ശാസ്ത്രം വെളിച്ചമാകുന്നു

Friday 27 September 2013

72. ഇറങ്ങിപ്പോയ ഒരാള്‍

''എന്റെ ഓര്‍മ്മകള്‍ ചതഞ്ഞിരിക്കുന്നു. ഓര്‍ക്കാന്‍ കഴിയുന്നിടത്തോളം വേദനയും ഞെട്ടലും മാത്രം ബാക്കി. തീവണ്ടിയില്‍ വലിയ തിരക്കുണ്ടായിരുന്നില്ല. ഞങ്ങളിരുന്ന ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ കുറെ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നു. വണ്ടിക്ക് അധികം വേഗതയില്ല....എങ്കിലും, എനിക്ക് തോന്നിയതാണോ എന്നറിയില്ല,അസ്വസ്ഥജനകമായ ചില ചലനങ്ങള്‍ വായിച്ചെടുക്കാമായിരുന്നു. ആശുപത്രിയില്‍ വെച്ച് ബോധം വീണ്ടെടുത്തപ്പോഴാണ് റൂമിലെ ടെലിവിഷന്‍ സെറ്റില്‍ നിന്ന് ആറ് പേര്‍ മരണമടയുകയും നാല്‍പ്പതോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഒരു മഹാദുരന്തത്തിന്റെ ബാക്കിപത്രമായി ഞാനിവിടെയുണ്ടെന്ന് മനസ്സിലായത്. ഒന്നോര്‍ത്താല്‍ ഇതിലെന്തിരിക്കുന്നു?! ഇത്തരത്തില്‍ എത്രയോ വാര്‍ത്തകള്‍ നാം വായിച്ചു തള്ളിയിരിക്കുന്നു! ഒന്നിലും കണ്ണോ മനസ്സോ ഉടക്കിയിട്ടില്ല;നഷ്ടം കണക്കുകൂട്ടിയിട്ടുമില്ല.........ശരീരമാകെ എവിടെയൊക്കെയോ കൂട്ടിവെച്ചതുപോലത്തെ അവസ്ഥ. നഴ്‌സ് വീണ്ടും വേദനസംഹാരിക്കായി പോയിരിക്കുകയാണെന്ന് തോന്നുന്നു............ഞങ്ങള്‍ കൂട്ടുകാരികള്‍ എട്ടുപേര്‍ അടുത്തടുത്തുണ്ടായിരുന്നു, രാവിലെയുള്ള ക്‌ളാസ്സിന് സമയത്ത് എത്തണമെങ്കില്‍ ഈ വണ്ടിയേ ഉള്ളൂ........പക്ഷെ ഇപ്പോള്‍ അവരൊക്കെ എവിടെയെന്ന് എനിക്കറിയില്ല. ഓര്‍ക്കുമ്പോള്‍ കരച്ചില്‍ വരുന്നു......''

'അവരൊക്കെ ഇവിടെ തന്നെയുണ്ട്. മൂന്ന് ബോഗികളെ പാളം തെറ്റിയിട്ടുള്ളു. കുറച്ച് പത്രക്കാര്‍ പുറത്തുണ്ട്...എന്തെങ്കിലും പറയാന്‍ സാധിക്കുമോ?''-പോലീസ് ഓഫിസറുടെ ചോദ്യം

''ശ്രമിക്കാം സര്‍. ...നല്ല വേദനയുണ്ട്.''

അകത്തേക്ക് വന്ന മാധ്യമക്കാര്‍ പലതും ചോദിച്ചു. വണ്ടിയുടെ വേഗത, കമ്പാര്‍ട്ടുമന്റിലെ അവസ്ഥ, തിരക്ക്, അസാധാരണമായ എന്തെങ്കിലും ദൃശ്യം, വ്യക്തികള്‍....എല്ലാം അറിയാവുന്നതുപോലെ പറഞ്ഞുവെച്ചു. തീവണ്ടി ദുരന്തത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആളെന്ന നിലയില്‍ കുറെനേരത്തേക്ക് കിട്ടുന്ന മാധ്യമശ്രദ്ധ. വേദന ഉണ്ടായിരുന്നെങ്കിലും ചെറിയൊരു ഉത്സാഹം തോന്നി...~ഒക്കെ ആസ്വദിക്കാന്‍ തുടങ്ങി.

