ശാസ്ത്രം വെളിച്ചമാകുന്നു

Friday 18 May 2012

29. വിലങ്ങ് വീണ ദൈവം

N.N Pillai
വിഖ്യാത നാടകകൃത്തും 'ഗോഡ്ഫാദര്‍ ' (god father)എന്ന മലയാള ചലച്ചിത്രത്തിലൂടെ നമുക്ക് സുപരിചിതനുമായ ദിവംഗതനായ ശ്രീ എന്‍ . എന്‍ . പിള്ളയുടെ 'ഈശ്വരന്‍ അറസ്റ്റില്‍ ' എന്ന നാടകം 2009 ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ വെച്ച് ഇംഗ്‌ളീഷ് ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചിരുന്നു. 26 വര്‍ഷങ്ങള്‍ക്കുമുമ്പ് മലയാളി സമൂഹത്തെയാകെ പിടിച്ചുലച്ച ഈ നാടകം ഇന്നലെകളുടേതല്ല മറിച്ച് ഇന്നിന്റേതാണെന്ന തിരിച്ചറിവായിരുന്നു ആ സപര്യയ്ക്ക് പിന്നില്‍ . കുട്ടികള്‍ വളരെ ആവേശത്തോടെയാണ് നാടകാവതരണത്തില്‍ പങ്കുകൊണ്ടത്. 3 മണിക്കൂര്‍ വരുന്ന അസ്സല്‍ നാടകത്തിന്റെ സാരംശം ചോര്‍ന്നുപോകാതെ പുനരാവിഷ്‌ക്കരിക്കുന്ന ദൗത്യം ഞാനേറ്റെടുത്തു. സംഭാഷണവും രംഗങ്ങളും പരിഷ്‌ക്കരിച്ചു;പുതിയ ഒരു കഥാപാത്രത്തേയും ഉള്‍പ്പെടുത്തി. കേവലം 20 മിനിറ്റ് കൊണ്ട് പിള്ള സാറിന്റെ നാടകത്തിന്റെ സന്ദേശം കൈമാറുകയായിരുന്നു ലക്ഷ്യം. 

അനൗണ്‍സ്‌മെന്റ് (ബാസ് കൂട്ടി വായിക്കാന്‍ അപേക്ഷ)
അഭിവന്ദ്യ ഗുരുജനങ്ങളെ, പ്രിയമിത്രങ്ങളെ, ഏവര്‍ക്കും യൂണിവേഴ്‌സിറ്റി കോളജിലെ ഇംഗ്‌ളീഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഹൃദ്യമായ സ്വാഗതം.

പണ്ടൊരു മഹാന്‍ കേരളത്തെ ഭ്രാന്താലമെന്ന് വിളിച്ചതായി നാം പഠിക്കുന്നു. പക്ഷെ ഇന്ന് പലര്‍ക്കും അതൊരു മുത്തശ്ശിക്കഥയാണെന്ന് ഞങ്ങള്‍ ഭയക്കുന്നു. നാം അന്ധരല്ല, പക്ഷെ നമ്മുടെ കാഴ്ചകള്‍ കറുത്തിരുളുന്നു. 

നോക്കൂ....അതേ വൃത്തം....അതേ പദവിന്യാസം...അതേ വ്യാകരണ നിയമങ്ങള്‍ ....
നവോത്ഥാനമൂല്യങ്ങള്‍ ഒന്നൊന്നായി കയ്യൊഴിഞ്ഞ് മതതിമിരത്തിന്റെ തമോഗുഹകളിലേക്ക് തിരിഞ്ഞോടുന്ന മലയാളി ഇന്നിന്റെ വേദനയാണ്. 
ജാതിയുടേയും മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ നമുക്കിടിയില്‍ ഇരുട്ട് വ്യാപിക്കുന്നു, മതിലുകള്‍ ജനിക്കുന്നു...ഒക്കെ കേട്ട് തഴമ്പിച്ച വാചകങ്ങള്‍ അല്ലേ? ഹ ഹ

മാറാടും വലിയതുറയും അയോദ്ധ്യയും കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കപ്പെടുന്ന ഈ നാട്ടില്‍ കൊലക്കളങ്ങള്‍ തീര്‍ക്കുന്നതാരാണ്?...ദൈവമോ...ചെകുത്താനോ...അതോ മനുഷ്യനോ....

ഞങ്ങളുടെ അന്വേഷണം നിങ്ങളുടെ ന്യായവിധിക്കായി സാദരം സമര്‍പ്പിക്കുന്നു.
 

പ്രിയമുള്ളവരെ.....ഈശ്വരന്‍ അറസ്റ്റില്‍!!!!'' (പശ്ചാത്തല സംഗീതം)
രംഗം ഒന്ന്:
മരണാനന്തരമേഖല. സമീപം സ്വര്‍ഗ്ഗനരകങ്ങള്‍
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവേശിക്കുന്നു. സ്ഥലകാലഭ്രമം.
 
മരണദേവത കടന്നുവരുന്നു.
 
ഐന്‍സ്റ്റീന്‍ -(അതിശയഭവത്തോടെ) ഭവതി ആര്? ഈ സ്ഥലം ഏത്?
മരണദേവത-ഇത് മരണാനന്തരമേഖല. മരിച്ച മനുഷ്യന്‍ ഇവിടെയെത്തുന്നു. ഭൂമിയില്‍ ചെയ്ത പാപത്തിന്റെ തോതനുസരിച്ച് ഇവിടെനിന്നും സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ പോകാം. ഞാന്‍ മരണദേവതയാണ്. താങ്കളുടെ പരിചരണത്തിനുള്ള ചുമതല എനിയ്ക്കാണ്.
ഐന്‍സ്റ്റീന്‍ -സുന്ദരിയാണല്ലോ?! ആട്ടെ, എങ്ങനെയാണ് പരിചരിക്കാന്‍ ഉദ്ദേശിക്കുന്നത്?(അടിമുടി നോക്കുന്നു)
മരണദേവത-(ആത്മഗതം)കിളവന്റെ പൂതി കൊള്ളാം. (ഉച്ചത്തില്‍) ഏത് തരത്തിലുള്ള പരിചരണമാണ് പ്രതീക്ഷിക്കുന്നത്?
ഐന്‍സ്റ്റീന്‍ -അല്ല ഞാനുദ്ദേശിച്ചത്....മൊത്തത്തില്‍ സുന്ദരിയായിട്ടുണ്ടെന്നാണ്... അതല്ലാതെ...
മരണദേവത-ശരി, ശരി താങ്കള്‍ക്ക് എന്ത് കുറവുണ്ടെങ്കിലും എന്നോട് പറയാം. ഭക്ഷണം,വസ്ത്രം,കുളി ..അങ്ങനെയെന്തും. ഒന്നും പറയാന്‍ മടിക്കേണ്ട
ഐന്‍സ്റ്റീന്‍ (പുഞ്ചിരിക്കുന്നു)-ആയിക്കോട്ടെ
(മരണദേവത മെല്ലെ പിറകിലേക്ക് നീങ്ങുന്നു.)

