ശാസ്ത്രം വെളിച്ചമാകുന്നു

Saturday 26 November 2011

21. അന്ധവിശ്വാസം; അതല്ലേ എല്ലാം!?

രാവിലെ കോളേജിലേക്കുള്ള യാത്ര. മലബാര്‍ എക്‌സ്പ്രസ്സില്‍ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക്. തീവണ്ടിയിലാകട്ടെ, കയറാനാവാത്ത തിരക്ക്. കാരണം തൊട്ടടുത്ത ദിവസത്തെ ആറ്റുകാല്‍ പൊങ്കാല. ബദ്ധപ്പെട്ട് ഒരുവിധം അകത്തുകയറി ഒരു അപ്പര്‍ ബര്‍ത്തില്‍ കയറിയിരുന്നു. താഴെ തേനീച്ചകളെപ്പോലെ ഇരമ്പുന്ന ഭക്തജനം. മിക്കവരുടേയും കയ്യില്‍ ചൂട്ട്‌സ്-മടല്‍സ് ആന്‍ കൊതുമ്പ്‌സ്. തമ്മില്‍ ഘോരഘോരമായ ചര്‍ച്ചകള്‍. ആര്‍ക്കും നിന്നുതിരിയാന്‍ ഇടമില്ലാതെ പൂരപ്പറമ്പുപോലെ വണ്ടിക്കകം.


 ഒന്നര മണിക്കൂര്‍ കഴിഞ്ഞ് തിരുവനന്തപുരത്ത് ചെന്നതും ഇറങ്ങാനുള്ള തിരക്കായി. കുറെ അമ്മച്ചിമാര്‍ എന്റെ പിന്നാലെ വരുന്നുണ്ടായിരുന്നു. തമ്പാന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ ഗേറ്റിന് പുറത്ത് ഹോട്ടല്‍ ചൈത്രത്തിന് എതിര്‍വശത്തായി ഒരു ബസ് സ്റ്റാന്‍ഡുണ്ട്. ഈ അമ്മച്ചിമാര്‍ ഞങ്ങളെ മറികടന്ന് ഓടിക്കയറിയത് ഈ ബസ്റ്റാന്‍ഡിലേക്കായിരുന്നു. തങ്ങളുടെ സഞ്ചികള്‍ അവരവിടെ കൊണ്ടുവെച്ചു.

അടുത്ത് തന്നെ പൊങ്കാലയ്ക്ക് അടുപ്പ് കൂട്ടാനുള്ള ഇഷ്ടിക ഇറക്കി വെച്ചിരിപ്പുണ്ട്. സമയം പാഴാക്കിയില്ല, അമ്മച്ചിമാര്‍ ഓടിച്ചെന്ന് കുറെ കട്ടകള്‍ എടുത്തുകൊണ്ട് വന്ന് ബസ് സ്റ്റാന്‍ഡിനുള്ളില്‍ രാജകീയമായിതന്നെ അടുപ്പ് കൂട്ടി. വെയില്‍ കായാതെ ബസ്സ് സറ്റാന്‍ഡിനുള്ളില്‍ നിന്നിരുന്ന യാത്രക്കാരെല്ലാം പുറത്ത്! പൊങ്കാലയെ വാഴ്ത്തി(?) അവര്‍ ബസ്സു കാത്തുനിന്നു വെയില്‍ കാഞ്ഞു. 



ഇതിനിടയില്‍ മറ്റൊന്നുകൂടി സംഭവിച്ചു. റോഡരുകില്‍ കൂട്ടിയിട്ടിരുന്ന ഇഷ്ടികള്‍ തന്നിഷ്ടപ്രകാരം എടുക്കാന്‍ അവസാനമെത്തിയ അമ്മച്ചിയെ ഓടിവന്ന ഒരു തമിഴന്‍ വിലക്കി.

''ഏയ് അമ്മാ! കട്ടയവിടെ വെക്ക്, നാനത് വില്‍ക്കാന്‍ ഇറക്കി വെച്ചിരിക്ക്യാ''
അമ്മച്ചി അതു കേട്ടെങ്കിലും യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞു:
'ഓ! പിന്നെ നിന്റെ ഒരു കട്ട! ഇതൊക്കെ അമ്മേടെ കട്ടയാ. അമ്മയുടെ കരുണ. ഇന്നത്തെ ദിവസം അമ്മേടേയാ, അത് പ്രത്യേകതയാ. ഒ! ഒരു കട്ടയിങ്ങോട്ട് എടുക്കുന്നതിനാ...?? ഞങ്ങളതിങ്ങും ചൊമന്നോണ്ട് പോകില്ല. ഇവിടെ തന്നെ വെച്ചേക്കാമേ...' -ഭക്ത നിലപാട് വ്യക്തമാക്കി.

''മര്യാദയ്ക്ക് കട്ട അവിടെ വെക്കാന്‍!! നിങ്ങക്ക് ഓശാരമടിക്കാനല്ല ഞാനിവിടെ കട്ടയെറക്കിയെ. വേണേ ചൊള വെക്കണം.
അമ്മച്ചി പഠിച്ച പണി പതിനെട്ടും പയറ്റി കട്ട എടുക്കാന്‍ ശ്രമിച്ചു. അവര്‍ തമ്മില്‍ തര്‍ക്കമായി. നെറ്റിയില്‍ ഒരു ഇലയപ്പത്തിന്റെ വിസ്തൃതിയില്‍ കുറിയിട്ട തമിഴന്‍ അമ്മച്ചിയുടെ കയ്യിലും കട്ടയിലും പിടിമുറുക്കി. അവസാനം, ''കട്ട മോട്ടിക്കുന്നോടി ഡാഷേ'' എന്ന കമന്റില്‍ അമ്മച്ചി വല്ലാതെ ചൂളിപ്പോയി. എന്തിനേറെ പറയുന്നു, മുഴുവന്‍ പണവും കൊടുത്തിട്ടേ അവര്‍ക്കത് സ്വന്തമാക്കാനായുള്ളു.
''ഇത്തരത്തില്‍ എത്രയെണ്ണത്തെ കണ്ടിരിക്കുന്നു, എന്നോടാ കളി?!''-തമിഴന്റെ ആത്മഗതം. പിന്നീട് അയാള്‍ ബസ് സ്റ്റാന്‍ഡിലെത്തി നേരത്തെ അടുപ്പ് കൂട്ടിവെച്ച അമ്മച്ചിമാരില്‍ നിന്ന് അതേ നിരക്കില്‍ പണം ഈടാക്കി.

ശ്രദ്ധിക്കുക, ഈ അമ്മച്ചിമാരെല്ലാം തീവണ്ടിയില്‍ യാത്ര ചെയ്തത് ടിക്കറ്റെടുക്കാതെയാണ്. അന്നത്തെ ദിവസം ടിക്കറ്റ് എടുക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിന്റെ തണല്‍ ബലപ്രയോഗത്തിലൂടെ സ്വന്തമാക്കിയത് പൊങ്കാലയിടുമ്പോള്‍ വെയിലേറ്റ് വാടാതിരിക്കാനാണ്. ഇത് കൊച്ചമ്മമ്മാരും സിനിമാതാരങ്ങളും മാത്രം കാണിക്കുന്ന ബുദ്ധിയാണെന്ന് കരുതരുത്. യാത്രക്കാര്‍ പെരുവഴിയിലായതൊന്നും ഭക്തകള്‍ക്ക് വിഷയമല്ല. പിന്നെ ശ്രമിച്ചത് പൊങ്കാലവ്യവസായം മുതലാക്കാനായി തമിഴന്‍ ഇറക്കിവെച്ചിരിക്കുന്ന ഇഷ്ടിക മോഷ്ടിക്കാനാണ്. ഓര്‍ക്കുക, പൊങ്കാല തുടങ്ങാന്‍ പിന്നെയും 24 മണിക്കൂര്‍ സമയം ബാക്കിയുണ്ട്. തീവണ്ടിയില്‍ ടിക്കറ്റെടുക്കാതെ-യാത്രക്കാരെ ആട്ടിയിറക്കി-ഇഷ്ടിക മോഷ്ടിച്ച് ഭക്തജനം പായസം തിളപ്പിക്കുകയാണ്. 'ആത്മസമര്‍പ്പണം' എന്നാണ് ഇതിനെ പത്രങ്ങളെല്ലാം വിശേഷിപ്പിക്കുന്നത്!

