ശാസ്ത്രം വെളിച്ചമാകുന്നു

Thursday 6 October 2011

16. മതസ്സമാധാനം

Leo Tolstoy
അലസനും അത്യാഗ്രഹിയും മോഹസമ്പന്നനുമായ വിശ്വാസി ദൈവത്തെ പ്രത്യക്ഷപ്പെടുത്താനായി തപസ്സിരുന്നു. അദ്ധ്വാനിച്ച് സമ്പത്തുണ്ടാക്കുക എന്ന യുക്തിവാദം അയാള്‍ക്ക് അചിന്ത്യമായിരുന്നു. ഭക്തന് മുമ്പില്‍ പ്രത്യക്ഷപ്പെടാനുള്ള ശേഷി പണ്ട് ദൈവത്തിന് ഉണ്ടായിരുന്നതിനാല്‍ ഒട്ടും വൈകാതെ ദര്‍ശനം നല്‍കപ്പെട്ടു.

''നാമെത്തിയിരിക്കുന്നു; നിനക്കെന്തുവേണം വല്‍സാ''

എന്ന അര്‍ത്ഥത്തില്‍ ദൈവം എന്തോ പിറുപിറുത്തു. ആവേശം തിരതല്ലിയ മനസ്സോടെ ഭക്തിമൂര്‍ച്ഛയില്‍ കുഴഞ്ഞുവീഴുമെന്നായി.

എന്തുവേണം? അയാള്‍ ചിന്തിച്ചു. പെട്ടെന്ന് ഉത്തരം വേണമെന്ന ദൈവത്തിന്റെ മുന്നറയിപ്പ് അയാളെ കുഴക്കി. ഞൊടിയിടയില്‍ പലതും ആലോചിച്ചു. കൂടുതല്‍ ഭൂമിയുള്ളവരാണ് നാട്ടിലെ പ്രതാപശാലികള്‍. ഭൂമിയുണ്ടെങ്കില്‍ പിന്നെ എല്ലാം പിറകെയെത്തിക്കോളും. മരണംവരെ അദ്ധ്വാനിക്കാതെ ജീവിക്കാം. അതുകൊണ്ടുതന്നെ തനിക്ക് ഭൂമിയാണ് വേണ്ടതെന്ന് അയാള്‍ ദൈവത്തെ അറിയിച്ചു. എത്ര വേണമെന്ന ദൈവത്തിന്റെ ചോദ്യത്തിന് മുന്നില്‍ ഭക്തന്‍ വീണ്ടും പരുങ്ങി. ഭൂമി വേണമന്നല്ലാതെ ഭൂമിയുടെ വിസ്തീര്‍ണ്ണത്തിന്റെ യൂണിറ്റൊന്നും അയാള്‍ക്കറിയില്ലായിരുന്നു.
''നീ നാളെ രാവിലെ എഴുന്നേറ്റ് നടക്കുക. വൈകുന്നേരം വരെ നടന്നു തീര്‍ക്കുന്ന ഭാഗം മുഴുവന്‍ നിന്റേതാകും.''- പ്രശ്‌നപരിഹാരവുമായി ദൈവത്തിന്റെ അരുളിപ്പാടുണ്ടായി.

ശേഷം ദൈവം സ്ഥലം കാലിയാക്കി. ഭക്തന് പിന്നെ ഉറക്കമില്ലായിരുന്നു. പിറ്റേന്ന് അതിരാവിലെ അയാള്‍ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങി. കയ്യില്‍ കഴിയുന്നത്ര ഭക്ഷണവും വെള്ളവും കരുതിയിരുന്നു. വിശ്രമിക്കാന്‍ ഒട്ടും മനസ്സു വന്നില്ല. കണ്ണില്‍ കണ്ട ധനികഗൃഹങ്ങളും മാളികകളും കൃഷിയിടങ്ങളും അയാള്‍ നടന്ന് സ്വന്തമാക്കി. മതി വരാതെ ഒരു ഭ്രാന്തനെപ്പോലെ അയാള്‍ തലങ്ങും വിലങ്ങും നടന്നു. മൈലുകള്‍ പിന്നിട്ടിട്ടും വിശ്രമമില്ല. സൂര്യതാപമേറ്റ് വാടി തളര്‍ന്നുവെങ്കിലും ഒരു നിമിഷം പോലും നഷ്ടപ്പെടുത്താന്‍ അയാള്‍ തയ്യാറായിരുന്നില്ല.

ഭക്ഷണവും വെള്ളവുമൊക്കെ നടക്കുന്നതിനിടയില്‍ തന്നെ അകത്താക്കി. ഒന്നു രണ്ടുതവണ തട്ടിവീണെങ്കിലും കുടഞ്ഞെഴുന്നേറ്റു നടത്തം തുടര്‍ന്നു. കുറെക്കഴിഞ്ഞപ്പോള്‍ അയാള്‍ തളര്‍ന്നുവീഴാന്‍ തുടങ്ങി, പല പ്രാവശ്യം. ഉച്ചയായതോടെ ഒരിഞ്ച് നടക്കാനാവില്ലെന്ന് തോന്നിയെങ്കിലും തലേന്ന് കണ്ട വെളിപാടിന്റെ പ്രേരണയില്‍ അയാള്‍ ഏന്തിവലിഞ്ഞ് നടന്നുകൊണ്ടേയിരുന്നു. മോഹപൂരിതമായ മനസ്സ്! വെളിപാടിന്റെ ശക്തി! പക്ഷെ ഭ്രാന്തനെപ്പോലെ ഇഴഞ്ഞുനീങ്ങിയ അയാള്‍ അവസാനം മൂര്‍ച്ഛിച്ചു വീഴുക തന്നെ ചെയ്തു. വീണിടത്തുനിന്ന് എഴുന്നേല്‍ക്കാനാവാതെ അയാള്‍ അവിടെക്കിടന്ന് അന്ത്യശ്വാസം വലിച്ചു. അപ്പോഴും ദിവസത്തിന്റെ പകുതിയും കൊണ്ടുപോയ ഭക്ഷണത്തില്‍ നല്ലൊരു പങ്കും ബാക്കിയുണ്ടായിരുന്നു. വൈകുന്നേരം തന്റെ കൃഷിയിടം സന്ദര്‍ശിക്കാനിറങ്ങിയ അവിടുത്തെ ഭൂപ്രഭു പുരയിടത്തില്‍ ആരോ വീണുകിടക്കുന്നത് ദൂരെ നിന്ന് കണ്ടതിനാല്‍ വാല്യക്കാരനെ അങ്ങോട്ടയച്ചു. വാല്യക്കാരന്‍ ശവത്തിനടുത്ത് അതൊരു മനുഷ്യനാണെന്ന് പ്രഭുവിനെ അറിയിച്ചു.

''ഓ! കഷ്ടം! ശരി, അയാളെ മറവ് ചെയ്യാന്‍ എത്ര ഭൂമി വേണം?''-പ്രഭുവിന്റെ സുതാര്യമായ ചോദ്യം.
''വെറും ആറടി''- ഉടന്‍ വന്നു വാല്യക്കാരന്റെ മറുപടി.

അത്യാഗ്രഹവും മോഹചിന്തയും കൊണ്ട് യാഥാര്‍ത്ഥ്യം റദ്ദ് ചെയ്യാനാവില്ലെന്ന് നമ്മോട് പറയുന്ന ഈ കഥ പല രൂപത്തില്‍ നിലവിലുണ്ടെങ്കിലും പ്രശസ്തമാക്കിയത് ലിയോ ടോള്‍സ്റ്റോയിയാണ്,'ഒരാള്‍ക്ക് എത്ര ഭൂമി വേണം' എന്ന അദ്ദേഹത്തിന്റെ അതിമനോഹരമായ ചെറുകഥ നാം ചെറിയ ക്‌ളാസ്സില്‍ പഠിക്കുന്നുണ്ട്. കിനാവ് കണ്ട് പ്രതിസന്ധികള്‍ തരണം ചെയ്യാനും ആഗ്രഹചിന്തയില്‍ അഭിരമിച്ച് ജീവിതയാതനകള്‍ നീക്കം ചെയ്യാനും തീവ്രമതവിശ്വാസി പരിശീലിക്കുന്നുണ്ട്. അവസാനം പ്രതീക്ഷകളുടെ പട്ടടയില്‍ ആറടി മണ്ണിന്റെ ജന്മിയായി അയാള്‍ ഒടുങ്ങുന്നു. മതവിശ്വാസം വിരാമമില്ലാത്ത ഒരു പകല്‍ക്കിനാവാകുന്നു. അതൊരു വേദനസംഹാരിയാണെന്ന് വാദിക്കുന്നവര്‍ ഒരിക്കലും സ്വപ്നാടനത്തില്‍ നിന്ന് പുറത്ത് വരാന്‍ ആഗ്രഹിക്കാത്തവരാണ്.

ദൈവത്തില്‍ വിശ്വസിക്കാന്‍ ദൈവം ഉണ്ടാകേണ്ടതുണ്ടോ? തീര്‍ച്ചയായുമില്ല. പ്രേതത്തില്‍ വിശ്വസിക്കാന്‍ പ്രേതമോ ജിന്നില്‍ വിശ്വസിക്കാന്‍ ജിന്നോ വേണമെന്ന് ഇന്നുവരെ ആരെങ്കിലും വാശിപിടിച്ചതായും കേട്ടിട്ടില്ല. ഉള്ളതാണെങ്കില്‍ ഇത്ര 'വിശ്വസിക്കേണ്ട' കാര്യമെന്ത് എന്ന് ചോദിക്കുന്ന രസികന്‍മാരും കുറവല്ല. ശരിയാണ്, ആരും സൂര്യനിലോ അന്തരീക്ഷവായുവിലോ പ്രകാശത്തിലോ വിശ്വസിക്കുന്നില്ല. കാരണം അവയൊക്കെ ഉള്ളതാകുന്നു. ദൈവവും പ്രേതവുമൊക്കെ ഇല്ലാതിരിക്കുന്നതാണ് വിശ്വാസികള്‍ക്ക് എന്തുകൊണ്ടും സൗകര്യപ്രദം. ദൈവമുണ്ടായാല്‍ ദൈവവിശ്വാസം അവിടെ സമാപിക്കും. ദൈവവിശ്വാസമെന്നത് ദൈവമുള്ളതുകൊണ്ട് തുടങ്ങിയ ഒന്നല്ല, അത് നിലനിര്‍ത്താനും തുടരാനും ദൈവമുണ്ടാകേണ്ട ആവശ്യവുമില്ല. തെളിവിന്റെയും ആവശ്യമില്ല. കാരണം തെളിവ് ശേഖരിച്ചിട്ട് തുടങ്ങിയ ഒരു സംരംഭമല്ലത്. വികാരം കൊണ്ട് സൃഷ്ടിച്ച ഒന്നിനെ വിചാരം കൊണ്ട് നീക്കം ചെയ്യാനാവില്ലെന്നറിയണം.

ദൈവമില്ലെങ്കില്‍ ദൈവവിശ്വാസം കൊണ്ട് എന്തു പ്രയോജനം? നിരവധി സാമൂഹികതിന്മകളും കറുത്തവശങ്ങളുമുള്ള മതവിശ്വാസത്തിന്റെ മാനം കാക്കാനായി ഇക്കാലത്ത് ഉന്നയിക്കപ്പെടുന്ന വാദമാണ് സമാശ്വാസസിദ്ധാന്തം(Consolation Theory). ഒന്നുമില്ലെങ്കിലും ദൈവവിശ്വാസം മനസ്സമാധാനം കൊണ്ടുവരുന്നില്ലേ? ആത്മവിശ്വാസവും സമാശ്വാസവും കൊണ്ടുവരാന്‍ ദൈവത്തിനാകുന്നുവെങ്കില്‍ തീര്‍ച്ചയായും മതവിശ്വാസം ആ നിലയില്‍ ന്യായീകരിക്കപ്പെടേണ്ടതാണ്. മതവിശ്വാസം മനസ്സമാധാനവും ആത്മവിശ്വാസവും നല്‍കുന്നുവെന്ന മതപ്രചരണം ശരിയാണെങ്കില്‍ ഭൂരിപക്ഷം മതവിശ്വാസികളുള്ള സമൂഹങ്ങളില്‍ ഈ വകുപ്പില്‍ പ്രശ്‌നങ്ങളേ ഉണ്ടാകാന്‍ പാടില്ല. മതാധിപത്യമുള്ള ഏതെങ്കിലും രാജ്യം മനസ്സമധാനവും ശാന്തിയും അനുഭവിക്കുന്നുണ്ടോ? എല്ലാ ദൈവത്തില്‍ സമര്‍പ്പിച്ച് നടക്കുന്നുവെന്ന് വീമ്പിളിക്കുന്ന മതവിശ്വാസിക്ക് ശരിയായ ഉറക്കമെങ്കിലും ലഭിക്കുന്നുണ്ടോ? ദൈവം മനസ്സമാധാനവും ആത്മവിശ്വാസവും നല്‍കുന്നുവെങ്കില്‍ ദൈവത്തിന്റെ അഭാവത്തില്‍ ആ ധര്‍മ്മം നിര്‍വഹിക്കുന്ന ബദലുകളെന്തെങ്കിലും ദൈവനിഷേധികളുടെ പക്കലുണ്ടോ എന്ന ചോദ്യമുയരും.

മറ്റ് ചിലര്‍ പറയുന്നതിതാണ്: ദൈവം എന്നൊന്നില്ലെന്നും സദാചാരനിഷ്ഠയും ധാര്‍മ്മികബോധവും നിലനിറുത്താന്‍ ദൈവത്തിന്റെ ആവശ്യമില്ലെന്നും പറയുന്നവര്‍ നിരവധിയുണ്ടാവാം. എന്നാല്‍ ദൈവം സമാശ്വസിപ്പിക്കുമെന്ന് അവരും സമ്മതിക്കും. വൈകാരികമായി നമുക്ക് ഒരു ദൈവം വേണം. അല്ലെങ്കില്‍ നാം വീണുപോകും. ചില സന്ദര്‍ഭങ്ങളില്‍ ഒരു കൈത്താങ്ങ് അത്യാവശ്യമാണ്. ദെവം അത് നല്‍കുന്നു. മരണാസന്നരായ രോഗികള്‍, നിരാശ്രയര്‍, ദരിദ്രര്‍, ശാരീരിക വൈകല്യമുള്ളവര്‍, അനാഥര്‍, ഒറ്റപ്പെട്ടവര്‍...ഇവര്‍ക്കൊക്ക ദൈവമല്ലാതെ തുണയായി ആരുണ്ട്? സ്വന്തം അനുഭവത്തിന്റെയോ ചിന്താശേഷിയുടെയോ അടിസ്ഥാനത്തില്‍ ഒരുതരത്തിലും ദൈവമെന്ന ആശയത്തെ ന്യായീകരിക്കാന്‍ കഴിയാത്തവരും സമാശ്വാസസിദ്ധാന്തം ചൂണ്ടിക്കാട്ടി മതത്തിന് നേരെ കണ്ണടയ്ക്കുന്നത് കാണാം. എത്ര മോശമായാലും അഗതിക്കും രോഗിക്കും അശരണര്‍ക്കും ഒരു താങ്ങായി ദൈവമല്ലാതെ മറ്റാരുണ്ട്?-ഇതാണ് ചോദ്യം. അറിഞ്ഞോ അറിയാതെയോ മിക്കവരും അതേറ്റുപിടിക്കുന്നു. 



സമ്പന്നരായ ആള്‍ദൈവങ്ങളെ ന്യായീകരിക്കാനും ഈ ന്യായം ഉപയോഗിച്ച് കാണാറുണ്ട്. കപടവും വ്യാജവുമാണെന്ന് വാദിച്ചാലും അവരുടെയൊക്കെ കയ്യില്‍ പണമില്ലേ? അവര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ലേ? കയ്യിലിരിക്കുന്ന പണമെറിഞ്ഞ് സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നില്ലേ? ആര്‍ക്ക് ചെയ്യാനാവുമിതൊക്കെ? നമ്മുടെ നികുതിപ്പണം കൊള്ളയടിക്കുന്ന സര്‍ക്കാര്‍ പോലും പരാജയപ്പെടുന്നിടത്തല്ലേ ഇവരൊക്കെ വികസനം നടത്തുന്നത്? മതനിഷേധികളാണ് വാദിച്ച് നടക്കുന്ന നക്കാപ്പിച്ച കയ്യിലില്ലാത്തവര്‍ക്ക് സാധിക്കുമോ ഇതൊക്കെ?

സമാശ്വസിപ്പിക്കല്‍ വ്യവസായത്തേയും(Consolation Industry), ജീവകാരുണ്യപ്രസ്ഥാനത്തേയും ആര്‍ക്കും തൊട്ടുകളിക്കാനാവില്ലെന്ന് ആള്‍ദൈവങ്ങള്‍ വീമ്പിളക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ചെയ്യുന്നവര്‍ ആരോ ആയിക്കൊള്ളട്ടെ 'സഹായം' വേണ്ടെന്ന് പറയാന്‍ ആര്‍ക്കുമാകില്ല. കൊള്ളമുതല്‍ വീതിച്ചു കിട്ടിയാലും നന്ദിയും കൂറും കാണിക്കുന്ന സ്വഭാവം മനുഷ്യരെ കയ്യൊഴിയില്ല. എങ്ങനെ പണമുണ്ടാക്കുന്നു എന്നതല്ല തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നതാണ് ഭൂരിപക്ഷവും പരിഗണിക്കുന്ന വസ്തുത. എന്തായാലും ഇത്തരം കാര്യങ്ങള്‍ വിശകലനം ചെയ്യാനായി മതം യഥാര്‍ത്ഥത്തില്‍ മനുഷ്യരെ സമാശ്വസിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സമാശ്വസിപ്പിക്കുന്നു എന്ന ഒരു വ്യാജപ്രതീതി താല്‍ക്കാലികമായി ഉണ്ടാക്കുകയാണോ മതം ചെയ്യുന്നത്? മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ ദു:ഖവും മാനസികസമ്മര്‍ദ്ദവും ഒഴിവാക്കി നമ്മെ ആശ്വസിപ്പിക്കുന്നുണ്ടല്ലോ. രജനീകാന്തിന്റെ സിനിമ വീണ്ടും കാണുമ്പോള്‍ കൂടുതല്‍ ആശ്വാസം കിട്ടുന്നുവെന്ന് വരെ വാദിക്കുന്നവരുണ്ട്. ആലോചിക്കുക, മതത്തിന് സമാശ്വസിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് വന്നാലും അത് ശരിയാണെന്ന് തെളിയുന്നില്ല(Religion's power to console doesn't make it true). 
Daniel Dennet
മതവിശ്വാസം മനുഷ്യന്റെ മാനസിക ഉന്മേഷത്തിനും സമതുലനാവസ്ഥക്കും അത്യന്താപേക്ഷിതമാണെന്ന് ശാസ്ത്രീയമായി സമര്‍ത്ഥിക്കപ്പെട്ടാലും ലോകത്തുള്ള നിരീശ്വരവാദികളൊക്കെ ആശങ്ക ഉള്‍പ്പെടെയുള്ള മാനസികപ്രശ്‌നങ്ങള്‍ക്കടിപ്പെട്ട് ജീവിതത്തിനും ആത്മഹത്യയ്ക്കുമിടയില്‍ കിടന്നുഴറുകയാണെന്ന് തെളിയിക്കപ്പെട്ടാലും മതം ശരിയാണെന്ന് വരുന്നുമില്ല. ദൈവമില്ലെങ്കിലും ഉണ്ടാകണമെന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ആഗ്രഹചിന്തയായി മാത്രമേ അതിനെ കാണാനാവൂ. ദൈവത്തിലുള്ള വിശ്വാസവും(Belief in God)വിശ്വാസത്തിലുള്ള വിശ്വാസവും(Belief in Belief)തമ്മിലുള്ള വ്യത്യാസം ഇവിടെ വീണ്ടും പ്രസക്തമാകുന്നു. ദൈവമേ ഞാന്‍ വിശ്വസിക്കുന്നു. അവിശ്വാസത്തെ നേരിടാന്‍ അങ്ങെന്നെ സഹായിക്കണേ-എന്ന പ്രാര്‍ത്ഥന ബൈബിളിലുണ്ട്.

വിശ്വസിച്ചാലും ഇല്ലെങ്കിലും വിശ്വസിക്കുന്നുവെന്ന് നിരന്തരം ഏറ്റുപറയാനുള്ള പരിശീലനം മിക്കവര്‍ക്കും ലഭിക്കുന്നുണ്ട്. ഒരു കാര്യം നിരന്തരം ഏറ്റുപറഞ്ഞുകൊണ്ടിരുന്നാല്‍ സ്വയം ബോധ്യപ്പെടുമെന്നാണ് സങ്കല്‍പ്പം. ആവര്‍ത്തിക്കുന്നത് സത്യമായാലും അസത്യമായാലും ഉണ്ടാകുന്ന ഫലം ഒന്നുതന്നെ. സദാ സ്വയമേറ്റുപറയുന്നു, ചുറ്റുമുള്ള പലരും പറയുന്നു...തെളിവോ വ്യക്തിഗതഅനുഭവമോ ഇല്ലെങ്കിലും വിശ്വാസം വേരുപിടിക്കാന്‍ വിഷമമില്ല. സ്വന്തം വിശ്വാസത്തെപ്പറ്റിയുള്ള ലഘുവിമര്‍ശനം പോലും സഹിക്കാനാവില്ലെന്ന് ഭാവിക്കുന്ന പലരും യഥാര്‍ത്ഥത്തില്‍ വിശ്വാസികളല്ല. യൂറോപ്പിലെ ക്രിസ്ത്യന്‍ പുരോഹിതന്‍മാരുടെ ഇടയിലുള്ള അവിശ്വാസികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതേ നിരക്കില്‍ മുസ്‌ളീം പുരോഹിതര്‍ക്കിടയില്‍ അവിശ്വാസികള്‍ ഉണ്ടാകില്ല. എന്തെന്നാല്‍ അവിശ്വാസികളെ 'മാതൃകാപരമായി' കൈകാര്യം ചെയ്യാന്‍ അവര്‍ക്കറിയാം! അതുകൊണ്ടുതന്നെ മതത്തിന് പുറത്തുവരുന്ന കാര്യമോര്‍ക്കുമ്പോള്‍ അവരുടെ ദേഹമാസകലം വിറകൊള്ളും. 


വിശ്വാസത്തെപ്പറ്റിയുള്ള അസുഖകരമായ ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് പലരും'അതിവൈകാരികത' അഭിനയിക്കുന്നത്. ദേഹമാസകലം വിസര്‍ജ്യം വാരി തേച്ചാല്‍ ജനം തന്നെ പിടികൂടില്ലെന്ന് കരുതുന്ന മോഷ്ടാവിന്റെ ബുദ്ധിയാണിത്. മതവിശ്വാസം എപ്പോഴും'വ്രണ'പ്പെട്ടുകൊണ്ടിരിക്കും. കാരണം അതൊരു മുറിവാകുന്നു. മനുഷ്യരാശിയുടെ ഹൃദയത്തിലേറ്റ ആഴത്തിലുള്ള ഒരു മുറിവ്!
ഡാന്‍ ഡെനറ്റ് 'ബ്രേക്കിംഗ് ദ സ്‌പെല്‍' എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന 'വിശ്വസിക്കുന്നതില്‍ വിശസിക്കുക'എന്ന വാചകം ഭൂരിപക്ഷം മതവിശ്വാസികളെ സംബന്ധിച്ചും അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. മദര്‍ തെരേസയെപ്പോലെ പലരും കപടവിശ്വാസത്തിന്റെ പിറകില്‍ തങ്ങളുടെ അവിശ്വാസം ഒളിച്ചുവെക്കുന്നു. ഡാര്‍ ബാര്‍ക്കറിനെപ്പോലുള്ളവര്‍ വൈകിയാണെങ്കിലും പുറത്തുവരുന്നു. 



മതവിശ്വാസികളില്‍ നല്ലൊരു ശതമാനം അതിഭൗതികവും അതീന്ദ്രിയവുമായ യാതൊന്നിലും വിശ്വസിക്കുന്നില്ലെന്നതാണ് വാസ്തവം. മതം പറയുന്ന ഒട്ടുമിക്ക കാര്യങ്ങളും വിഡ്ഢിത്തമാണെന്ന് അവര്‍ രഹസ്യമായി സമ്മതിക്കും. പൗരോഹിത്യം വലിയ തിന്മയാണെന്ന കാര്യത്തിലും അവര്‍ക്ക് അഭിപ്രായവ്യത്യാസമില്ല. എന്നിട്ടും അവര്‍ വിശ്വസിക്കുന്നതില്‍ വിശ്വസിക്കുന്നു;യുക്തിഹീനമായ കാര്യങ്ങളോട് മൃദുലസമീപനം നിലനിറുത്തുന്നു.

മതം ശരിയാണെന്ന് വാദിക്കുന്നതും മതം ശരിയാണെന്ന് പറയുന്നതില്‍ വിശ്വസിക്കണമെന്ന് വാദിക്കുന്നതും രണ്ടും രണ്ടാണ്. ബൗദ്ധികഭീരുത്വം കാരണം ഇതംഗീകരിക്കാന്‍പോലും പലരും മടിക്കുന്നു. അല്ലെങ്കില്‍ അവര്‍ മറ്റൊരു തന്ത്രമാവിഷ്‌കരിക്കുന്നു. സത്യവും തെളിവുമൊക്കെ മനുഷ്യവികാരത്തിന് മുന്നില്‍ ഒന്നുമല്ല. മനുഷ്യന് വൈകാരികമായി ആവശ്യമെന്നുതോന്നുന്ന കാര്യങ്ങള്‍ നിലനില്‍ക്കണം. അവിടെ സാധുതയും തെളിവുമൊന്നും പ്രശ്‌നമല്ല. മനുഷ്യന് ഉപയോഗമില്ലാത്ത സത്യം ആര്‍ക്ക് വേണം? മനുഷ്യന് ഇഷ്ടമാകുന്ന അസത്യങ്ങളാണ് നാം അംഗീകരിക്കേണ്ടത്!

മനുഷ്യവികാരങ്ങള്‍ തീര്‍ച്ചയായും നമുക്ക് നിസ്സാരവല്‍ക്കരിക്കാനാവില്ല. മനഷ്യന്‍ സ്വപ്നം കാണുന്ന ജീവിയാണ്(Man is a dreaming animal). അവന്റെ മോഹങ്ങളും അത്യാഗ്രഹങ്ങളും തൃഷ്ണയും ഒരിക്കലും ശമിക്കുന്നില്ല. എന്നാല്‍ സത്യവും പ്രധാനപ്പെട്ടത് തന്നെയല്ലേ? ലോകത്തെ സര്‍വ നിരീശ്വരവാദികളും മാനസികസമ്മര്‍ദ്ദവും ആശങ്കയുമായി ആത്മഹത്യയെ മുഖാമുഖം കണ്ടുകഴിയുകയാണെന്ന് കരുതിയാലും മതവിശ്വാസികളെല്ലാം സന്തുഷ്ടരാണെന്ന് തെളിയുന്നില്ല. നിരീശ്വരവാദികളെല്ലാം ആശങ്കാകുലരും അസന്തുഷ്ടരുമാണെന്ന വാദം കഴമ്പില്ലാത്ത മതപ്രചരണമാണെന്ന് മാത്രമല്ല വാസ്തവവിരുദ്ധവുമാണ്. നാസ്തികരില്‍ ചിലര്‍ വളരെ സന്തുഷ്ടരായി ആത്മവിശ്വാസത്തോടെ ജീവിക്കുന്നു, മറ്റുചിലര്‍ക്ക് സാധാരണയുളള പ്രശ്‌നങ്ങളുണ്ട്, മറ്റു ചിലരാകട്ടെ തികഞ്ഞ ഗതികേടിലുമാണ്. ഇതൊക്കെ തന്നെയാണ് മതവിശ്വാസികളുടേയും അവസ്ഥ.

സന്തുഷ്ടര്‍, ദു:ഖിതര്‍, രോഗികള്‍, ധനികര്‍, ദരിദ്രര്‍, വികലാംഗര്‍, അന്ധര്‍, ബധിരര്‍, പണ്ഡിതര്‍, ഉത്തമപൗരന്‍മാര്‍, മനുഷ്യസ്‌നേഹികള്‍, വഷളന്‍മാര്‍, ക്രിമിനലുകള്‍, അഴിമതിക്കാര്‍, ഭീകരര്‍.......തുടങ്ങി എല്ലാ വിഭാഗക്കാരും അവിടെയുണ്ട്. വിശ്വാസവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കാവുന്നതാണ്. എന്നാല്‍ അത്തരമൊരു കണക്ക് ഏതെങ്കിലുമൊരു വിഭാഗത്തിന് അനുകൂലമാകുമെന്ന് കരുതാനാവില്ല. എന്തായാലും അധമരിലും അസന്തുഷ്ടരിലും ആവലാതിക്കാരിലും ബഹുഭൂരിപക്ഷവും മതവിശ്വാസികളായിരിക്കും എന്നുറപ്പിക്കാം. മതവിശ്വാസികള്‍ അവിശ്വാസികളേക്കാള്‍ എണ്ണത്തില്‍ കൂടുതലാണ് എന്നതാണതിന്റെ കാരണം. സമാനമായ കാരണം കൊണ്ടുതന്നെ സന്തുഷ്ടരിലും ധനികരിലും എണ്ണത്തില്‍ കൂടുതല്‍ മതവിശ്വാസികളായിരിക്കും.
നാസ്തികര്‍ക്ക് വിഷാദവും മാനസികപ്രയാസങ്ങളും വിശ്വാസികളേക്കാള്‍ കൂടുതലായി ഉണ്ടോ? ഇനിയഥവാ ഉണ്ടെങ്കില്‍ അതിന് പ്രത്യേകിച്ചെന്തെങ്കിലും കാരണമുണ്ടോ? 'ഇല്ല'-എന്നുതന്നെയാണ് രണ്ട് ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം. ഒരു നാസ്തികനായി ജീവിക്കുന്നതുതന്നെയാണ് ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷവും ആത്മവിശ്വാസവും നല്‍കുന്നത്. നാസ്തികത ജീവിതത്തിന്റെ നിലയ്ക്കാത്ത ആഘോഷമാകുന്നു. നാസ്തികര്‍ ബുദ്ധിശക്തിയില്‍ മാത്രമല്ല ആത്മവിശ്വാസത്തിന്റെയും മാനസികമായ കരുത്തിന്റെ കാര്യത്തിലും ഒരു പടി മുന്നിലാണെന്ന് തന്നെയാണ് ഇക്കാര്യത്തിലുള്ള മിക്ക പഠനങ്ങളും സൂചിപ്പിക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടുപ്രകാരം'സമാശ്വാസം' എന്നവാക്കിന് ദു:ഖത്തിന്റെയും മാനസികസമ്മര്‍ദ്ദത്തിന്റേയും ലഘൂകരണം എന്നര്‍ത്ഥം. രണ്ടു രീതിയിലുള്ള സമാശ്വാസമാണ് പൊതുവെയുള്ളത്. (ഒന്ന്) നേരിട്ടുളള സമാശ്വാസം:ആള്‍പാര്‍പ്പില്ലാത്ത ഒരു പര്‍വ്വതപ്രദേശത്ത് തുണയ്ക്കാരുമില്ലാത്ത ഒരാള്‍ക്ക് കഴുത്തില്‍ ബ്രാന്‍ഡികുപ്പിയും തൂക്കിയിട്ട വലിയ സെന്റ്ബര്‍നാര്‍ഡ് നായ കൂട്ടായെത്തുമ്പോള്‍ വലിയ ആശ്വാസമാണുണ്ടാകുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു കുട്ടിയെ ഗാഢമായി ആലിംഗനം ചെയ്ത് ചില ആശ്വാസവാക്കുകള്‍ പറയുന്നത് കുട്ടിക്ക് വലിയആശ്വാസം നല്‍കുന്നു. (രണ്ട്) പരോക്ഷമായ ആശ്വാസം:ഇതുവരെ അറിയാതിരിക്കുന്ന ഒരുകാര്യം അറിഞ്ഞതുമൂലം ഉണ്ടാകുന്ന സമാശ്വാസം. അല്ലെങ്കില്‍ ഇതുവരെ ശ്രമിച്ചുനോക്കാതിരുന്ന ഒരു രീതിയിലൂടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന സമാശ്വാസം. സ്‌നേഹസമ്പന്നനായിരുന്ന ഭര്‍ത്താവ് യുദ്ധത്തില്‍ നഷ്ടപ്പെട്ട് കടുത്ത ശോകത്തില്‍ കഴിയുന്ന ഒരു വിധവ ഭര്‍ത്താവിന്റെ കുട്ടിയെ താന്‍ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ ആശ്വസിക്കുന്നു. ഭര്‍ത്താവ് ധീരമായി പോരാടിയാണ് മരിച്ചതെന്നറിഞ്ഞാലും അവള്‍ ആശ്വാസം കൊള്ളും. തത്വചിന്തകര്‍ മരണത്തെ താത്വികമായി വിശകലനം ചെയ്ത് കേള്‍ക്കുമ്പോള്‍ മരണം തീര്‍ത്തും ദു:സ്സഹമാണെന്ന ചിന്തയില്‍ മാറ്റമുണ്ടാകും.

