ശാസ്ത്രം വെളിച്ചമാകുന്നു

Friday 17 August 2012

34. ബ്രൂണോയ്ക്കും ഗലീലിയോയ്ക്കും മധ്യേ...

മതഭയം ചിന്തിക്കുന്ന മനുഷ്യന്റെ വലിയ ആശങ്ക തന്നെയാണ്. മതം സംബന്ധിച്ച മധ്യവര്‍ത്തി നിലപാടുകളുടെ അടിസ്ഥാന കാരണം മറ്റൊന്നല്ല. അവിശ്വാസികളായ പലരും അവസാനം ആത്മവിശ്വാസം നഷ്ടപ്പെട്ട് സ്വന്തം കൂട്ടരേയും നാസ്തിക സംഘടകളേയും വിമര്‍ശിച്ച് കാലം കഴിക്കുന്ന കാഴ്ച സാധാരണയാണ്. രണ്ടായാലും മതത്തിനെതിരെ യാതൊരു സാധ്യതയുമില്ല, എന്നാല്‍പ്പിന്നെ സ്വയം കേമനാണെന്ന് വരുത്താനായി നാസ്തികതയക്ക് വേണ്ടി നിലകൊള്ളുന്നവരെ തോണ്ടി ആളാകാം എന്ന് ചിന്തിക്കുന്ന ചപലബുദ്ധികള്‍ അവികിസിത സമൂഹങ്ങളില്‍ പതിവ് കാഴ്ചയാണ്. ഇവരാരും മതവിശ്വാസികളായിരിക്കില്ല. തങ്ങള്‍ മതത്തിനും മതവിരുദ്ധതയ്ക്ക് ഉപരിയായി ഒഴുകുന്ന 'മഹാസംഭവ'ങ്ങളായി വിലയിരുത്തപ്പെടണമെന്ന അതിമോഹമാണ് ഇക്കൂട്ടരെ നയിക്കുന്നത്. ഭൗതികവാദി, മാനവികവാദി, സ്‌ക്കെപ്റ്റിക്ക്, ഹ്യൂമനിസ്റ്റ്, സത്യാന്വേഷി,... തുടങ്ങിയ മൃദു ലേബലുകളുടെ പശ്ചാത്തലത്തില്‍ സ്വയം അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന അവിശ്വാസികളും ഉള്ളു കൊണ്ട് തങ്ങള്‍ മതത്തെ ഭയക്കുന്നുവെന്ന കാര്യം പരസ്യമാക്കുന്നുണ്ട്. 'താനൊരു നാസ്തികനാണ്' എന്ന് തുറന്നടിക്കുമ്പോഴുണ്ടാകുന്ന മതകോപം ലഘൂകരിക്കാന്‍ ഇത്തരം മൃദു ലേബലുകള്‍ക്ക് സാധിക്കുമെന്ന പ്രത്യാശയിലാണിവര്‍. മതസമ്മര്‍ദ്ദം അവിശ്വാസികളില്‍ സൃഷ്ടിക്കുന്ന പരോക്ഷസ്വാധീനം തന്നെയാണ് മേല്‍ സൂചിപ്പിച്ച രണ്ടു നിലപാടുകള്‍ക്കും ഹേതുവായി തീരുന്നത്. മതത്തിനെതിരെ പോരാടിയാല്‍ അത് വന്യമായി തന്നെ ശിക്ഷിക്കും. എന്നാല്‍ മതവിശ്വാസം എന്ന മസ്തിഷ്‌ക്കമാലിന്യം പേറാന്‍ തയ്യാറുമല്ല- ഈ രണ്ട് അവസ്ഥകളില്‍ ഇക്കൂട്ടര്‍ ഞെരുങ്ങുന്നു, സ്വയം പരിമിതപ്പെടുന്നു. 

സൗദി അറേബ്യ പോലുള്ള മുസ്‌ളീം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് അവിശ്വാസികള്‍ പുറത്തുവരാത്തത് നാസ്തികതയുടെ ദൗര്‍ബല്യമല്ലെന്ന് വ്യക്തം. 12 ലക്ഷം കമ്മ്യൂണിസ്റ്റുകാരെ സുഹാര്‍ത്തോ വധിച്ച രാജ്യമാണ് ഇന്തോനേഷ്യ. ഇറാനിയന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ലക്ഷക്കണക്കിന് അനുഭാവികള്‍ക്കാണ് 1977 ലെ ഇസ്‌ളാമിക വിപ്‌ളവകാലത്ത് ജീവന്‍ നഷ്ടപ്പെട്ടത്. ഇറാഖിലെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിക്ക് അന്ത്യകൂദാശ നടത്തിയത് സദാം ഹുസൈനായിരുന്നു. സ്വഭാവികമായും സദാം വധിക്കപ്പെപ്പോള്‍ ഏറ്റവുമധികം ആഹ്‌ളാദിച്ചതും ആഘോഷിച്ചതും അവിടുത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളാണ്. അവിടെയെല്ലാം അവിശ്വാസികള്‍ അസംഖ്യമുണ്ടെന്നത് അനിഷേധ്യമായ വസ്തുതയാണെങ്കിലും ഇത്തരം രാജ്യങ്ങളില്‍ ഒരു വിശ്വാസസര്‍വെ നടത്തിയാല്‍ മിക്കപ്പോഴും അവിശ്വാസികളുടെ എണ്ണം 'പൂജ്യം ശതമാനം' എന്നാണ് കിട്ടുക. എങ്ങനെയാണിത് പൂജ്യമാവുക?! നാസ്തികനാണ് എന്ന് പരസ്യമായി സമ്മതിക്കാന്‍ ആരും തയ്യാറാവുന്നില്ല എന്നതല്ലേ ഇതിന്റെ അര്‍ത്ഥം? ഇത് നാസ്തികതയുടെ ദൗര്‍ബല്യമാണോ അതോ അവിടങ്ങളിലെ മതത്തിന്റെ ആത്മവിശ്വാസമില്ലായ്മയാണോ? ഇറാന്‍ പോലുള്ള രാജ്യങ്ങളില്‍ പാസ്‌പോര്‍ട്ടിലും വീസയിലും മതം നിര്‍ബന്ധമായും കാണിക്കേണ്ടതുണ്ട്. അതായത് 'നാസ്തികന്‍' ('atheist')എന്നെഴുതിയാല്‍ അത് ശിക്ഷാര്‍ഹമാണ്. അവിശ്വാസിയെ സ്വന്തം വിശ്വാസപ്രകാരം ജീവിക്കാന്‍ അനുവദിക്കാത്ത മതനേതൃത്വങ്ങള്‍ വിശ്വാസ സ്വാതന്ത്ര്യത്തെക്കുറിച്ചും അന്യദേശങ്ങളിലെ മതസ്വാതന്ത്ര്യത്തെ കുറിച്ചും വാ തോരാതെ സംസാരിക്കുകയും ചെയ്യും. നാസ്തകന്‍ അത്ഭുതസിദ്ധികളില്ലാത്ത കേവലനായ മനുഷ്യനാണെന്നിരിക്കെ ഇത്തരം വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ വിലയിരുത്തി മുന്നോട്ടുപോകാന്‍ അവന്‍ തീരുമാനിച്ചാല്‍ അതെങ്ങനെ നാസ്തികതയുടെ ന്യൂനതയാവും?!

Galelio
കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ സോവിയറ്റ് യൂണിയനിലെ നിരവധി ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പാര്‍ട്ടിയിലും പുറത്തും 'നാസ്തികവേഷം' കെട്ടി ജീവിച്ചു. ചൈനയില്‍ ഇപ്പോള്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. അതിജീവനം വെല്ലുവിളിക്കുമ്പോള്‍ നിലപാടുകള്‍ മയപ്പെടുത്തുന്നത് ആദര്‍ശപരമായ വിട്ടുവീഴ്ചയായി വ്യാഖ്യാനിക്കാം. പക്ഷെ സാധാരണ മനുഷ്യര്‍ക്ക് ദൗര്‍ബല്യങ്ങളും പരിമിതികളുമുണ്ട്. മതസമ്മര്‍ദ്ദത്തിന് അടിപ്പെട്ട് അവിശ്വാസി വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നതും ഇത്തരത്തില്‍ തന്നെയാണ് കാണേണ്ടത്. സമാനമായ സമ്മര്‍ദ്ദങ്ങള്‍ മതവിശ്വാസിയുടെ മേല്‍ പ്രയോഗിച്ചാല്‍ അവനും എളുപ്പത്തില്‍ കീഴടങ്ങും. സത്യത്തില്‍ ജീവിതസമ്മര്‍ദ്ദം താങ്ങാനാവാത്ത മാനസികദൗര്‍ബല്യം മൂര്‍ച്ഛിക്കുമ്പോഴാണ് ഒരാള്‍ ഭക്തി, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരികളിലേക്ക് കൂപ്പുകുത്തുന്നത് തന്നെ. വിശ്വാസിക്കും അവിശ്വാസിക്കും വ്യക്തിപരമായി ഇത്തരം ന്യൂനതയുണ്ടാവാം. സത്യം അറിയുന്നതുകൊണ്ട് മാത്രം ഒരാള്‍ ധൈര്യശാലി ആയിക്കൊള്ളണമെന്നില്ല. സത്യം അറിയുന്നതിനൊപ്പം അത് അനുഷ്ഠിക്കാനുള്ള സാഹചര്യം കൂടി നിലനില്‍ക്കേണ്ടതുണ്ട്. 

ചുറ്റും നരകയാതനയില്‍ നീറിപ്പുകയുന്ന വിശ്വാസികളായ സഹജീവകളുടെ മേല്‍ മതഭക്തന്റെ കണ്ണു പതിയില്ല. തീര്‍ത്ഥാടനവും ചോറൂണും അന്ത്യയാത്രയായി പരിണമിക്കുന്നതും അവനെ അലട്ടില്ല. ലോകത്തെ ദരിദ്രരില്‍ സിംഹഭാഗവും വിശ്വാസികളാണെന്നെതോ അഴിമതിക്കാരിലും ക്രിമനിനലുകളിലും ബലാല്‍സംഗവീരന്‍മാരിലും ഭൂരിപക്ഷം അവര്‍ക്കാണെന്നതോ അവന് ശ്രദ്ധിക്കാനാവില്ല. വികലാംഗത്വവും ദുരന്തവും രോഗവും അപകടവും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ലോകമെമ്പാടുമ്പുള്ള മതവിശ്വാസികളാണെന്നതും മതവിശ്വാസിക്ക് പ്രശ്‌നമല്ല. കുടുംബപ്രശ്‌നങ്ങള്‍, ആത്മഹത്യ, ആത്മവിശ്വാസമില്ലായ്മ, അവിഹിതബന്ധങ്ങള്‍, ചതി, വഞ്ചന, സ്വാര്‍ത്ഥത, ഉപജാപം... തുടങ്ങിയ ഇനങ്ങളിലൊക്കെ ലക്ഷണമൊത്ത വിശ്വാസി സമാനതകളില്ലാത്തവിധം കണ്ണഞ്ചിക്കുന്ന പ്രകടനം കാഴ്ചവെക്കുമെന്നതും അവന്‍ പരിഗണിക്കില്ല. സത്യത്തില്‍ ഇതൊക്കെ അവന്റെ സ്വാനുഭവം തന്നെയാണ്. എങ്കിലും അവന്‍ സദാ ഉറ്റുനോക്കുന്നത് അവിശ്വാസിയുടെ ജീവിതത്തിലേക്കാണ്. അവിശ്വാസിയുടെ ലഘുവായ തെറ്റുകുറ്റങ്ങളും ചെറിയ വീഴ്ചകളും അവനെ ഉന്മാദിയിക്കും; അവന്റെ രോഗവും ദുരന്തവും വമ്പന്‍ ആഘോഷമാക്കും. 

