ശാസ്ത്രം വെളിച്ചമാകുന്നു

Friday 27 September 2013

72. ഇറങ്ങിപ്പോയ ഒരാള്‍

''എന്റെ ഓര്‍മ്മകള്‍ ചതഞ്ഞിരിക്കുന്നു. ഓര്‍ക്കാന്‍ കഴിയുന്നിടത്തോളം വേദനയും ഞെട്ടലും മാത്രം ബാക്കി. തീവണ്ടിയില്‍ വലിയ തിരക്കുണ്ടായിരുന്നില്ല. ഞങ്ങളിരുന്ന ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ കുറെ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നു. വണ്ടിക്ക് അധികം വേഗതയില്ല....എങ്കിലും, എനിക്ക് തോന്നിയതാണോ എന്നറിയില്ല,അസ്വസ്ഥജനകമായ ചില ചലനങ്ങള്‍ വായിച്ചെടുക്കാമായിരുന്നു. ആശുപത്രിയില്‍ വെച്ച് ബോധം വീണ്ടെടുത്തപ്പോഴാണ് റൂമിലെ ടെലിവിഷന്‍ സെറ്റില്‍ നിന്ന് ആറ് പേര്‍ മരണമടയുകയും നാല്‍പ്പതോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഒരു മഹാദുരന്തത്തിന്റെ ബാക്കിപത്രമായി ഞാനിവിടെയുണ്ടെന്ന് മനസ്സിലായത്. ഒന്നോര്‍ത്താല്‍ ഇതിലെന്തിരിക്കുന്നു?! ഇത്തരത്തില്‍ എത്രയോ വാര്‍ത്തകള്‍ നാം വായിച്ചു തള്ളിയിരിക്കുന്നു! ഒന്നിലും കണ്ണോ മനസ്സോ ഉടക്കിയിട്ടില്ല;നഷ്ടം കണക്കുകൂട്ടിയിട്ടുമില്ല.........ശരീരമാകെ എവിടെയൊക്കെയോ കൂട്ടിവെച്ചതുപോലത്തെ അവസ്ഥ. നഴ്‌സ് വീണ്ടും വേദനസംഹാരിക്കായി പോയിരിക്കുകയാണെന്ന് തോന്നുന്നു............ഞങ്ങള്‍ കൂട്ടുകാരികള്‍ എട്ടുപേര്‍ അടുത്തടുത്തുണ്ടായിരുന്നു, രാവിലെയുള്ള ക്‌ളാസ്സിന് സമയത്ത് എത്തണമെങ്കില്‍ ഈ വണ്ടിയേ ഉള്ളൂ........പക്ഷെ ഇപ്പോള്‍ അവരൊക്കെ എവിടെയെന്ന് എനിക്കറിയില്ല. ഓര്‍ക്കുമ്പോള്‍ കരച്ചില്‍ വരുന്നു......''

'അവരൊക്കെ ഇവിടെ തന്നെയുണ്ട്. മൂന്ന് ബോഗികളെ പാളം തെറ്റിയിട്ടുള്ളു. കുറച്ച് പത്രക്കാര്‍ പുറത്തുണ്ട്...എന്തെങ്കിലും പറയാന്‍ സാധിക്കുമോ?''-പോലീസ് ഓഫിസറുടെ ചോദ്യം

''ശ്രമിക്കാം സര്‍. ...നല്ല വേദനയുണ്ട്.''

അകത്തേക്ക് വന്ന മാധ്യമക്കാര്‍ പലതും ചോദിച്ചു. വണ്ടിയുടെ വേഗത, കമ്പാര്‍ട്ടുമന്റിലെ അവസ്ഥ, തിരക്ക്, അസാധാരണമായ എന്തെങ്കിലും ദൃശ്യം, വ്യക്തികള്‍....എല്ലാം അറിയാവുന്നതുപോലെ പറഞ്ഞുവെച്ചു. തീവണ്ടി ദുരന്തത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആളെന്ന നിലയില്‍ കുറെനേരത്തേക്ക് കിട്ടുന്ന മാധ്യമശ്രദ്ധ. വേദന ഉണ്ടായിരുന്നെങ്കിലും ചെറിയൊരു ഉത്സാഹം തോന്നി...~ഒക്കെ ആസ്വദിക്കാന്‍ തുടങ്ങി.

എന്തെങ്കിലും അസാധാരണമായി ഓര്‍ക്കുന്നുണ്ടോ എന്ന് ആവര്‍ത്തിച്ച് ചോദിച്ചവരോട് കൈമലര്‍ത്തി. സത്യത്തില്‍ അങ്ങനെയൊന്നും ഓര്‍ക്കുന്നില്ല. എങ്കിലും കൂടുതല്‍ ചിന്തിച്ചപ്പോള്‍ തീവണ്ടിയില്‍ വെച്ച് ഞങ്ങളെല്ലാം ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന ഒരു വിഷയം പെട്ടെന്ന് മനസ്സിലേക്ക് പൊന്തിവന്നു. തൊട്ടു മുമ്പത്തെ സ്റ്റേഷനില്‍ നിന്നും വിട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി സ്റ്റോപ്പില്ലാത്ത ഒരു സ്ഥലത്ത് വണ്ടി പിടിച്ചിട്ടിരുന്നു.....പത്ത് മിനിറ്റിലധികം അവിടെ കടന്നു........അതിനെക്കുറിച്ച് മാധ്യമക്കാരോട് സൂചിപ്പിച്ചു.

'ആഹാ...അതു കൊള്ളാമല്ലോ...എന്തിനായിരുന്നു അത്..? ~
''ഒരാള്‍ ചങ്ങല വലിച്ചതാണ്.... ''
'എന്തിന്?'
''അറിയില്ല... ''
''പക്ഷെ ഞങ്ങളുടെ കമ്പാര്‍ട്ടുമെന്റില്‍ നിന്നാണ് അയാളത് ചെയ്തത്. കാരണമൊന്നും പറഞ്ഞില്ല. യാത്ര മതിയാക്കുകയാണ് എന്ന് മാത്രം പറഞ്ഞ് ധിറുതിയില്‍ നടന്നു മറയുകയായിരുന്നു. റെയില്‍വെ പോലീസ് വന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഇക്കാര്യം പറഞ്ഞു. അവര്‍ കണ്‍ട്രോള്‍ റൂമിലേക്ക് കാര്യമറിയിച്ചു കഴിഞ്ഞ് ഏതാണ്ട് പത്തുമിനിട്ട് കഴിഞ്ഞ് വണ്ടി മുന്നോട്ടെടുക്കുകയും ചെയ്തു. ഈ സംഭവം കഴിഞ്ഞ് ഇരുപത് മിനിറ്റ് കഴിഞ്ഞാണ് വണ്ടി പാളംതെറ്റിയതെന്ന് തോന്നുന്നു.''

അപകടത്തെ കുറിച്ച് കൂടുതലൊന്നും ഓര്‍ക്കുന്നില്ലെന്ന് സമ്മതിച്ചതോടെ മാധ്യമപ്രവര്‍ത്തകരും പോലീസും നിഷ്‌ക്രമിച്ചു. ഒരു മയക്കത്തിന് വട്ടംകൂട്ടവെ അപ്രതീക്ഷിതമായ ഒരു ചോദ്യം കൂടി:

'അയാള്‍ എന്തിനാണ് ഇറങ്ങിയതെന്ന് ഓര്‍ക്കുന്നുണ്ടോ?'

അപ്പോഴും പോകാതെ നിന്ന ഒരു ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമാണ്.

''അറിയില്ല സര്‍. ഞാന്‍ നോക്കുമ്പോഴൊക്കെ അയാള്‍ സന്തോഷവാനായിരുന്നു. ചുറ്റുമുള്ളവരോട്, അതും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട്, തമാശയൊക്കെ പറഞ്ഞ് ചിരിക്കുന്നത് കാണാമായിരുന്നു. എന്താണ് പറഞ്ഞുകൊണ്ടിരുന്നതെന്ന് കേള്‍ക്കാനാവുമായിരുന്നില്ല. പക്ഷെ എന്തായാലും സംസാരിച്ചത് രസകരമായ കാര്യങ്ങളായിരിക്കണം. അങ്ങനെയൊരാള്‍ പെട്ടെന്ന് ചങ്ങല പിടിച്ചുനിറുത്തി ചാടിപ്പോയത് അത്ഭുതകരമായിരുന്നു.''

'ചുറ്റുമുള്ളവരോട് എന്താണ് സംസാരിച്ചതെന്നറിയില്ല. ഒ.കെ, സമ്മതിച്ചു. പക്ഷെ വേഷവും പ്രായവുമൊക്കെ ഓര്‍ക്കുന്നുണ്ടോ?

''വെള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്, പ്രായം ഏതാണ്ട് അമ്പത്...മുണ്ടും ജൂബയും....അങ്ങനെയാണ് ഓര്‍മ്മ....എന്തായാലും ചുറ്റുമുള്ളവര്‍ ശ്രദ്ധയോടെ എല്ലാം കേട്ടിരിക്കുന്നുണ്ടായിരുന്നു.''

'അപ്പോള്‍ ചുറ്റുമുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന എന്തോ ആണ് അയാള്‍ സംസാരിച്ചുണ്ടാവുക.....അയാളെ കണ്ടിട്ട് ഒരു ആത്മീയാചാര്യനെപ്പോലെ തോന്നിയോ....?

''ആണോ? ചിലപ്പോള്‍ ആയിരിക്കാം....ഏതാണ്ട് അങ്ങനെയാണ് തോന്നിയത്....''

'ഒരുപക്ഷെ ചുറ്റുമുള്ളവര്‍ക്ക് ഉപദേശം നല്‍കുകയായിരുന്നിരിക്കണം...ഒരുപക്ഷെ ത്രികാലജ്ഞാനിയായ അദ്ദേഹം ഭാവി പ്രവചിക്കുകയായിരുന്നിരിക്കണം...അല്ലെ?'

''എനിക്കറിയില്ല....സാര്‍ എന്തൊക്കെയാണ് പറയുന്നത്?''

'എന്നാല്‍ അതാണ് സത്യം. നിന്നെ കാണുന്നതിന് മുമ്പ് പരിക്കേറ്റ മറ്റുചിലരുമായി നേരില്‍ സംസാരിക്കുകയുണ്ടായി. അവര്‍ തുറന്നുപറഞ്ഞാതിണിതൊക്കെ. നിനക്കറിയാമോ, അദ്ദേഹം ഒരു അവധൂതനായിരുന്നു. അവിടെ ഒരു വനിതയുടെ ഭാവി പ്രവചിക്കവെയാണ് താന്‍ സഞ്ചരിക്കുന്ന തീവണ്ടി അത്യാപത്തില്‍ പെടുകയാണെന്ന് അദ്ദേഹം പെട്ടെന്ന് തിരിച്ചറിഞ്ഞത്. അത് പറഞ്ഞുകൊണ്ട് തന്നെയാണ് ഒരു സ്വപ്നാടകനെപ്പോലെ ചങ്ങല വലിച്ചത്. സ്വയംരക്ഷപെടാന്‍ അദ്ദേഹത്തിന് സാധിച്ചെങ്കിലും അപകടമൊഴിവാക്കാനായില്ല. വിധി അങ്ങനെയാണല്ലോ. പക്ഷെ ഓര്‍ക്കുക, അദ്ദേഹം ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചത് സ്വാര്‍ത്ഥത കൊണ്ടാണെന്നെ ഞാന്‍ പറയൂ. ഒരുപക്ഷെ മറ്റുള്ളവരോടും അദ്ദേഹമതിനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ടാവാം. പക്ഷെ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടാവില്ല......പാവം! ചുറ്റുമുള്ളവര്‍ക്ക് തിരിച്ചറിയാനാവാത്ത സത്യങ്ങള്‍ വിനിമയം ചെയ്യാനാവാതെ വരുമ്പോള്‍ അവധൂതരില്‍ ചിലര്‍ പുറത്തേക്കിറങ്ങി പോകുന്നു...കുഞ്ഞെ, നീയെങ്കിലുമത് മനസ്സിലാക്കണം....അനുഭവങ്ങള്‍ നമ്മുടെ അകക്കണ്ണ് തെളിയിക്കണം....

കൂടുതല്‍ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ വാക്കുകള്‍ ഉള്ളില്‍ തടഞ്ഞു. ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും ആ വെളിപ്പെടുത്തല്‍ ശല്യം ചെയ്തു. മാധ്യമക്കാരന്റെ വാക്കുകള്‍.... വിറയല്‍ ശരീരത്തിലുടനീളം. തീര്‍ച്ചയായും അവധൂതന്‍ അപകടം മണത്തറിഞ്ഞിട്ടുണ്ടാവും..... മനുഷ്യയുക്തിയുടെ അതിരുകള്‍ക്കുപരിയായി സഞ്ചരിക്കുന്ന ദിവ്യമനസ്സുകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നതില്‍ അത്ഭുതമെന്ത്?! ഓര്‍ത്തുനോക്കുമ്പോള്‍ എല്ലാം ഒത്തുവെക്കാനാവുന്നു. അദ്ദേഹത്തെ ചുറ്റുമുള്ളവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍! തന്റെ ഉള്ളറിവ് കൊണ്ട് മറ്റുള്ളവരെ രക്ഷിക്കാന്‍ അദ്ദേഹം കൊതിച്ചുകാണും. പരിവ്രാജകമനസ്സില്‍ സദാ പരസേവത്വര തുടികെട്ടി നില്‍ക്കുമെന്ന് അമ്മ പറയാറുള്ളത് ഓര്‍ത്തു. എല്ലാ പ്രവാചകരും അല്‍പ്പബുദ്ധികളാല്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞുതന്നത് അമ്മയാണ്....

എപ്പഴോ നിദ്രയിലേക്ക് വഴുതി. ഉണര്‍ന്നപ്പോള്‍ അച്ഛനുമമ്മയും ചേട്ടനും അടുത്തുണ്ട്, കൂടെ നാട്ടുകാരില്‍ ചിലരും. എന്നെ ഡിസ്ചാര്‍ജ് ചെയ്യുകയാണ്. ആള്‍ത്തിരക്ക് കാരണം ഒന്നും നേരെചൊവ്വെ ചെയ്യാന്‍ ആളില്ല. മരുന്നും ഗുളികളും കെട്ടിപ്പൊതിഞ്ഞ് അമ്മ തയ്യാറാണ്.... ആഹാരം കഴിച്ച് മെല്ലെ എഴുന്നേറ്റിരുന്നു. കുഴപ്പമില്ല, സാവധാനം നടക്കാം....ജനറല്‍ വാര്‍ഡിലൂടെ മെല്ലെ നടന്നു. പലരുടെയും പരിക്ക് ഗുരുതരമാണ്..... വാര്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന ടെലിവിഷന്‍ സെറ്റില്‍ അപകടദൃശ്യങ്ങള്‍ അപ്പോഴും മിന്നിമറിയുന്നുണ്ടായിരുന്നു. ചിലരൊടൊക്കെ അസുഖവിവരം അന്വേഷിച്ചു നടന്നു... എനിക്ക് പോകാനുള്ള വണ്ടി വരാന്‍ വൈകുമെന്ന് അറിയിപ്പുണ്ടായി.

ഇടതു മൂലയില്‍ കാലില്‍ പ്‌ളാസ്റ്റിറിട്ട് മലര്‍ന്ന് കിടന്ന് പത്രം വായിക്കുന്ന ഒരാള്‍.... പരിചിതമുഖം! നാട്ടില്‍ വെച്ച് കണ്ടിട്ടുണ്ട്... ചിലപ്പോള്‍ ആയിരിക്കില്ല.... വെറുതെ തോന്നിയതാവും. കുറെക്കൂടി മുന്നോട്ടു ചെന്നപ്പോള്‍ തീവണ്ടിയില്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരികള്‍... ഭയങ്കര സന്തോഷം തോന്നി..... മാധ്യമക്കാരന്‍ പറഞ്ഞ അവധൂതനെ കുറിച്ചായി ഞങ്ങളുടെ ചര്‍ച്ച.... അവര്‍ക്കെല്ലാം അത്ഭുതംകൊണ്ട് ശ്വാസം മുട്ടുമെന്ന അവസ്ഥ. ഞെട്ടിപ്പോയ സൂസന്‍ ഒറ്റയടിക്ക് പത്ത് പ്രാവശ്യം കുരിശു വരച്ചു. പെട്ടെന്ന്...വഴി നടത്തപ്പെട്ട കുഞ്ഞാടിനെപ്പോലെ ആ മുഖം എന്റെ മനസ്സിലേക്ക് തിരിച്ചുവന്നു......കാലില്‍ പ്‌ളാസ്റ്ററിട്ട് മലര്‍ന്ന് കിടന്ന് പത്രം വായിക്കുന്ന ആ മനുഷ്യന്‍!!........അദ്ദേഹത്തെയല്ലേ മുമ്പ് കണ്ടത്...? തീര്‍ച്ചയില്ല...! കൂട്ടുകാരോട് പറയണോ? ........വേണ്ട, ചിലപ്പോള്‍......

കൂട്ടത്തില്‍ നിന്ന് പിന്‍വലിഞ്ഞു....അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നപ്പോള്‍ അപ്പോഴും പത്രം വായിച്ചിരിക്കുകയാണ്. മുഖമുയര്‍ത്തി എന്നെ നോക്കി. അറിയാതെ കണ്ണുനിറഞ്ഞുപോയി. ഏതോ ശക്തി ആവേശിച്ചപോലെ ഓടിച്ചെന്ന് ആ കാലില്‍ തൊട്ടു തൊഴുതു....ഛെ! അത്രയും വേണ്ടായിരുന്നുവെന്ന് പിന്നെ തോന്നി.....പക്ഷെ...എന്തോ അങ്ങനെയാണപ്പോള്‍ തോന്നിയത്.........എന്നെതന്നെ നിയന്ത്രിക്കാനായില്ല. അമ്പരപ്പോടെ അദ്ദേഹമെന്നെ നോക്കി.

'എന്താ കുട്ടി, എന്തായീ കാണിക്കുന്നെ? നീയാരാ?'-പ്രതീക്ഷിത ചോദ്യം
''സ്വാമി ഞങ്ങള്‍ക്ക് തെറ്റ് പറ്റി ...ആ മനസ്സ് കാണാനായില്ല.....''
മുഴുവന്‍ കാര്യങ്ങളും വിവരിച്ചു. എല്ലാം കേട്ടിട്ട് ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു മറുപടി.
''എന്താ ഒന്നും പറയാത്തെ?''-എന്റെ ആകാംക്ഷ അടങ്ങുന്നില്ല.
''നീ പറഞ്ഞതൊക്കെ തെറ്റാണെന്ന് പറഞ്ഞാല്‍ എനിക്കെന്തോ കുഴപ്പമുണ്ടെന്നേ നീ വിശ്വസിക്കുകയുള്ളു.''
''...എന്നുവെച്ചാല്‍....?''
കുറെനേരം അദ്ദേഹം ഒന്നും പറഞ്ഞില്ല, എന്നെ അവഗണിക്കുന്നതുപോലെ....അവസാനം അദ്ദേഹം വീണ്ടും പുറത്തേക്കൊഴുകി:
'കുട്ടീ, എനിക്ക് പോലും അപകടത്തില്‍ നിന്ന് രക്ഷയില്ലെന്ന് കണ്ടില്ലേ. ഈ....കാല് നോക്കുക, പേശികള്‍ ഇഴതെറ്റിയെന്നാ ഡോക്ടര്‍ പറഞ്ഞത്.....നടക്കാന്‍ വയ്യ.....നീരും വേദനയുമുണ്ട്....'
''പക്ഷെ അതങ്ങെനെ സംഭവിച്ചു....അങ്ങ് അപകടത്തിന് എത്രയോ മുമ്പ് ഇറങ്ങിപ്പോയതല്ലേ?''...
'ശരിയാണ്....അപകടം വരാന്‍ ആ ട്രെയിനില്‍ ഉണ്ടാകേണ്ടതില്ലെന്നും ഉണ്ടായിരുന്ന മിക്കവര്‍ക്കും കുഴപ്പവുമില്ലെന്നും മനസ്സിലായില്ലേ...?..ഹ..ഹ...! ചങ്ങല വലിച്ച് വണ്ടിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ എനിക്ക് നേരെ ചുവടുറപ്പിക്കാനായില്ല...കാല് കുറച്ചു വഴുതി......വേദന കടിച്ചമര്‍ത്തി നടന്നെങ്കിലും പിന്നെ വയ്യാതായി.....തീവണ്ടി വിടുന്നതൊക്കെ ഞാന്‍ കാണുന്നുണ്ടായിരുന്നു. സത്യത്തില്‍ പോലിസ് അല്‍പ്പമൊന്ന് മെനക്കെട്ടിരുന്നെങ്കില്‍ കുറ്റിക്കാട്ടില്‍നിന്ന് അവര്‍ക്കെന്നെ തൂക്കിയെടുക്കാമായിരുന്നു...'
''...എനിക്കൊന്നും മനസ്സിലാകുന്നില്ല.........പിന്നെ, ഇവിടെയെത്തിച്ചതാര്....?''
'എത്തിച്ചതല്ല... എത്തിയതാണ്.... ഇങ്ങോട്ട് വരണമെന്ന് ഉദ്ദേശവുമുണ്ടായിരുന്നില്ല.....പക്ഷെ...യാത്രാടിക്കറ്റ് കൈവശമുള്ളവര്‍ക്ക് ഇവിടെ ചികിത്സ സൗജന്യമാണല്ലോ... ഹ...ഹ..ഹ....!! പോരാത്തതിന് പരിക്കേറ്റവര്‍ക്ക് 5000 രൂപ ധനസഹായവുമുണ്ട്.....'
''അപ്പോള്‍.... അപകടം മുന്‍കൂട്ടി മണത്തറിഞ്ഞ് ഇറങ്ങിപ്പോയതാണെന്നൊക്കെ ആ മാധ്യമക്കാരന്‍ ചേട്ടന്‍ പറഞ്ഞതോ?
'ഹ..ഹ...എനിക്കറിയില്ല. ദിവ്യജീവികളെ ഉത്പ്പാദിപ്പിക്കാന്‍ ടെന്‍ഡര്‍ പിടിച്ച ആരെങ്കിലുമായിരിക്കുമത്....അവര്‍ക്കത് ആദായകരമാണല്ലോ.....പക്ഷെ...അങ്ങനെയെങ്കില്‍ എനിക്ക് ആ ട്രെയിനില്‍ കയറാതിരുന്നാല്‍ പോരെ?.......'

''അത്..അതും ശരിയാണ്....അല്ല, കയറിക്കഴിഞ്ഞാണല്ലോ ദിവ്യദര്‍ശനം ലഭിച്ചത്.... അപ്പോള്‍പ്പിന്നെ?...''~

'ഒരിക്കലുമില്ല..... ഞാന്‍ കെട്ടവനാണ്...എന്നുവെച്ച് അത്രയും ജീര്‍ണ്ണിച്ചിട്ടില്ല. എനിക്ക് ദിവ്യജ്ഞാനം കിട്ടിയിരുന്നെങ്കില്‍ അതവിടെ വെച്ച് തുറന്നുപറഞ്ഞ് ഒരു വിസ്മയചൈതന്യമായി പിറ്റേന്ന് പത്രത്താളുകളിലേക്ക് ഒഴുകാമായിരുന്നില്ലേ?....എന്റെ കഷ്ടപ്പാടുകള്‍ക്കും ഒരറുതിയായെനെ......'

''ഒന്നും മനസ്സിലാകുന്നില്ല....''
'ഹ ഹ..കുട്ടീ, നീ പറയുന്നത് സത്യമെങ്കില്‍ എനിക്കത് അവിടെവെച്ച് തുറന്നുപറയാമായിരുന്നില്ലേ.....അങ്ങനെയെങ്കില്‍ മാധ്യമഭീമന്‍മാര്‍ എന്നെക്കുറിച്ച് സപ്‌ളിമിന്റിറക്കി കളിക്കില്ലേ...? അകത്ത് പോയാലും ഞാനൊരു പ്രതിഭാസമായേനെ...എനിക്ക് വേണ്ടി ഒലിപ്പിക്കാന്‍ മുറ്റിയ ഇനം ചിന്തകര്‍ ക്യൂ നിന്നെനെ.....പിറകിലെ മൂന്ന് ബോഗികളെ പാളം തെറ്റിയുളളു....അപകടം മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ എനിക്ക് ഇടനാഴിയിലൂടെ മുന്നോട്ട് പോകാമായിരുന്നല്ലോ....?.....'

''അതെ...പക്ഷെ പിന്നെന്തിന് ചങ്ങല വലിച്ചു.....?''

'അതോ? ....അത്....ഞാന്‍ ദേവസ്യയെ കണ്ടു. നമ്മുടെ കമ്പാര്‍ട്ട്‌മെന്ററിനും മുന്നിലുള്ള രണ്ടാമത്തെ കമ്പാര്‍ട്ട്‌മെന്റില്‍ അവനുണ്ടായിരുന്നു.....പരമചെറ്റയാണവന്‍......'
''ദേവസ്യ! ആരാണത്? പരിചയക്കാരനാണോ...?''
'അല്ല, ടിക്കറ്റ് ഓപ്പീസര്‍...''
''പക്ഷെ ചേട്ടന്റെ പക്കല്‍ ടിക്കറ്റുണ്ടായിരുന്നുവല്ലോ...പിന്നെന്ത് പ്രശ്‌നം?''
'അതെ, ടിക്കറ്റൊക്കെ ഉണ്ടായിരുന്നു....പക്ഷെ... പക്ഷെ....'~- ആദ്യമായി അയാള്‍ പരുങ്ങുന്നത് കണ്ടു.
''എന്തായാലും പറയൂ....''
''ഇക്കാര്യം നീയാരോടും പറയരുത്....'
''ഇല്ല....അമ്മ സത്യം പറയില്ല....''