മനുഷ്യജീവിതത്തില്‍ ഏഴ് ഘട്ടങ്ങളുണ്ടെന്ന് ഷേക്‌സിപിയര്‍ എഴുതിയിട്ടുണ്ട്. ഓരോഘട്ടവും തൊട്ടുമുമ്പേയുള്ള ഘട്ടത്തിന്റെ മരണത്തില്‍നിന്നുമാണ് തുടങ്ങുന്നതെന്ന് ബോധ്യപ്പെട്ടാല്‍ മരണം എന്ന ആത്യന്തികസത്യം തിരിച്ചറിയാന്‍ നമുക്കാവും. ജീവിതം തന്നെ സാവധാനത്തിലുളള മരണമായി പരിഗണിക്കാം. ഓരോ ദിവസം കഴിയുമ്പോഴും നാം അനിവാര്യമായ മരണത്തിലേക്ക് കുതിക്കുകയാണ്. ഇന്നലെയുള്ള ദൂരം ഇന്നില്ലെന്ന ബോധം മരണം അപ്രതീക്ഷിതമോ അസഹനീയമോ ആണെന്ന ധാരണ ഉപേക്ഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കും.
Mark Twain
''ഞാന്‍ മരണത്തെ ഭയക്കുന്നില്ല. എന്തെന്നാല്‍ ഞാന്‍ ജനിക്കുന്നതിന് കോടിക്കണക്കിന് വര്‍ഷംമുമ്പേ ഞാന്‍ മരിച്ച അവസ്ഥയിലായിരുന്നു. അന്നൊന്നും എനിക്ക് അസൗകര്യത്തിന്റെ നേരിയ ലാഞ്ചനപോലും തോന്നിയിട്ടില്ല''(''I do not fear death. I had been dead for billions and billions of years before I as born, and had not suffered the slightest inconvenience from it'')-എന്ന മാര്‍ക്ക് ട്വയിന്റെ വിശ്വപ്രസിദ്ധ വാചകങ്ങള്‍ ഓര്‍ക്കുക. ഇത് നേരാംവണ്ണം മനസ്സിലാക്കുന്ന ഒരാള്‍ക്ക് മരണത്തെ കുറേക്കൂടി ലാഘവത്വത്തോടെ സമീപിക്കാന്‍ കഴിഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല. അമേരിക്കന്‍ ഭരണഘടനയുടെ ശില്‍പ്പി എന്നറിയപ്പെടുന്ന തോമസ് ജഫേഴ്‌സണ്‍ കരളുറപ്പോടെ മരണത്തെ നേരിട്ട മനുഷ്യനാണ്. അദ്ദേഹത്തിന് മരണാനന്തരജീവിതത്തെക്കുറിച്ച് യാതൊരു വിശ്വാസവുമില്ലായിരുന്നു. മരണം അടുക്കുന്തോറും പ്രതീക്ഷയോ ഭയമോ വെച്ചുപുലര്‍ത്തിയിരുന്നില്ലെന്ന് അദ്ദേഹം മിത്രങ്ങള്‍ക്കെഴുതിയ കത്തുകള്‍ സാക്ഷ്യപ്പെടുത്തുന്നതായി ജീവചരിത്രകാരനായ ക്രിസ്‌ററഫര്‍ ഹിച്ചന്‍സ് വെളിപ്പെടുത്തുന്നു. 
Bertrand Russell
അസഹനീയമായ ഭീതിയും ആശങ്കയും വേദനയുമൊക്കെയായി മരണത്തെ വരവേല്‍ക്കുമ്പോഴും തനിക്ക് പ്രതീക്ഷയും മരണാനന്തരജീവതത്തില്‍ പ്രത്യാശയുമുണ്ടെന്ന് പറഞ്ഞുകൊണ്ടിരിക്കാന്‍ വിധിക്കപ്പെട്ടവനാണ് ശരാശരി വിശ്വാസി. തികഞ്ഞ അവിശ്വാസിയായിരുന്ന ബര്‍ട്രാന്‍ഡ് റസ്സല്‍ മരണത്തെപ്പറ്റി എഴുതി:''ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ ജീര്‍ണ്ണിക്കും, എന്റെ വ്യക്തിത്വത്തിന്റേതായ യാതൊന്നും അതിജീവിക്കില്ല. ഞാന്‍ ചെറുപ്പമല്ല. എന്നാലും ഇപ്പോഴും ഞാന്‍ ജീവിതത്തെ സ്‌നേഹിക്കുന്നു. എന്നാല്‍ നാശത്തെക്കുറിച്ചുള്ള ചിന്തകള്‍മൂലം വിറയ്ക്കുന്നതിനോട് ഞാന്‍ പുച്ഛത്തോടെ വിയോജിക്കുന്നു. ഒരിക്കല്‍ അവസാനിക്കുമെന്നതിനാല്‍ ആനന്ദം ആനന്ദമല്ലാതെയാകുന്നില്ല. എന്നെന്നും നിലനില്‍ക്കുന്നില്ലെന്ന് കരുതി സ്‌നേഹത്തിന് അതിന്റെ മൂല്യം നഷ്ടപ്പെടുന്നുമില്ല. തൂക്കുമരത്തിന് മുന്നിലും അസാമാന്യധീരത കാണിച്ചിട്ടുള്ള നിരവധി വീരന്‍മാര്‍ മനുഷ്യചരിത്രത്തിലുണ്ട്. ആ സംഭവങ്ങളൊക്കെ ലോകത്ത് മനുഷ്യന്റെ സ്ഥാനം എന്താണെന്ന് നമ്മെ പഠിപ്പിക്കുന്നുണ്ട്.....''

ശാസ്ത്രവുമായി തട്ടിച്ച് നോക്കുമ്പോള്‍ മതം എങ്ങനെയാണ് ഈ രണ്ടുരീതിയിലുള്ള (പ്രത്യക്ഷവും പരോക്ഷവും)സമാശ്വാസം നല്‍കുന്നത്? ആദ്യത്തെ സമാശ്വസിപ്പിക്കല്‍ ദൈവം എന്ന ശക്തി(സാങ്കല്‍പ്പികവും അയഥാര്‍ത്ഥവുമായിക്കൊള്ളട്ടെ)സുഹൃത്തിനെപ്പോലെ തോളില്‍ കയ്യിട്ടു കൊണ്ട് സമാശ്വസിപ്പിക്കുന്നുവെന്ന തോന്നലാണ്. സെന്റ്ബര്‍നാര്‍ഡ് നായയെപ്പോലെയോ അല്ലെങ്കില്‍ അതിന്റെ കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ബ്രാന്‍ഡിക്കുപ്പി പോലെയോ അത് വിശ്വാസിക്ക് ആശ്വാസം കൊണ്ടുവരും. പക്ഷെ ശാസ്ത്രീയ ഔഷധങ്ങള്‍ക്ക് ഇതേ സമാശ്വാസം ഇതിലും മെച്ചപ്പെട്ട രീതിയില്‍ നല്‍കാനാവും. രണ്ടാമത്തെ സമാശ്വാസത്തിന്റെ കാര്യം പരിഗണിച്ചാല്‍ മതം വളരെ ശക്തമായ പ്രഭാവം ചെലുത്തുന്നുവെന്നാണ് ആദ്യം തോന്നുക. ഭൂകമ്പവും സുനാമിയും പോലുള്ള കൊടിയ നാശങ്ങള്‍ക്കും അത്യാഹിതങ്ങള്‍ക്കും ഇരയാകുമ്പോള്‍ എല്ലാം 'ദൈവപദ്ധതിയാണ്' എന്ന ചിന്തയില്‍ കുറച്ചെങ്കിലും ആശ്വാസം കിട്ടുന്നതായി ചില മതവിശ്വാസികള്‍ അവകാശപ്പെടാറുണ്ട്. അവരെ സംബന്ധിച്ചിടത്തോളം നിസ്സഹായതയ്ക്ക് ഒരു ന്യായീകരണമായി.

വ്യക്തിജീവിതത്തില്‍ ദു:ഖവും ദുരന്തവും കനക്കുമ്പോള്‍ സ്വയം ആശ്വസിക്കാനും മറ്റുള്ളവരെ ആശ്വസിപ്പിക്കാനുമായി ഇത്തരം വാചകങ്ങള്‍ ആവര്‍ത്തിച്ചുരുവിടാനാണ് മതവിശ്വാസികള്‍ക്ക് പരിശീലനം ലഭിക്കുന്നത്. ദൈവം ഒരിക്കല്‍ പ്രത്യക്ഷപ്പെടുമെന്നോ തിരിച്ചുവരുമെന്നോ അവര്‍ വിശ്വസിക്കുന്നു. അന്ന് പ്രശ്‌നങ്ങളെല്ലാം തീരുമെന്ന് വിഭാവനം ചെയ്യുന്നത് അവര്‍ക്ക് മാനസികമായ കരുത്തും ആത്മവിശ്വാസവും നല്‍കും.'എല്ലാം ദൈവത്തിന്റെ തീരുമാനം', 'അവന്റെ ഇഷ്ടം', 'അവന്റെ ലീല', 'ദൈവേച്ഛ', 'ദൈവവിധി' തുടങ്ങിയ സ്വഭാവത്തിലുള്ള വാചകങ്ങള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ ആവര്‍ത്തിച്ചുരുവിട്ടാല്‍ ആശ്വാസം കിട്ടുമെന്ന് അവര്‍ വിചാരിക്കുന്നു. വരട്ടുചൊറി മുതല്‍ കൊടിയദുരന്തങ്ങളില്‍വരെ സമാനമായ നിലപാടാണ് മതവിശ്വാസികള്‍ സ്വീകരിക്കുക.
ജീവിതം ഒരിക്കല്‍ അവസാനിക്കുമെന്ന ചിന്ത ജീവതം ആസ്വദിക്കുന്നതിന് തടസ്സമാണോ? ഒരിക്കലുമല്ല. ആഹാരം തീരുമെന്ന ബോധമുള്ളതു കൊണ്ടുമാത്രം ആരും ആഹാരമുപേക്ഷിക്കാറില്ല, രുചി കുറഞ്ഞെന്ന് വിലപിക്കാറുമില്ല. അവസാനമുള്ളവയും ആസ്വദിക്കാന്‍ ശീലിക്കണം. 'അവസാനമില്ലാത്ത സുഖം' എന്നത് മതവികലതയില്‍ നിന്നുത്ഭവിക്കുന്ന അത്യാഗ്രഹമാകുന്നു.

മരണം ആസന്നമാകുന്ന ഘട്ടത്തില്‍ താന്‍ മരണത്തിനുശേഷം അനശ്വരനായിരിക്കുമെന്നും ദൈവത്തിനോപ്പം സ്വര്‍ഗ്ഗത്ത് വസിക്കുമെന്നൊക്കെ സങ്കല്‍പ്പിക്കുന്നത് വിശ്വാസിയുടെ വ്യഥ കുറയ്‌ക്കേണ്ടതാണ്. അതേസമയം നരകത്തിലേക്ക് പോകുകയാണെന്ന തോന്നല്‍ ഭീതിയുളവാക്കുകയും ചെയ്യും. വ്യാജവിശ്വാസങ്ങള്‍ ഇച്ഛാഭംഗം സംഭവിക്കുന്ന നിമിഷം വരെ ശരിയായ വിശ്വാസങ്ങളുടെ ഗുണം ചെയ്യും. കപടവിശ്വാസവും ശരിയായ വിശ്വാസവും തമ്മില്‍ അവസാനഘട്ടത്തില്‍ മാത്രമേ തിരിച്ചറിയാനാവുകയുള്ളു. മതവിശ്വാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല മതാതീതമായ കാര്യങ്ങളിലും ഇത് സാധുവാണ്. തകരുന്നതുവരെ ഒറിജിനലും ഡ്യൂപ്‌ളിക്കേറ്റും ഒരുപോലെ പ്രവര്‍ത്തിക്കുന്നു.
വിശ്വസിക്കുക എന്നാല്‍ ചിന്തിക്കാന്‍ വിസമ്മതിക്കുക എന്ന അര്‍ത്ഥം കൂടിയുണ്ട്. വിശ്വാസം വ്യാജമായാലും ശരിയായാലും പ്രവര്‍ത്തനഫലം ഒന്നുതന്നെയാണ്. വ്യാജവിശ്വാസവുമായി ജീവിച്ച് മരിക്കാന്‍ ആര്‍ക്കും സാധിക്കും. ദൈവം യഥാര്‍ത്ഥമായതുകൊണ്ടോ വ്യാജമായതുകൊണ്ടോ പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല. വ്യാജകറന്‍സിയും അംഗീകൃതകറന്‍സിയും പോലെയാണവ. രണ്ടും അന്ത്യനിമിഷം വരെ സമാനമായ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. എന്നാല്‍ ഫലം തരേണ്ട സമയത്ത് വ്യാജനോട്ട് നമ്മെ നിര്‍ദയമായി കബളിപ്പിക്കും. കയ്യിലിരിക്കുന്നത് കള്ളനോട്ടാണെന്ന് നാമറിയുന്നില്ല,അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്നില്ല. കള്ളനോട്ടിന് തുല്യമായ തുക പക്കലുണ്ടെന്ന ആത്മവിശ്വാസമാണ് അവസാന നിമിഷംവരെ മതവിശ്വാസിയെ നയിക്കുന്നത്.

മരണം ഉറപ്പായിക്കഴിഞ്ഞ ഒരു അര്‍ബുദ രോഗിയോട് 'നിങ്ങള്‍ തീര്‍ച്ചയായും രക്ഷപ്പെടും' എന്ന് ഡോക്ടര്‍ കളവ് പറഞ്ഞാല്‍ അതയാള്‍ക്ക് ആശ്വാസം പകരുമെന്നതില്‍ സംശയമില്ല. രക്ഷപ്പെടുമെന്നുറപ്പുള്ള മറ്റൊരു രോഗിയോട് ഡോക്ടര്‍ ഇതേ ആശ്വാസവാക്കുകള്‍ പറഞ്ഞാലുണ്ടാകുന്ന പ്രഭാവമാണ് മരണം ഉറപ്പായ രോഗിയിലും ഉണ്ടാകുക. മരണാനന്തരജീവിതത്തിലും സ്വര്‍ഗ്ഗത്തിലും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നതുമൂലം ഉണ്ടാകാനിടയുള്ള മോഹഭംഗം ഡോക്ടറുടെ നുണപോലെ ഒരിക്കലും വെളിപ്പെടുകയില്ല. ഡോക്ടറുടെ നുണയാകട്ടെ രോഗം മൂര്‍ച്ഛിക്കുകയും മരണലക്ഷ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോള്‍ രോഗിക്ക് ബോദ്ധ്യപ്പെടും. എന്നാല്‍ മരണാനന്തരജീവിതവും സ്വര്‍ഗ്ഗവുമൊക്കെ യാഥാര്‍ത്ഥ്യമാണോ എന്നറിയാന്‍ മരണംവരെ യാതൊരു ഉപായവുമില്ല. മരണം കഴിഞ്ഞ് തീരെയുമില്ല! മതസങ്കല്‍പ്പങ്ങള്‍ തെളിയാക്കാനാവില്ലെന്നതാണ്(Unprovabe) മതത്തിന്റെ കരുത്ത്. മരണശേഷമുള്ള കാര്യങ്ങളെ കുറിച്ച് പറയുന്നത് തെറ്റാണെന്ന് തെളിയിക്കാന്‍ വിശ്വസിക്കുന്നവര്‍ക്കോ വിശ്വസിപ്പിക്കുന്നവര്‍ക്കോ സാധ്യമല്ല. അവിശ്വസിക്കുന്നവരുടെ കാര്യം പറയാനുമില്ല. ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഇക്കാര്യത്തില്‍ നിസ്സഹായരാണ്. അറിയാനാവാത്തതും ഇല്ലാത്തതുമായ കാര്യങ്ങളെപ്പറ്റി ഉന്നയിക്കുന്ന അവകാശവാദം എന്നെന്നും ഭദ്രമായിരിക്കും.

അമേരിക്കയിലെ 95% മതവിശ്വാസികളും മരണശേഷം തങ്ങള്‍ക്ക് മെച്ചപ്പെട്ട മറ്റൊരു ജീവിതമുണ്ടെന്ന് അഭിപ്രായപ്പെട്ടുവന്ന് സൂചിപ്പിക്കുന്ന ഒരു ഗാലപ്പ് പോള്‍ ഈയ്യിടെ പുറത്തുവന്നിരുന്നു. ഫലം എന്തുമാകട്ടെ, മരണാന്തരജീവിതത്തില്‍ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെട്ടവരില്‍ എത്ര ശതമാനം അതില്‍ ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നുണ്ട്? യാഥാര്‍ത്ഥ്യം പലപ്പോഴും രസകരമാണ്. ഈ 95% പേരും ആത്മാര്‍ത്ഥമായി അങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍ അവരെല്ലാം ആമ്പിള്‍ഫോര്‍ത്തിലെ ആബട്ടിനെപ്പോലെ (Abbot of Ampleforth) പെരുമാറേണ്ടതല്ലേ? ആരാണീ ആബട്ട്? മരണാനന്തരജീവതത്തില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും അതനുസരിച്ച് സത്യസന്ധമായി ജീവിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനിയാണ് ബ്രിട്ടണിലെ ആമ്പിള്‍ഫോര്‍ത്തിലെ ഈ പുരോഹിതന്‍. ഒരിക്കല്‍ കാര്‍ഡിനല്‍ ബേസില്‍ഹ്യൂം(Cardinal Basil Hume)താന്‍ മരിക്കാന്‍ പോകുകയാണെന്ന് ഈ ആബട്ടിനോട് പറഞ്ഞുവത്രെ. അപ്പോള്‍ പുള്ളിയുടെ പ്രതികരണം തീര്‍ത്തും സത്യസന്ധമായിരുന്നു:''അഭിനന്ദനങ്ങള്‍! ഒരു ഉജ്ജലമായ വാര്‍ത്തയാണത്. താങ്കള്‍ക്കൊപ്പം വരാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാനാശിക്കുന്നു.''('Congratulations! That is brilliant news. I wish I was coming with you').
ആമ്പിള്‍ഫോര്‍ത്തിലെ ആബട്ട് സത്യസന്ധനായ വിശ്വാസിയാണ്. ആബട്ടിന്റെ വാചകങ്ങള്‍ മരണാനന്തരജീവിതത്തില്‍ വിശ്വസിക്കുന്ന മേല്‍സൂചിപ്പിച്ച 95% പോലും കാര്യമായിട്ടെടുക്കില്ല. അവര്‍ക്കും ഈ വാചകങ്ങള്‍ ഒരു തമാശ മാത്രമാണ്. പക്ഷെ എന്തുകൊണ്ട്? ആരുടെ വിശ്വാസമാണ് പരിഹാസ്യം? ആരാണ് കാപട്യം കാണിക്കുന്നത്? എന്തായാലും ആബട്ടല്ല, ആത്മാര്‍ത്ഥമായും വിശ്വസിക്കുന്ന കാര്യമാണ് അദ്ദേഹം സത്യസന്ധമായി പറഞ്ഞത്.

എന്തുകൊണ്ട് ലോകത്തുള്ള ക്രിസ്ത്യാനികളും മുസ്‌ളീങ്ങളും ജൂതന്‍മാരും ഹിന്ദുക്കളുമൊക്കെ ഇങ്ങനെ പറയുന്നില്ല? മാതാപിതാക്കളും അടുത്ത മിത്രങ്ങളും മരിക്കാന്‍നേരത്ത് എന്തുകൊണ്ട് ആനന്ദിക്കുന്നില്ല? മരിക്കാന്‍ പോകുന്നവരുടെ സൗഭാഗ്യങ്ങളോര്‍ത്ത് ഉള്ളാലെ സന്തോഷിക്കുന്നില്ല? കറതീര്‍ന്ന വിശ്വാസിയായ ഒരാള്‍ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞെന്ന് ഡോക്ടര്‍ ഉറപ്പ് പറയുമ്പോള്‍ തന്റെ സൗഭാഗ്യത്തെക്കുറിച്ചോര്‍ത്ത് എന്തുകൊണ്ട് ആഹ്‌ളാദിക്കുന്നില്ല? ഭൂമിയിലെ ജീവിതത്തേക്കാള്‍ എത്രയോ മഹത്തരവും ഉദാത്തവുമാണ് പ്രഭുവിനോടൊത്തുള്ള നിത്യജീവിതം! ഈ ഒരു നിമിഷത്തിനുവേണ്ടിയാണല്ലോ അയാള്‍ ജീവിതം മുഴുവന്‍ ആരാധന നടത്തിയത്. സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് സൗജന്യവിനോദയാത്രയ്ക്ക് പോകാന്‍ അവസരം ലഭിച്ച ആഹ്ലാദത്തോടെ അയാള്‍ മരണം സ്വീകരിക്കേണ്ടതല്ലേ? ജീവിതം മുഴുവന്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് പരലോകജീവിതത്തിനായി കാത്തിരുന്നിട്ട് അവസാനം അവിടെപോകാന്‍ അവസരം ലഭിക്കുമ്പോള്‍ വാര്‍ദ്ധക്യംപോലും മറന്ന് അലമുറയിടുന്നത് തികഞ്ഞ കാപട്യമല്ലേ? മരിക്കാന്‍ പോകുന്നവരോട് തങ്ങളുടെ ഉറ്റബന്ധുക്കള്‍ക്കുള്ള സന്ദേശം കൊടുത്തയക്കാന്‍ മതവിശ്വാസികള്‍ തയ്യാറാവാത്തതെന്ത്?

ഭാരതീയരെ സംബന്ധിച്ചിടത്തോളം ഈ ചോദ്യങ്ങള്‍ പഴഞ്ചനാണ്. ചാര്‍വാകന്‍മാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുറേക്കൂടി കമനീയമായിത് ചോദിച്ചിട്ടുണ്ട്. ബലി കൊടുക്കപ്പെടുന്ന സാധുമൃഗങ്ങള്‍ നേരെ സ്വര്‍ഗ്ഗത്ത് പോകുമെങ്കില്‍ എന്തുകൊണ്ട് സ്വന്തം മാതാപിതാക്കളുടെ കഴുത്തറുത്ത് അവരെ ബലി നടത്തുന്നില്ല?-എന്ന ചോദ്യവുമായാണ് അവര്‍ ബ്രാഹ്മണമേധാവിത്വത്തെ വെല്ലുവിളിച്ചത്. മരണവേളയില്‍ വിശ്വാസികള്‍ അവര്‍ പ്രചരിപ്പിക്കുന്ന വിശ്വാസമനുസരിച്ച് പ്രവര്‍ത്തിക്കാത്തതെന്ത്? ഒന്നുകില്‍ അവര്‍ വിശ്വസിക്കുന്നുവെന്ന് പറയുന്നതില്‍ അവര്‍ക്ക് വിശ്വാസമില്ല. മതവിശ്വാസി സമൂഹത്തെപ്പേടിച്ച് ജീവിതാവസാനം വരെ വിശ്വാസം അഭിനയിച്ചുകൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ മരണത്തെ അവര്‍ക്ക് ഭയമാണ്. മതദൈവത്തില്‍ വിശ്വസിച്ചാല്‍ മരണത്തെ പേടിയില്ലാതെ നേരിടാം എന്നതാണ് മതം മുന്നോട്ട് വെക്കുന്ന ഏറ്റവും വലിയ വാഗ്ദാനം. രണ്ടും കൂട്ടിവായിക്കുമ്പോള്‍ ചില പന്തികേടുകളുണ്ട്.

വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കള്‍ക്ക് ഒരു തുള്ളി ഔഷധമോ ഒരു കീറ് തുണിയോ ഒരുപിടി ആഹാരമോ കൊടുക്കാതെ മരണശേഷം ക്വാളിസും പജോറയും ഒരുക്കുന്ന സുഖശീതളിമയില്‍ യാത്രചെയ്ത് അവരുടെ പേരില്‍ ബലിയിട്ട് '
ത്യാഗി'കളും
 മാന്യമാരുമായി ഞെളിയുന്ന അധമരുടെ ആശാകേന്ദ്രമായി മതം നിലനില്‍ക്കുന്നിടത്തോളം അത് ജനകീയമായിരിക്കുമെന്ന് കാണാന്‍ വിഷമമില്ല. ജീവിച്ചിരിക്കുന്നവര്‍ക്കാണ് കരുണയും ദയയും വേണ്ടത്. അവര്‍ക്കാണ് ആഹാരവും വസ്ത്രവും വേണ്ടത്. അത് നിഷേധിച്ചിട്ട് മരണശേഷം അവര്‍ക്ക് വേണ്ടി ശ്രാദ്ധം ചെയ്യുന്ന അധമരെ നോക്കി ''മൃതനാമപി ജന്തൂനാം ശ്രാദ്ധം ചേത് തൃപ്തികാരണം, ഗച്ഛിതാമഹ ജന്തുനാം വ്യര്‍ത്ഥം പാഥേയ കല്‍പ്പനം'' എന്ന് പച്ചയായി പറഞ്ഞവരാണ് ചാര്‍വകന്‍മാര്‍. സമ്മാനം കൊതിച്ചും ശിക്ഷ ഭയന്നും മതം മനുഷ്യനില്‍ കുത്തിവെക്കുന്ന വ്യാജധാര്‍മ്മികത അവനെ കൂടുതല്‍ കച്ചവടക്കണ്ണുള്ളവനും അധമനുമായി തരം താഴ്ത്തുകയാണ് ചെയ്യുന്നത്.

മതപരമായ അനുഷ്ഠാനത്തിലൂടെ ആരെങ്കിലും മെച്ചപ്പെട്ട മാനസികനില കൈവരിക്കാറുണ്ടോ? ആഘാതങ്ങള്‍ (shocks)നേരിടാന്‍ വിശ്വാസം നല്ലതാണെന്ന മതപ്രചരണം നോക്കാം. വെറുതെ മസ്തിഷ്‌ക്കത്തെ വിശ്വാസിപ്പിക്കാന്‍ ശ്രമിച്ചാല്‍ വിജയിക്കില്ല. ഇനി സാധിച്ചാലും അതുകൊണ്ട് പ്രയോജനമില്ല. അസ്ഥികള്‍ മരവിക്കുന്ന തണുപ്പുള്ളിടത്ത് ചെന്ന് നിന്നിട്ട് 'ഓ ഇവിടം എത്ര ഊഷ്മളമാണ്! 'എന്നു സ്വയം പറഞ്ഞതുകൊണ്ട് തണുപ്പ് മാറില്ല. സിംഹത്തിന്റെ മുന്നില്‍ അകപ്പെടുമ്പോള്‍ 'ഇതൊരു സിംഹമല്ല, വെറും മുയലാണ്' എന്ന് ചിന്തിച്ചതുകൊണ്ട് അപകടം ഒഴിയുകയുമില്ല. യാഥാര്‍ത്ഥ്യം കിനാവ് കണ്ടകറ്റാകാനാകില്ല. ശൈത്യം ശൈത്യം തന്നെയാണ്, സിംഹം സിംഹവും. അവയൊക്കെ അങ്ങനെയല്ല എന്ന് സങ്കല്‍പ്പിക്കുന്നതുകൊണ്ട് വിശ്വാസിക്ക് വലിയ പ്രയോജനമുണ്ടാവില്ല. ആഘാതങ്ങള്‍ നേരിടാന്‍ നല്ലത് യാഥാര്‍ത്ഥ്യബോധം തന്നെയാണ്. ആഗ്രഹങ്ങളും മോഹവും കെട്ടഴിച്ചുവിടുന്നതു കൊണ്ട് യാഥാര്‍ത്ഥ്യത്തെ ആട്ടിപ്പായിക്കാനാവില്ല.

സമ്മര്‍ദ്ദവ്യവസായം
ധ്യാനവും പ്രാര്‍ത്ഥനയും ആത്മനിയന്ത്രണത്തിനും സമ്മര്‍ദ്ദലഘൂകരണത്തിനും സഹായകരമാണെന്നുള്ള പ്രചരണം കോടികള്‍ വിറ്റുവരവുള്ള 'സമ്മര്‍ദ്ദവ്യവസായ'(Stress Industry)ത്തിന്റെ ജീവനാഡിയാണ്. ജീവിതസമ്മര്‍ദ്ദം(Stress) എല്ലാവര്‍ക്കുമുണ്ട്;ഉണ്ടാവുകയും വേണം. ജൈവികമായ ഒരനിവാര്യതയാണത്. സമ്മര്‍ദ്ദം അധികരിക്കുമ്പോള്‍ ജീവിക്ക് സ്വയം പരിഹരിക്കാന്‍ കഴിയേണ്ടതാണ്;ജീവിക്ക് മാത്രമേ അത് സാധിക്കൂ. മനസ്സമാധാനം ബാഹ്യമായി ഒട്ടിച്ചുവെക്കാവുന്ന ഒന്നല്ല. അത് ആന്തരികമായി നിര്‍മ്മിക്കപ്പെടേണ്ടതുണ്ട്. കൃത്രിമ മന:ശ്ശാന്തിക്ക് ആയുസ്സധികമില്ല. താന്‍ ദിവസവും ധ്യാനത്തിലൂടെ(Meditation)ആത്മനിയന്ത്രണം നേടുന്നുവെന്ന് ഒരാള്‍ പറഞ്ഞാല്‍ അയാള്‍ക്ക് സാരമായ പ്രശ്‌നമുണ്ട് എന്നാണര്‍ത്ഥം. സമ്മര്‍ദ്ദലഘൂകരണത്തിനുള്ള ശേഷി ഓരോ വ്യക്തിക്കുമുണ്ട്. യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി അംഗീകരിക്കലാണ് മാനസികസമ്മര്‍ദ്ദം കൈകാര്യം ചെയ്യാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗം. അതായത് സാമാന്യബുദ്ധിയും യാഥാര്‍ത്ഥ്യബോധവുമുള്ള ഒരാള്‍ക്ക് ജീവിതം ഒരാഘോഷമായിരിക്കും.

സമ്മര്‍ദ്ദം ഭജന പാടി ഇല്ലാതാക്കാനാവില്ല, ഇല്ലാതാക്കേണ്ടതുമില്ല. ശരിയായതോതിലുള്ള സമ്മര്‍ദ്ദം(Ideal stress)ജീവിതവിജയത്തിന് അനിവാര്യമാണ്. വീണയിലെ തന്ത്രികള്‍ പോലെയാണത്. വല്ലാതെ അയഞ്ഞുകിടന്നാലും അധികം മുറുകിയാലും ശ്രുതി പാളും. ജീവിതസമ്മര്‍ദ്ദം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇല്ലാതാകുന്നത് ജീവിതം തന്നെയാണ്. നായയുടെ വാല് മുറിച്ച് അതിന്റെ സൗന്ദര്യം കൂട്ടാന്‍ ശ്രമിക്കുന്നത് ക്രൂരതയാകുന്നു. ദിശയും ഗതിയും തിരച്ചറിയാനും ശരീരത്തിന്റെ തുലനാവസ്ഥ നിലനിറുത്തുവാനും വാല്‍ പ്രയോജനപ്പെടുന്നുണ്ട്. സമ്മര്‍ദ്ദം (Stress)കര്‍മ്മശേഷിയെ ഉത്തേജിപ്പിക്കുകയും ജാഗ്രത യുടെ മൂര്‍ച്ച കൂട്ടുകയും ചെയ്യും. ഒരപകടം സൃഷ്ടിക്കുന്ന ഭീതിയിലും സമ്മര്‍ദ്ദത്തിലും അതിവേഗത്തില്‍ കുതിച്ചോടുന്ന ഒരാള്‍ക്ക് സാധാരണഗതിയില്‍ ആ വേഗം കൈവരിക്കാനാവില്ല. വായിച്ചുനോക്കാന്‍ പോലും താല്പര്യപ്പെടാത്ത പാഠഭാഗങ്ങള്‍ 'പരീക്ഷാച്ചൂടില്‍'പഠിച്ചെടുക്കാനാവും. ശരിയായ സമ്മര്‍ദ്ദം ജീവിയുടെ അതിജീവനമന്ത്രമാണ്.

ഇത് കേവലം മാനസികമായ അവസ്ഥ മാത്രമല്ല. ശാരീരികമായി നിരവധി എന്‍സൈമുകളും രസങ്ങളും സമ്മര്‍ദ്ദസമയത്ത് നിര്‍മ്മിക്കപ്പെടുന്നുണ്ട്. പേശീപരമായ ദൃഢീകരണവും സംഭവിക്കുന്നു. പോരാടാനും പിന്തിരിയാനുമുള്ള(Fight or Flee) ശാരീരികസന്നദ്ധത സൃഷ്ടിക്കുന്നതിലും അതിന് നിര്‍ണ്ണായക പങ്കുണ്ട്. എല്ലാ ചികിത്സയും ശരീരമാണ് നടത്തുന്നത്. ഔഷധം ഉല്‍പ്രേരകം മാത്രം. സ്വയം ചികിത്സിക്കാനുള്ള മാനസികവും ശാരീരികവുമായ കഴിവ് മനുഷ്യനുണ്ട്. മതത്തിനെന്നല്ല ആര്‍ക്കുമത് മുതലെടുക്കാം. അസന്ദിഗ്ധതയും പ്രവചനാതീതതയുമാണ് ജീവിതത്തെ അനുനിമിഷം ആവേശകരമാക്കുന്നത്. അവ നഷ്ടപ്പെടുമ്പോള്‍ ജീവിതം വിരസവും വിലക്ഷണവുമാകും. മതവിശ്വാസം, ആള്‍ദൈവവിശ്വാസം എന്നിവ സമ്മര്‍ദ്ദം താങ്ങാനാവാത്തരീതിയില്‍ വ്യക്തിയെ ദുര്‍ബലപ്പെടുത്താം.