എന്തുകൊണ്ട് അവന് എന്നെപ്പോലെ മതകോപ്രായങ്ങളും അഭ്യാസങ്ങളും കാട്ടിക്കൂട്ടി ജീവിച്ചുകൂടാ? എന്തുകൊണ്ടവന് എന്നെപ്പോലെ മതാശാസനങ്ങള്‍ അന്ധമായി വെട്ടിവിഴുങ്ങിക്കൂടാ? ഭൂരിപക്ഷത്തെ നിരാകരിക്കുന്ന അവനതുതന്നെ വേണം- മതവിശ്വാസി പൊതുവെ ഇത്തരത്തിലാണ് ചിന്തിക്കുക. പരസ്യമായ ആഹ്‌ളാദപ്രകടനം മുതല്‍ മുന വെച്ച സംസാരം വരെ മതവിശ്വാസിയില്‍ നിന്ന് പുറത്തുചാടും. അപരന്റെ ദുരിതത്തില്‍ ആനന്ദിക്കാനുള്ള ജീര്‍ണ്ണമനസ്സ് മതവിശ്വാസിയുടെ പൊതുസ്വത്താണ്. അപൂര്‍വം വിശ്വാസികളേ ഈ ജീര്‍ണ്ണതയില്‍ നിന്നും മോചിതരായിട്ടുള്ളു. സ്വയം സമാധാനപ്പെടുത്തുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് ഈ നാണംകെട്ട പരിപാടിക്ക് വിശ്വാസി തുനിയുന്നത്. 

സ്വന്തം ദുരിതങ്ങള്‍ വിചിത്രമായി വ്യഖ്യാനിച്ച് സ്വയം അപഹസിക്കുന്നതിലും വിശ്വാസിക്കൂട്ടം അദ്വിതീയരാണ്. പട്ടിണി കാരണം മണ്‍ ബിസ്‌ക്കറ്റും ഉണങ്ങിയ പശുവിന്‍ ചാണകവും ഭക്ഷിക്കുന്ന സോമാലിയന്‍ വിശ്വാസികളും അന്ധതയും ബധിരതയും വികലാംഗത്വവും കൊണ്ട് 'ശപിക്കപ്പെട്ടവരും' സ്വന്തം മതദൈവത്തിന്റെ അനുഗ്രഹത്തെ വാഴ്ത്തിപ്പാടി ശ്രോതാക്കളെ ഞെട്ടിക്കും. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ലഘുവായ 'ജീവിതനേട്ടങ്ങള്‍'പോലും പ്രീണനത്താല്‍ വിവശനായ മതദൈവം പ്രഖ്യാപിക്കുന്ന 'ലോട്ടറി'കളാണ്. ദുരിതമോ ദുരന്തമോ സംഭവിച്ചില്ലെങ്കില്‍ അത് മതദൈവത്തിന്റെ അനുഗ്രഹം. ചൂണ്ടിക്കാണിക്കാന്‍ വിശേഷിച്ച് ദൃഷ്ടാന്തമൊന്നും കിട്ടിയില്ലെങ്കില്‍ 'ഭയങ്കര വിശപ്പായിരുന്നു, ഡിങ്കകൃപയാല്‍ കുറച്ച് പൊറോട്ടയും കോഴിക്കറിയും കഴിച്ചപ്പോള്‍ ഒക്കെ മാറി', 'സഹിക്കാനാവാത്ത ദാഹമായിരുന്നു ഡിങ്കന്റെ അനുഗ്രഹം കൊണ്ട് രണ്ട് ലിറ്റര്‍ വെള്ളം കുടിച്ചപ്പോള്‍ അല്‍പ്പം ആശ്വാസം കിട്ടി' തുടങ്ങിയ തലത്തിലേക്ക് വരെ ഈ ദൈവസ്തുതി പടര്‍ന്നുകയറും. മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം സംഭവിക്കുന്നതെല്ലാം മതദൈവത്തിന്റെ കളിയാണ്. കയ്യിലിരിക്കുന്നത് ചുറ്റികയായതിനാല്‍ കണ്ണില്‍ കാണുന്നതൊക്കെ ആണികളായി തോന്നുന്നത് അവന്റെ കുറ്റമല്ലല്ലോ!? 

അപകടത്തില്‍ നിസ്സാര പരിക്കെങ്കില്‍ മതവിശ്വാസിക്ക് അത് മതദൈവത്തിന്റെ 'ഇടപെടലാ'യി! ഇടപെട്ട് ശരിയാക്കാനാണെങ്കില്‍ അപകടം തന്നെ ഒഴിവാക്കിക്കൂടേ എന്ന് ചോദിച്ചാല്‍ സര്‍വശക്തനും സര്‍വജ്ഞാനിയുമായ ദൈവം കീടമായ മനുഷ്യനെ 'പരീക്ഷിക്കുകയാണെന്ന് നിര്‍ലജ്ജം തട്ടിവിടും. അജ്ഞതയും സംശയവും ദുരീകരിക്കാന്‍ പരീക്ഷിക്കുന്നത് അല്‍പ്പബുദ്ധിയായ മനുഷ്യനാണ്. പക്ഷെ ഇത് രണ്ടും ഇല്ലാത്ത ദു:ഖം മൂലമാണ് സര്‍വജ്ഞാനിയായ മതദൈവം പരീക്ഷണങ്ങള്‍ നടത്തി കഷ്ടപ്പെടുന്നത്! വിശ്വാസിക്ക് ഒരു കാല്‍ നഷ്ടപ്പെട്ടാല്‍, അത് മതദൈവകൃപയാകുന്നു. കാരണം ഒരു കാലല്ലേ നഷ്ടപ്പെട്ടുള്ളു-രണ്ടും പോകാമായിരുന്നില്ലേ? ഒരു കാല്‍ ഒഴികെ ബാക്കിയെല്ലാം ദൈവം കാത്തുരക്ഷിച്ചെന്ന് സാരം. എന്നാല്‍ ഇതേ കാല്‍ നഷ്ടപ്പെടുന്നത് അവിശ്വാസിക്കാണെങ്കില്‍ അത് നല്ല ഒന്നാന്തരം 'ദൈവശിക്ഷ'തന്നെ. അല്ലെങ്കില്‍ അപകടം ഉണ്ടാകേണ്ട വല്ല കാര്യവുമുണ്ടോ?! വിശ്വാസിക്ക് രണ്ടു കാലും നഷ്ടപ്പെട്ടാല്‍ അതും ദൈവാനുഗ്രഹം. കാരണം കാലുകളല്ലേ നഷ്ടമായൂള്ളു! ഇരു കൈകാലുകളും നഷ്ടപ്പെട്ടിട്ടും ദൈവം ജീവന്‍ നിലനിറുത്തി തന്നില്ലേ?-എന്നാവും പിന്നത്തെ ചോദ്യം. ഇനി ജീവന്‍ തന്നെ നഷ്ടപ്പെട്ടാലോ? 'ഇഷ്ടപ്പെട്ടവരെ' ദൈവം നേരത്തെ വിളിക്കുമെന്ന് വ്യഖ്യാനിച്ച് ജീവിച്ചിരിക്കുന്നവരെ മുഴുവന്‍ അപഹസിക്കാനും മതവിശ്വാസി മടിക്കില്ല. 

പരമതത്തിന് പ്രാമുഖ്യമുള്ളിടത്ത് ഭൂകമ്പവും ദാരിദ്ര്യവും സുനാമിയും വിരുന്നിനെത്തുമ്പോള്‍ അവയൊക്കെ തന്റെ മതദൈവത്തിന്റെ 'ലീല'യായി വ്യാഖ്യാനിക്കുന്ന മതവിശ്വാസി ഇതേ സംഭവങ്ങള്‍ സ്വദേശത്തുണ്ടാകുമ്പോള്‍ അവിടെയുള്ള അവിശ്വാസികളേയും അല്‍പ്പ വിശ്വാസികളേയും അന്യമതവിശ്വാസികളേയും തന്റെ ദൈവം ശിക്ഷിച്ചതാണെന്ന് പ്രസ്താവനയിറക്കും. വിശ്വാസം 'ദൃഡ'മല്ലാത്തതുകൊണ്ടാണ് ഭൂമി കുലുങ്ങിയത് എന്നൊക്കെയുള്ള ഫത്‌വകള്‍ പുറത്തിറങ്ങും. അര്‍ബുദം അയച്ചുകൊടുക്കുന്ന ദൈവത്തെ മതവിശ്വാസിക്കറിയില്ല. പക്ഷെ ചികിത്സിച്ച് ഭേദമാക്കുന്ന ഓങ്കോളജിസ്റ്റ് എപ്പോഴും മതദൈവമായിരിക്കും!! ഔഷധങ്ങളാകട്ടെ അവന്റെ വരദാനവും. കാലം പുരോഗമിക്കുന്തോറും ദൈവം പുതിയ ഔഷധങ്ങളും ചികിത്സാരീതികളും അവതരിപ്പിക്കുന്നുവെന്ന് വിശ്വസിക്കുന്ന മതവിശ്വാസി പണ്ടത്തെ ദൈവങ്ങള്‍ക്ക് അതിന് സാധിക്കാതിരുന്നത് 'മനുഷ്യസഹായം' ഇല്ലാതിരുന്നത് കൊണ്ടാണെന്ന് സമ്മതിക്കുന്നത് നാണക്കേടായി കരുതുകയും ചെയ്യുന്നു. അവിശ്വാസിക്ക് അര്‍ബുദം വന്നാല്‍ ആഹ്‌ളാദം ഉള്ളിലൊതുക്കാന്‍ മിക്ക വിശ്വാസികളും പണിപ്പെടും. ചില നദികളില്‍ ഇറങ്ങി നനഞ്ഞ് 'പാപം കഴുകിക്കളയുന്ന'സാങ്കേതികവിദ്യ കണ്ടുപിടിച്ച പല വിശ്വാസികളും അറിയാതെ നദിയുടെ ഒഴുക്കില്‍ പെട്ടുപോയിട്ടുണ്ട്. പുണ്യനദിയില്‍ മുങ്ങിമരിച്ചയാളെ ശുദ്ധീകരിച്ച് മതദൈവം സ്വീകരിച്ചതായി വിളംബരം ചെയ്യുന്ന ബന്ധുക്കള്‍ തന്നെ ദുര്‍മരണം ആരോപിച്ച് വാവിട്ട് നിലവിളിക്കും.