എന്തെങ്കിലും അസാധാരണമായി ഓര്‍ക്കുന്നുണ്ടോ എന്ന് ആവര്‍ത്തിച്ച് ചോദിച്ചവരോട് കൈമലര്‍ത്തി. സത്യത്തില്‍ അങ്ങനെയൊന്നും ഓര്‍ക്കുന്നില്ല. എങ്കിലും കൂടുതല്‍ ചിന്തിച്ചപ്പോള്‍ തീവണ്ടിയില്‍ വെച്ച് ഞങ്ങളെല്ലാം ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന ഒരു വിഷയം പെട്ടെന്ന് മനസ്സിലേക്ക് പൊന്തിവന്നു. തൊട്ടു മുമ്പത്തെ സ്റ്റേഷനില്‍ നിന്നും വിട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി സ്റ്റോപ്പില്ലാത്ത ഒരു സ്ഥലത്ത് വണ്ടി പിടിച്ചിട്ടിരുന്നു.....പത്ത് മിനിറ്റിലധികം അവിടെ കടന്നു........അതിനെക്കുറിച്ച് മാധ്യമക്കാരോട് സൂചിപ്പിച്ചു.

'ആഹാ...അതു കൊള്ളാമല്ലോ...എന്തിനായിരുന്നു അത്..? ~
''ഒരാള്‍ ചങ്ങല വലിച്ചതാണ്.... ''
'എന്തിന്?'
''അറിയില്ല... ''
''പക്ഷെ ഞങ്ങളുടെ കമ്പാര്‍ട്ടുമെന്റില്‍ നിന്നാണ് അയാളത് ചെയ്തത്. കാരണമൊന്നും പറഞ്ഞില്ല. യാത്ര മതിയാക്കുകയാണ് എന്ന് മാത്രം പറഞ്ഞ് ധിറുതിയില്‍ നടന്നു മറയുകയായിരുന്നു. റെയില്‍വെ പോലീസ് വന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഇക്കാര്യം പറഞ്ഞു. അവര്‍ കണ്‍ട്രോള്‍ റൂമിലേക്ക് കാര്യമറിയിച്ചു കഴിഞ്ഞ് ഏതാണ്ട് പത്തുമിനിട്ട് കഴിഞ്ഞ് വണ്ടി മുന്നോട്ടെടുക്കുകയും ചെയ്തു. ഈ സംഭവം കഴിഞ്ഞ് ഇരുപത് മിനിറ്റ് കഴിഞ്ഞാണ് വണ്ടി പാളംതെറ്റിയതെന്ന് തോന്നുന്നു.''

അപകടത്തെ കുറിച്ച് കൂടുതലൊന്നും ഓര്‍ക്കുന്നില്ലെന്ന് സമ്മതിച്ചതോടെ മാധ്യമപ്രവര്‍ത്തകരും പോലീസും നിഷ്‌ക്രമിച്ചു. ഒരു മയക്കത്തിന് വട്ടംകൂട്ടവെ അപ്രതീക്ഷിതമായ ഒരു ചോദ്യം കൂടി:

'അയാള്‍ എന്തിനാണ് ഇറങ്ങിയതെന്ന് ഓര്‍ക്കുന്നുണ്ടോ?'

അപ്പോഴും പോകാതെ നിന്ന ഒരു ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമാണ്.

''അറിയില്ല സര്‍. ഞാന്‍ നോക്കുമ്പോഴൊക്കെ അയാള്‍ സന്തോഷവാനായിരുന്നു. ചുറ്റുമുള്ളവരോട്, അതും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട്, തമാശയൊക്കെ പറഞ്ഞ് ചിരിക്കുന്നത് കാണാമായിരുന്നു. എന്താണ് പറഞ്ഞുകൊണ്ടിരുന്നതെന്ന് കേള്‍ക്കാനാവുമായിരുന്നില്ല. പക്ഷെ എന്തായാലും സംസാരിച്ചത് രസകരമായ കാര്യങ്ങളായിരിക്കണം. അങ്ങനെയൊരാള്‍ പെട്ടെന്ന് ചങ്ങല പിടിച്ചുനിറുത്തി ചാടിപ്പോയത് അത്ഭുതകരമായിരുന്നു.''

