ശാസ്ത്രം വെളിച്ചമാകുന്നു

Friday 28 October 2011

18.ഭ്രൂണോപാസന

ഏതൊരു ജീവിയുടേയും ഭ്രൂണം ബീജവും അണ്ഡവും ചേര്‍ന്നുണ്ടാകുന്ന സിക്താണ്ഡമാണ്. അണ്ഡത്തിനും ബീജത്തിനും
 ജീവനുണ്ട്. അതുകൊണ്ട് തന്നെ സംയോജിച്ചുണ്ടാകുന്ന സിക്താണ്ഡത്തിനും ജീവനുണ്ട്. രണ്ടിലും 23 ക്രോമസോമുകള്‍. സിക്താണ്ഡത്തില്‍ കൃത്യം 46 ക്രോമസോമുകള്‍. ഒന്നും കൂട്ടിച്ചേര്‍ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യപ്പെടുന്നില്ല;പുതിയതായി ജീവനും ഉണ്ടാകുന്നില്ല. ഇന്ന് ശരീരകോശങ്ങളില്‍ നിന്ന് പുതിയ തലമുറയെ ക്‌ളോണ്‍ ചെയ്‌തെടുക്കാമെന്നിരിക്കെ ഭ്രൂണവും ജീവനും സംബന്ധിച്ച പ്രാചീന മതസങ്കല്‍പ്പങ്ങളൊക്കെ കെട്ടുകഥകളായി പരിമിതപ്പെട്ടു. എന്നാല്‍ മതം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് കരുതരുത്. മനുഷ്യഭൂണങ്ങള്‍ സത്യത്തില്‍ മനുഷ്യജീവനാണ്. അതുകൊണ്ടുതന്നെ
മതമൗലികവാദികളെ സംബന്ധിച്ചിടത്തോളം ഭ്രൂണഹത്യ കൊലപാതകം തന്നെയാണ്.



ജനിപ്പിക്കാന്‍ മാത്രമെ മനുഷ്യന് അവകാശമുള്ളു(അതും ദൈവം തരുന്നതാണ്, മനുഷ്യന് പങ്കൊന്നുമില്ല!). കൊല്ലാന്‍ അവനനുവാദമില്ല. അത്ര നിര്‍ബന്ധമാണെങ്കില്‍ കോഴി, കന്നുകാലികള്‍, മുയല്‍ തുടങ്ങിയ ജീവികളുടെ കണ്ഠനാളം മുറിക്കുക. തിന്നാനായി കൊല്ലാം, കൂടുതല്‍ കൊല്ലാനായി തിന്നുകയും ചെയ്യാം. ദൈവം കൊടുത്തതാണെങ്കിലും അത്തരം ജീവനുകളെടുത്ത് ദൂരെക്കളയുന്നതില്‍ ദൈവത്തിനും പരാതിയില്ല. ജീവന്‍ എന്നു പറയുമ്പോള്‍ കേരള കോണ്‍്ഗസ്സ് (ബി) എന്നൊക്കെ പറയുന്നതുപോലെ ജീവന്‍(മ) എന്നാകണമെന്ന് ദൈവത്തിന് നിര്‍ബന്ധമുണ്ടത്രെ! ഭ്രൂണത്തിന്റെ ജീവന്‍ നശിപ്പിക്കുമ്പോള്‍ കാണിക്കുന്ന വേവലാതിയൊന്നും മുതിര്‍ന്ന മനുഷ്യരുടെ ജീവന്‍ എടുക്കുമ്പോള്‍ ഇക്കൂട്ടര്‍ക്കില്ല. ക്രിസ്ത്യാനികള്‍ക്കിടയില്‍ ഭൂണഹത്യയെ(ഗര്‍ഭഛിദ്രം) ഏറ്റവും ശക്തമായി എതിര്‍ക്കുന്നത് റോമന്‍ കത്തോലിക്കരാണ്. മനുഷ്യജീവന്റെ ഏറ്റവും വലിയ സംരക്ഷകര്‍ അവരാണത്രെ. പക്ഷേ, ഒരു നിബന്ധന മാത്രം-ആ മനുഷ്യന്‍ ഒരു കത്തോലിക്കാ ഭ്രൂണമായിരിക്കണം, അല്ലെങ്കില്‍ മരണാസന്നനായ ഒരു രോഗി! ഗര്‍ഭഛിദ്രത്തിനെതിരെ ആഞ്ഞടിക്കുന്നതുപോലെ അവര്‍ ദയാവധത്തെയും(Euthnasia or Mercy killing) എതിര്‍ക്കും. കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ ആസന്നമരണവും കാത്ത്, അനുനിമിഷം നരകീയമായ വേദനയില്‍ പുളഞ്ഞ്, ശത്രുക്കള്‍ക്കുപോലും കണ്ടുനില്‍ക്കാനാവാത്ത ശോചനീയമായ അവസ്ഥയില്‍ ചത്തതിനൊക്കുമേ 'ജീവിച്ചിക്കുന്ന' രോഗികളെ കൊല്ലുന്നതും കൊലപാതകമാണ്. 


മനുഷ്യനെ കൊല്ലാം; പക്ഷേ, ഭ്രൂണവും മരണാസന്നനായ രോഗിയും അങ്ങനെയല്ല.
George W Bush
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്‌ളിയു ബുഷ് ഗര്‍ഭഛിദ്രത്തിനെതിരെയുള്ള വലിയ പ്രചാരകനാണ്. അദ്ദേഹം ടെക്‌സാസില്‍ ഗവര്‍ണറായിരിക്കുമ്പോള്‍ ഏറ്റവുമധികം വധശിക്ഷ നടപ്പിലാക്കിയ ഭരണാധികാരിയെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഓരോ ഒമ്പതുദിവസം കൂടുമ്പോഴും ഒരാള്‍ ബുഷിന്റെ ടെക്‌സസില്‍ വധിക്കപ്പെട്ടുകൊണ്ടിരുന്നു! അമേരിക്കയില്‍ നടപ്പിലാക്കപ്പെടുന്ന മൊത്തം വധശിക്ഷയില്‍ മൂന്നിലൊന്നും റിപബ്ലിക്കന്‍ ഭരണം നിലനില്‍ക്കുന്ന ടെക്‌സസിലാണെന്നതും പരിഗണിക്കണം. വധശിക്ഷ ഒട്ടുമിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. കുറ്റവാളിയെ കൊല്ലുന്നതിലൂടെ പ്രാകൃതമായ നീതി മാത്രമാണ് നടപ്പിലാകുന്നത്. കുറ്റവാളിക്ക് തെറ്റുതിരുത്താനോ സ്വയം നവീകരിക്കാനോ അവസരമില്ല. വധശിക്ഷയെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തിക്കാണിക്കുന്നതും മനുഷ്യജീവന്റെ മാഹാത്മ്യമാണ്.


സി.എന്‍.എന്‍ റിപ്പോര്‍ട്ടറായിരുന്ന ടക്കര്‍ കാള്‍സണ്‍ (Tucker Carlson) വധശിക്ഷയെ അനുകൂലിക്കുന്നയാളാണ്. പക്ഷേ, ടക്കര്‍ ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം വലിയ കോളിളക്കമുണ്ടാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു തടവുകാരി ശിക്ഷ തടയണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് നിറകണ്ണുകളുമായി ഗവര്‍ണ്ണറായിരുന്ന ബുഷിന്റെ മുന്നിലെത്തി. ഹൃദയം ദ്രവീകരിക്കുന്ന ഭാഷയില്‍ ആ സ്ത്രീ ബുഷിനോട് ജീവനുവേണ്ടി കേണപേക്ഷിച്ചു. ബുഷ് കനിഞ്ഞില്ല. പക്ഷേ, പിന്നീടവരുടെ അപേക്ഷ ചുണ്ട് കോട്ടി ഹാസ്യാത്മകമായി സ്വയം അനുകരിച്ച് കാണിക്കുന്ന ബുഷിനെ കണ്ട ടക്കര്‍ ഞെട്ടിപ്പോയി. ആ തടവുകാരി സ്വന്തം ജീവനുവേണ്ടി പ്ലീസ്...പ്ലീസ്... എന്ന് വിതുമ്പിക്കൊണ്ടിരുന്നതിനെ ബുഷ് അവജ്ഞകലര്‍ന്ന ചിരിയോടെ അതേപടി ടക്കറോട് മിമിക്രിപോലെ അനുകരിച്ചു. കാണിച്ചു. പിച്ചകൊടുത്തില്ലെങ്കിലും പട്ടിയെവിട്ട് കടിപ്പിക്കരുതെന്ന സാമാന്യമര്യാദപോലും ഗവര്‍ണര്‍ ബുഷ് പാലിച്ചില്ല. അദ്ദേഹമാണ് ഭ്രൂണങ്ങളുടെ കാവല്‍മാലാഖയായി വേഷം കെട്ടുന്നത്. ആസന്നമരണം കാത്തുകിടക്കുന്നവരുടെ 'രക്ഷകനായി'രംഗത്തവതരിക്കുന്നതും ഇതേ മഹാന്‍ തന്നെ. ഒരുപക്ഷേ, താനും പണ്ടൊരു ഭ്രൂണമായിരുന്നുവെന്ന് ആ സ്ത്രീ ബുഷിനോട് പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് ബുഷില്‍നിന്ന് കുറേക്കൂടി മാന്യമായ പെരുമാറ്റം ലഭിച്ചേനെ.


Mother Teresa
മദര്‍തെരേസ നോബേല്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെ പറഞ്ഞു: ''സമാധാനത്തിന്റെ ഏറ്റവും വലിയ ശത്രു ഭ്രൂണഹത്യയാണ്''(`The greatest destroyer of peace is abortion'). ഇത്ര വിലക്ഷണമായരീതിയില്‍ അഭിപ്രായം പറയുന്ന നോബേല്‍സമ്മാനജേതാവിന്റെ വ്യക്തിത്വത്തെ കുറിച്ച് കൂടുതലറിയാന്‍ ക്രിസ്റ്റഫര്‍ ഹിച്ചന്‍സിന്റെ `The Missionary Postion: Mother Theresa in Theory and Practice' എന്നഗ്രന്ഥം വായിച്ചുനോക്കിയാല്‍ മതിയാകും. മദര്‍തരേസ പില്‍ക്കാലത്ത് അവിശ്വാസിയായി മാറി എന്ന രീതിയില്‍  അവരുടെ മരണാനന്തരം വാര്‍ത്തകള്‍ വന്നിരുന്നുവല്ലോ. അവര്‍ വിശ്വാസിയോ അവിശ്വാസിയോ എന്നതല്ല  മറിച്ച് അവരെന്തുചെയ്തു,പറഞ്ഞു
എന്നുള്ളതാണ്പരിഗണിക്കേണ്ടത്‌. ഹിച്ചന്‍സന്റെ പുസ്തകം തീര്‍ച്ചയായും അതിനൊരുത്തരം തരും.


പ്രായോഗികമതിയായ ഒരാള്‍ ഗര്‍ഭഛിദ്രത്തെ അവലോകനം ചെയ്യുമ്പോള്‍ ഭ്രൂണഹത്യയില്‍ ഭ്രൂണം വേദന അനുഭവിക്കുന്നുണ്ടോ എന്ന ചോദ്യം പരിഗണിക്കും. വേദന അനുഭവിക്കണമെങ്കില്‍ നാഡീവ്യവസ്ഥ രൂപം കൊണ്ടിരിക്കണം. നാഡീവ്യവസഥ രൂപംകൊള്ളുന്നതിന് വളരെമുമ്പാണ് സാധാരണഗതിയില്‍ ഭ്രൂണം നീക്കംചെയ്യുന്നത്. ഇനി അഥവാ ചെറിയതോതില്‍ വേദനയറിയാവുന്ന നാഡീവ്യവസ്ഥ ഉണ്ടെങ്കില്‍ത്തന്നെ(?) വളരെ നേരീയ വൈഷമ്യമേ ഭ്രൂണം 'അനുഭവിക്കുന്നുള്ളു'. രണ്ടായാലും ഒരു അറവുമാട് കശാപ്പ്ശാലയില്‍ അനുഭവിക്കുന്ന വേദനയിലും കുറവായിരിക്കുമത്. ഭ്രൂണഹത്യയുടെ 99 ശതമാനവും ആദ്യത്തെ 1-10 ആഴ്ചകളിലാണ് നടത്തപ്പെടുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ വേദനാ സംവേദിനികള്‍ ഗര്‍ഭത്തിന്റെ നാലാംഘട്ടത്തില്‍ വികസിച്ചുകഴിഞ്ഞാല്‍പോലും പുറംലോകത്തെത്താതെ ഭ്രൂണത്തിന് ഒരുതരത്തിലും വേദനയറിയാനാവില്ലെന്ന് വാദിക്കുന്ന നിരവധി വിദഗ്ധന്‍മാരുണ്ട്. ശിശുവിന് മാത്രമേ വേദനയറിയാനാവൂ എന്നവര്‍ പറയുന്നു. അതേസമയം അവസാനഘട്ടത്തില്‍ ഭ്രൂണത്തിന് വേദനയറിയാനാവുമെന്നും ആദ്യത്തെ 20 ആഴ്ച മുതല്‍ അറിയാനാവുമെന്നും വാദിക്കുന്നവരുമുണ്ട്. വൈദ്യശാസ്ത്രം ഇനിയും അന്ത്യവിധി പറഞ്ഞിട്ടില്ലാത്ത ഒരു മേഖലയാണിത്. എന്നാല്‍ സാധാരണ ഗര്‍ഭഛിദ്രം നടക്കുന്ന ആദ്യ 12 ആഴ്ചകളില്‍ ഭ്രൂണത്തിന് വേദന അറിയാനാവും എന്നാരുംതന്നെ വാദിക്കുന്നില്ല. അതുകൊണ്ടുതന്നെ ഭ്രൂണം വേദന സഹിക്കാനാവാതെ നിലവിളിക്കുമെന്നൊക്കെയുള്ള വാദം യുക്തിഹീനമാണ്. 


ജീവിച്ചിരിക്കുന്ന മാതാവിന്റെ ജീവന് ഭീഷണിയാണ് ഗര്‍ഭമെങ്കില്‍ അത് നശിപ്പിക്കേണ്ടിവരും. മാതാവനുഭവിക്കുന്ന വേദനയും അവരുടെ ജീവനുള്ള ഭീഷണിയും ഭ്രൂണത്തിന്റെ വേദനയെക്കാള്‍ പ്രധാനപ്പെട്ടതല്ലേ? മാതാവിന്റെ ജീവന് വിലയില്ലേ? മാതാവിന്റെ നാഡീവ്യവസ്ഥ കുറേക്കൂടി വികസിച്ചതല്ലേ?
പക്ഷേ, എതിര്‍വാദങ്ങള്‍ വീണ്ടും വരുന്നു. ഭ്രൂണം വേദന അനുഭവിക്കുന്നില്ലായിരിക്കാം. പക്ഷേ, സമൂഹത്തിന് ഭ്രൂണഹത്യ തീരാവേദനയാണ് സംഭാവനചെയ്യുന്നത്. ഭൂണങ്ങള്‍ നശിപ്പിച്ച് തുടങ്ങിയാല്‍ അതെവിടെചെന്ന് നില്‍ക്കും? അവസാനം ശിശുഹത്യയും ആവശ്യമാണെന്ന വാദം ഉയരാം. ജനനസമയം കഴിയുന്നതോടുകൂടി ജീവന്‍ നിര്‍വ്വചിക്കപ്പെടുകയാണ്. കൊല്ലരുത് (Thou shall not kill) എന്ന് ബൈബിളില്‍ പറയുന്നുണ്ട്. പക്ഷേ, ഭ്രൂണം നശിപ്പിക്കരുതെന്ന് വാദിക്കാനുള്ള ജീവശാസ്ത്രപരമായ അറിവ് ബൈബിളിന്റെ രചനാകാലഘട്ടത്തില്‍ മനുഷ്യനുണ്ടായിരുന്നില്ല. സത്യത്തില്‍ 'കൊല്ലരുത്' എന്ന ബൈബിള്‍ശാസനയുടെ അര്‍ത്ഥം ഒരു ജൂതന്‍ മറ്റൊരു ജൂതനെ കൊല്ലരുത് എന്ന് മാത്രമേയുള്ളു. മാനവരാശിക്കുള്ള സ്‌നേഹസന്ദേശമാണ് അതെന്ന് മതം വ്യാഖ്യാനഫാക്ടറിയുടെ സഹായത്തോടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടാവാം. പക്ഷെ കൊന്നും കൊലവിളിച്ചും മതിവരാത്ത, മനുഷ്യജീവന് പുല്ലുവില പോലും കല്‍പ്പിക്കാത്ത മതങ്ങള്‍ ഭ്രൂണത്തിന് വേണ്ടി നിലവിളിക്കുന്നതു കാണുമ്പോള്‍ ശിലാഹൃദയര്‍ പോലും വിതുമ്പിപോകും. ശ്വസിക്കുന്ന ഒന്നിനേയും ബാക്കി വെക്കാതെ മുച്ചൂടും നശിപ്പിക്കണമെന്ന് ജെറിക്കോ പട്ടണം ആക്രമിച്ച വേളയില്‍ ജോഷ്വായ്ക്ക് നിര്‍ദ്ദേശം കൊടുത്ത ദൈവംതന്നെ 'കൊല്ലരുത്' എന്ന് പറഞ്ഞാല്‍ ആരെയാണ് കൊല്ലരുതാത്തത് എന്ന് വ്യക്തമാണ്.

ചിലര്‍ക്ക് ഭ്രൂണം എന്നാല്‍ കുഞ്ഞ് എന്നാണര്‍ത്ഥം. പിന്നെ കൂടുതല്‍ വാദങ്ങള്‍ക്ക് സ്ഥാനമില്ല. വിത്തുകോശങ്ങള്‍ (Stem cell) വികസിപ്പിച്ചെടുക്കാനുള്ള ശാസ്ത്രീയപരിശ്രമങ്ങള്‍ക്ക് ഈ നിലപാട് കനത്ത തിരിച്ചടി നല്കിയിരിക്കുകയാണ്. വിത്തുകോശങ്ങള്‍ വൈദ്യശാസ്ത്രരംഗത്ത് അത്ഭുതകരമായ സാധ്യതകള്‍ തുറക്കുമെന്നറിയുന്നവര്‍ തന്നെയാണ് മതാന്ധതയുടെപേരില്‍ വൈദ്യശാസ്ത്ര പര്യവേഷണങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നത്. വിത്തുകോശങ്ങള്‍ വികസിപ്പിച്ചെടുക്കുമ്പോള്‍ ഭ്രൂണകോശങ്ങള്‍ നശിപ്പിക്കപ്പെടുന്നുവെന്നാണ് പരാതി. പക്ഷേ, മതവാദികളുടെ ഈ നിര്‍ബന്ധം സത്യത്തിനുനേരെ കണ്ണടയ്ക്കലാണ്. വന്ധ്യതചികിത്സാരംഗത്ത് ഭ്രൂണങ്ങളുടെ തെരഞ്ഞെടുക്കലും ദുര്‍ബലമായവയുടെ നാശവും ചികിത്‌സ ഫലപ്രാപ്തിയിലെത്താന്‍ അത്യാവശ്യമാണ്. ദുര്‍ബലവും ന്യൂനതകളുള്ളതുമായ ഒരു ഭ്രൂണം രൂപംകൊള്ളുമ്പോള്‍ 'ജീവന്‍ നശിപ്പിക്കരുത്' എന്ന സിദ്ധാന്തം മുന്‍നിറുത്തി അവയെയെല്ലാം ഗര്‍ഭം ധരിപ്പിച്ച് പ്രസവിക്കണമെന്ന നിബന്ധനവെച്ചാല്‍ കടുത്ത മതവാദികള്‍ക്കുപോലും താങ്ങാനാവില്ല.


ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (In vitro fertilization / IVF)) ചികിത്സയില്‍ ഡോക്ടര്‍മാര്‍ സ്ത്രീകളെ അധികം അണ്ഡം ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കാറുണ്ട്. ഈ അണ്ഡങ്ങള്‍ ശരീരത്തിന് പുറത്തുവെച്ച് സംയോജിപ്പിച്ച് ഏറ്റവും യോഗ്യവും യോജ്യവുമായ സിക്താണ്ഡങ്ങള്‍ മാത്രമാണ് ഗര്‍ഭപാത്രത്തിലേക്ക് കടത്തിവിടുന്നത്. അധികം വരുന്നവ സ്വാഭാവികമായും നശിപ്പിക്കപ്പെടും. ചുരുങ്ങിയത് പന്ത്രണ്ട് സിക്താണ്ഡങ്ങളെങ്കിലും (Zygot) ഇത്തരത്തില്‍ തയ്യാറാക്കാറുണ്ട്. രണ്ടുമൂന്നെണ്ണം ഗര്‍ഭപാത്രത്തിലേക്ക് കയറ്റിവിടുന്നു. എന്നാല്‍ ഒന്നോ രണ്ടോ മാത്രം വളരുന്നു. അത്തരത്തില്‍ നോക്കുമ്പോള്‍ IVF രണ്ടുഘട്ടങ്ങളിലായി നിരവധി ജീവനുകളെ നശിപ്പിക്കുന്ന ചികിത്സാരീതിയാണ്. എന്നാല്‍ ആര്‍ക്കും പരാതിയില്ല. കഴിഞ്ഞ 25 വര്‍ഷമായി വന്ധ്യതാ ചികിത്സാ രംഗത്തെ ഏറ്റവും ജനകീയമായ ചികിത്സാവിധിയായി IVF നിലനില്‍ക്കുന്നു. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ആനന്ദമെത്തിക്കാന്‍ ഈ ചികിത്സാരീതിക്കായിട്ടുണ്ട്. ഈ ചികിത്സാരീതി ദുരുപയോഗം ചെയ്യുന്ന മതഭ്രാന്തരുമുണ്ട്. ആറ് കുട്ടികളുടെ മാതാവായിരിക്കെയാണ് 2009 ഫെബ്രുവരിയില്‍ നദിയ സുലൈമാനി എന്ന പേരുള്ള അവിവാഹിതയായ അമേരിക്കന്‍ യുവതി  IVF സഹായത്തോടെ 'പ്രസവോത്സവം' സംഘടിപ്പിച്ചത്. ഒറ്റപ്പെടാതിരിക്കാന്‍ കൂടുതല്‍ സന്താനങ്ങള്‍ സഹായിക്കുമെന്ന മനോവിഭ്രാന്തിയും ഒരൊറ്റ ഭ്രൂണംപോലും വെറുതേകളയാന്‍ പാടില്ലെന്ന മതവാശിമായിരുന്നുവത്ര നാദിയയെ ഈ സാഹസത്തിന് പ്രേരിപ്പിച്ച്. 14 കുട്ടികളെ വളര്‍ത്താന്‍ നദിയായുടെ വൃദ്ധരായ മാതാപിതക്കള്‍ ഇപ്പോള്‍ കഷ്ടപ്പെടുകയാണ്. കുട്ടികളെ വളര്‍ത്താനായി പണം സമ്പാദിക്കാനായി ഇന്ററര്‍നെറ്റ് പരസ്യം കൊടുത്തിരിക്കുന്ന നദിയായ്ക്ക് ഇനിയും സന്താനങ്ങളുണ്ടാകുന്നതില്‍ വിരോധമില്ലത്രെ! 

ബീജസങ്കലനം പോലെ, ജനനം പോലെ, ഗര്‍ഭഛിദ്രവും പ്രകൃതിപരമായ ഒരു പ്രതിഭാസമാണ്. It is a natural phenomenon. പ്രകൃതിയില്‍ അനുനിമിഷം കോടിക്കണക്കിന് ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നുണ്ട്. ഗര്‍ഭധാരണത്തിന് ശേഷവും ഭ്രൂണങ്ങളില്‍ പലതും പ്രകൃത്യാ നശിപ്പിക്കപ്പെടുന്നുണ്ട്; പല ഘട്ടങ്ങളില്‍. പ്രകൃതിയുടെ ഒരു നിര്‍ധാരണരീതിയാണത്. ഏറ്റവും യോഗ്യവും യോജ്യവുമായവ മാത്രം അതിജീവിന്നു. ഭ്രൂണം മാത്രമല്ല, ബീജവും അണ്ഡവുമൊക്കെ ധാരാളം ഉപയോഗശൂന്യമാകുന്നുണ്ട്. മതഭാഷ കടമെടുത്താല്‍ ഗര്‍ഭഛിദ്രം ദൈവികമായ ഒരു കാലാരൂപമാണ്. It is a divine art. ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗര്‍ഭഛിദ്രം നടത്തിയിട്ടുള്ളത് ദൈവമാകുന്നു. സഹസ്രകോടി ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ അദ്ദേഹം ഇന്നും ആ വിനോദം ഉല്ലാസപൂര്‍വം തുടരുന്നു; ഒരിക്കലും അവസാനിപ്പിക്കില്ലെന്ന വാശിയോടെ.
അതിശക്തമായ മൈക്രോസ്‌ക്കോപ്പിലൂടെ മാത്രം ദൃശ്യമാകുന്ന ഏതാനും കോശസമൂഹങ്ങളെ വളര്‍ച്ചയെത്തുന്നതിനുമുമ്പ് നിര്‍വീര്യമാക്കുന്നതും പൂര്‍ണ്ണ ആരോഗ്യവാനായ ഒരു മനുഷ്യനെ വധിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ മതരോഗം ബാധിച്ച മനസ്സുകള്‍ക്ക് കാണാന്‍ കഴിയുന്നില്ലെന്ന് വരുന്നത് ദുഃഖകരം തന്നെ. 



മാര്‍ക്ക് യൂര്‍ഗന്‍സ്‌മേയര്‍ തന്റെ 'ദൈവമനസ്സിലെ ഭീകരത' (Terror in the Mind of God by Mark Juergensmeyer) എന്നഗ്രന്ഥത്തില്‍ അമേരിക്കയിലെ നവീന ഭ്രൂണഹത്യാവിരുദ്ധസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Paul Hill
 'ദൈവസൈന്യം' (Army Of God-AOG) എന്നറിയപ്പെടുന്ന ഈ മതഭീകരസംഘടനകള്‍ ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കുന്ന ക്ലിനിക്കുകള്‍ മുഴുവന്‍ ചുട്ട് ചാമ്പലാക്കണമെന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചുവരികയാണ്. ഗര്‍ഭഛിദ്രത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന് സംശയിക്കുന്ന ഡോക്ടര്‍മാരെയെല്ലാം വധിക്കണമെന്നും അവര്‍ മറയില്ലാതെ ആവശ്യപ്പെടുന്നു.
യൂര്‍ഗന്‍സ്‌മേയറുടെ പുസ്തകത്തില്‍ ഭ്രൂണഹത്യാ വിരുദ്ധപ്രസ്ഥാനത്തിന്റെ കടുത്ത വക്താക്കളായ റവറണ്ട് മൈക്കല്‍ ബ്രെയും (Michael Bray) റവറണ്ട് പോള്‍ ഹില്ലും (Paul Hill) ചേര്‍ന്ന് സൗമ്യമായി ചിരിച്ചുകൊണ്ട് ഒരു ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന തികച്ചും നിര്‍ദോഷമെന്ന് തോന്നാവുന്ന ഒരു ചിത്രമുണ്ട്. ''നിഷ്‌ക്കളങ്കരായ കുട്ടികളുടെ കൊല തടയുന്നത് കുറ്റമാണോ?'' ഇതാണ് ആ ബാനറിലെ വാചകം. പക്ഷേ, ഈ മാന്യപുരോഹിതര്‍ കാര്യങ്ങള്‍ അവിടം കൊണ്ടവസാനിപ്പിക്കാന്‍ തയ്യാറായില്ല. 1994 ജൂലൈ 29-ന് ജോണ്‍ ബ്രിട്ടണ്‍ എന്ന ഡോക്ടറേയും അദ്ദേഹത്തിന്റെ സുരക്ഷാഭടനായിരുന്ന ജയിംസ് ബാരറ്റിനേയും ബ്രിട്ടന്റെ ഫ്‌ളോറിഡായിലുള്ള സ്വകാര്യക്ലിനിക്കിന് മുമ്പില്‍വെച്ച് പോള്‍ ഹില്‍ വെടിവെച്ചുകൊന്നു! കുറ്റം? ബ്രിട്ടന്റെ ക്ലിനിക്കില്‍ ഭ്രൂണഹത്യ നടക്കുന്നു. നിരപരാധികളായ ഭ്രൂണങ്ങള്‍ നശിക്കാതിരിക്കണമെങ്കില്‍ ഡോക്ടര്‍ ജീവിക്കാതിരിക്കണം. എത്ര സരളമായ യുക്തി!


പോള്‍ഹില്‍ യഥാര്‍ത്ഥത്തില്‍ മാനസികരോഗിയാണോ? അല്ല; പക്ഷേ, അദ്ദേഹം അപകടകരമായ രീതിയില്‍ മതാന്ധതയുള്ള ഒരു വ്യക്തിയാണ്. രണ്ടും തമ്മില്‍ കാര്യമായ വ്യത്യാസമില്ലെന്നതാണ് ഏറെ ദുഃഖകരം. ഇവിടെ കുറ്റം ഹില്ലിന്റേതല്ല, മറിച്ച് അദ്ദേഹത്തിന്റെ വിശ്വാസത്തിന്റേതാണ്. മിതമായി സംസാരിക്കുന്ന, സത്യസന്ധനായ ഒരു വ്യക്തിയായിരുന്നു പോള്‍ഹില്‍. പക്ഷേ, അദ്ദേഹത്തിന്റെ മനസ്സ് മുഴുവന്‍ വിഷം വമിക്കുന്ന മതചിന്തകളാല്‍ മലീമസമാക്കപ്പെട്ടു. ജീവിച്ചിരിക്കുന്നവരെ കൊല്ലുന്നത് ഇനി ജനിക്കാനിരിക്കുന്നവരെ കൊല്ലുന്നതുപോലെ ദൈവവിരുദ്ധമാണെന്ന് ചിന്തിക്കാന്‍പോലും അദ്ദേഹത്തിന് സാധിച്ചില്ല.
ഭ്രൂണഹത്യയെ ന്യായീകരിക്കുന്നവരില്‍ ഭൂരിഭാഗം പേരും മതവിശ്വാസികള്‍ തന്നെയാണ്. ജെറമിബന്താമിന്റെ പ്രായോഗിക സമീപനമാണ് ഭൂരിപക്ഷം മതവിശ്വാസികളും ഇക്കാര്യത്തില്‍ പിന്തുടരുന്നത്. ഭ്രൂണത്തിന് വേദനയുണ്ടാകുമോ എന്ന ചോദ്യം അവരുന്നയിക്കും. മൈക്കള്‍ ബ്രെയും പോള്‍ഹില്ലും ഭ്രൂണത്തെ നിഷ്‌കളങ്കശിശുവായി കാണുകയും അതിനെ നീക്കംചെയ്യുന്നത് മനുഷ്യഹത്യയായി വിശേഷിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ വികാരങ്ങളും വിചാരങ്ങളുമുളള, വലിയതോതില്‍ അറിവും പ്രവര്‍ത്തനപരിചയവുമുള്ള ഒരു ഡോക്ടറുടെ ജീവന്‍ കുറെക്കൂടി പ്രധാനപ്പെട്ടതാണെന്ന് ഹില്ലിനെ എതിര്‍ക്കുന്നവര്‍ പറയും. 



ഡോക്ടറുടെ മരണം ഒരു സാമൂഹികപ്രശ്‌നം കൂടിയാണ്. അദ്ദേഹം മരിക്കുന്നതോടെ അദ്ദേഹത്തിന്റെ ഭാര്യ വിധവയാകുകയും കുട്ടികള്‍ അനാഥരാകുകയും ചെയ്യുന്നു. ഒരുപക്ഷേ, അദ്ദേഹത്തെ ആശ്രയിച്ച് ജീവിക്കുന്ന വയസ്സായ മാതാപിതാക്കള്‍ നിരാലംബരാകുകയും ചെയ്യും. ഡോക്ടര്‍ക്ക് ഭാവിയില്‍ ആശ്വാസം പകരാന്‍ കഴിയുന്ന നിരവധി രോഗികളുടെ കാര്യവും പരിഗണിക്കണം.
വേദന അറിയാന്‍ കഴിയുന്ന ഒരു നാഡീവ്യവസ്ഥയെയാണ് പോള്‍ഹില്‍ നശിപ്പിച്ചത്. ഭ്രൂണത്തിന്റെ ആദ്യഘട്ടത്തില്‍ നാഡീവ്യവസഥയില്ല; വേദനയുമില്ല. അല്പം വൈകിയാലും പറയത്തക്ക വേദന ഭ്രൂണം 'അനുഭവിക്കു'ന്നതായും തെളിവില്ല. ഇനിയഥവാ ഭ്രൂണം വേദനയനുഭവിക്കുന്നെങ്കില്‍(?) അത് വളര്‍ച്ചയുടെ അന്ത്യഘട്ടത്തിലാണ്. പക്ഷെ മനുഷ്യഭ്രൂണമായതുകൊണ്ടല്ലത് സംഭവിക്കുന്നത്. പശുവിന്റെയോ കാളയുടേയോ ഭ്രൂണവും അനുഭവിക്കാനിടയുളളത് ഇതേ വേദനയാണ്. ഗര്‍ഭസ്ഥശിശുവിനെ പേറുന്ന മൃഗങ്ങളെ കൊന്നുതിന്നുന്നതില്‍ തോന്നാത്ത വികാരം കോശാവസ്ഥയില്‍ നീക്കംചെയ്യുന്ന മനുഷ്യഭ്രൂണത്തിന്റെ കാര്യത്തില്‍ മാത്രം ഉയരുന്നതിലും ലേശം പൊരുത്തക്കേടില്ലേ?


പ്രാരംഭദിശയില്‍ മനുഷ്യഭ്രൂണമായാലും ഒരു ജീവകോശം മാത്രമാണ്. അതില്‍നിന്ന് മനുഷ്യനിലേക്കെത്താന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഏത് അവയവം രൂപംകൊണ്ടു കഴിയുമ്പോഴാണ് അത് മനുഷ്യനായി കണക്കാക്കപ്പെടേണ്ടത്? ആ രീതിയില്‍ നോക്കുമ്പോള്‍ ബീജത്തേയും അണ്ഡത്തേയും ഏത് രീതിയില്‍ പരിഗണിക്കണം? അമേരിക്കയിലെ ഭൂരിപക്ഷം ക്രിസ്ത്യാനികളും ഗര്‍ഭഛിദ്രത്തിന്റെ കാര്യത്തില്‍ മതതീവ്രനിലപാട് അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ അത് നിയമംമൂലം നിരോധിക്കാനുമാവില്ല. വേദനയറിഞ്ഞ് പ്രസവിക്കണമെന്ന ദൈവഹിതം സരളമായി ധിക്കരിച്ച് സിസേറിയന്‍ മാര്‍ഗ്ഗം അവലംബിക്കുന്നവരാണവര്‍. പ്രാചീനഗ്രന്ഥങ്ങള്‍ പ്രകാരം ആധുനികജീവിതം നയിക്കാനുള്ള ശ്രമം പിറകോട്ടോടി മുന്നിലെത്താന്‍ ശ്രമിക്കുന്നത് പോലെയാകുമെന്ന് അനുഭവത്തില്‍ നിന്നറിയുന്നവരാണ് ഭൂരിപക്ഷവും. 

ജീവന്റെ അനന്തസാധ്യതകള്‍!! 

Bethovan
ഭ്രൂണഹത്യാവിരുദ്ധവാദികളുടെ സിദ്ധാന്തങ്ങളില്‍ പലതും അതി
ഭാവനയും യാഥാര്‍ത്ഥ്യമില്ലായ്മയും കലര്‍ന്നതാണെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് അവര്‍ സ്ഥിരം പരാമര്‍ശിക്കുന്ന ബീഥോവന്‍ കടങ്കഥ. ബീഥോവന്‍ പിഴവ് (Bethovan fallacy) എന്നും ഈ സാങ്കല്‍പ്പിക സാഹചര്യം അറിയപ്പെടുന്നു. മനുഷ്യഭ്രൂണത്തിന് വേദനയുണ്ടാവുമോ ഇല്ലയോ എന്നതല്ലിവിടെ പ്രശ്‌നം മറിച്ച് അതിന്റെ അനന്തമായ സാധ്യതകള്‍ (Potential) നശിപ്പിക്കപ്പെടുന്നതാണ്. ഒരു ഭ്രൂണം നശിപ്പിക്കപ്പെടുന്നതിലൂടെ ജീവന്റെ അനന്തമായ സാധ്യതകളാണ് റദ്ദാക്കപ്പെടുന്നത്. ജീന്‍മെഡാവറിന്റെ (Jean Medawar) `The life science' എന്നഗ്രന്ഥത്തില്‍ ഈ പ്രശ്‌നം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും റോമന്‍കാത്തോലിക്കനുമായ നോര്‍മന്‍ സെന്റ്‌ജോണ്‍സ് സ്റ്റീവാസാണ് (Norman St Johns Stevas) ഈ വാദമുഖം അവതരിപ്പിച്ചതെന്ന് മെഡാവര്‍ എഴുതുന്നു. സ്റ്റീവാസിന് ഈ കടങ്കഥ കിട്ടിയതാവട്ടെ മൗറിസ് ബാറിങില്‍ (Maurice Baring / 1874-1945)നിന്നും. സ്റ്റീവാസ് ബീഥോവന്‍ കടങ്കഥ അവതരിപ്പിക്കുന്നത് രണ്ട് ഡോക്ടര്‍മാര്‍ തമ്മിലുള്ള സാങ്കല്‍പ്പിക സംഭാഷണത്തിലൂടെയാണ്:

ആദ്യത്തെ ഡോക്ടര്‍: ''ഗര്‍ഭം അലസിപ്പിക്കുന്ന കാര്യത്തില്‍ എനിക്ക് താങ്കളുടെ അഭിപ്രായമറിയാന്‍ താല്പര്യമുണ്ട്. പിതാവ് സിഫിലിസ് രോഗിയാണ്; മാതാവാകട്ടെ ക്ഷയരോഗിയും. ഇതുവരെ നാല് കുട്ടികള്‍ പിറന്നു. ആദ്യത്തേത് അന്ധനാണ്. രണ്ടാമത്തെകുട്ടി മരിച്ചുപോയി. മൂന്നാമത്തേതാകട്ടെ ഊമയും ബധിരനുമാണ്, നാലാമത്തെ കുട്ടിയാകട്ടെ കടുത്ത ക്ഷയരോഗി. നിങ്ങളായിരുന്നുവെങ്കില്‍ എന്തുചെയ്യുമായിരുന്നു?''

