ശാസ്ത്രം വെളിച്ചമാകുന്നു

Saturday, 16 July 2011

4. സൗദിപാഠങ്ങള്‍

സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളെക്കുറിച്ച് ഫില്‍ സുക്കര്‍മാന്‍ രചിച്ച 'ദൈവരഹിതസമൂഹം' എന്ന പുസ്തകത്തെ കുറിച്ചുള്ള ലേഖനത്തിന്റെ അകക്കാമ്പായ വാക്യങ്ങള്‍ ഇവയായിരുന്നു: "വിശ്വാസികളിലും അവിശ്വാസികളിലും നല്ലതും ചീത്തയുമായ മനുഷ്യരുണ്ടെന്ന് ഏവര്‍ക്കുമറിയാം. ദൈവരഹിതസമൂഹം നരകീയമായിരിക്കുമെന്ന മതപ്രചരണത്തിന് വസ്തുതകളുടെ പിന്‍ബലമില്ലെന്നേ പറയാവൂ. നിരീശ്വരവാദവും മതേതരത്വവും ആരോഗ്യപൂര്‍ണ്ണമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ അനിവാര്യമാണെന്നല്ല മറിച്ച് മതരാഹിത്യം ക്ഷേമരാഷ്ട്രനിര്‍മ്മിതിക്ക് തടസ്സമല്ലെന്ന വാദമാണ് സുക്കര്‍മാന്‍ ഉയര്‍ത്തുന്നത്." 


സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ ഉയര്‍ന്ന ജീവതനിലവാരവും സാമൂഹിക ഭദ്രതയും അനുഭവിക്കുന്നുവെന്ന് പറയുന്നത് ഏതെങ്കിലും വ്യക്തികള്‍ നടത്തിയ ഒറ്റപ്പെട്ട നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലല്ല. ലോകം മുഴുവന്‍ അംഗീകരിക്കുന്ന വസ്തുതയാണത്. സാമൂഹ്യപരമായ വിശദാംശങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ ചില ഇനങ്ങളില്‍ പല രാജ്യങ്ങള്‍ക്കും ഒറ്റപ്പെട്ട മുന്‍തൂക്കങ്ങള്‍ ലഭിക്കുക സാധാരണമാണ്. പക്ഷെ പൊതു ജീവിതനിലവാരം എടുത്താല്‍ അത്തരം മുന്‍തൂക്കങ്ങള്‍ പ്രസക്തമാകണമെന്നില്ല. കേരളത്തിന്റെ സാക്ഷരതാ നിരക്ക് പല യൂറോപ്യന്‍ രാജ്യങ്ങളെക്കാളും മികച്ചതാണ്. നമ്മുടെ മറ്റു പല സോഷ്യല്‍ ഇന്‍ഡെക്‌സുകളുടെ കാര്യവും സമാനമായി വരാം. എന്നു കരുതി നമ്മുടെ ജീവിതനിലവാരവും ഭൗതികസൗകര്യങ്ങളും അവരെക്കാള്‍ മെച്ചമാണെന്ന് അര്‍ത്ഥമില്ല. ശ്രീ.ഹുസൈന്‍ ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടിലെ ശതമാനക്കണക്ക് വസ്തുതാപരമായി ശരിയാവാന്‍ യാതൊരു സാധ്യതയുമില്ല. അത് മിക്കവാറും ടൈപ്പിംഗ് പിഴവാകാനേ തരമുള്ളു. 2006 ലാണ് സുക്കര്‍മാന്‍ പഠനം നടത്തിയത്. അതിന് ശേഷം 2007-08, 09,2010 എന്നീവര്‍ഷങ്ങളിലെ ഹ്യൂമന്‍ ഡെവലെപ്പ്‌മെന്റ് ഇന്‍ഡക്‌സില്‍ (Human Development Index) ആദ്യത്തെ 20 സ്ഥാനങ്ങളില്‍ സ്ഥിരമായി നോര്‍വെ, ഐസ് ലാന്‍ഡ്, ഫിന്‍ലന്‍ഡ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ തുടരുകയാണ്. വളരെ കണിശമായ കണക്കുകളും സുതാര്യമായ മെത്തഡോളജിയുമാണ് യു.എന്‍ ഏജന്‍സികള്‍ ഇതിനായി പിന്തുടരുന്നത്. ഈ കണക്കിലെങ്ങും വികസിതരാജ്യങ്ങളുടെ പട്ടികയില്‍പോലും സൗദി അറേബ്യയില്ല. തുര്‍ക്കിയുടേയും ഇറാന്റെയും കാര്യം പറയുകയും വേണ്ട. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതാണ് വികസിതരാജ്യങ്ങളില്‍ ഉയര്‍ന്ന ക്രൈംനിരക്ക് കാണിക്കുന്നതിന്റെ ഒരു പ്രധാനകാരണം. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടേയും ബീഹാറിലെ കേസുകളുടേയും എണ്ണം താരതമ്യപ്പെടുത്തിയാല്‍ അതു മനസ്സിലാകും.


"ഹാപ്പി പ് ളാനറ്റ് ഇന്‍ഡെക്‌സിലും"( Happy Planet Index -Life satisfaction, Life expectancy, Footprint , HPI Index) ലോകത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് സ്‌കാന്‍ഡിനേവിയയിലുള്ളത്. ജീവിതസമൃദ്ധി കണക്കിലെടുക്കുന്ന Global Prosperity Index ല്‍ 2006 മുതല്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ തുടരുന്നവയാണവ. In 2010, the Index, which is a measure of both economic wealth and citizens happiness, ranks Norway as top in the world, Denmark second, occupying the same position as last year. Finland and Sweden sit at third and sixth place respectively. 


ലോകത്തെ NGO കളും യു.എന്‍.ഏജന്‍സികളും എടുക്കുന്ന ഏതു നിഷ്പക്ഷ കണക്ക് പരിശോധിച്ചാലും സമൃദ്ധിയും സമാധാനവും കളിയാടുന്ന രാജ്യങ്ങളായാണ്  ഈ ശീതരാഷ്ട്രങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്. ദിവസം 5 നേരം നിസ്‌ക്കരിക്കുകയും പത്തു പ്രാവശ്യം പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ചില ഇസ് ളാമികരാജ്യങ്ങളുമായി യാതൊരു താരതമ്യവും ഇവിടെയില്ല. മന:പൂര്‍വമുള്ള നരഹത്യ സംബന്ധിച്ച ജനീവ പ്രഖ്യാപനം (GDAV)ഏര്‍പ്പെടുത്തിയിരിക്കുന്ന കഴിഞ്ഞ 10 വര്‍ഷത്തെ ലിസ്റ്റ് പരിശോധിക്കു. ഈ ലിസ്റ്റില്‍ ഏറ്റവും താഴെയാണ് ഡെന്‍മാര്‍ക്കടക്കമുള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍; ഏറ്റവും മുകളില്‍ ആഫ്രിക്കന്‍ മുസ്‌ളീം രാജ്യങ്ങളും. ഇത് ഏറെക്കുറെ സ്ഥിരമായി തുടരുകയുമാണ്‌.


ഇക്കാര്യത്തില്‍ സൗദി പോലുള്ള മതാധിപത്യരാജ്യങ്ങളിലെ ഡേറ്റ വളരെ അവിശ്വസനീയമാണ്. 'State sponsored data'ആയിട്ടേ അവ പരിഗണിക്കാനാവൂ. സ്വന്തന്ത്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കാന്‍ അത്ര എളുപ്പവുമല്ല. ഇസ് ളാമിക നിയമം നിലനില്‍ക്കുന്ന സൗദിയില്‍ "മാനഭംഗം" എന്നൊരു ഏര്‍പ്പാടില്ല! There is only 'adultery' in Islam and no such thing as 'rape'. പിന്നെയെങ്ങനെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ ലോകമറിയുന്നത്?! കേസെടുത്തിട്ട് വേണ്ടേ അറിയാന്‍! ഈ സ്ഥിതിവിശേഷത്തിന്റെ സൂത്രവാക്യം കണ്ടെത്താന്‍ ഇതാ ചില സാമ്പിളുകള്‍:



Qur'an (2:282) - Establishes that a woman's testimony is worth only half that of a man's in court (there is no 'he said/she said' gridlock in Islam).

Qur'an (24:4) - 'And those who accuse free women then do not bring four witnesses (to adultery), flog them...'


Qur'an (24:13) - 'Why did they not bring four witnesses of it? But as they have not brought witnesses they are liars before Allah.'


Qur'an (2:223) - 'Your wives are as a tilth unto you; so approach your tilth when or how ye will...' There is no such thing as rape in marriage, as a man is permitted unrestricted sexual access to his wives.

മാനഭംഗത്തിനിരിയാകുന്ന പെണ്‍കുട്ടി  ഇസ് ളാമിക നിയമമനുസരിച്ച് തനിക്കനുകൂലമായി 4 പുരുഷന്‍മാരെയോ 8 സ്ത്രീകളെയോ സാക്ഷി ഹാജരാക്കണം. ഒരു സ്ത്രീയെ മാനഭംഗം ചെയ്യുന്നത് 4 പുരുഷന്‍മാര്‍ കണ്ടുനില്‍ക്കുകയാണെങ്കില്‍ ആ മഹാന്‍മാരെ കുറിച്ച് നാമെന്താണ് ധരിക്കേണ്ടത്? 8 സ്ത്രീകള്‍ അത് കണ്ടുനില്‍ക്കുമെന്നും പ്രതീക്ഷിക്കാനാവില്ല. സ്വഭാവികമായും ആരോപണമുന്നയിച്ച സ്ത്രീയുടെ പേരില്‍ പരപുരുഷബന്ധം ആരോപിക്കപ്പെടും. ഭാഗ്യമുണ്ടെങ്കില്‍ ചാട്ടവാറടി അല്ലെങ്കില്‍ കല്ലെറിഞ്ഞ് കൊല്ലല്‍ സമ്മാനം. ഈ ഇര പിന്നീട് ഒന്നുകില്‍ ആത്മഹത്യ ചെയ്യും-അല്ലെങ്കില്‍ സ്വന്തം വീട്ടുകാര്‍ മാനം രക്ഷിക്കാന്‍ അവളെ വധിക്കും(honour killing). ഇതിന്റെ കണക്കൊന്നും ആത്മഹത്യയായോ കൊലപാതകമായോ സൗദി സര്‍ക്കാര്‍ പുറത്തുവിടാറില്ലെന്ന് ഊഹിക്കാന്‍ ഐന്‍സ്റ്റീന്റെ ബുദ്ധിയൊന്നും വേണ്ട. കുടുംബത്തിനുള്ളിലെ പീഡനം, വിവാഹബന്ധത്തിനുള്ളിലെ പീഡനം എന്നിവയില്‍ സൗദി അറേബ്യയ്ക്ക് ലോക റെക്കോഡാണ്. എണ്ണപ്പണവും സമ്പത്തും ഉള്ളതാണെങ്കിലും സൗദി വികസിത സമൂഹമാണെന്ന്‌ സൗദിക്കാര്‍ പോലും പറയില്ല. സ്ത്രീകളെ വാഹനമോടിക്കാന്‍ പോലും അനുവദിക്കാത്ത ഈ രാജ്യത്തെക്കുറിച്ച് എത്ര കുറച്ചുപറയുന്നോ അത്രയും നന്ന്. ഇറാനില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കുന്ന ജനാധിപത്യപ്രക്ഷോഭങ്ങളേയും മനുഷ്യാവകാശ ധ്വംസനങ്ങളേയും കുറിച്ചൊന്നും ഇവിടെ എഴുതി നിറയ്ക്കുന്നില്ല. മനുഷ്യന്റെ അടിസഥാനപരമായ സ്വാതന്ത്ര്യവും പൗരാവാകാശങ്ങളും നിഷേധിച്ചിട്ട് എണ്ണപണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ സ്വന്തം ജനത്തെ അടിമകളാക്കി വാഴുന്ന ഭരണകൂടങ്ങളെ ആധുനികലോകത്തെ ജനായത്ത സര്‍ക്കാരുകളുമായി താരതമ്യമപ്പെടുത്താന്‍ പോലും സാധിക്കില്ല. 