'കറുത്ത ജീവിതമാണ് എന്റേത്. ദിവ്യവത്ക്കരിക്കപ്പെടാന്‍ അനുയോജ്യമെന്ന് കൂട്ടിക്കോളൂ ഹ..ഹ...! കഴിഞ്ഞമാസം തലസ്ഥാനത്തെ റെയില്‍വെസ്റ്റേഷനില്‍ വെച്ച് ഒരു മോഷണവുമായി ബന്ധപ്പെട്ട് ചില്ലറ പ്രശ്‌നമുണ്ടായി. യാത്രക്കാര്‍ ബഹളംവെച്ചപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ദേവസ്യ ഇടപെട്ടു. അയാളെന്റെ കഴുത്തില്‍ കുത്തിപിടിച്ച് തെറിവിളിച്ചു. ജനത്തിന് മുമ്പില്‍ ആളുകളിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. റെയില്‍പോലീസിന് കൈമാറാന്‍ ഒരുങ്ങവെ ഞാന്‍ കുതറിയോടാന്‍ ശ്രമിച്ചു. പക്ഷെ അയാള്‍ വീണ്ടും എന്നെ അടിച്ച് നിലത്തിട്ടു.....മറ്റ് മാര്‍ഗ്ഗമില്ലാതെ ഞാനയാളുടെ വയറ്റില്‍ ആഞ്ഞുതൊഴിച്ചു....ബോധരഹിതനായി അയാള്‍ പ്‌ളാറ്റ്‌ഫോമില്‍.......'

''അയ്യോ! എന്തൊക്കെയാണീ പറയുന്നത്....?'' ഞാനറിയാതെ വായ പൊത്തിപ്പോയി.

'പിന്നീട് ഇന്നാണ് ഞാനയാളെ കാണുന്നത്....അയാളെന്നെ തിരിച്ചറിഞ്ഞാല്‍......!! യാത്രക്കാര്‍ തീരെ കുറവായിരുന്നല്ലോ.....പിന്നെ എങ്ങോട്ട് പോകും...? അവന്‍ അടുത്തേക്ക് വരുന്നതാണ് ഞാന്‍ കണ്ടത്......പേടിച്ചുപോയി....പിടി വീണിരുന്നെങ്കില്‍......!വേറെ വഴിയൊന്നും അപ്പോള്‍ തോന്നിയില്ല...ഓടുന്ന വണ്ടിയില്‍ നിന്ന് ചാടാനും ഭയമുണ്ടായിരുന്നു....
''അയ്യോ...!''-അറിയാതെ വീണ്ടും എന്റെ ശബ്ദം
''ഇതൊക്കെ കേട്ടിട്ട് പേടിയാവുന്നുണ്ടോ...?'
''ഉം''
'എന്തിന്.....ആരെക്കുറിച്ച്......എന്നെയാണോ?'
''അല്ല......ആ മാധ്യമക്കാരനെക്കുറിച്ചോര്‍ത്ത്.....നിങ്ങള്‍ സ്വയം ഈ സമൂഹത്തെ രക്ഷിച്ചു, പക്ഷെ എല്ലായ്‌പ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ലല്ലോ''**** 

Friday 13 September 2013

71. പിന്‍വലിക്കപ്പെടുന്ന പുസ്തകങ്ങള്‍

പലായനചിന്തകളില്‍ കേശവന്‍നായര്‍ (Part-II)
ചോദ്യം-രണ്ട് പുസ്തകങ്ങള്‍ റീ-പ്രിന്റ് ചെയ്യരുത് എന്ന് ഡി.സി ബുക്‌സിനോട് അഭ്യര്‍ത്ഥിച്ചു-'കാലത്തിന്റെ സംക്ഷിപ്ത ചരിത്രവും''വിപരീതങ്ങള്‍ക്കപ്പുറവും'. 'വിപരീതങ്ങള്‍ക്കപ്പുറ'ത്തില്‍ താങ്കള്‍ ഒരിക്കല്‍ കൂടി മാര്‍ക്‌സിസത്തെ ന്യായീകരിച്ചു...!
കേശവന്‍ നായര്‍--അതെ ആ പുസ്തകത്തില്‍ ഞാന്‍ വീണ്ടും മാര്‍ക്‌സിസത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചു...അതുകൊണ്ടാണ് ഇനിയത് പ്രിന്റ് ചെയ്യരുതെന്ന് പറഞ്ഞത്.
ചോദ്യം-അങ്ങനെ എഴുതിയതില്‍ ഇപ്പോള്‍ ദു:ഖിക്കുന്നു...?
കേശവന്‍ നായര്‍--അതെ, ദു:ഖിക്കുകയാണ്....എഴുതിയത് എഴുതിയതല്ലേ....?

ചോദ്യം-അതുപോലെ തന്നെ വന്‍ വിജയമായിരുന്ന സ്റ്റീഫന്‍ ഹോക്കിംഗിനെ കുറിച്ചുള്ള പുസ്തകവും റീ-പ്രിന്റ് ചെയ്യേണ്ടെന്ന് തീരുമാനിച്ചു...
കേശവന്‍ നായര്‍--അതെ അത് കണ്‍ക്‌ളൂഡ് ചെയ്യുന്നത് ശുദ്ധ ഭൗതികവാദത്തിലാണ്.... അതുകൊണ്ടാണ്....
ചോദ്യം-ഇവിടെയൊക്കെ ഇവാഞ്ചലിക്കലായ ഒരു അമിതാവേശം പ്രകടിപ്പിക്കുന്നുണ്ടല്ലോ. ഇന്നത്തെ നിലപാടിന് വിരുദ്ധമായതൊന്നും പുറത്തറിയത് എന്ന വാശി വേണോ? എല്ലാ പുസ്തകങ്ങളും നിലനില്‍ക്കട്ടെ, ഒന്നും നീക്കേണ്ടതില്ല എന്നതല്ലേ അഭികാമ്യമായ നിലപാട്....?ഹോംക്കിംഗിന്റെ ഭൗതികവാദം തന്റെ ചെലവില്‍ ഇനി ആരും അറിയേണ്ട എന്ന ശാഠ്യമാണോ...?
കേശവന്‍ നായര്‍--തെറ്റിദ്ധരിച്ചിരിക്കുന്നു. എന്റെ ആത്മീയതയെന്നത് നിങ്ങള്‍ പറയുന്ന ആത്മീയതയല്ല....സൂക്ഷ്മമായ ഒന്ന് സ്ഥൂലമായി മാറുന്നു എന്നതാണ് സത്യം. അതില്‍ സൂക്ഷ്മമായതിനെ ഞാന്‍ ദൈവമെന്നും ബ്രഹ്മമെന്നും വിളിക്കുന്നു. നിങ്ങള്‍ ദൈവത്തെ ദൈവമെന്ന് വിളിക്കുന്നില്ല...അതാണ്... അങ്ങനെ ആ സൂക്ഷ്മത്തെ ദൈവമായി കാണുന്നു. അതുകൊണ്ട് എനിക്ക് ദ്രവ്യത്തെ ദൈവമായിട്ട് കാണാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അഹം ദ്രവ്യാസ്മി! അതെ,അഹം ബ്രഹ്മാസ്മി പോലെ. 

ചോദ്യം-ഫലത്തില്‍ താങ്കളും ഭൗതികവാദി തന്നെയാണ്? കാരണം ദ്രവ്യം ഉള്ളതാണല്ലോ?
കേശവന്‍ നായര്‍--അതെ ഭൗതികവാദിയെന്നും വേണമെങ്കിലും വിളിക്കാം. ഞാന്‍ ആരാധനക്രമങ്ങള്‍, വിഗ്രഹാരാധന.ഇവയെ ഒന്നും എതിര്‍ക്കാറില്ല. കാരണം സാധാരണക്കാരന് അനന്തമായ ഒന്നിനെ കുറിച്ച് ചിന്തിക്കാന്‍ പ്രയാസമാണ്. വിഗ്രഹമൊക്കെ അവരുടെ വ്യാഖ്യാനമാണ്. സഗുണ-സകാര ആരാധനയിലൂടെ നിര്‍ഗുണ-നിരാകാര ബ്രഹ്മത്തില്‍ എത്തുന്നുവെന്നാണ് അവര്‍ പറയുന്നത്....
ചോദ്യം-മിസ്റ്റിക്ക് മുദ്രാവാക്യങ്ങള്‍! സകാരം വഴി നിരാകാരത്തിലും സഗുണം വഴി നിര്‍ഗുണത്തിലും എത്താമെങ്കില്‍ നാസ്തികത വഴി ദൈവത്തിലും എത്താമല്ലോ....; തിരിച്ചും?!! എന്ത് ചെയ്യാനും അതിന്റെ വിപരീതം ചെയ്താലും കുഴപ്പമില്ല...?!

ശാസ്ത്രം കാണുന്നതിനെ മാത്രം അന്വേഷിക്കുന്നു
കേശവന്‍ നായര്‍--നിങ്ങള്‍ വിശ്വസിക്കുന്നത് കാണുന്നതില്‍ മാത്രമാണ്...അതിന്റെ ഉള്ളില്‍ നോക്കുന്നില്ല..പരമാത്മാവ് സൂക്ഷ്മമാണ്... ആത്മാവും പരമാത്മാവുമായാണ് ബന്ധം......
ചോദ്യം-താങ്കളെന്താണ് പറയുന്നത്? ബോസോണുകള്‍ക്കും അപ്പുറം ക്വാണ്ടം അലകളെ കുറിച്ച് വരെ ശാസ്ത്രം അന്വേഷിച്ച് കണ്ടെത്തുന്നു. ഇതൊന്നും'കണ്ട്'തീരുമാനിക്കുന്നവയല്ല. കാണുക എന്നത് ഒരു ജൈവശേഷിയാണ്. It is a token of our brain to process outer data.അത് പടിപടിയായി ഉരുത്തിരിഞ്ഞു വന്നതാണ്. ഒരു കാര്യം ഉണ്ടെന്ന് സ്ഥിരീകരിക്കാന്‍ കാണണം എന്ന വാശി ഭൗതികവാദികള്‍ക്കില്ല. കാണുന്നതെല്ലാം വിശ്വസിക്കുകയുമില്ല. സൂര്യന്‍ ഉദിക്കുന്നത് സൂര്യോദയത്തിന്റെ തെളിവോ ഭൗമപ്രതലം പരന്നതായി കാണപ്പെടുന്നത് പരന്ന ഭൂമിയുടെ തെളിവോ അല്ല. 'കാണുന്നത്'എപ്രകാരമാണോ അപ്രകാരം ഭൂമിയ പരന്നതായി പരിഗണിക്കുന്നത് മതങ്ങളാണ്. അവരാണ് കാണുന്നതില്‍ വിശ്വസിച്ച് ശീലമാക്കി അവസാനം കാണാത്തതിലും വിശ്വസിക്കുന്നത്. ഭൗതികവാദിക്ക് തെളിവാണ് മുഖ്യം. അതിരിക്കട്ടെ, സഗുണാരാധനയേയും ആത്മാവിനേയുമൊക്കെ അംഗീകരിക്കുന്നുവെങ്കില്‍ ഒരു ചോദ്യം: താങ്കള്‍ പ്രേതത്തില്‍ വിശ്വസിക്കുന്നുണ്ടോ?
കേശവന്‍ നായര്‍-ഏയ്..ഇല്ലില്ല...ഒരു പ്രേതത്തിലും ഞാന്‍ വിശ്വസിക്കുന്നില്ല...
ചോദ്യം-ആത്മാവുണ്ടെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് അലഞ്ഞുതിരിയുന്ന ആത്മാവുണ്ടെന്ന് വിശ്വസിക്കാന്‍ എന്താണ് പ്രയാസം..?!
കേശവന്‍ നായര്‍-അതൊക്കെ സെമറ്റിക്ക് കണ്‍സെപ്റ്റാണ്..ഡെവിളും ഗോഡുമൊക്കെ. വേദാന്തത്തില്‍ അതൊന്നുമില്ല.

അനിശ്ചിതത്വത്തെ പറ്റി
ചോദ്യം-ഒ.കെ, ഒ.കെ...ഇനി, ശാസ്ത്രത്തിലേക്ക് വന്നാല്‍ കപടവ്യാഖ്യാനങ്ങള്‍ നടത്തുന്നുവെന്നതാണ് താങ്കള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന മുഖ്യ ആരോപണം. ക്വാണ്ടം ഊര്‍ജ്ജതന്ത്രം വെച്ചാണ് ഇത്തരം എഴുത്തുകാരൊക്കെ കളിക്കുന്നത്. Quantum science is a dildo of metaphysical spirituality എന്നൊരു തമാശ തന്നെയുണ്ടല്ലോ..അനിശ്ചിതത്വ സിദ്ധാന്തത്തില്‍ ഒരു ഉപ ആണവകണത്തിന്റെ സ്ഥാനവും സംവേഗവും ഒരേ സമയം കൃത്യതയോടെ അളക്കാനാവില്ലെന്ന് പറയുന്നുണ്ട്. ഇത് ശാസ്ത്രത്തിലെ അനിശ്ചിതത്തിനും പ്രതിസന്ധിക്കും കാരണമായെന്നാണ് താങ്കള്‍ ആഹ്‌ളാദമനോഭാവത്തോടെ വാദിക്കുന്നത്. എന്നാല്‍ രണ്ട് രാശികള്‍ ഒരേസമയം അളക്കുമ്പോള്‍ ഒരെണ്ണം പൂര്‍ണ്ണമായ കൃത്യതയോടെയും മറ്റേത് ഒരു നിശ്ചിത നിരക്കില്‍ കൂടിയ അളവിലും മാത്രമേ അറിയാനാവൂ എന്നല്ലേ ഹൈസന്‍ബര്‍ഗ് സ്ഥാപിക്കുന്നത്. അനിശ്ചിതത്വത്തെക്കാളുപരി സുനിശ്ചിതത്വം കൂടിയല്ലേ ഇത്? ലേസര്‍, സൂപ്പര്‍ കണ്ടക്ടര്‍, സെമി കണ്ടക്ടര്‍ എന്നിവയുടെ നിര്‍മ്മാണവും പ്രവര്‍ത്തനവും ഇതിനെ ആധാരമാക്കിയല്ലേ...? പക്ഷെ താങ്കള്‍ എഴുതിവിടുന്നത് അണ്‍സേര്‍ട്ടനിറ്റി പ്രിന്‍സിപ്പിള്‍ വന്നതോടെ ശാസ്ത്രം വേദാന്തമായെന്നാണ്...!!
കേശവന്‍ നായര്‍--അണ്‍സേര്‍ട്ടനിറ്റി പ്രിന്‍സിപ്പിള്‍ പ്രകാരം രണ്ടു രാശികള്‍ ഒരേ സമയം കൃത്യമായി അളക്കാനാവില്ല....അതാണ് കാര്യം.. 
ചോദ്യം-ക്വാണ്ടം ഫിസിക്‌സില്‍ മാത്രമല്ല വസ്തുനിഷ്ഠ ലോകത്തും ഒരേ സമയം രണ്ടു കാര്യങ്ങള്‍ ഒരുപോലെ കൃത്യമായി അളക്കാനാവില്ലല്ലോ...പക്ഷെ അതുകൊണ്ട് പ്രശ്‌നമൊന്നുമില്ല....നമ്മുടെ മസ്തിഷ്‌ക്കം ഒരേ സമയം പൂര്‍ണ്ണ കൃത്യതയില്ലാതെ ഒന്നിലധികം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു-കാണുന്നു-കേള്‍ക്കുന്നു...നോ പ്രോബ്‌ളം!We only need approximate accuracy.
കേശവന്‍ നായര്‍--ഇല്ല ഒരേ സമയം ഒന്നേ പ്രവര്‍ത്തിക്കുകയുള്ളു....

ചോദ്യം-മസ്തിഷ്‌ക്കം ഒരേസമയം ഒന്നിലധികം ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു...ഇറ്റ് ഈസ് മള്‍ട്ടി ഫങ്ഷണല്‍. അവയ്ക്കിടയില്‍ പ്രകാശ-ശബ്ദ തരംഗങ്ങളുടെ വേഗതയ്ക്ക് ആനുപാതികമായി നേരിയ സമയ വ്യത്യാസമുണ്ടാവാം...പക്ഷെ അതുകൊണ്ട് ഒരു വിഷയമില്ല...
കേശവന്‍ നായര്‍--കാണുക, കേള്‍ക്കുക എന്ന് പറയുന്നതില്‍ ഒരു സമയം ഏതെങ്കിലും ഒന്നേ നടക്കൂ..
ചോദ്യം-ഒരു ഡേറ്റ കാണുന്നതും കേള്‍ക്കുന്നതും തമ്മില്‍ സമയവ്യത്യാസമുണ്ടാവാം. പക്ഷെ ഒരേ സമയം കാണാനും കേള്‍ക്കാനും മസ്തിഷ്‌ക്കത്തിന് സാധിക്കില്ലേ..ഉദാഹരണമായി സിനിമ കാണുന്നത്..ഡയലോഗും സംഗീതവും കേള്‍ക്കാന്‍ കണ്ണടച്ചിരിക്കണമോ?
കേശവന്‍ നായര്‍--ഇന്ദ്രിയാനുഭവങ്ങള്‍ ഒരു സമയം ഒന്നേ നടക്കൂ....
ചോദ്യം-കാഴ്ചയും കേള്‍വിയുമൊക്കെ മസ്തിഷ്‌ക്കപ്രവര്‍ത്തനങ്ങളാണ്. They are brain activities. ഇന്ദ്രിയങ്ങള്‍ ഡേറ്റ ശേഖരിക്കുന്നുവെന്നെയുള്ളു. കണ്ണടച്ചാലും കാണാം. ഉറങ്ങുമ്പോള്‍ കാണുന്നതാണ് സ്വപ്നം... അന്ധര്‍ ചിത്രം വരയ്ക്കുന്നത് എന്ത് കണ്ടിട്ടാണ്..?
കേശവന്‍ നായര്‍--ഞാന്‍ പറയുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നതില്‍ ഒരു സമയം ഏതെങ്കിലും ഒന്നേ നടക്കുകയുള്ളുവെന്നാണ്.
ചോദ്യം-സര്‍, മസ്തിഷ്‌ക്കത്തിന്റെ വിവിധ ഭാഗങ്ങള്‍ ഒരേ സമയം ഉത്തേജിപ്പിക്കപ്പെടില്ലെന്നാണോ താങ്കള്‍ പറയുന്നത്..?
കേശവന്‍ നായര്‍-അങ്ങനെ തിയറികളുണ്ട്. നമ്മുടെ ബ്രെയിന്‍ ഒരു ട്രാന്‍സിസ്സര്‍ റേഡിയോ പോലെയാണ്...മനസ്സാണ് യാഥാര്‍ത്ഥത്തില്‍ ബ്രെയിനെ നിയന്ത്രിക്കുന്നത്

ചോദ്യം-Mind is what brain does...!
കേശവന്‍ നായര്‍--ഭൗതികവാദികളുടെ സങ്കല്‍പ്പമനുസരിച്ച് മസ്തിഷ്‌ക്കത്തിന്റെ ശേഷിയാണ് മനസ്സ്. മനസ്സ് ഒരു ഫീല്‍ഡാണെന്നാണ് വേദാന്തികള്‍ പറയുക...
ചോദ്യം-വേവ്-പാര്‍ട്ടിക്കിള്‍ സിദ്ധാന്തമനുസരിച്ച് പ്രകാശം ഒരേ സമയം കണമായും തരംഗമായും നിലകൊള്ളുന്നു. അതോടെ പഴയ ധാരണ തകിടം മറിഞ്ഞു, ശാസ്ത്രനിയമങ്ങള്‍ക്ക് ചാഞ്ചാട്ടമുണ്ടായി എന്നൊക്കെ താങ്കള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. അതേസമയം മാര്‍ക്‌സിസ്റ്റുകള്‍ കണ-തരംഗ ദ്വന്ദം തങ്ങളുടെ ഡോഗ്മയുടെ തെളിവായി ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ ഈ ദ്വന്ദം ശരിക്കും ദ്വന്ദമല്ല എന്ന് സ്ഥാപിച്ചു കൊണ്ടാണ് താങ്കള്‍ മാര്‍ക്‌സിസത്തെ ഖണ്ഡിക്കുന്നത്... horses for courses! ഇവിടെയും വൈരുദ്ധ്യമില്ലേ...?
കേശവന്‍ നായര്‍--നിരീക്ഷകനും നിരീക്ഷിതവസ്തുവും ഒന്നാണ്.. ക്വാണ്ടം ഫിസിക്‌സില്‍ അപ്രകാരമാണ്. രണ്ടിനേയും വേര്‍തിരിക്കാനാവില്ല.

ചോദ്യം- നിരീക്ഷണവസ്തു, നിരീക്ഷണം, നിരീക്ഷകന്‍ എന്നിവ മൂന്നാം ഒന്നാണെന്ന് കടലാസില്‍ എഴുതിവെച്ചാല്‍ ശരിയാണ്...
കേശവന്‍ നായര്‍-കടലാസിലല്ല, ക്വാണ്ടം ഫിസിക്‌സില്‍ അപ്രകാരമാണ്.
ചോദ്യം-പക്ഷെ ഇത് മൂന്നും ഒന്നായിരിക്കെ തന്നെ നിരീക്ഷണം നടക്കണമെങ്കില്‍ അവ ഏതെങ്കിലും ഒരു ബിന്ദുവില്‍ വ്യതിരിക്തമാക്കപ്പെടേണ്ടതുണ്ട്


 Joseph Bohm
കേശവന്‍ നായര്‍-അതാണ്...നീരീക്ഷകനും നിരീക്ഷിതവസ്തുവും ഒന്നാണെന്ന സങ്കല്‍പ്പം ക്വാണ്ടം ഫിസിക്‌സില്‍ ഉയര്‍ന്നു വന്നപ്പോഴാണ് ജിദ്ദു കൃഷ്ണമൂര്‍ത്തി ഡേവിഡ് ബോമുമായി(David Joseph Bohm/1917–1992)ബന്ധപ്പെടുന്നത്. 
ചോദ്യം-പക്ഷെ 'മാര്‍ക്‌സിസം ശാസ്ത്രീയമോ?' എന്ന താങ്കളുടെ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് നിരീക്ഷകന്‍ നിരീക്ഷണത്തില്‍ ഒരു'പങ്കാളി'ആയിരിക്കണമെന്നാണ്. 'പങ്കാളി' എന്നു പറയുമ്പോള്‍ തന്നെ അത് രണ്ടായി. അതാണ് അര്‍ത്ഥശാസ്ത്രപരമായും ഗണിതപരമായും 'പങ്കാളി'എന്ന പദത്തിന്റെ വിവക്ഷ

കേശവന്‍ നായര്‍-- 'പങ്കാളി' എന്ന് ഉപയോഗിക്കണമെന്ന് അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനായ ജോണ്‍ വീലര്‍ പറഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ പറഞ്ഞത്...
ചോദ്യം-അപ്പോള്‍ എടുത്തെഴുതിയെങ്കിലും താങ്കള്‍ക്കതിനോട് യോജിപ്പില്ല!
കേശവന്‍ നായര്‍- -എന്നു ചോദിച്ചാല്‍....വേറിട്ട് നില്‍ക്കുന്ന അര്‍ത്ഥത്തിലുള്ള പരാമര്‍ശത്തെക്കാള്‍ ഭേദം പങ്കാളിയാണ്.
ചോദ്യം-പക്ഷെ ഉദ്ധരണി നടത്തിയിരിക്കുന്നത് താങ്കളുടെ വാദത്തിന്റെ സ്ഥിരീകരണമെന്ന നിലയിലാണ്. എതിരഭിപ്രായം രേഖപ്പെടുത്തിയും കണ്ടില്ല. വായിച്ചു വന്നപ്പോള്‍ കല്ലുകടി തോന്നിയതാണ് ഞാനിതിവിടെ ചോദിക്കാന്‍ കാരണം. പ്രകാശത്തിന്റെ കണ-തരംഗ ദ്വന്ദപ്രഭാവം ശാസ്ത്രത്തില്‍ എന്തോ അഗാധമായ പ്രതിസന്ധിയുണ്ടായിരിക്കുന്നു, ശാസ്ത്രം വേദാന്തം പറഞ്ഞിടത്ത് വന്നെത്തി നില്‍ക്കുന്നു എന്നൊക്കെ താങ്കളെപ്പോലുള്ളവര്‍ പറയുന്നത് എന്തര്‍ത്ഥത്തിലാണ്...?!ഇലക്‌ട്രോണ്‍ മൈക്രോസ്‌ക്കോപ്പ് പോലുള്ള ഉപകരണങ്ങളില്‍ നാം രണ്ടു ഗുണങ്ങളും പ്രയോജനപ്പെടുത്തുന്നില്ലേ...? 
കേശവന്‍ നായര്‍-- അതിന് ഒരു കാരണമുണ്ട്. ആപേക്ഷികതാ സിദ്ധാന്തം വരുന്നതിന് മുമ്പ് ദ്രവ്യവും ഊര്‍ജ്ജവും രണ്ടാണെന്നായിരുന്നു ശാസ്ത്രം പറഞ്ഞത്. പിന്നീട് അത് രണ്ടും ഒന്നാണെന്ന് തിരിച്ചറിഞ്ഞു.
 
Niels Bohr

ചോദ്യം- നിരീക്ഷകന്‍ ഒരു ബോധമുള്ള നിരീക്ഷകനാകുമ്പോഴല്ലേ ആ പ്രശ്‌നമുദിക്കുന്നുള്ളൂ? അങ്ങനെയാകണ്ട ആവശ്യമില്ലെന്നല്ലേ നീല്‍സ് ബോറും ഹൈസന്‍ബര്‍ഗും ചേര്‍ന്ന് രൂപംകൊടുത്ത കോപ്പന്‍ഹേഗന്‍ വ്യാഖ്യാനം വിഭാവനം ചെയ്യുന്നത്. അതനുസരിച്ച് നിരീക്ഷകന്‍ കോണ്‍ഷ്യസ് ആകണമെന്ന് നിര്‍ബന്ധമില്ല. ഇലക്‌ട്രോണ്‍ റേഡിയേഷന്‍ മൂലം ലിവര്‍ ചലിച്ചപ്പോള്‍ തന്നെ വിഷമേറ്റ് ഷ്രോഡിഞ്ചറുടെ പൂച്ച മരിച്ചിട്ടുണ്ട്. അതറിയാന്‍ പെട്ടിയുടെ വാതില്‍ തുറക്കേണ്ട കാര്യമില്ല....ഇതാണ് ബോര്‍ പറയുന്നത്....
കേശവന്‍ നായര്‍--അതൊക്കെ അവര്‍ തമ്മിലുള്ള തര്‍ക്കമാണ്. പക്ഷെ ഈ കോണ്‍ഷ്യസ്‌നെസ്സ് സംബന്ധിച്ച് ബോറും ഹൈസന്‍ബര്‍ഗും ഷ്രോഡിഞ്ചറും തമ്മില്‍ തര്‍ക്കമില്ല കേട്ടോ.. കോപ്പന്‍ ഹേഗന്‍ സ്‌ക്കൂളുകാര്‍ പറയുന്നത് മാറ്റര്‍ എന്നൊരു സാധനമേ ഇല്ലെന്നാണ്. ഒരു വൈകുന്നേരത്ത് യാത്രയ്ക്കിടയില്‍ ഹൈസന്‍ബര്‍ഗിനോട് ബോര്‍ പറഞ്ഞത് ആറ്റം എന്നൊരു സാധനമേ ഇല്ലെന്നാണ്...
ചോദ്യം-അതവര്‍ ഒരുപക്ഷെ കളിയായിട്ട് പറഞ്ഞതാവാം....
കേശവന്‍ നായര്‍--ഹ ഹ...ആയിരിക്കാം....എഴുതിവെച്ച കാര്യമാണ് ഞാന്‍ പറയുന്നത്....