ചിന്താമഗ്നനായി ഇരിക്കുന്ന ഐന്‍സ്റ്റീന്‍ . പിശാച് കടന്നുവരുന്നു.
പിശാച്- ഹലോ! ഹലോ ഡിയര്‍ !
ഐന്‍സ്റ്റീന്‍ - ആരാ? മനസ്സിലായില്ല
പിശാച്-മൈ നെയിം ഈസ് ഡെവിള്‍ . പിശാചെന്നും വിളിക്കാം. താങ്കളെ മനസ്സിലായില്ലല്ലോ? പുതിയ ആളാണല്ലേ? എന്താ പേര്?
ഐന്‍സ്റ്റീന്‍ -ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നറിയപ്പെട്ടു..
പിശാച്-ഓ ഓ! കേട്ടിട്ടുണ്ട്. ആപേക്ഷികാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. ഭൂമിയില്‍ വലിയ പ്രശസ്തനായിരുന്നു അല്ലേ?
ഐന്‍സ്റ്റീന്‍ -അതെ. താങ്കളിവിടെ?
പിശാച്-ഓ ഞാനോ? ഞാനെന്റെ സഹോദരനെ കാണാനായി വന്നതാണ്?
ഐന്‍സ്റ്റീന്‍ -താങ്കളുടെ സഹോദരനോ? ആരാണത്?
പിശാച്-അറിയില്ലേ? "ഈശ്വരന്‍ ", ദൈവം...ഗോഡ്!
ഐന്‍സ്റ്റീന്‍ -ഓ കേട്ടിട്ടുണ്ട്. ഭൂമിയില്‍ ആ പുള്ളിയുടെ പേരാണ് കൂടുതലും ഉച്ചരിക്കപ്പെടുന്നത്...ആ ഈശ്വരന്‍ നിങ്ങളുടെ സഹോദരനാണോ?
പിശാച്-ആണെന്നോ. ഞങ്ങള്‍ ഏകോദര സോദരങ്ങളാണ്. വീ ആര്‍ ട്വിന്‍ ബ്രദേഴ്‌സ്... (സിഗരറ്റ് വലിക്കാന്‍ ശ്രമിക്കുന്നു. ഒരെണ്ണം ഐന്‍സ്റ്റീന് നീട്ടുന്നു) മിത്രമേ, എന്താ ഒരെണ്ണം വലിക്കുന്നോ?
ഐന്‍സ്റ്റീന്‍ -സോറി,വേണ്ട ഞാന്‍ സിഗരറ്റ് വലിക്കാറില്ല
പിശാച്-ഹ ഹ! പൈപ്പായിരിക്കും കൂടുതല്‍ പഥ്യം. പക്ഷെ ഞാനിതൊക്കെ ചെയ്യാറുണ്ട്. ഏദന്‍തോട്ടം മുതല്‍... ദാ ഇവിടെ വരെ...ഞാനൊരു ചീത്തക്കുട്ടിയാണ്. എങ്കിലും ഞാനെന്നും മനുഷ്യന്റെ കൂടെയായിരുന്നു. അവന്റെ സുഖദു:ഖങ്ങളില്‍, വികാരവിചാരങ്ങളില്‍, പരിണാമസന്ധികളില്‍ എന്നും അവനൊപ്പം ഞാനുണ്ടായിരുന്നു. അവനോടൊപ്പം ഞാനും വളരുകയായിരുന്നു. 
ഐന്‍സ്റ്റീന്‍-പക്ഷെ ഇന്നുവരെ ഞാന്‍ നിങ്ങളെ കണ്ടിട്ടില്ലല്ലോ?
പിശാച്-ഹേ മിത്രമേ! നാം ഇരുവരും വ്യത്യസ്ത പാതകളില്‍ കൂടിയാണ് സഞ്ചരിച്ചിരുന്നത്. താങ്കള്‍ വിശ്വപ്രസിദ്ധനായ ഒരു ശാസ്ത്രജ്ഞന്‍,...കിടയറ്റ ഒരു മാത്തമാറ്റീഷ്യന്‍. ഞാനാകട്ടെ...ഒരു പൊളിറ്റീഷ്യനും! പക്ഷെ എക്കാലത്തും നിങ്ങള്‍ എന്റെ നിയന്ത്രണത്തിലായിരുന്നു.
ഐന്‍സ്റ്റീന്‍ -ഇല്ല ഒരിക്കലുമില്ല. ശാസ്ത്രവും ശാസ്ത്രജ്ഞനും ആരുടേയും നിയന്ത്രണത്തിലല്ല. അത് സത്യത്തിന്റെ മാത്രം നിയന്ത്രണത്തിലാണ്.
പിശാച്-(ചിരിക്കുന്നു) ഹ ഹ! താങ്ക്യൂ മി. ഐന്‍സ്റ്റീന്‍! താങ്ക് യു വെരിമച്ച്
ഐന്‍സ്റ്റീന്‍ -മനസ്സിലായില്ല. നിങ്ങളെന്തിനാണ് ഇത്ര ആഹ്‌ളാദിക്കുന്നത്?
പിശാച്-താങ്കള്‍ ഇപ്പറഞ്ഞത് എവിടെയും പറയുമല്ലോ?
ഐന്‍സ്റ്റീന്‍ -തീര്‍ച്ചയായും. പ്രപഞ്ചഭിത്തികളില്‍ തട്ടി പ്രതിദ്ധ്വനിക്കുമാറ് ഉച്ചത്തില്‍ ഞാന്‍ വിളിച്ചുപറയാം. ശാസ്ത്രം സത്യമാണ്. അത് സത്യത്തെ മാത്രം അനുസരിക്കുന്നു.
പിശാച്-ഹ ഹ ഹ! എങ്കില്‍ ഞാന്‍ വിജയിച്ചു.
ഐന്‍സ്റ്റീന്‍ -അതെങ്ങനെ?
പിശാച്-എന്റെ സഹോദരന്‍ എപ്പോഴും വീമ്പിളക്കുന്നത് അവനാണ് സകലതിനേയും നിയന്ത്രിക്കുന്നതെന്നാണ്
ഐന്‍സ്റ്റീന്‍-പ്രപഞ്ചത്തേയും അതിലെ സര്‍വവസ്തുക്കളേയും ആരും നിയന്ത്രിക്കുന്നില്ല. എല്ലാം സ്വയം നിയന്ത്രിതമാണ്. പരസ്പരാശ്രയമാണ് പ്രപഞ്ചനിലനില്‍പ്പിന് ആധാരം. മാറ്റങ്ങള്‍ക്ക് വിധേയമാണത്. പണ്ടുമുതലേ അങ്ങനെയായിരുന്നു. എക്കാലത്തും അങ്ങനെതന്നെയായിരിക്കുകയും ചെയ്യും.
പിശാച്-സമ്മതിച്ചല്ലോ?
ഐന്‍സ്റ്റീന്‍ -സമ്മതിച്ചു
പിശാച-ശ് ശ്, എന്റെ സഹോദരന്‍ വരുന്നുണ്ട്.
ഐന്‍സ്റ്റീന്‍ -(ആശ്ചര്യത്തോടെ) എവിടെ?

ഈശ്വരന്റെ രംഗപ്രവേശം(പശ്ചാത്തല സംഗീതം)