ജീവികള്‍ പൊതുവെ രണ്ടു രീതിയിലാണ് മരിക്കുന്നു: പ്രാര്‍ത്ഥിച്ചും പ്രാര്‍ത്ഥിക്കാതെയും. രണ്ടു രീതിയിലും സുനിശ്ചിതമായ ഫലത്തിലേക്ക് ക്രമേണ നടന്നുനീങ്ങുകയാണ്. മഹാഭൂരിപക്ഷം ജീവികളും മതരഹിതമായി മരിക്കുമ്പോള്‍ മതജീവികള്‍ മാത്രം പ്രാര്‍ത്ഥിച്ചും വിലപിച്ചും എരിഞ്ഞടങ്ങുന്നു. ആതുരാലയങ്ങളില്‍ തൊഴുകൈകളോടെ അസ്തമിക്കുന്ന കോടിക്കണക്കിന് വിശ്വാസികളെ മതവിശ്വാസി കാണില്ല. തനിക്ക് ചുറ്റും വിശ്വാസികളായ സഹജീവികള്‍ പീഡനപര്‍വതങ്ങളായി നീറിപ്പുകയുമ്പോഴും വിദൂരങ്ങളില്‍ ഏതെങ്കിലും അവിശ്വാസി നരകിക്കുന്നുവോ എന്നന്വേഷിക്കാനായിരിക്കും അവന്റെ വെമ്പല്‍. അതായത് പൂര്‍ണ്ണമായും അന്ധനാവുക എന്നതല്ല മറിച്ച് തെരഞ്ഞുപിടിച്ച അന്ധത (selective blindness) ആഘോഷിക്കലാണ് മതവിശ്വാസം. 

പൊതുസദസ്സില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ എഴുന്നേറ്റുനിന്നാല്‍ വലിയ 'ആദര്‍ശം പറയുന്നവന്‍'എന്തിനാണ് പ്രാര്‍ത്ഥനയ്ക്ക് എഴുന്നേറ്റത് എന്ന മതപരിഹാസം വരും. എഴുന്നേറ്റ് നില്‍ക്കാതിരുന്നാല്‍ എല്ലാവരും എഴുന്നേല്‍ക്കുമ്പോള്‍ ഇരിക്കുന്നത് അഹങ്കാരവും സംസ്‌ക്കാരശൂന്യതയുമാണ്, മതവികാരത്തെ വ്രണപ്പെടുത്തലാണ്, ഭൂരിപക്ഷത്തെ അപമാനിച്ച് കേമത്തരം നടക്കരുത്...എന്നൊക്കെയുള്ള മതവിലാപങ്ങള്‍ അണപൊട്ടിയൊഴുകും. സദസ്സില്‍ വിശ്വാസികളും അര്‍ദ്ധവിശ്വാസികളും മതേതരരും നാസ്തികരും ഉണ്ടാകാനിടയുണ്ടെന്നും ഒരു മതാനുഷ്ഠാനത്തിന്റെ പേരില്‍ എല്ലാവരേയും നിര്‍ബന്ധപൂര്‍വം എഴുന്നേറ്റ് നിറുത്തിക്കുന്നത് ഫാസിസമാണെന്നുമുള്ള വസ്തുത മതവിശ്വാസി മന:പൂര്‍വം മൂടിവെക്കും.''ഞാന്‍ മതം അനുഷ്ഠിക്കുന്നു, നീയും കൂടെക്കൂടൂ'' എന്ന പരസ്യശാസനമാണിവിടെ പ്രകടമാകുന്നത്. നൊയമ്പുകാലത്ത് ഭക്ഷണശാലകള്‍ അടച്ചിടുന്നതും വ്രതമനുഷ്ഠിക്കുന്നവന്റെ മുന്നില്‍ വെച്ച് ഒന്നും കഴിക്കരുതെന്ന് ശാഠ്യം പിടിക്കുന്നതും ഫാസിസം തന്നെ. ''ഏവരും മതത്തെ ആദരിച്ചുകൊള്ളണം പക്ഷെ മതം ആരേയും ആദരിക്കില്ല'' എന്നതാണിവിടെ കൈമാറപ്പെടുന്ന ലളിതസന്ദേശം. 

മതഭക്തി സ്വകാര്യമായി കാണുന്ന ആര്‍ക്കും പൊതുസ്ഥലങ്ങളിലെ മതാനുഷ്ഠാനങ്ങള്‍ ന്യായീകരിക്കാനാവില്ല, വിശേഷിച്ചും ഇന്ത്യ പോലൊരു മതേതരരാജ്യത്ത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ (എച്ച്) അനുസരിച്ച് അന്വേഷണബുദ്ധി (spirit of enquiry), ശാസ്ത്രബോധം (scientific temper), മാനവികത(humanism), പരിഷ്‌ക്കരണത്വര(reform) എന്നിവ പ്രോത്സാഹപ്പിക്കേണ്ടത് ഏതൊരു പൗരന്റേയും കടമയാകുന്നു. എന്തു ചെയ്യുമ്പോഴും തുടക്കത്തില്‍ മൂര്‍ത്തിയെ പ്രീതിപ്പെടുണമെന്ന മതവാശി ഭരണഘടനാ വിരുദ്ധമാണെന്നര്‍ത്ഥം. മതം ചെയ്യുന്ന ഈ തെറ്റിനെതിരെ പ്രതികരിക്കുന്നതാണ് നാസ്തികന് 'അഹങ്കാരി' എന്ന ഓമനപ്പേര് സമ്മാനിക്കുന്നത്. ഇവിടെ മതം ഒരു അതിക്രമം നടത്തുന്നു, എതിര്‍പ്പുയര്‍ത്തുന്നവനെ അധിക്ഷേപിക്കുന്നു. ഒരു നാസ്തികപുസ്തകം വായിക്കാനോ നാസ്തികപ്രഭാഷണം ശ്രദ്ധിക്കാനോ ഒരു മതവിശ്വാസിയോട് കല്‍പ്പിച്ചാല്‍ അവനെന്താവും ചെയ്യുക? പ്രതിഷേധിക്കുമോ അതോ അനുസരിക്കുമോ? തനിക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഒന്ന് മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടായിരിക്കുമെന്ന് ചിന്തിക്കുന്നതല്ലേ സാമാന്യമര്യാദ? അതോ എണ്ണത്തില്‍ കുറവുള്ളവരുടെ വികാരം ചവട്ടിയരയ്ക്കുന്നതില്‍ തെറ്റില്ലെന്ന് വരുമോ? 

ഇതേ പ്രതിഭകള്‍ തന്നെയല്ലേ 'ന്യൂനപക്ഷ'വകാശത്തിന് വേണ്ടി വിരാമമില്ലാതെ പെരുമ്പറയടിക്കുന്നത്?! 'ന്യൂനപക്ഷാവകാശങ്ങള്‍ക്ക്' വേണ്ടി സ്വജീവന്‍ ബലി കൊടുക്കാനും തയ്യാറാണെന്ന് പ്രചരിപ്പിക്കുന്ന പ്രതികരണത്തൊഴിലാളികള്‍ ഇപ്പറയുന്ന 'ന്യൂനപക്ഷം' മതനിഷേധികളാണെങ്കില്‍ മുഖം തിരിക്കും. അവിശ്വാസിക്ക് ന്യൂനപക്ഷമായാലും പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് സാരം. മതന്യൂനപക്ഷത്തിന് ദേശീയഗാനം പാടിതിരിക്കാനും വന്ദേമാതരം ആലപിക്കാതിരിക്കാനുംവരെ അവകാശമുണ്ടെന്ന് വാദിക്കുന്ന ബുദ്ധിജീവികളും ന്യായാധിപന്‍മാരും എന്തിന് നാസ്തികരോട് പൊതു സ്ഥലങ്ങളിലെ പ്രാര്‍ത്ഥനവേളയില്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് ശഠിക്കുന്നു? അവിശ്വാസിക്കും സ്വന്തം ദര്‍ശനമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകേണ്ടതല്ലേ? മതേതരജീവിതം അങ്ങേയറ്റം ദുഷ്‌ക്കരമാക്കി തീര്‍ക്കാന്‍ മതം ബദ്ധശ്രദ്ധമാണെന്നാണ് ഇത് തെളിയിക്കുന്നത്. 

ബഹുമതസ്ഥര്‍ പങ്കെടുക്കുന്ന സദസ്സില്‍ 'പൊതുദൈവ'ത്തെ അവതരിപ്പിച്ചാണ് പ്രാര്‍ത്ഥന നടത്തുന്നുവെന്നൊരു വാദമുണ്ട്. 'പൊതുദൈവ'മായാല്‍ തമ്മിലടി ഒഴിവാകുമെന്ന മതവ്യാമോഹമാണ് ഇവിടെ പ്രകടമാകുന്നത്. സത്യത്തില്‍ 'പൊതുദൈവം'എന്നൊന്നില്ല. അങ്ങനെയൊന്ന് ഒരു മതവും അംഗീകരിക്കുന്നില്ല. ദൈവം വിഭാഗീയവും പ്രാദേശികവും ഭിന്നവുമാണ്. ഒരു പഞ്ചായത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് അവകാശപ്പെട്ട് പ്രാദേശികഭാഷ സംസാരിച്ചുകൊണ്ടാണ് എല്ലാ ദൈവങ്ങളും രംഗപ്രവേശം ചെയ്തിട്ടുള്ളത്. ഈ പരിമിതജ്ഞാനം വെച്ചാണ് മതം അവതരിപ്പിക്കുന്ന പഞ്ചായത്തുദൈവങ്ങള്‍ പ്രപഞ്ചരഹസ്യങ്ങള്‍ നിര്‍ധാരണം ചെയ്യുക. ദൈവങ്ങളുടെ കാര്യത്തില്‍ മാത്രമല്ല പൊതുദൈവങ്ങളുടെ കാര്യത്തിലും മതങ്ങള്‍ക്കിടയില്‍ ഐക്യമില്ല. 'ദൈവം ഒന്നേയുള്ളു' എന്ന് ചില മതവാദികള്‍ പറയുന്നത് അക്ഷരംപ്രതി ശരിയാണ്. ഒന്നേയുള്ളു, അത് തന്നെയാണ് പ്രശ്‌നവും. ഒരു ദൈവവും പല മതങ്ങളും! ദൈവം ഒന്നേയുള്ളു എങ്കില്‍ മതം എങ്ങനെ പലതുവന്നു? ഓരോ മതദൈവവും അന്യദൈവങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കാന്‍ കാരണമെന്താവും? മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മതങ്ങള്‍ അവതരിപ്പിക്കുന്ന ദൈവം 'ഒന്നു'തന്നെ. മനുഷ്യനെ അന്ധവിശ്വാസത്തിനും ഭയത്തിനും പാപബോധത്തിനും ഇരയാക്കി, അവന്റെ ചിന്താസ്വാതന്ത്ര്യം തടഞ്ഞ് ജീവിതാന്ത്യം വരെ സാമ്പത്തികമായും വൈകാരികവുമായും ചൂഷണം ചെയ്യാനായി പടച്ചുണ്ടാക്കപ്പെട്ട ഗോത്രഭാവനകളാണ് എല്ലാ മതങ്ങളും മുന്നോട്ടു വെക്കുന്ന ദൈവം-അതായത് ഫലത്തില്‍ എല്ലാം 'ഒന്നു'തന്നെ!