ബ്രഹ്മം സനാതനമോ?
ചോദ്യം-സ്ഥലകാലങ്ങള്‍ ആപേക്ഷികമാണ്. ആപേക്ഷികമായതൊന്നും സനാതനമല്ല-താങ്കളുടെ പ്രഖ്യാപനമാണിത്. സനാതനം എന്ന വാക്കിനോടുള്ള ആഭിമുഖ്യം മനസ്സിലാക്കാം. പക്ഷെ ചോദിക്കട്ടെ, സനാതനമായിട്ട് എന്താണുള്ളത്? ഈ പ്രപഞ്ചം പോലും സനാതനമല്ല
കേശവന്‍ നായര്‍--അതെ, അല്ല പ്രപഞ്ചം സനാതനമല്ല...
ചോദ്യം-പ്രപഞ്ചം സനാതനമല്ലെങ്കില്‍ അതിന്റെ മൂലകാരണം സനാതനമാകുമോ? സനാതനമായ ഒന്നില്‍ നിന്ന് സനാതനമല്ലാത്ത ഒന്ന് ഉണ്ടാകുമോ? പരമകാരണത്തിന്റെ പ്രകാശിതരൂപമാണ് അല്ലെങ്കില്‍ അതിന്റെ ഗുണമാണ് പ്രപഞ്ചമെന്നല്ലേ വേദാന്തികള്‍ പറയുന്നത്. സനാതനമായ ഒന്നിന്റെ ഗുണം സനാതനമില്ലായ്മയാവുന്നതെങ്ങനെ?
കേശവന്‍ നായര്‍--അതല്ലേ പറയുന്നത് പ്രപഞ്ചമെന്നത് മായയാണെന്ന്...
ചോദ്യം-അങ്ങനെ പറയുന്നത് കൊണ്ടായില്ലല്ലോ....പ്രപഞ്ചം ബോധത്തിന്റെ അല്ലെങ്കില്‍ പരബ്രഹ്മത്തിന്റെ സ്ഥൂലഭാവമാണെങ്കില്‍ അതെങ്ങനെ മായയാകും? ബ്രഹ്മത്തിന് ഇല്ലാത്ത ഒരു ഗുണമെങ്ങനെ പ്രപഞ്ചത്തിനുണ്ടാകും. അപ്പോള്‍ ബ്രഹ്മം മായയാണെന്ന് വന്നില്ലേ...?!

കേശവന്‍ നായര്‍-ഹ..ഹ.ഹ ഞാന്‍ പറയാം..ഉള്ളതില്‍ നിന്ന് ഉള്ളതുണ്ടാകില്ല, ഉള്ളതില്‍ നിന്ന് ഇല്ലാത്തതുണ്ടാകില്ല..ഇല്ലാത്തതില്‍ നിന്ന് ഉള്ളതുണ്ടാകില്ല, ഇല്ലാത്തതില്‍ നിന്ന് ഇല്ലാത്തതുമുണ്ടാകില്ല-അതാണ് വേദാന്തം. ഉള്ളത് ഒന്നേയൊന്ന്..അത് അനന്തവും അമരവും അജവുമാണ്. അങ്ങനെയാകണമെങ്കില്‍ അതില്‍ നിന്ന് മറ്റൊന്നുണ്ടാകാന്‍ പാടില്ല.
ചോദ്യം-അത് വേദാന്തത്തിന്റെ താര്‍ക്കികയുക്തിയാണ്. ഞാന്‍ ചോദിച്ചത് മായയെക്കുറിച്ചാണ്. ബ്രഹ്മത്തിന് മായാഗുണമില്ലാതെ അതിന്റെ സ്ഥൂലഭാവമായ പ്രപഞ്ചത്തിന് അതെങ്ങനെ സിദ്ധിക്കും എന്നു ചോദിച്ചതിന് താങ്കള്‍ മറുപടി പറഞ്ഞില്ല... തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ, ഉള്ളതില്‍ നിന്ന് ഇല്ലാത്തത് ഉണ്ടാകില്ല എന്നു താങ്കള്‍ പറഞ്ഞു. 'ഇല്ലാത്തത്'എങ്ങനെയാണ് സര്‍ 'ഉണ്ടാകുക'? ഉണ്ടായാല്‍ അത് ഇല്ലാത്തതാകുമോ?! ഇതൊക്കെ അര്‍ത്ഥശൂന്യവും കേവലവുമായ വാചാടോപമല്ലേ..?
കേശവന്‍ നായര്‍--ഇല്ലാത്തതില്‍ നിന്ന് ഉള്ളതുണ്ടാകില്ല, ഇല്ലാത്തതില്‍ നിന്ന് ഇല്ലാത്തതുമുണ്ടാകില്ല-അതാണ് വേദാന്തം. 
ചോദ്യം-അത് വേദാന്തത്തിന്റെ താര്‍ക്കികയുക്തിയാണ്. ഞാന്‍ ചോദിച്ചത് മായയെക്കുറിച്ചാണ്. ബ്രഹ്മത്തിന് മായാഗുണമില്ലാതെ അതിന്റെ സ്ഥൂലഭാവമായ പ്രപഞ്ചത്തിന് അതെങ്ങനെ സിദ്ധിക്കും എന്നു ചോദിച്ചതിന് താങ്കള്‍ മറുപടി പറഞ്ഞില്ല... തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ, ഉള്ളതില്‍ നിന്ന് ഇല്ലാത്തത് ഉണ്ടാകും എന്നു താങ്കള്‍ പറഞ്ഞു. 'ഇല്ലാത്തത്'എങ്ങനെയാണ് സര്‍ 'ഉണ്ടാകുക'? ഉണ്ടായാല്‍ അത് ഇല്ലാത്തതാകുമോ?! ഇതൊക്കെ അര്‍ത്ഥശൂന്യമായ വാചാടോപമല്ലേ..?

കേശവന്‍ നായര്‍--ഇല്ലാത്തതില്‍ നിന്ന് ഇല്ലാത്തതുണ്ടാകില്ല, ഉള്ളതില്‍ നിന്നും ഇല്ലാത്തതുമുണ്ടാകില്ല...അതാണ് വേദാന്തം പറയുന്നത്..ഉള്ളതില്‍ നിന്ന് ഉള്ളതുമുണ്ടാകില്ല...അതാണ് അദൈ്വതം.... ദ്രവ്യം അജവും അനന്തവും അവിനാശിയുമാണെങ്കില്‍ അതിനെ ദൈവമായി അംഗീകരിക്കുന്നതില്‍ എന്താ തെറ്റ്?
ചോദ്യം-അവിടെ എന്തിന് ദൈവം?
കേശവന്‍ നായര്‍--അല്ല, ദ്രവ്യത്തെ ആരാധിക്കുന്നതില്‍ എന്താണ് കുഴപ്പം..?
ചോദ്യം-എന്തിനാണ് സര്‍ ദ്രവ്യത്തേയും ബ്രഹ്മത്തേയുമൊക്കെ ആരാധിക്കുന്നത്? എന്തിനാണ് അങ്ങനെയൊരു ശാഠ്യം?
കേശവന്‍ നായര്‍--അല്ല...അതിന് പിന്നില്‍ സൈക്ക്‌ളോജിക്കലായ പല പ്രശ്‌നങ്ങളുമുണ്ട്...മനുഷ്യന്റെ ആവശ്യവുമായി ബന്ധപ്പെട്ട കാര്യമാണത്...
ചോദ്യം-അതെ അവിടെ ഞാനും യോജിക്കുന്നു. ആരാധന മാനസികമായ ഒരു വിഷയമാണ്. പലര്‍ക്കും വൈകാരികമായി അങ്ങനെയൊരു ആവശ്യം ഉണ്ടാകാറുണ്ട്...ഇതില്‍ നിന്നാണ് അന്ധവിശ്വാസങ്ങളെല്ലാം ഉണ്ടാകുന്നത്..?

കേശവന്‍ നായര്‍--അന്ധവിശ്വാസമല്ല.... അണ്‍മാനിഫെസ്റ്റായ ബ്രഹ്മമുണ്ടെന്നും അതിന്റെ മാനിഫെസ്റ്റായ പ്രപഞ്ചമുണ്ടെന്നും പറയുന്നത് അന്ധവിശ്വാസമല്ല...
ചോദ്യം-അപ്പോള്‍ ചാത്തന്‍ ഉണ്ടെന്നു പറയുന്നതും ബ്രഹ്മം ഉണ്ടെന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്?
കേശവന്‍ നായര്‍--ചാത്തനുണ്ടെന്ന് പറയുന്നതുപോലെയല്ലല്ലോ ഇത്! ചാത്തനുണ്ടെന്ന് പറയുന്നതാണല്ലോ അന്ധവിശ്വാസം? അതൊക്കെ ചുമ്മാതെ പറയുന്നതല്ലേ..ഹ..ഹ

ആപേക്ഷികതയും മാര്‍ക്‌സിസവും
ചോദ്യം-ആപേക്ഷികതാ സിദ്ധാന്തം എല്ലാം ആപേക്ഷികമാണെന്ന് പറയുന്ന സിദ്ധാന്തമല്ലെന്നും സ്ഥലകാലങ്ങള്‍ ആപേക്ഷികമാണെന്ന് പറയുമ്പോള്‍ തന്നെ പ്രകാശവേഗത പ്രപഞ്ചത്തിലെവിടെയും സ്ഥിരമാണെന്നും അത് സ്ഥാപിക്കുന്നു-മാര്‍ക്‌സിസത്തെ എതിര്‍ക്കാനായാണ് താങ്കള്‍ ഈ വാദമുന്നയിച്ചതാണെന്നാണ് ഏന്റെ ഓര്‍മ്മ. അതായത് സ്ഥിരമായ,അദൈ്വതമായ ഒന്നാണ് പ്രകാശവേഗത.!
കേശവന്‍ നായര്‍-പ്രകാശത്തിന്റെ സ്ഥിരവേഗതയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ തര്‍ക്കമുണ്ട്. ക്വാണ്ടം എന്റാംഗിള്‍മെന്റൊക്കെ വന്നല്ലോ. പ്രകാശത്തിന്റെ വേഗതയ്ക്കുപരിയായ വേഗത്തില്‍ കമ്മ്യൂണിക്കേഷന്‍ നടക്കുമെന്നാണ് അതില്‍ പറയുന്നത്. 
 Isaac Newton

ചോദ്യം-ഒ.കെ ഞാന്‍ ചോദിച്ചത് മറ്റൊന്നാണ്. പ്രകാശവേഗത സ്ഥിരമാണെന്ന് ആപേക്ഷികതാസിദ്ധാന്തം പറയുന്നു. പ്രകാശം ദ്രവ്യത്തിന്റെ അടിസ്ഥാന കണമാണ്. അതിന്റെ വേഗത സ്ഥിരമാണെങ്കില്‍ സ്ഥിരത എന്ന ഗുണം അതിനുണ്ട്. ദ്രവ്യം അതിന്റെ ഗുണത്താലാണ് അറിയപ്പെടുന്നത്. അപ്പോള്‍ പ്രകാശം/പ്രകാശവേഗത സനാതനമായി...!!ആപേക്ഷികതാ സിദ്ധാന്തത്തെ കൂട്ടു പിടിച്ചാണ് ന്യൂട്ടോണിയന്‍ ഭൗതികത്തിന്റെ കുറവുകള്‍ എണ്ണിപ്പറഞ്ഞ് താങ്കള്‍ മാര്‍ക്‌സിസത്തെ വിമര്‍ശിക്കുന്നത്.... നിരവധി പ്രകടമായ വൈരുദ്ധ്യങ്ങള്‍ തങ്ങളുടെ വാദങ്ങളിലുണ്ട്...


Werner Heizenberg
കേശവന്‍ നായര്‍--അത് കോണ്‍ട്രഡിക്ഷനല്ല സത്യത്തില്‍...ഞാന്‍ എഴുതി മുന്നോട്ടു പോകുമ്പോള്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്താണ് പോകുന്നത്. 'ഭൗതികത്തിനപ്പുറം'എഴുതുമ്പോള്‍ ഫിസിക്‌സിനെ കുറിച്ച് എനിക്കുണ്ടായിരുന്ന ധാരണയല്ല 'ബോധത്തിന്റെ ഭൗതികം'എഴുതിയപ്പോള്‍. ഇതൊരു പ്രോസസ്സാണ്. ഈ പ്രോസസ്സിന് ഇടയില്‍ ചില കോണ്‍ട്രഡിക്ഷന്‍സ് വന്നിട്ടുണ്ട്...വന്നിട്ടുണ്ടെന്നതില്‍ എനിക്ക് തര്‍ക്കമില്ല....
ചോദ്യം-കണ-തരംഗ ദ്വന്ദത്തെ കുറിച്ച് പറയുമ്പോള്‍ ഇവ വിപരീതങ്ങളോ ദ്വന്ദങ്ങളോ അല്ലെന്ന് തെളിയിച്ച് മാര്‍ക്‌സിസത്തെ തിരസ്‌ക്കരിക്കാനാണ് താങ്കള്‍ ശ്രമിക്കുന്നത്. എന്നിട്ടും തൊട്ടടുത്ത് തന്നെ താങ്കള്‍ തന്നെ സമ്മതിക്കുന്നു: കണാവസ്ഥയും തരംഗാവസ്ഥയും പരസ്പരം ഒഴിവാക്കുന്നു, അവ ഗണിതപരമായി തുല്യമാണ്, പരസ്പരം അനുപൂരകമാണ്. ദ്വന്ദമാണെന്നും വിപരീതമാണെന്നും തെളിയിക്കാന്‍ ഇത്രയും ഗുണങ്ങള്‍ പോരെ...?

കേശവന്‍ നായര്‍--അങ്ങനെ ഞാന്‍ എവിടെ പറഞ്ഞിരിക്കുന്നു......?
ചോദ്യം-താങ്കളത് എഴുതിയിരിക്കുന്നത്...മാര്‍ക്‌സിസം ശാസ്ത്രമോ? എന്ന പുസ്തകത്തിലാണ്, പേജ് നമ്പര്‍ 29....
കേശവന്‍ നായര്‍--അതിനകത്തോ....? അനുപൂരകമാണ് എന്ന് പറയുമ്പോള്‍ ഒന്നല്ലേ...വിപരീതമാകുന്നതെങ്ങനെ?
ചോദ്യം-അനുപൂരകമാണെങ്കില്‍ രണ്ടെണ്ണം വേണ്ടേ? രണ്ടാമതായി, പരസ്പരം ഒഴിവാക്കുന്നു എന്നും പറഞ്ഞിരിക്കുന്നു. ഏത് വിപരീതത്തിനും ഉണ്ടായിരിക്കുന്ന ഗുണങ്ങളും ഇതൊക്കെ തന്നെയല്ലേ....?
കേശവന്‍ നായര്‍--ദ്രവ്യമാണ് കണം, ദ്രവ്യമാണ് തരംഗം...ഇവിടെ യഥാര്‍ത്ഥത്തില്‍ വൈരുദ്ധ്യങ്ങളൊന്നുമില്ല.....
ചോദ്യം-വിപരീതങ്ങളുടെ ഐക്യവും സമരവുമാണ് മാര്‍ക്‌സിസം വിഭാവനം ചെയ്യുന്നത്
കേശവന്‍ നായര്‍--അതില്‍ സമരമാണ് മുഖ്യം...സമരം പ്രധാനവും ഐക്യം താല്‍ക്കാലികവുമാണ്...സമരമാണഖിലസാരമൂഴിയില്‍ എന്നാണ് മാര്‍ക്‌സിസം പറയുന്നത്...ഹ..ഹ

ചോദ്യം-മാര്‍ക്‌സിസ്റ്റ് വിമര്‍ശനത്തില്‍ താങ്കള്‍ പറയുന്നു-പാര്‍ട്ടിക്കിള്‍ ഫിസിക്‌സിലെ അന്വേഷണങ്ങള്‍ ദ്രവ്യാതീതമായ രഹസ്യങ്ങള്‍ നമുക്ക് വെളിവാക്കി തന്നു എന്ന്. താങ്കളുടെ ദ്രവ്യസങ്കല്‍പ്പം പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ അഞ്ചു ശതമാനം പോലും വരാത്ത ബേരിയോണിക്ക് മാറ്ററില്‍ ഒതുങ്ങി നില്‍ക്കുകയാണെന്ന് തോന്നുന്നു. ബോസോണുകളേയും മ്യൂവോണുകളേയും ശാസ്ത്രം അന്വേഷിച്ച് കണ്ടെത്തുന്നത് ദ്രവ്യത്തിന് ഉള്ളിലേക്ക് സഞ്ചരിച്ചാണ്, അല്ലാതെ അതിന് അതീതമായി പോയല്ല....
കേശവന്‍ നായര്‍--ശ്യാമോര്‍ജ്ജമൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല......
ചോദ്യം-ആയിക്കോട്ടെ, പക്ഷെ ബേരിയോണിക്ക് മാറ്ററിലേക്ക് വന്നാല്‍ ഉപ ആണവകണ തലത്തിലേക്ക് വന്നാല്‍ അതൊക്കെ ദ്രവ്യത്തിനുള്ളിലെ രഹസ്യങ്ങളാണ്. അവ ദ്രവ്യാതീതമല്ല മറിച്ച് ദ്രവ്യാധീനമാണ്....not beyond matter but within matter
കേശവന്‍ നായര്‍-രവി പറയുന്നതനുസരിച്ചാണെങ്കില്‍ ദ്രവ്യം അജമാണ്, അനന്തമാണ്, അമരമാണ്.. അങ്ങനെയെങ്കില്‍ എനിക്കും അക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല....

ശാസ്ത്രം എന്തു ചെയ്യുന്നു?
ചോദ്യം-ദൃഷ്ടമായതിനെ അന്വേഷിക്കല്‍ മാത്രമാണ് ശാസ്ത്രത്തിന്റെ ജോലിയെന്ന് താങ്കള്‍ വാദിക്കുന്നു. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ ഹിഗ്ഗ്‌സ് ബോസോണിനെ കണ്ടെത്തി...അത് ആര്‍ക്ക് കാണാന്‍ കഴിയുന്ന കാര്യമാണ്...? ഇലക്‌ട്രോണിനെ കണ്ടിട്ടല്ല ആദ്യം അനുമാനിച്ചത്. അതിനും എത്രയോ ശേഷമാണ് ഇലക്‌ട്രോണിനെ സ്ഥിരീകരിക്കുന്നത്.....
കേശവന്‍ നായര്‍--ശരിയാണ് ഗ്‌ളൂവോണിനേയും ക്വാര്‍ക്കുകളേയുമൊന്നും കാണാനാവില്ല. എല്ലാ മാത്തമെറ്റിക്കലായാണ് തെളിയിക്കുന്നത്...

ചോദ്യം-എന്നിട്ടും അങ്ങ് പറയുന്നു കാണാനാവത്തതൊന്നും ശാസ്ത്രം അന്വേഷിക്കുന്നില്ലെന്ന്! അതുപോലെ താങ്കള്‍ പറയുന്നു: വസ്തുനിഷ്ഠ ലോകത്ത് വൈരുദ്ധ്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന മാര്‍ക്‌സിസം ക്വാണ്ടം ലോകത്ത് താര്‍ക്കികവിരോധാഭാസങ്ങള്‍ നടത്തുന്നുവെന്ന്.സ്വന്തം ചക്കരബ്രഹ്മത്തെ ന്യായീകരിക്കാനായി താര്‍ക്കിക വിരോധാഭാസങ്ങള്‍ നടത്തുന്നതില്‍ താങ്കളും ഒട്ടും പിന്നാക്കമല്ല. മാര്‍ക്‌സിസ്റ്റിന് ചെയ്യാന്‍ പാടില്ലാത്തത് വേദാന്തിക്ക് ആകാമെന്നാണോ...?
കേശവന്‍ നായര്‍- മാര്‍ക്‌സിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം തര്‍ക്കത്തിന് എന്താണ് പ്രസക്തി? മാര്‍ക്‌സിസം സത്യമാണെന്നാണ് അവര്‍ പറയുന്നത്. പിന്നെന്തിനാ തര്‍ക്കിക്കുന്നത്..?
ചോദ്യം-ബ്രഹ്മം സത്യമാണെന്ന് താങ്കളും പറയുന്നു....!!
കേശവന്‍ നായര്‍-ബ്രഹ്മത്തെ ആരാധിക്കുന്നത് നമ്മുടെ ആവശ്യമാണ്. മനസ്സിന് ശാന്തി കിട്ടാന്‍...മാനസികവും ആത്മീയവും ഭൗതികവുമായ ആവശ്യമാണത്...

ചോദ്യം-അങ്ങനെയെങ്കില്‍ ലോകത്ത് അഞ്ചിലൊന്ന് ആള്‍ക്കാര്‍ അതില്ലാതെ മുന്നോട്ട് പോകുന്നുണ്ടല്ലോ?
കേശവന്‍ നായര്‍-ഏയ് അങ്ങനെയല്ല. യഥാര്‍ത്ഥത്തില്‍ ലോകത്ത് ഒരു ഭൗതികവാദി പോലുമില്ല. ഈശ്വരനില്‍ വിശ്വസിക്കാത്ത, ദൈവത്തില്‍ വിശ്വസിക്കാത്ത ഒരൊറ്റ ആള്‍ പോലും ഈ ഭൂമിയില്‍ മനുഷ്യരായി ജീവിച്ചിരിപ്പില്ല.
ചോദ്യം-എന്തുകൊണ്ടാണ് താങ്കള്‍ക്കത് പറയാനാവുന്നത്...?
കേശവന്‍ നായര്‍-ഇതൊരു നഗ്നസത്യമാണ്...ദൈവമുണ്ടെന്നും ഇല്ലെന്നുമുള്ള തര്‍ക്കം നടത്താന്‍ കഴിയുന്നത് ദൈവം ഉള്ളത് കൊണ്ടാണ്....

ചോദ്യം-തിരിച്ചല്ലേ.?! ദൈവം ഉണ്ടെങ്കില്‍ എങ്ങനെ ഇല്ലെന്ന് പറയാനാവും? സൂര്യനും വായുവും ഇലക്‌ട്രോണും ഇല്ലെന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? കാരണം അവയൊക്കെ ഉണ്ട്. പക്ഷെ ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് ഒരു കൂട്ടര്‍ക്ക് അവകാശപ്പെടാം. മറ്റൊരു കൂട്ടര്‍ക്ക് തെളിവില്ലാത്തതിനാല്‍ നിരസിക്കുകയും ചെയ്യാം. ദൈവത്തിന്റെയും പ്രേതത്തിന്റെയുമൊക്കെ കാര്യത്തില്‍ സംഭവിക്കുന്നത് അതാണ്.
കേശവന്‍ നായര്‍-സാര്‍, ദൈവമില്ലെന്ന് പറയുന്നത് ദൈവമെന്ന ഒരു സങ്കല്‍പ്പം സാര്‍ അംഗീകരിക്കുന്നത് കൊണ്ടാണ്...അല്ലെങ്കില്‍ അങ്ങനെ പറയാനാവില്ല. ഇപ്പോള്‍ ഉദാഹരണമായി കംമ്പ്യൂട്ടര്‍ എന്നൊരു വസ്തു ഉള്ളതുകൊണ്ടാണ് അത് ഉണ്ടെന്നും ഇല്ലെന്നും പറയാനാവുന്നത്.
ചോദ്യം-തെറ്റായ ഉദാഹരണം. കമ്പ്യൂട്ടര്‍ ഇല്ലെന്ന് ആരും പറയില്ല. തീ തുപ്പുന്ന വ്യാളിയെ കുറിച്ചും മാലാഖമാരെ കുറിച്ചും നാം പറയാറുണ്ട്. അവയൊക്കെ ഉള്ളതുകൊണ്ടാണോ അങ്ങനെ പറയാന്‍ സാധിക്കുന്നത്?


കേശവന്‍ നായര്‍--സാറേ, മേശ എന്നൊരു വസ്തു ഉണ്ടെങ്കിലേ മേശ ഉണ്ടെന്നും ഇല്ലെന്നും പറയാനാവൂ...
ചോദ്യം-മേശ ഇല്ലെന്ന് ആരും പറയില്ല. തീ തുപ്പുന്ന വ്യാളി ഉണ്ടോ? മാലാഖമാര്‍ ഉണ്ടോ...? ചാത്തനുണ്ടോ?
കേശവന്‍ നായര്‍--ഹ ഹ... തീ തുപ്പുന്ന വ്യാളി ഉണ്ടെങ്കില്‍ ഉണ്ട്...ഇല്ലെങ്കില്‍ ഇല്ല....എനിക്കറിഞ്ഞുകൂടാ...
ചോദ്യം-പക്ഷെ തീ തുപ്പുന്ന വ്യാളി എന്നു പറഞ്ഞുകഴിഞ്ഞാല്‍ താങ്കളുടെ വിചിത്രമായ ലോജിക്കനുസരിച്ച് അങ്ങനെയൊന്ന് ശരിക്കും ഉണ്ടെന്ന് തെളിഞ്ഞുകഴിഞ്ഞു...!!