പിശാച്-ഹലോ മൈ ഡീയര്‍ ബ്രദര്‍ ! ഹൗ ആര്‍ യൂ? (ഹസ്തദാനത്തിന് കൈ നീട്ടുന്നു. ദൈവം താല്പര്യരാഹിത്യത്തോടെ അവഗണിക്കുന്നു)
ഈശ്വരന്‍ -ങും! പോടാ. മുമ്പില്‍ നിന്ന്. പോ! ഇവിടെ വരരുതെന്ന് നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ? കണ്‍മുമ്പില്‍ നിന്ന് പോ, അശ്രീകരം!
പിശാച്-ഇതാണിവന്റെ കുഴപ്പം. പെരുമാറാന്‍ അറിയില്ല. നോ ഡിപ്‌ളമസി. നോ ഡീകോറം....കഷ്ടം! അല്ലാതെന്തു പറയാന്‍?
ഈശ്വരന്‍ -(അനിഷ്ടത്തോടെ) ങും! ഇപ്പോഴെന്തിന് എഴുന്നള്ളി?
പിശാച്-ഒന്നുമില്ല. വെറുതെ നിന്നെ ഒന്ന് കാണാന്‍
ഈശ്വരന്‍ -എനിക്ക് നിന്നെ കാണണ്ട. (ഉച്ചത്തില്‍) ദൂരെ പോ സാത്താനെ!
പിശാച്-ഇതാണ് അനിയാ,നിന്റെ തകരാറ്....നീയൊരു വികാരജീവിയാണ്. എപ്പോഴും കുട്ടികളെപ്പോലെ ശുണ്ഠിയും അസഹിഷ്ണുതയും.
ഈശ്വരന്‍ -ഇതൊക്കെ ഞാനെപ്പോഴും പറഞ്ഞിട്ടുണ്ട്. എനിക്ക് എന്നും സ്ഥിരമായ അഭിപ്രായങ്ങളുണ്ട്.
പിശാച്-ഹ ഹ! ഇതാണ് ഏറ്റവും വലിയ കുഴപ്പം! വളര്‍ച്ച മുരടിച്ചതിന്റെ ലക്ഷണമാണത്. ചിന്തിക്കുന്നവന്‍ മാറ്റേണ്ട അഭിപ്രായങ്ങള്‍ മാറ്റും. (ഐന്‍സ്റ്റീനെ നോക്കി മന്ദഹസിച്ചുകൊണ്ട്) അല്ലേ ഐന്‍സ്റ്റീന്‍ ?
(ഈശ്വരന്‍ ഐന്‍സ്റ്റീനെ നോക്കുന്നു. ഐന്‍സ്റ്റീന്‍ ദൈവത്തെ അഭിവാദ്യം ചെയ്യുന്നു. എന്നിട്ട് കൈ മുകളിലേക്ക് ചൂണ്ടുന്നു.)
ഐന്‍സ്റ്റീന്‍ -ദേ അത് കണ്ടോ? സ്ഥലകാലങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ചുകൊണ്ടുള്ള മനുഷ്യമനീഷയുടെ പ്രയാണം
ഈശ്വരന്‍ -എന്താ അത്?
ഐന്‍സ്റ്റീന്‍ -അത് മനുഷ്യന്‍ തൊടുത്തുവിട്ട ഒരു ഉപഗ്രഹമാണ്. അത് ഭൂമിയെ വണങ്ങി ചുറ്റിക്കറങ്ങുകയാണ്
പിശാച്-ഹ ഹ! കണ്ടോ അനിയാ. ഞാന്‍ പറഞ്ഞില്ലേ! അഭിപ്രായങ്ങള്‍ സ്ഥിരമായിരുന്നുവെങ്കില്‍ മനുഷ്യന്‍ ഈ നിലയിലെത്തുമായിരുന്നോ? ഒരിക്കലുമില്ല. ഒരിക്കല്‍ ഭൂമി പരന്നതായിരുന്നുവെന്നായിരുന്നു മനുഷ്യരുടെ അഭിപ്രായം. ആ അഭിപ്രായം അന്ന് നീയും ശരിവെച്ചു. പിന്നീട് ഭൂമി ഉരുണ്ടാതാണെന്ന് ഒരു മനുഷ്യന്‍ കണ്ടെത്തി. സത്യം കണ്ടെത്തിയ ആദ്യത്തെ മനുഷ്യന്റെ ജീവന്‍ നഷ്ടപ്പെട്ടു-നിന്നെ സാക്ഷിയാക്കി, നിന്റെ പേരില്‍
ഈശ്വരന്‍ -വിവേകമില്ലാത്ത മനുഷ്യന്റെ തെറ്റായ വ്യാഖ്യാനങ്ങളായിരുന്നു അവയൊക്കെ.
പിശാച്-പക്ഷെ നിന്റെ പേരിലായിരുന്നു ഒക്കെ
ഈശ്വരന്‍-നോണ്‍സെന്‍സ്. മനുഷ്യന്റെ അവിവേകത്തിന് ഞാനെങ്ങനെ ഉത്തരവാദിയാകും.
പിശാച്- ഹ ഹ! ആ നോണ്‍സെന്‍സ് പലതും സെന്‍സായി മാറിയതിന്റെ ചിഹ്നമാണ് ആ കാണുന്ന ഉപഗ്രഹം. വിജ്ഞാനത്തിന്റെ പ്രതീകം. ഇന്ന് നിനക്കറിയാവുന്നതിലും ഏറെക്കാര്യങ്ങള്‍ മുഷ്യനറിയാം. നീ അവകാശവാദങ്ങളില്‍ അഭിരമിക്കുന്നു. മനുഷ്യന്‍ മെല്ലെ ഓരോന്നും ചെയ്ത് കാണിക്കുന്നു...(ഐന്‍സ്റ്റീനോടായി) അല്ലേ മി.ഐന്‍സ്റ്റീന്‍ ?
ഐന്‍സ്റ്റീന്‍ -(മന്ദഹസിക്കുന്നു) തീര്‍ച്ചയായും
ഈശ്വരന്‍ -ഹ ഹ! പ്രപഞ്ചപൊരുളായ എന്റെ ജ്ഞാനത്തെപ്പറ്റി നിസ്സാരനായ മനുഷ്യന്‍ എന്തറിയാന്‍?!! ആട്ടെ, മനുഷ്യന്റെ ജ്ഞാനം അവനെ എവിടെ എത്തിച്ചുവെന്നാണ് നീ പറയുന്നത്?
ഐന്‍സ്റ്റീന്‍ -ദാ അവിടെ വരെ. ഗുരുത്വാകര്‍ഷണമേഖലകളെ അതിലംഘിച്ച്, പ്രകൃതിതത്വങ്ങളെ ആവാഹിച്ച് ലോകലോകാന്തരങ്ങളെ പിടിച്ചടക്കുന്നതുവരെ.
ഈശ്വരന്‍ -ഇഡിയറ്റ്, പ്രപഞ്ചസമസ്യങ്ങള്‍ ഇന്നും എന്നും മനുഷ്യനജ്ഞാതമായിരിക്കും. എല്ലാം പിടിച്ചടക്കിയെന്ന് അഹങ്കരിക്കുന്ന മനുഷ്യന് ഒരു പരാമാണുവിനെയെങ്കിലും നിയന്ത്രിക്കാനായിട്ടുണ്ടോ?
പിശാച്-അനിയാ സൂക്ഷിച്ച്...സൂക്ഷിച്ച്.. നീ പറയുന്ന ഈ പരമാണുവിനെ ചറപറാ പൊട്ടിക്കാനും കൂട്ടിയോജിപ്പിക്കാനും അതിനുള്ളില്‍ നിന്ന് ഊര്‍ജ്ജത്തിന്റെ പുതിയ സൂര്യബിംബങ്ങളെ സൃഷ്ടിക്കാനും പഠിച്ചവനാണ് ഈ നില്‍ക്കുന്ന മനുഷ്യന്‍ . ഭൂമിയിലെ ഏറ്റവും മഹാനായ ശാസ്ത്രജ്ഞരിലൊരാള്‍! മി. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ !
ഈശ്വരന്‍ -(ഈര്‍ഷ്യയോടെ) ങും! ഐന്‍സ്റ്റീന്‍ . എന്നിട്ടെന്തായി? അയാളും മരിച്ചില്ലേ?
ഐന്‍സ്റ്റീന്‍ -മരിച്ചോ! ആര് പറഞ്ഞു ഞാന്‍ മരിച്ചെന്ന്. ഞാന്‍ ഇപ്പോഴും ജീവിക്കുകയാണ്. വരുംതലമുറകളെ പഠിപ്പിക്കാനുള്ള പ്രപഞ്ചവിജ്ഞാനം ശേഖരിക്കുകയാണ്.
ഈശ്വരന്‍ -പക്ഷെ നിങ്ങള്‍ക്കിനി ഒരിക്കല്‍കൂടി ജനിക്കാനാവുമോ?
ഐന്‍സ്റ്റീന്‍ -ഒന്നല്ല. ഞാന്‍ തുടര്‍ച്ചയായി ജനിച്ചുകൊണ്ടിരിക്കും. പൈതഗോറസ്സും യൂക്‌ളിഡും ഗലീലിയോയും ന്യൂട്ടണും ഡാര്‍വിനും മാര്‍ക്‌സും ഐന്‍സ്റ്റീനും
ഹൈസന്‍ബര്‍ഗും ഡോക്കിന്‍സുമായി ഞാന്‍ ജനിച്ചു കഴിഞ്ഞു. ഇനിയും പല പേരുകളില്‍ ഞാന്‍ ജനിച്ചുകൊണ്ടേയിരിക്കും. ഒരായിരം തവണ... അന്വേഷിക്കുന്ന മനുഷ്യന്‍..ചിന്തിക്കുന്ന മനുഷ്യന്‍... അവന് മരണമില്ല
ഈശ്വരന്‍ -ങും! ഞാന്‍ അനുവദിച്ചാല്‍ മാത്രം
ഐന്‍സ്റ്റീന്‍ -അനുവദിച്ചാലും ഇല്ലെങ്കിലും
ഈശ്വരന്‍ -അപ്പോള്‍ നിങ്ങള്‍ എന്നെ തോല്‍പ്പിക്കുമെന്നാണോ?
ഐന്‍സ്റ്റീന്‍ -അല്ല സത്യം ജയിക്കുമെന്ന്. അത്രമാത്രം.
ഈശ്വരന്‍ -എന്റെ ശാസനകളാണ് സത്യം,അതാണ് കൃത്യം.
ഐന്‍സ്റ്റീന്‍ -ഈ പ്രകൃതിയില്‍ ശാസനകളില്ല. വാസനകളേയുള്ളു. അതനുസരിച്ചാണ് നിയമങ്ങള്‍. അതനുസരിച്ചാണ് പരിണാമം, അതനുസരിച്ചാണ് പുരോഗതി. അത് എനിക്കും താങ്കള്‍ക്കും ബാധകമാണ്
ഈശ്വരന്‍ -(ഉച്ചത്തില്‍ ) ഷട്ട് അപ്പ്! ഭൂമിയില്‍ ഇന്നും എന്റെ വാക്കിനാണ് വില. എന്നെ ഉപാസിക്കുന്നവര്‍ക്കാണ് ഭൂരിപക്ഷം.
പിശാച്- നില്‍ക്ക് നില്‍ക്ക്... അങ്ങനങ്ങ് തറപ്പിച്ച് പറയാന്‍ വരട്ടെ. ഇക്കാര്യത്തിലുള്ള വിശദമായ ഒരു റിപ്പോര്‍ട്ടുമായാണ് ഞാന്‍ നിന്നെ കാണാന്‍ വന്നിട്ടുള്ളത്.
ഈശ്വരന്‍ -ങും! എന്തു റിപ്പോര്‍ട്ട്?
പിശാച്-നമ്മുക്കിരുവര്‍ക്കും ഭൂമിയിലുള്ള സ്വാധീനം വ്യക്തമാക്കുന്ന ഒരു റിപ്പോര്‍ട്ട്
(ഈശ്വരന്‍ പിശാചിന്റെ പക്കല്‍നിന്നും ഫയല്‍ പിടിച്ച് വാങ്ങുന്നു. വായിച്ചിട്ട് ആഹ്‌ളാദത്തോടെ പൊട്ടിച്ചിരിക്കുന്നു)
ഈശ്വരന്‍ -ഹ ഹ! നിനക്ക് വായിക്കാന്‍ അറിയില്ലേ? ഇതില്‍ കാര്യങ്ങള്‍ വ്യക്തമല്ലേ? 282000 പള്ളികള്‍...165000 മോസ്‌ക്കുകള്‍....115000 അമ്പലങ്ങള്‍...എന്താ പോരെ? എല്ലാം എന്റെ വാസസ്ഥലങ്ങളാണ്. പക്ഷെ നീയോ? നിനക്കെന്തുണ്ട്? എന്താണ് നിന്റെ മേല്‍വിലാസം? 
പിശാച്- ഒകെ ഒകെ! എല്ലാം സമ്മതിച്ചു. ഇനി ഇതിനൊക്കെ പുറമേ ഒരു മൂന്ന് ലക്ഷം വേറെയുണ്ട്
ഈശ്വരന്‍ -അറിയാമല്ലോ. ഇതാണോ നിന്റെ സ്വാധീനത്തിന്റെ തെളിവ് ?! കഷ്ടം. മനുഷ്യന്‍ എന്റെ കൂടെയാണെന്ന് പകല്‍പോലെ വ്യക്തമല്ലേ?
പിശാച്- സമ്മതിച്ചേ..സമ്മതിച്ചു. പക്ഷെ ഒരു കുഴപ്പമുണ്ട്. ഈ പറഞ്ഞ സ്ഥലത്തൊക്കെ നിന്റെ ബോര്‍ഡേയുള്ളു. അകത്ത് നടക്കുന്ന ബിസിനസ്സ് മുഴുവന്‍ എന്റെയാ..(ചിരിക്കുന്നു). ലോട്ടറി മുതല്‍ വ്യഭിചാരം വരെ. സത്യത്തില്‍ ഭൂമിയില്‍ നിന്നെ അംഗീകരിക്കുന്നവരില്ല. സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി നിന്നെ ആരാധിക്കുന്നുവെന്ന് നടിക്കുകയാണെല്ലാവരും. എന്തിനേറെ പറയുന്നു! നിന്നെ കണ്ടാല്‍ പോലും മനുഷ്യര്‍ തിരിച്ചറിയില്ല. നീ വെറുമൊരു പദം മാത്രമാണ്. ..ആര്‍ക്കും നിന്നെ അറിയില്ല
ഈശ്വരന്‍ -(അതീവ കോപാകുലനായി)...ആര് പറഞ്ഞു ഈ അസംബന്ധം പിശാചേ? (പെട്ടെന്ന് ആരോ കടന്നുവരുന്ന ശബ്ദം)
പിശാച്- ശ് ശ് !! ദേ, ആരോ വരുന്നു. ഏതോ മനുഷ്യരാണെന്ന് തോന്നുന്നു.
ഈശ്വരന്‍ -അത് ഇന്ന് ചക്കരമുക്കില്‍ നടന്ന ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മനുഷ്യരാണ്.
ഐന്‍സ്റ്റീന്‍ -നിങ്ങള്‍ പരസ്പരം തര്‍ക്കിക്കേണ്ട. ഈ വരുന്നവരില്‍ നിന്ന് നമ്മുടെ തര്‍ക്കത്തിന് ഒരുത്തരം കണ്ടെത്താം.