സൃഷ്ടിയും സ്രഷ്ടാവും രണ്ടാണെന്ന് വാദിക്കുന്ന സെമറ്റിക്ക് മതക്കാരനും അവ രണ്ടും ഒന്നാണെന്ന് വാദിക്കുന്ന സനാതനധര്‍മ്മക്കാരനും ഏത് പൊതുദൈവത്തെയാണ് വാഴ്ത്തുന്നത്?! ചന്തമേറിയ പൂവിലും ശബളാഹമാം ശലഭത്തിലും വാഴുന്ന, തൂണിലും തുരുമ്പിലും ഒളിച്ചിരിക്കുന്ന 'ശക്തി'യെ ഒരു കൂട്ടര്‍ വാഴ്ത്തുമ്പോള്‍ പ്രപഞ്ചസൃഷ്ടി നടത്തി പ്രപഞ്ചത്തില്‍നിന്നും വ്യതിരിക്തമായി നിലകൊള്ളുന്ന പഞ്ചായത്തുദൈവത്തെ ഉപാസിക്കുന്നവര്‍ക്ക് എങ്ങനെ കൈ കൂപ്പാനാവും?! ഏത് പ്രാര്‍ത്ഥനഗാനമെടുത്താലും ഇതേ പ്രശ്‌നമുണ്ടാവും. ''എല്ലാവരും പറയുന്നത് ഒരു ദൈവത്തെ കുറിച്ചാണ്''എന്ന ചക്കരവാദം ഗതികേട് കൊണ്ട് എഴുന്നെള്ളിക്കേണ്ടി വരുന്ന മതഫലിതം മാത്രം.

ഭക്തര്‍ നിര്‍ബന്ധം പിടിച്ചാലും ഒരുദൈവവാദം മതദൈവങ്ങള്‍ അംഗീകരിക്കില്ലെന്ന് മതസാഹിത്യങ്ങള്‍ സാക്ഷ്യപ്പെടുത്തും. 'എന്നെയല്ലാതെ വേറെ ദൈവത്തെ ആരാധിക്കരുത്' എന്ന് ഭക്തരോട് ആക്രോശിക്കുന്ന എല്ലാ മതദൈവങ്ങളും പറഞ്ഞുവെക്കുന്നത് മറ്റ് ദൈവങ്ങള്‍ നിലവിലുണ്ടെന്ന് തന്നെയാണ്. മതലഹള ഒഴിവാക്കാനായി മതം കണ്ടുപിടിച്ച ഒരു സവിശേഷ സോഫ്റ്റ്‌വെയറായി മാത്രമേ പൊതുവായ ഈശ്വരപ്രാര്‍ത്ഥനയേയും കാണാനാവൂ. അങ്ങനെയൊരു ഒത്തുതീര്‍പ്പില്ലെങ്കില്‍ തമ്മിലടി കാരണം ഒരുപക്ഷെ പരസ്യപ്രാര്‍ത്ഥന തന്നെ റദ്ദാവും! മതം അര്‍ത്ഥമറിയാതെ ആലപിക്കുന്ന ഒരു സംഘഗാനമാകുന്നു; പൊതുവായ ഈശ്വരപ്രാര്‍ത്ഥനെയുടെ കാര്യവും അങ്ങനെതന്നെ. ഒരു ഭാഷാശീലമെന്ന നിലയില്‍ മലയാളികള്‍ പൊതുവെ 'അയ്യോ!' എന്ന് വിളിക്കാറുണ്ടല്ലോ(അയ്യന്‍ എന്നാല്‍ ബുദ്ധന്‍. വിഷ്ണു എന്നും അര്‍ത്ഥമുണ്ട്). ഒരു അമുസ്‌ളീം ദൈവത്തെ വിളിച്ച് സഹായമപേക്ഷിക്കുന്ന അനുഷ്ഠാനത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കി ''അയ്യോ!'' വിളി അവസാനിപ്പിക്കാന്‍ പണിപ്പെട്ട് ദയനീയമായി പരാജയപ്പെട്ട ഒരു പെണ്‍കുട്ടിയെ പരിചയമുണ്ട്. പൊതുപ്രാര്‍ത്ഥനയിലെ ദൈവസങ്കല്‍പ്പം കൂടി അവള്‍ ഇതുപോലെ സൂക്ഷ്മപഠനത്തിന് വിധേയമാക്കിയാല്‍ എന്താവും സ്ഥിതി?! ഒരുപക്ഷെ ചിലരൊക്കെ ഇങ്ങനെ 'പഠിക്കാന്‍' ശ്രമിച്ചതിന്റെ പരിണിതഫലമായാണ് വന്ദേമാതരം കയ്യൊഴിയാനുള്ള അതിബുദ്ധി കാണിച്ചത്. 

അവിശ്വാസിക്ക് ദൈവം,പ്രേതം ഇത്യാദി കഥാപാത്രങ്ങളെകൊണ്ട് യാതൊരു ഉപദ്രവവുമില്ല. അവയൊക്കെ നിസ്സഹായവും ജഡപരവുമാണെന്ന് അവനറിയുന്നുണ്ട്. പക്ഷെ മതവിശ്വാസികളുടെ കാര്യം അങ്ങനെയല്ലല്ലോ?! കോടിക്കണക്കിന് ദൈവങ്ങളെ പുറംകാലു കൊണ്ട് തൊഴിച്ചെറിയുന്നവനും ഒരൊറ്റ മതവിശ്വാസിയെ പേടിച്ചേ മതിയാകൂ. ദൈവം മിഥ്യയെങ്കിലും ദൈവവിശ്വാസി സത്യമാണ്! ഉറ്റവരുടെ മരണവേളയില്‍ തളര്‍ന്നിരിക്കുന്ന യുക്തിവാദിക്ക് മതരഹിതസംസ്‌ക്കാരം ഉറപ്പുവരുത്താനായി ബന്ധുക്കളോടും മറ്റും മല്ലടിക്കേണ്ടി വരുന്നത് ദുസ്സഹം തന്നെ. അവിടെ അവിശ്വാസി വിട്ടുവീഴ്ച ചെയ്താല്‍ മതത്തെ അംഗീകരിച്ചുവെന്നും എതിര്‍ത്താല്‍ 'മതവികാരം' വ്രണപ്പെടുത്തിയെന്നും ആരോപണം വരും. മുന്‍കൂട്ടി കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചാലും ആ വേളയില്‍ പ്രശ്‌നമുണ്ടാക്കാതിരിക്കാന്‍ മതശക്തികള്‍ക്ക് കഴിയാറില്ല. 

2012 മാര്‍ച്ചില്‍ കേരള യുക്തിവാദി സംഘം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്രീ. ബേബിജോണിന്റെ മകന്‍ ദല്‍ഹിയില്‍ വെച്ചുണ്ടായ ഒരു റോഡപകടത്തില്‍ അകാലമൃത്യുവിനിരയായി. ശവശരീരം വീട്ടിലെത്തിച്ച് മതരഹിതമായി വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. സംസ്‌ക്കാര ചടങ്ങില്‍ നല്ല ജനപങ്കാളിത്തവുമുണ്ടായിരുന്നു. പക്ഷെ ശേഷം ശ്രീ.ബേബിജോണിനോട് വിടപറഞ്ഞ് പുറത്തിറങ്ങിയ സഹപ്രവര്‍ത്തകരായ ചില യുക്തിവാദികളെ തൊട്ടടുത്ത കവലയില്‍ വെച്ച് പുരോഗമനപ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ട തദ്ദേശീയരായ ഒരു കൂട്ടം യുവാക്കള്‍ തടഞ്ഞുനിറുത്തി 'കുറ്റവിചാരണ' നടത്തി. ചിലരുടെ കാര്‍ ആക്രമിക്കുകയും മറ്റുചിലരെ അസഭ്യവര്‍ഷത്തോടെ പിടിച്ചുതള്ളുകയും കവിളത്തടിക്കുകയും ചെയ്തു. തങ്ങളുടെ പള്ളിക്ക് സമീപം വസിക്കുന്ന ഒരു ചെറുപ്പക്കാരനെ മതപരമായി സംസ്‌ക്കരിക്കാത്തതിലുള്ള അരിശം പ്രകടപ്പിക്കുകയായിരുന്നു ആ മതവിപ്‌ളവകാരികള്‍. നോക്കൂ, ഇവിടെ മരിച്ച ആള്‍ അവിശ്വാസി, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അവിശ്വാസികള്‍, കുടംബം ഒന്നടങ്കം അവിശ്വാസികള്‍. ആരുടെ ഭാഗത്തുനിന്നും തടസ്സവാദമില്ല. പക്ഷെ , അറിയുക എങ്ങനെ സംസ്‌ക്കരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം മതം ആര്‍ക്കും അടയറ വെച്ചിട്ടില്ല! സാംസ്‌ക്കാരികകേരളത്തിനും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും അപമാനകരമായി തീര്‍ന്ന ഈ സംഭവത്തെ കുറിച്ച് കൂടുതല്‍ വിസ്തരിക്കുന്നില്ല. പക്ഷെ ഇതൊക്കെ ഇവിടെ ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ നടക്കുന്നുവെന്നറിയണം. 

എല്ലായിടത്തും ഇതൊന്നും സംഭവിക്കില്ലെന്ന് വാദിക്കാം. പക്ഷെ ഇതേ നിലപാട് തന്നെ മതം എവിടെയും കൈക്കൊള്ളും. അതെപ്പോഴും അക്രമത്തിലേക്കും കയ്യേറ്റത്തിലേക്കും നീങ്ങണമെന്നില്ലെന്ന് മാത്രം. ശവത്തിന് മുകളില്‍, നവജാതശിശുവിന് മുകളില്‍, വധുവരന്‍മാര്‍ക്ക് മുകളില്‍ തങ്ങള്‍ക്ക് അപ്രതിരോധ്യമായ അധികാരമുണ്ടെന്ന് മതം ശഠിക്കുന്നു. വേണമെങ്കില്‍ മതകോപം ഏറ്റുവാങ്ങി നാസ്തികത അനുഷ്ഠിച്ചുകൊള്ളണമെന്ന ആത്മവിശ്വാസമില്ലായ്മയാണ് മതത്തിന്റെ അടയാളം. സമ്പത്തുകൊണ്ട് തൊണ്ണൂറ് ശതമാനം മനുഷ്യരേയും മയപ്പെടുത്താം. ഭയപ്പെടുത്തി തൊണ്ണൂറ്റിയൊമ്പത് ശതമാനത്തേയും കീഴടക്കുകയും ചെയ്യാം. പക്ഷെ വിത്തുംവാളും ഉപയോഗിച്ച് നേടുന്ന വിജയം ദര്‍ശനത്തിന്റെ മാഹാത്മ്യമല്ല. അത് ഭീരുത്വവും ആത്മിവിശ്വാസമില്ലായ്മയുമാണ്. മതാനുഷ്ഠാനങ്ങള്‍ ഇഷ്ടാനുസരണം തള്ളാനും കൊള്ളാനുമുള്ള അനുവാദം വിശ്വാസികള്‍ക്ക് കൊടുത്തുനോക്കൂ, മതം ഉപ്പുവെച്ച കലമായിത്തീരും. 

