരിപക്ഷ നിലപാടാണ് അവിശ്വാസിക്ക് പ്രയാസമുണ്ടാക്കുന്നത്. എന്നാല്‍ വിശ്വാസി ഇത് ജാതകവിശ്വാസത്തിന്റെ മഹത്വമായി പ്രചരിപ്പിക്കും! ആചാരരഹിതവിവാഹം നടത്തിയാല്‍ അതിഥികള്‍ കോപിക്കുമെന്ന ചിന്ത അതിലൊന്നും താല്‍പര്യമില്ലാത്തവരെ പോലും വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിക്കുന്നത് സാധാരണയാണ്. 'വിളിച്ചുവരുത്തി അപമാനിച്ചോ?'-എന്ന ചോദ്യം മതപ്രമാണിമാര്‍ ഉയര്‍ത്തുമത്രെ. സ്വയം ആചരിക്കുക മാത്രമല്ല മറ്റുള്ളവരെകൊണ്ട് കൂടി ആചരിപ്പിക്കണമെന്ന ദുശാഠ്യം മതവിശ്വാസിയുടെ കൂടെപ്പിറപ്പാണ്. അപൂര്‍വം ചിലരേ അതില്‍ നിന്ന് മോചിതരായിട്ടുള്ളു. ആചാരസഹിതവിവാഹം നടത്തണമെന്നും ''വെറുതെ ഒന്നു നിന്നുകൊടുത്താല്‍'' മതിയെന്നും മാതാപിതാക്കളും അടുത്തബന്ധുക്കളും നിരന്തരം കെഞ്ചുമ്പോള്‍ അവിശ്വാസി അതിനോട് മുഖംതിരിച്ചാല്‍ അഹങ്കാരം, സ്വാര്‍ത്ഥത, ഭൂരിപക്ഷത്തോടുള്ള അസഹിഷ്ണുത തുടങ്ങിയ ഉദാരമായ വിശകലനങ്ങള്‍ പെയ്തിറങ്ങും. സമ്മര്‍ദ്ദം താങ്ങാനാവാതെ മതത്തിനൊപ്പം നീങ്ങിയാല്‍ അതവന്റെ അവിശ്വാസത്തിന്റെ ദൗര്‍ബല്യമാണെന്ന് വിളിച്ചുകൂവുകയും ചെയ്യും. 

വൈകാരികമായും സാമൂഹകമായും ബഹുതലസമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഉപയോഗിക്കുന്ന മതം ഇവിടെ സ്ഥിരീകരിക്കുന്നത് മതവിശ്വാസത്തിന്റെ സഹജമായ ന്യൂനതയും ദൗര്‍ബല്യവും മാത്രമാകുന്നു. മാനഭംഗം പ്രണയലീലയാക്കുന്ന മാനസികജീര്‍ണ്ണതയാണ് ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ഭീഷണിപ്പെടുത്തുന്ന മതമോ ഭീഷണിക്ക് വഴങ്ങുന്ന അവിശ്വാസിയോ കുറ്റക്കാര്‍? ആരാണ് മാനസിക ദൗര്‍ബല്യം കാണിക്കുന്നത്? വിശ്വാസിക്കും അവിശ്വാസിക്കും തുല്യ അവസരങ്ങളുള്ള സമൂഹത്തില്‍ അവിശ്വാസി മതപരമായ വിട്ടുവീഴ്ചകള്‍ ചെയ്താല്‍ അതയാളുടെ വ്യക്തിഗത അപചയമാണ്. പക്ഷെ അത്തരം അവസരം മതപ്രാമുഖ്യമുള്ള സമൂഹങ്ങളിലെങ്ങും നിലവിലില്ല. പല പാശ്ചാത്യസമൂഹങ്ങളിലും വിശ്വാസികള്‍ പോലും മതേതരവും മതരഹിതവുമായ ചടങ്ങുകളോട് ആഭിമുഖ്യം കാണിക്കുന്നത് അത്തരം അവസരസമത്വം നിലനില്‍ക്കുന്നതുകൊണ്ടാണ്. മതത്തിനും മതരാഹിത്യത്തിനും അവസരസമത്വം നല്‍കപ്പെട്ടാല്‍ മതം കുഴഞ്ഞുവീഴും. 