'ചുറ്റുമുള്ളവരോട് എന്താണ് സംസാരിച്ചതെന്നറിയില്ല. ഒ.കെ, സമ്മതിച്ചു. പക്ഷെ വേഷവും പ്രായവുമൊക്കെ ഓര്‍ക്കുന്നുണ്ടോ?

''വെള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്, പ്രായം ഏതാണ്ട് അമ്പത്...മുണ്ടും ജൂബയും....അങ്ങനെയാണ് ഓര്‍മ്മ....എന്തായാലും ചുറ്റുമുള്ളവര്‍ ശ്രദ്ധയോടെ എല്ലാം കേട്ടിരിക്കുന്നുണ്ടായിരുന്നു.''

'അപ്പോള്‍ ചുറ്റുമുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന എന്തോ ആണ് അയാള്‍ സംസാരിച്ചുണ്ടാവുക.....അയാളെ കണ്ടിട്ട് ഒരു ആത്മീയാചാര്യനെപ്പോലെ തോന്നിയോ....?

''ആണോ? ചിലപ്പോള്‍ ആയിരിക്കാം....ഏതാണ്ട് അങ്ങനെയാണ് തോന്നിയത്....''

'ഒരുപക്ഷെ ചുറ്റുമുള്ളവര്‍ക്ക് ഉപദേശം നല്‍കുകയായിരുന്നിരിക്കണം...ഒരുപക്ഷെ ത്രികാലജ്ഞാനിയായ അദ്ദേഹം ഭാവി പ്രവചിക്കുകയായിരുന്നിരിക്കണം...അല്ലെ?'

''എനിക്കറിയില്ല....സാര്‍ എന്തൊക്കെയാണ് പറയുന്നത്?''

'എന്നാല്‍ അതാണ് സത്യം. നിന്നെ കാണുന്നതിന് മുമ്പ് പരിക്കേറ്റ മറ്റുചിലരുമായി നേരില്‍ സംസാരിക്കുകയുണ്ടായി. അവര്‍ തുറന്നുപറഞ്ഞാതിണിതൊക്കെ. നിനക്കറിയാമോ, അദ്ദേഹം ഒരു അവധൂതനായിരുന്നു. അവിടെ ഒരു വനിതയുടെ ഭാവി പ്രവചിക്കവെയാണ് താന്‍ സഞ്ചരിക്കുന്ന തീവണ്ടി അത്യാപത്തില്‍ പെടുകയാണെന്ന് അദ്ദേഹം പെട്ടെന്ന് തിരിച്ചറിഞ്ഞത്. അത് പറഞ്ഞുകൊണ്ട് തന്നെയാണ് ഒരു സ്വപ്നാടകനെപ്പോലെ ചങ്ങല വലിച്ചത്. സ്വയംരക്ഷപെടാന്‍ അദ്ദേഹത്തിന് സാധിച്ചെങ്കിലും അപകടമൊഴിവാക്കാനായില്ല. വിധി അങ്ങനെയാണല്ലോ. പക്ഷെ ഓര്‍ക്കുക, അദ്ദേഹം ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചത് സ്വാര്‍ത്ഥത കൊണ്ടാണെന്നെ ഞാന്‍ പറയൂ. ഒരുപക്ഷെ മറ്റുള്ളവരോടും അദ്ദേഹമതിനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ടാവാം. പക്ഷെ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടാവില്ല......പാവം! ചുറ്റുമുള്ളവര്‍ക്ക് തിരിച്ചറിയാനാവാത്ത സത്യങ്ങള്‍ വിനിമയം ചെയ്യാനാവാതെ വരുമ്പോള്‍ അവധൂതരില്‍ ചിലര്‍ പുറത്തേക്കിറങ്ങി പോകുന്നു...കുഞ്ഞെ, നീയെങ്കിലുമത് മനസ്സിലാക്കണം....അനുഭവങ്ങള്‍ നമ്മുടെ അകക്കണ്ണ് തെളിയിക്കണം....