രണ്ടാമത്തെ ഡോക്ടര്‍: ''ഞാനായിരുന്നുവെങ്കില്‍ ഗര്‍ഭം അലസിപ്പിച്ചേനെ''
ഒന്നാമത്തെ ഡോക്ടര്‍: ''അങ്ങനെയെങ്കില്‍ നിങ്ങള്‍ നശിപ്പിച്ചത് ബീഥോവനെയാകാനിടയുണ്ട്''
ഇന്റര്‍നെറ്റില്‍ അനവധി ഭ്രൂണഹത്യാവിരുദ്ധ സൈറ്റുകളുണ്ട്. അവയിലൊക്കെ ഇതല്ലെങ്കില്‍ ഇതിന് സമാനമായ ചില കഥകളും സങ്കല്‍പ്പങ്ങളും വായിച്ചറിയാം. ഈ കഥയുടെ വിവിധരൂപങ്ങളില്‍ നിലവിലുണ്ടെന്ന് പറഞ്ഞതിലൂടെ ഉദ്ദേശിക്കുന്ന കാര്യം ലളിതമാണ്. ബീഥോവന്‍ എന്ന വിശ്വപ്രശസ്ത സംഗീതജ്ഞന്‍ മേല്‍പ്പറഞ്ഞ സാഹചര്യങ്ങളിലാണ് പിറന്നത്. ഗര്‍ഭഛിദ്രം ചെയ്തിരുന്നുവെങ്കില്‍ ലോകത്തിന് മഹാനായ ഒരു സംഗീതജ്ഞനെ നഷ്ടപ്പെടുമായിരുന്നു. അങ്ങനെ എത്രയെത്ര പ്രതിഭകളാണ് ഭ്രൂണഹത്യയിലൂടെ ദിനവും നഷ്ടപ്പെടുന്നത്! വെബ്‌സൈറ്റുകളിലെ മിക്ക ബീഥോവന്‍കഥകളിലും പരസ്പരവിരുദ്ധമായ ജീവിതസാഹചര്യങ്ങളിലാണ് കുട്ടിബീഥോവന്‍ ജനിക്കുന്നത്. ചില കഥകളില്‍ ബീഥോവന്‍ അഞ്ചാമത്തെ കുട്ടിയാണ്(ഒമ്പതാമത്തെയല്ല), അദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍മാര്‍ക്കാണ് ബധിരതയുണ്ടായിരുന്നത്(മൂന്നല്ല), ഒരാളായിരുന്നു അന്ധന്‍(രണ്ടല്ല), അദ്ദേഹത്തിന്റെ പിതാവായിരുന്നു സിഫിലിസ് രോഗി (മാതാവല്ല).


തികച്ചും കപടവും അപഹാസ്യമായ ഈ കഥയുടെ വസ്തുതാപരമായ പിഴവുകള്‍തന്നെ ചിരിക്ക് വകനല്കുന്നതാണ്. ഒമ്പതാമത്തെ കുട്ടി വരെയായാലും ഭ്രൂണഹത്യ നടത്തരുത്, ചിലപ്പോള്‍ പത്താമത്തെ പ്രസവത്തിലായിരിക്കും ഒരു മഹാപ്രതിഭ പിറക്കുന്നതെന്ന വാദം സാധൂകരിക്കാനാണല്ലോ ബീഥോവനെ ഒമ്പതാമത്തെ അല്ലെങ്കില്‍ അഞ്ചാമത്തെ കുട്ടിയായി ചിത്രീകരിക്കുന്നത്. പക്ഷേ, ലുഡ്‌വിഗ് വാന്‍ ബീഥോവന്‍ (Ludwig van Bethovan) എന്ന വിശ്വോത്തര സംഗീതപ്രതിഭ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഏറ്റവും മൂത്ത കുട്ടിയാണ്; കുറെക്കൂടി കൃത്യമായിപറഞ്ഞാല്‍ രണ്ടാമത്തെ പ്രസവത്തിലെ കുട്ടി. ആദ്യപ്രസവത്തിലെ കുട്ടി ശൈശവത്തിലേ മരണമടഞ്ഞിരുന്നു. അതാകട്ടെ, അന്നത്തെക്കാലത്ത് തികച്ചും സാധാരണമായിരുന്നു. ആദ്യകുട്ടി അന്ധനോ ബധിരനോ ഊമയോ ബുദ്ധിമാന്ദ്യമുള്ളതോ ആയിരുന്നുമില്ല. മാതാപിതാക്കളിലാര്‍ക്കും സിഫിലിസ് രോഗവുമില്ലായിരുന്നു. ബീഥോവന്റെ മാതാവ് മരിച്ചത് ക്ഷയരോഗം പിടിപെട്ടായിരുന്നു എന്നതുമാത്രമാണ് ഇതില്‍ വസ്തുതപരമായി ഒത്തുപോകുന്ന ഏക കാര്യം. അതും അക്കാലത്ത് ഒരു നിത്യസംഭവുമായിരുന്നു. ചുരുക്കത്തില്‍ ബീഥോവന്റെ ജനനം ഇത്ര അതിഭാവുകത്വത്തോടെ ചിത്രീകരിക്കുന്നത് അനാവശ്യവും നിരുത്തരവാദപരവുമായ ഒരു സമീപനമാണ്. 


തങ്ങളുടെ വാദം സാധൂകരിക്കാനായി വസ്തുതകള്‍ വളച്ചൊടിച്ച് കെട്ടുകഥകള്‍ വിളമ്പുകയാണ് ഈ കഥയുടെ പ്രചാരകര്‍ ചെയ്യുന്നത്.
ഈ കടങ്കഥയില്‍നിന്ന് ബീഥോവനെ മാറ്റിനിറുത്തിയാലും കഥ തീര്‍ത്തും യുക്തിഹീനമാണ്. സിഫിലിസും ക്ഷയരോഗവുമുള്ള മാതാപിതാക്കള്‍ ഗര്‍ഭഛിദ്രം ഒഴിവാക്കി സംഗീതപ്രതിഭയെ ജനിപ്പിക്കുന്നുവെന്ന സാങ്കല്‍പ്പികചിത്രം തന്നെ പരിശോധിക്കുക. എട്ടാമത്തെ പ്രസവത്തിന് ശേഷം ഈ മാതാപിതാക്കള്‍ ശാരീരികമായി ബന്ധപ്പെടാതിരുന്നാല്‍ ഇതിലും എത്രയോ വലിയ തെറ്റാണ്! അല്ലെങ്കില്‍ എട്ടാമത്തെ പ്രസവത്തിന് ശേഷം കുടുംബാസൂത്രണം സ്വീകരിച്ചാലും അത് ഘോരപാപമാണ്. എട്ടെണ്ണം കഴിഞ്ഞ് ജനിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ന്യൂനതകളുണ്ടാവാന്‍ സാധ്യതയില്ലേ? പ്രസവങ്ങള്‍ കൂടുന്ന മുറയ്ക്ക് രോഗിയായ മാതാവിന്റെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കാനിടയില്ലേ? പ്രസവത്തിന്റെ എണ്ണം കൂടുന്നതനുസരിച്ച് മാതാവിനെത്തന്നെ നഷ്ടപ്പെട്ട് ബാക്കി കുട്ടികളും അനാഥരാവാനുള്ള സാധ്യതയില്ലേ? സാമ്പത്തിക-സാമൂഹിക വിഷമതകള്‍ പരിഗണിക്കേണ്ടേ?
ബീഥോവനെപ്പോലുള്ള പ്രതിഭകളെ ഗര്‍ഭഛിദ്രത്തില്‍ നഷ്ടപ്പെടുമായിരുന്നുവെന്ന് വാദിച്ചാല്‍ മനുഷ്യസമൂഹത്തിന് ഭീഷണിയായിരുന്ന തിന്മയുടെ പ്രതീകങ്ങളെ നീക്കംചെയ്യാന്‍ കൃത്യസമയത്ത് ചില ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയിരുന്നെങ്കില്‍ സാധിക്കുമായിരുന്നില്ലേ എന്നും ചോദിക്കാം. ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങളുടെ മുന്നില്‍ വിളറിവെളുക്കുന്ന ഒരു കഥയില്ലാത്ത വാദമാണ് ബീഥോവന്‍ കടങ്കഥ. മതാന്ധതയില്‍ മുഴുകിയിരിക്കുന്നവര്‍ക്ക് മാത്രമേ ഇത് വെട്ടിവിഴുങ്ങാനാവൂ. പ്രാരംഭനിരീക്ഷണത്തില്‍ മഹനീയമായി തോന്നാവുന്ന ഈ കഥയുടെ അപഹാസ്യത സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. പക്ഷേ, മതവാദികള്‍ അത്തരത്തില്‍ ചിന്തിക്കാനൊരു ശ്രമം നടത്തില്ല. അങ്ങനെയാണ് ഈ കഥകള്‍ ലോകം മുഴുവന്‍ പരക്കുന്നത്. 



റൊനാള്‍ഡ് ഡാല്‍ (Ronald Dahl) തന്റെയൊരു ചെറുകഥയില്‍ സമാനമായ ഒരു കറുത്ത ഫലിതം ഉന്നയിക്കുന്നുണ്ട്. 1888-ല്‍ (ഹിറ്റ്‌ലര്‍ ജനിച്ച വര്‍ഷം) നടക്കേണ്ടിയിരുന്ന ഒരു ഗര്‍ഭഛിദ്രം നടക്കാതെ പോയതിനാലാണ് ലോകത്തിന് പിന്നീട് ഇത്രയധികം കഷ്ടതകള്‍ അനുഭവിക്കേണ്ടിവന്നതെന്നാണ് ഡാലിന്റെ രസകരമായ കഥയില്‍ പറയുന്നത്! ലോകത്തെ നടുക്കിയ പല ഭീകരന്‍മാരേയും തക്ക സമയത്ത് ഒരു ഗര്‍ഭഛിദ്രം നടത്തിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നില്ലേ?!


കുഞ്ഞുങ്ങളെ 'ദൈവം തരുന്ന'തിനാല്‍ വേണ്ടെന്ന് വെക്കാനാവില്ലെന്ന് വാദിക്കുന്നവര്‍ കുഞ്ഞുങ്ങള്‍ അകാലത്തില്‍ മൃതിയടയമ്പോള്‍ 'ദൈവം തിരികെവാങ്ങി' എന്നംഗീകരിക്കാന്‍ വിസ്സമ്മതിക്കുന്നെന്തുകൊണ്ട്?! കുട്ടികള്‍ ഉണ്ടാകാതെ വരുമ്പോള്‍ 'ദൈവതീരുമാനം കുട്ടികള്‍ വേണ്ടെന്നാണ്' എന്ന് അംഗീകരിച്ച് സന്തോഷത്തോടെ ജീവിക്കാതെ വന്ധ്യതാചികിത്സയ്ക്ക് ലക്ഷങ്ങള്‍ മുടക്കുന്നതെന്തിനാണ്? ദൈവഹിതമല്ലേ പ്രധാനം? അതോ, അവനനവന്റെ സൗകര്യമനുസരിച്ചാണോ ദൈവവിധി നിര്‍വചിക്കേണ്ടത്?!
മെഡാവര്‍ എന്നയാളാണ് ബീഥോവന്‍ കടങ്കഥ അവതരിപ്പിക്കുന്നതെന്ന് മിക്ക വെബ്‌സൈറ്റുകളിലും പറയുന്നുണ്ട്. മെഡാവര്‍ മതവിശ്വാസികളുടെ വാദത്തെ പിന്തുണയ്ക്കാനാണ് ഈ കടങ്കഥ എഴുന്നെള്ളിച്ചതെന്ന പ്രതീക്ഷയിലാണ് എല്ലാ സൈറ്റുകളും മെഡാവറിനെ'ആദരിക്കുന്നത്'. പക്ഷേ, ഈ കഥയിലെ അപഹാസ്യത പുറത്ത് കൊണ്ടുവരാനാണ് അവിശ്വാസിയായ മെഡാവര്‍ തന്റെ പുസ്തകത്തിലുടനീളം ശ്രമിക്കുന്നത്. ഭ്രൂണഹത്യാവിരുദ്ധരുടെ വ്യാഖ്യാനമനുസരിച്ച് ആരോഗ്യമുള്ള ഏതൊരാളും ലൈംഗികബന്ധത്തില്‍ ഉദാസീനത കാണിക്കുന്നതിലൂടെ അനന്തമായ സാധ്യതകളുള്ള ഒരു കുഞ്ഞിന്റെ (Potential Child) ജനനം തടയുകയാണ്. അതിലൂടെ ലോകം കാത്തിരുന്ന ഒരു പ്രതിഭാശാലിയെയാവാം നിങ്ങള്‍ നശിപ്പിക്കുന്നത്.


ഒരു ബലാല്‍സംഗശ്രമത്തെ ചെറുക്കുന്ന സ്ത്രീയും ജനിക്കാനിടയുള്ള ശിശുവിന്റെ അരുംകൊലയ്ക്ക് മന:പൂര്‍വ്വം കൂട്ട് നില്‍ക്കുകയാണ്! ബ്രഹ്മചര്യമനുഷ്ഠിക്കുന്ന പുരോഹിതരും കന്യാസ്ത്രീകളും ജനിക്കാനിടയുള്ള, 'ദൈവം തരാന്‍' ഇടയുള്ള എത്രയോ കുരുന്നുജീവനുകളെയാണ് മതശാഠ്യത്തിലൂടെ റദ്ദാക്കിക്കളയുന്നത്!ദൈവം ദാനം ചെയ്ത സന്താനോത്പ്പാദനശേഷി നിസ്സാരവല്‍ക്കരിച്ച് ഈ ലോകത്ത് ജനിച്ചുവീഴേണ്ടിയിരുന്ന കോടിക്കണക്കിന് ശിശുക്കളുടെ നിഷ്‌ക്കളങ്ക മന്ദഹാസങ്ങളല്ലേ പ്രേഷിതപ്രവര്‍ത്തനത്തിലൂടെ വൈദികരും കന്യാസ്ത്രീകളും മുച്ചൂടും നശിപ്പിച്ചു കളയുന്നത്? വളര്‍ച്ചയില്ലാത്ത ഒരു ഭ്രൂണം നീക്കം ചെയ്യുന്നതിന് പ്രായാഗികമായ കാരണങ്ങളുണ്ട്. പക്ഷെ ദൈവം തരുന്ന സമ്മാനത്തോട് ആജീവനാന്തം നിഷേധാത്മക സമീപനം പുലര്‍ത്തുന്നവര്‍ക്ക് 'ജീവന് വേണ്ടി-ശിശുക്കള്‍ വേണ്ടി'എന്നൊക്കെയെഴുതിയ ബാനര്‍ ഉയര്‍ത്തി പിടിക്കാന്‍ ധാര്‍മ്മിക അവകാശമുണ്ടോ?


ഒരു പങ്കാളിയുമായി മാത്രം നിയന്ത്രിതവും കുടംബത്തിലൊതുങ്ങി നില്‍ക്കുന്നതുമായ ലൈംഗികജീവിതം നയിക്കുന്നതിലൂടെ നിരവധി അന്യപങ്കാളികളുമായി ചേര്‍ന്ന് അനന്തസാധ്യതകളുള്ള ഒട്ടനവധി പ്രതിഭാശാലികള്‍ക്ക് ജന്മം കൊടുക്കാനുള്ള അവസരം നിങ്ങള്‍ തുലയ്ക്കുകയാണ്! സ്വയംഭോഗത്തിലൂടെ രേതസ്സ് ദുര്‍വ്യയം ചെയ്യുന്നതും തത്ത്വത്തില്‍ ശിശുഹത്യ തന്നെയല്ലേ?! 'ജീവന് വേണ്ടി', 'ഭ്രൂണഹത്യാ വിരുദ്ധം' (Pro-life, Anti-Abortionism) എന്നൊക്കെപ്പറയുമ്പോള്‍ അത് മനുഷ്യരുടെ ജീവനെമാത്രം കേന്ദ്രീകരിച്ചുള്ള വാദമായി പരിമിതപ്പെടുന്നുവെന്ന കാര്യം മറക്കരുത്. മനുഷ്യജീവന് മാത്രമാണ് മഹത്വം! കൃത്യമായി പറഞ്ഞാല്‍ 'മതഭ്രൂണം'('communal embryo')! അക്കാര്യത്തില്‍ മാത്രമാണ് ദൈവത്തിന് നിര്‍ബന്ധബുദ്ധിയുള്ളത്! ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം.
ഒരു കോശത്തിന് മനുഷ്യപദവി നല്കുന്നതുപോലും പരിണാമസിദ്ധാന്തമനുസരിച്ച് എളുപ്പമല്ല. ജീവിവര്‍ഗ്ഗങ്ങളിലെ കോശപരിണാമമെന്നത് ഒരു നിരന്തര പ്രകിയയാണ് (A continuous evolutionary process). നാം പരിണമിച്ചുണ്ടാകുന്നത് നമ്മെക്കാള്‍ ബുദ്ധിവികാസം കുറഞ്ഞ ചിമ്പാന്‍സിക്ക് സമാനമായ വാനരവര്‍ഗ്ഗത്തില്‍ നിന്നുമാണ്. ചിമ്പാന്‍സിയില്‍നിന്ന് മനുഷ്യനിലേക്കെത്തുമ്പോള്‍ കോശഘടനയില്‍ വളരെ ലഘുവായ മാറ്റങ്ങള്‍ മാത്രമേ സംഭവിക്കുന്നുള്ളു. ക്രോമസോമുകളുടെ എണ്ണത്തിലുള്ള വ്യത്യാസവും വളരെ നേരിയതാണ്. മനുഷ്യനും ചിമ്പാന്‍സിക്കും ഇടയിലുള്ള അവാന്തരവിഭാഗങ്ങളുടെ കോശങ്ങളെ ഏത് വിഭാഗത്തില്‍പ്പെടുത്തണം എന്ന സംശയം ന്യായമായും ഉയരാം. ഉദാഹരണമായി ആസ്‌ട്രേലോപിതിക്കിസ് അഫാറെന്‍സിസ് (Australopithecus afarensis) എന്ന പൂര്‍വികനെ തന്നെയെടുക്കുക. എന്ത് പദവിയാണ് ടിയാന്റെ കോശത്തിന് മതമൗലികവാദികള്‍ നല്കുക?
മനുഷ്യനുമായി കൂടുതല്‍ സമാനതകളുള്ള അവാന്തരവര്‍ഗ്ഗങ്ങളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞേക്കും. 



ആഫ്രിക്കയില്‍ കണ്ടെത്തിയ 'ലൂസി'എന്ന് പേരുകൊടുത്ത ആദിമസ്ത്രീയുടെ ഫോസില്‍ ഇത്തരത്തിലുള്ള നിരവധി തെളിവുകള്‍ പ്രതീക്ഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. പുതിയ 'ലൂസി'മാര്‍ രംഗത്തെത്തുമ്പോള്‍ അവരുടെ കോശങ്ങളുടെ പദവി നിശ്ചയിക്കുന്നതും പ്രശ്‌നമാകാനിടയുണ്ട്. പണ്ട് വര്‍ണ്ണവിവേചനസമയത്ത് ദക്ഷിണാഫ്രിക്കയില്‍ നിലവിലിരുന്നതുപോലെ ഒരാളെ 'മനുഷ്യനാണോ അല്ലയോ'എന്ന് വിധി പറയാന്‍ വരെ കോടതികള്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കാം!

142 comments:

Unknown said...

Kurt Tucholsky-യുടെ രണ്ട് ലേഖനങ്ങളുടെ തർജ്ജമ - എന്റെ രണ്ട് പഴയ പോസ്റ്റുകൾ:

1. ഗർഭസ്ഥശിശു സംസാരിക്കുന്നു

2. മനുഷ്യൻ എന്ന ജീവി

ശിഖണ്ഡി said...

"ജനിക്കാതെ മരിക്കുന്നു..."
ഇതിനെ കൊലപാതകം എന്ന് മാത്രം വിളിച്ചാല്‍ മതിയോ?
വേറെ എന്ത് വിളിക്കും..?

രവിചന്ദ്രന്‍ സി said...

തീര്‍ച്ചയായും പറ്റില്ല. ജനിക്കാതെ മരിക്കുന്നതെങ്ങനെ? അതുകൊണ്ട് നമുക്ക് 'കൊലപാതകത്തിന്' പകരം 'ഭ്രൂണപാതകം' എന്ന പദം ഉപയോഗിക്കാം.

ChethuVasu said...

ഗര്‍ഭ നിരോധന /നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കെണ്ടാതിനെ പറ്റി പറയുമ്പോള്‍ മതവാദികള്‍ ഭ്ര്ര്‍=ഊന ഹത്യ എടുത്ത്തിടുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല . ഭ്രൂണ ഹത്യയെ എതിര്‍ക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങളെയും കുടുംബാസൂത്രനത്തെയും പ്രോത്സഹിപ്പികയല്ലേ വേണ്ടത് .. കാരണം ഇതൊന്നും ഉപയോഗിക്കത്ടഹ്ത് കൊണ്ടല്ലേ ഭ്രൂണ ഹത്യകള്‍ പലപ്പോഴും ചെയ്യേണ്ടി വരുന്നത് .

യഥാര്‍ത്ഥത്തില്‍ ഭ്രൂണ ഹത്യ കുറക്കണം എന്ന മതവാദികള്‍ക്ക് ആത്മാര്‍ഥമായ ആഗ്രഹമുണ്ടെങ്കി ഗര്‍ഭ നിരോധാന മാര്‍ഗ്ഗങ്ങളെയും കുടുംബാസ്സൂത്രനത്തെയും അങ്ങനെ ജനസംഖ്യാ നിയന്ത്രനത്തെയും പ്രോതസാഹിപ്പിക്കുകയാണ് അവര്‍ ചെയ്യേണ്ടത് . ശരി അല്ലിയോ ..?

ChethuVasu said...

ദൈവം നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന സ്വഭാവിക ഭ്രൂണ വളര്‍ച്ചയില്‍ പോലും സ്വാഭാവികമായി തന്നെ ഗര്‍ഭ ച്ദ്രങ്ങള്‍ നടക്കരുണ്ടല്ലോ . അങ്ങനെ വരുമ്പോള്‍ അത്തരം ഭ്രൂണ ഹത്യകള്‍ പൂര്‍ണമായി ഒഴിവാക്കാനായി കൃത്രിമ ഇന്ക്യൂബെട്ടര്‍ സിസ്ടങ്ങലെയോ , ക്ലോണിംഗ് മുതലായ മാര്‍ഗ്ഗങ്ങളെയോ വികസിപ്പെടുക്കാന്‍ ഉതകുന്ന ഗവേഷണങ്ങള്‍ നടത്താന്‍ മതവാദികള്‍ സ്വമേധയാ താത്പര്യമെടുക്കെണ്ടാതല്ലേ ..? കാര്യം, കൃത്യമായ സാങ്കേതിക നിരീക്ഷണത്തില്‍ ആകുമ്പോള്‍ ഭ്രൂണ ഹത്യ ഏതാണ്ട് പൂര്‍ണമായും ഒഴിവാക്കാമല്ലോ .

ഷാരോണ്‍ said...

പറഞ്ഞതില്‍ പലതിനോടും യോജിക്കുന്നുണ്ട്. ക്രൈസ്തവ സഭയുടെ ഭ്രൂണഹത്യ കടുമ്പിടുത്തത്തെക്കാള്‍ ചെറുക്കേണ്ടത് അവര്‍ ഗര്‍ഭനിരോധനപ്രവര്‍ത്തനങ്ങളെ കൂടി ചെറുക്കുന്ന വിഡ്ഢിത്തത്തെയാണ്.

അതിന്റെ പേരില്‍ മദര്‍ തെരേസ എന്ന വിശുദ്ധജീവിതത്തെ വെറുതെ കരിവാരിത്തെക്കുന്നത് എന്തിനാണ് സാര്‍?
ദൈവവിശ്വാസികള്‍ എല്ലാവരും വെറുക്കപ്പെടണം എന്നതാണോ?
എല്ലാവരെയും പൊട്ടന്മാരും ചിന്താശേഷിയില്ലാത്തവരും ആയി കാണുന്ന ഒരു രീതി പല നിരീശ്വരവാദികളിലും കാണാറുണ്ട്.
"ഇത്ര വിലക്ഷണമായരീതിയില്‍ അഭിപ്രായം പറയുന്ന നോബേല്‍സമ്മാനജേതാവിന്റെ വ്യക്തിത്വത്തെ കുറിച്ച് കൂടുതലറിയാന്‍ ക്രിസ്റ്റഫര്‍ ഹിച്ചന്‍സിന്റെ `The Missionary Postion: Mother Theresa in Theory and Practice' എന്നഗ്രന്ഥം വായിച്ചുനോക്കിയാല്‍ മതിയാകും. "

ഹഹ അത് കൊള്ളാം..വ്യക്തിത്വത്തെ പറ്റി കൂടുതല്‍ അറിയാന്‍ എന്ന്. അത് എഴുതിയ ആളുടെ അഭിപ്രായം അറിയാന്‍ അല്ല.
അവരുടെ വ്യക്തിത്വം വായിച്ചറിയാന്‍ അവിടെ വരെ പോകണ്ട സാര്‍. കല്‍ക്കട്ടയിലെ തെരുവില്‍ ചെന്നാല്‍ മതി.
മതങ്ങളെ എത്രയൊക്കെ തള്ളി പറഞ്ഞാലും മതപരമായ ഉറവിടങ്ങളില്‍ നിന്ന് വന്നിട്ടുള്ള മാനുഷികമൂല്യങ്ങളെ തള്ളി പറയരുത്.
കുഷ്ടരോഗികളെയും മന്ദബുദ്ധികളെയും സഹോദരങ്ങളായി കണ്ടു അവര്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വെയ്ക്കുന്നവരില്‍ എത്ര നിരീശ്വരവാദികള്‍ ഉണ്ട് എന്ന് ഒന്ന് കണക്കെടുക്കുക.
മരണശേഷം അവരുടെ നന്മതിന്മകള്‍ കണക്കെടുത്ത് പരലോകജീവിതം സുഖകരം ആക്കാം എന്ന ലളിതമായ ഒരു വിശ്വാസം ഈ ലോകത്തിനു എത്രത്തോളം ഗുണം നല്‍കുന്നു എന്ന് ചിന്തിക്കുക.

വിജയന്‍ മാഷ്‌ പണ്ട് പറഞ്ഞതാണ് ഓര്‍മ്മ വരുന്നത്..
ഭക്തിയെ ഒരിക്കലും യുക്തി കൊണ്ട് തോല്‍പ്പിക്കാന്‍ ആവില്ല. വെറുതെ നാവിട്ടടിച്ച് കഷ്ടപ്പെടാം എന്നല്ലാതെ.
(ഞാന്‍ ഒരു ഈശ്വരവിശ്വാസി അല്ല എന്ന് കൂടി പറഞ്ഞുകൊള്ളട്ടെ..)

nasthikan said...

ചെറുപ്പത്തില്‍ ഒരു ചങ്ങായി സ്ഥിരം പറഞ്ഞിരുന്നതാണ്‌ ഓര്‍മ്മ വരുന്നത്. പൊഴവക്കത്ത് അക്കരെ പെണ്ണുങ്ങള്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കിയിരുന്ന പുള്ളി വൈകിട്ട് കാണുമ്പോള്‍ പറയും: "ഇന്ന് ഒരു കുട്ടിയെക്കൂടി കൊന്നു."

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഷാരോണ്‍,

ഭക്തി എന്നാല്‍ ഭൗതികമായ ആസക്തി. അത് വികാരപരം. വികാരം കൊണ്ടുറച്ചതിനെ വിചാരം കൊണ്ട് നീക്കം ചെയ്യാന്‍ പ്രയാസമാണ്. അതൊക്കെ തന്നെയാണ് എവിടെയും ഞാനെഴുതയിട്ടുള്ളത്. വളരെ realistic ആയിട്ട് തന്നെയാണ് ഈ കാര്യങ്ങളൊക്കെ നോക്കി കാണുന്നത്. സാധ്യതകളും ബാങ്കുബാലന്‍സും നോക്കിയല്ല പ്രതിലോമ ശക്തികളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. Because failure is not an option.

നല്ലവരായി വിശ്വാസികള്‍: ഇത് നാസ്തികനായ ദൈവത്തില്‍ പലവുരു വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസികളിലും അവിശ്വാസികളിലും നല്ല മനുഷ്യരുണ്ട്, മോശം മനുഷ്യരുമുണ്ട്. അക്കാര്യത്തിലും തര്‍ക്കമില്ല. ഇതൊക്കെ പലവുരു ഈ ബ്‌ളോഗില്‍ തന്നെ ചര്‍ച്ച ചെയ്ത വിഷയമാണ്. ഒരു വ്യക്തി നല്ലതോ ചീത്തയോ എന്നതിന്റെ അടിസ്ഥാനമായി മതവിശ്വാസം പരിഗണിക്കാറില്ല. അങ്ങനെയെങ്കില്‍ പൊതുവില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന മദര്‍ തെരേസ അവസാനഘട്ടത്തില്‍ ഒരവിശ്വാസി ആയിരുന്നു എന്ന നിലയില്‍ ഞാന്‍ അവരെ ഏറെ വാഴ്ത്തിപ്പാടേണ്ടതല്ലേ? വിശ്വാസിയായാലും അവിശ്വാസിയായാലും കാര്യങ്ങള്‍ പറയുന്നതിന് തടസ്സമാകില്ല.

മദര്‍ തെരേസയെക്കുറിച്ച് വളരെ സുദീര്‍ഘമായ ചര്‍ച്ച 'ഒരാള്‍ കൂടി' എന്ന പോസ്റ്റില്‍ നടന്നിട്ടുണ്ട്. സമയമുള്ളപ്പോള്‍ അതൊന്നു വായിക്കണം. ഒരുകാലത്ത് ഞാന്‍ ഏറ്റവുമധികം ബഹുമാനിച്ചിരുന്ന Indian മദര്‍ തെരേസയാണ്. അന്നും ഞാന്‍ അവിശ്വാസിയാണ്. പക്ഷെ അതേ ബഹുമാനം ഇന്നുണ്ടോ എന്ന് സംശയമാണ്. എന്നുകരുതി അവരെ ആക്ഷേപിക്കുന്ന സമീപനമൊന്നുമില്ല. കരിവാരി തേക്കാനും താല്‍പര്യമില്ല.

ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് ആനുഷംഗികമായി സൂചിപ്പിച്ചെന്നേയുള്ളു. വ്യക്തിത്വത്തെ കൂടുതലറിയാന്‍ ഹിച്ചന്‍സിന്റെ പുസ്തകം വായിക്കാന്‍ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമായി കണ്ടാല്‍ മതി. താങ്കള്‍ക്ക് അതിനപ്പുറവും പോകാം. അവരോടുള്ള താങ്കളുടെ ബഹുമാനത്തേയും ആരാധനയേയും ഞാന്‍ അങ്ങേയറ്റം മാനിക്കുന്നു. പക്ഷെ എനിക്ക് ചെറിയൊരു അഭിപ്രായവ്യത്യാസമുള്ളത് താങ്കളും മാനിക്കണമെന്ന് അപേക്ഷയുണ്ട്. മദറിനെക്കുറിച്ച് ഞാന്‍ പറഞ്ഞതിനോട് അഭിപ്രായവ്യത്യാസമുള്ളവര്‍ നിരവധിയുണ്ടാകാം. കാരണം പൊതുവെ നാം ഇഷ്ടപ്പെടാനാഗ്രഹിക്കുന്ന ഒരു വ്യക്തിയായാണ് അവരെ നാം അറിഞ്ഞിട്ടുള്ളത്, അങ്ങനെയാണ് പഠിച്ചിട്ടുള്ളത്.

ഭ്രൂണഹത്യയെക്കുറിച്ചുള്ള അവരുടെ അഭിപ്രായം വികലമാണെന്നും ഞാന്‍ കരുതുന്നു. ഈ ബ്‌ളോഗില്‍ വളരെ ദീര്‍ഘമായ സംവാദം മദര്‍ തെരേസയെക്കുറിച്ച് നടന്ന സ്ഥിതിക്ക് അവരുടെ ജീവിതത്തെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വീണ്ടും ഒരു പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. താങ്കളുടെ അഭിപ്രായം അങ്ങനെയിരുന്നോട്ടെ, എന്റേത് അങ്ങനേയും. പിന്നെ, വ്യക്തിപരമായി താല്‍പര്യമുണ്ടെങ്കില്‍ ഇവിടെ സൂചിപ്പിച്ച പുസ്തകം മെയിലില്‍ അയച്ചുതരാം. Read and reach at your own conclusions.

perumthara said...

/"അണ്ഡത്തിനും ബീജത്തിനും
ജീവനുണ്ട്. അതുകൊണ്ട് തന്നെ സംയോജിച്ചുണ്ടാകുന്ന സിക്താണ്ഡത്തിനും ജീവനുണ്ട്. രണ്ടിലും 23 ക്രോമസോമുകള്‍. സിക്താണ്ഡത്തില്‍ കൃത്യം 46 ക്രോമസോമുകള്‍. ഒന്നും കൂട്ടിച്ചേര്‍ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യപ്പെടുന്നില്ല;പുതിയതായി ജീവനും ഉണ്ടാകുന്നില്ല" /

സര്‍,
കോടാനുകോടി ജീവനുള്ള കോശങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ഒരു മനുഷ്യശരീരം. ഈ കോശങ്ങളുടെ ജീവനും മനുഷ്യന്റെ ജീവനും തമ്മില്‍ എങ്ങിനെ വേര്‍തിരിച്ചു താരതമ്യം ചെയ്യാനാകും ... its a doubt not a comment..

Sajnabur said...

Tracking

Unknown said...

പിന്തുടരുന്നു.

kaalamaadan said...

വിടാതെ പിന്തുടരുന്നു !! :)

രവിചന്ദ്രന്‍ സി said...

Dear Perumthara,

രക്തകോശങ്ങള്‍, നാഡീകോശങ്ങള്‍, പേശീകോശങ്ങള്‍ തുടങ്ങി ഏതാണ്ട് ഇരുനൂറിലധികം കോശസമൂഹങ്ങളാണ് മനുഷ്യശരീരത്തിലുള്ളത്. ഈ കോശസമൂഹങ്ങളെല്ലാം നിര്‍മ്മിക്കപ്പെടുന്നത് ആദ്യകോശമായ സിക്താണ്ഡത്തില്‍നിന്നാണല്ലോ. അതിനാല്‍ സിക്താണ്ഡത്തെ 'ടോട്ടിപൊട്ടന്റ്' (Totipotent) കോശം എന്നുവിളിക്കുന്നു.

വിത്തുകോശങ്ങളെ 'പ്ലൂറിപൊട്ടന്റ്' (Pluripotent) എന്നാണ് വിളിക്കുക. മറ്റൊരു കോശമായി മാറാനുള്ള കഴിവ് അവയ്ക്കുമുണ്ട്. സാധാരണ ശരീരകോശങ്ങള്‍ യൂണിപൊട്ടന്റാണ് (Unipotent). സ്വയംവിഭജിക്കാമെന്നല്ലാതെ മറ്റു കോശങ്ങളായി മാറാനുള്ള ശേഷി അവയ്ക്കില്ല.

സിക്താണ്ഡവും വിത്തുകോശവും ഫലത്തില്‍ പ്ലൂറിപൊട്ടന്റാണെങ്കിലും സിക്താണ്ഡത്തെ മാത്രം ടോട്ടി പൊട്ടന്റ് എന്നുവിളിക്കുന്നതില്‍ ഒരു സാങ്കേതികതയുണ്ട്. അതിന് മറ്റു കോശങ്ങളായി മാറുന്നതിനു മുമ്പ് മൂന്ന് വ്യത്യസ്ത ചര്‍മപാളികളാ (Germ layers)യി രൂപംമാറേണ്ടതുണ്ട്.

രവിചന്ദ്രന്‍ സി said...