മതേതരമായ എന്തിനേയും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന മതാതിപ്രസരമുള്ള ഒരു സമൂഹത്തില്‍ അവിശ്വാസിക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നത് നാസ്തികതയുടെ ന്യൂനതയല്ല മറിച്ച് മതഭീഷണിയും സമ്മര്‍ദ്ദവും താങ്ങാനാവാത്തതുകൊണ്ടാണ്. മതസമ്മര്‍ദ്ദം ഉജ്ജ്വലമായി അതിജീവിക്കാനുള്ള കരുത്ത് പകര്‍ന്നേകാന്‍ നാസ്തികതയ്ക്കാവും. എങ്കിലും എല്ലാവരിലും അത് തുല്യപ്രഭാവത്തോടെ പ്രാവര്‍ത്തികമായിക്കൊള്ളണമെന്നില്ല. ''സ്വന്തം ഇഷ്ടമനുസരിച്ച് വിവാഹം കഴിച്ചുകൊള്ളു, ഞങ്ങള്‍ പ്രശ്‌നമുണ്ടാക്കില്ല''എന്ന നിലപാട് മതം സ്വീകരിക്കട്ടെ, അവിശ്വാസികള്‍ മുഴുവന്‍ മതരഹിതമായി വിവാഹിതരാകും. മാത്രമല്ല വിശ്വാസികളില്‍ തന്നെ മല്ലൊരു പങ്ക് ആ വഴി സ്വീകരിക്കാനുമിടയുണ്ട്. പക്ഷെ ഒരിക്കലും അതനുവദിക്കപ്പെടില്ല. മതം അവിശ്വാസിയുടെ വഴിത്താരയില്‍ കുപ്പിച്ചില്ലുകള്‍ വാരിവിതറും;കാരമുള്ളും മാലിന്യവും വലിച്ചെറിയും. പരിക്കേല്‍ക്കാതിരിക്കാന്‍ അവന്‍ പാദുകമണിഞ്ഞാല്‍ അത് നാസ്തികതയുടെ ദൗര്‍ബല്യമായി! മതദൈവം ഉണ്ടെന്നതിന്റെ തെളിവായി! അന്യന്റെ കുടിവെള്ളത്തില്‍ കാര്‍ക്കിച്ച് തുപ്പിയിട്ട് അവനത് ഉപേക്ഷിക്കുമ്പോള്‍ സ്വയം വിജയിയായി പ്രഖ്യാപിക്കുന്ന വ്യക്തിമാഹാത്മ്യം ലക്ഷണമൊത്ത മതവിശ്വാസിയുടെ കൊടിയടയാളമാകുന്നു.

ഇത്തരം സമൂഹങ്ങളില്‍ മതാചരണത്തിന് പറയത്തക്ക വെല്ലുവിളികളില്ല. മതവിശ്വാസിക്ക് സ്വയം തീരുമാനങ്ങളെടുക്കുകയോ നടപ്പിലാക്കുകയോ ചെയ്യേണ്ടതില്ല. മാമൂലുകള്‍ പിന്തുടരുക, സ്വന്തം അടിമത്വം ആഘോഷിക്കുക തുടങ്ങിയ സുകുമാരകലകളാണ് അയാളുടെ മുഖ്യ വിനോദോപാധി. ജീവനുള്ളവ മാത്രമേ ഒഴുക്കിനെതിരെ നീന്തുകയുള്ളു. മതവിശ്വാസി ഒഴുക്കില്‍ പെടുന്നതില്‍ ആനന്ദിക്കുന്നവനാണ്. ചിന്തിക്കാന്‍ ഭയപ്പെടുമ്പോള്‍ അടിമത്വം ആഭരണമായി തീരുന്നു. ആട്ടിത്തെളിക്കപ്പെടുന്നവന്‍ അര്‍മാദിക്കുന്നത് സ്വന്തം വിലക്ഷണത മറച്ചുവെക്കാന്‍ കൂടിയാണ്. മതേതരമായ സര്‍വതിലും മതം തടസ്സവാദങ്ങള്‍ ഉന്നയിക്കും. പര്‍ദ ഇട്ടതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടാറില്ല; തിരിച്ചായാല്‍ മതത്തിന്റെ ഗോത്രശൈലി പൂത്തുലയും. മതപ്രചരണത്തിന്റെ പേരില്‍ വിശ്വാസി നേരിടുന്ന ഭീഷണി പ്രധാനമായും അന്യമതങ്ങളില്‍ നിന്നാണ്. 
മതം മതത്തെ വെറുക്കുകയും വേട്ടയാടുകയും ചെയ്യുന്നു; ഒപ്പം മറ്റുള്ളവരെയും. 
Plutarco Elías Calles