Poverty is a side of Saudi Arabia
 the government never used to discuss


ഡെന്മാര്‍ക്കിലും സ്വീഡനിലുമൊക്കെ കുറ്റകൃത്യങ്ങളുണ്ട്, കേസുകളുമുണ്ട്. പക്ഷെ അത് ലോകത്തെതന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളാണ്. ഒക്കെ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യും. മതനിരാസമുണ്ടായിട്ടും ആ രാജ്യങ്ങള്‍ സസന്തോഷം സുഭിക്ഷമായി മുന്നോട്ടു കുതിക്കുന്നുവെന്നത് വസ്തുതയാണ്. അതിന് ലോകോത്തര ഏജന്‍സികളുടെ നിരന്തരമായ പഠനത്തിന്റെയും അവലോകനത്തിന്റെയും പിന്‍ബലമുണ്ട്. അവരെല്ലാം മണ്ടന്‍മാരും ഒരു വ്യക്തി തയ്യാറാക്കിയ റിപ്പോര്‍ട്ട്, അതും വിശ്വസനീയമായ ഡേറ്റകള്‍പോലും ലഭ്യമല്ലാത്ത അപരിഷ്‌കൃത സമ്പന്ന രാജ്യങ്ങളുടെ ഏതെങ്കിലും ഒരു വര്‍ഷത്തെ ഒന്നുരണ്ട് പ്രത്യേക ഇനങ്ങളിലെ മാത്രം കണക്കുകളുമായി താരതമ്യം ചെയ്യുന്നത് തന്നെ ശരിയല്ല. ഹ്യൂമന്‍ റെറ്റ്‌സ് വാച്ചിന്റെ ലോകറിപ്പോര്‍ട്ടനുസരിച്ച് (World report 2011 by Human rights watch)അനുസരിച്ച് സൗദിയിലെ മനുഷ്യാവകാശ സാഹചര്യങ്ങള്‍ ശോചനീയമാണ്, വിശേഷിച്ചും അവിടുത്തെ സ്ത്രീകള്‍, കുട്ടികള്‍, വിദേശതൊഴിലാളികള്‍, ഷിയാക്കള്‍ എന്നിവരുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ അബ്ദുള്ള രാജാവിന്റെ പ്രകടനം ദയനീയമെന്നാണ്‌ കമ്മീഷന്‍ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. സൗദിയില്‍ രാഷ്ട്രീയപാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ജനാധിപത്യവുമില്ല-തെരഞ്ഞെടുപ്പുമില്ല. രാജാവിനെ ഉപദേശിക്കലാണ് രാഷ്ട്രീയനേതാക്കളുടെ പ്രധാന ദൗത്യം. ഉപദേശിക്കലെന്നു പറയുമ്പോള്‍ രാജാവിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ പണി പോകും;ചിലപ്പോള്‍ ജീവനും. 'സൗദിയിലെ പൗരാവകാശങ്ങള്‍' എന്ന് ഇന്റര്‍ നെറ്റില്‍ ടൈപ്പ് ചെയ്തുകൊടുത്താല്‍ സൗദിമനുഷ്യര്‍ അനുഭവിക്കുന്ന 'അവകാശങ്ങളേയും മന:സ്സമാധാനത്തേയും സന്തോഷത്തേയും' കുറിച്ചുള്ള സ്‌തോഭജനകമായ റിപ്പോര്‍ട്ടുകളുടെ നിലയ്ക്കാത്ത പ്രവാഹമുണ്ടാകും. ഈ ലോകത്ത് തന്നെയാണോ ഈ രാജ്യം എന്നുപോലും നാം അതിശയിച്ചുപോകുംഎണ്ണപ്പണം സൃഷ്ടിച്ച വിലക്ഷണസമൃദ്ധിയുണ്ടെങ്കിലും സാമൂഹികമായി ഇന്നും ഒരു പ്രാകൃതരാജ്യമാണ് സൗദി അറേബ്യ. എണ്ണയുണ്ടെങ്കില്‍ എത്ര മോശം മതമായാലും പിടിച്ചു നില്‍ക്കാമെന്നതിന്റെ തെളിവുകൂടിയാണിത്. എണ്ണയില്ലാത്ത മുസ്‌ളീം രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വസ്തുത കുറേക്കൂടി വ്യക്തമാകും. ഒരു വശത്ത് സമ്പത്ത് കുമിഞ്ഞുകൂടുമ്പോഴും സമ്പത്തിന്റെ വിതരണം നീതിപൂര്‍വമല്ല.സര്‍ക്കാരിന് ശ്രദ്ധിക്കാന്‍പോലും താല്‍പര്യമില്ലാത്ത ഒരു വലിയ ദ്രരിദ്രസമൂഹം സൗദിയിലുണ്ട്. ആഫ്രിക്കന്‍ അറബുകളും യെമനികളും ഈ വിവേചനപരമായ സാമ്പത്തികവിതരണത്തിന്റെ മോശം ഫലങ്ങള്‍ അനുഭവിക്കുന്നവരാണ്. ഇതിനൊക്കെ പുറമെ ലോകമെങ്ങും ചാവേര്‍ ഫാക്ടറികള്‍ക്കും ബോംബുസ്‌ഫോടനങ്ങള്‍ക്കും അവശ്യംവേണ്ട സോഫ് റ്റ് വെയറും ഹാര്‍ഡുവെയറും ഒരുക്കി നല്‍കുന്ന തീവ്ര ഇസ്‌ളാമിക ധാരയായ വഹാബിസത്തിന്റെ പിള്ളത്തൊട്ടിലും പ്രഭവസ്രോതസ്സും ഈ രാജ്യമാകുന്നു.


90 വയസ്സുള്ള സ്ത്രീയും ഇന്നവിടെ നിയമപരമായി മൈനറാണ്(legal minor). സ്വതന്ത്രമായി സഞ്ചരിക്കാനോ ഡ്രൈവിംഗ് ലൈസന്‍സിനുള്ള അവകാശമോ ഇല്ലാത്ത രണ്ടാം കിട പൗരകളാണവര്‍. തൊഴില്‍, വിവാഹം, പഠനം, യാത്ര, ചില വൈദ്യസഹായങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ അവര്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ പോലും അവകാശമില്ല. Guardianship system.അവസാനിപ്പിക്കുന്നത് സംബന്ധിച്ച് 2009 ല്‍ UNHR കൗണ്‍സിലിനോട് നടത്തിയ പ്രതിജ്ജ പാലിക്കാന്‍ ഇതുവരെ സൗദി തയ്യാറായിട്ടില്ല. പുരുഷമേല്‍നോട്ടക്കാരന്‍ അംഗീകരിക്കാത്തതിനാല്‍ വിധവയായ ഒരു കാര്‍ഡിയോളജിസ്റ്റിന് 2009 മുതല്‍ പാസ്‌പോര്‍ട്ട് നിഷേധിച്ചു വരുന്ന ലോകം ശ്രദ്ധിച്ച സംഭവം ഒറ്റപ്പെട്ടതല്ല. 

സൗദിയിലെ മനുഷ്യാവകാശ കമ്മീഷന്‍ സമാനമായ കേസുകളില്‍ ലോക മനുഷ്യാവകാശകമ്മീഷന്റെ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കാന്‍ പോലും കൂട്ടാക്കാറില്ല. പിന്നല്ലേ നിര്‍ദ്ദേശം നടപ്പിലാക്കുന്നത്! രാജ്യത്തെ മൊത്തം തൊഴില്‍ ശക്തിയില്‍ (work force) 5 ശതമാനം മാത്രമാണ് സ്ത്രീകള്‍. അതും അപ്രധാനമായ ഗാര്‍ഹിക സ്വഭാവമുള്ള തൊഴിലുകള്‍. ലോകത്തെ ഏറ്റവും കുറഞ്ഞ സ്ത്രീതൊഴില്‍ നിരക്കാണിത്. സ്ത്രികള്‍ക്ക് ജഡ്ജിയോ പ്രോസിക്യൂട്ടറോ ആകാന്‍ അനുവാദമില്ല. 10-12 വയസ്സിലുള്ള പെണ്‍കുട്ടികളുടെ വിവാഹം ഒരു വിഷയേമയല്ല. കുട്ടികളടക്കമുള്ള ജാമ്യതടവുകാര്‍ക്ക് നീതിപൂര്‍വമായ വിസ്താരം ലഭിക്കാറില്ലെന്നും അവരുടെ അറസ്റ്റുകള്‍ ഒട്ടു മിക്കപ്പോഴും സ്വേച്ഛാതിപത്യപരവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്കപ്പോഴും കുറ്റവാളികള്‍ക്ക് ആയിരക്കണക്കിന് ചാട്ടവാറടികളാണ് ശിക്ഷയായി നല്‍കുന്നത്. ആണ്‍കുട്ടികളുടെ വയസ്സൊന്നും പ്രശ്‌നമല്ല, ശാരീരികമായി (ലൈംഗികമായി) പ്രായപൂര്‍ത്തിയായതായി കണ്ടാല്‍ മുതിര്‍ന്ന പൗരന്റെ ശിക്ഷ തന്നെ അവര്‍ക്കും ലഭിക്കും. ടെലിവിഷനും മാധ്യമങ്ങളും കടുത്ത സെന്‍സര്‍ഷിപ്പിന് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗനിയന്ത്രണം ചൈനയേക്കാള്‍ കടുത്തതാണ്. സൗദിയാലായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ബ്‌ളോഗ് ഞാനെഴുതാനോ നിങ്ങള്‍ വായിക്കാനോ സാധ്യതയില്ല. വിദേശതൊഴിലാളികളുടെ ശോച്യാവസ്ഥയും കരാര്‍പാലനത്തിലുള്ള വന്‍വീഴ്ചകളും നാസ് എന്ന ബ്‌ളോഗര്‍ ഇവിടെ വിശദമാക്കിയത് നാം വായിച്ചതാണ്. മതസ്വാതന്ത്ര്യം തീരെ അനുവദിക്കാത്ത രാജ്യമാണ് സൗദി. ഇസ്‌ളാമൊഴികെ മറ്റൊരു മതത്തിനും അവിടെ പ്രചരണം നടത്താന്‍ അവകാശമില്ല. അമുസ്‌ളീംങ്ങളെ സൗദി മണ്ണില്‍ സംസ്‌ക്കരിക്കാനും അവര്‍ സമ്മതിക്കില്ല. 