എക്‌റ്റോഡേം (Ectoderm), എന്‍ഡോഡേം (Endoderm), മീസോഡേം (Mesoderm) എന്നിങ്ങനെയുള്ള മൂന്ന് പാളികളായി മാറിയതിനു ശേഷം മാത്രമാണ് ഏതേതു പാളികളില്‍നിന്ന് ഏതേതു കോശസമൂഹങ്ങളുണ്ടാകുമെന്ന് തീരുമാനിക്കപ്പെടുക.

പക്ഷേ, ഇത്തരം നിബന്ധനയൊന്നുമില്ലാതെ വിഭജിച്ച് ഏതിനം കോശവുമാകാന്‍ കഴിവുള്ളവയാണ് വിത്തുകോശങ്ങള്‍. അങ്ങനെ നോക്കുമ്പോള്‍ മാതൃകോശമായ സിക്താണ്ഡത്തെക്കാള്‍ കൂടുതല്‍ പ്രജനനശേഷി വിത്തുകോശങ്ങള്‍ക്കാണ്.
വിത്തുകോശങ്ങള്‍തന്നെ രണ്ടിനമുണ്ട്. സിക്താണ്ഡം നാലഞ്ച് ദിവസം പൂര്‍ത്തിയാകുമ്പോള്‍ വിഭജിച്ചുപെരുകി ബ്ലാസ്റ്റോസിസ്റ്റ് (Blastocyst) എന്ന അവസ്ഥയിലെത്തുന്നു.

ബ്ലാസ്റ്റോസിസ്റ്റില്‍നിന്ന് വിത്തുകോശങ്ങള്‍ വേര്‍തിരിച്ചെടുക്കാം. ഇങ്ങനെ ശേഖരിക്കുന്ന വിത്തുകോശങ്ങള്‍ ഭ്രൂണവിത്തുകോശങ്ങള്‍ അഥവാ എംബ്രിയോണിക് സ്റ്റെംസെല്‍ (Embroynic stem cells / ESC) എന്നറിയിപ്പെടുന്നു. ഭ്രൂണത്തില്‍നിന്നും ഗര്‍ഭസ്ഥശിശുവിനെ പൊതിഞ്ഞിരിക്കുന്ന അമ്‌നിയോട്ടിക് ദ്രാവകത്തില്‍നിന്നുമൊക്കെ എംബ്രിയോണിക് സ്റ്റെംസെല്ലുകള്‍ ശേഖരിക്കാം. രണ്ടാമത്തെ ഇനത്തില്‍പ്പെട്ട വിത്തുകോശങ്ങള്‍ കണ്ടെത്തിയത് തുടര്‍ഗവേഷണങ്ങള്‍ക്കു ശേഷമാണ്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ശരീരകലകളില്‍ വിത്തുകോശങ്ങള്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. അവയവങ്ങളില്‍ നിലനില്‍ക്കുമെങ്കിലും പെറ്റുപെരുകാതെയും അതേസമയം ഉദാസീനമായും അവ കോശസമൂഹത്തില്‍ കറങ്ങിനടക്കുന്നു. അഡള്‍ട്ട് സ്റ്റെം സെല്‍സ് (Adult Stem Cells / ASC) എന്നാണിവയ്ക്ക് നല്കിയിരിക്കുന്ന പേര്.

രവിചന്ദ്രന്‍ സി said...

ഭ്രൂണത്തില്‍നിന്നെടുക്കുന്ന വിത്തുകോശങ്ങളും (ESC) പൂര്‍ണ്ണവളര്‍ച്ചയെത്തിയ ശരീരകോശങ്ങളില്‍നിന്നെടുക്കുന്ന വിത്തുകോശങ്ങളും (ASC) 'പ്ലൂറിപൊട്ടന്റാ'ണ്. അതായത് ഏതിനം കോശങ്ങളായി മാറാനും രണ്ടിനും സാധിക്കും. എങ്കില്‍പ്പിന്നെ വിത്തുകോശങ്ങള്‍ ശേഖരിക്കുന്നത് സംബന്ധിച്ച് ഭ്രൂണഹത്യയുടെ പ്രശ്‌നം ഉണ്ടാകേണ്ടതിന്റെ കാര്യമെന്ത്? കാര്യമില്ല എന്നുതന്നെയാണ് ഒരുത്തരം.

മാത്രമല്ല ഭ്രൂണവിത്തുകോശങ്ങള്‍ ശേഖരിക്കാന്‍ ഭ്രൂണം നശിപ്പിക്കേണ്ട കാര്യമില്ലല്ലോ. ഗര്‍ഭസ്ഥശിശുവിനു ചുറ്റുമുള്ള അമ്‌നിയോട്ടിക് ദ്രാവകത്തില്‍നിന്നും അവ വലിച്ചെടുത്താല്‍ മതിയാകും.

Salim PM said...

അര്‍ഹതയുള്ളതേ അതിജീവിക്കൂ. അതാണ് പ്രകൃതി നിയമം. ഈ നിയമം തന്നെയാണ് അറിഞ്ഞോ അറിയാതെയോ മനുഷ്യനും പ്രാവര്‍ത്തികമാക്കി വരുന്നത്. വലുതിനു വേണ്ടി ചെറുതിനെ ബലികൊടുക്കുക എന്നത് സാമാന്യ യുക്തി അംഗീകരിക്കുന്ന സമീപനമാണ്. അതിനു വിഘാതം നില്‍ക്കുന്ന ഏതു നിയമവും പതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും.

ഭ്രൂണഹത്യ ശരിയോ തെറ്റോ എന്ന് ചോദിച്ചാല്‍ ഒരു Yes or No ഉത്തരം നല്‍കല്‍ അസാധ്യമാണ്. ഭ്രൂണഹത്യ അവശ്യം വേണ്ടി വരുന്ന പല ഘട്ടങ്ങളും ഉണ്ട് എന്നത് ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല. ഏതെല്ലാം സാഹചര്യത്തില്‍ ഭ്രൂണഹത്യ ആകാം എന്നു ചോദിച്ചാല്‍ ഉത്തരം കിട്ടുക അത്ര എളുപ്പവുമല്ല.

ChethuVasu said...

പൂര്‍ണ ആരോഗ്യത്തോടു കൂടെ ഇരിക്കുന്ന ഒരു ഭ്രൂണത്തെ ഇല്ലതാകുന്നതിനോട് സാധാരണ ഗതിയില്‍ യോജിക്കാന്‍ സാധ്യമല്ല ! ഇത് ദൈവികമായ കഴ്ചാപ്ടില്‍ നിന്നല്ല മരിച്ചു തികച്ചും മാനവീയമായ കാഴ്ചപ്പാടില്‍ നിന്നാണ് പറയുന്നത് കുട്ടികള്‍ ആവശ്യമില്ലെങ്കില്‍ ഗര്‍ഭ നിരോധനമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത് . അതെ സമയം വളര്ച്ചയില്ലതതോ , അതിജീവിക്കാന്‍ സാധ്യത ഇല്ലാത്തതോ ആയ ഭ്രൂണങ്ങള്‍ അലസിപ്പിക്കുക യല്ലാതെ വേറെ മാര്‍ഗ്ഗമില്ല ..

ഇവിടെ ഇതിനു കാരണമാകുന്നത് , മനുഷ്യ ശരാരത്തിന്റെ പ്രവര്തനഗല്‍ പൂര്‍ണത ഉള്ളത് അല്ല എന്നതാണ് .. ദൈവം പോലെ ഒരാള്‍ ആണ് ശരീരവും അണ്ഡവും ബീജവും ഗര്‍ഭപാത്രവും മറ്റും ടെസയിന്‍ ചെയ്തത് എങ്കില്‍ തീര്‍ച്ചയായും പൂര്‍ണത ഉള്ളതായിരിക്കണം .അദ്ദേഹത്തിനെ തെറ്റാന്‍ സാധ്യത ഇല്ലല്ലോ. അപ്പോള്‍ അങ്ങനെ വരുമ്പോള്‍ ശരീരം അവയവങ്ങള്‍ എന്നിവ ദൈവ ശ്രുഷ്ടമാണ് എന്ന് കരുതാന്‍ ന്യായമില്ല !

രണ്ടാമത് , വിവിധ സാമൂഹിക കാരണങ്ങള്‍ കൊണ്ട് ഗര്‍ഭധാരണം അലസിപ്പിക്കേണ്ട സാഹചര്യം വരുന്നുണ് .. അതില്‍ പ്രധാനം അവിഹിത ഗര്‍ഭത്തിനു സമൂഹം കല്‍പ്പിക്കുന്ന മാനക്കേടും രണ്ടാം തരാം പരിഗണനയും ആണ് .. ഇതില്‍ കൂടുതലും പരംരാഗത ചിന്താഗതികളുടെ ഭാഗമായി ഉണ്ടായതനെനു കാണാം. ഇത്തരം ചിന്താഗതികളെ സമൂഹത്തില്‍ നില നിര്‍ത്തുന്നതില്‍ മതങ്ങള്‍ ഒരു വലിയ പങ്കു വഹിക്കുന്നു എന്ന് തോന്നുന്നു ..ഒരു പക്ഷെ അവിഹിത ഗര്‍ഭം സംഭവിച്ച സ്ത്രീകളെ സരഖിക്കണം എന്നോ സമൂഹം എടുത്തു വ്ലര്‍ത്തനം എന്നോ ഒരു മതം പോലും പറഞ്ഞിട്ടുട് എന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ എത്ര നന്നായിരുന്നു ..

അങ്ങനെ നോക്കുമ്പോള്‍ , സ്വഭാവികായോ അല്ലാതെയോ അടക്കുന്ന ഭ്രൂണഹത്യയുടെ കാരണങ്ങള്‍ ശരീര നിര്‍മിതിയിലെ അവിഗദ്ധതയും ,സമൂഹത്തെ നിയന്ത്രിക്കുന്ന മതം ഇക്കാര്യത്തില്‍ ശാസനകള്‍ ഇറക്കാത്തതും ആണ് എന്ന് ചിന്തെക്കേണ്ടി വരില്ലേ..??

മമ്മൂട്ടി said...

///പൂര്‍ണ ആരോഗ്യത്തോടു കൂടെ ഇരിക്കുന്ന ഒരു ഭ്രൂണത്തെ ഇല്ലതാകുന്നതിനോട് സാധാരണ ഗതിയില്‍ യോജിക്കാന്‍ സാധ്യമല്ല ! ഇത് ദൈവികമായ കഴ്ചാപ്ടില്‍ നിന്നല്ല മരിച്ചു തികച്ചും മാനവീയമായ കാഴ്ചപ്പാടില്‍ നിന്നാണ് പറയുന്നത് ////

അങ്ങനെയൊന്നും പറയല്ലെ വാസു.ചുമ്മാ നശിപ്പിക്ക്. മതങ്ങല്‍ നശിപിക്കരുതെന്നു പറഞ്ഞാല്‍ പിന്നെ അതിനെ എതിര്‍ക്കാതെ എന്ത് നിരീശ്വരവാദം ​എന്ത് യുക്തി വാദമ്?

മമ്മൂട്ടി said...

////ചിലര്‍ക്ക് ഭ്രൂണം എന്നാല്‍ കുഞ്ഞ് എന്നാണര്‍ത്ഥം. പിന്നെ കൂടുതല്‍ വാദങ്ങള്‍ക്ക് സ്ഥാനമില്ല.

പ്രാരംഭദിശയില്‍ മനുഷ്യഭ്രൂണമായാലും ഒരു ജീവകോശം മാത്രമാണ്. അതില്‍നിന്ന് മനുഷ്യനിലേക്കെത്താന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഏത് അവയവം രൂപംകൊണ്ടു കഴിയുമ്പോഴാണ് അത് മനുഷ്യനായി കണക്കാക്കപ്പെടേണ്ടത്? //////

കോശത്തിനു ജീവനുണ്ട്. ഭ്രൂണത്തിനു ജീവനുണ്ട്. ഗര്‍ഭസ്ഥ ശിശുവിനു ജീവനുണ്ട്. നവജാത ശിശുവിനു ജീവനുണ്ട്. ഇവിടെ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്ന കുട്ടിക്കും ജീവനുണ്ട്. മറ്റ് മുതിര്‍ന്നവര്‍ക്കും ജീവനുണ്ട്.ഭ്രൂണം ചാകുമ്പോള്‍ വിലപിക്കേണ്ട എന്നു പറയുന്നവര്‍ ഈ കുട്ടി ചത്താലും വിലപിക്കില്ല എന്നു കരുതാം. അസുഖം വന്നാലും ചികിത്സിക്കരുത്. ചത്തുപോയ്ക്കോട്ടെ എന്നങ്ങു കരുതണം.ഭ്രൂണ വിലാപികളെ മൂര്‍ദ്ദാബാദ്. കുട്ടിവിലാപികളേ മൂര്‍ദ്ദാബാദ്.

സുബൈദ said...

ഇതിവിടെ കിടക്കട്ടെ ഒരു രസത്തിനു

സുബൈദ said...

ഊരും പേരുമില്ലാത്തവളുടെ ദയാഹര്‍ജി

shafitp said...

രവി സാര്‍ ,
ഞാന്‍ ഭ്രൂണഹത്യക്ക് എതിരല്ല . ചില സന്ദ്രഭങ്ങളില്‍ ഭ്രൂണഹത്യ നടത്തിയാലെ മതിയാകൂ . അമ്മയുടെയും , ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഘ്യം ഈ ഘട്ടങ്ങള്‍ അല്ലാത്തപോള്‍ ആരോഘ്യമുള്ള ഒരു ഭ്രൂണത്തെ നശിപ്പിക്കേണ്ടതുണ്ടോ.? .
താങ്ങളുടെ നാസ്തികനായ ദൈവം എന്നാ പുസ്തകം ലഭിക്കാന്‍ എന്ത് ചെയ്യണം. എന്റെ ഈ മെയില്‍ ID aalisabiri @gmail .com

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട റഫീക്ക്,

സ്വാഗതം.

കേവലം തന്മാത്രാതലത്തിലുള്ള ടോട്ടിപൊട്ടന്റായ ഒരു കോശത്തിന് സാമൂഹികജ്ഞാനവും സാംസാക്കാരികശാഠ്യങ്ങളും മൂല്യബോധവുമൊക്കെ ആരോപിച്ച് പൈങ്കിളി കഥകളെഴുതി ആളുകളുടെ മൃദുലമാനസങ്ങളെ ശ്വാസം മുട്ടിക്കുന്നത് മതപ്രചരണത്തിലെ ഒരു മുഖ്യ ഇനമാണ്. ലോകത്തെങ്ങും ജനിക്കാനിരിക്കുന്ന ഭ്രൂണം മനുഷ്യരുടെ സാമൂഹിക-സാംസ്‌ക്കാരികപരിസരങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കഥകള്‍ പാറി കളിക്കുന്നുണ്ട്.

വികലാംഗനായി ജനിക്കാനിടയുള്ള, മാറാരോഗിയായി ജനിക്കാനിടയുള്ള, അന്ധനും ബധിരനുമായി ജനിക്കാനിടയുള്ള ഭ്രൂണങ്ങള്‍ 'തങ്ങളെ തട്ടിക്കളഞ്ഞേക്കൂ' എന്ന് നിര്‍ദ്ദേശിച്ച് സമൂഹത്തിന് ഒരു ഭീമഹര്‍ജി കൊടുക്കുന്ന കാര്യത്തേക്കുറിച്ച് സങ്കല്‍പ്പിച്ചു നോക്കൂ. ഒരു രാജ്യദ്രോഹിയുടേയും ഭീകരന്റേയും ഭ്രൂണം ഗര്‍ഭത്തില്‍ കിടന്ന് സമൂഹത്തോട് പറയുന്നതെന്തായിരിക്കും?! മാതാവിനെ കൊല്ലാന്‍ പോകുന്ന പ്രസവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സ്വഭാവം അവയ്ക്കുണ്ടോ?

അതിലും അപഹാസ്യമല്ലേ ഭ്രൂണം സ്ത്രീസമത്വത്തേയും കല്യാണച്ചെലവിനേയും GDP യെയും കുറിച്ച് വിലപിക്കുന്നത്? താന്‍ ജനിക്കുന്നത് കേരളത്തിലാണെന്ന് കരുതിയാവണം ഭ്രൂണം ഇങ്ങനെ വിലപിക്കുന്നത്. മറിച്ച് പ്രസവത്തോടെ മാതാവ് സൗദിയില്‍ പോയി താമസിക്കുമെന്നും സൗദിയെന്ന സ്ത്രീ-സമത്വ സുന്ദരഭൂമിയിലാണ് താന്‍ ജീവിക്കുകയെന്നും അറിയാന്‍ കഴിഞ്ഞാല്‍ ഭ്രൂണം വിലാപം നിറുത്തി പൊട്ടിച്ചിരിക്കാനിടയുണ്ട്.

രവിചന്ദ്രന്‍ സി said...

മതസംഖ്യവര്‍ദ്ധിപ്പിക്കാനുള്ള ഒരു അടവെന്ന നിലയില്‍ ഒഴുക്കി വിടുന്ന ഈ ക(കു)ഥകള്‍ സ്രതീകളെയൊക്കെ പെട്ടെന്ന് കരയിച്ച് അവശരക്കുമെന്നാണ് കഥകാരന്‍മാര്‍ നിരൂപിക്കുന്നത്. ബീഥോവന്‍ ഫാലസിയും അത്തരമൊരു കഥയാണ്. താങ്കള്‍ പറയുന്നു അമ്മയുടെ ആരോഗ്യം, കുട്ടിയുടെ ആരോഗ്യം ഇവയൊക്കെ കണക്കിലെടുത്ത് ഗര്‍ഭധാരണം അവസാനിപ്പിക്കാമെന്ന്. അതുപോലെ compelling ആയി മറ്റനവധി കാരണങ്ങള്‍ കണ്ടെത്താനാവും. ഗര്‍ഭനിരോധനമാര്‍ഗ്ഗം തന്നെയാണ് ആദ്യം സ്വീകരിക്കേണ്ടത്. അത് പരാജയപ്പെട്ടാല്‍ ആദ്യഘട്ടത്തില്‍ ചില ഗുളികകള്‍ കഴിച്ചു വളരെ നിസ്സാരമായി അത് ഒഴിവാക്കവുന്നതേയുള്ളു. അതും കഴിഞ്ഞശേഷമേ മറ്റ് നടപടികള്‍ ആവശ്യമായി വരുന്നുള്ളു.

നാസ്തികനായ ദൈവം ഡി.സി ബുക്‌സുമായി ബന്ധപ്പെട്ടാല്‍ ലഭിക്കാം. DC വെബ്‌സൈറ്റിലോ Flipart പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളിലോ ലഭിക്കും. കോപ്പിയുണ്ടോ എന്നറിയില്ല. ശ്രമിച്ചുനോക്കു.

രവിചന്ദ്രന്‍ സി said...

ക്ഷമിക്കണം, മുന്‍ കമന്റില്‍ 'റഫീക്ക്' പേര് തെറ്റിയതാണ്. പ്രിയപ്പെട്ട ഷാഫീ.TP എന്നുവായിക്കണം.

രാഷ്ട്രീയക്കാരന്‍ said...

""""വികലാംഗനായി ജനിക്കാനിടയുള്ള, മാറാരോഗിയായി ജനിക്കാനിടയുള്ള, അന്ധനും ബധിരനുമായി ജനിക്കാനിടയുള്ള ഭ്രൂണങ്ങള്‍ 'തങ്ങളെ തട്ടിക്കളഞ്ഞേക്കൂ' എന്ന് നിര്‍ദ്ദേശിച്ച് സമൂഹത്തിന് ഒരു ഭീമഹര്‍ജി കൊടുക്കുന്ന കാര്യത്തേക്കുറിച്ച് സങ്കല്‍പ്പിച്ചു നോക്കൂ.""""

ഉവ്വുവ്വേ

കേരളത്തില്‍ ലക്ഷക്കണക്കിനു വികലാംഗരും, ബധിരരും, മൂകരും, മറാരോഗികളും "ഞങ്ങളെ തട്ടിക്കളഞ്ഞേക്കൂ" എന്നും പറഞ്ഞ് ഒരു ഭീമഹര്‍ജിയുമായി സെക്രട്ടേറിയറ്റിലേക്ക് ദിവസേന മാര്‍ച്ച് നടത്തുകയല്ലേ.

സാറു ചുറ്റുമുള്ള മനുഷ്യരെ കാണുന്നത് ഏത് തരം കണ്ണട വച്ചാണ്?

രവിചന്ദ്രന്‍ സി said...

ഒ, ഇത് നേരത്തെ ശ്രദ്ധിച്ചില്ല. ഭ്രൂണത്തിന് ജീവനുണ്ടെങ്കില്‍ കുട്ടിക്കും ജീവനുണ്ട്. ഭ്രൂണത്തെ നീക്കം ചെയ്യാമെങ്കില്‍ കൂട്ടിയേയും കൊല്ലാം.നല്ല താരതമ്യപഠനം!! പെരുത്ത തലച്ചോറ്! ഒട്ടകത്തിന്റെ കഴുത്തറുത്ത് ചോരയൊഴുക്കിയാല്‍ ഗോത്രമൂര്‍ത്തി പ്രസാദിക്കും. ഒട്ടകം നേരെ സ്വര്‍ഗ്ഗത്തും പോകും. ആ നിലയ്ക്ക് സ്വന്തം പിതാവ്, മാതാവ് തുടങ്ങിയവരുടെ കഴുത്തു വെട്ടി രക്തം ചീറ്റാം. ഗോത്രമൂര്‍ത്തിയുടെ പ്രസാദവുമായി, മാതാപിതാക്കള്‍ക്ക് സ്വര്‍ഗ്ഗവുമായി. അല്ലെങ്കില്‍ അബ്രഹാം ചെയ്തതുപോലെ സ്വന്തം മകന് പാസ്‌പോര്‍ട്ടു കൊടുക്കാം. അല്ലങ്കില്‍ ഒരാടിനെ. കാരണം രണ്ടിനും ജീവനുമുണ്ട് ചോരയുമുണ്ട്. അപ്പോള്‍ സമഗുണം. ക്ഷുരകനെ വധിക്കണം. കാരണം ക്ഷൗരം ചെയ്യുമ്പോള്‍ അവന്‍ അശ്രദ്ധയായി കത്തികയറ്റി എത്ര ജീവ കോശങ്ങളെയാണ് നശിപ്പിക്കുന്നത്. ക്‌ളോണ്‍ ചെയ്തടുക്കാമായിരുന്ന എത്ര ജീവനുകളാണ് പൊലിഞ്ഞുപോകുന്നത്!!!

ജീവനുള്ള പശു, കാള ഇത്യാദി മൃഗങ്ങളുടെ കണ്ഠം മുറിക്കാം. സഹജീവികളുടെ കഴുത്തറക്കണം, അവരെ കഷണങ്ങളായി ചിതറിപ്പിക്കണം. പക്ഷെ ഭ്രൂണത്തിനെ തൊടരുത്. അതിനെ ആശുപത്രിയില്‍ കൊണ്ടുപോകരുത്. അതിന് ഇന്‍ഫ്ക്ഷന്‍ വരാനിടയുണ്ട്. അതിന് കട്ടി കൂടിയ ആഹാരം കൊടുക്കരുത്. കാരണം അതിന് പല്ലുവേദനയാണ്.

Salim PM said...

"കേവലം തന്മാത്രാതലത്തിലുള്ള ടോട്ടിപൊട്ടന്റായ ഒരു കോശത്തിന് സാമൂഹികജ്ഞാനവും സാംസാക്കാരികശാഠ്യങ്ങളും മൂല്യബോധവുമൊക്കെ ആരോപിച്ച് പൈങ്കിളി കഥകളെഴുതി ആളുകളുടെ മൃദുലമാനസങ്ങളെ ശ്വാസം മുട്ടിക്കുന്നത് മതപ്രചരണത്തിലെ ഒരു മുഖ്യ ഇനമാണ്...."

താങ്കളുടെ ഈ പ്രസ്താവന സുബൈദ നല്‍കിയ ലിങ്കിലെ "ഊരും പേരുമില്ലാത്തവളുടെ ദയാഹര്‍ജി" എന്ന പോസ്റ്റിനെക്കുറിച്ചാണെങ്കില്‍ വിയോജിപ്പുണ്ട്. ആ പോസ്റ്റില്‍ നല്ലൊരു സന്ദേശമുണ്ട്. ഇത്തരം സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് പകരാന്‍ 'മൃദുല മാനസങ്ങളെ ശ്വാസം മുട്ടിക്കുന്ന' സെന്‍റിമെന്‍റ്സ് ചേര്‍ക്കുന്നതിനെ മറ്റോരു ദൃഷ്ടിയോടെ വീക്ഷിക്കുന്നതെന്തിന്? പിറക്കാന്‍ പോകുന്ന കുഞ്ഞ് പെണ്ണാണെന്ന കാരണത്താല്‍ മാത്രം അതിനെ ഹനിക്കുന്നതിനെ താങ്കള്‍ ന്യായീകരിക്കുന്നുവോ? ഇല്ലെങ്കില്‍ അത്തരം പോസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കല്‍ക്കി,

പിഴവ് എന്റെ ഭാഗത്താണ്. ഞാന്‍ പ്രതികരിച്ചത് മമ്മൂട്ടി എന്ന പേരില്‍ കമന്റിട്ട ബ്‌ളോഗറോടാണ്. അദ്ദേഹത്തിന്റെ പേര് ആദ്യം ചേര്‍ക്കാന്‍ വിട്ടുപോയി. ക്ഷമിക്കുക.

രവിചന്ദ്രന്‍ സി said...

Dear Kalki,
ഭ്രൂണം ആവശ്യമാണെങ്കില്‍ നീക്കം ചെയ്യുന്നതില്‍ തെറ്റില്ല. പറഞ്ഞല്ലോ ആദ്യം ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍. അതിലും പരാജയപ്പെടുമ്പോള്‍ ആദ്യഘട്ടത്തില്‍ ലളിതമായി അലസിപ്പിക്കല്‍ മാര്‍ഗ്ഗങ്ങള്‍. താങ്കള്‍ സൂചിപ്പിച്ച രീതിയില്‍ ഭ്രൂണത്തിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്നത് ഈ രാജ്യത്തെ നിലവിലുള്ള നിയമത്തിനെതിരാണ്. അത് ചെയ്യുന്നവര്‍ക്കും അങ്ങനെ ആവശ്യമുന്നയിക്കുന്നവര്‍ക്കും ശിക്ഷ ലഭിക്കും. നിയമവിധേയമല്ലാത്ത കാര്യത്തെക്കുറിച്ചുള്ള താങ്കള്‍ ചോദിച്ച ചോദ്യത്തിന് പ്രസക്തിയില്ല. പെണ്‍ഭ്രൂണഹത്യ തടയുക എന്ന കൃത്യമായ ലക്ഷ്യം തന്നെയാണതിന്റെ പിന്നിലുള്ളത്. കുട്ടി വേണം, പക്ഷെ അത് പെണ്ണ് വേണ്ട എന്ന നിലപാടിനെ നഖശിഖാന്തം എതിര്‍ക്കുന്നു. ആണോ പെണ്ണോ ആകട്ടെ, തല്‍ക്കാലം ഇപ്പോള്‍ കുട്ടി വേണ്ട, അല്ലെങ്കില്‍ പിന്നെയാകാം, അല്ലെങ്കില്‍ ഇനി അധികം കുട്ടികള്‍ വേണ്ട എന്നിങ്ങനെയുള്ള നിലപാടുകളെ പിന്തുണയ്ക്കുന്നു.

Salim PM said...

പ്രിയ രവിസാര്‍,

കൈക്കൂലി നിയമ വിധേയമാണോ? സ്ത്രീധനം നിയമ വിധേയമാണോ? ബാലവേല നിയമ വിധേയമാണോ? (ലിസ്റ്റ് ഇനിയും നീട്ടാം) നിയമ വിരുദ്ധമായതുകൊണ്ട് ഇതൊന്നും ഇവിടെ നടക്കുന്നില്ലേ? ഇതിനൊന്നും എതിരായി പ്രതികരിക്കേണ്ടതില്ല എന്നാണോ?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കല്‍ക്കി,

പറഞ്ഞാലും ആ ചോദ്യമെന്തുകൊണ്ട്? ബാലവേലയ്‌ക്കെതിരെ പ്രതികരിക്കണം. സ്ത്രീധനത്തിനെതിരെ പ്രതികരിക്കണം. ലിസ്റ്റ് നീട്ടിയാല്‍ നീട്ടിതന്നെ പ്രതികരിക്കണം. അവയ്ക്കു നേരെ കണ്ണടയ്ക്കുന്നതും പ്രതികരിക്കാതിരുന്നതും വേറെ കുറ്റമാണ്. പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെയും വ്യസ്ഥാപിതമായ രീതിയില്‍ പ്രതികരിക്കണം. പക്ഷെ ആ പ്രതികരണം പോള്‍ ഹില്‍ ചെയ്തതുപോലാകരുതെന്നും അഭിപ്രായമുണ്ട്. ഇവിടെയെന്താണ് പ്രശ്‌നം? മന:പൂര്‍വമുള്ള പെണ്‍ ഭ്രൂണഹത്യയും ഭ്രൂണത്തന്റെ ലിംഗനിര്‍ണ്ണയവും നിയമവിരുദ്ധമാണെന്നല്ലേ ഞാന്‍ പറഞ്ഞത്. രാജ്യം നിയമവിരുദ്ധവും കുറ്റകരവുമായി കാണുന്ന ഒരു കാര്യത്തെ ഞാന്‍ പിന്തുണയ്ക്കുന്നോ എന്ന് ചോദിക്കാനുള്ള 'ആര്‍ജ്ജവം' താങ്കള്‍ കാണിച്ചത് എന്നെ അതിശയിപ്പിച്ചു.

രാഷ്ട്രീയക്കാരന്‍ said...

>>>>>പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെയും വ്യസ്ഥാപിതമായ രീതിയില്‍ പ്രതികരിക്കണം.<<<<<

എന്താണു സാറേ ഈ വ്യവസ്ഥാപിതമായ രീതി? ഭ്രൂണഹത്യ തെറ്റല്ലെങ്കില്‍  എന്തിനാണ്, പെണ്‍ഭ്രൂണഹത്യയെ എതിര്‍ക്കുന്നത്?എന്തിനാണു പെണ്‍ഭ്രൂണഹത്യക്കെതിരെ പ്രതികരിക്കുന്നത്. ആണുങ്ങളുടെയും പെണ്ണൂങ്ങളുടെയും  ജീവന്‍ ഒരു പോലെ അല്ലേ. "ഏതൊരു ജീവിയുടേയും ഭ്രൂണം ബീജവും അണ്ഡവും ചേര്‍ന്നുണ്ടാകുന്ന സിക്താണ്ഡമാണ്", എന്നൊക്കെ പറഞ്ഞിട്ട്, പെണ്‍ഭ്രൂണഹത്യക്കെതിരെ പ്രതികരിക്കണമെന്നൊക്കെ പറയുനത് ശുദ്ധ വിവരകേടല്ലേ സാറെ. ഭ്രൂണം എന്നു പറഞ്ഞാല്‍ കുഞ്ഞല്ലെങ്കില്‍ എന്തിനാണു സാറേ ഈ ആണ്, പെണ്ണ്, എന്നൊക്കെ വിഭജിച്ച് കഷ്ടപ്പെടുന്നത്. ആണിനെ കൊന്നാലു പെണ്ണിനെ കൊന്നാലും ജനസംഖ്യ കുറഞ്ഞുകിട്ടുമല്ല്. പിന്നെ എന്താണു സാറെ കുഴപ്പം.

>>>>മന:പൂര്‍വമുള്ള പെണ്‍ ഭ്രൂണഹത്യയും ഭ്രൂണത്തന്റെ ലിംഗനിര്‍ണ്ണയവും നിയമവിരുദ്ധമാണെന്നല്ലേ ഞാന്‍ പറഞ്ഞത്.<<<<<

 നിങ്ങളുടെ അഭിപ്രായത്തില്‍ ഭ്രൂണഹത്യക്കു കുഴപ്പമില്ല. ആണും പെണ്ണും തിരിച്ചുള്ള ഭ്രൂണഹത്യക്കാണു കുഴപ്പം. നിങ്ങള്‍ നിയമം മറക്കുക. നിങ്ങളുടെ അഭിപ്രായം പറയൂ സാറെ.

ആണും പെണ്ണും നോക്കാതെ മനപ്പൂര്‍വ്വം  ഭ്രൂണങ്ങളെ കൊല്ലുന്നതിനെ പിന്തുണക്കുന്ന നിങ്ങളെന്തിനാണ്, മനപൂര്‍വ്വം പെണ്‍ ഭ്രൂണങ്ങളെ കൊല്ലുന്നതിനെ എതിര്‍ക്കുന്നത്. പെണ്‍ ഭ്രൂണങ്ങളോട് നിങ്ങള്‍ക്ക് എന്താണിത്ര പ്രത്യേക പ്രതിപത്തി.

അപ്പൂട്ടൻ said...

അബോർഷൻ എന്നത് ഏതവസരത്തിലും പാപമാണ് എന്ന നിലയിലാണ് മതവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നത്. ഒരു ജീവൻ നഷ്ടപ്പെടുന്നു, കൊലപാതകം നടത്തുന്നു എന്നമട്ടിലാണ് ചർച്ചകളധികവും.
തലച്ചോർ വേണ്ടവണ്ണം വികസിക്കാതെ യാതനാപൂർണമായി ജീവിച്ചുതീർക്കേണ്ടിവരുന്ന ചില വ്യക്തികളെ എനിക്കറിയാം. പരസഹായമില്ലാതെ ഒരു കാര്യവും ചെയ്യാനാവാതെ കുറച്ചധികം ആളുകളെ ഒന്നിച്ചുകണ്ടാൽ ഭയപ്പാടോടെ മാത്രം ജീവിയ്ക്കുന്ന ഒരുപാടുപേരുണ്ട് ഈ ലോകത്ത്. പലപ്പോഴും തന്റെ നിസഹായാവസ്ഥ അവർക്ക് മനസിലാകാറുണ്ട് എന്ന് തോന്നിപ്പോകും അവരുടെ പ്രതികരണം കണ്ടാൽ. ഇവർ മരിച്ചാൽ ഒട്ടൊരു ആശ്വാസത്തോടെയാണ് ബന്ധുക്കൾ പോലും പ്രതികരിക്കുന്നത്, അതുവെറും സ്വന്തം ബുദ്ധിമുട്ടോർത്തല്ല, ആ പാവം ഇനിയും നരകിക്കാതെ രക്ഷപ്പെട്ടല്ലൊ എന്ന ആശ്വാസമാണ് പലർക്കും.
ഗർഭാവസ്ഥയിൽ തന്നെ ഇത്തരം വൈകല്യങ്ങൾ അറിയാനാവുന്ന അവസ്ഥയിൽ അത്തരമൊരു ജീവന് ഭൂമിയിലേയ്ക്ക് കൊണ്ടുവരേണ്ടതുണ്ടോ? വൈകാരികമായി മാതാപിതാക്കൾ ശഠിച്ചേക്കും, പക്ഷെ ആ ജീവൻ അനുഭവിക്കേണ്ടിവരുന്ന യാതനകൾ മനസിലാക്കിയാൽ സെൻസിബിൾ ആയൊരു വ്യക്തിയ്ക്ക് ഇത്തരമൊരു ജീവനെക്കൂടി യാതനകളിലേക്ക് നയിക്കണോ എന്ന ചോദ്യം അലട്ടാതിരിക്കില്ല.

രാഷ്ട്രീയക്കാരൻ,
വിവേചനം (ലിംഗപരമായാലും മറ്റേത് രീതിയിലായാലും) യഥാർത്ഥ കുറ്റകൃത്യത്തേക്കാൾ ഗുരുതരമാണ് സുഹൃത്തേ.
താങ്കളുടെ ഓഫീസിൽ മേലധികാരി ഒരു മുൻശുണ്ഠിക്കാരനാണെന്നു കരുതുക. അദ്ദേഹം തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യപ്പെടും. എല്ലാവരോടും ഒരേ രീതിയിൽ ദേഷ്യപ്പെടുന്ന ഒരാളാണെങ്കിൽ, ഉള്ളിൽ അമർഷമുണ്ടെങ്കിലും, വ്യക്തിപരമായി ആ മനുഷ്യനോട് വിരോധം തോന്നാനിടയില്ല, കാരണം അത് അദ്ദേഹത്തിന്റെ സ്വഭാവമാണെന്നറിയാവുന്നതിനാൽ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല.
എന്നാൽ അതേ വ്യക്തി മറ്റുള്ളവരോട് സൗഹാർദ്ദപരമായി പെരുമാറുകയും താങ്കളോട് (അല്ലെങ്കിൽ ഒരു പ്രത്യേകവിഭാഗത്തോട്) മാത്രം ദേഷ്യപ്പെടുകയും ചെയ്യുകയാണെങ്കിലോ? അത് കൂടുതൽ ഗുരുതരമായ പ്രശ്നം തന്നെയാണ്.
പെൺഭ്രൂണഹത്യയിലും അതുതന്നെയാണ് പ്രശ്നം.
ഭ്രൂണഹത്യയ്ക്കൊരുമ്പെടുന്ന വ്യക്തി(കൾ) ആ ഒരു സംഭവത്തോടെ പ്രസ്തുതവിഷയം വിട്ടുകളയും, ഒരിക്കൽക്കൂടി അത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കും (ചുമ്മാ ഗർഭമുണ്ടാക്കുകയും അലസിപ്പിച്ചുകളയുകയും ചെയ്യുന്ന മനുഷ്യർ അധികമൊന്നും ഉണ്ടാകാനിടയില്ല, പ്രപഞ്ചാതീതരുടേയും ഭൗതികാതീതരുടേയുമൊന്നും കാര്യമെനിക്കറിയില്ല). എന്നാൽ വിവേചനപരമായി ചിന്തിക്കുന്ന മാതാപിതാക്കൾ ഒരേ തെറ്റ് (അബോർഷനാണെങ്കിലും ഗർഭം ധരിച്ചതിനുശേഷം പെരുമാറുന്ന രീതിയിലാണെങ്കിലും) അവരുടെ ജീവിതകാലം മുഴുവൻ അത് തുടർന്നുകൊണ്ടേയിരിക്കും.