മതജീവിതം ദുഷ്‌ക്കരമാണെങ്കില്‍ മതവിശ്വാസിയും വാലു മടക്കും. ഇന്നത്തെ പ്രബല മതത്തിന്റെ വിശ്വാസികളെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അങ്ങനെ ചെയ്തിട്ടുണ്ട്. 1967 ല്‍ എന്‍വര്‍ ഓജയുടെ (Enver Hoxha(16 October 1908–11 April 1985)അല്‍ബേനിയ ലോകത്തെ ആദ്യത്തെ നാസ്തികരാജ്യമായപ്പോള്‍ അവിടെ മതജീവിതം തന്നെ അപ്രത്യക്ഷമായി.1924 മുതല്‍ 1941 വരെയുള്ള ജനറല്‍ പ്‌ളൂട്ടാര്‍ക്കോ കാലസിന്റെ (Plutarco Elías Calles /25.9.1877–19.10.1945) ആധിപത്യ കാലഘട്ടത്തില്‍ മെക്‌സിക്കോയില്‍ മതം ഔദ്യോഗികമായി തന്നെ അപമാനിക്കപ്പെട്ടു. പിന്നീട് സോവിയറ്റ് യൂണിയനിലും സമാനമായ സാഹചര്യമുണ്ടായി, ഇന്നും ചൈനയില്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. അവിടെ മുസ്‌ളീം പ്രവിശ്യകളില്‍ റമദാന്‍ നൊയമ്പ് എടുക്കുന്നതിന് വരെ നിയന്ത്രണമുണ്ട്. ഓര്‍ക്കുക, കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിലെ ഒരൊറ്റ സോവിയറ്റ് നേതാവിനും മതജീവിതം നയിക്കാനായില്ല. പരസ്യമായ നാസ്തികജീവിതം നയിച്ച അവരില്‍ പലരും വിശ്വാസികള്‍ ആയിരുന്നിരിക്കാം. 

കമ്മ്യൂണിസം വഴിമാറിയപ്പോള്‍ ജനം തങ്ങളുടെ മതവിശ്വാസം പരസ്യമായി ആഘോഷിക്കാന്‍ തുടങ്ങിയതിന്റെ കാരണവും മറ്റൊന്നാകാനിടയില്ല. സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും പ്രത്യക്ഷവും പരോക്ഷവുമായ വെല്ലുവിളികള്‍ നേരിടാന്‍ മിക്ക വിശ്വാസികളും തയ്യാറല്ല. തത്ഫലമായി അവരുടെയൊക്കെ മതജീവിതം ഒത്തുതീര്‍പ്പുകളും വിട്ടുവീഴ്ചകളും കൊണ്ട് സമ്പന്നമാകുന്നു. ഇതിനെ മതവാദിയുടെ വിശ്വാസത്തിന്റെ ന്യൂനതയായി വ്യാഖ്യാനിക്കുന്നത് ശരിയായ നിരീക്ഷണമല്ല. കാണം ആചരിക്കപ്പെടുന്ന മതവിശ്വാസവും ഒളിച്ചുവെക്കുന്ന മതവിശ്വാസവും ഒരിനത്തില്‍ പെട്ടതാകുന്നു. ഒന്ന് ശരിയെങ്കില്‍ മറ്റേതും ശരി; തെറ്റെങ്കില്‍ രണ്ടും തെറ്റ്. വെല്ലുവിളികള്‍ക്ക് മുന്നില്‍ പതറുന്ന മനുഷ്യന്റെ സഹജവാസനയാണ് ഇവിടെയെല്ലാം വെളിവാകുന്നത്. അതിജീവനത്തെ വെല്ലുവിളിക്കുന്ന എന്തില്‍നിന്നും വഴിമാറി നടക്കുകയെന്നത് പൊതുവില്‍ വിശ്വാസിക്കും അവിശ്വാസിക്കും ബാധകമായ കാര്യമാണ്. മതമായാലും മതനിരാസമായാലും അനുഷ്ഠാനസ്വാതന്ത്ര്യം ഉണ്ടാകേണ്ടതുണ്ട്. അല്ലെന്നാകില്‍ ഇരുകൂട്ടരും സ്വന്തം സുരക്ഷയ്ക്കും അതിജീവനത്തിനും മുന്‍ഗണന കൊടുക്കും. പാശ്ചാത്യരാജ്യങ്ങളില്‍ മതനിരാസം എളുപ്പമാണ്, വികസ്വര-അവികിസിത രാജ്യങ്ങളില്‍ പ്രായേണ ദുഷ്‌ക്കരവും. ഈ യാഥാര്‍ത്ഥ്യത്തോട് കണ്ണടച്ചിട്ട് കാര്യമില്ല. 