ബോധത്തിന്റെ വ്യാകരണം
ചോദ്യം-ഞാനൊരു കാര്യം ചോദിക്കട്ടെ, പ്രപഞ്ചത്തിന് ബോധമുണ്ട്. എന്താണ് ഈ ബോധം? നമുക്കറിയാവുന്ന ബോധം ഒരു അന്ത്രോപ്പോമോര്‍ഫിക്കായ(anthropomorphic) ആശയമാണ്. ജീവനും ചേതനയുമുള്ളവയുടെ ഗുണം
കേശവന്‍ നായര്‍--പ്രപഞ്ചത്തിന് ബോധമുണ്ട്. ഓരോ ആറ്റത്തിനും ബോധമുണ്ട്. ഓരോ ഇലക്‌ട്രോണിനും വേറൊരു ഇലക്‌ട്രോണ്‍ എവിടെയാണെന്ന് അറിയാം. അതിന്റെ അഡ്രസ്സ് അറിയാം. അതാണ് ക്രമത്തിന് ആധാരം. ഇല്ലെങ്കില്‍ ആറ്റം നിലനില്‍ക്കില്ല...ഇലക്‌ട്രോണുകള്‍ കൂട്ടിയിടിക്കുന്നില്ല.....അവയുടെ പാതയിലൂടെ കൃത്യമായി സഞ്ചരിക്കുന്നു....

ചോദ്യം-ബിഗ് ബാംഗ് പ്രകാരം ബേരിയോണിക് ദ്രവ്യം ഉണ്ടാകുന്നത് എത്രയോ കോടിക്കണക്കിന് ഭൗമവര്‍ഷങ്ങള്‍ക്ക് ശേഷമാണ്! അതുവരെ എന്തായിരുന്നു ക്രമം? ഇന്നും അസ്ഥിര ആറ്റങ്ങളും ന്യൂക്‌ളിയസ്സുകളും എങ്ങനെയുണ്ടാകുന്നു? റേഡിയോ ആക്റ്റീവ് ക്ഷയം കാരണം യുറേനിയത്തിന്റെയൊക്കെ ആറ്റങ്ങള്‍ ശിഥിലമായിപ്പോകുന്നത് എന്തുകൊണ്ട്? എന്താണവിടെ ക്രമം? പ്‌ളാസ്മ എങ്ങനെ ന്യായീകരിക്കും?പ്രോട്ടോണുകളും നൂട്രോണുകളുമൊക്കെ കൂട്ടിയിടിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്നതും ബോധമുണ്ടായിട്ടാണോ?...പ്രപഞ്ചത്തില്‍ ക്രമരാഹിത്യവും അസ്ഥിരതയും കയോസുമുണ്ട്. ഇവയൊക്കെ ബോധം മൂലമാണെന്ന് വാദിക്കുമോ?
കേശവന്‍ നായര്‍--മസ്തിഷ്‌ക്കത്തിന്റെ ഗുണമല്ല ബോധം. ബോധമുള്ളത് കൊണ്ടാണ് മനസ്സുണ്ടാകുന്നത്, മനസ്സുള്ളത് കൊണ്ടാണ് മസ്തിഷ്‌ക്കം പ്രവര്‍ത്തിക്കുന്നത്...

ചോദ്യം-ബോധത്തില്‍ നിന്ന് ദ്രവ്യമുണ്ടാകണമെങ്കില്‍ ദ്രവ്യരഹിതമായി ബോധം ഉണ്ടാവണം. ഈ പ്രപഞ്ചത്തില്‍ എവിടെയെങ്കിലും ദ്രവ്യരഹിതമായി ബോധം ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടാമോ?
കേശവന്‍ നായര്‍--സോഡിയത്തിന്റെ ഇലക്‌ട്രോണിനെ എടുക്കുക. അതിലെ ഓരോ ഇലക്‌ട്രോണിനും മറ്റൊരു ഇലക്‌ട്രോണ്‍ എവിടെയന്നറിയാം...ഇലക്‌ട്രോണിന് അറിവുണ്ട്.....
ചോദ്യം-സര്‍ പ്‌ളീസ് കം റ്റു ദ പോയിന്റ്. സോഡിയത്തിന്റെ പ്രോട്ടോണുകളും ഇലക്‌ട്രോണുകളുമൊക്കെ ചലിക്കുന്നത് അവയുടെ സഹജമായ ഗുണങ്ങളുടെ, ചാര്‍ജുകളുടെ അടിസ്ഥാനത്തിലാണ്. അവയ്ക്ക് അത്തരം ചലനങ്ങളേ സാധ്യമാകൂ. തേങ്ങ താഴോട്ട് വീഴുന്നത് തറയിലെത്തുക എന്ന ലക്ഷ്യ'ബോധ'മുള്ളതുകൊണ്ടാണോ? ബോധമില്ലെങ്കിലും അത് തറയില്‍ തന്നെ വീഴും. ഇവിടെയൊക്ക 'അറിയുന്നു' -'ബോധമുണ്ട്'എന്നൊക്കെ ആരോപിക്കുന്നത് ഒരു തരം പാറ്റേണ്‍ സീക്കിംഗാണ്....ഇങ്ങനെയാണ് പൊറോട്ടയില്‍ അള്ളാഹുവിനേയും ആല്‍മരത്തിന്റെ വേരില്‍ ഗണപതിയേയും മതമനസ്സുകള്‍ കണ്ടെത്തുന്നത്! ജീവജാലങ്ങളെ രക്ഷിക്കാനായി ഓക്‌സിജന്‍ അവതാരമെടുത്ത് ഓസോണ്‍ പാളിയായി വന്നു എന്നൊക്കെ പറയുന്നത് പോലെയാണത്....!!പക്ഷെ ഇവിടെ ചോദ്യമിതാണ്:ദ്രവ്യരഹിതമായി ബോധമുണ്ടാകുമോ?

കേശവന്‍ നായര്‍--ദ്രവ്യമില്ല....ബോധമേ ഉള്ളൂ. ബോധത്തില്‍ നിന്ന് വേറിട്ട് പദാര്‍ത്ഥവുമില്ല....പദാര്‍ത്ഥത്തില്‍ നിന്ന് വേറിട്ട ബോധവുമില്ല.... ഇതാണ് നമ്മള്‍ തമ്മിലുള്ള തര്‍ക്കം....നമ്മള്‍ രണ്ട് പാറകള്‍ തമ്മില്‍ സംസാരിക്കുകയല്ല. രണ്ട് ആശയങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയാണ്....ദ്രവ്യമില്ലെങ്കിലും ബോധത്തിന് നിലനില്‍ക്കാം...
ചോദ്യം-അവിടെയാണ് സാര്‍ ചോദ്യത്തിലേക്ക് വന്നത്..ദ്രവ്യമില്ലാത്ത ബോധം എവിടെയാണ്...?
കേശവന്‍ നായര്‍--അതാണ് നിര്‍ഗുണ നിരാകാര ബ്രഹ്മം..ഹ.ഹ.
ചോദ്യം-ശരി തമാശ ഞാനുമാസ്വദിച്ചു. നമുക്കത് അവിടെ വിടാം.... 

നിര്‍ഗുണം, നിഷ്‌ക്കാമ കാമം എന്നൊക്കെ താങ്കളുടെ ആത്മീയലേഖനത്തില്‍ ആവര്‍ത്തിക്കുന്നു. എങ്ങനെയാണ് നിഷ്‌ക്കാമമായി കര്‍മം ചെയ്യുക? എന്തെങ്കിലും ഇച്ഛയില്ലെങ്കില്‍ കര്‍മം ചെയ്യാനാവുമോ?
കേശവന്‍ നായര്‍--അതെ, അതങ്ങനെയാണ് സങ്കല്‍പ്പിക്കപ്പെടുന്നത്....
ചോദ്യം-ള്ള ഒന്ന് നിര്‍ഗുണമാകുന്നതെങ്ങനെ? കുറഞ്ഞപക്ഷം അതിന് ഉണ്ട് എന്ന ഗുണമെങ്കിലുമുണ്ട്. ഉണ്മ തന്നെ ഒരു ഗുണമല്ലേ? അസ്തിത്വം ഒരു ഗുണമല്ലേ. ഒരു ഗുണവുമില്ലാതെ എങ്ങനെയാണ് ഒന്ന് നിലനില്‍ക്കുക?
കേശവന്‍ നായര്‍-നിര്‍ഗുണമെന്ന് പറയുന്നത്.....അത് ബോധം.... ക്വാണ്ടം സൂപ്പ് പോലെ ശൂന്യതപോലെയാണെന്ന് പറയാം...
ചോദ്യം-നിര്‍ഗുണമായ ഒന്ന് നിലനില്‍ക്കുക അസാധ്യമാണ്....
കേശവന്‍ നായര്‍--ഞാനത് അധികം പഠിച്ചിട്ടില്ല. എനിക്ക് സംസ്‌കൃതം അറിയില്ല. ഗീതയൊക്കെ വായിച്ചാല്‍ അതിന്റെ മറുവശത്ത് കൊടുത്തിരിക്കുന്ന മലയാളം വായിച്ചാണ് ഞാന്‍ മനസ്സിലാക്കുന്നത്. അപ്പോള്‍ ഈ ഗുണമെന്നൊക്കെ പറയുന്നത് പ്രകൃതി ഗുണങ്ങളാണെന്നാണ് ഞാന്‍ വായിച്ചിരിക്കുന്നത്.....അതിനപ്പുറം എനിക്കറിയില്ല.

ചോദ്യം-ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം എന്നതിനെ കുറിച്ച് താങ്കളുടേതായി ചില പരാമര്‍ശങ്ങള്‍ കാണുന്നു.
കേശവന്‍ നായര്‍--അത് ഗുണുങ്ങളാണ്....അല്ലാതെ ജന്മമനുസരിച്ചല്ല. 
ചോദ്യം-ഗുണമോ കര്‍മ്മമോ അനുസരിച്ചാണെങ്കില്‍ ഒരാള്‍ക്ക് വര്‍ണം മാറാന്‍ സാധിക്കണം. അങ്ങനെയാര്‍ക്കെങ്കിലും സാധിച്ചിട്ടുണ്ടോ? പരശുരാമന്‍ ക്ഷത്രിയനെ പോലെ കൊന്നും കൊല വിളിച്ചും നടന്നിട്ട് ആരെങ്കിലും അദ്ദേഹത്തെ ക്ഷത്രിയനെന്ന് വിളിച്ചിട്ടുണ്ടോ? ബ്രാഹ്മണകര്‍മ്മം ചെയ്തിട്ട് വിശ്വാമിത്രന്‍ ബ്രാഹ്മണനായോ....? പിന്നെയെങ്ങനെയാണ് ഗുണവും കര്‍മ്മവുമനുസരിച്ച് വര്‍ണ്ണം മാറുന്നത്...? കര്‍മ്മമനുസരിച്ചാണ് ജാതിവിഭജനമെങ്കില്‍ ഒരാള്‍ക്ക് ജീവിതത്തില്‍ തൊഴില്‍ മാറ്റിക്കൊണ്ട് ജാതി മാറ്റരുതോ. മനുഷ്യനെ നാലായി വിഭജിക്കുന്ന അമാനവികമായ തന്ത്രമാണ് ചാതുര്‍വര്‍ണ്യം...

കേശവന്‍ നായര്‍--അതൊന്നും ഫിസിക്കലല്ല...അതൊക്കെ
ചോദ്യം-അതാണ് വിഷയം...ഒന്നും ഫിസിക്കലല്ല....!! പക്ഷെ ജാതിയും വര്‍ണ്ണവുമൊക്കെ സമൂഹത്തിലുണ്ട്, ഉച്ചനീചത്വങ്ങള്‍ കല്‍പ്പിച്ചിരിക്കുന്നു..പക്ഷെ സാറിന് ഒന്നും ഫിസിക്കലല്ല...!!
ചോദ്യം- താങ്കള്‍ മാര്‍ക്‌സിസ്റ്റ് വിമര്‍ശനം നടത്തിയ രീതിയില്‍ നോക്കിയാല്‍ ഈ മൂന്ന് ഗുണങ്ങള്‍ എന്നത് ഒരു അന്ധവിശ്വാസമല്ലേ...? അവര്‍ രണ്ടെന്ന് പറയുന്നു. താങ്കള്‍ മൂന്നെന്ന് പറയുന്നു. ത്രിദോഷമെന്നും ചതുര്‍ഭൂതമെന്നും പഞ്ചഭൂതമെന്നുമൊക്കെ പറയുന്നത് ഇങ്ങനെയാണ്.... ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസമാണ് പ്രിയപ്പെട്ടത്. അതല്ലാതെ ഇവയ്‌ക്കൊന്നും പ്രത്യേകിച്ച് തെളിവൊന്നുമില്ല....
കേശവന്‍ നായര്‍--ഗുണം...ആന്തരികമാണ്...അങ്ങനെയെങ്കില്‍ ശാസ്ത്രം നാല് ബലങ്ങളെ കുറിച്ച് പറയുന്നു... ഗുരുത്വബലം, ശക്തബലം, ക്ഷീണബലം, വൈദ്യുതകാന്തികബലം....അപ്പോഴോ...?
ചോദ്യം-സാര്‍ അതൊക്കെ ത്രിദോഷവും ത്രിഗുണവും പോലെ ഭാവനാവ്യായമമാണോ സര്‍ അവയൊക്കെ? ഈ നാല് ബലങ്ങള്‍ക്കും തെളിവുള്ളതല്ലേ... ഗുരുത്വമുള്ളതുകൊണ്ടാണല്ലോ ഭൂമി മണിക്കൂറില്‍ 1607 കി. മീ വേഗതയില്‍ കറങ്ങുമ്പോഴും ഞാനും സാറും സ്‌പേസിലേക്ക് തെറിച്ച് പോകാത്തത്?......ശരീരം മരിച്ചാലും ആത്മാവ് മരിക്കുന്നില്ലെന്നാണ് താങ്കളുടെ മറ്റൊരു വാചകം. സത്യത്തില്‍ ശരീരം മരിക്കുന്നില്ലെന്നതല്ലേ ശരി? ശരീരം എങ്ങനെയാണ് മരിക്കുന്നത്? ശരീരം എങ്ങും പോകുന്നില്ല....ദ്രവ്യം മറ്റൊരു ഭാവത്തില്‍-രൂപത്തില്‍ ഇവിടെ നിലനില്‍ക്കുന്നു...അതല്ലേ സത്യം...?
കേശവന്‍ നായര്‍-ശരിയാണ്, ദ്രവ്യം നശിക്കുന്നില്ല... ആത്മാവും നശിക്കുന്നില്ല....

ചോദ്യം-ഹ..ഹ..അപ്പോള്‍ ശരീരം നശിക്കുന്നില്ല എന്നല്ലേ പറയേണ്ടത്? ഉള്ളതിനെക്കുറിച്ച് സംസാരിക്കുന്നതല്ലോ മനസ്സിലാക്കാനും മനസ്സിലാക്കിപ്പിക്കാനും സൗകര്യപ്രദം...? ഒരോ ശരീരത്തിലും ഒരാത്മാവാണെന്നും അത് മുജ്ജന്മത്തിലെ കര്‍മ്മപാശത്തില്‍ ബന്ധിതമാണെന്നും സാര്‍ എഴുതിയിരിക്കുന്നത്. ഒരേ ഭ്രൂണമുണ്ടായ ശേഷം ആ ഭ്രൂണം വിഭജിച്ച് മൂന്ന് കുട്ടികളുണ്ടായാല്‍( (monozygotic triplets)അവര്‍ക്ക് മൂന്ന് പേര്‍ക്കും ആത്മാവ് വിഭജിക്കാതെ ലഭിക്കുമോ? 
കേശവന്‍ നായര്‍--ആത്മാവിനെ വിഭജിക്കാനാവില്ല..അതാണ്..

ചോദ്യം-അതെ ആ ഉത്തരമാണ് ഞാന്‍ പ്രതീക്ഷിച്ചത്! അങ്ങനെയെങ്കില്‍ ആ മൂന്ന് കുട്ടികള്‍ക്കും ഒരേ കര്‍മ്മഫലവും ജീവിതഫലവും ഉണ്ടാകണം. അങ്ങനെ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ?
കേശവന്‍ നായര്‍-എനിക്ക് അത് കൃത്യമായി പറയാന്‍ അറിയില്ല. ജീവാത്മാവ് എന്ന സങ്കല്‍പ്പമുണ്ട്. നമ്മള്‍ ചെയ്യുന്നതിന്റെ ഫലമാണ് നമുക്ക് കിട്ടുന്നത്...അതാണ് കര്‍മ്മ സിദ്ധാന്തം. നിങ്ങള്‍ ഇന്നിവിടെ വന്നു. എന്തുകൊണ്ട്? ഇവര്‍ രണ്ട് പേരും കൂടെ വന്നു. പിന്നെ നമ്മുടെ കല്യാണം ഒരാളുമായിട്ടാണ് എന്തുകൊണ്ട്...? ഇതിനൊക്കെ ഒരു കാരണമുണ്ട്..അതാണ് കര്‍മ്മഫലം

ചോദ്യം-യാദൃശ്ചികതയും ആസൂത്രണവും അവിടെയുണ്ട്. ഞാനിപ്പോള്‍ സാറിനെ കാണാന്‍ വന്നത് അപ്രതീക്ഷിതമായിട്ടല്ല. അതിന്റെ സാധ്യതകള്‍ കുറെക്കാലമായി പെരുകി വരികയായിരുന്നു. വിവാഹത്തിന്റെ കാര്യമൊക്കെ പറഞ്ഞാല്‍, പ്രപഞ്ചം നിലവില്‍ വന്നിട്ട് ഒരു വര്‍ഷമായെന്ന് സങ്കല്‍പ്പിച്ചാല്‍ 365 ാം ദിവസം അവസാന മണിക്കൂര്‍ തീരാന്‍ കേവലം നാല് മിനിട്ട് ബാക്കിയുള്ളപ്പോഴാണ് ഹോമോ സാപിയന്‍സ് ഈ ലോകത്ത് പരിണമിച്ചുണ്ടാകുന്നത്. അതുവരെ ഈ പ്രാപഞ്ചികബോധവും കര്‍മ്മത്തിന്റെ കണക്കുപുസ്തകവുമൊക്കെ എവിടെയായിരുന്നു? കേവലം അമ്പതിനായിരം വര്‍ഷം പോലും പ്രായമില്ലാത്ത ഇന്നത്തെ മനുഷ്യന്‍ ഗുഹാമനുഷ്യനായിട്ടാണ് തുടങ്ങിയത്...അവിടെ ആരെയാണ് വിവാഹം കഴിച്ചിരുന്നത്...? ഏത് വീടാണ് സന്ദര്‍ശിച്ചിരുന്നത്....? കൃഷി പോലും വന്നിട്ട് പതിനായിരം വര്‍ഷമേ ആയുള്ളു. ഹോമോ ഹാബിലസിനും ഹോമോ ഇറക്ടസിനുമൊക്കെ കര്‍മ്മഫലം ഉണ്ടായിരുന്നോ? നാം വരുന്നത് ബാക്റ്റീരിയയില്‍ നിന്നാണ് ബാക്റ്റീരിയയുടെ കര്‍മ്മഫലം എന്തായിരുന്നു...?

കേശവന്‍ നായര്‍-ഭ്രൂണം മൂന്നായി മുറിയണമെങ്കില്‍ ഒരു ബോധപൂര്‍വമായ തീരുമാനം-കോണ്‍ഷ്യസ് വില്‍ വേണ്ടേ..ആരാണത് എടുത്തത്...?
ചോദ്യം-അവിടെയെന്തിനാണ് പുറംതീരുമാനം? ഭ്രൂണണം സ്വയമല്ലേ വിഭജിക്കുന്നത്? ദ്രവ്യത്തിന്റെ ചലനം ആന്തരികമല്ലേ? ബാഹ്യമാണെന്ന് കല്‍പ്പിച്ചതല്ലേ ന്യൂട്ടോണിയന്‍ ഫിസിക്‌സിലെ പാകപ്പിഴ? താങ്കള്‍ തന്നെ ഇതേ ലേഖനത്തില്‍ എഴുതിയിരിക്കുന്നു-ഒരു പൂവിനെ ആരും വിരിയിക്കേണ്ടതില്ല-അത് താനേ വിരിഞ്ഞുകൊള്ളുമെന്ന്! പിന്നെന്തിനാണ് പുറം തീരുമാനം? ഇതൊക്കെ പാറ്റേണ്‍ സീക്കിംഗാണ്....
കേശവന്‍ നായര്‍-എല്ലാത്തിനും സഹജമായ അവബോധമുണ്ട്. ഈ അമ്പതിനായിരം വര്‍ഷത്തിന് മുമ്പൊക്കെ സംഭവിച്ച കാര്യത്തിന് എന്താണ് തെളിവ്?
ചോദ്യം-തെളിവുകളുണ്ട്. പരിണാമസിദ്ധാന്തം ആ തെളിവുകള്‍ കൃത്യമായി വിശദീകരിക്കുന്നു..

പരിണാമം ഞാന്‍ വേണ്ടത്ര പഠിച്ചിട്ടില്ല
കേശവന്‍ നായര്‍-പരിണാമസിദ്ധാന്തം ഒരു ഹൈപ്പോതീസിസല്ലേ?
ചോദ്യം-അല്ല, മലയോളം തെളിവുകളുള്ള ഒരു ശാസ്ത്രസിദ്ധാന്തമാണത്.....ദിനോസറുകള്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നുവോ?
കേശവന്‍ നായര്‍--അങ്ങനെയൊക്കെ ചില അസ്ഥികൂടങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മള്‍ പറയുന്നു....പക്ഷെ കൃത്യമായി ഇന്നയിന്ന രീതിയില്‍ സംഭവിച്ചുവെന്ന് നമുക്ക് തെളിവില്ല...
ചോദ്യം-പരിണാമത്തിന്റെ തെളിവുകള്‍ ഫോസില്‍രേഖയില്‍ മാത്രമല്ല. അവ ഭ്രൂണശാസ്ത്രം, ഭൂമിശാസ്ത്രം, തന്മാത്രജീവശാസ്ത്രം, റേഡിയോ ആക്റ്റീവ് പരിശോധനകള്‍ ...തുടങ്ങി നിരവധി ശാസ്ത്രശാഖകളില്‍ വാരിവിതറപ്പെട്ടിരിക്കുന്നു. സാറിന്റെ ശരീരം തന്നെയാണ്, കൈ തന്നെയാണ് പരിണാമത്തിന്റെ തെളിവ്....ബ്രഹ്മത്തിലും മായയിലുമൊക്കെ വിശ്വസിക്കുന്നതിന്റെ പതിനായിരത്തിലൊന്ന് ശ്രമം നടത്തിയാല്‍ പരിണാമം വ്യക്തമാകും.
കേശവന്‍ നായര്‍--ഞാന്‍ പരിണാമത്തെ ചോദ്യം ചെയ്യുന്നില്ല പക്ഷെ അതില്‍ പറയുന്ന എല്ലാം സത്യമാണെന്ന് വിശ്വസിക്കുന്നില്ല...ഉദാഹരണമായി പറഞ്ഞാല്‍ സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്.. ശുദ്ധ അസംബന്ധമാണ്......

ചോദ്യം-എങ്ങനെയാണത് അസംബന്ധമാകുന്നത്...?
കേശവന്‍ നായര്‍--അങ്ങനെയായിരുന്നെങ്കില്‍ നമ്മേക്കാള്‍ കരുത്തരായ ജീവികള്‍ ഭൂമിയില്‍ ആധിപത്യം പുലര്‍ത്തിയേനെ...
ചോദ്യം-അവിടെ സാറിന് പിഴവ് പറ്റിയതെന്ന് ഞാന്‍ വിചാരിക്കുന്നു. സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് എന്നു പറഞ്ഞാല്‍ കൂടുതല്‍ ശക്തിയുള്ളവന്റെയോ ബുദ്ധിയുള്ളവന്റെയോ അതിജീവനം എന്നല്ല. മറിച്ച് നിര്‍ദ്ദിഷ്ട സാഹചര്യത്തില്‍ സ്വാഭാവികമായും അതിജീവിക്കാന്‍ ഏറ്റവുമധികം അനുയോജ്യതയാണ് അവിടെ ഫിറ്റ് ആകുക എന്നതിലൂടെ വിവക്ഷിക്കുന്നത്....ഒരു നീന്തല്‍ ടീം ഉള്‍പ്പെടെയുള്ളവര്‍ യാത്ര ചെയ്യുന്ന ഒരു തീവണ്ടി പാലം കടക്കുമ്പോള്‍ തടാകത്തില്‍ വീണ് യാത്രക്കാരെല്ലാം കൊല്ലപ്പെടുന്നു. മഴ കാരണം തീവണ്ടിയുടെ വാതിലുകളെല്ലാം അടച്ചിരുന്നു. ഒരു വാതില്‍ മാത്രം അല്‍പ്പം തുറന്നിരുന്നു. കരയുന്ന കുഞ്ഞിനെ സമാധാനിപ്പിക്കാനായി ഒരമ്മ വാതില്‍ അല്‍പ്പം പൊക്കി വെച്ചതാണ്....വെള്ളത്തില്‍ വീഴുന്നതിന് മുമ്പ് ആഘാതത്തില്‍ കുട്ടി ഈ വാതിലിലൂടെ തെറിച്ച് പുറത്ത് പോയി ഒരു വൈക്കോല്‍ കൂനിയില്‍ തുളച്ചു കയറി രക്ഷപെടുന്നു...

കേശവന്‍ നായര്‍--സമൂഹത്തില്‍ എല്ലാവരും ഫിറ്റസ്റ്റല്ല...
ചോദ്യം-ആ കമ്പാര്‍ട്ട് മെന്റിലെ മറ്റ് യാത്രക്കാരൊക്കെ കുട്ടിയെക്കാള്‍ ശക്തിയും ബുദ്ധിയു ഉള്ളവരായിരുന്നിട്ടും അവര്‍ക്ക് രക്ഷപെടാനായില്ല. കാരണം ആ വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീഴാന്‍ കുട്ടിക്ക് മാത്രമാണ് സ്വാഭാവിക സാധ്യത ഉണ്ടായിരുന്നത്...ആ കുട്ടിയാണ് അവിടെ ഫിറ്റസ്റ്റ്....you become fit when you become suitable
കേശവന്‍ നായര്‍--ഞാന്‍ പരിണാമം അത്രത്തോളം പഠിച്ചിട്ടില്ല. അതുകൊണ്ടാവാം എനിക്കത് പൂര്‍ണ്ണബോധ്യം വന്നിട്ടില്ല...