മതഭക്തി തീവ്രമാകുമ്പോള്‍ അസഹിഷ്ണുത പൂത്തുലയും. അതിവൈകാരികതയും അമിതഭക്തിയും ഇരട്ടക്കുട്ടികളാണ്. രക്തസമ്മര്‍ദ്ദം കൂട്ടുന്നതില്‍ ഉപ്പെന്നപോലെയാണ് മാനസികസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതില്‍ അതിവൈകാരികതയ്ക്കുള്ള പങ്ക്. സ്വന്തം കഴിവില്‍ വിശ്വാസമില്ലാതെ താന്‍ വിധിയുടെ കയ്യിലെ കളിപ്പാവയാണെന്ന് ചിന്തിക്കുന്ന വ്യക്തിയില്‍ അമിതസമ്മര്‍ദ്ദവും ആശങ്കയും വിട്ടൊഴിയാനിടയില്ല. മതാരാധനയിലൂടെ വിശ്വാസി നേടിയെടുക്കുന്നതൊക്കെ മതവിശ്വാസത്തിലൂടെ നഷ്ടപ്പെടുത്തിയത് മാത്രമാകുന്നു. മതാരഹിതനായ യാഥാര്‍ത്ഥ്യബോധമുള്ള ഒരു മനുഷ്യന്‍ നേടിയെടുക്കുന്ന മാനസിക കരുത്തും ആത്മവിശ്വാസവും സംതുലിതാവസ്ഥയുമാണ് വിശ്വാസി പണവും ഊര്‍ജ്ജവും സമയവും ചെലവഴിച്ച് 'മതമാര്‍ഗ്ഗ'ത്തിലൂടെ നേടിയെടുക്കുന്നത്. വഴിപാട് കഴിച്ചും തുലാഭാരം നടത്തിയും ആത്മവിശ്വാസം നേടുന്നതായി വീരവാദമടിക്കുന്ന വിശ്വാസി തന്നെ സംസാരഭാഷയില്‍ പലപ്പോഴും 'ഒക്കെ വെറും വഴിപാടുപോലെ ആയിപ്പോയി' എന്നു മൊഴിയുന്നതും കാണാം.

Shakunthala
 cursed by Durvasa
അമിതസമ്മര്‍ദ്ദം പ്രശ്‌നഹേതുവാണെന്ന് ആര്‍ക്കുമറിയാം. അമിതമായാല്‍ എല്ലാം മോശമാണെന്നോര്‍ക്കുക. ശ്വാസനിയന്ത്രണവും ധ്യാനവുമൊക്കെ മാനസികസമ്മര്‍ദ്ദം താല്‍ക്കാലികമായി മരവിപ്പിക്കാന്‍ സഹായിക്കുന്ന വ്യതിയാന തന്ത്രങ്ങളാണ്(Diversion Techniques). ഭൗതികവും ശാരീരികവുമായ ഉപായങ്ങളാണിവ. സമ്മര്‍ദ്ദത്തിന്റെ യഥാര്‍ത്ഥകാരണം കണ്ടെത്തി ലഘൂകരിക്കുകയല്ല മറിച്ച് കുറേസമയത്തേക്ക് മനസ്സിന്റെ ശ്രദ്ധ വ്യതിചലിപ്പിച്ച് ആശ്വാസം നല്‍കുകയാണിവിടെ സംഭവിക്കുന്നത്. അതിന് ധ്യാനവും യോഗയും തന്നെ വേണമെന്നില്ല. മദ്യവും മയക്കുമരുന്നും ഇതേ ധര്‍മ്മം നിര്‍വ്വഹിക്കും. അവ ആരോഗ്യത്തിന് കുറേക്കൂടി ഹാനികരമാണെന്നാണെങ്കില്‍ മതം വ്യക്തിക്കും സമൂഹത്തിനും ദോഷകരമായിത്തീരുന്നു. ധ്യാനത്തിലൂടെ മനോനിയന്ത്രണം കൈവരിക്കാമെങ്കില്‍ ധ്യാനിക്കുന്നവര്‍ക്കെല്ലാം സ്ഥായിയായി ആ ഗുണമുണ്ടാകേണ്ടതാണ്. സന്യാസിമാര്‍ക്കും മതനേതാക്കള്‍ക്കും അസാമാന്യ മനോനിയന്ത്രണമുണ്ടാകണം.തെളിവ് പിണങ്ങി മാറുന്നതിനാല്‍ പരിശോധിച്ചുറപ്പിക്കേണ്ട വിഷയമാണിത്. ആധുനിക സന്യാസിമാരുടെ കാര്യം തീരെ ആശാവഹമല്ല. സ്പര്‍ദ്ധ മൂത്ത് വിറകു കൊള്ളികൊണ്ട് പരസ്പരം തല തല്ലിപ്പൊളിക്കുന്ന ശിവഗിരിയിലെ സ്വാമിമാര്‍ തൊട്ട് ക്രിമിനല്‍പശ്ചാത്തലമുള്ള ആത്മീയഗുരുക്കന്‍മാര്‍വരെ കടുത്തനിരാശ സമ്മാനിക്കുന്ന മേഖലയാണിത്. പുരാണകഥകളില്‍ തിരഞ്ഞാലും പ്രതീക്ഷ കലങ്ങും. പരശുരാമന്‍, വിശ്വാമിത്രന്‍, ദുര്‍വാസാവ്, വിഭാണ്ഡകന്‍,...തുടങ്ങിയ താപസശ്രേഷ്ഠന്‍മാരുടെ ആത്മനിയന്ത്രണവും വൈകാരികപക്വതയും കുതിരയുടെ കൊമ്പ് പോലെ വെട്ടിത്തിളങ്ങും.

മതം അവതരിപ്പിക്കുന്ന ദിവ്യശക്തി ജഡമാണ്;അത്ഭുതങ്ങള്‍ നുണകളും. അര്‍ബുദം വരെ നുള്ളിയെടുക്കുന്ന ധ്യാനകേന്ദ്രങ്ങള്‍ വരട്ടുചൊറിയെങ്കിലും ചികിത്സയില്ലാതെ ഭേദമാക്കിയാല്‍ സംശയാലുക്കള്‍ മാപ്പിരക്കും. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കായി സുവിശേഷകര്‍ മുതല്‍ പോപ്പുമാര്‍ വരെ നെട്ടോട്ടമോടുമ്പോള്‍ അതെല്ലാം സ്വപ്നമായി തുടരും. മതം മതപ്രാചാരകര്‍ക്ക് ആശ്വാസം കൊണ്ടുവരുന്നുണ്ട്. പാറപ്പണിയൊന്നും ചെയ്ത് ദേഹം വിയര്‍ക്കേണ്ടി വരുന്നില്ല എന്ന മനസമാധാനം അത്ര നിസ്സാരമാണോ? നാസ്തികരാകട്ടെ 'ദൈവഭയം'കാരണം സ്വസ്ഥമായി ജീവിക്കുന്നു. വ്യക്തിക്കും സമൂഹത്തിനും ഇത്രയുമധികം പരിക്കേല്‍പ്പിക്കുന്ന കഥാപാത്രം ദൈവത്തെപ്പോലെ വേറെയില്ലെന്ന് ബോധ്യമുള്ളതിനാലാണ് അവര്‍ ദൈവത്തെ 'ഭയക്കുന്നത്'. ഈ ദൈവഭയം ഇല്ലാതിരുന്നെങ്കില്‍ നാസ്തികരെല്ലാം മതത്തിലേക്ക് മാര്‍ച്ചു ചെയ്യുമായിരുന്നു.****

അവലംബം- 'മതം സമാശ്വസിപ്പിക്കുമോ?'(നാസ്തികനായ ദൈവം)

140 comments:

Anonymous said...

വഴിപാട് കഴിച്ചും തുലാഭാരം നടത്തിയും ആത്മവിശ്വാസം നേടുന്നതായി വീരവാദമടിക്കുന്ന വിശ്വാസി തന്നെ സംസാരഭാഷയില്‍ പലപ്പോഴും 'ഒക്കെ വെറും വഴിപാടുപോലെ ആയിപ്പോയി' എന്നു മൊഴിയുന്നതും കാണാം.


അതാണ്!!!

ChethuVasu said...

മതവിശ്വാസത്തെ വിമര്‍ശിക്കുമ്പോള്‍ സ്വയം തെറ്റിദ്ധരിപ്പിക്കാനുള്ള ഒരാളുടെ അവകാശത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുന്നത് !

രവിചന്ദ്രന്‍ സി said...

ഒപ്പം മറ്റുള്ളവരെ കബളിപ്പിക്കാനുള്ള അവകാശത്തേയും!

venukdkkt said...

വെറുംവഴിവാടുപോലെ എന്നു പറയുംപോള്‍ തന്നെ വഴിവാടിനെപ്പറ്റി അവര്‍ക്ക് ശരിയായ ധാരണയുണ്ടെന്ന് നമ്മള്‍ക്ക് മനസ്സിലാക്കാം

തൂവലാൻ said...

സൂര്യനും അന്തരീക്ഷവും നമ്മള്‍ കാണുന്നതും അനുഭവിക്കുന്നതുമല്ലേ? അത് നമ്മള്‍ വിശ്വസിക്കുന്നില്ലേ? അതിലൊന്നും നാമ്മള്‍ വിശ്വസിക്കുന്നില്ല എന്ന്‍ പറയുന്നതു തെറ്റല്ലേ?

nilamburan said...

Ravi Sir,
വളരെ നല്ല ലെഖനം, വളരെ നല്ല അവതരണം.ഒരു പാടോരുപാട് നന്ദി.
ഒരു സംശയമ ചോദിച്ചോട്ടെ.
ശരിക്ക് ശ്വാസനിയന്ത്രണവും ധ്യാനവുമൊക്കെ മനുഷ്യനെ stress, depression ഒക്കെ കുറക്കാന്‍ സഹായിക്കുന്നില്ലേ? ഇത് വഴി അയാളുടെ ജോലികളിലോ, വായനകളിലോ, പഠനത്തിലോ ഒക്കെ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിയുന്നില്ലേ? അങ്ങിനെ ഓരോ ദിവസവും ചെയ്യുന്ന ആള്‍ക്ക് കൂടുതല്‍ അയാളുടെ വിഷയങ്ങളില്‍ ശോഭിക്കാന്‍ കഴിയില്ലെന്നാണോ സാര്‍ പറയുന്നത്.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട തൂവാലന്‍,

ഉള്ളതാണെങ്കില്‍ ഇത്ര 'വിശ്വസിക്കേണ്ട' കാര്യമെന്ത് എന്ന് ചോദിക്കുന്ന രസികന്‍മാരും കുറവല്ല. ശരിയാണ്, ആരും സൂര്യനിലോ അന്തരീക്ഷവായുവിലോ പ്രകാശത്തിലോ വിശ്വസിക്കുന്നില്ല. കാരണം അവയൊക്കെ ഉള്ളതാകുന്നു..>>>>>


എഴുതിയത് ആക്ഷേപഹാസപരമായാണ്. തീര്‍ച്ചയായും നമുക്കവയില്‍ വിശ്വാസമുണ്ട്. അവ നമ്മുടെ ഉത്തമവിശ്വാസത്തില്‍ പെട്ടവയാണ്. കാരണം തെളിവുകളാല്‍ സാധൂകരിക്കപ്പെട്ടതാണവ(They are genuine, valid beliefs supported by positive evidence. They are testable and falsifiable too). തെളിവ് ഇല്ലാത്തവയും ലഭ്യമായ തെളിവുകള്‍ എതിരാവുകയും ചെയ്യുന്നവയാണ് അന്ധവിശ്വാസങ്ങള്‍(superstitions). ദൈവം ലോകത്തെ ഏറ്റവും ജനകീയമായ അന്ധവിശ്വാസമാണ്. മാത്രമല്ല ഇന്ന് സമൂഹത്തില്‍ നിലവിലിരിക്കുന്ന നിരവധി മറ്റനുബന്ധ അന്ധവിശ്വാസങ്ങളുടെ മാതാവ് കൂടിയാണത്( Faith in god is the mother of many other superstitions).

ദൈവത്തെ കാണാത്തതുകൊണ്ടല്ലേ നാമതില്‍ വിശ്വസിക്കണമെന്ന് പറയുന്നത് എന്നും അതല്ലെങ്കില്‍ കഷ്ടപ്പെട്ട വിശ്വസിക്കേണ്ട കാര്യമില്ലല്ലോ എന്നും വരുന്ന ഒരു കമന്റ് ഈ ബ്‌ളോഗില്‍ വന്നത് ഓര്‍ത്താലും. അത്തരം അഭിപ്രായം കണക്കിലെടുത്താണ് ആ വാചകം എഴുതിയത്. മതവിശ്വാസിയുടെ തെളിവലര്‍ജി മതത്തിന്റെ കാര്യത്തില്‍ മാത്രമേ ഉള്ളുവെന്നറിയണം. ബാക്കി 99.99% കാര്യങ്ങളില്‍ തെളിവും കൊടുത്ത് ഒരു നല്ലൊരു പാട്ടും കൂടി പാടി കൊടുത്താലേ അവന്‍ പ്രസാദിക്കൂ.

മതവിശ്വാസത്തിന്റെ കാര്യത്തില്‍ പ്‌ളേറ്റ് തിരിച്ചുവെക്കും:തെളിവ്? എന്ത് തെളിവ്!? തെളിവുണ്ടെങ്കില്‍ വിശ്വസിക്കുന്നത് വലിയ കാര്യമൊന്നുമല്ല. ഏത് മന്ദബുദ്ധിക്കും അതും സാധിക്കും. യാതൊരു തെളിവുമില്ലാതെ വിശ്വാസിക്കണം, അതാണ് ശരിക്കും കഴിവ്!!

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട നിലമ്പൂരാന്‍,

ധ്യാനിക്കുക(meditation) എന്നാല്‍ ശരിക്കും ഇരുന്നുറങ്ങലാണ്. ശ്വാസവ്യായാമങ്ങള്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാണ്. യോഗയും മൃദുവായ വ്യായമം തന്നെയാണ്. പക്ഷെ ശരിയായ വ്യായാമങ്ങളില്‍ നിന്ന് ലഭിക്കുന്നത്ര ശരീരസ്വസ്തി യോഗയില്‍ നിന്ന് ലഭിക്കില്ല.

നിരീശ്വരവാദിയായ പതജ്ഞലി അവതരിപ്പിച്ച യോഗയില്‍ ശരീരം എന്ന ഒരൊറ്റ ഭൗതിക യാഥാര്‍ത്ഥ്യമേയുള്ളു. ഇന്നുള്ള കച്ചവട ആസനങ്ങളില്‍ മഹാഭൂരിപക്ഷവും അദ്ദേഹം നിര്‍ദ്ദേശിച്ചവയല്ല. അവയ്‌ക്കൊക്കെ ഏറിയാല്‍ പത്തിരുനൂറ് വര്‍ഷത്തെ ചരിത്രമേയുള്ളു. വേണമെങ്കില്‍ ഈ വിഷയത്തില്‍ ഒരു പോസ്റ്റ് പിന്നീടിടാവുന്നതേയുള്ളു.

ധ്യാനിക്കുന്നത് ഒരുതരത്തില്‍ തലച്ചോറിനെ കബളിപ്പിക്കലാണ്. പല കാര്യങ്ങള്‍ ഒരേസമയം ശ്രദ്ധിക്കുകയും മനനം ചെയ്യുന്നതുമൂലം സമ്മര്‍ദ്ദം അനുഭവിക്കുന്ന ഒരാള്‍ പെട്ടെന്ന് ഒരു കാര്യത്തിലേക്ക് പരിമിതപ്പെടുന്നു. അയാളുടെ priority list മാറുന്നു. ഒരു കാര്യത്തില്‍ നാം കൂടുതല്‍ ശ്രദ്ധിക്കുമ്പോള്‍ മറ്റുള്ളവയില്‍ ശ്രദ്ധ താരതമ്യേന കുറയുന്നു എന്നതാണവിടെ സംഭവിക്കുന്നത്.

രവിചന്ദ്രന്‍ സി said...

നോവല്‍ ആസ്വദിച്ച് വായിച്ചു നടന്ന വേലക്കാരിയായ യുവതി പാരമ്പുലേറ്ററിലെ കുട്ടിയെ കൊണ്ട് ചെന്ന് ഗാര്‍ബേജ് ബോക്‌സില്‍ തട്ടിയ കഥ ജോണ്‍ ഷെറിഡാന്റെ The Rivals എന്ന നാടകത്തിലുണ്ട്. പറയുമ്പോള്‍ തമാശയായി തോന്നുമെങ്കിലും ഗാര്‍ബേജ് ബോക്‌സുവരെ ചെല്ലുന്നതോ എതിരെ വരുന്ന ആളുകളോ സംഭവങ്ങളോ വേലക്കാരിയെ അലട്ടുന്നില്ല. ചുറ്റം സംഭവിക്കുന്നിതില്‍ അവര്‍ ശ്രദ്ധിക്കുന്നില്ല, അതു മൂലം അതിനെക്കുറിച്ചുള്ള വേവലാതിയുമില്ല. വേലക്കാരി ധ്യാനത്തിലാണെന്ന് വ്യക്തം.

സംസാരിച്ച് നിന്ന് തീവണ്ടി നഷ്ടപ്പെടുമ്പോള്‍ നിങ്ങള്‍ മറ്റൊരു തരം ധ്യാനത്തിലാണ്. അവിടെ തീവണ്ടിയില്ല, യാത്രാലക്ഷ്യമില്ല...സംസാരം മാത്രം. കുടുംബകാര്യങ്ങളില്‍ നിന്ന് ഒളിച്ച് നടന്ന് തപസ്സും ഭക്തിവ്യായാമങ്ങളും അനുഷ്ഠിക്കുന്നവരും ഒരു തരത്തില്‍ ധ്യാനിക്കുകയാണ്. ബ്‌ളോഗിംങ് പോലും ഒരു തരം ധ്യാനമാണ്. ഇതു കാരണം ജോലിയില്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്നില്ലെന്നാണ് പ്രിയ സുഹൃത്ത് സജ്‌നബര്‍ ഈയിടെ പറഞ്ഞത്. ധ്യാനത്തിലൂടെ കൈവരിക്കുന്ന മന:ശാന്തി നമ്മുടെ ശ്രദ്ധയും ഓര്‍മ്മയും manipulate ചെയ്താണ്. അതിന്റെ പ്രഭാവം മാറുമ്പോള്‍ പഴയ പ്രശ്‌നങ്ങള്‍ തിരിച്ചുവരും.

ധ്യാനിച്ച് ആത്മനിയന്ത്രണം കൈവരിക്കുന്നവെന്ന് പറയുന്നതില്‍ കഴമ്പില്ല. എങ്കില്‍ എത്ര നന്നായിരുന്നു!!. തലച്ചോര്‍ മറ്റ് ചില കാര്യങ്ങളില്‍ വ്യാപൃതമാകുന്നതിനാല്‍ തനിക്കൊണം കാണിക്കുന്നതില്‍ ശ്രദ്ധക്കുറവുണ്ടായേക്കാം. എന്നുകരുതി അതൊരിക്കലും മാഞ്ഞുപോകില്ല. അതു തന്നെയാണ് ധ്യാനിക്കുന്ന ജനവും താപസശ്രേഷ്ഠരും ഇക്കാലമത്രയും തെളിയിച്ചിട്ടുള്ളത്. ധ്യാനവും യോഗയും വഴി തങ്ങളുടെ അപക്വമായ പെരുമാറ്റ രീതികളും പൊട്ടിത്തെറികളും ദേഷ്യവുമൊക്കെ അകറ്റിക്കളയാമെന്ന് വ്യാമോഹിച്ചിറങ്ങിയവരൊക്കെ കൂടുതല്‍ ദയനീയമാകുന്നതാണ് കണ്ടിട്ടുള്ളത്.

itjeddah said...
This comment has been removed by the author.
nilamburan said...

>>>നിരീശ്വരവാദിയായ പതജ്ഞലി അവതരിപ്പിച്ച യോഗയില്‍ ശരീരം എന്ന ഒരൊറ്റ ഭൗതിക യാഥാര്‍ത്ഥ്യമേയുള്ളു. ഇന്നുള്ള കച്ചവട ആസനങ്ങളില്‍ മഹാഭൂരിപക്ഷവും അദ്ദേഹം നിര്‍ദ്ദേശിച്ചവയല്ല. അവയ്‌ക്കൊക്കെ ഏറിയാല്‍ പത്തിരുനൂറ് വര്‍ഷത്തെ ചരിത്രമേയുള്ളു. വേണമെങ്കില്‍ ഈ വിഷയത്തില്‍ ഒരു പോസ്റ്റ് പിന്നീടിടാവുന്നതേയുള്ളു. ...<<<

രവി സര്‍,
ഈ വിഷയത്തെക്കുറിച്ചുള്ള ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു. ശ്രീ രവിശങ്കരനും, സ്വാമിമാരും കൂട്ടരും ഒക്കെ നടത്തുന്ന ഈ ബിസിനസ്സ് ജനങ്ങളെ ഒരുപാടു കബളിപ്പിക്കുന്നു.

ശ്രീക്കുട്ടന്‍ said...

അത്യുജ്ജ്വലമായ ലേഖനം.ഞാന്‍ രണ്ടുമൂന്നാവര്‍ത്തി മനസ്സിരുത്തി വായിക്കട്ടെ...

ബഷീർ said...

:വഴിപാടുകള്‍

ബഷീർ said...

>>ധ്യാനിക്കുന്നത് ഒരുതരത്തില്‍ തലച്ചോറിനെ കബളിപ്പിക്കലാണ് <<

:)കൊള്ളാം

nasthikan said...
This comment has been removed by the author.
nasthikan said...

മിസ്റ്റര്‍ രവിചന്ദ്രന്‍,

താങ്കള്‍ പരുടെയും മതസ്സമാധാനം കെടുത്തിയിട്ടേ അടങ്ങൂ അല്ലേ?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട നിലമ്പൂരാന്‍,

ഒരു പോസ്റ്റ് യോഗയെക്കുറിച്ച് ഇടാം. അല്‍പ്പം സാവകാശം കിട്ടട്ടെ. പിന്നെ, രാവിലത്തെ കമന്റില്‍ ഒരു പിഴവുണ്ടായിട്ടുണ്ട്. ഞാന്‍ പറഞ്ഞ വേലക്കാരിയുടെ കഥ വരുന്നത് ഓസ്‌ക്കാര്‍ വൈല്‍ഡിന്റെ 'The Importance of being Ernest' എന്ന നാടകത്തിലാണ്. രണ്ടു നാടകങ്ങളും പഠിപ്പിച്ച ഓര്‍മ്മയുണ്ട്. പെട്ടെന്നെഴുതിയപ്പോള്‍ തമ്മില്‍ തിരിഞ്ഞുപോയി. തിരുത്തി വായിക്കാനപേക്ഷ.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ശ്രീക്കുട്ടന്‍, ബഷീര്‍,

സുസ്വാഗതം

manoj said...

പ്രീയപെട്ട രവിചന്ദ്രന്‍,

യോഗയെ പറ്റിയുള്ള താങ്കള്‍ എഴുതിയ നിലപാടുകള്‍ നിലവിലുള്ള ശാസ്ത്ര വസ്തുതകള്‍ക്ക് നിരക്കുന്നതല്ല എന്ന് തോന്നുന്നു.Harrisons Textbook of Medicine അടക്കം എല്ലാ മെഡിക്കല്‍ ബുക്കുകളും യോഗയ്ക്ക് psychosomatic disorders (eg.Hypertention, Bronchial asthma) അടക്കം നിരവധി രോഗങ്ങള്‍ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണകരമാണെന്ന് പറയുന്നുണ്ട്. randomized controlled സ്റ്റഡി കള്‍ അടക്കം നിരവധി പഠനങ്ങള്‍ ഈ കാര്യം കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ രംഗത്തെ ആധികാരിക ഇന്റര്‍നെറ്റ്‌ സൈറ്റ് അയ pubmed ഇല്‍ yoga എന്ന് ടൈപ്പ് ചെയ്താല്‍ ഇത്തരത്തില്‍ ഉള്ള നിരവധി പഠനങ്ങള്‍ കാണാന്‍ കഴിയും .

Bone Collector said...

__ manoj said...
പ്രീയപെട്ട രവിചന്ദ്രന്‍,

യോഗയെ പറ്റിയുള്ള താങ്കള്‍ എഴുതിയ നിലപാടുകള്‍ നിലവിലുള്ള ശാസ്ത്ര വസ്തുതകള്‍ക്ക് നിരക്കുന്നതല്ല എന്ന് തോന്നുന്നു.Harrisons Textbook of Medicine അടക്കം എല്ലാ മെഡിക്കല്‍ ബുക്കുകളും യോഗയ്ക്ക് psychosomatic disorders (eg.Hypertention, Bronchial asthma) അടക്കം നിരവധി രോഗങ്ങള്‍ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണകരമാണെന്ന് പറയുന്നുണ്ട്. randomized controlled സ്റ്റഡി കള്‍ അടക്കം നിരവധി പഠനങ്ങള്‍ ഈ കാര്യം കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ രംഗത്തെ ആധികാരിക ഇന്റര്‍നെറ്റ്‌ സൈറ്റ് അയ pubmed ഇല്‍ yoga എന്ന് ടൈപ്പ് ചെയ്താല്‍ ഇത്തരത്തില്‍ ഉള്ള നിരവധി പഠനങ്ങള്‍ കാണാന്‍ കഴിയും .___


{{{{{{__"ബ്രഹ്മകുമാരി " എന്ന് പറയുന്ന ഒരു സംഖടന പറയുന്നത് ഏതോ ഒരു മൂര്‍ (ഡേവിഡ്‌ മൂരാണോ അതോ ഡമ്മി മൂരാണോ എന്നറിയില്ല ) പറയുന്നത് ..മനുഷ്യന്‍ അടുത്ത ജനമത്തിലും മനുഷ്യന്‍ തന്നെ ആയിരിക്കും ..പുള്ളി ഡോക്ടര്‍ ആണ് പോലും ....മന്ത്ര വാദി പറഞ്ഞത് കൊണ്ട് സ്വന്തം മകനെ കഴുത്ത് അറുത്തു കൊന്ന ഡോക്ടര്‍ ദമ്പതികള്‍ ഡല്‍ഹിയില്‍ ഈയിടെ പോലീസ് വലയിലായി .....ബെസ്റ്റ് മന്ത്രവാദി അല്ലെ ??? ഇങ്ങനെ ഉണ്ടായപ്പോഴും ബ്രഹാമാകുമാരി പറയുന്നു " ശാന്തി....ശാന്തി ..ശാന്തി ...ശാന്തി ............" }}}}}}}}_

ChethuVasu said...

സ്വപ്നം കാണുന്നത് നിരോധിക്കണം എന്നാണോ ...? ഒരര്‍ത്ഥത്തില്‍ അറിവില്ലയ്മയല്ലേ മനസ്സമാധാനം തരുന്നത് ..? ഒരു കസേര ഒഴിഞ്ഞു കിടക്കുന്നു എന്ന് കരുതിയാണ് നാം അവിടെ ഇരിക്കുന്നത് ..എന്ന്നാല്‍ അവിടെ അനേകായിരം ലഖു ജീവികള്‍ ഉണ്ടെന്നുചിന്തിച്ചു ക്കഴിഞ്ഞാല്‍ ആ ജീവികളുടെ മേല്‍ നമുക്ക് കയറി ഇരിക്കാന്‍ മനുഷ്യത്വ പരമായ കാരണങ്ങളാല്‍ സാധ്യമാണോ ..അങ്ങനെ ചെയ്‌താല്‍ മനസ്സമാധാനം ലഭിക്കുമോ.. അങ്ങനെ ആലോചിക്കുമ്പോള്‍ നമ്മള്‍ ( നമ്മുടെ കണ്ണുകള്‍ , തലച്ചോറ് ) നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നത് കൊണ്ടല്ലേ നമുക്ക് മനസ്സമാധാനം ലഭിക്കുന്നത് .. വിശ്വാസം കബളിപ്പിക്കല്‍ ആണെങ്കിലും സ്വയം കബളിപ്പിക്കാതെ ( അറിവുകളെ മൂടിവക്കാതെ ) മനുഷ്യന് മനസ്സമാധാനം ലഭിക്കുമോ.. കൂടുതല്‍ അറിവുകള്‍ ശരി തെറ്റുകളുടെ ആപേക്ഷികത നമ്മെ ബോധ്യപ്പെടുതുമ്പോള്‍ ,അര്‍ത്ഥമുണ്ട് എന്ന് കരുതുന്ന ഉന്നതമായ പലതും വെറും കല്പനകള്‍ ആണ് എന്ന് തിരിച്ചറിയുമ്പോള്‍ പലപ്പോഴും അങ്ങനെ അല്ല അവ മൌലികമാണ്‌ എന്ന് ചിന്തിച്ചു സ്വയം കബളിപ്പിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത് ജീവിതത്തിന്റെ ലക്ഷ്യമില്ലയ്മയെയും അര്‍ത്ഥ രാഹിത്യത്തെയും ഉലോകൊല്ലാന്‍ അവന്‍ അശക്തന്‍ ആയതു കൊണ്ടല്ലേ ..? മനുഷ്യന്‍ സത്യത്തെ നേരിടാന്‍ അശക്തനാണ് എന്ന് എന്ത് കൊണ്ട് നമുക്ക് അംഗീകരിച്ചു കൂടാ ..? അങ്ങനെ വരുമ്പോള്‍ ആ ദുര്‍ബലന് സ്വയം സൃഷ്ടിച്ച ഒരു അയഥാര്‍ത്ഥ കാല്‍പനിക ലോകത്ത് അഭയം തേടാന്‍ എങ്കിലും അനുവടിക്കെണ്ടാതല്ലേ ..?

( അല്പം വിമര്‍ശനാത്മകം - മനപൂര്‍വ്വമാണ് ;-) )

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട വാസു,

അജ്ഞത ആകര്‍ഷകം തന്നെ. സൂക്ഷ്മജീവികളുടെ മുകളില്‍ ഇരിക്കുന്നുവെന്ന ബോധം അസ്വസ്ഥജനകമായേക്കാം. ശരീരത്തിനുള്ളിലും പുറത്തും സൂക്ഷ്മജീവികളുടെ സൂപ്പര്‍മാര്‍ക്കാറ്റാണെന്നറിയുമ്പോള്‍ ആ അസ്വസ്ഥത മെല്ലെ മാറിക്കിട്ടും. 'കെമിക്കല്‍സ്' എന്ന് കേള്‍ക്കുമ്പോള്‍ ചിലരുടെ നെറ്റിച്ചുളിഞ്ഞേക്കാം. എന്നാല്‍ നാമൊരു രാസസംയുക്തമാണെന്നറിഞ്ഞാല്‍ അതിനല്‍പ്പം ആശ്വാസം ലഭിക്കും. ഇരിക്കുന്നിടത്ത് മാത്രമേ സൂക്ഷ്മജീവിയുള്ളു എന്ന പകുതി പുഴുങ്ങിയ അറിവാണ് പൂര്‍ണ്ണ അജ്ഞതയേക്കാള്‍ വിലക്ഷണമാവുക. A little knowledge is a dangerous thing. - അലക്‌സാണ്ടര്‍ പോപ്പിന്റെ തിരുമൊഴികള്‍ ചെത്തുകാര്‍ക്കും കാണാപാഠം. അജ്ഞത ആഭരണമാക്കാം;അതില്‍ അഹങ്കരിക്കുകയുമാവാം. അതിനെ നിഷേധിക്കുന്നവര്‍ സത്യത്തില്‍ ഭാവനയ്ക്ക് മൂക്കുകയറിടുന്നു. Inspiration is an impedement to knowledge -പ്‌ളേറ്റോ മൊഴിഞ്ഞിരിക്കുന്നു.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട മനോജ്,

യോഗയെക്കുറിച്ച് നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാം. അതുവരെ എന്റെ നിഗമനങ്ങള്‍ അശാസ്ത്രീയമായി തന്നെ നില്‍ക്കട്ടെ. യോഗ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തില്ലെന്നോ അതിന് തീരെ വ്യായമമൂല്യമില്ലന്നോ ഞാന്‍ പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധിച്ചാലും. നന്നായൊന്ന് കുളിച്ചാല്‍ കിട്ടുന്ന ഉന്മേഷത്തെക്കുറിച്ച് ഏവര്‍ക്കുമറിയാം. ഉറക്കത്തിന്റെ ഗുണഫലങ്ങളും നമുക്കറിയാം. വിശ്രമം ശരീരത്തിന് സമ്മാനിക്കുന്ന അനുകൂലഫലങ്ങള്‍ ഏറെയാണ്.

ഔഷധം എന്നു വിശേഷിപ്പിക്കപ്പെടുന്ന വസ്തുക്കളുടെ ഉപയോഗമില്ലാത്ത ശരീരം വ്യത്യസ്ത ആരോഗ്യനിലകളിലേക്കും തലങ്ങളിലേക്കും സഞ്ചരിക്കുമെന്ന് നമുക്കറിയാം. ഔഷധമുപയോഗിച്ച് രോഗം മാറ്റണമെന്ന് നിര്‍ബന്ധമുള്ള ഏക ജീവി മനുഷ്യനാണെന്നോര്‍ക്കുക. അമിതമായ രക്തസമ്മര്‍ദ്ദം തുടങ്ങുന്നത് സാധാരണ സമ്മര്‍ദ്ദനിലയില്‍ നിന്നാണല്ലോ. രക്തവിതരണം പലപ്പോഴും കടലുപോലെയാണ്. ചിലപ്പോള്‍ പ്രക്ഷുബ്ധമായും ശാന്തമായും അത് നിലകൊള്ളുന്നു. അമിതമാകുന്ന രക്തസമ്മര്‍ദ്ദം സാധാരണ നിലയിലെത്തിക്കാന്‍ ശരീരത്തിന് കഴിയും. ശരീരത്തിനത് സാധിച്ചില്ലെങ്കില്‍ എത്ര മരുന്ന് കഴിച്ചിട്ടും വിശേഷമില്ല.

രവിചന്ദ്രന്‍ സി said...