മതം ഒരു തുറന്ന ജയിലാകുന്നു. സ്വാതന്ത്രേ്യച്ഛയില്ലാത്ത തടവുകാരന് അടിമത്വവും തടവും ചക്കരപായസം. പുറത്ത് പോകാനാഗ്രഹിക്കുന്നവര്‍ നിരവധിയുണ്ടാവുമെങ്കിലും ഫലത്തില്‍ എല്ലാവരും അന്തേവാസികളായി തുടരുന്നു. സാമൂഹികജീവിതം ദുഷ്‌ക്കരമാകുമെന്ന ഭീതിയും സാധ്യതകള്‍ റദ്ദാക്കപ്പെടുമെന്ന ആശങ്കയും പുറത്തുചാടലില്‍ നിന്നും അവരെ വിലക്കുന്നു. മതം പറയുന്ന പലതിനോടും പലപ്പോഴും വിശ്വാസിക്ക് മമതയുണ്ടായെന്ന് വരില്ല. പലതിനോടും കടുത്ത വിയോജിപ്പുമുണ്ടാകാം. എങ്കിലും എപ്പോഴും ആള്‍ക്കൂട്ടത്തിന്റെ ഓരംപറ്റി നീങ്ങുന്നതിനെക്കുറിച്ച് മാത്രമേ അവന്‍ ചിന്തിക്കൂ. നാസ്തികന്‍ സ്വന്തംനിലയില്‍ ചിന്തിക്കുന്നതും അഭിപ്രായപ്രകടനം നടത്തുന്നതും അവന് നീറ്റലുണ്ടാക്കും. മതവിധേയത്വം തന്റെ ഗതികേടല്ല മറിച്ച് ലാവണ്യനിബിഡമായ ഒരനുഭവമാണതെന്ന് അയാള്‍ വീമ്പിളക്കും. സ്വയം സമാശ്വസിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണത്. താന്‍ കാട്ടിക്കൂട്ടുന്നതൊക്കെ നാസ്തികനും നിര്‍വഹിക്കേണ്ടി വന്നാല്‍ അത് മതവാദിക്ക് ആശ്വാസം കൊണ്ടുവരും. 

അസഹിഷ്ണുത മതത്തിന്റെ പോറ്റമ്മയും സ്ഥായിയായ അതിജീവനതന്ത്രവുമാകുന്നു. മതജീവിതത്തിന് പിന്തുണയായി ധനസഹായങ്ങളും നികുതിയിളവുകളും സബ്‌സിഡികളും മതാധിപത്യമുള്ള സമൂഹങ്ങളില്‍ സുലഭമായിരിക്കും. വേണ്ടിവന്നാല്‍ മതവിമര്‍ശനം തന്നെ റദ്ദാക്കി വൈകാരികസംരംക്ഷണവും ഭരണകൂടം ഉറപ്പിക്കും. തിരിച്ച് അവിശ്വാസിയോട് സമാനമായ സഹിഷ്ണുത കാട്ടുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും വിശ്വാസിക്കാവില്ല. അവിശ്വാസിയെ ഒറ്റപ്പെടുത്താനും അവന്റെ വികാരം മുറിപ്പെടുത്താനും മിക്കപ്പോഴും മതവാദിക്ക് യാതൊരു മനപ്രയാസവുമുണ്ടാവില്ല. പ്രത്യക്ഷമായും പരോക്ഷമായും മുന്നറിയിപ്പുകള്‍ വാരിച്ചൊരിഞ്ഞും 'ഉപദേശിച്ചും' അവിശ്വാസിയെ രക്ഷപെടുത്താനും അവന്‍ സാഹസപ്പെടും. ഇതിന്റെ ആരംഭം മിക്കപ്പോഴും അടുക്കളയില്‍ നിന്നായിരിക്കും. മതം ഉള്‍പ്പെടെയുള്ള മാമൂലുകളുടെ ഏറ്റവും വലിയ സംരക്ഷകര്‍ സ്ത്രീകളാണ്. 