പായസം പതഞ്ഞുപൊങ്ങുമ്പോള്‍ ആഗ്രഹനിവൃത്തിയും മോഹസാഫല്യവും വരുമെന്നാണ് സങ്കല്‍പ്പം. 'സങ്കല്‍പ്പം'എന്ന വാക്കിന് മതസാഹിത്യത്തില്‍ വലിയ പ്രാധാന്യമുണ്ട്. കാരണം അതില്‍ മൊത്തം അതേയുള്ളു. ഭക്തി എന്നാല്‍ ഭൗതികാസക്തി ആണെന്ന് ഞാനെഴുതിയതിനെപ്പറ്റി ചില വായനക്കാര്‍ മെയിലിലൂടെ ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇവിടെ നോക്കുക, ഏതെല്ലാം അധമപ്രവര്‍ത്തിയിലൂടെ ആയാലും വേണ്ടില്ല പായസം തിളപ്പിച്ച് 'ആനമുട്ട' സ്വന്തമാക്കണമെന്ന ആസക്തി തന്നെയാണ് ഈ ഭക്തമാനസങ്ങള്‍ക്കുള്ളത്. ആര്‍ക്കെന്തു സംഭവിച്ചാലും തനിക്ക് കിട്ടണം, തനിക്ക് നേട്ടമുണ്ടാകണം. ഇങ്ങനെയൊക്കെ ചെയ്താല്‍ നേട്ടമുണ്ടാകുമെന്ന് പലരും പറയുന്നു. എന്നാല്‍ വിടണ്ട. 



എത്ര മലീമസമാണ് ഭക്തമാനസമെന്ന് നോക്കൂ. ഒറ്റപ്പെട്ട സംഭവമാണോ ഇത്? ഒരിക്കലുമല്ല. ഇതിലും മോശമായ എത്രയോ അനുഭങ്ങള്‍ തെളിവായി നമുക്ക് ചുറ്റുമുണ്ട്. ഒരു ശരാശരി ഭക്തന്റെ മനസ്സ് ആഗ്രഹങ്ങളുടെ മുതലക്കിടങ്ങാണ്. മുഖക്കുരു മുതല്‍ കാന്‍സര്‍ വരെ, കോഴിക്കാല് മുതല്‍ കുഞ്ഞിക്കാലു വരെ, തോട്ടിപ്പണി മുതല്‍ മന്ത്രിപ്പണി വരെ..അവിടെ മുതലകളായവിടെ പുളച്ചുമദിക്കുന്നു. എല്ലാം ഭക്തന്‍ പ്രാര്‍ത്ഥനയിലൂടെ വിളിച്ചുപറയുന്നു. പ്രാര്‍ത്ഥനയിലൂടെ തെളിയുന്നത് അത് കേള്‍ക്കാന്‍ ഒരാളുണ്ടെന്നല്ല മറിച്ച് ഭക്തന് ആഗ്രഹങ്ങളും ആവശ്യങ്ങളുമുണ്ടെന്ന് മാത്രമാണ്.

ഒരു വര്‍ഷം പൊങ്കാലയിടുന്നവര്‍ തീര്‍ച്ചയായും അടുത്ത തവണ തിരിച്ചുവരും. കാരണം ഒരു പൊങ്കാലയും പരാജയപ്പെടില്ല!! പൊങ്കാലയുടെ വിജയം സങ്കല്‍പ്പമാണ്. വിജയിച്ചതായി സങ്കല്‍പ്പിച്ചാല്‍ വിജയിച്ചു! പൊങ്കാലയ്ക്ക് ശേഷം തുടര്‍ന്ന് വരുന്ന വര്‍ഷം സംഭവിക്കുന്ന നല്ല അനുഭവങ്ങളെല്ലാം പൊങ്കാലയുടെ മഹത്വമായി 'സങ്കല്‍പ്പിച്ചാല്‍' മതി. പൊങ്കാല ഹിറ്റാവും. പക്ഷെ ഒരു നിബന്ധന, സങ്കല്‍പ്പിക്കണം. അല്ലെങ്കില്‍ സംഗതി പാളും. മോശം അനുഭവങ്ങളുണ്ടായാല്‍ അത് ഭക്തന്റെ ന്യൂനതകളായി കാണണം. ദേവിക്കതില്‍ പങ്കില്ല. 



ഏതൊരാളുടേയും ജീവിതം സുഖദു:ഖസമ്മിശ്രമായിരിക്കുമല്ലോ. നഷ്ടങ്ങളും നേട്ടങ്ങളുമുണ്ടാകും. അതുകൊണ്ട് തന്നെ പൊങ്കാല ഒരിക്കലും പരാജയപ്പെടില്ല! തിരുവന്തപുരത്ത് വര്‍ഷാവര്‍ഷം ഫിലിം ഫെസ്റ്റിവല്‍ കാണാനെത്തുന്നവര്‍ ഈ രീതിയില്‍ 'സങ്കല്‍പ്പിക്കാന്‍' തയ്യാറായാല്‍ ഉറപ്പായും ഫിലിം ഫെസ്റ്റിവലും ഫലം തരും. അതോടെ പല സഞ്ചിമൃഗങ്ങളുടേയും ജീവിതത്തില്‍ ഐശ്വര്യം ആളിക്കത്തും.

പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ സ്വയം സംസാരിക്കുന്നു. നിങ്ങള്‍ പറയുന്നു, നിങ്ങള്‍ കേള്‍ക്കുന്നു. ഒരുതരം ആത്മരതി. പ്രാര്‍ത്ഥനയുടെ അജണ്ട പലപ്പോഴും പുറത്തുപറയാന്‍ നാണക്കേട് തോന്നുന്നതിനാലാണ് പ്രാര്‍ത്ഥിക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ അടഞ്ഞുപോകുന്നത്. കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്ന നായികയുടെ മുന്നിലെ വിഗ്രഹം മാറിയിട്ട് സ്വയം കയറിനിന്ന നായകന്‍മാര്‍ മലയാള സിനിമയിലുണ്ട്. നാലുപേരോട് പറയാന്‍ അറപ്പു തോന്നുന്ന കാര്യങ്ങള്‍ പ്രാര്‍ത്ഥനയില്‍ അതിവിശാലമായി അവതരിപ്പിക്കാം. ആരെങ്കിലും കേള്‍ക്കുമെന്ന നാണക്കേട് വേണ്ട. ആഗ്രഹങ്ങളുടെ കെട്ടഴിക്കാം, മോഹങ്ങള്‍ക്ക് ചിറക് പിടിപ്പിക്കാം. സ്വയം സംസാരിക്കുക! ആഗ്രഹങ്ങളെ കെട്ടഴിച്ചുവിട്ട് മനോരാജ്യത്തില്‍ മുഴുകാനുള്ള അവസരമാണ് പ്രാര്‍ത്ഥന ഓരോ വിശ്വാസിക്കും നല്‍കുന്നത്. എങ്ങനെ വിട്ടുകളയും?! മദ്യവും മയക്കുമരുന്നുംപോലെ യാഥാര്‍ത്ഥ്യത്തിന്റെ തീഷ്ണതയില്‍ നിന്ന് പിന്‍വാങ്ങാനുള്ള ഒരവസരമാണതൊരുക്കുന്നത്.

സഫലമാകാതെ വരുമ്പോള്‍ വീണ്ടും അതേ ഇനങ്ങള്‍ വീണ്ടും ഉള്‍പ്പെടുത്തി പ്രാര്‍ത്ഥന പരിഷ്‌ക്കരിക്കണം. സ്വന്തം ആവശ്യങ്ങള്‍ ആര്‍ക്കും മറക്കാനാവില്ലല്ലോ. ഫലിക്കുന്നതു വരെ പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചാല്‍ ഏതു പ്രാര്‍ത്ഥനയും ഫലിക്കും! എപ്പോള്‍ ഫലിക്കും എന്നു മാത്രം ചോദിക്കരുത്. നിങ്ങള്‍ ചോദിക്കുന്ന ഉടനെ ഫലം തരാന്‍ ദൈവം നിങ്ങളുടെ വാല്യക്കാരനൊന്നുമല്ല. അതുകൊണ്ടാണ് ജീവിതത്തില്‍ ഫലംകിട്ടാത്ത ആവശ്യങ്ങളുടെ മേല്‍ 'മുകളില്‍'ചെല്ലുമ്പോള്‍ ഒരു തീരുമാനമുണ്ടാകുമെന്ന വ്യവസ്ഥ മതഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതാകുമ്പോള്‍ പിന്നെ ആരും തെളിവ് ചോദിക്കുകയുമില്ല, കിട്ടിയില്ലെന്ന് തിരിച്ചുവന്ന് ആരും പരാതിപ്പെടുകയുമില്ല. എങ്ങനെ വീണാലും മതദൈവം നാലുകാലില്‍!!!