ആസ്തമയാകട്ടെ ഘടികാരക്രമത്തില്‍ വന്നുപോകുന്ന ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഒരു രോഗാവസ്ഥയാണ്. അതും സ്ഥായിയല്ല. ചില സമയങ്ങളില്‍ രോഗമുണ്ടെന്നേ തോന്നുകയില്ല. ചിലപ്പോള്‍ വന്നാലും പ്രത്യേകിച്ച് ചികിത്സയൊന്നും വേണമെന്നില്ല. ചിലപ്പോള്‍ ഇപ്പോള്‍ മരിക്കുമെന്ന് തോന്നും. വലിച്ചു വലിച്ചു ചത്തുപോയി എന്ന് ഒരു ഭംഗിക്ക് പറയാറുണ്ടെങ്കിലും ആസ്തമക്കാര്‍ അത്ര പെട്ടൊന്നും മരിക്കില്ലെന്നതാണ് സത്യം.

നീന്തലുള്‍പ്പെടെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തക്ഷമത കൂട്ടുന്ന ഏത് വ്യായാമവും ആസ്തമയുടെ പ്രഭാവം കുറയ്ക്കാന്‍ സഹായകരമായിരിക്കും. ആ നിലയ്ക്ക് ശ്വാസോച്ഛാസക്രിയകള്‍ക്ക് അതിന്റേതായ അളവില്‍ സ്വാധീനമുണ്ടാക്കാനാവും. അമിതരക്തസമ്മര്‍ദ്ദത്തിനും ആസ്തമക്കും മരുന്ന് നിര്‍ദ്ദേശിക്കാത്ത ചികിത്സാസാരീതിയുണ്ടോ? ലോകത്തുള്ള സര്‍വ പച്ചിലകളും പറഞ്ഞുവരുമ്പോള്‍ അമിതരക്തസമ്മര്‍ദ്ദവും ആസ്തമയുമൊക്കെ ചെറുക്കുന്നവയാണ്!! യോഗ ചെയ്യുന്നവര്‍ക്കും അമിതരക്തസമ്മര്‍ദ്ദം കുറയാം, അതുപോലെ നിലനില്‍ക്കാം, കൂടാം.

യോഗ ചെയ്യിച്ച് കൃത്യമായി രക്തസമ്മര്‍ദ്ദം കുറച്ച ആധികാരിക ടെസ്റ്റുകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാലും. ഇതുസമബന്ധിച്ച പോസ്റ്റില്‍ തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാം.

തൂവലാൻ said...

സ്നേഹമെന്ന ഒരു സത്യം ഉണ്ട്...സ്നേഹപ്രകടനങ്ങള്‍ അതിനു തെളിവാണ്. അതേ പോലെ ദൈവം എന്ന ഒരു സത്യവും ഇല്ലേ? അതിനുള്ള തെളിവുകളായി നമുക്ക് നമ്മുടെ ശരീരത്തെ കണ്ടുകൂടെ?

Bone Collector said...

____യോഗയെ പറ്റിയുള്ള താങ്കള്‍ എഴുതിയ നിലപാടുകള്‍ നിലവിലുള്ള ശാസ്ത്ര വസ്തുതകള്‍ക്ക് നിരക്കുന്നതല്ല എന്ന് തോന്നുന്നു.Harrisons Textbook of Medicine അടക്കം എല്ലാ മെഡിക്കല്‍ ബുക്കുകളും യോഗയ്ക്ക് psychosomatic disorders (eg.Hypertention, Bronchial asthma) അടക്കം നിരവധി രോഗങ്ങള്‍ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണകരമാണെന്ന് പറയുന്നുണ്ട്. randomized controlled സ്റ്റഡി കള്‍ അടക്കം നിരവധി പഠനങ്ങള്‍ ഈ കാര്യം കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ രംഗത്തെ ആധികാരിക ഇന്റര്‍നെറ്റ്‌ സൈറ്റ് അയ pubmed ഇല്‍ yoga എന്ന് ടൈപ്പ് ചെയ്താല്‍ ഇത്തരത്തില്‍ ഉള്ള നിരവധി പഠനങ്ങള്‍ കാണാന്‍ കഴിയും .________

തങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അതോ മെഡിക്കല്‍ രെപ്രസെന്റിവോ ? ആരായാലും ശെരി വലിയ വ്യതാസം ഇല്ല ......ഡോക്ടര്‍ ഇപ്പോള്‍ മീന്‍ ചന്തയില്‍ ആണ് ഇരിക്കുന്നത് ....സര്‍കാര്‍ ഹോസ്പിറ്റലില്‍ ഡോക്ടര്‍ ഇല്ല ....സരി തനെ.....ബാക്കി എല്ലാ സ്ഥലത്തും ഉണ്ട് ....പല ഡോക്ടര്സിനു ഇംഗ്ലീഷ് വസമില്ല .....വായില്‍ തോന്നിയത് എഴുതുന്നു .....FOOLISH MOST STUDENT GOT "MBBS" admission by paying 15 lakhs!!!!!!!!!!!!!!!!!!!!!!! eventhough he doesnt know the basic grammer of english!!!!Q!!!!!!!!!!!!! doctor.,,,ഫു ഫു ഫു }}}}}
{{{{{{

8 October 2011 21:50

nilamburan said...

<<>>

Dear Ravi Sir, വളരെ നന്ദി.
യോഗയും, meditation ഉം കൊണ്ട് അസുഖം കുറവാകും എന്നെ പറയൂ, സുഖമാവും എന്ന് ആരും പറയില്ല.

രവിചന്ദ്രന്‍ സി said...

എന്റെ പൊന്നു കളക്റ്ററേ,

ഇങ്ങനങ്ങ് കളക്റ്റ് ചെയ്യാമോ? ''ഈ കളക്ഷനൊക്കെ ഒരു പരിധിയില്ലേടേ?'' ഒട്ടും ബഹുമാനക്കുറവില്ലാതെ ചോദിക്കട്ടെ: എന്നതാടാ ഉവ്വേ ഈ എഴുതിക്കൂട്ടുന്നത്?!

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട തൂവാലന്‍,

സ്‌നേഹമെന്ന സത്യത്തിന് തെളിവായി സ്‌നേഹപ്രകടനങ്ങള്‍. (''മേലേടത്ത് രാഘവന്‍നായര്‍ക്ക് എല്ലാരോടും ഉള്ളുനിറയെ സ്‌നേഹമാണ്. പക്ഷെ എപ്പോഴും അതങ്ങോട്ട് പുറത്ത് കാട്ടാനറിയില്ലെന്നേ ഉള്ളു. എന്നുകരുതി രാഘവന്‍നായരുടെ ഹൃദയം കല്ലാണെന്നു മാത്രം ആരും നിരീക്കരുത്, ആയാച്ചാല്‍ ബല്യ സങ്കടമാവും'')
ദൈവത്തിന്റെ തെളിവാണ് ശരീരമെന്നതും ശരി. ശരീരമില്ലെങ്കില്‍ ദൈവമില്ല.

ChethuVasu said...

പ്രിയ രവി സാര്‍ ,

"അജ്ഞത ആകര്‍ഷകം തന്നെ. സൂക്ഷ്മജീവികളുടെ മുകളില്‍ ഇരിക്കുന്നുവെന്ന ബോധം അസ്വസ്ഥജനകമായേക്കാം. ശരീരത്തിനുള്ളിലും പുറത്തും സൂക്ഷ്മജീവികളുടെ സൂപ്പര്‍മാര്‍ക്കാറ്റാണെന്നറിയുമ്പോള്‍ ആ അസ്വസ്ഥത മെല്ലെ മാറിക്കിട്ടും"

ശരിയാണ് എന്നാലും അല്പം വിയോജിപ്പ് രേഖപ്പെടുത്തുന്നു ..കാരണം ആദ്യം പറഞ്ഞ കമന്റിലെ ആശയം വിപുലപ്പെടുതെണ്ടാതുണ്ട്

അറിവ് ഉണ്ട് എന്നത് കൊണ്ട് എല്ലായ്പ്പോഴും ആ അറിവിനെ പറ്റി ബോധാവാനാകണം എന്നില്ല ..( ie instantaneous consciousness ( (c) vasu ))

ഇരിക്കുന്നിടത്തും കഴിക്കുന്ന ഭക്ഷണത്തിലും ശരീരം അങ്ങോളം ഇന്ഗോലവും , വായിലും പല്ലിലും ഒക്കെ സൂക്ഷ്മ ജീവികളുടെ കളി മാസ് കളിയാണ് എന്ന് പൊതുവില്‍ എല്ലാവര്ക്കും അറിയാം.. പക്ഷെ പൊതുവില്‍ നിരീക്ഷിക്കാന്‍ സാധിക്കുന്നത് ആ അറിവ് എല്ലായ്പ്പോഴും ബോധത്തില്‍ ഉണ്ടാകണം എന്നില്ല.. (അറിവും ബോധവും ഞാന്‍ രണ്ടായിക്കനുന്നു - for this comment I would define "ബോധം as "അറിവ് in action'" )പലപ്പോഴും അറിവ് തലച്ചോറിന്റെഏതെങ്കിലും മണ്ഡലത്തില്‍ ശേഖരിക്കപ്പെടുകയും അതിനെ ചിന്തയിലൂടെ പുറത്തെടുക്കാത്ത സമയങ്ങളില്‍ , (അതായത് തലച്ചോര്‍ മറ്റു കാര്യങ്ങളില്‍ വ്യാപ്രുതമായ സാഹചര്യങ്ങളില്‍ ആ അറിവ് data തലച്ചോറിന്റെ എക്സിക്യുഷന്‍ സ്ട്രീമില്‍ വരുന്നില്ല എന്ന് തന്നെയാണ് ..പകരം അവയെ സൌകര്യപൂര്‍വ്വം സുഷുപ്തിയില്‍ ആക്കി വക്കാന്‍ (അതായത് മൂടി വക്കാന്‍ -കബളിപ്പിക്കാന്‍ )ആണ് തലച്ചോര്‍ ശ്രമിക്കുന്നത് .. ഇഷ്ടമല്ലാത്ത അറിവുകള്‍ തലച്ചോര്‍ പിന്നിലേക്ക്‌ തള്ളിക്കളയുന്നു എന്നത് വളരെ പ്രകടമാണല്ലോ.. അപ്പോള്‍ അറിവിനെ ബോധാമാണ്ടാലതിലേക്ക് ( live thoughts in existence and in action)സന്നിവേശിപ്പ്പിക്കുന്ന കാര്യത്തില്‍ തലച്ചോര്‍ വളരെ വിവേചന ബുദ്ധി ( being selective ആന്‍ഡ്‌ discriminte ) ആണ് കാണിക്കുന്നത് അന്ന് തന്നെ പറയേണ്ടി വരും..

ലളിതമായ ഒരു ഉദാഹരണം പറഞ്ഞാല്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അനേക കോടി ജീവനുള്ള "പുഴുക്കള്‍ " ഉണ്ടെന്നു നുമുക്ക് അറിയാം.. എന്നാല്‍ കഴിക്കുന്ന അവസരത്തില്‍( ആ ഇന്സ്ടന്റില്‍ )ആ അറിവ് നമ്മുടെ ചിന്ത - ബോധ മണ്ഡലത്തിലേക്ക് കടന്നു വരുന്നില്ല ( ഏതൊരാള്‍ക്കും - വിശ്വാസിയോ , ശാസ്ത്രഞ്ഞനോ - യുക്തിവാദിയോ ആയിക്കോട്ടെ ) . ആ സമയത്തെ തലച്ചോറിന്റെ സ്നാപ് ഷോട്ടില്‍ ( delta t = 0 ) ഈ ഒരു ചിന്ത ഉണ്ടാകില്ല തന്നെ ..( എന്നാല്‍ ഒരു ശാസ്ത്രഞ്ജന്‍ അല്ലെങ്കില്‍ യുക്തിവാദി ആ ഭക്ഷണം ആസ്വദിക്കുന്നതിടക്ക് ( അല്പം ചവച്ചു അതിന്റെ രുചി ഒന്നാസ്വടിച്ചതിനു ശേഷം :) ) താന്‍ കഴിക്കുന്നത്‌ കാണാന്‍ വയ്യാത്ത ജീവികളെ ക്കൊടി ആണല്ലോ എന്ന് "പിന്നീട് '"ബോധപൂര്‍വ്വം ചിന്തിച്ചേക്കാം..എന്നാല്‍ ഭക്ഷണം കാണുക ,അതിന്റെ ഗന്ധം അനുഭവിക്കുക , അത് അകത്താക്കുക തുടങ്ങിയ അടിസ്ഥാന പ്രവൃത്തികള്‍ (ഒരു പക്ഷെ രിഫ്ലാക്സീവ് ആയിത്തന്നെ ചെയ്യപ്പെടുന്ന ) ചെയ്യുന്ന നിമിഷങ്ങളില്‍ തലച്ചോറ് ഈ അറിവ് ശ്രദ്ധാപൂര്‍വ്വം മൂടി വക്കുക തെന്നെ ചെയ്യുന്നുണ്ട് )

ChethuVasu said...

contd from above:


കുറച്ചു കൂടി വിശാലമായി ചിന്തിച്ചാല്‍ മറക്കാനുള്ള കഴിവ് ( അതായത് അറിവിനെ ഓര്‍മ്മയുടെ അടിതട്ടില്ലേക്ക് താത്കലികമായെങ്കിലും തള്ളാനുള്ള കഴിവ് ) ആണ് പലപ്പോഴും മനുഷ്യനെ ജീവിത പ്രതിസന്ധികളില്‍ നിന്നും ദുഖങ്ങളില്‍ നിന്നും മുന്നോട്ടു നയിക്കുന്നത് .. ഉദാഹരത്തിനു അടുത്ത ബന്ട്ധു മരിച്ച ഒരാളുടെ മനസ്സ് ആകുലമായിരിക്കുകയും നഷ്ടബോധം നിരര്തകത എന്നിവ അനുഭവപ്പെടുകയും ചെയ്യുന്നു .. എന്നാല്‍ പതുക്കെ ആ അറിവ് ( തന്റെ ഏറ്റവും വേണ്ടപ്പെട്ട ആള്‍ മരിച്ചു എന്നാ - data - ഇന്‍ഫര്‍മേഷന്‍ ) ഓര്‍മയില്‍ പിന്നോട്ട് തള്ളപ്പെടുമ്പോള്‍ , മനസ്സിന് ആ അറിവിന്റെ സ്വാധീനമില്ലാത്ത കൂടുതല്‍ നിമിഷങ്ങള്‍ കിട്ടികയും ആ നിമിഷങ്ങളില്‍ മറ്റു കാര്യങ്ങളില്‍ വ്യാപ്രുതം അആകുകയും ചെയ്യുന്നു - അയാള്‍ ജീവിതത്തിലേക്ക് മടങ്ങി വരുന്നുഎ ന്നു നാട്ടുകാരും സാഹിത്യകാരന്മാരും പറയും ..ഇവിടെ നിരീക്ഷിച്ചാല്‍ നമുക്ക് കാണാവുന്നത്‌ , ജീവിതത്തിനു സഹായകരമല്ലാത്ത അറിവുകളെ താമസ്ക്രിച്ചോ ദുര്‍ബലപ്പെടുതിയോ മനസ്സിനെ ചില അനുഭാങ്ങലേക്ക് കേന്ദ്രീകരിച്ചും ഒതുക്കി നിര്‍ത്തിയും വളരെ വിവേചന ബുദ്ധിയോടെ തലച്ചോര്‍ പെരുമാറുന്നു അല്ലെങ്കില്‍ തലച്ചോറിന്റെ പ്രവര്തനഗളുടെ നാച്ചുറല്‍ സെലക്ഷന്‍ അങ്ങനെ ആണ് എന്ന് വരുന്നു .

അതായത് വിശാലമായ അര്‍ത്ഥത്തില്‍ തലച്ചോര്‍ ഒരു സ്വയം കബളിപ്പിക്കുന്ന ഉപകരണമാണ് .. അതിനു ലഭിക്കുന്ന ടാറ്റ - ഇന്പുട്ടുകളെ താമസ്കരിച്ചോ ദുര്‍ബലപ്പെടുതിയോ , ജീവിയുടെ അതിജീവനത്തിനും അതിനു അതിനെ പ്രേരിപ്പിക്കുന്ന സന്തോഷത്തിന്റെ നിര്‍മിതിക്കും അടിസ്ഥാനപരമായി ജീവന്റെ നിലനിലപ്പിനും ഇത്തരം കബളിപ്പിക്കല്‍ കൂടിയല്ലേ തീരു ..

അങ്ങനെ വരുമ്പോള്‍ , സ്വപനം കാണാനും , അതി കല്പനികതയില്‍ വിശ്വസിക്കാനും തലച്ചോറിന്റെ സങ്കേതങ്ങള്‍ ജനിതകപരമായും അല്ലാതെയും ഉണ്ടായേ പാട്ടൂ എന്ന് വരുന്നു ..അത്തരം സങ്കേതങ്ങള്‍ നില നില്‍ക്കുന്നിടത്തോളം കാലം അതിനെ ഉപോത്പന്നമായി പ്രത്യേക ഗുണം ഒന്നുമില്ലെങ്കിലും വിശാസം എന്നാ സങ്കല്‍പം കയറി വരും .. സ്വയം കബളിപ്പെക്കുണ്ടുന്ന സാഹചര്യങ്ങള്‍ അടിസ്ഥാനമായി മനുഷ്യന് ഇപ്പോഴത്തെ ജനിതകാവസ്ഥയില്‍ ഒഴിവാക്കാന്‍ സാധിക്കില്ലെങ്കിലും ജനിതപരമായി തന്നെ മന്സുഹ്യനു കൈ വന്ന വിശേഷ ബുദ്ധിയുടെ പ്രവര്‍ത്തനത്തിലൂടെ ഇത്തരം ഉപോത്പന്നങ്ങളെയും അവയുടെ സ്വാധീനത്തെയും നിയന്ത്രിച്ചു നിര്‍ത്താന്‍ മാത്രമേ സാധിക്കൂ എന്നാണ് എന്റെ അഭിപ്രായം ..കൂടി വന്നാല്‍ വിശ്വാസത്തെ ഹോമിയോപ്പതി പോലെ ദയിലുട്ടു ചെയ്തു ആന്‍ഡ്‌ അല്ലെങ്കില്‍ അതിനെ ഉപദ്രവമില്ലാത്ത മറ്റു അയഥാര്‍ത്ഥ അനുഭവങ്ങലേക്ക് റീ- ദയരക്റ്റ് ചെയ്യുക എന്നത് മാത്രമേ ഇപ്പോള്‍ കരണീയം ആയിട്ടുള്ളൂ ..

കാല്പനികമായ വിശ്വാസ മേഖലകില്‍ നിന്നും കാല്‍പനിക സ്വപ്നം തന്നെയായ മാനവീയ ആദര്‍ഷങ്ങളിലെക്കോ , സാഹിത്യ , കലാ ശ്രിഷ്ടികലെക്കോ , ബൌധിക വസന്തത്തിന്റെ സ്വപ്നങ്ങളിലെക്കോ മനസ്സിനെ റീ- ദയരക്റ്റ് ചെയ്‌താല്‍ അടിസ്ഥാനപരമായി തലച്ചോറിന്റെ കാല്‍പനിക ജീവ കോശങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുകയും അന്നാല്‍ അവ സമൂഹത്തിനു ഉപദ്രവകരമാകുന്ന പ്രാചീന കല്പനികതകളില്‍ നിന്നും വിമോചനം നേടുകയും ചെയ്യും - അങ്ങനെ ചെയ്യേണ്ടതുണ്ട് ! പീരീഡ്‌ ! ഹ ഹ !

രവിചന്ദ്രന്‍ സി said...

പിയ വാസു,

അറിയുന്ന കാര്യങ്ങളെ(known things) കുറിച്ച് ക്ഷണികമായി ചിന്തിക്കാതിരിക്കുക, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാര്യങ്ങളെ കുറിച്ച് കൂടുതല്‍ ചിന്തിച്ച് ആദ്യത്തേതിനെ കുറിച്ചുള്ള ചിന്തകള്‍ ദുര്‍ബലപ്പെടുത്തുക. ഇതാണ് ധ്യാനത്തിലും (meditation) ഫോക്കസിങിലും (focusing) മറ്റും സംഭവിക്കുക. പരിസരം മറക്കുക, യാഥാര്‍ത്ഥ്യം മറക്കുക എന്നൊക്കെ പറയുമ്പോള്‍ അതു സംബന്ധിയായ ചിന്തകക്കും സമ്മര്‍ദ്ദങ്ങള്‍ക്കും അവധി കൊടുക്കുക എന്നാണര്‍ത്ഥം.

ചില ഓര്‍മ്മകള്‍ തലച്ചോര്‍ പിന്നാമ്പുറത്തേക്ക് തള്ളുന്നു എന്ന വാദം ശരിയാണോ? അങ്ങനെയൊരു വിവേചനശേഷി(discretionary power) തലച്ചോറിനുള്ളതായി കരുതുന്നില്ല. ഇഷ്ടമില്ലാത്ത ഓര്‍മ്മകള്‍, മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങള്‍, വീണ്ടും വീണ്ടും വേട്ടയാടുന്ന ദുരനുഭവങ്ങകള്‍ എന്നിവയുടെ കാര്യം ഓര്‍ത്തുനോക്കൂ. തലച്ചോറിന് ഇഷ്ടമില്ല എന്നതിനാല്‍ ഇവയൊന്നും റദ്ദാക്കപ്പെടുന്നില്ല. അമര്‍ച്ചചെയ്യുന്നതിനെ വാശിയോടെ തിരിച്ചെടുക്കാന്‍ (retrieve)തലച്ചോര്‍ ശ്രമിക്കുന്നതായി പോലും കാണാനാവും. ചില കാര്യങ്ങള്‍ ഒരിക്കലും മറക്കാനാവാത്ത നിലയില്‍(unlearnable) ശേഖരിക്കപ്പെടുന്നുണ്ട്. 100 കോടി തരാമെന്ന് പറഞ്ഞാലും വാസുവിന് മലയാളം മറക്കാനാവുമോ? മസ്തിഷ്‌ക്കത്തിന് പഠിക്കാന്‍ (learn) ബുദ്ധിമുട്ടുണ്ടെന്നാണ് പലരും പറയുക. എന്നാല്‍ പഠിച്ചകാര്യങ്ങള്‍ മറക്കാനും (unlearn) അതേ ബുദ്ധുമുട്ടുണ്ടെന്നതാണ് വാസ്തവം. പഠിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. പക്ഷെ ചില കാര്യങ്ങള്‍ എത്ര ശ്രമിച്ചാലും മറക്കാനാവില്ല.

രവിചന്ദ്രന്‍ സി said...

ബോധം (consciousness)എന്നാല്‍ സക്രിയമായ ജ്ഞാനമാണെന്ന വാസുവിന്റെ പരിപ്രേഷ്യത്തിന് നിഗൂഡവാദികളും ആത്മീയവാദികളും അംഗീകാരം തരില്ലെന്നതും മറക്കാതിരിക്കുക. സൂക്ഷ്മജീവികളെക്കുറിച്ചുള്ള അറിവ് (അതുള്ളവര്‍ക്ക്) തലച്ചോര്‍ മന:പൂര്‍വം മൂടിവെക്കുന്നുവെന്ന് കരുതിക്കൊള്ളൂ. പക്ഷെ ആണ് അവിടെയും നടക്കുന്നത്. വിശപ്പ്, ആഹാരത്തിന്റെ ഗന്ധം, രുചി, കഴിക്കുമ്പോഴുള്ള സുഖം എന്നീ ബാഹ്യലോകജന്യമായ ഡേറ്റകളുടെ(ഉദ്ദീപനങ്ങളുടെ) സമ്മര്‍ദ്ദത്താല്‍ മറ്റു ഡേറ്റകള്‍ priority list ല്‍ വളരെ താഴെ പോവുകയാണ് ചെയ്യുന്നത്. കാരണം അത്തരം ചിന്തകള്‍ ഉദ്ദീപിക്കപ്പെടുന്നില്ല.

എന്നാലത് മന:പൂര്‍വമല്ല. ബാഹ്യപരിസ്ഥിതിയോട് മസ്തിഷ്‌ക്കം പ്രതികരിക്കുന്ന സവിശേഷമായ രീതിയുടെ ഉപോല്‍പ്പന്നമാണത്. priority list ല്‍ മുകളില്‍ വരുന്ന ഡേറ്റ മാത്രമേ തലച്ചോര്‍ വര്‍ത്തമാനം നിര്‍ധാരണം ചെയ്യാനായി ഉപയോഗിക്കുന്നുള്ളു. ഉദാഹരണമായി ചൊറിച്ചിലിന്റെ(itching) കാര്യമെടുക്കുക. ചൊറിച്ചിലിന്റെ മരുന്ന് ചൊറിയുക(scratching) എന്നാണ്. ചൊറിച്ചില്‍ അനുഭവിക്കുമ്പോള്‍ മസ്തിഷ്‌ക്കം ചൊറിച്ചില്‍ എന്ന ഡേറ്റ സക്രിയമാക്കുന്നു. ഉടനടി നാം ചൊറിയുന്ന ഭാഗത്ത് മാന്തുമ്പോള്‍ മാന്തല്‍ എന്ന ഡേറ്റായായിരിക്കും മസ്തിഷ്‌ക്കം പ്രോസസ്സ് ചെയ്യുക. ആ വേളയില്‍ ചൊറിച്ചില്‍ എന്ന ഡേറ്റ പിന്നാക്കം പോകുന്നു. സ്വഭാവികമായി ആ നേരത്ത് നമുക്ക് ചൊറിച്ചില്‍ ശമിച്ചതായി തോന്നുന്നു. കുറേക്കഴിഞ്ഞ് മാന്തല്‍ നിറുത്തുമ്പോള്‍ വീണ്ടും ചൊറിച്ചില്‍ ഡേറ്റാ സജീവമാകുന്നു. അതിനെ മന്ദീഭവിപ്പിക്കാനായി നാം വീണ്ടുന്നു മാന്തുന്നു. അങ്ങനെ നാം ചൊറിയുന്തോറും മാന്തുകയും മാന്തുംതോറും ചൊറിയുകയും ചെയ്യുന്നു.

ഇതിനിടയ്ക്ക് തലച്ചോറിന്റെ ശ്രദ്ധ പൂര്‍ണ്ണമായും മാറ്റുന്ന മറ്റെന്തെങ്കിലും ഡേറ്റ (ഉദാഹരണം നിങ്ങളുടെ മുറിയില്‍ ഒരു പാമ്പ്)വന്നാല്‍ രണ്ടു ഡേറ്റകളും തലച്ചോറില്‍ പിന്നാക്കം പോകുന്നു. പുതിയ ഡേറ്റയുടെ നിര്‍ധാരണവേളയില്‍ നിങ്ങളുടെ ചൊറിച്ചില്‍ അനുഭവപ്പെടാതിരിക്കുന്നു.

രവിചന്ദ്രന്‍ സി said...

തലച്ചോര്‍ സ്വയം കബളിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതായി കരുതുന്നില്ല. തലച്ചോറിനെ ആരെങ്കിലും നിയന്ത്രിക്കുന്നതായും സങ്കല്‍പ്പിക്കാനാവില്ല. There is no god in brain. മറിച്ച് ബാഹ്യ ഉദ്ദീപനങ്ങള്‍ക്കനുസൃതമായി കൈകാര്യം ചെയ്യുന്ന imtpulses, stimuli, data എന്നിവയുടെ സ്വഭാവം, ബാഹുല്യം, പ്രതിക്രിയാശേഷി, അനുബന്ധ ഉദ്ദീപനങ്ങള്‍ എന്നിവ കാരണം സംഭവിക്കുന്ന നാച്ചുറല്‍ സെലക്ഷനാണ് മറവി. അത് തലച്ചോറിന്റെ മന:പൂര്‍വമായ തീരുമാനമാണെന്ന് (intentional stance) ഞാന്‍ കരുതുന്നില്ല. മറവിക്ക് അതിജീവനമൂല്യമുള്ളതുകൊണ്ടാണ് അത് തെരഞ്ഞെടുക്കപ്പെട്ടതെന്ന് വ്യക്തം. പക്ഷെ മറവി ഒരു natural outcome ആണ്. ഡേറ്റ കുറച്ചുനോക്കൂ, പ്രവര്‍ത്തനം കുറച്ചുനോക്കൂ, നിര്‍ധാരണനിരക്ക് കുറച്ചുനോക്കൂ..മറവിയും കുറഞ്ഞിരിക്കും. അതും ഫലത്തില്‍ നാച്ചുറല്‍ സെലക്ഷനാണ്.

Unknown said...

ഡോക്റ്റർ,എനിക്ക് സങ്കടം വന്നാലും,സന്തോഷം വന്നാലും രണ്ടു പെഗ്ഗ് ഹണീബീ കഴിക്കും.കൂടെ ഒരു വിത്സും പുകയ്ക്കും.ഇതൊരു മാനസിക രോഗമാണോ..ഡാക്റ്റർ.ർ.?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സീഡിയന്‍,

ഹണിബീയോ അതെന്താ സാധനം?!
ഞാനൊരു 'സ്പിരിച്വലിസ്റ്റല്ല'. സ്പിരിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍ സുശീലിനോട് ചോദിക്കുന്നതാവും ഉത്തമം. It is rumoured that he is fast becoming a decent 'spirit'ualist!!!!:):)

Unknown said...

എഴുപതുകിലോ തനി തങ്കം കൊണ്ടു തുലാഭാരം നടത്തിയവനു കിട്ടിയ ദൈവാധീനം.എഴുപതു കിലോ ചക്കക്കുരു കൊണ്ടു നടത്തിയാൽ കിട്ടുമോ ഡാകറ്റർ..?

manoj said...

Dear Ravichandran sir,

pubmed ഇല്‍ yoga hypertention എന്ന് search ചെയ്യുമ്പോള്‍ 85 പഠനങ്ങള്‍ ലഭ്യമാണ് . 17 പഠനങ്ങള്‍ക്ക് ഫ്രീ ഫുള്‍ ടെക്സ്റ്റ്‌ ലഭ്യമാണ്. അതില്‍ കണ്ട ചില പഠനങ്ങള്‍ സൂചിപിക്കം:


1 .RANDOMISED CONTROLLED TRIAL OF YOGA AND BIO-FEEDBACK IN MANAGEMENT OF HYPERTENSION
(The Lancet, Volume 306, Issue 7925, Pages 93 - 95, 19 July 1975 ): യോഗ hypertention ഇല്‍ significant ആയ കുറവ് ഉണ്ടാക്കുന്നു.

manoj said...

2 . Hypertension: comparison of drug and non-drug treatments. (British Medical Journal , 1982 May 22; 284(6328): 1523–1526.) : weight reduction , യോഗ, muscle relaxation technique എന്നിവ ഓരോന്നും ചെറുതെങ്കിലും appreciable ആയ കുറവ് hypertention ഇല്‍ ഉണ്ടാക്കുന്നു. കൂടുതല്‍ വലിയ കുറവ് ഉണ്ടാക്കാന്‍ മരുന്നുകള്‍ക്ക് കഴിയും.

manoj said...

3 .The effects of yoga on hypertensive persons in Thailand. (McCaffrey R, Ruknui P, Hatthakit U, Kasetsomboon P.,Florida Atlantic University, Boca Raton, FL 33431, USA. ,Holistic Nurssing Practice. 2005 Jul-Aug;19(4):173-80:
യോഗ, ബ്ലഡ്‌ പ്രഷര്‍, ഹാര്‍ട്ട്‌ റേറ്റ് , സ്‌ട്രെസ് സ്കോര്‍, ബോഡി മാസ്സ് INDEX എന്നിവയില്‍ ഗണ്യമായ കുറവ് ഉണ്ടാക്കുന്നു.

manoj said...

4. . Iyengar Yoga versus Enhanced
Usual Care on Blood Pressure in Patients with Prehypertension to Stage I Hypertension: a Randomized Controlled Trial
(Evidence Based Complement Alternative Medicine. 2011; 2011: 546428. Published online 2011 February 14.): 12 ആഴ്ച സമയം കൊണ്ട് യോഗ clinically meaningful improvements , ബ്ലഡ്‌ പ്രഷര്‍ ഇല്‍ ഉണ്ടാക്കി.

manoj said...

യോഗയെ പറ്റിയുള്ള ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഇന്ന് നിലനില്‍ക്കുന്ന നിഗമനം ഇങ്ങിനെ ചുരുക്കാമെന്ന് തോന്നുന്നു:

മാനസികനില പ്രധാനമായ നിരവധി chronic അസുഖങ്ങള്‍ക്ക് യോഗ അടക്കമുള്ള relaxation technique കള്‍ ചികിത്സയില്‍ സഹായകമാണ്. അവ മരുന്നുകള്‍ക്ക് പകരമാവില്ല. കൂടുതല്‍ വിശധമായതും ദീര്ഗ കാലം ഫോളോ അപ്പ്‌ ചെയ്യുന്നതും കൂടുതല്‍ ശാസ്ത്രീയമായി ഡിസൈന്‍ ചെയ്തതും ആയ പഠനങ്ങള്‍ ഈ വിഷയത്തില്‍ ആവശ്യമാണ്

രവിചന്ദ്രന്‍ സി said...

1. മാനസികനില പ്രധാനമായ നിരവധി chronic അസുഖങ്ങള്‍ക്ക് യോഗ അടക്കമുള്ള relaxation technique കള്‍ ചികിത്സയില്‍ സഹായകമാണ്.

2. അവ മരുന്നുകള്‍ക്ക് പകരമാവില്ല.