(എല്ലാവരും പിറകോട്ട് മാറിനില്‍ക്കുന്നു. അപകടത്തില്‍ കൊല്ലപ്പെട്ട രണ്ട് പേര്‍ കടന്നുവരുന്നു. സ്ഥലകാലബോധമില്ലാതെ പരസ്പരം പകച്ച് നോക്കുന്നു. ഈശ്വരനും പിശാചും ഐന്‍സ്റ്റീനും പിന്നിലേക്ക് മാറി നില്‍ക്കുന്നു.  

ഏതാണ്ട് 45 വയസ്സുള്ള ഒരു മുസ്‌ളീം സ്ത്രീയും എട്ടുവയസ്സുള്ള ഒരു കുട്ടിയും ആദ്യം കടന്നു വരുന്നു)

കുട്ടി-എനിക്ക് എന്റെ ഉമ്മയെ കാണണം...ഉമ്മേക്കാണണം....ഉമ്മേ ഉമ്മേ...(നിറുത്താതെ കരയുന്നു)
മുസ്‌ളീം സ്ത്രീ- മുണ്ടാതെ മോളെ..മുണ്ടാതെ... കരയണ്ടാന്ന്.... മോക്കിപ്പോ പടച്ചോനെ കാണാമല്ലോ
കുട്ടി-വേണ്ട...വേണ്ട.. എനിക്കെന്റെ ഉമ്മയെ കണ്ടാല്‍ മതി...എനിക്കെന്റെ ഉമ്മയെ കണ്ടാല്‍ മതി
മുസ്‌ളീം സ്ത്രീ-ശരി ശരി.. നീ ഒന്ന് കരയാണ്ടിരി...പൊന്നെ...ഇനി ഉമ്മയെ കാണാന്‍ ബല്ല ബയീം ഒണ്ടോന്ന് ഞമ്മളൊന്ന് ചോയ്ക്കട്ടെ..(എല്ലാവരോടുമായി)..ഇതെവിടെയാണെന്റെ റബ്ബേ?
ഐന്‍സ്റ്റീന്‍ (മുന്നോട്ട് വന്ന്)-ഇത് മരണാനന്തരമേഖല. നിങ്ങള്‍ ഭൂമിയില്‍ മരിച്ച് ഇവിടെ എത്തിയതാണ്.
മുസ്‌ളീം സ്ത്രീ-കണ്ടോ കണ്ടോ ഇപ്പം ഞമ്മള് പറഞ്ഞത് ശരീയായില്ലേ? ബല്ല ബെത്യാസവുമുണ്ടോ? ഞമ്മളൊക്കെ ചത്ത് സുബര്‍ക്കത്തിലേക്കുള്ള പെരുവയിയിലാ......മോള് കരച്ചില് നിറുത്ത്.....ഇപ്പോ പടച്ചോനെ കാണാം. (ഐന്‍സ്റ്റീനോടായി) അതൊക്കെപ്പോട്ടെ, ഇങ്ങളാരാപ്പാ?
ഐന്‍സ്റ്റീന്‍ -ഞാന്‍ ഐന്‍സ്റ്റീന്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
മുസ്‌ളീം സ്ത്രീ-അയന്‍സ്റ്റനോ, അതെന്ത് കുന്ത്രാണ്ടമാ, ഇങ്ങള് പേര് പറയീന്‍
ഐന്‍സ്റ്റീന്‍ - പേരാണ് പറഞ്ഞത്
കുട്ടി-എനിക്ക് എന്റെ ഉമ്മയെ കണ്ടാല്‍ മതി.. ഉമ്മേ ഉമ്മേ...
മുസ്‌ളീം സ്ത്രീ-ശും! മുണ്ടാണ്ടാരി...അങ്ങനെ പറയല്ലേ മോളെ പടച്ചോന്‍ ശപിക്കും. നരകത്തീട്ട് വറുക്കും. പടച്ചോനെക്കാള്‍ ബലുതാണോ ഉമ്മ
കുട്ടി- ങും! എനിക്ക് ഉമ്മയെ കണ്ടാല്‍ മതി.(കരയുന്നു)
മുസ്‌ളീം സ്ത്രീ- ശെ ശെ! മുണ്ടാണ്ടിരി... പടച്ചോന്‍ കേക്കും
കുട്ടി-കേട്ടോട്ടെ....എനിക്കുമ്മ മതി...ഉമ്മേ...
മുസ്‌ളീം സ്ത്രീ- ഹെന്റെ റബ്ബേ കൊയഞ്ഞല്ലോ. പടച്ചോനെ! ഇനിയിപ്പം എന്താ ചെയ്യ്വാ?! (അല്പനേരം ചിന്തിച്ചശേഷം) മോളൊരു കാരിയം ചെയ്യ്. പടച്ചോനെ കാണുമ്പോം ഉറക്കെ കരഞ്ഞോളീ...യെന്റെ ഉമ്മാനെ തരണമെന്ന് പറഞ്ഞ് കര...പടച്ചോന്‍ തരും...കേട്ടോ..
കുട്ടി-കരഞ്ഞാല്‍ ഉമ്മയെ കിട്ടുമോ..എന്നാ ഞാനങ്ങനെ ചെയ്യാം
മുസ്‌ളീം സ്ത്രീ-പിന്നില്ലേ..പടച്ചോന്‍ മനസ്സ് ബെച്ചാ എന്താ നടക്കാത്തേ? പുള്ളീന്റെ മനസ്സ് വെണ്ണമാതിരിയാണ്...പെട്ടെന്നലിയും (ചുറ്റും നോക്കുന്നു)..ശെ! ഈ കൊച്ചിന്റെ കാര്യത്തിലൊരു തീരുമാനമുണ്ടാക്കണമല്ലോ....ആരേയും കാണുന്നില്ലല്ലോ...റബ്ബേ