1990 വരെ എയിഡ്‌സ് രോഗികളെ സംബന്ധിച്ച വിവരം സൗദി സര്‍ക്കാര്‍ പുറത്തുവിടുമായിരുന്നില്ല. പുറംലോകം അറിഞ്ഞാല്‍ ഇസ് ളാമിക സംസ്‌ക്കാരത്തിന് നാണക്കേടാകുമെന്ന് നിനച്ചാണിത്. എന്നാലിപ്പോള്‍ തീരെ ഒളിക്കാന്‍ വയ്യാത്ത അവസ്ഥയായിട്ടുണ്ട്‌. മനുഷ്യാവകാശസമിതികള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്രമോ ലൈസന്‍സോ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള രാജ്യമാണതെന്നും അറിയുക. ശരി-അത്ത് നിയമം നിലവിലിരിക്കുന്ന സൗദിയില്‍ കൈകാല്‍ വെട്ടല്‍, മൂക്ക് ചെത്തല്‍, ചെവിയരിയല്‍, കഴുത്തറുക്കല്‍ എന്നിവയാണ് പ്രധാന ശിക്ഷാവിധികള്‍. പണം വാങ്ങി ശിക്ഷ ഉപേക്ഷിക്കുന്ന "ചോരപ്പണം" (Blood money) എന്ന പ്രാകൃത ഏര്‍പ്പാടും ഇവിടെയുണ്ട്. ഈ നിയമം പണം തട്ടാനുള്ള ഒരുപാധിയായി അധ:പതിച്ചതോടെ ചോരപ്പണത്തിന് പരിധി ഏര്‍പ്പെടുത്തിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയുള്ളു. കല്ലെറിഞ്ഞുകൊല്ലലാണ് (Stoning) മറ്റൊരു ജനകീയ വിനോദം. വന്‍ ജനക്കൂട്ടമാണ് "അല്ലാഹു അക്ബര്‍" വിളികളുമായി ഇതിന് സാക്ഷ്യം വഹിക്കുന്നതും ഉന്മാദം കൊള്ളുന്നതും. ഇരയെ എറിയുന്ന കല്ലിന്റെ എണ്ണമനുസരിച്ച് സ്വര്‍ഗ്ഗത്ത് സമ്മാനം കൂടുമെന്ന പ്രതീക്ഷയിലാണ് ഈ ആള്‍ക്കൂട്ടവും എറിയാനുള്ള ആവേശവും. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറച്ചു കാട്ടാന്‍ സൗദി സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുന്നതായി അന്താരാഷ്ട്ര ഏജന്‍സികള്‍ നിരന്തരം വിലയിരുത്തുന്നുണ്ട്. സൗദിയില്‍ മിക്ക കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. പകരം "മതപരമായി" അവ കൈകാര്യം ചെയ്യപ്പെടും. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവയില്‍ പലതും ഡോക്കുമെന്റ് ചെയ്യപ്പെടാറില്ലെന്ന ന്യൂനതയുമുണ്ട്. Committee for the Promotion of Virtue and the Prevention of Vice കൈകാര്യം ചെയ്യുന്ന സദാചാരനിയമങ്ങളെ സംബന്ധിച്ച കേസുകളാണ് കുറ്റകൃത്യങ്ങളില്‍ നല്ലൊരുപങ്കും. പാശ്ചാത്യ സുഖഭോഗ വസ്തുക്കളും വാഹനങ്ങളും യഥേഷ്ടം ആസ്വദിച്ച് ജീവിക്കുന്ന സൗദി പൗരന്‍മാര്‍ പോര്‍ണോഗ്രാഫിയുടെ (Pornography) ലോകത്തെ തന്നെ ഏറ്റവും മുന്തിയ ഉപഭോക്താക്കളുമാണ്. സൗദി എന്ന മതതടവറയെക്കുറിച്ച് ഏറെ നീട്ടുന്നില്ല. ശത്രുക്കളേയും അമ്മായി അമ്മമാരെയും പറഞ്ഞുവിടാന്‍ പറ്റിയ സ്ഥലമാണ് പാകിസ്ഥാനെന്ന്‌ പറഞ്ഞതിനാണ് പണ്ട് ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്‍ അലന്‍ലാംബിനും 
ഇയാന്‍ ബോതത്തിനുമെതിരെ കേസ് കൊടുത്തത്. ഒരുപക്ഷെ സൗദിയെക്കുറിച്ച് അവരങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഇമ്രാന്‍ ഇത്ര കാര്‍ക്കശ്യം കാണിക്കില്ലായിരുന്നു. 
Imran Khan


ഡെന്മാര്‍ക്കിലെ ജനങ്ങള്‍ എത്രമാത്രം സന്തോഷവാന്‍മാരണെന്നറിയാന്‍ ഇന്റര്‍നെറ്റ് പരതിയാല്‍ മതിയാകും. 'Haapy Dane' എന്ന പദം തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് (ahttp://news.bbc.co.uk/2/hi/6563639.stm?lsm). സര്‍വെ റിപ്പോര്‍ട്ടുകളും പഠനറിപ്പോര്‍ട്ടുകളും ഉദ്ധരിച്ച്‌ വെറുതെ വായനക്കാരുടെ സമയം മെനക്കെടുത്തുന്നില്ല. ഡെന്‍മാര്‍ക്കിനെതിരെ ഉറഞ്ഞുതുള്ളുന്നതിന് ഒരു പ്രത്യേക കാരണമുണ്ട്. 2006 ലെ മുഹമ്മദ് കാര്‍ട്ടൂണ്‍ വിവാദത്തിന് ശേഷമാണ്  ഇസ് ളാമിസ്റ്റുകള്‍ ഡെന്‍മാര്‍ക്കിനെതിരെ തിരിഞ്ഞത്. അവിടുത്തെ മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യമൂല്യങ്ങളുമൊന്നും സ്വപ്‌നംപോലും കാണാനാവാത്ത മതാധിഷ്ഠിത രാജ്യത്തെ പൗരന്‍മാരാണ് ഈ പ്രചരണം അഴിച്ചുവിടുന്നതെന്നോര്‍ക്കണം. 2010 ല്‍ സുക്കര്‍മാന്റെ പുസ്തകത്തെ കുറിച്ചുള്ള ഈ ലേഖനം "സമകാലിക മലയാളം" വാരികയില്‍ പ്രസിദ്ധീകരിച്ച വേളയിലും ശ്രീ.എന്‍.എം. ഹുസൈന്‍ ഇതേ മാതൃകയിലുള്ള ഒരു മെയില്‍ എനിക്കയച്ചതോര്‍ക്കുന്നു. ഒരു കാര്യം തുറന്നുപറയട്ടെ, എണ്ണപ്പണം പ്രദാനം ചെയ്യുന്ന സാമ്പത്തിക അഭിവൃദ്ധിയ്ക്കിടയിലും ഗോത്രനിയമങ്ങളും ജനാധിപത്യ ധ്വസംനങ്ങളും പൂത്തുലയുന്ന, അതീവ നിരാശാജനകമായ സ്ത്രീ-വിരുദ്ധ നിലപാടുകളുമായി ലോകത്തെ പൊതു ഏജന്‍സികള്‍ക്ക് കണക്കുപോലും കൊടുക്കാതെ നിലകൊള്ളുന്ന സൗദിപോലെയുള്ള രാജ്യങ്ങളെക്കാള്‍ എന്തുകൊണ്ടും ഭേദം തന്നെയാണ് സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍. സൗദിയിലേക്ക് ജോലിതേടി പോകുന്നവരുണ്ട്. പക്ഷെ അവിടേക്ക് വിനോദയാത്ര നടത്തണമെന്ന് എത്രപേര്‍ ആഗ്രഹിക്കുന്നുണ്ടാവും?! സ്‌ക്കാന്‍ഡിനേവിയയിലേക്ക് പോകണമെന്ന് ഏവരും പറയുന്നു. സന്തോഷമുള്ള ജനങ്ങളെ സ്വാതന്ത്ര്യത്തിന്റേയും സമാധാനത്തിന്റെയും അന്തരീക്ഷത്തില്‍ കാണാനും ആസ്വദിക്കാനും ലോകമെമ്പാടും ജനം  ആഗ്രഹിക്കുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥം പുസ്തകങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും ഉപരി അവിടം ആകര്‍ഷണീയമാണെന്ന് തന്നെയാണ്. വികസന-ആനന്ദ മാനദണ്ഡങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ  രാജ്യങ്ങളിലും മതനിരാസം വര്‍ദ്ധിച്ചു വരുന്നുവെന്നതും മതരഹിതസമൂഹങ്ങളില്‍ മനുഷ്യരുടെ ധാര്‍മ്മികതയോ ഉല്ലാസബോധമോ കുറയില്ലെന്നതിന്റെ ഉദാഹരണമാണ്. 


Many Saudi women escaped from stoning
to death only because of  international
pressure. But there are many
still left in jail waiting for this crude ordeal
മതാധിഷ്ഠിത രാജ്യങ്ങളിലെ ജനങ്ങളില്‍ ആത്മഹത്യ പാപബോധവും അപകീര്‍ത്തിയും ഉളവാക്കുമെന്നതിനാല്‍ ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കള്‍ അത് തേച്ചുമാച്ച് കളഞ്ഞ് സ്വഭാവിക മരണമാക്കാന്‍ ശ്രമിക്കുക സാധാരണമാണ്. സര്‍ക്കാരുകളാകട്ടെ പുറത്തറിയിക്കാനും താല്‍പര്യപ്പെടാറില്ല-വിശേഷിച്ചും ഇസ് ളാമികരാഷ്ട്രങ്ങള്‍.ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ട ആത്മഹത്യ (oficially recorded suicide) മാത്രമേ ഏജന്‍സികള്‍ക്ക് ലഭിക്കാറുള്ളു. ലോകരാജ്യങ്ങളിലെ ആത്മഹത്യാനിരക്ക് സംബന്ധിച്ച പട്ടികയില്‍ ആദ്യത്തെ പത്തില്‍ നാലു സ്ഥാനക്കാര്‍ ശ്രീലങ്ക പോലെ പ്രബലമായ മതപരതയുള്ള രാജ്യങ്ങളാണ്. 'നാസ്തികനായി ദൈവത്തില്‍' ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്. മാനസികരോഗങ്ങളുടെ കാര്യമാണ് അതിലും വിചിത്രം. പരിഷ്‌കൃതലോകത്ത് പരിചിതമായ സൈക്കോളജിക് ചികിത്സാ സംവിധാനങ്ങളോ കേസുകളോ മതാധിഷ്ടിത രാജ്യങ്ങളില്‍ ആ വിധത്തില്‍ പ്രവര്‍ത്തിക്കുന്നത് അപൂര്‍വമാണ്. അവിടെ മാനസിക പ്രശ്‌നങ്ങള്‍ മിക്കതും 'മതപര'മായാണ് പരിഹരിക്കപ്പെടുന്നത്. ജിന്നും മാരണവും ചാത്തനും പിശാചുമൊക്കെയാണ് അവിടെ മാനസികചികിത്സാപദ്ധതിയിലെ സൂപ്പര്‍താരങ്ങള്‍! വികസിതരാജ്യങ്ങളിലാകട്ടെ, പ്രശ്‌നമുള്ളവര്‍ ക് ളിനിക്കുകളില്‍ പോയി ചികിത്സിക്കുന്നു. അവര്‍ ആ കണക്ക് ഉത്തരവാദിത്വപ്പെട്ട അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് വേണ്ടപ്പോള്‍ കൈമാറുന്നു. സ്വഭാവികമായും മതാധിഷ്ഠിത രാഷ്ട്രങ്ങളില്‍ മാനസികരോഗങ്ങള്‍ പൂജ്യമാണ്! അവിടെ പിശാച്-ചാത്തന്‍-ജിന്ന് എന്നിവ ബാധിച്ച സ്ത്രീ-പുരുഷന്‍മാര്‍ മാത്രമേയുള്ളു!അതൊക്കെ മാനസികപ്രശ്‌നങ്ങളാണെന്നു സമ്മതിക്കാന്‍ തീരുമാനിച്ചാല്‍ അതിനെയൊക്കെ വെല്ലുന്ന കെട്ടുകഥകളില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന രാഷ്ട്രസംവിധാനംതന്നെ വല്ലാതെ വിയര്‍ത്തൊലിക്കും. 