മതത്തെ ഭയക്കാത്തവരുണ്ടോ?! മതം ഭൗതികസമ്പത്തിന്റെ മഹാപര്‍വതങ്ങളാകുന്നു. സമ്പത്താണ് എക്കാലത്തും മതം വിരിയിക്കുന്ന മഹാത്ഭുതം. കണ്ണായ സ്ഥലങ്ങളും പുടകൂറ്റന്‍ സ്ഥാപനങ്ങളും സ്വന്തമാക്കിയാല്‍ മതം പറയുന്ന അമ്മൂമ്മക്കഥകള്‍ ഭൗതികാസക്തി കൊണ്ട് ശ്വാസംമുട്ടുന്ന ഭക്തര്‍ക്കും നിഷ്പക്ഷതയെന്ന വ്യാജ ലേബലൊട്ടിച്ച് സ്വന്തം പക്ഷം ആഘോഷിക്കുന്ന സ്വാര്‍ത്ഥബുദ്ധികള്‍ക്കും പാല്‍പ്പായസമാവും. മതം ഉന്നയിക്കുന്നത് കെട്ടുകഥകളും വിഡ്ഢിത്തങ്ങളുമാവാം, പക്ഷെ അതിന്റെ ദ്രവ്യസമ്പത്ത് ഒരു യാഥാര്‍ത്ഥ്യമാണ്! മത്തിന് സ്വാധീനമുണ്ട്, അതിന് അനുഗ്രഹിക്കാനും ഭസ്മീകരിക്കാനുമാവും. നാമതിനെ മാനിക്കണം! -മുഴുത്ത ഫിലോസഫി തന്നെ ഇക്കൂട്ടര്‍ തട്ടിവിടും. ഭൗതികലോകത്ത് മതം തനിക്ക് തൊഴിലുംകൂലിയും സംരക്ഷണവും നല്‍കുമെന്ന് വിശ്വാസി മനസ്സിലാക്കുന്നു. ഇല്ലാത്ത സമ്മാനത്തിനായി ഉഴറി നടക്കുന്ന മതഭക്തന് ഇവിടെവെച്ച് തന്നെ സമ്മാനം കിട്ടുമെന്ന് വന്നാല്‍ വിശ്വാസം മൂര്‍ച്ഛിച്ച് കുഴഞ്ഞുവീഴുന്നതില്‍ അത്ഭുതമില്ലല്ലോ. 

സ്ഥാപനവല്‍കൃതമായ സാധ്യതകളില്ലാത്തതിനാല്‍ അവിശ്വാസം കമ്പോളശക്തികള്‍ക്കും അനാകര്‍ഷകമായിരിക്കും. നാസ്തികത നഷ്ടക്കച്ചവടമായി മാറുമ്പോള്‍ അവിശ്വാസി മതവിമര്‍ശനം പരിമിതപ്പെടുത്തിയാല്‍ അത് അതിജീവന സമവാക്യമായി കാണണം. അവസരസമത്വമില്ലാത്തിടത്ത് നാസ്തികത മലകയറ്റം പോലെ ദുഷ്‌ക്കരമാകും. യുക്തിരാഹിത്യം യുക്തിസഹമായി ആഘോഷിക്കപ്പെടുന്നിടത്ത് യുക്തിബോധം യുക്തിഹീനമായി മാറുന്നു(It is irrational to be rational when the rational is irrational). അവികിസിത സമൂഹങ്ങളില്‍ മതജീവിതം കൊക്കയിലേക്കുള്ള ഇടിഞ്ഞിറങ്ങലാണ്. വെറുതെ നിന്നുകൊടുത്താല്‍ മതഗുരുത്വം ബാക്കി പണി ചെയ്തുകൊള്ളും; നാസ്തികതയാകട്ടെ ഗര്‍ത്തത്തില്‍ നിന്നുള്ള ശ്രമകരമായ വീണ്ടെടുപ്പും. 