പ്രാര്‍ത്ഥനയിലെ സംഭാഷണവും ശ്രവണവും നാം തന്നെ നിര്‍വഹിക്കുന്നതിനാലാണ് ആവശ്യങ്ങള്‍ക്കൊന്നും പരിഹാരമുണ്ടാകാത്തത്. നമുക്കറിയാവുന്ന, നമുക്ക് സാധിക്കാത്ത കാര്യങ്ങള്‍ നമ്മോട് തന്നെ പറഞ്ഞാല്‍ എങ്ങനെ പരിഹാരമുണ്ടാകാനാണ്?! അതേസമയം എല്ലാ പ്രാര്‍ത്ഥനകളും ഫലിക്കാതിരിക്കുക അസാധ്യമാണ്. യാഥാര്‍ത്ഥ്യവും സാധ്യതയുമായി പൊരുത്തപ്പെടുന്ന ആവശ്യങ്ങളും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പടാറുണ്ട്. ഉദാ-പെണ്ണുകാണലിന് ശേഷമുള്ള കല്യാണം നടക്കണേ എന്ന് പ്രാര്‍ത്ഥന അല്ലെങ്കില്‍ കല്യാണം കഴിഞ്ഞിട്ട് കുഞ്ഞുണ്ടാവണേ എന്ന പ്രാര്‍ത്ഥന. അവയൊക്കെ ഫലിക്കാനുള്ള നല്ല സാധ്യതയുണ്ട്. ചിലര്‍ വിശപ്പ് മാറണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ആഹാരം കഴിക്കും. അത്ഭുതം!! അതോടെ വിശപ്പ് മാറും. വെള്ളത്തില്‍ വീണാല്‍ നനയുന്നതും തീയില്‍ വീണാല്‍ കരിയുന്നതും ദൈവാധീനമായി പ്രഖ്യാപിച്ചാല്‍ മതി പ്രാര്‍ത്ഥന ജീവിതതാളമായി മാറും.

വെറുതെ പ്രാര്‍ത്ഥിച്ചതുകൊണ്ട് ഫലമില്ലെന്ന് തിരിച്ചറിയുന്നതോടെ പ്രാര്‍ത്ഥന ഫലിക്കാനായി സര്‍വ ഭക്തന്‍മാരും അവസാനം യുക്തിവാദികളാകും. ഒരു കാര്യം നടക്കാന്‍ വേണ്ടതെല്ലാം അവര്‍ ചെയ്യും. പരീക്ഷ ജയിക്കണമെങ്കില്‍ പഠിച്ച് ഹാജരായി നന്നായെഴുതും. ബാക്കിയൊക്കെ മതദൈവത്തിന്റെ കയ്യില്‍! നൂറ് പ്രാര്‍ത്ഥനകളില്‍ പത്തെണ്ണം ഫലിച്ചാല്‍ പിന്നെ അതുമതി ആയിരം പുതിയ ആവശ്യങ്ങളുന്നയിക്കാനുള്ള ഊര്‍ജ്ജം ലഭിക്കാന്‍. ഒരാള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് കടകവിരുദ്ധമായിരിക്കും തൊട്ടടുത്ത് നില്‍ക്കുന്നവന്റെ പ്രാര്‍ത്ഥന. ദൈവം കുഴങ്ങിപ്പോകില്ലേ? മഴപെയ്യാനും പെയ്യാതിരിക്കാനും രണ്ടുപേര്‍ ഒരേസമയം തേങ്ങയടിച്ചാല്‍ മഴയുടെ കാര്യം പോക്കാണ്. അങ്ങനെ സംഭവിക്കാത്തതിനാലാണ് നമുക്ക് മണ്‍സൂണില്‍ നല്ല മഴ ലഭിക്കുന്നതെന്ന് വേണം കാണാന്‍. 



പലപ്പോഴും നിങ്ങളുടെ പ്രാര്‍ത്ഥന ഫലിക്കാത്തതിന്റെ കാരണം നിങ്ങളുടെ അയല്‍ക്കാരനും പ്രാര്‍ത്ഥിക്കുന്നുണ്ടെന്നതാണ്. അയല്‍ക്കാരനെ സ്‌നേഹിക്കണമെന്ന് വേദപുസ്തകം; ഒപ്പം ശത്രുവിനെ സ്‌നേഹിക്കണമെന്നും. രണ്ടും ഒന്നുതന്നെയെന്ന് എഴുതിപ്പിടിപ്പിച്ചവനറിയാമായിരുന്നുവെന്ന് സാരം.

സാഫല്യം കിട്ടാക്കനിയായതിനാല്‍ പൊതുവെ പ്രാര്‍ത്ഥന ഫലിച്ചില്ലെങ്കിലും ഭക്തന് വലിയ നിരാശയൊന്നുമുണ്ടാകില്ല. ''എല്ലാം ഒരു വഴിപാടുപോലെ'' എന്നവന്‍ സമാധാനിക്കും. മലകയറാനും കല്ലെറിയാനും പോകുമ്പോള്‍ രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മതസാഹിത്യത്തില്‍ ശിപാര്‍ശയുണ്ട്. ഗുളിക ശരണം ഗച്ഛാമി എന്നൊരു പുതിയ ശരണമന്ത്രം ജനിച്ചത് അങ്ങനെയാണ്. ഹാജിമാര്‍ എന്തുമറന്നാലും മെഡിക്കല്‍ കിറ്റ് മറക്കില്ല. പ്രാര്‍ത്ഥന ഫലിക്കാത്തതില്‍ ആദ്യമൊക്കെ വലിയ വിഷമവും നിരാശയുമൊക്കെ തോന്നുമെങ്കിലും ക്രമേണ ആഘാതം കുറഞ്ഞുവരുകയും അതൊരു 'ശീല'മാകുകയും ചെയ്യും. ഫലമില്ലാതെ പ്രാര്‍ത്ഥിക്കാന്‍ തയ്യാറാകുന്ന മാനസികാവസ്ഥയിലേക്ക് ഭക്തന്‍ മാറും. 'നിഷ്‌ക്കാമകര്‍മ്മം' എന്ന് മതസാഹിത്യത്തില്‍ വിശേഷിപ്പിക്കുന്നത് സത്യത്തില്‍ ഇതായിരിക്കണം!! അതല്ലാതെ, ഫലം പ്രതീക്ഷിക്കാതെ മനുഷ്യന്‍ യാതൊന്നും ചെയ്യാനാവില്ല, ചെയ്യുന്നുമില്ല.



പ്രാര്‍ത്ഥന ഫലിക്കുന്നതിന് തെളിവ് ചോദിച്ചാല്‍ മതം കണ്ണുരുട്ടും. എന്നാല്‍ വിചിത്രമെന്ന് പറയട്ടെ റോമന്‍ കത്തോലിക്കര്‍ സഫലമായ പ്രാര്‍ത്ഥനകള്‍ തെളിവ് സഹിതം സാധൂകരിക്കപ്പെട്ടാലേ പദവികള്‍ സമ്മാനിക്കൂ. ഒരാളെ പുണ്യവാളനോ വിശുദ്ധനോ ആയി പ്രഖ്യാപിക്കണമെങ്കില്‍ അയാള്‍ അത്ഭുതം പ്രവര്‍ത്തിച്ചുവെന്നതിന്റെ കൃത്യമായ 'തെളിവും' സാക്ഷ്യപ്പെടുത്തലും അത്യാവശ്യമാണ്. ഒരാളുടെ കാര്യം മറ്റൊരാള്‍ ദൈവത്തോട് ശിപാര്‍ശ ചെയ്യുന്ന മതവിനോദമാണ് 'മധ്യസ്ഥ പ്രാര്‍ത്ഥന'. യേശുവിന്റെ മാതാവായ മറിയം പോലും ചെയ്യുന്നത് ഇത്തരം ശിപാര്‍ശകളാണ്. 'കര്‍ത്താവിന്റെ അമ്മേ, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ' എന്നാണ് വിശ്വാസികള്‍ പറയുക. ഇവിടെ പ്രാര്‍ത്ഥിക്കുന്ന ആളും പ്രാര്‍ത്ഥന കേള്‍ക്കുന്ന ആളും പ്രാര്‍ത്ഥിക്കുകയാണ്. അതായത് പല കൈ മറിഞ്ഞാണ് പ്രാര്‍ത്ഥനകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.


മദര്‍തെരേസയുടെ മഹത്വം അംഗീകരിക്കാനും ഇത്തരം മാധ്യസ്ഥപ്രാര്‍ത്ഥനകള്‍ തെളിവായി സ്വീകരിച്ചിരുന്നു. എന്നാല്‍ അത്ഭുതം പ്രവര്‍ത്തിച്ചുവെന്നതിന് സാക്ഷിപത്രം നല്കിയ സ്ത്രീ(Monica Besra) 'കടമ' നിര്‍വഹിച്ചതിന് വാഗ്ദാനം ചെയ്ത പ്രതിഫലം ലഭിച്ചില്ലെന്ന പരാതിയുമായി പിന്നീട് രംഗത്ത് വന്നത് വിവാദമായി. (See http://www.hindu.com/fline/fl1922/stories/20021108007613400.htm,http://www.telegraph.co.uk/news/worldnews/asia/india/1443320/Medicine-cured-miracle-woman-not-Mother-Teresa-say-doctors.htmlhttp://www.rationalistinternational.net/article/se_en_14102002.htm)