Salim PM said...

പ്രിയ അപ്പൂട്ടന്‍,

ഒരു കുഞ്ഞുമതി, അതൊരു പെണ്‍കുഞ്ഞായിരിക്കണം എന്ന് തീരുമാനിക്കുന്ന ദമ്പതിമാര്‍ അവര്‍ക്കുണ്ടാകുന്ന ആണ്‍കുഞ്ഞുങ്ങളെ ഗര്‍ഭാവസ്ഥയില്‍ തന്നെ നശിപ്പിച്ചു കളയാന്‍ തീരുമാനിക്കുന്നതിനെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?

അപ്പൂട്ടൻ said...

കൽക്കി,
Hypothetical ആയൊരു ചോദ്യം ചോദിച്ച് എന്റെ അഭിപ്രായം അറിയുന്നതിൽ എന്താണർത്ഥം?
ഒരു സാമൂഹികപ്രശ്നമായി നിലനിൽക്കുന്നത് പെൺകുട്ടികളോടുള്ള വിവേചനമാണ്. അതിനർത്ഥം exceptions ഇല്ലെന്നല്ല. മറിച്ചും സംഭവിയ്ക്കാം, വളരെ കുറവാണെന്നുമാത്രം.
വിവേചനം, ഏത് തരത്തിലായാലും തലത്തിലായാലും, എതിർക്കപ്പെടേണ്ടതാണ്. എന്റെ മുൻകമന്റിൽ ഞാൻ പെൺകുഞ്ഞിനോടുള്ള വിവേചനം എന്ന് പ്രത്യേകം എടുത്തെഴുതിയിരുന്നില്ലല്ലൊ. (വിരൽച്ചൂണ്ടാനാഗ്രഹിച്ചത് അങ്ങോട്ടുതന്നെയാണെങ്കിലും)

Salim PM said...

അപ്പൂട്ടാ,

ചോദ്യം സാങ്കല്പ്പികമല്ല. ആണ്‍കുട്ടിക്കു പകരം പെണ്‍കുട്ടി എന്നാക്കിയാല്‍ ചോദ്യം യാഥാര്‍ഥ്യമാകുമെങ്കില്‍ അങ്ങനെയും ആകാം. അപ്പോഴും എന്‍റെ ചോദ്യത്തിന്‍റെ അന്തഃസത്തയ്ക്ക് മാറ്റമൊന്നും വരുന്നില്ല.

എന്‍റെ കിട്ടി ആണ്‍കുട്ടി ആയിരിക്കണോ പെണ്‍കുട്ടി ആയിരിക്കണോ എന്നു തീരുമാനിക്കേണ്ടത് ഞാനല്ലേ? എന്‍റെ ആ ആഗ്രഹ പൂര്‍ത്തീകരണത്തിനു വേണ്ടി ചില ഭ്രൂണങ്ങളെ ഹനിക്കുന്നതില്‍ എന്താണ് തെറ്റ്? ഇവിടെ വിവേചനത്തിന്‍റെ പ്രശ്നം ഉദിക്കുന്നില്ല. കാരണം, കുട്ടി ജനിച്ചിട്ടില്ല. ജനിച്ചു കഴിഞ്ഞെങ്കിലല്ലേ ഒരു പൗരന്‍/മനുഷ്യന്‍ എന്ന നിലയില്‍ അവനോട്/അവളോട് വിവേചനം കാണിക്കുന്ന പ്രശ്നം വരുന്നുള്ളൂ. എനിക്ക് കോഴിയിറച്ചി ഇഷ്ടമല്ല. ഞാന്‍ ആട്ടിറച്ചി മാത്രമേ കഴിക്കൂ. അതുകൊണ്ട് ഞാന്‍ കോഴിയോട് വിവേചനം കാണിക്കുന്നു എന്നാരെങ്കിലും പറയുമോ?

രവിചന്ദ്രന്‍ സി said...

ഭ്രൂണഹത്യയില്‍ ആണും പെണ്ണും ചാപ്പിള്ളയുമൊക്കെ പെടും. അമ്മയ്ക്ക് ആരോഗ്യഭീഷണിയോ മറ്റ് സാധുവായ കാരണങ്ങളോ(ബന്ധപ്പെട്ട നിയമത്തില്‍ പരാമര്‍ശിക്കുന്ന ഒട്ടനവധി കാരണങ്ങള്‍) ഇല്ലാതിരിക്കുമ്പോഴും, ഒരു കുഞ്ഞിനെ വേണമെന്ന് സാഹചര്യം നിലനില്‍ക്കുമ്പോഴും കുട്ടി പെണ്ണാണ് എന്ന ഒരൊറ്റ കാരണത്താല്‍ ഭ്രൂണം നീക്കം ചെയ്യുമ്പോഴാണ് മന:പൂര്‍വമായ പെണ്‍ ഭ്രൂണഹത്യ നടന്നതായി കരുതാവുന്നത്. നിലവിലിരിക്കുന്ന സാമൂഹിക സാഹചര്യങ്ങളിലെ ലിംഗവിവേചനമാണിതിന് പിന്നില്‍. ലിംഗവിവേചനം മതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന, പാലൂട്ടി വളര്‍ത്തുന്ന സാമൂഹികതിന്മയാണ്.

അത് തടയുക എന്നതിനാലാണ് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയം നിയമം മൂലം തടഞ്ഞിട്ടുള്ളത്(1996). 2002 ല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(MCI) ഈ ആക്റ്റിന്റെ 23(3) പ്രകാരം മന:പൂര്‍വമുള്ള പെണ്‍ഭ്രൂണഹത്യ unethical ആയി നിര്‍വചിച്ചിട്ടുണ്ട്. മാത്രമല്ല IPC പ്രകാരം മന:പൂര്‍വമുള്ള പെണ്‍ ഭ്രൂണഹത്യ നരഹത്യയായാണ് കണക്കാക്കുന്നത്. 2003 ലെ ഭേദഗതി ചെയ്ത ആക്റ്റ് പ്രകാരം വന്ധ്യംകരണ ചികിത്സയില്‍ ഇഷ്ടപ്പെട്ട ലിംഗത്തില്‍പ്പെട്ട കുട്ടിക്കായി ബീജം തെരഞ്ഞെടുക്കാനുള്ള സാങ്കേതികതയുടെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്.

ഗര്‍ഭകാലത്ത് നടത്തപ്പെടുന്ന സ്‌ക്കാന്‍ റിപ്പോര്‍ട്ടില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടായാല്‍ അംഗീകൃത മെഡിക്കല്‍ അധികാരികളുടെ അനുവാദത്തോടെ ഏത് ഘട്ടത്തിലും ഏത് ലിംഗത്തില്‍പ്പെട്ട ശിശുവായാലും ഗര്‍ഭം അലസിപ്പിക്കാം. അവിടെ ഗര്‍ഭഛിദ്രം നടക്കുന്നത് ലിംഗം ആധാരമാക്കിയല്ല. മരിച്ച് വൈദ്യശാസ്ത്രപരമായ സാധുവായ കാരണങ്ങള്‍ ആധാരമാക്കിയാണ്. പക്ഷെ മന:പൂര്‍വമായ പെണ്‍ഭ്രൂണഹത്യ അതല്ലെന്നത് സാധാരണക്കാര്‍ക്ക് വരെ അറിയാവുന്നതിനാല്‍ ഏറെ വിശദീകരിക്കുന്നില്ല.

കുട്ടി പെണ്ണാണ് എന്ന ഒറ്റ കാരണത്താലാണ് പെണ്‍ ഭ്രൂണഹത്യ നടത്തപ്പെടുന്നത്. ലിംഗവിവേചനം എന്ന സാമൂഹിക അനാചാരമാണ് ഇവിടെ എതിര്‍ക്കപ്പെടുന്നത്. 1994 ലെ ലിംഗനിര്‍ണ്ണയനിരോധനത്തെ സംബന്ധിച്ച പാര്‍ലമെന്റ് പാസ്സാക്കിയ സുവ്യക്തമായ നിയമം ഉണ്ട്. ഗര്‍ഭഛിദ്രം ഇന്ത്യയില്‍ നിയമവിധേയമാണ്. പക്ഷെ മന: പൂര്‍വമായ പെണ്‍ഭ്രൂണഹത്യയെ സ്റ്റേറ്റ് അനുകൂലിക്കുന്നില്ല.

രാഷ്ട്രീയക്കാരന്‍ said...

Mr Apputtan

ഞാന്‍ പ്രതികരിച്ച അഭിപ്രായം ഇതാണ്.

"വികലാംഗനായി ജനിക്കാനിടയുള്ള, മാറാരോഗിയായി ജനിക്കാനിടയുള്ള, അന്ധനും ബധിരനുമായി ജനിക്കാനിടയുള്ള ഭ്രൂണങ്ങള്‍ 'തങ്ങളെ തട്ടിക്കളഞ്ഞേക്കൂ' എന്ന് നിര്‍ദ്ദേശിച്ച് സമൂഹത്തിന് ഒരു ഭീമഹര്‍ജി കൊടുക്കുന്ന കാര്യത്തേക്കുറിച്ച് സങ്കല്‍പ്പിച്ചു നോക്കൂ."

നാളെ അപ്പൂട്ടന്റെ മകന്റെ ഒരു കാലു തളര്‍ന്നുപോയാല്‍ അപ്പുട്ടനെന്തു ചെയ്യും? മകള്‍ ബധിരയായാല്‍ എന്തു ചെയ്യും? ഭാര്യ അന്ധയായിപ്പോയാല്‍ എന്തു ചെയ്യും. അങ്ങു തട്ടിക്കളയുമോ? ഒരുത്തരം പ്രതീക്ഷിക്കുന്നു.

എനിക്ക് ഒരു കുട്ടിയേ ഉള്ളു. പെണ്‍കുട്ടി. അടുത്ത കുട്ടി ആണാകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. രണ്ടില്‍ കൂടുതല്‍ ഉണ്ടാകുന്നത് ഇപ്പൊഴത്തെ ഫാഷനുമല്ല. കൂടുതലായി സാമ്പത്തിക ബുദ്ധിമുട്ട്. മൂന്നാമത്തെ കുട്ടിക്ക് ധനസഹായം ലഭിക്കുന്ന മതത്തിലുമല്ല. എന്റെ ഭാര്യയുടെ അടുത്ത ഭ്രൂണം പെണ്ണാണെങ്കില്‍ ഞാന്‍ അതിനെ അലസിപ്പിച്ചാല്‍ എന്റെ പേരില്‍ കേസു വരില്ലേ? ഒരാണ്‍കുട്ടികൂടെ വേണമെന്നത് എന്റെ വ്യക്തിപരമായ മോഹമാണ്. ഒരുആണ്‍ ഭ്രൂണം ഉണ്ടാകുന്നതു വരെ ഗര്‍ഭം അലസിപ്പിച്ചുകൊണ്ടിരുന്നാല്‍ അതിനെ എങ്ങനെ കുറ്റപ്പെടുത്താനാകും?

അപ്പൂട്ടൻ said...

കൽക്കി,
ഒരു attribute മാറ്റി മറ്റൊന്ന് വെച്ച് ഒരു ചോദ്യം ചോദിക്കുമ്പോഴാണല്ലൊ ചോദ്യം hypothetical ആകുന്നത്. അത് സംഭവിച്ചുകൂടെന്നില്ല എന്നുണ്ടെങ്കിൽപ്പോലും പ്രസ്തുതസാഹചര്യങ്ങളിൽ അതിന്റെ സാധ്യതയെന്ത്, distribution എന്ത് എന്നൊക്കെ അറിഞ്ഞതിനുശേഷമല്ലേ ഉത്തരം ആവശ്യമാണോ അല്ലയോ എന്ന തീരുമാനത്തിലെത്തുന്നത്. പഞ്ചസാരയ്ക്ക് പകരം ഉപ്പ് എന്നെഴുതിയാൽ അതിട്ട ചായയെക്കറിച്ച് എന്താണഭിപ്രായം എന്ന് ചോദിക്കാം, വേണമെങ്കിൽ. അത് സംഭവിയ്ക്കാവുന്നതുമാണ്. എന്നാൽ അത്തരമൊരു സംഭവം, താരതമ്യേന, വളരെ കുറവാണെന്നതിനാൽ തന്നെ അതൊരു വലിയവിഷയമാകുന്നില്ല.
ലിംഗനിർണയത്തിനുശേഷം ഭ്രൂണഹത്യ നടക്കുന്ന കേസുകളിൽ ഒട്ടുമിക്കതും പെൺകുട്ടികളുടെ കാര്യത്തിലാണ് സംഭവിക്കുന്നത്. അതത്ര വിരളവുമല്ല. അതുകൊണ്ടുതന്നെയാണ് അതൊരു സാമൂഹികവിഷമയാകുന്നതും. മറിച്ച് സംഭവിയ്ക്കുന്നേയില്ല എന്ന് പറയാനാവില്ല, but those are exceptions, individualistic actions with no specific social reasons.
ഇനി, ചോദ്യത്തിന്റെ അന്തഃസത്തയ്ക്ക് മാറ്റമൊന്നും വരുന്നില്ലെങ്കിൽ, എന്റെ കഴിഞ്ഞ മറുപടി പര്യാപ്തമെന്നു കരുതുന്നു.
എന്റെ കമന്റ് വിവേചനത്തിനെതിരായാണ്, അത് ജീവിച്ചിരിക്കുന്ന കുട്ടിയാണെങ്കിലും ജനിക്കാതെപോയ കുട്ടിയാണെങ്കിലും. അബോർഷൻ ഏതൊക്കെ സാഹചര്യങ്ങളിൽ ആകാം എന്നതിന് വ്യക്തമായ നിയമമുണ്ട്, മാർഗനിർദ്ദേശങ്ങളുണ്ട്.
(a)ഒരു ഭക്ഷ്യവസ്തുവാകാൻ കോഴിക്കിഷ്ടമാണെങ്കിൽ (അല്ലെങ്കിൽ അതുമാത്രമേ കോഴിക്ക് ഭാവിയായുള്ളൂ എന്നുണ്ടെങ്കിൽ), (b)കൽക്കി എന്നൊരാൾ മാത്രമേ കോഴിയെ തിന്നാനായി ഈ ലോകത്ത് ഉള്ളൂ എന്നുണ്ടെങ്കിൽ, തീർച്ചയായും താങ്കൾ കാണിക്കുന്നത് ഒരു വിവേചനം തന്നെയാണ്. ഇതുരണ്ടും വസ്തുതകളല്ലെന്നതിനാൽ വിവേചനമല്ല.

അപ്പൂട്ടൻ said...

രാഷ്ട്രീയക്കാരാ…
താങ്കൾ ക്വോട്ട് ചെയ്ത ഭാഗത്തിന് താങ്കളുടെ പ്രതികരണം എല്ലാവരും ആദ്യമേ കണ്ടതാണല്ലൊ. അതിൽ വിവേചനത്തിന്റെ കാര്യമൊന്നും താങ്കൾ പറഞ്ഞിട്ടില്ല. ഉവ്വുവ്വേ എന്നുതുടങ്ങുന്ന ഒരു ചെറുകമന്റ് മാത്രം. രവിചന്ദ്രന്റെ ആ കമന്റിന്റെ ആധാരം വേറൊരു ബ്ലോഗിൽ ഭ്രൂണത്തിന്റെ വിലാപം എന്ന നിലയിൽ അവതരിപ്പിച്ച ഒരു ലേഖനത്തിനുള്ള ഒരു മറുപടി മാത്രമാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഒരു ഹർജി ഭ്രൂണം കൊടുക്കില്ല എന്ന അറിവ് താങ്കൾക്കുണ്ടെങ്കിൽ മറ്റേ ബ്ലോഗിലുള്ളതും സാധ്യമല്ലല്ലൊ. അതേക്കുറിച്ച് ഒന്നും പറയാനില്ലാതെ രവിചന്ദ്രന്റെ ഒരു കമന്റിന് വികാരാധീനനായി മറുപടി പറയേണ്ട കാര്യമെന്താ?
എന്റെ കമന്റിന് നിദാനമായ താങ്കളുടെ കമന്റ് താങ്കൾ അവസാനമായി ക്വോട്ട് ചെയ്ത ഭാഗമേയല്ല.

എന്റെ മകന് കാലുതളർന്നുപോയാൽ, ഭാര്യ അന്ധയായാൽ എന്നതൊക്കെ സംഭവിയ്ക്കാം, സംഭവിയ്ക്കാതിരിക്കാം. അവരെ ചികിത്സിക്കേണ്ടത് എന്റെകൂടി ഉത്തരവാദിത്വമാണ്. പക്ഷെ ജനിക്കുന്നതിനുമുൻപ് തന്നെ ഇതറിയുമെങ്കിൽ, ജനിച്ച് ഒന്നാം നാൾ മുതൽ ചികിത്സ വേണ്ടിവരുമെന്നറിയുമെങ്കിൽ, കുട്ടിയ്ക്ക് കൂടി ദുരിതമനുഭവിയ്ക്കേണ്ടിവരും എന്നറിയുമെങ്കിൽ, എന്റെ ശാഠ്യം മാത്രം കൊണ്ട് ഒരു ജീവനെക്കൂടി ബുദ്ധിമുട്ടിക്കുന്നതാണോ അതോ ആ ജീവൻ വേണ്ടെന്നു വെയ്ക്കുന്നതാണോ, ഏതാണ് എല്ലാവർക്കും (ജനിക്കാനിരിക്കുന്ന കുട്ടിയ്ക്കടക്കം) നല്ലത്?

എന്റെ കയ്യബദ്ധം കൊണ്ട് എന്റെ മകന് എന്തെങ്കിലും പരിക്കേൽക്കാം, അത് ചികിത്സിക്കേണ്ടതുമാണ്. പക്ഷെ പരിക്കേൽക്കും എന്ന് ഉറപ്പുള്ള ഒരു അവസ്ഥയിലേക്ക് എന്റെ മകനെ ഞാൻ വിടുന്നത് അബദ്ധമല്ല, കുറ്റകരമാണ്. അത്രയേ ഉള്ളൂ ഇവിടെ വ്യത്യാസം.

രാഷ്ട്രീയക്കാരന്‍ said...

Mr. Apputtan

രവിചന്ദ്രന്റെ ആ കമന്റിന്റെ ആധാരം ​എന്താണെന്ന് എനിക്കറിയില്ലായിരുന്നു. അത് മറ്റേതോ ബ്ളോഗിലെ അഭിപ്രായത്തോടുള്ള പ്രതികരണമായിരുന്നു എന്ന സൂചനയും എനിക്കത് വായിച്ചപ്പോള്‍ കിട്ടിയില്ലായിരുന്നു. ഇവിടെ ഒരു കമന്റ് കണ്ടപ്പോള്‍ പ്രതികരിച്ചു പോയതാണ്. ക്ഷമിക്കു.

അന്ധനോ ബധിരനോ വികലാംഗനോ ആകുന്നത് ഏത് സമയത്താണെന്നതാണു നിങ്ങളുടെ പ്രതികരണത്തിന്റെ രീതി. ജനിച്ചു കഴിഞ്ഞ് ഇതൊക്കെ ആയാല്‍ നിങ്ങള്‍ ചികിത്സിക്കും. ജനിക്കുന്നതിനു മുന്നെ ആണെങ്കില്‍  ഗര്‍ഭ പാത്രത്തില്‍ വച്ചു തന്നെ തട്ടിക്കളയും.

വളരെ വ്യക്തമായി മനസിലായി. കൂടുതല്‍ സംശയങ്ങളില്ല. നന്ദി.

രവിചന്ദ്രന്‍ സി said...

എന്‍റെ കിട്ടി ആണ്‍കുട്ടി ആയിരിക്കണോ പെണ്‍കുട്ടി ആയിരിക്കണോ എന്നു തീരുമാനിക്കേണ്ടത് ഞാനല്ലേ? >>>

പ്രിയപ്പെട്ട കല്‍ക്കി, മതവിശ്വാസംപ്രകാരം ഈ ചോദ്യം തന്നെ കൊടിയ തെറ്റല്ലേ? താങ്കളുടെ കുട്ടി ആണായിരിക്കണോ പെണ്ണായിരിക്കണോ എന്നു നിശ്ചയിക്കാനുള്ള അവകാശം താങ്കള്‍ക്കുണ്ടെന്ന് ആരു പറഞ്ഞു?! ശാസ്ത്രം ഇന്നതിനുള്ള സൗകര്യമൊരുക്കുന്നുണ്ടാവാം; അതു വേറേ കാര്യം. പക്ഷെ മതം അതംഗീകരിക്കുന്നില്ല. കുട്ടികള്‍ ദൈവം എന്ന ആകാശപൗരന്‍ തരുന്ന ഭിക്ഷയാണ്. നാമാകെ ഉറപ്പുവരുത്തുന്നത് പ്രായപൂര്‍ത്തിയായ ഭിന്നലിംഗത്തില്‍ പെട്ട രണ്ടു വ്യക്തികളുടെ വിജയകരമായ ഇണചേരല്‍ മാത്രമാണ്. അങ്ങനെ ഒരു കാര്യം 'വിജയകരമായി'നിര്‍വഹിക്കുന്നതോടെ ദൈവം എന്ന കഥാപാത്രം കുട്ടിയെ ദാനം ചെയ്യുന്നു. ദൈവം സ്വന്തം നിലയില്‍ തന്നെ ഈ കൃത്യം നിര്‍വഹിച്ചതായും കഥയുണ്ട്. ദൈവമായാലും മനുഷ്യരായാലും ഇണചേരലും ഗര്‍ഭധാരണവുമൊന്നും ഒഴിവാക്കാനാവില്ലെന്ന് സാരം. ആദം മാത്രമാണ് ഈ കിടുപിടികളില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.

കല്‍ക്കി, ഓര്‍ത്താലും സൃഷ്ടിയുടെ മേല്‍ നമുക്ക് നിയന്ത്രണമില്ല. നമുക്കതില്‍ പങ്കുമില്ല. ദൈവം തരുന്നു, നാമത് ഇരുകയ്യും നീട്ടിവാങ്ങുന്നു. ആണോ പെണ്ണോ, പൊട്ടനോ ചട്ടുകാലനോ, ഒന്നോ ഒമ്പതോ അതൊക്കെ അവന്റെ ഇഷ്ടം. തന്നില്ലെങ്കില്‍ വന്ധ്യതാചികിത്സയ്‌ക്കൊന്നും മതവിശ്വാസി പോകില്ല. അവന്‍ ദൈവതീരുമാനം അനുസരിച്ച് നല്ല ഭക്തനായി തുടരും. ചുരുക്കംചിലര്‍ മോഹമടക്കാനാവാതെ ഭജന പാടി നടക്കും. ഇന്ന ലിംഗത്തില്‍പ്പെട്ട കുട്ടി വേണമെന്ന് തീരുമാനിക്കാനുള്ള യാതൊരു അവകാശവും താങ്കള്‍ക്കില്ലെന്നറിയുക. അവന്‍ തീരുമാനിക്കും; അനുസരിക്കുക.

നിങ്ങള്‍ക്കെന്താണ് വേണ്ടത് എന്നത് സംബന്ധിച്ച് അവന് യുഗയുഗന്തരങ്ങള്‍ക്ക് മുമ്പേ തീരുമാനമുണ്ട്, പദ്ധതിയുണ്ട്. അതിലൊന്നും ഇടപെടാന്‍ നില്‍ക്കരുത്. ദൈവവിധിയെ ചോദ്യം ചെയ്യരുത്, അതില്‍ ഭേദഗതിയും വേണ്ട. താങ്കളുടെ കുട്ടിയുടെ ലിംഗം താങ്കളാണ് നിര്‍ണ്ണയിക്കുന്നതെങ്കില്‍ പിന്നെ ദൈവം ആരാണ്? താങ്കളെ സൃഷ്ടിച്ച ദൈവം താങ്കളുടെ സന്തതികളുടെ ലിംഗവും നിര്‍ണ്ണയിക്കും. ദൈവം എന്ന ആഗ്രഹ ചിട്ടിക്കമ്പനിയില്‍ ചേര്‍ന്നിട്ടില്ലാത്തതിനാല്‍ ഞങ്ങള്‍ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ പിന്നെയും മനസ്സിലാക്കാം. എന്നാലും താങ്കള്‍...?!!! വലിയ പാതകമായിപ്പോയി!!

രാഷ്ട്രീയക്കാരന്‍ said...

>>>>> മതവിശ്വാസംപ്രകാരം ഈ ചോദ്യം തന്നെ കൊടിയ തെറ്റല്ലേ? താങ്കളുടെ കുട്ടി ആണായിരിക്കണോ പെണ്ണായിരിക്കണോ എന്നു നിശ്ചയിക്കാനുള്ള അവകാശം താങ്കള്‍ക്കുണ്ടെന്ന് ആരു പറഞ്ഞു?! ശാസ്ത്രം ഇന്നതിനുള്ള സൗകര്യമൊരുക്കുന്നുണ്ടാവാം; അതു വേറേ കാര്യം. <<<<<<

Mr Ravichandran,

നിങ്ങള്‍  മത വിശ്വാസിയോ ശാസ്ത്ര വിശ്വാസിയോ?

ശാസ്ത്രം നല്‍കുന്ന സൌകര്യമുപയോജിച്ച് ഞാന്‍ എന്റെ കുട്ടി ആണോ പെണ്ണോ എന്നു തീരുമാനിക്കുന്നു. പെണ്ണായി വളരാന്‍ പോകുന്ന ഒരു കോശത്തെ ഞാന്‍ ഒഴിവാക്കുന്നു. ആണായി വളരുന്ന കോശത്തെ സംരക്ഷിക്കുന്നു. അതില്‍ എന്താണു തെറ്റ്. നൈതികതയും ധാര്‍മ്മികതയുമൊക്കെ ഒഴിവാക്കി നിങ്ങള്‍ പറയൂ.

Salim PM said...

ഞാന്‍ ഇത്രവലിയ പക്ഷപാതിയാണെന്ന് ഇപ്പോഴാണു മനസ്സിലായത്. നിര്‍ത്തി അപ്പൂട്ടാ; ഞാന്‍ കോഴിതീറ്റ നിര്‍ത്തി.

Salim PM said...

"ഞങ്ങള്‍ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ പിന്നെയും മനസ്സിലാക്കാം."

സാറു വല്ലാതെ കാടുകയറി. എന്‍റെ ചോദ്യം നാസ്തിക വീക്ഷണത്തിലുള്ളതാണെന്നു സാര് ‍മനസ്സിലാക്കിയില്ല; അല്ലെങ്കില്‍ അതു സാറിനെ മനസ്സിലാക്കിക്കാന്‍ എന്‍റെ കമന്‍റിനു കഴിയാതെപോയി. മുകളില്‍ പറയപ്പെട്ട 'ഞങ്ങളില്‍' ഒരാളായാണ് ഞാന്‍ ചോദിച്ചത്.

Bone Collector said...

ഷാരോണ്‍ said...

{{{{{{{ അതിന്റെ പേരില്‍ മദര്‍ തെരേസ എന്ന വിശുദ്ധജീവിതത്തെ വെറുതെ കരിവാരിത്തെക്കുന്നത് എന്തിനാണ് സാര്‍?
ദൈവവിശ്വാസികള്‍ എല്ലാവരും വെറുക്കപ്പെടണം എന്നതാണോ?
എല്ലാവരെയും പൊട്ടന്മാരും ചിന്താശേഷിയില്ലാത്തവരും ആയി കാണുന്ന ഒരു രീതി പല നിരീശ്വരവാദികളിലും കാണാറുണ്ട്.
"ഇത്ര വിലക്ഷണമായരീതിയില്‍ അഭിപ്രായം പറയുന്ന നോബേല്‍സമ്മാനജേതാവിന്റെ വ്യക്തിത്വത്തെ കുറിച്ച് കൂടുതലറിയാന്‍ ക്രിസ്റ്റഫര്‍ ഹിച്ചന്‍സിന്റെ `The Missionary Postion: Mother Theresa in Theory and Practice' എന്നഗ്രന്ഥം വായിച്ചുനോക്കിയാല്‍ മതിയാകും. "

ഹഹ അത് കൊള്ളാം..വ്യക്തിത്വത്തെ പറ്റി കൂടുതല്‍ അറിയാന്‍ എന്ന്. അത് എഴുതിയ ആളുടെ അഭിപ്രായം അറിയാന്‍ അല്ല.
അവരുടെ വ്യക്തിത്വം വായിച്ചറിയാന്‍ അവിടെ വരെ പോകണ്ട സാര്‍. കല്‍ക്കട്ടയിലെ തെരുവില്‍ ചെന്നാല്‍ മതി.
മതങ്ങളെ എത്രയൊക്കെ തള്ളി പറഞ്ഞാലും മതപരമായ ഉറവിടങ്ങളില്‍ നിന്ന് വന്നിട്ടുള്ള മാനുഷികമൂല്യങ്ങളെ തള്ളി പറയരുത്.
കുഷ്ടരോഗികളെയും മന്ദബുദ്ധികളെയും സഹോദരങ്ങളായി കണ്ടു അവര്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വെയ്ക്കുന്നവരില്‍ എത്ര നിരീശ്വരവാദികള്‍ ഉണ്ട് എന്ന് ഒന്ന് കണക്കെടുക്കുക.
മരണശേഷം അവരുടെ നന്മതിന്മകള്‍ കണക്കെടുത്ത് പരലോകജീവിതം സുഖകരം ആക്കാം എന്ന ലളിതമായ ഒരു വിശ്വാസം ഈ ലോകത്തിനു എത്രത്തോളം ഗുണം നല്‍കുന്നു എന്ന് ചിന്തിക്കുക.}}}}}}}}(ഞാന്‍ ഒരു ഈശ്വരവിശ്വാസി അല്ല എന്ന് കൂടി പറഞ്ഞുകൊള്ളട്ടെ..)




____ ഇയാള്‍ എന്താണ് പറയുന്നത് എന്ന് എനിക്ക് മനസിലാകുന്നെയില്ല ..... എന്റെ കുഴപ്പം ആയിരിക്കാം എന്ന് തന്നെ വയ്ക്കുക ...എന്റെ തല അത്ര വികസിച്ചിട്ടില്ല എന്നും വയ്ക്കുക ...എനിക്കൊരു പരാതിയും ഇല്ല ...പക്ഷെ ആ അവസാനം പറഞ്ഞ വാചകം എനിക്ക് മാസിലായി ..അതില്‍ എനിക്കൊരു തെറ്റും പറ്റിയിട്ടില്ല ..നേരത്തെ പറഞ്ഞ വികസിക്കാത്ത എന്റെ തല അത് വായിച്ചപ്പോള്‍ വികസിച്ചു !!!!!!!!!!!! അതും ഒരു ഫ്രുന ഹത്യ തന്നെ ....വികസിക്കാത്ത തലയിലെ ഫ്രുനത്തെ നശിപ്പിക്കാന്‍ എന്നെ സഹായിച്ച ദൈവത്തെയും ...ദൈവത്തിന്റെ രൂപത്തില്‍ വന്നു എന്നെ കൊണ്ട് അത് ചെയ്യിപ്പിച്ച തങ്ങളെയും ......


(സന്തോഷമായീ മോനെ ...സന്തോഷമായീ !!!!!!! വാചകത്തിന്റെ അവസാനം ഞാന്‍ ബ്രകെറ്റ് ഇടുന്നില്ല കാരണം ആ അട്ഭുദം അങ്ങെനെ തന്നെ ഇരിക്കട്ടെ .......

ChethuVasu said...

സ്കാനിങ്ങിലൂടെ ഭ്രൂണത്തിന്റെ മതമേതാണ് എന്ന് തിരിച്ചറിയാന്‍ സാധിക്കുമോ.

അല്ല, ഞാനീ പോളീ ടെക്നിക്കില്‍ ഒന്നും പഠിക്കാത്തത് കൊണ്ട് വലിയ പിടിയില്ല ...അത് കൊണ്ട് ചോദിച്ചതാ...

Bone Collector said...

{{{{{ ഭ്രൂണഹത്യ ശരിയോ തെറ്റോ എന്ന് ചോദിച്ചാല്‍ ഒരു Yes or No ഉത്തരം നല്‍കല്‍ അസാധ്യമാണ്. ഭ്രൂണഹത്യ അവശ്യം വേണ്ടി വരുന്ന പല ഘട്ടങ്ങളും ഉണ്ട് എന്നത് ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല. ഏതെല്ലാം സാഹചര്യത്തില്‍ ഭ്രൂണഹത്യ ആകാം എന്നു ചോദിച്ചാല്‍ ഉത്തരം കിട്ടുക അത്ര എളുപ്പവുമല്ല.}}}}

ദെ കിടക്കുന്നു മറ്റൊന്ന് .....ഉത്തരം ഒരു ഉദാഹരണം മാത്രം
നാരായണന്റെ മകളുടെ നിശ്ചയം ആണ് ...പത്തു പറ അരി ഇടട്ടെ ..(പത്തു പറ ഇട് )..കുറവാകുമോ ...കുറവാകും ...അപ്പോള്‍ പതിനഞ്ചു ഇടാം അല്ലെ ...അതെ അതെ പതിനഞ്ചു ഇട് .... കുടുതലകുമോ ..ആ കുടുതലാകും..അപ്പോള്‍ രണ്ടു പറ കുറച്ചു ഇടാം അല്ലെ ...അതെ രണ്ടു പറ കുറയ്ക്കാം ...പക്ഷെ പോരായ്ക വരുമോ ... ആ പോരായ്ക വരും ...അപ്പോള്‍ പതിനഞ്ചു തന്നെ ഇടാം അല്ലെ ...അതെ അത്രയും വേണം ...കുടുതലയാലോ ....ആ ചിലപ്പോള്‍ കുടുതലാകും ...അപ്പോള്‍ എത്ര പറ ഇടണം ? എത്ര വേണേലും ഇട് അല്ല പിന്നെ !!!!!!!!

അപ്പൂട്ടൻ said...

രാഷ്ട്രീയക്കാരാ….
താങ്കൾ തന്നെയാണ് രാഷ്ട്രീയക്കാരൻ….all the best.

ജനിക്കുന്നതും അതിനുമുൻപും ആയി മാത്രം കാര്യങ്ങൾ കണ്ടാൽ ഇതേ, ഇത്രയും മാത്രമേ മനസിലാകൂ. ഇനിയെഴുതുന്നതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ എന്നറിയില്ല, എന്നാലും ഒരു ശ്രമം.

ജനിക്കുന്നതിനു മുൻപും അതിനു ശേഷവും എന്ന തരത്തിലല്ല കാര്യങ്ങൾ, സംഭവിച്ചുപോകുന്നതും സ്മംഭവിയ്ക്കുമെന്ന് മുൻകൂട്ടി അറിയുന്നതുമാണ് ഇവിടെ വ്യത്യാസം. അന്ധത, ബധിരത തുടങ്ങിയ വൈകല്യങ്ങൾ മുൻകൂട്ടി അറിയാനാവുമോ എന്നെനിക്കറിയില്ല, പക്ഷെ ഞാനിവിടെ പരാമർശിക്കുന്നത് ജനനത്തിനു മുൻപേ വൈദ്യശാസ്ത്രപരമായി അറിയാനാവുന്ന കാര്യങ്ങളെക്കുറിച്ചാണ്.

ആകസ്മികമായി ജീവിതത്തിൽ ധാരാളം സംഭവങ്ങളുണ്ടാകാം, വ്യക്തിപരമായോ സമൂഹത്തിനോ അതിൽ നിന്നും നഷ്ടങ്ങളുണ്ടാകുകയും ചെയ്യാം. അത്തരമൊന്ന് സംഭവിച്ചാൽ നാമെന്തുചെയ്യും? അതിനെ നേരിടും, അല്ലേ?
എന്നാൽ നമുക്കോ മറ്റുള്ളവർക്കോ നഷ്ടമുണ്ടാകാനിടയുള്ള ഒരു സംഭവം ഉണ്ടാകും എന്ന് നമുക്ക് മുൻകൂട്ടി അറിവുണ്ടെങ്കിലോ? ആ സംഭവം നടക്കാതിരിക്കാൻ നാം ശ്രമിക്കും, സാധിക്കുമെങ്കിൽ അത് ഒഴിവാക്കും. അതല്ലേ സെൻസിബിൾ ആയൊരു വ്യക്തി ചെയ്യേണ്ടത്? അല്ലാതെ അത് വിധിയാണെന്നു കരുതി ഒന്നും ചെയ്യാതിരിക്കുമോ?