ഒരു നമ്പൂതിരി പ്രവേശിക്കുന്നു

നമ്പൂതിരി-സ്വാമിയേ ശരണമയ്യപ്പാ ശ്വാമിയെ ശരണമയ്യപ്പ...ഭഗവാനേ..ഗുരുവായൂരപ്പാ...കൃഷ്ണാ..മഹാദവാ....
മുസ്‌ളീം സ്ത്രീ-കേട്ടോ ബിളിക്കണ കേട്ടോ.. ഒരു വിളിക്ക് ഒമ്പത് പേരെയാണ് ബിളക്കണത്. ബയിയോട് ബയിയെല്ലാം ഇങ്ങനെ തന്നെ വിളിച്ച് കീറലായിരുന്നു.
കുട്ടി-എനിക്കുമ്മേ കാണണം(കരച്ചില്‍ തുടരുന്നു)
മുസ്‌ളീം സ്ത്രീ-കണ്ടാ...കൊച്ചിത്തിരി അടങ്ങിയതായിരുന്നു...അതിനേ കരയിപ്പിച്ചു...ഓന്റെ ഒരു ഒടുക്കത്തെ വിളി....
ഐന്‍സ്റ്റീന്‍ -കടന്നുവരൂ
നമ്പൂതിരി-കൃഷ്ണാ..മഹാദേവാ..മാധവാ...
ഐന്‍സ്റ്റീന്‍ -അധികം ശബ്ദമുണ്ടാക്കരുത്. ഇത് നിങ്ങളുടെ വീടല്ല. ആട്ടെ, എന്താ പേര്
നമ്പൂതിരി-ഈശ്വരന്‍ നമ്പൂതിരി
ഐന്‍സ്റ്റീന്‍ -ഈശ്വരന്‍ നമ്പൂതിരി?....ജോലി?..
നമ്പൂതിരി-ജോലീന്ന് പറയാന്‍... വിശേഷിച്ചൊന്നും ഇല്യ. ഇല്ലത്തെ നമ്പൂതിരിയാ... ധാരാളം സംസ്‌കൃത ശ്‌ളോകങ്ങളും കീര്‍ത്തനങ്ങളും രചിച്ചിട്ടുണ്ടേ. ലേശം കളിഭ്രാന്തുമുണ്ട്. കളീംന്ന് വെച്ച് കഥകളി തന്നെ...മഹാപണ്ഡിതന്‍....ഞാനായിട്ട് പറയാണ്ടല്ലോ....മനസ്സിലായില്ലെന്നുണ്ടോ
മുസ്‌ളീം സ്ത്രീ-എന്തൊരു സ്വാമിയായാലും ലേശം കൂടി തുണി ഉടുത്തിരുന്നെങ്കില്‍ ചൊവ്വായിരുന്നു.
നമ്പൂതിരി-കൃഷ്ണാ, നീ ഇതൊന്നും കേള്‍ക്കുന്നില്ലേ
മുസ്‌ളീം സ്ത്രീ-മിണ്ടാണ്ടിരി...ഇവിടെ കൃഷ്ണനും രാമനൊന്നുമില്ല..പടച്ചോന്‍ മാത്രമേയുള്ളു
നമ്പൂതിരി-ആര് പറഞ്ഞു...(രോഷത്തോടെ)...ആര് പറഞ്ഞു...നിങ്ങളാരാ...അത് പറയ് ഇവിടെയും എവിടെയും കൃഷ്ണനേയുള്ളൂ...ഒക്കെ ഗീതയിലുണ്ട്...ഭക്തവല്‍സലനായ ഉണ്ണിക്കണ്ണന്‍...അവനാ വിശ്വം മുഴുവന്‍ അവന്റെ ലീല(മുകളിലേക്ക് മിഴി നട്ട്..കൈകൂപ്പികൊണ്ട്) ഭഗവാനേ...കൃഷ്ണാ...
മുസ്‌ളീം സ്ത്രീ-ഒലക്കേടെ മൂട്!
ഐന്‍സ്റ്റീന്‍ -ശബ്ദമുണ്ടാക്കാതെ.. ദേ അങ്ങോട്ട് മാറിനില്‍ക്ക്

ഉപദേശി പ്രവേശിക്കുന്നു

ഉപദേശി-ഹല്ലേലുയ്യാ..ഹല്ലേലുയ്യാ....എനിക്കുണ്ടേലെന്താ...ഇല്ലേലെന്താ....
ഐന്‍സ്റ്റീന്‍ -നിങ്ങളാരാ?
സ്‌നേഹിതാ....സഹോദരാ...ഏതാണീ സ്ഥലം...ആരാണെന്നെ ഇങ്ങോട്ട് നയിച്ചത്
ഐന്‍സ്റ്റീന്‍ -മരണശേഷം മനുഷ്യരെത്തുന്ന സ്ഥലം. നിങ്ങളുടെ പേര്?
ഉപദേശി-എന്റെ പേര് യോഹന്നാന്‍ വര്‍ക്കി
ഐന്‍സ്റ്റീന്‍ -ജോലി?
ഞാന്‍ തിരുവചനങ്ങള്‍ പ്രസംഗിച്ച് നടന്ന ഒരുപദേശിയാകുന്നു. പാപികളെ സ്വര്‍ഗ്ഗരാജ്യത്തിലെത്തിക്കാന്‍ പണിപ്പെട്ട ദൈവദാസന്‍ .
ഐന്‍സ്റ്റീന്‍ -ഒരുപാട്‌പേര്‍ക്ക് സ്വര്‍ഗ്ഗവഴി കാണിച്ചെന്നോ? എത്രപേര് നിങ്ങളുടെ വഴിക്ക് വന്നു?
ഉപദേശി- ഉവ്വുവ്വ് വഴി കൊറെ കാണിച്ചു. ഒക്കെ അവനവന്റെ വഴിക്ക് പോയി. ഞാനിവിടെ കര്‍ത്താവിന്റെ സന്നിധിയിലും. ഒക്കെ പോട്ടെ എന്റെ നാഥനായ കര്‍ത്താവ് എവിടെ?
മുസ്‌ളീം സ്ത്രീ-ഛെ! ഇങ്ങേരെന്തുവാ പറയുന്നേ? ഇവിടെ കര്‍ത്താവും ഭര്‍ത്താവുമൊന്നുമില്ല...ഇവിടെ പടച്ചോന്‍ മാത്രമേയുള്ളു. പടച്ചോന്‍ മാത്രം മതി
നമ്പൂതിരി-നിങ്ങള്‍ വെറുതെ അലമ്പുണ്ടാക്കാതെ ...ഞാനല്പനേരംഗുരുവായൂരപ്പനെ ധ്യാനിക്കട്ടെ. ഭഗവാനെ...ഭക്തവല്‍സലാ...അമ്പാടിക്കണ്ണാ..
മുസ്‌ളീം സ്ത്രീ-അപ്പോ ശബരിമല ഉപ്പാപ്പാനെ ബിട്ടോ?
ഉപദേശി-സഹോദരങ്ങളെ നിങ്ങള്‍ വീണ്ടും പാപം പ്രവര്‍ത്തിക്കുന്നു. അവിടുത്തേക്ക് ഇതൊന്നും ഇഷ്ടമല്ല. കര്‍ത്താവിന്റെ കോപം നിങ്ങള് താങ്ങുകേലേ
നമ്പൂതിരി-ശപ്പന്‍...ഏഭ്യന്‍ ഇയ്യാളൊന്ന് മിണ്ടാതിരി
ഉപദേശി-കന്നംതിരിവ് പറയാതെ കുഞ്ഞാടെ. നിന്റെ അറിവില്‍ എത്ര ദൈവങ്ങളുണ്ട്?
നമ്പൂതിരി-മുപ്പത്തിമുക്കോടിയുണ്ടെന്നാണ് പ്രമാണം
മുസ്‌ളീം സ്ത്രീ-എന്റെ റബ്ബേ...ഇങ്ങക്ക് പിരാന്തുണ്ടോ? ഇതൊക്കെ എവിടെ ഒതുങ്ങണ്? 
നമ്പൂതിരി-പുച്ഛിക്കരുത്....എന്റെ വികാരത്തെ വ്രണപ്പെടുത്തരുത്....സൃഷ്ടി,സ്ഥിതി,സംഹാരക്രിയകള്‍...അത് ബ്രഹ്മ-വിഷ്ണു-മഹേശ്വരന്‍മാരാണ്
ഉപദേശി-എന്നാര് പറഞ്ഞു? ദൈവം മൂന്നാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. ഒക്കെ ചേര്‍ന്നാല്‍ ഒരു ദൈവം. കര്‍ത്താവായ യഹോവ...അവനാണ് സ്വര്‍ഗ്ഗത്തിന്റെ തമ്പുരാന്‍
നമ്പൂതിരി-അജ്ഞാനികളോട് സംസാരിക്കാന്‍ നോമില്യ. ഞാന്‍ മാധവനെ ഭജിക്കട്ടെ...കൃഷ്ണാ...ഗോവിന്ദാ
മുസ്‌ളീം സ്ത്രീ-ഈ ബടക്ക് വര്‍ത്താനം ഒന്ന് നിര്‍ത്തീന്‍
ഉപദേശി-ആരാടാ ആജ്ഞാനീ? പാപി, നിന്റെ ശമ്പളം മരണം. ഞങ്ങളുടെ പള്ളീലെ ഭദ്രാസന അറയിലേക്ക് നോക്ക്... ദൈവത്തെ അവിടെക്കാണാം. കര്‍ത്താവേ ഇവനോടൊക്കെ ക്ഷമിക്കണേ....
മുസ്‌ളീം സ്ത്രീ-ഞമ്മന്റെ പള്ളീന്റെ അമ്പത് മയില് ചുറ്റളവില് മുയുവന്‍ അത്തറിന്റെ പെരുത്ത ബാസനയാണ്. അതാണ് പടച്ചോന്റെ പള്ളി....അവിടെ കളി ബേണ്ടെന്റെ മനുശ്യരെ
നമ്പൂതിരി-ഗുരുവായൂരിന്റെ അയലത്ത് വരുന്ന പള്ളിയുണ്ടോ? അതാണ് ശരിക്കും ദൈവസ്ഥാനം. സാക്ഷാല്‍ വൈകുണ്ഡമല്ലേ...കണ്ണാ..ഗുരുവായൂരപ്പാ...ഇരുപത്തിയൊമ്പത് പ്രതിഷ്ഠകളാണവിടെ...ഗോപാലകൃഷ്ണന്‍ മുതല്‍ മഹാഗണപതി വരെ....അവിടെയാണ് ഈശ്വരചൈതന്യം...യഥാര്‍ത്ഥ ദേവാലയം
ഉപദേശി-അമ്മമ്മോ 29 ദൈവങ്ങളെ ഒരുമിച്ച് വെക്കണമെങ്കില്‍ അത് ദേവലയമല്ല....ദേവ-ലായമാ...കുതിരലായം പോലെ
നമ്പൂതിരി-ഞാന്‍ എന്തും സഹിക്കും...ഈശ്വരനിന്ദയൊഴികെ..
ഉപദേശി-എനിക്കിതൊന്നും കേള്‍ക്കേണ്ടേ അതിന് മുമ്പ് മരിച്ചാ മതിയേ(ചെവി പൊത്തുന്നു)