Monica Besra
മദര്‍തെരേസ മധ്യസ്ഥപ്രാര്‍ത്ഥന നടത്തി തന്റെ ഉദരരോഗം ഭേദമാക്കിയെന്നായിരുന്നു പണ്ട് ഈ സ്ത്രീ സാക്ഷിപറഞ്ഞത്. ബല്‍ജിയത്തിലെ കാലം ചെയ്ത രാജാവും ഗര്‍ഭഛിദ്രത്തിനെതിരെയുള്ള നിലപാട് കാരണം വിശുദ്ധനാക്കപ്പെടാന്‍ അര്‍ഹതയുള്ളവനാണ്. മരണശേഷം അദ്ദേഹത്തോട് പ്രാര്‍ത്ഥന നടത്തി ദൈവകൃപയാല്‍ രോഗശാന്തി കിട്ടിയെന്നറിയിച്ച് ആരെങ്കിലും മുന്നോട്ടുവരണമെന്ന് മാത്രം. ഈ ദിശയിലുള്ള പര്യവേക്ഷണങ്ങള്‍ ഇപ്പോള്‍ തകൃതിയായി നടക്കുന്നുണ്ടത്രെ. മരിച്ചുപോയ ബല്‍ജിയന്‍ രാജാവ് മധ്യസ്ഥത വഹിച്ച് രോഗശാന്തി വാങ്ങിത്തന്നെന്ന കഥയുമായി ഏതെങ്കിലും 'സാക്ഷി' ഉടന്‍ രംഗത്ത് വന്നേക്കാം. പോപ്പ് കഥ സാക്ഷ്യപ്പെടുത്തി ബല്‍ജിയന്‍ രാജാവിനെ പുണ്യവാളനാക്കണം; അത്രയേ വേണ്ടൂ. സമയാനുബന്ധിയായി ഘട്ടം ഘട്ടമായാണ് പുണ്യവാളനാക്കാനുള്ള തെളിവുകള്‍ അംഗീകരിക്കുന്നത്. 

മദര്‍തെരേസ 'Beatification' ഘട്ടം കടന്നതേയുള്ളു. മലയാളിയായ സിസ്റ്റര്‍ അല്‍ഫോണ്‍സയെ പോലെ വിശുദ്ധയാകണമെങ്കില്‍ ഇനിയും ഒരു ഘട്ടം (Deification) ബാക്കിയുണ്ട്. അവസാനഘട്ടത്തിലെത്തിയ ശേഷവും 'തെളിവുകള്‍' വ്യാജമാണെന്നു കണ്ടെത്തി വിശുദ്ധ-പുണ്യാവാള പദവികള്‍ തിരിച്ചെടുത്ത ചരിത്രവും റോമന്‍കത്തോലിക്കാ സഭയ്ക്കുണ്ട്. ഇതൊന്നും തമാശയല്ല. ഈ തെളിവെടുപ്പ് പ്രഹസനം പലപ്പോഴും സഭാംഗങ്ങളെപ്പോലും ചിരിപ്പിക്കാറുണ്ട്. ശാസ്ത്രവും തെളിവും അസ്വീകാര്യമായി തള്ളുന്നവര്‍ വിശുദ്ധരെ നിര്‍മ്മിക്കാനായി 'തെളിവിനായി' സാക്ഷികളുടെ പിറകെപായുന്നത് ചിരിക്ക് വക നല്കുന്നുണ്ട്.

മതവിശ്വാസം മനോരോഗമാണെന്ന് ആദ്യമായി തുറന്നടിച്ചത് ഒരുപക്ഷെ സിഗ്മണ്ട് ഫ്രോയിറ്റ് ആയിരിക്കണം('Faith is a mental disorder'). മനോവിഭ്രാന്തി കാട്ടുന്ന വ്യക്തിയെ ഭ്രാന്തനെന്ന് വിളിക്കാന്‍ സമൂഹം മടിക്കുന്നില്ല. പക്ഷേ, ഒരു സമൂഹത്തിന് മുഴുവന്‍ മനോവിഭ്രാന്തിയുണ്ടാകുമ്പോള്‍ അതിനെ 'മതവിശ്വാസം' എന്ന ഓമനപ്പേരിട്ട് വിളിക്കുമെന്ന് അമേരിക്കന്‍ എഴുത്തുകാരനായ റോബര്‍ട്ട് എം പിര്‍സിഗ് പറയുന്നു('When one person suffers from a delusion, it is called insanity. When many people suffer from a delusion it is called Religion' - Robert M Pirsig; The author of - Zen and Art of Motor cycle Maintenance).


 മതവിശ്വാസമെന്നത് പരസ്പരധാരണയോടും സമ്മതത്തോടും കൂടി ഒരു ജനത മുഴുവന്‍ വിഭ്രാന്തിക്കടിമപ്പെടുന്നതാണ്.ഭ്രാന്താശുപത്രിയില്‍ ചെന്നാല്‍ നിര്‍ഭാഗ്യശാലികളായ അവിടുത്തെ അന്തേവാസികളുടെ പെരുമാറ്റവും വിക്രിയകളും കണ്ടിട്ട് നാമവരെ ഭ്രാന്തരെന്ന് വിധിയെഴുതുന്നു. എന്നാല്‍ ഇതിലും അപഹാസ്യമായ കോപ്രായങ്ങള്‍ ഒരു സമൂഹം മുഴുവന്‍ കാട്ടിക്കൂട്ടുമ്പോള്‍ അതിനെ 'മതവിശ്വാസ'മെന്ന് വിളിക്കുമെന്നാണ് പിര്‍സിഗ് പറഞ്ഞത്.


Yeh, If I am mad, tell me who are below






പ്രാര്‍ത്ഥന സഫലമാകുമെന്ന് വാദിക്കാനായി എത്ര അപഹാസ്യമായ ചപലയുക്തി അവതരിപ്പിക്കാനും മതം മടിക്കില്ല. അന്തരിച്ച് പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് യേശുവിന്റെ അമ്മയായ വിശുദ്ധമറിയത്തില്‍ ഗാഢമായ വിശ്വാസമുണ്ടായിരുന്നു; അതില്‍ത്തന്നെ പോര്‍ട്ടുഗലിലെ ഫാത്തിമാ എന്ന സ്ഥലത്തെ പ്രദേശികപ്രതിഷ്ഠയോട് പ്രത്യേക മമതയും. 1981-ലെ വധശ്രമത്തിന് ശേഷം അദ്ദേഹത്തിന്റെ ബഹുദൈവബോധത്തിന്റെ മൂര്‍ച്ച കൂടി. തലനാരിഴയ്ക്കാണ് ജോണ്‍ പോള്‍ രക്ഷപെട്ടത്. വെടിയേറ്റ് സുഖം പ്രാപിച്ചെത്തിയ പോപ്പ് പറഞ്ഞത് ഫാത്തിമ മാതാവ് (Our lady of Fatima) ഇടപെട്ട് വെടിയുണ്ടയുടെ ഗതിതിരിച്ചതിനാലാണ് താന്‍ രക്ഷപ്രാപിച്ചതെന്നാണ്('A maternal hand guided the bullet'). വെടിയുണ്ടയുടെ ഗതിമാറ്റിയത് കൃത്യമായും ഫാത്തിമാ മാതാവാണെന്ന് നിശ്ചയമുണ്ടായിരുന്ന ജോണ്‍പോള്‍ വെടിയുണ്ട നീക്കംചെയ്യാന്‍ 6 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ചെയ്ത സര്‍ജന്‍മാരുടെ ടീമിന് അല്‍പം പോലും ക്രെഡിറ്റ് കൊടുക്കാന്‍ തയ്യാറായില്ല!
ഒരുപക്ഷേ, അവരുടെ കൈകളേയും ഫാത്തിമാ മാതാവ് നിയന്ത്രിച്ചുകാണും.



John Paul II
 വെടിയുണ്ടയുടെ ഗതിമാറ്റിയ മാതാവ് എന്തുകൊണ്ട് ലക്ഷ്യംതന്നെ മാറ്റിയില്ല എന്നാരും സംശയിച്ചു പോകും. ജോണ്‍ പോളിന് പകരം വെടിയുണ്ട് അടുത്തുള്ള ഭിത്തിയിലേക്കോ കാറിലേക്കോ മറ്റോ ഗതിമാറ്റി വിട്ടിരുന്നെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് ഇത്രയധികം കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു!! അങ്ങനെയായിരുന്നെങ്കില്‍ ഈ പ്രശ്‌നമൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ.കഷ്ടപ്പെട്ട് ഒരുപകാരം ചെയ്യുമ്പോള്‍ അത് കൃത്യമായി ചെയ്യേണ്ടേ?! മറിയത്തിന്റെ തന്നെ പ്രദേശികഭേദങ്ങളായ അകിതയിലെ മാതാവും (Our Lady of Akita), ഗ്വാഡ്‌ലോപ്പിലെ മാതാവും (Our lady of Gaudalupe) ഗാരബാന്‍ഡലിലെ മാതാവുമൊക്കെ (Our lady of Garabandal) മറ്റ് കാര്യങ്ങളില്‍ മുഴുകിയിരുന്നതിനാലാവണം ജോണ്‍പോളിന്റെ നേരെ വന്ന വെടിയുണ്ടയുടെ ഗതിമാറ്റാന്‍ ഫാത്തിമാ മാതാവ് തന്നെ ഇടപെടേണ്ടി വന്നതെന്നും കരുതാം.