Wednesday, 13 July 2011

3.അകത്തേക്ക് തുറക്കുന്ന മുറിവ്


രാവിലെ പതിവുപോലെ ആ സോമാലിയന്‍ യുവതി തന്റെ ആടുകളുമായി മലഞ്ചരുവിലെത്തി. ആടുമേച്ച് നടക്കവെ അടിവയറ്റില്‍ കത്തിപ്പടര്‍ന്ന വേദന അവളെ തളര്‍ത്തി. ഈറ്റുനോവിന്റെ ആരംഭമാണെന്ന് മനസ്സിലായെങ്കിലും മാസം തികയുംമുമ്പത് സംഭവിച്ചത് അവിശ്വനീയമായിരുന്നു. സഹായിക്കാന്‍ ചുറ്റും ആരേയും കാണാനുമില്ല. അടുത്തുകണ്ട മരണത്തണലില്‍ വിശ്രമിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ക്കവിടെവെച്ച് പ്രസവിക്കേണ്ടി വന്നു. ഒന്നല്ല; രണ്ട് ചോരക്കുഞ്ഞുങ്ങള്‍! പ്രസവശേഷം കയ്യിലിരുന്ന പേനാക്കത്തികൊണ്ട് പൊക്കിള്‍ക്കൊടിബന്ധം അറുത്ത് മുറിച്ച് അവള്‍ തന്റെ പൊന്നോമനകള്‍ക്ക് മുലകൊടുത്തു. വൈകുന്നതുവരെ അവശയായി അവിടെ തളര്‍ന്നുകിടന്നെങ്കിലും മാനം കറുത്തുതുടങ്ങിയതോടെ കൃത്യനിര്‍വഹണബോധം അവളെ ഉണര്‍ത്തി. മെല്ലെ എഴുന്നേറ്റ് ആടുകളെ വീണ്ടും കൂട്ടംചേര്‍ത്ത് തന്റെ പൊന്നോമനകളേയും ചുമന്ന് അവള്‍ വീട്ടിലേക്ക് തിരിച്ചു. നടക്കാന്‍ പ്രയാസമുണ്ടായിരുന്നെങ്കിലും മൈലുകള്‍ പിന്നിട്ട് അവസാനം വീട്ടിലെത്തി.രണ്ട് പുതിയ കുടുംബാംഗങ്ങളുമായി തിരിച്ചെത്തിയ അവള്‍ക്ക് ചുറ്റും ബന്ധുക്കള്‍ വട്ടംകൂടിയെങ്കിലും ആരുടേയും മുഖത്ത് വലിയ തെളിച്ചമുണ്ടായില്ല. കാരണം ആ ഇരട്ടകള്‍ പെണ്‍കുഞ്ഞുങ്ങളായിരുന്നു.......ഈ ഇരട്ടകളിലൊരാളാണ് 
പില്‍ക്കാലത്ത് ലോകപ്രശസ്തയും ഡച്ച് പാര്‍ലമെന്റ് അംഗവുമായി തീര്‍ന്ന ആയാന്‍ ഹിര്‍സി അലിയുടെ മാതാവ്. പ്രക്ഷുബ്ധമായ ഒരു വായനാനുഭവമാണ് ആയാന്റെ ആത്മകഥയായ 'ഇന്‍ഫിഡല്‍'( 'INFIDEL : Ayaan Hirsi Ali- My Life'/2007) സമ്മാനിക്കുന്നത്. ഡി.സി ബുക്‌സ് ഈ പുസ്തകം 'അവിശ്വാസി' എന്നപേരില്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്തിരിക്കുകയാണ്. 



2006 ല്‍ പുറത്തിറങ്ങിയ 'കൂട്ടിലടയ്ക്കപ്പെട്ട കന്യക' ('The Caged Virgin') ആണ് മറ്റൊരു പ്രധാനകൃതി. യക്ഷിക്കഥകളെപ്പോലും അതിശയിക്കുന്നതാണ് ആയാന്റെ ജീവിതസപര്യ. സോമാലിയയില്‍ ജനിച്ച് കെനിയയിലും സൗദിയിലും കുടുംബത്തോടൊപ്പം താമസിച്ച ആയാന്‍ പുനര്‍വിവാഹവുമായി ബന്ധപ്പെട്ട്  ഇരുപത്തിയൊന്നാം വയസ്സില്‍ കാനഡയിലെത്തി. അടിച്ചേല്‍പ്പിക്കപ്പെട്ട ഈ രണ്ടാം വിവാഹത്തില്‍നിന്ന് രക്ഷനേടാനാണ് പേരും വയസ്സും സംബന്ധിച്ച് തെറ്റായവിവരങ്ങള്‍ നല്‍കിയാണെങ്കിലും 1992 ല്‍ ആയാന്‍ നെതര്‍ലന്‍ഡ്‌സിലേക്ക് കുടിയേറിയത്. തുടര്‍ന്നവിടെ ഉപരിപഠനം നടത്തി രാഷ്ട്രമീമാംസയില്‍ ബിരുദംനേടി. നെതര്‍ലന്‍ഡ്‌സിലെ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടതോടെ രാഷ്ട്രീയരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ആദ്യം ഡച്ച് ലേബര്‍പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ആയാനെ പിന്നീട് ലിബറല്‍പാര്‍ട്ടി അവരുടെ നോമിനിയായി പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ തെരഞ്ഞെടുത്തു. ലിബറല്‍ സ്ഥാനാര്‍ത്ഥികളില്‍ പതിനാറാം സ്ഥാനം കരസ്ഥമാക്കിയാണ് ആയാന്‍ പാര്‍ലമെന്റിലെത്തിയത്. ഒരു യൂറോപ്യന്‍ രാജ്യത്തേക്ക് കുടിയേറി പത്ത് വര്‍ഷത്തിനുള്ളില്‍ അവിടെ പാര്‍ലമെന്റ് അംഗമാകുക! ഒരു കറുത്തവര്‍ഗ്ഗക്കാരിയെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമാണത്. നിയമനിര്‍മ്മാണസഭയില്‍(2003-06) മികവുറ്റ പ്രകടനം കാഴചവെച്ചെങ്കിലും കുടിയേറ്റ സമയത്ത് നല്‍കിയ തെറ്റായവിവരങ്ങള്‍ പിന്നീട് ആയാന് വിനയായി. ലിബറല്‍പാര്‍ട്ടിയുടെ മന്ത്രിമാരിലൊരാള്‍തന്നെ അവള്‍ക്കെതിരെ കര്‍ശന നിലപാടെടുത്തു. ആയാന്റെ പൗരത്വപ്രശ്‌നം മന്ത്രിസഭയില്‍ ഭിന്നിപ്പുണ്ടാക്കുകയും സര്‍ക്കാര്‍ നിലംപതിക്കുകയും ചെയ്തു. തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്ന് തുറന്ന് പറയാന്‍ മടിച്ചില്ലെങ്കിലും പാര്‍ലമെന്റംഗമായി സ്വീകരിച്ച രാജ്യം തന്റെ പൗരത്വം റദ്ദാക്കുമെന്നായപ്പോള്‍ അവള്‍ സഭാംഗത്വം രാജിവെക്കുകയായിരുന്നു. 

യാഥാര്‍ത്ഥ പ്രശ്‌നം മറ്റൊന്നായിരുന്നു. പൗരത്വപ്രശ്‌നം തിരിഞ്ഞുകൊത്തിയതിന് പിന്നില്‍ പ്രധാന പങ്കുവഹിച്ചത് ആയാന്റെ മതപരമായ നിലപാടുകളായിരുന്നു. ഡച്ച് സര്‍ക്കാരിന്റെ മതഭയം അതില്‍ നിര്‍ണ്ണായകമായി. 2006 ല്‍ ഒരു ഡാനിഷ്പത്രം മുഹമ്മദിന്റെ കാര്‍ട്ടൂണുകള്‍ വരച്ചതിനെ തുടര്‍ന്നുണ്ടായ കലാപം യൂറോപ്പിനെ ആകെ പിടിച്ചുലച്ചിരുന്നുവല്ലോ. മൊഗാദിഷുവിലെ ഒരു ജിഹാദിസംഘത്തിലെ പ്രാര്‍ത്ഥനാഗ്രൂപ്പില്‍ അംഗമായിരുന്ന, ആദ്യമായി മുസ്‌ളിം ശിരോവസ്ത്രമണിഞ്ഞ് സ്‌ക്കൂളിലെത്തിയത് താനാണെന്ന് വീമ്പ് പറഞ്ഞുനടന്നിരുന്ന പെണ്‍കുട്ടിയായിരുന്നു ആയാന്‍ ഹിര്‍സി അലി. 2001 ലെ വേള്‍ഡ് ട്രേഡ് സെന്ററിലെ ഭീകരാക്രമണത്തിന് ശേഷമാണ് മതവിശ്വാസിയായിരുന്ന ആയാനില്‍ സംശയങ്ങള്‍ രൂക്ഷമായത്. സ്വമതത്തെപ്പറ്റി അവള്‍ ക്രിയാത്മകമായി ചിന്തിക്കാന്‍ തുടങ്ങി. ചോദ്യങ്ങളും സംശയങ്ങളും ചിന്തകളെ ഇളക്കിമറിച്ചു. അപരിഷ്‌കൃതമായ തന്റെ നാടിനെ അപേക്ഷിച്ച് സ്വതന്ത്യബോധത്തേയും പൗരാവകാശങ്ങളേയും മാനിക്കുന്ന യൂറോപ്യന്‍ സമൂഹത്തിന് നിരവധി നല്ലഗുണങ്ങളുണ്ടെന്ന് അവള്‍ കണ്ടെത്തി. ഇസ്‌ളാമില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകളും അടിമത്വവും സമാനതകളില്ലാത്തതാണെന്ന് ആയാന്‍ മനസ്സിലാക്കി. ഖുര്‍-ആന്‍ സൂക്ഷ്മപഠനത്തിന് വിധേയമാക്കിയതോടെ മതതീവ്രവാദം മതത്തിന്റെ നേരിട്ടുള്ള ഉത്പന്നമാണെന്ന നിഗമനത്തിലെത്തിലാണവള്‍ എത്തിച്ചേര്‍ന്നത്. ഭീകരതയ്ക്ക് മതമില്ലെന്ന പ്രഖ്യാപനങ്ങള്‍ക്ക് വിപണനമൂല്യമുണ്ടെങ്കിലും നേരിന്റെ പിന്‍ബലമില്ലെന്ന് തിരിച്ചറിഞ്ഞു.



 മതഭീകരത വഴിപിഴച്ച മതബോധമല്ലെന്നും മതം അനുശാസിക്കുന്നതില്‍ കൂടുതലൊന്നും ഭീകരര്‍ ചെയ്യുന്നില്ലെന്നും സധൈര്യം പ്രഖ്യാപിക്കാന്‍ ആയാന്‍ തയ്യാറായി. അധമപ്രവര്‍ത്തികള്‍ക്കെല്ലാം വിശുദ്ധപുസ്തകത്തിലും ഹദീസുകളിലും വ്യക്തമായ സാധൂകരണമുണ്ടെന്ന് കണ്ടെത്തിയതോടെ സംശയം മെല്ലെ അവശ്വാസത്തിലേക്ക് പരിണമിക്കുകയായിരുന്നു.ഒരിക്കല്‍ അടുത്തസുഹൃത്ത് വായിച്ചുനോക്കാനായി സമ്മാനിച്ച ഫ്രഞ്ച് നിഹിലിസ്റ്റായ മൈക്കല്‍ ഓണ്‍ഫ്രൈയുടെ 'എത്തിയിസ്റ്റ് മാനിഫെസ്റ്റോ' ('Atheist Manifesto' by Dr Michael Onfray) എന്ന കൃതിയുമായി അവധിക്കാലം ചെലവിട്ടത് ആയന്റെ മതവിശ്വാസം കൂടുതല്‍ ദുര്‍ബലപ്പെടുത്തി. പൊതുപരിപാടികളിലും മാധ്യമചര്‍ച്ചകളിലും പങ്കെടുത്ത് സ്വമതത്തിലെ അന്യായങ്ങള്‍ ആയാന്‍ ജനശ്രദ്ധയിലെത്തിച്ചു. യൂറോപ്പില്‍പ്പോലും മുസ്‌ളീംസ്ത്രീകള്‍ അനുഭവിക്കുന്ന രൂക്ഷമായ ഗാര്‍ഹികപീഡനത്തെപ്പറ്റി പരസ്യമായി പ്രതികരിച്ചു. കുടുംബത്തിന്റെ മാന്യത സംരക്ഷിക്കാനെന്നപേരില്‍ കൊലചെയ്യപ്പെടുന്ന മുസ്‌ളീം പെണ്‍കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡച്ച് സര്‍ക്കാരിനെ പ്രേരിപ്പിച്ചതും ആയാനായിരുന്നു. അന്വേഷണത്തില്‍ പുറത്തുവന്ന സ്ഥിതിവിവരക്കണക്കുകള്‍ അവളുടെ വാദങ്ങള്‍ ശരിവെക്കുകയാണുണ്ടായത്. സ്വഭാവികമായും മതനേതൃത്വം തീ തുപ്പാന്‍ തുടങ്ങി; ഫത്‌വകള്‍ ചാവേറുകളായി തര്‍ജമ ചെയ്യപ്പെട്ടു. അവളുടെ ജീവനെടുക്കാനായി യുറോപ്പിലെ മുസ്‌ളീം കുടിയേറ്റക്കാരില്‍ പലരും ഖുര്‍-ആനില്‍ തൊട്ട് പ്രതിജ്ഞയെടുത്തു. ഡച്ച് സര്‍ക്കാര്‍ ആയാനുയര്‍ത്തിയ വിഷയങ്ങളോട് അനുഭാവപൂര്‍ണ്ണമായാണ് പ്രതികരിച്ചത്. പിന്തുണയുമായി ഡച്ച് സെക്കുലറിസ്റ്റുകളും ബുദ്ധിജീവികളും രംഗത്തെത്തുകയും ചെയ്തു. പക്ഷെ 2004 ല്‍ ആയാന്റെ ജീവിതകഥയെ ആസ്പദമാക്കി 'ദി സബ്മിഷന്‍'(The Submission’ Part-1) എന്നപേരിലുള്ള ഡോക്കുമെന്ററി നിര്‍മ്മിച്ചതിന്റെ പേരില്‍ വിഖ്യാത ഡച്ച് സംവിധായ തിയോ വാന്‍ഗോഗിനെ പട്ടാപ്പകല്‍ ആസ്റ്റര്‍ഡാമില്‍ വെച്ച് മൊഹമ്മദ് ബൊയേരി എന്ന മതവെറിയന്‍ കൊലപ്പെടുത്തിയത് ഡച്ച് സമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. വെടിവെച്ചശേഷം അക്രമി 28 തവണ തിയോയെ കുത്തുകയും കഴുത്തറുത്ത് മാറ്റുകയും ചെയ്തു. തുടര്‍ന്ന് വയറ് കീറി കുടല്‍മാല വാരി പുറത്തിട്ട് 4 പേജുള്ള ഒരു കത്ത് വയറിനുള്ളിലേക്ക് കുത്തിത്തിരുകി. ആയാന്‍ ഹിര്‍സി അലിക്കുള്ള മരണവാറണ്ടായിരുന്നുവത്.

പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ആയാന്‍ ഏറെക്കാലം ഡച്ച് സര്‍ക്കാരിന്റെ നേരിട്ടുള്ള സംരക്ഷണയിലായിരുന്നു. സുരക്ഷിതത്വ സംവിധാനങ്ങള്‍ തങ്ങളുടെ സ്വസ്ഥതയും സ്വകാര്യതയും നശിപ്പിക്കുന്നുവെന്നായിരുന്നു അയല്‍ക്കാരുടെ പരാതി. നാട്ടിലെ ബന്ധുക്കളും കുടുംബസുഹൃത്തുക്കളും മതനിന്ദകയായി അവളെ തള്ളി. ഏറെ സ്‌നേഹിച്ചിരുന്ന പിതാവ് തന്റെ ഫോണ്‍പോലും എടുക്കാതിരുന്നത് ആയാനെ തളര്‍ത്തിക്കളഞ്ഞു. അപ്പോഴുമവള്‍ വീട്ടുചെലവിനായി ജന്മനാട്ടിലേക്ക് പണമയക്കുന്നുണ്ടായിരുന്നു. മതവിമര്‍ശനമാണ് പിതാവിന് തീരെ അസഹനീയമായത്. ഇസ്‌ളാമിനെതിരെ ഒന്നും പറയരുതെന്നും ദിനവും പ്രാര്‍ത്ഥിക്കണമെന്നും ആ പിതാവ് മകളെ ഓര്‍മ്മപ്പെടുത്തി. ആയാന്‍ പറഞ്ഞതിലെ ശരിതെറ്റുകള്‍ ആരും പരിഗണിച്ചില്ല. യൂറോപ്പിലെ മുസ്‌ളീം കുടിയേറ്റസമൂഹം അവളുടെ പ്രവര്‍ത്തി വഞ്ചനയായി കണ്ടു. എങ്കിലും താന്‍ വിളിച്ചുപറയുന്നതില്‍ സന്തോഷിക്കുന്ന ലക്ഷക്കണക്കിന് മുസ്‌ളീംസ്ത്രീകള്‍ യൂറോപ്പില്‍ തന്നെയുണ്ടെന്ന് ആയാനറിയാമായിരുന്നു;അവര്‍ക്കൊന്നും നാവില്ലെന്നും. ഇസ്‌ളാമില്‍ സ്ത്രീ കേവലം അടിമയോ പണയവസ്തുവോ ആണെന്ന് വിളിച്ചുപറഞ്ഞ ആയാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ പിന്നാക്കാവസ്ഥയ്ക്ക് മുഖ്യകാരണം മതമാണെന്നും പ്രവാചകന്റെ ലൈംഗികജീവിതം ഒട്ടും ഉത്തമമായിരുന്നില്ലെന്നും തുറന്നടിച്ചു. ഒമ്പത് വയസ്സുള്ള ആയിഷയെ മുഹമ്മദ് ജീവിതസഖിയാക്കിയതില്‍ മഹത്വം ദര്‍ശിക്കാന്‍ അവള്‍ക്കായില്ല. മുസ്‌ളീങ്ങളുടെ വിശുദ്ധപുസ്തകം മനുഷ്യനിര്‍മ്മിതമാണെന്നും അതിലെ മിക്ക ശാസനങ്ങളും കാലഹരണപ്പെട്ടതും മനുഷ്യപുരോഗതിക്ക് തടസ്സം നില്‍ക്കുന്നവയുമാണെന്നും വാദിച്ചു. ജനാധിപത്യ-പുരോഗമനശക്തികള്‍ക്ക് നല്ല സ്വാധീനമുണ്ടായിരുന്ന ഡച്ച് സമൂഹം അവള്‍ പറയുന്നത് ശ്രദ്ധിച്ചെങ്കിലും ആശങ്കകള്‍ പെരുകുകയായിരുന്നു. ഇസ്‌ളാമിനെ പിണക്കുന്നത് ബുദ്ധിയല്ലെന്ന നിലപാടാണ് പൊതുവെ പലരും സ്വീകരിച്ചത്. ഇസ്‌ളാമില്‍ മതം പരിത്യജിക്കുന്നതിന് ശമ്പളം വധശിക്ഷയാണ്. തുടര്‍ന്ന് ആയാന് അമേരിക്കയിലേക്കും ജര്‍മ്മനിയിലേക്കും മാറിത്താമസിക്കേണ്ടിവന്നു. വിദേശവാസംപോലും തോക്കിന്റെയും മെറ്റല്‍ ഡിറ്റക്റ്ററുടേയും നിഴലിലായിരുന്നു. ഡച്ച് ഗവണ്‍മെന്റ് നിയോഗിച്ച കാവല്‍ഭടന്‍മാര്‍ അവളുടെ സ്വകാര്യജീവിതത്തിന്റെ ഓരോ നിമിഷവും നിര്‍ധാരണവിധേയമാക്കി. ഇന്റര്‍നെറ്റില്‍ മെയിലുകള്‍ പരിശോധിക്കാനോ വ്യായാമത്തിനായി പുറത്തുപോകാനോ റസ്റ്റോറന്റില്‍ കാപ്പിക്കുടിക്കാനോ അവകാശമില്ലാതെയായി. പലപ്പോഴും തന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നുപോലും അവളറിഞ്ഞില്ല. താമസിച്ചിരുന്ന ഹോട്ടലിലെ റിസപ്ഷ്‌നിസ്റ്റ് തിരിച്ചറിഞ്ഞതിനാല്‍ ഉടനടി സ്ഥലംവിടേണ്ടി വന്ന ഒരനുഭവം 'അവിശ്വാസി'യിലുണ്ട്. 



ഭീതിയും നിസ്സഹായതയും ചൂഴ്ന്നുനില്‍ക്കുമ്പോഴും, പ്രാണന്‍ കയ്യില്‍പ്പിടിച്ചുകൊണ്ട് ഭൂഖണ്ഡങ്ങള്‍ താണ്ടുമ്പോഴും പരാജയപ്പെടാന്‍ അവളാഗ്രഹിച്ചില്ല. പൊതുവെ ആത്മകഥകളെ ഗ്രസിക്കുന്ന സ്വയംന്യായീകരണത്തിന്റെയും പൊങ്ങച്ചത്തിന്റെയും പതഞ്ഞുപൊങ്ങല്‍ 'അവിശ്വാസി'യില്‍ കാണാനാവില്ല. അനുനിമിഷം കൊലക്കത്തി സ്വപ്നംകാണാന്‍ വിധിക്കപ്പെട്ടിട്ടും ആദര്‍ശങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലാത്ത ഒരു ധീരയുവതിയുടെ ജീവിതപോരാട്ടത്തിന്റെ കനല്‍ വഴികളിലേക്കാണ് ഈ കൃതി വഴിതുറക്കുന്നത്.

സ്വസമുദായത്തിലെ സ്ത്രീകളുടെ ചേലാകര്‍മ്മം (Circumcision)വിവരിക്കുന്ന പേജുകളില്‍ 'അവിശ്വാസി' വായനക്കാരെ തീര്‍ത്തും ക്ഷുഭിതരാക്കും. വേണ്ടത്ര വൈദ്യപരിചരണമോ വേദനസംഹാരികളോ ഇല്ലാതെ നിഷ്‌കളങ്കരായ പെണ്‍കുട്ടികളുടെ പച്ചമാംസത്തില്‍ കത്തിവെക്കുന്ന ഈ പ്രാകൃതാചാരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും കഥാനായികയെ ഭയം ചുറ്റിവരിയുന്നു. തനിക്ക് വേണ്ടിയാണല്ലോ തിയോ രക്തസാക്ഷിയായതെന്ന ചിന്തയായിരുന്നു പ്രവാസജീവിതത്തിനിടയ്ക്ക് ആയാനെ ഏറെ നീറ്റിയത്. കുറ്റബോധവും സുരക്ഷതത്വമില്ലായ്മയും അവളെ മനോരോഗിയാക്കിയില്ലെന്നേയുള്ളു. 



സത്യമെന്ന് തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങള്‍ ചങ്കുറ്റത്തോടെ, കമനീയമായ ഭാഷയില്‍ തുറന്നുപറയാന്‍ തയ്യാറായതിലൂടെ എല്ലാത്തരം സ്ത്രീസമത്വപോരാട്ടങ്ങളുടേയും മാതാവായി മാറുകയാണ് 'അവിശ്വാസി'യിലെ നായിക. അടുക്കളയും കിടപ്പുമുറിയും ആധാരമാക്കി പുഴുങ്ങിയ ഭാഷയില്‍ രചിക്കപ്പെടുന്ന നാലുകെട്ട് രചനകള്‍ക്കോ അല്‍സേഷ്യന്‍ ഫെമിനിസത്തിനോ 'അവിശ്വാസി'യുടെ രചനാസങ്കേതവുമായി താരതമ്യമില്ല. ആയാന്റെ പോരാട്ടങ്ങളില്‍ യാഥാര്‍ത്ഥ്യത്തിന്റെ ചൂടുംചൂരും ത്രസിച്ചുനില്‍ക്കുന്നു. ഇന്നവളുടെ ജീവിതം അകത്തേക്ക് തുറന്നിരിക്കുന്ന ഒരു മുറിവാണ്. തീഷ്ണതാപത്തിന്റെ ലാവാപ്രവാഹങ്ങള്‍ ഉള്ളിലേക്ക് കുമിഞ്ഞിറങ്ങുമ്പോഴും അവള്‍ സഹജീവികള്‍ക്കായി നിലകൊണ്ടു. കൊലക്കത്തിയുമായി മതം പിന്നാലെയുണ്ടെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴവള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് അന്വേഷിക്കാനുള്ള പ്രേരണ വായനക്കാരിലുണ്ടാക്കും. 


ആയാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്കയിലുണ്ട്. അവിടെയുള്ള ഹ്യൂമനിസ്റ്റ് സംഘടനകളാണ് സംരക്ഷണമേറ്റെടുത്തിരിക്കുന്നത്. അമേരിക്ക സ്ഥിരപൗരത്വം നല്‍കാനിടയില്ലാത്തതിനാല്‍ ഫ്രാന്‍സുള്‍പ്പടെയുള്ള യൂറോപ്യന്‍രാജ്യങ്ങളിലാണ് ആയാന്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. സല്‍മാന്‍ റുഷ്ദി സംരക്ഷിക്കപ്പെട്ടത് അവളില്‍ പ്രത്യശയുണര്‍ത്തുന്നു. അമേരിക്കന്‍ എന്റെര്‍പ്രെസ്  ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫെലോ ആയി പ്രവര്‍ത്തിക്കുന്നുണ്ട്.  മുഹമ്മദിന്റെ കാര്‍ട്ടൂണുകളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കപ്പെട്ട ഡെന്‍മാര്‍ക്കിലെ ജൈലന്റ്-പോസ്റ്റന്‍ ദിനപത്രത്തിന്റെ അഭിപ്രായസ്വാതന്ത്യത്തിനുള്ള സമ്മാനം (Free speech award from the Danish newspaper Jyllands-Posten), സ്വീഡിഷ് ലിബറല്‍പാര്‍ട്ടിയുടെ ജനാധിപത്യപുരസ്‌ക്കാരം (The Swedish Liberal Party's Democracy Prize), the Moral Courage Award for commitment to conflict resolution, ethics, and world citizenship)എന്നിവയടക്കം നിരവധിഅവാര്‍ഡുകള്‍ ഈ ധീരവനിതയെ തേടിയെത്തുകയുണ്ടായി. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക്  നേതൃത്വം വഹിക്കുന്ന അമേരിക്ക ആസ്ഥാനമാക്കിയ ആയന്‍ ഹിര്‍സി അലി ഫൗണ്ടേഷന്റെ (AHA Foundation, http://www.theahafoundation.org/) എന്ന സംഘടനയുടെ സ്ഥാപകനേതാവു കൂടിയാണ് ആയന്‍.


 2010 മേയില്‍ 'അവിശ്വാസി'യുടെ അനുബന്ധ ഓര്‍മ്മക്കുറിപ്പായി 'നാടോടി'’(Nomad: From Islam to America: A Personal Journey Through the Clash of Civilizations. Published by Free Press) പുറത്തുവന്നു. ഇസ്‌ളാമിന്റെ വിമര്‍ശകരെന്ന നിലയില്‍ ആയാന്‍ ഹിര്‍സി അലിയും തസ്‌ളീമ നസ്‌റീനുമായി താരതമ്യം വരുന്നുണ്ട്. എന്നാല്‍ ഒരെഴുത്തുകാരിയെന്ന നിലയില്‍ ആയാന്‍ ഏറെ മുന്നിലാണ്. നിരവധി അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ ഇതിനകം കരസ്ഥമാക്കിയ ആയാനെ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച നൂറ് പേരില്‍ (100 most influential people in the world) ഒരാളായി 2005 ല്‍ ടൈം മാഗസിന്‍ തെരഞ്ഞെടുത്തിരുന്നു. ഡി.സി ബുക്‌സ് പുറത്തിറക്കിയ പരിഭാഷ 'ഇന്‍ഫിഡലി'ലെ സംഘര്‍ഷവും ചാരുതയും പ്രതിനിധീകരിക്കുന്നതില്‍ കൃത്യമായും വിജയിക്കുന്നുണ്ട്. പരിഭാഷകനായ ശ്രീ.ആര്‍.പ്രശാന്ത് കുമാര്‍ പ്രശംസയര്‍ഹിക്കുന്നു. അവസാന അദ്ധ്യായങ്ങളിലെ ഭാഷയ്ക്ക് മിനുസം കുറവാണെന്ന് പറയണം. എങ്കിലും ഭാഷാജ്ഞാനിയായ ഒരു പരിഭാഷകന്റെ കയ്യൊപ്പ് 'അവിശ്വാസി'യിലുണ്ട്. 


ഒരു രാഷ്ട്രീയ അഭയാര്‍ത്ഥിയുട ജീവിതകഥയെന്നതിലുപരി അനുപമായ സാഹിത്യഗുണങ്ങളുള്ള കൃതി കൂടിയാണിത്. ഒരു കുറ്റാന്വേഷണ നോവലിന്റെ ഉദ്വേഗവും പരിമുറുക്കവും അവസാനഭാഗത്ത് നിഴലിക്കുന്നുണ്ട്. തന്റെ രചനാവൈഭവം 'ദി കേജ്ഡ് വിര്‍ജിനി'ല്‍ തന്നെ വിളംബരംചെയ്ത ആയാന്‍ 'അവിശ്വാസി'യില്‍ ആത്മകഥയും ജീവിതവുമായുള്ള അകലം പൂജ്യത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത് കാണാം. വായനയ്ക്ക് ശേഷവും ഏറെനാള്‍ വേട്ടയാടി എന്നൊക്കെ നാം ചില പുസ്തകങ്ങളെക്കുറിച്ച് ഭംഗിവാക്ക് പറയാറുണ്ടല്ലോ. ഒരുപക്ഷെ ആയാന്റെ ജീവിതകഥയെപ്പറ്റി മറ്റൊരു നിരീക്ഷണം ഏറെക്കുറെ അസാധ്യമാണ്. 'അവിശ്വാസി' വായിച്ചുനിറുത്തുന്നവര്‍  ഈ 'നാടോടി'യെ തിരയാതിരിക്കില്ല**** ''

























Sunday, 10 July 2011

2.സ്‌ക്കാന്‍ഡിനേവിയയില്‍ സംഭവിക്കുന്നത്


Scandinavia
“Theory without data is myth: data without theory is madness.” -Phil Zukerman 

അമേരിക്കയിലെ പിറ്റ്‌സര്‍ യൂണിവേഴ്‌സിറ്റിയിലെ സാമൂഹ്യശാസ്ത്രജ്ഞനായ ഫില്‍ സുക്കര്‍മാന്‍(Phil Zukerman) ജനസംഖ്യനിര്‍ണ്ണയ പഠനമേഖലയിലെ (Demographic studies) ഒരതികായനെന്ന നിലയില്‍ വിശ്വപ്രസിദ്ധനാണ്. 2008 ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'ദൈവരഹിതസമൂഹം': ലോകത്തെ ഏറ്റവും മതേതരമായ സമൂഹങ്ങള്‍ സംതൃപ്തിയെക്കുറിച്ച് നമ്മോടെന്തുപറയുന്നു(SOCIETY WITHOUT GOD: What the least religious nations can tell us about contentment) എന്ന ഗ്രന്ഥം അവതരണശൈലികൊണ്ടും ഉള്ളടക്കത്തിന്റെ സവിശേഷതകൊണ്ടും ശ്രദ്ധയാകര്‍ഷിച്ചുവരികയാണ്. 2004 ല്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്സ് ലോകത്തെ അവിശ്വാസികളുടെ രാജ്യംതിരിച്ചുള്ള ഒരു കണക്കെടുക്കാന്‍ സുക്കര്‍മാനോട് ആവശ്യപ്പെട്ടിരുന്നു. ഈ മേഖലയിലെ സുദീര്‍ഘമായ മുന്‍പരിചയമാണ് ഉത്തരവാദിത്വം സുക്കര്‍മാനെ ഏല്‍പ്പിക്കാന്‍ യൂണിവേഴ്‌സിറ്റിയെ പ്രേരിപ്പിച്ചത്. 2005 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യൂറോപ്പിലാകെ പൊതുവില്‍ വര്‍ദ്ധിച്ചുവരുന്ന മതനിരാസപ്രവണത സ്ഥിതിവിവരക്കണക്കിന്റെ സഹായത്തോടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

യൂറോപ്പിലെ 45 ശതമാനം ജനങ്ങള്‍ അവിശ്വാസികളാണെന്നായിരുന്നു സുക്കര്‍മാന്റെ റിപ്പോര്‍ട്ട്. ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നിവയടക്കമുള്ള സ്‌ക്കാന്‍ഡിനേവിയന്‍രാജ്യങ്ങളില്‍ കാണപ്പെട്ട സവിശേഷസാഹചര്യം അദ്ദേഹത്തില്‍ കൂടുതല്‍ കൗതുകം ജനിപ്പിച്ചു. എണ്‍പതു ശതമാനത്തിലധികം അവിശ്വാസികളുള്ള ഈ രാജ്യങ്ങള്‍ ലോകത്തെ ഏറ്റവും മതരഹിതമായ രാജ്യങ്ങളാണ്. മനുഷ്യചരിത്രത്തില്‍ ഇത്രയധികം മതരാഹിത്യം നിലനില്‍ക്കുന്ന സമൂഹങ്ങള്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്ന് പറയാം. നോര്‍വെയും ഫിന്‍ലന്‍ഡുമാണ് വിശ്വാസരാഹിത്യം വര്‍ദ്ധിച്ചുവരുന്ന മറ്റ് രണ്ട് സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ മതനിരാസം 65 ശതമാനത്തിലധികമാണ്. 1950 ല്‍ വെറും ഒരു ശതമാനം അവിശ്വാസികളുണ്ടെന്ന് സര്‍വെഫലങ്ങള്‍ സൂചിപ്പിച്ച രാജ്യമാണ് സ്വീഡന്‍! ലൂഥറന്‍ ക്രിസ്തുമതത്തിന് അവിടെ ഭരണ-സാമൂഹികരംഗത്ത് ശക്തമായ മേധാവിത്വമാണുണ്ടായിരുന്നത്. മതം വന്‍തോതില്‍ പണമിറക്കി എതിര്‍പ്രചരണം നടത്തിയിട്ടും കഴിഞ്ഞ 15 വര്‍ഷമായി മതേതര കാഴചപ്പാട് സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ പ്രബലമാകുകയായിരുന്നു. സ്വയംഭൂവായ നിരീശ്വരവാദം ശക്തിപ്രാപിക്കുന്ന ഈ രാജ്യങ്ങളില്‍ മതേതര-നിരീശ്വരവാദ സംഘടനകള്‍ അതിശക്തമാണെന്ന് പറയാനാവില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പറയത്തക്ക സ്വാധീനവുമില്ല. 1990 കളില്‍ യൂറോപ്പിലാകെ കമ്മ്യൂണിസം തകരുകയും ലോകമെമ്പാടും മതം തിരിച്ചുവരികയും ചെയ്ത കാലഘട്ടത്തിലാണ് സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ മതനിരാസം പുഷ്ടിപ്പെട്ടതെന്നത് വിരോധാഭാസമായി തോന്നാം.’’’ 