ജ്യോതിഷം അശാസ്ത്രീയം
ചോദ്യം-ജ്യോതിഷം കര്‍മ്മഫലത്തിലും മുജ്ജന്മ സിദ്ധാന്തത്തിലും അധിഷ്ഠിതമാണ്. താങ്കള്‍ ജ്യോതിഷവിശ്വാസിയാണോ?
കേശവന്‍ നായര്‍--എനിക്ക് ജ്യോതിഷത്തിലൊന്നും വിശ്വാസമില്ല..
ചോദ്യം-ഇല്ല..?
കേശവന്‍ നായര്‍-അത് തീര്‍ത്തും അണ്‍ സയന്റിഫിക്കാണ്...
ചോദ്യം-താങ്കള്‍ ഇതുവരെ പറഞ്ഞത് സയന്‍സല്ല എല്ലാത്തിനും തീര്‍പ്പ് കല്‍പ്പിക്കുന്നത് എന്നാണ്! ആത്യന്തികമായ കാര്യങ്ങള്‍ സയന്‍സിന് ഉപരിയാണെന്നൊക്കെ. ജ്യോതിഷത്തേയും അങ്ങനെ കണ്ടാല്‍പ്പോരെ...?
കേശവന്‍ നായര്‍-അത് ജിയോസെന്‍ട്രിക്കാണ്...സയന്‍സ് ഹീലിയോ സെന്‍ട്രിക്കായി...പിന്നെ ഗാലക്‌സി സെന്‍ട്രിക്കായി... ജ്യോതിഷത്തിലെ രാഹു-കേതു തുടങ്ങിയ ഗ്രഹങ്ങള്‍ സത്യത്തില്‍ ഇല്ല... മാത്രമല്ല ഈ ഗ്രഹങ്ങളൊക്കെ മനുഷ്യരെ സ്വാധീനിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല....
ചോദ്യം-സാര്‍ എന്തിനാണ് ഈ വിശ്വാസ വിഷയങ്ങളില്‍ സയന്‍സ് കൊണ്ടുവരുന്നത്. അവയൊന്നും ഫിസിക്കല്‍ അല്ലെന്നും സയന്‍സിന് അതീതമാണെന്നുമല്ലേ പറയേണ്ടത്..?!! ഇതുവരെ കണ്ടുപിടിക്കാത്ത സ്വാധീനങ്ങളുണ്ടാവാം എന്നല്ലേ പറയേണ്ടത്? എന്തിന് ഈ ഇരട്ടത്താപ്പ്...? സയന്‍സ് തെളിയിച്ച കാര്യമാണോ സാറിന്റെ ചക്കരബ്രഹ്മവും ആത്മാവുമൊക്കെ...?

കേശവന്‍ നായര്‍-രണ്ടും രണ്ടാണ്...
ചോദ്യം-ഒരിടത്ത് ശാസ്ത്രത്തെ കൂട്ടു പിടിക്കുന്നു, മറ്റൊരിടത്ത് എല്ലാം ശാസ്ത്രത്തിന് അതീതമാണെന്ന് പറയുന്നു!! ജ്യോതിഷത്തിനുള്ള തെളിവല്ലേ ബ്രഹ്മത്തിനുമുള്ളൂ?!
കേശവന്‍ നായര്‍--നമ്മുടെ അസ്തിത്വത്തിന് അനുപേക്ഷണീയമായ കാര്യമാണ് വേദാന്തം
ചോദ്യം-ജ്യോതിഷത്തെ കുറിച്ച് അതിന്റെ വിശ്വാസികള്‍ക്കും അതു തന്നെയാണ് പറയാനുണ്ടാവുക...വിശ്വാസികള്‍ക്ക് പലപ്പോഴും ഫലം അച്ചട്ടായി തോന്നുന്നത് എന്തുകൊണ്ടാണ്....?
കേശവന്‍ നായര്‍-ജ്യോതിഷമൊന്നും ശരിയല്ല, ഫലഭാഗം ഒട്ടും ശരിയല്ല...


ചോദ്യം-ശരി, അത് വിടാം. അങ്ങെഴുതിയ മറ്റൊരു വാചകം: ആത്മാവില്‍ സമ്പൂര്‍ണ്ണമായി കേന്ദ്രീകരിക്കുമ്പോള്‍ പ്രകൃതിനിയമങ്ങള്‍ വെളിപ്പെടുന്നു..... അങ്ങനെ പ്രകൃതിനിയമങ്ങള്‍ കണ്ടെത്തിയ ഒരു ആത്മീയവാദിയുടെ പേര് പറയാമോ?
കേശവന്‍ നായര്‍- -പല ശാസ്ത്രീയമായ സിദ്ധാന്തങ്ങളും വെളിപെട്ടവയാണ്...ഐന്‍സ്റ്റീനെ പോലുള്ളവര്‍ പറയുന്നതാണിത്...
ചോദ്യം-ആശയങ്ങളും വിദ്യകളും മനസ്സില്‍ വെളിപ്പെടുകയും അവയെ കുറിച്ച് സ്വപ്നം കാണുകയും ചെയ്യുന്നത് എല്ലാവരിലും സംഭവിക്കുന്ന കാര്യമല്ലേ..പ്രേമിക്കുന്നവര്‍ പരസ്പരം സ്വപ്നം കാണാറില്ലേ...?അത് ആത്മാവില്‍ സമ്പൂര്‍ണ്ണമായി കേന്ദ്രീകരിക്കുമ്പോഴാണോ....? അങ്ങനെയാണെങ്കില്‍ ഭാരതീയ മഹര്‍ഷിമാര്‍ മുഴുവന്‍ ഭൗതികനിയമങ്ങള്‍ കണ്ടുപിടിച്ച് മടുക്കേണ്ടതല്ലേ?! ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍പ്പിന്നെ മറ്റേ വശത്തുള്ളവര്‍ താഴോട്ട് വീഴാത്തതെന്ന് ചോദിച്ചവരല്ലേ ഈ ആത്മാവില്‍ ഫോക്കസ് ചെയ്തിരുന്ന പലരും...?

കേശവന്‍ നായര്‍--പല കണ്ടുപിടുത്തങ്ങളുടേയും പിറകില്‍ intuitive ആയ ഒരു തലം ഇല്ലെന്ന് പറയാനാവില്ല...
ചോദ്യം- ലഭ്യമായ ഡേറ്റകളുടെ undiluted, unregulated processing ആണ് സ്വപ്നങ്ങളും വെളിപാടുകളുമൊക്കെ. ചൊവ്വയിലെ മനുഷ്യരെ സാര്‍ സ്വപ്നം കണ്ടിട്ടുണ്ടോ?
കേശവന്‍ നായര്‍- ചിലപ്പോള്‍ കണ്ടിട്ടുണ്ടാവും....ഹ ഹ
ചോദ്യം-അതിന് ചൊവ്വയില്‍ മനുഷ്യരില്ലല്ലോ..!? സാര്‍ വഴുതിപ്പോകുകയാണ്. ഇല്ലാത്ത ഡേറ്റയില്‍നിന്ന് സ്വപ്നം ജനിക്കില്ല. 
കേശവന്‍ നായര്‍-ഞാനൊരു സന്യാസിയല്ല..ഞാന്‍ മെഡിറ്റേഷനൊന്നും പ്രാക്ടീസ് ചെയ്തിട്ടില്ല... ഞാനൊരു യോഗിവര്യനുമല്ല
ചോദ്യം-അങ്ങ് ഇപ്പറയുന്ന പല കാര്യങ്ങളെക്കുറിച്ചും ബോധ്യം വരാതെ ഇതൊക്കെ എഴുതിക്കൊണ്ടിരിക്കുന്നു...?
കേശവന്‍ നായര്‍-യുക്തചിന്തയിലൂടെ എത്തിച്ചേരുന്ന ചില നിഗമന അനുമാനങ്ങളാണ് ഞാന്‍ പറയുന്നത്...
ചോദ്യം-യുക്തിക്കൊന്നും യാതൊരു പ്രസക്തിയുമില്ലാത്ത തലത്തിലാണ് സാര്‍ വിഹരിക്കുന്നതെന്നാണ് ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്.?!
കേശവന്‍ നായര്‍--യുക്തിയെ ഒരിക്കലും ഞാന്‍ ഡിനൈ ചെയ്തിട്ടില്ല, യുക്തി കയ്യൊഴിയാനും സാധിക്കില്ല...

മതവും ധാര്‍മ്മികതയും
കേശവന്‍ നായര്‍- സന്യാസികളും മതങ്ങളും, അത് സെമറ്റിക്ക് മതമാകട്ടെ നമുക്ക് ചെയ്ത നേട്ടമെന്തെന്നാല്‍ മൂല്യബോധം കൊണ്ടുവന്നുവന്നാണ്. ഞാനും നിങ്ങളും ഇവിടിങ്ങനെയിരുന്ന് സംസാരിക്കാന്‍ കാരണം മതം നല്‍കിയ മൂല്യബോധമാണ്...
ചോദ്യം-മനുഷ്യന് സഹജമായി തന്നെ മൂല്യബോധവും ധാര്‍മ്മികതയുമുണ്ട്. Man is essentially moral. മനുഷ്യന് മാത്രമല്ല എല്ലാ ജീവിജാലങ്ങളിലും ധാര്‍മ്മികതയുടെ അടയാളങ്ങള്‍ കാണാനാവും. അതിജീവനത്തെ സഹായിക്കുന്ന സാങ്കേതികതകളുടെ ഉപോത്പ്പന്നമായാണ് മനുഷ്യനില്‍ ധാര്‍മ്മികത ഉരുവംകൊണ്ടത്...മതം മനുഷ്യനിലെ മൃഗീയതയും വിദ്വേഷഭാവവും ചൂഷണം ചെയ്യുന്നുമുണ്ട്....
കേശവന്‍ നായര്‍-മനുഷ്യനിലെ മൃഗീയവാസനകള്‍ കുറച്ചൊക്കെ പരിഹരിക്കുന്നതില്‍ മതം പോലുള്ള ഇന്‍സ്റ്റിറ്റിയൂഷന്‍സ് പങ്ക് വഹിച്ചിട്ടുണ്ട്. അല്ലാതെ ജിഹാദികളില്ലെന്നോ ഹിന്ദുഫാസിസ്റ്റുകള്‍ ഇല്ലെന്നോ ഞാന്‍ പറഞ്ഞില്ല.
ചോദ്യം-മതങ്ങള്‍ക്ക് ഏറിയാല്‍ 3500-4000 വര്‍ഷം പഴക്കം. മതം വരുന്നതിന് മുമ്പ് തന്നെ മനുഷ്യന് ധാര്‍മ്മികതയുണ്ട്. എല്ലാ മതവും അവ നിലനിന്ന സാഹചര്യങ്ങളില്‍ നിന്ന് മൂല്യങ്ങളും ആചാരനാചാരങ്ങളും കടംകൊണ്ടിട്ടുണ്ട്...മതം മാത്രമല്ല കൃഷി, മത്സ്യബന്ധനം, കുടുംബം, വിവാഹം, മദ്യപാനം...തുടങ്ങിയ നിരവധി സാമൂഹികസ്ഥാപനങ്ങളില്‍ മൂല്യശേഖരമുണ്ട്. അതല്ലാതെ മതത്തിന് പ്രത്യേകിച്ച് മൂല്യബോധമോ ധാര്‍മ്മികതയോ ഉണ്ടാക്കാനുളള ശേഷിയില്ല... Religion is not creative, it is basically exploitative. അതേസമയം മനുഷ്യനിലെ മൃഗത്തെ പുറത്തുകൊണ്ടു വരാന്‍ അതിന് നിഷ്പ്രയാസം കഴിയുകയും ചെയ്യും....

കേശവന്‍ നായര്‍--മതമില്ലായിരുന്നെങ്കില്‍...നമ്മുടെ മൂല്യബോധം എവിടെ നിന്ന് വന്നു....?
ചോദ്യം-സാര്‍ തെറ്റായ ചോദ്യം ആവര്‍ത്തിക്കുന്നു...Man is essentially moral. മനുഷ്യനില്‍ ഇല്ലാത്ത എന്തോ ഒന്ന് മതം കഴിഞ്ഞ 3500 വര്‍ഷം കൊണ്ട് വികസിപ്പിച്ചുവെന്ന ധാരണ ശരിയല്ല. മതബോധവും ആചാരങ്ങളും മതത്തിന് മുമ്പുള്ള മനുഷ്യസമൂഹം ക്രമേണ വികസിപ്പിച്ചുകൊണ്ടു വന്നവയാണ്. ധാര്‍മ്മികതയും മൂല്യബോധവും തുടങ്ങുന്നത് ഗുഹാമനുഷ്യനില്‍ നിന്നാണ്....മറിച്ചൊരു ഉദാഹരണം ചൂണ്ടിക്കാട്ടാന്‍ സാറിനാവില്ല.....കരുണയും ദയയും സഹകരണമനോഭാവവും ജീവിലോകത്ത് എമ്പാടും ഏറ്റക്കുറച്ചിലോടെ കാണാനാവും. ഒരു നായ അതിന്റെ കുട്ടിയെ സ്‌നേഹിക്കുന്നത്, കാക്കകള്‍ കൂട്ടം കൂടി അക്രമികളെ തിരിച്ചാക്രമിക്കുന്നത്, വാമ്പയര്‍ വവ്വാലുകള്‍ രക്തം കടംകൊടുക്കുന്നത്...ഇതിലെല്ലാം മനുഷ്യധാര്‍മ്മികതയുടെ പരിണാമപരമായ, പുരാതനമായ അടയാളങ്ങള്‍ കാണാനാവും....

കേശവന്‍ നായര്‍--നമ്മിലെന്തെങ്കിലും നന്മയും മൂല്യബോധമുണ്ടെങ്കില്‍ അത് മാതാപിതാക്കളില്‍ നിന്ന് കിട്ടിയതാണ്. മനുഷ്യനെപ്പോലെ സഹജീവിയെ കൊല്ലുന്ന ഒരു മൃഗം വേറെയില്ല...
ചോദ്യം-മാതാപിതാക്കളും കുടുംബവും മതത്തിന് വളരെ മുമ്പെയുള്ളു സ്ഥാപനങ്ങളാണെന്നെങ്കിലും സാര്‍ അംഗീകരിക്കണം. ജീവികള്‍ പരസ്പരം ആക്രമിക്കുകയും കൊല്ലുകയും മാത്രമല്ല തിന്നുക കൂടി ചെയ്യാറുണ്ട്. ചില ജീവിവര്‍ഗ്ഗങ്ങളില്‍ അമ്മമാര്‍ തന്നെ കുട്ടികളെ തിന്നുന്നു....പക്ഷെ മനുഷ്യന്‍ ഉയര്‍ന്ന ബുദ്ധിയുള്ള ജീവിയായതു കൊണ്ട് അവന്റെ തിന്മയും നന്മയും ഉയര്‍ന്നതാണ്...

ലോകം പണത്തിന് പിന്നാലെ
കേശവന്‍ നായര്‍--അമേരിക്കയേയും യൂറോപ്പിനെയും ഭൗതികവാദം ഗ്രസിച്ചിരിക്കുന്നു. എല്ലാവരും പണത്തിന് പുറമെ. വ്യക്തിപരമായി അവിയെയുള്ളവര്‍ വിശ്വാസികളായിരിക്കാം. പക്ഷെ അവര്‍ പറയുന്നത് ഭൗതികവാദമാണ്. ആത്മീയതയാണ് ലോകം കൈവരിക്കേണ്ടത്.....
ചോദ്യം-വിശ്വാസികളായിട്ടും അവരൊക്കെ ഭൗതികവാദമാണ് പയറ്റുന്നതെങ്കില്‍ അതിലെന്തോ ഗുണകരമായി ഉണ്ടെന്ന് തോന്നിയിട്ടുണ്ടാവുമോ..? സുഖത്തിനും പണത്തിനും പിന്നാലെ പായുന്നതില്‍ ഒന്നാംസ്ഥാനം വിശ്വാസികള്‍ക്കാണെന്നതില്‍ തര്‍ക്കമുണ്ടാവില്ലല്ലോ. മതവും മനുഷ്യദൈവങ്ങളും ചെയ്യുന്നതും അതാണല്ലോ....സമ്പത്ത് കുന്നുകൂട്ടുക, സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുക..കൂടുതല്‍ സമ്പത്തുണ്ടാക്കുക, നൂറ് രൂപ പിരിക്കുക-ഒരു രൂപ പിച്ച കൊടുത്ത് പരസ്യപ്പെടുത്തുക...വീണ്ടും പിരിക്കുക...വീണ്ടും വാരിക്കൂട്ടുക....ലോകത്തിലെ മൊത്തം കുറ്റംകൃത്യങ്ങളില്‍ മഹാഭൂരിപക്ഷവും മതവിശ്വാസികളുടെ സംഭാവനയാണ്.....ലോകത്തെ ജയിലുകളെല്ലാം നിറച്ചിരിക്കുന്നതും അവര്‍ തന്നെ.....
കേശവന്‍ നായര്‍--ഞാന്‍ പറഞ്ഞല്ലോ കമ്മ്യൂണിസവും ക്യാപിറ്റലിസവും ഒന്നു തന്നെ. രണ്ടും ഭൗതികവാദമാണ്.....സുഖവും പണവുമാണ് പ്രധാനം
ചോദ്യം-മതം സമ്പത്തിനും സുഖത്തിനും പിന്നാലെയല്ലേ....അമേരിക്കയൊക്കെ വലിയ മതപരതയുള്ള രാജ്യമാണ്...
കേശവന്‍ നായര്‍--ഏയ് എവിടെ...?! അവിടെങ്ങും ഒരു റിലീജ്യനുമില്ല...

ചോദ്യം-അമേരിക്കയില്‍ റിലീജ്യനില്ലേ?! ബൈബിളില്‍ തൊട്ടാണ് അമേരിക്കന്‍ ഭരണാധികാരികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്...
കേശവന്‍ നായര്‍--അവിടെ കുറെ വിശ്വാസികളുള്ളത് കൊണ്ടാണ് ആ രാജ്യം അങ്ങനെയെങ്കിലും പോകുന്നത്...
ചോദ്യം-അമേരിക്കയില്‍ മതമില്ല...!! സൗദി അറേബ്യയിലുണ്ടോ...?
ചോദ്യം-ഏയ്...എവിടുന്ന്?!
ചോദ്യം-550 ല്‍ പരം റേപ്പ് കേസുകളാണ് സൗദിയില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥത്തിലുള്ള അതിന്റെ എത്രയോ ഇരട്ടി വരും. ചാട്ടവാറടികളും തലവെട്ടലുകളുമായി മുന്നോട്ടു പോകുന്ന ആ സമൂഹത്തിലെ സാമ്പത്തിക അസമത്വമറിയണമെങ്കില്‍ സക്കാത്തിന്റെ കണക്ക് പരിശോധിച്ചാല്‍ മതി...

കേശവന്‍ നായര്‍--സൗദിയിലെ രാജാവിനെ ഉദ്ദേശിച്ച് പറഞ്ഞതല്ല...ചരിത്രത്തില്‍ മതങ്ങള്‍ക്ക് പ്രാധാന്യമുണ്ട്..സദാചാര നിര്‍മ്മിതിയില്‍..
ചോദ്യം-മതത്തിന് ചരിത്രപ്രാധാന്യമില്ലെന്ന് ആരാ പറഞ്ഞത്? മോശയുടെ മൂല്യബോധം അന്നത്തെ പാലസ്തീന്‍ സംസ്‌ക്കാരത്തിന്റെയാണ്...മുഹമ്മദിന്റെ മൂല്യബോധം അന്നത്തെ അറബ് സമൂഹത്തിന്റെതാണ്... ഇവരൊന്നും മതം സ്ഥാപിച്ചില്ലെങ്കിലും അതാത് സമൂഹങ്ങളിലെ ആചാരരീതിയും സംസ്‌ക്കാരവും തുടരുമായിരുന്നു...കാരണം സംസ്‌ക്കാരം ഒരു തുടര്‍ച്ചയാണ്... മതമുണ്ടായാലും ഇല്ലെങ്കിലും അതുണ്ടാവും....തുടരും...
കേശവന്‍ നായര്‍--സത്യം പറഞ്ഞാല്‍ ദൈവം ഉണ്ടെന്ന് പറയുന്നത് പോലും മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. സാറിനോട് ഞാനൊരു കാര്യം പറയാം-you can not leave without god, but you can leave without Dawkins...

ചോദ്യം-ഇവയൊക്കെ ബ്‌ളാങ്കറ്റ് സ്റ്റേറ്റുമെന്റുകളല്ലേ. അങ്ങനെയെങ്കില്‍ എല്ലാ മതവിശ്വാസിയും ഫലത്തില്‍ നിരീശ്വരവാദിയല്ലേ? മുസ്‌ളീം അള്ളാ ഒഴികെ എല്ലാ ദൈവങ്ങളോടും നിരീശ്വരവാദിയാണ്. ക്രൈസ്തവന്‍ സ്വന്തം ദൈവം ഒഴികെ ബാക്കിയുള്ളവ മുഴുവന്‍ തള്ളുന്നു... സാര്‍ സ്വന്തം ചക്കര ബ്രഹ്മത്തെ മാത്രം ആരാധിക്കുന്നു..ബാക്കിയൊക്കെ തള്ളുന്നു... നാസ്തികന്‍ ഇവ മൊത്തം തള്ളുന്നു...അപ്പോള്‍ ഏറ്റക്കുറച്ചിലോടെ എല്ലാവരും നിരീശ്വരവാദികളാണ്...!!I can also say-you can leave without gods but you can not leave without reason. Without reason, you are doomed! ആ നിലയില്‍ സാറൊരു എത്തിയിസ്റ്റാണെന്ന് എനിക്കും പറയാം....

കേശവന്‍ നായര്‍- -ഞാനൊരു എത്തീസ്റ്റാണ്..അങ്ങനെ പറയുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു. ഈ പറയുന്നതുപോലെ മതവിശ്വാസിയൊന്നുമല്ല ഞാന്‍. ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കില്ല, പൂജയും വഴിപാടുമില്ല....
ചോദ്യം-പക്ഷെ രാവിലെ എഴുന്നേറ്റ് പ്രാര്‍ത്ഥിക്കുമെന്നും ധ്യാനിക്കുമെന്നൊക്കെ പറഞ്ഞു...എന്തിനോടാണ് പ്രാര്‍ത്ഥിക്കുന്നത്-നിര്‍ഗുണ ബ്രഹ്മത്തോടാണോ?
കേശവന്‍ നായര്‍-എന്നോട് തന്നെ. ആവശ്യമൊന്നും പറയാറില്ല... മനസ്സിനെ പിടിച്ചു നിറുത്താനാണ്. പ്രകൃതിയുമായി കുറേനേരം രമിക്കുക...പരമസത്യത്തില്‍ അലിഞ്ഞു ചേരുക..
ചോദ്യം-ഇതൊന്നും ചെയ്യാത്തവരൊക്കെ മാനസികനില തെറ്റി ജീവിക്കുന്നവരാണോ? രാവിലെ കക്കൂസില്‍ ചെന്നിരുന്നാല്‍ ഒരു ബീഡി പുകച്ചില്ലെങ്കില്‍ ഒന്നും നടക്കുന്നില്ലെന്ന് പറയുന്നവരുണ്ട്. ഈ ബീഡി ഇല്ലാതെയും മനുഷ്യര്‍ ഇതൊക്കെ ചെയ്യുന്നില്ലേ? പ്രകൃതിയും നാമും ഒന്നാണെന്നിരിക്കെ 'രമിക്കുക','അലിഞ്ഞുചേരുക'തുടങ്ങിയ അവകാശവാദങ്ങള്‍ ഫലിതമല്ലേ സര്‍? ആദ്ധ്യാത്മിക ഭാഷാകസര്‍ത്തുകളുടെ കഥയില്ലായ്മ വീണ്ടും വെളിപ്പെടുകയാണിവിടെ..
കേശവന്‍ നായര്‍--അതെ, അതൊരു ശീലമാണ്...
ചോദ്യം-സര്‍ അങ്ങനൊരു പുതിയ ശീലം കണ്ടെത്തിയിരിക്കുന്നു..
കേശവന്‍ നായര്‍--ഹ ഹ ശരിയായിരിക്കാം...

ഏതാണ്ട് മൂന്ന് മണിക്കൂറിലധികമാണ് ശ്രീ. കേശവന്‍നായരോട് സംസാരിച്ചിരുന്നത്. ഇടയ്ക്ക് അദ്ദേഹത്തിന്റെ ഭാര്യ ചായയും പലഹാരങ്ങളും കൊണ്ടുവന്നു തന്നു. എളിയ ജീവിതസാഹചര്യങ്ങളില്‍ പുസ്തകങ്ങളും പ്രിയതമയുമായി ജീവിത സായാഹ്നം ചെലവിടുന്ന അദ്ദേഹം കേരളത്തില്‍ വൈജ്ഞാനികസാഹിത്യത്തിന് മേല്‍വിലാസമുണ്ടാക്കാന്‍ സഹായിച്ച വ്യക്തിയാണ്. കപടശാസ്ത്രത്തിന്റെയും നിഗൂഡതാവാദത്തിന്റെയും മുള്‍പ്പടര്‍പ്പുകള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്നു ശാസ്ത്രത്തിനെതിരെ ഒളിയമ്പുകള്‍ എയ്യുന്നതില്‍ ശ്രീ.കേശവന്‍ നായര്‍ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശകമായി കേരളത്തിലെ ബൗദ്ധികസമൂഹത്തിനുണ്ടായ ജീര്‍ണ്ണതയുടെ നേര്‍ചിത്രം ഇത്തരം നിലപാടുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ വായിച്ചെടുക്കാം. തങ്ങളുടെ സകലമാന ചക്കര അന്ധവിശ്വാസങ്ങളേയും സബ് അറ്റോമിക് തലവുമായി ബന്ധിപ്പിക്കുക വഴി സംഘപരിവാര്‍ ബുദ്ധിജീവികളുടെ മതവിഹ്വലതകള്‍ക്ക് നിറമേകാനും അദ്ദേഹത്തിനായി. സപ്താഹങ്ങളും പ്രതിഷ്‌ഠോത്സവങ്ങളും അമൃതാന്ദമയി സെമിനാറുകളമായി കളംനിറഞ്ഞു നില്‍ക്കുന്ന കേശവന്‍ നായര്‍ക്ക് മതപ്രീണനം ഒരു ഹരമാണ്. മുപ്പത് വര്‍ഷം നിലനിന്ന പാര്‍ട്ടി അദ്ദേഹത്തിന് മതമായിരുന്നു! ഇന്ന് പാര്‍ട്ടിവല്‍ക്കരിക്കാത്ത മതങ്ങള്‍ സമാനമായി ഉത്തേജിപ്പിക്കുന്നു-ഉപ്പോളം വരുമോ ഉപ്പിലിട്ടത്?!*
(This interview in brief was published in Pachakutira Magazine July 2013. Watch video @http://www.youtube.com/watch?v=LV_Ci0a7OrY)

Wednesday 11 September 2013

70. പലായനചിന്തകളില്‍ കേശവന്‍നായര്‍ (Part-I)

ഒരേ സമയം ബഹിഷ്‌ക്കരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് ശ്രീ.പി കേശവന്‍നായര്‍. രണ്ടു ദശകത്തോളം സി.പി.ഐ(എം) ജില്ലാ നേതാവായിരുന്ന അദ്ദേഹം ഇന്ന് മതമണ്ഡലത്തിലും ആള്‍ദൈവസദസ്സുകളിലും താരമൂല്യമുള്ള സാന്നിധ്യമാകുന്നു. 1982 മുതല്‍ 2002 വരെ സി.പി.ഐ(എം) കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗവും സി.ഐ.ടി.യു കൊല്ലം ജില്ലാസെക്രട്ടറിയുമായി പ്രവര്‍ത്തിച്ച അദ്ദേഹം സി.ഐ.ടി.യു ദേശീയക്കമ്മറ്റി അംഗവുമായിരുന്നു. 1991 ല്‍ 'കാലത്തിന്റെ സംക്ഷിപ്തചരിത്രം'(ഡി.സി.ബുക്‌സ്, കോട്ടയം) എന്ന ബെസ്റ്റ് സെല്ലര്‍ കൃതിയിലൂടെ വിശ്രുത ഭൗതികശാസ്ത്രജ്ഞനായി സ്റ്റീഫന്‍ ഹോക്കിംഗിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് കേശവന്‍നായരിലെ എഴുത്തുകാരന്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ശേഷം 1999 ല്‍ വന്ന 'പ്രപഞ്ചം'എന്ന കൃതിയും വായനാലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. തികച്ചും ഭൗതികശാസ്ത്രപരമായ അടിത്തറയിലൂന്നിയ നിരീക്ഷണങ്ങളാണ് ഈ കൃതികളില്‍ കാണാനാവുക. പക്ഷെ കേശവന്‍നായര്‍ ക്രമേണ ആത്മീയവാദത്തിലേക്ക് ചാഞ്ഞു. 