ക്രിസ്മസ് കരോള്‍' എന്ന വിഖ്യാത കൃതിയിലെ ആലീസ് സ്വന്തം സഹോദരിയോട് പറയുന്നതുപോലെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാത്ത, പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാത്ത ദൈവത്തെ കൊണ്ടെന്ത് പ്രയോജനം?! അതുകൊണ്ടുതന്നെ,''ഈ ലോകത്തെ സംബന്ധിച്ച ഏറ്റവും വലിയ അത്ഭുതം അത്ഭുതങ്ങളില്ല'' എന്നതാണെന്ന് ('The only miracle in this world is that there are no miracles')പറഞ്ഞ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഏതൊരു മതവിശ്വാസിയേയും പ്രകോപിപ്പിക്കും. 

Ambrose Bearce
 അമേരിക്കന്‍ ചെറുകഥാകൃത്തായ ആബ്രോസ് ബീഴ്‌സി (24.6.1842-1914?) പ്രാര്‍ത്ഥനയെ നിര്‍വ്വചിക്കുന്നത് രസകരമാണ്: ''അര്‍ഹതയോ യോഗ്യതയോ ഇല്ലാത്ത ഒരു പരാതിക്കാരനുവേണ്ടി പ്രപപഞ്ചനിയമങ്ങള്‍ റദ്ദാക്കാനുള്ള ആവശ്യമാണ് ഓരോ പ്രാര്‍ത്ഥനയിലും ഉന്നയിക്കപ്പെടുന്നത്''. പ്രപഞ്ചനിയമവും അതിന്റെ സ്വാഭാവികപരിണതിയും വിശ്വാസിക്ക് തൃപ്തിനല്കില്ല. അവയൊക്കെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഓരോ പ്രാര്‍ത്ഥനയിലും നടക്കുന്നത്. കാര്യങ്ങള്‍ സ്വാഭാവികമായ രീതിയില്‍ നടന്നാല്‍പോരാ, തനിക്കനുകൂലമായി തന്നെ നടക്കണം എന്നാണ് ഭക്തന്റെ മനോഗതി. പ്രകൃതിനിയമവും ദൈവവിധിയും സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ലല്ലോ.

കാര്യങ്ങള്‍ തനിക്കനുകൂലമാക്കാനായി മറ്റൊരാള്‍ക്ക് അത് നിഷേധിക്കപ്പെടുന്നതില്‍ വിശ്വാസിക്ക് യാതൊരു ഖേദവുമില്ല. അങ്ങനെ നടത്തിക്കിട്ടാനാണ് ദിനവും ആരാധിക്കുന്നത്. അത്തരം ആനുകൂല്യങ്ങള്‍ കൊണ്ടുവരാന്‍ ശേഷിയില്ലാത്ത ദൈവങ്ങളില്‍ വിശ്വാസിക്ക് താല്പര്യവുമില്ല. ഒന്നാംസ്ഥാനത്തിനായി പ്രാര്‍ത്ഥിക്കുന്നവന് മറ്റുള്ളവര്‍ക്കത് നഷ്ടപ്പെടുന്നതില്‍ തെല്ലും പരിഭവമില്ല. മറ്റുള്ളവരെ പിന്തള്ളി ദൈവം തങ്ങളെ ഒന്നാമതെത്തിക്കുന്നുവെന്ന് വിശ്വസിക്കുന്ന മത്സാരാര്‍ഥികളുണ്ട്. പക്ഷേ, കൂടെ മത്സരിക്കുന്നവര്‍ക്കും ഇതേ ആനുകൂല്യത്തിന് അര്‍ഹതയില്ലേ? എത്രപേര്‍ പ്രാര്‍ത്ഥിച്ചാലും ഒരാള്‍ക്കേ ഒന്നാമനാകാന്‍ സാധിക്കൂ. ആരും പ്രാര്‍ത്ഥിച്ചില്ലെങ്കിലും ഒരാള്‍ ഒന്നാമനായേ തീരൂ. പ്രപഞ്ചസ്രഷ്ടാവിനെ വ്യക്തിതാല്പര്യത്തിനടിമയായ ഒരു പക്ഷപാതിയായി കാണുന്നതാണ് മതവിശ്വാസിക്കിഷ്ടം.

എല്ലാ പ്രാര്‍ത്ഥനയും ദൈവനിന്ദയാകുന്നു. ദൈവേച്ഛ അംഗീകരിക്കാനുള്ള വൈമനസ്യം. തനിക്ക് വേണ്ടതെന്തെന്ന് ദൈവത്തിനല്ല തനിക്കാണ് അറിയാവുന്നതെന്ന ദുശാഠ്യമാണ് പ്രാര്‍ത്ഥനയില്‍ നിഴലിക്കുന്നത്. ദൈവം അറിഞ്ഞ് തന്നിരിക്കുന്നത് വേണ്ട മറ്റുചിലത് മതി എന്ന് വാശിപിടിക്കുന്നവന്‍ ദൈവേച്ഛ അംഗീകരിക്കുന്നതെങ്ങനെ? ദുരാഗ്രഹങ്ങളും ചപലമോഹങ്ങളും പ്രാര്‍ത്ഥനാരൂപത്തില്‍ ബഹിര്‍ഗമിക്കുന്ന ഭക്തന്‍ കൂടുതല്‍ ചോദിച്ചാല്‍ ഫിലോസഫി വിളമ്പാന്‍ തുടങ്ങും. ദൈവത്തോട് നന്ദി പറയുകയാണെന്ന് അവന്‍ വാദിച്ചു കളയും. എന്തിനാണ് നന്ദിപ്രകടനം? നല്‍കിയ നേട്ടങ്ങള്‍ക്കാണത്രെ ഈ നന്ദിപ്രകടനം. അതായത് ഭക്തിയും ആത്മീയതയും ഒരുതരം വാലാട്ടലാകുന്നു. കിട്ടിയതിന്റെ സന്തോഷം അറിയിക്കുന്നു, തുടര്‍ന്ന് കിട്ടാന്‍ ആഗ്രഹിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് വാലാട്ടുക, ഉറക്കമെഴുന്നേറ്റിട്ട് വാലാട്ടുക. അവസാനം രണ്ടു കഷണം പഞ്ഞി മൂക്കില്‍ തിരുകപ്പെടുന്നതുവരെ വാലാട്ടുക. എങ്കിലേ മരണശേഷം പഞ്ഞി നീക്കം ചെയ്യുമ്പോള്‍ ശ്വസിക്കാനാവൂ!! നേട്ടത്തിന് നന്ദി പറയുന്നവര്‍ കോട്ടം വരുമ്പോള്‍ എന്തുചെയ്യും? അപ്പോഴും നന്ദി പറയും!? പരാതി പറയും?! കാരണം പ്രാര്‍ത്ഥിക്കുന്നത് മോഹപ്രകടനമാണെന്ന് പറയുന്നത് നാണക്കേടല്ലേ. ഈ നന്ദി മതദൈവം ആഗ്രിക്കുന്നുണ്ടോ?

തിരുവനന്തപുരത്ത് പഴവങ്ങാടിയില്‍ തേങ്ങയടിച്ചാല്‍ സര്‍വതടസ്സങ്ങളും മാറുമെന്നാണ് കോര്‍പ്പറേഷന്‍ നിയമം. കാറിലും ജീപ്പിലുമൊക്കെ ഗണപതിയുടെ ചെറിയ ശില്‍പ്പം പ്രതിഷ്ഠിച്ചാണ് തദ്ദേശിയരായ വിശ്വാസികള്‍ ട്രാഫിക്തടസ്സങ്ങളും പ്രതിബന്ധങ്ങളും നീക്കംചെയ്യുന്നത്. ശില്‍പ്പങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് ദിനംപ്രതി ട്രാഫിക്ക് തടസ്സം കുറഞ്ഞുവരുന്നുണ്ട്. അപകടത്തില്‍ പെടുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കുക, അവയിലൊക്കെ കുറഞ്ഞത് മൂന്നിനം മതദൈവങ്ങളുടെ ചിത്രങ്ങളുണ്ടാകും. ഭിന്നദൈവങ്ങള്‍ക്കിടയിലുണ്ടാകുന്ന ആശയക്കുഴപ്പമാണ് ദുരന്തങ്ങളുണ്ടാക്കുന്നതെന്ന് വ്യക്തം. ഏതെങ്കിലും ഒരു ദൈവത്തിന്റെ മാത്രം ഫോട്ടോ വെക്കുന്ന വാഹനങ്ങള്‍ക്ക് ദുരന്തം സംഭവിക്കുന്നില്ലെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

അതിരാവിലെ ദിനകൃത്യങ്ങള്‍ക്ക് തടസ്സം അനുഭവപ്പെടുന്നുവോ? വിഷമിക്കേണ്ട, തിരുവനന്തപുരത്ത് അതിനും പരിഹാരമുണ്ട്. ഉടനെ ഒരു ചെറുതേങ്ങയുമെടുത്ത് പഴവങ്ങാടിയിലേക്ക് പോവുക. നടന്നും വണ്ടിപിടിച്ചും കോവിലില്‍ എത്തി തേങ്ങയടിച്ച് തിരിച്ച് വീട്ടിലെത്തുന്നതോടെ ശരീരത്തിന് മൊത്തത്തില്‍ നല്ല ഇളക്കവും വ്യായാമവും ലഭിക്കുന്നതോടെ തടസ്സങ്ങളൊക്കെ മാറി നല്ല ശോധന ഉറപ്പാക്കപ്പെടുന്നു. നിങ്ങള്‍ കരുതും ഇതൊക്കെ അര്‍ത്ഥശൂന്യമായ കോപ്രായങ്ങളാണെന്ന്. പക്ഷെ അറിയുക ഇതൊന്നും വെറും അന്ധവിശ്വാസമല്ല, മറിച്ച് ശാസ്ത്രമാണ്! 'അന്ധവിശ്വാസം' എന്നാല്‍ 'അന്യന്റെ വിശ്വാസം' എന്ന് കണ്ടാല്‍ മതി. ''ഞാനൊരു വിശ്വാസിയാണ്, അന്ധവിശ്വാസിയല്ല'' എന്ന് ചില മഹാത്മാക്കള്‍ മൊഴിയുന്നതിന്റെ ഗുട്ടന്‍സ് ഇതാണ്.