ഈയിടെ മതരഹിതമായി വിവാഹിതനായ ഒരു നാസ്തികസുഹൃത്ത് സ്വന്തം അനുഭവം വിവരിക്കുകയുണ്ടായി. എല്ലാ മതാചാരങ്ങളും ശ്രദ്ധാപൂര്‍വം ഒഴിവാക്കി വിവാഹിതനായ ആ യുവാവിനെ ഗൃഹപ്രവേശത്തിന് തൊട്ടുമുമ്പ് സ്വമാതാവ് സമര്‍ത്ഥമായി കബളിപ്പിച്ചു. വധുവരന്‍മാരുടെ ഗൃഹപ്രവേശവേളയില്‍ അവര്‍ നിലവിളക്കുമായി വന്ന് ഇരുവരേയും എതിരേറ്റു. വായുവില്‍ ഉഴിഞ്ഞ് വധുവിന് തിലകക്കുറി തൊടുകയും വലതുകാല്‍ വെച്ച് കയറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വിവാഹദിവസം മുഴുവന്‍ ചടങ്ങുകളില്‍ മതംതീണ്ടാതെ സൂക്ഷിച്ച സുഹൃത്തിനെ സംബന്ധിച്ചിടത്തോളം ഈ അന്ത്യഘട്ടത്തിലെ തിരിച്ചടി തികച്ചും അപ്രതീക്ഷമായിരുന്നു. പ്രതിഷേധിക്കാന്‍ ഒരുങ്ങിയെങ്കിലും മാതാവിനെ പരസ്യമായി അപമാനിച്ച് ഒരു രംഗം സൃഷ്ടിക്കെണ്ടെന്ന് കരുതി അയാള്‍ നിശബ്ദനായി. പക്ഷെ ഈ സംഭവത്തിന്റെ പേരില്‍ പിന്നീട് മതസുഹൃത്തുക്കള്‍ അയാളെ പരിഹസിച്ചു. മാതാവിനെതിരെ പ്രതികരിച്ചിരുന്നെങ്കില്‍ ''പെറ്റത്തള്ളയുടെ നിസ്സാരമായ ഒരു ആഗ്രഹത്തെ തള്ളി അവരെ പരസ്യമായി അപമാനിച്ച സംസ്‌ക്കാരശൂന്യന്‍'' എന്ന പരിവേഷം ലഭിക്കുമായിരുന്നു. മറിച്ചായതുകൊണ്ട് മതപരമായി വിട്ടുവീഴ്ച ചെയ്‌തെന്ന മതപരിഹാസം കേള്‍ക്കേണ്ടി വന്നു! 

യുവസുഹൃത്ത് മുന്‍കൂട്ടിതന്നെ സ്വമാതാവിനെ കാര്യങ്ങളൊക്കെ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നതാണ്. എങ്കിലും അവസാനം വരെ പിടിച്ച് നില്‍ക്കാന്‍ ആ മഹതിക്ക് സാധിച്ചില്ല. ഒരു മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം മതവൈറസില്‍ നിന്നുള്ള സമ്പൂര്‍ണ്ണമോചനം ഏറെക്കുറെ അസാധ്യമാണെന്നാണിത് തെളിയിക്കുന്നത്. ഗത്യന്തരമില്ലാതെ മതരഹിതവിവാഹത്തിന് സമ്മതിച്ച ശേഷം അവസാനനിമിഷം ഒരു 'താലി' എങ്കിലും കെട്ടാന്‍ അനുവദിക്കണമെന്ന അപേക്ഷ വളരെ സെന്റിമെന്റലായി ഉന്നയിച്ച് ഭാര്യാപിതാവിനെ അപമാനിച്ച വരന്റെ വീട്ടുകാരേയും പരിചയമുണ്ട്. നേരിട്ട് പങ്കെടുത്ത വിവാഹമായിരുന്നവത്. എങ്ങനെയെങ്കിലും മതാചാരങ്ങളില്‍ മറ്റുള്ളവരേയും കൊണ്ടുചെന്ന് കെട്ടണമെന്ന അദ്യമ്യമായ മതവാശിയാണിതൊക്കെ. മതം പുലര്‍ന്നുകാണാന്‍ മതം കൊതിക്കുന്നു, അതിനായി എന്തു ചെയ്യാനുമത് മടിക്കുന്നില്ല.

അവിശ്വാസിയുടെ ഭാര്യയായി വരുന്ന പെണ്‍കുട്ടി മിക്കവാറും മതപ്രസരണമേറ്റ് കരുവാളിച്ച അവസ്ഥയിലായിരിക്കും. വിവാഹശേഷം യുക്തിബോധം പകരാന്‍ ശ്രമിച്ചാല്‍ പരിശീലനം സിദ്ധിച്ച വിശ്വാസിയാണെങ്കില്‍ ചെവി പൊത്തിക്കളയും! മറ്റുചിലര്‍ സൗമ്യമായി ഒഴിഞ്ഞുമാറും. ആക്രമണോത്സുകമായി പ്രതികരിക്കാനും മതകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും മറ്റൊരു വിഭാഗം തയ്യാറാവും. ഇതില്‍ മൂന്നാമത്തെ വിഭാഗത്തിനാണ് മാറ്റമുണ്ടാകാന്‍ ഏറ്റവുമധികം സാധ്യത. ഭാര്യയുടെ വ്യക്തിസ്വാതന്ത്രം മാനിച്ച് വിശ്വാസകാര്യത്തില്‍ ഇടപെടാതിരുന്നാല്‍ ''ഭാര്യയെപ്പോലും ബോധ്യപ്പെടുത്താന്‍ കഴിയാതെ'' മറ്റുള്ളവരോട് നാസ്തികത പ്രസംഗിക്കുന്നവനെന്നും ഭാര്യ യുക്തിബോധം ഉപയോഗിക്കാന്‍ ശീലിച്ചാല്‍ നാസ്തികത അടിച്ചേല്‍പ്പിച്ചവനെന്നും പഴി കേള്‍ക്കേണ്ടി വരും. പ്രചരിപ്പിക്കാനും അടിച്ചേല്‍പ്പിക്കാനും മതത്തിന് മാത്രമേ അവകാശമുള്ളല്ലോ!

കുട്ടികളെ മതരഹിതമായി വളര്‍ത്തിയാല്‍ അവരില്‍ നാസ്തികത അടിച്ചേല്‍പ്പിക്കപ്പെട്ടു. മതങ്ങളെക്കുറിച്ചൊക്കെ സ്വന്തം കുട്ടികളെ പഠിപ്പിക്കാന്‍ നാസ്തികന്‍ തയ്യാറാവണമെന്നാണ് മതനിലപാട്. മതത്തെ പരിചയപ്പെടുത്തി കൊടുക്കുന്നത് നാസ്തികന് കാര്യങ്ങള്‍ എളുപ്പമാക്കുമെങ്കിലും തിരിച്ച് സന്തം കുട്ടികള്‍ക്ക് നാസ്തികത പരിചയപ്പെടുത്തി കൊടുക്കാന്‍ മതവിശ്വാസി തയ്യാറാവില്ല. ഭാര്യയുടേയോ ബന്ധുക്കളുടേയോ നിര്‍ബന്ധംമൂലം കുട്ടികള്‍ മതവിശ്വാസികളായി വളര്‍ന്നാല്‍ സ്വന്തം കുട്ടികളെപ്പോലും ബോധ്യപ്പെടുത്താനാവാത്തവന്‍ നാസ്തികത പ്രസംഗക്കുന്നുവെന്ന് മതം പരിഹസിക്കും; മറിച്ചാണെങ്കില്‍ മതസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയെന്നും. മതവിശ്വാസിയെ സംബന്ധിച്ച് ഇത്തരം പൊല്ലാപ്പുകളൊന്നുമില്ല. അവിശ്വാസി സ്വജീവിതത്തില്‍ എന്തുചെയ്താലും അതിലെല്ലാം ന്യൂനത കണ്ടെത്തി അധിക്ഷേപിക്കാനുള്ള ജന്മാവകാശം തനിക്കുണ്ടെന്ന് മതവിശ്വാസി കരുതുന്നു. വിശുദ്ധവസ്തുവായി താന്‍ ചുമക്കുന്ന വിഡ്ഢിത്തങ്ങള്‍ മാനിക്കാതെ മിടുക്കനാകാന്‍ അവിശ്വാസി ശ്രമിക്കുന്നതിലെ അസഹിഷ്ണതയും നീറ്റലുമാണ് ഈ നിലപാടെടുക്കാന്‍ മതവിശ്വാസിയെ പ്രേരപ്പിക്കുന്നത്.

നാസ്തികനെ പീഡിപ്പിക്കുന്ന മതഫാസിസത്തിന്റെ ലക്ഷ്യവും മതേതര-നാസ്തിക സംസ്‌ക്കാരത്തിന്റെ വ്യാപനം തടയുക തന്നെയാണ്. പൊള്ളയായ മതമാഹാത്മ്യം കുത്തിനിറച്ച പാഠപുസ്തകളില്‍ മതരഹിതജീവിതത്തെ പരാമര്‍ശിക്കുന്ന ഒരു വരി പോലും കടന്നുകൂടാന്‍ പാടില്ലെന്ന് മതം ശാഠ്യം പിടിക്കും. സ്വജീവതത്തില്‍ മതവുമായി സന്ധി ചെയ്യുന്ന അവിശ്വാസി സത്യത്തില്‍ ദുസ്സഹമായ മതഭീഷണിക്ക് വിധേയമായല്ലേ അത് ചെയ്യുന്നത്? ആശയപരമായി നാസ്തികത നൂറ് ശതമാനം ശരിയാണെങ്കിലും മതസമ്മര്‍ദ്ദവും ഭീഷണിയും യാഥാര്‍ത്ഥ്യമാണ്. മതം ഇത്തരം ശാഠ്യങ്ങള്‍ കാട്ടാത്ത വികസിതസമൂഹങ്ങളില്‍ (ഉദാ-യൂറോപ്പും സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളും) മതം മരിക്കുകയും മതേതരജീവിതം തഴയ്ക്കുകയും ചെയ്യുന്നു. അതേസമയം മതം ഒരു കൊലവിളിയായി പ്രതിധ്വനിക്കുന്ന അവികിസിതസമൂഹങ്ങളില്‍ മതേതരജീവിതം ദുസ്സഹമാകുന്നു.