പുറത്ത് കാല്‍പ്പെരുമാറ്റത്തിന്റെ ശബ്ദം.  ഒരു യുവാവ് പ്രവേശിക്കുന്നു. എല്ലാവരും കൗതുകത്തോടെ അയാളെ തുറിച്ച് നോക്കൂന്നു.
 
മുസ്‌ളിം സ്ത്രീ- ഇതാരപ്പാ, ഈ പുതിയ അവതാരം? നമ്പൂരിയും ഉപദേശിയും ആയി ഇനിയിപ്പം പാള്‍സി ആയിരിക്കും? (ആഗതന് അടുത്തേക്ക് ചെന്നിട്ട്) ഏയ് മനുശനെ, ഇങ്ങടെ മതോം ജാതീം ഏതാ? (ആത്മഗതം) ......കണ്ടിട്ട് ഒരു പിടീം കിട്ടണില്ലല്ലോ റബ്ബേ
ആഗതന്‍ -  മതം മനുഷ്യന്‍ , ജാതി പുരുഷന്‍
മുസ്‌ളീം സ്ത്രീ - ഇതാപ്പം നന്നേയേ! പിന്നെ ഞങ്ങളൊക്കെ എന്താ പോത്തുകളാ? ഒ! ഒരു ബലിയ മനുശന്‍ വന്നിരിക്കുന്നു.
ആഗതന്‍ -(മന്ദഹാസത്തോടെ) - നിങ്ങളും മനുഷ്യര്‍ തന്നെ, പക്ഷെ നിങ്ങളത് മറക്കുന്നു
നമ്പൂതിരി- (ചീറിക്കൊണ്ട്) താനായിട്ട് ഓര്‍മ്മിപ്പിച്ചത് നന്നായി. കണ്ടിട്ട് ഈശ്വരചിന്തയില്ലാത്ത ഏതോ വഷളനാണെന്ന് തോന്നുന്നു. (ആഗതനോടായി) ഏയ് മിസ്റ്റര്‍ , കുളീം ജപവുമൊക്കെ ഒണ്ടോ? അതോ വിപ്‌ളാവാരിഷ്ടം തലയ്ക്ക്
കയറി മണ്ടരി പിടിച്ച വകുപ്പാണോ?
ആഗതന്‍ - മനുഷ്യനാണെന്റെ വിഷയം. മനുഷ്യന്‍ ! എത്ര മനോഹരമായ പദം! ദൈവവും പ്രേതവും ഡിങ്കനും മായാവിയും പോലെ.
മുസ്‌ളീം സ്ത്രീ (ആശ്ചര്യത്തോടെ) - ഡിങ്കയോ അതെന്തോന്ന് സുനാപ്പിയാണെന്റെ റബ്ബേ?
ആഗതന്‍ - ദൈവം നിങ്ങളുടെ ഭാവനാകഥാപാത്രം മാത്രം. ലോകത്തെ ഏറ്റവും ജനകീയമായ നുണ! 
ഉപദേശീ-(ഈര്‍ഷ്യയോടെ) ആഹാ അപ്പോ തനി നാസ്തികനാണല്ലേ? പിശാചിന്റെ സന്തതി. നിനക്ക് നരകം തന്നെ, സംശയമില്ല
നമ്പൂതിരി- ശപ്പന്‍ ! മരിച്ച് കഴിഞ്ഞാല്‍ മതോം ദൈവോം ഇല്ലാത്ത നീയൊക്കെ എങ്ങോട്ടും പോകും?
ഞാനെങ്ങും പോകില്ല. ഞാനെന്നും എന്റെ മാതാവായ ഭൂമിക്കൊപ്പമുണ്ടാകും. മണ്ണായും മലരായും ഞാനവിടെ ഉണ്ടാകും.
മുസ്‌ളിം സ്ത്രീ - മയ്യത്ത് മണ്ണടിഞ്ഞാല്‍ പിന്നെ ആല്‍മാവില്ലാത്ത കാഫിറ് എങ്ങോട്ട് പോകാന്‍ ?
ആഗതന്‍ - ഞാന്‍ ഒരിക്കലും മരിക്കുന്നില്ല.  ഈ ഭൂമിയില്‍ നിരന്തരം പുനര്‍ജനിക്കും! എന്റെ ശരീരം സസ്യങ്ങള്‍ക്ക് വളമാകും. എന്നെ ആഹാരമാക്കി ഒരു വാകപ്പൂമരം വളര്‍ന്ന് പൊങ്ങും.(കൈ മുകളിലോട്ട് ഉയര്‍ത്തി)..ദേ....
ദേ... അതിന്റെ അറ്റത്ത് മനോഹരമായ ഒരു വാകപ്പൂവായി ഞാന്‍ വീണ്ടും വിടര്‍ന്ന് പരിലസിക്കും. ഞാനങ്ങനെ വീണ്ടും ഭൂമിയില്‍ ജീവിക്കും. മണ്ണായി മലരായി തേനായി വണ്ടായി....ഭൂമി നിലനില്‍ക്കുന്നതുവരെ ഞാനുണ്ടാകും. ഞാനൊരിക്കലും മരിക്കുന്നില്ല ചങ്ങാതിമാരെ... ഹ ഹ..
ഉപദേശി- നിന്റെയൊരു
വാകപ്പൂവ് ! മണ്ണാങ്കട്ട! ഇല്ലെടാ മുടിഞ്ഞവനെ. നീയൊന്നും ഒരുകാലത്തും രക്ഷപെടില്ല. ദൈവത്തെ മറികടക്കാന്‍ നിനക്കാവില്ലെടാ പിശാചേ... നീ ഈ പറഞ്ഞ വാകപ്പൂമരമുണ്ടല്ലോ. ഞങ്ങടെ ആള്‍ക്കാര്‍ ഒരു മഴു വെച്ച് വെട്ടി വെട്ടി (ആക്ഷന്‍ കാണിക്കുന്നു) അതിനെ നിലത്തിടും. എന്നിട്ട് തടി മില്ലില്‍ കൊണ്ടുപോയി ഘര്‍ ..ഘര്‍ ....(ശബ്ദം പുറപ്പെടുവിക്കുന്നു) പീസു..പീസാക്കും. എന്നിട്ട് അതെടുത്ത് മെഷീനില്‍വെച്ച് ചതച്ചരച്ച് ..ചതച്ചരച്ച്...(ആക്ഷന്‍ കാണിക്കുന്നു) പള്‍പ്പാക്കി അതില്‍ നിന്നും നല്ല ഒന്നാന്തരം മേനിക്കടലാസ് ഉണ്ടാക്കും. ആ കടലാസ് വെച്ച് ഞങ്ങള്‍ തമ്പുരാന്റെ നാമത്തില്‍ വേദപുസ്തകം അടിച്ചിറക്കി വിതരണം ചെയ്യും. (വിജയഭാവത്തോടെ) ....അങ്ങനെ നിന്നെപ്പോലുള്ള പിശാചുക്കള്‍ക്ക് അവസാനം കര്‍ത്താവിന് കീഴിലാകും.(നമ്പൂതിരിയും മുസ്‌ളീം സ്ത്രീയും ഉപദേശിയെ ഹസ്തദാനം നടത്തി അഭിനന്ദിക്കുന്നു) 
 