3. കൂടുതല്‍ വിശധമായതും ദീര്ഗ കാലം ഫോളോ അപ്പ്‌ ചെയ്യുന്നതും കൂടുതല്‍ ശാസ്ത്രീയമായി ഡിസൈന്‍ ചെയ്തതും ആയ പഠനങ്ങള്‍ ഈ വിഷയത്തില്‍ ആവശ്യമാണ്

9 October 2011 13:29
പ്രിയപ്പെട്ട മനോജ്,

മേല്‍പ്പറഞ്ഞ മൂന്ന് അഭിപ്രായങ്ങളും ഇതു സംബന്ധിച്ച് വിശദമായ ചര്‍ച്ചയ്ക്കായി ലോക്ക് ചെയ്യുന്നു. നന്ദി.

Bone Collector said...

____ രവിചന്ദ്രന്‍ സി said...
എന്റെ പൊന്നു കളക്റ്ററേ,

ഇങ്ങനങ്ങ് കളക്റ്റ് ചെയ്യാമോ? ''ഈ കളക്ഷനൊക്കെ ഒരു പരിധിയില്ലേടേ?'' ഒട്ടും ബഹുമാനക്കുറവില്ലാതെ ചോദിക്കട്ടെ: എന്നതാടാ ഉവ്വേ ഈ എഴുതിക്കൂട്ടുന്നത്?_____

{{{ഞാന്‍ ഇപ്പോള്‍ കേരളത്തില്‍ നടന്ന കാര്യങ്ങളെ കുറിച്ച് ആണ് ..ഞാന്‍ അല്ല ഇത് പറഞ്ഞത് ...കേരളത്തിലെ ന്യൂസ്‌ ചനെല്സ് ആണ് ....കേരളം മുഴുവന്‍ കണ്ടു അത് .....പല ഡോക്ടര്‍ മാരും ഇപ്പോള്‍ സ്വാമി രാംദേവിന്റെ മുന്നില്‍ കുതിയിരിക്കുന്നു...അല്ലെങ്ങില്‍ ഏതെങ്കിലും മനുഷ്യ ദൈവങ്ങളുടെ മുന്നില്‍ ... ദൈവമാണോ ? അല്ല ..മനുഷിയന്‍ ആണോ ?..അതുമല്ല !!!പിന്നെ ആരാണ് ? അതാണ് ഡോക്ടര്സ്നുള്ള ഉത്തരം അവര്‍ക്ക് പോസിറ്റീവ് എനര്‍ജി ഉണ്ട് ..അതിനാല്‍ ഞാന്‍ പോകുന്നു ....അത് തങ്ങള്‍ക്കില്ലേ ? ഉണ്ടല്ലോ പക്ഷെ അവിടെ ഒന്ന് പോയാലെ മന : സമാധനം കിട്ടു , അത് കൊണ്ട് പോകുന്നതാ....അത് കിട്ടിയില്ലെങ്ങില്‍ ? കിട്ടില്ലെ വേണ്ട ..വലിയ ചിലവൊന്നും ഇല്ലല്ലോ ? ഡോക്ടര്‍ക്ക്‌ പെന്‍ഷന്‍ പ്രായം ഇല്ല ..അയാള്‍ പെന്‍ഷന്‍ പറ്റിയാലും അയാള്‍ ചികിസ്ത തുടരും ....ഗംഗധ്രനെ പോലുള്ള ബഹുമാനിക്കാന്‍ അര്‍ഹിക്കുന്ന ഡോക്ടര്സ് ഇവിടെ ഉണ്ട് ....ഞാന്‍ അവരെ പറ്റി അല്ല പറയുന്നത് ...പലരുടെയും കിഡ്നി കൊണ്ട് ജീവിക്കുന്ന ഡോക്ടര്സും ഉണ്ട് ......അപ്പോള്‍ ജീവിക്കുക എന്നതാണ് പ്രധാനം .....എങ്ങെനെ ജീവിക്കുന്നു എന്നത് ഒരു വിഷയം അല്ല ...ഡോക്ടര്‍ ആയാലും സാരി കൂലിപ്പനികാരന്‍ ആയാലും ...പിന്നെ സര്‍ക്കാര്‍ ഡോക്ടര്സിന്റെ കാര്യം ...അത് ഞാന്‍ പറയുന്നില്ല ...മലയാളം ന്യൂസ്‌ ചനെല്സ് സ്ഥിരമായീ സര്‍ദിക്കുന്ന ഒരു വിഷയം ആണ് ഇത് (അവര്‍ക്കും ജീവികേണ്ടേ ) !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!}}}}}}}

അപ്പൂട്ടൻ said...

പണ്ടൊരിക്കൽ ഒരു സഹപ്രവർത്തക എന്നോട് ചോദിച്ചിട്ടുണ്ട്, എന്തെങ്കിലും വിഷമം വരുമ്പോൾ എനിക്ക് ആശ്വാസമായി ഒരു ദൈവവിശ്വാസമുണ്ട്, എന്നെ രക്ഷിക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കും, നിങ്ങളെന്ത് ചെയ്യും?

പ്രശ്നം എന്തുതന്നെയാണെങ്കിലും പരിഹരിക്കേണ്ടത് നാം തന്നെയാണ്. നാളത്തേയ്ക്ക് ഒരു പണി തീർക്കണമെങ്കിൽ ദൈവത്തോട് പ്രാർത്ഥിച്ചതുകൊണ്ട് ആ പണി ഞാൻ ചെയ്യേണ്ടതില്ലാതെ വരുന്നില്ലല്ലൊ. ഞാൻ അതിനായി പണിയെടുത്തേ മതിയാവൂ. ഓഫീസിൽ പ്രശ്നങ്ങളൊരുപാടുണ്ടെങ്കിൽ പരിഹാരം കാണേണ്ടതും പ്രവർത്തിയിലൂടെയാണ്. പിന്നെ പ്രാർത്ഥനയിലൂടെ ലഭിക്കുന്ന ആശ്വാസമില്ലെങ്കിൽ പണി ചെയ്യാനാവില്ല എന്നൊരു അവസ്ഥ ഒരു വിശ്വാസിക്കുണ്ടെങ്കിൽ അത് വേറെ പ്രശ്നമാണ്, ഒരു additional burden മാത്രം.

ഇന്നലെ ഞാൻ സകുടുംബം ബീച്ചിൽ പോയിരുന്നു. എന്റെ മകനെ ഒന്ന് കളിപ്പിക്കാനായി എന്റെ അമ്മ പറഞ്ഞു, കുഞ്ഞാ… കണ്ടൊ, ഇവിടെ രാമ രാമ എന്നെഴുതിയാൽ തിര വന്ന് മായ്ച്ചുകളയും.
ആദ്യരണ്ടു തിരകളും ഈ എഴുത്തിന്റെ അടുത്തെങ്ങും എത്തിയില്ല, മൂന്നാമൻ അല്പം ശക്തി കൂടിയതായതിനാൽ എഴുത്തിനൊപ്പമെത്തി, എഴുത്ത് മാഞ്ഞു. അമ്മ സന്തോഷത്തോടെ പറഞ്ഞു, കണ്ടോ….
ആദ്യരണ്ടുതിരകളും മായ്ച്ചില്ല എന്നത് വിഷയമാകില്ല, പക്ഷെ തിര മായ്ച്ചുകളയുമ്പോൾ അത് ഒരു notable event ആണ്. രാമ എന്നതിനുപകരം രാവണ എന്നെഴുതിയാലും ഫലം ഒന്നുതന്നെയെന്നതും വിഷയമല്ലാതെ പോകന്നു.

പ്രാർത്ഥനയുടെ ഫലവും ഇതുപോലെത്തന്നെയാണ്. പ്രാർത്ഥിച്ചിട്ട് പത്ത് പരീക്ഷകളിൽ പ്രത്യേകിച്ച് വ്യത്യാസമൊന്നുമുണ്ടായില്ല എന്നത് വിശ്വാസിക്ക് വിഷയമല്ല, ഒരു പരീക്ഷ എളുപ്പമായാൽ, സ്വപ്രയത്നം എത്ര വലുതായിരുന്നാലും, ദൈവാധീനം, ദൈവാനുഗ്രഹം. ഈ അനുഗ്രഹം വല്ലപ്പോഴുമേ വരുന്നുള്ളൂ എന്നത് ആരു ശ്രദ്ധിക്കാൻ.

ഹിന്ദുവിൽ ഒരിക്കൽ വന്ന ഒരു ലേഖനത്തിൽ കണ്ടതാണ്. (ഏതാണ്ടിതുപോലെ…..ഓർമയിൽ നിന്നെടുത്തെഴുതുന്നതാണേ…)
The failures of great players are scrutinized and remembered for long, successes of ordinary players are also remembered for long. People still talk about Tendulkar’s failure in crunch innings like World Cup finals in 2003, people still remember Agarkar’s century in England.
ദൈവവും ഏതാണ്ടൊരു അഗാർക്കർ തന്നെയാണ്, delivers really rarely, but is coronated for these.

viswan said...

പ്രൊഫ. രവിചന്ദ്രന്‍ മുകളില്‍ സൂചിപ്പിച്ചത് പോലെ, modern postural yoga എന്നുള്ളത് ഇരുപതാം നൂറ്റാണ്ടിന്റെ സൃഷ്ടിയാണ്. വിഖ്യാതമായ 'യോഗസൂത്ര' ത്തില്‍ ഒരൊറ്റ ആസനത്തെ ക്കുറിച്ചും പറയുന്നില്ല. ശിവ സംഹിതയില്‍ 4 ആസനങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. ക്ലാസിക്കല്‍ യോഗ ഗ്രന്ഥങ്ങളില്‍ ഹഠയോഗപ്രദീപിക യില്‍ മാത്രമാണ് കുറച്ചെങ്കിലും ആസനങ്ങള്‍ക്കു പ്രാധാന്യം കൊടുത്തിട്ടുള്ളത്. 15 ആസനങ്ങളെക്കുറിച്ച് അതില്‍ പറയുന്നു. അയ്യങ്കാരുടെ പുസ്തകത്തിലാകട്ടെ,200 ആസനങ്ങളാണ്!! ഇതത്രയും അദ്ദേഹത്തിന്റെ ഗുരുനാഥനായ ടി. കൃഷ്ണമാചാര്യ (1888 -1988 ) എന്ന ദേഹത്തിന്റെ സ്വന്തം സൃഷ്ടികള്‍ മാത്രമാണ്. മൈസൂര്‍ കൊട്ടാരത്തിലെ സ്കൂളിലെ കായികാധ്യാപകന്‍ ആയിരുന്ന ഇദ്ദേഹം, വിവിധ വ്യായാമ/ സര്‍ക്കസ്സ്‌/ജിമ്നാസ്റ്റിക്ക് ശരീരനിലകള്‍ക്കു ചില സംസ്കൃത പേരുകള്‍ സ്വയം കല്‍പ്പിച്ചു നല്‍കി ഉണ്ടാക്കിയെടുത്തതാണ്, ഇന്നിപ്പോള്‍ സസ്രാബ്ദങ്ങളുടെ പാരമ്പര്യം അവകാശപ്പെട്ടു കൊണ്ട് അവതരിപ്പിക്കപ്പെടുന്ന യോഗാസനങ്ങളില്‍ 93 ശതമാനവും !!
ഈ ലേഖനം വായിക്കുക: http://www.openthemagazine.com/article/living/not-as-old-as-you-think

അയ്യങ്കാര്‍ യോഗയുടെ ഗുണ/ ദോഷ ഫലങ്ങള്‍ മറ്റേതെങ്കിലും postural practice കളില്‍ നിന്ന്‌ വളരെയൊന്നും വ്യതസ്തമാവാന്‍ ന്യായമില്ല എന്നു ഈ ചരിത്ര പരിശോധനയില്‍ നിന്ന്‌ അനുമാനിക്കാം. രോഗചികല്‍സയില്‍ ഈ പടപ്പിനുള്ള സ്ഥാനം യോഗ/ബദല്‍ വൈദ്യ തല്പ്പരരും അവര്‍ നടത്തുന്ന പ്രസിദ്ധീകരണങ്ങളും അവകാശപ്പെടുന്നതിന്റെ അടുത്തെങ്ങുമില്ല എന്നതാണ് നിലവാരം പുലര്‍ത്തുന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. ശാസ്ത്രീയ പഠനങ്ങളുടെ നെല്ലും പതിരും വേര്‍തിരിക്കുന്നത് meta-analysis കള്‍ ആണ്. യോഗയുടെ കാര്യത്തില്‍ എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു meta - analysis (Cochrane collaboration ന്‍റെ പഠനം) : അപസ്മാരത്തിന്റെ ചികിത്സയില്‍ യോഗ കൊണ്ട് പ്രയോജനം ഇല്ല എന്നാണ് ഇതിന്റെ നിഗമനം.
http://www2.cochrane.org/reviews/en/ab001524.html

രവിചന്ദ്രന്‍ സി said...

'മഹത്തായ തിരിച്ചുവരവുകള്‍'

Anonymous said...

നമ്മുടെ കലക്ടര്‍ ആശയം വ്യക്തമാക്കിയിരിക്കുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും കാര്യം മനസ്സിലായല്ലോ അല്ലേ? ശുഭം. (രവിചന്ദ്രന്‍ സാറിനു ഗ്രാഹ്യശക്തി പണ്ടേ കുറവാ. പറഞ്ഞിട്ടു കാര്യമില്ല)

രവിചന്ദ്രന്‍ സി said...

അന്ത നൂറ് നാള്‍കള്‍!!


'നാസ്തികനായ ദൈവം' നൂറ് ദിനം പിന്നിടുകയാണ്. ഈ കാലയളവില്‍ 16 പോസ്റ്റുകളിലായി 5200 ല്‍ അധികം കമന്റുകളും 420 ദിവസശരാശരിയോടെ 42000 ല്‍ അധികം ഹിറ്റുകളും166 പേര്‍ ദിവസശരാശരിയുമായി 16600 ലധികം സന്ദര്‍ശകരുമുണ്ടായി. 318 സന്ദര്‍ശകരും 938 ഹിറ്റുകളുമുണ്ടായ ഓഗസ്റ്റ് 10 ആണ് ഏറ്റവുമധികം സന്ദര്‍ശകരെത്തിയ ദിവസം. മൊത്തം 5200 ല്‍പ്പരം കമന്റുകള്‍ ലഭിച്ചെങ്കിലും 2650 എണ്ണം 'ഒരാള്‍കൂടി' എന്ന ആദ്യപോസ്റ്റിന് ലഭിച്ചവയാണ്. അത് മാറ്റിനിറുത്തിയാല്‍ ബാക്കി 15 പോസ്റ്റുകള്‍ക്കുമായി ശരാശരി 170 കമന്റുകള്‍. കഥ, സാഹിത്യം, സിനിമ തുടങ്ങിയ ജനപ്രിയവിഷയങ്ങള്‍ കൈകാര്യം ചെയ്യാത്ത ബ്‌ളോഗുകളെ സംബന്ധിച്ചിടത്തോളം തീരെ മോശമല്ലാത്ത നിരക്കാണിതെന്ന് തോന്നുന്നു.

ഇക്കാലയളവില്‍ ഭിന്ന വിഷയങ്ങളില്‍ നിരവധിപേരുമായി സംവദിക്കാനായത് വലിയ കാര്യം തന്നെയാണ്. കുറെ നല്ല സുഹൃത്തുകളേയും സമ്പാദിക്കാനായി. കുറേയേറെ കാര്യങ്ങള്‍ അറിയാനും പുതിയ ചില കാര്യങ്ങള്‍ അന്വേഷിക്കാനും തരപ്പെട്ടു. മധ്യേഷ്യന്‍ രാജ്യങ്ങളിലെ ജനാധിപത്യപോരാട്ടങ്ങള്‍ക്ക് നിദാനമായി തീര്‍ന്ന ബ്‌ളോഗ് കൂട്ടായ്മകള്‍ നോബേല്‍ പുരകസ്‌കാരലബ്ധിയുടെ അവസാനറൗണ്ട് വരെ എത്തിയെന്നത് ലോകമെമ്പാടും ബ്‌ളോഗിങിന്റെ സ്വീകാര്യതയും വര്‍ദ്ധിച്ചുവരുന്ന പ്രസക്തിയുമാണ് കാണിക്കുന്നത്.

നല്ല അറിവും വിവരവും വായനാശാലവുമുള്ള രണ്ടുപേരാണ്
'ഒരാള്‍കൂടി'യില്‍ നേരിട്ട് ഏറ്റുമുട്ടുന്നതെന്നതിനാല്‍ ആ സംവാദത്തെപ്പറ്റി വിധി പ്രസ്താവിക്കുന്നില്ല. ഇരുകൂട്ടരും നന്നായി പരിശ്രമിക്കുന്നുണ്ടെന്ന് വ്യക്തം. എങ്കിലും ഇരുവരുടേയും കമന്റുകളില്‍ ആവര്‍ത്തനവിരസതയോടെ സ്ഥിരം തുന്നിച്ചേര്‍ക്കപ്പെടുന്ന അവസാനത്തെ ഒന്നു രണ്ടു വാചകങ്ങള്‍ ഒഴിവാക്കാനായാല്‍ സംവാദം തികച്ചും ഉദാത്തമായ തലത്തിലേക്ക് മാറുമെന്നാണ് ഞാന്‍ കരുതുന്നത്. എതിരാളിയെ കുറിച്ചുള്ള നിന്ദാശ്‌ളോകങ്ങളാണ് പൊതുവെ അവസാനം വരുന്ന ഈ വാചകങ്ങള്‍.

മലയാളം ബൂലോകം ശ്രദ്ധിച്ചു തുടങ്ങുന്നത് 2010 ഡിസമ്പറോടെയാണ്. ബ്‌ളോഗിങില്‍ നല്ല താല്‍പര്യമുണ്ടായിരുന്നിട്ടും സമയക്കുറവുമൂലം അതിന് സാധിച്ചില്ല. പിന്നീട് ഏതാണ്ട് 6-7 മാസം കഴിഞ്ഞാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. ഇപ്പോഴും ആ പഴയ പ്രശ്‌നം തന്നെയാണ് വീണ്ടും പിടിമുറുക്കുന്നത്: സമയക്കുറവ്. കഴിഞ്ഞ നൂറ് ദിവസങ്ങളില്‍ ഈ ബ്‌ളോഗിലെത്താനും പോസ്റ്റുകള്‍ വായിക്കാനും വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും താല്‍പര്യം കാണിച്ച എല്ലാ മാന്യവായനക്കാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തട്ടെ.
സസ്‌നേഹം
രവിചന്ദ്രന്‍ സി

manoj said...

Dear Viswan,

cochrane reviews വിശ്വന്‍ പറഞ്ഞതുപോലെ ആധുനിക വൈദ്യശാസ്ത്രത്തില്‍ വളെരെ പ്രധാനപെട്ടതാണ്. cochrane reviews ഇല്‍ യോഗ എന്ന് ടൈപ്പ് ചെയ്തപ്പോള്‍ 15 റിവ്യൂ കളും 333 clinical trials ഉം
കാണിച്ചു. റിവ്യൂ കള്‍ ആണ് പ്രധാനമായത് എന്നത് കൊണ്ട് അവ പരിശോധിച്ചപ്പോള്‍ മിക്കവയിലും യോഗ ഗുണകരമാണെന്നാണ് കാണുന്നത്.

manoj said...

1.യോഗ carpal tunnel syndrome (Non-surgical treatment (other than steroid injection) for carpal tunnel syndrome),

2.schizophrenia ( Exercise therapy for schizophrenia ), എന്ന അസുഖങ്ങള്‍ക്കും ,

3.transcental meditation , anxiety disorder (Meditation therapy for anxiety disorders) എന്ന അസുഖത്തിനും ഗുണകരമാണെന്ന് ഇതില്‍ കാണുന്നു.

4.യോഗ അടക്കമുള്ള mind body intervention ഗര്‍ഭിണി കളിലെ anxiety disorder ( Mind-body interventions during pregnancy for preventing or treating women's anxiety ) ,

5. യോഗ അടക്കമുള്ള exercise കള്‍ chronic kidney അസുഖങ്ങള്‍ (Exercise training for adults with chronic kidney disease ) എന്നിവയില്‍ ഗുണകരമാണ്.

manoj said...

15 റിവ്യൂ കളിലെ മറ്റു മിക്ക റിവ്യൂ കളും യോഗയുടെ ഗുണങ്ങള്‍ നേരിട്ട്
പഠിക്കുന്നില്ല.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് യോഗ ഗുണകരമാണോ എന്ന് ഒരു പഠനം cochrane റിവ്യൂ ഗ്രൂപ്പ്‌ ആരംഭിച്ചിട്ടുണ്ട്.

കാര്യങ്ങള്‍ ഇങ്ങിനെ ആവുമ്പോള്‍ യോഗ വെറും തടിപ്പാണ് എന്ന് പറയുന്നത് ശരിയല്ല എന്ന് മാത്രമേ ഞാന്‍ സൂചിപിച്ചുള്ളൂ.

manoj said...

cochrane reviews എല്ലാം തന്നെ വൈദ്യ ശാസ്ത്ര രംഗത്ത് ഏറ്റവും ആധികാരികത ഉള്ളതായി കരുതപെടുന്ന metaanalysis കള്‍ ആണ്.

epilepsy പോലെ യുള്ള ഒരു അസുഖത്തിന് യോഗ treatment ആകും എന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ. വിശ്വന്‍ സൂചിപിച്ച cochrane സ്റ്റഡി യുടെ conclusion ഇങ്ങിനെയാണ്: "No reliable conclusions can be drawn regarding the efficacy of yoga as a treatment for epilepsy. Further studies are needed."

kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കാളിദാസന്‍,

താങ്കള്‍ ഒരു ഡോക്ടറായതിനാല്‍ രക്താതിസമ്മര്‍ദ്ദം സംബന്ധിച്ച ചികിത്സകളുടേയും ഔഷധങ്ങളുടേയും കാര്യത്തില്‍ എന്നേക്കാള്‍ കൂടുതല്‍ കാര്യവിവരമുണ്ടായിരിക്കുമെന്ന് കരുതട്ടെ. ഒരു സാധാരണക്കാരനെന്ന നിലയില്‍, ഞാനിവിടെ സൂചിപ്പിച്ച കാര്യങ്ങള്‍ ഏറെക്കുറെ സൈദ്ധാന്തികമോ താത്വികമോ ആയി കാണേണ്ടതുണ്ട്.

യോഗ ലഘുവായ ഒരു ശാരീരികവ്യായാമമാണ്. ഏതൊരു ശാരീരികവ്യായാമവും ശരീരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കമെന്ന് കാണാന്‍ വിഷമമില്ല. ആ നിലയ്ക്ക് ആനുപാതികമായ ലഘുമാറ്റങ്ങള്‍ യോഗമൂലം സൃഷ്ടിക്കപ്പെടാനിടയുണ്ടെന്ന് തന്നെയാണ് സൂചിപ്പിച്ചത്. അങ്ങനെയല്ലെങ്കില്‍ യോഗയ്ക്ക് എന്തോ ദിവ്യശക്തിയുണ്ടെന്ന് കരുതേണ്ടിവരും!

എന്നാല്‍ ആധികാരിക ചികിത്സാമാര്‍ഗ്ഗമെന്ന നിലയില്‍ യോഗയെ കാണുന്നില്ല. ഏതെങ്കിലും രോഗാവസ്ഥയ്ക്ക് സുനിശ്ചിതപരാഹാരമായി യോഗ ഉപയോഗിക്കാമെന്ന വാദത്തോടും യോജിപ്പില്ല. ശരീരവും മനസ്സും വ്യതിരിക്തതമാണെന്ന് കരുതുന്നില്ല. മാത്രമല്ല താത്വികമായി, ആഹാരവും ഔഷധവും ഭിന്നമാണെന്നും കരുതുന്നില്ല. എല്ലാ ആഹാരവും ഔഷധമാകുന്നു;എല്ലാ ഔഷധവും ആഹാരവും. ആമാശയത്തിലായാലും രക്തചംക്രമണവ്യവസ്ഥയിലായാലും എത്തിച്ചേരുന്ന ഔഷധാഹാരാദികള്‍ ശരീരം വിഘടിപ്പിച്ചുപയോഗിക്കുന്നതും സമാനമായാണ്. വിഷമായാലും അമൃതായാലും ഒരേ രാസപ്രക്രിയയ്ക്ക് വിധേയമാകുന്നു. രോഗശമനത്തിന് ഔഷധം സഹായകരമാണെന്നതില്‍ തര്‍ക്കിമില്ല.

രവിചന്ദ്രന്‍ സി said...

എന്നാല്‍ ഔഷധമാണ് രോഗം മാറ്റുന്നതെന്ന അഭിപ്രായമില്ല. നേരെമറിച്ച് രോഗാവസ്ഥയില്‍ നിന്ന് പുറത്തുവരാന്‍ ഔഷധം ശരീരത്തെ സഹായിക്കുന്നു എന്നാണ് കാണേണ്ടത്. അതായത് യുദ്ധം ചെയ്യേണ്ടതും പ്രതിരോധം സംഘടിപ്പിക്കേണ്ടതും ശരീരം തന്നെയാകുന്നു. ലോകത്തെ സര്‍വജീവജാലങ്ങളും, ആശുപത്രിയില്‍ പോകുന്നവയും അല്ലാത്തവയും, രോഗശമനം നേടുന്നത് അങ്ങനെയാണ്. ഔഷധവും ആഹാരവും വ്യായാമവും അനുകൂലമായ ഉദ്ദീപനങ്ങളും അതിന് സഹായിക്കും. അതായത് അനുകൂലമായ രാസമാറ്റങ്ങള്‍ ശരീരത്തില്‍ ഉണ്ടാകുന്നു.

പക്ഷെ ഇവയൊക്കെ പ്രയോഗിക്കുമ്പോഴും ശരീരം സ്വന്തം നിലക്ക് തന്നെ ലക്ഷ്യം നേടേണ്ടതുണ്ട്. ഔഷധങ്ങളോട് പ്രതികരിക്കാത്ത അവസ്ഥയില്‍ ചിക്തിസ അര്‍ത്ഥരഹിതമാകുന്നത് അതുകൊണ്ടാണ്. രക്താതിസമ്മര്‍ദ്ദം മാനസികസമ്മര്‍ദ്ദത്തുടര്‍ന്നാണെങ്കില്‍ താനെ മാറുമെന്നാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മാനസികസമ്മര്‍ദ്ദം എന്നാല്‍ പ്രതികൂലമായ രാസമാറ്റങ്ങളും അനുകൂലമായ രാസവസ്തുക്കളുടെ ഉത്പ്പാദനത്തിലൂടെയുമാണ് ഉണ്ടാകുന്നതെന്ന വസ്തുത കാണാതിരിക്കരുത്. ഉദാ-ഉയര്‍ന്ന ജാഗ്രാതവസ്ഥ, സംഭ്രമം, ഭയം, കടുത്ത ആശങ്ക എന്നീ സന്ദര്‍ഭങ്ങളില്‍ ശരീരത്തിനുള്ള സംഭവിക്കുന്ന രാസമാറ്റങ്ങളെ കുറിച്ച് പ്രത്യേകിച്ച് വിശദീകരിക്കേണ്ടതില്ലല്ലോ. ഈ രാസമാറ്റങ്ങള്‍, അല്ലെങ്കില്‍ ചില സവിശേഷ രാസപാദാര്‍ത്ഥങ്ങളുടെ ഉത്പ്പാദനം നടക്കുന്നില്ലെങ്കില്‍ ഇത്തരം ശാരീരികഅവസ്ഥകളുമില്ല. സംഭ്രമവും ഭയവും ആശങ്കയുമൊക്കെ തീര്‍ത്തും ശരീരത്തിന് പ്രതികൂലമാണെന്നും വിചാരിക്കുന്നില്ല.

പരിണാമചരിത്രത്തില്‍ ജീവിയുടെ അതിജീവനവുമായി ബന്ധപ്പെട്ട് അതിന് പരോക്ഷമായ ഗുണങ്ങളുണ്ടെന്ന് വ്യക്തമാണ്. അതല്ലെങ്കില്‍ മറ്റെന്തെങ്കിലും തയ്യാറെടുപ്പുകളുടെ ഭാഗമായുണ്ടാകുന്ന പാര്‍ശ്വഫലമായിരിക്കാനും സാധ്യതയുണ്ട്. ചുരുക്കത്തില്‍ ശരീരത്തിനുള്ളില്‍ മനസ്സ് എന്ന സങ്കല്‍പ്പത്തോട് യോജിക്കുന്നില്ല. ശരീരം തന്നെയാണ് മനസ്സ്. ആ നിലയ്ക്ക് മാനസികസമ്മര്‍ദ്ദം മൂലമുള്ള രക്തസമ്മര്‍ദ്ദം, ശാരീരികമായ കാരണങ്ങളാലുള്ള രക്താതിസമ്മര്‍ദ്ദം എന്നിങ്ങനെയുള്ള വിഭജനം സ്വീകാര്യമായി തോന്നുന്നില്ല.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കാളിദാസന്‍,

ഹ ഹ... സര്‍വത്ര വിയോജിപ്പുകളാണല്ലോ?! അതിന് കാരണമാകട്ടെ,മനസ്സും ശരീരവും വ്യതിരിക്തമാണെന്ന താങ്കളുടെ സങ്കല്‍പ്പമാണെന്ന് തോന്നുന്നു. ശരീരത്തിനുള്ളില്‍ മനസ്സെന്നതല്ല മറിച്ച് ശരീരമാണ് മനസ്സ് എന്നാണ് എന്റെ പക്ഷം. മസ്തിഷ്‌ക്കമെന്ന ശരീരത്തിലെ ആത്യന്തിക അവയവം അതിന്റെ ആധാരമായി നിലകൊള്ളുകയും ചെയ്യുന്നു.

'ആഹാരം' എന്നാല്‍ ആഹരിക്കപ്പെടുന്നതെന്തോ അതാണ്. അതില്‍ 'ശരീരത്തിനാവശ്യമുള്ളവയും അല്ലാത്തവയും' എന്ന വിഭജനം വരുന്നത് പിന്നീടാണ്. വിഷം 'കഴിക്കുന്ന' കാര്യം സൂചിപ്പിച്ചതോര്‍ക്കുക. വിഷം 'കഴിച്ച്' കഷ്ടത്തിലാകുമ്പോള്‍ അവിടെ വിഷം ആഹാരമാകുകയാണ്. അതായത് ആഹാരത്തെ എപ്പടി സ്വീകരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നുവോ അതേപടി വിഷയത്തേയും ശരീരം കൈകാര്യം ചെയ്യുന്നു. അതുകൊണ്ടുതന്നെയാണ് സൈദ്ധാന്തികതലത്തില്‍ നിന്നാണ് സംസാരിക്കുന്നതെന്ന് ആദ്യമേ സൂചിപ്പിച്ചത്. അതല്ലാതെ ആയുര്‍വേദം പറഞ്ഞതല്ല. സാങ്കേതികാര്‍ത്ഥത്തില്‍ നോക്കിയാല്‍ ആയുര്‍വേദത്തിലെ തെലങ്ങള്‍, പിഴിച്ചില്‍, കിഴികള്‍, വിരേചനം, വമനം തുടങ്ങിയ കര്‍മ്മങ്ങളൊന്നും ആഹാരമല്ലല്ലോ.

രവിചന്ദ്രന്‍ സി said...

രോഗം-ശരീരം-ചികിത്സ ഇവ സംബന്ധിയായ കാര്യങ്ങളില്‍ ശാസ്ത്രീയതലത്തിലുള്ള ചര്‍ച്ചയാണ് വേണ്ടതെന്ന വാദത്തോട് വിയോജിപ്പില്ല. അതേസമയം സൈദ്ധാന്തിക ചര്‍ച്ചയുമാവാം. പക്ഷെ ഡോക്ടര്‍ക്ക് മരുന്നു കുറിക്കുന്ന ശീലമെനിക്കില്ല. ഡോ.വിശ്വനാഥനേയോ താങ്കളെപ്പോലെയോ ഉള്ള വൈദ്യശാസ്ത്രം പ്രൊഫഷനായി സ്വീകരിച്ച വ്യക്തികളോട് സംവദിക്കുമ്പോള്‍ അക്കാര്യത്തില്‍ പ്രായോഗികപരിചയമോ ആഴത്തിലുള്ള അറിവോ ഇല്ലാത്ത ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ഞാന്‍ സൈദ്ധാന്തികമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതാണ് അതിന്റെ ഭംഗി. മറിച്ചുള്ള ജാഡകളില്‍ വിശ്വസിക്കുന്നില്ല. താങ്കളുടെ അറിവുകള്‍ പങ്കുവെക്കു, അറിയാനും പഠിക്കാനും നൂറുവട്ടം തയ്യാറാണ്.

'പ്രതിരോധശേഷി' അതിജീവനത്തിന് അനുകൂലമായ അവസ്ഥയുണ്ടാക്കാനും നിലനിര്‍ത്താനുമുള്ള ശരീരത്തിന്റെ സ്വയംക്രമീകരണമാകുന്നു. രോഗാണുക്കളെ നശിപ്പിക്കുമ്പോള്‍ സംഭവിക്കുന്നത് 'പ്രതിരോധം' തന്നെയാണ്. രോഗാണുക്കള്‍ നശിക്കുമ്പോള്‍ പ്രതിരോധശേഷി വര്‍ദ്ധിച്ചതായി നാം പറയുന്നു. വര്‍ദ്ധിക്കുമ്പോള്‍ പ്രതിരോധം കുറഞ്ഞതായും അനുഭവപ്പെടുന്നു. 'യുദ്ധം','പ്രതിരോധം' എന്നൊക്കെ പറയുമ്പോള്‍ വാളും ബോംബുമൊന്നും ഭാവനയില്‍ കാണേണ്ടതില്ല. മറിച്ച് ആലങ്കാരികപ്രയോഗമായി വിലയിരുത്തിയാല്‍ മതിയാകും.

രവിചന്ദ്രന്‍ സി said...