കൂടുതല്‍ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ വാക്കുകള്‍ ഉള്ളില്‍ തടഞ്ഞു. ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും ആ വെളിപ്പെടുത്തല്‍ ശല്യം ചെയ്തു. മാധ്യമക്കാരന്റെ വാക്കുകള്‍.... വിറയല്‍ ശരീരത്തിലുടനീളം. തീര്‍ച്ചയായും അവധൂതന്‍ അപകടം മണത്തറിഞ്ഞിട്ടുണ്ടാവും..... മനുഷ്യയുക്തിയുടെ അതിരുകള്‍ക്കുപരിയായി സഞ്ചരിക്കുന്ന ദിവ്യമനസ്സുകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നതില്‍ അത്ഭുതമെന്ത്?! ഓര്‍ത്തുനോക്കുമ്പോള്‍ എല്ലാം ഒത്തുവെക്കാനാവുന്നു. അദ്ദേഹത്തെ ചുറ്റുമുള്ളവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍! തന്റെ ഉള്ളറിവ് കൊണ്ട് മറ്റുള്ളവരെ രക്ഷിക്കാന്‍ അദ്ദേഹം കൊതിച്ചുകാണും. പരിവ്രാജകമനസ്സില്‍ സദാ പരസേവത്വര തുടികെട്ടി നില്‍ക്കുമെന്ന് അമ്മ പറയാറുള്ളത് ഓര്‍ത്തു. എല്ലാ പ്രവാചകരും അല്‍പ്പബുദ്ധികളാല്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞുതന്നത് അമ്മയാണ്....

എപ്പഴോ നിദ്രയിലേക്ക് വഴുതി. ഉണര്‍ന്നപ്പോള്‍ അച്ഛനുമമ്മയും ചേട്ടനും അടുത്തുണ്ട്, കൂടെ നാട്ടുകാരില്‍ ചിലരും. എന്നെ ഡിസ്ചാര്‍ജ് ചെയ്യുകയാണ്. ആള്‍ത്തിരക്ക് കാരണം ഒന്നും നേരെചൊവ്വെ ചെയ്യാന്‍ ആളില്ല. മരുന്നും ഗുളികളും കെട്ടിപ്പൊതിഞ്ഞ് അമ്മ തയ്യാറാണ്.... ആഹാരം കഴിച്ച് മെല്ലെ എഴുന്നേറ്റിരുന്നു. കുഴപ്പമില്ല, സാവധാനം നടക്കാം....ജനറല്‍ വാര്‍ഡിലൂടെ മെല്ലെ നടന്നു. പലരുടെയും പരിക്ക് ഗുരുതരമാണ്..... വാര്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന ടെലിവിഷന്‍ സെറ്റില്‍ അപകടദൃശ്യങ്ങള്‍ അപ്പോഴും മിന്നിമറിയുന്നുണ്ടായിരുന്നു. ചിലരൊടൊക്കെ അസുഖവിവരം അന്വേഷിച്ചു നടന്നു... എനിക്ക് പോകാനുള്ള വണ്ടി വരാന്‍ വൈകുമെന്ന് അറിയിപ്പുണ്ടായി.

ഇടതു മൂലയില്‍ കാലില്‍ പ്‌ളാസ്റ്റിറിട്ട് മലര്‍ന്ന് കിടന്ന് പത്രം വായിക്കുന്ന ഒരാള്‍.... പരിചിതമുഖം! നാട്ടില്‍ വെച്ച് കണ്ടിട്ടുണ്ട്... ചിലപ്പോള്‍ ആയിരിക്കില്ല.... വെറുതെ തോന്നിയതാവും. കുറെക്കൂടി മുന്നോട്ടു ചെന്നപ്പോള്‍ തീവണ്ടിയില്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരികള്‍... ഭയങ്കര സന്തോഷം തോന്നി..... മാധ്യമക്കാരന്‍ പറഞ്ഞ അവധൂതനെ കുറിച്ചായി ഞങ്ങളുടെ ചര്‍ച്ച.... അവര്‍ക്കെല്ലാം അത്ഭുതംകൊണ്ട് ശ്വാസം മുട്ടുമെന്ന അവസ്ഥ. ഞെട്ടിപ്പോയ സൂസന്‍ ഒറ്റയടിക്ക് പത്ത് പ്രാവശ്യം കുരിശു വരച്ചു. പെട്ടെന്ന്...വഴി നടത്തപ്പെട്ട കുഞ്ഞാടിനെപ്പോലെ ആ മുഖം എന്റെ മനസ്സിലേക്ക് തിരിച്ചുവന്നു......കാലില്‍ പ്‌ളാസ്റ്ററിട്ട് മലര്‍ന്ന് കിടന്ന് പത്രം വായിക്കുന്ന ആ മനുഷ്യന്‍!!........അദ്ദേഹത്തെയല്ലേ മുമ്പ് കണ്ടത്...? തീര്‍ച്ചയില്ല...! കൂട്ടുകാരോട് പറയണോ? ........വേണ്ട, ചിലപ്പോള്‍......