മതവെല്ലുവിളികള്‍ സധൈര്യം നേരിട്ടുകൊണ്ട് മതത്തോട് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മുന്നേറുന്നവരാണ് അവിശ്വാസികളില്‍ ഭൂരിപക്ഷവുമെന്ന വസ്തുത അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ, മതാതിപ്രസരമുള്ള സമൂഹങ്ങളില്‍ വിശ്വാസിക്കും മതനിഷേധിക്കും സമാനമായ ജീവിതസാഹചര്യമല്ലുള്ളത്. പ്രത്യക്ഷവും പരോക്ഷവുമായ അസഹിഷ്ണത നേര്‍പ്പിക്കപ്പെട്ടാല്‍ ക്രമേണ മതത്തിന്റെ കൊടിയിറങ്ങും. കത്തി കാട്ടിയാല്‍ വിരട്ടിയാല്‍ പലരും അമൂല്യരത്‌നങ്ങള്‍ ഇട്ടെറിഞ്ഞെന്നുവരാം. പക്ഷെ അത് രത്‌നത്തിന്റെ മൂല്യരാഹിത്യം മൂലമല്ലെന്നറിയണം. മണലില്‍ ഓടേണ്ടിവന്നാല്‍ ഉസൈന്‍ ബോള്‍ട്ടിനും ആയാസകരമായിരിക്കും. 

മതം അവിശ്വാസിയുടെ പാതയില്‍ ചതിക്കുഴികള്‍ തീര്‍ക്കുമ്പോള്‍ പലപ്പോഴും അയാള്‍ ഒത്തുതീര്‍പ്പുകള്‍ക്ക് നിര്‍ബന്ധിതനായെന്ന് വരാം. മിക്കപ്പോഴും അവിശ്വാസി മതത്തില്‍ നിന്നും പുറത്തുവന്നവനാണ്. സമൂഹജീവിയായ കേവലനായ ഒരു മനുഷ്യനാണയാള്‍. തീയില്‍ച്ചാടി തീ കെടുത്തിയിട്ട് കാര്യമില്ലെന്നവന്‍ തീരുമാനിച്ചാല്‍ ആയത് ദൈവമുണ്ടെന്നതിന്റെ തെളിവോ നാസ്തികതയുടെ കരുത്തില്ലായ്മയോ അല്ല. മതവിശ്വാസിയുടെ മഹിമയുമല്ലത്. മതമനസ്സുകള്‍ 'പണിക്കുറവി'ന് തയ്യാറല്ലെന്ന നഗ്നസത്യമാണിവിടെ തിരിച്ചറിയേണ്ടത്. മാറ്റമില്ലാത്തതെന്തോ അതാണ് മതം; മറക്കാനും പൊറുക്കാനും കഴിയാത്ത ഒന്ന്.(To be continued)

13 comments:

രവിചന്ദ്രന്‍ സി said...

Post a Comment On: നാസ്തികനായ ദൈവം
"മതപ്പാടിന്റെ സാമാന്യലക്ഷണങ്ങള്‍"
2 Comments - Show Original Post Collapse comments
1 – 2 of 2

Blogger ജയശ്രീകുമാര്‍ said...

അഭിനന്ദനങ്ങള്‍ .മനുഷ്യന്റെ നിസ്സഹായതയെ വെളിവാക്കുന്ന ചിന്തകള്‍ . ഒരേ ഒരു ജന്മെമുള്ളൂ നമുക്ക്. ആ ജന്മത്തില്‍ സര്‍വതന്ത്ര സ്വതന്ത്രനായി ജീവിക്കുവാന്‍ കഴിയുക എന്നതാണ് പുണ്യം. മതം അതിന് അനുവദിക്കുന്നില്ല. മനുഷ്യനാകാന്‍ കഴിയാതെ മരിച്ചുപോകെണ്ടിവരുന്ന സഹോദരങ്ങള്‍ക്ക്‌ ഈ പോസ്റ്റ്‌ ഡെഡിക്കേറ്റ് ചെയ്യാം.

10 August 2012 09:23
Delete

satheesh said...

മതം തങ്ങളുടെ സമ്പത്തും അധികാരവും ഉപയോഗിച്ച് വിശ്വാസികളെയും അല്ലാത്തവരെയും എക്കാലത്തും സമ്മര്ധത്തിലാക്കിയിട്ടുണ്ട് ഇത് മാത്രമാണ് അവരുടെ നേട്ടം ..........ബുദ്ദി പണയം വച്ചവരുടെയും വികാരം വിചാരത്തെക്കള്‍ വലുതായികാണ്‌ന്നവരുടെയും ഇടയില്‍ ശ്വാസം മുട്ടുന്നത് നാസ്തികതയല്ല മറിച്ച് മനുഷ്യന്റെ സ്വതന്ത്ര ചിന്തയും അവന്റെ പുരോഗതിയുമാണ് ............ഈ ലേഖനം സ്വതന്ത്ര ചിന്തയോടുകൂടി ജീവിക്കുന്നവരുടെ ഉള്ളില്‍ ധൈര്യം പകരട്ടെ

Unknown said...

thank u sir

prasad said...