ഒരു വ്യക്തിയെന്ന നിലയില്‍ സമൂഹത്തിന്റെ പൊതുബോധത്തിനെതിരെ പോരടിച്ച് നില്‍ക്കാനുള്ള ശേഷി മിക്കവര്‍ക്കുമില്ല. അതിന് സാധിക്കാത്തതു കൊണ്ടാണ് മഹാഭൂരിപക്ഷവും ഒക്കെ കണ്ടില്ലെന്ന് നടിക്കുന്നത്. അതല്ലാതെ എതിര്‍പ്പുകളോ വിരുദ്ധ അഭിപ്രായങ്ങളോ ഇല്ലാത്തതുകൊണ്ടല്ല. മതസമൂഹത്തിനെയും മതഫാസിസത്തേയും എതിര്‍ത്ത് നാസ്തികരെല്ലാം കരുത്ത് തെളിയിക്കണമെന്ന വാദത്തില്‍ കഴമ്പില്ല. തീര്‍ച്ചയായും പലര്‍ക്കുമത് സാധിക്കുന്നുണ്ട്. പക്ഷെ ആ ജീവിതങ്ങളൊക്കെ നിലയ്ക്കാത്ത പോരാട്ടത്തിന്റെ തുടര്‍ക്കഥയാണ് പറയുന്നത്. ദര്‍ശനവൈശിഷ്ട്യം പരീക്ഷിക്കാനാണെങ്കില്‍ സമവും സംതുലിതവുമായ മത്സരസാഹചര്യം നിലനില്‍ക്കണം. മതാധിഷ്ഠിത സമൂഹത്തില്‍ അങ്ങനെയൊന്ന് കാണാനാവില്ല. അവിടങ്ങളില്‍ നാസ്തികന് നേരിടേണ്ടി വരുന്ന ജീവിതവൈഷമ്യങ്ങള്‍ മതസൃഷ്ടിയാണ്. 

പണ്ട് ഭൂമി ഉരുണ്ടതാണെന്നും അത് സൂര്യന് ചുറ്റും ഭ്രമണം ചെയ്യുന്നുവെന്നും പറഞ്ഞവരെ മതം ചുട്ടുകരിച്ചു. പക്ഷെ അതുകൊണ്ട് മാത്രം പ്രാണരക്ഷാര്‍ത്ഥം ഭൂമി പരന്നതാണെന്ന മതവാശി സമ്മതിച്ച് കൊടുക്കാന്‍ ഗലീലിയോ ഉള്‍പ്പെടെ ഏവരും തയ്യാറായി. ഭൂമി ചലിക്കുന്നില്ലെന്ന മതവാശി പരസ്യമായി അംഗീകരിച്ചു കൊടുത്താണ് ഗലീലിയോ തല രക്ഷിച്ചത്. പക്ഷെ ''എങ്കിലും അത് ചലിക്കുന്നുണ്ട്''(''Neverthless it moves'') മതകോടതിയില്‍ നിന്നും പുറത്തിറങ്ങവെ ഗലീലിയോ ആത്മഗതം നടത്തിയത്രെ. അതിന് ശേഷം ദൂരദര്‍ശിനി നിര്‍മ്മിച്ച് വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളെ കണ്ടുപിടിക്കാന്‍ അദ്ദേഹത്തിനായി. ഗലീലിയോ മതഭ്രമത്തെ വെല്ലുവിളിച്ച് ബ്രൂണോയെപ്പോലെ രക്തസാക്ഷിയാകണമായിരുന്നോ? ധീരനായിരുന്ന ബ്രൂണോ ഗലീലിയോയുടെ പ്രായോഗികബുദ്ധി പ്രകടപ്പിച്ചില്ല. പലപ്പോഴും മുന്നണിപ്പോരാളികള്‍ പൊടുന്നനെ അപ്രത്യക്ഷമാകുമ്പോള്‍ വിളക്കുമരം പോലെ അവരെ ആശ്രയിച്ച് പിന്നാലെ തുഴയുന്നവര്‍ വല്ലാതെ ഇരുട്ടില്‍ പെട്ടുപോകുന്നുണ്ട്. സ്വരക്ഷ വെല്ലുവിളിക്കപ്പെടുമ്പോള്‍ ചിലര്‍ ഗലീലിയോ ആയി മാറുന്നു, മറ്റുചിലര്‍ അപ്പോഴും ബ്രൂണോ ആയി നിലകൊള്ളുന്നു. മതനിഷേധികളില്‍ ബ്രൂണോമാരും ഗലീലിയോമാരുമുണ്ടാകാം. വ്യക്തിപരമായ വ്യതിരിക്തതയാണത്.

മതപരമായ വിമര്‍ശനങ്ങള്‍ വിശ്വാസി പൊതുവെ അസഹിഷണുതയോടെയാവും സ്വീകരിക്കുക. അതുകൊണ്ടുതന്നെ അത്തരം വിഷയങ്ങള്‍ അവരുമായുള്ള ഇടപെടലുകളില്‍ നിന്ന് ഒഴിവാക്കി യോജിക്കാവുന്ന മറ്റ് മേഖലകള്‍ കണ്ടെത്തി മുന്നോട്ടുപോവുകയെന്ന സാധാരണയുക്തിയാണ് അവിശ്വാസികള്‍ മിക്കപ്പോഴും സ്വീകരിക്കുക. ഇതുമൂലം വിശ്വാസപ്രമാണങ്ങളിലേക്ക് യുക്തിയുടെ വെളിച്ചം കടത്തിവിടാന്‍ അയാള്‍ക്ക് ഒരിക്കലും സാധിക്കില്ല. കൃത്രിമ ആദരവ് മതത്തിന് നല്‍കാന്‍ ഇതുമൂലം അവിശ്വാസിയും ശീലിച്ചുതുടങ്ങുന്നു. മതത്തോട് മൃദുസമീപനം സ്വീകരിക്കുന്ന ബുദ്ധിജീവികളില്‍ ഒട്ടുമുക്കാലും സ്വന്തം നിലയില്‍ മതവിശ്വാസികളല്ലെന്നതാണ് ശ്രദ്ധേയം. ശ്രദ്ധിക്കുക-പഠിക്കുക-സ്വന്തംനിലയില്‍ ചിന്തിക്കുക...ഇതൊക്കെ മറ്റേതു മേഖലയിലും നിസ്സാരമായി നിര്‍വഹിക്കാന്‍ മതവാദിക്ക് സാധിച്ചേക്കും. പക്ഷെ മതകാര്യത്തില്‍ ഇത് ഏറെക്കുറെ അസാധ്യമായിരിക്കും. ഭയപ്പെടുത്തിയും സമ്മര്‍ദ്ദം പ്രയോഗിച്ചും വ്യക്തിയെ കീഴടക്കുക എന്ന മതതന്ത്രം ഒരിക്കലും മഹത്തരമല്ല. ബ്രൂണോമാരും ഗലീലിയോമാരും ഭിന്നരീതികളില്‍ മതത്തിന് അസഹഷ്ണുതയുണ്ടാക്കും. ഓരോ അവിശ്വാസിയും സ്വജീവിതത്തിലുടനീളം ബ്രൂണോയ്ക്കും ഗലീലിയോയ്ക്കും ഇടയിലൂടെ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അപ്പോഴും, എല്ലായ്‌പ്പോഴും അവനൊരു ബ്രൂണോയോ ഗലീലിയോയോ ആയി നിലകൊള്ളുന്നു.***************

25 comments:

  1. റെയിൽവെ ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ CORE-എന്ന സംഘടനയുടെ വാർഷികത്തിന് കുരീപുഴ ശ്രീകുമാറും വന്നിരുന്നു.ആദ്യ ഇനം ഈശ്വരപ്രാർത്ഥന.വേദിയും സദസ്സും എഴുനേറ്റുനിന്നു.വേദിയിലുള്ള കുരീപ്പുഴ മാത്രം കയ്യിലിരുന്ന വാരികവായിച്ചിരുന്നു.കൃതൃമ മൌനം-ഞാനുൾപെടെ അഭിനയിച്ചിരുന്നു. പലർക്കും ഇതു ദഹിച്ചില്ല.പിന്നീട്,കുരീപ്പുഴ പറഞ്ഞ കമന്റ്’എല്ലാരും പ്രാർത്ഥിക്കുമ്പോൾ മറ്റുള്ളവരെ ശ്രദ്ധിക്കുന്നതെന്തിന്’കൺനടച്ച് പ്രാർത്ഥിച്ചാൽ പോരേ..?

    ReplyDelete
  2. really a great post sir thank u a lot

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. മി രവിചന്ദ്രന്‍...
    ഈ പോസ്റ്റ്‌ എഴുതാന്‍ കുരച്ച് സമയം എടുതീട്ടുണ്ടാകും...
    സ്കിപ്പ് ചെയ്യാനെടുത്ത സമയം ഒന്നര മിനിറ്റ് ! താങ്കള്‍ പറയാന്‍ ശ്രമിച്ചത് മനസ്സിലായി...!
    കമ്യൂണിസ്റ്റുകാരെയല്ല, ആരെ വധിചാലും അത്‌ കൊടും പാപമാണ് ! തിരിച്ചു അങ്ങിനെയൊരു കണ്സെപ്റ്റ് ഉണ്ടോ എന്നറിയില്ല !
    പിന്നെ, കമ്യൂണിസ്റ്റുകാര്‍ ഭൂരിഭാഗവും അവിശ്വാസികള്‍ അല്ല ട്ടോ ! അങ്ങിനെയൊരു രാഷ്ട്രീയത്തെ മറ്റൊന്നിന്റെ നിഷ്ക്രിയത്വതില്‍/അഭാവത്തില്‍ മനുഷ്യന്‍ തനിക്കു മുമ്പിലുള്ള പ്രശ്നങ്ങളില്‍ ഇടപെടുന്നതിനു ആശ്രയിക്കുന്നു എന്നതിനാല്‍ ആണത്. അത്‌ കൊണ്ടു ലേബല്‍ ചെയ്യുന്നത് ശരിയാവില്ല.
    തെറ്റ് ചെയ്യുന്നവന്‍ വിശ്വാസിയല്ല...വിശ്വാസത്തെ ഉറപ്പിക്കുന്നത് അവന്‍ ചെയ്യുന്ന നന്മയുടെ അടിസ്ഥാനത്തില്‍ ആണ്. തെറ്റിലൂടെ ഒരാള്‍ തന്റെ ദൈവ നിഷേദം ഉറപ്പിക്കുകയാണ് ചെയ്യുന്നത്. (നിരീശ്വര വാദത്തില്‍ അവര്‍ക്ക് മെമ്പര്‍ ഷിപ്‌ ഉണ്ടാകണം എന്നില്ല). എന്ത് കൊണ്ടു അക്രമങ്ങള്‍ കൂടുന്നു എന്നത് ഇപ്പോള്‍ വ്യക്തമായോ ?

    ReplyDelete
  5. >>തെറ്റ് ചെയ്യുന്നവന്‍ വിശ്വാസിയല്ല...വിശ്വാസത്തെ ഉറപ്പിക്കുന്നത് അവന്‍ ചെയ്യുന്ന നന്മയുടെ അടിസ്ഥാനത്തില്‍ ആണ്<<.......
    if so there wont be any believer of god.

    ReplyDelete

  6. venu: "if so there wont be any believer of god"

    yes, if "you" cannot see any, then that is your truth !!

    ReplyDelete
  7. ഈ കമന്റു കൂടി ടിലീട്ടരുതെ ....!! എനിക്ക് മുകളില്‍ കമന്റിയവരേ പോലെ താങ്കളുടെ "ഹല്ലെലുയക്കാരന്‍ ആകാനാവില്ല"
    ________
    മി രവിചന്ദ്രന്‍...