കൂട്ടത്തില്‍ നിന്ന് പിന്‍വലിഞ്ഞു....അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നപ്പോള്‍ അപ്പോഴും പത്രം വായിച്ചിരിക്കുകയാണ്. മുഖമുയര്‍ത്തി എന്നെ നോക്കി. അറിയാതെ കണ്ണുനിറഞ്ഞുപോയി. ഏതോ ശക്തി ആവേശിച്ചപോലെ ഓടിച്ചെന്ന് ആ കാലില്‍ തൊട്ടു തൊഴുതു....ഛെ! അത്രയും വേണ്ടായിരുന്നുവെന്ന് പിന്നെ തോന്നി.....പക്ഷെ...എന്തോ അങ്ങനെയാണപ്പോള്‍ തോന്നിയത്.........എന്നെതന്നെ നിയന്ത്രിക്കാനായില്ല. അമ്പരപ്പോടെ അദ്ദേഹമെന്നെ നോക്കി.

'എന്താ കുട്ടി, എന്തായീ കാണിക്കുന്നെ? നീയാരാ?'-പ്രതീക്ഷിത ചോദ്യം
''സ്വാമി ഞങ്ങള്‍ക്ക് തെറ്റ് പറ്റി ...ആ മനസ്സ് കാണാനായില്ല.....''
മുഴുവന്‍ കാര്യങ്ങളും വിവരിച്ചു. എല്ലാം കേട്ടിട്ട് ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു മറുപടി.
''എന്താ ഒന്നും പറയാത്തെ?''-എന്റെ ആകാംക്ഷ അടങ്ങുന്നില്ല.
''നീ പറഞ്ഞതൊക്കെ തെറ്റാണെന്ന് പറഞ്ഞാല്‍ എനിക്കെന്തോ കുഴപ്പമുണ്ടെന്നേ നീ വിശ്വസിക്കുകയുള്ളു.''
''...എന്നുവെച്ചാല്‍....?''
കുറെനേരം അദ്ദേഹം ഒന്നും പറഞ്ഞില്ല, എന്നെ അവഗണിക്കുന്നതുപോലെ....അവസാനം അദ്ദേഹം വീണ്ടും പുറത്തേക്കൊഴുകി:
'കുട്ടീ, എനിക്ക് പോലും അപകടത്തില്‍ നിന്ന് രക്ഷയില്ലെന്ന് കണ്ടില്ലേ. ഈ....കാല് നോക്കുക, പേശികള്‍ ഇഴതെറ്റിയെന്നാ ഡോക്ടര്‍ പറഞ്ഞത്.....നടക്കാന്‍ വയ്യ.....നീരും വേദനയുമുണ്ട്....'
''പക്ഷെ അതങ്ങെനെ സംഭവിച്ചു....അങ്ങ് അപകടത്തിന് എത്രയോ മുമ്പ് ഇറങ്ങിപ്പോയതല്ലേ?''...
'ശരിയാണ്....അപകടം വരാന്‍ ആ ട്രെയിനില്‍ ഉണ്ടാകേണ്ടതില്ലെന്നും ഉണ്ടായിരുന്ന മിക്കവര്‍ക്കും കുഴപ്പവുമില്ലെന്നും മനസ്സിലായില്ലേ...?..ഹ..ഹ...! ചങ്ങല വലിച്ച് വണ്ടിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ എനിക്ക് നേരെ ചുവടുറപ്പിക്കാനായില്ല...കാല് കുറച്ചു വഴുതി......വേദന കടിച്ചമര്‍ത്തി നടന്നെങ്കിലും പിന്നെ വയ്യാതായി.....തീവണ്ടി വിടുന്നതൊക്കെ ഞാന്‍ കാണുന്നുണ്ടായിരുന്നു. സത്യത്തില്‍ പോലിസ് അല്‍പ്പമൊന്ന് മെനക്കെട്ടിരുന്നെങ്കില്‍ കുറ്റിക്കാട്ടില്‍നിന്ന് അവര്‍ക്കെന്നെ തൂക്കിയെടുക്കാമായിരുന്നു...'
''...എനിക്കൊന്നും മനസ്സിലാകുന്നില്ല.........പിന്നെ, ഇവിടെയെത്തിച്ചതാര്....?''
'എത്തിച്ചതല്ല... എത്തിയതാണ്.... ഇങ്ങോട്ട് വരണമെന്ന് ഉദ്ദേശവുമുണ്ടായിരുന്നില്ല.....പക്ഷെ...യാത്രാടിക്കറ്റ് കൈവശമുള്ളവര്‍ക്ക് ഇവിടെ ചികിത്സ സൗജന്യമാണല്ലോ... ഹ...ഹ..ഹ....!! പോരാത്തതിന് പരിക്കേറ്റവര്‍ക്ക് 5000 രൂപ ധനസഹായവുമുണ്ട്.....'
''അപ്പോള്‍.... അപകടം മുന്‍കൂട്ടി മണത്തറിഞ്ഞ് ഇറങ്ങിപ്പോയതാണെന്നൊക്കെ ആ മാധ്യമക്കാരന്‍ ചേട്ടന്‍ പറഞ്ഞതോ?
'ഹ..ഹ...എനിക്കറിയില്ല. ദിവ്യജീവികളെ ഉത്പ്പാദിപ്പിക്കാന്‍ ടെന്‍ഡര്‍ പിടിച്ച ആരെങ്കിലുമായിരിക്കുമത്....അവര്‍ക്കത് ആദായകരമാണല്ലോ.....പക്ഷെ...അങ്ങനെയെങ്കില്‍ എനിക്ക് ആ ട്രെയിനില്‍ കയറാതിരുന്നാല്‍ പോരെ?.......'