PHIL Zukerman
സ്വതന്ത്രചിന്തകനായ സുക്കര്‍മാന്‍ സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടെ കടുത്ത ആരാധകനാണ് താനെന്ന് തുറന്നുസമ്മതിക്കുന്നുണ്ട്. 2005 മുതല്‍ ഡന്‍മാര്‍ക്കിലും സ്വീഡനിലുമായി 14 മാസം കുടുംബസഹിതം താമസിച്ചാണ് അദ്ദേഹം ഈ സമൂഹങ്ങളെ സൂക്ഷ്മപഠനത്തിന്‌ വിധേയമാക്കിയത്‌. അമേരിക്കയിലെ ക്രൈസ്തവനേതൃത്വത്തിന്റെ പ്രചരണമനുസരിച്ച് ദൈവരഹിതസമൂഹങ്ങള്‍ അക്രമവും അരാജകത്വവും വിട്ടൊഴിയാത്ത പാപത്തിന്റെ വിളനിലങ്ങളായിരിക്കും. എന്നാല്‍ മതപരമായി ഉദാസീനമായ സ്‌ക്കാന്‍ഡിനേവിയന്‍ ജനങ്ങള്‍ വളരെയധികം സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്നതാണ് സുക്കര്‍മാന്‍ കണ്ടത്. ക്ഷേമ മാനദണ്ഡങ്ങളുടെ പട്ടികയില്‍ (‘happiness index’) ലോകത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന,ശാന്തിയും സമാധാനവും കളിയാടുന്ന സുഭിക്ഷരാജ്യങ്ങളാണവ. സാമൂഹിക സംഘര്‍ഷങ്ങളും മതലഹളകളും തീരെയില്ലെന്ന് പറയാം. ചരിത്രപരമായി നോക്കിയാല്‍ സമാധാനത്തെക്കാള്‍ പോരാട്ടവീര്യത്തിനും യുദ്ധത്തിനും പേരുകേട്ട വൈക്കിംഗുകളെപ്പോലുള്ള നോര്‍ഡിക് ഗോത്രവംശജരാണ് ജനതയില്‍ ഭൂരിപക്ഷവും. കുരിശുയുദ്ധകാലത്ത് വിശ്വാസസംരക്ഷണത്തിനായി പലപ്പോഴും സൈന്യങ്ങളെ അയച്ചുകൊടത്ത ചരിത്രവും സ്വീഡനും ഡന്‍മാര്‍ക്കിനുമുണ്ട്. ക്രമസമാധാനനില, സാക്ഷരത, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങള്‍, സമത്വബോധത്തിലടിസ്ഥാനമായുള്ള സാമൂഹികനിയമങ്ങള്‍, ഗതാഗതസംവിധാനങ്ങള്‍, കല, സാംസ്‌ക്കാരം,..എന്നീ രംഗങ്ങളില്‍ ലോകത്തിനാകെ മാതൃകയായ സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ അഴിമതി, കുറ്റകൃത്യനിരക്ക്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയവയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് കാഴ്ചവെക്കുന്നത്. 


മതരഹിതരിലെ ധാര്‍മ്മികമന:സാക്ഷി മനുഷ്യസഹജമായ ഒന്നാണ്. മാതാവിന് കുട്ടിയോടുള്ള സ്‌നേഹം, ആലംബഹീനരോടും ദരിദ്രരോടും തോന്നുന്ന ആര്‍ദ്രത, സഹജീവിക്ക് സംഭവിക്കുന്ന ആപത്ത് കണ്ടുനില്‍ക്കാനുള്ള കരുത്തില്ലായ്മ തുടങ്ങിയവയൊക്കെ ജനിതകമായ ചോദനകളുടെ ഭാഗമാകുന്നു. എന്നാല്‍ മനുഷ്യന്റെ ധാര്‍മ്മികബോധം കൂടുതല്‍ മിനുസപ്പെടുത്തുന്നത് സാമൂഹ്യബന്ധങ്ങളിലൂടെയാണ്. ഇവിടെ മതം അനിവാര്യമല്ലെന്ന് മാത്രമല്ല മതബോധം പലപ്പോഴും അധാര്‍മ്മികതയ്ക്കും അക്രമവാസനയ്ക്കും ഹേതുവായിത്തീരുകയും ചെയ്യുന്നു. കുറ്റകൃത്യങ്ങള്‍ക്ക് ബദലായി പരിഹാരകര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും മതം വാഗ്ദാനം ചെയ്യുന്നതിനാല്‍ വിശ്വാസിക്ക് പലപ്പോഴും കുറ്റബോധമില്ലാതെതന്നെ അധാര്‍മ്മികത പ്രവര്‍ത്തിക്കാനാവുമെന്ന സാഹചര്യമുണ്ടാകാറുണ്ട്. മതരഹിതസമൂഹങ്ങളില്‍ അരാജകത്വവും കുറ്റകൃത്യങ്ങളും രൂക്ഷമായിരിക്കുമെന്ന് മതം പ്രചരിപ്പിക്കാറുണ്ടെങ്കിലും വിപരീതചിത്രങ്ങളാണ് പല മതാധിഷ്ഠിത രാജ്യങ്ങളും മുന്നോട്ടുവെക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, പാകിസ്താന്‍, ബംഗ്‌ളാദേശ്, ആഫ്രിക്കയിലെ പട്ടിണിരാജ്യങ്ങള്‍ തുടങ്ങിയ മതാധിഷ്ഠിതരാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ മതത്തിന്റെ അവകാശവാദങ്ങള്‍ റദ്ദ് ചെയ്യുന്നു. അമേരിക്കയിലാകട്ടെ, 15-20 ശതമാനംവരെ അവിശ്വാസികളോ നിര്‍മതരോ ഉണ്ടെന്ന് മിക്ക സര്‍വെകളും സ്ഥിരീകരിക്കുമ്പോഴും അമേരിക്കന്‍ ജയിലുകളിലെ അന്തേവാസികളില്‍ ഈ വിഭാഗം കേവലം ഒരു ശതമാനത്തിലും താഴെയാണ്. 


നിരീശ്വരവാദിയായതുകൊണ്ടുമാത്രം ഒരാള്‍ക്ക് ഉയര്‍ന്ന ധാര്‍മ്മികതയുണ്ടാകുമെന്നോ മതവിശ്വാസിയായതുകൊണ്ടു മാത്രം ധാര്‍മ്മികമായി അധ:പതിക്കുമെന്നോ കരുതാനാവില്ല. വിശ്വാസികളിലും അവിശ്വാസികളിലും നല്ലതും ചീത്തയുമായ മനുഷ്യരുണ്ടെന്ന് ഏവര്‍ക്കുമറിയാം.ദൈവരഹിതസമൂഹം നരകീയമായിരിക്കുമെന്ന മതപ്രചരണത്തിന് വസ്തുതകളുടെ പിന്‍ബലമില്ലെന്നേ പറയാവൂ. നിരീശ്വരവാദവും മതേതരത്വവും ആരോഗ്യപൂര്‍ണ്ണമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ അനിവാര്യമാണെന്നല്ല മറിച്ച് മതരാഹിത്യം ക്ഷേമരാഷ്ട്രനിര്‍മ്മിതിക്ക് തടസ്സമല്ലെന്ന വാദമാണ് സുക്കര്‍മാന്‍ ഉയര്‍ത്തുന്നത്.


പൊതുവായ സ്ഥിതിവിവരക്കണക്കുകള്‍ക്ക് പുറമെ 150 സ്വീഡിഷ്-ഡാനിഷ് പൗരന്‍മാരുമായി സുക്കര്‍മാന്‍ നടത്തിയ അഭിമുഖങ്ങളുടെ തിരക്കഥകളും പുസ്തകത്തിലുണ്ട്‌. പല അഭിമുഖങ്ങളും രണ്ടു മണിക്കൂറിലധികം നീളുന്നു. അവിശ്വസികളായ പൗരന്‍മാരുടെ ധാര്‍മ്മികബോധവും ലോകവീക്ഷണവും അദ്ദേഹം സസൂക്ഷ്മം പരിശോധിച്ചു. മരണഭയം, പരലോകവീക്ഷണം എന്നിവയെക്കുറിച്ച് പ്രത്യേകം ചോദിച്ചറിഞ്ഞു. അത്ഭുതമെന്ന് പറയട്ടെ, അഭിമുഖത്തില്‍ പങ്കെടുത്ത ഭൂരിപക്ഷംപേര്‍ക്കും മരണഭീതിയോ മരണാനന്തരലോകത്തെക്കുറിച്ചുള്ള ആകുലതകളോ ഉണ്ടായിരുന്നില്ല. ലോകത്ത് പൊതുവെ മതപരത വര്‍ദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തില്‍ മതരഹിതസമൂഹത്തില്‍ കാണപ്പെട്ട ധാര്‍മ്മികസ്ഥിരതയും ആത്മവിശ്വാസവും സുക്കര്‍മാനെ അത്ഭുതപ്പെടുത്തി. അക്കാദമിക് മാനദണ്ഡമനുസരിച്ച് പരിശോധിച്ചാല്‍ പുസ്തകത്തിലെ ചര്‍ച്ച അത്ര ഗഹനമാണെന്ന് പറഞ്ഞുകൂടാ. എങ്കിലും ശേഖരിക്കപ്പെട്ട വിവരങ്ങള്‍ സുനിശ്ചിതമായ നിഗമനങ്ങള്‍ സമ്മാനിക്കുന്നവയായിരുന്നു. മതരഹിതസമൂഹം സാധ്യമാണെന്നുമാത്രമല്ല അവിടെ ഐശ്വരപൂര്‍ണ്ണവും ആനന്ദകരവുമായ ജീവിതം സാധ്യമാണെന്നും അദ്ദേഹം കണ്ടെത്തി(“First of all, I argue that society without God is not only possible, but can be quite civil and pleasant. This admittedly polemical aspect of my book is aimed primarily at countering the claims of certain outspoken, conservative Christians who regularly argue that a society without God would be hell on earth: rampant with immorality, full of evil, and teeming with depravity. Well, it isn’t. Denmark and Sweden are remarkably strong, safe, healthy, moral, and prosperous societies…p-6”) 


ഡെന്‍മാര്‍ക്കിലെയും സ്വീഡനിലേയും ജനങ്ങള്‍ സാംസ്‌ക്കാരികപരമായി ക്രിസ്ത്യാനികളാണ്(Cultural christians). അഭിമുഖത്തില്‍ പങ്കെടുത്ത ഒരാള്‍ സുക്കര്‍മാനോട് രസകരമായ ഒരു സ്വകാര്യാനുഭവം വര്‍ണ്ണിച്ചു: ഒരിക്കല്‍ അയാള്‍ ബാറില്‍ അടുത്ത സുഹൃത്തുമായി ബിയര്‍ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ സുഹൃത്ത് വികാരവേശത്തോടെ ചാടിയെഴുന്നേറ്റ് തനിക്ക് ദൈവവിശ്വാസമുണ്ടെന്ന് തുറന്നടിച്ചു. ദയവ് ചെയ്ത് അക്കാരണത്താല്‍ തന്നെ ഒരു മോശം വ്യക്തിയായി വിലയിരുത്തരുതെന്നും സുഹൃത്ത് അയാളോടഭ്യര്‍ത്ഥിച്ചുവത്രെ! (One man recounted the shock he felt when a colleague, after a few drinks, confessed to believing in God. “I hope you don’t feel I’m a bad person,” the colleague pleaded.’’P-16). മതഭക്തി അതിവിശിഷ്ടഗുണമാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് അവിശ്വസനീയമായി തോന്നാവുന്ന കുറ്റബോധമാണ് ആ ഡാനിഷ് യുവാവ് പ്രകടിപ്പിച്ചത്. ഡെന്‍മാര്‍ക്കിലെ മതനിരാസത്തെപ്പറ്റിയുള്ള കണക്കുകള്‍ സ്വാഭാവികമായും അവിടുത്തെ മതനേത്യത്വത്തിന് സ്വീകാര്യമായിരുന്നില്ല. 