    ഈ പോസ്റ്റ്‌ എഴുതാന്‍ കുരച്ച് സമയം എടുതീട്ടുണ്ടാകും...
    സ്കിപ്പ് ചെയ്യാനെടുത്ത സമയം ഒന്നര മിനിറ്റ് ! താങ്കള്‍ പറയാന്‍ ശ്രമിച്ചത് മനസ്സിലായി...!
    കമ്യൂണിസ്റ്റുകാരെയല്ല, ആരെ വധിചാലും അത്‌ കൊടും പാപമാണ് ! തിരിച്ചു അങ്ങിനെയൊരു കണ്സെപ്റ്റ് ഉണ്ടോ എന്നറിയില്ല !
    പിന്നെ, കമ്യൂണിസ്റ്റുകാര്‍ ഭൂരിഭാഗവും അവിശ്വാസികള്‍ അല്ല ട്ടോ ! അങ്ങിനെയൊരു രാഷ്ട്രീയത്തെ മറ്റൊന്നിന്റെ നിഷ്ക്രിയത്വതില്‍/അഭാവത്തില്‍ മനുഷ്യന്‍ തനിക്കു മുമ്പിലുള്ള പ്രശ്നങ്ങളില്‍ ഇടപെടുന്നതിനു ആശ്രയിക്കുന്നു എന്നതിനാല്‍ ആണത്. അത്‌ കൊണ്ടു ലേബല്‍ ചെയ്യുന്നത് ശരിയാവില്ല.
    തെറ്റ് ചെയ്യുന്നവന്‍ വിശ്വാസിയല്ല...വിശ്വാസത്തെ ഉറപ്പിക്കുന്നത് അവന്‍ ചെയ്യുന്ന നന്മയുടെ അടിസ്ഥാനത്തില്‍ ആണ്. തെറ്റിലൂടെ ഒരാള്‍ തന്റെ ദൈവ നിഷേദം ഉറപ്പിക്കുകയാണ് ചെയ്യുന്നത്. (നിരീശ്വര വാദത്തില്‍ അവര്‍ക്ക് മെമ്പര്‍ ഷിപ്‌ ഉണ്ടാകണം എന്നില്ല). എന്ത് കൊണ്ടു അക്രമങ്ങള്‍ കൂടുന്നു എന്നത് ഇപ്പോള്‍ വ്യക്തമായോ ?
    _______
    "സൗദി അറേബ്യ പോലുള്ള മുസ്‌ളീം രാജ്യങ്ങളിലെ "ദശലക്ഷക്കണക്കിന്" അവിശ്വാസികള്‍ പുറത്തുവരാത്തത് നാസ്തികതയുടെ ദൗര്‍ബല്യമല്ലെന്ന് വ്യക്തം."

    സൌദി അറേബ്യയെ കുറിച്ചു പറയുമ്പോള്‍ ഇസ്ലാമിനെ കുറ്റം പറയും ! അവിശ്വാസികളെ കുറിച്ചു സ്ടാടിസ്ടിക്സ് എടുക്കുമ്പോള്‍ "ദശലക്ഷക്കണക്കിന്" എന്ന് പറയും !!

    "12 ലക്ഷം കമ്മ്യൂണിസ്റ്റുകാരെ സുഹാര്‍ത്തോ വധിച്ച രാജ്യമാണ് ഇന്തോനേഷ്യ."

    സുഹാര്‍തോ "ഇസ്ലാമിസ്റ്റു" ആയിരുന്നു എന്നത് പുതിയ അറിവാണ് !! കമ്യൂനിസ്ടായാല്‍ മാത്രമേ അവിശ്വാസി ആകൂ എന്നുണ്ടോ ??

    "ഇറാനിയന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ലക്ഷക്കണക്കിന് അനുഭാവികള്‍ക്കാണ് 1977 ലെ ഇസ്‌ളാമിക വിപ്‌ളവകാലത്ത് ജീവന്‍ നഷ്ടപ്പെട്ടത്."

    മി. രവി ചന്ദ്രന്‍..അന്നത്തെ യു എസ് ആന്‍ഡ്‌ ബ്രിട്ടീഷ്‌ കൂപിനെ കുറിച്ചു പഠിക്കുക. ഇസ്ലാം എന്ന് പ്രയോഗിക്കുന്നതിനു മുമ്പ് അണിയറയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ പോളിടിക്സ് അറിയാന്‍ ശ്രമിക്കുകയെങ്കിലും ആകാം....ഭൂതം ആയാലും, വര്‍ത്തമാനം ആയാലും....! അല്ലെങ്കില്‍ വിവരം ഉള്ളവര്‍ താങ്കള്‍ക്കു പറയേണ്ട യാധാര്ത്യങ്ങളെ കുറിച്ചു വിവരം ഇല്ലെന്നു കരുതും....!

    "ഇറാഖിലെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിക്ക് അന്ത്യകൂദാശ നടത്തിയത് സദാം ഹുസൈനായിരുന്നു....
    സ്വഭാവികമായും സദാം വധിക്കപ്പെപ്പോള്‍ ഏറ്റവുമധികം ആഹ്‌ളാദിച്ചതും ആഘോഷിച്ചതും അവിടുത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളാണ്."

    ഇപ്പോഴും ആ കമ്യൂണിസ്റ്റുകാര്‍ സദ്ദാമിനു ശേഷമുള്ള തങ്ങളുടെ "ഭാഗ്യതെ" ഓര്‍ത്തു സന്തോഷിക്കുന്നുണ്ടാകും....!! അതാണ്‌ കമ്യൂണിസം....!!

    ചൈനായിലും, റഷ്യയിലും കമ്യൂണിസം എന്തായി എന്ന് കൂടി പറഞ്ഞാല്‍ എല്ലാം പൂര്‍ത്തിയാകും...അവിടെ കമ്യൂണിസം കാലാപുരിക്ക് അയച്ചവരെ കുറിച്ചും...!!!

    naj..

    ReplyDelete
  8. naj , skip cheythu ennu ningal paranju. athinu shesham vaakyangal enni enni marupadi ezhuthunnu. ningal mattullavare vilakurachu kaanikkaan sramikkunathiloode ningal thanne aanu apamanithan aakunnathu ennu manasilaakkuka.

    ReplyDelete
  9. Manu,

    If anyone feel so, then he is to be blamed ! Prove if i am wrong on what I said on his few lines found baseless !!!

    naj

    ReplyDelete
  10. Manu,

    If anyone feel so, then he is to be blamed ! Prove if i am wrong on what I said on his few lines found baseless !!!

    naj

    ReplyDelete
  11. ((സൗദി അറേബ്യ പോലുള്ള മുസ്‌ളീം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് അവിശ്വാസികള്‍ പുറത്തുവരാത്തത് നാസ്തികതയുടെ ദൗര്ബല്യമല്ലെന്ന് വ്യക്തം.))
    ഈ “ദശലക്ഷക്കണക്ക” സര്‍വ്വേ നടത്തി കിട്ടിയ പോലാണല്ലോ പറയുന്നത്. ഹി ഹി ഹി .വെറുതെ അങ്ങു ഊഹിക്കുക, എന്നിട്ടത് ആധികാരികം എന്ന മട്ടില്‍ അവതരിപ്പിക്കുക...കൊള്ളാം ... സൗദി അറേബ്യ പോലുള്ള മുസ്‌ളീം രാജ്യങ്ങളില്‍ അവിശ്വാസികള്‍ ഉണ്ടായിരിക്കാം. ആ കണക്ക് എത്രയെന്നു അറിയാത്ത സ്ഥിതിക്ക് ഇത്രയ്ക്കങ്ങ് പര്‍വതീകരിക്കണോ?


    ((ജീവിതസമ്മര്ദ്ദംദ താങ്ങാനാവാത്ത മാനസികദൗര്ബ ല്യം മൂര്ച്ഛി ക്കുമ്പോഴാണ് ഒരാള്‍ ഭക്തി, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരികളിലേക്ക് കൂപ്പുകുത്തുന്നത് തന്നെ.))
    ജീവിതസമ്മര്ദ്ദം താങ്ങാനാവാത്ത മാനസികദൗര്ബല്യം മൂര്ച്ഛിക്കുമ്പോള്‍ സത്യത്തില്‍ മിക്കവരും അത് വരെ ഉണ്ടായിരുന്ന ദൈവവിശ്വാസം നഷ്ടപ്പെട്ടു നിരീശ്വരത്വതിലേക്ക് കൂപ് കുത്തുകയാണ് ചെയ്യുന്നത്. അത് വരെ വിശ്വസിച്ചിരുന്ന ദൈവം തന്നെ കൈവിട്ടുവല്ലോ എന്നൊരു നിരാശാബോധം.ഞാന്‍ അറിയുന്ന മിക്ക നിരീശ്വരവാദികളും തങ്ങളുടെ ജീവിതത്തിലെ ഇത്തരം ആകസ്മികമായ ചില സന്നിഗ്ധ ഘട്ടത്തില്‍ ആണ് നിരീശ്വരവാദികളായി മാറിയത്. അത് പോലെ തിരിച്ചും. പണ്ടൊക്കെ ബുദ്ധിമുട്ടും കഷ്ടപ്പാടുമായി ജീവിച്ചിരുന്നപ്പോള്‍ യാതൊരു മത ഭക്തിയുമില്ലാതെ കഴിഞ്ഞിരുന്നവര്‍ സമ്പത്തും സൌകര്യങ്ങളും ആയപ്പോള്‍ യഥാര്ത്ഥത മതഭക്തരായി അതില്‍ ആനന്ദം കണ്ടെത്തി ജീവിക്കുന്നത്, (ഏതു മതത്തില്‍ പെട്ടവരും) നമുക്ക് ചുറ്റും ഇപ്പോള്‍ ധാരാളമായി കാണാം.യഥാര്ത്ത്തില്‍ ഒരു യഥാര്ത്ഥ മതവിശ്വാസി സമാധാനത്തില്‍ കഴിഞ്ഞു കൂടുമ്പോള്‍ നിരീശ്വരവാദികള്‍ സമാധാനം കിട്ടാതതിനാലോ എന്തോ, വിശ്വാസികളെ ചൊറിഞ്ഞു ചൊറിഞ്ഞു കാലം കഴിക്കുന്നു.

    ReplyDelete
  12. >> Black cat said ഹി ഹി ഹി .വെറുതെ അങ്ങു ഊഹിക്കുക, എന്നിട്ടത് ആധികാരികം എന്ന മട്ടില്‍ അവതരിപ്പിക്കുക...കൊള്ളാം <<
    എങ്കില്‍ പിന്നെ പല "വിശുദ്ധ " ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടവ യെ കുറിച്ച് താങ്കള്‍ക്ക് ഇതേ അഭിപ്രായമായിരിക്കും അല്ലെ !!!!! അവയുടെ ആധികാരികതെയെക്കുറിച്ച് !!!!!!!!!!!