''അത്..അതും ശരിയാണ്....അല്ല, കയറിക്കഴിഞ്ഞാണല്ലോ ദിവ്യദര്‍ശനം ലഭിച്ചത്.... അപ്പോള്‍പ്പിന്നെ?...''~

'ഒരിക്കലുമില്ല..... ഞാന്‍ കെട്ടവനാണ്...എന്നുവെച്ച് അത്രയും ജീര്‍ണ്ണിച്ചിട്ടില്ല. എനിക്ക് ദിവ്യജ്ഞാനം കിട്ടിയിരുന്നെങ്കില്‍ അതവിടെ വെച്ച് തുറന്നുപറഞ്ഞ് ഒരു വിസ്മയചൈതന്യമായി പിറ്റേന്ന് പത്രത്താളുകളിലേക്ക് ഒഴുകാമായിരുന്നില്ലേ?....എന്റെ കഷ്ടപ്പാടുകള്‍ക്കും ഒരറുതിയായെനെ......'

''ഒന്നും മനസ്സിലാകുന്നില്ല....''
'ഹ ഹ..കുട്ടീ, നീ പറയുന്നത് സത്യമെങ്കില്‍ എനിക്കത് അവിടെവെച്ച് തുറന്നുപറയാമായിരുന്നില്ലേ.....അങ്ങനെയെങ്കില്‍ മാധ്യമഭീമന്‍മാര്‍ എന്നെക്കുറിച്ച് സപ്‌ളിമിന്റിറക്കി കളിക്കില്ലേ...? അകത്ത് പോയാലും ഞാനൊരു പ്രതിഭാസമായേനെ...എനിക്ക് വേണ്ടി ഒലിപ്പിക്കാന്‍ മുറ്റിയ ഇനം ചിന്തകര്‍ ക്യൂ നിന്നെനെ.....പിറകിലെ മൂന്ന് ബോഗികളെ പാളം തെറ്റിയുളളു....അപകടം മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ എനിക്ക് ഇടനാഴിയിലൂടെ മുന്നോട്ട് പോകാമായിരുന്നല്ലോ....?.....'

''അതെ...പക്ഷെ പിന്നെന്തിന് ചങ്ങല വലിച്ചു.....?''