ഒന്നുകൂടി പറയട്ടെ. ഏതവസ്ഥയിലും അബോർഷൻ അനുവദിക്കരുതെന്നും അത് പാപമാണെന്നും ഉള്ള മുൻവിധികൾക്കെതിരെയാണ് രവിചന്ദ്രൻ പോസ്റ്റ് എഴുതിയിട്ടുള്ളത്. അബോർഷനെതിരായുള്ള തങ്ങളുടെ വാദം സമർത്ഥിക്കാനായി പല വഴികളും പലരും തേടുന്നുണ്ട്, ഭ്രൂണത്തിന്റെ വിലാപമടക്കം. ഇവയ്ക്കുള്ള മറുപടി എന്നതിൽ കവിഞ്ഞ് ഇഷ്ടമുള്ളപ്പോഴെല്ലാം ഗർഭം ധരിയ്ക്കാം, എന്നിട്ട് അബോർട്ട് ചെയ്യാം എന്ന നിലപാട് രവിചന്ദ്രനോ മറ്റുള്ളവരോ എടുക്കുന്നുണ്ടെന്ന് കരുതുന്നത് അബദ്ധമാണ് (അല്ലെങ്കിൽ വാദം derail ചെയ്യാനുള്ള ശ്രമമാണ്). അബോർഷൻ ആവശ്യമായി വരുന്ന കേസുകളിൽ പോലും അതനുവദിയ്ക്കാനാവില്ല എന്നു പറയുന്നത് തെറ്റാണെന്നേ ഇവിടെ വാദമുള്ളൂ. ഒരു ഭാഗം ശരി എന്നു പറയുന്നതുകൊണ്ട് എല്ലാ കേസുകളും ന്യായീകരിക്കുന്നുണ്ട് എന്ന് അർത്ഥമാകുന്നില്ല.

അപ്പൂട്ടൻ said...

കൽക്കി,
കോഴിതീറ്റ നിർത്തണമെന്നോ വേണ്ടെന്നോ ഞാൻ പറയുന്നില്ല :)

നിത്യേന കാണുന്ന, അനുഭവിയ്ക്കുന്ന സംഭവങ്ങളും കുറച്ചുകൂടി broader ആയ (തത്വചിന്താപരമായ എന്നുവേണമെങ്കിൽ പറയാം) കാര്യങ്ങളും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമൊന്നും ഇല്ല എന്ന ഒരു ചിന്ത സ്വാഭാവികമാണ്. നിത്യേന അനുഭവിക്കുന്ന കാര്യങ്ങളിൽ പലതും നമ്മുടെ ജീനുകളോ മീം എവൊല്യൂഷൻ വഴി നമ്മിൽ ഉറച്ചുപോയ ഇൻഫർമേഷനോ മൂലം സ്വാഭാവികമായി നാം അനുഷ്ഠിക്കുന്ന കാര്യങ്ങളാണ്. പ്രത്യേകിച്ച് മാറ്റമൊന്നും അതിൽ നാം പ്രതീക്ഷിക്കുന്നില്ല. തത്വചിന്താപരമായ കാര്യങ്ങൾ കുറച്ചുകൂടി സാവകാശമെടുത്ത് നാം അനുമാനത്തിലെത്തുന്നവയാണ്.

പക്ഷെ നിത്യേനയുള്ളവയിലും പരാമീറ്ററുകൾ ഒന്ന് മാറ്റിയാൽ കിട്ടുന്ന അനുമാനം വ്യത്യസ്തമായേക്കും. അതൊന്ന് സൂചിപ്പിച്ചു എന്നേയുള്ളൂ.

ഈ പരാമീറ്ററുകളും നാം പരിഗണിക്കുന്നത് അവയുടെ probability-യ്ക്കനുസരിച്ചാണ്. താങ്കൾ ചോദിച്ചതുപോലെ, പെൺ എന്നത് ആൺ എന്നാക്കി മാറ്റിയാൽ അത് യാഥാർത്ഥ്യമായിക്കൂടെ? തീർച്ചയായും, ആകാം. താങ്കൾ ചെയ്തതും ഇത്തരത്തിൽ ഒരു parameter-change ആണ്. കോഴിയുടെ കാര്യത്തിലും ഞാൻ ചെയ്തത് അതുതന്നെ. പക്ഷെ അത് പ്രസക്തമാകണമെങ്കിൽ പുതിയ പരാമീറ്ററുകളുടെ probability നിലവിലുള്ളവയുമായി താരതമ്യത്തിൽ ഗണ്യമായിരിക്കണം. അല്ലാത്തവ exceptions ആണ്.

Salim PM said...

"അല്ല, ഞാനീ പോളീ ടെക്നിക്കില്‍ ഒന്നും പഠിക്കാത്തത് കൊണ്ട് വലിയ പിടിയില്ല ...അത് കൊണ്ട് ചോദിച്ചതാ..."

പോളീ ടെക്നിക്കില്‍ പഠിച്ച് കലക്ടര്‍ ആയ ഒരാള്‍ വന്നിട്ടുണ്ട്. നമുക്ക് അയാളോട് ചോദിക്കാം.

Bone Collector said...

[[["അല്ല, ഞാനീ പോളീ ടെക്നിക്കില്‍ ഒന്നും പഠിക്കാത്തത് കൊണ്ട് വലിയ പിടിയില്ല ...അത് കൊണ്ട് ചോദിച്ചതാ..."]]]]

"കൃഷ്ണമുര്‍ത്തി " എന്ന് നന്നായി മലയാളത്തില്‍ ഉച്ചരിക്കാന്‍ M.A വരെയൊന്നും പഠിക്കണ്ട ...നന്നായി നാക്കൊന്നു വടിച്ചാല്‍ മതി ......തങ്ങളുടെ വയറു നിറച്ചു ബുദ്ധി ആണല്ലോ !!!!

Bone Collector said...

[[[[പോളീ ടെക്നിക്കില്‍ പഠിച്ച് കലക്ടര്‍ ആയ ഒരാള്‍ വന്നിട്ടുണ്ട്. നമുക്ക് അയാളോട് ചോദിക്കാം.]]]]
MY EARLIER COMMENT LANDED BY MISTAKE ....SORRY

"കൃഷ്ണമുര്‍ത്തി " എന്ന് നന്നായി മലയാളത്തില്‍ ഉച്ചരിക്കാന്‍ M.A വരെയൊന്നും പഠിക്കണ്ട ...നന്നായി നാക്കൊന്നു വടിച്ചാല്‍ മതി ......തങ്ങളുടെ വയറു നിറച്ചു ബുദ്ധി ആണല്ലോ !!!!

Bone Collector said...

നേരത്തെയുള്ള കമന്റ്‌ എന്ന് ഞാന്‍ ഉധേസിച്ചത് ചെത്ത്‌ വാസുവിന് അറിയാതെ അയച്ചുപോയി എന്ന് എനിക്ക് തോന്നി ..അത് കൊണ്ടാണ് ...പക്ഷെ അത് ബ്ലോഗില്‍ വന്നിട്ടില്ല ....അതിനും സോറി ..മറുപടി കല്‍ക്കി തങ്ങള്‍ക്കു തന്നെയാണ്

രാഷ്ട്രീയക്കാരന്‍ said...

>>>>(അല്ലെങ്കിൽ വാദം derail ചെയ്യാനുള്ള ശ്രമമാണ്).<<<<

Mr Appuuttan,

തെറ്റിദ്ധരിക്കരുതെ. Derail ചെയ്യാന്‍ യാതൊരുദ്ദേശവുമില്ല. ചില സംശയങ്ങള്‍ ചോദിച്ചേ ഉള്ളു. വിവരമുള്ളവരോട് ചോദിച്ച് പഠിക്കണമെന്നാണല്ലോ ആപ്തവാക്യം. ഇപ്പോള്‍ ഒന്നുകൂടി പഠിച്ചു. ഭ്രൂണഹത്യക്കും ചില ഗ്രേഡുകളുണ്ടെന്ന്. വിവേചനപൂര്‍വം ഭ്രൂണഹത്യ നടത്തുന്നത്, കണ്ണും പൂട്ടി ഭ്രൂണഹത്യ ചെയ്യുന്നതിനേക്കാള്‍ ഗ്രേഡ് കൂടിയ കൊലപാതകമാണെന്നിപ്പോള്‍ പഠിച്ചു. പന്തിയില്‍ പക്ഷഭേദം പാടില്ല. ഞാനിതൊക്കെ പഠിക്കാന്‍ വളരെ താമസിച്ചു പോയി. നന്ദി.

Salim PM said...

മറുപടിയോ? ഹഹഹഹഹ

രവിചന്ദ്രന്‍ സി said...

ഹ ഹ! ഈ ബോണ്‍ കളക്ടര്‍ ശരിക്കും ഒരു 'വിശുദ്ധീകരിക്കപ്പെടുന്ന കൊലയാളി' തന്നെ! കൂടുതലിഷ്ടം കല്‍ക്കിയോടാണെന്ന് തോന്നുന്നു. തകര്‍ക്കാനാവാത്ത ഒരു ആത്മബന്ധമായത് വളരട്ടെ എന്നാശംസിക്കുന്നു.

രവിചന്ദ്രന്‍ സി said...

ആവര്‍ത്തിക്കട്ടെ, കുട്ടി ആണോ പെണ്ണോ എന്നറിഞ്ഞതിന് ശേഷം പെണ്ണാണെന്ന ഒരൊറ്റ കാരണം കൊണ്ടുമാത്രം ഭ്രൂണം നീക്കം ചെയ്യുന്നതാണ് മന:പൂര്‍വമുള്ള പെണ്‍ ഭ്രൂണഹത്യ. അത് സംഭവിക്കാതിരിക്കാനാണ് ലിംഗനിര്‍ണ്ണയം കുറ്റകരമായി പ്രഖ്യാപിച്ചിട്ടുള്ളത്.

അതല്ലാതെ ലിംഗം അറിഞ്ഞതുകൊണ്ട് നാട്ടിലും വീട്ടിലും എന്തെങ്കിലും ഭൂകമ്പം ഉണ്ടാകുമെന്ന് കരുതിയല്ല. ഒന്നോര്‍ത്താല്‍ കുഞ്ഞിന്റെ ലിംഗം നേരത്തെ അറിയുന്നതാണ് എല്ലാവര്‍ക്കും നല്ലത്. പക്ഷെ സ്ത്രീകള്‍ക്കെതിരായ കടുത്ത വിവേചനം മതസഹായത്തോടെ വിളയാടുന്ന ഒരു സമൂഹത്തില്‍ മനുഷ്യരാശിയുടെ ലിംഗാനുപാതം ഉല്ലംഘിക്കാനുള്ള ശ്രമം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാം. നമുക്ക് ഏതാണ് 50:50 വരുന്ന ലിംഗാനുപാതം ആവശ്യമുണ്ട്, അല്ലെങ്കില്‍ അതാണ് പ്രകൃതിപരമായി സംഭവിക്കുക. അല്‍പ്പം അങ്ങോട്ടോ ഇങ്ങോട്ടോ കയറിയിറങ്ങുന്നത് വലിയ പ്രശ്‌നമമുണ്ടാക്കില്ല.

ലിംഗനിര്‍ണ്ണയമില്ലാതെ ഭ്രൂണം നീക്കംചെയ്താല്‍ പ്രകൃതിപരമായ അനുപാതം ഗര്‍ഭഛിദ്രത്തിലും പ്രതിഫലിക്കും. അതായത് ഏതാണ്ട് തുല്യ എണ്ണം ആണ്‍-പെണ്‍ ഭ്രൂണങ്ങളായിരിക്കും അവിടെ നീക്കം ചെയ്യപ്പെടുക. സ്വഭാവികമായും ആണ്‍-പെണ്‍ അനുപാതം ആരോഗ്യകരമായ നിലയില്‍ തുടരും. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള കടുത്ത വിവേചനമാണ് ലിംഗനിര്‍ണ്ണയനിരോധനനിയമത്തില്‍ പ്രതിഫലിച്ചുകാണുന്നത്. ആറേബ്യന്‍ നാടുകളിലൊക്കെ ചിലയിടങ്ങളില്‍ പെണ്‍കുഞ്ഞു ജനിച്ചാല്‍ അപ്പോള്‍തന്നെ കൊന്ന് മണലില്‍ താഴ്ത്താറുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഗോത്രസമൂഹങ്ങളിലും ഇത് വ്യാപകമായി സംഭവിക്കുന്നു. ഇതൊക്കെ ലിംഗ നിര്‍ണ്ണയം നടത്താന്‍ സാധിക്കാതെ വന്നതിനാല്‍ പ്രസവം കഴിഞ്ഞ് നടത്താന്‍ നിര്‍ബന്ധിതമായ കൊലകളാണ്. പഞ്ചാബിലും ഹരിയാനയിലുമൊക്കെയാകട്ടെ, ലിംഗനിര്‍ണ്ണയം നടത്തിയശേഷം പെണ്‍ഭ്രൂണങ്ങളെ തെരഞ്ഞുപിടിച്ചു നീക്കം ചെയ്യുന്നു.

ഈ സാമൂഹികവിപത്തിനെ നേരിടാനായാണ് പെണ്‍ഭ്രൂണഹത്യ നിരോധിച്ചിരിക്കുന്നത്. കുട്ടി വേണം, പക്ഷെ പെണ്ണു വേണ്ട എന്ന അധമചിന്തയ്ക്ക് പിന്തുണ നല്‍കാനുള്ളതല്ല ഗര്‍ഭഛിദ്രത്തിനുള്ള സൗകര്യം. അത് ലിംഗനിര്‍ണ്ണയമില്ലാതെ അത്യാവശ്യത്തിന് ഉപോയഗിക്കാനുള്ളതാണ്. പെണ്‍ഭ്രൂണഹത്യയാകട്ടെ ആ ആനുകൂല്യത്തിന്റെ നഗ്നമായ ദുരുപയോഗമാണ്.

രവിചന്ദ്രന്‍ സി said...

അമ്മയുടെ ആരോഗ്യത്തിന് ഭീഷണിയുണ്ടെങ്കില്‍, കുട്ടികള്‍ നിശ്ചിതസംഖ്യയിലും അധികമായെങ്കില്‍, ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ലിംഗനിര്‍ണ്ണയം നടത്താതെ തന്നെ ആദ്യഘട്ടത്തില്‍ ഭ്രൂണം അലസിപ്പിക്കാം.

ഇന്ന് ഭ്രൂണഹത്യ കൂടുതലും നടക്കുന്ന ഒരു കേസ് അവിഹിതഗര്‍ഭമാണ്. അവിഹിത ഗര്‍ഭവും പാടില്ല ഭ്രൂണഹത്യയും പാടില്ലെന്ന് മതം ശഠിക്കുന്നുവത്രെ(ഏത് മതമാണോ ആവോ?!). എന്നാല്‍ മതവിശ്വാസികളില്‍ ചിലരെങ്കിലും രണ്ടും വിജയകരമായി നടപ്പിലാക്കുന്നു. അബോര്‍ഷന്‍ സാധ്യമല്ലെങ്കില്‍ സീരയലിലൊക്കെ പറയുന്നതുപോലെ ഒളിച്ചുപ്രസവിക്കുന്നു, കുട്ടിയെ കളയുന്നു.

ഭ്രൂണഹത്യ പാടില്ലെന്ന് മതം പറയുന്നുവെന്നാണ് മതവിശ്വാസികളില്‍ ചിലര്‍ പറയുന്നത്. ഏത് മതമാണാവോ ഇത്ര കൃത്യമായി പറയുന്നത്? ഭ്രൂണം എന്താണെന്നറിയാവുന്ന മതങ്ങള്‍ ഈ ലോകത്തുണ്ടെങ്കില്‍ അത് തികച്ചും ആധുനികമായിരിക്കും. ബാക്കിയൊക്കെ വ്യാഖ്യാനിച്ചും വളച്ചൊടിച്ചും മാസപിണ്ഡത്തേയും എല്ലിന്‍ കഷണത്തേയുമൊക്കെ ഭ്രൂണമാക്കുന്ന മമ്മൂഞ്ഞ് വാദക്കാരായിരിക്കും.

ചില മതങ്ങള്‍ കൊല്ലരുതെന്ന് പറയുന്നുവെന്ന തമാശയും നിലവിലുണ്ട്. ആരെ കൊല്ലരുതെന്ന്? ഭ്രൂണത്തേയോ? അതോ മനുഷ്യരേയോ? അതോ ജീവജാലങ്ങളേയോ?

Bone Collector said...

DC വെബ്‌സൈറ്റിലോ Flipart പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളിലോ ലഭിക്കും. കോപ്പിയുണ്ടോ എന്നറിയില്ല. ശ്രമിച്ചുനോക്കു.


{{{ ITS FLIPKART.COM }}}}



Nasthikanaya Daivam (Malayalam) by Ravichandran
Price: Rs. 225
Available. Delivered in 4-5 business days.
Free Home Delivery.

Bone Collector said...

ഉവ്വുവ്വേ

കേരളത്തില്‍ ലക്ഷക്കണക്കിനു വികലാംഗരും, ബധിരരും, മൂകരും, മറാരോഗികളും "ഞങ്ങളെ തട്ടിക്കളഞ്ഞേക്കൂ" എന്നും പറഞ്ഞ് ഒരു ഭീമഹര്‍ജിയുമായി നടത്തുകയല്ലേ.

സാറു ചുറ്റുമുള്ള മനുഷ്യരെ കാണുന്നത് ഏത് തരം കണ്ണട വച്ചാണ്?


____ സെക്രട്ടേറിയറ്റിലേക്ക് ദിവസേന മാര്‍ച്ച് നടത്തുന്നവര്‍ ആരാണ് എന്നാണോ ചോദ്യം ? എല്ലാവര്ക്കും സംഖടന ഉണ്ട് മാഷേ ...അവിടെ ഇരിക്കുന്ന വികാലങ്ങരെ തങ്ങള്‍ കണ്ടില്ലേ ? കഴിഞ്ഞ മാസം തിയതി ഓര്‍മയില്ല ..അവിടെ അവരുടെ ഉപരോധം ഉണ്ടായിരുന്നു ....കേരളത്തില്‍ ഉണ്ടായിരുന്നു ...പിന്നെ തങ്ങള്‍ ഇതു രാജ്യക്കാരന്‍ ആണ് എന്നറിയില്ല ....

JayanKR said...

dear ravi sir
Could you give the link to "Oral kooty" blog in which the discussion about mohter theresa is? I haven't read yet. thank you in advance.
Jayan.K.R.

രവിചന്ദ്രന്‍ സി said...

Dear Jayan,

Simple. Come to the post page of my blog. Check "popular posts" or Recent posts. Oraal koodi is the first one

Salim PM said...

ഈ പെറുക്കി (Collector) യുടെ ഭാഷ വയറു നിറച്ചു ബുദ്ധിയുള്ള കല്‍ക്കിക്കു മാത്രമേ മനസ്സിലകൂ സാറേ. അതുകൊണ്ടാ.

Salim PM said...

രവിചന്ദ്രന്‍ സി said...
"ആറേബ്യന്‍ നാടുകളിലൊക്കെ ചിലയിടങ്ങളില്‍ പെണ്‍കുഞ്ഞു ജനിച്ചാല്‍ അപ്പോള്‍തന്നെ കൊന്ന് മണലില്‍ താഴ്ത്താറുണ്ട്."

ഇങ്ങനെ ഒരാചാരം ഏതെങ്കലും അറേബ്യന്‍ നാടുകളില്‍ ഇപ്പോള്‍ നിലവിലുള്ളതായി അറിവില്ല. ഇസ്‌ലാമിന്‍റെ അവിര്‍ഭാവത്തിനു മുമ്പ് നിലനിന്നിരുന്ന ഒരു ദുരാചാരമായിരുന്നു ഇത്. ഇസ്‌ലാംമതം ഇത് പാടെ വിപാടനം ചെയ്തു.

മറ്റൊരു കാര്യംകൂടി സാന്ദര്‍ഭികമായി പറയട്ടെ. അറബി നാടുകളില്‍ ഗര്‍ഭത്തിന്‍റെ ആദ്യമാസങ്ങളില്‍ തന്നെ ഗര്‍ഭിണിയെ സ്കാന്‍ ചെയ്യുമ്പോള്‍ കുട്ടിയുടെ ലിംഗം സ്കാനിംഗ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തും. ഇതു നോക്കി ആരും അവിടെ ഗര്‍ഭഛിദ്രം നടത്താറില്ല. എന്‍റെ അറിവില്‍ പെട്ടിടത്തോളം ഒരു അറേബ്യന്‍ നാട്ടിലും നോര്‍മല്‍ കണ്ടീഷനില്‍ ഗര്‍ഭഛിദ്രം അനുവദനീയമല്ല.

രാഷ്ട്രീയക്കാരന്‍ said...

>>>>>ഇഷ്ടമുള്ളപ്പോഴെല്ലാം ഗർഭം ധരിയ്ക്കാം, എന്നിട്ട് അബോർട്ട് ചെയ്യാം എന്ന നിലപാട് രവിചന്ദ്രനോ മറ്റുള്ളവരോ എടുക്കുന്നുണ്ടെന്ന് കരുതുന്നത് അബദ്ധമാണ് .<<<<<

രവിചന്ദ്രന്റെ അടുത്ത കമന്റില്‍ പറഞ്ഞതിങ്ങനെ.

"ഇന്ന് ഭ്രൂണഹത്യ കൂടുതലും നടക്കുന്ന ഒരു കേസ് അവിഹിതഗര്‍ഭമാണ്".

ഇഷ്ടമുള്ളപ്പോള്‍ ഗര്‍ഭം ധരിച്ച് അബോര്‍ട്ടു ചെയ്യുന്നതാണ്, ഭ്രൂണഹത്യയില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് എന്നു തന്നെയല്ലേ രവിചന്ദ്രന്‍ പറഞ്ഞത്?

രവിചന്ദ്രന്‍ പറഞ്ഞത് ശരിയല്ലേ? ഏറ്റവും കൂടൂതല്‍ ഭ്രൂണഹത്യ നടക്കുന്നത് അവിഹിത ഗര്‍ഭമുണ്ടാകുമ്പോളല്ലേ?
മാംസദാഹം തീര്‍ക്കാനല്ലെ ആളുകള്‍ അവിഹിതത്തിനു പോകുന്നത്? അല്ലാതെ മോഷം കിട്ടാനൊന്നുമല്ലല്ലോ. വേലി ചാടുമ്പോള്‍ കിട്ടുന്ന സമ്മനമാണ്. അവിഹിത ഗര്‍ഭം. അതലസിപ്പിക്കാന്‍ ഭ്രൂണഹത്യ നടത്തുന്നു. രവിചന്ദ്രന്റെ അഭിപ്രായത്തില്‍ അതാണു കൂടുതല്‍.

കുടുംബാസൂത്രണത്തിനു വേണ്ടിയുള്ള ഭ്രൂണഹത്യ അതിലും വളരെ കുറവല്ലേ? അമ്മയുടെ ആരോഗ്യത്തിനു ഹാനികരമാകുന്ന അവസ്ഥയും കുട്ടിക്ക് അംഗവൈകല്യമുണ്ടാകുന്നതും അതിലും എത്രയോ കുറവ്.

ഇതില്‍ നിന്നും ഞാന്‍ മനസിലാക്കിയത് ഇഷ്ടമുള്ളപ്പോള്‍ ഗര്‍ഭം ധരിച്ച് അബോര്‍ട്ട് ചെയ്യുന്ന കലാപരിപാടിയാണ്, ഏറ്റവും കൂടൂതലായിട്ടുള്ളതെന്നാണ്. അപ്പൂട്ടന്‍ എന്താണു മനസിലാക്കിയത്?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കല്‍ക്കി,

ജാഹിലിയ കാലം ഇരുണ്ടതും സംസ്‌ക്കാരികശൂന്യവും ആയിരുന്നുവെന്നും പില്‍ക്കാലത്ത് ഇസ് ളാം ഒരു detergent ആയി പ്രവര്‍ത്തിച്ചെന്നുമൊക്കെയുള്ള കഴമ്പില്ലാത്ത മതവാദങ്ങള്‍ ബൂലോകത്ത് നല്ല രീതിയില്‍ ചര്‍ച്ച ചെയ്ത് തള്ളിയിട്ടുള്ളതാണ്. സത്യത്തില്‍ ജാഹില്ലിയ കാലമായിരുന്നു ഇസ് ളാമികസംസ്ഥാപനത്തിന് ശേഷമുള്ള ഘട്ടത്തേക്കാള്‍ പലവിധത്തിലും മികച്ചതെന്ന നിരീക്ഷണവുമുണ്ട്. Pre-Islamic period ലെ ഒട്ടുമിക്ക ദുരാചാരങ്ങളും ഇസ്‌ളാം സ്വാംശീകരിച്ചുവെന്ന് മാത്രമല്ല ഉള്ള വെളിച്ചം കൂടി തല്ലിക്കെടുത്തുകയും ചെയ്തു. സ്ത്രീകളുടെ നില കൂടുതല്‍ ശോചനീയമാക്കിയത് ഇസ്ളാമാണ്.

ഖദീജയെപ്പോലൊരാള്‍ ജാഹിലിയ്യ കാലത്തിന്റെ സംഭാവനയാണ്. മുഹമ്മദിന് സാമ്പത്തിക ഭദ്രതയുള്ള ഒരു ജീവിതം കൊടുക്കാന്‍ അവര്‍ക്ക് സാധിച്ചു. പെണ്‍കുഞ്ഞുങ്ങളെയെല്ലാം ജാഹില്ലിയകാലത്ത് കുഴിച്ചു മൂടിയിരുന്നെങ്കില്‍ ഇസ്ളാം വരുമ്പോള്‍ അറേബ്യയില്‍ സ്ത്രീകളേ ഉണ്ടാകുമായിരുന്നില്ല.

സത്യമിതാണ്-അത്തരമൊരു പ്രാകൃതമായ വിവേചനം അറേബ്യന്‍ സമൂഹത്തില്‍ എക്കാലത്തുമുണ്ടായിരുന്നു. ഇന്ന് അതിന്റെ തീഷ്ണത കുറഞ്ഞതിന് നന്ദി പറയേണ്ടത് ശാസ്ത്ര-മാനവിക-ജനാധിപത്യ ചിന്തയുടെ ആഭിര്‍ഭാവത്തോടാണ്. അതല്ലാതെ മതത്തിന്റെ അക്കൗണ്ടിലല്ല. സോമാലിയയില്‍ നടക്കുന്നതിനെ കുറിച്ച് ആയന്‍ ഹിര്‍സി അലി വിവരിക്കുന്നുണ്ട്.

രവിചന്ദ്രന്‍ സി said...

പെണ്‍കുഞ്ഞിന്റെ കൊലപാതകം മാത്രമല്ല പെണ്‍കുട്ടികളെ കുടുംബത്തിന്റെ മാനം കാക്കാനായി കൊല്ലുന്ന honour killing എന്ന മറ്റൊരു സാമൂഹികരോഗം കൂടി ഇസ് ളാമികസമൂഹത്തില്‍ (ഇസ് ളാമില്‍ മാത്രമല്ല) കലശലാണ്, താരതമ്യേന മിതവാദികളായ യൂറോപ്യന്‍ മുസഌങ്ങള്‍ക്കിടയില്‍ വരെ. honour killing ല്‍ കുടുംബത്തിന്റെ മാനം കാക്കാനായി ഇന്നേവരെ ഒരു പുരുഷനെ വധിച്ചതായി കേട്ടിട്ടില്ല.

പാകിസ്ഥാനിലെ ചില ഗോത്രങ്ങള്‍ക്കിടയില്‍ പ്രതികാരം വീട്ടാന്‍ എതിര്‍ ഗോത്രത്തിലെ അവിവാഹിതരായ യുവതികളെ ബലാല്‍സംഗം ചെയ്യുന്ന സുകുമാരകല ഇപ്പോഴും നിലവിലുണ്ട്. Islam is not actually a solution for these problems. In fact, it is either a part of the problem or it is the real problem.

കുട്ടിക്കാലം മുതല്‍ ജാഹില്ലിയകാലത്തെ അധിക്ഷേപിച്ച് ശീലിച്ച താങ്കള്‍ക്ക് അതൊക്കെ അംഗീകരിക്കാന്‍ വൈകാരികമായ ബുദ്ധിമുട്ടുണ്ടായിരിക്കാം. പുതിയ പ്രവാചകന്‍മാരെ കാത്തിരിക്കുന്ന സ്വഭാവമുള്ളതിനാല്‍ പ്രതീക്ഷ കൈവിടേണ്ടതില്ലന്ന് മാത്രം.

Salim PM said...

നേട്ടമെല്ലാം ശാസ്ത്രത്തിന്‍റെ എകൗണ്ടിലും കോട്ടങ്ങളെല്ലാം മതങ്ങളുടെ എകൗണ്ടിലും വരവുവെക്കുന്ന ഈ വണ്‍വേ നയം നസ്തികര്‍ക്ക് ഭൂഷണമായിരിക്കാം. എന്നാല്‍, നിഷ്പക്ഷമായി ചിന്തിക്കുന്ന ആരും അത് അംഗീകരിച്ചു തരില്ല. ഇസ്‌ലാമിനു മുമ്പ് അറബികളുടെ ഇടയില്‍ പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചിടുന്ന മ്പ്രദായം ഉണ്ടായിരുന്നു എന്നത് ചരിത്ര യാഥാര്‍ത്യമാണ്. അത് നിര്‍ത്തലാക്കിയത് ഇസ്‌ലാമിന്‍റെ അവിര്‍ഭാവത്തോടെ തന്നെയാണ്. അല്ലാതെ ശാസ്ത്ര-മാനവിക-ജനാധിപത്യ ചിന്തയുടെ ആഭിര്‍ഭാവത്തോടെയൊന്നുമല്ല.

ഇസ്‌ലാമിക അദ്ധ്യാപനങ്ങളുടെ പിന്‍ബലമില്ലാത്ത പല അനാചാരങ്ങളും മുസ്‌ലിം രാജ്യങ്ങളില്‍ നടക്കുന്നുണ്ടാവാം; നിഷേധിക്കുന്നില്ല. പക്ഷേ, "സത്യത്തില്‍ ജാഹില്ലിയ കാലമായിരുന്നു ഇസ് ളാമികസംസ്ഥാപനത്തിന് ശേഷമുള്ള ഘട്ടത്തേക്കാള്‍ പലവിധത്തിലും മികച്ചതെന്ന നിരീക്ഷണവുമുണ്ട്." എന്നൊക്കെ തട്ടി വിടാന്‍ അപാര തൊലിക്കട്ടി തന്നെ വേണം സാര്‍.

താങ്കളുടെ കമന്‍റിലെ "ആറേബ്യന്‍ നാടുകളിലൊക്കെ ചിലയിടങ്ങളില്‍ പെണ്‍കുഞ്ഞു ജനിച്ചാല്‍ അപ്പോള്‍തന്നെ കൊന്ന് മണലില്‍ താഴ്ത്താറുണ്ട്." എന്ന വാചകമാണ് ശരിയല്ല എന്നു ഞാന്‍ പറഞ്ഞത്. ഇത് ഇപ്പോഴും നടക്കുന്നുണ്ട് എന്ന രീതിയിലാണ് താങ്കള്‍ അവതരിപ്പിച്ചത്. ഇത് തികച്ചു വ്യാജമായ ഒരു ആരോപണമാണ്.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കല്‍ക്കീ,

പറഞ്ഞാലും അത്ര മോശമാണെങ്കില്‍ ഖദീജയെപ്പോലൊരു വനിത എങ്ങനെ ജാഹിലിയ്യ കാലത്തുണ്ടായി? എഴുത്തും വായനയും അറിയുന്നവര്‍ അന്നുണ്ടായിരുന്നില്ലേ? ഇസ്‌ളാം പിന്തുടരുന്ന മിക്ക ഗോത്ര-നൈതിക നിയമങ്ങളും ആ കാലത്തിലും നിലവിലിരുന്നതല്ലേ? അടിമത്വവും വെപ്പാട്ടി വ്യവസ്ഥയും ഇസ്‌ളാം പ്രത്യക്ഷത്തില്‍ തന്നെ സ്വാംശീകരിച്ചില്ലേ?

ഹമുറാബി കോഡിനെന്തു സംഭവിച്ചു? ഇസ്‌ളാം പെണ്കുഞ്ഞുങ്ങളെ കൊന്നുതള്ളുന്നത് നിറുത്തലാക്കിയെന്ന് താങ്കള്‍ സസുഖം അവകാശപ്പെട്ടുവല്ലോ? എങ്ങനെയാണത് നടപ്പില്‍ വരുത്തിയതെന്ന് പറയാമോ? എന്തായിരുന്നു അതിന്റെ നടപടിക്രമങ്ങള്‍? ഇസഌമികകാലഘട്ടം പരമവിശുദ്ധവും ജാഹിലിയ്യ കാലം പരമ നികൃഷ്ടവുമെന്ന പരമ്പരാഗത മതവിശ്വാസമാണ് സത്യത്തില്‍ തൊലിക്കട്ടി ആവശ്യപ്പെടുന്നത്. അങ്ങേയറ്റം പോയാല്‍ സ്വഭാവികമായ ഭേദഗതിയും പരിണാമവും എന്നു മാത്രമേ പറയാന്‍ പാടുള്ളു.

ചുറ്റുമുള്ള മാറ്റങ്ങള്‍ ഒരു പരിധിവരെ ഇസഌമും ഉള്‍ക്കൊണ്ടിട്ടുണ്ടാവാം. പക്ഷെ നിങ്ങള്‍ പറയുന്നതെന്താണ്? ഇസ്‌ളാം വെളിച്ചം, ജാഹില്ലിയ ഇരുട്ട് എന്നാണ്. സമാനതകളില്ലാത്ത നുണയാണിത്.

Salim PM said...

ഒരു സമൂഹത്തിലെ എല്ലാ മനുഷ്യരും ദുഷ്ടന്മാരും ക്രൂരന്മാരും ആയിട്ടുള്ള ഒരവസ്ഥ ഒരിക്കലും ഉണ്ടാകില്ല. എന്നു മാത്രമല്ല ഏതൊരു സമൂഹത്തെ എടുത്തു നോക്കിയാലും അതിലെ ഭൂരിഭാഗം പേരും മിതവാദികളും നല്ലവരും ആയിരിക്കും എന്നു കാണാം. മക്കയില്‍ ഒരു ഖദീജ ഉണ്ടായിരുന്നു എന്നു കരുതി എല്ലാ സ്ത്രീകളും ഖദീജയുടെ സ്റ്റാറ്റസില്‍ ആയിരുന്നു എന്നു ധ്വനിപ്പിക്കുന്ന വിധത്തിലുള്ള പ്രചാരണം ശുദ്ധ അസംബന്ധമാണ്.


"ചുറ്റുമുള്ള മാറ്റങ്ങള്‍ ഒരു പരിധിവരെ ഇസഌമും ഉള്‍ക്കൊണ്ടിട്ടുണ്ടാവാം. പക്ഷെ നിങ്ങള്‍ പറയുന്നതെന്താണ്? ഇസ്‌ളാം വെളിച്ചം, ജാഹില്ലിയ ഇരുട്ട് എന്നാണ്. സമാനതകളില്ലാത്ത നുണയാണിത്."

ഇസ്‌ലാമിന്‍റെ ആവിര്‍ഭാവത്തോടെ അറബി സമൂഹത്തില്‍ പുരോഗമനാത്മകമായ മാറ്റങ്ങള്‍ ഉണ്ടായി എന്നത് പൊതുവില്‍ അംഗീകരിക്കപ്പെട്ട സംഗതിയാണ്. നുണയാരാണ് പറയുന്നത് എന്ന് ചരിത്രം അറിയാവുന്നവര്‍ക്കറിയാം.

It is generally accepted that Islam changed the structure of Arab society and to a large degree unified the people, reforming and standardizing gender roles throughout the region. According to Islamic studies professor William Montgomery Watt, Islam improved the status of women by "instituting rights of property ownership, inheritance, education and divorce." Some writers, however, disagree


(ഇനി കുറച്ചു ദിവസത്തേക്ക് ഇങ്ങോട്ട് വരാന്‍ പറ്റുമെന്നു തോന്നുന്നില്ല. പിന്നെക്കാണാം)

രവിചന്ദ്രന്‍ സി said...