കുട്ടികള്‍ക്ക് സാന്റോ ക്‌ളോസ് പ്രിയങ്കരനാണ്. ദൈവമാണ് മുതിര്‍ന്നവരുടെ സാന്റോ ക്‌ളോസ്. പ്രാര്‍ത്ഥന 'വിശുദ്ധമായ' ഭിക്ഷാടനമാകുന്നു. വഴിയരികില്‍ തോര്‍ത്ത് വിരിച്ചിട്ട് ഭിക്ഷയെടുക്കുന്നവരെ പുച്ഛിക്കുന്നവരുണ്ട്. എന്നാല്‍ മതഭക്തി ജീവിതകാലം മുഴുവന്‍ നീട്ടിവിരിച്ചിട്ടിരിക്കുന്ന ഒരു തോര്‍ത്താണ്. വീഴുന്നതൊക്കെ വീഴട്ടെ എന്ന മനോഭാവത്തോടെ ഭക്തന്‍ പ്രാര്‍ത്ഥനാതൊഴിലാളിയായി കാലം കഴിക്കുന്നു. Bribing ഉം Begging ഉം തമ്മില്‍ നിഘണ്ടുവില്‍ വ്യത്യാസമുണ്ടാവാം. പക്ഷെ മതപ്രാര്‍ത്ഥനയില്‍ രണ്ടും തിരിച്ചറിയാനാവാത്തവിധം ചാലിച്ചുചേര്‍ക്കപ്പെട്ടിരിക്കുന്നു. മതവിശ്വാസിയുടെ ദൈവം കൈക്കൂലിയും മുഖസ്തുതിയിലും പ്രസാദിക്കുന്നവനാണ്. ഇങ്ങനെയൊരു സ്വഭാവമുള്ള മനുഷ്യനെ എത്ര തരംതാണവനായാണ് നാം കാണുകയെന്ന് ഓര്‍ത്തുനോക്കൂ.



ഈ പ്രപഞ്ചം മുഴുവന്‍ 'സൃഷ്ടിച്ച' ശേഷം അവിടെ അവസാനമെത്തിയ മനുഷ്യന്‍ മാത്രം തന്നെ അനുനിമിഷം പുകഴ്ത്തണമെന്ന് ശാഠ്യംപിടിക്കുന്ന ഈ ശക്തി പ്രപഞ്ചത്തിന് അതീതമായത് എന്തുകൊണ്ടും നന്നായി. കാരണം ഈ പ്രപഞ്ചത്തില്‍ ഇത്തരമൊന്ന് അങ്ങേയറ്റം പരിതാപകരമായി ഗണിക്കപ്പെടും. ദിവസവും അഞ്ചു മുതല്‍ അമ്പതുനേരം വരെ തന്നെ വിളിച്ച് കേഴണമെന്ന് ആവശ്യപ്പെടുന്ന ദൈവം! മരിക്കുന്നതുവരെ പരാതികളും ആവശ്യങ്ങളുമായി യുക്തിക്കും പ്രപഞ്ചത്തിനും അതീതനായ അവനെ വിമ്മിഷ്ടപ്പെടുത്തുന്ന വിശ്വാസികള്‍! അവനോട് 'സംവദിക്കുമ്പോള്‍' വിശ്വാസി അറിയാതെ കണ്ണടയ്ക്കുന്നു;അവരെ കാണുമ്പോള്‍ അവനും!      ***

222 comments:

«Oldest   ‹Older   201 – 222 of 222
രവിചന്ദ്രന്‍ സി said...

ലോകം ഇത്ര വലുതാണെന്ന് അറിയാമായിരുന്നിട്ടും മുഹമ്മദ് ഇങ്ങനെ ഒരു നിബന്ധന വെച്ചു എന്ന വാദം മുഹമ്മദിനോട് നീതി ചെയ്യുന്നതിന്റെ ഭാഗമല്ല. ഇനി, മുഹമ്മദിന് ഈ ലോകത്തിന്റെ വലുപ്പത്തെ കുറിച്ചുണ്ടായിരുന്ന ധാരണ സുതാരാം വ്യക്തമാക്കുന്ന നിരവധി കിടലന്‍ പരാമര്‍ശങ്ങള്‍ കുര്‍-ആനില്‍ തന്നെയുണ്ടെന്ന് താങ്കള്‍ക്കും അറിയാവുന്നതാണല്ലോ. ഭൂമിയുടെ മാത്രമല്ല സ്വര്‍ഗ്ഗത്തേക്കുള്ള ദൂരവും അതിനുപയോഗിക്കേണ്ട വാഹനം, സമയം എന്നിവയും മുഹമ്മദിന് 'അറിയാമായിരുന്നുവെന്ന്'ഹദീസുകളുണ്ട്.

Sajnabur said...

>>മുഹമ്മദിന്(സ), അല്ലെങ്കില്‍ ഇങ്ങനെ ഒരു നിര്‍ദ്ദേശം (കഴിവുള്ളവര്‍ അനുഷ്ഠിച്ചാല്‍ മതി എന്ന നിര്‍ദ്ദേശം) വെക്കാന്‍ പറഞ്ഞ ദൈവത്തിന് ഭൂമിയുടെ വലുപ്പത്തെ സംബന്ധിച്ച് ധാരണയുണ്ടായിരുന്നു എന്നു തന്നെയാണ് മനസ്സിലാകുന്നത്.<<<

ഇത് വായിക്കുമ്പോള്‍ ദൈവത്തിന് ഭൂമിയുടെ വലുപ്പത്തെ സംബന്ധിച്ച് അറിയുമോ എന്നതിനു താങ്കള്‍ക്കു ഒരു സംശയം ഉള്ളത് പോലെ തോന്നുന്നു!
കാബ ഭൂമിയുടെ സെന്‍റെര്‍ ആണെന്ന വാദം ദൈവത്തിന്നു ഭൂമിയെ കുറിച്ച് വലിയ ഐഡിയ ഇല്ലായിരുന്നു എന്നതെല്ലേ?.

Sajnabur said...

>>>സംസം പ്രകൃതിദത്തമായ സാധാരണ വെള്ളം തന്നെയാണ്. അതുണ്ടാകാനുണ്ടായ സാഹചര്യത്തെയാണ് ഒരു വിശ്വാസി സ്മരിക്കുന്നത്.<<<

ഗള്‍ഫില്‍ ഉറവിടങ്ങള്‍ പല ഇടത്തുമുണ്ട് ഇതെല്ലാം ഉണ്ടായാതിന്നു പിന്നില്‍ ഒന്നും തന്നെ പറഞ്ഞു കേട്ടിട്ടില്ല. ഇതെങ്ങിനെ ഉണ്ടായി എന്നാണു താങ്കള്‍ വിശ്വസിക്കുന്നത്?.

രവിചന്ദ്രന്‍ സി said...

'സംസത്തോട് സ്‌നേഹമാണ് ആരാധനയല്ല' എന്നൊക്കെയാണ് താങ്കളുടെ ഒഴികഴിവ്. മുഹമ്മദിന്റെ കാര്യത്തിലും ഇതൊക്കെയാണ് പറയുന്നത്. യാഥാര്‍ത്ഥ്യവുമായി യാതൊരുവിധത്തിലും പൊരുത്തപ്പെടാത്ത ഒരു കാര്യം ആഗ്രഹപ്രകടനമായി അവതരിപ്പിക്കുന്നത് അന്ധമതവിശ്വാസിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. പക്ഷെ അള്ളാഹുവെന്ന ദൈവത്തെ ആക്ഷേപിക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവന്‍ മുഹമ്മദിനെതിരെ വിമര്‍ശനമുയരുമ്പോള്‍ കൈവെട്ടുന്നു, കഴുത്തറുക്കുന്നു. സ്‌നേഹവും ആരാധനയും തമ്മിലുള്ള വ്യത്യാസം ഇതാണെങ്കില്‍ ആരാധന എത്ര ഭേദമാണ്!!!സംസവും മുഹമ്മദും അസ്‌വദുമൊക്കെ സ്‌നേഹിക്കപ്പെടുന്ന ശൈലിയാണ് ഇസ് ളാമിനെ പ്രതിക്കൂട്ടില്‍ നിറുത്തുന്നത്.