2002 ല്‍ 'ഭൗതികത്തിനപ്പുറം'പ്രപഞ്ചനൃത്തം തുടങ്ങിയ കൃതികളില്‍ കമ്മ്യൂണിസ്റ്റില്‍ നിന്നും വേദാന്തിയിലേക്കുള്ള അദ്ദേഹത്തിന്റെ പരിണാമം പ്രകടമായി. അപ്പോഴും വൈരുദ്ധ്യത്മികഭൗതികവാദവും നാസ്തികതയും മുറുകെപ്പിടിക്കുന്ന പാര്‍ട്ടിയില്‍ കേശവന്‍ നായരുണ്ടായിരുന്നു. മതവിശ്വാസികള്‍ പോലും പാര്‍ട്ടി അംഗങ്ങളായി തുടരുമ്പോള്‍ വേദാന്തിയായി തീര്‍ന്ന ഒരാളെ സഹിക്കാവുന്നതേയുള്ളൂ എന്ന് പാര്‍ട്ടിയും കരുതിയിട്ടുണ്ടാവാം. കേശവന്‍നായരുടെ ആത്മീയത പാര്‍ട്ടിപ്പുരയുടെ മേല്‍ക്കൂരയില്‍ നിന്നുകൊണ്ടുള്ള പരസ്യപ്രകടനമായിരുന്നു-പ്രത്യയശാസ്ത്രബോധമുള്ള ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒന്ന്. പക്ഷെ 2003 ല്‍ 'വിപരീതങ്ങള്‍ക്കപ്പുറം' എന്ന പുസ്തകത്തില്‍ അദ്ദേഹം ഒരിക്കല്‍ കൂടി തിരിച്ചുപോയി-മാര്‍ക്‌സിസത്തെ ന്യായീകരിച്ചു. അണയാന്‍ പോയ ദീപത്തിന്റെ ആളിക്കത്തലായിരുന്നുവത്. 2005 ജനുവരിയില്‍ കേശവന്‍നായര്‍ പാര്‍ട്ടിയില്‍ നിന്ന് നിഷ്‌ക്രമിച്ചു. മാര്‍ക്‌സിസത്തിന്റെ പ്രാണവായുവായ വൈരുദ്ധ്യാത്മക ഭൗതികവാദം ശാസ്ത്രവിരുദ്ധവും അന്ധവിശ്വാസപരവുമാണെന്ന് 'മാര്‍ക്‌സിസം ശാസ്ത്രമോ?'(2007)എന്ന പുസ്തകത്തിലൂടെ അദ്ദേഹം തുറന്നടിച്ചു. 

ഒരു മുന്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ പാര്‍ട്ടി രൂക്ഷമായി പ്രതികരിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി.ഫ്രിജോഫ് കാപ്രയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട കേശവന്‍നായരുടെ സ്യൂഡോ-സയന്റിഫ് പരികല്‍പ്പനകള്‍ കേവലം 'കോപ്രായ'ങ്ങളായി സഖാക്കള്‍ അവഗണിച്ചു. ഒരു പൂ വാടി വീഴുന്നതുപോലെ ശാന്തവും വിവാദരഹിതവുമായിരുന്നു പാര്‍ട്ടിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ തിരോധാനം. ഇന്നുവരെ പാര്‍ട്ടി അദ്ദേഹത്തിനെതിരെ തിരിഞ്ഞിട്ടില്ല എന്നതില്‍ ആ പിന്‍മാറ്റത്തിന്റെ വ്യാകരണം വായിച്ചെടുക്കാം. പ്രശ്‌നം ബൗദ്ധികവും പ്രത്യയശാസ്ത്രപരവും ആയിരുന്നതിനാലാവും ഇരുകൂട്ടരും പരസ്പര ശല്യമായില്ല! അദ്ദേഹത്തിന്റെ അനന്തരവന്‍ പ്രൊഫ. കൃഷ്ണാനന്ദ് എന്റെ സഹപ്രവര്‍ത്തകനായിരുന്നു. നേരില്‍ കാണണമെന്നത് കുറെക്കാലമായുള്ള ആഗ്രഹമായിരുന്നു. ജൂണ്‍ രണ്ടാം തീയതി രാവിലെ ബെന്‍ശ്രീയേയും റെന്‍സണേയും കൂട്ടി കൊല്ലത്ത് തേവള്ളിയിലെ വീട്ടിലെത്തിയപ്പോള്‍ കാലങ്ങളോളം കെട്ടിക്കിടന്ന ഒരു ജലധി പോലെ കേശവന്‍നായര്‍ പുറത്തേക്ക് ഒഴുകി. ഒരു നാസ്തികനും വേദാന്തിയും തമ്മില്‍ ഫലത്തില്‍ വലിയ അകലമില്ല. എങ്കിലും അവര്‍ക്കിടയിലെ ഭിന്നത അപരിഹാര്യവുമാണ്. ചോദ്യങ്ങള്‍ കടുത്ത സംവാദത്തിലേക്ക് നീണ്ടപ്പോഴും കേശവന്‍നായര്‍ ശാന്തനായിരുന്നു:


ചോദ്യം- 33 വര്‍ഷക്കാലം ഒരു മാര്‍ക്‌സിസ്റ്റായിരുന്നു, പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ഭൗതികശാസ്ത്രത്തില്‍ ബിരുദം, സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം, തൊണ്ണൂറുകളുടെ ആരംഭത്തില്‍ സ്റ്റീഫന്‍ ഹോക്കിംഗിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി. ശേഷം താങ്കളില്‍ ക്രമേണ ചിന്താപരമായ ചില പരിവര്‍ത്തനങ്ങളുണ്ടായി, പാര്‍ട്ടിയില്‍ നിന്ന് തിരോഭവിച്ചു. ഈ മാറ്റത്തിന് ഹേതുവായ സാഹചര്യം ഒന്നു വ്യക്തമാക്കാമോ?
കേശവന്‍ നായര്‍---ചെറുപ്പകാലത്തേ മാര്‍ക്‌സിസത്തോടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടും ആഭിമുഖ്യമുണ്ടായിരുന്നു. സ്‌ക്കൂള്‍ കാലഘട്ടത്തില്‍ തന്നെ ഇടതുപക്ഷ സാഹിത്യം ധാരാളമായി വായിച്ചു. വിശിഷ്യ ടി. ദാമോദരന്‍, രാഹുസംകൃത്യായനന്‍ എന്നിവരുടെ പുസ്തകങ്ങള്‍. വായനയെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് അച്ഛനായിരുന്നു.
ചോദ്യം-അച്ഛന്‍ മാര്‍ക്‌സിസ്റ്റായിരുന്നോ?
കേശവന്‍ നായര്‍-- മാര്‍ക്‌സിസ്റ്റൊന്നുമായിരുന്നില്ല. പക്ഷെ ഞാന്‍ ധാരാളം വായിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി അദ്ദേഹം പഞ്ചായത്ത് തലത്തില്‍ ഒരു ലൈബ്രറി തന്നെ തുടങ്ങി. 

ചോദ്യം-എന്നാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്?
കേശവന്‍ നായര്‍-1971--  1971ല്‍... അടിയന്തരാവസ്ഥ കാലത്ത് സി.ഐ.ടി.യു വിന്റെ കൊല്ലം ജില്ലാ ആക്ടിംഗ് സെക്രട്ടറിയായിരുന്നു-18 മാസക്കാലം. വളരെ ക്‌ളേശകരമായിരുന്ന ഒരു കാലഘട്ടമായിരുന്നുവത്.
ചോദ്യം-സി.പി.ഐ(എം) ന്റെ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ അംഗമാകുന്നത് എന്നാണ്?
കേശവന്‍ നായര്‍-1982 -പക്ഷെ കൂടൂതലും തൊഴിലാളിപ്രസ്ഥാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 24 വര്‍ഷം സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായിരുന്നു.
ചോദ്യം-പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന കാലത്ത് ഏതെങ്കിലും അധികാരസ്ഥാനം നേടിയിട്ടുണ്ടോ?
കേശവന്‍ നായര്‍-- യാതൊരു അധികാരസ്ഥാനവും നേടിയില്ല. വേണമെങ്കില്‍ പറയാവുന്ന ഒരെണ്ണം ചാത്തന്നൂര്‍ സ്പിന്നിംഗ് മില്ലിന്റെ ചെയര്‍മാന്‍ സ്ഥാനമാണ്. നാലു വര്‍ഷം അവിടെയുണ്ടായിരുന്നു.


ചോദ്യം- 1991 ല്‍ താങ്കള്‍ സ്റ്റീഫന്‍ ഹോക്കിംഗിനെക്കുറിച്ചെഴുതി. ദ്രവ്യത്തിന്റെ പരമപ്രാധാന്യം ഉറപ്പിച്ചുകൊണ്ട് എഴുതപ്പെട്ട പുസ്തകമായിരുന്നുവത്. 1999 ല്‍ പ്രപഞ്ചം പ്രസിദ്ധീകൃതമായി. ഈ രണ്ട് കൃതികള്‍ക്കിടയില്‍ താങ്കള്‍ക്കുണ്ടായ ചിന്താവ്യതിയാനം പരക്കെ ശ്രദ്ധിക്കപ്പെട്ടു. തൊണ്ണൂറിന് മുമ്പ് ചിന്താ പബ്‌ളിക്കേഷന്‍സ് താങ്കളുടെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നുവല്ലോ. ഹോക്കിംഗിന്റെ പുസ്തകവും ചിന്തയാണോ പ്രസിദ്ധീകരിച്ചത്?
കേശവന്‍ നായര്‍-- അല്ല ഡി.സി യാണ്. ഞാന്‍ ചിന്തയില്‍ പബ്‌ളിഷ് ചെയ്യാനായി കൊണ്ടുകൊടുത്തിരുന്നു. പക്ഷെ അവര്‍ യാതൊരു റെസ്‌പോണ്‍സും നല്‍കിയില്ല. പിന്നീട് കൊല്ലം പബ്‌ളിക് ലൈബ്രറിയില്‍ വെച്ചൊരു പരിപാടിയുണ്ടായിരുന്നു. അവിടെ ഡി.സി കിഴക്കേമുറി വന്നിരുന്നു. ഞാനതിന്റെ മാനുസ്‌ക്രിപ്റ്റ് അദ്ദേഹത്തിന് കൊടുത്തു. നോക്കി കൊള്ളാമെങ്കില്‍ പ്രസിദ്ധീകരിക്കണം എന്നു പറഞ്ഞു. അദ്ദേഹമത് വാങ്ങി ബാഗില്‍ വെച്ചു. കോട്ടയത്തിന് തിരിച്ചുപോയി. ഒരാഴ്ച കഴിഞ്ഞ് പബ്‌ളിഷ് ചെയ്യാന്‍ പോകുന്നു എന്നു കാണിച്ച് കത്തയച്ചു. യഥാര്‍ത്ഥത്തില്‍ ഒരെഴുത്തുകാരനെന്ന നിലയില്‍ എന്നെ ഇന്‍ട്രൊഡ്യൂസ് ചെയതത് കിഴക്കെമുറിയാണ്. അത് പിന്നീട് ആമുഖത്തില്‍ ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒരുപക്ഷെ കിഴക്കേമുറി അന്നത് പ്രസിദ്ധീകരിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ പിന്നീട് പുസ്തകങ്ങളൊന്നും എഴുതില്ലായിരുന്നു!

ചോദ്യം- കാലത്തിന്റെ സംക്ഷിപ്തചരിത്രം എന്ന ഹോക്കിംഗ് കൃതി ബെസ്റ്റ് സെല്ലറായിരുന്നവല്ലോ. അതിന് ശേഷം പ്രപഞ്ചം. പ്രപഞ്ചത്തിലെത്തുമ്പോള്‍ ചിന്താവ്യതിയാനത്തിന്റെ സൂചനകള്‍ വന്നുതുടങ്ങി.
കേശവന്‍ നായര്‍-അതെയതെ, ഹോക്കിംഗിനെ കുറച്ചുള്ള കൃതി ബെസ്റ്റ് സെല്ലറായിരുന്നു. പ്രപഞ്ചത്തില്‍ താങ്കള്‍ പറഞ്ഞ രീതിയിലുള്ള വ്യതിയാനം പ്രകടമായിരുന്നു.
ചോദ്യം-ഈ വ്യതിയാനത്തോട് പാര്‍ട്ടി എങ്ങനെയാണ് പ്രതികരിച്ചത്?
കേശവന്‍ നായര്‍-- പ്രപഞ്ചത്തിന്റെ വലുപ്പം, ഉത്പത്തി, അനന്തത എന്നിവ എന്നെ അത്ഭുതപ്പെടുത്തി. സ്റ്റീഫന്‍ ഹോക്കിംഗിന്റെ പുസ്തകത്തെ പരിചയപ്പെടുത്തിയും പ്രശംസിച്ചും ഇം.എം.എസ് ദേശാഭിമാനിയിലെ തന്റെ ഡയറിക്കുറിപ്പുകളില്‍ എഴുതിയിരുന്നു.
ചോദ്യം-ഹോക്കിംഗിന്റെ നിരീക്ഷണങ്ങള്‍ മാര്‍ക്‌സിസത്തെ സാധൂകരിക്കുന്നതാണ് എന്ന നിലയില്‍....?
കേശവന്‍ നായര്‍-- അതെ, മാര്‍ക്‌സിസത്തെ സാധൂകരിക്കുന്നതാണെന്ന രീതിയിലാണ് അദ്ദേഹം എഴുതിയത്. പക്ഷെ പിന്നീട് പ്രപഞ്ചം പബ്‌ളിഷ് ചെയ്തപ്പോള്‍ ആരും റെസ്‌പോണ്ട് ചെയ്തില്ല. പാര്‍ട്ടി ലീഡേഴ്‌സോ പാര്‍ട്ടിയിലെ ബുദ്ധിജീവികളോ...ആരും.. ഇങ്ങനെയൊരു സാധനം പ്രസിദ്ധീകരിച്ചതായി കണ്ടതേയില്ല. ഇടപെട്ടതുമില്ല. പക്ഷെ സ്വകാര്യമായി എന്നോട് സംസാരിച്ചപ്പോള്‍ പി.ഗോവിന്ദപ്പിള്ള സാര്‍ പറഞ്ഞു..ഇത് മഹാത്തായ പുസ്തകമാണ് എന്ന്....

ചോദ്യം-പ്രപഞ്ചം...?
കേശവന്‍ നായര്‍-ഹ..ഹ അതെ, പ്രപഞ്ചം!
ചോദ്യം-ചുരുക്കത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ഒരു തണുപ്പന്‍ പ്രതികരണമായിരുന്നു അല്ലേ..?
കേശവന്‍ നായര്‍-- തണുപ്പന്‍ പോയിട്ട്....ഒരു പ്രതികരണവുമുണ്ടായില്ല
ചോദ്യം-അത് ഇം.എം.എസിന് ശേഷമുള്ള പാര്‍ട്ടിയുടെ ബൗദ്ധികപാപ്പരത്വം വെളിവാക്കുന്നതായിരുന്നില്ലേ?
കേശവന്‍ നായര്‍-- തീര്‍ച്ചയായും..തീര്‍ച്ചയായും...അല്ലെങ്കില്‍ കോസ്‌മോളജിയുമായി ബന്ധപ്പെട്ട ഇത്തരമൊരു പുസ്തകം പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയറ്റ് മെമ്പറായിരുന്ന, സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായിരുന്ന ഒരാള്‍ എഴുതുമ്പോള്‍....അത് ശരിയായാലും തെറ്റായാലും പ്രതികരിക്കേണ്ടതായിരുന്നു.
ചോദ്യം-താങ്കള്‍ പാര്‍ട്ടി നടപടികള്‍ പ്രതീക്ഷിച്ചുകൊണ്ടു തന്നെയാണ് ഇതെഴുതിയത്?
കേശവന്‍ നായര്‍-- തീര്‍ച്ചയായും
ചോദ്യം-പക്ഷെ വന്നില്ല...?!
കേശവന്‍ നായര്‍-- ഒന്നും വന്നില്ല
ചോദ്യം-പാര്‍ട്ടി സെക്രട്ടറി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നോ..?
കേശവന്‍ നായര്‍-- ഒരു സെക്രട്ടറിയും ബന്ധപ്പെടാന്‍ ശ്രമിച്ചില്ല. പ്രപഞ്ചം പ്രസിദ്ധീകരിക്കുന്ന സമയത്ത് ആരും ബന്ധപ്പെട്ടിട്ടില്ല.
ചോദ്യം-അതിന് ശേഷം..?
കേശവന്‍ നായര്‍-2001- ഭൗതികത്തിനപ്പുറം എഴുതി ഏതാണ്ട് 4-5 വര്‍ഷം കഴിഞ്ഞപ്പോഴാണ് ഈ പുസ്തകത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അതിനായി എ.കെ.ജി സെന്ററില്‍ വരണമെന്നും പിണറായി വിജയന്‍ എന്നോടാവശ്യപ്പെട്ടത്. സമയം പറഞ്ഞാല്‍ മതി എപ്പോള്‍ വേണമെങ്കിലും വരാമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ പിന്നെ വിളിച്ചില്ല....
ചോദ്യം-ചര്‍ച്ച ചെയ്യാന്‍ വരണമെന്ന് പറഞ്ഞു പിന്നെ വിളിച്ചില്ല...എന്താവാം കാരണം?
കേശവന്‍ നായര്‍-- എനിക്കറിയില്ല, വിളിച്ചാല്‍ നമ്മള്‍ ഇപ്പോള്‍ സംസാരിക്കുന്നത് പോലെ വിജയനുമായി സംസാരിക്കണമെന്ന് കരുതിയിരുന്നതാണ്...പക്ഷെ വിളിച്ചില്ല. വിളിക്കാതെ നമ്മളെങ്ങനെ പോകും?

ചോദ്യം-പാര്‍ട്ടിയിലെ വിഭാഗീയത കൂടിയാണോ പാര്‍ട്ടിയെക്കുറിച്ച് ഒരു പുനര്‍വിചിന്തനത്തിന് എന്നെ പ്രേരിപ്പിച്ചത്?
കേശവന്‍ നായര്‍-- വിഭാഗീയത....പ്രത്യേയശാസ്ത്രപരമായും ദാര്‍ശനികമായും ഒക്കെ ചിന്തിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഒരു കാര്യവുമില്ലെങ്കിലും സി.ഐ.ടി.യു ഭാരവാഹി ആയതിനാലാവും എന്നെ സി.ഐ.ടി.യു ലോബിയില്‍ പെടുത്തി ബുദ്ധിമുട്ടിച്ചിട്ടുണ്ട്. യാഥാര്‍ത്ഥത്തില്‍ ഞാനങ്ങനെ ഒരു നിലപാട് സ്വീകരിച്ചിരുന്നില്ല....പക്ഷെ ഞാനും ബ്രാന്‍ഡ് ചെയ്യപ്പെട്ടു. പാര്‍ട്ടിയിലുള്ളപ്പോള്‍ മേല്‍ക്കമ്മറ്റിയിലേക്ക് പോകാനാവാതെ വരുമ്പോള്‍ വിഷമമുണ്ടായിരുന്നു. പക്ഷെ ഇന്ന് ആലോചിക്കുമ്പോള്‍ പി.ബി മെമ്പറാകുന്നതിലും ഒരു കഥയുമില്ലെന്ന് മനസ്സിലാകുന്നു.......ആരോടും ദേഷ്യമില്ല, ഒന്നിലും പരാതിയില്ല....പാര്‍ട്ടിയുടെ വിഭാഗീയതയില്‍ അതിന്റെ ഫിലസോഫിക്കല്‍ ക്രൈസിസിന്റെ തെളിവായിട്ടാണ് ഞാന്‍ കാണുന്നത്...ഫിലസോഫിക്കല്‍ ക്രൈസിസാണ് ഐഡിയോളജിക്കല്‍ ക്രൈസിസ് ഉണ്ടാക്കുന്നത്.....ഐഡിയോളജിക്കല്‍ ക്രൈസിസ് പൊളിറ്റിക്കല്‍ ക്രൈസിസ് സൃഷ്ടിക്കുന്നു....

ചോദ്യം-അങ്ങനെ വരുമ്പോള്‍ പാര്‍ട്ടി ദാര്‍ശനികപരമായി അവബോധം നിലനിര്‍ത്തുന്നുണ്ടാവുമല്ലോ..? അങ്ങനെയാണോ? മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ മാര്‍ക്‌സിസം എത്രമാത്രം?
കേശവന്‍ നായര്‍-ദെയര്‍ ഫിലോസഫി ഇറ്റ്‌സെല്‍ഫ് ഈസ് ഇന്‍ ക്രൈസിസ്....അതാണ്....അതിന്റെ ഐഡിയോളജിക്കല്‍ അവ്യക്തത...ഐഡിയോളജിക്കല്‍ അവ്യക്തത കൊണ്ട് തന്നെയാണ് അതിന്റെ പൊളിറ്റിക്കല്‍ അവ്യക്തത ഉണ്ടാകുന്നത്.... ഫിലസോഫിക്കലായോ ഐഡിയോളജിക്കലായോ പൊളിറ്റിക്കലായോ അവബോധമില്ലാത്തതുകൊണ്ടാണ് സംഘടനാപരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടുന്നത്..
ചോദ്യം-മറ്റു പാര്‍ട്ടികള്‍ക്കൊന്നും ഇപ്പറഞ്ഞ പ്രശ്‌നങ്ങളില്ലേ...?
കേശവന്‍ നായര്‍- അങ്ങനെയല്ല.....എല്ലാ പാര്‍ട്ടിയിലും....ഓര്‍ഗനൈസേഷണല്‍ ക്രൈസിസ് ഉണ്ടാകുന്നത് അങ്ങനെയാണ്...

ചോദ്യം-അപ്പോള്‍ ഐഡിയോളജിക്കലി ശക്തമല്ലെങ്കില്‍ പാര്‍ട്ടി പ്രതിസന്ധിയില്‍ ആകുമെങ്കില്‍ വിഭാഗീയത ഉണ്ടായതും പ്രത്യയശാസ്ത്രപരമായ അടിസ്ഥാനത്തിലാവണ്ടേ? അങ്ങനെയാണോ....? സംഗതി വ്യക്തിപരമാണെന്ന നിരീക്ഷണമുണ്ടല്ലോ..?
കേശവന്‍ നായര്‍-- അതെ വ്യക്തിപരമാണ്.....പാര്‍ട്ടി വ്യക്തികളെ കൊണ്ടുണ്ടാക്കിയതല്ലേ...വ്യക്തികള്‍ക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തികള്‍ക്ക് ഐഡിയോളജിക്കല്‍ വ്യക്തതയില്ല. പ്രത്യയശാസ്ത്രവ്യക്തതയ്ക്ക് ആവശ്യമായ ദാര്‍ശനിക വ്യക്തതയില്ല...പിന്നെയെങ്ങനെ ശരിയാവും? അപ്പോള്‍പ്പിന്നെ തമ്മിലടി കൂടില്ലേ...?
ചോദ്യം-അടുത്തിടെ അങ്ങ് വി.എസി നെ വിമര്‍ശിച്ചുകൊണ്ടു എഴുതിയതായി വായിച്ചു...?നിലവിലുള്ള വിഭാഗങ്ങളില്‍ പിണറായി പക്ഷമാണ് കൂടുതല്‍ സ്വീകാര്യമെന്ന് തോന്നിയിട്ടുണ്ടോ...?
കേശവന്‍ നായര്‍-- അവര്‍ തമ്മിലുള്ള തര്‍ക്കം ചര്‍ച്ച ചെയ്യുന്നതേ അര്‍ത്ഥരഹിതമാണ്....തര്‍ക്കത്തിന് കാരണം ഐഡിയോളജിക്കല്‍ ക്ലാരിറ്റിയും പൊളിറ്റക്കല്‍ ക്‌ളാരിറ്റിയും രണ്ടുപേര്‍ക്കും ഇല്ലാത്തതാണ്...അധികാരമാണ് വിഷയം.