Dear Kalki,

മുമ്പ് പറഞ്ഞത് ആവര്‍ത്തിക്കട്ടെ, ഭ്രൂണഹത്യ പാടില്ലെന്ന് ഏത് മതമാണ് പറഞ്ഞതെന്ന് ആരു പറയുന്നില്ല. എന്റെ അറിവില്‍ ഒരു മതവും അങ്ങനെ പറഞ്ഞിട്ടില്ല. കാരണം ഭ്രൂണം എന്തെന്ന് കൃത്യമായി തിരിച്ചറിയാവുന്ന മതങ്ങള്‍ ആധുനിക മതങ്ങള്‍ മാത്രം. ബാക്കിയൊക്കെ വ്യാഖ്യാനഫാക്ടറിയും ഉടായിപ്പും മാത്രം. പിന്നെ ഇസ് ളാമിന്റെ കാര്യത്തില്‍ താങ്കള്‍ കരുതലോടെ സംസാരിച്ചത് ഔദാര്യമല്ല. കാരണം പല വിധത്തില്‍, പല തരത്തില്‍ ഗര്‍ഭഛിദ്രം ആകാമെന്ന് ലോകമെമ്പാടുമുള്ള മുസ്‌ളീം നേതാക്കള്‍ ശാസനമിറക്കാറുണ്ട്, വ്യാഖ്യാനിക്കാറുണ്ട്, വിശദീകരിക്കാറുണ്ട്. മതനേതാക്കളില്‍ പൊതുവെ കാണപ്പെടുന്ന പോലെ ഇക്കാര്യത്തിലും യാതൊരുവിധ അഭ്രിപ്രായഐക്യവുമില്ലെന്ന് മാത്രം. രണ്ടായാലും അബോര്‍ഷന്‍ ഇസ് ളാമിന് ഹറാമാണെന്ന രീതയില്‍ കമന്റിട്ട് കാടുകയറുന്ന സുഹൃത്തുക്കളോട് ഒരുനല്ല നമസ്‌ക്കാരം പറയാതിരിക്കാന്‍ നിര്‍വാഹമില്ല. (Ref: http://www.bbc.co.uk/religion/religions/islam/islamethics/abortion_1.shtml)

അബോര്‍ഷന്‍ എന്നു കേള്‍ക്കുമ്പോള്‍ ഉടനെ' അനാവശ്യത്തിന് അബോര്‍ഷന്‍ വേണോ?' 'തമാശയ്ക്ക് അബോര്‍ഷന്‍ ചെയ്യാമോ?', 'അബോര്‍ഷന്‍ ചെയ്ത് കളിക്കാന്‍ വരുന്നോ?' 'പെണ്ണിനേയാണോ ആണിനേയാണോ അബോര്‍ട്ട് ചെയ്യേണ്ടത്?.... തുടങ്ങിയ ചോദ്യങ്ങളുന്നയിക്കുന്ന ബൗദ്ധികസരടങ്ങളോട് ലളിതമായി പറയട്ടെ: വ്യക്തിക്കും സമൂഹത്തനും ആവശ്യമുണ്ടെങ്കില്‍, സാഹചര്യം ന്യായീകരിക്കുന്നെങ്കല്‍ ഗര്‍ഭധാരണത്തിന്റെ ആദ്യഘട്ടത്തില്‍ അബോര്‍ഷന്‍ ചെയ്യുകതന്നെ ചെയ്യാം. ഇനി അതല്ല,അബോര്‍ഷന്‍ കുട്ടിക്കളിയാണെന്ന് തോന്നുന്നവര്‍ക്ക് ആ വഴി നോക്കാം. ആര്‍ക്കുമിവിടെ പരാതിയില്ല.

രവിചന്ദ്രന്‍ സി said...

മക്കയില്‍ ഒരു ഖദീജ ഉണ്ടായിരുന്നുവെന്നത് നിസ്സാരകാര്യമല്ല. പുരുഷന്‍മാരെ സഹായികളായി വെച്ച് വ്യാപാരം നടത്തി ധനികയായ ഒരു വ്യാപാരസംരംഭകയായിരുന്നു അവര്‍. സമൂഹത്തില്‍ അതിന്റേതായ ഉന്നതസ്ഥാനവും അവര്‍ക്കുണ്ടായിരുന്നു. ഖദീജയുടെ സമ്പത്തും കുലമഹിമയും ഗോത്രസംരക്ഷണവുമാണ് മുഹമ്മദിന്റെ പ്രധാന പിന്തുണയായി നിലകൊണ്ടത്. ഒരു ഖദീജയെക്കുറിച്ചേ നാമറിയുന്നുള്ളു. അനേകം ഖദീജമാരുണ്ടാകാനുള്ള സാഹചര്യം ആ സമൂഹത്തിലുണ്ടായിരുന്നു എന്നനുമാനിക്കുന്നതില്‍ തെറ്റില്ലതന്നെ. അല്ലെങ്കില്‍ ഖദീജ ഒരു അപവാദം(Exception) ആയിരുന്നുവെന്ന് താങ്കള്‍ തെളിയിക്കണം.

അങ്ങനെയെന്തെങ്കിലും സൂചന (uniqueness of Khadija) താങ്കളുടെ മതസാഹിത്യത്തിലുണ്ടോ? മി. കല്‍ക്കീ, ഇന്ന് സൗദിഅറേബ്യയെ ഒരു സ്ത്രീ ഭരിക്കുമോ? ഖദീജയുടെ കാര്യം സൂചിപ്പിച്ചപോലെ ഒരാളെങ്കിലും? ഉണ്ടാവില്ല. ജാഹില്ലിയകാലത്ത് ഖദീജമാര്‍ ഉണ്ടാകുമായിരുന്നു. അതനനുവദിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എല്ലാ അവകാശമുണ്ടായിട്ടും പിന്നീട് ആയിഷമാര്‍ എങ്ങുമെത്തിയില്ല.

രവിചന്ദ്രന്‍ സി said...

Mr. KALAKI,

FROM YOUR FAVOURITE QUOTE ONE COULD ALSO READ THAT:

"Some writers have argued that women before Islam were more liberated drawing most often on the first marriage of Muhammad and that of Muhammad's parents, but also on other points such as worship of female idols at Mecca."

രവിചന്ദ്രന്‍ സി said...

Women's code bill നെ ആധാരമാക്കിയ പരസ്യ സംവാദം ഈ ഞായറാഴ്ച(6.11.2011) രാവിലെ(10AM) എറണാകുളത്ത്. ഡോ. പോള്‍ തേലക്കാട്ട്, ഡോ.കെ.എസ്.ഡേവിഡ്, ശ്രീ.മോഹന്‍ദാസ്(ഹിന്ദു ഐക്യവേദി), ശ്രീ. ഉറൂബ്(കുര്‍ഃആന്‍ സുന്നത്ത് സൊസൈറ്റി) എന്നിവര്‍ക്കൊപ്പം വിഷയാവതാരകനായി ഞാനും പങ്കെടുക്കുന്നു. വേദി-ബോസ് ഭവന്‍ ഓഡിറ്റോറിയം,റയിയില്‍വെ സ്‌റ്റേഷന് സമീപം, എറണാകുളം. ഏവര്‍ക്കും സ്വാഗതം.

ഷാരോണ്‍ said...

കത്തോലിക്ക സഭകള്‍ കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങളെ പോലും എതിര്‍ക്കുന്നത് എന്ത് കൊണ്ട് ആരും ചര്‍ച്ചയ്ക്കെടുക്കുന്നില്ല ?

അത് കഴിഞ്ഞിട്ടുള്ള കാര്യമല്ലേ ഈ ഭ്രൂണപാതകം? അതിപ്പോള്‍ നാഡീവ്യൂഹ വ്യവസ്ഥിതി വ്യക്തമായി മനസിലാവാതെ അരുംകൊലയോ അതോ അരിമ്പാറ കരിക്കുംപോലെ ഒരു പ്രക്രിയയോ എന്ന് എങ്ങനെ പറയാന്‍ പറ്റും?

കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങളെ പോലും എതിര്‍ക്കുന്നതാണ് ശരിയായ ആഭാസവും രാജ്യദ്രോഹവും. അതിനെ അവര്‍ എങ്ങനെയാണാവോ ന്യായീകരിക്കുന്നത്..

മുഹമ്മദ് ഖാന്‍(യുക്തി) said...

കല്‍ക്കി സെഡ്.....


ഇസ്‌ലാമിനു മുമ്പ് അറബികളുടെ ഇടയില്‍ പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചിടുന്ന മ്പ്രദായം ഉണ്ടായിരുന്നു എന്നത് ചരിത്ര യാഥാര്‍ത്യമാണ്. അത് നിര്‍ത്തലാക്കിയത് ഇസ്‌ലാമിന്‍റെ അവിര്‍ഭാവത്തോടെ തന്നെയാണ്>>>>>>>>>>>>>>>>>>>>>>>>
------------------------------
അപ്പോള്‍ കല്‍ക്കി,
നബിയുടെ കാലത്ത് മൂന്നുംനാലും പത്തും വരെ കെട്ടാന്‍ പൊണ്ണുങ്ങളെ എവിടുന്നു കിട്ടി?

Ameerathul Asad had eight wives while Noufal bin

Muawiyya Daylami had five. At the time of their embracing Islam,

നബിയുടെ ഭാര്യമാരുടെ എണ്ണം “9“ ജമാ അംഗീകരിചതാണ്.കുബുദ്ധികള്‍ എണ്ണം കൂട്ടിപ്പറയും.

ഖുറാന്‍ പറയുന്നുവല്ലോ-

അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. 4*3.(ഈ ഉപദേശം സഹാബികള്‍ക്കക്കും നടപ്പിലാക്കാന്‍ പെണ്ണ് അധികം വേണമെന്ന് അള്ളാക്ക് അറിയില്ലന്നുണ്ടോ?)

ഇനി ജിവിച്ചിരിക്കെ പെണ്ണിനു കുഴിതോണ്ടുന്ന വിദ്യകളും സുലഭം-
1)
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കുന്നു; ആണിന്‌ രണ്ട്‌ പെണ്ണിന്‍റെതിന്‌ തുല്യമായ ഓഹരിയാണുള്ളത്‌.4*11
2)പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന്‌ മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ്‌ നല്‍കിയത്‌ കൊണ്ടും4*34
3)4*34അവരെ അടിക്കുകയും ചെയ്ത്‌ കൊള്ളുക

4)
നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌
5)നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌.(അപ്പോള്‍ ജാഹിലീയകാലത്ത് പെണ്ണ് സൌന്ദര്യ പ്രകടനം നടത്തിയിരുന്നതായി ഖുറാന്‍ പറഞ്ഞു തരുന്നു.)

“ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും”

രാഷ്ട്രീയക്കാരന്‍ said...

natural selection ന്റെ ഉപാസകരൊക്കെ ഭ്രൂണഹത്യക്കു വേണ്ടി വാദിക്കുന്നു. കലികാലം. ഓരോ മാസവും ഓരോ അണ്ഡം വീതം ഉത്പാദിപ്പിക്കാനാണ്‌ പ്രകൃതി സ്ത്രീയെ സംവിധാനിച്ചിരിക്കുന്നത്. അത് വ്യക്തമായ ഉദ്ദേശത്തോടെ തന്നെ. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന ജീവികളെ ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ തട്ടിക്കളയണമെന്നത് പ്രകൃതി വിരുദ്ധ നിലപാടല്ലേ. അതും ഇപ്പോഴുള്ളവരുടെ ജീവിതം സുഖകരമാകാന്‍ വേണ്ടിയും. അചേതന വസ്തുക്കളില്‍  വരെ natural selection കണ്ടെത്തുന്ന മഹാരധന്‍മാരൊക്കെ കൊലപാതകത്തിനു പിന്നണി പാടുന്നു. അന്ധനും മൂകനും ബധിരനും വികലാംഗനുമായവര്‍  ജീവിക്കാന്‍ യോഗ്യരല്ല എന്നാണീ അല്‍പ്പന്‍മാരുടെ കണ്ടെത്തല്‍. കയ്യില്ലാത്തതുകൊണ്ട് കാലു കൊണ്ട് എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്യുന്നവരെ വേണ്ടേ വേണ്ട. കണ്ണില്ലെങ്കിലും മധുര ശബ്ദം കൊണ്ട് പാട്ടുപാടി മറ്റുള്ളവരെ ആനന്ദിപ്പിക്കുന്നവരും ഇവര്‍ക്കൊക്കെ മഹാഭാരം. മേല്‍പറഞ്ഞാവരൊന്നും ജീവിക്കാനെ അര്‍ഹരല്ല. പൊതു സ്ഥലങ്ങളിലൊക്കെ തെണ്ടുന്ന ഈ അയോഗ്യരെ ഒന്നാകെ കൊന്നൊടുക്കുക. ബാക്കിയുള്ളവരുടെ ജീവിതം സുഖകരമാകാന്‍ ഇതേ വഴിയുള്ളു.

natural selectionന്റെ മറ്റൊരു പ്രണേതാവായ കാളിദാസനെ ഇവിടെയെങ്ങും കാണുന്നുമില്ല.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഷാരോണ്‍,

പണ്ടൊക്കെ ക്രൈസ്തവ പള്ളികളില്‍ വെച്ച് വിവാഹപൂര്‍വ കൗണ്‍സിലിംങ് നടത്തുമ്പോള്‍ ഗര്‍ഭധാരണത്തിന് സാധ്യതയില്ലാത്ത സുരക്ഷിതകാലത്തെ(safe period) കുറിച്ച് വിശദീകരിച്ചുകൊടുക്കുകയും ആ ദിനങ്ങള്‍ കലണ്ടറില്‍ അടയാളപ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുമെന്നൊക്കെയാണ് കേട്ടിട്ടുള്ളത്. ഇന്ന് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെ പള്ളി എതിര്‍ക്കുന്നുവെങ്കില്‍ കേരളത്തിന് വലിയ ആപത്തുകള്‍ വരാനിരിക്കുന്നുവെന്ന് ന്യായമായും സംശയിക്കാം.

രവിചന്ദ്രന്‍ സി said...

ലോകത്ത് ഏറ്റവുമധികം ഗര്‍ഭഛിദ്രം ചെയ്യുന്നത് മതവിശ്വാസികളാണ്. ഏതാണ്ട് എണ്‍പതു ശതമാനത്തിലധികം. മതവിശ്വാസികള്‍ അതിനെ പരസ്യമായി പിന്തുണയ്ക്കുന്നില്ലെന്നേയുള്ളു. പ്രായോഗികമായി ചെയ്യുന്നതില്‍ മസിലുപിടുത്തമില്ല. ഗര്‍ഭഛിദ്രം ചെയ്യരുതെന്ന് മതം പറയുന്നുവെന്നൊക്കെയാണ് ചിലര്‍ കഥയില്ലാതെ തട്ടിവിടുന്നത്.

സത്യത്തില്‍ മതം 'ഗര്‍ഭഛിദ്രം' എന്ന വാക്കുപോലും ഉപയോഗിക്കുന്നില്ല. അങ്ങനെയൊരു വാക്കിന്റെ അര്‍ത്ഥം പോലും മതദൈവങ്ങള്‍ക്കറിയില്ലായിരുന്നു. ഭ്രൂണം എന്താണന്നറിഞ്ഞിട്ടുവേണ്ടേ ഭ്രൂണഹത്യയെക്കുറിച്ച് സംസാരിക്കാന്‍?!

പിന്നെയുള്ളത് 'മനുഷ്യജീവന് (exclusively മനുഷ്യജീവന്‍ അഥവാ ജീവന്‍(മ))വലിയ വിശിഷ്ടത കല്‍പ്പിക്കുന്ന മതമാണ് തങ്ങളുടേതാണെന്ന് ഉടായിപ്പാണ്. മതസാഹിത്യം വായിച്ചാല്‍ മനുഷ്യജീവന് കൊടുക്കുന്ന പ്രാധാന്യം കണ്ട് സാമാന്യബുദ്ധിയുള്ളവര്‍ വിറച്ച് വിറങ്ങലിക്കും. കഴുത്തറുക്കുമ്പോള്‍ കിട്ടുന്ന ചുടുചോരയാണ് മിക്ക മതദൈവങ്ങളുടേയും ഇഷ്ടപ്രസാദം.

വര്‍ഗ്ഗീയലഹളകളിലും മതസംഘര്‍ഷത്തിലും മതഭീകരതിയിലും ഇന്‍ക്വിസിഷനിലും മതനിന്ദാക്കുറ്റത്തിലുമൊക്കെ സദാ പ്രകടമാകുന്ന 'മനുഷ്യജീവന് കൊടുക്കുന്ന പ്രാധാന്യം' കണ്ട് കരള് കലങ്ങാത്തവരുണ്ടോ?!എങ്കില്‍ അവര്‍ക്കിനി എന്തു കണ്ടാലും പ്രശ്‌നമില്ല.

രവിചന്ദ്രന്‍ സി said...

മനുഷ്യരൊക്കെ അബോര്‍ഷന്‍ ചെയ്യുന്നതിന് യുഗയുഗാന്തരങ്ങള്‍ക്ക് മുമ്പ് സുപ്രസിദ്ധ മതകഥാപാത്രമായ ദൈവം ഈ പണി തുടങ്ങി. ലോകം കണ്ട ഏറ്റവും വലിയ, സ്ഥിരപ്രകടനത്തിന് പേരു കേട്ട ഗര്‍ഭഛിദ്രകന്‍ ദൈവമാകുന്നു. അദ്ദേഹത്തിന്റെ പിന്നില്‍ രണ്ടാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്കും അദ്ദേഹവുമായുള്ള അകലം അനന്തമാണ്.

മതവിശ്വാസികള്‍ നല്ലൊരു ശതമാനം ചെയ്യുന്നു എന്നുള്ളതു കൊണ്ട് മാത്രം ഗര്‍ഭഛിദ്രത്തെ കണ്ണുമടച്ച് എതിര്‍ക്കുന്നത് ശരിയല്ലല്ലോ. അതിനാല്‍ ചില നാസ്ത്കരും വേണ്ടിവന്നാല്‍ അബോര്‍ഷന്‍ ചെയ്യുന്നു. മതവിശ്വാസികള്‍ അബോര്‍ഷന്‍ ചെയ്ത് കളിക്കാറുണ്ടാവാം. അങ്ങനെ ചെയ്യുന്ന നാസ്തികര്‍ തീരെ അപൂര്‍വമെന്നേ പറയാവൂ. മതം പറയുന്നതില്‍ എന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍, ജൈവലോകത്ത് അനുനിമിഷം കോടിക്കണക്ക് ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നതിനാല്‍ ഗര്‍ഭഛിദ്രം 100% പ്രകൃതിപരമാണ്. 1% പോലും പ്രകൃതി വിരുദ്ധത അതിലില്ല. മറിച്ച് അബോര്‍ഷനെ എതിര്‍ക്കുന്നതും പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചുമൂടുന്നതുമാണ് പ്രകൃതിവിരുദ്ധം.

ദൈവത്തിന്റെ favourite past time ഉം hobby യും അബോര്‍ഷനായതിനാല്‍ അത് 100% ദൈവികമായ കര്‍മ്മവുമാണ്. ദൈവത്തിനൊപ്പമെത്താന്‍ നമുക്കാവില്ലല്ലോ! എങ്കിലും അത്യാവശ്യം നേരിട്ടാല്‍ ദൈവികമായ ഒരു കര്‍മ്മം അനുഷ്ഠിച്ച് അവനിലേക്കുള്ള വഴി തെളിച്ചെടുക്കാനും ദൂരം കുറയ്ക്കാനും നമുക്ക് സാധിക്കും.

ദൈവികവും പ്രകൃതിപരമവുമായ ഒരു സംഗതിയെ എതിര്‍ക്കുന്ന അണ്ണന്‍മാരും സ്വന്തം ഭാര്യയ്ക്ക് ഒരു മുന്തിരിക്കുല ഗര്‍ഭം (tubal pregnancy)വന്നാല്‍ സ്വന്തം സഹോദരി ഒരു 'പാപഭാരം' ചുമന്നാല്‍ ഉടനെ ആ ദൈവികകര്‍മ്മം ചെയ്ത് സായൂജ്യമടയുന്നു. എന്തിനേറെ പറയുന്നു അബോര്‍ഷന്‍ മാത്രമല്ല ചില നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ജവന്റെ സര്‍വ സാധ്യതയും നശിപ്പിച്ച് അണ്ഡാശയവും തന്നെ നീക്കം ചെയ്യുന്നവരില്‍ മഹാഭൂരിപക്ഷവും മതവിശ്വാസികളാണ്. പ്രായോഗികതാവാദം!!

രാഷ്ട്രീയക്കാരന്‍ said...

>>>>>ജൈവലോകത്ത് അനുനിമിഷം കോടിക്കണക്ക് ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നതിനാല്‍ ഗര്‍ഭഛിദ്രം 100% പ്രകൃതിപരമാണ്. 1% പോലും പ്രകൃതി വിരുദ്ധത അതിലില്ല. മറിച്ച് അബോര്‍ഷനെ എതിര്‍ക്കുന്നതും പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചുമൂടുന്നതുമാണ് പ്രകൃതിവിരുദ്ധം.<<<<<

സാറങ്ങു കത്തിക്കയറുന്നല്ലോ?

പരിണാമത്തേക്കുറിച്ച് പുസ്തകം എഴുതിയ മഹാനുഭാവനല്ലേ? പരിണമിച്ചുണ്ടായ മനുഷ്യന്‌ , മറ്റ് മൃഗങ്ങളില്‍ നിന്ന് കൂടുതലായി എന്ത് മഹത്വമുണ്ട് സാറെ? ഉണ്ടായിക്കഴിഞ്ഞാല്‍ പെരുകി അവസാനിക്കുക എന്നതു തന്നെയല്ലേ എല്ലാ ജീവജാലങ്ങളുടെയും ധര്‍മ്മം? മനുഷ്യനെന്തെങ്കിലും പ്രത്യേക ധര്‍മ്മം അനുഷ്ടിക്കാനുണ്ടോ?ഉണ്ടെങ്കില്‍ സാറു പറ.

കോടിക്കണക്കിനു ഗര്‍ഭങ്ങള്‍ അലസിപ്പോകുന്നതുകൊണ്ട്, അലസിപ്പിക്കുന്നതിനു മടിക്കേണ്ട എന്നതാണോ സാറിന്റെ ധര്‍മ്മികത? കോടിക്കണക്കിനു മനുഷ്യര്‍ ജനിച്ചു കഴിഞ്ഞു ചത്തു പോകുന്നുണ്ട്. ആ ന്യായീകരണം വച്ച് നമുക്ക് മനുഷ്യരെ അങ്ങു കൊന്നുകളയാം അല്ലിയോ സാറെ?

അബോര്‍ഷന്‍ അല്ല സാറേ പ്രകൃതിപരം. ആരോഗ്യമുള്ള ഒരു സ്ത്രീ ഗര്‍ഭം ധരിച്ചാല്‍ പ്രസവിക്കുക എന്നതാണു പ്രകൃതി പരം.സ്വാഭാവിക അബോര്‍ഷന്‍ വളരെ ചുരുക്കമായി നടക്കുന്ന പ്രതിഭാസമാണ്. സാറിന്റെ ഭാര്യക്ക് എത്ര അബോര്‍ഷന്‍ സ്വാഭാവികമായി ഉണ്ടായിട്ടുണ്ട്. അമ്മക്ക്, സഹോദരിക്ക്, അടുത്തറിയാവുന്ന സ്ത്രീകള്‍ക്ക്? സറെങ്ങനെ കണക്കെടുത്താലും ആത് വളരെ വളരെ കുറവാണു സാറെ. പ്രകൃതിപരമായിട്ടുള്ളത് ഭൂരിഭാഗം ഗര്‍ഭവും പൂര്‍ണ്ണ വളര്‍ച്ചയെത്തി പ്രസവിക്കുന്നതാണ്.

രവിചന്ദ്രന്‍ സി said...

മതവാദികള്‍ സമ്മതിക്കുന്നു:സ്വാഭാവികമായി ഗര്‍ഭം അലസാറുണ്ട്. പക്ഷെ എണ്ണം ഞങ്ങള്‍ ഉദ്ദേശിച്ച അത്രയും വരുന്നില്ല. എന്തുചെയ്യും?! കുറേക്കൂടി സംഭവിച്ചിരുന്നെങ്കില്‍ നന്നായിരുന്നു! പ്രാര്‍ത്ഥിച്ചുനോക്കൂ, ദൈവം കേള്‍ക്കാതിരിക്കില്ല. അവന്‍ നിനച്ചാല്‍ നടക്കാത്ത കാര്യമുണ്ടോ?! ഗര്‍ഭഛിദ്രവും ഗര്‍ഭധാരണവും പ്രകൃതിപരമാണ്. പക്ഷെ ഗര്‍ഭഛിദ്രത്തിന്റെ എണ്ണം ഗര്‍ഭധാരണത്തിന്റെ എണ്ണത്തെക്കാള്‍ കുറവാണ്. മതവിശ്വാസി ദു:ഖിച്ചുപോകും, കാരണം അവന് ജീവന്‍(മ) അമൂല്യമാണ്! കൂടുതല്‍ അബോര്‍ഷനുകള്‍ പ്രകൃതിപരമായി നടന്നാലേ ആ ലക്ഷ്യം നേടാനാവൂ.

അബോര്‍ഷനുകളുടെ എണ്ണം കൂടിയാലേ മനസ്സിന് തൃപ്തിയാവൂ എന്ന അവസ്ഥയിലും വിഷമിക്കാനില്ല. കാരണം ഗര്‍ഭധാരണവും അബോര്‍ഷനും പ്രകൃതിപരമായി നടക്കുമ്പോള്‍ അതിന്റെ എണ്ണമെടുത്ത് ന്യായാന്യായങ്ങള്‍ നിര്‍ധാരണം ചെയ്യുന്നതിന് അനുമതി നല്‍കുന്ന ഏക സ്ഥാപനമാണ് മതം.

ഇതേ താരതമ്യത്തിലൂടെ ഗര്‍ഭധാരണത്തേയും അനായാസം പ്രകൃതിവിരുദ്ധമാക്കാം. അതായത് ഇണചേരുമ്പോള്‍ എപ്പോഴും ഗര്‍ഭധാരണം സംഭവിക്കുന്നില്ല. അതിനാല്‍ ഇണചേരല്‍ പ്രകൃതിപരവും ഗര്‍ഭധാരണം പ്രകൃതിവരുദ്ധവുമാകുന്നു!

രവിചന്ദ്രന്‍ സി said...

അന്വേഷകരറിയാന്‍:
ഞായാറാഴ്ചത്തെ സംവാദ പരിപാടി നടക്കുന്ന ബോസ് ഭവന്‍ എറണാകുളം സൗത്ത് റെയിവെ സ്റ്റേഷന് സമീപമാണ്. എറണാകുളത്ത് രണ്ട് റെയില്‍ സ്റ്റേഷനുണ്ടെന്ന കാര്യം ഓര്‍ത്തില്ല.

രാഷ്ട്രീയക്കാരന്‍ said...

>>>>>മതവാദികള്‍ സമ്മതിക്കുന്നു:സ്വാഭാവികമായി ഗര്‍ഭം അലസാറുണ്ട്. പക്ഷെ എണ്ണം ഞങ്ങള്‍ ഉദ്ദേശിച്ച അത്രയും വരുന്നില്ല. എന്തുചെയ്യും?! കുറേക്കൂടി സംഭവിച്ചിരുന്നെങ്കില്‍ നന്നായിരുന്നു! പ്രാര്‍ത്ഥിച്ചുനോക്കൂ, ദൈവം കേള്‍ക്കാതിരിക്കില്ല. <<<<<

കണക്ക് കേട്ടപ്പോള്‍ സാറാകെ കണ്‍ഫ്യൂഷനില്‍ ആയെന്നു തോന്നുന്നു.

മതവിശ്വാസികളേക്കുറിച്ച് സാറിനു നല്ല വിവരമാണല്ലോ. ഇത് വായിച്ചാല്‍ തോന്നും സ്വാഭവികമായി ഗര്‍ഭമലസാറുണ്ട് എന്ന് ഇതു വരെ മതവിശ്വാസികള്‍  സമ്മതിച്ചിട്ടില്ല എന്ന്. സാര്‍ ലോകത്തേക്കുറിച്ച് കുറച്ചു കൂടി പഠിക്കേണ്ടിയിരിക്കുന്നു. സാറെങ്ങനെ വ്യാഖ്യാനിച്ചാലും സ്വാഭവികമായി അലസിപോകുന്ന ഗര്‍ഭങ്ങള്‍ വളരെ കുറച്ചേ ഉള്ളു സാറെ. യുക്തി വാദി പോലും പ്രത്യുത്പാദനത്തിനു വേണ്ടി ഗര്‍ഭം ധരിച്ചല്‍ അത് അലസിപ്പോകണേ എന്ന് ആഗ്രഹിക്കില്ല. മത വിശ്വാസി അതലസിപ്പോകരുതേ എന്ന് അവരവരുടെ ദൈവത്തോട് പ്രാര്‍ത്ഥിക്കും. രണ്ടു പേരും ആഗ്രഹിക്കുന്നതൊന്നു തന്നെ. സാറിന്റെ ഭാര്യ ഗര്‍ഭം ധരിച്ചപ്പോള്‍ അത് അലസിപ്പോകണേ എന്ന് ഒരു പക്ഷെ അഗ്രഹിച്ചിരിക്കാം.

പെണ്‍ ഗര്‍ഭത്തെ തെരഞ്ഞുപിടിച്ച് തട്ടിക്കളയുന്നതാണല്ലോ സാറിന്റെ മനോവേദന. തെരഞ്ഞുപിടിക്കാതെ ഏത് ഭ്രൂണത്തെ തട്ടിക്കളഞ്ഞാലും സാറു കരയില്ല എന്നും മനസിലായി. നരേന്ദ്ര മോഡി മുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച് തട്ടിയതിനെതിരെ സാറിനു മനോവേദനയുണ്ടോ എന്നറിയില്ല. ഒരു പക്ഷെ അധികാരം പിടിച്ചടക്കാന്‍ പെറ്റു കൂട്ടുന്ന ശവങ്ങളെ തട്ടിക്കളഞ്ഞതിനെ അനുകൂലിച്ചേക്കാം. മോഡി സാര്‍ തെരഞ്ഞുപിടിക്കാതെ മുസ്ലിങ്ങളെയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും  തട്ടിയിരുന്നെങ്കില്‍ സാറിന്റെ വിവരമുള്ള ഒരാള്‍ അതില്‍ ഒരു കുഴപ്പവും കാണില്ല എന്നുമിപ്പോള്‍ എനിക്ക് മനസിലായി. ഇതുപോലെ കുറെ കാര്യങള്‍ മാനസിലാക്കി തന്നതിനു നന്ദി.

രവിചന്ദ്രന്‍ സി said...

ഗര്‍ഭചിദ്രവും ഗര്‍ഭധാരണവുമൊക്കെ പ്രകൃതിപരവും 'ദൈവികവും' സഹജവും സ്വാഭാവികവുമാണെന്നും അവയുടെ എണ്ണമെടുത്ത് പരസ്പരം താരതമ്യം ചെയ്യുന്നത് അപഹാസ്യമാണെന്നും തെല്ലു ജാള്യതയോടെങ്കിലും പെട്ടെന്ന് സമ്മതിക്കുന്ന മതവിശ്വാസികള്‍ സെന്റ് ജോര്‍ജ്ജിനോളം വിദഗ്ധരായ പ്രാര്‍ത്ഥനാവീരരാണ്. അവര്‍ ഹര്‍ത്താലിനായി മനമുരുകി പ്രാര്‍ത്ഥിച്ചു. ദൈവം അവര്‍ക്കൊരു പണിമുടക്കം സമ്മാനിച്ചു(2.16:34)

മുഹമ്മദ് ഖാന്‍(യുക്തി) said...

അരാഷ്ട്രീയക്കാരന്‍ പറഞ്ഞു-

natural selectionന്റെ മറ്റൊരു പ്രണേതാവായ കാളിദാസനെ ഇവിടെയെങ്ങും കാണുന്നുമില്ല.>>>>>>>>>>>>>>>>>>>>>>
-------------------------------------

ഒരു സുബൈറിയന്‍ മണം അടിക്കുന്നല്ലോ??????

മുഹമ്മദ് ഖാന്‍(യുക്തി) said...

അരാഷ്ട്രീയന്‍ സെഡ്.....

നരേന്ദ്ര മോഡി മുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച് തട്ടിയതിനെതിരെ സാറിനു മനോവേദനയുണ്ടോ എന്നറിയില്ല>>>>>>>>>>>>>>>>>
---------------------------------
ഞമ്മന്റെ ആളുകളും മോശമല്ല കേട്ടാ

vivek said...

****

vivek said...

ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ക്ഷേത്രങ്ങളില്‍ പോകാറില്ളെന്ന് ബി. ജെ.പി പ്രസിഡന്‍റ് നിതിന്‍ ഗഡ്കരി. ഗോവ ‘തിങ്ക് ഫെസ്റ്റ് 2011 ’പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വം മതമല്ല, ഒരു ജീവിത രീതിയാണ്.http://www.madhyamam.com/news/130784/111104 >>>

'ഹിന്ദുത്വ നാസ്തികനും' മറയില്ലാതെ ഇതുപോലെ ആത്മാര്‍ഥമായി ഇവിടെ പറയാം.

രാഷ്ട്രീയക്കാരന്‍ said...

ഗര്‍ഭധാരണമാണു സാറെ സ്വാഭാവികം. തനിയെ നടക്കുന്ന ഗര്‍ഭഛിദ്രം മനുഷ്യനുള്‍പ്പടെയുള്ള ജീവജാലങ്ങളില്‍ വളരെ വളരെ വിരളമാണു സാറെ. വിരളമായ ഒരു പ്രതിഭാസത്തെ എടുത്ത് അതാണു സര്‍വസാധാരണം എന്നൊക്കെ വീമ്പടിക്കുന്നതാണു സാറെ പ്രകതി വിരുദ്ധം. Natural selection ന്റെ ഉപാസകനായ സാറിപ്പോള്‍  Artificial selection ന്റെ പ്രചാരകനായി മാറുന്നു. അതിന്റെ തെളിവാണ്, ഗര്‍ഭധാരണത്തെ പ്രകൃ തി വിരുദ്ധമെന്നും ഗര്‍ഭ ഛിദ്രത്തെ പ്രകൃ തിപരവും എന്നൊക്കെ സാറിപ്പോള്‍  വളച്ചൊടിക്കുന്നത്.

മനുഷ്യനൊഴികെ ഒരു ജീവിയും തന്റെ ഗര്‍ഭം അലസിപ്പിക്കില്ല സാറെ. ഗര്‍ഭം ധരിച്ചാല്‍ പ്രസവിക്കണമെന്നതാണു പ്രകൃതി നിയമം. സാറൊക്കെ എത്ര ശക്തിയായി വാദിച്ചാലും  കൃത്രിമമാര്‍ഗ്ഗത്തിലൂടെ ഗര്‍ഭമലസിപ്പിക്കുന്നത് പ്രകൃതി വിരുദ്ധം തന്നെ സാറെ.

Bone Collector said...

{{{{ പരിണാമത്തേക്കുറിച്ച് പുസ്തകം എഴുതിയ മഹാനുഭാവനല്ലേ? പരിണമിച്ചുണ്ടായ മനുഷ്യന്‌ , മറ്റ് മൃഗങ്ങളില്‍ നിന്ന് കൂടുതലായി എന്ത് മഹത്വമുണ്ട് സാറെ? ഉണ്ടായിക്കഴിഞ്ഞാല്‍ പെരുകി അവസാനിക്കുക എന്നതു തന്നെയല്ലേ എല്ലാ ജീവജാലങ്ങളുടെയും ധര്‍മ്മം? മനുഷ്യനെന്തെങ്കിലും പ്രത്യേക ധര്‍മ്മം അനുഷ്ടിക്കാനുണ്ടോ?ഉണ്ടെങ്കില്‍ സാറു പറ.}}}}}}

എന്റെ പൊന്നെ തങ്ങള്‍ എന്താണ് പറയുന്നത് എന്ന് ബോധ്യമുണ്ടോ ? ധരമമുണ്ടോ എന്നാണ് ചോദ്യം ....കൊല്ലത്ത് നിന്നും അടി വാങ്ങിയിട്ട് കോഴിക്കോട്ടു പോയി മുണ്ട് പൊക്കി കാണിക്കുന്നത് പോലെ ഉണ്ട് തങ്ങളുടെ കമെന്റ് ...അഞ്ജന്ത ആയുധം ആയ ഒരാളോട് സംവദിക്കുമ്പോള്‍ കോമഡി വരുക സാധാരണം ....കുടുതല്‍ എഴുതാന്‍ സമയം ഇല്ല .....ഒറ്റ കാര്യം പറയാം ..."""" ചങ്ങാതി , ബുദ്ധി പണ്ടേയില്ല ഇപ്പോള്‍ ബോധോം പോയോ ?"""""

രാഷ്ട്രീയക്കാരന്‍ said...

ധരമം അല്ല സാറേ. ധര്‍മ്മം എന്നാണു ഞാന്‍ എഴുതിയത്. സാറു വലിയ വലിയ കാര്യങ്ങളില്‍ തലയിടുന്നതിനു മുന്നേ ഒരു വാചകമെങ്കിലും മലയാളത്തില്‍ അക്ഷരത്തെറ്റില്ലാതെ എഴുതിയാല്‍ നന്നായിരുന്നു.

ധര്‍മ്മം എന്നുപയോഗിച്ചത് അങ്ങത്തക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് മാറ്റിയേക്കാം. പ്രത്യുത്പാദന വിഷയത്തില്‍ മറ്റ് ജീവികളില്‍ നിന്നും കൂടൂതലായി മനുഷ്യനു എന്തു പ്രത്യേക അവകാശമാണു പ്രകൃതി നല്‍കിയിരിക്കുന്നത്? ഭവാന്‍ അരുളിച്ചെയ്താലും.

രവിചന്ദ്രന്‍ സി said...