Sajnabur said...

>>>മുഹമ്മദ് നബി ചെയ്ത ഹജ്ജ് തന്നെയാണ് ചെയ്യേണ്ടത്. പക്ഷേ, ഇക്കാര്യത്തില്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടാകുമ്പോള്‍ അതില്‍ ഏറ്റവും ശരി എന്നു തോന്നുന്ന ഒന്ന് സ്വീകരിക്കുക എന്നതാണ് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അഭികാമ്യമായിട്ടുള്ളത്.<<<

ഇതില്‍ ഏതാണ് ശരിയായ രീതി എന്ന് എങ്ങിനെ തിരിച്ചറിയും?. അതോ ഹജ്ജ്‌ ഓരോരുത്തര്‍ക്കും ശരി എന്ന് തോന്നുന്ന രീതിയില്‍ ചെയ്യാമോ?.

Sajnabur said...

>>>അത് കടുപ്പമേറിയതും ഒട്ടും അയവില്ലാത്തതും ആണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അതിന്‍റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം ഇക്കാലത്തെ മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് തന്നെയാണ്.<<<

കടുപ്പമേറിയതെന്നു പറഞ്ഞിട്ടില്ല ഹജ്ജിനെ കുറിച്ചാണ് ചര്‍ച്ച. പറഞ്ഞത് ഒരു വ്യാപാരതാല്പര്ര്യബുദ്ധി.
മകരജ്യോതി അത്ഭുതിജ്യോതിയാണെന്ന് വാദിക്കപ്പെടുന്നു അതുപോലെ തന്നെയാണ് ഹജ്ജ്‌ന്നു പിന്നിലെ കഥകളും.....തീര്‍ത്തും വ്യാപാരതാല്പര്ര്യമല്ലേ?

>>> 'അവസാനകാലത്തെ പണ്ഡിതന്മാര്‍ ആകാശത്തിന്‍ കീഴിലെ ഏറ്റവും നികൃഷ്ട ജീവികള്‍' <<<

ഹ ഹ ഹ ഇത് തന്നെയാണ് പിണറായ്‌ വിജയനും പറഞ്ഞത്.

jayan kattappana said...

ദൈവം ഇല്ല എന്ന് മൂഡന്‍ തന്‍റെ ഹൃദയത്തില്‍ പറയുന്നു .( ബൈബിള്‍ ) മതം പരുക്കന്‍ ചട്ടി കൈ മാറി വന്നത് പോലെ ആണെങ്കില്‍ നിരീശ്വരവാതവും അങ്ങനല്ലേ നാടുവാഴിയുടെ കഥ Monica Thorne's the king who limped എന്ന നാടകം ന്റെ മലയാളം പതിപ്പാണ്‌

Nishad said...

ദൈവത്തിന്റെ ലോയക വിവരത്തെ പറ്റി പറയുമ്പോള്‍ ഇത് പറയാതിരിക്കാന്‍ വയ്യ .

"നിങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക . പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞു കാണുമാരാകും വരെ. എന്നിട്ട് രാത്രിയാകും വരെ വ്രതം പൂര്‍ണമായും അനുഷ്ട്ടിക്കുകയും ചെയ്യുക" ( വിശുദ്ധ ഖുര്‍ആന്‍ )

norway , finland sweden അങ്ങിനെ കുറെ രാജ്യങ്ങള്‍ ഉണ്ട് . 24 മണിക്കൂര്‍ വെളിച്ചമുള്ള ഇവിടെ ചില മാസങ്ങളില്‍ 24 മണിക്കൂറും ഇരുട്ടായിരിക്കും

മേല്‍ പ്രകാരം നോമ്പ് എടുത്താല്‍ പിന്നെ തുറക്കണമെങ്കില്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരും . ( അല്ലെങ്കില്‍ നോമ്പേ എടുക്കാന്‍ പറ്റാതെ വരും , കാരണം സുര്യന്‍ ഉദിക്കുന്ന പ്രശ്നമില്ല ) . (സൂര്യന്‍ എവിടെയും ഉദിക്കാറില്ല അത് വേറെ കാര്യം )

നോമ്പും നിസ്കാരവും ലോകത്തുള്ള എല്ലാവര്ക്കും ഒരു പോലെ ബാധകമാണല്ലോ ? അപ്പോള്‍ പിന്നെ ഇത് വിവേചനമല്ലേ ?

jayan kattappana said...

ഇട് കുടുക്കേ ചോറും കറിയും എന്ന് പറയുമ്പോള്‍ ചോറും കറിയും കിട്ടുന്ന കുടുക്ക പണ്ട് ബാലരമയില്‍ വായിച്ചിട്ടുണ്ട്. ഇതാണ് പ്രാര്‍ത്ഥന. ചുമ്മാ വേണ്ടതെല്ലാം ചോദിക്കുക. പലചരക്ക് കടയില്‍ സാദനങ്ങള്‍ വാങ്ങാന്‍ പോകുന്ന മമ്മൂട്ടിയും ശോഭനയും ബാലു മഹേന്ദ്രയുടെ യാത്ര സിനിമയിലുണ്ട്. അരി ഒരു കിലോ പരിപ്പ് ഒരു കിലോ ഉള്ളി കാല്‍............. ഇങ്ങനെ പട പട ശോഭന പറയുമ്പോള്‍ കടക്കാരനായ ആലുംമൂടന്‍ അന്തം വിട്ടു നില്‍ക്കുന്നു. ഇതാണ് പലരുടെയും പ്രാര്‍ത്ഥന കേള്‍ക്കുന്നവര്‍ പേടിക്കുന്നട്ര ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ലഭിക്കുന്ന ആത്മ രതി അവരെ സംതൃപ്തരക്കുന്നു....

jayan kattappana said...

ഇട് കുടുക്കേ ചോറും കറിയും എന്ന് പറയുമ്പോള്‍ ചോറും കറിയും കിട്ടുന്ന കുടുക്ക പണ്ട് ബാലരമയില്‍ വായിച്ചിട്ടുണ്ട്. ഇതാണ് പ്രാര്‍ത്ഥന. ചുമ്മാ വേണ്ടതെല്ലാം ചോദിക്കുക. പലചരക്ക് കടയില്‍ സാദനങ്ങള്‍ വാങ്ങാന്‍ പോകുന്ന മമ്മൂട്ടിയും ശോഭനയും ബാലു മഹേന്ദ്രയുടെ യാത്ര സിനിമയിലുണ്ട്. അരി ഒരു കിലോ പരിപ്പ് ഒരു കിലോ ഉള്ളി കാല്‍............. ഇങ്ങനെ പട പട ശോഭന പറയുമ്പോള്‍ കടക്കാരനായ ആലുംമൂടന്‍ അന്തം വിട്ടു നില്‍ക്കുന്നു. ഇതാണ് പലരുടെയും പ്രാര്‍ത്ഥന കേള്‍ക്കുന്നവര്‍ പേടിക്കുന്നട്ര ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ലഭിക്കുന്ന ആത്മ രതി അവരെ സംതൃപ്തരക്കുന്നു....

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ജയന്‍,

താങ്കള്‍ കൃത്യമായും എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. എങ്കിലും വാര്‍ക്കപണിയില്‍ സിമിന്റ് ചട്ടി കൈമാറുന്നതുപോലെയാണ് മതവിശ്വാസം പരിശോധനയില്ലാതെ തലമുറകളിലേക്ക് കൈമാറപ്പെടുന്നതെന്ന് ഞാന്‍ പറഞ്ഞതിനെ പരാമര്‍ശിച്ചാവാം പ്രസ്താവനയെന്ന് ഊഹിക്കുന്നു.

അച്ഛന്റേയും അമ്മയുടേയും വഴിക്കായി കുറഞ്ഞത് നൂറുപേരെയെങ്കിലുമറിയാം.നൂറോളം അദ്ധ്യാപകരേയും ഓര്‍മ്മയുണ്ട്. സുഹൃത്തുക്കള്‍ ധാരാളം.
പക്ഷെ ഇവരാരും നാസ്തികതയുടെ ചട്ടി കയ്യിലോട്ട് തന്നതായി ഓര്‍ക്കുന്നില്ല. അത് ഞാന്‍ സ്വയം പണിയിപ്പിച്ചെടുക്കുകയായിരുന്നു. പക്ഷെ അവര്‍ മറ്റൊരു ചട്ടി തന്നിരുന്നു. കുറച്ചുനാള്‍ അഭിമാനപൂര്‍വം അതും ചുമന്നു നടന്നു.

രവിചന്ദ്രന്‍ സി said...