സാമ്പത്തികവും സാമൂഹികവുമായ അടിതരയില്ലാത്ത ഒരാള്‍ക്ക് അയാളുടെ അവിശ്വാസം ഉറക്കെ പറയാന്‍ പ്രയാസകരമായിരിക്കും. ഒരു വിശ്വാസിയെ ഇല്ലായ്മ ചെയ്യാന്‍ മതവാദികള്‍ എല്ലാ പഴുതുകളും വളരെ ശാസ്ത്രീയമായി കണ്ടെത്തും . ഏത് മേഖലയിലാണ് അവന്‍ ദുര്‍ബലന്‍ എന്ന് കണ്ടെത്തി ആരീതിയില്‍ തന്നെ ആക്രമിക്കാനനവര്‍ ശ്രമിക്കുക. അതിനു മുന്നില്‍ പിടിച്ചു നില്ക്കാന്‍ കഴ്യാതെ വിശ്വാസത്തിന്റെ മുഖം മൂടിയനിയേണ്ടി വരുന്നത് ഒരിക്കലും അവന്റെ അവിശ്വാസത്തിന്റെ ദൌര്‍ബല്യം കൊണ്ടല്ല എന്നത് വസ്തുതയാണ് .,

rameshkamyakam said...

മതവിശ്വാസിക്കും ഇത് ഇഷ്ടപ്പെടും ഉറപ്പ്!നല്ല രചന.വീണ്ടും വരാം.

Unknown said...

ok

Deveswar said...

ഇത്ര ഭംഗിയായി കുറിക്കു കൊള്ളുന്ന വിധം
എഴുതിയ ലേഖനത്തിന് നന്ദി :

Deveswar said...

ഇത്ര ഭംഗിയായി കുറിക്കു കൊള്ളുന്ന വിധം
എഴുതിയ ലേഖനത്തിന് നന്ദി :

രവിചന്ദ്രന്‍ സി said...

'ബ്രൂണോയ്ക്കും ഗലീലിയോയ്ക്കും മധ്യേ..'

boban said...

you strikes again!. u r d real bolt of us (athiests) thanks.....

boban said...

you strikes again.

..naj said...

ഈ കമന്റു കൂടി ടിലീട്ടരുതെ ....!! എനിക്ക് മുകളില്‍ കമന്റിയവരേ പോലെ താങ്കളുടെ "ഹല്ലെലുയക്കാരന്‍ ആകാനാവില്ല"
________
മി രവിചന്ദ്രന്‍...

ഈ പോസ്റ്റ്‌ എഴുതാന്‍ കുരച്ച് സമയം എടുതീട്ടുണ്ടാകും...
സ്കിപ്പ് ചെയ്യാനെടുത്ത സമയം ഒന്നര മിനിറ്റ് ! താങ്കള്‍ പറയാന്‍ ശ്രമിച്ചത് മനസ്സിലായി...!
കമ്യൂണിസ്റ്റുകാരെയല്ല, ആരെ വധിചാലും അത്‌ കൊടും പാപമാണ് ! അതിരിച്ചു അങ്ങിനെയൊരു കണ്സെപ്റ്റ് ഉണ്ടോ എന്നറിയില്ല !
പിന്നെ, കമ്യൂണിസ്റ്റുകാര്‍ ഭൂരിഭാഗവും അവിശ്വാസികള്‍ അല്ല ട്ടോ ! അങ്ങിനെയൊരു രാഷ്ട്രീയത്തെ മറ്റൊന്നിന്റെ നിഷ്ക്രിയത്വതില്‍/അഭാവത്തില്‍ മനുഷ്യന്‍ തനിക്കു മുമ്പിലുള്ള പ്രശ്നങ്ങളില്‍ ഇടപെടുന്നതിനു ആശ്രയിക്കുന്നു എന്നതിനാല്‍ ആണത്. അത്‌ കൊണ്ടു ലേബല്‍ ചെയ്യുന്നത് ശരിയാവില്ല.
തെറ്റ് ചെയ്യുന്നവന്‍ വിശ്വാസിയല്ല...വിശ്വാസത്തെ ഉറപ്പിക്കുന്നത് അവന്‍ ചെയ്യുന്ന നന്മയുടെ അടിസ്ഥാനത്തില്‍ ആണ്. തെറ്റിലൂടെ ഒരാള്‍ തന്റെ ദൈവ നിഷേദം ഉറപ്പിക്കുകയാണ് ചെയ്യുന്നത്. (നിരീശ്വര വാദത്തില്‍ അവര്‍ക്ക് മെമ്പര്‍ ഷിപ്‌ ഉണ്ടാകണം എന്നില്ല). എന്ത് കൊണ്ടു അക്രമങ്ങള്‍ കൂടുന്നു എന്നത് ഇപ്പോള്‍ വ്യക്തമായോ ?
_______
"സൗദി അറേബ്യ പോലുള്ള മുസ്‌ളീം രാജ്യങ്ങളിലെ "ദശലക്ഷക്കണക്കിന്" അവിശ്വാസികള്‍ പുറത്തുവരാത്തത് നാസ്തികതയുടെ ദൗര്‍ബല്യമല്ലെന്ന് വ്യക്തം."