ചോദ്യം- വികസനകാര്യത്തില്‍ പിണറായിയും കൂട്ടരും കൂടുതല്‍ സ്വീകാര്യമാണെന്ന് തോന്നിയിട്ടുണ്ടോ?
കേശവന്‍ നായര്‍--  വികസനത്തിന്റെ കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാരും മുതലാളിത്തവും. ഒരുപോലെയാണ് സാമ്രാജ്യത്തിന്റെ കാഴ്ചപ്പാട് തന്നെയാണ് കമ്മ്യൂണിസത്തിന്റെ വികസന കാഴ്ചപ്പാട്. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍. സി.ഐ.ടി യുവില്‍ ഉളളപ്പോള്‍ നോക്കുക്കൂലിയെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം എനിക്കും നോക്കുകൂലിക്കാരുടെ പീഡനമുണ്ടായി!
ചോദ്യം-ഒ.വി വിജയന്‍ സ്വാധീനിച്ചിട്ടുണ്ടോ?
കേശവന്‍ നായര്‍-- വിജയന്‍ സ്വാധീനിച്ചിട്ടുണ്ട്. വിജയനെ വായിക്കാറുണ്ടായിരുന്നു...
ചോദ്യം-ഒ.വി.വിജയന്‍, ഗുരു നിത്യചൈതന്യയതി, താങ്കള്‍ തുടങ്ങിയവരൊക്കെ ഫ്രിജോഫ് കാപ്രയുടെ ആരാധകരായാണ് അറിയപ്പെട്ടിരുന്നത്. അതില്‍ താങ്കള്‍ ശാസ്ത്രത്തില്‍ കൂടി മെറ്റാഫിസിക്‌സിനെ സന്നിവേശിപ്പിക്കാന്‍ ശ്രമിച്ചു. കാപ്രായമെന്നും കോപ്രായമെന്നുമൊക്കെ ആ നിലപാട് അവഹേളിക്കപ്പെട്ടിട്ടുണ്ട്. കാപ്രയുടെ സ്വാധീനം എത്രത്തോളം?
കേശവന്‍ നായര്‍--  ശരിയാണ്, കാപ്ര സ്വാധീനിച്ചിട്ടുണ്ട്. ടാവോ ഓഫ് ഫിസിക്‌സ് സ്വാധീനിച്ചിട്ടുണ്ട്, ടേണിംഗ് പോയന്റ് സ്വാധീനിച്ചിട്ടുണ്ട്, വെബ് ഓഫ് ലൈഫ് സ്വാധീനിച്ചിട്ടുണ്ട്.....

ചോദ്യം- കാപ്രയുടെ പുസ്തകങ്ങള്‍ എഴുപതുകളില്‍ പുറത്തുവന്നവയാണ്. പക്ഷെ അന്നൊക്കെ താങ്കള്‍ പാര്‍ട്ടിയിലുണ്ട്...കാപ്ര കത്തി നില്‍ക്കുന്ന കാലഘട്ടത്തിലും താങ്കള്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയാണ്
കേശവന്‍ നായര്‍-- അതെ...അത്...ഞാന്‍ അന്നൊന്നും കാപ്രയെ വായിച്ചിരുന്നില്ല
ചോദ്യം-കാപ്രയുടെ ആശയലോകത്തെ എന്നാണ് പരിചയപ്പെടുന്നത്?
കേശവന്‍ നായര്‍-- കാപ്രയെ...യഥാര്‍ത്ഥത്തില്‍ തൊണ്ണൂറുകളിലാണ് ഞാന്‍ വായിക്കുന്നത്.
ചോദ്യം-താങ്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന കാലം തൊട്ടു പരിശോധിച്ചാല്‍ താങ്കളൊരിക്കലും ശരിയായ അര്‍ത്ഥത്തില്‍ ഒരു നാസ്തികനോ ഭൗതികവാദിയോ അല്ലായിരുന്നുവെന്നും നേരെമറിച്ച് അമിത സെന്‍സിറ്റീവായ ഒരു സോഫ്റ്റ് മെറ്റീരിയലിസ്റ്റായിരുന്നുവെന്നും പാര്‍ട്ടി അനുഭാവികള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. യു വേര്‍ നെവര്‍ ആന്‍ എത്തിയിസ്റ്റ്, റൈറ്റ്?
കേശവന്‍ നായര്‍-- യാഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയില്‍ ആയിരുന്ന കാലഘട്ടത്തില്‍ ഞാന്‍ നാസ്തികന്‍ ആയിരുന്നു.
ചോദ്യം-എന്നുവരെ?
കേശവന്‍ നായര്‍-- ഏതാണ്ട് തൊണ്ണൂറ് വരെ.

ചോദ്യം-അപ്പോള്‍ തൊണ്ണൂറിന് ശേഷം താങ്കള്‍ നാസ്തികനായിരുന്നില്ല...എന്നിട്ടും പിന്നെയും ഒരു ദശകത്തിലധികം ഒരു നാസ്തിക പാര്‍ട്ടിയുടെ സെക്രട്ടറിയേറ്റ് അംഗമായി തുടര്‍ന്നു! അതിരിക്കട്ടെ, താങ്കള്‍ നാസ്തികനായത് ''കമ്മ്യൂണിസ്റ്റായതുകൊണ്ട് നാസ്തികനാകണം''എന്ന നിലയിലിയാണോ അതോ സ്വയം ചിന്തിച്ച് എത്തിച്ചേര്‍ന്ന നിലപാടായിരുന്നോ...?
കേശവന്‍ നായര്‍-- ചിന്തിച്ച് തന്നെ... ഞാന്‍ പറഞ്ഞില്ലേ..ടി.ദാമോദരനും രാഹുല്‍സംകൃത്യായനുമൊക്കെയാണ് എന്നെ സ്വാധീനിച്ചത്...ദാമോദരന്റെ മനുഷ്യന്‍ എന്ന കൃതി, രാഹുലിന്റെ സാമൂഹ്യരേഖ..ദര്‍ശനരേഖ...ഇതെല്ലാം എന്നെ കുട്ടിക്കാലം മുതല്‍ സ്വാധീനിച്ചിരുന്നു. ഞാന്‍ ക്ഷേത്രത്തിലൊന്നും പോകുന്ന ആളായിരുന്നില്ല...എന്തിന് ഇപ്പോള്‍ പോലും ഞാന്‍ ക്ഷേത്രത്തില്‍ പോകാറില്ല...
ചോദ്യം-പോകുന്നുണ്ട്....പോയ പടങ്ങളൊക്കെ അടിച്ച് വന്നിട്ടുണ്ടല്ലോ...?! ഗീതാ ക്‌ളാസ്സ് ഉത്ഘാടനം ചെയ്തു...ആത്മീയപ്രഭാഷണം നടത്തി, അമൃതാന്ദമയിയുടെ സെമിനാറില്‍ പങ്കെടുത്തു, സപ്താഹത്തില്‍ പ്രസംഗിച്ചു എന്നൊക്കെ..
കേശവന്‍ നായര്‍-- ഉത്ഘാടനത്തിന് വിളിച്ചാല്‍ ആരെങ്കിലും പോകാതിരിക്കുമോ?
ചോദ്യം-പക്ഷെ വേറെങ്ങും കാണുന്നുമില്ല!....അവിടെയൊക്കെ ഭഗവത് ഗീതയേയും ശ്രീകൃഷ്ണനേയും വാഴ്ത്തിപ്പാടുന്നതായി കാണുന്നു...?!
കേശവന്‍ നായര്‍-- അത്......അത്..വേറെ അര്‍ത്ഥത്തിലാണ്....അതിന് ഫിലസോഫിക്കല്‍ ഇന്റര്‍പ്രെട്ടേഷന്‍സ് ഉണ്ട്
ചോദ്യം-ഒ.കെ

കേശവന്‍ നായര്‍-- ഈ വീട് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും...ഇവിടെ ഒരു ദൈവത്തിന്റെയും വിഗ്രഹമോ ചിത്രമോ ഇല്ല..ദൈവത്തിന്റെയില്ലെന്ന് മാത്രമല്ല മറ്റേതെങ്കിലും ആള്‍ദൈവങ്ങളുടേയും ഇല്ല

ചോദ്യം-വിളക്കും തിരിയുമൊക്കെ കാണുന്നല്ലോ...?
കേശവന്‍ നായര്‍-- ഭാര്യ വിളക്ക് വെയ്ക്കും. അത് തുടക്കം മുതലേ ഉണ്ട്...എനിക്കതുമായി ബന്ധമില്ല, തടഞ്ഞിട്ടുമില്ല
ചോദ്യം-ഇം.എം.എസ് ലൈന്‍..?! പറഞ്ഞു വരുന്നത് മതനിരാസപരമായ ഒരു ആത്മീയജീവിതമാണ് താങ്കള്‍ നയിക്കുന്നതെന്നാണ്...?
കേശവന്‍ നായര്‍--തീര്‍ച്ചയായും. കുട്ടിക്കാലത്ത് ഒരു വിശ്വാസിയായിരുന്നു. ക്ഷേത്രങ്ങളില്‍ അമ്മേം അച്ഛനുമൊക്കെ പറഞ്ഞുവിടുമ്പോള്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു...എട്ടു പത്തു വയസ്സുവരെ. മാതാപിതാക്കള്‍ വിശ്വാസികളായിരുന്നു...

ചോദ്യം-കമ്മ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിതിന് ശേഷമാണ് ''താന്‍ വിശ്വാസിയായിരിക്കാന്‍ പാടില്ല''എന്നൊരു ബോധ്യമുണ്ടായത്, അല്ലേ?
കേശവന്‍ നായര്‍-- അല്ല, കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ ഞാന്‍ ക്ഷേത്രദര്‍ശനമൊക്കെ നിറുത്തി...
ചോദ്യം-പക്ഷെ അന്നത്തെ കാലമതാണ്..വിഗ്രഹങ്ങളെടുത്ത് തോട്ടിലെറിയുന്ന കാലം...!
കേശവന്‍ നായര്‍-- യാഥാര്‍ത്ഥത്തില്‍ ഒരു രൂപാന്തരത്വം...മെറ്റമോര്‍ഫോസിസാണ് എന്നില്‍ സംഭവിച്ചത്... ഞാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കമ്മറ്റിക്ക് പോയിട്ടുണ്ട്. പക്ഷെ ഒരിക്കലും ക്ഷേത്രത്തിനുള്ളില്‍ കയറിയില്ല. മിനിമം വേജസ് ബോര്‍ഡ് കമ്മറ്റിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒട്ടുമിക്ക ത്‌ക്ഷേത്രങ്ങളിലും പോയിട്ടുണ്ട്. പക്ഷെ ഒരിക്കലും ആരാധന നടത്തിയിട്ടില്ല.

മാര്‍ക്‌സിസം ഒരു മതം
ചോദ്യം-'മാര്‍ക്‌സിസം ശാസ്ത്രീയമോ?' എന്ന പുസ്തകത്തില്‍ മാര്‍ക്‌സിസം അശാസ്ത്രീയവും മതാത്മകവുമാണെന്ന് താങ്കള്‍ ആരോപിക്കുന്നു. സത്യത്തില്‍ മാര്‍ക്‌സിസം ഒരു മതമാണോ...? എ ഗോഡ്‌ലെസ്സ് റിലീജിയന്‍...ദൈവരഹിതമതം?
കേശവന്‍ നായര്‍-- തീര്‍ച്ചയായും...മാര്‍ക്‌സിസം ഒരു മതമാണ്...എ മെറ്റീരിയലിസ്റ്റ് റിലീജിയന്‍! ശുദ്ധ അന്ധവിശ്വാസമാണത്....കാരണം ഡയലിറ്റിക്‌സ് എന്നൊരു പ്രതിഭാസം പ്രകൃതിയിലില്ല
ചോദ്യം-വൈരുദ്ധ്യാത്മിക ഭൗതികവാദത്തിന്റെ മൂന്ന് അടിസ്ഥാന പ്രമാണങ്ങളേയും താങ്കള്‍ ചോദ്യം ചെയ്യുന്നുണ്ട്...വിപരീതങ്ങളുടെ ഐക്യവും സമരവും അബദ്ധമാണെന്ന് സ്ഥാപിക്കുന്നു...
കേശവന്‍ നായര്‍-- അതെ അബദ്ധമാണ്....അത് ഹെരാക്‌ളിറ്റസില്‍ നിന്ന് ഹെഗല്‍ വഴി ഇവര്‍ കടമെടുത്തതാണ്...പ്രകൃതിയില്‍ സഹപരിണാമവും സഹജീവിതവും മാത്രമേയുള്ളു.....കോ-ഇവല്യൂഷന്‍ ആന്‍ഡ് കോ-എക്‌സിസ്റ്റന്‍സ്..

ചോദ്യം-പക്ഷെ താങ്കള്‍ ആ പുസ്തകത്തില്‍ പറയുന്നത് വസ്തുനിഷ്ഠലോകത്ത് വിപരീതങ്ങളുടെ ഐക്യത്തിനും സമരത്തിനും ചില ഉദാഹരണങ്ങള്‍ കണ്ടെത്താനാവുമെങ്കിലും ക്വാണ്ടം ലോകത്തേക്ക് വരുമ്പോള്‍ ദ്വന്ദങ്ങളുടെ ഐക്യവും സമരവും അപ്രസക്തമാകുമെന്നല്ലേ...?
കേശവന്‍ നായര്‍-- ഏയ്....വസ്തുനിഷ്ഠലോകത്തും യഥാര്‍ത്ഥത്തില്‍ സംഘര്‍ഷമില്ല...
ചോദ്യം-സംഘര്‍ഷമില്ല....? പക്ഷെ ചില ഉദാഹരണങ്ങള്‍ മാര്‍ക്‌സിസ്റ്റുകള്‍ ചൂണ്ടിക്കാട്ടാറുണ്ട്...
കേശവന്‍ നായര്‍-- ഏയ്, അതൊന്നുമില്ല...ഞാന്‍ പറഞ്ഞില്ലേ സഹപരിണാമവും സഹജീവിതവും മാത്രമേയുള്ളു...പരിണാമം ശരിയാണ്....പരിണാമത്തില്‍ ഞാന്‍ വിശ്വസിക്കുന്നു..

ചോദ്യം-ഡാര്‍വിന്റെ പരിണാമസിദ്ധാന്തം താങ്കള്‍ ആഴത്തില്‍ പഠിച്ചിട്ടുണ്ടോ?
കേശവന്‍ നായര്‍- ഇല്ല, സാമാന്യേന മനസ്സിലാക്കിയിട്ടുണ്ട്...
ചോദ്യം-അപ്പോള്‍ വസ്തുനിഷ്ഠ ലോകത്ത് പോലും വൈരുദ്ധ്യാത്മിക വാദത്തിന്റെ ഒന്നാം പ്രമാണത്തിന് തെളിവില്ല...?
കേശവന്‍ നായര്‍--വസ്തുനിഷ്ഠലോകത്ത് വൈരുദ്ധ്യങ്ങളുട സമരവും ഐക്യവുമുണ്ട്....പക്ഷെ ആ സമരമെന്ന് പറയുന്നതും നിലനില്‍പ്പിന് വേണ്ടിയുള്ളതാണ്....
ചോദ്യം-അപ്പോള്‍ കാരണമെന്തായിരുന്നാലും വൈരുദ്ധ്യങ്ങളുടെ സമരം ഉണ്ട്....?
കേശവന്‍ നായര്‍--അല്ല...സമരമെന്ന് പറയുമ്പോള്‍ നമുക്ക് പ്രത്യക്ഷത്തില്‍ അങ്ങനെ തോന്നും...പക്ഷെ യഥാര്‍ത്ഥത്തില്‍ സമരമില്ല....മാനിനെ പുലി കടിച്ചു തിന്നുന്നത് നമുക്ക് വേണമെങ്കില്‍ സമരമായിട്ട് വ്യാഖ്യാനിക്കാം...പക്ഷെ അത് നിലനില്‍പ്പിന്റെ ഭാഗമാണ്...
ചോദ്യം-നിലനില്‍പ്പ് അതിന്റെ കാരണം മാത്രം. അപ്പോള്‍ സമരമുണ്ട്...പ്രത്യക്ഷത്തിലെങ്കിലും അങ്ങനെ തോന്നും, അല്ലേ..? സൊ, മാര്‍ക്‌സ് ഈസ് നോട്ട് ദാറ്റ് ഓള്‍ റോങ്.....?

കേശവന്‍ നായര്‍--അല്ല അങ്ങനെയല്ല...ഞാനിത് പറയാന്‍ കാരണം...യൂണിവേഴ്‌സിലെ ഏറ്റവും പ്രധാനമായ ബലമാണ് ഗുരുത്വബലം. ഗുരുത്വബലം എല്ലായിടത്തും ആകര്‍ഷണമാണ്. ഗുരുത്വബലത്തിന് വിപരീതമില്ല...ഗുരുത്വം എല്ലായിടത്തും ആകര്‍ഷണമാണ്. സൂര്യനും ഭൂമിയും തമ്മില്‍ ആകര്‍ഷിക്കുകയാണ്. പ്രപഞ്ചത്തിലെ ഓരോ കണവും പരസ്പരം ആകര്‍ഷിക്കുകയാണ്...വികര്‍ഷണമില്ല...ആകര്‍ഷണമുള്ളത് കൊണ്ടാണ് ഭൂമി സൂര്യനിലേക്ക് വീഴാത്തത്..ചന്ദ്രന്‍ ഭൂമിയിലേക്ക് വീഴാത്തത്..
ചോദ്യം-അപകേന്ദ്രബലവും അഭികേന്ദ്ര ബലവും സമീകരക്കപ്പെടുന്നതുകൊണ്ടല്ലേ അങ്ങനെ സംഭവിക്കുന്നത്...? സൂര്യന്‍ പൊട്ടിത്തെറിക്കാത്തതിന്റെ കാരണം അതല്ലേ..? ഗുരുത്വാകര്‍ഷണം മാത്രമായിരുന്നെങ്കില്‍ സൂര്യന്‍ അനന്തസാന്ദ്രതയുള്ള ഒരു ബിന്ദുവായി മാറുമായിരുന്നില്ലേ...? വിപരീത ബലങ്ങള്‍ അവിടെ തത്വത്തില്‍ വരുന്നില്ലേ?

കേശവന്‍ നായര്‍--പക്ഷെ ആകര്‍ഷണത്തിന്റെ ഫലമായാണ് അപകേന്ദ്രബലവും അഭികേന്ദ്രബലവും ഉണ്ടാകുന്നത്.
ചോദ്യം-അപ്പോഴും വിപരീതങ്ങളായ രണ്ട് ബലങ്ങളുടെ ഐക്യമായിരുന്നു അതെന്ന് വരുന്നു...രണ്ടെണ്ണം പിന്നീടുണ്ടാകുന്നു...രണ്ടും വിരുദ്ധവും വിപരീതവുമാണ്....?
കേശവന്‍ നായര്‍--ഏയ്....അത് ഇടതുകൈയും വലതു കൈയും പോലെയേ ഉള്ളൂ....അപ്പോള്‍ സഹപരിണാമം..സഹജിവിതം...എന്നതാണ് എന്റെയൊരു കാഴ്ചപ്പാട്.....അളവിലുള്ള മാറ്റം .....ഗുണത്തില്‍ വരുമെന്ന് കാണിക്കാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ പഠിപ്പിക്കുന്നത് വെള്ളം തിളയ്ക്കുന്ന ഉദാഹരണമാണ്...ഹ ..ഹ! വെള്ളം തിളയ്ക്കുമ്പോള്‍ നൂറ് ഡിഗ്രി കഴിയുമ്പോള്‍ ഗുണപരമായ മാറ്റം ഉണ്ടാകുമെന്നാ അവര്‍ പറയുന്നത്...ഹ..ഹ..അപ്പോഴും വെള്ളം വെള്ളം തന്നെയാണ്...H2o അതേ സംയുക്തമാണത്...രൂപം മാത്രം മാറുന്നു.. മാറ്റം സര്‍വതലത്തിലും നടക്കുന്നുവെന്ന് ഞാനംഗീകരിക്കുന്നു. പക്ഷെ രൂപപരമായ മാറ്റം മാറ്റമല്ല

ചോദ്യം-രൂപം ഒരു ഗുണമല്ലേ...?
കേശവന്‍ നായര്‍-അങ്ങനെയല്ല....സത്താപരമായ മാറ്റം വേണം...അതുണ്ടാകുന്നില്ല
ചോദ്യം-ഒ.കെ. സത്താപരമായ മാറ്റമെന്ന് പറയുമ്പോള്‍ എത്ര ആഴത്തില്‍ പോകാന്‍ താങ്കള്‍ തയ്യാറാകും?...അണുതലം വരെ..? സബ് അറ്റോമിക് പാര്‍ട്ടിക്കിള്‍സ് വരെ...?. ക്വാണ്ടം ഫീല്‍ഡ് വരെ....?എവിടെ വരെ മാറേണ്ടിവരും?
കേശവന്‍ നായര്‍--സത്തയെന്ന് പറയുമ്പോള്‍ ഞാന്‍ ഫീല്‍ഡിനും അപ്പുറം പോകും....
ചോദ്യം-ഫീല്‍ഡിനപ്പുറം മാറ്റത്തെക്കുറിച്ച് താങ്കള്‍ക്കെന്തറിയാം...? അവിടെ മാറ്റമുണ്ടാകുന്നുവോ ഇല്ലയോ എന്ന് എങ്ങനെയറിയും?
കേശവന്‍ നായര്‍--അത്...ഫീല്‍ഡിന് മുമ്പുള്ളതാണല്ലോ ഫീല്‍ഡാകുന്നത്....? ഉപ ആണവകണങ്ങളുടെ ഹേതുവായ ക്വാണ്ടം സൂപ്പിന് പിന്നില്‍ സൂക്ഷ്മതലത്തില്‍ പ്രവര്‍ത്തിക്കുന്ന'എന്തോ ഒന്ന്' ഉണ്ട്....

ചോദ്യം-'എന്തോ ഒന്ന്' ....?! എന്തുകൊണ്ടത് 'രണ്ടോ'നൂറോ ആയിക്കൂടാ? ഒരു ഏജന്റിനെ കണ്ടെത്താനാണ് താങ്കള്‍ ശ്രമിക്കുന്നത്. ഇടിമിന്നലിനും മഴയ്ക്കും കാട്ടുതീയ്ക്കും പിന്നില്‍ 'ആരോ'അല്ലെങ്കില്‍ 'എന്തോ ഒന്ന്'ണ്ടെന്ന മതാത്മകമായ ഈ ഗോത്രവീക്ഷണം അനന്തമായ പശ്ചാത്ഗമനത്തില്‍ കലാശിക്കും. എന്തോ ഒന്നിന്റെ പിന്നിലെ എന്തോ ഒന്ന്...അതിന് പിന്നിലെ എന്തോ ഒന്ന്.... എന്ന രീതിയില്‍ കഥയില്ലാതെ സഞ്ചരിക്കേണ്ടിവരും.

Okay let us go back to Dialectical materialism again....വൈരുദ്ധ്യാത്മിക ഭൗതികവാദത്തിന്റെ മൂന്നാം പ്രമാണമായ നിഷേധത്തിന്റെ നിഷേധവും താങ്കള്‍ തള്ളിക്കളയുന്നു. നിഷേധമല്ല തുടര്‍ച്ചയാണ് സത്യത്തില്‍ ഉണ്ടാകുന്നതെന്ന് താങ്കള്‍ എഴുതിയത്....വിത്തും മരവും സംബന്ധിച്ച ഉദാഹരണത്തില്‍....?
കേശവന്‍ നായര്‍--അതെ, അതുകൊണ്ടാണ് വൈരുദ്ധ്യാത്മകവാദം ഞാന്‍ അംഗീകരിക്കാത്തത്. പ്രകൃതിയില്‍ നിഷേധവും സമരവുമൊന്നുമില്ല...അവിടെ സ്‌നേഹമാണുള്ളത്...സഹപരിണാമമാണുള്ളത്......സത്യത്തില്‍ ഞാന്‍ വൈരുദ്ധ്യാത്മിക വാദം പഠിച്ചത് വളരെ ലേറ്റായാണ്...തൊണ്ണൂറുകള്‍ക്ക് ശേഷം...
ചോദ്യം-പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗമായി ഒരു ദശകം കഴിയുമ്പോഴാണ് താങ്കള്‍ക്ക് വൈരുദ്ധ്യാത്മിക ഭൗതികവാദത്തെക്കുറിച്ച് ബോധ്യം വരുന്നത്! ഇത്രയും വായനാശീലമുള്ള താങ്കളുടെ സ്ഥിതി ഇതായിരുന്നുവെങ്കില്‍.....
കേശവന്‍ നായര്‍--അതെ, അത് സത്യമാണ്...കല്‍ക്കട്ട പാര്‍ട്ടി കോണ്‍ഗ്രസ്സിന് പോയപ്പോള്‍ സമ്മേളനവേദിയിലെ ബുക്ക് സ്റ്റാളില്‍ നിന്ന് നോബല്‍ ലോറിയറ്റായ ഇല്യ പ്രിഗോഗിന്റെ ദി ഓര്‍ഡര്‍ ഓഫ് കയോസ്(Order of Chaos by Ilya Prigogine), ആനന്ദ് കൂമരസ്വാമിയുടെ ദി ഡാന്‍സ് ഓഫ് ശിവ(The dance of Siva by Ananda Coomaraswamy)എന്നീ പുസ്തകങ്ങള്‍ വാങ്ങുന്നത്. ഇവരുടെയൊക്കെ ആശയങ്ങള്‍ എന്റെ രചനാശൈലിയേയും വീക്ഷണത്തേയും ശക്തമായി സ്വാധീനിച്ചു.......