ഔഷധം രോഗാണുക്കളെ കൊന്നതുകൊണ്ടു മാത്രം ശരീരം അതിജീവിക്കില്ല. ജൈവാവസ്ഥയില്‍ ഔഷധം പ്രവര്‍ത്തിക്കണമെങ്കില്‍ ശരീരത്തിന് അതിനെ സൗകര്യമൊരുക്കാനുള്ള ശേഷി കൂടി ഉണ്ടായിരിക്കണം. മൃതശരീരത്തിലും രോഗാണുവിനെ നശിപ്പിക്കാന്‍ ഔഷധത്തിനാവും. എത്ര ഔഷധം പ്രയോഗിച്ചാലും ശരീരം അതിനോട് പ്രതികരിക്കാത്ത അവസ്ഥയും സംജാതമാകാറുണ്ട്. ചിലപ്പോഴാകട്ടെ ഔഷധം അനഭലഷണീയഫലങ്ങളും ഉളവാക്കുന്നു. വിദേശവസ്തുവായി കണ്ട് ഔഷധങ്ങളോട് തന്നെ ശരീരം യുദ്ധം പ്രഖ്യാപിക്കുന്നതും സാധാരണമാണല്ലോ. അതായത് ഔഷധവും ചികിത്സയും ശരീരത്തിന്റെ അതിജീവനശേഷിയേയും പ്രതിരോധശേഷിയേയും ഉദ്ദീപിക്കുന്നു. ശരീരത്തിന് അനുകൂലമായ രാസപ്രവര്‍ത്തനങ്ങളിലൂടെയാണിത് സാധ്യമാക്കുന്നത്. ഒപ്പം അനുകൂലമല്ലാത്ത ചില പ്രവര്‍ത്തനങ്ങളും ഔഷധങ്ങള്‍ ഉദ്ദീപിപ്പിക്കും.

അനുകൂലപ്രവര്‍ത്തനങ്ങള്‍ കൂടുതലും പ്രതികൂലപ്രവര്‍ത്തനങ്ങളും കുറവുമാണെങ്കില്‍ നാമതിനെ ഔഷധമെന്നും മറിച്ചാണെങ്കില്‍ വിഷമെന്നും പറയുന്നു. അതേസമയം, പ്രസ്തുത രാസമാറ്റങ്ങളുടെ അനുകൂലഫലം പ്രയോജനപ്പെടുത്താനുള്ള ആത്യന്തിക കടമ ശരീരത്തിനുള്ളതാണ്. ശരീരത്തിനതിന് കഴിഞ്ഞില്ലെങ്കില്‍ ചികിത്സയും ഔഷധവും വ്യഥാവിലാകും.

manoj said...

പ്രീയപെട്ട രവിചന്ദ്രന്‍ സര്‍,

ചെറിയ 3 വിശദീകരണം നല്‍കട്ടെ:

1 . യോഗ ഫലപ്രധ മാണെന്ന് തെളിഞ്ഞാലും അതില്‍ ദിവ്യത്വം ഒന്നും ഇല്ല. കാരണം, അമിതമായ ടെന്‍ഷന്‍, anxiety , anger , വെറുപ്പ്‌ തുടങ്ങിയ വികാരങ്ങള്‍ ഉണ്ടാവുമ്പോള്‍ ശരീരത്തിന് ദോഷകരമായ പല രാസവസ്തുക്കളും
ശരീരത്തില്‍ ഉണ്ടാവുകയും അതുകൊണ്ട് ശരീരത്തിന് ദോഷം ഉണ്ടാവുകയും ചെയ്യും. ഈ വികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ യോഗ പോലുള്ള ട്രെയിനിംഗ് കൊണ്ട് സാധിച്ചാല്‍ ഈ രാസവസ്തുക്കള്‍ ഉണ്ടാവില്ല,
അതുകൊണ്ട് ശരീരത്തിന് ദോഷവും ഉണ്ടാവില്ല.

manoj said...

2 .ബോഡി exercise പ്രധാനമല്ലാത്ത meditation പോലുള്ള മൈന്‍ഡ് ബോഡി തെറാപീസ് ഉം ഗുണകരം ആണെന്ന് പഠനങ്ങളുണ്ട് . The Journal of the American Board of Family practice 2003 ഇല്‍ പ്രസിദ്ധീകരിച്ച Mind-body medicine: state of the science, implications for practice എന്ന പഠനം, exercise പ്രധാനമല്ലാത്ത meditation പോലുള്ള രീതികള്‍ ഹൃദയ രോഗങ്ങള്‍ അടക്കമുള്ള നിരവധി രോഗങ്ങള്‍ക്ക് ഗുണകരമാണെന്ന് ശക്തമായ തെളിവുകള്‍ ഉണ്ടെന്നു കണ്ടെത്തുകയുണ്ടായി

(J Am Board Fam Pract. 2003 Mar-Apr;16(2):131-47.
Mind-body medicine: state of the science, implications for practice).

manoj said...

3 .മനസ്സ് പൂര്‍ണമായും ശരീരത്തിന്റെ സൃഷ്ടിയും ഭാഗവും ആണ്. പക്ഷെ, ഇടയ്കൊക്കെ മനസ്സിന് ശരീരത്തെയും സ്വാധീനിക്കാന്‍ കഴിയും. മനസ്സിന് tention കൂടുമ്പോള്‍ aphthous ulcer , മുഖക്കുരു തുടങ്ങി നിരവധി അസുഖങ്ങള്‍ അധികം ആവാറുണ്ടല്ലോ.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട മനോജ്,
ശരിയാണ്, സംഭ്രമം, സമ്മര്‍ദ്ദം, ആശങ്ക തുടങ്ങിയ സൈക്കോസോമാറ്റിക് അവസ്ഥകള്‍ക്ക് ഹേതുവായ രാസപ്രവര്‍ത്തനങ്ങള്‍ തടയാനോ മന്ദീഭവിപ്പിക്കാനോ യോഗാവ്യായാമം സഹായകരമാണെങ്കില്‍ അത് ഫലവത്താകും. താല്‍ക്കാലികമെങ്കില്‍ അങ്ങനെ, സ്ഥായിയായിട്ടാണെങ്കില്‍ അങ്ങനെ. ഏത് വ്യായാമത്തിലും അവശ്യം സംഭവിക്കുന്ന രാസമാറ്റങ്ങളാണിവയൊക്കെ. നല്ല വേഗതയില്‍ ഓടിയാല്‍ എന്തെല്ലാം രാസമാറ്റങ്ങള്‍ ശരീരത്തില്‍ സംഭവിക്കുന്നുണ്ടെന്ന് ഓര്‍ത്തുനോക്കൂ. രക്തവിതരണനിരക്കും ശ്വാസകോശമിടിപ്പുമൊക്കെ വല്ലാതെ വ്യത്യാസപ്പെടുകയും ശരീരം മറ്റൊരവസ്ഥയിലേക്ക് മാറുകയും ചെയ്യും. അനുബന്ധരാസവ്യതിയാനങ്ങളും പിന്തുടരും. നീന്തല്‍ എന്ന വ്യായാമം ശരീരത്തിലുണ്ടാക്കുന്ന അനുകൂലഫലങ്ങള്‍ നിരവധിയാണ്. ഞാന്‍ പറഞ്ഞുവന്നത് മറ്റൊന്നാണ്. അതായത്, യോഗ ഒരു ലഘുവ്യായാമമാണെന്നിരിക്കെ അതിന് അത്തരം ഫലങ്ങളൊന്നും ഉളവാക്കാനായില്ലെങ്കിലാണ് അത് ദിവ്യമാകുകയെന്നതാണ്. മറിച്ചുണ്ടാക്കുന്ന പ്രഭാവങ്ങള്‍ പ്രതീക്ഷിതമാണ്. പക്ഷെ സുനിശ്ചിതഫലമുണ്ടാക്കുന്ന ഒരു ആധികാരിക ചികിത്സയന്ന നിലയില്‍ അതിന്റെ സാധുതയെപ്പറ്റിയാണ് നാം സംസാരിക്കുന്നത്. അത് മറ്റൊരു വിഷയമാണ്.

രവിചന്ദ്രന്‍ സി said...

വ്യായാമം(Exercise) എന്നാല്‍ അദ്ധ്വാനം(Work or Toil) എന്ന അര്‍ത്ഥത്തിലേക്ക് പരിമിതപ്പെടേണ്ടതില്ല. ശ്വാസോച്ഛാസമുള്‍പ്പെടെയുള്ള ശാരീരികപ്രവര്‍ത്തനങ്ങള്‍ വ്യായാമമാണ്. ആസനങ്ങള്‍ വ്യായാമങ്ങളാണ്, ഫോക്കസിംഗും(Focusing) വ്യായാമമാണ്.
സമ്മര്‍ദ്ദം, സംഭ്രമം തുടങ്ങിയവയൊക്കെ ശരീരത്തിന് ആവശ്യമില്ലാത്തവയാണെന്ന് കരുതുന്നില്ല. 'അധികമായാല്‍ അമൃതും വിഷം' എന്ന സിദ്ധാന്തമേ ഇവിടെയും ശരിയാകുന്നുള്ളു എന്നാണ് എന്റെ അഭിപ്രായം. ഇവിയൊക്കെ അതിജീവനോപാധികള്‍ കൂടിയാണ്. നാം Nervous Energy എന്നൊക്കെ പറയുന്നതും ജാഗ്രതാവസ്ഥയുടെ മൂര്‍ച്ചകൂട്ടുന്നതും ഇത്തരം രാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ്. അതുകൊണ്ടുതന്നെ ഇതൊന്നും നമുക്കാവശ്യമില്ലാത്തതാണെന്ന് കരുതുന്നില്ല.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട മനോജ്,

താങ്കളുടെ നിരീക്ഷണങ്ങളോട് ഡോ.വിശ്വനാഥന്‍ പ്രതികരിച്ചിട്ടുണ്ട്. അല്‍പ്പം ദീര്‍ഘമായതിനാലാവണം ഇന്നലെ രാത്രി മുഴുവന്‍ ശ്രമിച്ചിട്ടും അദ്ദേഹത്തിനത് ഇവിടെ പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് അറിയിച്ചിരിക്കുന്നു. പ്രസ്തുത മെയില്‍ ഞാനിവിടെ ഇടുന്നു.

(1)രണ്ടാം പിന്കുറിപ്പ് : ഒരു തിരുത്ത്‌ കൂടി...ഇനി ഉണ്ടാവില്ല എന്നു വിചാരിക്കുന്നു..

പി ന്‍കുറിപ്പ് :ഒരു പ്രധാനപ്പെട്ട വാക്ക് തിരുത്തിയിട്ടുണ്ട്!!

കുറച്ചു നീണ്ടു പോയത് കൊണ്ടു അവിടെ പോസ്റ്റു ചെയ്യാന്‍ കഴിയുന്നില്ല :-(


"കാര്യങ്ങള്‍ ഇങ്ങിനെ ആവുമ്പോള്‍ യോഗ വെറും തടിപ്പാണ് എന്ന് പറയുന്നത് ശരിയല്ല എന്ന് മാത്രമേ ഞാന്‍ സൂചിപിച്ചുള്ളൂ."
മനോജ്‌,
കാര്യങ്ങള്‍ ഇത്രയൊക്കെയേ ഉള്ളൂ എന്നത് കൊണ്ടാണ് യോഗ എന്ന പേരില്‍ നടക്കുന്ന അനാവശ്യങ്ങളുടെ പൊള്ളത്തരം തുറന്ന് കാട്ടാന്‍ ശ്രമിക്കുന്നത്. ഒരു പ്രസിദ്ധ യോഗാചാര്യന്റെ ഗ്രന്ഥത്തിന്റെ പുറം ചട്ട പറയുന്നതു കാണുക : " "ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, കൊളസ്ടരോള്‍ , ലൈംഗിക പ്രശ്നങ്ങള്‍ , പ്രമേഹം, ആസ്തമ, വാതം തുടങ്ങി തുടങ്ങി സര്‍വ രോഗങ്ങളെയും അകറ്റി നിര്‍ത്തുവാന്‍ പ്രാപ്തിയുള്ള ലോകത്തിലെ ഏറ്റവും മികച്ച ചികിത്സാ സമ്പ്രദായം കൂടിയാണ് യോഗ. ആധുനിക വൈദ്യശാസ്ത്രം പോലും ഇന്നു പലതുകൊണ്ടും യോഗ ചികിത്സക്ക് മുന്‍പില്‍ മുട്ട് മടക്കുന്നു.ആധുനിക വൈദ്യ ശാസ്ത്രം തോല്‍ക്കുന്നിടത്ത് യോഗ ജയിക്കുന്നു! ചുരുക്കത്തില്‍ നിത്യ യൌവനത്തിന്റെ സൂക്ഷിപ്പുകാരനാണ് യോഗശാസ്ത്രം."
ഇതൊക്കെ വെറും ഉടായിപ്പ് മാത്രമാണ് എന്നേ ഞാന്‍ സൂചിപ്പിക്കുന്നുള്ളൂ!.

രവിചന്ദ്രന്‍ സി said...

(2)ഇപ്പറയുന്ന 'യോഗ ' എന്നത് തന്നെ, സമീപകാലത്ത് ഒരു ഡ്രില്‍ മാസ്റര്‍ തന്റെ മനോധര്‍മ മനുസരിച്ച് ചിട്ടപ്പെടുത്തിയ ചില ശാരീരിക നിലകള്‍ ആണെന്നത് ഓര്‍ക്കണം.( Yoga body-the origins of modern postural practice-Mark Singleton.Oxford 2010 കാണുക) സമാനമായ മറ്റു വ്യായാമമുറകളില്‍ നിന്ന്‌ ലഭിക്കുന്നതില്‍ അധികമൊന്നും ഈ രീതിയില്‍ നിന്ന്‌ ലഭിക്കാനില്ലെന്നത് സാമാന്യ യുക്തി കൊണ്ടു ചിന്തിക്കാവുന്നതെ ഉള്ളൂ. മനോജ്‌ എടുത്തു പറഞ്ഞ ഒരു റിവ്യു ദീര്‍ഘ കാല വൃക്ക രോഗികള്‍ , വൃക്ക മാറ്റി വെച്ചവര്‍ എന്നിവരുടെ പൊതു ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ( രോഗചികിത്സക്ക് അല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക) വിവിധ വ്യായാമ രീതികള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ്.(Types of exercise training included cardiovascular training, mixed cardiovascular and resistance training, resistance-only training and yoga.)

ഈ വിവിധ രീതികളെ താരതമ്യം ചെയ്തിട്ടില്ല എന്നതും ശ്രദ്ധിക്കുക. വൃക്കരോഗികള്‍ക്ക് വ്യായാമം ഗുണം ചെയ്യും. അത് ശരി. യോഗ ഒരു വ്യായാമ രീതി ആണ്.അതും ശരി. എന്നാല്‍ ,ഇത്തരം സര്‍വ സമ്മതങ്ങളായ കാര്യങ്ങള്‍ മാത്രം പറയുന്ന പഠനങ്ങളുടെ തലക്കെട്ട്‌ മാത്രം പൊക്കിയെടുത്, "കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് " എന്നു പറയുമ്പോള്‍ എങ്ങിനെയൊക്കെ എന്നു ചോദിക്കാതിരിക്കാന്‍ നിവൃത്തിയില്ല .

രവിചന്ദ്രന്‍ സി said...

(3)ഇനിയൊന്നു, Carpal Tunnel syndrome നെക്കുറിച്ച്: (ഞാന്‍ വര്‍ഷങ്ങളായി അനേകരെ ചികില്സിച്ചിട്ടുള്ള ഒരു അസുഖമാണിത്.) AAOS treatment guidelines പരിശോധിച്ചാല്‍ , Grade A evidence ഒരു ചികിത്സയുടെ കാര്യത്തില്‍ മാത്രമേ ഉള്ളൂ എന്നു കാണാം. അത് സര്‍ജറി ആണ്. http://www.aaos.org/Research/guidelines/CTSTreatmentGuideline.pdf

മറ്റുള്ള എല്ലാ ചികിത്സക്കുമുള്ള തെളിവുകള്‍ കീഴ്ക്കിടയില്‍ ഉള്ളതത്രെ. സുരക്ഷിതവും, ഏറ്റവും ഫലപ്രദവുമായ ഓപറേഷന്‍ ചികിത്സ ഉള്ള ഒരു രോഗത്തിന്റെ ചികിത്സയെക്കുരിച്ചുള്ള ഒരു പഠനത്തില്‍ ഒപരെഷനെയും , ഫലപ്രാപ്തിയില്‍ അതിനു തൊട്ട്‌ താഴെ നില്‍ക്കുന്ന steroid injection ചികിത്സയെയും മാറ്റി നിര്‍ത്തി ബാക്കിയുള്ള ചികിത്സാ രീതികളെ ആണ് ഈ Cochrane റവ്യു വില്‍ പരിശോധിക്കുന്നത് എന്നത് ഓര്‍മിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്‌. എന്നു പറഞ്ഞാല്‍ ഹെര്‍ണിയ രോഗത്തിന് ഉപയോഗിക്കുന്ന വിവിധ ബെല്ട്ടുകളെ ക്കുറിച്ചുള്ള ഒരു പഠനത്തിനുള്ള പ്രായോഗിക പ്രാധാന്യമേ ഇതിനുമുള്ളൂ എന്നു സാരം.
ഇനി നമുക്ക്, മനോജ്‌ പറഞ്ഞ റവ്യുവിലെ 'യോഗ' യെക്കുറിച്ചുള്ള ഏക പഠനത്തിലേക്ക് കടക്കുക.
(JAMA. 1998 Nov 11;280(18):1601-3. Yoga-based intervention for carpal tunnel syndrome: a randomized trial.Garfinkel MS, Singhal A, Katz WA, Allan DA, Reshetar R, Schumacher HR Jr.)

രവിചന്ദ്രന്‍ സി said...

(4)"Yoga based" എന്നു പറയുന്ന ഈ ചികല്‍സയില്‍ ഉപയോഗിച്ച 'ആസനങ്ങള്‍ ' ലേഖനത്തില്‍ ലഭ്യമാണ്. http://jama.ama-assn.org/content/280/18/1601/T1.large.jpg (രണ്ടെണ്ണം 'നമസ്തേ' !!!) ഒരൊറ്റ എണ്ണം ഹഠയോഗപ്രദീപികയിലോ ശിവ സംഹിതയിലോ പറയുന്നതല്ല. മൈസൂരിലെ ഡ്രില്‍ മാഷുടെ ഭാവനാ സൃഷ്ടികളില്‍ , കൈകള്‍ ഉപയോഗിച്ചുള്ളവയില്‍ ചിലത് പെറുക്കി എടുത്തിരിക്കുന്നു എന്നു മാത്രം.

എന്താണ് ഈ പഠനത്തിന്റെ സന്ദേശം? നിങ്ങള്‍ക്ക് carpal tunnel syndrome, ഉണ്ടെന്നിരിക്കട്ടെ. , കയ്യിനു operation ചെയ്യാനോ, ചുരുങ്ങിയ പക്ഷം ഇന്‍ജെക്ഷന്‍ ചെയ്യാന്‍ പോലുമോ നിങ്ങള്‍ തയ്യാറല്ല എന്നുമിരിക്കട്ടെ. എങ്കില്‍ , വെറുതെ കൈ കെട്ടിവെക്കുന്നതിനേക്കാള്‍ മെച്ചം അതിനു വ്യായാമം കൊടുക്കുന്നതാണ് എന്നു പറയുന്നു. ശരി. അത്ഭുതമായി ഒന്നുമില്ല. അതിനായി തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ചില വ്യയാമങ്ങളെ "yoga based" എന്നു വിളിക്കുന്നത്‌ ആ ചികിത്സകരുടെ അവകാശം.

പക്ഷെ, ഇപ്പറയുന്നതൊക്കെ, പതന്ജലി മുതല്പേരു ടെ നാമത്തില്‍ കേളി കേട്ട യോഗ പാരമ്പര്യവുമായി പുലബന്ധം പോലുമില്ലാത്ത ഒരു സമകാലീന പടപ്പാണെന്നു പറയാനുള്ള കടമ സത്യമറിയുന്നവര്‍ക്കുണ്ട്.

Anonymous said...

"""പക്ഷെ, ഇപ്പറയുന്നതൊക്കെ, പതന്ജലി മുതല്പേരു ടെ നാമത്തില്‍ കേളി കേട്ട യോഗ പാരമ്പര്യവുമായി പുലബന്ധം പോലുമില്ലാത്ത ഒരു സമകാലീന പടപ്പാണെന്നു പറയാനുള്ള കടമ സത്യമറിയുന്നവര്‍ക്കുണ്ട്."""

ഇപ്പറയുന്ന പതഞ്ഞലിയുടെ യോഗ പാരമ്പര്യം ഒന്നു വിശദീകരിക്കാമോ? ഇന്നത്തെ യോഗയുമായി അതിനുള്ള വ്യത്യാസം  എന്താണ്?

manoj said...

പ്രീയപെട്ട ഡോക്ടര്‍ വിശ്വനാഥന്‍,

1. യോഗ യുടെ ഗുണങ്ങള്‍ വ്യക്തമാക്കുന്ന ഏറ്റവും ആധികാരിക പഠനങ്ങള്‍ എന്ന നിലയിലല്ല ഞാന്‍ cochrane reviews ഇവിടെ quote ചെയ്തത്. epilepsy യെ കുറിച്ചുള്ള cochrane റിവ്യൂ താങ്കള്‍ quote ചെയ്തപ്പോള്‍
cochrane reviews യോഗയെ പറ്റി എന്ത് പറയുന്നു എന്ന് അറിയാനാണ് ഞാന്‍ അവ പരിശോധിച്ചത്. യോഗ ഗുണകരമാണെന്ന് പൊതുവേ കരുതപെടുന്ന hypertention , ഹൃദയ രോഗങ്ങള്‍, anxiety disorder , depression , stress reduction , മറ്റു psycho somatic അസുഖങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ യോഗയുടെ effect ഡയറക്റ്റ് ആയി പഠിക്കുന്ന റിവ്യൂ കള്‍അവര്‍ നടത്തിയിട്ടില്ല. എന്നിട്ടുപോലും യോഗയോ, യോഗ ഉള്‍പെടുന്ന ഗ്രൂപ്പ്‌ ഓ പഠന വിധേയമായ രോഗങ്ങളില്‍ പൊതുവില്‍ ഗുണകരം ആണെന്ന് അവര്‍ കണ്ടെത്തിയെന്ന കാര്യമാണ് ഇവിടെ സൂചിപിച്ചത്.

manoj said...

2.carpal tunnel syndrome ഇനെ കുറിച്ച് cochrane റിവ്യൂ നടത്തിയ പഠനത്തിന്റെ conclusion ഇങ്ങിനെയാണ്:

"Current evidence shows significant short-term benefit from oral steroids, splinting, ultrasound, yoga and carpal bone mobilisation ".

ഈ പഠനം നടത്തിയവരും റിവ്യൂ ചെയ്ത cochrane റിവ്യൂ കമ്മിറ്റി വിദഗ്ദ്ധരും യോഗ എന്ന് കരുതിയ ചികിത്സ, യോഗ അല്ല എന്ന് താങ്കള്‍ പറയുമ്പോള്‍ നിങ്ങളിലൊരാള്‍ തെറ്റിധരിക്കപെട്ടിരിക്കുന്നു. ശാസ്ത്ര പഠനങ്ങളെയും cochrane റിവ്യൂ റിപ്പോര്‍ട്ട്‌ കളെയും അങ്ങീകരിക്കുന്ന വ്യക്തി എന്ന നിലയില്‍ carpal tunnel syndrome എന്ന അസുഖത്തിന് യോഗ ഗുണകരമാണ് എന്നെ എനിക്ക് അംഗീകരിക്കാന്‍ പറ്റൂ. നില നില്‍ക്കുന്ന ശാസ്ത്ര നിഗമനം അങ്ങിനെ ആണെന്നെ നമുക്ക് കരുതാനും പറ്റൂ.

manoj said...

3.യോഗ എല്ലാ അസുഖങ്ങളും മാറ്റുന്ന ദിവ്യ ചികിത്സയാണ് എന്ന വാദവും, യോഗ ഒരു ഗുണവും ഇല്ലാത്ത തട്ടിപ്പ് ആണ് എന്ന വാദവും നിലവില്‍ ശാസ്ത്ര പരീക്ഷണങ്ങളും പഠനങ്ങളും അന്ഗീകരിക്കുനില്ല. മറിച്ചു മാനസിക നില പ്രധാനം ആയ നിരവധി അസുഖങ്ങളില്‍ ഗുണ കരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു രീതി യാണ് എന്നതാണ് ഇന്നത്തെ ശാസ്ത്ര നിഗമനം എന്ന് തോന്നുന്നു . കൂടുതല്‍ വ്യക്തത ഉണ്ടാകുവാന്‍ കൂടുതല്‍ പഠനങ്ങളും ആവശ്യമുണ്ട്.

Salim PM said...

kaalidaasan said...

"പക്ഷെ അതൊരു ശാരീരിക വ്യായാമം മാത്രമണെന്ന അഭിപ്രായത്തോടും യോജിപ്പില്ല. അത് ശാരീരികവും മാനസികവുമായ വ്യായാമമാണ്."

manoj said...

"മനസ്സ് പൂര്‍ണമായും ശരീരത്തിന്റെ സൃഷ്ടിയും ഭാഗവും ആണ്. പക്ഷെ, ഇടയ്കൊക്കെ മനസ്സിന് ശരീരത്തെയും സ്വാധീനിക്കാന്‍ കഴിയും. മനസ്സിന് tention കൂടുമ്പോള്‍ aphthous ulcer , മുഖക്കുരു തുടങ്ങി നിരവധി അസുഖങ്ങള്‍ അധികം ആവാറുണ്ടല്ലോ."

ശരീരത്തില്‍ നിന്നു ഭിന്നാമായി 'മനസ്സ്' എന്നോന്നുണ്ട് എന്ന് രവിചന്ദ്രന്‍ സാര്‍ സമ്മതിച്ചു തരില്ല. സമമതിച്ചാല്‍ അതോടെ തീര്‍ന്നു അദ്ദേഹം കെട്ടിപ്പൊക്കിയ 'അഹംദ്രവ്യാസ്മി' സിദ്ധാന്തം.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട അനോണി,

നിരീശ്വരവാദിയായിരുന്ന പതജ്ജലിയുടെ എ.ഡി. രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന 'യോഗസൂത്ര'യില്‍ ആസനങ്ങളേപ്പറ്റി കേവലമായ രണ്ടു പരാമര്‍ശങ്ങളുണ്ട്. നാമിന്ന് പരാമര്‍ശിക്കപ്പെടുന്ന തരത്തിലുള്ള ആസനങ്ങളല്ലവ. പതനഞ്ചാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഹഠയോഗപ്രദീപികയില്‍ 15 ആസനങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ ശിവസ്മൃതിയില്‍ കുറച്ചുകൂടി ആസനങ്ങളുടെ(4) കാര്യം പറയുന്നുണ്ട്. അപ്പോള്‍ ക്‌ളാസിക്കല്‍ യോഗപ്രകാരം പരമാവധി 19 ആസനങ്ങള്‍ മാത്രം. ഇവയൊന്നു ചികിത്സാസംബന്ധിയായ കാര്യങ്ങളായി രേഖപ്പെടുത്തിയവയല്ലെന്നോര്‍ക്കണം.

ആസനം എന്നാല്‍ സുഖപ്രദവും സ്വസ്ഥവുമായ ഇരുപ്പ് എന്ന അര്‍ത്ഥമേയുള്ളു. അതായത് നിങ്ങള്‍ക്ക് ആസനം പാലിച്ച് മനസ്സിനെ ഏകാഗ്രമായി വിശ്രമിക്കാനോ ഉറങ്ങാനോ സാധിക്കും. നാം സാധാരണ കസേരയില്‍ ഇരിക്കുന്നത് ഒരുതരം ആസനമാണ്, പശു കിടക്കുന്നതും ഒരാസനമാണ്. എല്ലാം വിശ്രമത്തിന്റെയും ശാന്തസ്ഥിതയുടേയും ഉപായങ്ങളാണ്. അല്ലാതെ കഴുത്തിനിടയില്‍ കാലു കയറ്റി മൂക്ക് തിരിച്ച് വെക്കുന്ന അസ്ഥിയൊടിക്കുന്ന ഘോരമായ അക്രോബാറ്റിക് വ്യായമങ്ങളല്ല.

രവിചന്ദ്രന്‍ സി said...

സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ മൈസൂര്‍ രാജാവിന്റെ പ്രോത്സാഹത്തോടെയാണ് ഇന്നത്തെ യോഗാവ്യായാമങ്ങള്‍ വ്യാപിക്കുന്നത്. ഡോ.വിശ്വനാഥന്‍ പറഞ്ഞതുപോലെ, ഇത് അയ്യാങ്കാരുടേയും(Bellur Krishnamachar Sundararaja Iyengar/1918- ) അദ്ദേഹത്തിന്റെ ഗുരുവായ ടി. കൃഷ്ണമാചാര്യയുടേയും(1888-19880) ശ്രമഫലമായാണ്. 2004 ല്‍ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച നൂറ് പേരില്‍ ഒരാളായി ('100 most influential people in the world') ടൈം മാഗസിന്‍ തെരഞ്ഞെടുത്ത വ്യക്തിയാണ് പത്മഭൂഷന്‍ ജേതാവായ അയ്യങ്കാര്‍.

അയ്യങ്കാര്‍ 200 ല്‍ അധികം ആസനങ്ങളെക്കുറിച്ചാണ് പറയുന്നുണ്ട്. അതില്‍ തൊണ്ണൂറ് ശതമാനത്തിലധികവും അദ്ദേഹവും ഗുരുവും കൂടി വികസിപ്പിച്ചെടുത്തവയാണ്. ആരംഭത്തില്‍ രാജസദസ്സുകളെ ആനന്ദിപ്പിക്കാനുളള പുതുമയുള്ള സര്‍ക്കസ്-ജിംനാസ്റ്റിക് വിദ്യകളായാണ് ഇന്ന് അറിയപ്പെടുന്ന ആസനങ്ങളില്‍ പലതും തന്റെ ഗുരു വികസിപ്പിച്ചെടുത്തതെന്ന് അയ്യങ്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇതൊക്കെ 'ചികിത്സാമാര്‍ഗ്ഗ'മായി പ്രചരിപ്പിക്കപ്പെടുമെന്ന് ഇത് രൂപപ്പെടുത്തിയവര്‍, ഒരുപക്ഷെ, സ്വപ്നം കണ്ടിട്ടുണ്ടാവില്ല. അവര്‍ കണ്ടതും കേട്ടതും പരീക്ഷണത്തിന്റെ ഭാഗമായും പലതരം വ്യായാമമുറകള്‍ രൂപപ്പെടുത്തി. ചിലവയൊക്കെ പാശ്ചാത്യരുടെ കായികപ്രകടനങ്ങളില്‍ നിന്നും സര്‍ക്കസ്പ്രകടനത്തില്‍ നിന്നും കോപ്പിയടിച്ചതാണ്.

പിന്നീടതിനൊക്കെ സംസ്‌കൃത് പേരും കൊടുത്ത് യോഗസൂത്രവുമായി കൂട്ടിക്കുഴച്ച് പ്രചരിപ്പിച്ചതോടെ പാരമ്പര്യസ്വത്ത്, പൈതൃകജ്ഞാനം എന്നൊക്കെയുള്ള ലേബലില്‍ പെട്ടെന്ന് ജനകീയമായി. ചുരുക്കത്തില്‍ ഇന്ന് നാം കാണുന്ന യോഗയുടെ 90-95 ശതമാനമവും 19-20 നൂറ്റാണ്ടില്‍ രൂപംകൊണ്ടവയാണ്. അതിന് പതജ്ജലിയുടെ 'യോഗസൂത്ര'യുമായുള്ള ബന്ധം നെയ്യപ്പത്തിലെ നെയ്യിനോട് ഉപമിക്കാം.

manoj said...

യോഗയില്‍ അത്ഭുതങ്ങള്‍ ഒന്നും ഇല്ല എന്ന താങ്കളുടെ നിഗമനം പൂര്‍ണമായും അംഗീകരിക്കുന്നു. ശരീരത്തെയും ശരീരത്തിന്റെ തന്നെ ഭാഗമായ മനസ്സിനെയും modulate ചെയ്യുന്ന രീതികള്‍ കൊണ്ട് ഉണ്ടായേക്കാം എന്ന് പ്രതീക്ഷിക്കാവുന്ന ഗുണങ്ങള്‍ മാത്രമേ യോഗയില്‍ നിന്നും ഉണ്ടാവുകയുള്ളൂ. carpal tunnel syndrome ഇല്‍ ഗുണം ഉണ്ടാകുന്നതു ശരീരത്തെ modulate ചെയ്യുന്നത് കൊണ്ടാവും, anxiety ,സ്‌ട്രെസ്, depression തുടങ്ങിയ അസുഖങ്ങളില്‍ ഗുണം ഉണ്ടാവുന്നത് പ്രധാനമായും മനസ്സിനെ modulate ചെയ്യുന്നത് കൊണ്ടാവും, ഹാര്‍ട്ട്‌ disease , hypertention എന്നിവയില്‍ രണ്ടു രീതിയും ഉപയോഗ പ്രധമായിരിക്കാം.

manoj said...

പ്രീയപെട്ട കല്‍ക്കി,

ശരീരത്തിന്റെ ഭാഗം മാത്രമാണ് മനസ്സ്. brain നു കാര്യമായ ക്ഷതം പറ്റി കഴിഞ്ഞാല്‍ പിന്നെ മനസ്സ് ഉണ്ടാവും എന്ന് തോന്നുന്നില്ല.

manoj said...