പിന്നെ ചെറിയതോതില്‍ സംശയങ്ങളായി. ഏഴാം ക്‌ളാസ്സൊക്കെ ആയപ്പോള്‍ ഞാനത് പരിശോധിക്കാന്‍ തുടങ്ങി. ക്രമേണ വേണ്ടെന്ന് വെച്ചു. നാസ്തികത ചട്ടികള്‍ കൊടുക്കാതിരിക്കലാണ്. താങ്കളുദ്ദേശിക്കുന്നതുപോലെ അതൊരു ചട്ടിക്കമ്പനിയോ ചിട്ടിക്കമ്പനിയോ അല്ല. കമ്പനികള്‍ക്കതീതമായ ദര്‍ശനമാണത്.

നാടുവാഴിയുടെ കഥയെക്കുറിച്ച് പറഞ്ഞിരിക്കുന്നു. ഏത് കഥയാണ് ഉദ്ദേശിച്ചത്?

ബൈബിളില്‍ പറഞ്ഞ വാചകം വായിച്ചു. ബൈബിളല്ലേ സമ്മതിച്ചേക്കാം. ദൈവമില്ലെന്ന് പറയുന്ന വിഡ്ഢിയാവുന്നതില്‍ അത്ര കുറച്ചില്‍ തോന്നേണ്ടതുണ്ടോ ജയാ? ഒരു വനിതയ്ക്ക് കന്യകാത്വം നിലനിര്‍ത്തികൊണ്ട് പ്രസവിക്കാമെന്നും പിന്നീട് ഉടലോടെ ആകാശത്തേക്ക് പറന്നുപ്പോകാമെന്നുമൊക്കെയുള്ള ത്രസിപ്പിക്കുന്ന ഒരുപിടി കഥകള്‍ വെട്ടിവിഴുങ്ങി മേനിനടിക്കുന്ന ബൗദ്ധികസിംഹങ്ങളുടെ മുന്നില്‍ വിഡ്ഢിയായി ജീവിക്കുന്നതല്ലേ എന്തുകൊണ്ടും അഭികാമ്യം? ബൈബിളല്ലേ പറഞ്ഞിരിക്കുന്നത്. അപ്പീല്‍ വേണ്ട!

Salim PM said...

[[[[ഇതില്‍ ഏതാണ് ശരിയായ രീതി എന്ന് എങ്ങിനെ തിരിച്ചറിയും?. അതോ ഹജ്ജ്‌ ഓരോരുത്തര്‍ക്കും ശരി എന്ന് തോന്നുന്ന രീതിയില്‍ ചെയ്യാമോ?.]]]]

ഭൗതിക കാര്യങ്ങളില്‍ ഇത്തരം സംശയം വന്നാല്‍ സജ്നബര്‍ എങ്ങനെയാണ് തീരുമാനങ്ങള്‍ എടുക്കുക? അതേ യുക്തി തന്നെ ഇവിടെയും പ്രയോഗിക്കുക.

Salim PM said...

[[[കാബ ഭൂമിയുടെ സെന്‍റെര്‍ ആണെന്ന വാദം ദൈവത്തിന്നു ഭൂമിയെ കുറിച്ച് വലിയ ഐഡിയ ഇല്ലായിരുന്നു എന്നതെല്ലേ?.]]]

ദൈവം അങ്ങനെ പറഞ്ഞിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടില്ല.

രവിചന്ദ്രന്‍ സി said...

'നാമവിടെ എത്തിയതെങ്ങനെ?'

Salim PM said...

[[[[norway , finland sweden അങ്ങിനെ കുറെ രാജ്യങ്ങള്‍ ഉണ്ട് . 24 മണിക്കൂര്‍ വെളിച്ചമുള്ള ഇവിടെ ചില മാസങ്ങളില്‍ 24 മണിക്കൂറും ഇരുട്ടായിരിക്കും]]]]

ഇത്തരം സ്ഥലങ്ങളില്‍ എങ്ങനെ നമസ്ക്കാരവും വ്രതവും അനുഷ്ഠിക്കണം എന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശം ഹദീസുകളില്‍ കാണാം. ദജ്ജാല്‍ പുറപ്പെടുന്ന കാലത്ത് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ദിവസം ഉണ്ടാകും എന്നു പ്രവാചകന്‍ പറഞ്ഞപ്പോള്‍ ആ സന്ദര്‍ഭത്തില്‍ ഒരു ദിവസത്തെ നമസ്ക്കാരം (അഞ്ചു നമസ്ക്കാരം) അനുഷ്ഠിച്ചാല്‍ മതിയാകുമോ എന്ന് ഒരാള്‍ സംശയമുന്നയിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞത് പോരാ, അപ്പോള്‍ ദിവസത്തെ നിര്‍ണ്ണയിച്ച് നമസ്ക്കാരം അനുഷ്ഠിക്കണം എന്നാണ്. ഇതുതന്നെ നോമ്പിന്‍റെ കാര്യത്തിലും ഭാധകമാണ്.

Salim PM said...

[[[ഗള്‍ഫില്‍ ഉറവിടങ്ങള്‍ പല ഇടത്തുമുണ്ട് ഇതെല്ലാം ഉണ്ടായാതിന്നു പിന്നില്‍ ഒന്നും തന്നെ പറഞ്ഞു കേട്ടിട്ടില്ല. ഇതെങ്ങിനെ ഉണ്ടായി എന്നാണു താങ്കള്‍ വിശ്വസിക്കുന്നത്?.]]]

സംസം എങ്ങനെ ഉണ്ടായി എന്നുള്ള ഇസ്‌ലാമിക വിശ്വാസം ഇങ്ങനെയാണ്:

ഇബ്രാഹിം നബി ഭാര്യ ഹാജറയെയും, മകൻ ഇസ്മായിലിനേയും മക്കയിലെ മരുഭൂമിയിൽ വിട്ട് അല്ലാഹുവിൽ അർപ്പിച്ചു മതപ്രബോധനത്തിനായി അന്യനാട്ടിലേക്ക് പൊയി. ഹാജറ വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞപ്പോൾ സഫ, മർവ എന്ന മലകൾക്കിടയിലൂടെ അല്ലാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ട് ഓടി നടന്നു. അപ്പോൾ ഇസ്മായിൽ കിടന്നിരുന്ന സ്ഥലത്തുനിന്നും ഒരു നീരുറവ ശക്തിയോടെ പൊട്ടിപ്പുറപ്പെട്ടു. നീരുറവയുടെ ശക്തി നിലക്കാതെ വന്നപ്പോൾ ഹാജറ സംസം (അടങ്ങുക) എന്ന് അട്ടഹസിച്ചു. അതോടെ വെള്ളതിന്റെ ശക്തി നിയന്ത്രണത്തിലായി. ഈ നീരുറവയാണു സംസം കിണറായി മാറിയത് എന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു.

രവിചന്ദ്രന്‍ സി said...

'ദൈവത്തിന് കത്തയക്കുന്നവര്‍!!'

രവിചന്ദ്രന്‍ സി said...

'സൂപ്പര്‍ഹിറ്റ് തിരക്കഥകള്‍!'

jayan kattappana said...

വെടിവെച്ചാന്‍ കോവിലിന്റെ ചരിത്രവും അന്ധ വിശ്വാസത്തില്‍ നിലനില്‍ക്കുന്നതാണ്. പണ്ട് അതിലെ പോയ ഒരാളുടെ വണ്ടിയുടെ ടയറിന്റെ വേദി തീര്‍ന്നു. പിന്നീടു ഒരിക്കല്‍ കൂടി സംഭവിച്ചു. പിന്നെ അയാള്‍ അവിടെ എത്തുമ്പോള്‍ വടിയില്‍ നിന്ന് ഇറങ്ങി ഒരു വെടിയൊച്ച ഉണ്ടാക്കി കടന്നു പോയി. പിന്നീട ഇത് ആവര്‍ത്തിച്ചു. പിന്നെ ഇത് ഒരു കോവില്‍ ആക്കി. ഇന്ന് ഈ കോവിലില്‍ ഈ കോവിലില്‍ കിട്ടുന്നത് ആറു മാസം പതിനാറു ലെക്ഷം രൂപയാണ്.

മനു - Manu said...

"ആടുജീവിതം" എന്ന കൃതിയിലൂടെ പ്രശസ്തനായ ശ്രീ ബെന്യാമിന്റെ പുതിയ രചനയായ "മഞ്ഞവെയില് മരണങ്ങളിലൂടെ" മറിയം സേവ എന്ന ഒരു "കലാപരിപാടി" കേരളത്തില് അപൂര്‌വ്വമായി നടക്കുന്നതായി അറിഞ്ഞു. ആര്‌ക്കെങ്കിലും ഇതിനെക്കുറിച്ച് വല്ല പിടിയും ഉണ്ടോ?

Sibi(Achu) said...

Ravichandran sir

I would like to know how the stars are formed? if you say it evolved from gases and chemical reaction, my question is how gases formed? Please answer, I really wanted to contact to to get my doubts cleared, if possible please send me a test mail or call, my mail id santohere2002@gmail.com and my phone 9446537201. I sent a mail in your id, but i didnt get any reply. I am not a believer

«Oldest ‹Older   201 – 222 of 222   Newer› Newest»