    ReplyDelete
  13. എന്റെ മേല്‍ കമന്റിനെ കുറിച്ചു മറുപടി പ്രതീക്ഷിക്കുന്നു...
    _________

    Ravichandran: "അവിശ്വാസികളായ പലരും "അവസാനം" ആത്മവിശ്വാസം നഷ്ടപ്പെട്ട്......
    _____________
    നിരീശ്വരതത്തെ ആദ്യം പിന്തുടരുകയ്യും, തങ്ങള്‍ക്കുണ്ടായിരുന്ന ഉണ്ടായിരുന്ന നിരീശ്വര വാദം ഇടയ്ക്കുവെച്ചു ദുര്‍ബലമാകുകയും ആത്മ വിശ്വാസം നഷ്ടപെടുകയും ചെയ്യുന്നതില്‍ നിന്നു ഒരു കാര്യം താങ്കള്‍ പറയാതെ പറയുന്നു.
    അവിശ്വാസം ആദ്യം പിന്തുടരുമ്പോള്‍ പിന്നീട് അത്‌ ശക്തമായി വരികയാണ് വേണ്ടിയിരുന്നത്.. കാരണം മുമ്പ് വിശ്വാസികള്‍ ആയിരുന്ന വരോ ആല്ലാതിരുന്നവരോ ആയിരുന്ന ആളുകളില്‍ മറിച്ചു സംഭവിച്ചതിന്റെ പേരില്‍ ആണ് അവിശ്വാസതിലേക്ക് വരുന്നത്...! പക്ഷെ അനുഭവങ്ങള്‍ പിന്നീട് അവരെ എത്തിക്കുന്നത് വലിയ ഗര്‍ത്തത്തിലേക്ക് ആണല്ലോ.....! ഇതൊരു കുമ്പസാരം ആണോ ? തങ്ങളില്‍ തന്നെ അസ്ഥിരമായ ഒരു പ്രതിഭാസമായി നിരീശ്വരത്വതെ ഓരോരുത്തരും ജീവിതത്തില്‍ കൊണ്ടു നടക്കുന്നു. അവസാനം കൂട് മാറുന്നു..ആ ഗാപ്പില്‍ പുതിയവര്‍ വരുന്നു...പിന്നീട് അവര്‍ക്കും മേല്പറഞ്ഞ പരിണാമം സംഭവിക്കുന്നു...അങ്ങിനെ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു...!

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. Dear Mr. Ravichandran,

    ""സത്യത്തില്‍ ജീവിതസമ്മര്‍ദ്ദം താങ്ങാനാവാത്ത മാനസികദൗര്‍ബല്യം മൂര്‍ച്ഛിക്കുമ്പോഴാണ് ഒരാള്‍ ഭക്തി, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരികളിലേക്ക് കൂപ്പുകുത്തുന്നത് തന്നെ"
    ___
    പരസ്പര വിരുദ്ധമായ കാര്യങ്ങളെ ഒരൊറ്റ വരിയില്‍ എഴുതി ചേര്‍ത്ത് "നാസ്തികം" മതിലും ചാടി രക്ഷപെട്ടു നോക്കി ഇളിക്കുന്ന പോലെ ! എഴുതിയ ആളിന്റെ perception error ആകാം ....

    തങ്ങളുടെ സ്വന്തം ആനന്ദത്തിനു മദ്യത്തിനും മയക്കു മരുന്നിനും അടിമപെട്ടവരെ പോലെയാണ് മദ്യത്തിനും മയക്കു മരുന്നിനും എതിരെ നിലകൊള്ളുന്ന വിശ്വാസത്തില്‍ സാമൂഹികമായി ഒരുമിച്ചു ഉറച്ചു നില്‍ക്കുന്നവരും ശബ്ടിക്കുന്നവരും എന്ന് ബ്ലോഗര്‍ ! അതും ഈ ഭക്തി താങ്ങാനാവാത്ത മാനസിക ദൌര്‍ബല്ല്യം മൂര്ചിച്ചത് കൊണ്ടാണെന്ന് .....എപ്പടി കണ്ടുപിടുത്തം...!!
    ____
    "വിശ്വാസിക്കും അവിശ്വാസിക്കും വ്യക്തിപരമായി ഇത്തരം ന്യൂനതയുണ്ടാവാം..."
    വിശ്വാസി "ഭക്തിയെ" ആശ്രയിക്കുമ്പോള്‍ അവിശ്വാസിയുടെ ഈ "ന്യൂനത" മദ്യത്തിലും, മയക്കു മരുന്നിലും എത്തുമെന്ന്....നോ അതര്‍ ഗോ !!!
    ____
    "സത്യം അറിയുന്നതിനൊപ്പം അത് അനുഷ്ഠിക്കാനുള്ള സാഹചര്യം കൂടി നിലനില്‍ക്കേണ്ടതുണ്ട്"
    ഒന്നു വ്യക്തമാക്കിയാല്‍ എളുപ്പമായിരുന്നു...
    ____
    "ചുറ്റും നരകയാതനയില്‍ നീറിപ്പുകയുന്ന വിശ്വാസികളായ സഹജീവകളുടെ മേല്‍ മതഭക്തന്റെ കണ്ണു പതിയില്ല."
    ____
    ഒരാളെ രണ്ടു പേരില്‍ തിരിച്ചിട്ട് പരസ്പരം കൊത്തിപ്പിക്കുന്ന "നാസ്തിക അതിബുദ്ധി". അതോ വാചകത്തില്‍ വാക്കുകള്‍ പ്രയോഗിക്കുന്നതിലെ അന്ജതയോ ? ഇന്ന് ലോകത്തില്‍ അഗതികള്‍ക്കും ദരിദ്രര്‍ക്കും, സഹായങ്ങള്‍ എത്തിക്കുന്നതില്‍ വിശ്വാസി സമൂഹമാണ് മുന്നിലെന്ന് അറിയില്ലെങ്കില്‍ ആ വ്യക്തിക്ക് കാര്യമായ തകരാര്‍ ഉണ്ടായിരിക്കണം. !!!
    ___
    "...ലോകത്തെ ദരിദ്രരില്‍ സിംഹഭാഗവും വിശ്വാസികളാണെന്നെതോ അഴിമതിക്കാരിലും ക്രിമനിനലുകളിലും ബലാല്‍സംഗവീരന്‍മാരിലും ഭൂരിപക്ഷം അവര്‍ക്കാണെന്നതോ അവന് ശ്രദ്ധിക്കാനാവില്ല...അവിഹിതബന്ധങ്ങള്‍, ചതി, വഞ്ചന, സ്വാര്‍ത്ഥത, ഉപജാപം.......റ്റുനോക്കുന്നത് അവിശ്വാസിയുടെ ജീവിതത്തിലേക്കാണ്."""

    വാചകം ശരിക്കും എഴുതൂ.. ആസ്ഥാനത്തു ഓരോ വാക്കുകള്‍ പ്രയോഗിച്ചാല്‍ കണ്ഫൂശന്‍ അക്കാമെന്നതിനപ്പുറം താങ്കളുടെ യോഗ്യത യെ സ്വയം അത്‌ കുറച്ചു കാണിപ്പിക്കും !! ഞാനത് ഇങ്ങിനെ എഡിറ്റു ചെയ്തു ഒരു വരിനേരെയാക്കാന്‍ ശ്രമിക്കാം.... ലോകത്തെ മനുഷ്യരില്‍ സിംഹഭാഗവും വിശ്വാസികളില്‍ പെട്ട ദരിദ്രര്‍ ആണെന്നതോ, അഴിമതിക്കാരിലും ക്രിമനിനലുകളിലും ബലാല്‍സംഗവീരന്‍മാരിലും ഭൂരിപക്ഷം ആ മനുഷ്യരില്‍ പെട്ടവര്‍ ആണെന്നതോ വിശ്വാസിക്ക് ശ്രധിക്കാനാവില്ല....."

    ഇങ്ങിനെ ആയാല്‍ വാചകം കുറച്ചു കൂടി മറുപടിക്ക് അര്‍ഹാമാകും..വിശ്വാസി എന്നാല്‍ തിന്മകള്‍ക്കു എതിരെ നിലകൊള്ളുന്നു എന്നതാണ്. അപ്പോള്‍ പിന്നെ ശ്രദ്ധിക്കുന്നവര്‍, തിന്മകള്‍ക്കെതിരെ ദൈവിക പ്രീതി മാത്രം കാംഷിച്ചു ജീവിതം നയിക്കുന്നവരുമാനെന്നതിനു വേറൊരു വാദം വേണ്ടതില്ല. ദൈവ വിശ്വാസത്തെ ഒരാള്‍ സ്വന്തം ജീവിതത്തില്‍ സീകരിക്കുന്നത് അത്‌ കൊണ്ടാണ്. അതല്ലായെങ്കില്‍ അയാള്‍ വിശ്വാസിഎന്നു സ്വയം വാക്കുകള്‍ കൊണ്ടു സൂചിപ്പിക്കാമെന്നല്ലാതെ പ്രവര്‍ത്തി കൊണ്ടു അയാള്‍ ജീവിതത്തെ അവിശ്വാസിയായി അടയാളപെടുതുന്നു. പ്രവര്തിയെയാണ് ദൈവം പരിഗണിക്കുന്നത് എന്നതാണ് വിശ്വാസത്തെ ആത്മാര്‍ഥമായി സീകരിക്കുന്നതിലൂടെ വിശ്വാസി മനസ്സിലാക്കുന്നത്. അല്ലാത്തവര്‍ മത ഐടന്റിറ്റിയും, പേരും കൊണ്ടു നടക്കുന്ന അവിശ്വാസികളില്‍ എന്നപെടുന്നവര്‍ മാത്രമാണ്. ആ അര്‍ത്ഥത്തില്‍ താങ്കള്‍ പറഞ്ഞത് തീര്‍ച്ചയായും ശരിയാണ്...
    ___
    വിജ്ഞാനത്തെ ബഹുമാനിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍, താങ്കളെ അതില്‍ നിന്നും കുറച്ചു കാണിക്കുന്ന താങ്കളില്‍ നിന്നും വരുന്ന ബേസ്ലെസ്സ് പ്രസ്താവനകള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും എന്ന അഭിപ്രായം എനിക്കുണ്ട് !

    കൂടുതല്‍ കമന്റി ബുദ്ധിമുട്ടിക്കുന്നില്ല.....
    എങ്കിലും എഴുതിയതിനു മറുപടി പ്രതീക്ഷിക്കുന്നു....

    all the best !
    നാജ്‌

    ReplyDelete
  17. I would like to add one ponit here.
    It is not good idea to mix up athiesm and any poitical ideology.Communism doesnt based on athiesm. All communists are not athiests, infact many are strong devotees.Although communist movments all over globe included athiem in thier propagnada,it was not widely accepted even by the party workers.Atheism in a comunist state is a imposed athiesm which is not a rational.Atheism should happen naturally,it should come from learning,observation and thinking.That kind of atheism we can find in scandinavian countries like Sweden,Denmark etc.Those contries never supported communism.Thier Atheism is real and rational,that is what need in our country.

    ReplyDelete
  18. സുന്ദരമായ ലേഖനം..അഭിനന്ദനങ്ങള്‍..

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. Dear Mash ( I would like to address you like that !!!.. )
    Really appreciate your initiative step to give a robust foundation for atheist community in Kerala.
    I am an atheist . but still i have doubt, not regarding the existence of god .but the practice of Atheism . as we all know that religion is a by product man’s social and economic needs , so religious belief is a symptom . so how we can cure the symptom without solving the real cause. I think that we are trying to solve the problem from top to bottom not from bottom to top. Please make comment on it .

    ReplyDelete
  21. നല്ല പോസ്റ്റ്‌ .അഭിനന്ദനങ്ങള്‍

    ReplyDelete