എണ്ണം കൂടിയ ഗര്‍ഭധാരണം പ്രകൃതിപരം, എണ്ണം കുറഞ്ഞ ഗര്‍ഭഛിദ്രം പ്രകൃതിപരം. രണ്ടിനും കാരണം നാച്ചുറല്‍ സെലക്ഷന്‍. സ്വാഭാവികവും വിരളവുമായി ഗര്‍ഭഛിദ്രം നടക്കുന്ന കേസുകള്‍ തൊട്ട് ജീവിതകാലത്ത് നൂറ് കണക്കിന് ഗര്‍ഭഛിദ്രങ്ങള്‍ക്ക് വിധേയമാകുന്ന നിര്‍ഭാഗ്യവതികള്‍വരെ നമുക്ക് ചുറ്റുമുണ്ട്. വന്ധ്യതാചികിത്സാരംഗം സൂക്ഷ്മമായി ശ്രദ്ധിക്കുന്നവര്‍ ഇന്ന് നമുക്ക് ചുറ്റുമുള്ള പലരിലും വര്‍ദ്ധിച്ചുവരുന്ന സ്വഭാവികമായ ഗര്‍ഭഛിദ്രപ്രവണത കണ്ട് അമ്പരന്നുപോകും. നാച്ചുറല്‍ സെലക്ഷനല്ല നടക്കുന്നതെങ്കില്‍ ഒരാള്‍ ബുദ്ധിപൂര്‍വം നിയന്ത്രിച്ച് നടപ്പില്‍ വരുത്തുകയാണെങ്കില്‍ ഗര്‍ഭധാരണം മാത്രമേ നടക്കുകയുള്ളു. ഗര്‍ഭഛിദ്രം എന്ന വിപരീതഫലം ബുദ്ധിപരമായ ആസൂത്രണത്തില്‍ അസാധ്യമാണ്. ബുദ്ധിരഹിത ആസൂത്രണത്തിലും ആസൂത്രണരാഹത്യത്തിലും അതു സംഭവിക്കാം. അങ്ങനെയാണ് കനിവുള്ള മതവിശ്വാസികള്‍ ഗര്‍ഭഛിദ്രത്തെ അരിയുമ്പോള്‍ അല്‍പ്പം നാച്ചുറല്‍ സെലക്ഷനും പഠിക്കും. ദയാശൂന്യര്‍ കലപില കൂട്ടും.

രവിചന്ദ്രന്‍ സി said...

മനുഷ്യന് ചെയ്യാനവകാശമില്ലാത്തതും, അനുവദിക്കുന്ന വല്യസാര്‍ ഉദ്ദേശിച്ചിട്ടില്ലാത്തതും, എന്നാല്‍ മതവിശ്വാസി ചെയ്യാന്‍ മടിക്കാത്തതുമായ നൂറ് കണക്കിന് കാര്യങ്ങളില്‍ ചിലവ.(പോസ്റ്റില്‍ നിന്നും)

''മനുഷ്യപൂര്‍വികരായ ഓസ്ട്രലപിതിക്കസ് 25-28 വയസ്സുവരെയേ ജീവിച്ചിരുന്നുള്ളുവെന്ന് പരിണാമശാസ്ത്രജ്ഞര്‍. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 55 ആയി നിജപ്പെടുത്താന്‍ കാരണം 1950 കളില്‍ മലയാളിയുടെ ശരാശരി
ആയുസ്സ് 40 ലും താഴെയായിരുന്നുവെന്നതാണ്. ഇപ്പോഴത് 75 വയസ്സിന് മുകളിലെത്തിയിരിക്കുന്നു. അതായത് ദൈവം' ദാനം ചെയ്ത' മരണനിരക്കും ആയുര്‍ദൈര്‍ഘ്യവും ശാസ്ത്രസഹായത്തോടെ നിയന്ത്രിക്കാവുന്നതാണ്. ജനിക്കുന്ന കുട്ടികളില്‍ പകുതിയും ജനനത്തിലേ മൃതിയടയുന്ന സാഹചര്യമായിരുന്നു അരനൂറ്റാണ്ടിന് മുമ്പുവരെ. ഇന്നത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. അതെ, ദൈവം തീരുമാനിച്ചുറപ്പിച്ച ശിശുമരണനിരക്കും നമുക്ക് നിയന്ത്രിക്കാം. ദൈവം രോഗം അയച്ചാല്‍ ആശുപത്രിയില്‍ വെച്ച് ചികിത്സയിലൂടെ അട്ടിമറിക്കാം. ഇവിടെയെല്ലാം ദൈവതീരുമാനം ശാസ്ത്രബുദ്ധ്യാ ഭേദഗതിചെയ്യാം, നമ്മുടെ ഇഷ്ടാനുസരണം ലംഘിക്കാം. പക്ഷെ ജനനനിയന്ത്രണം മാത്രം പാടില്ല!! അതുമാത്രം ദൈവത്തിന് ഇഷ്ടപെടില്ല!! കാരണം: മതത്തില്‍ ആളുകുറയും!!!!

എത്ര മനോഹരമായ പ്രത്യേക അധികാരങ്ങള്‍!!

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
താമര said...

Natural selection നോ അതോ artificial selection നോ

താമര said...

മനുഷ്യ ജാതിക്ക് എന്തൊക്കെ പ്രത്യേക അധികാരങ്ങള്‍ ഉണ്ട് സാറെ.

vivek said...

കാളിദാസന്‍ സ്വയം ഡിലീറ്റ് ചെയ്ത കമന്റ് മെയിലില്‍ വായിച്ചു...
രണ്ടു സാറുമാരുടെ "ഏറ്റുമുട്ടല്‍" കാണാമെന്നു ‍ ക്ഷമയോടെ കാത്തിരിക്കുന്നു....
കിഴക്ക് മലകളും പടിഞ്ഞാറ് കടലുമുള്ള നാട്ടിലെ
ആഴക്കടലില്‍ മഴുവെറിഞ്ഞു സ്ഥലമുണ്ടാക്കാന്‍ ഒരു പരശുരാമനും മലയെടുത്തു ആഴം തൂര്‍ക്കാന്‍ ഹനുമാനുമുണ്ടെങ്കില്‍ മനുഷ്യ കോടികള്‍
കേരളത്തില്‍ വിളയട്ടെ!!!!

പണ്ഡിറ്റ് said...

സാറന്‍മാര്‍ നല്ല ഫോമിലാണല്ലോ.

Prakash said...

Oh my God. Lots of kalidasans here!!

രാഷ്ട്രീയക്കാരന്‍ said...

കാളിദാസനെ കാണാനില്ല എന്ന് എഴുതിയപ്പോഴേക്കും കാളിദാസന്‍മാരുടെ ഘോഷയാത്രയാണല്ലോ!! രവി സാറു വല്ല കൂടോത്രവും ചെയ്തതാണോ എന്തോ. ഈ പ്രകാശന്‍ സാറു തന്നെയാണോ കാളിദാസനെ തെറി പറയുന്ന പ്രാകാശന്‍സാര്‍. ആകെ മൊത്തം കണ്‍ഫ്യൂഷനായല്ലോ എന്റെ ശിവനേ. എന്റെ യുക്തി പുണ്യവാളന്‍മാരെ ആരെങ്കിലും ഒന്ന് സഹായിക്ക്.

പണ്ഡിറ്റ് said...

ഇനി മുതല്‍ കാളിദാസമയം 

vivek said...

ബ്ലോഗില്‍ വര്‍ഷങ്ങളായിട്ടു ശത്രുക്കളെ ഉണ്ടാക്കാനറിയാത്ത കാളിദാസനും മാസങ്ങള്‍ക്കുള്ളില്‍ ശത്രുക്കളെസമ്പാദിച്ച ഭവാന്‍രവിചന്ദ്രനും
തമ്മിലുള്ള "ഭ്രൂണോബോക്സിംഗ്" ഉടന്‍ ആരംഭിക്കുന്നു.കാളിദാസന്‍ ഒരുങ്ങിക്കഴിഞ്ഞു. കാണികള്‍ അള്‍ട്ര സൌണ്ട് സ്കാന്നര്‍ കൂടെ കരുതുക.
ചെവി കടിക്കാതിരിക്കാന്‍ പ്രത്യേകസുരക്ഷ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

vivek said...

"വീരപുത്രന്‍" വന്നപ്പോള്‍ ഹമീദ് ചേന്നമങ്ങളൂരിന്റെ വീര്യം പോയതുപോലെ..
നാസ് ഉദയം ചെയ്തപ്പോള്‍ കാളി അസ്തമിച്ചപോലെ..
ആരാകും ബോക്സിങ്ങില്‍ പതറി വീഴുക.
കാണികള്‍ ദൂര-സൂക്ഷ്മ കാഴ്ചകള്‍ കയ്യിലുള്ള ഉപകരണത്തിലൂടെ കാണാന്‍ പറ്റുമെന്ന് ഉറപ്പുവരുത്തുക.

Bone Collector said...

"""പിടിച്ചതിലും വലുതാണല്ലോ ദ്വാരത്തില്‍ ഇരുന്നത്"""" ചുമ്മാ പറഞ്ഞതാ !!!! "വലിയ കാര്യം "!!!!! ഇത് വലിയ കാര്യം ആണെന്ന് ആരാ തങ്ങലോട് പറഞ്ഞത് ......ലോകത്തില്‍ വേറെ വലിയ വിഷയങ്ങള്‍ ഉണ്ട് ,ഒരുപാടു ഉണ്ട് ..അപ്പോള്‍ ഇതെങ്ങനെ വലിയ വിഷയം ആകും ... ആപ് ബടെ ഹോനേ സെ മേം ചോട്ടാ നഹിം ഹോ സക്ത (നിങ്ങള്‍ വലിയ ആള്‍ (???) ആണെന്ന് വച്ച് ഞാന്‍ ചെറുതകുന്നില്ല...........പിന്നെ ധര്‍മം ഞാന്‍ എഴുതിയത് " ധരമം" എന്ന് തന്നെയന്നു വയ്ക്കുകക ...മലയാളത്തില്‍ അതിന്റെ അര്‍ഥം എന്താണെന്നു തങ്ങള്‍ക്കു അറിയാമോ ? ( ഗൂഗിളോ,രാമലിംഗം പിള്ളയോ ,എവിടെ വേണമെങ്കിലും സെര്‍ച്ച്‌ പണ്ണി പാറു ...കിട്ടിയില്ല എങ്കില്‍ "ലാറി പെജി" നോട് ചോദിക്ക് ...എന്താ അര്‍ഥം ? ) പിന്നെ അടുത്ത ചോദ്യത്തിന്റെ ഉത്തരം ബ്ലോഗര്‍ തന്നത് കൊച്ചു കുട്ടിക്ക് പോലും മനസിലാവുന്ന തരത്തിലാണ് എന്ന് ഞാന്‍ ഊഹിക്കുന്നു .......പക്ഷെ ഒരു കാര്യം വക്തം ...താങ്ങളോട് സംവദിക്കുമ്പോള്‍ പാലിക്കേണ്ട ഒരു അടിസ്ഥാന വിവരം ഉണ്ട് ...കമെന്റ് ഇടാന്‍ ആഗ്രഹമുള്ള എല്ലാവരും മനസിലാക്കേണ്ട ഒരു വിവരം (basic philosophy)......ഒറ്റ വാചകം മാത്രം """"""""""""""""""""""""""""""""""വിവരക്കേട് ഒരു കുറ്റമല്ല """"""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""

Bone Collector said...

രാഷ്ട്രീയക്കാരന്‍ said...
ധരമം അല്ല സാറേ. ധര്‍മ്മം എന്നാണു ഞാന്‍ എഴുതിയത്. സാറു വലിയ വലിയ കാര്യങ്ങളില്‍ തലയിടുന്നതിനു മുന്നേ ഒരു വാചകമെങ്കിലും മലയാളത്തില്‍ അക്ഷരത്തെറ്റില്ലാതെ എഴുതിയാല്‍ നന്നായിരുന്നു.





ഇതിനുള്ള ഉത്തരം ...forgot to paste the comment

രവിചന്ദ്രന്‍ സി said...

കഴിഞ്ഞ നാലുമാസമായി ഈ ബ്‌ളോഗില്‍ അഭിപ്രായം രേഖപ്പെടുത്തി വരുന്ന മി.കാളിദാസന്‍ എന്ന ബ്‌ളോഗറുടെ പേരില്‍ കുറെ കമന്റുകള്‍ ഇവിടെ വന്നതായി കാണുന്നു. വ്യത്യസ്ത കമന്റുകളുമായി ബന്ധപ്പെട്ട പ്രൊഫൈലുകളില്‍ നാല് ഐ.ഡി കളാണ് കണ്ടത്. ഒന്ന് ഒരു ഹാജി, മറ്റൊന്ന് കേരളം, മൂന്നാമത്തേത് അദ്ദേഹത്തിന്റെ അസ്സല്‍ ഐ.ഡിയും സ്ഥിരം കാണാറുള്ള പോട്ടര്‍വീല്‍ കറക്കുന്ന കുട്ടിയുടെ ചിത്രവും. എന്നാല്‍ മെയിലില്‍ വന്ന ഡിലീറ്റഡ് ആയ മറ്റൊരു കമന്റിന്റെ അസ്സല്‍ ഐ.ഡി പ്രൊഫൈലില്‍ ചിത്രം ഒരു തെരുവ് നായയുടേതാണ്! ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ചിത്രമായി കാണുന്നതും മറ്റൊന്നല്ല. ആശയക്കുഴപ്പമുണ്ടാക്കുന്നുവെങ്കിലും സംഗതി കാര്യമായിട്ടെടുത്തിട്ടില്ല.

നായയുടെ ചിത്രം പ്രൊഫൈലില്‍ കൊടുക്കുന്ന വ്യക്തിയാണ് മി. കാളിദാസനെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെയെങ്കില്‍ അത് മറ്റാരെങ്കിലും ചെയ്തതാവുമോ? ഇതിന്റെ സാങ്കേതികതയെപ്പറ്റി എനിക്കറിയില്ല. മറ്റ് കമന്റുകളും അദ്ദേഹത്തിന്റേതാണെന്ന് കരുതുന്നില്ല. ഇത്തരം ഉഡായിപ്പുകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കാത്തതിനാലാണ് ഇതുവരെ പ്രതികരിക്കാത്തത്. നിജസ്ഥിതി മി. കാളിദാസന്‍ തന്നെ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

kaalidaasan said...

രവിചന്ദ്രന്‍,

തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ച് മനപ്പൂര്‍വ്വം ആരോ ചെയ്ത പണിയാണ്.

Kaalidaasan  എന്ന പേരില്‍ ഇവിടെ വന്ന കുറെ കമന്റുകള്‍ എന്റേത് അല്ല. ഈ പോസ്റ്റില്‍ ഞാന്‍ എഴുതുന്ന ആദ്യ കമന്റ് ഇതാണ്.

എന്റെ ബ്ളോഗില്‍ ആരോ അതിക്രമിച്ചു കയറി. എന്റെ പ്രൊഫൈല്‍ ചിത്രം മാറ്റി. 2011 ഏപ്രില്‍ മുതലുള്ള എല്ലാ പോസ്റ്റുകളും ഡെലീറ്റ് ചെയ്തു.

ഇത് ചെയ്ത വ്യക്തി വിവേകമുള്ള ആളാണെങ്കില്‍ ഈ കമന്റുകള്‍ നീക്കം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

kaalidaasan said...

വിവേക്,

എനിക്ക് രവിചന്ദ്രനുമായി ഒരു കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായി എന്നു കരുതി, താങ്കളേപ്പോലുള്ള ഇസ്ലാമിസ്റ്റുകളുടെ മോഹം നടക്കാന്‍ പോകുന്നില്ല. കാളിദാസനെ മുന്നില്‍ നിറുത്തി ഒരു ശിഖണ്ഢി യുദ്ധം പ്രതീക്ഷിക്കുകയും വേണ്ട.

എനിക്ക് അഭിപ്രായം എഴുതാന്‍ ഉണ്ടെങ്കില്‍ അത് ഞാന്‍ എവിടെയും എഴുതും. അതിനൊരു പേടിയും ഇല്ല. അതുകൊണ്ട് യുദ്ധം കാണാന്‍ കെട്ടിയ കച്ച അങ്ങഴിച്ചു വയ്‌ക്കുന്നതാകും നല്ലത്.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട കാളിദാസന്‍,

താങ്കള്‍ക്കുണ്ടായ ദുര്യോഗത്തില്‍ വിഷമമുണ്ട്. ഇതാണ് അവസ്ഥയെങ്കില്‍ ബ്‌ളോഗിംഗ് തുടരുന്നതിനെ കുറിച്ച് ഏറെ ആലോചിക്കേണ്ടിവരും. എഴുതുന്ന കമന്റുകള്‍ക്കും പ്രദര്‍ശിപ്പിക്കുന്ന വസ്തുതകള്‍ക്കും പ്രൊഫൈലുകള്‍ക്കും നാം ഉത്തരവാദികളാണെന്നിരിക്കെ ആര്‍ക്കുവേണമെങ്കിലും അതൊക്കെ നിസ്സാരമായി അട്ടിമറിക്കാനാവുമെന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നത് ഒട്ടും ആശാസ്യമല്ല. പ്രത്യേകിച്ചും അസ്സല്‍ ഐ.ഡി യില്‍ പരസ്യമായ ബ്‌ളോഗിംങ് നടത്തുന്നവരെ സംബന്ധിച്ച് ആശങ്കാജനകമായ കാര്യമാണിത്. ഹാക്കിംഗ് ആണ് നടക്കുന്നതെങ്കില്‍ ഒരാളുടെ ബ്‌ളോഗ് മുഴുവന്‍ മറ്റൊരാള്‍ക്ക് ഒറ്റയടിക്ക് നീക്കം ചെയ്യാനും മാറ്റിമറിക്കാനും സാധിക്കുമെന്ന് വ്യക്തം. താങ്കളുടെ പ്രൊഫൈല്‍ ചിത്രം മാറ്റാന്‍ വരെ തുനിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. ബ്‌ളോഗിംങ് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിനെപ്പറ്റി കാര്യമായ ആശങ്കയുണര്‍ത്തുന്ന ഒരു സ്ഥിതിവിശേഷം തന്നെയാണിത്.

'രാഷ്ട്രീയക്കാരന്‍' എന്ന ഐ.ഡി-യില്‍ വന്നത് ഒരു 'പ്രൊഫഷണല്‍ പകക്കുട്ടന്‍' തന്നെയാണെന്ന് ആദ്യ കമന്റില്‍ തന്നെ ബോധ്യപ്പെട്ടിരുന്നു. വിവേകശാലി എന്ന പേരില്‍ 24 മണിക്കൂറും ജാഗ്രതയോടെ തിരിഞ്ഞും മറിഞ്ഞും കമന്റിട്ടുവരുന്ന ഒരു 916 ജിഹാദിയോട് You are not welcome എന്ന് വളരെ സൗമ്യമായി സൂചിപ്പിച്ചിട്ടുള്ളതാണ്. പക്ഷെ അതൊന്നും വകവെക്കാതെ ആ തരുണന്‍ വ്യത്യസ്ത ഐ.ഡി കളില്‍ നിരന്തരം വിഷലിപ്തമായ കമന്റുകള്‍ വാരിച്ചൊരിയുകയാണ്. അപ്പപ്പോള്‍ ടിയാന്റെ പിറകെ ചെന്ന് ഇടുന്ന കമന്റുകളൊക്കെ ഡീലീറ്റ് ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം പ്രായോഗികമായി ബുദ്ധിമുട്ടാണ്. കമന്റില്‍ മിതത്വവും മര്യാദയും പാലിക്കാന്‍ ആ പൂമാനൊട്ടു തയ്യാറുമില്ല. കലര്‍പ്പില്ലാത്ത ആശയദാരിദ്രത്തിന് അടിപ്പെട്ടുപോയി എന്ന ഒറ്റ കാരണം ചൂണ്ടിക്കാട്ടി കാര്യമായി ഒന്നും പറയാനില്ലാത്തപ്പോഴും ചുണ്ണാമ്പ് ചോദിച്ചെത്തുന്ന ഈ ബ്‌ളോഗ് യക്ഷികളുടെ പദനിസ്വനം തീര്‍ക്കുന്ന അലമ്പലിസം കര്‍ണ്ണകഠോരം തന്നെ.

vivek said...

**** കാളിദാസനെ മുന്നില്‍ നിറുത്തി ഒരു ശിഖണ്ഢി യുദ്ധം പ്രതീക്ഷിക്കുകയും വേണ്ട. >>>

കളികാണാന്‍ നേരെത്തെ ടിക്കെറ്റ് എടുത്തു പോയല്ലോ?
കാശ് പോയി സാരമില്ല!!!

**** വിവേകശാലി എന്ന പേരില്‍ 24 മണിക്കൂറും ജാഗ്രതയോടെ തിരിഞ്ഞും മറിഞ്ഞും കമന്റിട്ടുവരുന്ന ഒരു 916 ജിഹാദിയോട് You are not welcome എന്ന് വളരെ സൗമ്യമായി സൂചിപ്പിച്ചിട്ടുള്ളതാണ് >>>

സ്വര്‍ണ്ണം തിരിച്ചറിയുന്നതുപോലെ പകയില്ലാത്ത സൌമ്യ "ഹിന്ദുത്വ നാസ്തികന്‍" പുതുതായി കണ്ടെത്തിയതാണോ "916 ജിഹാദ്" .
താങ്കളുടെ "ആശയ ദാരിദ്ര്യം" "വിവരമില്ലാഴ്മ" മാലോകരെ അറിയിച്ചു കഴിഞ്ഞതല്ലേ.
ഓരോ പോസ്റ്റും "ഒരുതരം ലീക്ക് ബാറ്ററികള്‍" ആണന്നു ബോധ്യപ്പെടുത്തുമ്പോള്‍, ഗൂഗിള്‍ വഴികിട്ടിയ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി.

ഡിലീറ്റ് താങ്കളുടെ സ്വാതന്ത്ര്യത്തില്‍പെട്ടത്.
ബൈ, ബൈ

Unknown said...

പ്രിയ ശ്രീ രവിചന്ദ്രൻ,
വ്യാജ ID ഉണ്ടാക്കുന്നതും, മറ്റുള്ളവരുടെ ബ്ലോഗുകളിൽ അട്ടിമറി നടത്താൻ ശ്രമിക്കുന്നതുമൊന്നും ബ്ലോഗുലകത്തിൽ ഒരു പുതിയ കാര്യമല്ല. ഇസ്ലാം വിമർശകനായ ശ്രീ EA Jabbar മാഷിന് ഇതുപോലുള്ള പല 'ദൈവിക' ഇടപെടലുകളും നേരിടേണ്ടിവന്നിട്ടുണ്ട്. അത്രയെങ്കിലും തന്റെ ദൈവത്തിനുവേണ്ടി ചെയ്തില്ലെങ്കിൽ പിന്നെ ഒരു ദൈവവിശ്വാസി എന്നും പറഞ്ഞ് നടന്നിട്ടെന്ത് കാര്യമെന്നാവും ഈ ആശയദരിദ്രർ കരുതുന്നത്. എതിർപക്ഷത്തുള്ളവർ തമ്മിൽ നേരിയ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നു എന്ന് തോന്നിയാൽ മതി, അവരെത്തമ്മിൽ തല്ലിക്കാൻ വേണ്ട കരുക്കൾ കിട്ടുന്ന ഒരവസരവും പാഴാക്കാതെ ഇക്കൂട്ടർ നീക്കിയിരിക്കും. കാളിദാസനെയും താങ്കളെയും തമ്മിൽ അടികൂടിക്കുന്നതിനുള്ള ശ്രമവും ഈ കുടിലബുദ്ധിയുടെ ഭാഗമായി കണ്ടാൽ മതി. വിഷയവുമായി ബന്ധപ്പെട്ട് ഒന്നും പറയാനില്ലാത്തവർ ഇങ്ങനെയൊക്കെ അവരുടെ ഫ്രസ്ട്രേഷൻ തീർക്കുകയല്ലാതെ മറ്റെന്ത് ചെയ്യാൻ?

മൂന്നോ നാലോ പേരാണ് വ്യത്യസ്ത ഐഡികളിൽ മാറിമാറി പ്രത്യക്ഷപ്പെടുന്ന ഈ ദൈവമക്കൾ. അവർ ആരെന്നറിയുക വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ, കീടങ്ങളെ അറിഞ്ഞിട്ടെന്ത് കാര്യം? മനസ്സിൽ തിന്മയല്ലാതെ മറ്റൊന്നുമില്ലാത്ത ചില മനുഷ്യരുണ്ട്. ഭാഗ്യത്തിന് അവരുടെ എണ്ണം പരിമിതമാണ്. കമന്റ് മോഡറേഷൻ വയ്ക്കുകയും അർത്ഥമില്ലാത്ത ചവറുകമന്റുകൾ പ്രസിദ്ധീകരിക്കാതിരിക്കുകയുമാണ് ഇക്കൂട്ടരെ ഒഴിവാക്കാനുള്ള മാർഗ്ഗം. ജനാധിപത്യമെന്നും അഭിപ്രായസ്വാതന്ത്ര്യമെന്നുമൊക്കെയുള്ള ചില കൂവലുകൾ ഉണ്ടാവും. സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നവർക്കുള്ളതല്ല ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവുമൊന്നും. ക്രിമിനാലിറ്റി എന്നൊന്ന് ഒരിക്കലും ഇല്ലാതാവില്ല എന്നതിനാൽ പീനൽ കോഡ് ഒഴിവാക്കാനാവാത്ത ഒരു ആവശ്യമാണ്.

മനുഷ്യനെ വെറുക്കുകയും മനുഷ്യബുദ്ധിയെ അവഹേളിക്കുകയും ചെയ്യുന്ന ഇവർ പ്രതിനിധീകരിക്കുന്ന ദൈവം ഏത് ടൈപ്പ് ആയിരിക്കുമെന്ന് ഊഹിച്ചാൽ മതി. മനുഷ്യരിൽ ബോധം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ അതിൽ നിന്നും പിൻതിരിപ്പിക്കുക എന്നതാണ് ഈ ദൈവസംരക്ഷകരുടെ ലക്ഷ്യം എന്നതിനാൽ, താങ്കൾ ബ്ലോഗിംഗ് നിറുത്തിപ്പോയാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഇക്കൂട്ടരായിരിക്കും. എലിയെ ഭയപ്പെട്ട് ഇല്ലം ചുടരുതെന്നേ എനിക്ക് പറയാനുള്ളു.

സത്യാന്വേഷി said...

അങ്ങനെ കാളിദാസനും 'കാപാലികനാ'യി!

Bone Collector said...

(1 . അങ്ങനെ കാളിദാസനും 'കാപാലികനാ'യി!

(2 . [[[[[വ്യാജ ID ഉണ്ടാക്കുന്നതും, മറ്റുള്ളവരുടെ ബ്ലോഗുകളിൽ അട്ടിമറി നടത്താൻ ശ്രമിക്കുന്നതുമൊന്നും ബ്ലോഗുലകത്തിൽ ഒരു പുതിയ കാര്യമല്ല. വിഷയവുമായി ബന്ധപ്പെട്ട് ഒന്നും പറയാനില്ലാത്തവർ ഇങ്ങനെയൊക്കെ അവരുടെ ഫ്രസ്ട്രേഷൻ തീർക്കുകയല്ലാതെ മറ്റെന്ത് ചെയ്യാൻ?മനുഷ്യനെ വെറുക്കുകയും മനുഷ്യബുദ്ധിയെ അവഹേളിക്കുകയും ചെയ്യുന്ന ഇവർ പ്രതിനിധീകരിക്കുന്ന ദൈവം ഏത് ടൈപ്പ് ആയിരിക്കുമെന്ന് ഊഹിച്ചാൽ മതി. മനുഷ്യരിൽ ബോധം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ അതിൽ നിന്നും പിൻതിരിപ്പിക്കുക എന്നതാണ് ഈ ദൈവസംരക്ഷകരുടെ ലക്ഷ്യം എന്നതിനാൽ, താങ്കൾ ബ്ലോഗിംഗ് നിറുത്തിപ്പോയാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഇക്കൂട്ടരായിരിക്കും.





ആദ്യം മറുപടി കമെന്റ് രണ്ടിന് ....സീരിയല്‍ ആയി വരുമ്പോള്‍ ഒന്നാണ് ആദ്യം വരുക എന്നാലും അത് കക്കുസില്‍ പോകുന്നത് പോലെയേ ഉള്ളു എന്നത് കൊണ്ട് അത് രണ്ടാമത് ... നിങ്ങള്‍ പറഞ്ഞ കാമെന്റിനു നൂറില്‍ നൂറാണ് മാര്‍ക്ക്‌ ...വളരെ സെരി...ഇന്ത്യയിലെ ഏകദേശം നാല്‍പതു സൈറ്റുകള്‍ ഇടിടെ ആക്രമിക്കപ്പെട്ടു ...reliance ,indian railway ,intec ,kingfisher airlines , ഇതൊക്കെയാണ് പ്രധാനപ്പെട്ടവ ...പെട്ടെന്ന് തന്നെ ഇവ തിരിച്ചു വരുകയും ചെയ്തു .....ഇതിന്റെ പിന്നില്‍ പാകിസ്താനി ഹകെര്സ് ആണെന്ന് ഐ . ബി പെട്ടെന്ന് കണ്ടു പിടിച്ചു ....പട്ടിണിയും, തീവ്ര മത നിലപാടുകളുമായി ആ രാജ്യം യഥാര്‍ത്ഥത്തില്‍ വലയുകയാണ് ....ഒരു നേരം ആഹാരം ഇല്ലാത്തവര്‍ അവിടെ ഇന്ന് ....പറയുന്നില്ല ...ഉത്തര ബെലുചിസ്തനില്‍ പത്തു മക്കളെ എനിഗിലും പ്രസവിക്കാത്തെ സ്ത്രീ , ഒന്നുകില്‍ നാട് വിട്ടു പോകണം അല്ലെങ്ങില്‍ "കല്ലെറിയല്‍ കര്‍മത്തിന് " വിധേയകണം ....ഇവിടെ തീര്‍ന്നില്ല ,.....(...ഒരു പാട് സിനിമകള്‍ ഉണ്ട് ,ഒന്നും ഓര്‍മയില്‍ ഇല്ല ...ശ്രീനിവാസന്‍ ഇന്‍ ഉദയനാണു താരം).....



ഇനി രണ്ടു ...ഇദ്ദേഹത്തിന്റെ പോസ്റ്റ്‌ ഞാന്‍ വായിക്കാന്‍ ശ്രമിച്ചു ...പക്ഷെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല ...പകുതിയോളം എത്തിയപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു .."ജനിക്കാതെ പോയ മകന്‍" എന്നാ ചുള്ളിക്കാടിന്റെ കവിതയും ....അള്ളാഹു ഇവരെ തിരിച്ചു വിളിക്കേണമേ ...പക്ഷെ അള്ളാഹു അത് ചെയ്താല്‍ പിന്നെ അദ്ദേഹം ഉറങ്ങാന്‍ പോകുന്നില്ല ....അവസരം വരുമ്പോള്‍ ഇവര്‍ എന്തൊക്കെ ചെയ്യും ??

മുഹമ്മദ് ഖാന്‍(യുക്തി) said...

സീകെബി പറഞ്ഞു....

താങ്കൾ ബ്ലോഗിംഗ് നിറുത്തിപ്പോയാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഇക്കൂട്ടരായിരിക്കും. എലിയെ ഭയപ്പെട്ട് ഇല്ലം ചുടരുതെന്നേ എനിക്ക് പറയാനുള്ളു>>>>>>>>>>>>>>>>>>
-----------------------------------
100 വട്ടം യോജിക്കുന്നു.
താങ്കളുടെ ബ്ലോഗിന് കിട്ടുന്ന സ്വീകാര്യത താങ്കള്‍ തിരിച്ചറിയണം .ഒരു പക്ഷെ ഇത്രയും കമന്റും ഹിറ്റ്സും വരുന്ന മലയാള ബ്ലോഗ് വേറെയുണ്ടോ എന്നുതന്നെ സംശയമാണ്.
“കൈവെട്ടികള്‍“ദേഷ്യമ്പൂണ്ട് പല മുണ്ടുപൊക്കികളികള്‍ക്കും തയ്യാറാവും.അതവരുടെ ശീലമാണ്,മാര്‍ഗമാണ്.മീശപിരിച്ച് ഗ്വാഗ്വാവിളികളുമായിവന്ന പല പുപ്പുലികളുടെയും ബ്ലോഗില്‍ ഒരു മനുഷ്യരും തിരിഞ്ഞുനൊക്കുന്നില്ല.അരിശം വരാതെ എന്തുചുയ്യും.
സാംസ്കാരിക കേരളം താങ്കളെ ഉറ്റുനോക്കുകയാണ്.സീകെബിയും താങ്കളും മറ്റും
അവരുടെ പേടിസ്വപ്നമാണ്.അവര്‍ കാളിദാസന്റെ പിറകെ ഓടുന്നതും കിതയ്ക്കുന്നതും
പതിവാണല്ലോ.ഉത്തരം മുട്ടുന്നവര്‍ പുത്തന്‍ കൊഞ്ഞണം കുത്തലുമായി വരും.അവഗണനയാണ് ഒറ്റമൂലി.എന്നെ ശിവശങ്കരനും ജീവന്‍ ജോബ്ബ് തോമസും ഗൌനിക്കുന്നില്ല എന്ന പോലത്തെ കരച്ചില്‍ ഈ മൂലിയുടെ ഫലമായി അന്തരീക്ഷത്തില്‍ കേട്ടുകൊണ്ടിരിക്കും.

Indrajit said...
This comment has been removed by the author.
Indrajit said...

മിസ്ടര്‍ രവിചന്ദ്രന്

ഒരു ബ്ലോഗ്ഗര്‍ എന്നാ നിലയില്‍ അധികം എഴുതാറില്ല എന്നിരിക്കിലും , താങ്കളുടേത് ഉള്‍പ്പെടെ പല ബ്ലോഗുകളും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്ന ഒരാള്‍ ആണ് ഞാന്‍ . അറുപതുകളില്‍ തുടങ്ങി തൊണ്ണൂറു വരെ മലയാളിക്കുണ്ടായിരുന്ന വായനാ ശീലം ഒരു പരിധി വരെ എങ്കിലും വിവിധ ബ്ലോഗുകളിലൂടെ തിരിച്ചു വരുന്നു എന്നത് ഏറെ സന്തോഷം നല്‍കിയ ഒരു കാര്യമായിരുന്നു .പ്രത്യേകിച്ചും മലയാളത്തില്‍ ഉള്ള എഴുത്തുകള്‍ കാണുമ്പോള്‍ . വിയോജിപ്പുകള്‍ ഉള്ളവര്‍ക്കും പരസ്പര ബഹുമാനത്തോടെ പരസ്യമായി സംവദിക്കാവുന്ന ഒരു വേദി എന നിലയില്‍ യഥാര്‍ത്ഥത്തില്‍ ബ്ലോഗുകള്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നുണ്ട് . ഈ കാല ഘട്ടത്തില്‍ പുസ്തകങ്ങള്‍ തിരഞ്ഞു പിടിച്ചു വായിക്കാനോ വാരികകള്‍ തേടി നടക്കാനോ അധികം പേര്‍ക്കും സമയം ഉണ്ടാകില്ല എന്നറിയാമല്ലോ . അങ്ങനെ ഉള്ള എന്നെ പോലെ ഉള്ളവര്‍ക്ക് ബ്ലോഗ്‌ ഒരു അനുഗ്രഹം തന്നെ ആണ് . പല കാര്യങ്ങളിലും അന്യോന്യം വിയോജിക്കുമ്പോള്‍ തന്നെ മറ്റു പല കാര്യങ്ങളിലും ഒത്തു പോകാവുന്ന സാഹചര്യമുണ്ട് എന്ന് പരസ്പരം തിരിച്ചറിയാനുള്ള , അത് വഴി അകല്ചകളെ മറികടക്കാനുള്ള ഒരു സാഹചര്യമാണ് ബ്ലോഗുകള്‍ സൃഷ്ടിച്ചത് . ഇത് വിപ്ലവകരമായ ഒരു മാറ്റമാണ് .

താങ്കളുടെ ബ്ലോഗുകളുടെ പല ഉള്ളടക്കതോടും വ്യക്തിപരം ആയി വിയോജിക്കുമ്പോള്‍ തന്നെ , മാന്യമായ ഒരു സംവാദത്തിനു താങ്കള്‍ അവസരം കൊടുക്കുന്നു എന്നതിനെ അങ്ങേയറ്റം മതിപ്പോടെ കാണുന്ന ഒരാള്‍ ആണ് ഞാന്‍ . പലപ്പോഴും വിദ്വേഷത്തെ സ്നേഹം കൊണ്ട് മറി കടക്കാന്‍ താങ്കള്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് . എന്നാല്‍ അവസാനം വന്നു പെട്ട ചില കമന്റുകള്‍ ആ സാധ്യത ഇല്ലാതാക്കിയോ എന്ന് ഭയപ്പെടുന്നു .അത് ചെയ്തവര്‍ ആരായാലും വളരെ മോശമായി പോയി എന്ന് പറയാതിരിക്കാന്‍ കഴിയില്ല .അവര്‍ക്ക് വേണമെങ്കില്‍ ശക്തമായ വിമര്‍ശനം ഉന്നയിക്കാമല്ലോ . എന്തിനു ബ്ലോഗ്‌ എന്നാ മാധ്യമത്തിന്റെ സാധ്യതയെ തന്നെ ഇല്ലാതാക്കണം ?നമ്മള്‍ ഒന്നില്ലെങ്കിലും മലയാളികള്‍ അല്ലെ , വായനയുടെ പ്രാധാന്യത്തെ പറ്റി അറിവുള്ളവര്‍ അല്ലെ ?