പ്രീയപെട്ട രവിചന്ദ്രന്‍ സര്‍,

യോഗയ്കുള്ളിലെ വൈവിധ്യങ്ങളെ കുറിച്ച് ഒരു അറിവും ഇല്ല. പതഞ്‌ജലി യോഗ കൊണ്ടുള്ള ഗുണം എന്താണ് എന്ന് പറഞ്ഞിട്ടുണ്ടോ?

രവിചന്ദ്രന്‍ സി said...

ശരീരത്തില്‍ നിന്നു ഭിന്നാമായി 'മനസ്സ്' എന്നോന്നുണ്ട് എന്ന് രവിചന്ദ്രന്‍ സാര്‍ സമ്മതിച്ചു തരില്ല. സമമതിച്ചാല്‍ അതോടെ തീര്‍ന്നു അദ്ദേഹം കെട്ടിപ്പൊക്കിയ 'അഹംദ്രവ്യാസ്മി' സിദ്ധാന്തം>>>>.

പ്രിയപ്പെട്ട കല്‍ക്കി,

തീര്‍ച്ചയായും.
മറിച്ച് തെളിയിക്കാന്‍ താങ്കളെ വിനയപുരസ്സരം സ്വാഗതം ചെയ്യുന്നു.

viswan said...

"ഈ പഠനം നടത്തിയവരും റിവ്യൂ ചെയ്ത cochrane റിവ്യൂ കമ്മിറ്റി വിദഗ്ദ്ധരും യോഗ എന്ന് കരുതിയ ചികിത്സ, യോഗ അല്ല എന്ന് താങ്കള്‍ പറയുമ്പോള്‍ നിങ്ങളിലൊരാള്‍ തെറ്റിധരിക്കപെട്ടിരിക്കുന്നു"

പ്രിയ മനോജ്‌, തെട്ടിധരിപ്പിക്കപ്പെട്ടത്‌, അയ്യങ്കാരുടെ പുസ്തകത്തില്‍ കാണുന്ന ശാരീരിക നിലകളെ 'യോഗ ' എന്നു വിളിക്കുന്നവരും, ഇതിനു "ആയിരത്താണ്ടുക ളുടെ പാരമ്പര്യം " ഉണ്ടെന്നു വിശ്വസിക്കുന്നവരും ഒക്കെയാണ്. തെളിവുകള്‍ നിങ്ങള്‍ക്ക് മുന്പിലുണ്ടല്ലോ. പരാമര്ശിക്കപ്പെട്ട പ്രബന്ധത്തില്‍ പറയപ്പെട്ടിരിക്കുന്ന "ആസന"ങ്ങളില്‍ എതെന്കിലുമൊരെണ്ണമെങ്കിലും (പതഞ്‌ജലി) യോഗസുത്രത്തിലോ, ഹഠയോഗപ്രദീപികയിലോ ശിവ സംഹിതയിലോ ഉണ്ടോ എന്നു നോക്കുക. (ഞാന്‍ നോക്കിയിട്ടുണ്ട്.) Mark Singleton ന്‍റെ പുസ്തകം കൂടി ഒന്നു വായിച്ചു നോക്കുക.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട മനോജ്,

പതജ്ജലിക്ക് മുമ്പും യോഗയുണ്ട്. മഹാഭാരതത്തിലും ഗീതയിലുമൊക്കെ പരാമര്‍ശമുള്ളത് ശ്രദ്ധിക്കുക. സാംഖ്യാദര്‍ശനത്തിന്റെ ഭാഗമായാണ് യോഗ കടന്നുവരുന്നത്. അന്നുവരെ അറിയപ്പെട്ടിരുന്ന യോഗക്രമങ്ങള്‍ ക്രോഡീകരിക്കുകയാണ് രണ്ടാം നൂറ്റാണ്ടില്‍ പതജ്ഞലി ചെയ്തത്. ഏറ്റവും ഉത്തമമായ(രാജ)യോഗ എന്നറിയപ്പെടുന്ന പ്രധാന യോഗക്രമങ്ങളെക്കുറിച്ചാണ് യോഗസൂത്രയില്‍ പറയുന്നത്.

നിലവിലുണ്ടായിരുന്നവയെ അപ്പടി ക്രോഡീകരിക്കുകയായിരുന്നില്ല അദ്ദേഹം. പില്‍ക്കാലത്ത് ദൈവികത്വം ആരോപിക്കപ്പെടുകയും ഭക്തിവിധേയമാവുകയും ചെയ്തുവെങ്കിലും ഭൗതീകാതീതമായ കാഴ്ചപ്പാടുള്ള ആളായിരുന്നില്ല അദ്ദേഹം. ഇന്നത്തെ അയ്യങ്കാര്‍യോഗ ശാരീരിക വ്യായമമുറകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നുവെങ്കില്‍ പതജ്ജലിയുടെ ഊന്നല്‍ മനസ്സിനെ നിയന്ത്രിക്കാനായിരുന്നു. മന:വിക്ഷോഭങ്ങള്‍, ചാഞ്ചല്യങ്ങള്‍ എന്നിവ ക്രമീരിക്കാന്‍ പ്രയോജനപ്പെടുന്ന ധ്യാനമുറകളേയുംപ്പറ്റിയായിരുന്നു അദ്ദേഹം മുഖ്യമായും പ്രതിപാദിച്ചത്.

രവിചന്ദ്രന്‍ സി said...

ഏകാഗ്രതയായിരുന്നു ഇതില്‍ നിര്‍ണ്ണായകം. ഇതിനായി അഷ്ടാംഗ മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് പതജ്ജലി ശിപാര്‍ശ ചെയ്യുന്നത്. യമ(നിയന്ത്രണം, അഹിംസ), നിയാമ(വൃത്തി), ആസനം, പ്രാണായാമം(ശ്വാസോച്ഛാസ നിയന്ത്രണം), പ്രത്യഹാര(ബോധം പിന്‍വലിക്കല്‍), ധാര്യ(ഏകാഗ്രത), ധ്യാനം, സമാധി തുടങ്ങിയവയാണ് പതജ്ഞലി ശിപാര്‍ശ ചെയ്യുന്നത്. മനസ്സിലാണ് പതജ്ജലിയുടെ ഊന്നലെങ്കില്‍ ശാരീരിക വ്യായമങ്ങളും അക്രോബാറ്റിക് പ്രകടനങ്ങളുമാണ് പില്‍ക്കാലത്ത് ഹഠയോഗത്തിലും മറ്റും വരുന്നത്. സാംഖ്യം, യോഗം തുടങ്ങിയ പ്രഭവകേന്ദ്രങ്ങളെപ്പോലും ഉല്ലംഘിക്കുന്ന കാര്യങ്ങളാണ് പതജ്ജലി യോഗസൂത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അഹത്തിന്(ഈഗോ) സ്ഥൂലശരീരത്തില്‍ നിന്നും വ്യതിരിക്തമായ പ്രത്യേക അസ്തിത്വമുണ്ടെന്ന വാദം പതജ്ഞലി തള്ളിയെന്നതാണ് ഇവയില്‍ ഏറ്റവും പ്രധാനം. സൂക്ഷ്മശരീരത്തിന്(ലിംഗശരീരം) ബാഹ്യശരീരത്തിന് മേല്‍ പൂര്‍ണ്ണ നിയന്ത്രണമുണ്ടെന്നും അദ്ദേഹം പറയുന്നില്ല.

അതായത് മനസ്സ്, ആത്മാവ്, ഉപരിശരീരം എന്നൊക്കെ പ്രചരിപ്പിക്കപ്പെടുന്ന ഒന്ന് നാശമില്ലാത്തതാണെന്നോ മനസ്സ് സദാ ശരീരത്തെ നിയന്ത്രിക്കുന്നുവെന്നോ അദ്ദേഹം വാദിക്കുന്നില്ല. ഏകാഗ്രതയിലേക്ക് കടക്കുമ്പോള്‍ മനസ്സും ശരീരവും ഒന്നാണെന്ന അനുഭവമാണ് ലഭ്യമാകുന്നത്. ഭേദകല്‍പ്പന അവിടെ അസ്തമിക്കുന്നു, കാരണം അത് തന്നെയാണ് യാഥാര്‍ത്ഥ്യം. മനസ്സ് ശരീരത്തിന്റെ ഭാഗമാണെന്ന് താങ്കള്‍ പറഞ്ഞല്ലോ. മനസ്സ് ശരീരം തന്നെയാണെന്ന എന്റെ വാദവുമായി അതിന് വൈജാത്യമില്ല.

manoj said...

പ്രീയപെട്ട രവിചന്ദ്രന്‍ സര്‍,

വിശദീകരണത്തിന് നന്ദി. യോഗയെ കുറിച്ചുള്ള പഠനങ്ങള്‍ വായിക്കുമ്പോള്‍ meditation അടക്കമുള്ള മാനസിക നിയന്ത്രണമാണ് കായികമായ വശത്തെക്കള്‍ പ്രധാനം എന്ന് തോന്നിയിട്ടുണ്ട്. യഥാര്‍ത്ഥ യോഗയില്‍ meditation അടക്കമുള്ള
മാനസിക നിയന്ത്രണം ആണ് പ്രധാനം എന്ന വിശദീകരണം അത് ശരി വെക്കുന്നു.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട മനോജ്,

തീര്‍ച്ചയായും. ക്ളാസിക്കല്‍ യോഗ മാനസികപരമാണ്. വ്യായാമമുറകള്‍ വികസിതമായത് പിന്നീടാണ്. ഏകാഗ്രതയും ഫോക്കസിങുമൊക്കെ മസ്തിഷ്‌ക്കത്തിന്റെ മുന്‍ഗണനാക്രമം(priority list of attention) മാറ്റി അതിനെ ഏകതാനതിയിലേക്ക് നയിക്കാനുള്ള ശ്രമമാണ്. നാമെതെങ്കിലും വിഷയത്തില്‍ കൂടുതല്‍ ഫോക്കസ് ചെയ്യുമ്പോല്‍ മറ്റു കാര്യങ്ങള്‍, ചുറ്റുപാടുകള്‍ മറക്കുന്നു. ചിലര്‍ക്കതിന് സിനിമ കണ്ടാല്‍ മതി. ചിലര്‍ക്ക് ഒരു കറങ്ങുന്ന ഫാനിന്റെ മധ്യബിന്ദുവിലേക്ക് കുരേ നേരം നോക്കിയിരുന്നാല്‍ കണ്ണുകുഴഞ്ഞ് ഒരു തരം trance ലേക്ക് വഴുതി വീഴും. ശകുന്തള ദുഷ്യന്തനെ ധ്യാനിച്ചാണ് ശാപം വാങ്ങിയത്. കൊടുത്താതാകട്ടെ ധ്യനവീരന്‍ ദുര്‍വാസാവും!

സെല്‍ഫ് ഹിപ്‌നോട്ടിസം ചെയ്യുന്നത് അങ്ങനെയാണല്ലോ. നാം ഓരോ ശരീരഭാഗത്തിനും weightless സ്വയം ആരോപിച്ച് trance ലേക്ക് പോയാല്‍ കുറെക്കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ വളരെ ഫ്രഷായി തോന്നും. ബസ്സിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ ഇത്തരം ധ്യാനങ്ങള്‍ നടത്തി സ്ഥലം കഴിഞ്ഞിട്ടും അറിയാതെപോയ അനുഭവമുണ്ടായിട്ടുണ്ട്. ഏകാഗ്രത സംഭവിക്കുമ്പോള്‍ മറ്റുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാനുള്ള തലച്ചോറിന്റെ ശേഷി സ്വാഭാവികമായും പരിമിതപ്പെടുന്നു. അതായത് നമുക്ക് തലച്ചോരിനെ ബോധപൂര്‍വം കബളിപ്പിച്ച് ഏകാഗ്രതിയിലേക്ക് കൊണ്ടുപോകാം. വിഷയത്തിലുള്ള വര്‍ദ്ധിച്ച താല്‍പര്യം നിമിത്തം സ്വഭാവികമായും തലച്ചോര്‍ ആ നിലയിലേക്ക് നീങ്ങാം. പക്ഷെ ധ്യാനത്തില്‍ നിന്നു പുറത്തുവരുന്നതോടെ അതിന്റെ പ്രഭാവം മെല്ലെ അപ്രത്യക്ഷമാകുന്നു.

രവിചന്ദ്രന്‍ സി said...

ഒരു റെഫ്രിജറേറ്ററില്‍ നിന്നും പുറത്തെടുത്ത വസ്തുവിന് ക്രമേണ തണുപ്പ് നഷ്ടപ്പെടുന്നതുപോലെ മസ്തിഷ്‌ക്കത്തിന്റെ list of processing ലേക്ക് വ്യത്യസ്ത ഇനങ്ങള്‍ കടന്നുവരുകയും അത് യാഥാര്‍ത്ഥ്യലോകത്തേക്ക് മടങ്ങിവരുകയും ചെയ്യുന്നു. അവിടെ യാഥാര്‍ത്ഥ്യബോധവും യുക്തിയും സംവേദനശേഷിയുമൊക്കെയാവും നമ്മുടെ സഹായത്തിനെത്തുക. അതല്ലാതെ രാവിലെ കുറേസമയം ധ്യാനിച്ചു എന്നുപറഞ്ഞ് ക്ഷമാശീലം വളരുകയില്ല.

'ധ്യാനിക്കുന്ന ആളാണല്ലോ, അതുകൊണ്ട് നിര്‍ബന്ധപൂര്‍വം പക്വത കാട്ടിയേ തീരൂ'' എന്നൊരാല്‍ ദൃഡമായി തീരുമാനിച്ചുറപ്പിച്ചാല്‍ ഒരുപക്ഷെ കാര്യം നടന്നേക്കും.(പക്ഷെ എത്ര കാലം??) മറിച്ച് എന്തെങ്കിലും സാധ്യതയുള്ളതായി തോന്നുന്നില്ല. യോഗയും ധ്യാനവും അനുഷ്ഠിക്കുന്നവരും അങ്ങനെ തെളിയിക്കുന്നതായി കണ്ടിട്ടില്ല.

ഇനി, കഠിന വ്യായാമത്തിന്റെ കാര്യം നോക്കുക. ചില കഠിനമായ yogic posture കളില്‍ നില്‍ക്കുന്നവര്‍ക്ക് ഏകാഗ്രത സംഭവിച്ചേക്കാം-എങ്ങനെയെങ്കിലും ഈ 'കെട്ടി'ല്‍നിന്ന് ഒന്ന് മോചിതമായെങ്കില്‍ എന്ന ഒരൊറ്റ കാര്യം മാത്രമായിരിക്കും അവരപ്പോള്‍ ചിന്തിക്കുക!

kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

യോഗ എന്നാല്‍ കൂടിച്ചേര്‍ന്നത്, കോര്‍ത്തിണക്കിയത് (integrated)എന്ന അര്‍ത്ഥം സ്വീകരിക്കാം. യോഗ സത്യത്തില്‍ സിദ്ധാന്തമോ ദര്‍ശനമോ അല്ല. അതൊരു പ്രവര്‍ത്തനമാണ്. പ്രാണായാമം പ്രാണ(അഥവാ ശ്വാസം) സംബന്ധിയാണ്. ശ്വാസോച്ഛാസം ക്രമീകരിക്കുന്നതനുസരിച്ച് ഉന്മാദം മുതല്‍ ശവഭാവം വരെ നമുക്ക് കൈവരും.

എല്ലാ ശ്വാസോച്ഛാസ ക്രമീകരണങ്ങള്‍ക്കും ശരീരത്തന്റെ രാസതലത്തില്‍ (chemical level)മാറ്റമുണ്ടാക്കാനാവും. ഓക്‌സിജന്റെ വരവ്, വിതരണനിരക്ക് എന്നിവ ക്രമീകരിക്കുന്നതനുസരിച്ച് സംഭവിക്കുന്ന ശൃംഖലാപ്രവര്‍ത്തനമാണത്. ഒരു നാസാരന്ധ്രത്തിലൂടെ ശ്വാസമെടുത്ത് മറ്റേതിലൂടെ വിടുന്ന അനുഭവമായിരിക്കില്ല സാധാരണഗതിയില്‍ രണ്ടു നാസരന്ധ്രങ്ങളിലൂടെയും ഒരുപോലെ ശ്വാസമെടുക്കുമ്പോള്‍ സംഭവിക്കുക. ഈ ലളിതമായ ശ്വാസോച്ഛാസക്രിയ ആദ്യം ചെയ്യുമ്പോള്‍ വല്ലാത്തൊരു വ്യത്യാസം അനുഭവപ്പെടാം.

ശ്വാസത്തെ 'സുഷ്മന'യിലൂടെ കടത്തിവിട്ടാല്‍ പരമമായ അനുഭൂതി കൈവരുമെന്നും ശുക്‌ളം വ്യര്‍ത്ഥമാക്കാതെ സൂചിപ്പിച്ചാല്‍ ജരാനരകളും മരണവും ഒഴിവാക്കാമെന്നൊക്കെ ശാസനങ്ങളുണ്ട്. പക്ഷെ എല്ലാ യോഗിമാരും മരിച്ചുപോയതാണ് കണ്ടിട്ടുള്ളത്. 'സുഷ്മന'എന്നൊന്നില്ലാത്തതാവും കാരണം;അല്ലെങ്കില്‍ സ്വപ്നസ്ഖലനം.

രവിചന്ദ്രന്‍ സി said...

ആസനം എന്നാല്‍ സുഖവും സ്ഥിരവുമായി സ്ഥിതി എന്നാണ് കാണേണ്ടത്. പതജ്ഞലി മനസ്സിനെ(ചിത്തവൃത്തി നിരോധിക്കുക) നിയന്ത്രിക്കാനായി പറയുന്ന യോഗക്രമത്തില്‍ ഒരു ഉത്തമമാര്‍ഗ്ഗമായാണ് ആസനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

മാനസികമായ നിയന്ത്രണം എന്നുപറയുന്ന ഏതൊരു പ്രക്രിയയും ശാരീരികമാവുക സ്വഭാവികമാണ്. ആധുനികയോഗയിലും മനോനിയന്ത്രണം ഉറപ്പുവരുത്തുന്നുവെന്നൊക്കെ സിദ്ധാന്തിക്കപ്പെട്ടേക്കാം. ഉദാഹരണമായി ഇന്ന യോഗാക്രമത്തിലൂടെ നടുവേദന മാറ്റാം എന്നൊരാള്‍ വാദിക്കുമ്പോള്‍ അവിടെ മനോനിയന്ത്രണത്തെക്കാള്‍ ശാരീരികവും കായികവുമായ മാനങ്ങളാണ് ആരോപിക്കപ്പെടുന്നത്. ക്‌ളാസിക്കല്‍ യോഗയില്‍ ഇത്തരം ചികിത്സാസംബന്ധിയായ അവകാശവാദങ്ങളും അക്രോബാറ്റിസത്തിന്റെ ദൃശ്യശബളിമയ്ക്കും പ്രാധാന്യമുണ്ടായിരുന്നില്ല.

രവിചന്ദ്രന്‍ സി said...

മറിച്ച് മനസ്സിനെ മെരുക്കുക, കൈവല്യം, സമാധി തുടങ്ങിയ ലക്ഷ്യങ്ങളിലേക്ക് നീങ്ങുക തുടങ്ങിയവയായിരുന്നു അജണ്ടയില്‍. അവയ്‌ക്കൊന്നും മതവുമായിട്ടോ ദൈവവുമായിട്ടോ അതിഭൗതികവുമായിട്ടോ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നാല്‍ ആധുനികയോഗാക്രമങ്ങള്‍ മതാധിഷ്ഠതമായാണ് എഴുന്നെള്ളിക്കുന്നത്. അതില്‍ പൂജയും പ്രാര്‍ത്ഥനയും വരെ കുത്തിത്തിരുകാന്‍ തുടങ്ങി. പലതും സര്‍ക്കസില്‍നിന്നും മെയ്‌വിദ്യകളില്‍ നിന്നും കടംകൊണ്ടതാണ്. അതുകൊണ്ടാണ് ക്‌ളാസിക്കല്‍ യോഗ മാനസികപരമായ നിയന്ത്രണത്തിന് ഊന്നല്‍ കൊടുത്തുവെന്ന് സൂചിപ്പിച്ചത്. പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ അരബിന്ദനോ വിവേകാനന്ദനോ അല്ല ആധുനികയോഗ ഹിറ്റാക്കിയത്. മറിച്ച് കൃഷ്ണമാചാരിയും അയ്യങ്കാറുമാണ്.

മാനസികം എന്നുപറയുന്നതെന്തും ശാരീരികമായതിനാല്‍ (Mental is physical) മാനസികം മാത്രമാണെന്ന് അഭിപ്രായത്തിന് സാധുതയില്ല. അങ്ങനെ ഒരു വിഭജനമുണ്ടാക്കുമ്പോള്‍ സൗകര്യത്തിന് വേണ്ടി നാമങ്ങനെ സംസാരിക്കുന്നുവെന്ന് കണ്ടാല്‍ മതി. അടിത്തട്ട് വാദമിതാണ്: അയ്യങ്കാരും കൃഷ്ണമചാരിയും യോഗയെ കൂടുതല്‍ കായികമാക്കി, ദൃശ്യവിരുന്നാക്കി, ചികിത്സാസംബന്ധിയാക്കി, പൈതൃകത്തിന്റെ പേരുപറഞ്ഞ് എല്ലാം നന്നായി മാര്‍ക്കറ്റ് ചെയ്യുകയും ചെയ്തു.

രവിചന്ദ്രന്‍ സി said...

ലളിതമായ ചില ധ്യാന(Meditation)ഘട്ടങ്ങള്‍ താഴെ പറയുന്നു. പ്രസിദ്ധ നാസ്തികചിന്തകനായ സാം ഹാരിസ് അദ്ദേഹത്തിന്റെ ബ്‌ളോഗില്‍ നിര്‍ദ്ദേശിച്ചവയാണിവ. ഇവിടെ അദ്ദേഹം ശ്വാസോച്ഛാസമാണ് ഏകാഗ്രത അവലംബിക്കാനുള്ള ഉപായമായി നിര്‍ദ്ദേശിക്കുന്നത്. അതാണ് ഏറ്റവും എളുപ്പവും ഫലപ്രദവും. പക്ഷെ അതു തന്നെ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ബുദ്ധമത ഉപാസനകളെ ആധാരമാക്കിയുള്ള നിര്‍ദ്ദേശമാണെങ്കിലും ഇതില്‍ മതമോ ദൈവമോ കടന്നുവരുന്നുണ്ടാവുമെന്ന് ധരിക്കരുത്. മുമ്പ് സൂചിപ്പിച്ചതുപോലെ യോഗയില്‍ ശരീരം എന്ന ഒരൊറ്റ യാഥാര്‍ത്ഥ്യമേയുള്ളു. അതിന്റെ ചികിത്സാമൂല്യ(therapeutic value)ത്തെക്കുറിച്ചാണ് തര്‍ക്കമുള്ളത്.


Meditation Instructions:

1.Sit comfortably, with your spine erect, either in chair or cross-legged on a cushion.

2.Close your eyes, take a few deep breaths, and feel the points of contact between your body and the chair or floor. Notice the sensations associated with sitting—feelings of pressure, warmth, tingling, vibration, etc.

3. Gradually become aware of the process of breathing. Pay attention to wherever you feel the breath most clearly—either at the nostrils, or in the rising and falling your abdomen.

4. Allow your attention to rest in the mere sensation of breathing. (There is no need to control your breath. Just let it come and go naturally.)

5. Every time your mind wanders in thought, gently return it to the sensation of breathing.

6. As you focus on the breath, you will notice that other perceptions and sensations continue to appear: sounds, feelings in the body, emotions, etc. Simply notice these phenomena as they emerge in the field of awareness, and then return to the sensation of breathing.

8. The moment you observe that you have been lost in thought, notice the present thought itself as an object of consciousness. Then return your attention to the breath—or to whatever sounds or sensations arise in the next moment.

9. Continue in this way until you can merely witness all objects of consciousness—sights, sounds, sensations, emotions, and even thoughts themselves—as they arise and pass away.

10. Don’t fall.

Sajnabur said...

Friends,

Please have a look.

'ഇറാനില്‍ ചലച്ചിത്രനടിക്ക് ജയില്‍ ശിക്ഷ'

kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

യോഗക്രമങ്ങള്‍ ക്രോഡീകരിക്കുകയും തന്റെ വ്യക്തിഗതമായ ഭാവനയ്ക്കനുസരിച്ച് കുറെയൊക്കെ പുന:നിര്‍വചിക്കുകയുമാണ് പതജ്ഞലി ചെയ്തത്. ബുദ്ധന്‍ യോഗ ചെയ്തിരുന്നു. ജൈനനന്‍മാരും യോഗ ചെയ്തിരുന്നു.

എന്നാല്‍ യോഗ ബുദ്ധനിര്‍മ്മിതിയല്ല. അവര്‍ക്കു മുമ്പും യോഗ നിലവിലുണ്ടായിരുന്നു. ആരംഭത്തില്‍ സാംഖ്യദര്‍ശനത്തിന്റെ വാലായി പ്രത്യക്ഷപ്പെട്ട യോഗ പിന്നീട് സ്വന്തം നിലയില്‍ ഒരു ദര്‍ശനമായി അറിയപ്പെടുന്നുവെങ്കിലും ഒരു ദര്‍ശനമെന്നോ ചിന്താപദ്ധതിയെന്നോ വിളിക്കാനാവുന്ന ഒന്നാണെതെന്ന് തോന്നുന്നില്ല. അത് ശരിക്കും ഒരു പ്രവര്‍ത്തന രീതിയാണ്. താത്വികമല്ല മറിച്ച് പ്രായോഗികമാണ്.

യോഗ മതനിരപേക്ഷമാണെന്ന് പറയുന്നത് ഉപനിഷത് ചിന്തകള്‍ മതനിരപേക്ഷമാണെന്ന് പറയുന്ന അര്‍ത്ഥത്തില്‍ മാത്രമല്ല. ഒരു പ്രായോഗികരീതയെന്ന നിലയില്‍ അതിന്റെ മതേതരസ്വഭാവം കുറേക്കൂടി പ്രകടമാണ്. ബുദ്ധരും ജൈനരും അതിനും മുമ്പും പിമ്പുമുള്ള സംന്യാസിമാരും അതുപയോഗിച്ചു. അയ്യങ്കാരും കൃഷ്ണമാചാരിയും ബ്രാഹ്മണരുമായിരുന്നു. ഇന്നും ബുദ്ധര്‍ യോഗ പ്രാക്റ്റീസ് ചെയ്യുന്നു.

രവിചന്ദ്രന്‍ സി said...

ഒരുലളിതമായ വ്യായാമക്രമമെന്ന നിലയില്‍ യോഗ ശരീരത്തിന്റെ ശാരീരിക-രാസനിലയില്‍ മാറ്റമുണ്ടാക്കിയില്ലെങ്കില്‍ അതൊരത്ഭുതമായിരിക്കുമെന്നാണ് സൂചിപ്പിച്ചത്. അമിതരക്തസമ്മര്‍ദ്ദം, ആസ്തമ തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയുള്ള നിരീക്ഷണം നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊക്ക് ചികിത്സയായി കാണാമെന്ന് ചിന്തിക്കുന്നവര്‍ക്ക് ആ വഴി നോക്കാവുന്നതാണ്.

സസ്യാഹാരവും മാംസാഹാരവും മതപരമല്ല. അത് പ്രാദേശികവും സാംസ്‌ക്കാരികവുമാണ്. മീംപ്‌ളെക്‌സില്‍ ഉള്‍പ്പെടുത്തിയാണ് നാമതിനെ പഠിക്കുന്നത്. ബുദ്ധന്‍ പഴകിയ മാംസാഹാരം കഴിച്ചാണ് മരിച്ചതെന്ന് കഥയുണ്ട്. ബുദ്ധന്റെ കാലഘട്ടത്തില്‍പ്പോലും ബ്രാഹമണര്‍ യാഗമൃഗത്തിന്റെ ഇറച്ചിയുള്‍പ്പെടെയുള്ള മാംസാഹാരം ധാരാളമായി ഭക്ഷിക്കുമായിരുന്നു. വേദകാലഘട്ടത്തില്‍ ആര്യന്‍മാരും മാംസം ഭക്ഷിക്കുമായിരുന്നു.

ബ്രാഹമണര്‍ക്കിടയില്‍ സസ്യാഹാര മീമിന് സ്വാധീനം കൈവരുന്നത് പിന്നീടാണ്. അതിന് പ്രേരകമായതകാട്ടെ അഹിംസാ സന്ദേശവും. മാംസം ഭക്ഷിക്കാനായി മൃഗങ്ങളെ കൊല്ലുന്നതില്‍ ബുദ്ധന് എതിര്‍പ്പില്ലായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. വെറുതെ യാഗഹോമാദികള്‍ക്കായി വന്‍തോതില്‍ പ്രാണിഹിംസ നടത്തുന്നതായിരുന്നു അദ്ദേഹത്തെ ഏറെ ദു:ഖിപ്പിച്ചത്. ആഹാരരീതികള്‍ പ്രാദേശികവും സാംസ്‌ക്കാരികവുമാണ്.

രവിചന്ദ്രന്‍ സി said...

പില്‍ക്കാലത്ത്, അതാതിടങ്ങളിലെ മതങ്ങള്‍ അവ സ്വാംശീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ആഹാരശൈലി, ആവാസരീതി, വസ്ത്രധാരണം തുടങ്ങിയവയുടെയൊക്കെ കാര്യത്തില്‍ അതാത് പ്രദേശങ്ങളില്‍ നിലവിലുരുന്ന ക്രമങ്ങള്‍ അവിടെ പിറന്ന മതങ്ങള്‍ ഉള്‍കൊണ്ടാതായി കാണണം. അതല്ലാതെ അതൊക്കെ ആ മതത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞതായി ചിത്രീകരിക്കുന്നത് ചിരിത്രത്തിന്റെ തലതിരിഞ്ഞ വായനയാണ്. ആയൂര്‍വേദവും സസ്യാഹാരവുമൊക്കെ മതേതരമാണ്. കാരണം അവയുടെ നിര്‍മ്മിതിക്ക് സഹായകരമായതൊന്നും മതങ്ങളിലില്ല.

മറിച്ച് നിലവിലുള്ള സങ്കേതങ്ങള്‍ ഉപയോഗിക്കാനാണ് മതത്തിന് സാധിക്കുക. ഇന്ന് അമ്പലപറമ്പില്‍ വൈദ്യുതദീപാലങ്കാരങ്ങള്‍ ഉപയോഗിക്കുന്നതുപോലെ. മതം നന്ദികെട്ട ഉപഭോക്താവാണ്. വാങ്ങിച്ചാണതിന് ശീലം, ഉണ്ടാക്കാനും കൊടുക്കാനും അതിന് സാധിക്കില്ല. കാരണം അതൊരു ചൂഷകവ്യവസ്ഥയാണ്.

രവിചന്ദ്രന്‍ സി said...

മനസ്സും ശരീരവും ഭാഷാപ്രയോഗങ്ങളാണ്. ഭേദകല്‍പ്പനയില്‍ നിന്നാണത് വരുന്നത്. ഭാഷയില്‍ ഈ സങ്കല്‍പ്പം രൂപപ്പെട്ട കാലത്തുണ്ടായിരുന്ന ജനതയുടെ ദൈ്വതഭാവനയണതില്‍ പ്രതിഫലിക്കുന്നത്. ചിന്തയുടെ കേന്ദ്രമായി ഹൃദയത്തെ കല്‍പ്പിച്ച് നാം നെഞ്ചത്ത് കൈവെക്കുന്നതും ഇതുപോലാണ്.

അത്തരത്തില്‍ ഇല്ലാത്തതും അയാഥാത്ഥമായതുമായ പല സങ്കല്‍പ്പങ്ങളേയും ദ്യോതിപ്പിക്കുന്ന നിരവധിപദങ്ങള്‍ വ്യാവഹാരികഭാഷയില്‍ നിലനില്‍ക്കുന്നുണ്ട്. ദൈവത്തിന് സര്‍വശക്തനാകാന്‍ കഴിയില്ല എന്നുപറയുമ്പോള്‍ ദൈവം ഉണ്ടെന്ന് സമ്മതിച്ചു സര്‍വശക്തിയുടെ കാര്യത്തിലേ അഭിപ്രായവ്യത്യാസമുള്ളോ എന്ന് തിരിച്ചുചോദിക്കുന്നതുപോലെയാണത്. ഭാഷ നിലവിലുള്ള രീതിയിലേ നമുക്ക് ഉപയോഗിക്കാനാവൂ.

ഭാഷയില്‍ ഏകപക്ഷീയമായ ഭേദഗതികള്‍(unilateral revisions) വരുത്തിയാല്‍ ആശയവിനിമയം തടസ്സപ്പെടും. ഇല്ലാത്ത മനസ്സിനെ കുറിച്ച് തന്നെയാണ് നാം സംസാരിക്കുന്നത്. മനസ്സും ശരീരവും ഭിന്നമല്ല. ശരീരത്തിന്റെ ഏകോപന-നിയന്ത്രണ വ്യവസ്ഥയാണ് മനസ്സ്. മനസ്സിനെ മെരുക്കുക എന്നാല്‍ ഈ വ്യവസ്ഥ കൂടുതല്‍ സംതുലിതവും നിയന്ത്രണാധീനവുമാക്കുക എന്നാണര്‍ത്ഥം.

പ്രപഞ്ചം സ്വയം വികസിക്കുന്നതുപോലെ ശരീരം സ്വയം നിയന്ത്രിക്കുന്നു. ഏകോപിക്കുന്നതും ഏകോപനവും ഏകോപിക്കപ്പെടുന്നതും ശരീരം തന്നെയാകുന്നു.