'അതോ? ....അത്....ഞാന്‍ ദേവസ്യയെ കണ്ടു. നമ്മുടെ കമ്പാര്‍ട്ട്‌മെന്ററിനും മുന്നിലുള്ള രണ്ടാമത്തെ കമ്പാര്‍ട്ട്‌മെന്റില്‍ അവനുണ്ടായിരുന്നു.....പരമചെറ്റയാണവന്‍......'
''ദേവസ്യ! ആരാണത്? പരിചയക്കാരനാണോ...?''
'അല്ല, ടിക്കറ്റ് ഓപ്പീസര്‍...''
''പക്ഷെ ചേട്ടന്റെ പക്കല്‍ ടിക്കറ്റുണ്ടായിരുന്നുവല്ലോ...പിന്നെന്ത് പ്രശ്‌നം?''
'അതെ, ടിക്കറ്റൊക്കെ ഉണ്ടായിരുന്നു....പക്ഷെ... പക്ഷെ....'~- ആദ്യമായി അയാള്‍ പരുങ്ങുന്നത് കണ്ടു.
''എന്തായാലും പറയൂ....''
''ഇക്കാര്യം നീയാരോടും പറയരുത്....'
''ഇല്ല....അമ്മ സത്യം പറയില്ല....''

'കറുത്ത ജീവിതമാണ് എന്റേത്. ദിവ്യവത്ക്കരിക്കപ്പെടാന്‍ അനുയോജ്യമെന്ന് കൂട്ടിക്കോളൂ ഹ..ഹ...! കഴിഞ്ഞമാസം തലസ്ഥാനത്തെ റെയില്‍വെസ്റ്റേഷനില്‍ വെച്ച് ഒരു മോഷണവുമായി ബന്ധപ്പെട്ട് ചില്ലറ പ്രശ്‌നമുണ്ടായി. യാത്രക്കാര്‍ ബഹളംവെച്ചപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ദേവസ്യ ഇടപെട്ടു. അയാളെന്റെ കഴുത്തില്‍ കുത്തിപിടിച്ച് തെറിവിളിച്ചു. ജനത്തിന് മുമ്പില്‍ ആളുകളിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. റെയില്‍പോലീസിന് കൈമാറാന്‍ ഒരുങ്ങവെ ഞാന്‍ കുതറിയോടാന്‍ ശ്രമിച്ചു. പക്ഷെ അയാള്‍ വീണ്ടും എന്നെ അടിച്ച് നിലത്തിട്ടു.....മറ്റ് മാര്‍ഗ്ഗമില്ലാതെ ഞാനയാളുടെ വയറ്റില്‍ ആഞ്ഞുതൊഴിച്ചു....ബോധരഹിതനായി അയാള്‍ പ്‌ളാറ്റ്‌ഫോമില്‍.......'

''അയ്യോ! എന്തൊക്കെയാണീ പറയുന്നത്....?'' ഞാനറിയാതെ വായ പൊത്തിപ്പോയി.

'പിന്നീട് ഇന്നാണ് ഞാനയാളെ കാണുന്നത്....അയാളെന്നെ തിരിച്ചറിഞ്ഞാല്‍......!! യാത്രക്കാര്‍ തീരെ കുറവായിരുന്നല്ലോ.....പിന്നെ എങ്ങോട്ട് പോകും...? അവന്‍ അടുത്തേക്ക് വരുന്നതാണ് ഞാന്‍ കണ്ടത്......പേടിച്ചുപോയി....പിടി വീണിരുന്നെങ്കില്‍......!വേറെ വഴിയൊന്നും അപ്പോള്‍ തോന്നിയില്ല...ഓടുന്ന വണ്ടിയില്‍ നിന്ന് ചാടാനും ഭയമുണ്ടായിരുന്നു....
''അയ്യോ...!''-അറിയാതെ വീണ്ടും എന്റെ ശബ്ദം
''ഇതൊക്കെ കേട്ടിട്ട് പേടിയാവുന്നുണ്ടോ...?'
''ഉം''
'എന്തിന്.....ആരെക്കുറിച്ച്......എന്നെയാണോ?'
''അല്ല......ആ മാധ്യമക്കാരനെക്കുറിച്ചോര്‍ത്ത്.....നിങ്ങള്‍ സ്വയം ഈ സമൂഹത്തെ രക്ഷിച്ചു, പക്ഷെ എല്ലായ്‌പ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ലല്ലോ''**** 

3 comments:

Unknown said...

എല്ലായ്‌പ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ലല്ലോ

നന്നായിട്ടുണ്ട് സാർ.

simil said...

How you can explain this ?

http://www.youtube.com/watch?v=NKHaNMTRF1o

simil said...

Hi,

How you can explain this ?
http://www.youtube.com/watch?v=NKHaNMTRF1o