കാളിദാസന്‍ എന്നാ ബ്ലോഗ്ഗരോട് ,
താങ്കളുടെ ബ്ലോഗ്‌ ആരോ അതിക്രമിച്ചു കയറി എന്നത് അതീവ ഗൌരവമായി കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു . ഇത് എങ്ങനെ ആണ് സംഭവിച്ചത് എന്നറിയാന്‍ താത്പര്യമുണ്ട് . താങ്കളുടെ അനുഭവം പങ്കു വക്കുന്നത് മറ്റു ബ്ലോഗ്ഗര്‍മാര്‍ക്കും ഉപകാരപ്രദമാകും എന്ന് കരുതുന്നു .

1 .താങ്കളുടെ പാസ്‌ വേര്‍ഡ് താങ്കള്‍ മറ്റാര്‍ക്കെങ്കിലും കൊടുത്തിരുന്നോ?
2 .താങ്കള്‍ ഒരു ഓഫീസ് കമ്പ്യുട്ടറില്‍ നിന്നാണോ പതിവായി ബ്ലോഗ്‌ ചെയ്യുന്നത് ?
3 .ഇന്റര്‍നെറ്റ്‌ കഫേകള്‍ ഉപയോഗിക്കാറുണ്ടോ ?
4 .ഹാക്ക് ചെയ്യപ്പെട്ട ശേഷം എങ്ങനെ താങ്കള്‍ വീണ്ടും ബ്ലോഗിലേക്ക് തിരിച്ചു വന്നു ?

മറ്റുള്ള ബ്ലോഗ്ഗര്‍മാര്‍ക്ക് താങ്കള്‍ കൊടുക്കുന്ന ഉപദേശം എന്താണ് ? താങ്കളുടെ ഭാഗത്ത്‌ എന്തെങ്കിലും വീഴ്ച വന്നതായി താങ്കള്‍ കരുതുന്നുണ്ടോ ?

kaalidaasan said...

ഇന്ദ്രജിത്,

എന്റെ പാസ്‌വേര്‍ഡ് ഞാന്‍ മറ്റാര്‍ക്കും കൊടുത്തിട്ടില്ല. ഓഫീസ് കമ്പ്യൂട്ടര്‍ ഞാന്‍ ഉപയോഗിക്കാറുണ്ട്. ഇടവേളകളില്‍ അവിടെ നിന്ന് കമന്റുകള്‍ ഇടാറുമുണ്ട്. ഇതെങ്ങനെ സംഭവിച്ചു എന്നെനിക്ക് അറിയില്ല. അതിക്രമിച്ചു കയറിയ ആള്‍ പാസ്‌വേര്‍ഡ് മാറ്റിയില്ല. കുറച്ചു കമന്റുകള്‍ ഇട്ടു. പ്രൊഫൈല്‍ ചിത്രം മാറ്റി മറ്റൊന്ന് ഇട്ടു. കുറച്ചു പോസ്റ്റുകള്‍ ഡെലീറ്റ് ചെയ്തു. അതുകൊണ്ട് ബ്ളോഗില്‍ തിരികെ കയറാന്‍ എനിക്ക് പ്രയാസമുണ്ടായുമില്ല.

ഇതിനു മുന്നെ ഒരു പ്രാവശ്യം ഇതുപോലെ അതിക്രമിച്ച് കയറിയിരുന്നു. ഞാന്‍ ബ്ളോഗില്‍ എഴുതികൊണ്ടിരുന്ന സമയത്തുതന്നെ മറ്റൊരു source നിന്നും കമന്റിടന്‍ ഒരു ശ്രമം നടത്തി. I D, Kaalidaasan എന്നതിനു പകരം കാളിദാസന്‍ എന്നു മലയാളത്തിലാക്കിയാണു കമന്റിടാന്‍ ശ്രമിച്ചത്. പക്ഷെ അന്ന് ഗൂഗിള്‍ തന്നെ abnormal activity എന്നും പറഞ്ഞ എന്നെ alert ചെയ്യുകയും അത് തടയുകയും ചെയ്തിരുന്നു. പക്ഷെ ഇപ്രാവശ്യം ഞാന്‍ ബ്ളോഗില്‍ ഇല്ലാതിരുന്ന സമയത്താണിത് സംഭവിച്ചത്.

മറ്റ് ബ്ളോഗര്‍മാര്‍ക്ക് എന്തെങ്കിലും ഉപദേശം നല്‍കാനുള്ള സാങ്കേതിക പരിജ്ഞാനം ഈ വിഷയത്തില്‍ എനിക്കില്ല.

Indrajit said...

പ്രിയപ്പെട്ട കാളിദാസന്‍ ,

താങ്കള്‍ വര്‍ക്ക് ചെയ്യുന്ന ഓഫീസില്‍ മലയാളികള്‍ ആയ മറ്റു ബ്ലോഗ്ഗര്‍മാര്‍ (ഒരു പക്ഷെ സുഹൃത്തുക്കള്‍ തന്നെ (ചിരി) ) ഉണ്ടോ എന്ന് അന്വേഷിക്കുന്നത് രസകരമായിരിക്കും . ഏതായാലും ഒന്നുകില്‍ ആര്ക്കെന്ഗിലൂമ് താങ്കളുടെ പാസ് വേര്‍ഡ് അറിയാം (അടിച്ചു മാറ്റി ) അല്ലെങ്കില്‍ വളരെ വൈദഗ്ധ്യമുള്ള ഒരു ആള്‍ ( ചില്ലറക്കാരന്‍ ആയിരിക്കില്ല ) ഗൂഗിള്‍ ടെക്നോളോജി ഭേദിച്ച് ഇത് ചെയ്തു എന്നര്‍ത്ഥം . ആദ്യത്തെ സാധ്യതയാണ് കൂടുതലും സംഭാവ്യം എന്ന് കരുതുന്നു . താങ്കളുടെ കൊമ്പ്യുട്ടര്‍ ആന്റി വൈറസ് , ആന്റി സ്പയ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതാണോ എന്ന് ശ്രദ്ധിക്കുക .അത് അപ് ഡേറ്റ് ചെയ്യുക . രണ്ടാമത് ഒരിക്കല്‍ ഫുള്‍ സ്കാന്‍ ചെയ്തു കീ ലോഗ്ഗിംഗ് സ്പയ് വെയര്‍ സൂഹ്രത്തില്‍ ആരെങ്കിലും നിക്ഷേപിട്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്ക്കുക . കാരണം , ഗൂഗിള്‍ ആക്കൌന്റ്റ് മാത്രമല്ല, താങ്കളുടെ മറ്റു പല വിവരങ്ങളും ( ബാങ്ക് അക്കൌന്റ് പോലും ) ഇതേ രീതിയില്‍ ചോരാം .(ഇപ്പോള്‍ തന്നെ അത് സംഭാവിചിട്ടുണ്ടാകാം ) . അത് കൊണ്ട് ബാങ്ക് അക്കൗണ്ട്‌ മറ്റു പാസ്‌ വേര്‍ഡുകള്‍ എന്നിവ ഉടന്‍ തന്നെ മാറ്റുക .(വൈറസ് സ്കാന്‍ ചെയ്തു ക്ലീന്‍ ആക്കിയ ശേഷം )

രണ്ടാമതായി , മുകളില്‍ കാണുന്ന ചില കമന്റുകള്‍ -ടൈം സ്റ്റാമ്പ്‌ യഥാക്രമം "5 November 2011 14:31 " , "5 November 2011 14:32 " താങ്കളുടെ ഐ ഡി യില്‍ തന്നെയാണ് കിടക്കുന്നത് . അത് താങ്കള്‍ക്ക് ഇപ്പോള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കേണ്ടതാണ്‌ . ശ്രമിച്ചു നോക്കിയോ..?

മറ്റുള്ള കമന്റുകള്‍ വേറെ ഐ ഡി കളില്‍ നിന്നായത്‌ കൊണ്ട് അതില്‍ താങ്കള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല .

എല്ലാ ബ്ലോഗ്ഗര്മാരും , തങ്ങളുടെ അക്കൌണ്ടുകള്‍ ഭദ്രമാക്കി വക്കുക . വൈറസ് സ്കാന്‍ ഉപയോഗിക്കുക . ആരെങ്കിലും ഒരു ലിങ്കില്‍ ( പരിചയം ഇല്ലാത്ത ആള്‍ തരുന്ന ലിങ്ക് ആണെങ്കില്‍ ) ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് അത് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ച ലിങ്ക് തന്നെയാണ് എന്ന് ഉറപ്പുവരുത്തുക .( ലിങ്കില്‍ റൈറ്റ് മൌസ് ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ , 'കോപ്പി ലിങ്ക് ലോകേഷന്‍' എന്ന ഐടം കാണാം . അത് ഉപയോഗിച്ച് ലിങ്ക് കോപി ചെയ്തു ഒരു നോട പാഡില്‍ പേസ്റ്റ് ചെയ്തു ,ലിങ്ക് ഒരു html പേജിലേക്ക് തന്നെ ഉള്ളതാണ് എന്ന് ഉറപ്പു വരുത്തുക .) അതിനു ശേഷം ലെഫ്റ്റ് ബട്ടന്‍ ക്ലിക്ക് ചെയ്തു ലിങ്കില്‍ പ്രവേശിക്കാം .

ഒരാളുടെ ബ്ലോഗിന്റെ മേല്‍ , അയാള്‍ ല്ലാതെ മറ്റാര്‍ക്കെങ്കിലും സൂപര്‍ യുസര്‍ പ്രിവിലെജു ഉണ്ടാകുമോ എന്നത് ഗൂഗിളിനോട് ബന്ധപ്പെട്ടാല്‍ അറിയാന്‍ കഴിഞ്ഞേക്കും .

എന്തായാലും താങ്കളുടെ ബ്ലോഗ്‌ ഹാക്ക് ചെയ്ത ആള്‍ താങ്കളുടെ പാസ്‌ വേര്‍ഡ് മാറ്റിയില്ല എന്നത് നല്ല കാര്യം . ആള്‍ ഒരു പാവം ക്രൂരന്‍ അല്ലെങ്കില്‍ മനസ്സാക്ഷിയുള്ള കള്ളന്‍ ആയിരിക്കും എന്ന് കരുതാം :)

രവിചന്ദ്രന്‍ സി said...

'പൊടിയെവിടെ? കുഴിയെവിടെ? '

ദിവാരേട്ടN said...

ഈ ടിപ്സ് ബ്ലോഗേഴ്സ് ന് ഒരു പക്ഷെ ഉപകാരപ്പെട്ടേക്കാം.

1. കഴിയുന്നതും Windows Operating System ഒഴിവാകുക [ബ്ലോഗിങ്ങ്ന് വേണ്ടിയെങ്കിലും]. Linux is a good option.
2. Chatting-ന് ഇടയില്‍ , അതേ id യില്‍നിന്നും മെയില്‍ ചെയ്യുന്നത് ഒഴിവാക്കുക, വിശേഷിച്ച് attachment-ഓടു കൂടിയത്. [എതിരാളി(?) താങ്കളുടെ open ports details പിടിച്ചെടുക്കാം]. Blogger id യില്‍ നിന്നും ചാറ്റിങ് നടത്തുന്നത് risky ആണ്.
3. Powerful ആയ Firewall install ചെയ്യുകയും, വളരെ common ആയ port-കള്‍ ബ്ലോക്ക്‌ ചെയ്യുകയും വേണം.
4. Frequent ആയി password മാറ്റുകയും, strong password [alphabet+numeric+special character format] create ചെയ്യുകയും വേണം.
5. ബ്ലോഗിന്റെ backup കഴിയുന്നതും പതിവായി എടുത്ത് സൂക്ഷിക്കുക.
6. Static IP യും, സമയവും, സൌകര്യവും ഉണ്ടെങ്കില്‍ സ്വന്തമായി സെര്‍വര്‍ set ചെയ്യാവുന്നതാണ്. അതാകുമ്പോള്‍ നമുക്ക് കൂടുതല്‍ കാര്യങ്ങളില്‍ access ഉണ്ടാകും.

കാളിദാസന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് ഹാക്കിംഗ് ആകാന്‍ ചാന്‍സ് കുറവാണ്. പാസ്സ്‌വേര്‍ഡ്‌ ചോര്ന്നതാകാനാണ് കൂടുതല്‍ സാധ്യത [എന്ന് ദിവാരേട്ടന്റെ observation].

ഹാക്കിംഗ് തുടങ്ങിയുള്ള കുഴപ്പം മൂലം, ബ്ലോഗിങ്ങ് നിറുത്തുന്നതിനെപ്പറ്റി ചിന്തിക്കുകയേ അരുത്.

Bone Collector said...

{{{{{ 1. കഴിയുന്നതും Windows Operating System ഒഴിവാകുക [ബ്ലോഗിങ്ങ്ന് വേണ്ടിയെങ്കിലും]. Linux is a good option.}}}}}}

നിങ്ങള്‍ പറയുന്നത് സാരി തന്നെ ...ലിനക്സ്‌ ഹക്ക് ചെയ്യുക വളരെ പ്രയാസമുള്ള ഒരു കാര്യം ആണ് ..... അതിന്റെ പ്രഥമ ലക്ഷ്യം തന്നെ സെക്യൂരിറ്റി ആണ് ...അതില്‍ ചെയ്യമെങ്ങില്‍ നോ പ്രോബ്ലം ....... ലോകത്തെ കുപ്രസിത്തരായ ഹകര്‍ മാര്‍ പോലും മുട്ട് മടക്കിയ ഒന്നാണ് അത് ...പക്ഷെ പ്രശ്നം അത് യുസര്‍ ഫ്രെണ്ടിളി അല്ല എന്നതാണ് ......വലിയൊരു ഹകെര്‍ ആയ ജോനാതന്‍ ജമെസും ,ലിമോയും എല്ലാം ലിനക്സ്‌ തങ്ങളെ വട്ടം കറക്കുന്നു എന്ന് ചോദ്യോത്തര വേളയില്‍ അവര്‍ വെളിപ്പെടുത്തുകയുണ്ടായി ..." സ്റ്റാള്‍മാന്‍ " സ്വന്തം തല പെരുതിട്ടു ഉണ്ടാക്കിയതാണ് ഇത് ...അധെഹതിന്റെയും സൈറ്റുകള്‍ ഹക്ക് ചെയ്യപ്പെട്ടപ്പോള്‍ അയാള്‍ക്ക് ദേഷ്യം വന്നു ...പക്ഷെ നന്നായി അറിയില്ല എങ്കില്‍ ഇത് ഉപയോഗിക്കാന്‍ പാടാണ് ....... കാമാണ്ടുകള്‍ തന്നെ വട്ടു പിടിപ്പിക്കും ....അറിയാമെങ്ങില്‍ സുഖം ...സുഖകരം ....നോ പ്രോബ്ലം .........

Bone Collector said...

{{{{{{ എന്തായാലും താങ്കളുടെ ബ്ലോഗ്‌ ഹാക്ക് ചെയ്ത ആള്‍ താങ്കളുടെ പാസ്‌ വേര്‍ഡ് മാറ്റിയില്ല എന്നത് നല്ല കാര്യം . ആള്‍ ഒരു പാവം ക്രൂരന്‍ അല്ലെങ്കില്‍ മനസ്സാക്ഷിയുള്ള കള്ളന്‍ ആയിരിക്കും എന്ന് കരുതാം }}}}}}}
___ കള്ളനു മനസാക്ഷിയോ ? അതുന്ടെങ്ങില്‍ അയാള്‍ ആ പണി നിറുത്തണം >>..അത് അയാള്‍ മറന്നു പോയിരിക്കാം ..അല്ലെങ്ങില്‍ സമയം കിട്ടിയില്ല ..ഇ പറയുന്ന കാളിദാസന്റെ സൈറ് ഞാന്‍ ആദ്യമായീ കണ്ടു .അദ്ധേഹത്തിന്റെ favourite കമന്റ്സ് എന്ന് പറഞ്ഞു അദ്ദേഹം കൊടുത്തിരിക്കുന്ന എല്ലാ കമെന്റുകളും മതതിനെതിരനു..ഒരു ഹരട്കൊര്‍ കമ്മ്യൂണിസ്റ്റ്‌ ചുവ എല്ലായിടത്തും കാണാം ...കമ്മ്യുണിസ്റ്റ് മോസമാണ് എന്നല്ല പറയുന്നത് ....... ഇസ്ലാമിസ്റ്റുകള്‍ പറയുന്ന അവരുടെ കെട്ടു കഥകളെക്കാള്‍ എത്രയോ മുകളില്‍ ആണ് അതിന്റെ സ്ഥാനം .....സൈറ്റ് ഹക്ക് ചെയ്യപ്പെട്ടു എന്ന് തങ്ങള്‍ പറയുമ്പോള്‍ കുറച്ചു കുടി ജാഗ്രത ആയി ഇരിക്കുക ........കാരണം ഇത് ചെയ്തത് ഏതോ പാമ്പ്‌ വേലായുധന്‍ ആകാനെ തരമുള്ളൂ .....ജാഗ്രത ......

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ബാബു സര്‍,
@ഖാന്‍ ചേട്ടന്‍,
@ ഇന്ദ്രജിത്ത്,
@ദിവാരേട്ടന്‍,
@ബോണ്‍ കളക്ടര്‍,

താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി. ഹാക്കിംഗ് ഏതൊരു ബ്‌ളോഗറെ സംബന്ധിച്ചും ആശങ്കാജനകമാണ്. അക്കാര്യം സൂചിപ്പിക്കുകയാണ് ഞാന്‍ ചെയ്തത്. ഹാക്ക് ചെയ്തതിനുശേഷം കാളിദാസന്റെ പ്രൊഫൈലില്‍ ഇട്ടിരുന്ന ചിത്രം തെരുവ് നായയുടേതാണെന്ന് എഴുതിയത് തെറ്റാണ്. ഗൂഗൂള്‍ ഓസ്‌ട്രേലിയ സേര്‍ച്ച് ചെയ്യുമ്പോള്‍ മാത്രം ആദ്യ പേജില്‍ വരുന്ന ഈ നായ Australian Stumpy Tail Cattle Dog ആണ്. ഹാക്കര്‍ ആരായാലും അയാള്‍ ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് മേഖലയിലുള്ളവരാണെന്ന് തോന്നുന്നു. കമന്റുകള്‍ പ്രത്യക്ഷപ്പെട്ട സമയക്രമം സൂചിപ്പിക്കുന്നതും അതാണെന്ന് തോന്നുന്നു.

രവിചന്ദ്രന്‍ സി said...

വനിതാ ബില്ലിനെ കുറിച്ച് നവം ആറാം തീയതി എറണാകുളത്ത് ബോസ് ഭവനില്‍ നടന്ന സംവാദം രസകരമായ അനുഭവമായിരുന്നു. ഇന്നത്തെ മനോരമയില്‍ (എറണാകുളം എഡിഷന്‍) ഇതുസംബന്ധിച്ച് ഞാന്‍ പറഞ്ഞതായി പറഞ്ഞ കാര്യങ്ങള്‍ നേരേ വിപരീതമായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്രധര്‍മ്മം എന്നല്ലാതെന്തു പറയാന്‍!! പിഴയും ശിക്ഷയും ആവശ്യമാണെന്ന് ഞാന്‍ പറഞ്ഞതായിട്ടായിരുന്നു തെറ്റിദ്ധാരണാജനകമായ മനോരമ റിപ്പോര്‍ട്ട്. മാതൃഭൂമി, കേരളകൗമുദി തുടങ്ങിയ പത്രങ്ങളിലൊന്നും ഈ തെറ്റ് സംഭവിച്ചിട്ടില്ല.

രാവിലെ 10.30 ന് പരിപാടി ആരംഭിച്ചു. 'ജീവന് വേണ്ടി'(pro-life) എന്ന് ഘോരഘോരം വാദിക്കുന്ന പൗരോഹിത്യത്തിന്റെ ബ്രഹ്മചര്യത്തിലധിഷ്ഠിതമായ ജീവനോടുള്ള നിരാസപ്രവണതയെ പറ്റിയും യൂറോപ്പിലേക്ക് പുരോഹിതരെ കയറ്റി അയക്കേണ്ട ഗതികേടിനെക്കുറിച്ചും 40 മിനിറ്റ് നീണ്ട വിഷയാവതരണത്തില്‍ ഞാന്‍ പരാമര്‍ശിക്കുകയുണ്ടായി.

ഇത് സീറോ മലബാര്‍ സഭയിലെ ഡോ.പോള്‍ തേലക്കാട്ടിന് ഉള്‍ക്കൊള്ളനായില്ല. അദ്ദേഹം വളരെ വൈകാരികമായാണ് അതിനെതിരെ പ്രതികരിച്ചത്. സ്വാഗതകാരന്‍ പുകഴ്ത്തിയ അദ്ദേഹത്തിന്റെ സൗമ്യതയും ഹൃദയവിശാലതയുമൊക്കെ കേവലം ചര്‍മ്മസംബന്ധിയാണെന്ന (skin deep) സംശയമുളവാക്കുന്ന രീതിയിലായിരുന്നു ഈ പ്രതികരണം.

രവിചന്ദ്രന്‍ സി said...

സംവാദം ഉത്ഘാടനം ചെയ്ത ശ്രീ. തമ്പാന്‍ തോമസ് Ex.MP 15 മിനിറ്റ് പ്രൗഡ ഗംഭീരമായി സംസാരിച്ചു. അദ്ദേഹം ബില്ലിനെ അനുകൂലിക്കുകയും കാലഘട്ടത്തിന്റെ ആവശ്യമാണതെന്ന് ഊന്നി പറയുകയും ചെയ്തു. ഇതു സംബന്ധിച്ച് തന്റെ പാര്‍ലമെന്റ് അനുഭവങ്ങളും അദ്ദേഹം വിവരിച്ചു. ഹിന്ദു ഐക്യവേദിയുടെ ശ്രീ.മോഹന്‍ദാസും പുരോഗമനപരമായ കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. ബില്ലിനെ പരിപൂര്‍ണ്ണമായി പിന്‍തുണച്ച അദ്ദേഹം ഫാ.പോള്‍ തേലക്കാട്ടിന്റെ മിക്ക വാദങ്ങളുടേയും മുനയൊടിച്ചു.

പുരോഗമനപരമായ കാഴ്ചപ്പാടുള്ള മുസ്‌ളീം പണ്ഡിതനായ ചേകന്നൂര്‍ മൗലവി കുടുംബാസൂത്രണത്തെ ശക്തമായി പിന്തുണച്ച വ്യക്തിയായിരുന്നു. എന്നാല്‍ കുര്‍-ആന്‍ സുന്നത്ത് സൊസൈറ്റിയുടെ പ്രതിനിധിയായി സംവാദത്തില്‍ പങ്കെടുത്ത ശ്രീ. ഉറൂബ് ആദ്യം സംവാദം അനാവശ്യമാണെന്നും തനിക്ക് ബില്ലിനെക്കുറിച്ച് യാതൊരു നിലപാടുമില്ലെന്നും പറഞ്ഞു. കുട്ടികള്‍ രണ്ടായിക്കോട്ടെ, മൂന്നായിക്കോട്ടേ... പത്തായിക്കോട്ടെ എന്നൊക്കെയാണ് പിന്നെയദ്ദേഹം പറഞ്ഞത്.

സദസ്സില്‍ നിന്ന് നിരന്തരം ചോദ്യങ്ങള്‍ വന്നപ്പോള്‍ മുഴി മുട്ടിയപ്പോള്‍ തനിക്ക് ബില്ലിനോട് യോജിപ്പില്ലെന്ന 'നിലപാടില്ലായ്മ' അവസാനം ജാള്യതയോടെ തുറന്ന് സമ്മതിച്ചു. ചേകന്നൂരിന്റെ ശിഷ്യനില്‍ നിന്നും അത്തരത്തിലൊരു പ്രതികരണം വന്നത് എല്ലാവരേയും അതിശയിപ്പിച്ചു. ബില്ലിന്റെ കാര്യത്തില്‍ നിലപാടില്ലെന്നും ജനനനിയന്ത്രണം സ്വാഭാവികമായി കേരളത്തില്‍ സംഭവിച്ചുകൊള്ളുമെന്നും വീരവാദമുന്നയിച്ച് തുടങ്ങിയ ആളുടെ മനസ്സില്‍ യഥാര്‍ത്ഥത്തില്‍ ജനസംഖ്യാനനിയന്ത്രണത്തിന് എതിരായ നിലപാടാണുള്ളതെന്ന് തെളിഞ്ഞത് സദസ്യരുടെ ഭാഗത്തുനിന്നുള്ള സമയോചിതമായ ഇടപെടല്‍ മൂലമാണ്. പത്ത് സദസ്യര്‍ മൈക്കിന് മുന്നിലെത്തി അഭിപ്രായം പറഞ്ഞത് പരിപാടിയുടെ പങ്കാളിത്തസ്വാഭാവം വ്യക്തമാക്കുന്നതായിരുന്നു.

സ്വഭാവികമായും മറുപടി പ്രസംഗത്തില്‍ ശ്രീ.ഉറൂബിന്റേയും ഡോ. തേലക്കാട്ടിന്റേയും അഭിപ്രായങ്ങളെ എതിര്‍ത്തുകൊണ്ട് ഞാന്‍ സംസാരിച്ചു. പ്രശസ്ത മന:ശാസ്ത്രജ്ഞനും ഗ്രന്ഥകര്‍ത്താവുമായ ഡോ.കെ.എസ്.ഡേവിഡ് മോഡറാറ്റായിരുന്നു. സമയക്രമത്തില്‍ കൃത്യത പാലിക്കുന്നതില്‍ അദ്ദേഹം കാണിച്ച് സാമര്‍ത്ഥ്യം അഭിനന്ദനീയമായിരുന്നു. കൃത്യം 2 മണിക്ക് സംവാദം അവസാനിപ്പിച്ചു. പരിപാടി മൊത്തത്തില്‍ ഏറെ തൃപ്തികരമായി തോന്നി.

ജയചന്ദ്രന്‍ വി എസ് said...

ശ്രീ രവിചന്ദ്രന്‍ ,
എല്ലാവര്‍ക്കും വേണ്ടി പൊതുവായും ശ്രീ കാളിദാസന് വേണ്ടി പ്രത്യേകിച്ചും വളരെ ലളിതമായ ഒരു നിര്‍ദ്ദേശം.
windows ന്റെ start മെനുവില്‍ പോയി osk എന്ന് ടൈപ്പ് ചെയ്യുക.
on -screen കീ ബോര്‍ഡ്‌ pop up ചെയ്യും.
ഇതുപയോഗിച്ച് mouse വഴി password enter ചെയ്‌താല്‍ കീ ലോഗ്ഗിംഗ് സ്പയ് വെയര്‍ വെച്ചും hack ചെയ്യാന്‍ പറ്റില്ല.
credit card തുടങ്ങിയുള്ള രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ enter ചെയ്യുമ്പോള്‍ സാധാരണ കീ ബോര്‍ഡ്‌ ഒരിക്കലും ഉപയോഗിക്കരുത്.

(ഇവിടെ മൗസ് ഉപയോഗിച്ചുള്ള എല്ലാ click ഉം ഒരേ event ആണ്. -mouse event - എന്നാല്‍ കീ ബോര്‍ഡ്‌ ഉപയോഗിച്ചുള്ള ഓരോ stroke ഉം വിദൂരത്തിലിരിക്കുന്ന ഒരാളിന് അയാളുടെ കമ്പ്യൂട്ടറില്‍ install ചെയ്ത പ്രത്യേക software ഉപയോഗിച്ച് (key logging spy ware) എളുപ്പത്തില്‍ hack ചെയ്യാവുന്നതാണ് ).

ശ്രീ രവിചന്ദ്രന്‍ , താങ്കളുടെ എല്ലാ ബ്ലോഗുകളും നിശബ്ദം വായിക്കുന്നുണ്ട് . എല്ലാവിധ ആശംസകളും അറിയിക്കുന്നു.

ജയചന്ദ്രന്‍

kaalidaasan said...

ഇന്ദ്രജിത്, ദിവാരേട്ടന്‍, ജയചന്ദ്രന്‍,

നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി.

ഇന്ദ്രജിത് പറഞ്ഞപ്പോളാണു ഞാന്‍ ആ രണ്ട് കമന്റുകള്‍ ഡെലീറ്റ് ചെയ്യാന്‍ നോക്കിയത്. അവ ഡെലീറ്റ് ചെയ്യാന്‍ പറ്റി.

Joy said...

Dear Ravichandran sir,

Please upload the video in youtube (വനിതാ ബില്ലിനെ കുറിച്ച് നവം ആറാം തീയതി എറണാകുളത്ത് ബോസ് ഭവനില്‍ നടന്ന സംവാദം )

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ജോയ് ലോറന്‍സ്,

പ്രസ്തുത സംവാദം ഷൂട്ട് ചെയ്യാമെന്ന് ഏറ്റിരുന്ന വ്യക്തിക്ക് നിര്‍ഭാഗ്യവശാല്‍ പരിപാടിക്കെത്താനായില്ല. അവസാന നിമിഷം മറ്റൊരു സംവിധാനം ഒരുക്കാന്‍ കഴിഞ്ഞില്ലെന്നാണ് സംഘാടകര്‍ അറിയിച്ചത്.അതുമൂലം പൂര്‍ണ്ണമായ തോതില്‍ ആ പരിപാടിയുടെ വിഡിയോ പിടിച്ചിട്ടില്ലെന്നാണ് മനസ്സിലാകുന്നത്.

Bone Collector said...

{{{{{{{{ഈ പെറുക്കി (Collector) യുടെ ഭാഷ വയറു നിറച്ചു ബുദ്ധിയുള്ള കല്‍ക്കിക്കു മാത്രമേ മനസ്സിലകൂ സാറേ. അതുകൊണ്ടാ}}}}}

ഞാന്‍ വളരെ വലിയ ആള്‍ ആണ് ....എന്നെ തൊടല്ലേ .........ഞാന്‍ എന്ന് പറഞ്ഞാല്‍ എന്താ ? ഉത്തരം ഞാന്‍ .....ഉത്തരം എഴുതണം എന്നുണ്ടെഗില്‍ കുറെ സമയം എടുക്കും ......"""".ഞാന്‍ ആണ് പ്രപഞ്ചം എന്നുള്ള ധാരണ മാറ്റുക """"""""""" മറ്റു പലരും ഇവിടെ ജീവികിക്കുന്നുണ്ട് !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ea jabbar said...

http://1.bp.blogspot.com/-dKvfgVwg_RI/TrvO1gCxSpI/AAAAAAAABU0/sBjZONdd_EE/s1600/Engineers%2BHall%2B__thrissur-2.jpg

രവിചന്ദ്രന്‍ സി said...

'ചന്ദ്രനില്‍ ചാടുമ്പോള്‍'

Bone Collector said...

{{{{ 2. മനുഷ്യൻ എന്ന ജീവി

28 October 2011 12:16}}}}}}

2. മനുഷ്യൻ എന്ന ജീവി

28 October 2011 12:൧൬
അവിശ്വാസി പൊതുവേ സ്വാര്‍ത്ഥന്‍ ആണ് .....അവനു ആരെയും ചതിക്കാന്‍ വലിയ വിഷമം ഇല്ല .....കാരണം അവനു ശിക്ഷ അറിയില്ല .....

ഭാര്യയും മക്കളും ഓശാന പാടും !!!!!! അവിശ്വാസി ചിരിക്കും !!!! ആര്‍ക്കും മനസിലായില്ല .....എന്ത് സുഖം ......ഇതാണ് സുഖം ......." പുഞ്ചിരിയുടെ പൂവുലുമുണ്ട് വഞ്ചനയുടെ ലാഞ്ചന """"""അവിശ്വാസി പൊതുവേ വന്ച്ഛകര്‍ ആണ് ...തെളിവുകള്‍ ഒരു പാടുണ്ട് ......അവര്‍ ആരെയും ചതിക്കും ....ചതിച്ചതിനു ശേഷം തെളിവുകള്‍ ഹാജരാക്കും .......ഇ തെളിവുകള്‍ നില നില്ക്കുന്നുണ്ടോ എന്നതതല്ല മറിച്ചു ഞാന്‍ നേടിയെടുത്തു !!!!!

രവിചന്ദ്രന്‍ സി said...

'അജ്ഞേയവാദികളെ ഇതിലേ ഇതിലേ'

Bone Collector said...

TO,
MR: CK BABU

മുകളിലെ എന്റെ കമന്റ്‌ ഒരു mistake മുലം പറ്റിയതാണ് ...അത് മറ്റൊരു ബ്ലോഗിലേക്ക് എഴുതിയതാണ് --- ഒരു കലാകാരന്റെ വാക്കുകളാണ് ...കോപ്പിയും പേസ്റ്റ് ചെയ്തപ്പോള്‍ ഉണ്ടായ വീഴ്ച
ആണ് ...സോറി ..അത് തങ്ങള്‍ക്കെതിരെയുള്ള കാമ്മേന്റ്റ് അല്ല എന്ന് ധരിക്കാന്‍ അഭ്യര്‍ഥിക്കുന്നു ,താങ്ക് യു

..naj said...

ഒരു പങ്കാളിയുമായി മാത്രം നിയന്ത്രിതവും കുടംബത്തിലൊതുങ്ങി നില്‍ക്കുന്നതുമായ ലൈംഗികജീവിതം നയിക്കുന്നതിലൂടെ....

നിരവധി അന്യപങ്കാളികളുമായി ചേര്‍ന്ന്.... അനന്തസാധ്യതകളുള്ള.... ഒട്ടനവധി പ്രതിഭാശാലികള്‍ക്ക് ജന്മം കൊടുക്കാനുള്ള അവസരം നിങ്ങള്‍ തുലയ്ക്കുകയാണ്!

Pashttu !!! Ravichandran !!


സ്വയംഭോഗത്തിലൂടെ രേതസ്സ് ദുര്‍വ്യയം ചെയ്യുന്നതും തത്ത്വത്തില്‍ ശിശുഹത്യ തന്നെയല്ലേ?! semen is not baby/infant !! Ravichandran !!



'ജീവന് വേണ്ടി', 'ഭ്രൂണഹത്യാ വിരുദ്ധം' (Pro-life, Anti-Abortionism) എന്നൊക്കെപ്പറയുമ്പോള്‍ അത് മനുഷ്യരുടെ ജീവനെമാത്രം കേന്ദ്രീകരിച്ചുള്ള വാദമായി പരിമിതപ്പെടുന്നുവെന്ന കാര്യം മറക്കരുത്.

___________________
നാം പരിണമിച്ചുണ്ടാകുന്നത് (Do we need accept your holybook) ""നമ്മെക്കാള്‍ ബുദ്ധിവികാസം"" കുറഞ്ഞ ചിമ്പാന്‍സിക്ക് സമാനമായ ""വാനരവര്‍ഗ്ഗത്തില്‍ നിന്നുമാണ്"". So still there is drawbacks ! how you can conclude this way that you are wise !!

This post is not at all worth for people who has sense !!

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട നാജ്,
പ്രസ്തുത വാക്യത്തിലെ ആശ്ചര്യചിഹ്നം ഭവാന്‍ കണ്ടുവോ? അതിഘോരമായ ഭ്രൂണവാദത്തിലെ ചപലത ആസ്വദിക്കാനുള്ള സെന്‍സ് ഉണ്ടെങ്കില്‍ ഇത് കൂടുതല്‍ പഥ്യമാകേണ്ടതാണ്. പഷ്ട് എന്നത് കൂടുതല്‍ രുചികരമായി തോന്നുമ്പോഴുള്ള സ്വാഭാവിക പ്രതികരണമാണല്ലോ. എഴുതിയത് പരിഹാസ്യമായി തോന്നുന്നെങ്കില്‍ ഉത്തമം, അതി ഉത്തമം. മത അജണ്ടയെ അടിസ്ഥാനപ്പെടുത്തിയ തീഷ്ണമായ ഭ്രൂണോപാസനയിലെ അപഹാസ്യത പുറത്തുവരാന്‍ തന്നെയാണത് ചെയ്തത്.

അങ്ങനെയൊക്കെ പറയുന്നത് ഇങ്ങനെയൊക്കെ വാദിക്കുന്നതിന് തുല്യമാണെന്ന് വിവക്ഷ. വിഷമിറക്കാന്‍ അല്‍പ്പം മറുവിഷം ഉള്ളില്‍ തന്നതായി കണ്ടാല്‍ മതി നാജേ. ഈ പുറത്തുവന്ന പഷ്ടുണ്ടല്ലോ അതുതന്നെയാണ് ആ വാചകത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഇപ്പോള്‍ സംഗതി പഷ്ടാണെന്ന് ബോധ്യപ്പെട്ടല്ലോ.
ഇനി പോസ്റ്റ് സെന്‍സുള്ളവര്‍ക്കായിട്ടുള്ളതല്ലെന്ന വാചകം പിന്‍വലിച്ചാലും. കാരണം ഈ പോസ്റ്റിട്ടത് നാജിന് വേണ്ടിയായിരുന്നു.

എന്നെങ്കിലും അങ്ങിത് തേടിയെത്തുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. തീര്‍ച്ചയായും താങ്കളേപ്പോലുള്ളവരാണിത് വായിക്കേണ്ടത്. ഞാനിത് അങ്ങേയ്ക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു. സദയം സ്വീകരിച്ചാലും.