പുറമെ മതവും ദൈവവുമൊന്നുമില്ലെന്ന് പറയുമെങ്കിലും തൊലിപ്പുറം ചുരണ്ടി ഉള്ളറകളിലേക്ക് നോക്കിയാല്‍ ഡാനിഷ് പൗരന്‍മാരുടെ ആത്മീയ ഉറവകള്‍ കാണാനാവുമെന്നായിരുന്നു ഒരു പ്രമുഖ ലൂഥറന്‍ ബിഷപ്പിന്റെ വാദം. പക്ഷെ മണിക്കൂറുകളോളം നീണ്ട അഭിമുഖങ്ങളില്‍ തൊലിപ്പുറം ചുരണ്ടി ഉള്ളിലേക്ക് നോക്കാന്‍ സുക്കര്‍മാന്‍ കിണഞ്ഞ് ശ്രമിച്ചപ്പോഴൊക്കെ കൂടുതല്‍ സംസാരിക്കാനുള്ള വിമുഖതയാണ് മിക്കവരും പ്രകടപ്പിച്ചത്. ചോദ്യകര്‍ത്താവിന് മതവിഷയമല്ലാതെ വേറൊന്നും ചോദിക്കാനില്ലേ എന്ന ഭാവം. മതം ഒരു സ്വകാര്യവികാരമായി സൂക്ഷിക്കുന്നവരല്ല മറിച്ച് മത-ദൈവ വിഷയത്തില്‍ താല്പര്യം തീരെക്കുറഞ്ഞവരാണ് ഡാനിഷ്‌കാരെന്ന് സുക്കര്‍മാന്‍ കണ്ടു(“I spent a year scratching, “I scratched and I scratched and I scratched. And I concluded that “religion wasn’t really so much a private, personal issue, but rather, a nonissue.”p-19 )മതനിരാസം പ്രബലമാകുന്നത് സ്വീഡനിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുവെങ്കിലും സുക്കര്‍മാന്‍ കൂടുതല്‍ കാലം ചെലവിട്ടത് ഡെന്‍മാര്‍ക്കിലാണ്. അവിടെ 83 ശതമാനം ജനങ്ങളും സാങ്കേതികമായി ഇപ്പോഴും നാഷണല്‍ ചര്‍ച്ചില്‍(ലൂഥറന്‍) അംഗങ്ങളാണ്. 


മാമോദീസയില്‍നിന്ന് മോചനംനേടല്‍ (de-baptism)പോലെയുള്ള തീവ്ര മതവിരുദ്ധനിലപാടുകള്‍ പൊതുവെ സ്വീകരിക്കപ്പെടുന്നില്ലെങ്കിലും ഡെന്‍മാര്‍ക്കും സ്വീഡനും പ്രതിനിധാനം ചെയ്യുന്ന സാംസ്‌ക്കാരിക ക്രൈസ്തവതയില്‍ (Cultural Christianity)ദൈവത്തിനും സാത്താനും വേഷമൊന്നുമില്ല. ക്രിസ്തുമതത്തെ ഒരു 'സാംസ്‌ക്കാരിക പൈതൃക'മായാണ് (Cultural heritage)ഏറെപ്പേരും നോക്കികാണുന്നത്. സഹജീവികളോട് ദയ കാട്ടുക, ദരിദ്രരെ സഹായിക്കുക, ധാര്‍മികബോധമുള്ള വ്യക്തിയാവുക തുടങ്ങി ക്രൈസ്തവത പിന്തുണയ്ക്കുന്ന മാനവികമൂല്യങ്ങള്‍ മിക്കവര്‍ക്കും സ്വീകാര്യമാണ്(“When they say they are “Christian” they are just referring to a cultural heritage and history. When asked what it means to be Christian, they said ‘being kind to others, taking care of the poor and sick, and being a good and moral person.”p-62) അതേസമയം,ക്രിസ്തുമതത്തിലെ സുപ്രധാന സങ്കല്‍പ്പങ്ങളോട് അവര്‍ പുറംതിരിഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. അഭിമുഖം നല്‍കിയവരില്‍ മഹാഭൂരിപക്ഷവും യേശുക്രിസ്തുവിനെ ദൈവപുത്രനായോ മിശിഹായായിട്ടോ അംഗികരിക്കാന്‍ വിസമ്മതിച്ചു. 




ഉയര്‍ത്തെഴുന്നേല്‍പ്പ്, കന്യകാഗര്‍ഭം തുടങ്ങിയ ക്രിസ്തുമതത്തിലെ അടിസ്ഥാനപ്രമാണങ്ങള്‍ ഏതാണ്ടെല്ലാവരുംതന്നെ തമാശയെന്നനിലയില്‍ ചിരിച്ചുതള്ളുകയാണുണ്ടായത്(“When I specifically asked these Nordic Christians if they believed that Jesus was the Son of God or the Messiah, they nearly always said no – usually without hesitation. Did they believe that Jesus was born of a virgin or that he rose from the grave? Such queries were usually met with genuine laughter – as through the mere asking was rather silly” -p.10).ബൈബിള്‍ ദൈവവിരചിതമണെന്ന് സര്‍വെയില്‍ പങ്കെടുത്ത ആരുംതന്നെ (പൂജ്യം ശതമാനം) വിശ്വസിക്കുന്നില്ലെന്നതാണ് കൗതുകകരം. പള്ളിയില്‍പോക്ക് ലോകത്തേറ്റേവും കുറഞ്ഞ രാജ്യങ്ങളാണ് സ്‌ക്കാന്‍ഡിനേവിയയിലുള്ളത്. (“Almost nobody in Denmark and Sweden believes that the Bible is divine in origin. And the rate of weekly church attendance in these Nordic nations is the lowest on earth…”-P.6). 


അക്രമം, കൊലപാതകം ,ബലാല്‍സംഗം തുടങ്ങിയവ ഏറ്റവും കുറഞ്ഞ രാജ്യങ്ങളാണിവിടെയുള്ളത്. എന്നിട്ടും തങ്ങളെ 'വഴിനടത്താന്‍' ദൈവം മുകളിലുണ്ടെന്ന് ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നില്ല. വിധിവിശ്വാസവും പരാശ്രയബോധവും കൈവിട്ട് ആത്മവിശ്വാസമാര്‍ജ്ജിച്ച ഈ ജനതയ്ക്ക് പാപബോധവും അന്യമായിക്കൊണ്ടിരിക്കുകയാണ് (“… their overall rates of violent crime – such as murder, aggravated assault, and rape – are among the lowest on earth. Yet the majority of Danes and Swedes do not believe that God is “up there,” keeping diligent tabs on their behavior… In fact, most Danes and Swedes don’t even believe in the very notion of “sin.”-p.10) എങ്കിലും തങ്ങളുടെ ക്രൈസ്തവപൈതൃകം നാണക്കേടായിക്കാണാന്‍ അവരാരും തയ്യാറല്ല. ഒരു നിരീശ്വരവാദിയാണെങ്കിലും ലൂഥറന്‍ ക്രൈസ്തവമൂല്യങ്ങള്‍ താനിപ്പോഴും ളള്ളില്‍ കാത്തുസൂക്ഷിക്കുന്നുവെന്നാണ് അഭിമുഖത്തിനിടെ ജെന്‍സ് എന്ന അറുപത്തിയെട്ടുകാരന്‍ സുക്കര്‍മാനോട് പറഞ്ഞത്(“We are Lutherans in our souls — I’m an atheist, but still have the Lutheran perceptions of many: to help your neighbor. Yeah. It’s an old, good, moral thought.”p-10). 


അമേരിക്കയില്‍ മതം ശക്തമായിട്ടും സമ്പന്നതയുണ്ടെന്ന വസ്തുത സുക്കര്‍മാന്‍ നിരാകരിക്കുന്നില്ല. എന്നാല്‍ അമേരിക്കയില്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം ബീഭത്സമാണ്;വന്‍തോതിലുള്ള സാമൂഹികസംഘര്‍ഷവും സമ്മര്‍ദ്ദവും അവിടെ നിലനില്‍ക്കുകയും ചെയ്യുന്നു. സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളാകട്ടെ വരുമാനവിതിരണത്തിന്റെയും പൗരാവകാശങ്ങളുടെയും കാര്യത്തില്‍ ലോകത്തിനാകെ അനുപമ മാതൃകയായി വര്‍ത്തിക്കുന്നു. ശാന്തമായ ഒരു പുഴപോലെയാണ് ആ 'തണുപ്പന്‍'സമൂഹങ്ങള്‍ മുന്നോട്ടൊഴുകുന്നത്.  യൂറോപ്യന്‍ രാജ്യങ്ങളില്‍ പൊതുവെ അനുഭവപ്പെടുന്ന കുറഞ്ഞ ജനനനിരക്കും വര്‍ദ്ധിച്ചുവരുന്ന ആഫ്രിക്കന്‍ മുസ്‌ളീങ്ങളുടെ കുടിയേറ്റവും ഈ രാജ്യങ്ങളിലെ മതസമവാക്യങ്ങളെ ഭാവിയില്‍ രണ്ട് രീതിയില്‍ സ്വാധീനിക്കാമെന്ന് സുക്കര്‍മാന്‍ പ്രവചിക്കുന്നു. മതപരമായി നിര്‍ബന്ധബുദ്ധിയുളള മുസ്‌ളീങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ തങ്ങളുടെ മതത്തേയും ദൈവത്തേയും വീണ്ടും പൊടിതട്ടിയെടുത്ത് മതപരമായി സംഘടിക്കേണ്ട ആവശ്യകത സ്‌ക്കാന്‍ഡിനേവിയന്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടാം. സംഘടിക്കാനും തിരിച്ചടിക്കാനും മതംപോലെ സഹായകരമായ മറ്റൊരു ഉപായമില്ലല്ലോ. പത്തുപേര്‍ തികച്ച് നിസ്‌ക്കരിക്കാനില്ലാത്തിടത്തുപോലും കോടികള്‍ ചെലവിട്ട് കൂറ്റന്‍ മോസ്‌ക്കുകള്‍ പണിതുയര്‍ത്തപ്പെടുന്നത് ശാന്തശീലരായ സ്‌ക്കാന്‍ഡിനേവിയക്കാരെയും അസ്വസ്ഥരാക്കുന്നുണ്ട്. മതമൗലികവാദം നേരിടാനായി തങ്ങളുടെ മതേതര-ജനധിപത്യ സ്ഥാപനങ്ങളും മൂല്യങ്ങളും കൂടുതല്‍ ശക്തിപ്പെടുത്താന്‍ അവര്‍ ശ്രമിക്കാനിടയുണ്ടെന്നതാണ് രണ്ടാമത്തെ സാധ്യത. 


2006 ല്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വരച്ചതുമായി ബന്ധപ്പെട്ടുണ്ടായ മതകലാപവേളയില്‍ അതാണ് സംഭവിച്ചത്. കാര്‍ട്ടൂണ്‍ കലാപം ഡെന്‍മാര്‍ക്കിന്റെ മതേതരഭാവത്തിന്റെ മൂര്‍ച്ഛ കൂട്ടുകയാണുണ്ടത്. യൂറോപ്യന്‍മുസ്‌ളീം ഇസ്‌ളാമിനെ നവീകരിക്കുമെന്നും മിതവാദത്തിന്റെയും സഹിഷ്ണുതയുടേയും പാതയിലേക്ക് അതിനെ നയിച്ചേക്കുമെന്ന വാദവും അദ്ദേഹം തള്ളിക്കളയുന്നില്ല. സ്‌ക്കാന്‍ഡിനേവിയന്‍ സമൂഹങ്ങളുടെ ഭാവി പ്രവചിക്കാന്‍ സുക്കര്‍മാന്‍ തയ്യാറല്ല. മതം വളരെ രസകരമായ ഒരു സംഗതിയാണ്;സാമ്പത്തികവും സാമൂഹകവുമായി അതിശക്തവും. അതിനെ തുടച്ചുനീക്കുക അത്ര എളുപ്പമായിരിക്കില്ല. പത്തുനാല്‍പ്പത് വര്‍ഷം കഴിഞ്ഞ് ഡാനിഷ് പൗരന്‍മാര്‍ തെരുവില്‍വെച്ച് കാണുമ്പോള്‍ പരസ്പരം 'ഹലേലുയാ' പറയാതെ സംസാരിക്കില്ലെന്ന അവസ്ഥ ഉണ്ടായിക്കൂടെന്നില്ല; ഒരുപക്ഷെ അപ്പോഴേക്കും മതംതന്നെ അവര്‍ പൂര്‍ണ്ണമായും മറന്നിട്ടുണ്ടാകാനുമിടയുണ്ട്. രണ്ടായാലും ഊഹാപോഹങ്ങള്‍ക്ക് ഫില്‍ സുക്കര്‍മാന്‍ തയ്യാറല്ല.***