സസ്യാഹാരം-അത് വേറൊരു വിഷയമാണ്. ഏതെങ്കിലും കാര്യം ശരിക്കും ഗുണകരമാണെങ്കില്‍ അത് മതപരമാണോ മതേതരമാണോ എന്നു നോക്കേണ്ടതില്ല. മതം സമൂഹത്തില്‍ നിന്ന് സ്വീകരിക്കുന്നതെന്തും മതം സ്വീകരിച്ചു എന്ന ഒറ്റ കാരണത്താല്‍ തള്ളേണ്ടതുമില്ല. മനുഷ്യന് വേണ്ട പലതും അവന്‍ രൂപപ്പെടുത്തുന്നു. പില്‍ക്കാലത്ത് മതം അവയില്‍ പലതും കടമെടുത്തിട്ടുണ്ട്. അതൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണ്.

Anonymous said...

പാകിസ്ഥാനില്‍ ഒരു വിധ്യാര്‍തിനിയെ അക്ഷരത്തെറ്റിനു മതനിന്ദയുടെ പേരില്‍ സ്കുളില്‍ നിന്നും പുറതാക്കിയിരികുന്നു.
http://tribune.com.pk/story/259907/girl-accused-of-blasphemy-for-a-spelling-error/#.Tn8EgO8a3hl.facebook

kaalidaasan said...
This comment has been removed by the author.
vipin said...

എല്ലാ വിശ്വാസിയുടെ ഉള്ളിലും ഓരോ അവിശ്വാസിയും ഉണ്ടല്ലോ , അത് കൊണ്ടാണല്ലോ രോഗം വരുമ്പോഴേയ്ക്കും ആശുപത്രിയിലേയ്ക്ക് ഓടുന്നത് , അവനവന്റെ പൊത്തകം മാത്രം പഠിപ്പിക്കാതെ സ്കൂളിലും കോളേജിലും ഒക്കെ വിടുന്നത് ...... നൂറു ശതമാനം വിശ്വാസിയാണെന്ന് നെഞ്ചില്‍ കൈ വെച്ചു പറയാന്‍ കഴിയുന്ന ആരുണ്ട്‌ വിശ്വാസികളുടെ കൂട്ടത്തില്‍ ???

kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

Dear,

അയ്യങ്കാരും കൃഷ്ണമാചാരിയും പുന:നിര്‍വചിക്കുകയല്ലേ ചെയതത്? അതെ, അതിനെന്ത്? അവര്‍ സാമ്പാറില്‍ അല്‍പ്പം വെള്ളം കൂടുതലൊഴിച്ചെന്നേയുള്ളു.

താത്വികമായി ഒന്നാണ്- That is okay. പ്രായോഗികമായി വിയോജിപ്പ്.
ഇവിടെ താങ്കള്‍ പറഞ്ഞ രണ്ടു കാര്യവും പ്രായോഗികമായും ഒന്നു തന്നെയാണെന്ന് കൃത്യമായി തെളിയിക്കുന്നുണ്ട്.
അടികൊണ്ട് ബോധം നഷ്ടപ്പെടുമ്പോള്‍ ശരീരം പ്രവര്‍ത്തിക്കുന്നു.

മനസ്സ് എന്ന വ്യത്യസ്തമായ ഒരു ....ആണ് ശരീരം നിയന്ത്രിക്കുന്നതെങ്കില്‍ എല്ലാം അവിടെ തീര്‍ന്നു. പക്ഷെ ശരീരം സ്വയം നിയന്ത്രിക്കുകയാണ്. ബോധം ആ നിയന്ത്രണത്തിന്റെ ഒരു ഉപോല്‍പ്പന്നമാണ്. ബുദ്ധി അതിന്റെ ഉപോല്‍പ്പന്നമാണ്. അവയൊക്കെ attributes ആണ്. ശരീരത്തിന്റെ ഏകോപനവ്യവസ്ഥയായ മനസ്സിന് അങ്ങനെ അസംഖ്യം ഉപോല്‍പ്പന്നങ്ങളുണ്ട്. അവയില്‍ ചിലവ ഇല്ലാത്തപ്പോഴും ശരീരം പ്രാഥമികതലത്തില്‍ പ്രവര്‍ത്തിക്കും.

രവിചന്ദ്രന്‍ സി said...

അപ്പോള്‍ എന്താണ് തെളിയുന്നത്? ശരീരം ശരീരം ശരീരം! അത് തന്നെയാണ് മനസ്സ്. വ്യത്യസ്ത അവസ്ഥകളില്‍ അത് ഭിന്നനിലയില്‍ പ്രവര്‍ത്തിക്കുന്നു. ചിലപ്പോള്‍ ബോധം മൂര്‍ച്ചയോടെ നിലനില്‍ക്കുന്നു. ചിലപ്പോള്‍ മങ്ങുന്നു. അപ്പോഴും ശരീരം സ്വയം നിയന്ത്രിക്കുന്നു. മസ്തിഷ്‌ക്കമരണം സംഭവിച്ച ഒരാളുടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ എത്രകാലം വേണമെങ്കിലും കൊണ്ടുപോകാം. ശരീരവും മനസ്സും ഒന്നാണെന്നതിന്റെ മറ്റൊരുദാഹരണം.

മനസ്സുണ്ടാക്കുന്നത് ശരീരമാണ്, അതില്‍ മുഖ്യപങ്ക് മസ്തിഷ്‌ക്കം വഹിക്കുന്നു. ശരീരമുണ്ടെങ്കില്‍ ശരീരം നിലനില്‍ക്കും, ശരീരമുണ്ടെങ്കില്‍ മനസ്സ് നിലനില്‍ക്കും. ശരീരം ഇല്ലെങ്കില്‍ മനസ്സില്ല, ശരീരമില്ലെങ്കില്‍ മനസ്സില്ല, ശരീരം മനസ്സാകുന്നു, മനസ്സ് ശരീരവും. ഭിന്നതയും വ്യതിരിക്തതയും ഭാഷാപരമാണ്.

Monism അല്ലേ? -അതെ. അങ്ങനെതന്നെ പറയാം.

jamal said...

പാകിസ്ഥാനില്‍ ഒരു വിധ്യാര്‍തിനിയെ അക്ഷരത്തെറ്റിനു മതനിന്ദയുടെ പേരില്‍ സ്കുളില്‍ നിന്നും പുറതാക്കിയിരികുന്നു.
http://tribune.com.pk/story/259907/girl-accused-of-blasphemy-for-a-spelling-error/#.Tn8EgO8a3hl.facebook

രവിചന്ദ്രന്‍ സി said...

Dear Jmal,
മതവിശ്വാസികള്‍ രണ്ട് തരം: ദൈവം മനുഷ്യരെ രക്ഷിക്കുമെന്ന് തെറ്റിദ്ധരിക്കുന്നവരും മനുഷ്യന്‍ തന്നെ ദൈവത്തെ സംരക്ഷിക്കണമെന്ന് തിരിച്ചറിയുന്നവരും. ഇന്ന് പാകിസ്ഥാന്‍ ഇതില്‍ രണ്ടാമത്തെ വിഭാഗത്തിന്റെ കയ്യിലാണ്. Really horrible!!! പാകിസ്ഥാനില്‍ നിന്ന് ഇനിയും എന്തെല്ലാം കേള്‍ക്കാനിരിക്കുന്നു!!

nilamburan said...

Dear Ravi Sir,
Mr.JOHNSON EYEROOR നിലമ്പൂരില്‍ അറിയപ്പെടുന്ന ഒരു യുക്തിവാദിയാണ്‍.
പല രീതിയിലുള്ള മാനസിക പ്രസനങ്ങള്‍ക്കും ഹിപ്നോട്ടിസവും, ദിനേന ചെയ്യേണ്ട ശ്വാസ നിയന്ത്രിച്ചുള്ള auto suggestion ഒക്കെ നിര്‍ദ്ദേശിക്കുന്നു. അപ്പോള്‍ ദിനേന ഇങ്ങിനെ മനസ്സിനെ ഏകാഗ്രതയിലാക്കി കുറച്ചു നേരം ധ്യാനിച്ച് auto suggestion ചെയ്തു വരികയാണെങ്കില്‍ പല മാനസിക ദൌവ്ബല്യങ്ങലും ശമനം കിട്ടുമോ?

Prof. JOHNSON EYEROOR
http://www.hypnotradition.com/director.html

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ടനിലമ്പൂരാന്‍,

ഡോ.ജോണ്‍സണ്‍ ഐരൂരിനെ അറിയാം. ഒന്നിച്ച് ഒന്നുരണ്ട് വേദികളില്‍ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി വലിയ ധാരണയില്ല. ഹിപ്‌നോട്ടിസവും ഓട്ടോ സജക്ഷനിംഗും സാധ്യമാണ്. ഇതിലൂടെ ഏകാഗ്രത കൈവരിക്കാനാവും. Relaxation ഉം സാധ്യമാണ്. പലപ്പോഴും ഓട്ടോ സജക്ഷന്‍ വഴി ഉറങ്ങി എഴുന്നേറ്റാല്‍ കുടുതല്‍ ഉന്മേഷം അനുഭവപ്പെടാറുണ്ട്.

പക്ഷെ ഇതൊക്കെ മാനസിക ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരമായി തീരുമോ എന്ന ചോദ്യത്തിന് മറുപടി പറയാനായി വീണ്ടും 'റെഫ്രിജറേറ്ററില്‍ നിന്നും പുറത്തെടുക്കുന്ന വസ്തു' എന്ന ഉപമയിലേക്ക് മടങ്ങേണ്ടി വരും. Relaxation, Trance, focusing, meditation തുടങ്ങിയ തലങ്ങളില്‍ നിന്നും മോചിതമാകുന്ന മസ്തിഷ്‌ക്കം ക്രമേണ പഴയപടി പ്രവര്‍ത്തിക്കുമെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഉദാ-കഠിനമായ കോപം വരുന്ന സ്വഭാവക്കാരന്‍ ദിവസവും രാവിലെ കുറേനേരം ധ്യാനിക്കുന്നത് കൊണ്ട് അയാളുടെ ഈ ദു:ശ്ശീലം കുറയുമെന്ന് കരുതാനാവില്ല. കാരണം അയാള്‍ ധ്യാനത്തിലല്ല ജീവിക്കുന്നത്. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ ജീവിതത്തില്‍ നിര്‍ദ്ദിഷ്ട സാഹചര്യം വരുമ്പോള്‍ 'തനിക്കൊണം' അയാള്‍ കാണിക്കാനാണ് എല്ലാ സാധ്യതയും.

രവിചന്ദ്രന്‍ സി said...

കാരണം അതൊരു പ്രതികരണരീതിയാണ്. തലച്ചോര്‍ അത് ഓര്‍ത്തുവെച്ചിട്ടുണ്ട്- Unlearn ചെയ്യിക്കാന്‍ എളുപ്പമല്ല. അതിനായി യാഥാര്‍ത്ഥ്യലോകത്ത് നിന്നും അനുഭവത്തിന്റെ വെളിച്ചത്തിലുള്ള intputs സമാഹരിച്ച് അത്തരം അവസ്ഥകളെ നേര്‍പ്പിക്കണം.

ഉദാ- പ്രേതഭയം കുട്ടികളില്‍ സമൃദ്ധമാണ്. ശാസ്ത്രവിദ്യാഭ്യാസമുള്‍പ്പെടെയുള്ള ഡേറ്റകള്‍ ബാഹ്യലോകത്തുനിന്നും അനുഭവതലത്തില്‍ നിന്നും സ്വന്തമാക്കുന്നതോടെയാണ് നാമതില്‍നിന്ന് മോചിതമാകുന്നത്. മറിച്ച് ഹിപ്‌നോട്ടിസത്തിലൂടെയോ യോഗയിലുടെയോ നമുക്കത് നിര്‍വഹിക്കാനാവില്ല. ഹിപ്‌നോട്ടിസത്തിന് മുമ്പും പിമ്പും ചെയ്യുന്ന കൗണ്‍സിലിംഗും യോഗാ സാഹിത്യവും പ്രഭാഷണവും സത്യത്തില്‍ യഥാര്‍ത്ഥലോകത്ത് നിന്ന് ലഭിക്കുന്ന inputs ആണ്. ഇത് learning നും Unlearning നും സഹായകരമാകാം.

പക്ഷെ ഹിപ്‌നോട്ടിസം, ധ്യാനം പോലുള്ള partially suspended state കളില്‍ suggestivity വര്‍ദ്ധിക്കുമെന്നല്ലാതെ unlearning സാധ്യമാണെന്ന് കരുതുന്നില്ല. ഈ വിഷയത്തില്‍ ഞാനൊരു വിദഗ്ധനല്ല, വ്യക്തിപരമായ അഭിപ്രായം ചോദിച്ചതുകൊണ്ട് പറഞ്ഞെന്നേയുള്ളു. താങ്കള്‍ കൂടുതല്‍ സ്വയം കണ്ടെത്തലുകള്‍ നടത്തുന്നതായിരിക്കും ഉത്തമം.

രവിചന്ദ്രന്‍ സി said...

കാളിദാസന്‍,

ശരീരവും മനസ്സും ഭിന്നമായല്ല പ്രവര്‍ത്തിക്കുന്നത്. അത്രയും ശരി. ശരീരമില്ലെങ്കില്‍ മനസ്സില്ല, ശരീരമില്ലെങ്കില്‍ ശരീരവുമില്ല. മനസ്സ് ഒരവസ്ഥയാണ്, ഏകോപനമാണ്, നിയന്ത്രണമാണ്. ശരീരം സ്വയം നിയന്ത്രിക്കുന്നു. ചില ശരീരഭാഗങ്ങള്‍ കേന്ദ്രീകൃത്മായി നിയന്ത്രിക്കപ്പെടുമ്പോള്‍ മറ്റുചിലവ സ്വയം നിയന്ത്രിക്കുന്നു, ബാക്കിയുള്ളവ പര്‌സപരസ്വാധീനത്തില്‍ അധിഷ്ഠിതമായ നിയന്ത്രിക്കുന്നു.

നിയന്ത്രിക്കപ്പെടുന്നതും നിയന്ത്രിക്കുന്നതും നിയന്ത്രണവും ശാരീരികമാകുന്നു. മനസ്സ് ഒരു അവയവമല്ല. അതൊരു വ്യവസ്ഥയാണ് അതല്ലെങ്കില്‍ ഒരു അവസ്ഥ. മസ്തിഷ്‌ക്കത്തിന് അതില്‍ നിര്‍ണ്ണായക പങ്കുണ്ട്. ശാരീരികമല്ലാത്ത ഒന്നും ആ അവസ്ഥയിലില്ല. അതായത് ആ അവസ്ഥ ശരീരം തന്നെയാണ്. ശരീരത്തിന് വേണ്ടി ശരീരത്താല്‍ ശരീരം സ്വയം നിര്‍മ്മിക്കുന്ന അവസ്ഥയാണത്. ശരീരം ഇല്ലാതാകുന്നതോടെ ആ അവസ്ഥയും റദ്ദാക്കപ്പെടുന്നു.

അവിടെ ഭിന്നതയും ഭേദകല്‍പ്പനയും ആരോപിക്കുന്നവര്‍ ശരീരമില്ലാത്ത മനസ്സോ ശരീരമില്ലാതെ ശരീരരമോ കൊണ്ടുവരേണ്ടതുണ്ട്.

രജീഷ് പാലവിള said...

പ്രിയപ്പെട്ട രവിചന്ദ്രന്‍ സാര്‍ ,
യോഗയെ കുറിച്ച് ഒരു ചര്‍ച്ച ഉണ്ടായതില്‍ സന്തോഷം..ഒട്ടനവധി ആത്മസംയമന മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമായാണ് പതഞ്‌ജലി യോഗയെ കുറിച്ച് പറഞ്ഞത്.ശരീരത്തിന്റെയും മനസിന്റെയും സംയോജനം എന്നാ നിലയിലാണ് യോഗ അവതരിപ്പിക്കപെട്ടത്‌.അതൊരു ശാസ്ത്രമാണ്.അത് കൊണ്ട് തന്നെ സാധകന്‍ വിശ്വാസിയാണോ അവിശാസിയാണോ എന്നത് വിഷയമല്ല."സ്ഥിരം സുഖം ആസനം" എന്നു മാത്രമേ പതഞ്‌ജലി പറഞ്ഞിട്ടുള്ളൂ.ശരീരരത്ത്തിനു ഇളക്കം തട്ടാതെ സ്വസ്ഥമായിരിക്കാന്‍ കഴിയുന്നത് ആസനം എന്നെ അര്‍ത്ഥമുള്ളു.ഇന്നു കാണുന്ന ആയിരത്തിയൊന്നു ആസനങ്ങള്‍ വ്യാവസായികമായി വികസിപ്പിക്കപ്പെട്ടതാണ്.ഒരു സ്വാഭാവിക ശ്വസനത്തില്‍ നിന്നും ലെഭിക്കുന്നതിനെക്കളും കൂടുതല്‍ ഓക്സിജന്‍ പ്രാനയാമാത്ത്തിലൂടെ ലെഭിക്കും ..അതൊരു അത്ഭുതമല്ല.നമ്മുടെ പ്രയത്നം കൊണ്ട് കിട്ടുന്നതാണ്.അതുമൂലം ശരീരത്തിനു കൂടുതല്‍ ഉന്മേഷവും പ്രസരിപ്പും കിട്ടും.ശരീരത്തിന്റെ സൂക്ഷ്മ രൂപമാണ് മനസ്.മനസ് വിഷമിചിരുന്നാല്‍ അത് ശരീരത്തെയും ശരീരം രോഗഗ്രസ്തമായിരുന്നാല്‍ അത് മനസിനെയും ബാധിക്കും!അത്തരത്തില്‍ യോഗ ഒരു ചൈതന്യമായി വര്‍ത്തിക്കുന്നു എന്നത് ഒരു പ്രായോഗിക സത്യമാണ്.അത് ഏതെങ്കിലും ദൈവത്തിന്റെ അനുഗ്രഹമല്ല.

nilamburan said...

DEAR RAVI SIR,
മനസ്സിന്റെ ഓരോ അവസ്ത്ക്കനുസരിച്ചുള്ള ന്യുരോണ്‍ ട്രാന്‍സ്മിഷന്‍സും, ചില തരം കെമികല്‍ പ്രൊഡക്ഷന്‍സിന്റെ ഉത്പാദനവും തലച്ചോറില്‍ നടക്കുന്നുണ്ട്. ഈ കെമികല്‍സിന്റെ ഏറ്റക്കുറച്ചിലാണ് മനസ്സിന്റെ അവസ്ഥ രൂപം കൊള്ളുന്നത്‌. അപ്പോള്‍ തലച്ചോറില്‍ ഇത്തരം പ്രവര്‍ത്തനം javascript:void(0)നടക്കണം.അപ്പോഴേ മനസ്സിനു തീരുമാനിക്കാവൂ. തലച്ചോറിന്റെ പ്രവര്‍ത്തിയാണ് ആദ്യം നടക്കുന്നത് അല്ലെ.
യോഗ കൊണ്ടും, ധ്യാനം കൊണ്ടും ഒക്കെ ഇത്തരം കേമിക്കല്‍സ്സിന്റെ ഉല്പാദനം കൂട്ടാനും കുറയ്ക്കാനും കഴിയുമോ?

nilamburan said...

സന്തോഷം കണ്ടെത്താനാണ് ഒരോരുത്തരും ഓരോ പ്രായത്തിലും യത്നിക്കുന്നത്. എല്ലാവരും പരമാവധി സന്തോഷിക്കുകയാണ് വേണ്ടത്. ജീവിതത്തില്‍ സന്തോഷം അനുഭവിക്കുന്ന മുഹൂര്‍ത്തങ്ങളും സമയത്തിന്റെ ദൈര്‍ഘ്യവും വര്‍ദ്ധിപ്പിക്കാനും തന്നെയാണ് എല്ലാവരും ശ്രമിക്കേണ്ടത്. സന്തോഷം എന്നത് ബോധപൂര്‍വ്വമായി അനുഭവവേദ്യമാകുന്ന ഒരവസ്ഥയാണ്. ഒന്നും ചിന്തിക്കാത്ത അവസ്ഥയില്‍ സന്തോഷമില്ല.
ധ്യാനത്തില്‍ ഒരാള്‍ സ്വയം നഷ്ടപ്പെടുന്നതും ലഹരിയില്‍ മറക്കുന്നതും ജീവിതത്തിന്റെ ദുരിതങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നില്ലേ. എന്നാല്‍ ആ മോചനം താല്‍ക്കാലികമായല്ലേ, വീണ്ടും യാഥാര്‍ഥ്യങ്ങളിലേക്കല്ലെ അയാള്‍ കണ്ണ് തുറക്കേണ്ടത്. ഇത് സാറ് പറഞ്ഞത് ശരിയാണ്.

രവിചന്ദ്രന്‍ സി said...

Dear Kalidasan,

നമ്മള്‍ ഇച്ഛിക്കുന്ന കാര്യങ്ങളുടെ നിര്‍വഹണം സംബന്ധിച്ച് പലപ്പോഴും ഒരു മുന്‍ഗണനാക്രമം പാലിക്കാന്‍ ശരീരം ബാധ്യസ്ഥമാണ്. നാച്ചുറല്‍ സെലക്ഷന്‍ മാത്രമല്ല ബോധപൂര്‍വമായ നിലപാടും ഇവിടെ നിര്‍ണ്ണായകമാണ്. ഒരു സമയം ഒന്നിലധികം നിര്‍ദ്ദേശങ്ങള്‍ വന്നാല്‍(അതായത് ശരീരം സ്വയം നിര്‍മ്മിച്ചാല്‍), അവ പരസ്പര വിരുദ്ധമായി തീര്‍ന്നാല്‍ either or എന്ന അവസ്ഥ സംജാതമാകും. ഒന്നിലധികം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനും ഇതേ പ്രശ്‌നമുണ്ട്. Articulation of thought-Application of thought എന്നിവ തമ്മിലുള്ള വ്യത്യാസമാണിവിടെ പ്രകടമാകുന്നത്. ഒരേസമയം ചിന്തിക്കുന്ന കാര്യങ്ങളിലും ഒരു ക്രമം അഥവാ സ്വീകന്‍സ് (sequence) ഉണ്ടായിരിക്കും.

അതായത് സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒന്നിനുശേഷം മറ്റൊന്ന് എന്ന ഒരു വിന്യാസക്രമം (distribution) തിരിച്ചറിയാനാവും. ചിലവ recurrent ആയിരിക്കാം. എങ്കിലും അതും നമുക്ക് ഡിജിറ്റലായി സ്വീകന്‍സ് ചെയ്യാം. എത്ര ആവര്‍ത്തിച്ചാലും വ്യതിരിക്തമായ രീതിയില്‍ ഒന്ന്, രണ്ട്, മൂന്ന്.... എന്നീക്രമത്തില്‍ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും സംഖ്യാപരമായി ക്രമീകരിക്കാനാവും. അപ്പോള്‍ നിര്‍ദ്ദേശങ്ങള്‍ നിരവധിയുണ്ടാകുമ്പോള്‍ ഒരോന്ന് നടപ്പാക്കി തുടങ്ങുന്നതോടെ മറ്റുള്ളവ അവഗണിക്കപ്പെടുന്നു-നാച്ചുറല്‍ സെലക്ഷന്‍ മുഖേനയോ ബോധപൂര്‍വമായോ. ഇവിടെ 'മറന്നു'പോയതായി നമുക്ക് പറയാം.

This is what happens when you are having too many irons in the fire. എന്നാലത് മനസ്സും ശരീരവും ഭിന്നമായതിനാല്‍ സംഭവിക്കുന്നതല്ല മറിച്ച് Articulation-Application level ല്‍ സ്വഭാവികമായി സംഭവിക്കുന്ന lag ഫലമായുണ്ടാകുന്നതാണ്. ഒരു നിര്‍ദ്ദേശം മാത്രമാണെങ്കില്‍ അത് പ്രശ്‌നമാകില്ല. Multiplicity of directions പ്രശ്‌നമാണ്. അതിന് കാരണം multiplicity തന്നെ. അതല്ലാതെ body-mind വ്യത്യാസമല്ല.

ChethuVasu said...

യോഗയാണോ യോഗമാണോ അതോ യാഗമാണോ മെച്ചം എന്ന് അറിയില്ല ! എന്നാല്‍ ഒരു കാര്യം പറഞ്ഞാല്‍ മനസ്സിന് ( അതയത് തലച്ചോറ് എന്നാ ഭൌതിക വസ്തുവിന്റെ ഭൌതിക രാസ പ്രവര്‍ത്തനങ്ങള്‍ക്ക് :) ) സ്വയം രേഗുലെട്ടു ചെയ്യാന്‍ പറ്റുന്ന ഒരു മെക്കാനിസം ഉണ്ട് - അതയായത് മനസ്സിന് (തലച്ചോറിനു ) സ്വയം മോടിഫി ചെയ്യാം .. അതായത് പ്രോഗ്രാം എക്സിക്യുട്ടു ചെയ്യുക മാത്രമല്ല അടുത്ത പ്രോഗ്രാം എഴുതുകയോ , മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യന്‍ തലച്ചോറിനു കഴിവുണ്ട് - അത്തരം ഒരു ഫീഡ് ബാക്ക് ലൂപും ക്രിയേറ്റിവ് അബിലിട്ടിയും തലചോരിനുണ്ട് എന്നാ സാരം ..നമ്മള്‍ക്ക് ഏതാണ്ട് എല്ലാ കാര്യങ്ങളിലും സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നത്‌ അത് കൊണ്ടാനല്‍ (ചില "ദുര്‍ബല" നിമിഷങ്ങള്‍ ഒഴിച്ചാല്‍) അങ്ങനെ വരുമ്പോള്‍ തലച്ചോര്‍ ആവര്‍ത്തനങ്ങളിലൂടെ ചില ശരീര ഭാഗങ്ങളെ ചില പ്രത്യേക അളവുകളുള്ള പ്രതികരണ രീതിയിലേക്ക് ഇനക്കിയെടുക്കുന്നു എന്ന് ചിന്തിക്കുന്നതില്‍ ഒട്ടു തന്നെ യുക്തിരാഹിത്യമില്ല എന്നാണ് എന്റെ നിരീക്ഷണം . അവര്‍തന അനുഭവങ്ങള്‍ ( ആ അനുഭവങ്ങള്‍ സ്വാഭാവികാമോ സാങ്കല്പികാമോ ആയിക്കൊള്ളട്ടെ ) മനുഷ്യനെ നിസ്സങ്ങനക്കുന്നത് ഒരു ഉദാഹരണം ആണല്ലോ .. അതായത് പ്രതികരണം കുറയും എന്നര്‍ത്ഥം - എന്ന് വച്ചാല്‍ പ്രതികരണത്തിന് കാരണം ആയ രാസ വസ്തുക്കള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്നത് കുറയും ..

അത് കൊണ്ട് തന്നെ ആവര്തനഗളിലൂടെ ഒരു പരിധി വരെ ചില കാര്യങ്ങളില്‍ ശരീരത്തെ കണ്ടീഷന്‍ ചെയ്യാന്‍ കഴിയും എന്നു തന്നെയാണല്ലോ യുക്തിപരമായി ചിന്തിക്കേണ്ടത് .. പസ്ഖെ എത്ര കണ്ടു എന്നതും ഏതാലവ് വരെ എന്നതും ഒക്കെ വേറെ കാര്യം . യോഗയാകട്ടെ , കടല്‍ക്കരയില്‍ കാറ്റു കൊള്ളുന്നതാകട്ടെ , രാസ ഖടകങ്ങള്‍ ഉതാപട്പ്പിക്കാന്‍ ആവശ്യമായ തലച്ചോര്‍ സിഗ്നലുകളെ അല്പം ഒന്ന് ഒതുക്കിവക്കാന്‍ ഉള്ള കഴിവ് തലച്ചോറിന്റെ തന്നെ പ്രോഗ്രാമുകള്‍ക്കും വയരിങ്ങുകള്‍ക്കും ഉണ്ടാകണ്ട്താണ് .. അത് കൊണ്ട് തന്നെ ഇവക്കൊക്കെ ചെറിയ രീതിയ് എങ്കിലും ഇപ്പറഞ്ഞ എഫ്ഫക്റ്റ്‌ ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ ഇതാണ് എല്ലാം ഇനിയൊന്നും വേണ്ട എന്ന് പറയുന്നവന്‍ ആന മണ്ടന്‍ ആണ് എന്ന് പറയാതെ തരമില്ല കൊളസ്ട്രോള്‍ കൂടി ക്കഴിഞ്ഞാല്‍ പിന്നെ അത് കുറക്കാന്‍ razal 5 കഴിക്കുയെ നിവൃത്തിയുള്ളൂ .. പോയ ധമനികളുടെ ഇലാസ്ടിക് ഫ്ലെക്സിബിളിട്ടി യോഗ പിടിചാലോന്നും കിട്ടില്ല മാഷേ !

manoj said...

"യോഗ കൊണ്ടും, ധ്യാനം കൊണ്ടും ഒക്കെ ഇത്തരം കേമിക്കല്‍സ്സിന്റെ ഉല്പാദനം കൂട്ടാനും കുറയ്ക്കാനും കഴിയുമോ?"

കഴിയും എന്ന രീതിയില്‍ പല പഠനങ്ങളും വന്നിട്ടുണ്ട് . ചില പഠനങ്ങള്‍ ചൂണ്ടി കാണിക്കാം.

1 . യോഗ മേലടോനിന്‍ എന്ന രാസവസ്തുവിന്റെ അളവ് കൂട്ടുന്നു.

(J Altern Complement Med. 2004 Apr;10(2):261-8.
Effects of Hatha yoga and Omkar meditation on cardiorespiratory performance, psychologic profile, and melatonin secretion.)

manoj said...

2 .യോഗ superoxide dismutase എന്ന enzyme അളവ് കൂട്ടുന്നു. ശരീരത്തിന് ഗുണകരം ആണെന്ന് കരുതപെടുന്ന antioxidant mechanism ആണ് അത്.


(Int J Yoga. 2008 Jan-Jun; 1(1): 21–26. Effect of yogic exercise on super oxide dismutase levels in diabetics)

manoj said...

3 .യോഗ adrenaline , cortisol അളവുകളില്‍ പൊതുവില്‍ കുറവ് ഉണ്ടാക്കുന്നു.

4 . ബ്രെയിന്‍ EEG , advanced brain imaging എന്നിവയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.

manoj said...

യോഗ കൊണ്ടുള്ള ഗുണങ്ങള്‍ക്ക് പൊതുവില്‍ ശാസ്ത്ര അംഗീകാരം ഉണ്ടെങ്ങിലും ഇതിനു കാരണം ആയ mechanism ഇനിയും കൂടുതല്‍ മനസ്സിലാവേണ്ടാതുണ്ട് . ബ്രെയിന്‍ ഇന്റെ പ്രവര്‍ത്തങ്ങള്‍ക്ക് (മനസ്സ് )നിമിതമാവുന്ന chemicals കുറിച്ച് തന്നെ പ്രാഥമികമായ ധാരണകള്‍ ആയി വരുന്നതല്ലേ ഉള്ളൂ.

സത്യാന്വേഷി said...

തന്ത്രശാലിയായ ഒളിച്ചോട്ടക്കാരന്‍

രവിചന്ദ്രന്‍ സി said...

'സ്വാമി പറഞ്ഞ സത്യം'

രവിചന്ദ്രന്‍ സി said...

'സ്വാമി പറഞ്ഞ സത്യം'

ChethuVasu said...
This comment has been removed by the author.
sreejith said...

sir nice posts am sreejith ktm

sreejith said...

When you cease to be a student, you are dead.


super quote

Abhi's Travel said...

Sir, Marktwains quote- u didn't add "Not"suffered slightest in convenience.

രവിചന്ദ്രന്‍ സി said...

Dear Sreejith,
Welcome to the blog. Thanks for the kind words. Hope your increased participation in discussions

രവിചന്ദ്രന്‍ സി said...

Dear Abhi,

Thanks for citing the mistake. I will correct it in no time.

രവിചന്ദ്രന്‍ സി said...

' ഭ്രൂണോപാസന '

sreejith said...
This comment has been removed by the author.
sreejith said...

sir mruthyuvinte-vyakaranam is out of stock now at DCB Kottayam

രവിചന്ദ്രന്‍ സി said...

Dear Sreejith,

But available elsewhere, I think

sreejith said...

OM POORNAMADAH POORNAMIDAM
POORNAAT POORNAMUDACHYATE
POORNASYA POORNAMAADAAYA
POORNAMEVAAVASHISHYATE
OM SHANTI SHANTI SHANTI

Is it true to the mathematical description of Infinity?
George Canter famous German Mathematician has made detailed description about infinity. He proved that there are infinity of infinities. That is Set A={2,4,6...Infinity)
Set B={1,3,5,7..Infinity), the last number of Set A and Set B is Infinity but we know that thats are not same(two different number). If we add or subtract anything from infinity the result would be the same (ie infinity.

Let set A is "Brahamam" and set B is "Creation" , is the above "Upanishad Manthram" coincide with mathematics? Its my doubt whats your opinion?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ശ്രീജിത്ത്,

ഉപനിഷത്ത് ഭാവനയും ആധുനിക ഗണിതസങ്കല്‍പ്പങ്ങളുമായി താരതമ്യം നടത്തുന്നത് അല്‍പ്പം സാഹസികമാണെന്നേ പറയാവൂ അവരുടെ ഭാവനയില്‍ തോന്നിയ കാര്യങ്ങള്‍ എഴുതിവെച്ചു എന്നല്ലാതെ ഗണിതപരമായ കൃത്യത അതിനുണ്ടാവണമെന്ന നിര്‍ബന്ധം അവര്‍ക്കുണ്ടായിരുന്നതായി എനിക്ക് തോന്നുന്നില്ല.