ആഗതന്‍ -(ചെറുചിരിയോടെ)- സഹോദരാ അവസാനം ആ വേദപുസ്തകം വായിച്ച് ജനം നിരീശ്വരവാദികളായി തീരും..ഹ ഹ..
ഉപദേശി- എന്താടാ പിശാചേ നീ പറഞ്ഞത്? (ആക്രമിക്കാനായി മുന്നോട്ടടുക്കുന്നു. ആക്രമണഭാവത്തില്‍ നമ്പൂതിരിയും മുസ്‌ളീം സ്ത്രീയും ആഗതന് നേരെ നേരെ പാഞ്ഞടുക്കുന്നു. അവര്‍ക്കിടയില്‍ ഐന്‍സ്റ്റീന്‍ ചാടി വീഴുന്നു.

ഐന്‍സ്റ്റീന്‍ - നിങ്ങലെന്ത് കോപ്രായമാ കാണിക്കുന്നത് ? നിങ്ങള്‍ക്ക് ഇനി മനുഷ്യരെപ്പോലെ കലഹിക്കാനാവില്ല. നിങ്ങളെല്ലാം മരിച്ചവരാണ്.

മുസ്‌ളീം സ്ത്രീ-അള്ളോ!
ഉപദേശി-കര്‍ത്താവേ!
നമ്പൂതിരി-ഗുരുവായൂരപ്പാ!
എല്ലാവരും-എവിടെ ഈശ്വരന്‍ ?
ഐന്‍സ്റ്റീന്‍ -പരിഭ്രമിക്കേണ്ട നിങ്ങള്‍ക്ക് ഈശ്വരനെ ഞാന്‍ കാട്ടിത്തരാം.
മുസ്‌ളീം സ്ത്രീ-ഞമ്മടെ പടച്ചോനെയോ? യെവിടെ..യെവിടെ?
ഉപദേശി-കര്‍ത്താവായ പൊന്നു തമ്പുരാനെയോ എവിടെ?
നമ്പൂതിരി-സാക്ഷാല്‍ ഗുരുവായൂരപ്പനെയോ?
ഐന്‍സ്റ്റീന്‍ -അതെനിക്കറിയില്ല. ഞാന്‍ നിങ്ങളെ കാണിച്ച് തരുന്നത് ഒരാളെയായിരിക്കും. അതായിരിക്കും ഈശ്വരന്‍
മുസ്‌ളീം സ്ത്രീ-അങ്ങനെ പറഞ്ഞ് കൊടുക്കീന്‍. ആ ഒരാള് തീര്‍ച്ചയായി ഞമ്മന്റെ പടച്ചോന്‍ തന്നെ. പടച്ചോന്‍ ഒന്നേയുള്ളു. അതാണ് ഞമ്മന്റെ പടച്ചോന്‍
ഉപദേശി-ഒന്നേയുള്ളു....ഒന്നു മാത്രം..അത് ആകാശങ്ങളുടെ അധിപനായ യഹോവയാണ്
നമ്പൂതിരി-സാക്ഷാല്‍ വിഷ്ണു തന്നെയാണത്..!! എവിടെ? കണ്‍കുളിര്‍ക്കെ കാണാന്‍ കൊതിയായി!
ഐന്‍സ്റ്റീന്‍ -അദ്ദേഹത്തെ നേരിട്ട് കണ്ടാല്‍ നിങ്ങള്‍ തിരിച്ചറിയുമോ?
മുസ്‌ളീം സ്ത്രീ-പടച്ചോനെയോ? നിങ്ങളെന്ത് ബര്‍ത്താനമാ ഈ പറയുന്നത്? ഏത് പെരുവയി കണ്ടാലും ഞമ്മന്റെ അള്ളാനെ നമുക്കറിയാം. പാതിരാക്ക് വിളിച്ചൊണത്തി ചോദിച്ചാലും ഞമ്മള് തിരിച്ചറിയും... ആ താടി കണ്ടാ മതീല്ലോ... ബെള്ളീന്റെ നെറമുള്ള തറവരെയുള്ള ആ മൊഞ്ച് താടിം മൊകോം....
ഉപദേശി-കര്‍ത്താവിന്റെ താടിക്ക് അത്രേം നീളമില്ല സഹോദരാ
നമ്പൂതിരി-എത്ര അസംബന്ധം! സാക്ഷാല്‍ വൈകുണ്‌ഠേശ്വരന് താടിയില്ല.
മുസ്‌ളീം സ്ത്രീ-ഒന്നു മുണ്ടാണ്ടിരി...സുറുമ എഴുതിയ ആ കണ്ണുകള്‍ക്ക് സൂര്യന്റെ പ്രഫയാണ്...
ഐന്‍സ്റ്റീന്‍ -ബഹളമുണ്ടാക്കരുത്...നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈശ്വരനെ പറ്റി ഇത്രയ്ക്ക് നിശ്ചയമുണ്ടെന്ന് എനിക്ക് മനസ്സിലായി...ഞാന്‍ ഈശ്വരനെ കാണിച്ച് തരാന്‍ പോവുകയാണ്.
മുസ്‌ളീം സ്ത്രീ-ലാ ഇലാഹാ ഇല്ലള്ള...
ഉപദേശി-ഹാലേലുയ്യാ
നമ്പൂതിരി-ഓം നവശിവായ
ഐന്‍സ്റ്റീന്‍ -ശബ്ദമുണ്ടാക്കാതെ...ശ്രദ്ധിച്ചു നോക്കിക്കൊള്ളു...ദേ ആ ഇരിക്കുന്ന താടിക്കാരനാണ് സാക്ഷാല്‍ ദൈവം
(
മൂവരും ആ ദിശയിലേക്ക് നോക്കുന്നു. വിശ്വാസം വരാത്തപോലെ) 
മുസ്‌ളീം സ്ത്രീ-യിതോ? ഏയ്! പടച്ചോന്റെ യാതൊരു ലച്ചനോ കാണുന്നില്ലല്ലോ
നമ്പൂതിരി-ഇത് ഈശ്വരചൈതന്യമല്ല..... ഈശ്വരചൈതന്യം ഒന്നുവേറെയാ...ഇതേതോ പാടത്ത് നോക്കുകുത്തിയെപ്പോലെ
ഉപദേശി-ഇനി ആ മുപ്പത്തി മുക്കോടിയില്‍ പെട്ട ഏതെങ്കിലും അവതാരമാണോ? നമ്പൂരിശ്ശന്‍ ഒന്ന് സൂക്ഷിച്ച് നോക്കിക്കേ
നമ്പൂതിരി-ഏയ് അതൊന്നുമല്ല...ഇതേതോ കരിക്കോലം!
മുസ്‌ളീം സ്ത്രീ-അത്തറിന്റെ ബാസന വല്ലതും വരുന്നുണ്ടോന്ന് നോക്കിയേ
ഉപദേശി- എവിടുന്ന്! വിയര്‍പ്പിന്റെ നാറിയ മണം!
ആഗതന്‍ -ഈശ്വരവിശ്വാസികളുടെ തനിനിറം...!!! ഹ ഹ ദൈവവും ഡിങ്കനും മായാവിയും!!! ഹ ഹ......