ചോദ്യം- സ്റ്റാലിന്റെ കാലത്ത് സോവിയറ്റ് റഷ്യയിലുണ്ടായിരുന്ന ലൈസങ്കോയിസത്തെ കുറിച്ചും താങ്കള്‍ എഴുതിയിട്ടുണ്ടല്ലോ. മഹാ ശാസ്ത്രജ്ഞരായിരുന്ന ബയേവിനേയും വാവിലോവിനേയും പീഡിപ്പിച്ച സ്റ്റാലിനിസം റഷ്യയില്‍ ജനിതകശാസ്ത്രത്തെ കൊന്നു കുഴിച്ചു മൂടിയെന്നും ജനിതകശാസ്ത്രത്തില്‍ റഷ്യ ഇന്നും പിന്നിലാവാന്‍ കാരണമതാണെന്നുമൊക്കെ. ശാസ്ത്ര-വിരുദ്ധം കൂടിയാണോ സയന്റിഫിക് സോഷ്യലിസം എന്ന വിളിപ്പേരുള്ള മാര്‍ക്‌സിസം?
കേശവന്‍ നായര്‍--തീര്‍ച്ചയായും അതെ, ശാസ്ത്രം മാര്‍ക്‌സിസത്തെ അനുസരിക്കണമെന്ന് അവര്‍ വാശി പിടിച്ചു. മാര്‍ക്‌സിസം അബ്‌സൊലൂട്ടാണെന്ന് വിശ്വസിക്കുന്നവരാണവര്‍. സത്യമാണ് മാര്‍ക്‌സിസമെന്ന് പറഞ്ഞത് ലെനിനാണ്. ബ്രഹ്മത്തെ കുറിച്ചൊക്കെ പറയാറുള്ളതു പോലെ മാര്‍ക്‌സിസം അനശ്വരമാണ്, അമരമാണ്, അനിഷേധ്യമാണ് എന്നൊക്കെ അവര്‍ പഠിപ്പിക്കാന്‍ ശ്രമിച്ചു.
ചോദ്യം-അപ്പോള്‍ മാര്‍ക്‌സിസത്തെ കുറിച്ച് അങ്ങനെ പറയാന്‍ പാടില്ല, പക്ഷെ ബ്രഹ്മത്തെ കുറിച്ച് അങ്ങനെ പറയാം....!!

ബോധം പദാര്‍ത്ഥാതീതമോ?
ചോദ്യം-പുസ്തകം എന്ന പേരില്‍ കോഴിക്കോട്ട് നിന്നിറങ്ങുന്ന ത്രൈമാസികയുടെ ഈ മാസത്തെ വിശേഷാല്‍ പതിപ്പ് കാണാനിടയായി. അതില്‍ താങ്കളുടെ ഒരു ലേഖനമുണ്ട്. ഏറ്റവും പുതിയ നിലപാട് മനസ്സിലാക്കാന്‍ ഞാന്‍ ആ ലേഖനം ശ്രദ്ധിച്ചിരുന്നു.''പദാര്‍ത്ഥത്തിനും പ്രപഞ്ചത്തിനും അതീതമായ ബോധം''എന്നാണ് താങ്കള്‍ എഴുതിയിരിക്കുന്ന ഒരു വാചകം...ശരിക്കും ഒരു പ്രമാണമായി അവതരിപ്പിച്ചിരിക്കുകയാണ്......തെളിവ് പൂജ്യവും.
കേശവന്‍ നായര്‍--അതെ, പദാര്‍ത്ഥത്തിന് അതീതമാണത്...കോസ്മിക് കോണ്‍ഷ്യസ്‌നെസ്സ്...! അത്തരം തലത്തിലേക്ക് ഉയര്‍ന്നവരുണ്ട്....എന്നാണ് പറയുന്നത്
ചോദ്യം-ഉണ്ടെന്ന് കരുതുക...പക്ഷെ അവരൊക്കെ പദാര്‍ത്ഥമല്ലേ....? ഈ പ്രപഞ്ചത്തിലുള്ളവരല്ലേ...? അപ്പോള്‍പ്പിന്നെ അവരറിഞ്ഞത് പദാര്‍ത്ഥാതീതവും പ്രപഞ്ചാതീതവും ആകുന്നതെങ്ങനെ? ''പദാര്‍ത്ഥാധീനവും പ്രപഞ്ചാധീനവുമായ'' എന്നല്ലേ പറയേണ്ടത്....?!
കേശവന്‍ നായര്‍--അത്.... ഈ സയന്‍സ് എന്നു പറയുന്നത് പദാര്‍ത്ഥത്തില്‍ അവസാനിക്കുകയാണ്. അതിനപ്പുറം പോകാന്‍ സയന്‍സിനാവില്ല....

ചോദ്യം-പൊതുവില്‍ ശാസ്ത്രത്തിന്റെ രീതിശാസ്ത്രമനുസരിച്ച് നാം പ്രതിഭാസങ്ങളില്‍ നിന്നും പ്രമാണങ്ങളിലേക്ക് വരികയാണ് ചെയ്യുന്നത്....തിരിച്ചല്ല. ഇവിടെ യാതൊരു തെളിവോ സാധ്യതയോ ഇല്ലാതെ ''പ്രപഞ്ചാതീതവും പദാര്‍ത്ഥാതീതവുമായ''ഒരു പ്രാപഞ്ചികബോധം ഉണ്ട് എന്ന് താങ്കള്‍ പറയുകയാണ്. വിത്തൗട്ട് ഈവന്‍ എ ഷ്രെഡ് ഓഫ് എവിഡന്‍സ്! തികഞ്ഞ അന്ധവിശ്വാസമല്ലേയിത്.....?
കേശവന്‍ നായര്‍--ഈ സയന്‍സ് എന്നു പറയുമ്പോള്‍ ഒരു സിദ്ധാന്തവും ആത്യന്തികമല്ല. നോ തിയറി ഈസ് ഫൈനല്‍...നോ തിയറി ഈസ് അബ്‌സല്യൂട്ട്..അതെപ്പോഴും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കും...ബോധം, ആത്മാവ് ...അതിന് പുറത്തുള്ള കാര്യങ്ങള്‍ മാത്രമേ സയന്‍സിന്റെ പരിധിയില്‍ വരൂ...

ചോദ്യം-ഫലത്തില്‍ നോമ പ്രിന്‍സിപ്പളാണ്(NOMA non magisteria overlapping)താങ്കള്‍ പറയുന്നത്. അന്ധവിശ്വാസങ്ങളെ കുറിച്ച് ശാസ്ത്രം അന്വേഷിക്കേണ്ടതില്ല....!!
കേശവന്‍ നായര്‍--ആത്മാവ് ഉള്ളത് കൊണ്ടാണ് നമ്മുടെ മനസ്സ് വര്‍ക്ക് ചെയ്യുന്നത്. മനസ്സ് വര്‍ക്ക് ചെയ്യുന്നത് കൊണ്ടാണ് കണ്ണ് വര്‍ക്ക് ചെയ്യുന്നത്... സയന്റിഫിക്ക് ഒബ്‌സര്‍വേഷനിലൂടെ മനസ്സിലാക്കാനാവില്ല. ഇത് ശരിയാണോ എന്ന് യുക്തിപരമായി സ്വയം ഒന്ന് ആലോചിക്കണം...അങ്ങനെ കിട്ടുന്ന ധാരണയാണത്. അത് തോന്നലല്ല, ധാരണ...അവബോധം...
ചോദ്യം-എന്റെ ചോദ്യം അപ്പോഴും താങ്കള്‍ പരിഗണിക്കുന്നില്ല...''പദാര്‍ത്ഥാതീതവും പ്രപഞ്ചാതീതവും'' ആയ ബോധം ഉണ്ടെന്ന് പദാര്‍ത്ഥം മാത്രമായ താങ്കള്‍ക്കോ മറ്റൊരാള്‍ക്കോ തീര്‍ച്ചമൂര്‍ച്ചയോടെ എങ്ങനെ പറയാനാവുന്നു..?
കേശവന്‍ നായര്‍--അത്....അത്..പദാര്‍ത്ഥമെന്നാല്‍ ആറ്റം...ആറ്റത്തിനുള്ളില്‍ സബ് അറ്റോമിക് പാര്‍ട്ടിക്കിള്‍സ്...അതിനപ്പുറം ഫീല്‍ഡ്...ആ ഫീല്‍ഡിനും അപ്പുറവുമുള്ള കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്...

ചോദ്യം-ഫീല്‍ഡിനുമപ്പുറമുള്ള കാര്യങ്ങള്‍ താങ്കളെങ്ങനെ പറയും? മാര്‍ക്‌സിസം ശാസ്ത്രീയമല്ലെന്ന് പറഞ്ഞു നിഷേധിക്കുന്ന ആളാണോ ഈ പറയുന്നത്. ഡയലെറ്റിക്‌സിലെ പല കാര്യങ്ങളും യുക്തിക്കും ശാസ്ത്രത്തിനും ഒക്കെ അപ്പുറമുള്ള കാര്യങ്ങളാണെന്ന് മാര്‍ക്‌സിസ്റ്റുകള്‍ വാദിച്ചാല്‍ താങ്കള്‍ സ്വീകരിക്കുമോ? ഫീല്‍ഡിന് അപ്പുറമെന്ന് പറയുമ്പോള്‍ അതൊരു അന്ധവിശ്വാസമല്ലേ...?
കേശവന്‍ നായര്‍--അത് ...അത് നമുക്കറിയില്ല..
ചോദ്യം-ദാറ്റ് ഈസ് ബ്‌ളൈന്‍ഡ് ഫെയ്ത്ത്! കേവലമായ ഒരന്ധവിശ്വാസത്തെക്കുറിച്ചാണ് താങ്കള്‍ ആവേശം കൊള്ളുന്നത്.
കേശവന്‍ നായര്‍--അതിന്റെ പ്രശ്‌നം എവിടെയാണെന്ന് വെച്ചുകഴിഞ്ഞാല്‍...ഭൗതികവാദികളും ആത്മീയവാദികളുമായുള്ള തര്‍ക്കത്തിന്റെ പ്രശ്‌നമാണത്...ഇവിടെ നമുക്ക് ഒരു നഗ്നയാഥാര്‍ത്ഥ്യമുണ്ട്, വേദാന്തത്തിന്റെ സൂക്ഷ്മതലത്തിലേക്ക് പോയി മനസ്സിലാക്കിയതാണ്....പ്രകൃതി ഈശ്വരന്റെ സ്ഥൂല ഭാവമാണ്. ഈശ്വരന്‍ പ്രകൃതിയുടെ സൂക്ഷ്മഭാവമാണ്. ബ്രഹ്മത്തിന്റെ സ്ഥൂലമാണ് പ്രപഞ്ചം, പ്രപഞ്ചത്തിന്റെ സൂക്ഷ്മമാണ് ബ്രഹ്മം..അതുതന്നെയാണ് പരമാത്മാവ്...പരബ്രഹ്മം.... സൂക്ഷ്മത്തില്‍ നിന്നാണ് സ്ഥൂലം..സ്ഥൂലത്തില്‍ നിന്നാണ് സൂക്ഷ്മം....സൂക്ഷ്മമാണ് അനശ്വരം...

ചോദ്യം-ഇതൊക്കെ യാതൊരു തെളിവുമില്ലാതെ വെറുതെ തട്ടിവിടുന്ന പരികല്‍പ്പനകളല്ലേ...? അന്ധമായി അങ്ങ് വിശ്വസിക്കുന്നു എന്നല്ലാതെ നമുക്കിത് എങ്ങനെ സത്യാപനം ചെയ്യാനാവും?
കേശവന്‍ നായര്‍-- അതാണ് പറയുന്നത് ഫീല്‍ഡിനപ്പുറം'എന്തോ'ഉണ്ട്....ഫീല്‍ഡ് ഒരു മെറ്റീരിയല്‍ അവസ്ഥയാണല്ലോ
ചോദ്യം-അതേ ഫീല്‍ഡ് മെറ്റീരിയലാണ്...മെറ്റീരിയലിന് പിന്നില്‍ വീണ്ടും മെറ്റീരിയല്‍ മാത്രം...താങ്കള്‍ തന്നെ അത് പറഞ്ഞു..!!

അജ്ഞേയമായതൊക്കെ ഉള്ളംകയ്യില്‍!
ചോദ്യം-അജ്ഞേയവും അജ്ഞാതവും അറിയാനാവാത്തതും പാദര്‍ത്ഥാതീതവും എന്ന് വിശേഷിപ്പിക്കുന്ന ഒന്നിനെ പറ്റി തീര്‍ച്ചമൂര്‍ച്ചയോടെ താങ്കള്‍ പ്രമാണങ്ങള്‍ തീര്‍ക്കുന്നു. മറുവശത്ത് മാര്‍ക്‌സിസം അശാസ്ത്രീയമാണെന്ന് പറയുന്നു...?! എന്തുകൊണ്ട് ഇതേ ആനുകൂല്യം മാര്‍ക്‌സിസത്തിന് കൊടുത്തു കൂടാ....? അജ്ഞാതവും അജ്ഞേയവുമായ ഒരു കാര്യത്തെ കുറിച്ച് പ്രമാണമുണ്ടാക്കുമ്പോള്‍ അവിടെ ശരിയാകാനുള്ള സാധ്യത ഉണ്ടെന്ന് തന്നെ സങ്കല്‍പ്പിക്കുക. അപ്പോഴും ആയത് തെറ്റാകാനുള്ള കുറഞ്ഞ സാധ്യത അമ്പത് ശതമാനമാണ്...you can be wrong also....?
കേശവന്‍ നായര്‍--ഏയ്, ഇതൊന്നും ശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളല്ല. യുക്തിയും ലോജിക്കുമൊക്കെ അവിടെ അവസാനിക്കുകയാണ്....
ചോദ്യം-പറയാനെന്തെളുപ്പം....!!ഫീല്‍ഡിനപ്പുറം എന്തൊക്കെയോ ഉണ്ടെന്ന് അനുമാനിച്ചത് സ്വയം യുക്തിപരമായി ചിന്തിക്കുന്നത് കൊണ്ടാണെന്ന് പറഞ്ഞതും താങ്കളാണ്....?
കേശവന്‍ നായര്‍--The stuff that made up you is the stuff that made up the star. നിങ്ങളിലുള്ളത് തന്നെയാണ് നക്ഷത്രങ്ങളിലുമുള്ളത്...എന്റെ മനസ്സ് തന്നെയാണ് നക്ഷത്രമനസ്സ്.... 
ചോദ്യം-അതെ, അതാണ് നാം അഹം ദ്രവ്യാസ്മി എന്നു പറയുന്നത്! നല്ല സംശുദ്ധമായ ഭൗതികവാദം..!!
കേശവന്‍ നായര്‍-അഹം ദ്രവ്യാസ്മി?! I have no objection. ബോധം എപ്രകാരമാണോ അപ്രകാരമാണ് പ്രപഞ്ചം....
ചോദ്യം-ബോധം എന്നത് ദ്രവ്യഗുണമാണ്. അചേതനവസ്തുക്കളില്‍ ചേതനയും വികാരവും ആരോപിക്കുന്നത് ഒരു തരം ന്യായവൈകല്യമാണ്...it is a logical fallacy..സാഹിത്യത്തില്‍ ഇത് പഥറ്റിക്ക് ഫാലസി എന്നറിയപ്പെടുന്നു....


കേശവന്‍ നായര്‍-അങ്ങനെയൊക്കെ വിശ്വസിക്കാം...ഒരു കുഴപ്പവുമില്ല...അങ്ങനൊരു വിശ്വാസം കൊണ്ടുനടക്കാം....കുഴപ്പമില്ല....
ചോദ്യം-അപ്പോള്‍ അതൊരു അന്ധവിശ്വാസമാണെന്നാണ് താങ്കള്‍ പറയുന്നത്...?you say all such things are blind faith without any logic or evidence...?
കേശവന്‍ നായര്‍--ഹ ഹ ഹ അത് കുഴപ്പമില്ല.... അതിസൂക്ഷ്മതലമുണ്ടെന്ന് യുക്തിവിചാരത്തിലൂടെ മനസ്സിലാക്കാം.
ചോദ്യം- അങ്ങനെ എത്തിച്ചേരാനാവുമെന്ന് വെറുതെ സങ്കല്‍പ്പിക്കുക..still it is to be confirmed, verified and objectively ratified...right?
കേശവന്‍ നായര്‍--അതിന് എവിഡന്‍സൊന്നുമില്ല...അതൊരു യുക്തിയാണ്....
ചോദ്യം-യുക്തി കൊണ്ടാണ് സൂക്ഷ്മതലം സംബന്ധിച്ച നിഗമനത്തിലേക്ക് എത്തിച്ചേരുന്നതെന്ന് പറഞ്ഞല്ലോ. പക്ഷെ 'ഭൗതികത്തിനപ്പുറം'എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത് "എല്ലാ സായുക്തിക പഠനങ്ങളും പരിമിതങ്ങളാണ് "എന്നാണ്! ആ നിലയ്ക്ക് യുക്തി കൊണ്ട് എത്തിച്ചേര്‍ന്ന ഈ അവബോധവും പരിമിതമാണെന്ന് അംഗീകരിക്കുന്നുണ്ടോ?

കേശവന്‍ നായര്‍--അത്.....സയന്‍സിന്റെ കാര്യത്തിലാണ് അത് പറഞ്ഞത്....
ചോദ്യം-അപ്പോള്‍ ഈ നിയമങ്ങളൊക്കെ സയന്‍സിന് മാത്രമേ ബാധമായിട്ടുള്ളോ? താങ്കളുടെ ലോകത്ത് ഇതൊന്നും ബാധകമല്ലേ? അങ്ങനെ വരുമ്പോള്‍ ഏത് തരം ഭാവനാ വ്യായാമവും സാധുവാണെന്ന് അംഗീകരിക്കേണ്ടി വരില്ലേ...?

കാര്യം കാരണമാകുമ്പോള്‍ മൂലകാരണം എങ്ങനെ?
ചോദ്യം-ആധുനികശാസ്ത്രത്തില്‍ കാര്യ-കാരണ ബന്ധം ഇല്ലെന്ന് താങ്കള്‍ പറയുന്നു...താങ്കളുടെ പുസ്തകങ്ങളില്‍ രണ്ടുദാഹരണം പറഞ്ഞത് ഞാന്‍ വായിച്ചു. ത്വരണത്തിന്റെയും ബലത്തിന്റെയും കാര്യം ആദ്യത്തേത്. ഇവയില്‍ ഒന്ന് മറ്റൊന്നിന്റെ കാര്യവും കാരണവും ആയി നിലകൊള്ളുന്നു. രണ്ടാമത്തേത് ക്വാണ്ടം ലോകത്ത് കാര്യ-കാരണ ബന്ധം അപ്പാടെ തകിടം മറിയുന്നു എന്ന നിരീക്ഷണം. വസ്തുനിഷ്ഠപ്രപഞ്ചത്തിലും ഇതേ ഉദാഹരണമുണ്ട്. തോണിക്കാരന്‍ കരയിലേക്ക് ചാടുമ്പോള്‍ തോണി പിറകോട്ട് പോകുന്നു. ഏത് ഏതിന്റെ കാരണമാണെന്ന് അവിടെയും പറയാനാവില്ല-സമസ്ഥാനീയവും ഏകകാലികവുമായ കാര്യങ്ങളില്‍ കാര്യം തന്നെ കാരണമാകുന്നു...ഇതേ കേശവന്‍ നായര്‍ തന്നെ പറയുന്നു-മൂലകാരണം ഉണ്ട്...!!ഏക കാരണം ഉണ്ട്!! കാര്യകാരണബന്ധങ്ങള്‍ അപ്രസക്തമാണെന്ന് പറയുന്നയാള്‍ തന്നെ ഏക കാരണത്തെ കണ്ടെത്തി അവിടെ ദൈവത്തെ പ്രതിഷ്ഠിക്കുന്നു....!!
കേശവന്‍ നായര്‍-യഥാര്‍ത്ഥത്തില്‍ അത് നോക്കണ്ട...ഈ ബ്രഹ്മമെന്നത് നിര്‍ഗുണനിരാകാരമാണ്....അങ്ങനെയാണത് സങ്കല്‍പ്പിക്കപ്പെടുന്നത്..
ചോദ്യം-സര്‍..,എന്റെ ചോദ്യം ശ്രദ്ധിച്ചാലും. കാര്യകാരണബന്ധം തകരുന്നതിനെക്കുറിച്ച് പറയുന്ന ആള്‍, അതും അക്കാര്യം മാര്‍ക്‌സിസത്തെ വിമര്‍ശിക്കാന്‍ ഉപയോഗിച്ച ആള്‍,സാധാരണ മതവാദികളെപ്പോലെ ഏകകാരണം-മൂലകാരണം തുടങ്ങിയ അയുക്തിക വാദങ്ങള്‍ ഉന്നയിക്കുന്നു. ഇവിടെ വൈരുദ്ധ്യമില്ലേ സര്‍...?
കേശവന്‍ നായര്‍--അത് എവിടെയാണെന്ന് ഒന്ന് വ്യക്തമാക്കിയാട്ടെ....

ചോദ്യം- ഏപ്രില്‍-ജൂണ്‍ ലക്കത്തിലെ 'പുസ്തകം'എന്ന മാഗസിന്റെ(from Calicut) ധ്യാനത്തെ കുറിച്ചുള്ള പതിപ്പിലെഴുതിയ ലേഖനത്തില്‍ താങ്കള്‍ സൃഷ്ടി-സ്രഷ്ടാവ്...മൂലകാരണം-ഏക കാരണം എന്നൊക്കെ ആവേശത്തോടെ ആവര്‍ത്തിക്കുന്നു.....
കേശവന്‍ നായര്‍-- അത് ശരിയാണ്....ഏക കാരണമേയുള്ളൂ....
ചോദ്യം-ഇനി ഏകകാരണം എന്നൊക്കെ വെറുതെ തത്ത്വത്തിന് വേണ്ടി പറഞ്ഞാലും അവിടെ പശ്ചാത്ഗമനം അഥവാ റിഗ്രസിന്റെ(regress) പ്രശ്‌നം വരുന്നില്ലേ... ?ആ കാരണത്തിനും കാരണം അന്വേഷിക്കേണ്ടി വരില്ലേ......? അങ്ങനെ പിറകോട്ട് പോയാല്‍ എവിടെയെത്തും...?
കേശവന്‍ നായര്‍--ഏയ് അള്‍ട്ടിമേറ്റ് റിയാലിറ്റി ഒന്നേയുള്ളു..
ചോദ്യം-എന്തു കൊണ്ട് രണ്ടായിക്കൂടാ...? പത്തായിക്കൂടാ...? ദ്വന്ദങ്ങളുടെ ഐക്യവും സമരവുമായി എന്തിലും രണ്ട് കണ്ടെത്തുകയാണ് മാര്‍ക്‌സിസ്റ്റുകള്‍ ചെയ്യുന്നത്.... താങ്കളാകട്ടെ എല്ലാം ഒന്നാണെന്ന് പറയുന്നു....താങ്കള്‍ മാര്‍ക്‌സിസത്തെ കേവലമായ അന്ധവിശ്വാസമായി തള്ളുകയും ചെയ്യുന്നു.........
കേശവന്‍ നായര്‍--അള്‍ട്ടിമേറ്റ് റിയാലിറ്റി രണ്ടുണ്ടെന്ന് ആരും പറയുന്നില്ല. അള്‍ട്ടിമേറ്റ് റിയാലിറ്റി ദ്രവ്യമാണെന്നേ അവരും പറയുന്നുള്ളു...

ചോദ്യം-അവിടെ ഗുണപരമായ വ്യത്യാസമില്ലേ സര്‍...? ഭൗതികവാദി പറയുന്നത് ഉള്ളതും തെളിവുള്ളതും അനുഭവിച്ചറിയാവുന്നതും അറിയാന്‍ കഴിയുന്നതും നാശമില്ലാത്തതുമായ ഒന്നിനെക്കുറിച്ചാണ്...അതേസമയം ആത്മീയവാദികള്‍ പറയുന്നത് ഇല്ലാത്തതും അല്ലാത്തതും വല്ലാത്തതും തെളിവില്ലാത്തതും അജ്ഞേയവുമായ ഒരു ഭാവനാവ്യായമത്തെപ്പറ്റിയും...താങ്കള്‍ ഇത് രണ്ടും തുല്യപ്പെടുത്തുന്നത് എങ്ങനെയാണ്...?
കേശവന്‍ നായര്‍-സയന്‍സിന് എത്തിച്ചേരാനാവുന്നത് ദ്രവ്യത്തെക്കുറിച്ച് മാത്രമാണ്....അതിനപ്പുറമുള്ള ചേതനയെ കുറിച്ച് സയന്‍സിന് എത്തിച്ചേരാന്‍ കഴിയില്ല.....

ചോദ്യം-അതൊരു തരം മൗലികവാദമല്ലേ...? താങ്കള്‍ ഒരു നിയമവും അവിടെ അനുവദിക്കുന്നില്ല... 
കേശവന്‍ നായര്‍-ചേതന..ചലനം മാത്രമേയുള്ളു ഈ പ്രപഞ്ചത്തില്‍...അതിനാണ് ഈ കോണ്‍ഷ്യസ്‌നെസ്സ് എന്നൊക്കെ പറയുന്നത്.....ചേതന മൈക്രോസ്‌ക്കോപ്പിലൂടെയൊന്നും കണ്ടെത്താനാവില്ല...പക്ഷെ ഇത് നമുക്ക് യുക്തിചിന്തയിലൂടെ തന്നെ ബോദ്ധ്യപ്പെടുന്ന കാര്യമാണ്... 
ചോദ്യം-എന്നിട്ട്..താങ്കള്‍ തന്നെ പറയുന്നു എല്ലാ സായുക്തിക പഠനങ്ങളും പരിമിതങ്ങളാണെന്ന്....!!! 
കേശവന്‍ നായര്‍--ഇല്ല...യുക്തിചിന്തയ്ക്ക് എതിരായി ഞാനൊന്നും പറഞ്ഞിട്ടില്ലല്ലോ...?

ചോദ്യം-വ്യക്തമാക്കാനായി താങ്കളുടെ വാക്കുകള്‍ തന്നെ ഇവിടെ ഉദ്ധരിക്കാം: ഒന്ന്-തര്‍ക്കശാസ്ത്രങ്ങളുടേയും യുക്തിയുടേയും പരിധിയിലൊതുങ്ങാത്ത മിത്തുകള്‍! രണ്ട് എല്ലാ സായുക്തികപഠനങ്ങളും പരിമിതങ്ങളാണ്....രണ്ടും 'ഭൗതികത്തിനപ്പുറം'എന്ന പുസ്തകത്തില്‍ നിന്ന്...
കേശവന്‍ നായര്‍--ആയിരിക്കാം....ഞാനങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടാവാം... 'ഭൗതികത്തിനപ്പുറം'എഴുതിയ ഇടത്തുനിന്നും ഞാനൊരുപാട് മാറിയിട്ടുണ്ട്...ശ്രദ്ധിച്ചാലറിയാം....(To be continued....)
(This interview in brief was published in Pachakutira Magazine July 2013. Watch video @http://www.youtube.com/watch?v=LV_Ci0a7OrY)