സൌദി അറേബ്യയെ കുറിച്ചു പറയുമ്പോള്‍ ഇസ്ലാമിനെ കുറ്റം പറയും ! അവിശ്വാസികളെ കുറിച്ചു സ്ടാടിസ്ടിക്സ് എടുക്കുമ്പോള്‍ "ദശലക്ഷക്കണക്കിന്" എന്ന് പറയും !!

"12 ലക്ഷം കമ്മ്യൂണിസ്റ്റുകാരെ സുഹാര്‍ത്തോ വധിച്ച രാജ്യമാണ് ഇന്തോനേഷ്യ."

സുഹാര്‍തോ "ഇസ്ലാമിസ്റ്റു" ആയിരുന്നു എന്നത് പുതിയ അറിവാണ് !! കമ്യൂനിസ്ടായാല്‍ മാത്രമേ അവിശ്വാസി ആകൂ എന്നുണ്ടോ ??

"ഇറാനിയന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ലക്ഷക്കണക്കിന് അനുഭാവികള്‍ക്കാണ് 1977 ലെ ഇസ്‌ളാമിക വിപ്‌ളവകാലത്ത് ജീവന്‍ നഷ്ടപ്പെട്ടത്."

മി. രവി ചന്ദ്രന്‍..അന്നത്തെ യു എസ് ആന്‍ഡ്‌ ബ്രിട്ടീഷ്‌ കൂപിനെ കുറിച്ചു പഠിക്കുക. ഇസ്ലാം എന്ന് പ്രയോഗിക്കുന്നതിനു മുമ്പ് അണിയറയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ പോളിടിക്സ് അറിയാന്‍ ശ്രമിക്കുകയെങ്കിലും ആകാം....ഭൂതം ആയാലും, വര്‍ത്തമാനം ആയാലും....! അല്ലെങ്കില്‍ വിവരം ഉള്ളവര്‍ താങ്കള്‍ക്കു പറയേണ്ട യാധാര്ത്യങ്ങളെ കുറിച്ചു വിവരം ഇല്ലെന്നു കരുതും....!

"ഇറാഖിലെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിക്ക് അന്ത്യകൂദാശ നടത്തിയത് സദാം ഹുസൈനായിരുന്നു....
സ്വഭാവികമായും സദാം വധിക്കപ്പെപ്പോള്‍ ഏറ്റവുമധികം ആഹ്‌ളാദിച്ചതും ആഘോഷിച്ചതും അവിടുത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളാണ്."

ഇപ്പോഴും ആ കമ്യൂണിസ്റ്റുകാര്‍ സദ്ദാമിനു ശേഷമുള്ള തങ്ങളുടെ "ഭാഗ്യതെ" ഓര്‍ത്തു സന്തോഷിക്കുന്നുണ്ടാകും....!! അതാണ്‌ കമ്യൂണിസം....!!

ചൈനായിലും, റഷ്യയിലും കമ്യൂണിസം എന്തായി എന്ന് കൂടി പറഞ്ഞാല്‍ എല്ലാം പൂര്‍ത്തിയാകും...അവിടെ കമ്യൂണിസം കാലാപുരിക്ക് അയച്ചവരെ കുറിച്ചും...!!!

naj..

Unknown said...

Dear Mash ( I would like to address you like that !!!.. )
Really appreciate your initiative step to give a robust foundation for atheist community in Kerala.
I am an atheist . but still i have doubt, not regarding the existence of god .but the practice of Atheism . as we all know that religion is a by product man’s social and economic needs , so religious belief is a symptom . so how we can cure the symptom without solving the real cause. I think that we are trying to solve the problem from top to bottom not from bottom to top. Please make comment on it .