ഈശ്വരന്‍ -വൃത്തികെട്ട ജീവികള്‍ . വകതിരിവില്ലാത്ത വിഡ്ഢികള്‍ ...ഞാന്‍ തന്നെയാണ് ഈശ്വരന്‍
നമ്പൂതിരി-ഭ്രാന്ത് അറുപത്തിനാല് വിധമുണ്ടെന്ന് കേട്ടിരിക്കുന്നു. ഒരു ദൈവം വന്നിരിക്കുന്നു! ദൈവമാണത്രെ ദൈവം!
ഉപദേശി-ദൈവം തമ്പുരാന്റെ വല്ല ഛായയും കാണണമെങ്കില്‍ ദേ (
പിശാചിന്റെ നേര്‍ക്ക് ചൂണ്ടി) അങ്ങോട്ട് നോക്കണം...ആ ആള്‍ക്ക് ദൈവത്തിന്റെ ഒരുമാതിരി ഗെറ്റപ്പ് ഉണ്ട്. പറ്റിക്കാന്‍ പറഞ്ഞതായിരിക്കും. ചെലപ്പം പുള്ളിയായിരിക്കും ശരിക്കും ദൈവം....
മുസ്‌ളീം സ്ത്രീ-അത് ചെരിയാണ് കേട്ടാ. ഓനെ കണ്ടാല് റബ്ബിന്റെ ചേലുണ്ട്..!!
നമ്പൂതിരി-അതെയതെ...! അത് തന്നെ! സാക്ഷാല്‍ ഈശ്വരചൈതന്യം. തര്‍ക്കീല്യ...

(പിശാചിന്റെ മുഖത്ത് മന്ദഹാസം വിരിയുന്നു. അത് മെല്ലെ ഒരു പൊട്ടിച്ചിരിയിലേക്ക് വളരുന്നു. ഈശ്വരന്‍ ജാള്യതയും ദു:ഖവും സഹിക്കാനാവാതെ താടിക്ക് കൈകൊടുത്തിരിക്കുന്നു. പിന്നീട് എഴുന്നേറ്റ് അമ്പരപ്പോടെ അവിശ്വസനീയതയോടെ ചുറ്റും നോക്കുന്നു)

ഈശ്വരന്‍ -എന്ത് എനിക്ക് വിശ്വസിക്കാനാവുന്നില്ല!! ഇങ്ങനെയാണോ മനുഷ്യന്‍ ...? ഇതാണോ മനുഷ്യന്‍ ......??? ആയുസ്സ് മുഴുവന്‍ എന്റെ സാക്ഷാത്ക്കാരത്തിനെന്നും പറഞ്ഞ് എനിക്ക് ആരാധനാലയങ്ങള്‍ പണിയിച്ചവര്‍ ...ഉപാസനകൊണ്ടെന്നെ ശ്വാസം മുട്ടിച്ചവര്‍ ...അപദാനങ്ങള്‍ ചൊരിഞ്ഞ് എന്നെ കുളിപ്പിച്ചവര്‍ !!....അവസാനം...അവസാനം...ഈ സ്വര്‍ഗ്ഗവാതിലനടുത്ത് വെച്ച് എന്നെ അടുത്ത് കണ്ടിട്ടും തിരിച്ചറിയില്ലെന്നോ....എന്റെ മഹത്വം മനസ്സിലാക്കുന്നില്ലെന്നോ...എത്ര ലജ്ഞാവഹം! എത്ര ദയനീയം!.....

പിശാച്-(വിജയഭാവത്തില്‍) ഇപ്പോള്‍ എന്തുപറയുന്നു സഹോദരാ? ഞാന്‍ പറഞ്ഞില്ലേ നിന്നെ ആരും അറിയില്ലെന്ന്, നിന്നെ ആരും അംഗീകരിക്കില്ലെന്ന്...ഹ ഹ!! ഇപ്പോള്‍ ആരാണ് വിജയിച്ചത്...?ഹ ഹ ഹ...ഈ ഭൂമിയുടെ നിയന്ത്രണം എന്റെ കൈയിലാണ്, മനുഷ്യമനസ്സുകളില്‍ വസിക്കുന്നത് ഞാനാണ് ഹ ഹ ഹ!( പിശാചിന്റെ ചിരി മുഴങ്ങുന്നു...)

എല്ലാ അധമപ്രവര്‍ത്തനങ്ങളും എന്റെ കുറ്റം കൊണ്ടാണെന്നല്ലോ നീ പറയാറുള്ളത്. നല്ല കാര്യങ്ങളുടെയൊക്കെ ക്രെഡിറ്റ് എപ്പോഴും നീ അവകാശപ്പെടുകയും ചെയ്യുന്നു. മനുഷ്യന്‍ ഭൂമിയില്‍ പരസ്പരം കുത്തിമലര്‍ത്തുന്നതും കത്തിക്കരിക്കുന്നതും പൊട്ടിത്തെറിപ്പിക്കുന്നതും നീ കാണുന്നില്ലേ? നീ കേള്‍ക്കുന്നില്ലേ ആ ശബ്ദം...ഹ ഹ നോക്കൂ എനിക്ക് പള്ളികളില്ല.....എനിക്ക് വിശുദ്ധപുസ്തകങ്ങളില്ല.....എന്റെ അപദാനങ്ങള്‍ വാഴ്ത്താന്‍ സുവിശേഷകരുമില്ല.......എന്നിട്ടും എല്ലാവരുടേയും മനസ്സില്‍ ഞാനുണ്ട്. പരസ്യം വേണ്ടാത്ത മദ്യത്തെപ്പോലെ എല്ലാവരും എന്നെ തേടിയെത്തുന്നു.

പക്ഷെ നീയോ? നിന്നെ ആരും അംഗീകരിക്കുന്നില്ല. നീ കേവലം ഒരു പദം മാത്രം.... മനുഷ്യന്റെ ആര്‍ത്തിയും അത്യാഗ്രഹവും പ്രകടിപ്പിക്കാനുള്ള ഒരു പദം! മനുഷ്യരെല്ലാം എന്റെ കൂടെയാണ്, എല്ലാവരും എന്റെ പിന്നാലെയാണ്....
നീ സ്വന്തം അഹംബോധത്തിന്റെ തടവുകാരന്‍ ....ഹ ഹഹ ഞാനാണ് ഭൂമി നിയന്ത്രിക്കുന്നത്....ഞാന്‍ ...ഞാന്‍ മാത്രം...!!!ഹ ഹ ഹ....ഹ ........ഹ ഹ ഹ ഹ ഹ ഹ ഹ.... തിരശ്ശീല.)*********

10 comments:

Unknown said...

കിടിലന്‍.....നമുക്കിത് തെരുവ് നാടകം ആക്കണം

V.B.Rajan said...

അടിപൊളി, ആ നല്ല നാടകത്തെ കാച്ചിക്കുറുക്കിയെടുത്തിരിക്കുന്നു

NarayananThevannur said...

superb ....!

Mridhul Sivadas said...

നന്നായി രവിചന്ദ്രന്‍ സാറെ.

Mridhul Sivadas said...

നന്നായി..

adarsh said...

ഇത് പൊതു വേദികളില്‍ എത്തിക്കണം

nilamburan said...

ഉഗ്രന്‍ ....

സുരേഷ് ബാബു വവ്വാക്കാവ് said...

ഇന്ന് ഇത് അവതരിപ്പിച്ചാൽ എന്താണുണ്ടാവുക എന്ന് പറയാനാവില്ല

Roshan PM said...

ഉഗ്രന്‍ അത്യുഗ്രന്‍ ! നാടകം അവതരിപ്പിക്കുന്നതൊക്കെ കൊള്ളാം, പക്ഷെ ദേവിക്ക് മുകളില്‍ ജേഷ്ഠ യായ മൂദേവി വാഴുന്ന നാട്ടിലാണ് ഇത് അവതരിപ്പിക്കേണ്ടതെന്ന് മറക്കേണ്ട. കാലം ആവശ്യപ്പെടുന്ന എല്ലാ കരുതലോടെയും തന്നെ മുന്നോട്ടു പോവുക. ഒരു ഷോട്ട് ഫിലിമിന്റെ സാധ്യതയും പരീക്ഷിക്കാവുന്നതാണ്.

venukdkkt said...

>>കുറെക്കാലമായി ഈ വഴി വരാന്‍ കഴിഞ്ഞില്ല .പക്ഷെ വന്നപ്പോള്‍ കാണുന്നത് വളരെ നല്ല കുറെ പോസ്റ്റുകളാണ്.ഈ പോസ്റ്റ്‌ അത്യഗ്രന്‍ , രവി സര്‍!!!!!!!!!!!!!!!!!!! ഒരായിരം നന്ദിയുണ്ട്. സ്കൂളില്‍ അവതരിപ്പിക്കണമേന്നുണ്ട് ,പക്ഷെ നമ്മുടെ ഈ "ദൈവ വിശ്വാസികള്‍" എന്തെല്ലാം പുകിലായിരിക്കും ഉണ്ടാക്കുക എന്നോര്‍ക്കുമ്പോള്‍ ................<<